മഹാരാഷ്ട്രയിലെ മലേഗാവില്‍ 2006ലുണ്ടായ സ്‌ഫോടനത്തിന് പിറകില്‍ തീവ്ര ഹിന്ദുത്വ ഭീകരവാദികളാണെന്ന ആരോപണത്തിന് ബലമേകിക്കൊണ്ട് ചില അറസ്റ്റുകള്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) അടുത്തിടെ നടത്തി. സംഝോത എക്‌സ്പ്രസ്സില്‍ സ്‌ഫോടനം നടത്തിയ കേസില്‍ ആരോപണവിധേയരായവര്‍ തന്നെയാണ് ഈ കേസിലും അറസ്റ്റിലായിരിക്കുന്നത്. 2006 സെപ്തംബറില്‍ മലേഗാവ്, 2007 ഫെബ്രുവരിയില്‍ സംഝോത എക്‌സ്പ്രസ്, 2007 മെയില്‍ ഹൈദരാബാദിലെ മക്ക മസ്ജിദ്, 2007 ഒക്‌ടോബറില്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ, 2008 സെപ്തംബറില്‍ വീണ്ടും മലേഗാവ് എന്നീ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ചത് തീവ്ര ഹിന്ദുത്വ ഭീകരവാദികളാണെന്ന ആരോപണമാണ് ദേശീയ അന്വേഷണ ഏജന്‍സി ഇപ്പോഴുയര്‍ത്തുന്നത്. ഈയൊരു നിഗമനത്തിലേക്ക് അന്വേഷണ ഏജന്‍സിയെ എത്തിച്ചതിന് പിറകിലെ ഏറ്റവും പ്രധാന ഘടകം നവകുമാര്‍, ജിതിന്‍ ചാറ്റര്‍ജി, ഓംകാര്‍നാഥ് എന്നീ പേരുകളില്‍ കൂടി അറിയപ്പെടുന്ന സ്വാമി അസിമാനന്ദ്, മജിസ്ട്രറ്റ് മുമ്പാകെ നല്‍കിയ കുറ്റസമ്മത മൊഴിയാണ്.
സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ രജീന്ദര്‍ ചൗധരിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2006ല്‍ മലേഗാവില്‍ ബോംബ് സ്ഥാപിച്ചുവെന്ന് കരുതപ്പെടുന്ന മോഹന്‍ എന്നയാളെയും അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുമെന്നും യഥാര്‍ഥ കുറ്റവാളികള്‍ നിയമത്തിന് മുന്നിലെത്തുമെന്നും പ്രതീക്ഷിക്കാം.
'ഇസ്‌ലാമിക' ഭീകരവാദത്തിന്റെ സൃഷ്ടികളായി മുദ്രകുത്തപ്പെട്ടിരുന്നവയാണ് ഈ സ്‌ഫോടനങ്ങളെല്ലാം. ഇന്ത്യന്‍ മുജാഹിദീന്‍, ഹര്‍ക്കത്തുല്‍ ജിഹാദി, ലശ്കറെ ത്വയ്യിബ, സിമി തുടങ്ങിയ സംഘടനകളുടെ പേരില്‍ തരാതരം പോലെ ആരോപിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്തരം ആരോപണങ്ങള്‍ക്ക് സാധുത നല്‍കിക്കൊണ്ട് മുസ്‌ലിം യുവാക്കള്‍ അറസ്റ്റിലാകുകയും ചെയ്തു. ഒരു സമുദായത്തിലെ അംഗങ്ങളാകെ ഭീകരവാദികളായി ചിത്രീകരിക്കപ്പെടുകയോ അല്ലെങ്കില്‍ സംശയിക്കപ്പെടുകയോ ചെയ്യുന്ന സ്ഥിതി ഇത്തരം അറസ്റ്റുകള്‍ സൃഷ്ടിച്ചു. അല്ലെങ്കില്‍ അങ്ങനെ പ്രചരിപ്പിക്കുന്നതിന് ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് വലിയ അവസരമാണ് ഈ അറസ്റ്റുകള്‍ തുറന്ന് നല്‍കിയത്. ഇപ്പോള്‍ പുതിയ നിഗമനങ്ങളുമായി എന്‍ ഐ എ രംഗത്ത് വരുമ്പോള്‍, ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ രാജ്യത്തെ തീവ്ര ഹിന്ദുത്വ ശൃംഖല വലിയ പങ്ക് വഹിച്ചതായി വിലയിരുത്തേണ്ടിവരും. ഇപ്പോള്‍ അറസ്റ്റിലായ ഏതാനും പേരില്‍ മാത്രം ഒതുങ്ങുന്നതാണോ അതിന്റെ ഉത്തരവാദിത്വമെന്നത് പരിശോധിക്കേണ്ടിയും വരും. എന്നാല്‍ അത്തരമൊരു പരിശോധന നടക്കുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്.
'ഇസ്‌ലാമിക' ഭീകരവാദത്തെക്കുറിച്ച് പറയുമ്പോള്‍ പേരെടുത്ത് പറയാറുള്ള സംഘടനകളെല്ലാം മുന്‍നിരയിലുള്ളവ മാത്രമായാണ് (ഫ്രണ്ടല്‍ ഓര്‍ഗനൈസേഷന്‍സ്) വ്യവഹരിക്കപ്പെടുക. ആക്രമണം യഥാര്‍ഥത്തില്‍ ആസൂത്രണം ചെയ്യുകയും അത്തരം ആക്രമണങ്ങളുടെ ലക്ഷ്യം നിര്‍ണയിക്കുകയും ചെയ്യുന്ന അടിസ്ഥാന ധാര മറ്റൊന്നുണ്ടെന്ന് ധരിപ്പിക്കുകയാണ് ഇത്തരം വ്യവഹാരങ്ങളുടെ ലക്ഷ്യം. ഒരു സമുദായമാകെ ഭീകരവാദികളായി ചിത്രീകരിക്കപ്പെടുന്നതിന് ഈ വ്യവഹാരം വലിയ അളവില്‍ സംഭാവന ചെയ്തിട്ടുണ്ട്. ഇവിടെ അഞ്ചോ ആറോ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ തീവ്ര ഹിന്ദുത്വ ഭീകരവാദ ശൃംഖലകളാണെന്ന് എന്‍ ഐ എ ആരോപിക്കുമ്പോഴും അതിന്റെ പിതൃത്വം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അഭിനവ് ഭാരത് എന്ന സംഘടനയുടെ മുകളിലാണ്. പ്രഗ്യാ സിംഗും കേണല്‍ ശ്രീകാന്ത് പുരോഹിതുമൊക്കെ (2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ ആദ്യം അറസ്റ്റിലായവര്‍) നേതൃത്വത്തിലിരുന്ന സംഘടനയാണ് അഭിനവ് ഭാരത്. ഇത്രയും സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കാന്‍ പാകത്തില്‍ വളര്‍ന്നിരുന്നോ ആ സംഘടന എന്നത് അന്വേഷിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ വളര്‍ന്നിരുന്നുവെങ്കില്‍ അതിന് സാമ്പത്തിക സഹായം ലഭിച്ചിരുന്നത് എവിടെ നിന്നാണെന്നും അന്വേഷിക്കേണ്ടതുണ്ട്.
ഇസ്‌ലാമിക സംഘടനകള്‍ ആരോപണവിധേയമായ കേസുകളിലെല്ലാം സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. സാമ്പത്തികമോ അല്ലാത്തതോ ആയ സഹായം നല്‍കിയെന്ന് ആരോപിക്കപ്പെടുന്നവരെ വിദേശത്തു നിന്ന് തിരികെയെത്തിക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നു. അത്തരം ചില അറസ്റ്റുകളുടെ ദുരൂഹത ഇനിയും തീര്‍ന്നിട്ടുമില്ല. ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിന് സാമ്പത്തികമോ അല്ലാത്തതോ ആയ സഹായം ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇവിടെ, തീവ്ര ഹിന്ദുത്വ സംഘടനകള്‍ ആരോപണവിധേയമായ കേസുകളില്‍ അത്തരം അന്വേഷണം നടക്കുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്. ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മുസ്‌ലിം ചെറുപ്പക്കാരില്‍ പലരുടെയും സ്ഥലം ഉത്തര്‍ പ്രദേശിലെ അഅ്‌സംഗഢായതോടെ, (ഇസ്‌ലാമിക) ഭീകരവാദത്തിന്റെ ഇന്ത്യയിലെ ഈറ്റില്ലമെന്ന പേര് അഅ്‌സംഗഢിന് നല്‍കാന്‍ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ തയ്യാറായിരുന്നു.
ആ വിശേഷണത്തിന് പ്രചാരണം നല്‍കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രയാസമേതുമുണ്ടായതുമില്ല. ഇപ്പോള്‍ തീവ്ര ഹിന്ദുത്വ ശൃംഖലയുടെ കണ്ണികളെല്ലാം എത്തിച്ചേരുന്നത് ബി ജെ പി ഭരണത്തില്‍ ഇരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറിലേക്കാണ്. ഹിന്ദുത്വ ഭീകരവാദത്തിന്റെ ഈറ്റില്ലമെന്ന് ഇന്‍ഡോറിനെ വിശേഷിപ്പിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? അത്തരം വിശേഷണം അസഭ്യവും അസംഗതവുമാണെന്ന പൂര്‍ണ ബോധ്യത്തോടെ ഈ ചോദ്യം ഉന്നയിക്കുന്നത്, വിശേഷണ വിശേഷ്യങ്ങളുടെ കാര്യത്തില്‍ തുടരുന്ന വര്‍ഗീയ അടിത്തറയെ സൂചിപ്പിക്കാന്‍ മാത്രമാണ്.
സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴിയെ പ്രധാന രേഖയായി കാണുന്ന എന്‍ ഐ എ, അതിലെ ചില പ്രധാന പരാമര്‍ശങ്ങളെ വേണ്ടവിധം പരിണഗിച്ചിട്ടില്ല. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായ ഇന്ദ്രേഷ് കുമാര്‍, ഗൂഢാലോചനകളില്‍ പങ്കാളിയായി എന്ന് കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയില്ല. ഇപ്പോള്‍ 2006ലെ മലേഗാവ് സ്‌ഫോടനക്കേസിലെ അന്വേഷണം, അറസ്റ്റുകളിലേക്ക് എത്തുമ്പോള്‍, സ്വാമി അസിമാനന്ദിന്റെ മൊഴിയിലെ ചില വിവരങ്ങള്‍ സുപ്രധാനമാണ്. സ്‌ഫോടനം നടത്തുന്നതിന് രണ്ട് മുസ്‌ലിം യുവാക്കളുടെ സഹായം ലഭിച്ചുവെന്നാണ് മൊഴിയില്‍ പറയുന്നത്. ഈ യൂവാക്കളെ സംഘടിപ്പിച്ച് കൊടുത്തത് ഇന്ദ്രേഷ് കുമാറാണെന്നും. ഈ മൊഴി വസ്തുതയാണെങ്കില്‍ മുസ്‌ലിം ചെറുപ്പക്കാരെ സംഘടിപ്പിച്ച് നല്‍കാന്‍ ഇന്ദ്രേഷ് കുമാറിന് സാധിച്ചത് എങ്ങനെ എന്നത് അന്വേഷിക്കപ്പെടണം.
മലേഗാവ് സ്‌ഫോടനത്തെക്കുറിച്ച് ആദ്യമന്വേഷിച്ച മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗം സല്‍മാന്‍ ഫാര്‍സി, ഷബീര്‍ അഹ്മദ്, നൂറുല്‍ഹുദ ദോഹ, റയിസ് അഹ്മദ്, മുഹമ്മദ് അലി, ആസിഫ് ഖാന്‍, ജാവീദ് ശൈഖ്, ഫാറൂഖ് അന്‍സാരി, അബ്‌റാര്‍ അഹ്മദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര പോലീസില്‍ നിന്ന് അന്വേഷണച്ചുമതല ഏറ്റെടുത്ത സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഇവരുടെപങ്കാളിത്തം ഉറപ്പിക്കും വിധത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഞ്ച് വര്‍ഷത്തിലധികം നീണ്ട വിചാരണത്തടവിന് ശേഷം, സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴി പുറത്തായതിനെത്തുടര്‍ന്ന്, ഇവരില്‍ ചിലര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ പുതിയ അറസ്റ്റുകളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത ഒമ്പത് പേര്‍ക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുന്നതിന് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എന്‍ ഐ എ. ആരോപണങ്ങള്‍ പിന്‍വലിക്കപ്പെടുകയാണെങ്കില്‍ ഇവരെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടം തയ്യാറാകുമോ? കൃത്രിമ തെളിവുകള്‍ സൃഷ്ടിച്ച് ഇവരെ കേസില്‍ കുടുക്കിയ മഹാരാഷ്ട്ര പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആ റിപ്പോര്‍ട്ടിനെ ന്യായീകരിച്ച സി ബി ഐയിലെ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ ഇച്ഛാശക്തി കാട്ടുമോ? അത്തരം ചില നടപടികള്‍ക്ക് തയ്യാറായാല്‍ മാത്രമേ അന്വേഷണ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത തിരിച്ചെടുക്കാന്‍ സാധിക്കൂ. തീവ്ര ഹിന്ദുത്വ ശൃംഖലകള്‍ക്ക് സര്‍വ വിധ സഹായവും നല്‍കിയ വ്യക്തികളെയും സംഘടനകളെയും കണ്ടെത്താനുള്ള അന്വേഷണത്തിലേക്ക് തിരിയാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ധൈര്യമുണ്ടാകണമെങ്കിലും ഇത്തരം നടപടികള്‍ ആവശ്യമാണ്.
2006ലെ മലേഗാവ് കൂടി തീവ്ര ഹിന്ദുത്വ ഭീകരവാദത്തിന്റെ സംഭാവന പട്ടികയിലേക്ക് അന്വേഷണ ഏജന്‍സി കൂട്ടിച്ചേര്‍ക്കുമ്പോള്‍ കൗതുകകരമായ മറ്റൊരു വസ്തുത കൂടി പുറത്തുവരുന്നു. 2006 മുതല്‍ 2008 വരെയുള്ള കാലത്ത് കൃത്യമായ ഇടവേളകളില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രഗ്യാ സിംഗും കേണല്‍ ശ്രീകാന്ത് പുരോഹിതും അറസ്റ്റിലായ ശേഷം ആക്രമണങ്ങളുടെ നൈരന്തര്യം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. 2008 നവംബറില്‍, രാജ്യ ബാഹ്യ ശക്തികളുടെ പിന്‍ബലത്തില്‍ പത്ത് ഭീകരവാദികള്‍ നടത്തിയ അസാധാരണമായ ആക്രമണത്തിന് ശേഷം നിരീക്ഷണം ശക്തമാക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതിനാലാണ് ആക്രമണങ്ങള്‍ കുറഞ്ഞത് എന്നതാണ് ഒരു പക്ഷം. അതു മാത്രമാണോ സംഗതി? ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത് കൂടി ഈ കുറയലിന് കാരണമായിട്ടുണ്ടോ? അതറിയണമെങ്കില്‍ ആക്രമണത്തിന്റെ യഥാര്‍ഥ സംഘാടകരിലേക്കും അത്തരക്കാര്‍ക്ക് സഹായം നല്‍കിയവരിലേക്കും അന്വേഷണം നീളണം.
2002ലെ വംശഹത്യക്ക് ശേഷം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ 'വധിക്കാന്‍ പദ്ധതിയിട്ടെത്തുന്ന' മുസ്‌ലിം യുവാക്കള്‍ ഏറ്റുമുട്ടലില്‍ വധിക്കപ്പെടുന്ന വാര്‍ത്ത നിരന്തരം വന്നിരുന്നു. സുഹ്‌റാബുദ്ദീന്‍ ശൈഖിനെ കൊലപ്പെടുത്തിയ ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കപ്പെടുകയായിരുന്നുവെന്ന വസ്തുത പുറത്തു വന്നതിന് ശേഷം മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തുന്നവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന പ്രക്രിയക്ക് വിരാമമായി. എന്തുകൊണ്ട് എന്ന ചോദ്യത്തെ നമ്മുടെ ഭരണകൂടമോ അന്വേഷണ ഏജന്‍സികളോ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. മോഡിയെ വധിക്കാന്‍ ലശ്കറെ ത്വയ്യിബ തയ്യാറാക്കിയ പദ്ധതി നടപ്പാക്കുന്നതിന് ഭീകരവാദികള്‍ ഗുജറാത്തിലേക്ക് എത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിന്റെ വസ്തുതയും അന്വേഷിക്കപ്പെട്ടില്ല.
മുംബൈയില്‍ കൊടിയ ആക്രമണം നടത്തിയ ഭീകരരില്‍ ജീവനോടെ പിടിയിലായ അജ്മല്‍ കസബ് തൂക്കിലേറ്റപ്പെട്ടപ്പോഴും ഉന്നയിക്കപ്പെട്ട പ്രധാന പ്രശ്‌നം ആസൂത്രകരാരെയും നിയമത്തിന് മുന്നില്‍ എത്തിക്കാനായില്ല എന്നതായിരുന്നു. ഇതേ പ്രശ്‌നം തീവ്ര ഹിന്ദുത്വ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിന്റെ കാര്യത്തിലും പ്രസക്തമാണ്. അവയുടെ ആസൂത്രകരെക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമ്പോള്‍ മാത്രമേ കാര്യങ്ങള്‍ രാജ്യത്തിന് മുമ്പാകെ വ്യക്തമാകൂ.
14-07-13ന് പ്രസിദ്ധീകരിച്ചത്