2014-04-25

അരക്കില്ലങ്ങളെക്കുറിച്ചാണ് മുന്നറിയിപ്പ്


''തന്റെ രാജ്യത്തിന്റെ യഥാര്‍ഥ രൂപം ആര്‍ക്കും മനസ്സിലാവരുത് എന്ന് സാരം. ശക്തി കൈവരുമ്പോള്‍ മാത്രം മതത്തെ സേവിക്കുന്നതിന് വിളംബരം ചെയ്യണം. കാരണം സത്യം സമ്പത്തിന്റെയും ധര്‍മം ശക്തിയുടെയും ദാസന്‍മാരാണ്. ആരുടെയടുത്താണോ സമ്പത്തുള്ളത് അയാള്‍ പറയുന്നതെല്ലാം സത്യമാകുന്നു. സത്യമല്ലെങ്കിലും അത് സത്യമാണെന്ന് തെളിയിക്കാന്‍ അറിയും. ആരുടെ കൈകള്‍ക്കാണോ കരുത്തുള്ളത്, അയാളുടെ ധര്‍മം ശ്രേഷ്ഠമാകുന്നു'' - പാണ്ഡവര്‍ക്കെതിരെ കരുനീക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ദുര്യോധനനു വേണ്ടി ധൃതരാഷ്ട്രരോട് സംവദിക്കുന്ന ആര്യകണകന്‍ പറയുന്നവാക്കുകളാണിത്. ശിവാജി ഗോവിന്ദ് സാവന്ത് എഴുതിയ കര്‍ണന്‍ എന്ന നോവലില്‍ നിന്ന്.


കരുത്തുള്ളവന്റെ ധര്‍മം ശ്രേഷ്ഠമാകുന്ന കാഴ്ച കാണുകയാണ് ഇന്ത്യന്‍ യൂനിയന്‍. കരുത്തുണ്ടെന്ന് സ്വയം അവകാശപ്പെടുകയും ആ അവകാശവാദത്തിന് പ്രചാരണജിഹ്വകള്‍ അല്ലേലൂയ പാടുകയും ചെയ്യുമ്പോള്‍ കരുത്തുള്ളവന്റെ ധര്‍മം ശ്രേഷ്ഠമെന്നും അതാണ് നടപ്പാകാന്‍ പോകുന്നതെന്നും കരുതുന്നവര്‍ ധാരാളം. അവരുടെ പ്രതിനിധികളാണ് ബീഹാറിലെ നവാദ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ബി ജെ പി നേതാവ് ഗിരിരാജ് സിംഗും വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ പ്രവീണ്‍ തൊഗാഡിയയും. വിഷം വമിപ്പിക്കുന്ന വാക്കുകള്‍ക്ക് മുമ്പും (കു)പ്രസിദ്ധനാണ് തൊഗാഡിയ. കരുത്തുള്ളവന്റെ ധര്‍മം സ്ഥാപിക്കാന്‍ ഗുജറാത്തില്‍ ശ്രമം നടന്ന നാളുകളില്‍, അതില്‍ തീ പടര്‍ത്തിയിരുന്നു ഇത്തരം നാവുകള്‍. പിന്നീട് പല ഘട്ടങ്ങളിലും.


നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍, ഇന്ന് മോദിയെ എതിര്‍ക്കുന്നവര്‍ക്കൊക്കെ രാജ്യം വിടേണ്ടിവരുമെന്നും പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്നുമായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസംഗം. അതിനെ പിന്തുണക്കുന്നില്ലെന്ന് ബി ജെ പി പറഞ്ഞുവെങ്കിലും തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഗിരിരാജ് പറഞ്ഞത്. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ താമസമാക്കുന്നതിനെ ചെറുക്കണമെന്നാണ് പ്രവീണ്‍ തൊഗാഡിയയുടെ നിര്‍ദേശം. അങ്ങനെ താമസമാക്കുന്നവര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായില്ലെങ്കില്‍, അവരുടെ വീടുകള്‍ സ്വന്തമാക്കണമെന്നും. ഗിരിരാജ് പറഞ്ഞതിന്റെ തുടര്‍ച്ചയാണ് തൊഗാഡിയയുടെ വാക്കുകള്‍.


ഹിന്ദു എന്നതിനെ മതമായി പരിഗണിക്കുകയാണെങ്കില്‍ രാജ്യത്ത് ഭൂരിപക്ഷം ആ മതക്കാരാണ്. അവരില്‍ ഭൂരിപക്ഷവും ബി ജെ പിയുടെയോ സംഘ്പരിവാരത്തിന്റെയോ അതിന്റെ അടിസ്ഥാന ആശയങ്ങളെയോ പ്രതിനിധാനം ചെയ്യുന്നവരല്ല. പക്ഷേ, അവരുടെ പേരില്‍ അധികാരം കാംക്ഷിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘും അതിനുള്ള ഉപകരണമായ ബി ജെ പിയും അതിന്റെ പുതിയ പ്രതീക്ഷയായ നരേന്ദ്ര മോദിയും ഭരണം നിയന്ത്രിക്കുന്ന കാലമുണ്ടായാല്‍ ഭൂരിപക്ഷത്തിന്റെ പ്രദേശങ്ങളില്‍ നിന്ന് ന്യൂനപക്ഷം ഒഴിഞ്ഞുകൊടുക്കേണ്ടിവരുമെന്നാണ് തൊഗാഡിയ പറയുന്നത്. അങ്ങനെ ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ കടന്നു കയറി സ്വന്തമാക്കണമെന്നും. മോദിയെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യം വിടേണ്ടിവരുമെന്നും പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്നും ഗിരിരാജ് പറയുന്നതിന്റെ അര്‍ഥവും മറ്റൊന്നല്ല. ബഹു സംസ്‌കാരങ്ങളെ അംഗീകരിക്കുന്ന മതനിരപേക്ഷ രാഷ്ട്രമല്ല, ഹിന്ദു മതതത്വങ്ങളനുസരിക്കുന്ന രാഷ്ട്രമാണ് വേണ്ടത് എന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സ്ഥാപിതോദ്ദേശ്യത്തെ സ്പഷ്ടമാക്കുക മാത്രമേ, ഇരുവരും ചെയ്യുന്നുള്ളൂ. സാംസ്‌കാരിക സംഘടനയെന്ന് സ്വയം അവകാശപ്പെടുന്ന ആര്‍ എസ് എസ്, സംസ്‌കൃതത്തിലും ബി ജെ പി രാജ്യധര്‍മത്തിന്റെ ഭാഷയിലും പറയുന്നത് ഏവര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ പറഞ്ഞു ഇവര്‍.


തങ്ങളുദ്ദേശിക്കുന്ന രാഷ്ട്രത്തിന്റെ യഥാര്‍ഥ രൂപം ജനങ്ങള്‍ക്ക് മനസ്സിലാകരുത് എന്ന ആര്യകണകന്റെ സിദ്ധാന്തത്തിന്റെ പൊരുള്‍ മനസ്സിലാക്കിയവരാണ് ആര്‍ എസ് എസ്സും ബി ജെ പിയും. ശക്തി കൈവരുമ്പോള്‍ മാത്രമേ മതത്തെ സേവിക്കുന്നതിന് വിളംബരം ചെയ്യാവൂ എന്ന് അവര്‍ക്ക് നിര്‍ബന്ധവുമുണ്ട്. അതുകൊണ്ടാണ് ഗിരിരാജിന്റെയും തൊഗാഡിയയുടെയും വാക്കുകളെ വില വെക്കുന്നില്ലെന്ന് അവര്‍ പരസ്യമായി പറയുന്നത്. സംശയങ്ങള്‍ക്ക് വഴിവെക്കുന്ന പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നരേന്ദ്ര മോദി ആവശ്യപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. മനസ്സിലുള്ളത് മുഴുവന്‍ തുറന്ന് പറഞ്ഞാല്‍ പിന്നെ രാഷ്ട്രീയവും രാജ്യതന്ത്രവുമില്ലെന്ന തിരിച്ചറിവ്. ഈ തിരിച്ചറിവ് ആര്‍ എസ് എസ്സിന്റെയോ ബി ജെ പിയുടെയോ നരേന്ദ്ര മോദിയുടെയോ മാത്രമല്ല; കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും മന്‍മോഹന്‍ സിംഗിന്റെയുമൊക്കെയാണ്. അതുള്ളതുകൊണ്ടാണ് സമഗ്ര പ്രതിരോധ സഹകരണ കരാറിന്റെ ഭാഗമായാണ് അമേരിക്കയുമായി സിവിലിയന്‍ ആണവ സഹകരണ കരാര്‍ ഒപ്പ് വെക്കുന്നത് എന്ന് മന്‍മോഹന്‍ സിംഗ് തുറന്ന് പറയാതിരുന്നത്. അത്തരമൊരു കരാറിന് വഴിമരുന്നിട്ടത് തങ്ങളാണെന്ന് ബി ജെ പിയും എ ബി വാജ്പയിയും എല്‍ കെ അഡ്വാനിയും പറയാതിരിക്കുന്നത്. അത്തരം മൂടിവെക്കലുകള്‍ക്കില്ലാത്ത അര്‍ഥമുണ്ട് ഗിരിരാജും തൊഗാഡിയയും ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കും സംഘ് പരിവാറിന്റെ നിഷേധങ്ങള്‍ക്കും. കരുത്തുള്ളവന്റെ ധര്‍മം ശ്രേഷ്ഠമാകുന്ന കാലം വിദൂരത്തല്ല എന്ന് പ്രസ്താവന നടത്തുന്നവരും നിഷേധിക്കുന്നവരും വിശ്വസിക്കുന്നു.


ഗുജറാത്തിന്റെ വികസനത്തെക്കുറിച്ച് നരേന്ദ്ര മോദിയും സ്തുതിപാഠകരും പ്രചരിപ്പിക്കുന്നത് സത്യമെന്ന് വിശ്വസിക്കപ്പെടുകയാണ്. അത്തരമൊരു വികസനം രാജ്യത്താകെയുണ്ടാകുന്നതിന് പരമാധികാരിയായി മോദിയെ നിശ്ചയിക്കണമെന്ന വാദത്തിന് ബലം സിദ്ധിക്കുന്നു. അംബാനിയും അദാനിയും ടാറ്റയുമൊക്കെ കൂടെയുള്ളപ്പോള്‍ മോദി സമ്പന്നനാണ്. അതുകൊണ്ടാണ്, രാജ്യത്താകമാനം പറന്ന് റാലികള്‍ നടത്താനാകുന്നതും അതിന്റെയൊക്കെ തത്സമയ സംപ്രേഷണം പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്നുവെന്ന് ഉറപ്പാക്കാനാകുന്നതും. എല്ലാ റാലികളുടെയും തത്സമയ സംപ്രേഷണം നടക്കുന്നത് ബഹു ക്യാമറകളുടെ പ്രയോഗത്താലാണ്. റാലികളില്‍ സംബന്ധിക്കാനെത്തുന്നവരുടെ തലക്ക് മീതേ പായുന്ന കാമറകള്‍ അടക്കം. ഇത്തരമൊരു ചിത്രീകരണത്തിനും അതിന്റെ തത്സമയം സംപ്രേഷണത്തിനും നല്‍കേണ്ടിവരുന്ന ചെലവ് കണക്കിലെടുത്താല്‍, പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പണത്തിന്റെ പരിധി ലംഘിക്കപ്പെടുമെന്ന് ഉറപ്പ്. പക്ഷേ, നരേന്ദ്ര മോദിക്കോ ബി ജെ പിക്കോ ആരെങ്കിലും തടസ്സമാകുന്നുണ്ടോ? പ്രചാരണച്ചെലവ് സംബന്ധിച്ച് അവര്‍ നല്‍കുന്ന കണക്കുകള്‍ അംഗീകരിക്കപ്പെടുന്നു. സത്യം സമ്പന്നനൊപ്പമാണ്. സത്യമല്ലെങ്കിലും   നല്‍കുന്ന കണക്കുകള്‍ സത്യമെന്ന് തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. വിവാഹിതനാണോ അല്ലയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരിക്കുന്നത്, വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് മുമ്പ് സത്യവും, നിര്‍ദേശത്തിന് ശേഷം വിവാഹിതനാണ് എന്ന് രേഖപ്പെടുത്തുന്നത് സത്യവുമാകുന്നതും മറ്റൊന്നുകൊണ്ടല്ല.


സത്യം സമ്പന്നന്റെ ദാസനായി മാറിയിരിക്കുന്നു. ധര്‍മം കരുത്തുള്ളവന്റെ ദാസനായി മാറുന്ന കാലം അകലെയല്ലെന്ന വിശ്വാസത്തെ അത് ദൃഢീകരിക്കുകയും ചെയ്യുന്നു. തുറന്നു പറയുന്നില്ലെങ്കിലും അതിന്റെ ഗര്‍വമുണ്ട് നരേന്ദ്ര മോദിക്ക്. അത് മനസ്സിലാക്കുന്നതുകൊണ്ടാണ് അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും തള്ളി ആര്‍ എസ് എസ്, മോദിക്കൊപ്പം നില്‍ക്കുന്നത്. ആ ഗര്‍വ് മനസ്സിലാക്കുന്നുവെന്നതുകൊണ്ടാണ് ഗിരിരാജ് സിംഗും പ്രവീണ്‍ തൊഗാഡിയയുമൊക്കെ ഉള്ളുതുറന്ന് സംസാരിക്കുന്നത്. രഥയാത്രയിലൂടെയും കര്‍സേവാനന്തരമുള്ള ആനന്ദാശ്ലേഷങ്ങളിലുടെയും സംഘ് പരിവാരത്തെയാകെ വിജൃംഭിതമാക്കിയ അഡ്വാനിക്ക്, ജനായത്ത സമ്പ്രദായം രാജ്യത്ത് നിലനില്‍ക്കാന്‍ കാരണക്കാരായത് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ളവരാണെന്ന് ഇപ്പോള്‍ പ്രസംഗിേക്കണ്ടി വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. സമ്പത്തും കരുത്തുമുള്ള നേതാവാണ് മോദിയെന്ന് ആര്‍ എസ് എസ് അംഗീകരിക്കുമ്പോള്‍, സ്വന്തം ഇച്ഛ നടപ്പാക്കിയെടുക്കണമെങ്കില്‍ ജനായത്തത്തെ വണങ്ങുന്നയാളായി അഭിനയിക്കുകയല്ലാതെ ലോഹപുരുഷിന് മുന്നില്‍ മറ്റ് മാര്‍ഗമില്ല.


അതി സങ്കീര്‍ണമായ ഒരു കാലത്തിലേക്കാണ് തിരഞ്ഞെടുപ്പിലൂടെ രാജ്യം സഞ്ചരിക്കുന്നത് എന്നത് സംശയലേശമില്ലാത്ത ഒന്നാകുന്നു. അതിന്റെ സൂചനകളായി വേണം ഗിരിരാജിന്റെയും തൊഗാഡിയയുടെയും വാക്കുകളെ കാണാന്‍. പരസ്യമായി തള്ളിപ്പറയുന്നുവെങ്കിലും രഹസ്യമായി ഈ വാക്കുകളെ അംഗീകരിക്കുന്നുണ്ടാകണം ആര്‍ എസ് എസ്സും നരേന്ദ്ര മോദിയും. പരസ്യമായൊരു തള്ളിപ്പറയലിന് അവസരമൊരുക്കാന്‍ സൃഷ്ടിച്ചതുമാകാം ഇത്തരം പ്രസ്താവനകള്‍. 2012ല്‍ ഗുജറാത്തില്‍ വീണ്ടും അധികാരത്തിലെത്തിയതിന് തൊട്ടുപിറകെയാണ് ഇന്ദ്രപ്രസ്ഥം ലാക്കാക്കിയുള്ള നീക്കങ്ങള്‍ നരേന്ദ്ര മോദി ആരംഭിക്കുന്നത്. അതിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു സദ്ഭാവനാ ദൗത്യം. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള വിശാലതയാണ് തന്റെ മനോഭാവമെന്ന് വരുത്തിത്തീര്‍ക്കാനുള്ള യത്‌നം. അത് വേണ്ടത്ര ഫലം കണ്ടോ എന്ന സംശയം നിലനില്‍ക്കുമ്പോള്‍, ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകേണ്ടതും അതിനെ തള്ളിപ്പറയേണ്ടതും മോദിയുടെ ആവശ്യമാണ്.


വംശഹത്യയിലൂടെ അധികാരത്തിന്റെ നൈരന്തര്യം സാധ്യമാക്കിയ ഗുജറാത്തിന്റെ മാതൃക, അവിടെ നടന്നതായി പറയുന്ന വികസനത്തിന്റെ മാതൃകക്കൊപ്പം നടപ്പാക്കാന്‍ മോദി ലക്ഷ്യമിടുന്നുണ്ട്. മുസഫര്‍ നഗറിലെ കലാപത്തിന് പ്രതികാരം വേണമെങ്കില്‍ ബി ജെ പിക്ക് ജയം വേണമെന്ന് മോദിയുടെ വിശ്വസ്തന്‍ അമിത് ഷാ പ്രസംഗിച്ചത് അതുകൊണ്ടു കൂടിയാണ്. പാഠപുസ്തകങ്ങളില്‍ കാവി പടര്‍ത്തി, വരും തലമുറയെ സ്വയം സേവകവത്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രിയായിരിക്കെ മുരളി മനോഹര്‍ ജോഷി പയറ്റിയ തന്ത്രമാകില്ല നരേന്ദ്ര മോദിയുടെത് എന്നും ഇവരുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. വാജ്പയിയെ മിതമുഖമാക്കി നിര്‍ത്തി, രാമക്ഷേത്രമുള്‍പ്പെടെയുള്ള ഏകപക്ഷീയ അജന്‍ഡകളെ പിന്നണിയിലേക്ക് മാറ്റിക്കൊണ്ട് അധികാരത്തില്‍ തുടര്‍ന്ന അഡ്വാനിയുടെ തന്ത്രവുമാകില്ല. വിശ്വസ്തരല്ലാത്തവരെന്ന് കരുതുന്നവരെ ഒരിക്കലും വിശ്വസിക്കാത്ത, വിശ്യാസയോഗ്യരായവരെയും മുഴുവനായും വിശ്വസിക്കാത്ത ആര്യകണകന്റെ തത്വമാകും അവകാശപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമായ വിജയം ഉണ്ടായാല്‍ നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്നുണ്ടാകുക. അതാണ് യഥാര്‍ഥ ആര്‍ഷഭാരത സംസ്‌കൃതിയെന്ന് വിശദീകരിക്കാനും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല.


ആര്യകണകന്റെ, വാക്കുകളെക്കൂടി കണക്കിലെടുത്താണ് അരക്കില്ലത്തിന് തീയിട്ട് പാണ്ഡവരെ ഇല്ലാതാക്കാനുള്ള ദുര്യോധനന്റെ പദ്ധതിക്ക് ധൃതരാഷ്ട്രര്‍ സമ്മതം നല്‍കുന്നത് എന്നാണ് ശിവാജി സാവന്തിന്റെ കഥയില്‍ പറയുന്നത്. അരക്കില്ലങ്ങളൊരുക്കുന്നതിന് അധികാരം അന്നുമൊരു കാരണമായിരുന്നു. 2002ല്‍ ഗുജറാത്തില്‍ അരക്കില്ലങ്ങളൊരുക്കിയതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. ഇനിയും അരക്കില്ലങ്ങളൊരുക്കുമെന്ന് പറയുന്ന ഗര്‍വത്തിന് പിറകിലും അധികാരവും അതിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന അജന്‍ഡകളുമാണ്. ഭരണം കൈയാളുന്നവരുടെയും ഭരണം കൈയാളാന്‍ ഒരുമ്പെടുന്നവരുടെയും ഭാഷ, സാധാരണക്കാരുടെ ഭാഷയല്ലെന്നും അവരുടെ കാഴ്ച, സാധാരണക്കാരുടെതുപോലെ നേര്‍ക്കുനേരെയുള്ള കാഴ്ചയല്ലെന്നുമുള്ള ശകുനിയുടെ തത്വവും ആര്‍ഷഭാരതത്തിന്റെ സ്വന്തം തന്നെയാണ്.

2014-04-23

പൊന്നു (കടത്തു) തമ്പുരാന്‍


ശ്രീ പത്മനാഭന്റെ സ്വത്തു വകകള്‍ പത്മനാഭദാസന്‍മാരെന്ന് അവകാശപ്പെട്ടവര്‍ തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് സുപ്രീം കോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടിലെത്രത്തോളം നെല്ലുണ്ട്, പതിരുണ്ട് എന്നത് വിശദമായ പരിശോധനകള്‍ക്കു ശേഷമേ തിട്ടമാകൂ. പക്ഷേ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച സ്വര്‍ണ, രത്‌നങ്ങളുള്‍പ്പെടെ സ്വത്തുക്കളുടെ കാര്യത്തില്‍ നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാക്കാനാകുക. അതുകൊണ്ടു തന്നെ ക്ഷേത്ര നിലവറകളിലെ സമ്പത്ത് സംബന്ധിച്ച് ഇക്കാലത്തിനിടെ ഉയര്‍ന്ന വാദങ്ങളും വ്യവഹാരങ്ങളും തട്ടിപ്പിന് മറ തീര്‍ക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്.


എട്ടു വീട്ടില്‍ പിള്ളമാരുടെയും അവര്‍ക്കൊപ്പം നിന്നിരുന്ന പോറ്റിമാരുടെയും ഭരണത്തിലായിരുന്ന ക്ഷേത്രം, മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ രാജാവായതോടെയാണ് ഈ കുടുംബത്തിന്റെ നിയന്ത്രണത്തിലേക്ക് എത്തുന്നത്. തിരുവിതാംകൂറിന്റെ ഭരണം ഏറ്റെടുത്ത മാര്‍ത്താണ്ഡവര്‍മ ഉടവാള്‍ പത്മനാഭസ്വാമിക്ക് മുമ്പാകെ സമര്‍പ്പിച്ച്, ദാസനായി അധികാരത്തില്‍ തുടര്‍ന്നുവെന്നാണ് ചരിത്രം. രാജഭരണം അവസാനിച്ച്, ജനായത്തം പുലര്‍ന്നപ്പോള്‍ ദാസവേല അവസാനിച്ചതാണ്. പക്ഷേ, തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിച്ചപ്പോള്‍ മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന് ചില പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്നു. തിരുവിതാംകൂറിലെ ഇതര ക്ഷേത്രങ്ങളൊക്കെ ദേവസ്വത്തിന് കീഴിലാക്കിയെങ്കിലും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന് നല്‍കി. ക്ഷേത്ര നടത്തിപ്പിന് വര്‍ഷാവര്‍ഷം സര്‍ക്കാറില്‍ നിന്ന് സഹായം നല്‍കാനും ധാരണയുണ്ടാക്കി.
1971ല്‍ പ്രിവി പഴ്‌സ് നിര്‍ത്തലാക്കുകയും രാജപരമ്പരകള്‍ക്കായി അനുവദിച്ചിരുന്ന അവകാശാധികാരങ്ങളൊക്കെ എടുത്തുകളയുകയും ചെയ്തതോടെ മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന് നല്‍കിയിരുന്ന പ്രത്യേക അവകാശങ്ങളൊക്കെ റദ്ദാകേണ്ടതാണ്. എന്നാല്‍ അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെന്നും ക്ഷേത്രഭരണവും ക്ഷേത്ര നിലവറകളിലെ സ്വത്തുക്കളുടെ കൈകാര്യകര്‍ത്തൃത്വവും ഇപ്പോഴും തങ്ങള്‍ക്ക് തന്നെയാണെന്നുമാണ് മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന്റെ വാദം. ക്ഷേത്രങ്ങളെ ഹിന്ദുമത സ്ഥാപനങ്ങള്‍ മാത്രമായി കാണുന്ന സംഘ് പരിവാര്‍ അനുകൂല വിഭാഗങ്ങള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുന്നു. ക്ഷേത്ര നിലവറകളിലെ സ്വത്ത് സംബന്ധിച്ച് ഇപ്പോഴുണ്ടായിരിക്കുന്ന വ്യവഹാരങ്ങളും തര്‍ക്കങ്ങളും ഹിന്ദു സമുദായത്തിന്റെ അവകാശങ്ങളെ കവര്‍ന്നെടുക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു.


ജനായത്തം സപ്തതിയോട് അടുക്കുകയാണെങ്കിലും തിരുവിതാംകോട്ടും പരിസരത്തുമുള്ള ജനങ്ങളിലൊരു വിഭാഗത്തിന് ശ്രീപത്മനാഭന്റെ ചക്രത്തോടും മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന്റെ അധികാരാവകാശങ്ങളോടും പ്രതിപത്തി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ വികാരത്തെ ത്രസിപ്പിച്ച് നിര്‍ത്താനുള്ള ഉപാധിയായാണ് ക്ഷേത്ര സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ സംഘ് പരിവാരം കാണുന്നത്. ഇവക്കെല്ലാം തത്കാലത്തേക്കെങ്കിലും വിരാമമിടുന്നുവെന്നതാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിന്റെ സവിശേഷത. മാര്‍ത്താണ്ഡവര്‍മ കുടുംബത്തിന്റെ ഒത്താശയോടെ, ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയെന്ന് സംശയിക്കുന്ന റിപ്പോര്‍ട്ട്, അത് കൈകാര്യം ചെയ്തയാളുടെ മൊഴി, അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഹിന്ദു സമുദായത്തിന്റെ അവകാശാധികാരങ്ങളില്‍ കൈകടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്ന ആക്ഷേപത്തിന്റെ ശക്തി ഇതോടെ ചോരുകയാണ്. നിലവറയില്‍ നിന്ന് സ്വര്‍ണം കടത്തിയെന്നും കാണിക്കയായി ലഭിച്ചവയുടെ കണക്ക് സൂക്ഷിച്ചിട്ടില്ലെന്നുമുള്ള ആരോപണം നേരിടുന്ന മാര്‍ത്താണ്ഡവര്‍മ കുടുംബവും അവരുടെ നിയന്ത്രണത്തിലുള്ള ഭരണ സംവിധാനവുമാണ് ഹിന്ദു സമുദായത്തിന്റെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കുന്നത് എന്ന് വാദിക്കാന്‍ സംഘ് പരിവാരത്തിനും മറ്റും ഇനി പ്രയാസമാകും.


ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച തര്‍ക്കത്തിനും അധികം ആയുസ്സുണ്ടാകുമെന്ന് കരുതുക വയ്യ. പത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന്റെ സ്വത്തോ സ്വകാര്യ സ്വത്തോ അല്ലെന്ന് തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേരള ഹൈക്കോടതി 2011ല്‍ പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. കുടുംബ സ്വത്ത് ഭാഗിക്കണമെന്നാവശ്യപ്പെട്ട് നടന്ന വ്യവഹാരത്തിന് സമര്‍പ്പിച്ച മറുപടിയില്‍, ക്ഷേത്രം കുടുംബസ്വത്തോ സ്വകാര്യ സ്വത്തോ അല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ബാലരാമവര്‍മ പിന്നീട് തയ്യാറാക്കിയ വില്‍പത്രത്തില്‍ സ്വത്തുക്കള്‍ വീതം വെക്കുകയും ചെയ്തു. ഇതില്‍ പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചതുമില്ല. ഇതനുസരിച്ചാണെങ്കില്‍ ക്ഷേത്രം പൊതു സ്വത്താണ്. ക്ഷേത്ര നിലവറയിലെ സമ്പാദ്യങ്ങള്‍ പൊതു സ്വത്തായി കാണുകയും വേണം. പൊതു സ്വത്താണെന്ന് ബാലരാമവര്‍മ നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത്രയും കാലത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന അമികസ് ക്യൂറിയുടെ ശിപാര്‍ശ നടപ്പാക്കപ്പെടേണ്ടതാണ്. സ്വര്‍ണം കടത്തി, ജീവനക്കാരെ ഭീഷണിപ്പെടുത്തി, മറ്റ് അതിക്രമങ്ങള്‍ നടന്നു എന്നു  തുടങ്ങിയ ആരോപണങ്ങളൊക്കെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമ വ്യവസ്ഥയനുസരിച്ച് അന്വേഷിക്കപ്പെടേണ്ടതുമാണ്.


വിവിധ വിമാനത്താവളങ്ങളിലൂടെ കേരളത്തിലേക്ക് കടത്തപ്പെടുന്ന കിലോക്കണക്കിന് സ്വര്‍ണത്തെക്കുറിച്ചുള്ള വാര്‍ത്തകളാല്‍ മുഖരിതമാണ് അന്തരീക്ഷം. ഇങ്ങനെ കടത്തുന്നതില്‍ ചെറിയ ഭാഗം മാത്രമേ പിടിക്കുന്നുള്ളൂവെന്നും വലിയ തോതിലുള്ള കടത്തുകള്‍ തടസ്സം കൂടാതെ നടത്തുമ്പോള്‍ ചെറിയ ഭാഗം കടത്തുകാര്‍ തന്നെ വിട്ടുനല്‍കുകയും അത് പിടികൂടി എന്ന ലേബലില്‍ അവതരിപ്പിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കൊണ്ടുവരുമ്പോള്‍ നിയമപ്രകാരം നല്‍കേണ്ട ചുങ്കം സര്‍ക്കാറിന് അടക്കാതിരിക്കുന്നുവെന്നതാണ് കള്ളക്കടത്തുകാരുടെ മേലുള്ള പ്രധാനകുറ്റം. ചുങ്കം നല്‍കാതെ കൊണ്ടുവരുന്ന സ്വര്‍ണം ഇവിടുത്തെ കമ്പോളത്തില്‍ രഹസ്യമായി വിറ്റഴിച്ച് വലിയ ലാഭമുണ്ടാക്കാന്‍ ഇവരുടെ ശൃംഖലക്ക് സാധിക്കും. ഇങ്ങനെ വിറ്റഴിക്കപ്പെടുന്ന സ്വര്‍ണവും അത് സൃഷ്ടിക്കുന്ന സമാന്തര വിപണിയും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതമാണ് കടത്തിന്റെ മറ്റൊരു പ്രധാന പ്രശ്‌നം. സ്വര്‍ണത്തിന്റെ ഇറക്കുമതിക്ക് ചുങ്കം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനവും മലയാളികള്‍ക്ക് പൊതുവില്‍ സ്വര്‍ണത്തോടുള്ള ആര്‍ത്തിയും അത് മുതലെടുക്കാനായി നാടുനീളെ ആരംഭിക്കുന്ന ചെറുകിട, വന്‍കിട ജ്വല്ലറികളുമൊക്കെ കടത്തിന് പ്രേരണയായി നില്‍ക്കുന്നുണ്ട്.


എന്തായാലും സ്വര്‍ണക്കടത്ത് ഗൗരവമേറിയ കുറ്റകൃത്യമായും സമ്പദ്‌വ്യവസ്ഥക്ക് ഏല്‍പ്പിക്കുന്ന ആഘാതത്തെ പരിഗണിച്ച് രാജ്യദ്രോഹമായുമൊക്കെ പരിഗണിക്കപ്പെടുന്നു.  അതുകൊണ്ട് കൂടിയാണ് കടത്തുകാരുമായി ബന്ധമുണ്ടെന്ന ആരോപണം ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നേര്‍ക്കുയരുമ്പോള്‍ അതിന് വലിയ പ്രാധാന്യമുണ്ടാകുന്നതും.
ഈ കടത്തും അതുണ്ടാക്കുമെന്ന് പറയപ്പെടുന്ന ആഘാതങ്ങളും തമ്മില്‍ താരതമ്യമില്ലെങ്കിലും സ്വര്‍ണക്കടത്തിനോട് പൊതുവില്‍ മലയാളി സമൂഹം കാട്ടുന്ന കൗതുകം കലര്‍ന്ന ഗൗരവം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച സ്വര്‍ണം കടത്തിയെന്ന ആക്ഷേപത്തിലും വേണ്ടതല്ലേ? പൊതു സ്വത്തെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബാലരാമവര്‍മ സാക്ഷ്യപ്പെടുത്തിയ മുതല്‍ കടത്തിക്കൊണ്ടു പോയി എന്നാണെങ്കില്‍ ലളിതമായ ഭാഷയില്‍ അത് മോഷണമാണ്. പഴയ രാജവംശത്തിന്റെ പിന്‍മുറക്കാര്‍ എന്ന നിലയില്‍ തിരുവനന്തപുരത്തെ വലിയൊരു വിഭാഗം ജനങ്ങളും ഭരണത്തിന് നേതൃത്വം നല്‍കിയിരുന്നവരും കല്‍പ്പിച്ച വിശ്വാസത്തിന്റെ വഞ്ചന കൂടിയാണ്. നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സ്വര്‍ണക്കടത്തിന് മറയിടുക എന്നതിപ്പുറം ഉദ്ദേശ്യം ഭീഷണിക്കും അതുപോലുള്ള മറ്റതിക്രമങ്ങള്‍ക്കുമുണ്ടാകാനിടയില്ല. കല്‍പ്പന കല്ലേപ്പിളര്‍ക്കുന്ന കാലം പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇത്രയും കാലം നിലനിന്നുവെന്ന് വേണം കരുതാന്‍. സ്വാതന്ത്ര്യത്തിന്റെത് എന്ന് നാം കരുതുന്ന ഈ 67 വര്‍ഷത്തിനിടെ നടന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വലിപ്പമുള്ള ഒന്നായി ഇതിനെ കാണേണ്ടിയും വരും.


ഈ സ്വത്ത് മുഴുവന്‍ സമാഹരിച്ചതിന് പിറകില്‍ രാജകീയാധികാരത്തിന്റെ അതിരുവിട്ട പ്രയോഗങ്ങളുണ്ടായിട്ടുണ്ട്. പ്രാകൃതമായ നികുതികള്‍ മുതല്‍ ബലം പ്രയോഗിച്ചുള്ള മുതല്‍ക്കുട്ടലുകള്‍ വരെ. ഇതേ അധികാരത്തിന്റെ ഭാഗമായി നില്‍ക്കുകയും മാര്‍ത്താണ്ഡവര്‍മക്ക് മുമ്പ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം കൈയാളുകയും ചെയ്ത എട്ടുവീടരുടെ സ്വത്തുക്കളും ഇതിന്റെ ഭാഗമായിട്ടുണ്ടാകണം. അങ്ങനെ സ്വരുക്കൂട്ടിയ സ്വത്ത്, ജനായത്ത സമ്പ്രദായത്തോടെ അധികാരത്തെ നിര്‍ണയിക്കാന്‍ അവസരം ലഭിച്ച ജനങ്ങളെ കബളിപ്പിച്ച് സ്വകാര്യ സ്വത്തായി കരുതി ഉപയോഗിക്കുകയും ആ സ്വത്തിനെത്തന്നെ മോഷ്ടിക്കുകയും ചെയ്ത ശേഷം വംശമഹിമയെക്കുറിച്ച് സങ്കീര്‍ത്തനങ്ങള്‍ പാടുന്നത് അശ്ലീലമാണ്, കുറ്റകരവും.


ഇതിനൊക്കെ അരുനിന്നു, ജനയാത്ത രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ എന്നതാണ് വൈരുദ്ധ്യം. ക്ഷേത്ര ഭരണത്തിലെ അപാകങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഇവരാരും പരിഗണിച്ചില്ല. പൊന്നുതമ്പുരാനെ ദുഷിക്കുന്നതിനെ പിന്തുണച്ചാല്‍, കിട്ടുന്ന നാല് വോട്ട് നഷ്ടമാകുമെന്ന ചിന്ത കാരണമാകാം. നായര്‍ പ്രമാണിമാര്‍ പിണങ്ങുമെന്ന തോന്നലുമാകാം. എന്തായാലും കോടതികളുടെ ഇടപെടലുണ്ടായതിനു ശേഷവും രാജവംശത്തെ (മാര്‍ത്താണ്ഡവര്‍മ കുടുംബമെന്ന് ലേഖകന്‍) അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നതില്‍ ഖിന്നനായി കെ പി സി സി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തല. അദ്ദേഹം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ കുടുംബത്തിനെതിരെ കേരള പോലീസ് എന്തെങ്കിലും അന്വേഷണം നടത്തുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. സുപ്രീം കോടതിയുടെ നിര്‍ദേശം പോലും അതിന് കാരണമാകണമെന്നുമില്ല. കോടതിയുത്തരവുകള്‍ കീറിപ്പറത്താനുള്ള ധൈര്യം ക്ഷേത്ര ഭരണസമിതിയിലെ ഉദ്യോഗസ്ഥര്‍ക്കുണ്ടായെന്ന് അമികസ് ക്യൂറി തന്നെ പറയുമ്പോള്‍ പ്രത്യേകിച്ചും.


സ്തുതിപാഠങ്ങള്‍ അവസാനിപ്പിക്കാന്‍ നേരമായെന്ന് തിരിച്ചറിയേണ്ടത് ജനങ്ങള്‍ തന്നെയാണ്. അതുണ്ടാകുന്നില്ലെങ്കില്‍, ദേവസ്വം രാജസ്വമായി നിലനില്‍ക്കും. ഇല്ലാത്ത രാജാവിനെ കുമ്പിട്ട്, സ്വയം വിധേയവേഷം സ്വീകരിക്കുന്നവരും. വര്‍ണാശ്രമധര്‍മമനുഷ്ഠിച്ച്, ആര്‍ഷഭാരത സംസ്‌കൃതിക്കൊത്ത ജീവിതം കാംഷിക്കുന്നവര്‍ക്ക് രാജസ്തുതി തുടരാം.

2014-04-14

പരനാറിയിലെ സമാസ സാധ്യത


പരന്‍ എന്ന വാക്കിന് മറ്റൊരുവന്‍, അന്യദേശത്തുള്ളവന്‍, ശത്രു, ശ്രേഷ്ഠന്‍, സര്‍വോത്കൃഷ്ടന്‍, ദുരത്തുള്ളവന്‍, ഈശ്വരന്‍, പരമാത്മാവ് എന്നൊക്കെയാണ് അര്‍ഥം കല്‍പ്പിച്ചിട്ടുള്ളത്. അവലംബം - ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി. നാറി എന്ന വാക്ക് ശബ്ദതാരാവലിയില്‍ പരാമര്‍ശവിധേയമാകുന്നുമില്ല.“'പരനാറി' എന്ന വാക്കിനെ സന്ധിസമാസങ്ങളിലൂടെ എങ്ങനെ വിശദീകരിക്കാമെന്ന ആലോചനയിലാണ് ശബ്ദതാരാവലി മറിച്ചത്. ശുംഭന്‍ എന്ന വാക്കിന് പ്രകാശിക്കുന്നവന്‍ എന്ന് ശബ്ദതാരാവലി അര്‍ഥം കല്‍പ്പിക്കുന്നുണ്ടെന്ന് കോടതിയില്‍ വാദിച്ച ചരിത്രം സി പി എം നേതാക്കള്‍ക്കുണ്ട്. അതുകൊണ്ടു തന്നെ പരനാറി എന്ന വാക്കിന് ഭാവിയില്‍ പുതിയ വ്യാഖ്യാനസാധ്യതയുണ്ടോ എന്നതു കൂടി അറിയുകയായിരുന്നു ഉദ്ദേശ്യം. കോടതിക്ക് മുന്നില്‍ വേണ്ടിവരില്ലെങ്കിലും കൂട്ടുകക്ഷി രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകുകയാണെങ്കില്‍ പുതിയ വ്യാഖ്യാനം അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടായ പ്രയോഗങ്ങളില്‍ ഇക്കുറി മാധ്യമശ്രദ്ധ ഏറ്റവും കൂടുതല്‍ ലഭിച്ച ഒന്ന്, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൊല്ലത്ത് നടത്തിയ പര(മ)നാറി പ്രയോഗത്തിന് തന്നെയാണ്. പല കുറി നടത്തിയിട്ടും ശ്രദ്ധ ലഭിക്കാതെ പോയതോ മനഃപൂര്‍വം ശ്രദ്ധിക്കാതിരുന്നതോ ആയ മറ്റൊരു പരാമര്‍ശം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ വകയായിരുന്നു. 1977ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഇക്കുറി ആവര്‍ത്തിക്കുമെന്ന് വി എം സുധീരന്‍ ആവര്‍ത്തിച്ചു. സി പി എമ്മിനും കോണ്‍ഗ്രസിനും കേരളത്തില്‍ നേതൃത്വം നല്‍കുന്നവര്‍ എന്ന നിലക്കാണ് ഇവരുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം കൈവരുന്നതും അത് ചര്‍ച്ച ചെയ്യപ്പെടുന്നതും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനത്തോടടുത്താണ് പരനാറി എന്ന 'വിശേഷണ' പദം പിണറായി ഉപയോഗിക്കുന്നത്. അത് നേരത്തെയായിരുന്നുവെങ്കില്‍ കേരളത്തിലെ പ്രചാരണരംഗം ഈ വാക്കിനെച്ചുറ്റിപ്പറ്റി കുറേക്കൂടി സഞ്ചരിക്കുമായിരുന്നു.


വോട്ടവകാശം വിനിയോഗിക്കുന്നതിന് പരിശോധിക്കപ്പെടേണ്ട രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ച് മലയാളിക്ക് ധാരണയില്ലാത്തതുകൊണ്ടൊന്നുമല്ല ഇത്തരം പ്രയോഗങ്ങളില്‍ പ്രചാരണം തളക്കപ്പെടുന്നത്. ഈ പ്രയോഗങ്ങളുടെ പിറകെ മാധ്യമങ്ങള്‍ ഗമിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചില സൗകര്യങ്ങളുണ്ടാകുന്നുണ്ട്. യഥാര്‍ഥത്തില്‍ മറുപടി പറയേണ്ട ചോദ്യങ്ങളില്‍ നിന്ന് പാര്‍ട്ടികള്‍ക്ക് തത്കാലത്തേക്ക് എങ്കിലും മാറിനില്‍ക്കാന്‍ സാധിക്കുമെന്നതാണ് ഒന്ന്. വോട്ടര്‍മാരില്‍ ചെറിയ വിഭാഗത്തിന്റെയെങ്കിലും വൈകാരിക പ്രതികരണം പ്രതീക്ഷിക്കുകയും ചെയ്യാം.


ഏതെങ്കിലുമൊരു വ്യക്തിയുടെ പേരെടുത്ത് താന്‍ പറഞ്ഞില്ലെന്നും തന്റെ പ്രയോഗം ഒരാള്‍ സ്വയം ഏറ്റെടുക്കുകയോ ഒരാളുമായി സമൂഹം അതിനെ ബന്ധിപ്പിക്കുകയോ ചെയ്തതിന് തനുത്തരവാദിയല്ലെന്നുമണ് പിണറായി വിജയന്‍ പിന്നീട് വിശദീകരിച്ചത്. പ്രയോഗലക്ഷ്യം എല്‍ ഡി എഫ് വിട്ട് യു ഡി എഫിലെത്തിയ ആര്‍ എസ് പിയുടെ നേതാവും കൊല്ലം മണ്ഡലത്തിലെ സി പി എമ്മിന്റെ എതിരാളിയുമായ പ്രേമചന്ദ്രനായിരുന്നുവെന്നത് തര്‍ക്കമറ്റ സംഗതിയാണ്. 'ഒരു പോളിറ്റ് ബ്യൂറോ അംഗത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രയോഗം മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം നടത്തരുത്' എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നയാളാണ് പിണറായി വിജയനെന്നതിനാല്‍ പ്രയോഗം എം എ ബേബിയെക്കുറിച്ചാകാന്‍ സാധ്യതയില്ല. കൊല്ലം മണ്ഡലത്തില്‍ ബേബിക്ക് ശക്തനായ എതിരാളി പ്രേമചന്ദ്രന്‍ മാത്രമേയുണ്ടായിരുന്നുള്ളൂവെന്നതിനാല്‍ മറ്റാര്‍ക്കു നേരെയും വിശേഷണ പദം പ്രയോഗിക്കേണ്ട ആവശ്യവുമില്ല.


പരനാറി എന്ന സമസ്ത പദത്തെ വിഭജിക്കാന്‍ ശ്രമിച്ചാല്‍ പരം + നാറി = പരനാറി എന്ന് സംവൃതോകാരം ലോപം ചെയ്യുന്ന സന്ധി പ്രയോഗിക്കാം. അങ്ങനെയെങ്കില്‍ നമ്മള്‍ നേരിട്ട് മനസ്സിലാക്കുന്നത് പോലെ ഏറ്റവുമധികം നാറിയവന്‍ എന്ന അര്‍ഥം കല്‍പ്പിക്കാം. പരന്റെ നാറ്റം വഹിക്കേണ്ടിവന്നവന്‍ ആരോ അവന്‍ എന്ന് ബഹുവ്രീഹിയില്‍ സമാസിക്കാനും ഈ വാക്ക് അവസരം നല്‍കുന്നു. സി പി എമ്മുകാര്‍ പ്രത്യക്ഷമായെങ്കിലും ഭൗതികവാദികളായതിനാല്‍ പരനെന്ന വാക്കിനുള്ള ഈശ്വരന്‍, പരമാത്മാവ് തുടങ്ങിയ അര്‍ഥങ്ങള്‍ അവര്‍ക്ക് സ്വീകാര്യമാകില്ല. ശ്രേഷ്ഠന്‍, സര്‍വോത്കൃഷ്ടന്‍ എന്നീ അര്‍ഥങ്ങള്‍ എതിരാളികള്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ എന്തായാലും അവര്‍ തയ്യാറാകുകയുമില്ല. അതുകൊണ്ട് മറ്റാരുവന്‍, ശത്രു എന്നീ അര്‍ഥങ്ങളാകും സ്വീകരിക്കപ്പെടുക. മറ്റൊരുവന്റെ അല്ലെങ്കില്‍ ശത്രുവിന്റെ (സി പി എമ്മിനെ സംബന്ധിച്ച് യു ഡി എഫോ കോണ്‍ഗ്രസോ ആണ്) നാറ്റം വഹിക്കേണ്ടിവന്നവന്‍ ആരോ അവനാണ് പ്രേമചന്ദ്രന്‍. കാലാന്തരത്തില്‍ (ഏതാനും വര്‍ഷങ്ങള്‍ എന്നേ ഉദ്ദേശിച്ചുള്ളൂ) ആര്‍ എസ് പി, അവരുടെ രാഷ്ട്രീയം ഇടതുപക്ഷത്തു തന്നെയാണെന്ന് തിരിച്ചറിഞ്ഞാല്‍ ബഹുവ്രീഹിയുടെ സഹായം സ്വീകരിക്കാന്‍ സി പി എമ്മിന് സാധിക്കുമെന്ന് ചുരുക്കം.


തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായിരിക്കെയാണ് ടി പി വധക്കേസിലെ പ്രതി കിര്‍മാണി മനോജുമായി വടകരയിലെ സി പി എം സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന ആരോപണവുമായി ആര്‍ എം പി രംഗത്തുവരുന്നത്. ഇത് കോണ്‍ഗ്രസ് നേതാക്കളടക്കം ഏറ്റുപിടിച്ചു. വധഗൂഢാലോചനയെക്കുറിച്ച് നിലവല്‍ കേരള പോലീസ് നടത്തുന്ന അന്വേഷണത്തില്‍ കിര്‍മാണി - ഷംസീര്‍ ഫോണ്‍ സംഭാഷണം കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുകയും ചെയ്തു. വധഗൂഢാലോചനയിലോ വധത്തില്‍ തന്നെയോ ഷംസീറിന് പങ്കുണ്ടെന്ന സംശയമാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടത്. കൊലക്കേസില്‍ ആരോപണവിധേയനാണ് ഷംസീറെന്ന് ആരും പ്രത്യക്ഷത്തില്‍ പറഞ്ഞില്ലെങ്കിലും വ്യവഹരിക്കപ്പെടേണ്ടത് അങ്ങനെതന്നെയാണ്. ഒരന്വേഷണത്തിന്റെയും പിന്‍ബലമില്ലാതെ ഒരാളെ കൊലക്കേസില്‍ ആരോപണവിധേയനാക്കുന്നതിനോളം ഗൗരവമുണ്ടോ പരനാറിയെന്ന വിശേഷണത്തിന് എന്നത് ആലോചിക്കേണ്ടതാണ്.


1977 ആവര്‍ത്തിക്കുമെന്ന വി എം സുധീരന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളിലെ അശ്ലീലമാണ് ഒരുപക്ഷേ, ഇതിനെക്കാളൊക്കെ ഗൗരവമുള്ളത്. 1975 മുതല്‍ 77 വരെ നീണ്ട അടിയന്തരാവസ്ഥയെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊഴികെ രാജ്യത്താകെ കോണ്‍ഗ്രസ് തകര്‍ന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ കേരളം പൂര്‍ണമായും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കൊപ്പം നിന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 11 സീറ്റ് ജയിച്ചപ്പോള്‍ സഖ്യകക്ഷികളായിരുന്ന സി പി ഐക്ക് നാലും ആര്‍ എസ് പിക്ക് ഒന്നും സീറ്റില്‍ ജയിക്കാനായി. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും രണ്ട് വീതം സീറ്റുകളില്‍ ജയിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ത്ത സി പി എം അടക്കമുള്ള പാര്‍ട്ടികള്‍ക്ക് ഒരിടത്ത് പോലും ജയിക്കാനായില്ല.


അടിയന്തരാവസ്ഥയെ കേരളത്തിലെ ജനങ്ങള്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചുവെന്നതിന്റെ തെളിവായി ഈ തിരഞ്ഞെടുപ്പ് ഫലത്തെ വേണമെങ്കില്‍ കാണാം. എന്നാല്‍ ഭൂരിപക്ഷഹിതം ഏത് വിധത്തിലാണ് ജനാധിപത്യവിരുദ്ധമാകുന്നതിന് എന്നതിന്റെ ഏറ്റവും ഉദാത്തമായ തെളിവായി വേണം 1977ലെ  ജനവിധിയെ വിലയിരുത്താന്‍. ഭൂരിപക്ഷ വിധി ജനാധിപത്യവിരുദ്ധമാകാനുള്ള സാധ്യത നിലനില്‍ക്കുന്ന ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പ്രത്യേകിച്ചും. അതുപോലൊരു വിധി (എണ്ണക്കണക്കില്‍ മാത്രമാകും ഉദ്ദേശിച്ചിട്ടുണ്ടാകുകയെങ്കിലും) ഇക്കുറി കേരളത്തിലുണ്ടാകുമെന്ന് കെ പി സി സിയുടെ പ്രസിഡന്റ് പറയുമ്പോള്‍, 1977ലെ ജനവിധി സ്വാഗതാര്‍ഹമായിരുന്നു എന്ന വ്യംഗ്യം അതിലുണ്ട്. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ച് ദേവരാജ് അര്‍സിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ അതിനൊപ്പം നില്‍ക്കുകയും 1982വരെ കോണ്‍ഗ്രസ് എസ്സില്‍ തുടരുകയും ചെയ്ത നേതാവാണ് വി എം സുധീരനെന്നത് പ്രത്യേകം ഓര്‍ക്കണം. 1977ലെ ജനവിധിയെ അംഗീകരിച്ചിരുന്നുവെങ്കില്‍ 1978ല്‍ അര്‍സ് കോണ്‍ഗ്രസിനൊപ്പം പോകേണ്ട ആവശ്യം സുധീരനുണ്ടായിരുന്നില്ല.


അടിയന്തരാവസ്ഥയില്‍ അരങ്ങേറിയത് നരനായാട്ടായിരുന്നുവെന്നത് പിന്നീട് പുറത്തുവന്ന ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ചേരികള്‍ ഇടിച്ചു നിരത്തിയും നിര്‍ബന്ധിത വന്ധ്യംകരണം നടപ്പാക്കിയും എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ മുഴുവന്‍ ജയിലിലടച്ചും ഇന്ദിരയും സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള അടുക്കള മന്ത്രിസഭയും നടത്തിയ ഭരണം. അതിന്റെ ഇരകള്‍ കേരളത്തിലുമുണ്ടായിരുന്നു. കോഴിക്കോട് റീജ്യനല്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി രാജനായിരുന്നു കേരളത്തിലെ പ്രതീകം. അതുപോലെ അപ്രത്യക്ഷരായവര്‍ വേറെയുമുണ്ട്. ജയിലില്‍ പീഡനങ്ങള്‍ക്ക് ഇരയായവരും. ഇതൊക്കെയുണ്ടായിട്ടും കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് സമ്പൂര്‍ണ വിജയം ആഘോഷിച്ചത് നേട്ടമായി കരുതുകയും അത് ആവര്‍ത്തിക്കുമെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോള്‍, ഭരണകൂടത്തിന്റെ ഏത് ക്രൂരതയും വഴിവിട്ട പ്രവൃത്തിയും സ്വീകരിക്കുന്ന വിധേയജനതയാണിവിടുത്തേത് എന്ന മിഥ്യാധാരണ മനസ്സില്‍ നിലനില്‍ക്കുന്നുവെന്ന് കരുതേണ്ടിവരും. അതുകൊണ്ടാണ് സുധീരന്റെ പ്രസ്താവനയെ അശ്ലീലമെന്ന് വിശേഷിപ്പിക്കേണ്ടിവരുന്നതും.


പരനാറി പ്രയോഗം, സി പി എം നേതാക്കള്‍ ശീലിച്ച് തുടരുകയും നേതാക്കളുടെ പാത പിന്തുടരുന്ന പ്രവര്‍ത്തകര്‍ അനുകരിക്കുകയും ചെയ്യുന്ന അഹങ്കാരമെന്നോ ധാര്‍ഷ്ട്യമെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന അഹംബോധത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്. സ്വന്തം അണികളെ ആവേശം കൊള്ളിക്കാന്‍ നടത്തുന്ന ഇത്തരം പ്രയോഗങ്ങള്‍ (നികൃഷ്ട ജീവി, കുലംകുത്തി തുടങ്ങിയവ അടക്കം) സമൂഹം എങ്ങനെയാണ് സ്വീകരിക്കുക എന്ന ആലോചന ഉണ്ടാകുന്നതേയില്ലെന്നതിലാണ് പ്രശ്‌നം. നേതാക്കളും പ്രവര്‍ത്തകരും വിനയം മുഖമുദ്രയാക്കണമെന്ന പ്ലീനത്തിന്റെ സന്ദേശം, അത് നടപ്പാക്കേണ്ടവര്‍ തന്നെ മറന്നു പോകുകയും ചെയ്യുന്നു. പക്ഷേ, രാഷ്ട്രീയ പ്രവര്‍ത്തനത്തെയും ജനാധിപത്യ സമ്പ്രദായത്തെയും വിശാലമായി വീക്ഷിക്കുമ്പോള്‍, കൂടുതല്‍ അബദ്ധമോ അപകടമോ ആകുന്നത് 1977 ആവര്‍ത്തിക്കുമെന്ന സുധീരന്റെ പ്രസ്താവനകള്‍ തന്നെയാണ്. 1977ലെ ഫലം, ആ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന മധുരമനോഹര കാലത്തിന്റെ തുടര്‍ച്ചയാണെന്ന തെറ്റിദ്ധാരണയാണ് സൃഷ്ടിക്കുന്നത്. ബഹുവ്രീഹിയില്‍ സമാസിച്ച് പരിഹരിക്കാവുന്ന പ്രയോഗപ്പിഴയല്ല അതെന്ന് ചുരുക്കം. 1978ല്‍ ഇന്ദിരയെ തള്ളിപ്പറഞ്ഞ് പാര്‍ട്ടിവിട്ടത് പിഴവായിപ്പോയെന്ന് സുധീരന്‍ ഇപ്പോള്‍ കരുതുന്നില്ലെങ്കില്‍ പ്രത്യേകിച്ചും.