2015-05-25

ഓം 'മേത്തന്‍' സ്വാഹ!!


ഗുജറാത്തിലെ അമ്രേലി സ്വദേശിയാണ് സാവ്ജി ധൊലാകിയ. വജ്രക്കല്ലുകള്‍ സംഭരിച്ച്, രാകിമിനുക്കി വിപണിയിലെത്തിക്കുന്ന ചെറിയ കച്ചവടമായിരുന്നു മുമ്പ്. സൂറത്തില്‍ ഏതാനും തൊഴിലാളികളുമായി ആരംഭിച്ച വ്യവസായം  പിന്നീട് മുംബൈയിലേക്ക് മാറ്റി. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വജ്രക്കയറ്റുമതിക്കാരാണ് സാവ്ജി ധൊലാകിയയും സഹോദരന്‍മാരും. ധൊലാകിയ സഹോദരന്‍മാരുടെ ഹരേകൃഷ്ണ എക്‌സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മുംബൈയിലെ ആസ്ഥാനം 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ്. വാര്‍ഷിക വരുമാനം 6000 കോടിയാണെന്ന് വിക്കിപ്പീഡിയന്റെ കണക്ക്. 2014ല്‍ ആറായിരം ജീവനക്കാരുണ്ടായിരുന്നുവെന്നും വിക്കി പറയുന്നു.
വിശ്വാസം അ തല്ലേ എല്ലാം എന്ന മട്ടിലാണ് കമ്പനിയുടെ ഔദ്യോഗിക പരിചയപ്പെടുത്തല്‍ തുടങ്ങുന്നത്. ''പര്‍വതങ്ങളെ നീക്കാനോ നിശ്ചയങ്ങളെ മാറ്റാനോ കഴിയുന്ന ഒന്നുണ്ടെങ്കില്‍ അത് വിശ്വാസം മാത്രമാണ്'' എന്ന് ആരംഭിക്കുന്ന പരിചയപ്പെടുത്തല്‍ ''രണ്ട് ദശകം മുമ്പ് ആരംഭിച്ച സ്ഥാപനം മുന്നോട്ടുനീങ്ങുന്നത് പാറ പോലെ ഉറച്ച വിശ്വാസത്തിന്റെ ബലത്തിലാ''ണെന്നും വിശദീകരിക്കുന്നു. വളര്‍ച്ചക്ക് നിദാനമായ വിശ്വാസം ഏതാണെന്ന് വെളിവാക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 'മുസ്‌ലിംകളല്ലാത്തവരെ മാത്രമേ ഞങ്ങള്‍ ജോലിക്കെടുക്കാറുള്ളൂ'വെന്ന് ഹരേകൃഷ്ണ എക്‌സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മനുഷ്യവിഭവശേഷി വിഭാഗം എം ബി എ ബിരുദധാരിയായ സീഷന്‍ അലി ഖാനെ അറിയിച്ചപ്പോള്‍. 2014ല്‍ കമ്പനിയിലുണ്ടെന്ന് വിക്കി പറയുന്ന ആറായിരം ജീവനക്കാരില്‍ മുസ്‌ലിംകളുണ്ടോ ഇല്ലയോ എന്ന് അറിയില്ല. മനുഷ്യവിഭവശേഷി വിഭാഗത്തില്‍ രണ്ട് മാസം മുമ്പ് മാത്രം പ്രവേശിച്ച ട്രെയിനിക്ക് പറ്റിയ തെറ്റാണ്, സീഷന് നല്‍കിയ മറുപടിയെന്നും മനുഷ്യവിഭവശേഷി വിഭാഗത്തില്‍ തന്നെ മുസ്‌ലിമായ ഒരാള്‍ ജോലി ചെയ്യുന്നുണ്ടെന്നും കമ്പനി വിശദീകരിക്കുന്നുണ്ട്.
ഒരു സ്ഥാപനത്തിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖ പരീക്ഷയില്‍ വിധികര്‍ത്താക്കളുടെ പാനലില്‍ ഇരിക്കേണ്ട ഭാഗ്യമോ ദൗര്‍ഭാഗ്യമോ ഏതാണ്ട് 15 വര്‍ഷം മുമ്പ് ഉണ്ടായിട്ടുണ്ട്. മനുഷ്യപ്രകൃതിയെക്കുറിച്ച് വലിയ ധാരണയോ ജോലിയില്‍ വേണ്ടത്ര അനുഭവ പരിയമോ അന്നുണ്ടായിരുന്നില്ല (വലുതായുണ്ടെന്ന അവകാശവാദം ഇപ്പോഴുമില്ല). എന്തായാലും പരീക്ഷ നടത്തിപ്പ് പൂര്‍ത്തിയാക്കി, തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരായവരുടെ പട്ടിക മാനേജ്‌മെന്റിന് കൈമാറി. അഭിമുഖ പരീക്ഷക്ക് നേതൃത്വം നല്‍കിയയാള്‍ പിന്നീട് പറഞ്ഞ ഒരു വാചകം ഇപ്പോഴും ഓര്‍മയിലുണ്ട് - ''മേത്തന്‍മാരാരും പട്ടികയിലില്ലെന്ന് അഭിമുഖം നടക്കുമ്പോള്‍ തന്നെ ഉറപ്പാക്കിയിരുന്നു'' എന്ന്. അപേക്ഷകരായി എത്തിയവരുടെ ജാതിയോ മതമോ അഭിമുഖം നടക്കുമ്പോള്‍ ഞങ്ങളുടെ (കൂടെയുണ്ടായിരുന്ന മൂന്നാമനെക്കൂടി ഉള്‍പ്പെടുത്തി) പരിഗണനയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, അഭിമുഖത്തിന് നേതൃത്വം നല്‍കിയയാള്‍ ഇക്കാര്യം ശ്രദ്ധാപൂര്‍വം പരിഗണിച്ചു, മുസ്‌ലിമായ ഒരാള്‍ പോലും തിരഞ്ഞെടുക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്തു. ഈ ഒഴിവാക്കല്‍ സ്ഥാപനത്തിന്റെയോ അതിനെ അന്ന് നയിച്ച മാനേജ്‌മെന്റിന്റെയോ ആവശ്യമായിരുന്നില്ലെന്ന് തീര്‍ത്ത് പറയാന്‍ സാധിക്കും.
പതിനഞ്ച് വര്‍ഷം മുമ്പ് നടന്നതും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും യാദൃച്ഛികമാണെന്ന് കരുതാനാകുമോ? അതോ പ്രത്യേക മതത്തില്‍പ്പെട്ടവരെ നീക്കിനിര്‍ത്താന്‍ ബോധപൂര്‍വം നടക്കുന്ന ശ്രമങ്ങളില്‍ പുറത്തറിയുന്ന സംഭവങ്ങള്‍ മാത്രമോ? ഭൂരിപക്ഷ വര്‍ഗീയതയുടെ വേലിയേറ്റം രാജ്യത്ത് പൊടുന്നനെ ഉണ്ടായതല്ല. ആ വേലിയേറ്റം ഹൈന്ദവ സമുദായത്തില്‍ നിലനിന്ന/നിലനില്‍ക്കുന്ന സവര്‍ണാധിപത്യവുമായി നാഭീനാള ബന്ധമുണ്ട് താനും. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഇതര സമുദായാംഗങ്ങളെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രചാരണം നടത്തിയുമാണ് ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തിയെടുക്കാന്‍ സംഘ്പരിവാരം ശ്രമിച്ചത്. ഹിന്ദു സമുദായത്തിലെ തന്നെ ജാതിയില്‍ താണവരായി സവര്‍ണവര്‍ വ്യവഹരിക്കുന്നവരെ താഴേക്കിടക്കാരായി തന്നെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഇത്തരമൊരു രാഷ്ട്രീയ പരിസരത്തിന്റെ തുടര്‍ച്ചയാണ് മതവും ജാതിയും പരിഗണിച്ച് തൊഴില്‍ മേഖലകളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനങ്ങള്‍. സര്‍ക്കാറിന്റെയോ സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയോ തൊഴിലവസരങ്ങളില്‍ നിന്ന് തിരഞ്ഞുപിടിച്ചുള്ള ഒഴിവാക്കലുകള്‍ തത്കാലം സാധ്യമല്ല. തുല്യാവസരം പ്രദാനം ചെയ്യണമെന്ന ഭരണഘടനാ വ്യവസ്ഥ, സംവരണങ്ങള്‍ എന്നിങ്ങനെ നിരവധി തടസ്സങ്ങള്‍ അതിനുണ്ട്. സ്വകാര്യമേഖലയില്‍ ഇത്തരം തടസ്സങ്ങളൊന്നുമില്ല. അകറ്റിനിര്‍ത്തേണ്ട വിഭാഗങ്ങള്‍ക്ക് തൊഴിവസരം പ്രദാനം ചെയ്ത്, സാമൂഹിക - സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള അവസരം ഇനിയും നല്‍കേണ്ടതില്ലെന്ന തോന്നല്‍ സ്വകാര്യ മേഖലയില്‍ നേരത്തെ തന്നെയുണ്ട്. അത് പ്രകടിപ്പിക്കാന്‍ പറ്റിയ അവസരം വന്നിരിക്കുന്നുവെന്ന തോന്നല്‍ ഹരേകൃഷ്ണ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴുണ്ടായിരിക്കുന്നു. അതുകൊണ്ടാണ് 'നിങ്ങളെപ്പോലുള്ളവരെ പരിഗണിക്കുന്നില്ല' എന്ന് എഴുതി അറിയിക്കാന്‍ അവര്‍ തീരുമാനിച്ചത്.
'നിങ്ങള്‍ അപേക്ഷിച്ചതിന് നന്ദി, മുസ്‌ലിം ഇതര അപേക്ഷകരെ മാത്രമേ ഞങ്ങള്‍ പരിഗണിക്കുന്നുള്ളൂ' എന്ന സന്ദേശമാണ് സീഷന്‍ അലി ഖാന് ഹരേകൃഷ്ണ കമ്പനിയില്‍ നിന്ന് ലഭിച്ചത്. കുത്തക കമ്പനികളുടെ ആശയ വിനിമയ രീതികളെക്കുറിച്ച് അറിയാവുന്നവര്‍ക്ക്, ഏതെങ്കിലും ട്രെയിനി അബദ്ധത്തില്‍ തെറ്റായി അയച്ച സന്ദേശമാണ് ഇതെന്ന കമ്പനിയുടെ വിശദീകരണം സ്വീകാര്യമാകാന്‍ ഇടയില്ല. മുസ്‌ലിമായതുകൊണ്ട് ഒഴിവാക്കുകയാണ് എന്ന് നേരിട്ടാണ് എഴുതിയതെങ്കില്‍, കാര്യവിവരമില്ലാത്ത ജീവനക്കാരന്റെ അബദ്ധമായി പരിഗണിക്കാമായിരുന്നു. അപേക്ഷിച്ചതിന് നന്ദി, മുസ്‌ലിം ഇതര അപേക്ഷകരെ മാത്രമേ പരിഗണിക്കുന്നുള്ളൂ എന്ന് എഴുതുമ്പോള്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് കമ്പനി വെച്ചിരിക്കുന്ന മാനദണ്ഡം വ്യക്തമായി അറിയുന്ന ഒരാളുടെ മറുപടിയാണെന്ന് മനസ്സിലാക്കണം.
ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള പ്രചാരണങ്ങളാല്‍ സ്വാധീനിക്കപ്പെട്ട മനസ്സിന്റെ പ്രതിഫലനമായിരുന്നു 'മേത്തന്‍'മാരൊന്നും തിരഞ്ഞെടുക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള തീരുമാനം. സ്ഥാപനങ്ങളുടെ തലപ്പത്ത് എത്തിപ്പെടുന്നവര്‍, വര്‍ഗീയമായി ചിന്തിക്കുന്നവരാകുമ്പോള്‍ സംഭവിക്കുന്ന ഒഴിവാക്കലുകള്‍. അതുപോലും ചെറുതല്ലെന്നും അപൂര്‍വമായി മാത്രം സംഭവിച്ചതല്ലെന്നും കരുതണം. അവിടെ നിന്ന് 2015ലെത്തുമ്പോള്‍, സ്ഥാപനങ്ങള്‍ക്ക് അതൊരു നയമായി സ്വീകരിക്കാനുള്ള ധൈര്യം ലഭിച്ചിരിക്കുന്നു. ദളിതുകള്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളിലുള്ള പ്രാതിനിധ്യം കൂടി പരിഗണിച്ചാല്‍ ഈ വേര്‍തിരിവ് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മാത്രമുള്ളതല്ലെന്ന് മനസ്സിലാകും. തൊഴിലവസരങ്ങളുടെയും സമ്പത്തിന്റെ വിതരണത്തെയും നിയന്ത്രിക്കുന്നവരെ, സവര്‍ണമേധിവിത്വത്തില്‍ അധിഷ്ഠിതമായ ഭൂരിപക്ഷ വര്‍ഗീയത ആവേശിച്ചുകഴിഞ്ഞിരിക്കുന്നു. അത് പ്രകടമാക്കാന്‍ മടിയില്ലെന്ന് കൂടിയാണ് ഹരേകൃഷ്ണ വിളിച്ചുപറയുന്നത്. നിലവിലുള്ള നിയമവ്യവസ്ഥകളനുസരിച്ചുള്ള നടപടികള്‍ ഈ കമ്പനിക്കെതിരെ സ്വീകരിക്കപ്പെട്ടേക്കാം. പക്ഷേ, ഇവര്‍ നല്‍കിയ സന്ദേശം മടി കൂടാതെ സ്വീകരിക്കാനും ഇത്തരം നിയമനരീതി രഹസ്യമായി നടപ്പാക്കാനും തയ്യാറുള്ള നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ടാകുമെന്നതാണ് വസ്തുത.
'നിങ്ങളുടെ ഇടം പാക്കിസ്ഥാനാ'ണെന്ന് രാജ്യത്തെ മുസ്‌ലിംകളോട് ഏതൊക്കെ വിധത്തില്‍ എത്ര തവണ പറഞ്ഞിട്ടുണ്ടാകും ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കള്‍? ഹൈന്ദവ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് തങ്ങളെന്ന് അംഗീകരിക്കാത്ത ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ വിരല്‍ ചൂണ്ടുന്നത് പാക്കിസ്ഥാനിലേക്കാണ്. എല്ലാ ഹിന്ദുക്കളും ഒന്നാകുന്ന ഹിന്ദുസ്ഥാനാണ് ലക്ഷ്യമെന്ന് ആര്‍ എസ് എസ് മേധാവി ആവര്‍ത്തിക്കുമ്പോഴും വ്യംഗ്യം മറ്റൊന്നല്ല. പോത്തിറച്ചി കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്ന് കേന്ദ്ര മന്ത്രിസഭയിലെ അംഗം ശങ്കാലേശമില്ലാതെ പ്രഖ്യാപിക്കുമ്പോള്‍ പോത്തിറച്ചി കഴിക്കുന്നവരൊക്കെ മുസ്‌ലിംകളാണെന്നും അവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്നും തന്നെയാണ് അര്‍ഥം. ഭരണത്തിന് നേതൃത്വം നല്‍കുന്നവരും അതിനെ നിയന്ത്രിക്കുന്നവരും ഇവ്വിധം പ്രഖ്യാപിക്കുമ്പോള്‍, രാജ്യം വിട്ടുപോകേണ്ട ഒരു വിഭാഗത്തിലെ അംഗത്തിന് തങ്ങള്‍ ജോലി നല്‍കുന്നത് എന്തിനെന്ന് സാവ്ജി ധൊലാകിയയെപ്പോലുള്ളവര്‍ക്ക് തോന്നുക സ്വാഭാവികം. വംശഹത്യയാണ് സാമൂഹികനീതിയെന്ന് തെളിയിച്ച ഒരു പ്രദേശത്തുനിന്നാണ് സാവ്ജി ധൊലാകിയ വരുന്നത് എന്നത് കൂടി പരിഗണിക്കുക. വംശഹത്യക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്ന ആക്ഷേപത്തിന് വിധേയനായ വ്യക്തി, പരമാധികാരിയായിരിക്കെ സാവ്ജി ധൊലാകിയമാര്‍ക്ക് വിമുഖത പേരിന് പോലും ഉണ്ടാവുകയും ഇല്ല. അതുകൊണ്ടുകൂടിയാകണം 'മുസ്‌ലിം ഇതരരെ' മാത്രമേ പരിഗണിക്കൂ എന്ന വിവരം രേഖാമൂലം അറിയിക്കാന്‍ തയ്യാറായത്.
ഭരണത്തിന് നേതൃത്വം നല്‍കുന്നവരും ഉദ്യോഗസ്ഥരും വര്‍ഗീയ ചേരിതിരിവ് കാട്ടുന്നുവെന്നത് പുതുമയുള്ള ആരോപണമല്ല. പോലീസ് സേനയില്‍ വര്‍ഗീയത വേരൂന്നിയിട്ടുണ്ടെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷനുകള്‍ പലകാലങ്ങളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയെ സംബന്ധിച്ച് ലാഭമാണ് ഏറ്റം പ്രധാനം. ലാഭത്തിലേക്ക് നയിക്കാന്‍ പാകത്തിലുള്ള മിടുക്ക് ആരുടെ പക്കലുണ്ടായാലും, മറ്റൊന്നും നോക്കാതെ സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയുമാണ് സ്വകാര്യ മേഖല, പൊതുവില്‍ ചെയ്യാറ്. മിടുക്കിനപ്പുറത്ത്, മതവും ജാതിയും പരിഗണിക്കാനും അത് പരസ്യമാക്കാനും സ്വകാര്യ കമ്പനികള്‍ തയ്യാറാകുന്ന കാലം വന്നുവെങ്കില്‍ അപകടം ചെറുതല്ല തന്നെ.
നിയമപരമായി ബാധ്യതപ്പെട്ടിരിക്കുന്നുവെന്നതിനാല്‍ ന്യൂനപക്ഷ കമ്മീഷനോ, പോലീസോ, തുല്യാവസര കമ്മീഷനോ ഒക്കെ ഹരേഷകൃഷ്ണക്ക് നോട്ടീസ് അയക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്‌തേക്കാം. കമ്പനിയുടെ വിശദീകരണം തൃപ്തികരമെന്ന് രേഖപ്പെടുത്തി ഫയല്‍ മടക്കുകയും ചെയ്യും. യുവാക്കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാംസ്‌കാരിക സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍? വലിയ പക്വതയോടെ മൗനം പാലിക്കുന്നുണ്ടോ ഇവര്‍? ഒരു സീഷന്‍ അലി ഖാന്റെ മാത്രം പ്രശ്‌നമായി ഇവര്‍ ഇതിനെ കാണുന്നുണ്ടോ?

2015-05-22

(മുജ്ജന്മപാപം) പ്രോത്സാഹിപ്പിക്കുന്നു, വിഭോ!


ദാരിദ്ര്യം, തൊഴിലില്ലായ്മ, ജാതിയുടെ പേരിലുള്ള ക്രൂരതകള്‍, അര്‍ഹമായ അനുകൂല്യങ്ങളുടെ നിഷേധം, ഭരണ - ഉദ്യോഗസ്ഥ തലങ്ങളില്‍ കൊടികുത്തി വാഴുന്ന അഴിമതി, പൊലീസ് അതിക്രമം, ഭരണകൂട ഭീകരത എന്ന് തുടങ്ങി നിരവധിയായ കാരണങ്ങളാല്‍, പോയ ജന്മത്ത് ചെയ്ത് പോയ പാപം മൂലമാണ് ഇന്ത്യന്‍ യൂനിയനെന്ന് ഭരണഘടനയിലും ഹിന്ദുസ്ഥാനെന്നോ ഭാരതമെന്നോ ഒക്കെ സംഘ് പരിവാറും വിശേഷിപ്പിക്കുന്ന ഈ ഭൂപ്രദേശത്ത് ജനിച്ചുപോയതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതില്‍ കുറ്റം പറയാന്‍ സാധിക്കില്ല. ആ തോന്നല്‍ ഒരു വര്‍ഷം മുമ്പ് വരെയുണ്ടായിരുന്നു ഇപ്പോഴത് മാറിയെന്ന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ പറഞ്ഞാല്‍, അദ്ദേഹത്തിന് ഈ രാജ്യത്തെക്കുറിച്ച് ഒരു ചുക്കും മനസ്സിലായിട്ടില്ല എന്നാണ് അര്‍ഥം. ബലാത്സംഗങ്ങളും ദളിതുകള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങളും വര്‍ധിച്ചത്, ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിതരാക്കും വിധത്തിലുള്ള പ്രചാരണങ്ങളും നടപടികളും വ്യാപിച്ചത്, ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാന്‍ പാകത്തിലുള്ള നയങ്ങളുടെ നടപ്പാക്കല്‍ എന്ന് വേണ്ട പലമേഖലകളില്‍ രാജ്യത്തെ 'മുന്നാക്കം' നയിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി, വളര്‍ച്ചാ നിരക്ക് കൂടിയെന്ന് അവകാശപ്പെടുന്നത് മാത്രമാണ് ഒരു വര്‍ഷത്തിനിടെയുണ്ടായ മാറ്റം.


നീണ്ട കാലത്തെ കോണ്‍ഗ്രസ് ഭരണം, നാല് വര്‍ഷത്തോളം നീണ്ട ജനതാപരിവാര്‍ - ഐക്യമുന്നണി ഭരണം, ഏഴ് വര്‍ഷത്തെ എന്‍ ഡി എ/ബി ജെ പി ഭരണം ഇവയൊക്കെ കഴിഞ്ഞും പരിഹാരമില്ലാതെ തുടരുകയോ കൂടുതല്‍ വഷളാകുകയോ ചെയ്ത പ്രശ്‌നങ്ങളാണ് തുടക്കത്തില്‍ പറഞ്ഞത്. ഈ രാജ്യത്താണല്ലോ ജനിച്ചുപോയത് എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ നരേന്ദ്ര മോദിയുടെ പാര്‍ട്ടിയോ അതിന്റെ പ്രാഗ് രൂപമോ പിറകില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) നേതൃത്വം നല്‍കുന്ന പരിവാരമോ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പലതാണ്. രാജ്യം മഹാത്മാവ് എന്ന് ആദരിക്കുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കാന്‍ നാഥുറാം വിനായക് ഗോഡ്‌സെക്ക് കരുത്തേകിയ ആര്‍ എസ് എസ്സും 66 വര്‍ഷത്തിന് ശേഷം ഗോഡ്‌സെക്ക് സ്മാരകം പണിയാന്‍ മെനക്കിട്ടറിങ്ങിയ പരിവാര സംഘടനകളും ഈ രാജ്യത്ത് ജനിക്കാന്‍ പാകത്തില്‍ മുന്‍ ജന്മത്തില്‍ എന്ത് പാപമാണ് ചെയ്തത് എന്ന തോന്നലുണ്ടാക്കുന്നുണ്ട്.


അയോധ്യയിലെ ബാബ്‌രി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച്, രാമക്ഷേത്രമാണെന്ന് വാദിച്ച് ഭൂരിപക്ഷ വര്‍ഗീയ വളര്‍ത്താനുള്ള ശ്രമങ്ങള്‍ സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് തന്നെ തുടങ്ങിയതാണ്. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഹിന്ദുത്വ വാദികളായ നേതാക്കള്‍ ഈ ശ്രമത്തിന് വേണ്ട പിന്തുണ നല്‍കിയിരുന്നുവെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അതിനെ രഹസ്യമായും പരസ്യമായും വളര്‍ത്തിവലുതാക്കിയത് സംഘ് പരിവാരമാണ്. ബാബ്‌രി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കുക എന്ന മുദ്രാവാക്യവുമായ എല്‍ കെ അദ്വാനി രഥയാത്ര നടത്തിയതും അതിന്റെ പാര്‍ശ്വങ്ങളിലൂടെ അക്രമം അഴിച്ചുവിട്ട് രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാക്കി നിര്‍ത്തിയതും പഴയ ചരിത്രമല്ല. അന്ന് ആ രഥയാത്രയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു, ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രഥയാത്രക്ക് രണ്ട് വര്‍ഷത്തിനിപ്പുറം ബാബ്‌രി മസ്ജിദ് ഇടിച്ചു നിരത്തി, രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കൃതിയില്‍ വലിയ വിള്ളലുണ്ടാക്കിയത് സംഘ് പരിവാരവും അതിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പിയുമായിരുന്നു.


രാജ്യം വിഭജിച്ചതിന്റെ ഉത്തരവാദികളെന്ന് സംഘടിതമായി ആരോപിക്കപ്പെട്ടതോടെ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ വളര്‍ന്ന അരക്ഷിതബോധം വടവൃക്ഷമായി വളര്‍ന്നത് ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ്. ജനസംഖ്യയില്‍ 20 ശതമാനം വരുന്ന വിഭാഗത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി, അവര്‍ക്ക് ഭരണകൂടത്തിലുണ്ടായിരുന്ന വിശ്വാസ്യത തകര്‍ത്ത്, സമുദായ സ്പര്‍ധ വളര്‍ത്തിയവര്‍ സൈ്വര ജീവിതം ഉറപ്പാക്കുകയായിരുന്നോ? തലശ്ശേരി മുതല്‍ ഭഗല്‍പൂര്‍ വരെയോ ഹാഷിംപുര മുതല്‍ ബോംബെ വരെയോ നീണ്ട വര്‍ഗീയ സംഘര്‍ഷങ്ങളില്‍ സംഘ് പരിവാരം വഹിച്ച പങ്ക് ഈ രാജ്യത്ത് ജനിക്കുന്നത് പുണ്യമാണെന്ന് കണക്കാക്കുന്ന തലമുറയെ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നോ? മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നുള്ളവരെ ആക്രമിക്കാന്‍ മടികാട്ടാത്ത ശിവസേനയെ പിന്തുണക്കാന്‍ ആര്‍ എസ് എസ്സും ബി ജെ പിയും മടികാട്ടാതിരുന്നത്, ഏവര്‍ക്കും തുല്യാവകാശത്തോടെ ജീവിക്കാന്‍ പാകത്തിലുള്ള ഭൂമിയായി ഇന്ത്യന്‍ യൂനിയനെ മാറ്റുന്നതിനും ഇവിടെ ജനിക്കുന്നത് ഭാഗ്യമാണെന്ന തോന്നലുണ്ടാക്കാനുമായിരുന്നോ?


ഇന്ന് ലോക പര്യടനം നടത്തി, സെല്‍ഫിയെടുത്ത് അഭിരമിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്, യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയുമൊക്കെ വിസ നിഷേധിച്ച ഒരു കാലമുണ്ടായിരുന്നു. 'മുജ്ജന്മ പാപം കൊണ്ട് ഇന്ത്യയില്‍ ജനിച്ചുപോയ'വരില്‍ 31 ശതമാനം ബി ജെ പിക്ക് വോട്ട് ചെയ്യുകയും അത്തരക്കാരുടെ പ്രധാനമന്ത്രിയാകാന്‍ യോഗമുണ്ടാകുകയും ചെയ്തപ്പോഴാണ് രാജ്യങ്ങള്‍ വിസ അനുവദിച്ചത്. ഗുജറാത്തില്‍ 2002ല്‍ അരങ്ങേറിയ വംശഹത്യക്ക് അധ്യക്ഷത വഹിക്കുകയോ അക്രമികളെ തടയാന്‍ നടപടി സ്വീകരിക്കാതെ കൂട്ടക്കുരുതിക്ക് അരുനില്‍ക്കുകയോ ചെയ്തതുകൊണ്ടാണ് പല രാജ്യങ്ങളും വിസ നിഷേധിച്ചത്. കാറിനടിയില്‍ പട്ടിക്കുട്ടിപെട്ടാല്‍ കാറില്‍ യാത്രചെയ്യുന്നയാള്‍ ക്ക് എന്താണ് ഉത്തരവാദിത്വമെന്ന്, ആയിരത്തിലധികം പേരുടെ ജീവനെടുക്കുകയും നിരവധി സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും പതിനായിരക്കണക്കിനാളുകള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്ത വംശഹത്യയെക്കുറിച്ച്, ചോദിച്ച നേതാവിന് ഈ രാജ്യം ജീവിക്കാന്‍ യോഗ്യമല്ലാതാക്കിയതിലെ ഉത്തരവാദിത്വം എത്രയാണ്?


വംശഹത്യാ കേസുകള്‍ അട്ടിമറിച്ചും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സൃഷ്ടിച്ചും മോദി ഗുജറാത്ത് ഭരിച്ച കാലത്ത്, എത്ര ജന്മത്തെ പാപത്തിന്റെ ഫലമായാണ് ഈ മണ്ണില്‍ ജനിച്ചത് എന്ന് എത്ര പേര്‍ക്ക് തോന്നിയിട്ടുണ്ടാകും? മോദിയുടെ കാലത്ത് ഏറ്റുമുട്ടല്‍ കൊലക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയൊക്കെ കുറ്റവിമുക്തരാക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഊര്‍ജിതമായി ശ്രമിക്കുമ്പോള്‍ എന്തിനിവിടെ ജീവിക്കുന്നുവെന്ന് തോന്നിയാല്‍ ആരെ കുറ്റം പറയണം?
മലേഗാവിലും അജ്മീറിലും ഹൈദരാബാദിലുമൊക്കെ സ്‌ഫോടനങ്ങള്‍ നടത്തി, നിരപരാധികളെ കൊന്നൊടുക്കി, അതിന്റെ ഉത്തരവാദിത്തം ന്യൂനപക്ഷവിഭാഗക്കാരായ ചെറുപ്പക്കാരുടെ ചുമലിലിട്ടത് (അതിന്റെ ആസൂത്രണത്തില്‍ ആര്‍ എസ് എസ് നേതൃത്വത്തിലിരിക്കുന്നയാളിന് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നു) സൈ്വര്യ ജീവിതം ഉറപ്പാക്കാനും നരേന്ദ്ര ദാമോദര്‍ ദാസ് മോദി അധികാരത്തിലെത്തുന്ന കാലത്ത് ഈ രാജ്യത്ത് ജീവിക്കാനായത് ഭാഗ്യമാണെന്ന് കരുതാനുമായിരുന്നുവെന്ന് 130 കോടി വരുന്ന ജനതക്ക് മനസ്സിലായിരുന്നേയില്ല, ഇനിയൊട്ട് മനസ്സിലാകുമെന്നും തോന്നുന്നില്ല. ഈ രാജ്യത്തെ ജീവിക്കാന്‍ കൊള്ളാത്തതാക്കി മാറ്റുന്നതില്‍ നരേന്ദ്ര മോദി എന്ന വ്യക്തിയും ആ ദേഹം നേതൃത്വത്തിലിരിക്കുന്ന പാര്‍ട്ടിയുള്‍ക്കൊള്ളുന്ന സംഘ പരിവാരവും സ്വീകരിച്ച നടപടികള്‍ ഇപ്പറഞ്ഞതിലൊന്നുമൊതുങ്ങില്ല.


വിസാ നിഷേധം മൂലം ഇക്കാലം വരെ കാണാന്‍ കഴിയാതിരുന്നതടക്കം രാജ്യങ്ങളില്‍ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് താങ്കള്‍ നടത്തുന്ന സന്ദര്‍ശനങ്ങളെ അതിലെ ഫലശൂന്യത മനസ്സിലാക്കിക്കൊണ്ട് തന്നെ ജനങ്ങള്‍ അംഗീകരിച്ചേക്കാം. ഇതുവരെപ്പറഞ്ഞ വിഡ്ഢിത്തങ്ങള്‍ കണക്കിലെടുത്താല്‍ എല്ലാവരും ജീവിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമായി ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ യൂനിയന്‍ മാറിയെന്നത് പോലുള്ള പ്രസ്താവനകള്‍ ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കണം. അതിനെയൊക്കെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതേ, സാമാന്യബോധമുള്ള ഇന്ത്യക്കാരന് കരണീയമായുള്ളൂ. തൊണ്ടതൊടാതെ വിഴുങ്ങി, ദഹിപ്പിച്ച് വിധേയനാകാന്‍ വേണ്ടിയല്ലെന്ന് മാത്രം.


2015-05-19

അധ്വാനമേ സംതൃപ്തി!!


''കഴിഞ്ഞ മുപ്പത് വര്‍ഷമായി ചെയ്യാത്ത ജോലി ചെയ്ത് തീര്‍ക്കുകയാണ് ഞാന്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ദിവസം പോലും ഞാന്‍ അവധിയെടുത്തിട്ടില്ല. രാവും പകലും ഞാന്‍ ജോലി ചെയ്തു. ഞാന്‍ അവധിയില്‍ പോയിട്ടുണ്ടോ? ഞാന്‍ വിശ്രമിച്ചിട്ടുണ്ടോ? എന്റെ വാഗ്ദാനങ്ങള്‍ ഞാന്‍ നടപ്പാക്കുന്നില്ലേ?'' - വിദേശപര്യടനം തുടരുന്നതിനിടെ ചൈനയിലെ ഷാങ്ഹായില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലേറി ഒരു കൊല്ലം പൂര്‍ത്തിയാകുന്നതിനിടെ 18 വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചത് വിമര്‍ശവിധേയമാകുകയും പ്രധാനമന്ത്രി കൂടുതല്‍ സമയം വിദേശത്ത് ചെലവിടുകയാണെന്ന് ആക്ഷേപമുയരുകയും ചെയ്തതിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് മാസത്തോളം നീണ്ട അവധിയെടുത്തത് കൂടി സൂചിപ്പിച്ചാണ് 'ഞാന്‍ അവധിയില്‍ പോയിട്ടുണ്ടോ?' എന്ന് നരേന്ദ്ര മോദി ചോദിക്കുന്നത്.


'ഞാന്‍' ജോലി ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുന്നു, 'എന്റെ' വാഗ്ദാനങ്ങള്‍ 'ഞാന്‍' നടപ്പാക്കുന്നില്ലേ? 'ഞാന്‍' വിശ്രമിച്ചിട്ടുണ്ടോ? 'ഞാന്‍' അവധിയെടുത്തിട്ടുണ്ടോ? രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഇങ്ങനെയൊക്കെ പറയുകയും ചോദിക്കുകയും വേണ്ടിവരുന്നത് തന്നെ എത്രമാത്രം ദുര്‍ബലനാണ് '56 ഇഞ്ച്' നെഞ്ചുവിരിവുള്ള നേതാവ് എന്നതിന്റെ തെളിവാണ്. 'ഞാന്‍' 'എന്റെ' എന്ന് പേര്‍ത്തും പേര്‍ത്തും പറയേണ്ടിവരുന്നത്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിമിതികള്‍ ഓര്‍മിപ്പിച്ചുള്ള സുപ്രീം കോടതി വിധി ഓര്‍ത്തുകൊണ്ട് മിതമായി പറഞ്ഞാല്‍, അല്‍പ്പത്തമാണ്.
ഈ ഉദ്ധരണിയുടെ കാമ്പ് പരിശോധിച്ചാല്‍, മുപ്പത് വര്‍ഷത്തിനിടെ ചെയ്യാതിരുന്ന എന്ത് ജോലിയാണ് മോദി സാഹെബ് ഇക്കാലം കൊണ്ട് ചെയ്ത് തീര്‍ത്തത്? ഡീസലിന്റെ വിലയില്‍ സര്‍ക്കാറിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയത് അത്തരമൊരു ചെയ്തുതീര്‍ക്കലായിരുന്നു.


അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി സര്‍ക്കാറിന്റെ വരുമാനം കൂട്ടിയിരുന്നു നരേന്ദ്ര മോദി. ഇപ്പോള്‍ എണ്ണ വില ഉയരുകയും ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറയുകയും ചെയ്തപ്പോള്‍ ഡീസലിന്റെ വില കൂട്ടി നഷ്ടമില്ലാതെ നോക്കുന്നു പൊതു, സ്വകാര്യ മേഖലയിലെ എണ്ണക്കമ്പനികള്‍. പെട്രോളിന്റെയും ഡീസലിന്റെയും സബ്‌സിഡി ഒഴിവാക്കി, ബാധ്യതയൊഴിവാക്കാന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വേഗം കൂട്ടിയ കാലം മുതല്‍ ഡോ. മന്‍മോഹന്‍ സിംഗിന് ആഗ്രഹമുണ്ടായിരുന്നു. അതിന് ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരൊക്കെയും ഈ ആഗ്രഹക്കാരായിരുന്നു. അത് ഭാഗികമായെങ്കിലും പൂര്‍ത്തീകരിച്ചത് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ രണ്ടാം യു പി എയുടെ കാലത്താണ്. നരേന്ദ്ര മോദി ആ ജോലി ചെയ്തുതീര്‍ത്തു.


'ഞാന്‍' രാവും പകലും ജോലി ചെയ്തുവെന്ന് അവകാശപ്പെടുമ്പോള്‍ രാവും പകലും ചെയ്യാന്‍ മാത്രം എന്തുജോലിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കുണ്ടായിരുന്നത് എന്ന് ചോദിക്കേണ്ടിവരും. എന്തുകൊണ്ടാണ് ഇങ്ങനെ ജോലി ചെയ്യേണ്ടിവരുന്നത് എന്നും. വിവിധ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ തിരുത്തിയെഴുതിയെന്നതാണ് ഉറക്കമൊഴിഞ്ഞ് തീര്‍ത്ത ഒരു ജോലി. സിംഗൂരിലും നന്ദിഗ്രാമിലും സ്വകാര്യ വ്യവസായങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ പശ്ചിമ ബംഗാളില്‍ അധികാരത്തിലിരുന്ന സി പി എം സര്‍ക്കാര്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ വലിയ ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലിന് കുറേക്കൂടി കര്‍ശനമായ വ്യവസ്ഥകള്‍ കൊണ്ടുവന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ഉറപ്പാക്കാനും അവര്‍ കൊണ്ടുവന്ന നിയമത്തില്‍ വ്യവസ്ഥ ചെയ്തു. ഇതിലൊക്കെ വെള്ളം ചേര്‍ത്ത്, വന്‍കിട കമ്പനികള്‍ക്ക് കര്‍ഷകരുടെയും ഗോത്ര വിഭാഗക്കാരുടെയും ഭൂമി എളുപ്പത്തില്‍ ഏറ്റെടുക്കാന്‍ പാകത്തിലാക്കുന്നതിന് എത്ര രാവും പകലും ജോലി ചെയ്‌തെന്ന് അറിയില്ല. ഓര്‍ഡിനന്‍സായി പ്രാബല്യത്തിലാക്കിയ നിയമഭേദഗതി പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കാന്‍ ശ്രമിച്ചത് വിശ്രമമില്ലാതെ തന്നെയാണ്! പാര്‍ലിമെന്റിന്റെ അടുത്ത സമ്മേളനത്തിലും വിശ്രമമില്ലാതെ യത്‌നിക്കേണ്ടിവരും.


രാപ്പകലില്ലാതെ വിയര്‍പ്പൊഴുക്കേണ്ടിവരുന്നതിന് മറ്റുകാരണങ്ങളുമുണ്ട്. ഒരു വര്‍ഷം മുമ്പ് മന്ത്രിസഭയുണ്ടാക്കിയപ്പോള്‍, തനിക്കൊപ്പം നില്‍ക്കാനിടയുണ്ടെന്ന് തോന്നിയവരെ പ്രായാധിക്യം ചൂണ്ടിക്കാട്ടി മാറ്റിനിര്‍ത്തിയതാണ് ഒന്ന്. മന്ത്രിമാരുടെ വകുപ്പ് വിഭജിച്ചപ്പോള്‍ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള സര്‍വ അവകാശവും പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാക്കിയതാണ് രണ്ടാമത്തെ കാരണം. ഓരോ വകുപ്പിലും നടക്കേണ്ട കാര്യങ്ങളന്തൊക്കെയെന്ന് തീരുമാനിക്കാന്‍ ഉദ്യോഗസ്ഥരുടെ സംഘമുണ്ടാക്കുകയും അവയോട് പ്രധാനമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്താല്‍ വിശ്രമിക്കാന്‍ സമയം കിട്ടുന്നതെവിടെ? സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകാതെ, കാര്യങ്ങളെല്ലാം 'ഞാന്‍' തീരുമാനിക്കുമെന്ന ഏകാധിപതിയുടെ മനോഭാവം കാണിക്കുന്ന നേതാവിന് വിശ്രമിക്കനാകില്ല.


തീരുമാനമെടുക്കാനുള്ള ഫയലുകള്‍ കുന്നുകൂടുകയും അത് തീര്‍ക്കാന്‍ രാപകല്‍ പാടുപെടുകയും ചെയ്യേണ്ടിവരുന്നത് കൊണ്ടുമാത്രമല്ല വിശ്രമം അന്യമാകുന്നത്. സഹപ്രവര്‍ത്തകരില്‍ ആരെങ്കിലും 'എന്റെ' നിര്‍ദേശം മറികടന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ടിവരുന്നതുകൊണ്ടുകൂടിയാണ്. വിശ്രമമോ സ്വസ്ഥമായ ഉറക്കമോ ഒരു ഏകാധിപതിക്കും ആഗ്രഹിക്കാവതല്ല, കിടപ്പുമുറിക്ക് കാവല്‍ നില്‍ക്കുന്നവന്‍ താക്കോല്‍പ്പഴുതിലൂടെ രഹസ്യം ചോര്‍ത്തുമോ എന്ന വേവലാതിയില്‍ വേവാനേ വിധിയുള്ളൂ.
'എന്റെ' വാഗ്ദാനങ്ങള്‍ 'ഞാന്‍' നടപ്പാക്കുന്നില്ലേ? എന്ന് ചോദ്യം ആത്മവിശ്വാസമില്ലാത്ത ഭരണാധികാരിയുടെ/നേതാവിന്റെ നാവില്‍ നിന്നേ ഉദിക്കൂ. 'സ്വച്ഛ ഭാരത്' വാഗ്ദാനമായിരുന്നു, കാമറകള്‍ക്ക് മുന്നിലെ തെരുവടിച്ചുവാരലല്ലാതെ മറ്റെന്തെങ്കിലും നടന്നതായി വിവരമില്ല.  പാര്‍ലമെന്റംഗങ്ങള്‍ ഓരോ ഗ്രാമം ദത്തെടുക്കണമെന്ന് നിര്‍ദേശം വെച്ചു, അവിടെ നടപ്പാക്കേണ്ട കാര്യങ്ങള്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് എം പിമാര്‍ ഗ്രാമങ്ങള്‍ ദത്തെടുത്തുവെങ്കിലും പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി അറിവില്ല.


'മേക്ക് ഇന്‍ ഇന്ത്യ'യാണ് മറ്റൊന്ന്. ഈ മുദ്രാവാക്യവുമായി ലോകപര്യടനം തുടരുന്നുവെങ്കിലും എന്തെങ്കിലും നടന്നതായി വിവരമില്ല. എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടെങ്കില്‍ അത് അദാനിക്കും അംബാനിക്കും മിത്തലിനുമൊക്കെയാണ്. മോദി ആസ്‌ത്രേലിയ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ കല്‍ക്കരി ഖനനം ചെയ്യാന്‍ അദാനി ഗ്രൂപ്പിന് അനുവാദം കിട്ടി. അതിലേക്ക് മുതല്‍മുടക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 6,400 കോടി രൂപ വായ്പ അദാനിക്ക് ലഭ്യമാക്കിക്കൊടുത്തു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വിയര്‍പ്പൊഴുക്കിയതിന് തെളിവ് വേറെന്ത് വേണം!


വിദേശ പര്യടനങ്ങളില്‍ സര്‍ക്കാര്‍ സംഘത്തിന്റെ ഭാഗമായും അല്ലാതെയും വ്യവസായികളെ കൊണ്ടുപോകുന്നതിന് രാപകലില്ലാതെ പ്രയത്‌നിക്കേണ്ടിവന്നിട്ടുണ്ട്. ചൈനയുടെ ബാങ്കില്‍ നിന്ന് അദാനി ഗ്രൂപ്പിനും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലിനും വായ്പ നേടിക്കൊടുക്കാനായത് വാഗ്ദാനങ്ങളുടെ പാലനമല്ലെങ്കില്‍ മറ്റെന്താണ്? യു പി എ സര്‍ക്കാറിന്റെ കാലത്ത് കേരളത്തിലെ വിഴിഞ്ഞം പദ്ധതിയില്‍ ചൈനീസ് കമ്പനി താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ പ്രതിരോധ മന്ത്രാലയം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുറമുഖ വികസനത്തില്‍ അദാനി ഗ്രൂപ്പ് ചൈനയിലെ കമ്പനിയുമായി മോദിയുടെ കാര്‍മികത്വത്തില്‍ ധാരണാപത്രത്തിലൊപ്പിടുമ്പോള്‍ വിഴിഞ്ഞം പ്രാവര്‍ത്തികമാകുന്നതിനുള്ള സാധ്യത വര്‍ധിക്കുകയാണ്. ഇത് വാഗ്ദാനപാലനമല്ലെങ്കില്‍ മറ്റെന്താണ്? രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി യു പി എ സര്‍ക്കാറിന്റെ കാലത്ത് ചൈനീസ് കമ്പനിയെ മാറ്റി നിര്‍ത്തിയെങ്കില്‍ അവരെക്കൂടി ഉള്‍ക്കൊള്ളിച്ച് രാജ്യ വികസനം ഉറപ്പാക്കാന്‍ മോദി ശ്രമിക്കുന്നു. ഇതിലപ്പുറം എന്തധ്വാനമാണ് ഒരു പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്?


ഇതിന് മുമ്പ് നടത്തിയ പര്യടനത്തില്‍ കാനഡയില്‍ പോയത് ഏവര്‍ക്കും ഓര്‍മയുണ്ടാകുമല്ലോ? ഇന്ത്യക്ക് അഞ്ച് വര്‍ഷത്തേക്ക് യുറേനിയം നല്‍കാന്‍ കാനഡയെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ആ യാത്ര കൊണ്ട് സാധിച്ചു. യു പി എ സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സല്‍മാന്‍ ഖുര്‍ഷിദ്, കാനഡ സന്ദര്‍ശിച്ച് അവിടുത്തെ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് ഇന്ത്യക്ക് യുറേനിയം ലഭ്യമാക്കുന്നതിന് കരാറുണ്ടാക്കിയിരുന്നു. അതേകാര്യം കാനഡയുടെ പ്രധാനമന്ത്രിയെക്കൊണ്ട് ആവര്‍ത്തിപ്പിക്കാന്‍ 'എന്റെ' സന്ദര്‍ശനത്തിലൂടെ സാധിച്ചത്, ചെറിയ കാര്യമല്ല തന്നെ. യുറേനിയം സുലഭമായി ലഭിക്കുന്നതോടെ ഊര്‍ജോത്പാദനം വര്‍ധിക്കും. അങ്ങനെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ജനങ്ങള്‍ക്ക് വിതരണംചെയ്ത് റിലയന്‍സും ടാറ്റയും അദാനിയുമൊക്കെ ലാഭമുണ്ടാക്കും. ഇത് വാഗ്ദാനം പാലിക്കലല്ലാതെ മറ്റെന്താണ്? വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍, 2003ല്‍ വാജ്പയി സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്ന് ലാഭകേന്ദ്രങ്ങളായി വൈദ്യുതി മേഖലയെ മാറ്റുക എന്ന ഉദ്ദേശ്യം നടപ്പാക്കുക കൂടിയാണ്. നടക്കാതിരുന്ന കാര്യം നടത്തുകയാണ്.


നിയമങ്ങളില്‍ വേണ്ട മാറ്റം വരുത്തി തൊഴിലാളികളുടെ ശേഷിക്കുന്ന അവകാശങ്ങള്‍ കൂടി പരിമിതപ്പെടുത്തി, വന്‍കിടക്കാരുള്‍പ്പെടെ കമ്പനി ഉടമകള്‍ക്ക് വേണ്ട സഹായം ചെയ്യുമ്പോഴും ഇതുവരെ നടക്കാതെ പോയത് ചിലത് നടപ്പാക്കുകയാണ് പ്രധാനമന്ത്രി. അതിനായി അദ്ദേഹമൊഴുക്കിയ വിയര്‍പ്പിന്റെ വില, രാജ്യത്തിപ്പോഴുമുള്ള 'അപൂര്‍വം' കൂലിവേലക്കാര്‍ക്ക് പോലും മനസ്സിലാകാന്‍ ഇടയില്ല. എന്തിന് കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും മനസ്സിലാകുന്നുണ്ടോ? അങ്ങനെ മനസ്സിലായെങ്കില്‍ ഒന്നാം വാര്‍ഷികമടുക്കുമ്പോള്‍ സാമ്പത്തിക മേഖല ഭദ്രമാക്കാന്‍ എന്തു ചെയ്തുവെന്ന് അരുണ്‍ ഷൂരിയെപ്പോലുള്ളവര്‍ ചോദിക്കുമോ? മനസ്സിലാകാത്തവര്‍ ഏറെയുണ്ടെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് 'ഞാന്‍' രാപ്പകല്‍ ജോലി ചെയ്യുകയാണ്, 'ഞാന്‍' അവധിയെടുക്കാറുണ്ടോ? എന്നൊക്കെ പറയേണ്ടി വരുന്നത്. സംഘ് പരിവാര്‍ സംഘടകളും അവരുടെ നേതാക്കളായ പാര്‍ലിമെന്റംഗങ്ങളും വര്‍ഗീയ വിദ്വേഷം വളര്‍ത്തും വിധത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മൗനം പാലിക്കുന്നതിന് വേണ്ട അധ്വാനമോ?
ഷാങ്ഹായില്‍ ചോദിച്ചതില്‍ ഏറ്റം ശ്രദ്ധിക്കേണ്ടത് 'ഞാന്‍ അവധിയെടുത്തിട്ടുണ്ടോ?' എന്ന ചോദ്യമാണ്. അവധിയെടുത്ത രാഹുല്‍ ഗാന്ധി മടങ്ങിവന്നതിന് ശേഷം നേടിയ മാധ്യമശ്രദ്ധ 'എന്നെ' തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത് എന്നതാണ് അതിന്റെ അര്‍ഥം. എതിരാളികള്‍ ഉണ്ടാകുന്നുവെന്ന് നരേന്ദ്ര മോദി തിരിച്ചറിയുന്നു. അതിന്റെ പ്രതിഫലനം കൂടിയാണ് ഈ പറച്ചിലുകള്‍.

2015-05-14

'അച്ഛാ ദിന്‍' അദാനിക്ക്


ഓര്‍മയില്‍ തങ്ങുന്ന ഒരു പരസ്യവാക്യം അല്‍പ്പം പരിഷ്‌കരിച്ചാല്‍ 'എവിടെ നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുണ്ടോ അവിടെ ഗൗതം അദാനിയുണ്ട്' എന്നാകും. യഥാര്‍ഥ പരസ്യവാക്യം അതിശയോക്തിയായിരിക്കാം. എന്നാല്‍ പരിഷ്‌കൃതരൂപം ഒട്ടും അതിശയോക്തിയുള്ളതല്ല, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളുടെ കാര്യത്തില്‍. രാജ്യത്തുള്ളതിലുമധികം സമയം പ്രധാനമന്ത്രി വിദേശത്തായതിനാല്‍ പരിഷ്‌കരിച്ച വാക്യം തികച്ചും വസ്തുതാപരമാണെന്ന് പറയാം.


നരേന്ദ്ര മോദി, അമേരിക്കയും ബ്രസീലും ആസ്‌ത്രേലിയയും ജപ്പാനും സന്ദര്‍ശിച്ചപ്പോള്‍ അദാനി ഒപ്പമുണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി താമസിച്ച ന്യൂയോര്‍ക്ക് പാലസ് ഹോട്ടലില്‍ തന്നെയായിരുന്നു അദാനിയുടെയും വാസം. ഹോട്ടലില്‍ മോദി താമസിച്ചയിടത്തേക്ക് അദാനി എത്ര തവണ വന്നുവെന്ന് സുരക്ഷാ സേനയിലെ അംഗങ്ങള്‍ക്ക് പോലും പറയാനാകില്ല. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ നരേന്ദ്ര മോദി അഭിസംബോധന ചെയ്തപ്പോള്‍ അദാനി അവിടെയുണ്ട്. അടുത്തിടെ നടന്ന ജര്‍മനി, ഫ്രാന്‍സ്, കാനഡ സന്ദര്‍ശനങ്ങളിലും മോദിക്കൊപ്പം അദാനിയുണ്ടായിരുന്നു. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്‌കാരം എന്നിവക്കായുള്ള ഐക്യരാഷ്ട്രസഭാ സംഘടനയുടെ (യുനെസ്‌കോ) സമ്മേളനത്തില്‍ മോദി സംസാരിക്കുമ്പോള്‍ അദാനി സദസ്സിലുണ്ട്. ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് നിക്കൊളാസ് സര്‍കോസിയൊരുക്കിയ വിരുന്നിലെ പ്രധാന അതിഥികളില്‍ ഒരാളും ഗൗതം അദാനി തന്നെ. വിരുന്നില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വ്യവസായികളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അനില്‍ അംബാനിക്കു ശേഷം രണ്ടാമതായി രേഖപ്പെടുത്തിയത് മറ്റാരുടെയും പേരായിരുന്നില്ല.


പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനം നടത്തുമ്പോള്‍ അനുഗമിക്കുന്ന ഉദ്യോഗസ്ഥരും ക്ഷണിതാക്കളുമടങ്ങുന്ന ഔദ്യോഗിക സംഘത്തിലൊന്നും ഗൗതം അദാനിയുള്‍പ്പെട്ടിട്ടില്ലെന്നാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിലെത്തുമ്പോള്‍ ഇന്ത്യന്‍ പൗരന്‍മാരാരെങ്കിലും അവിടെയെത്തുന്നത് തടയാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അത് ശരിയാണെങ്കില്‍, രാജ്യത്തിന്റെ പരമാധികാരി എപ്പോള്‍, എവിടേക്കൊക്കെ പോകുന്നുവെന്ന വിവരം കൃത്യമായി അറിയാന്‍ അദാനിക്ക് സാധിക്കുന്നുവെന്ന് കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്. അല്ലെങ്കില്‍ അദാനിയോട് ആലോചിച്ചാണ് പ്രധാനമന്ത്രി, വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ തീരുമാനിക്കുന്നത് എന്ന് ജനം മനസ്സിലാക്കേണ്ടിവരും. ഇതുരണ്ടുമല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് പ്രധാനമന്ത്രി നടത്തുന്ന എല്ലാ വിദേശ സന്ദര്‍ശനങ്ങളിലും അദാനി ഒപ്പമുണ്ടാകുന്നത്?


നരേന്ദ്ര മോദിക്കൊപ്പം അപ്രതീക്ഷിത സാന്നിധ്യമായി അദാനി എത്തുന്നുവെന്നതില്‍ തീരുന്നതല്ല കാര്യങ്ങള്‍. മോദിയുടെ കാനഡ സന്ദര്‍ശനത്തിനിടെ ഇന്ത്യയിടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ നിക്ഷേപവും ആണവോര്‍ജ ഉത്പാദനത്തിനുള്ള യുറേനിയം കൈമാറ്റവും ചര്‍ച്ചയായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും ഊര്‍ജോത്പാദനത്തിലും നിക്ഷേപം നടത്തുന്ന വ്യവസായിയാണ് അദാനി. അത്തരമൊരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ അടുത്തയാളായി, കനഡയിലെ സര്‍ക്കാറിന് മുന്നിലെത്തുമ്പോള്‍ ഉദ്ദേശ്യം വ്യക്തമാണ്. ആസ്‌ത്രേലിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിന് തൊട്ടുപിറകെയാണ് അവിടെ കല്‍ക്കരി ഖനനത്തിന് അദാനി ഗ്രൂപ്പിന് അനുമതി കിട്ടിയത്. ഈ പദ്ധതിക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 100 കോടി ഡോളറിന്റെ (ഇപ്പോഴത്തെ രൂപയുടെ മൂല്യമനുസരിച്ച് 6,400 കോടി) വായ്പ തരപ്പെടുത്തുകയും ചെയ്തു അദാനി ഗ്രൂപ്പ്. വാര്‍ത്ത പുറത്തുവരികയും എസ് ബി ഐ, അദാനിക്ക് അരുനില്‍ക്കുന്നുവെന്ന ആക്ഷേപമുയരുകയും ചെയ്തതോടെ നിലവിലുള്ള കടത്തില്‍ 5,000 കോടി തിരിച്ചടച്ചാലേ പുതിയ വായ്പ നല്‍കൂ എന്ന ഉപാധിയുമായി ബേങ്ക് രംഗത്തുവന്നു. ഇക്കാര്യത്തില്‍ അവസാന തീരുമാനമുണ്ടായിട്ടില്ല. ഫ്രാന്‍സ്, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അദാനി ഒപ്പിച്ചെടുത്ത പദ്ധതികളെന്തൊക്കെ എന്നത് ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളു.


അദാനി ഗ്രൂപ്പിന്റെ ആകെ ആസ്തി 30,720 കോടി രൂപയാണെന്നാണ് ഏകദേശ കണക്ക്. 2014 സെപ്തംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് ആകെ കടം 72,632 കോടി രൂപയും. കടത്തിന്റെ പലിശയിനത്തില്‍ വര്‍ഷത്തില്‍ ഒടുക്കേണ്ടത് 5,733 കോടി. ആസ്തിയുടെ ഇരട്ടിയിലധികം കടമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ ആസ്തിയിലേക്ക് വളര്‍ന്നത് 2002 മുതല്‍ 2014 വരെ നരേന്ദ്ര മോദി ഗുജറാത്ത് ഭരിച്ച കാലത്താണ്. 2002ല്‍ 76.5 ലക്ഷം ഡോളറായിരുന്നു അദാനി ഗ്രൂപ്പിന്റെ ആകെ വരുമാനം. 2014 മാര്‍ച്ച് ആയപ്പോഴേക്കും വരുമാനം 880 കോടി ഡോളറായി ഉയര്‍ന്നു. 2002 ഡിസംബറില്‍ അഞ്ച് കോടി രൂപ തട്ടിച്ചുവെന്ന കേസില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത വ്യക്തി കൂടിയാണ് ഗൗതം അദാനി എന്നത് കൂടി അറിയുമ്പോഴാണ് വളര്‍ച്ചയുടെ വേഗവും അതിന് പിറകിലെ സ്വാധീനങ്ങളുടെ വലുപ്പവും കുറേക്കൂടി മനസ്സിലാകുക.


2005ല്‍ ഗുജറാത്തിലെ മുന്ദ്രയില്‍ 7,350 ഹെക്ടര്‍ ഭൂമി ചുളുവിലക്ക് 30 വര്‍ഷത്തെ പാട്ടത്തിന് ലഭിക്കുന്നതോടെയാണ് അദാനിയുടെ അപ്രതീക്ഷിത മുന്നേറ്റമുണ്ടാകുന്നത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ വലിയൊരു ഭാഗം പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുള്‍പ്പെടെ കമ്പനികള്‍ക്ക് വാടകക്ക് നല്‍കി അദാനി. 2007 ആകുമ്പോഴേക്കും മുന്ദ്രയില്‍ തന്നെ 1,200 ഹെക്ടര്‍ ഭൂമി അധികമായി അദാനിക്ക് പാട്ടത്തിന് ലഭിച്ചു. ചുരുങ്ങിയ വിലക്ക് കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്തതായിരുന്നൂ ഈ ഭൂമി. ഇവിടെയാണ് രാജ്യത്തെ ഏറ്റവും വലിയ തുറമുഖവും 4,620 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കല്‍ക്കരി ഇന്ധനമായ പ്ലാന്റും അദാനി നിര്‍മിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചു, ന്യായമായ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തില്‍, ഗുജറാത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് വിലയുണ്ടായിരുന്നില്ല. ഇങ്ങനെ ചിലര്‍ പ്രതിഷേധിച്ച വിവരം പുറത്തറിഞ്ഞതുപോലുമില്ല.


തുറമുഖമുള്‍പ്പെടുന്ന പ്രത്യേക സാമ്പത്തിക മേഖല നിര്‍മിച്ചൊരുക്കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികളൊന്നുമില്ലാതെയാണെന്ന് പിന്നീട് തെളിഞ്ഞു. നിര്‍മാണം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഗുജറാത്ത് ഹൈക്കോടതി, പ്രത്യേക സാമ്പത്തിക മേഖലയില്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് തടഞ്ഞു. ഇത് ചോദ്യംചെയ്ത് അദാനി ഗ്രൂപ്പ് നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തു. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തെത്തിയതോടെ അദാനി ഗ്രൂപ്പിന്റെ പ്രത്യേക സാമ്പത്തിക മേഖലക്ക് പാരിസ്ഥിതിക അനുമതി (മുന്‍കാല പ്രാബല്യത്തോടെ!) നല്‍കി അതിനെ നിയമവിധേയമാക്കി.
ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളെ നയിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ ഔദ്യോഗിക വസതിയില്‍ മുന്‍ അനുവാദം വാങ്ങാതെ സന്ദര്‍ശനം നടത്താന്‍ അനുവാദമുള്ള അപൂര്‍വം വ്യക്തികളിലൊരാള്‍ മുകേഷ് അംബാനിയായിരുന്നു. അംബാനിക്ക് അക്കാലത്ത് ലഭിച്ച ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സി എ ജി റിപ്പോര്‍ട്ടുകളുടെ രൂപത്തില്‍ ഇപ്പോഴും പുറത്തുവരുന്നുണ്ട്. രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അനുവദിച്ച സ്‌പെക്ട്രം, ഫോണ്‍ വിളികള്‍ക്ക് കൂടി ഉപയോഗിക്കാന്‍ അനുവദിച്ചതിലൂടെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് 3,367 കോടി രൂപയുടെ അനര്‍ഹ ലാഭമുണ്ടാക്കിക്കൊടുത്തുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം.


രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രം വിതരണവും കേസും കൂട്ടവുമൊക്കെയായതിനാല്‍ ലേലം നടത്തേണ്ടിവന്നു, മോദി സര്‍ക്കാറിന്. ആ ഇനത്തില്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഉണ്ടായ അധിക ബാധ്യത, ഡീസലിന്റെ സബ്‌സിഡി ഒഴിവാക്കി നല്‍കി, വിപണിയില്‍ സജീവമാകാന്‍ അവസരമുണ്ടാക്കി നികത്തിക്കൊടുത്തിട്ടുണ്ട് മോദിയും കൂട്ടരും.  കൃഷ്ണ - ഗോദാവരി ബേസിനിലെ പ്രകൃതി വാതക ഖനനത്തിന് വേണ്ടിവന്ന മുതല്‍ മുടക്ക് റിലയന്‍സ് പെരുപ്പിച്ചു കാട്ടിയെന്നും അതിനുനുസരിച്ച് ഉത്പന്നവില നിശ്ചയിച്ചതില്‍ ക്രമക്കേടുണ്ടെന്നും സി എ ജി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍മേല്‍ പരിശോധനകളൊന്നും നടത്താതെ റിലയന്‍സിനെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇതിനൊപ്പമാണ് അദാനിക്ക്, ഗുജറാത്തിന് പുറത്ത് വേരുറപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുന്നത്. ആ ശ്രമത്തിന്റെ ഭാഗമാണ് വിദേശയാത്രകളിലെ അദാനിയുടെ സഹയാത്രിത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് നരേന്ദ്ര മോദിക്ക് അദാനി ഗ്രൂപ്പ് സൗജന്യ ആകാശയാത്രകള്‍ ഒരുക്കി നല്‍കിയതൊക്കെ വെറുതെയാകാന്‍ തരവുമില്ല.


കേരളത്തില്‍ വിഴിഞ്ഞം തുറമുഖ വികസനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ ആരുമില്ലാതിരുന്നതും രണ്ടാം ഘട്ടത്തില്‍ അദാനിയുള്‍പ്പെടെ രണ്ട് കമ്പനികള്‍ മാത്രമുണ്ടായതും ഒടുവില്‍ അദാനി മാത്രമായതുമൊക്കെ യാദൃച്ഛികമല്ല. അദാനിയല്ലാതെ മറ്റാരെങ്കിലും ടെന്‍ഡറില്‍ പങ്കെടുത്ത് നിര്‍മാണമേറ്റെടുത്താല്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായങ്ങളൊന്നുമുണ്ടാകില്ലെന്ന് ആരെങ്കിലും മുന്നറിവ് നല്‍കിയിട്ടുണ്ടാകുമോ? അദാനിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ടെന്‍ഡര്‍ നല്‍കിയാല്‍ പദ്ധതി പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുപോകില്ലെന്ന് നമ്മുടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ആരെങ്കിലും അറിയിച്ചിട്ടുണ്ടാകുമോ? പദ്ധതി നടത്തിപ്പിന്റെ ചുമതല അദാനി ഏറ്റെടുക്കുകയാണെങ്കില്‍ വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് ഭൂമി വികസിപ്പിക്കാന്‍ (റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ സുന്ദരപ്പേരാണ് ഭൂമി വികസനം) അദാനി ഗ്രൂപ്പിന് അനുവാദം നല്‍കിയിട്ടുണ്ടോ?


വിഴിഞ്ഞം പോലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അദാനി കണ്ണുവെച്ച ഇടങ്ങളേതൊക്കെ എന്ന് വരുംകാലത്ത് അറിയാനാകും. ഉര്‍ജോത്പാദനം, പരിസര ശുചീകരണം എന്ന് തുടങ്ങി 'മേക്ക് ഇന്‍ ഇന്ത്യ'യുടെ ഭാഗമായി മുന്നോട്ടുവെക്കപ്പെടുന്ന പദ്ധതികളില്‍ എത്ര പങ്ക് അദാനി, സ്വന്തം കടം തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നതും. ഒന്നുറപ്പ്, ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കപ്പുറത്ത്, അദാനിയുടെ കണക്കുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ടുകളെഴുതി കൈകഴക്കാനാകും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെയും കീഴുദ്യോഗസ്ഥരുടെയും യോഗം. അത്തരം പരിശോധനക്ക് ത്രാണിയും ചങ്കുറപ്പമുള്ള ഉദ്യോഗസ്ഥരെ സി എ ജിയില്‍ നരേന്ദ്ര മോദി അനുവദിക്കുമെങ്കില്‍. നരേന്ദ്ര ദാമോദര്‍ദാസ് മോദി, ഗൗതം അദാനിക്കു വേണ്ടി നടത്തുന്ന ഭരണമാണോ ഗൗതം അദാനി, നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ പേരില്‍ നടത്തുന്ന ഭരണമാണോ നടന്നത്/നടക്കാനിരിക്കുന്നത് എന്നതിലേ സംശയം വേണ്ടൂ. എല്ലാറ്റിനും മാതൃക ഗുജറാത്താണ്. അതിന് വാഴ്ത്ത് മൊഴി. കടം തീര്‍ത്ത് ധനികനാകാന്‍ അദാനിക്ക് സംഘ് പരിവാരത്തിന്റെ വക പ്രത്യേക വാഴ്ത്തും...

2015-05-05

യഹ്‌യ ഒരു നടപ്പ് രീതിയാണ്


അബ്ദുന്നാസിര്‍ മഅ്ദനിയെ നാലോ അഞ്ചോ തവണ കണ്ടിട്ടുണ്ട്. പത്രപ്രവര്‍ത്തനം പഠിക്കുമ്പോഴാണ് ആദ്യം കണ്ടത്. പിന്നീട് കണ്ടതൊക്കെ ജോലിയുടെ ഭാഗമായിട്ടായിരുന്നു. വിവേകത്തെ ഭരിക്കുന്ന വികാരവും അതിനെ പൊലിപ്പിക്കാന്‍ പാകത്തിലുള്ള ശബ്ദവും ശബ്ദ നിയന്ത്രണവും മഅ്ദനിയെ വളരെ വേഗം തീവ്രനിലപാടുകാരനാക്കി. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരാക്കേസില്‍ ഒമ്പതരയാണ്ടു നീണ്ട വിചാരണത്തടവിന് ശേഷം കുറ്റവിമുക്തനാക്കപ്പെട്ട മഅ്ദനി, മുന്‍കാലത്ത് താന്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റായിപ്പോയെന്ന് കുമ്പസരിച്ചു. എന്നിട്ടും ബംഗളൂരു സ്‌ഫോടന പരമ്പരാകേസില്‍ അറസ്റ്റിലായി, തുറുങ്കിന് സമാനമായ ജാമ്യത്തില്‍, വിചാരണത്തടവിന്റെ അടുത്ത കാണ്ഡം പിന്നിടുകയാണ് അദ്ദേഹം. മലേഗാവ് സ്‌ഫോടനക്കേസില്‍ അഞ്ചര വര്‍ഷത്തിലധികം വിചാരണത്തടവ് അനുഭവിച്ച ശേഷം ജാമ്യത്തിലിറങ്ങിയവര്‍, മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിചാരണക്ക് ശേഷം കുറ്റവിമുക്തരാക്കപ്പെട്ടവര്‍ എന്ന് തുടങ്ങി ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാനാകും. അതിലൊരു കണ്ണിയാണ് യഹ്‌യ കമ്മുക്കുട്ടി എന്ന കോഴിക്കോട്ടുകാരന്‍.


യഹ്‌യ കമ്മുക്കുട്ടിയെ പരിചയമില്ല. ചിത്രത്തിലും ദൃശ്യത്തിലുമല്ലാതെ കണ്ടിട്ടില്ല. ജീവിത സാഹചര്യങ്ങള്‍ പലതാകയാല്‍ കാണാനോ പരിചയപ്പെടാനോ സാധ്യതയുമില്ല. കേട്ടറിഞ്ഞ വിവരങ്ങളനുസരിച്ച് യഹ്‌യ കമ്മുക്കുട്ടി യഹ്‌യ അയ്യാഷ് കമ്മുക്കുട്ടിയായതിന് പിറകില്‍ വൈകാരികതയുണ്ട്. പഠനത്തില്‍ മിടുക്കനായിരുന്ന യഹ്‌യ എന്‍ജിനീയറിംഗ് ബിരുദം നേടുന്നതിനിടെ തന്നെ സാമൂഹിക - രാഷ്ട്രീയ കാര്യങ്ങളില്‍ തത്പരനായിരുന്നു. 'മോചനം ഇസ്‌ലാമിലൂടെ' എന്ന് തോന്നിയ കാലത്ത് സ്റ്റുഡന്‍സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സി മി)യിലേക്ക് ചാഞ്ഞു. പക്ഷേ, മഅ്ദനിയുടെ കാര്യത്തിലെന്ന പോലെ വികാരം വിവേകത്തെ ഭരിച്ച ചരിത്രം യഹ്‌യക്കില്ല. കാലാന്തരത്തില്‍ സിമി രാജ്യത്ത് നിരോധിക്കപ്പെട്ടു. യഹ്‌യ കമ്മുക്കുട്ടി എന്‍ജിനീയറിംഗ് പ്രൊഫഷനായി സ്വീകരിച്ച് ബഹുരാഷ്ട്ര കുത്തക കമ്പനികളെ സേവിച്ച് തുടങ്ങി. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് യഹ്‌യ അറസ്റ്റിലാകുന്നത്.


പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലശ്കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്ന് ആരോപിക്കപ്പെടുന്നയാളെ കേരളത്തിലെയും കര്‍ണാടകത്തിലെയും പലയിടങ്ങളിലും കൂട്ടിക്കൊണ്ടുപോയെന്നതാണ് യഹ്‌യക്കെതിരായ ഒരു ആരോപണം. കമാന്‍ഡറെന്ന് പറയപ്പെടുന്നയാള്‍ വടക്കേ ഇന്ത്യയിലൊരിടത്തുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. അത്തരത്തിലൊരാളുണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കില്‍ തന്നെ നടന്നത് ഏറ്റുമുട്ടല്‍ തന്നെയോ എന്നതൊക്കെ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളാണ്. ബംഗളൂരുവില്‍ യഹ്‌യ സകുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ സിമി പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നുവെന്നതാണ് മറ്റൊരു ആരോപണം. രാജ്യത്തെ പ്രധാന ഐ ടി കമ്പനികള്‍ക്കു നേര്‍ക്ക് ആക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്നും. ഈ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യഹ്‌യ അടക്കം കേസില്‍ ആരോപണ വിധേയരായ എല്ലാവരെയും ഹുബഌയിലെ വിചാരണക്കോടതി വെറുതെവിട്ടത്.


ഭീകരവാദ സംഘടനയെന്ന് കുറ്റപ്പെടുത്തി രാജ്യത്ത് നിരോധിച്ചിരിക്കുന്ന സംഘടനയാണ് സി പി ഐ (മാവോയിസ്റ്റ്). ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഛത്തീസ്ഗഢ് പോലീസ് സാമൂഹിക ആരോഗ്യ പ്രവര്‍ത്തകനായ ബിനായക് സെന്‍, നാരായണ്‍ സന്യാല്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള വ്യാപാരി പിയൂഷ് ഗുഹ എന്നിവര്‍ക്കെതിരെ കേസെടുത്തത്. വിചാരണക്കോടതി ഇവരെ ശിക്ഷിക്കുകയും ചെയ്തു. ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ബിനായക് സെന്‍ അടക്കമുള്ളവരുടെ അപേക്ഷ അംഗീകരിച്ച സുപ്രീം കോടതി നിര്‍ണായകമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഏതെങ്കിലുമൊരു സംഘടനയുടെ അനുഭാവിയായി എന്നത് കുറ്റകൃത്യമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. ആ സംഘടനയുടെ ആശയങ്ങള്‍ പ്രതിപാദിക്കുന്ന ലഘുലേഖകള്‍ കൈവശംവെച്ചുവെന്നതും കുറ്റകൃത്യമല്ലെന്ന് കോടതി പറഞ്ഞു. ഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കൈവശംവെച്ചുവെന്നതുകൊണ്ട് ഒരാള്‍ ഗാന്ധിയനാകുമോ എന്നാണ് കോടതി അന്ന് ചോദിച്ചത്.


യഹ്‌യ കമ്മുക്കുട്ടി, മുന്‍കാലത്ത് സിമിയിലേക്ക് ചാഞ്ഞിരുന്നുവെന്നത്, വര്‍ഷങ്ങള്‍ക്കു ശേഷം അയാളെ കുറ്റവാളിയായി മുദ്രകുത്താനുള്ള ഉപാധിയാകുമോ? അത്തരം മുദ്രകുത്തലുകള്‍ നിരന്തരം തുടരുകയും ചെയ്യുന്നു. ഏറ്റമൊടുവില്‍ തെലുങ്കാനയിലെ തെരുവില്‍ അഞ്ച് യുവാക്കളുടെ ചോരചിന്തിയപ്പോഴും പറയപ്പെട്ട ന്യായം സിമി പ്രവര്‍ത്തകരെന്നതായിരുന്നു. യഹ്‌യയുടെ വീട് പരിശോധിക്കവെ എതെങ്കിലും ലഘുലേഖകള്‍ കണ്ടെടുത്തുവെങ്കില്‍ (അങ്ങനെയുണ്ടായിട്ടില്ലെന്നാണ് കേസ് ഡയറിയിലെ വിവരം) അതിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ പ്രതിചേര്‍ക്കുമെന്ന ചോദ്യവും പ്രസക്തമാണ്. ഇത്തരം തൊടുന്യായങ്ങളുയര്‍ത്തി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ (യു എ പി എ) വകുപ്പുകള്‍ ചുമത്തി, എങ്ങനെയാണ് ഒരാളെ വര്‍ഷങ്ങളോളം തടവിലിടുക എന്ന ചോദ്യവും.


യു എ പി എയിലെ വകുപ്പുകള്‍ ചുമത്തിയത് ശരിയോ എന്ന് പരിശോധിക്കുന്നതിന് നിയമപ്രകാരം തന്നെ രൂപവത്കരിക്കപ്പെട്ട സംവിധാനങ്ങളുണ്ട്, കോടതി മുഖാന്തിരവും ഇത് ചോദ്യംചെയ്യപ്പെടാറുണ്ട്. ഇത്തരം പരിശോധനകളിലൊന്നും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ ചോദ്യംചെയ്യപ്പെടുന്നത് പരമോന്നത കോടതിയുടെ അധികാരവും അന്തസ്സുമാണ്. അല്ലെങ്കില്‍ നിയമപ്രകാരം രൂപവത്കരിക്കപ്പെട്ട സംവിധാനങ്ങളും യു എ പി എ ചുമത്തിയത് ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കുന്ന കോടതികളും ഭീകരാക്രമണത്തിന് ആസൂത്രണം നടത്തല്‍, രാജ്യദ്രോഹം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ക്ക് മുന്നില്‍ അമ്പരക്കുകയോ നീതിപൂര്‍വകമായി ഇടപെടാന്‍ മടിക്കുകയോ ചെയ്യുന്നുവെന്ന് കരുതേണ്ടിവരും.


വ്യാജ ആരോപണങ്ങളുന്നയിച്ച്, ന്യൂനപക്ഷ വിഭാഗക്കാരായ ചെറുപ്പക്കാരെ തുറുങ്കിലടക്കാന്‍ മടിക്കാത്തതാണ് രാജ്യത്തെ പോലീസ് സംവിധാനം. ആരോപണ വിധേയര്‍, നിരപരാധകളായിരുന്നുവെന്ന് പിന്നീട് തെളിയുമ്പോള്‍ പോലും വ്യാജ ആരോപണങ്ങള്‍ ചമച്ചവര്‍ക്കെതിരെ നടപടിയുണ്ടാകാറില്ലെന്നതാണ് വസ്തുത. മക്ക മസ്ജിദ് സ്‌ഫോടനത്തില്‍ കള്ളക്കേസ് ചമച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഴയ ആന്ധ്രാ പ്രദേശിലെ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ അന്ന് അവിടെ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. മഹാരാഷ്ട്രയിലെ മലേഗാവ് കേസിലും നിരപരാധികളെ ജയിലില്‍ തള്ളിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടായില്ല. കള്ളക്കേസുകള്‍ ചമയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക്, ഭരണത്തിലിരിക്കുന്നവര്‍ സംരക്ഷണം നല്‍കുക എന്നാല്‍, ഇത്തരം സംഗതികളെ പ്രോത്സാഹിപ്പിക്കുക എന്ന് തന്നെയാണ് അര്‍ഥം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ ഇത്തരം ആരോപണങ്ങളുണ്ടാകുമ്പോള്‍, അതില്‍ കഴമ്പില്ലാതെ വരില്ലെന്ന ബോധ്യം ഭരണരംഗത്തുള്ളവരില്‍ രൂഢമൂലമാണെന്നും.


ആരോപണങ്ങള്‍ക്ക് വിധേയരായി വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടിവരുന്നവരെ, തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന കാരണം പറഞ്ഞ് വെറുതെവിടുന്ന കോടതികള്‍ക്ക്, അന്വേഷണം വേണ്ട വിധത്തിലാണോ നടന്നത് എന്നും പ്രഥമദൃഷ്ട്യാ നിലനില്‍ക്കാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണോ ആരോപണവിധേയരെ പോലീസ് അറസ്റ്റ് ചെയ്തത് എന്നും പരിശോധിക്കേണ്ട ചുമതല കൂടിയുണ്ട്. അത്തരം അറസ്റ്റുകളാണ് നടന്നത് എങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടാനുള്ള ആര്‍ജവവും നീതിപീഠം പ്രകടിപ്പിക്കണം. അതൊന്നുമുണ്ടാകുന്നില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ഇരകളാക്കപ്പെടുന്നവര്‍ക്കും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍ക്കും ഭരണ-നീതിനിര്‍വഹണ സംവിധാനങ്ങളില്‍ വിശ്വാസ്യത നഷ്ടപ്പെടുകയുമാകും സംഭവിക്കുക.


അറസ്റ്റും വിചാരണത്തടവുമൊക്കെ പരീക്ഷണഘട്ടങ്ങളായി കാണുന്നുവെന്നും അത്തരം പരീക്ഷണങ്ങളെ അതിജീവിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നുമാകും യഹ്‌യമാരും മഅ്ദനിമാരുമൊക്കെ പരസ്യമായി പറയുക. ഇനിയുമിത്തരം കേസുകളില്‍ അകപ്പെടുത്താനുള്ള സാധ്യത മുന്നില്‍ കാണുന്നവന്റെ ഭയമാണ് ഈ പ്രതികരണങ്ങളില്‍ നിഴലിക്കുന്നത്. ഹൈദരാബാദില്‍ സ്‌ഫോടനമുണ്ടായപ്പോള്‍, മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ കോടതി വെറുതെവിട്ടയാളെത്തേടി പോലീസ് എത്തിയത് ഓര്‍ക്കുക. കോയമ്പത്തൂര്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മഅ്ദനിയെത്തേടി ബംഗളൂരു സ്‌ഫോടനക്കേസ് എത്തിയത്, അതിന്റെ വിചാരണ പൂര്‍ത്തിയാകുമ്പോഴേക്കും അടുത്ത കേസ് എത്തുമെന്ന് പ്രചരിപ്പിക്കപ്പെടുന്നത്, ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് ജയിലില്‍ കഴിയുന്നയാള്‍ക്കുമേല്‍ പുതിയ കേസുകള്‍ ചുമത്തപ്പെടുന്നത് ഒക്കെ ഇന്ത്യന്‍ യൂനിയനിലെ നടപ്പ് സമ്പ്രദായങ്ങളാണ്. അതുകൊണ്ടുതന്നെ അനീതിക്ക് ഇരയാക്കപ്പെട്ടതിന്റെ രോഷം പുറമേക്ക് പ്രകടിപ്പിക്കാന്‍ പോലും സാധിക്കാതെ നിസ്സഹായരായി നില്‍ക്കാന്‍ മാത്രമേ ഇവര്‍ക്കൊക്കെ സാധിക്കൂ. വ്യാജ ആരോപണങ്ങളുന്നയിച്ച് തടവിലാക്കാന്‍ മാത്രമല്ല, വെടിവെച്ച് കൊല്ലാന്‍ പോലും മടിയില്ലെന്ന് തെളിയിച്ചവര്‍ രാജ്യം ഭരിക്കുമ്പോള്‍ പ്രത്യേകിച്ചും. നിരപരാധികളെ പിടികൂടി വെടിവെച്ച് കൊല്ലാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ, പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ കേസില്‍ നിന്ന് ഒഴിവാക്കിയെടുക്കാന്‍ മടിക്കാത്ത ഭരണ സംവിധാനം 'മാതൃക'യായി മുന്നില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍.


ഇതിനൊരു മറുപുറം കൂടിയുണ്ട്. സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയനുസരിച്ച് അജ്മീര്‍ ദര്‍ഗ, മക്ക മസ്ജിദ്, മലേഗാവ്, സംഝോധ എക്‌സ്പ്രസ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുത്വ ഭീകരവാദ ശൃംഖലകളാണ്. ഈ കേസുകളില്‍ ഏതാനും പേര്‍ അറസ്റ്റിലായി വിചാരണത്തടവുകാരായി തുടരുന്നു. ആ വിചാരണത്തടവ് അനന്തമായി നീളുന്നതിലെ അവകാശലംഘനം അംഗീകരിക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നുണ്ടോ എന്ന  സംശയം നിലനില്‍ക്കുന്നു. യു പി എ സര്‍ക്കാറിന്റെ കാലത്ത് എന്‍ ഐ എയെ അന്വേഷണം ഏല്‍പ്പിച്ചിരുന്നു. അതിലപ്പുറം എന്തെങ്കിലും നടന്നതായി വിവരമില്ല. അന്വേഷണം പുരോഗമിക്കാത്തതിലോ ആരോപണവിധേയര്‍ അറസ്റ്റിലാകാത്തതിലോ ആര്‍ക്കും അസംതൃപ്തിയുമില്ല. ഈ കേസുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്കു മേല്‍ ചുമത്തിയ നിയമങ്ങള്‍ പുനരവലോകനം ചെയ്യാനും ജാമ്യാപേക്ഷ പരിഗണിക്കാനും ഉന്നത നീതിപീഠം കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കുക കൂടി ചെയ്യുമ്പോള്‍ യഹ്‌യമാരും മഅ്ദനിമാരും കൂടുതല്‍ നിസ്സഹായരാവുകയാണ്. അവര്‍ അപരിചിതരായി തുടരുന്നതില്‍ നമുക്ക് ആശ്വസിക്കുകയും ചെയ്യാം.