2015-12-22

പുറം തൊഴില്‍ കരാറിലെ സാധ്യതകള്‍


വിവര സാങ്കേതിക വിദ്യയുടെ വികാസം ഒരു പതിറ്റാണ്ടിനിടെ വ്യവസായലോകത്തിന് സമ്മാനിച്ച വലിയ അവസരമാണ് ഔട്ട് സോഴ്‌സിംഗ്. ആശയം ഏറെക്കുറെ പ്രതിഫലിക്കും വിധത്തില്‍ 'പുറം തൊഴില്‍ കരാറെ'ന്ന പരിഭാഷ മലയാളത്തില്‍ ഇതിന് ലഭിക്കുകയും ചെയ്തു. ഈ കരാറുകള്‍ വഴി ഇന്ത്യന്‍ യൂനിയനില്‍ പുഷ്ടിപ്പെട്ടത് ഐ ടി കമ്പനികളാണ്. ഇന്‍ഫോസിസ് മുതല്‍ ടി സി എസ് വരെയുള്ള ഭീമന്‍മാരും മറ്റ് നിരവധി ചെറുകിട കമ്പനികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പതിറ്റാണ്ട് കണ്ട വലിയ തട്ടിപ്പുകളിലൊന്ന് അരങ്ങേറിയതും പുറം തൊഴില്‍ കരാറെടുക്കുന്ന കമ്പനിയിലൂടെയായിരുന്നു. വരുമാനം, പ്രവര്‍ത്തനലാഭം, പലിശയിനത്തിലെ ബാധ്യത, നീക്കിയിരുപ്പ് എന്ന് തുടങ്ങി ഒരു സ്ഥാപനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിക്കുന്ന കണക്കുകളൊക്കെ പെരുപ്പിച്ച് കാട്ടി, നിക്ഷേപകരെയാകെ പറ്റിക്കുകയാണ് സത്യം കമ്പ്യൂട്ടേഴ്‌സ് ചെയ്തത്. ഇതിന് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ കണക്കുനോക്കല്‍ ഏജന്‍സികളുടെ സഹായവും ഇവര്‍ക്ക് കിട്ടിയിരുന്നു. ഇതൊക്കെയുണ്ടെങ്കിലും രാജ്യത്തിന് വലിയതോതില്‍ വിദേശനാണ്യം നേടിത്തരുന്ന മേഖലയായി ഔട്ട് സോഴ്‌സിംഗ് തുടരുന്നു.


പുറമെ നിന്നുള്ള തൊഴില്‍കരാറുകള്‍ ഇന്ത്യയിലെ കമ്പനികളിലേക്ക് കൈമാറുന്നതിനൊപ്പം ഈ ജോലി മികച്ചനിലയില്‍ ചെയ്യുന്ന കമ്പനികളിടെ മിടുക്കരായ ജീവനക്കാരെ സ്വന്തം രാജ്യത്തിലേക്ക് ക്ഷണിച്ച് ജോലികള്‍ വേഗത്തില്‍ തീര്‍ക്കാനും വിദേശ കമ്പനികള്‍ തയ്യാറാകാറുണ്ട്. ഓണ്‍ സൈറ്റ്, ഔട്ട് സോഴ്‌സിംഗാണിത്. ഇത്തരത്തില്‍ പോകുന്ന ജീവനക്കാരില്‍ ചിലരെയെങ്കിലും അവരുടെ മിടുക്ക് പരിഗണിച്ച് വിദേശ കമ്പനികള്‍ സ്വന്തമാക്കാറുമുണ്ട്.


പുറം തൊഴില്‍ കരാര്‍ സമ്പ്രദായം വ്യവസായലോകത്ത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തെ രാഷ്ട്രീയ മേഖലയില്‍ സജീവമായിരുന്നു. ഈ സമ്പ്രദായം ഏറ്റം വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നത് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) ആണ്. ജന സംഘം, ബി ജെ പി തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയ രൂപങ്ങള്‍ മാത്രമല്ല, പരിവാറിന്റെ ഭാഗമായ ഇതര സംഘടനകളും ആര്‍ എസ് എസില്‍ നിന്നുള്ള ഓണ്‍ സൈറ്റ് ഔട്ട് സോഴ്‌സിംഗ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെയും കേരളത്തിലുള്ള ഹിന്ദു ഐക്യ വേദിയുടെയും ഭാരവാഹിയായിരുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരകന്‍ കുമ്മനം രാജശേഖരനെ ബി ജെ പിയുടെ കേരള ഘടകത്തിന്റെ പ്രസിഡന്റായി നിയമിച്ചതും ഒരു വിധത്തില്‍ പറഞ്ഞാല്‍ ഔട്ട്‌സോഴ്‌സിംഗാണ്, ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗ്.


മികച്ച നിലവാരത്തില്‍ ജോലി പൂര്‍ത്തിയാക്കിക്കൊടുക്കുക എന്നതാണ് ഒട്ട്‌സോഴ്‌സിംഗ് കരാറെടുക്കുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്തം. കരാര്‍ നല്‍കുന്ന കമ്പനിക്ക് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിക്കൊടുക്കണം. ഓണ്‍ സൈറ്റ് നല്‍കുകയാണെങ്കില്‍, അതിലേക്ക് നിയോഗിക്കപ്പെടുന്നവരുടെ ഉത്തരവാദിത്തം കൂടും. ആര്‍ എസ് എസ് അതിന്റെ നേതാക്കളെ മറ്റു സംഘടനകള്‍ക്കായി ഔട്ട്‌സോഴ്‌സ് ചെയ്യുമ്പോള്‍ അവരുദ്ദേശിക്കുന്ന ചില ലക്ഷ്യങ്ങളുണ്ട്. അത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ടാകും. അതിന് പാകത്തില്‍ പാര്‍ട്ടിയെ രൂപപ്പെടുത്തുക എന്നത് ഔട്ട്‌സോഴ്‌സിംഗ് ഏറ്റെടുക്കുന്നവരുടെ ചുമതലയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗ് രാം മാധവിന്റേതായിരുന്നു. ആര്‍ എസ് എസ്സിന്റെ നേതൃനിരയില്‍ നിന്ന് ബി ജെ പിയുടെ ജനറല്‍ സെക്രട്ടറിയായി രാം മാധവ് നിയോഗിക്കപ്പെട്ടു. ഭരണരംഗത്ത് ബി ജെ പി സ്വീകരിക്കുന്ന നയങ്ങള്‍ ആര്‍ എസ് എസ്സിന്റെ പ്രഖ്യാപിത നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് രാം മാധവിന്റെ ദൗത്യമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത്തരം ഔട്ട്‌സോഴ്‌സിംഗിനുള്ള പ്രധാന പ്രത്യേകത, പലപ്പോഴും ഇത് ഏകപക്ഷീയമായിരിക്കുമെന്നതാണ്.


ബി ജെ പിയുടെ കേരള ഘടകത്തില്‍ കുമ്മനം രാജശേഖരന്‍ ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗിന് എത്തുമ്പോഴും ഈ ഏകപക്ഷീയതയുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയുമൊക്കെ ഭാരവാഹിയായ കുമ്മനം, എപ്പോഴെങ്കിലും ബി ജെ പിയുടെ അംഗമായിരുന്നോ എന്നതില്‍ വ്യക്തതയില്ല. മൊബൈല്‍ ഫോണില്‍ നിന്ന് മിസ് കാള്‍ അടിച്ചാല്‍ അംഗത്വം ലഭിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി. അതുകൊണ്ട് തന്നെ അംഗത്വത്തില്‍ വലിയ പ്രസക്തിയില്ല. പക്ഷേ, ബി ജെ പിയുടെ ഏതെങ്കിലുമൊരു ഘടകത്തില്‍ ഭാരവാഹിയായി കുമ്മനം  ഇരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അത്തരത്തിലൊരാളെ പൊടുന്നനെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുമ്പോള്‍ നിലവിലുള്ള നേതൃനിരയൊന്നും തങ്ങളുദ്ദേശിക്കുന്ന പ്രവൃത്തിക്ക് യോഗ്യരല്ലെന്ന് അടിവരയിടുകയാണ് ആര്‍ എസ് എസ്.


കരാര്‍ നല്‍കുന്നവര്‍ക്കും കരാര്‍ സ്വീകരിക്കുന്നവര്‍ക്കും ലാഭമുള്ളതാണ് വ്യവസായത്തിലെ ഔട്ട്‌സോഴ്‌സിംഗ്. കരാര്‍ സ്വീകരിക്കുന്നവര്‍ക്ക് ലാഭമെന്ന് പറഞ്ഞാല്‍ നിലവില്‍ അതിന്റെ നേതൃനിരയിലുള്ളവര്‍ക്കൊക്കെ ലാഭം. പക്ഷേ, കുമ്മനത്തെ ഔട്ട്‌സോഴ്‌സ് ചെയ്യുമ്പോള്‍ തുടക്കത്തില്‍ സംസ്ഥാന ബി ജെ പിയുടെ മുഖങ്ങളായി അറിയപ്പെടുന്ന നേതാക്കള്‍ക്കൊക്കെ നഷ്ടമാണ്. ഔട്ട്‌സോഴ്‌സിംഗിലൂടെ ആര്‍ എസ് എസ് ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നേടിക്കൊടുക്കാനായാല്‍, ലാഭമുണ്ടാകുമെന്ന പ്രതീക്ഷ നഷ്ടദുഃഖത്തിനിടയിലും നേതാക്കള്‍ക്കുണ്ടാകുമെന്ന് മാത്രം.


ഉദ്ദിഷ്ടം എന്തൊക്കെയാകും? വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടിയതിലൂടെ ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യം വളര്‍ത്തി വോട്ടാക്കാമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നു. ഹിന്ദു ഐക്യത്തിന് വേണ്ടി ദശകങ്ങളായി വിയര്‍പ്പൊഴുക്കുന്നയാളാണ് കുമ്മനം. അതിനൊരു വേദിയുണ്ടാക്കി, നേതൃസ്ഥാനത്ത് സ്വയം അവരോധിച്ചയാള്‍. ഇത്ര കാലവും വിയര്‍പ്പ് പാഴായതേയുള്ളൂ. എങ്കിലും വിവിധ സമുദായ സംഘടനകളുടെ നേതാക്കളുമായി അടുത്ത സൗഹൃദമുണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ആ ബന്ധം പുതിയ സാഹചര്യങ്ങളില്‍ ബി ജെ പിക്കുള്ള വോട്ടാക്കാനാകുമോ എന്ന ആലോചനയുടെ ഭാഗം കൂടിയാണ് കുമ്മനത്തിന്റെ നിയമനം. വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നത് ബി ജെ പിക്കുണ്ടാക്കിയ വലിയ നഷ്ടം, ഇനിയങ്ങോട്ടില്ലെന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടാണ്. സ്വയം നായരായ കുമ്മനം പ്രസിഡന്റാകുന്നതോടെ, നായര്‍ നേതൃത്വത്തിലിരിക്കുന്ന പാര്‍ട്ടിയുടെ സഖ്യകക്ഷി സ്ഥാനമേ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്കുള്ളൂവെന്ന് ബോധ്യപ്പെടുത്താനാകുമെന്നും സുകുമാരന്‍ നായര്‍ പ്രസാദിക്കുമെന്നും ബി ജെ പിയുടെ കാര്യത്തിലും സമദൂരം പ്രഖ്യാപിക്കപ്പെടുമെന്നുമാണ് പ്രതീക്ഷ.


തീവ്രതയാണ് ഔട്ട്‌സോഴ്‌സിംഗിനുള്ള മറ്റൊരു പ്രധാന കാരണം. ബി ജെ പിയുടെ തീവ്ര നിലപാടുകളെ തുണച്ച് സംസാരിക്കുക, അതിന്റെ തീവ്ര നേതാക്കള്‍ പുറപ്പെടുവിക്കുന്ന വിദ്വേഷം ജനിപ്പിക്കാവുന്ന പ്രസ്താവനകള്‍ക്ക് ന്യായം നിരത്തുക എന്നിവയില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് കേരള ഘടകത്തിലെ നേതാക്കളുടെ പൊതുരീതി. അതില്‍തന്നെ പലപ്പോഴും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യും. ആരെങ്കിലും ഗോമാംസം ഭക്ഷിക്കുന്നുണ്ടെങ്കില്‍ അതില്‍ എതിര്‍പ്പില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് വി മുരളീധരന്‍ നടത്തിയ പ്രസ്താവന ഉദാഹരണം. സംഘ്പരിവാരം ദേശീയതലത്തില്‍ ആവിഷ്‌കരിക്കുന്ന തീവ്ര അജന്‍ഡകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അതിന് ബാലിശമായ ന്യായങ്ങള്‍ നിരത്തുകയും ചെയ്യുക എന്നതും അപൂര്‍വമല്ല. ഇതിനൊക്കെയൊരു മാറ്റമുണ്ടാകണമെന്ന ആഗ്രഹവും തീവ്രതയില്‍ വിട്ടുവീഴ്ചയില്ലാത്ത ഈ മൃദുഭാഷിയെ നിശ്ചയിക്കാന്‍ കാരണമായിട്ടുണ്ടാകണം. നിലക്കല്‍ മുതല്‍ മാറാട് വരെ നീണ്ട സംഭവങ്ങളിലെല്ലാം ഈ തീവ്രത കേരളം കണ്ടതാണ്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാകുന്നതോടെ തീവ്രത കുറേക്കൂടി പ്രകടമാകുമെന്ന് കരുതണം. ഗ്രൂപ്പിസത്തിന്റെ കാര്യത്തില്‍  കോണ്‍ഗ്രസിനോട് മത്സരിക്കാന്‍ ശ്രമിക്കുന്ന ബി ജെ പി ഘടകത്തില്‍ അച്ചടക്കം പഠിപ്പിക്കാനും കുമ്മനത്തിന് കഴിയുമെന്നാണ് ആര്‍ എസ് എസ് നേതൃത്വത്തിന്റെ പ്രതീക്ഷ. അതുകൊണ്ട് കൂടിയാണ് വിവിധ പക്ഷങ്ങളുടെ എതിര്‍പ്പുകളെ അവഗണിച്ച്, കുമ്മനത്തിന്റെ കുറിയെടുക്കാന്‍ അമിത് ഷാക്ക് ആര്‍ എസ് എസ് നിര്‍ദേശം നല്‍കിയത്.


പുറം തൊഴില്‍ കരാര്‍ വീഴ്ചകൂടാതെ നടപ്പാക്കുന്നതിന് കുമ്മനത്തിന് എന്തൊക്കെ ചെയ്യാനാകും? ക്ഷേത്ര സ്വത്തുക്കളുടെ കൈകാര്യം വിശ്വാസികളെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തിന്റെ ആവര്‍ത്തനത്തിലൂടെ അതിന് അദ്ദേഹം തുടക്കമിട്ടുകഴിഞ്ഞു. ക്ഷേത്ര വരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്ന പ്രചാരണത്തിന്റെ മുനയൊടിഞ്ഞു നില്‍ക്കുമ്പോഴാണ് കുമ്മനം ഈ ആവശ്യം ആവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു അജന്‍ഡയായി മുന്നോട്ടുവെക്കുകയാണ് എന്നര്‍ഥം. ക്ഷേത്രത്തിന് സമീപത്തെ കച്ചവടങ്ങള്‍ മറ്റ് മതങ്ങളില്‍പ്പെട്ടവര്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍ എസ് എസ് തന്നെ ആവശ്യപ്പെട്ടതായാണ് വിവരം. വൈകാതെ കുമ്മനം ഇത് കൂടി ഏറ്റെടുത്തേക്കും.  കച്ചവടത്തിന്റെ കാര്യത്തില്‍ അതാത് ക്ഷേത്ര കമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്ന് കുമ്മനം പറയുമ്പോള്‍ ഇനി മേലാല്‍ കച്ചവടങ്ങളൊന്നും മറ്റ് മതസ്ഥര്‍ക്ക് നല്‍കേണ്ടതില്ലെന്ന് ക്ഷേത്ര കമ്മിറ്റികള്‍ തീരുമാനിക്കണമെന്നാണ് വ്യംഗ്യം. വിവിധ ദേവസ്വം ബോര്‍ഡുകളും ഇങ്ങനെ തീരുമാനിക്കണമെന്ന് വൈകാതെ ആവശ്യപ്പെടും. സമുദായ സംരക്ഷണത്തിന് ഇതിലും വലുത് ആരെങ്കിലും ചെയ്‌തോ എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ യുക്തിരഹിതമായ ഈ പദ്ധതി ധാരാളം മതിയാകും. ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവകകള്‍ ഏതൊക്കെ സമുദായാംഗങ്ങളുടെ കൈമറിഞ്ഞാണ് എത്തുന്നത് എന്ന സാമാന്യ ആലോചന നിഷേധിക്കാന്‍ പാകത്തിലാകണം പ്രചാരണമെന്ന് മാത്രം. ആ തീവ്രത കുമ്മനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.


ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിലെ പങ്കാണ്, കുമ്മനത്തിന്റെ മറ്റൊരു കൈമുതല്‍. വിമാനത്താവളത്തിന് വേണ്ടി പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ  കൊടിമരം മുറിക്കേണ്ടിവരും എന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ മാത്രമാണ് കുമ്മനം ഇവിടെ സജീവമാകുന്നത്. പദ്ധതിക്കായി തണ്ണീര്‍ത്തടങ്ങളും വയലുകളും ഏറ്റെടുത്തപ്പോഴോ അത് നികത്തിയപ്പോഴോ ഏറ്റെടുക്കലിലെ ക്രമവിരുദ്ധതയും നിയമലംഘനവും പുറത്തുവന്നപ്പോഴോ കുമ്മനം രാജശേഖരന് പ്രത്യേകിച്ച് വൈഷമ്യമൊന്നും ഉണ്ടായിരുന്നില്ല. കൊടിമരം മുറിക്കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പൈതൃക സംരക്ഷണമെന്ന ആവശ്യവുമായി ആദ്ദേഹം രംഗപ്രവേശം ചെയ്തു. വൈകാതെ സമര നേതൃത്വത്തിലെ ഗണനീയ സാന്നിധ്യമായി സ്വയം അവരോധിക്കുകയും ചെയ്തു. നേരത്തെ സമര നേതൃത്വത്തിലുണ്ടായിരുന്ന സുഗതകുമാരി അടക്കമുള്ളവര്‍ക്കൊപ്പം നിന്നതിലൂടെ ജനകീയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നയാളെന്ന പ്രതിച്ഛായ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. ഇതും ബി ജെ പിയുടെ അധ്യക്ഷ പദവിയിലിരിക്കുമ്പോള്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷകള്‍.


ഗുജറാത്തില്‍ നിരപരാധികളെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചിരുന്ന നാളുകള്‍ (കു) പ്രസിദ്ധമാക്കിയതാണ് വെളുത്ത താടി, കറുത്ത താടി പ്രയോഗങ്ങള്‍. ആസുര അജന്‍ഡകള്‍ നടപ്പാക്കുന്നതില്‍ വെളുത്ത താടി മുന്നില്‍ നിന്നുവെന്ന ആരോപണം ശക്തവുമാണ്. കേരളത്തിനൊരു വെളുത്ത താടി, കുമ്മനത്തെ ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗിന് നിയോഗിക്കുമ്പോള്‍ ശങ്ക അസ്ഥാനത്തല്ല.

2015-11-30

വളയുമെന്ന പ്രതീക്ഷയില്‍ ഒരു ഭരണഘടനാ കിക്ക്


ഗോള്‍ പോസ്റ്റില്‍ നിന്ന് അധികം ദൂരെയല്ലാതെ, പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നുള്ള ഫ്രീ കിക്ക്. ഗോള്‍ കീപ്പറുടെ നിര്‍ദേശപ്രകാരം ഉയരുന്ന പ്രതിരോധ നിര. ഈ നിരയെ മറികടന്ന് പന്തെത്താന്‍ ഇടയുള്ള സ്ഥലത്തേക്ക് ശ്രദ്ധയൂന്നി കീപ്പര്‍. പ്രതിരോധ നിരക്ക് മുകളിലൂടെ, കീപ്പര്‍ പ്രതീക്ഷിച്ച സ്ഥലത്തേക്ക് സഞ്ചരിക്കുന്നുവെന്ന തോന്നലുണ്ടാക്കി, യാത്രയുടെ മധ്യത്തില്‍ പൊടുന്നനെ വളഞ്ഞ് പോസ്റ്റിന്റെ മൂലയിലേക്ക് ഇറങ്ങാന്‍ പാകത്തില്‍ പന്ത് തൊടുക്കണം. അതാണ് അടിക്കാരന്റെ (സ്‌ട്രൈക്കര്‍) മുന്നിലുള്ള വെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുത്ത് മനോഹരമായി നടപ്പാക്കുന്ന കളിക്കാര്‍ പലരുണ്ടായിരുന്നു കളത്തില്‍, ഇപ്പോഴുമുണ്ട്.
ഫുട്‌ബോള്‍ കളിയില്‍ അതൊരു കലയാണ്. ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളുടെ പിന്‍ബലമുള്ള പ്രയോഗം. സെക്കന്‍ഡുകള്‍ നീളുന്ന യാത്രയുടെ തുടക്കത്തില്‍ നിലത്തോടു ചേര്‍ന്നു നില്‍ക്കും പന്ത്. തങ്ങള്‍ തീര്‍ത്ത നിരയില്‍ തട്ടി യാത്ര അവസാനിക്കുമെന്ന് പ്രതിരോധിക്കുന്നവര്‍ക്ക് തോന്നും. ഈ തോന്നലിനെ അട്ടിമറിച്ച് പൊടുന്നനെ ഉയര്‍ന്ന് പ്രതിരോധിക്കുന്നവരുടെ തലക്ക് മുകളിലൂടെ യാത്ര തുടരും, പോസ്റ്റില്‍ കാത്തുനില്‍ക്കുന്ന ഗോളിക്ക് തന്റെ കൈകളിലേക്ക് തന്നെയെന്ന പ്രതീക്ഷ നല്‍കിക്കൊണ്ട്. നിമിഷാര്‍ധം കൊണ്ട് ഈ പ്രതീക്ഷയും തകരും. യാത്രക്കിടെ എതിര്‍ ദിശയിലേക്ക് തിരിഞ്ഞ് മുന്നേറും. കാര്യങ്ങള്‍ നേര്‍ക്കുനേരെയാണെന്ന പ്രതീതി ജനിപ്പിച്ച് എതിരാളികളെയൊന്നാകെ പറ്റിക്കുന്ന വിദ്യ.


രാജ്യത്തിന്റെ ഭരണഘടന പൂര്‍ത്തിയാക്കി അംഗീകാരത്തിന് സമര്‍പ്പിച്ചത് 1949 നവംബര്‍ 26നാണ്. ഭരണഘടനാ നിര്‍മാണ സഭയുടെ അധ്യക്ഷനായിരുന്ന ഡോ. ബി ആര്‍ അംബേദ്കറുടെ സംഭാവനകളെ ആദരിക്കുന്നതിന് നവംബര്‍ 26, 27 തീയതികളില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതും അതിന്റെ തുടര്‍ച്ചയായി പ്രമേയം പാസ്സാക്കിയതും 1949 നവംബര്‍ 26നെ സ്മരിച്ചാണ്. ആ ചര്‍ച്ചയില്‍ പങ്കെടുത്ത പാര്‍ലിമെന്റിലെ ബി ജെ പി പ്രതിനിധികളും ഉപസംഹാര പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് വളയുന്ന കിക്കുകളെ ഓര്‍മിപ്പിച്ചത്.


''ഇന്ത്യ ആദ്യം എന്നതാണ് സര്‍ക്കാറിന്റെ മതം, സര്‍ക്കാറിന്റെ മതഗ്രന്ഥം ഭരണഘടനയാണ്'' - പ്രധാനമന്ത്രിയുടെ വാക്കുകള്‍. ലളിതമായ വാക്കുകളില്‍ ഭരണഘടനയെക്കുറിച്ച് പറഞ്ഞാല്‍ അത് ഇന്ത്യയുടെ അന്തസ്സിനും ഐക്യത്തിനും വേണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞുവെച്ചു. സത്യം ജയിക്കും, അഹിംസയാണ് പരമമായ ധര്‍മം, ഒന്നായ സത്യം പലപേരുകളില്‍ വിളിക്കപ്പെടുകയാണ്, ലോകം ഒരു കുടുംബമാണ്, എല്ലാ വിഭാഗത്തിനും ഒരേ പരിഗണന എന്ന് തുടങ്ങി ഇന്ത്യയുടെ ദര്‍ശനങ്ങളെന്ന പേരില്‍ പലതും അദ്ദേഹം പറയുകയും ചെയ്തു.
നേര്‍ക്കുനേരെ എല്ലാം ഭദ്രമാണ്. മഹത്തായൊരു ഭരണഘടന, അതിനെ മതഗ്രന്ഥമായിക്കണ്ട്, അത് നിഷ്‌കര്‍ഷിക്കുന്ന അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രം പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകുന്ന ഭരണകൂടം. രാജ്യത്തിന്റെ അന്തസ്സിനും ഐക്യത്തിനും വേണ്ടിയുള്ള ഭരണഘടനയെ അതുപോലെ 'ആരാധിക്കുന്നവര്‍' ഒരിക്കല്‍പ്പോലും അന്തസ്സിനോ ഐക്യത്തിനോ വിഘാതമാകുന്ന ഒന്നും ചെയ്യില്ലെന്ന വ്യംഗ്യം. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാനോ അസഹിഷ്ണുത കാട്ടാനോ തയ്യാറാകുമോ എന്ന് നേരിട്ടുന്നയിക്കാത്ത ചോദ്യം.  ഇവ്വിധം ഭരണഘടനാനുസൃതരായവരെക്കുറിച്ച് ആരോപണങ്ങളുന്നയിക്കുന്നതില്‍ കഴമ്പില്ലെന്ന് പാഠം.


ഇപ്പറയുന്ന മഹത്വമൊക്കെ ഭരണഘടനക്ക് സിദ്ധിച്ചത് എവിടെ നിന്നാണെന്നതില്‍ പ്രധാനമന്ത്രിക്ക് തെല്ലും സംശയമില്ല. സത്യത്തെക്കുറിച്ചും അഹിംസയെക്കുറിച്ചും സമഭാവനയെക്കുറിച്ചുമൊക്കെ ഭരണഘടനയില്‍ പ്രതിപാദ്യമുണ്ടായതില്‍ വേദങ്ങള്‍ക്കും പുരാണങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഏറെക്കുറെ അവയില്‍ പറയുന്നതൊക്കെയാണ് സവിശേഷമായ ഈ ഭരണഘടനയുടെ ഉള്ളടക്കം. ആ ഭരണഘടനയെ അനുസരിക്കുമ്പോള്‍ വേദങ്ങളിലും പുരാണങ്ങളിലും പറയുന്ന ആശയങ്ങളെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. വേദ - പുരാണ പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഹിന്ദുത്വ അജന്‍ഡ. ആകയാല്‍ ഭരണഘടനയെ അനുസരിക്കുന്നതിന് ഹിന്ദുത്വ അജന്‍ഡയെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. അപ്പോള്‍ പിന്നെ ഹിന്ദുത്വ അജന്‍ഡകള്‍ വേഗത്തില്‍ നടപ്പാക്കിയെടുക്കുന്നതിന് സര്‍ക്കാര്‍ പരോക്ഷമായും സര്‍ക്കാറില്‍ നേരിട്ട് പങ്കുള്ള വ്യക്തികളും നേരിട്ട് പങ്കില്ലാത്ത സംഘങ്ങളും പ്രത്യക്ഷമായും ശ്രമിക്കുമ്പോള്‍ എതിക്കുന്നത് എന്തിന്? എതിര്‍പ്പുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അസഹിഷ്ണുതയെന്ന് പരിതപിക്കുന്നതെന്തിന്?


ഭരണഘടനാ ചര്‍ച്ചയില്‍ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെക്കുറിച്ചോ അസഹിഷ്ണുതയെക്കുറിച്ചോ പ്രധാനമന്ത്രി യാതൊന്നും പറഞ്ഞില്ലെന്ന് പറയുന്നവര്‍ ഇതൊന്നും മനസ്സിലാക്കാത്തവരാണ്. പ്രധാനമന്ത്രിയും ബി ജെ പിയുടെ ഇതര പ്രതിനിധികളും നേര്‍ക്കു നേര്‍ കിക്കെടുത്ത്, പാര്‍ലിമെന്റില്‍ പ്രമേയം ഏകകണ്ഠമായി അംഗീകരിപ്പിക്കാന്‍ പാകത്തില്‍ കളത്തില്‍ സമനില ശേഷിപ്പിച്ചവരാണെന്ന് കരുതുന്നവര്‍. പറയേണ്ടതൊക്കെ പറഞ്ഞിട്ടുണ്ട്, അത് വേണ്ടവിധം ജനം മനസ്സിലാക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ഇന്നോ നാളെയോ അല്ല, വര്‍ഷങ്ങള്‍കൊണ്ട്. ഹിന്ദു (ഹിന്ദുത്വ അല്ല) ദര്‍ശനങ്ങളില്‍ ഉറച്ചുനിന്നു കൊണ്ട് അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇല്ലാതാക്കി സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ യത്‌നിച്ചവരെ സംഘ്പരിവാര്‍ സ്വന്തമാക്കുകയോ സ്വന്തമാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍ മുതല്‍ ഭഗത് സിംഗ് വരെയുള്ളവര്‍ സംഘ്പരിവാരത്തിന്റെ പോസ്റ്ററുകളിലെ സാന്നിധ്യമായത് അങ്ങനെയാണ്. ഇപ്പോള്‍ ശ്രീ നാരായണ ഗുരുവിനെയും അയ്യങ്കാളിയെയുമൊക്കെ ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിന്റെ മറ്റൊരു അധ്യായത്തിന് ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ തുടക്കമിട്ടു.


ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറെ സംഘ്പരിവാരത്തിന്റെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക്. അല്ലെങ്കില്‍ അംബേദ്കര്‍ മുന്നോട്ടുവെച്ചത് ഹിന്ദുത്വ അജന്‍ഡകള്‍ പ്രാവര്‍ത്തികമാക്കാന്‍ പാകത്തിലുള്ള ഭരണഘടനയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക്. 'ഭാരത'ത്തിന്റെ പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഭരണഘടന എന്ന് വാദിക്കുമ്പോള്‍ അതിന്റെ രൂപവത്കരണത്തില്‍ മുഖ്യ പങ്കുവഹിച്ച അംബേദ്കര്‍ രാജ്യത്തെ രൂപകല്‍പ്പന ചെയ്തത്, പാരമ്പര്യത്തിന്റെ ശക്തിയിലാണെന്ന് പറഞ്ഞുവെക്കുകയാണ് ബി ജെ പി. എല്ലാ പൗരന്‍മാര്‍ക്കും തുല്യാവകാശങ്ങള്‍ ഭരണഘടനയില്‍ വ്യവസ്ഥചെയ്തിട്ടുള്ളതിനാല്‍ ആമുഖത്തില്‍ മതനിരപേക്ഷമെന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അംബേദ്കര്‍ അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ പാരമ്പര്യം സമഭാവനയുടേതാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ സ്വഭാവം രൂപപ്പെടേണ്ടത് എന്നുമാണ് അംബേദ്കര്‍ അഭിപ്രായപ്പെട്ടത് എന്ന് ബി ജെ പിക്കാര്‍ വാദിക്കുന്നു. അതിന്റെ പ്രതിഫലനം പാര്‍ലിമെന്റില്‍ കണ്ടു.


ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ആദ്യത്തിലുണ്ടായിരുന്നില്ലെന്നും ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് (1976ല്‍) കൂട്ടിച്ചേര്‍ത്തതാണെന്നും ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. മതനിരപേക്ഷമെന്ന (സെക്കുലര്‍) പേരില്‍ രാജ്യത്ത് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത് വ്യാജമാണെന്നും അദ്ദേഹം  വാദിച്ചു. മതനിരപേക്ഷതയല്ല, നിഷ്പക്ഷതയാണ് രാജ്യത്തിന് ആവശ്യമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സെക്യുലര്‍ എന്ന വിശേഷണം വേണ്ടെന്ന് പറഞ്ഞ അംബേദ്കര്‍ രാജ്യത്തിന്റെ പാരമ്പര്യം തന്നെ ആ സ്വഭാവം സംരക്ഷിക്കാന്‍ പര്യാപ്തമാണെന്ന് സമ്മതിക്കുകയായിരുന്നു. എല്ലാ പൗരന്‍മാര്‍ക്കും തുല്യാവകാശമെന്ന വ്യവസ്ഥയുള്ളതിനാല്‍ സെക്യുലര്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് വിശദീകരിക്കുക വഴി മതനിരപേക്ഷതയല്ല നിഷ്പക്ഷതയാണ് രാജ്യത്ത് നിലനില്‍ക്കേണ്ടത് എന്ന സങ്കല്‍പ്പത്തിനാണ് അംബേദ്കര്‍ പ്രാമുഖ്യം നല്‍കിയത് എന്ന് വാദിക്കുകയാണ് സംഘ്പരിവാര്‍.


ഭരണഘടനയുടെ ശില്‍പ്പി യഥാര്‍ഥത്തില്‍ വിഭാവനം ചെയ്തത് ഹിന്ദുത്വ അജന്‍ഡകള്‍ പുലരുന്ന രാഷ്ട്രമായിരുന്നു, ചില വാക്കുകളോ പ്രയോഗങ്ങളോ കൂട്ടിച്ചേര്‍ത്തതുകൊണ്ട് അതില്‍ വെള്ളം ചേരുന്നില്ല എന്നാണ് ബി ജെ പി പറഞ്ഞുവെച്ചത്. കൂട്ടിച്ചേര്‍ക്കലുകള്‍ അവിടെ നിന്നുകൊള്ളട്ടെ എന്ന ഉദാരമനോഭാവം രാജ്‌നാഥ് സിംഗും ഭരണഘടനയാണ് മതഗ്രന്ഥമെന്ന് നരേന്ദ്ര മോദിയും പറയുമ്പോള്‍, കാലാന്തരത്തില്‍ വളഞ്ഞ്, ലക്ഷ്യത്തിലേക്ക് നീങ്ങാനുദ്ദേശിച്ചുള്ള വാക്കുകളാണിവയെന്ന് മനസ്സിലാക്കണം. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ ശക്തമായി എതിര്‍ത്തിരുന്ന അംബേദ്കര്‍, അത്തരമൊരു അവസ്ഥയിലാണ് ഹിന്ദു മതത്തിനെതിരെ നിലപാട് എടുത്തതെന്നും അടിസ്ഥാനപരമായി അദ്ദേഹം ഹിന്ദു രാഷ്ട്രത്തെ അനുകൂലിച്ചിരുന്നയാളാണെന്നും സംഘ്പരിവാര്‍ വാദിക്കുന്നത് വൈകാതെ കേള്‍ക്കാനാകും.


മതനിരപേക്ഷത എന്ന ആശയം വ്യാജമാണെന്ന പ്രചാരണം നേരത്തെ മുതല്‍ തന്നെ സംഘ പരിവാരം നടത്തിക്കൊണ്ടിരിക്കുന്നതാണ്.  ന്യൂനപക്ഷങ്ങള്‍ക്ക് സവിശേഷമായ ചില അധികാരങ്ങള്‍ നല്‍കുന്നതും അത് നിലനിര്‍ത്തുന്നതിന് സഹായകമാകുന്നതും അവരെ പ്രീണിപ്പിക്കുന്നതുമാണ് മതനിരപേക്ഷത എന്നാണ് ഇവരുടെ വാദം. അത് ഭൂരിപക്ഷത്തിന്റെ അവകാശാധികാരങ്ങളെ വിഗണിക്കുന്നതാണെന്നും. ഏതെങ്കിലുമൊരു സമുദായം ജനസംഖ്യയില്‍ ഭൂരിപക്ഷമായിരിക്കുന്ന രാജ്യത്ത്, സാമൂഹിക, സാമ്പത്തിക മേഖലകളുടെ മുഖ്യധാരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് (മതം, ജാതി,  ഭാഷ എന്നിങ്ങനെ പലതിനാലും ന്യൂനപക്ഷം) അര്‍ഹമായ സ്ഥാനം ഉറപ്പിക്കുന്ന സംവിധാനം നിലനില്‍ക്കുമ്പോഴാണ് സാമൂഹിക ആരോഗ്യമുണ്ടാകുന്നത്. അതുണ്ടെങ്കിലേ വൈവിധ്യം തുടരൂ. അംഗബലമുള്ളവരുടെ ഇംഗിതത്തിന് വഴങ്ങി ജീവിക്കേണ്ടവരല്ല മറ്റുള്ളവരെന്ന വലിയ ജനാധിപത്യ - മനുഷ്യാവകാശ ബോധ്യത്തിന്റെ കൂടി ഭാഗമാണത്. അതൊക്കെ മനസ്സിലാക്കി തയ്യാറാക്കിയതാണ് ഭരണഘടന. സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് അതിനെ കുറേക്കൂടി ഉറപ്പിക്കേണ്ടതുണ്ടെന്ന് ഇന്ദിരാ ഗാന്ധിക്ക് തോന്നിയത്, രാഷ്ട്രീയ നേട്ടങ്ങള്‍ കൂടി മുന്നില്‍കണ്ടായിരിക്കാം. പക്ഷേ, ഭരണഘടനയുടെ അടിസ്ഥാനഭാവത്തെ നിരാകരിക്കാനോ അട്ടിമറിക്കാനോ പാകത്തില്‍ വര്‍ഗീയഫാസിസം രാജ്യത്ത് ശക്തമാകാനിടയുണ്ടെന്ന ദീര്‍ഘദൃഷ്ടിയുടെ കൂടി ഭാഗമായി ആ കൂട്ടിച്ചേര്‍ക്കലിനെ ഇപ്പോള്‍ കാണണം.


ആ കൂട്ടിച്ചേര്‍ക്കലിനെ നിസ്സാരമായി കാണുകയും മൂലരൂപത്തില്‍ എന്തുകൊണ്ട് ഇവയെ ഒഴിവാക്കാന്‍ തീരുമാനിച്ചെന്ന് സ്വന്തം അജന്‍ഡക്കനുസൃതമായി വ്യാഖ്യാനിക്കുകയും ചെയ്യേണ്ടത് സംഘ്പരിവാരത്തിന്റെയും രാഷ്ട്രീയ രൂപമായ ബി ജെ പിയുടെയും ആവശ്യമാണ്. അതുകൊണ്ടാണ് ജനമനസ്സുകളിലേക്ക് വളഞ്ഞിറങ്ങാന്‍ പാകത്തില്‍ ആശയങ്ങള്‍ തൊടുക്കുന്നത്. എതിര്‍ക്കാന്‍ കഴിയുമെന്ന തോന്നല്‍ എതിരാളികളിലുണ്ടാക്കിയ ശേഷം ജനങ്ങളുടെ മനസ്സെന്ന ലക്ഷ്യത്തിലേക്ക് പതിക്കാന്‍ പാകത്തിലുള്ള തൊടുക്കലുകള്‍. ഈ ഭരണഘടനയാണ് സര്‍ക്കാറിന്റെ മതഗ്രന്ഥമെന്ന് നരേന്ദ്ര മോദി, വിനീതവേഷമഭിനയിച്ച് പറയുമ്പോള്‍ ഈ ഭരണഘടന തന്നെ മതി ഹിന്ദുത്വ അജന്‍ഡകളുടെ പൂര്‍ത്തീകരണത്തിന് എന്ന് കൂടിയാണ് പറഞ്ഞുവെക്കുന്നത്. 65 കൊല്ലം മുമ്പെടുത്ത കിക്കിനെ വളക്കാനാകുമോ എന്നാണ് നോട്ടം.

2015-11-17

ഒരൊന്നന്നര വൈവിധ്യം!


മഹാത്മന്‍,
കടിച്ചുവലിക്കുന്ന തണുപ്പിനെ അവഗണിച്ച് വെംബ്ലിയിലെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ അറുപത്തിരണ്ടായിരത്തിലേറെ ജനം. ഇന്ത്യക്കാരനെന്ന ബോധം കൈവിട്ടുപോയില്ലെന്ന് പ്രകടിപ്പിക്കാന്‍ വെമ്പുന്ന ബ്രിട്ടനിലെ കുടിപാര്‍പ്പുകാര്‍. അവര്‍ക്കു മുന്നില്‍ അങ്ങ് നടത്തിയ പ്രകടനം ഏതാണ്ടൊരു കൊല്ലം മുമ്പ് അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറില്‍ നടത്തിയതിനേക്കാള്‍ ഗംഭീരമായി. മാഡിസണ്‍ സ്‌ക്വയറിലെത്തിയതിനേക്കാളധികം ജനം വെംബ്ലിയിലുണ്ടായിരുന്നു. രാജ്യാഭിമാനം ഉയര്‍ത്താന്‍ പാകത്തിലൊരു നേതാവിനെ 'ഒടുവില്‍' കിട്ടിയെന്ന തോന്നല്‍ കൂടിയുള്ളതിനാല്‍ അവരാകെ ആവേശത്തിലായിരുന്നു. അതിന്റെ അലകള്‍ അങ്ങയിലേക്കും പടര്‍ന്നിരുന്നുവെന്ന് തോന്നുന്നു. പ്രഭാഷണ ചാതുരി, പതിവിലധികം പ്രകടമായത് അതുകൊണ്ടാകണം.


നിലവിളിയോടു ചേര്‍ന്നുനില്‍ക്കുന്ന ശബ്ദത്തില്‍ 'വിവിധതാ...' 'വിവിധതാ...' എന്ന് അങ്ങ് ആവര്‍ത്തിച്ചതാണ് പ്രഭാഷണത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. വെംബ്ലി സ്റ്റേഡിയത്തിലെ പ്രകടനത്തിന് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുവല്ലോ. അപ്പോളുയര്‍ന്ന ചോദ്യങ്ങളിലൊന്ന് മിസ്റ്റര്‍ മോദി, ഇന്ത്യയില്‍ എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തും വിധത്തില്‍ അസഹിഷ്ണുത വളരുന്നുവെന്നാണല്ലോ റിപ്പോര്‍ട്ടുകള്‍ എന്നായിരുന്നു. 'മിസ്റ്റര്‍ മോദി' എന്ന അഭിസംബോധനയെ താങ്കള്‍ എങ്ങനെ സഹിഷ്ണുതയോടെ ഉള്‍ക്കൊണ്ടുവെന്ന അത്ഭുതം രേഖപ്പെടുത്തട്ടെ. വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയ മറുപടിയുടെ വിശദീകരിച്ച രൂപമായിരുന്നുവല്ലോ വെംബ്ലിയിലെ പ്രസംഗത്തിലുണ്ടായത്.


''ഇന്ത്യയാകെ വൈവിധ്യമാണ്. ഈ വൈവിധ്യം ഞങ്ങളുടെ അഹങ്കാരവും ശക്തിയുമാണ്. വൈവിധ്യം ഇന്ത്യയുടെ പ്രത്യേകതയാണ്. വിവിധ മതങ്ങള്‍, നൂറിലധികം ഭാഷകള്‍, 1500ഓളം ഭാഷാഭേദങ്ങള്‍ എന്നിവയുടെയൊക്കെ നാടായിട്ടും എങ്ങനെ ഒരുമിച്ച് ജീവിക്കാമെന്ന് ഇന്ത്യ കാട്ടിത്തന്നു'' എന്ന് താങ്കള്‍ പറയുകയുണ്ടായി. അഹങ്കാരവും ശക്തിയുമായ വൈവിധ്യത്തെ നിലനിര്‍ത്താന്‍ താങ്കളുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനവും അതില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായിട്ടുള്ള സംഘ്പരിവാരവും എന്തൊക്കെ ചെയ്യാനുദ്ദേശിക്കുന്നുവെന്ന് മാത്രം പറഞ്ഞുകണ്ടില്ല. അതിന് പകരം ദിനപത്രങ്ങളിലെ തലക്കെട്ടുകളെയും ടെലിവിഷന്‍ സ്‌ക്രീനുകളില്‍ മിന്നിമറയുന്ന ദൃശ്യങ്ങളെയും വിമര്‍ശിക്കുകയാണ് ചെയ്തത്. തലക്കെട്ടില്‍ വായിക്കുന്നതിനേക്കാളും ദൃശ്യങ്ങളില്‍ കാണുന്നതിനേക്കാളും വലുതാണ് ഇന്ത്യയെന്ന്  പറയുകയും ചെയ്തു.


സംഘ്പരിവാറിന്റെ മുന്‍കൈയിലോ അവരുടെ പിന്‍ബലത്തിലോ നടക്കുന്ന പല സംഗതികളും തലക്കെട്ടുകളായും ദൃശ്യങ്ങളായും വരുന്നുണ്ട്. അതിനോടൊക്കെ മൗനം ഭൂഷണമെന്ന നിലപാടാണ് ഇന്ത്യന്‍ യൂനിയനില്‍ വസിക്കുന്ന കാലത്ത് താങ്കള്‍ സ്വീകരിച്ചിട്ടുള്ളത്. മാട്ടിറച്ചി നിരോധം പ്രാബല്യത്തിലാക്കാന്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് പലേടത്തുമുണ്ടായത് ശ്രദ്ധയിലുണ്ടാകുമല്ലോ? പശുവിനെ ഇറച്ചിക്കായി അറുത്തുവെന്നോ പശുവിറച്ചി സൂക്ഷിച്ചുവെന്നോ ആരോപിച്ച് 50 വയസ്സുകാരനെ ഉത്തര്‍ പ്രദേശില്‍ തല്ലിക്കൊന്നിരുന്നു. കാലിക്കടത്ത് നടത്തിയെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ റിപ്പോര്‍ട്ട് ഹിമാചലില്‍ നിന്ന് വന്നു. ഗോവധ നിരോധം ഏര്‍പ്പെടുത്തിയ ശേഷവും അത് നടക്കുന്നുവെങ്കില്‍ നിയമാനുസൃതം നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതിന് പകരം നിയമം കൈയിലെടുത്ത് ശിക്ഷ നടപ്പാക്കാമെന്ന തോന്നലിലേക്ക് സംഘ്പരിവാര അനുകൂലികളായവരെ എത്തിച്ചത് എന്തായിരിക്കും? ഒരാളുടെ അടുക്കളയില്‍ കയറി വേവുന്നത് എന്ത് എന്ന് പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന തോന്നല്‍ ഇവരില്‍ ജനിപ്പിച്ചത് ആരായിരിക്കും? 'മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ തുടരാം, പക്ഷേ, മാട്ടിറച്ചി കഴിക്കുന്നത് അവര്‍ ഒഴിവാക്കണം' എന്ന് പ്രസ്താവന നടത്തുന്ന ഭരണാധികാരികള്‍ ഈ അവസ്ഥ സൃഷ്ടിക്കുന്നതില്‍ വഹിക്കുന്ന പങ്കെന്താണ്?


ഇങ്ങനെയുള്ള തോന്നലുകള്‍ സൃഷ്ടിക്കാന്‍ പാകത്തിലാണ് ഇന്ത്യന്‍ യൂനിയനെ ഭരിക്കുന്നതെങ്കില്‍, വെംബ്ലി സ്റ്റേഡിയത്തില്‍ പ്രഘോഷിക്കപ്പെട്ട 'വിവിധതാ...'യുടെ അര്‍ഥമെന്താണ്? വിവിധ വിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസാചാരങ്ങള്‍ പിന്തുടര്‍ന്ന് ജീവിക്കാന്‍ പാകത്തിലുള്ള സാഹചര്യം നിലനില്‍ക്കണം, വൈവിധ്യം കരുത്താകണമെങ്കില്‍. ആ കരുത്തിനെ ഉത്തേജിപ്പിക്കാന്‍ പാകത്തിലാണോ താങ്കള്‍ പരമാധികാരിയായ ശേഷം കാര്യങ്ങള്‍? ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ കായികമായും അല്ലാതെയും ആക്രമിക്കാന്‍ യാതൊരു മടിയുമില്ല. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കും. അഭിപ്രായം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിമുഴക്കാന്‍ യാതൊരു മടിയും ഇക്കൂട്ടര്‍ പ്രകടിപ്പിക്കുന്നുമില്ല. നിയമങ്ങളും അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ നിയോഗിക്കപ്പെടുന്നവരും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാന്‍ പാകത്തിലാണെന്ന തോന്നല്‍ ഇവരിലുണ്ടായിരിക്കുന്നുവെന്ന് വ്യക്തം.


'ഘര്‍ വാപ്‌സി' അരങ്ങേറിയപ്പോള്‍, ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകാന്‍ ശ്രമിക്കുകയാണെന്നും തടയാന്‍ അംഗ സംഖ്യ കൂട്ടാന്‍ ഭൂരിപക്ഷ സമുദായം ശ്രമിക്കണമെന്ന് ആഹ്വാനമുണ്ടായപ്പോള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെ ഹിന്ദുത്വ അജന്‍ഡക്കാരെ നിയമിച്ചപ്പോള്‍, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെയാകണമെന്നതില്‍ സംഘ് ബന്ധുക്കള്‍ നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍, അത് നടപ്പാക്കാന്‍ ബി ജെ പി നേതൃത്വത്തിലുള്ള ഭരണ സംവിധാനങ്ങള്‍ ശ്രമിച്ചപ്പോള്‍ മാഡിസണ്‍ സ്‌ക്വയറിലും വെംബ്ലിയിലും കണ്ട അങ്ങളുടെ പ്രഭാഷണ പ്രാഗത്ഭ്യം രാജ്യം കണ്ടതേയില്ല. ഇതിനെയൊക്കെ എതിര്‍ക്കാന്‍ രംഗത്തിറങ്ങിയവരോട് പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ എന്ന് ഭരണ സാരഥ്യത്തിലുള്ളവരും ഇല്ലാത്തവരുമായ ഹിന്ദുത്വവാദികള്‍ ആക്രോശിച്ചപ്പോഴും വൈവിധ്യം കരുത്താണെന്ന് താങ്കള്‍ പറഞ്ഞുകേട്ടില്ല. ബീഹാറില്‍ വലിയ പരാജയത്തെ സ്വീകരിച്ചാനയിക്കാന്‍ പാകത്തില്‍ തലങ്ങും വിലങ്ങും റാലികള്‍ നടത്തിയപ്പോഴും വൈവിധ്യം കരുത്താണെന്ന കണ്ടെത്തല്‍ നടത്തിയിരുന്നില്ല. വൈവിധ്യത്തെ ഇല്ലാതാക്കാന്‍ നടക്കുന്ന സംഘടിതമായ ശ്രമങ്ങള്‍ അന്നും പത്രങ്ങളില്‍ വലിയ തലക്കെട്ടായിരുന്നു, ടെലിവിഷന്‍ സ്‌ക്രീനില്‍ ഇവയൊക്കെ മിന്നിമറയുന്നുമുണ്ടായിരുന്നു.


ബീഹാറിലെ വലിയ തോല്‍വിയുടെ ഭാരവുമായി ബ്രിട്ടനിലെത്തിയപ്പോള്‍ വൈവിധ്യത്തെക്കുറിച്ച് പൊടുന്നനെ ഓര്‍മ വന്നതാണോ? ആകാന്‍ വഴിയില്ല, താങ്കള്‍ വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഇന്ത്യന്‍ യൂനിയനിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അവിടുത്തെ പത്രങ്ങള്‍ വിമര്‍ശമുന്നയിച്ചിരുന്നു. ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ച് ഭരിക്കുന്നതിലുള്ള വൈദഗ്ധ്യം മുന്‍കാലത്ത് കാട്ടിയവരെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിലുള്ള ആശങ്ക അവിടുത്തെ രാഷ്ട്രീയ നേതാക്കള്‍ പ്രകടിപ്പിക്കുകയും ചെയ്തു. പുറമെയാണ് 'മിസ്റ്റര്‍ മോദി' എന്ന് അഭിസംബോധന ചെയ്തുള്ള ചോദ്യവും. മറുപടി പറയാതെ പോന്നാല്‍, അമ്പത്തിയാറിഞ്ച് നെഞ്ചിന്റെ കരുത്തല്ലേ ചോദ്യംചെയ്യപ്പെടുക.  'വിവിധതാ...' എന്ന നിലവിളിക്ക് മുഖ്യ കാരണം അതാകാനാണ് വഴി.


മറ്റൊന്ന് കച്ചവടമാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം നിക്ഷേപ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും ശതമാനക്കണക്കിലുള്ള വളര്‍ച്ചാ നിരക്ക് ഉയരില്ലെന്നും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ രഘുറാം രാജനും അന്താരാഷ്ട്ര ഏജന്‍സിയായ മൂഡീസും മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കാല പ്രാബല്യത്തോടെ നികുതി ചുമത്താന്‍ തീരുമാനിച്ച് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് വൊഡാഫോണ്‍ അടക്കമുള്ള കമ്പനികള്‍ക്ക് താങ്കള്‍ വാഗ്ദാനം നല്‍കിയെങ്കിലും കച്ചവടം കൂട്ടാന്‍ പാകത്തിലുള്ള അന്തരീക്ഷമില്ലാതെ അവകള്‍ ഇന്ത്യന്‍ യൂനിയനിലേക്ക് അധിക നിക്ഷേപവുമായി വരില്ലെന്നത് ഉറപ്പാണല്ലോ. അവര്‍ക്കൊരു പ്രതീക്ഷ നല്‍കുക എന്നത് കച്ചവടത്തിന്റെ മധ്യസ്ഥന്‍ എന്ന നിലയില്‍ താങ്കളുടെ ഉത്തരവാദിത്വവുമാണ്.


ഇത്രയൊക്കെയേ വെംബ്ലിയിലെ പ്രഭാഷണത്തിലൂടെ ഉദ്ദേശിച്ചിട്ടുണ്ടാകൂ എന്ന് ശരിയായി മനസ്സിലാക്കുന്നു. അത് ഏറ്റവുമധികം മനസ്സിലാക്കുന്നത് ഹിന്ദുത്വകാലമെത്താറായെന്ന് കരുതിവരുന്ന സംഘ്പരിവാര പ്രവര്‍ത്തകരാണ്. അതുകൊണ്ടാണ് വെംബ്ലിയില്‍ 'വിവിധതാ...' എന്ന നിലവിളി ഉയര്‍ന്നപ്പോള്‍ കന്നഡ മണ്ണില്‍ അവര്‍ മറ്റൊരു പോര്‍മുഖം തുറന്നത്. ടിപ്പു സുല്‍ത്താന്റെ ജന്മ വാര്‍ഷികം ആഘോഷിക്കാനുള്ള കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ അവര്‍ തെരുവിലിറങ്ങി. ആധിപത്യം സ്ഥാപിക്കാനുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശ്രമങ്ങളെ സധൈര്യം നേരിട്ട പോരാളിയും ഭരണരീതി ആധുനികവത്കരിച്ച ഭരണാധികാരിയുമെന്ന നിലയില്‍ നിന്ന്  ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്ത വര്‍ഗീയവാദിയെന്ന നിലയിലേക്ക് ടിപ്പുവിനെ ചിത്രീകരിക്കാന്‍ കാലങ്ങളായി നടക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു ഈ തെരുവിലിറങ്ങല്‍. വിദേശരാഷ്ട്രങ്ങളില്‍ ചെന്ന് എന്തൊക്കെ പറഞ്ഞാലും നാട്ടിലെ മണ്ണില്‍ ഇത്തരം പ്രവൃത്തികള്‍ വിഘ്‌നം കൂടാതെ തുടരാനാകുമെന്ന ധൈര്യം ഇപ്പോഴും താങ്കളുടെ അനുയായികള്‍ക്കുണ്ട്. അതുകൊണ്ടാണ് വെംബ്ലിയിലെ പ്രസംഗം, കരുത്തിന്റെ തുടര്‍ക്കാഴ്ചയായി വ്യാഖ്യാനിക്കുന്നവര്‍ തന്നെ ടിപ്പു ജയന്തിക്കെതിരായ സമരത്തിന് ഊര്‍ജമേകാന്‍ രംഗത്തെത്തിയത്. അസഹിഷ്ണുതയുടെ ഈ വിളംബരത്തെ എതിര്‍ത്തവരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്.


ചരിത്രത്തെ കാവിവത്കരിക്കുക എന്നത് വൈവിധ്യത്തെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ മൂലശിലയാണ്. പാഠ്യപദ്ധതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇടപെട്ടും ശാസ്ത്ര നേട്ടങ്ങള്‍ വേദകാലത്തുള്ളവയായിരുന്നുവെന്ന് വ്യാഖ്യാനിച്ചും സംഘ്പരിവാരം നടത്തുന്നത് വൈവിധ്യങ്ങളെ ഇല്ലാതാക്കുകയും രാഷ്ട്രീയ സ്വയം സേവക് സംഘ് നിര്‍വചിക്കുന്ന ഹിന്ദുത്വ എന്ന ഏകധ്രുവത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്യുകയാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള അവസരമെത്തിയിരിക്കുന്നുവെന്ന് സര്‍ സംഘചാലക് ആവര്‍ത്തിക്കുന്നത് ഈ പ്രവൃത്തികള്‍ കണക്കിലെടുത്തുമാണ്. ഇതിനെയെല്ലാം അംഗീകരിച്ച്, വിധേയഭാവമുള്ള വൈവിധ്യം അതാകണം ഭവാന്‍ അര്‍ഥമാക്കിയിട്ടുണ്ടാകുക. വാച്യാര്‍ഥം, അതും രാഷ്ട്രനേതാവിന്റെ നാവില്‍ നിന്നുള്ളതിന്റെ, മനസ്സിലാക്കുന്ന ആംഗലേയമര്യാദ ഈ നിലവിളി കൊണ്ട് അടങ്ങിയിട്ടുണ്ടാകും. വ്യംഗ്യാര്‍ഥം മനസ്സിലാക്കുന്ന അണികള്‍ അവരുടെ പ്രവൃത്തി തുടരുകയും ചെയ്യും. ഉറപ്പ്.

2015-11-14

ജയിച്ചവരുടെ തോല്‍വിയും തോറ്റവരുടെ ജയവും


ആകെ കലങ്ങിയ രാഷ്ട്രീയാന്തരീക്ഷത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. അതിന്റെ ഫലം ചില വസ്തുതകള്‍ തെളിയിച്ച് നല്‍കുന്നുണ്ട്. ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും അതിനൊത്ത വിജയം നേടാന്‍ ഇടത് ജനാധിപത്യ മുന്നണിക്കായില്ലെന്നതാണ് ഒന്ന്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താല്‍ 2010ലൊഴികെ മുന്നിലെത്താന്‍ കഴിയാതിരുന്ന യു ഡി എഫിന് വലിയ പരുക്കേല്‍ക്കാതെ പിടിച്ചുനില്‍ക്കാനായി എന്നതാണ് രണ്ടാമത്തേത്. മൂന്നാമതായി രണ്ട് മുന്നണികളുടെയും വോട്ടുകളിലേക്ക് കടന്നുകയറാന്‍ കഴിയും വിധത്തില്‍ ബി ജെ പി സാന്നിധ്യമറിയിച്ചതാണ്്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂട്ടര്‍ക്കും ഈഴവ സമുദായത്തിനകത്തോ പുറത്തോ വോട്ട് മറിക്കാന്‍ പാകത്തിലുള്ള സ്വാധീനമൊന്നുമില്ലെന്ന് തെളിഞ്ഞതാണ് നാലാമത്തേത്.


941 പഞ്ചായത്തുകളില്‍ 549 എണ്ണത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 90ലും 14 ജില്ലാ പഞ്ചായത്തില്‍ ഏഴിലും 86 മുനിസിപ്പാലിറ്റികളില്‍ 44ലും ആറ് കോര്‍പ്പറേഷനുകളില്‍ നാലിലും ഇടത് ജനാധിപത്യ മുന്നണിയാണ് മുന്നിലെത്തിയത്. കേരളത്തിലാകെ ഇടതിനൊരു മേല്‍ക്കൈ ലഭിച്ചുവെന്ന് ഈ കണക്കുകളെ ആധാരമാക്കി പൊതുവില്‍ പറയാനാകും. കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇടതിന് വലിയ ആധിപത്യമുണ്ട്. തിരുവനന്തപുരത്തും ആലപ്പുഴയിലും യു ഡി എഫിനേക്കാള്‍ ഏറെ മുന്നിലാണ് താനും. കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ യു ഡി എഫിന് വ്യക്തമായ മുന്‍തൂക്കം നല്‍കി. ഇടുക്കി, വയനാട്, എറണാകുളം ജില്ലകളില്‍ യു ഡി എഫ് മുന്നിലുണ്ട്. കാസര്‍കോട് ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് മുന്നണികള്‍. എല്ലാ ജില്ലകളിലും സാന്നിധ്യമറിയിച്ച ബി ജെ പി, നഗരസഭകളിലും കോര്‍പ്പറേഷനുകളിലും മുന്‍കാലത്തെ അപേക്ഷിച്ച് ഭേദപ്പെട്ടു.


2010ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ യു ഡി എഫിനെ സഹായിച്ചത്, വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അന്ന് സംസ്ഥാനം ഭരിച്ചിരുന്ന സര്‍ക്കാറിനെതിരെ ജനമനസ്സിലുണ്ടായ വികാരമായിരുന്നു. ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന സി പി എമ്മില്‍ ശക്തമായി നിന്ന വിഭാഗീയതയും യു ഡി എഫിന് സഹായകമായി. അന്നത്തെ സര്‍ക്കാറിനേക്കാള്‍ പരിതാപകരമായ സ്ഥിതിയിലാണ് ഇന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. അഴിമതി ആരോപണങ്ങള്‍ സര്‍വ സാധാരണമായിരിക്കുന്നു. ആരോപണങ്ങളെ ജനം  അവിശ്വസിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ബാര്‍ കോഴയാരോപണത്തില്‍ യു ഡി എഫിനെ തീര്‍ത്തും പ്രതിരോധത്തിലാക്കും വിധത്തിലുള്ള കോടതി ഉത്തരവ് വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വരികയും ചെയ്തു. കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരിന് കുറവൊന്നുമുണ്ടായിരുന്നില്ല. മുന്നണിക്കുള്ളിലും അനൈക്യം പ്രകടം. മൂന്നണിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ള കോണ്‍ഗ്രസും മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും പലേടത്തും സഖ്യം മറന്ന് മത്സരിച്ചു.


ഇടത് ജനാധിപത്യ മുന്നണിയാകട്ടെ പ്രകടമായ ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സി പി എമ്മിലെ വിഭാഗീയത നേതൃതലത്തിലെങ്കിലും പ്രകടമായില്ല. വി എസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം സി പി എം ഒറ്റക്കെട്ടായി തീരുമാനിച്ചത് പോലെ അനുഭവപ്പെട്ടു. എതിരാളികള്‍ക്ക് പഴുതു തുറന്ന് നല്‍കും വിധത്തിലുള്ള പരാമര്‍ശങ്ങളോ പ്രവര്‍ത്തനമോ ഉണ്ടാകരുത് എന്നതില്‍ പ്രത്യേക ശ്രദ്ധ നേതൃതലത്തിലുള്ളവര്‍ പുലര്‍ത്തുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരാകും നേതാവെന്ന ചോദ്യത്തിന് വി എസ് അച്യുതാനന്ദന്‍ തന്നെയെന്ന് സി ദിവാകരന്‍ നല്‍കിയ മറുപടിയും മികച്ച നിയമസഭാ സാമാജികനായ സി ദിവാകരന്‍ അടുത്ത തിരഞ്ഞെടുപ്പിലും സി പി ഐയുടെ സ്ഥാനാര്‍ഥിയാകുമെന്ന് താന്‍ പറഞ്ഞാല്‍ അത് വിടുവായത്തമാകില്ലേ എന്ന പിണറായി വിജയന്റെ മറുപടിയും മാത്രമേ അപവാദമായി വേണമെങ്കില്‍ പറയാനുള്ളൂ. എന്നിട്ടും പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലൊഴികെ വ്യക്തമായ മേല്‍ക്കൈ ഉറപ്പിക്കാന്‍ ഇടത് മുന്നണിക്കായില്ല.


ഇടുക്കി ജില്ലയെ ഉദാഹരണമായി എടുക്കാം. ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ രൂപം കൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി സഖ്യമുണ്ടാക്കിയാണ് ഇടത് മുന്നണി മത്സരിച്ചത്. അതിന്റെ നേട്ടം അവര്‍ക്കുണ്ടാകുകയും ചെയ്തു. എന്നിട്ടും യു ഡി എഫിനെ മറികടക്കാന്‍ ഇടത് മുന്നണിക്കായില്ല. 2010 മുതല്‍ 2015 വരെ കൊച്ചി കോര്‍പറേഷന്‍ യു ഡി എഫ് ഭരിച്ച രീതി കണക്കിലെടുത്താല്‍ അവിടെ ഇടത് മുന്നണിക്ക് വലിയ സാധ്യതയുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 20 വാര്‍ഡിലെങ്കിലും കോണ്‍ഗ്രസ്/യുഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് വിമതരുണ്ടായി. എന്നിട്ടും ഇവിടെ ജയിച്ച് കയറാന്‍ ഇടത് മുന്നണിക്ക് സാധിച്ചില്ല. സെക്രട്ടറിയായ പി രാജീവിന്റെ നേതൃത്വത്തില്‍ സി പി എം നഗരവാസികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനാകും വിധത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നു. വോട്ടാകാന്‍ പാകത്തിലുള്ള വിശ്വാസ്യത ജനങ്ങളിലുണ്ടാക്കാന്‍ അതിനൊന്നും സാധിച്ചില്ലെന്ന് ചുരുക്കം. മാലിന്യ നിര്‍മാര്‍ജനം, ജൈവ പച്ചക്കറിക്കൃഷി, സാന്ത്വന പരിചരണം തുടങ്ങിയ പദ്ധതികള്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്താകെ നടപ്പാക്കാന്‍ സി പി എം ശ്രമിച്ചതും ഓര്‍ക്കുക. അതൊന്നും വേണ്ടത്ര ജനപിന്തുണയാര്‍ജിക്കാന്‍ അവരെ സഹായിച്ചതായി തോന്നുന്നില്ല. തോല്‍വികളുടെ പരമ്പര അവസാനിപ്പിക്കാന്‍ സാധിച്ചുവെന്ന് ആശ്വസിക്കാനേ സി പി എമ്മിനും മുന്നണിക്കും സാധിക്കൂ.


ഭരണത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്ത് വെറുപ്പിന്റെ വിത്തുപാകി വളര്‍ത്താന്‍ സംഘ് പരിവാരം നടത്തിയ ശ്രമങ്ങള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഇടത് മുന്നണി ശ്രമിച്ചത് ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിംകളുടെ, അധിക പിന്തുണ സമാഹരിക്കാന്‍ അവരെ സഹായിച്ചു. മതനിരപേക്ഷ ചിന്തയില്‍ അടിയുറച്ചുനില്‍ക്കുന്ന, ആഭ്യന്തര ഭിന്നത മൂലം സി പി എമ്മിനോട് വിമുഖത കാട്ടിയിരുന്ന, വലിയൊരു വിഭാഗത്തെ പാര്‍ട്ടിക്കൊപ്പം തിരികെ എത്തിക്കാനും സഹായകമായി. ബി ജെ പിയുമായി സഖ്യമുണ്ടാക്കാന്‍ വെള്ളാപ്പള്ളി നടേശനും കൂട്ടരും ഏറെക്കുറെ തീരുമാനിച്ച സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാനും അവര്‍ക്ക് സാധിച്ചു. വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങള്‍ ശക്തമായി ഉന്നയിച്ചതിലൂടെ തങ്ങളുടെ പക്ഷത്തേക്കുള്ള ബി ജെ പിയുടെ കടന്നുകയറ്റത്തെ ഒരു പരിധിവരെ തടയാന്‍ സി പി എമ്മിനും ഇടത് മുന്നണിക്കും കഴിഞ്ഞു. ഇവ രണ്ടുമുണ്ടായിരുന്നില്ലെങ്കില്‍ ഇടതുപക്ഷത്തിന് ഇപ്പോള്‍ കൈവരിച്ച വിജയം അപ്രാപ്യമായേനേ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ജനവിശ്വാസം തിരികെപ്പിടിക്കാനായെന്ന് ആശ്വസിക്കാന്‍ ഇടതു മുന്നണിക്കും സി പി എമ്മിനും സാധിക്കില്ല തന്നെ.


അരുവിക്കരയിലെ വിജയം സമ്മാനിച്ച ആത്മവിശ്വാസമാണ് ഐക്യ ജനാധിപത്യ മുന്നണിയെ ചതിച്ചത്. ബി ജെ പി സ്വന്തമാക്കുന്ന വോട്ടുകള്‍ ഇടതുമുന്നണിയുടേതാകുമെന്നും എസ് എന്‍ ഡി പി കൂടി അവര്‍ക്കൊപ്പം ചേര്‍ന്നതിനാല്‍ സി പി എമ്മിന്റെ കൂടുതല്‍ വോട്ടുകള്‍ ചോരുമെന്നും അവര്‍ കണക്ക് കൂട്ടി. ബി ജെ പിയോടും എസ് എന്‍ ഡി പിയോടും അയഞ്ഞ സമീപനം സ്വീകരിക്കുന്നതാകും ഗുണം ചെയ്യുക എന്ന് ഉമ്മന്‍ചാണ്ടി പക്ഷം പൂര്‍ണമായും സുധീര പക്ഷം ഭാഗികമായും വിശ്വസിച്ചു. ഇതുണ്ടാക്കാനിടയുള്ള വോട്ടുചോര്‍ച്ചയെ നിയന്ത്രിക്കാന്‍ മുസ്‌ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും സാന്നിധ്യം സഹായിക്കുമെന്നും കണക്ക് കൂട്ടി. ഇത് തികച്ചും പാളി. ചിലയിടങ്ങളില്‍ ബി ജെ പിയുമായി രഹസ്യ ധാരണയുണ്ടാക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ മടിച്ചില്ല. നേട്ടം ബി ജെ പിയുണ്ടാക്കി.


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പി നേടിയ വലിയ വിജയം കോണ്‍ഗ്രസിന്റെ അയഞ്ഞ സമീപനത്തിന്റെയും രഹസ്യ ബാന്ധവത്തിന്റെയും ഫലമാണ്. കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളുടെ ഭരണം എല്‍ ഡി എഫ് നേടിയപ്പോള്‍ അവിടെ പ്രതിപക്ഷമായത് ബി ജെ പിയാണ്. യു ഡി എഫ് നേടിയ മൂന്നാം സ്ഥാനം ഏറെ പിറകിലുള്ളതുമായി. കൊടുങ്ങല്ലൂരിലെ വാര്‍ഡുകളില്‍ യു ഡി എഫ് നേടിയ ശരാശരി വോട്ട് നൂറോ നൂറ്റമ്പതോ മാത്രവും. യു ഡി എഫ് വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയെന്ന് വ്യക്തം. തൃശൂര്‍ ജില്ലയിലെ ചാലക്കുടി, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റികളില്‍ യു  ഡി എഫിനൊപ്പമെത്താന്‍ എല്‍ ഡി എഫിനെ സഹായിച്ചതും ബി ജെ പിയിലേക്ക് ഒഴുകിയ യു ഡി എഫ് വോട്ടുകളാണ്.


സി പി എമ്മിന് ശക്തായ സ്വാധീനമുള്ളതും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വലിയ വിജയം നേടുകയും ചെയ്ത പാലക്കാട് ജില്ലയില്‍ സമാന സ്ഥിതി കാണാനാകും. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയില്‍ ഇടത് ഭരണം ഉറപ്പായെങ്കിലും ബി ജെ പി കൂടുതല്‍ സീറ്റുകളില്‍ ജയം കണ്ടു. ഒറ്റപ്പാലം നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. അവിടെയും ബി ജെ പി അംഗ സഖ്യ വര്‍ധിപ്പിച്ചു. സി പി എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ മനംമടുത്തവര്‍ ബദലായി ബി ജെ പിയെ കണ്ടതിന്റെ ഫലമാണ് ഇവിടങ്ങളില്‍. മലപ്പുറം ജില്ലയിലെ താനൂര്‍ മുനിസിപ്പാലിറ്റിയില്‍ യു ഡി എഫ് ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ എട്ട് സീറ്റില്‍ ജയിച്ച് ബി ജെ പി രണ്ടാമതെത്തി. എല്‍ ഡി എഫ് ചിഹ്നങ്ങളില്‍ മത്സരിച്ചവരാരും ജയിച്ചില്ല. ഇടത് പിന്തുണയുള്ള ഏതാനും സ്വതന്ത്രര്‍ ജയിച്ചിട്ടുണ്ടെന്ന് മാത്രം.


കാരണങ്ങള്‍ പലതാണെങ്കിലും രാഷ്ട്രീയ ബാലബാലത്തില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്ന് തന്നെ കരുതണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെ ലഭിച്ച വോട്ടുകളുടെ കണക്കെടുത്താല്‍ പ്രധാന മത്സരം ഇടത് - വലത് മുന്നണികള്‍ തമ്മില്‍ തന്നെയായി തുടരുന്നുണ്ട്. ബി ജെ പി വലിയ നേട്ടം കൈവരിച്ചിട്ടുമില്ല. പക്ഷേ, ഏതാണ്ടെല്ലാ പ്രദേശങ്ങളിലും സാന്നിധ്യമാകാന്‍ അവര്‍ക്ക് സാധിച്ചുവെന്നത് കാണാതിരുന്നുകൂടാ. ജനപിന്തുണ വര്‍ധിപ്പിക്കാനുള്ള പാടവമില്ലെങ്കിലും പരസ്പരം പോരടിക്കാന്‍ മടിക്കാത്ത നേതൃനിര സംസ്ഥാനത്തും വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തിയാല്‍ 'ഹിന്ദു'ക്കളുടെയാകെ പിന്തുണ കിട്ടുമെന്ന് വിലയിരുത്താന്‍ പാകത്തില്‍ വിഡ്ഢിത്തമുള്ള നേതാവ് കേന്ദ്രത്തിലുമുണ്ടായിട്ടും അവര്‍ക്കിത് സാധിച്ചത്, ചെറുതല്ല തന്നെ. വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാന്‍ പാകത്തിലുള്ള പ്രവര്‍ത്തനം കേരളത്തില്‍ കൂടുതല്‍ ശക്തമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം.


വിജയ-പരാജയങ്ങളെ മാറ്റിനിര്‍ത്തി ഈ വിധിയെ പരിശോധിക്കാന്‍ മുന്നണികള്‍ക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മും കോണ്‍ഗ്രസും തയ്യാറാകേണ്ടതുണ്ട്. പരാജയമുണ്ടായെങ്കിലും ജനപിന്തുണയിടിഞ്ഞിട്ടില്ലെന്ന് ആശ്വസിക്കുന്ന കോണ്‍ഗ്രസിന് അഴിമതിക്ക് വശംവദമാകുന്ന, കെട്ടുറപ്പില്ലാത്ത സംഘടനയും മുന്നണിയുമായി അധികകാലം മുന്നോട്ടുപോകാനാകില്ല. വലതിനേക്കാള്‍ രണ്ട് ശതമാനം വോട്ട് കൂടിയെന്നും അത് ഇനിയും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും പ്രസ്താവനയിറക്കുമ്പോള്‍ എതിരാളിയുടെ വീഴ്ചയില്‍ നിന്ന് മുതലെടുക്കാമെന്ന പ്രതീക്ഷയില്‍ തുടരുകയാണ് സി പി എം നേതൃത്വം. പുതിയ കാലത്തിനും സാഹചര്യത്തിനുമനുസരിച്ച്, വളര്‍ന്നുവരുന്ന തലമുറയെ അഭിസംബോധന ചെയ്യാന്‍ പാകത്തില്‍ പുതുക്കലുകള്‍ക്ക് തയ്യാറാകുമോ ഈ പാര്‍ട്ടികള്‍? ഇല്ലെങ്കില്‍ ശേഷം ചിന്ത്യം.

2015-11-02

കരുതലിലെ വികസനവും കരുതലില്ലായ്മയിലെ വികസനവും


വികസനവും കരുതലും - നാലരയാണ്ട് മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറുമ്പോള്‍ മുന്നോട്ടുവെച്ച വാഗ്ദാനം അതായിരുന്നു. യു ഡി എഫിന്റെയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും വികസന കാഴ്ചപ്പാട് എന്ത് എന്നതില്‍ ആര്‍ക്കും അവ്യക്തതയുണ്ടാകാന്‍ തരമില്ല. വിപണിയധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ സര്‍വ വിധത്തിലും പ്രോത്സാഹിപ്പിക്കുക എന്നതാണവരുടെ വികസന കാഴ്ചപ്പാട്. അതിനുതകും വിധത്തിലുള്ള ചെറുകിട - ഇടത്തരം - വന്‍കിട പദ്ധതികള്‍ അവര്‍ ആവിഷ്‌കരിക്കും. അധികൃതവും അനധികൃതവുമായ പണത്തിന്റെ ഒഴുക്കിന് വേഗം കൂട്ടുകയും ചെയ്യും. സാമ്പത്തിക അച്ചടക്കമോ വരുമാനത്തിന് ആനുപാതികമായി ചെലവഴിക്കുന്ന രീതിയോ സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യമോ വിഷയമാകാറേ ഇല്ല.


ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതേ പാത പിന്തുടരുന്നു. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റിയുടെ തുടര്‍ച്ച, കണ്ണൂര്‍ വിമാനത്താവളം പ്രാവര്‍ത്തികമാക്കല്‍, ആറന്‍മുള വിമാനത്താവളത്തിനായുള്ള ശ്രമം തുടരല്‍ എന്നിങ്ങനെയുള്ള വന്‍കിട പദ്ധതികളാണ് അവരുടെ മുന്‍ഗണനാ ക്രമത്തില്‍. ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കവെയുള്ള കമ്മീഷനുകള്‍, പദ്ധതികളുടെ പിന്നാമ്പുറത്ത് അരങ്ങേറുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കൈമറിയുന്ന പണത്തിന്റെ വിഹിതം എന്നിങ്ങനെ പലവിധം 'ലാഭം' പല കൈകളില്‍ എത്തുകയും  ചെയ്യും. വലിയ പദ്ധതികള്‍ നടപ്പാക്കിയെന്ന അവകാശവാദം ഉന്നയിക്കാനും അതിന്റെ തെളിവുകള്‍ ഹാജരാക്കാനും സര്‍ക്കാറിന് സാധിക്കുകയും ചെയ്യും.


ഇപ്പറഞ്ഞ വന്‍കിട പദ്ധതികളൊക്കെ കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്. പക്ഷേ, തര്‍ക്കങ്ങളും തടസ്സങ്ങളും മറികടന്ന് ഇവയുമായി മുന്നോട്ടുപോകാനുള്ള മെയ് വഴക്കം ഇടത് സര്‍ക്കാറിന് ഉണ്ടായില്ല, അവര്‍ക്കത് ഒരു കാലത്തുമുണ്ടായിട്ടുമില്ല. മികച്ച വ്യവസായ മന്ത്രിയെന്ന് എളമരം കരീമിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി പലകുറി വിശേഷിപ്പിച്ചുവെങ്കിലും ആ നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാറിന് സാധിച്ചില്ല.


കരുതലിന്റെ കാര്യത്തിലും ഈ വ്യത്യാസം പ്രകടമാണ്. പ്രതിപക്ഷത്തിരിക്കെപ്പോലും കരുതലിന്റെ കാര്യത്തില്‍ ഇടതുപക്ഷം പ്രത്യേകിച്ച് സി പി എം പിന്നാക്കമാണെന്ന് പറയേണ്ടിവരും. നാലര വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും ഉമ്മന്‍ ചാണ്ടി തന്നെയും എടുത്ത കരുതലുകള്‍ വിശദീകരിച്ചാലേ പ്രതിപക്ഷത്തിന്റെ കരുതലില്ലായ്മ എത്രത്തോളമെന്ന് മനസ്സിലാക്കാനാകൂ. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ യു ഡി എഫിന്റെ രൂപവത്കരണ കാലം മുതലുള്ള പ്രമുഖ നേതാവ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. അഴിമതിക്കേസിലാണ് ശിക്ഷിക്കപ്പെട്ടത് എങ്കിലും രാഷ്ട്രീയ തടവുകാരന് നല്‍കുന്ന സൗകര്യങ്ങള്‍ അദ്ദേഹത്തിന് ജയിലില്‍ ഉറപ്പാക്കാനുള്ള കരുതല്‍ ഇടതുമുന്നണി സര്‍ക്കാറും അതില്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനും എടുത്തിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിറകെ അദ്ദേഹത്തിന്റെ ആരോഗ്യത്തിലുള്ള കരുതല്‍ മുന്‍നിര്‍ത്തി തടവുമുറി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷാകാലാവധി കുറച്ച് അദ്ദേഹത്തെ തടവില്‍ നിന്ന് മോചിപ്പിക്കാനുള്ള കരുതലുമെടുത്തു.


പിന്നെ കരുതല്‍ കണ്ടത്, ജയില്‍ മോചിതനായ നേതാവിന്റെ മകനും അന്ന് മന്ത്രിയുമായിരുന്ന വ്യക്തിയുടെ കാര്യത്തിലാണ്. ഗാര്‍ഹിക പീഡനത്തിന് മന്ത്രിക്കെതിരെ ഭാര്യ പരാതി കൊടുത്തു. മന്ത്രിയുടെ മര്‍ദനത്തില്‍ ഒടിഞ്ഞ കൈയുമായി ഭാര്യയും ഭാര്യയുടെ മര്‍ദനത്തില്‍ പരുക്കേറ്റ മുഖവുമായി മന്ത്രിയും രംഗത്തെത്തി. സ്ഥിതി വഷളാകുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെടുത്ത കരുതല്‍ അനിതരസാധാരണമായിരുന്നു. രണ്ട് കൂട്ടരുമായും സംസാരിച്ച് കോടതിക്ക് പുറത്ത് വിവാഹമോചനം സാധ്യമാക്കുന്നതില്‍ ആര്‍ക്കും സാധ്യമാകാത്ത കൈയടക്കം. ഈ മന്ത്രി പിന്നീട് രാജിവെച്ച് യു ഡി എഫ് വിട്ടപ്പോള്‍ പഴയതില്‍ പതിരില്ലാത്തത് പുറത്ത് പറയാതിരിക്കാന്‍ പഴയ കേസിന്റെ നിര്‍ണായക വിവരങ്ങള്‍ കൈവശം വെക്കാനുള്ള കരുതലും മുഖ്യമന്ത്രിക്കുണ്ടായിരുന്നു. സോളാറിലും മറ്റും ഇദ്ദേഹത്തിനറിയാവുന്ന വിവരങ്ങള്‍ പുറത്ത് വരാതിരിക്കുന്നതിലും ഏറെ വൈകി പുറത്തുവന്നപ്പോഴേക്കും അതിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നതിലും ഈ കരുതല്‍ വലിയ പങ്കാണ് വഹിച്ചത്.


പാമൊലിന്‍ അഴിമതിക്കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടപ്പോള്‍, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ആലോചിക്കുന്നുവെന്ന സൂചന നല്‍കി ഘടകകക്ഷികളെക്കൊണ്ട് 'അയ്യോ രാജിവെക്കല്ലേ' എന്ന സംഘഗാനം പാടിക്കുന്നതിലും വിജിലന്‍സ് ഒഴിയണമെന്ന ആവശ്യം പ്രതിപക്ഷത്തെക്കൊണ്ട് ഉന്നയിപ്പിക്കുന്നതിലും കാട്ടിയ കൈയടക്കവും നിഴലിനെപ്പോലെ വിശ്വസ്തനായ ഒരാള്‍ക്ക് വിജിലന്‍സ് കൈമാറാന്‍ കാട്ടിയ കരുതലും എടുത്തുപറയേണ്ടതാണ്.


പാറ്റൂര്‍, കളമശ്ശേരി ഭൂമി ഇടപാടുകള്‍, സോളാര്‍ പദ്ധതിയുടെ മറവില്‍ വലിയ തട്ടിപ്പിന് ശ്രമം നടന്നുവെന്ന ആക്ഷേപം, തട്ടിപ്പിന് ശ്രമിച്ചവരില്‍ പലര്‍ക്കും മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ ഓഫീസുമായോ ബന്ധവും അടുപ്പവുമുണ്ടായിരുന്നുവെന്ന ആരോപണം, ഇവയിലൊക്കെ ഉമ്മന്‍ ചാണ്ടി കാട്ടിയ കരുതല്‍ മുമ്പാരും കണ്ടിട്ടുണ്ടാകില്ല, ഇനിയാരും കാണാനും പോകുന്നില്ല. ദിനംതോറും 'രേഖ'കള്‍ പുറത്തുവിട്ട് മാധ്യമങ്ങളും അതൊക്കെ ഏറ്റുപിടിച്ച് പ്രതിപക്ഷവും ഇനിയും പുറത്തുവരാനുള്ള 'രേഖ'കളൊക്കെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട  ബി ജെ പി നേതാവും ഇതിനൊക്കെ പുറമെ കോണ്‍ഗ്രസിലെ എതിര്‍ ഗ്രൂപ്പും പോരിനിറങ്ങിയപ്പോഴും അചഞ്ചലമായി നിസ്‌തോഭമായി നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന ആപ്തവാക്യം ഉരുവിട്ട് തുടരാന്‍ അദ്ദേഹത്തിന് സാധിച്ചതിന് പിറകിലെ കരുതല്‍ എത്ര വലുതായിരിക്കും!


ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ നിലവാരമില്ലാത്തവക്ക് ലൈസന്‍സ് പുതുക്കിക്കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ വി എം സുധീരന്‍ ശ്രമിച്ചപ്പോഴും കരുതലിന്റെ മികവ് കണ്ടു. പഞ്ചനക്ഷത്രമൊഴികെ ബാറുകളുടെയൊന്നും ലൈസന്‍സ് പുതുക്കേണ്ടെന്ന് പൊടുന്നനെ തീരുമാനിച്ച് സകലരെയും പ്രതിരോധത്തിലാക്കിയ  കരുതല്‍. അതിന്റെ തുടര്‍ച്ചയായി ബാര്‍കോഴയാരോപണം വന്നപ്പോഴും കരുതലിന്റെ മിന്നലുണ്ടായി. ആരോപണമുന്നയിച്ചവരെ ഭിന്നിപ്പിച്ച് കേസ് ദുര്‍ബലമാക്കിയ കരുതല്‍ ആദ്യം. വിചാരണക്ക് യോഗ്യമല്ലാത്ത കേസെന്ന് വിജിലന്‍സിനെക്കൊണ്ട് കോടതിയെ ധരിപ്പിക്കാനും കരുതലുണ്ടായി. അത് കോടതി തള്ളിയപ്പോള്‍, പാമൊലിന്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ താന്‍ രാജിവെച്ചിട്ടില്ല പിന്നെ എങ്ങനെ മാണിയോട് രാജി ആവശ്യപ്പെടുമെന്ന് ചോദ്യം. മന്ത്രിസഭയിലെ പലര്‍ക്കെതിരെയും തുടരന്വേഷണമോ  അന്വേഷണമോ പ്രഖ്യാപിക്കാനിടയുണ്ടെന്നും അതിനാല്‍ താന്‍ രാജി നല്‍കിയൊരു കീഴ്‌വഴക്കമുണ്ടാക്കരുതെന്നുമുള്ള കരുതല്‍ മുമ്പാര്‍ക്കെങ്കിലും സാധ്യമായതാണോ?


ഇതിനോടാണ് ഇടതുമുന്നണി മത്സരിച്ചത്. പാമൊലിന്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ രാജി തേടണമോ വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെടണമോ എന്നതില്‍ കരുതലോടെ തീരുമാനമെടുക്കാന്‍ അവര്‍ക്കായില്ല. സോളാറില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് അനിശ്ചിതകാലത്തേക്ക് വളയാന്‍ തീരുമാനിച്ചപ്പോള്‍, സമരത്തിനെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യമൊരുക്കണമെന്ന കരുതല്‍ എല്‍ ഡി എഫിന് (സി പി എമ്മിന് എന്ന് വായിച്ചാല്‍ മതിയാകും) ഉണ്ടായില്ല. സമരം 24 മണിക്കൂര്‍ പിന്നിടുമ്പോഴേക്കും പിന്‍വലിച്ചതോടെ ഒത്തുതീര്‍പ്പല്ലേ എന്നതിനെച്ചൊല്ലിയായി തര്‍ക്കം. സോളാര്‍ തട്ടിപ്പിനേക്കാള്‍ പ്രാധാന്യം ഒത്തുതീര്‍പ്പ് സമരമെന്ന ആരോപണത്തിന് കിട്ടുന്ന അവസ്ഥ ഒഴിവാക്കാനുള്ള കരുതലുമുണ്ടായില്ല.


ഇതിനൊപ്പമാണ് കെ എം മാണിയുമായി അടുക്കാന്‍ സി പി എം ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നത്. പാര്‍ട്ടി പ്ലീനത്തില്‍ സാമ്പത്തിക വിദഗ്ധനായി മാണിയെ അവതരിപ്പിച്ചത് ഈ ആക്ഷേപത്തിന് ഊര്‍ജവും നല്‍കി. വൈദഗ്ധ്യത്തെക്കുറിച്ചുള്ള പാര്‍ട്ടി വിലയിരുത്തലില്‍ കരുതലുണ്ടായില്ലെന്ന് സി പി എമ്മിന് വൈകാതെ ബോധ്യപ്പെട്ടു. അത് ബോധ്യപ്പെടാനെടുത്ത സമയവും ഒത്തുതീര്‍പ്പ് സമരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കരുത്തേകി. സമയമെടുത്ത് ബോധ്യപ്പെട്ട ശേഷം, നിയമസഭയില്‍ കരുത്ത് പ്രകടിപ്പിക്കാന്‍ തയ്യാറായപ്പോള്‍ 'ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍' പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള കരുതല്‍ കൈമോശം വന്നു.  ഇത്തരം കരുതലില്ലായ്മകള്‍ക്കിടയില്‍ നരേന്ദ്ര മോദി 'പ്രഭാവ'ത്തില്‍ പ്രലോഭിതരായി അനുഭാവികളില്‍ വലിയൊരു വിഭാഗം കാവിയിലേക്ക് ചായുന്നത് കാണാനുള്ള കരുതലും ഇല്ലാതെ പോയി.


അഞ്ചാണ്ട് കഴിഞ്ഞാല്‍ ഭരണം മാറുമെന്ന പതിവ് തുടരുമെന്നും കോട്ടകളൊക്കെ ഭദ്രമാണെന്നുമുള്ള അമിത ആത്മവിശ്വാസം നല്‍കിയ കരുതലില്ലായ്മ. സര്‍ക്കാറിനെതിരെ ഉയരുന്ന ഏത് ആരോപണങ്ങളിലും ഇടപെടുകയും അത് ആഭ്യന്തര പ്രശ്‌നമായി മാറ്റുകയും ചെയ്യുന്നതിലായിരുന്നു ഇടതിന് വിശിഷ്യാ സി പി എമ്മിന് കരുതലെന്ന് തന്നെ വിലയിരുത്തേണ്ടിവരും. കശുവണ്ടി കോര്‍പറേഷന് പണം നല്‍കുന്നില്ലെന്ന് ആരോപിച്ച് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍ സമരം തുടങ്ങിയപ്പോള്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഓടിച്ചെന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഓര്‍ക്കുക. ചന്ദ്രശേഖരന്റെ സമരം അഴിമതി മൂടിവെക്കാനാണെന്ന് സി പി എമ്മില്‍ നിന്ന് തന്നെ പിന്നീട് ആരോപണമുണ്ടായി. അതോടെ അഴിമതിയാരോപണങ്ങളെപ്പോലും അപ്രസക്തമാക്കി, സി പി എമ്മിന്റെ നിലപാട് തര്‍ക്കവിഷയമായി. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസിലെ സീറ്റ് വിതരണത്തെക്കുറിച്ച് ദുസ്സൂചനകള്‍ നല്‍കി ചെറിയാന്‍ ഫിലിപ്പ് പരാമര്‍ശം നടത്തിയപ്പോള്‍ ഭിന്ന പ്രതികരണങ്ങള്‍ നടത്തിയ സി പി എം നേതാക്കള്‍, പ്രശ്‌നം തങ്ങളുടെ ആഭ്യന്തര തര്‍ക്കമാക്കാനുള്ള കരുതലാണ് കാട്ടിയത്.


ഇതൊക്കെയാണെങ്കിലും ബി ജെ  പിയുമായി കൂട്ടുകൂടാന്‍ എസ് എന്‍ ഡി പി ശ്രമിക്കുകയും അത് സാധ്യമാക്കി കേരളത്തില്‍ കാലുറപ്പിക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുകയും ചെയ്തപ്പോള്‍ യഥാര്‍ഥ കരുതലുണ്ടായത് ഇടതു മുന്നണിയുടെ (സി പി എമ്മിന്റെ) ഭാഗത്തു നിന്നായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിന്റെ ഒത്താശയോടെ ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടായപ്പോഴും കൂടുതല്‍ കരുതല്‍ ഇടത് മുന്നണിക്കായിരുന്നു. അത്രത്തോളം കരുതലെടുക്കാന്‍ യു ഡി എഫോ കോണ്‍ഗ്രസോ കോണ്‍ഗ്രസിന്റെ നേതാക്കള്‍ തയ്യാറായതുമില്ല.


കേരളത്തില്‍ ഭരണത്തുടര്‍ച്ചക്കുള്ള വികസനവും കരുതലുമായെന്നാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും അദ്ദേഹത്തോട് വിയോജിപ്പുണ്ടെങ്കിലും ഇതര ഗ്രൂപ്പുകാരും വിലയിരുത്തുന്നത്. അതിനെ ചെറുക്കാന്‍ പാകത്തിലുള്ള കരുതല്‍ (വികസനമുണ്ടായിട്ടില്ലെന്നത് തീര്‍ച്ച, മുന്നണി തന്നെ ശോഷിച്ചല്ലോ) ഇടതുപക്ഷത്തിനുണ്ടോ എന്നതു കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പരിശോധിക്കപ്പെടുക. സ്വന്തം കളം മായ്ക്കാനുള്ള കരുതല്‍ കാണിച്ചില്ലായിരുന്നുവെങ്കില്‍ ഈ പരിശോധനയില്‍ ബി ജെ പിക്ക് കുറേകൂടി വലിയ പങ്കുണ്ടാകുമായിരുന്നു.

2015-10-25

...യെ പാഗല്‍ ദില്‍ മേരാ


''ചുപ്‌കെ ചുപ്‌കെ രാത് ദിന്‍ ആംസു ബഹാന യാദ് ഹേ
ഹം തൊ അബ് തക് ആഷിഖി കാ വൊ സമാന യാദ് ഹേ''
(രാത്രിയും പകലും വെറുതെ വെറുതെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഓര്‍മയുണ്ട്
സ്‌നേഹത്തിന്റെ ആ കാലം നമ്മള്‍ക്ക് ഓര്‍മയുണ്ട്)


സയ്യിദ് ഫസല്‍ ഉല്‍ ഹസനെ അധികമാരും അറിയാനിടയില്ല. മൗലാന ഹസ്‌റത് മൊഹാനിയെ കൂടുതല്‍ പേര്‍ അറിയും. ഇന്ത്യന്‍ യൂണിയന്റെ ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമായിരുന്ന, പൂര്‍ണമായ ഭരണഘടന ന്യൂനപക്ഷമായ മുസ്‌ലിംകളോട് വിവേചനം കാട്ടുന്നുവെന്ന് തോന്നിയതിനാല്‍ അതില്‍ ഒപ്പിടാതിരുന്ന വ്യക്തി. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് കൂട്ടിയോജിപ്പിച്ച വ്യക്തി. കോണ്‍ഗ്രസില്‍ തുടങ്ങി, കമ്മ്യൂണസത്തിലേക്ക് ചാഞ്ഞ്, ന്യൂനപക്ഷത്തോട് വിവേചനം കാട്ടുന്നുവെന്ന തോന്നലുണ്ടായിട്ടും ഇന്ത്യന്‍ യൂനിയനില്‍ തുടരാന്‍ തീരുമാനിച്ച സ്വാതന്ത്ര്യ സമര സേനാനി. ബ്രിട്ടീഷ് ഇന്ത്യയിലെ യൂനൈറ്റഡ് പ്രൊവിന്‍സസിലെ (ഇന്നത്തെ ഉത്തര്‍ പ്രദേശ്) മൊഹാനയില്‍ ജനിച്ച ഫസല്‍ ഉല്‍ ഹസന്‍, ഉര്‍ദുവില്‍ നടത്തിയ രചനകള്‍ക്ക് സ്വീകരിച്ച തൂലികാ നാമമാണ് ഹസ്‌റത് മൊഹാനി. അദ്ദേഹത്തിന്റെ കവിതയിലെ ആദ്യവരികളാണ് മേലുദ്ധരിച്ചത്.


ഈ കവിത ജനമനസ്സുകളിലേക്ക് കൂടുതല്‍ എത്തിയത് പാക്കിസ്ഥാന്‍ സ്വദേശിയായ ഗായകന്‍ ഗുലാം അലിയുടെ ഗസലായാണ്. 1982ല്‍ പുറത്തിറങ്ങിയ 'നിക്കാഹ്' എന്ന ഹിന്ദി ചിത്രത്തില്‍ ഈ ഗസല്‍ ഉള്‍പ്പെടുത്തിയിരുന്നു. അതോടെ ഗാനം കൂടുതല്‍ പ്രശസ്തമായി. 1982ല്‍ ഹിന്ദി സിനിമാലോകം ഇന്നത്തെ ബോളിവുഡായി വികസിച്ചിരുന്നില്ല. മറാത്ത മണ്ണ് മറാത്തി മക്കള്‍ക്ക് എന്ന വാദവുമായി 1966ല്‍ രൂപം കൊണ്ട ശിവസേന, തീവ്ര ഹിന്ദുത്വ വാദത്തിലേക്ക് പൂര്‍ണമായും എത്തിയിരുന്നുമില്ല 1982ല്‍. അതുകൊണ്ടാകണം ഗുലാം അലിയുടെ ശബ്ദത്തില്‍ ഈ ഗാനം സിനിമയില്‍ ഇടം പിടിച്ചിട്ടുണ്ടാകുക. ഗുലാം അലിയുടെ ശബ്ദം, പ്രതിഷേധ സുചകമായി ഭരണഘടനയില്‍ ഒപ്പിടാതിരുന്ന ഹസ്‌റത് മൊഹാനി ഉര്‍ദുവില്‍ രചിച്ച ഗാനം എന്നിങ്ങനെ പലകാരണങ്ങളുണ്ടല്ലോ എതിര്‍പ്പിന് ആധാരമാക്കാന്‍.


മണ്ണിന്റെ മക്കള്‍ വാദം ശക്തമായി ഉന്നയിക്കുകയും അതിന് ഉപാധിയായി മറാത്തി ഭാഷ ഉപയോഗിക്കുകയും മദ്രാസികളെയും (ദക്ഷിണേന്ത്യക്കാര്‍ക്ക് പൊതുവിലുള്ള വിശേഷണം) ഉത്തര്‍ പ്രദേശുകാരെയും ബിഹാറികളെയുമൊക്കെ ആട്ടിപ്പായിക്കുകയും കൂടുതല്‍ തുക ഹഫ്തയായി (കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ഗുണ്ടകളും ശിവസേനക്കാരും ഒരുപോലെ നടത്തുന്ന പിരിവ്) നല്‍കിയാല്‍ മാത്രം തുടരാന്‍ അനുവദിക്കുകയുമൊക്കെ ചെയ്യുന്ന ശിവസേന ഹിന്ദി മാധ്യമമാക്കി സിനിമയെടുത്ത് വളര്‍ന്ന ബോളിവുഡിനെ തുടരാന്‍ അനുവദിക്കുന്നുണ്ട്. അവിടെ പാക്കിസ്ഥാന്‍ കലാകാരന്‍മാര്‍ എത്തുന്നതിലേ എതിര്‍പ്പുള്ളൂ.


1960ല്‍ ഇരുപതാം വയസ്സില്‍ കുല്‍ പാക്കിസ്ഥാന്‍ മ്യൂസിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്തതോടെയാണ് ഗുലാം അലി പ്രശസ്തിയിലേക്ക് ഉയരുന്നത്. ലോകത്താകെയുള്ള പ്രഗത്ഭ സംഗീതജ്ഞര്‍ പങ്കെടുത്ത പരിപാടി. അതില്‍ ഇന്ത്യയില്‍ നിന്ന് കഥക് നര്‍ത്തകന്‍ ഗോപി കൃഷ്ണയും ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗിരിജാ ദേവിയും പങ്കെടുത്തിരുന്നു. വിഭജനവും അതിനെത്തുടര്‍ന്ന് അരങ്ങേറിയ സമാനതകളില്ലാത്ത ക്രൂരതകളുടെയും മുറിവ് ഇത്രത്തോളം ഉണങ്ങുന്നതിന് മുമ്പായിരുന്നു ഈ കോണ്‍ഫറന്‍സ് എന്നത് ഓര്‍ക്കുക. 1947ല്‍ തന്നെ ഒരു യുദ്ധം കഴിഞ്ഞു. 1965ലെ യുദ്ധത്തിലേക്ക് വഴിയൊരുക്കും വിധത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയുമായിരുന്നു. ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നുവെന്ന ആരോപണം ഇന്ത്യ ഉന്നയിച്ചിരുന്നു. കശ്മീരിനു മേലുള്ള അവകാശം ഉറപ്പിക്കാനുള്ള അതിര്‍ത്തി കടന്നുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ നിരന്തരം നടത്തുകയും ചെയ്തിരുന്നു.


നയതന്ത്ര ബന്ധം കച്ചവടവുമായി ബന്ധിതമാകുകയോ ജനാധിപത്യ ബോധം ഇത്രമാത്രം വികസിക്കുകയോ ചെയ്തിരുന്നില്ല. ജനായത്തം ഇന്ത്യയില്‍ പച്ചപിടിച്ചിരുന്നുവെങ്കിലും പാക്കിസ്ഥാനിലേത് കരിഞ്ഞ സ്ഥിതിയിലുമായിരുന്നു. ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാന്റെ ഏകാധിപത്യമായിരുന്നു നടപ്പ്. ആ സാഹചര്യത്തില്‍പ്പോലും ഗോപി കൃഷ്ണനും ഗിരിജാ ദേവിക്കും പാക്കിസ്ഥാനിലെ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നതിന് പ്രയാസമുണ്ടായില്ല. തടയുമെന്ന് ആരും പ്രഖ്യാപിച്ചുമില്ല. പില്‍ക്കാലത്തൊന്നും ഇന്ത്യയിലെ ഏതെങ്കിലും കലാകാരനെ തടയുമെന്ന പ്രഖ്യാപനം പാക്കിസ്ഥാനിലെ ഏതെങ്കിലും സംഘടന നടത്തിയതായി ഓര്‍മയിലില്ല.


മഹാരാഷ്ട്രയുടെ സമ്പദ് വ്യവസ്ഥയെ പൊതുവിലും മുംബൈയുടേതിനെ പ്രത്യേകിച്ചും താങ്ങിനിര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട് ബോളിവുഡ് സിനിമാ വ്യവസായം. ബോളിവുഡില്‍ നിന്ന് പടച്ചിറക്കുന്ന ഏത് തട്ടുപൊളിപ്പന്‍ ചിത്രത്തിനും മുടക്കുമുതല്‍ തിരിച്ച് കിട്ടുന്നതിന് സഹായിക്കുന്നുണ്ട് പാക്കിസ്ഥാനിലെ കാണികള്‍. ഇന്ത്യന്‍ സിനിമകള്‍ കാണരുതെന്ന് മതപണ്ഡിതര്‍ ഇടക്കിടെ നിര്‍ദേശം നല്‍കാറുണ്ടെങ്കിലും അതൊന്നും ജനം കാര്യമായെടുക്കാറില്ല. മതപണ്ഡിതര്‍ക്ക് സിനിമകളോടുള്ള പൊതുവിലാണ് എതിര്‍പ്പ്. ഇന്ത്യന്‍ സിനിമകള്‍ കൂടുതലായി സ്വീകരിക്കപ്പെടുന്നതിനാല്‍ അവര്‍ പേരെടുത്ത് പറയുന്നുവെന്ന് മാത്രം. ചില സിനിമകള്‍ അവിടുത്തെ സര്‍ക്കാര്‍ നിരോധിക്കാറുണ്ട്. പുര്‍ണമായ നിരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാറില്ല. ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കാനാകില്ലെന്ന് അവിടുത്തെ കോടതികള്‍ പലവട്ടം ഉത്തരവിട്ടിട്ടുമുണ്ട്.


ഇന്ത്യയുമായുള്ള ബന്ധത്തില്‍ തര്‍ക്കവിധേയമെന്ന് തങ്ങള്‍ കരുതുന്ന വിഷയങ്ങള്‍ ഏതൊക്കെ എന്നതില്‍ പാക്കിസ്ഥാന് കൃത്യമായ ധാരണയുണ്ട്. അതിനോട് ബന്ധപ്പെടുമെന്ന് അവര്‍ കരുതാത്ത ഒന്നിലും നിയന്ത്രണങ്ങളോ നിരോധമോ ഏര്‍പ്പെടുത്താനോ തടയുമെന്ന് പ്രഖ്യാപിച്ച് ആകെ രാജ്യത്തിന്റെ മുഖത്ത് നിഴല്‍ വീഴ്ത്താനോ അവര്‍ ശ്രമിക്കുന്നില്ല. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുന്നതില്‍ അവിടുത്തെ സംഘടനകള്‍ പിന്നാക്കമാണ് എന്ന് ഇതിന് അര്‍ഥമില്ല. പാക്കിസ്ഥാന്‍ വിരുദ്ധ വികാരം ഇവിടെ ജനിപ്പിക്കുന്നതിനോട് മത്സരിക്കാന്‍ പാകത്തില്‍ അത് അവിടെയുമുണ്ട്. പക്ഷേ, ജനാധിപത്യ സമ്പ്രദായം രൂഢമൂലമായെന്ന് കരുതുന്ന ഇന്ത്യന്‍ യൂനിയനില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് പക്ഷേ, തര്‍ക്കവിധേയമെന്ന് കരുതുന്ന വിഷയങ്ങള്‍ക്ക് പുറത്തുള്ളവയോട് സഹിഷ്ണുത കാട്ടുക എന്നതിലേക്ക് പോലും വളരാനായിട്ടില്ല. അതുകൊണ്ടാണ് അവര്‍ ക്രിക്കറ്റ് പിച്ച് കുത്തിപ്പറിക്കാനും കളിക്കാരെ തടയാനും പാക്കിസ്ഥാന്‍ മുന്‍ മന്ത്രിയുടെ പുസ്തകം പ്രകാശനം ചെയ്യാന്‍ ശ്രമിക്കുന്നവരെ കരി ഓയിലില്‍ കളിപ്പിക്കാനും തയ്യാറാകുന്നത്. അതുകൊണ്ട് തന്നെയാണ് ഫാഷിസ്റ്റുകള്‍ എന്ന് ഇവയെ വിളിക്കുന്നതും. ഗുലാം അലിയെ തടയുമെന്ന് പ്രഖ്യാപിച്ചത് മുതല്‍ ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നത് വരെയുള്ള വിഷയങ്ങളില്‍ നിരാശയുണ്ടെങ്കിലും സംസ്ഥാന വിഷയമായതിനാല്‍ ഇടപെടാനാകുന്നില്ലെന്ന് പ്രധാനമന്ത്രി പരിതപിച്ച് നില്‍ക്കുമ്പോള്‍ അത് ഫാഷിസ്റ്റുകള്‍ക്കുള്ള ഒത്താശയാണ്.


മനുഷ്യര്‍ക്കിടയില്‍ വെറുപ്പു വളര്‍ത്തി, അധികാരം കൊയ്യാന്‍ മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി യത്‌നിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭിന്നരൂപങ്ങളില്‍ നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കാനാകുമോ? അവര്‍ക്ക് സ്‌നേഹത്തിന്റെ കാലങ്ങളെക്കുറിച്ച് ഓര്‍മകളുണ്ടാകുമോ? അധികാരം കൈയാളി എന്നതു കൊണ്ട് ബി ജെ പി ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനവും അക്രമങ്ങള്‍ ചില സംഘടനകളുടെ ഉത്തരവാദിത്തവും മാത്രമായി മാറുമോ?


ജാതിക്കോമരങ്ങള്‍ ചുട്ടെരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശരീരം ഇവിടെ രാജവീഥിയില്‍ കിടക്കുന്നു. സംസ്ഥാന വിഷയമായതിനാല്‍ പ്രധാനമന്ത്രി നിരാശനും നിസ്സഹായനുമായി തുടരുമെന്ന് പ്രതീക്ഷിക്കാം. ആര്‍ എസ് എസ്സിലെയും ബി ജെ പിയിലെയും സഹപ്രവര്‍ത്തകനാണ്  ഹരിയാനയിലെ മുഖ്യമന്ത്രിയെന്നതിനാല്‍ ദീര്‍ഘ മൗനവും പ്രതീക്ഷിക്കാം. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചോ മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചോ ഒരു നീണ്ട പ്രഭാഷണം തുടര്‍ന്നുണ്ടാകും.

വീണ്ടും ഗുലാം അലി പാടുന്നു,

യെ ദില്‍, യെ പാഗല്‍ ദില്‍ മേരാ...




2015-10-20

കൊല്ലണം സര്‍, മീന്‍ പിടിക്കുന്നവനെയും


മഹാത്മന്‍,
വൈവിധ്യം, സഹിഷ്ണുത, ബഹുസ്വരത എന്നീ അടിസ്ഥാന മൂല്യങ്ങളാണ് രാജ്യത്തെ യോജിപ്പിച്ച് നിര്‍ത്തിയതെന്നും അവയൊരിക്കലും ഇല്ലാതാകരുതെന്നുമുള്ള രാഷ്ട്രപതിയുടെ സന്ദേശം ദിശാബോധം നല്‍കുന്ന തത്വമാണെന്ന് താങ്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവല്ലോ.  ദാരിദ്ര്യത്തോടാണോ മുസ്‌ലിംകളോടാണോ പോരടിക്കേണ്ടത് എന്ന് ഹിന്ദുക്കളും ഹിന്ദുക്കളോടാണോ ദാരിദ്ര്യത്തോടാണോ പോരടിക്കേണ്ടത് എന്ന് മുസ്‌ലിംകളും തീരുമാനിക്കണമെന്നും നല്ല ജീവിതത്തിന് നന്ന്, മുസ്‌ലിംകളും ഹിന്ദുക്കളും ദാരിദ്ര്യത്തോട് പോരടിക്കുന്നതാണെന്നും താങ്കള്‍ പറയുകയുണ്ടായി.


പശുവിനെ കൊല്ലുകയോ പശു മാംസം ഭക്ഷിക്കുകയോ ചെയ്തുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ അമ്പതു വയസ്സുകാരനെ തല്ലിക്കൊന്ന സംഭവം വാര്‍ത്തയാകുകയും പശുവിനു വേണ്ടി കൊല്ലാനും ചാകാനും തയ്യാറെന്ന് താങ്കളുടെ പക്ഷത്തുള്ള ചിലര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത്, ദിവസങ്ങളുടെ മൗനത്തിനൊടുവില്‍ രാഷ്ട്രപതി പരസ്യമായി പ്രതികരിച്ചതിന് ശേഷമാണ് അങ്ങയുടെ സുഭാഷിതമുണ്ടായത്. താങ്കളുടേതായി മുന്‍കാലത്തുണ്ടായ സുഭാഷിതങ്ങളും പൂര്‍വാനുഭവങ്ങളും ഈ പ്രസ്താവനയെ മുഖവിലക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നില്ല. എങ്കിലും പദവി പ്രധാനമന്ത്രിയുടേതാകയാല്‍ വാക്കുകള്‍ക്ക് ഗൗരവം  കല്‍പ്പിക്കാതെയും വയ്യല്ലോ?


ദാരിദ്ര്യത്തോട് പോരടിക്കാനാണ് ഹിന്ദുക്കളും മുസ്‌ലിംകളും തയ്യാറാകേണ്ടത് എന്ന് താങ്കള്‍ പറയുമ്പോള്‍ അതില്‍ എന്തിനൊക്കെ അനുവാദമുണ്ടാകുമെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ജനങ്ങള്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് പോലും സംഘ്പരിവാരമാകയാലാണ് ഈ സംശയം.


ദേവാസുരന്‍മാര്‍ ചേര്‍ന്ന് പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതാണ് കാമധേനു എന്നാണ് വിശ്വാസം. അതിന്റെ ക്ലോണു (പകര്‍പ്പുകള്‍) കളായി കണക്കാക്കുന്നതിനാല്‍ ഗോക്കളെ കൊല്ലുന്നത് പാപമാണെന്നും വിശ്വസിക്കപ്പെടുന്നു. കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്ന ന്യായം ഇവിടെ പ്രയോഗിക്കുന്നില്ല. ആകയാല്‍ ഇറച്ചിക്കായി പശുക്കളെയും പൂരകമായ കാളകളെയും കൊല്ലുന്നത് പാപമായി. അതിനാല്‍ രാജ്യത്ത് പലേടത്തും നിയമം മൂലം നിരോധിച്ചു. പക്ഷേ, മാംസാവശ്യത്തിനായി പോത്തിനെ കൊല്ലുന്നതിന് തടസ്സമില്ല, പോത്തിറച്ചി വില്‍ക്കുന്നതിനും. യമധര്‍മന്റെ വാഹനമാണ് പോത്ത് എന്നാണ് വിശ്വാസം. ഇഹലോകത്തിലെ വിവിധ ആശ്രമങ്ങള്‍ പൂര്‍ത്തിയാക്കി, മോക്ഷ പ്രാപ്തിയാകുന്നതാണല്ലോ മരണം. മോക്ഷത്തിലേക്ക് ജനങ്ങളെ നയിക്കാന്‍ യമധര്‍മനെത്തുന്നത് പോത്തിന്റെ പുറത്തേറിയാണ്. ദേവവാഹനത്തെ ഇറച്ചിക്കായി കൊല്ലുന്നത് ചിതമല്ല തന്നെ.


മാട്ടിറച്ചി നിരോധിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതിഷേധിച്ച്, വിശ്വാസരഹിതരായ കമ്മ്യൂണിസ്റ്റുകള്‍ മാട്ടിറച്ചി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനോട് വിയോജിച്ച് കേരളത്തില്‍ പന്നിയിറച്ചി ആഘോഷം സംഘടിപ്പിക്കാന്‍ താങ്കളുടെ ആശയധാരയോട് യോജിച്ചു നില്‍ക്കുന്ന ചിലര്‍ തയ്യാറായതായി വാര്‍ത്തകളുണ്ടായിരുന്നു. പന്നി എന്നാല്‍ വരാഹം അഥവാ സൂകരം. ദശാവതാരങ്ങളിലൊന്ന്. പാലാഴി കടഞ്ഞപ്പോഴുയര്‍ന്നുവന്ന കാമധേനുവിനേക്കാള്‍ മേലെയാണ് വിഷ്ണുവിന്റെ നേരിട്ടുള്ള അവതാരമായ സൂകരത്തിന്റെ സ്ഥാനമെന്ന് താങ്കള്‍ സമ്മതിക്കുമല്ലോ? സൂകരത്തിന്റെ ഇറച്ചി കൊണ്ട് ആഘോഷം നടത്തിയത് ആരെന്ന് കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കുക എന്നത് ഇത്തരുണത്തില്‍ തീര്‍ത്തും സംഗതമാണ്. മാത്രമല്ല, മാംസാവശ്യത്തിനായി സൂകരത്തെ കൊല്ലുന്നത് അടിയന്തരമായി തടയണം. സൂകര മാംസം കൈവശം വെക്കുന്നവരെ തടവില്‍ വെക്കാന്‍ പാകത്തിലുള്ള നിയമ നിര്‍മാണത്തിന് മുന്‍കൈ എടുക്കുകയും വേണം.


കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന സൂകരങ്ങളെ വെടിവെക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട് എന്ന് സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കട്ടെ. കൃഷ്ണനും രാമനുമുള്ള അവതാരപ്പട്ടികയിലുള്‍പ്പെട്ട ഒന്നിനെ വെടിവെച്ചുകൊല്ലാന്‍ അനുവാദം നല്‍കുന്ന സര്‍ക്കാറോ? അതിന് എങ്ങനെയാണ് അധികാരത്തില്‍ തുടരാന്‍ സാധിക്കുക? തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദേശിക്കണം. അത്തരമൊരു തീരുമാനമെടുത്തതിന് ഉചിതമായ പ്രായച്ഛിത്ത ക്രിയകള്‍ നിര്‍ദേശിക്കുകയുമാകാം.


അവതാരങ്ങളില്‍ അടുത്തത് മത്സ്യമാണ്. നിര്‍ലോഭം പിടികൂടി, ഭക്ഷണവസ്തുവാക്കുന്നു ഈ അവതാരത്തെ. ദീര്‍ഘകാലം കമ്മ്യൂണിസ്റ്റുകള്‍ ഭരണത്തിലിരുന്ന പശ്ചിമ ബംഗാളില്‍ ബ്രാഹ്മണരാണത്രെ, മത്സ്യഭോജനത്തില്‍ മുമ്പന്തിയില്‍. കടല്‍, കായല്‍, നദി, കുളം എന്നിവിടങ്ങളില്‍ നിന്നൊക്കെ പിടികൂടി, ലേലം  വിളിച്ച് വില്‍ക്കുകയാണ്. ഇതില്‍പ്പരം നിന്ദ വേറെന്തുള്ളൂ. ഉടന്‍ നിരോധിക്കേണ്ടതാണെന്നതില്‍ തര്‍ക്കം വേണ്ട. കൂര്‍മാവതാരത്തെയും മാംസാവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്, അത്രത്തോളം വ്യാപകമല്ലെങ്കിലും. നിരോധ നിയമം ഇവിടെയും അനിവാര്യം തന്നെ.


ഗോവധനിരോധം പരിസ്ഥിതി സംരക്ഷണം കൂടി ലക്ഷ്യമിട്ടാണെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ദാര്‍ശനികന്‍ എം ജി വൈദ്യ പറഞ്ഞത് താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ? പരിസ്ഥിതി സംരക്ഷണത്തില്‍ സൂകര, മത്സ്യ, കൂര്‍മങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് സംഘ് നേതാക്കള്‍ക്ക് നിശ്ചയമായും അറിവുണ്ടാകും. ആയതിനാല്‍ അതു കൂടി ന്യായമായി വെക്കാവുന്നതാണ്. പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോവധം തടയണമെന്ന് പറയുമ്പോള്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിന് വേണ്ട ഇതര മാര്‍ഗങ്ങള്‍ കൂടി അവലംബിക്കേണ്ടതുണ്ട്.


ഖനനം, വനം കൈയേറ്റം, മണലെടുപ്പ്, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ പുറംതള്ളുന്ന മാലിന്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍ എന്ന് വേണ്ട പരിസ്ഥിതി നാശത്തിന് കാരണങ്ങള്‍ പലതുണ്ട്. നിരോധമാണ് സംരക്ഷണത്തിന് പറ്റിയമാര്‍ഗമെന്നതിനാല്‍ സകലതും നിരോധിക്കാന്‍ ആര്‍ എസ് എസ് വൈകാതെ ആവശ്യപ്പെടുമെന്നും താങ്കള്‍ അത് നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. അല്ലെങ്കിലും ഭൂമി ദേവിയാണെന്നല്ലോ വിശ്വാസം. രാമപത്‌നിയുടെ ജനനത്തിന് ഹേതുവും. അതിന്‍മേല്‍ ഇത്തരം ക്രൂരതകള്‍ പാടുള്ളതല്ല. അവതാരപുരുഷന്റെ സഹോദരന്‍ ഘലം (കലപ്പ) ഉപയോഗിച്ചിട്ടുണ്ടെന്നതിനാല്‍ അതു മാത്രം അനുവദിക്കാം. ദേവിയുടെ മാറില്‍ യന്ത്രശിഖരങ്ങള്‍ ആഴ്ത്തുന്ന കൃഷിരീതികള്‍ ആകമാനം തടയണം. പരിസ്ഥിതി സംരക്ഷണത്തില്‍ ഈ തടക്കും വലിയ പങ്കുണ്ടെന്ന് ആര്‍ എസ് എസ് ദാര്‍ശനികര്‍ക്ക് അറിയാവുന്നതാണ്.


ഭക്ഷണം ലാക്കാക്കിയുള്ളതല്ലാത്ത ഹിംസകളുമുണ്ട്. ദേവവാഹനമാണ് എലിയെന്നാണ് വിശ്വാസം, വലിയ വൈരുദ്ധ്യം അതിലുണ്ടെങ്കിലും. കെണിവെച്ച് പിടിച്ച് വെള്ളത്തില്‍ മുക്കിയും വിഷം വെച്ചുമൊക്കെയാണ് കൊല്ലുന്നത്. എതിര്‍ക്കേണ്ടതുണ്ടോ എന്നതില്‍ മറുചോദ്യമില്ല. ശിവന് ആഭരണമാണ് സര്‍പ്പം. അങ്ങോട്ടുപദ്രവിക്കുമെന്ന തോന്നലുണ്ടാകുമ്പോഴേ കടിക്കാറുള്ളൂ. കണ്ടാല്‍ കൊല്ലും ജനം. വിശ്വാസിക്ക് പൊറുപ്പിക്കാമോ? ധര്‍മപുത്രര്‍ക്കൊപ്പം നേരിട്ട് സ്വര്‍ഗ പ്രവേശം കിട്ടിയ ചരം ഒന്നേയുള്ളൂ, നായ. അതും അലഞ്ഞുതിരിഞ്ഞെത്തിയ ഇനം.  വധം പാടുമോ? ഇല്ലെന്നതില്‍ തര്‍ക്കം വേണ്ട. അതുകൊണ്ടു തന്നെ കൊല്ലാമോ ഇല്ലയോ എന്ന തര്‍ക്കത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കേണ്ട കാര്യവുമില്ല. കാറിനടിയില്‍ പട്ടിക്കുട്ടിപെട്ടാല്‍ കാറില്‍ സഞ്ചരിക്കുന്നയാളിന് എന്തുത്തരവാദിത്തമെന്ന് അങ്ങ് തന്നെ നേരത്തേ ചോദിച്ചിട്ടുണ്ടല്ലോ, അത്തരം അപകടങ്ങളെ ഈ പട്ടികയില്‍ നിന്നൊക്കെ ഒഴിവാക്കി നിര്‍ത്താവുന്നതാണ്.


രാഷ്ട്രപതി ഉദ്ദേശിച്ചതിനേക്കാളേറെ വൈവിധ്യമുണ്ടാകും ഇതൊക്കെ നടപ്പായാല്‍. ഇത്തരം നിരോധങ്ങള്‍ക്കൊക്കെ നിയമമുണ്ടാകുക എന്നതു തന്നെ വലിയൊരു വൈവിധ്യമാണ്. ഇവ്വിധം വധങ്ങളൊക്കെ അരങ്ങേറുന്ന രാജ്യങ്ങളുമായി അകലം പാലിക്കാന്‍ കൂടി തീരുമാനിച്ചാല്‍, അതും വൈവിധ്യമാകും. ഇതില്‍പ്പരം സഹിഷ്ണുത ഉണ്ടാകാനുമില്ല. സസ്യലതാദികളൊഴികെ ചരങ്ങളോടെല്ലാം സഹിഷ്ണുത. ബഹുസ്വരത പുലരാന്‍ ഇതിലധികം മറ്റെന്തെങ്കിലും ചെയ്യുനാവുമോ? ഇതങ്ങ് നടപ്പാകുന്നതോടെ മനുഷ്യരൊക്കെ, ജാതിമത ഭേദമില്ലാതെ സമന്‍മാരായി മാറും. ദാരിദ്ര്യത്തോട് മാത്രം പോരടിക്കുന്നവരായി. കലപ്പകൊണ്ട് മാത്രം കൃഷിയിറക്കാവുന്ന, മത്സ്യമാംസാദികള്‍ ലഭ്യമല്ലാത്ത സുന്ദര സമൂഹത്തില്‍ മറ്റെന്തെങ്കിലിനോടും പോരടിക്കാനുള്ള സമയം മനുഷ്യര്‍ക്കുണ്ടാകില്ല. ഏത് വിശ്വാസത്തിന്റെ ഭാഗമെന്നതോരാതെ, അന്നത്തിനായി ആഗ്രഹിക്കും. ആഗ്രഹം നടക്കാത്തവരുടെ അടുത്തേക്കൊക്കെ പോത്ത് വേഗത്തിലെത്തും. പോത്ത് വധം നിരോധിച്ചിരിക്കുന്നതിനാല്‍ എല്ലാവരുടെ പക്കലേക്കുമെത്താന്‍ പാകത്തില്‍ അവ ധാരാളമുണ്ടാകുകയും ചെയ്യും.  


'പലരും പല പ്രസ്താവനകളും നടത്തുന്നു, എല്ലാം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്. ഞാന്‍ തന്നെ അത്തരം പ്രസ്താവന നടത്തിയാലും നിങ്ങള്‍ വിശ്വസിക്കരുത്' എന്ന് കൂടി അങ്ങ് പറഞ്ഞിരുന്നുവല്ലോ. നിരോധങ്ങളുടെ പുതിയകാലം പുലര്‍ന്നാല്‍ പിന്നെ പശുവിന് വേണ്ടി കൊല്ലാനും ചാകാനും തയ്യാറാണെന്നൊന്നും ആരും പ്രസ്താവന നടത്തില്ല. നിരോധം ലംഘിക്കുന്നവരെ നേരിടുക എന്നത് പിന്നെ നിയമപരമായ ബാധ്യതയാകുമല്ലോ. ദാദ്രിയിലുണ്ടായത് പോലുള്ള അനിഷ്ടങ്ങള്‍ ആവര്‍ത്തിക്കില്ല, ആവര്‍ത്തിച്ചാലും അത് നിയമപരമായിരിക്കകയും ചെയ്യും.


രാഷ്ട്രപതി ഉദ്ദേശിച്ച വൈവിധ്യം നിലനില്‍ക്കുന്ന, സഹിഷ്ണുത പുലരുന്ന, ബഹുസ്വരതക്ക് ഇടമുള്ള ഇന്നത്തെ അവസ്ഥ പല സ്വാതന്ത്ര്യങ്ങള്‍ക്കും അവസരം നല്‍കുന്നുണ്ട്. അതൊക്കെ ഓര്‍മിപ്പിക്കാനും ആസ്വദിക്കണമെന്ന് നിര്‍ബന്ധിക്കാനും ആളേറെയുണ്ട് താനും. എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും പരിധിയുണ്ടെന്ന് മറന്നുപോകുന്ന ആളുകള്‍. ജനം രാഷ്ട്രത്തിന് വേണ്ടിയാണെന്നും രാഷ്ട്രം ജനത്തിന് വേണ്ടിയല്ലെന്നും മനസ്സിലാകാത്ത വഹകള്‍. അതിനൊക്കെയൊരു മാറ്റത്തിന് ആദ്യം മാറേണ്ടത് ഭക്ഷണരീതിയാണ്. മനുഷ്യ സ്വഭാവം ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രീയ പഠനങ്ങളുണ്ട്. ആകയാല്‍ ഭക്ഷണ രീതി ആദ്യം. പിന്നെ വേഷം, ഭാഷ, ആചാരം എന്നിവയിലേക്ക് കടക്കാം. വൈവിധ്യങ്ങള്‍ ലാക്കാക്കിയുള്ള നിരോധങ്ങള്‍ അവിടെയുമാകാം. വിശ്വാസത്തോടും ഐതീഹ്യത്തോടും ബന്ധിപ്പിച്ച് നിരോധങ്ങള്‍ക്ക് അടിത്തറ പണിയുക പ്രയാസമുള്ളതല്ല തന്നെ. അതിനുള്ള ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുമുണ്ട്. ശൂന്യാകാശ യാത്രക്കുള്ള സാങ്കേതികവിദ്യ മുതല്‍ ആണവായുധ നിര്‍മിതി വരെയുള്ളവ വേദകാലത്തേയുണ്ടായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കല്‍.


അങ്ങനെയങ്ങ് പോന്നാല്‍, സുബ്രഹ്മണ്യന്‍ സ്വാമി പരസ്യമായി ആവശ്യപ്പെടുകയും ആര്‍ എസ് എസ് ആഗ്രഹിക്കുകയും ചെയ്യുന്ന വിധത്തില്‍ രാജ്യത്തെ ജനങ്ങളൊക്കെ, ഹിന്ദു പാരമ്പര്യമുള്ളവരായി മാറും. ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന് ഇതിലും നല്ലൊരു മാര്‍ഗം ഇനി തെളിയാനില്ല തന്നെ. ആകയാല്‍, അങ്ങയുടെ വാക്കുകളെ ഉദ്ദിഷ്ട അര്‍ഥത്തില്‍ തന്നെ ഗ്രഹിക്കുന്നുവെന്ന് അറിയിക്കട്ടെ.

2015-10-19

'സംശുദ്ധി'ക്ക് ചില തെളിവുകള്‍


പ്രിയപ്പെട്ട നരേന്ദ്രഭായ്,
ഞാന്‍ നേരത്തെ അയച്ച കരട് ദയവായി അവഗണിക്കുക.
ഞാന്‍ ഇന്നലെ പറഞ്ഞത് പോലെ പുതിയ കരട് അയക്കുന്നു. ചില നിര്‍ദേശങ്ങള്‍ ഇവയാണ്.
*ഭാഷ മെച്ചപ്പെടുത്തണം.
*ആവര്‍ത്തനം ഒഴിവാക്കണം, ചില ആവര്‍ത്തനങ്ങള്‍ അനിവാര്യമാണെങ്കിലും.
*എല്ലാറ്റിലെയും വസ്തുതകള്‍ പരിശോധിച്ച് ഉറപ്പാക്കണം ....
*32-ാം ഖണ്ഡികയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍ അമിത് ഭായ് തരണം.
*അവസാന ഖണ്ഡികയുടെ കരട് ഞാന്‍ തയ്യാറാക്കാം ....


2010 മാര്‍ച്ച് 30ന് എസ് ഗുരുമൂര്‍ത്തി, നരേന്ദ്ര മോദിക്ക് അയച്ച ഇ മെയിലിന്റെ ഉള്ളടക്കമാണിത്. അമിത് ഷാ, രാം ജെത്മലാനി, മഹേഷ് ജെത്മലാനി എന്നിവര്‍ക്കും ഗുരുമൂര്‍ത്തി ഈ വിഷയത്തില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഗുജറാത്തില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായിരുന്ന തുഷാര്‍ മേഹ്ത, സംഘ സൈദ്ധാന്തികനായി അറിയപ്പെടുന്ന എസ് ഗുരുമൂര്‍ത്തിക്ക് അയച്ച സന്ദേശങ്ങളുടെ തുടര്‍ച്ചയാണ് ഈ മെയിലുകള്‍.


2002ലെ ഗുജറാത്ത് വംശഹത്യക്കിടെ അരങ്ങേറിയ ഒമ്പത് കൊടും ക്രൂരതകളെക്കുറിച്ച് സി ബി ഐയുടെ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുകയും റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുകയും ചെയ്ത കാലത്താണ് ഇതൊക്കെ നടക്കുന്നത്.


ഗുജറാത്ത് സര്‍ക്കാറില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന വിജയ് ബധേക, തുഷാര്‍ മേത്തക്ക് അയച്ച ഒരു മെയില്‍ കൂടി പരിശോധിക്കാം. ഈ മെയില്‍ ഗുരുമൂര്‍ത്തിക്ക് തുഷാര്‍ മേത്ത കൈമാറുകയും ചെയ്തിട്ടുണ്ട്.

സര്‍,
ഒമ്പത് വലിയ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ട് ഇതിനൊപ്പമുണ്ട്. വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അയക്കുന്നത്. ഒമ്പത് കേസുകളിലെയും കുറ്റപത്രത്തിന്റെ വിശദാംശങ്ങളും മരണങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കും ഇതിനൊപ്പമുണ്ട്.


ഗുജറാത്തില്‍ നിരപരാധികളെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കാന്‍ ശ്രമിച്ച കേസുകള്‍ അട്ടിമറിക്കാന്‍ ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ അമിത് ഷാ ശ്രമിക്കുന്നുവെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുഷാര്‍ മേത്തയുടെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നതുള്‍പ്പെടെ രണ്ട് കേസുകള്‍ സഞ്ജീവ് ഭട്ടിനെതിരെ നിലവിലുണ്ട്. അതിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ കേസുകളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കി. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ സി ബി ഐയില്‍ നിന്ന് സ്വതന്ത്ര അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും അതിനാല്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാണ് പുതുതായി ആവശ്യപ്പെട്ടത്. രണ്ട് ആവശ്യങ്ങളും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ച് തള്ളിക്കളഞ്ഞു.


ഹരജി തള്ളിക്കൊണ്ട് സഞ്ജീവ് ഭട്ടിന്റെ കാര്യത്തില്‍ കോടതി നടത്തിയ നിരീക്ഷണങ്ങളാണ് മേല്‍ ഉദ്ധരിച്ചതടക്കം, തുഷാര്‍ മേത്തയും ഗുരുമൂര്‍ത്തിയും അമിത് ഷാക്കും നരേന്ദ്ര മോദിക്കും ജെത്മലാനിമാര്‍ക്കും അയക്കുകയും മറുപടി സ്വീകരിക്കുകയും ചെയ്ത നിരവധിയായ ഇ മെയിലുകള്‍ പ്രസക്തമാകുന്നത്. ശുദ്ധമായ കൈകളോടെയല്ല സഞ്ജീവ് ഭട്ട് കോടതിയെ സമീപിച്ചത് എന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു. എതിര്‍രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായും സര്‍ക്കാറിതര സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുമായും സഞ്ജീവ് ഭട്ട് ആശയ വിനിമയം നടത്തിയിട്ടുണ്ട്. സര്‍ക്കാറിതര സംഘടനകള്‍, സഞ്ജീവ് ഭട്ടിനെ പഠിപ്പിച്ചുവിട്ടിരിക്കുന്നു. വസ്തുതകള്‍ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമായിരുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുതായിരുന്നു. സഞ്ജീവ് ഭട്ട് അയച്ച ഇ മെയില്‍ സന്ദേശങ്ങളെക്കുറിച്ച് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് രേഖപ്പെടുത്തിക്കൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ കോടതി നടത്തിയത്. സര്‍ക്കാറിനെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്, നര്‍മദ ബചാവോ ആന്ദോളന്റെ നേതാവിന്, മാധ്യമങ്ങള്‍ക്ക് ഒക്കെ സഞ്ജീവ് അയച്ച മെയിലുകളാണ് ഗുജറാത്ത് സര്‍ക്കാര്‍ ഹാജരാക്കിയത്.


സഞ്ജീവ് ഭട്ടിന്റെ മെയിലുകള്‍ സര്‍ക്കാര്‍ എങ്ങനെ കൈവശപ്പെടുത്തി എന്നറിയില്ല. ഹാക്ക് ചെയ്തതാകാം. ഐ പി എസ് ഉദ്യോഗസ്ഥനയക്കുന്ന (പുറത്താക്കപ്പെട്ടത് ഇപ്പോഴാണല്ലോ) മെയിലുകളെല്ലാം സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടോ എന്ന് അറിയില്ല. ഉദ്യോഗസ്ഥരയക്കുന്ന മെയിലുകളുടെയെല്ലാം (അത് വ്യക്തിപരമാണെങ്കില്‍ കൂടി) പകര്‍പ്പ് സര്‍ക്കാറിന് വെക്കണമോ എന്ന വ്യവസ്ഥ ഗുജറാത്തിലുണ്ടോ എന്നും അറിയില്ല. എന്തായാലും സര്‍ക്കാര്‍ ഹാജരാക്കിയ വിവരങ്ങളില്‍ പരമോന്നത നീതിപീഠത്തിലെ പരമോന്നത ന്യായാധിപര്‍ക്ക് സംശയമേതുമുണ്ടായില്ല. തുഷാര്‍ മേത്തയുടെ ഇ മെയിലുകളുടെ കാര്യത്തില്‍ സന്ദേഹമൊന്നും കോടതിക്കില്ല തന്നെ.


മേത്തയെ അനാവശ്യമായി തര്‍ക്കത്തിലേക്ക് വലിച്ചിഴക്കുകയാണ്. അമിത് ഷായുടെ അഭിഭാഷകരുമായി കുറ്റകരമായ ബന്ധം തുഷാറിനുണ്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ കണ്‍വീനര്‍ കുടിയായ എസ് ഗുരുമൂര്‍ത്തിയില്‍ നിന്ന് തുഷാര്‍ മേത്ത ഉപദേശം തേടിയത് നീതി നിര്‍വഹണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കിയിട്ടുണ്ട്.
ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് കേസ് നടത്തേണ്ടത് ഗുജറാത്ത് സര്‍ക്കാറാണ്. വംശഹത്യക്ക് അധ്യക്ഷത വഹിച്ച ഭരണകൂടം തന്നെ ഇരകളുടെ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന വൈരുദ്ധ്യം ഉണ്ടെങ്കിലും.


സര്‍ക്കാറിന്റെ ഭാഗമായി നിന്ന് കേസുകള്‍, പരാതിക്കാരന്റെ ഭാഗത്തുനിന്ന് നടത്തേണ്ടയാളാണ് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍. വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ, അമിത് ഷാ ആഭ്യന്തര വകുപ്പിന്റെ സഹമന്ത്രിയായിരിക്കെ ആരോപണമുണ്ടായിരുന്നു. അത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയതു കൊണ്ടാണല്ലോ ഒമ്പത് കേസുകളുടെ അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കാന്‍ സുപ്രീം കോടതി തന്നെ തീരുമാനിച്ചത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയും തെളിവുകള്‍ നശിപ്പിച്ചും കേസുകള്‍ അട്ടമറിക്കുന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ സാഹിറ ശൈഖിന്റെയും ബില്‍ക്കിസ് ബാനുവിന്റെയും കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തെ കോടതികളിലേക്ക് മാറ്റിയത്. ഇതൊക്കെ മുന്നില്‍ നില്‍ക്കെ എസ് ഗുരുമൂര്‍ത്തിയില്‍ നിന്ന് ഉപദേശം തേടാനും കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകളുടെ കരട് തയ്യാറാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടാനും തുഷാര്‍ മേത്ത തയ്യാറായതില്‍ അപാകമൊന്നുമില്ലെന്നാണ് പരമോന്നത കോടതിക്ക് തോന്നുന്നതെങ്കില്‍, അതില്‍പ്പരം ശുംഭത്തരം (എം വി ജയരാജന് കടപ്പാട്) ഇല്ല തന്നെ. ഇന്ത്യന്‍ യൂനിയനില്‍ നിയമജ്ഞരുടെ കുലം കുറ്റിയറ്റുപോയതു കൊണ്ടാണല്ലോ ഗുരുമൂര്‍ത്തിയില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ തുഷാര്‍ മേത്ത തയ്യറായത്. ഏറ്റവും കുറഞ്ഞത്, ഗുരമൂര്‍ത്തിയെക്കൊണ്ട് കരട് തയ്യാറാക്കിക്കുന്ന ഒരാളെ എന്തിനാണ് ഗുജറാത്ത് സര്‍ക്കാര്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിലനിര്‍ത്തിയത് എന്നെങ്കിലും കോടതിക്ക് ആലോചിക്കാമായിരുന്നു.


വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലൊന്നും നരേന്ദ്ര മോദിയോ അമിത് ഷായോ നേരിട്ട് ആരോപണവിധേയരല്ല. പക്ഷേ, ഭൂരിപക്ഷത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അവസരമൊരുക്കുന്നതിന് വേണ്ടി പോലീസ് സേനയെ നിര്‍വീര്യമാക്കി നിര്‍ത്തുന്നതില്‍ നരേന്ദ്ര മോദി പങ്കുവഹിച്ചുവെന്ന ആക്ഷേപം പൊതു മണ്ഡലത്തിലുണ്ട്. നീതി നടപ്പായാല്‍ മാത്രം പോര, നടപ്പായത് നീതിയാണെന്ന് ജനത്തിന് ബോധ്യപ്പെടുകയും വേണമെന്നാണല്ലോ ആപ്തവാക്യം. അങ്ങനെയിരിക്കെ നരേന്ദ്ര മോദിയെയും അമിത് ഷായെയും അറിയിച്ച് തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് കോടതികള്‍ നടപ്പാക്കുന്നത് നീതി തന്നെയാണെന്ന് എങ്ങനെ ബോധ്യപ്പെടും. നരോദ പാട്ടിയയിലെ കൂട്ടക്കുരുതിയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിച്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെട്ടതാണ് ഗുജറാത്തിലെ മുന്‍ മന്ത്രി മായാ കൊദ്‌നാനി. അവര്‍ക്കു വേണ്ടി വാദിക്കാന്‍ കോടതിയില്‍ ഹാജരായത് രാം ജെത്മലാനിയായിരുന്നു. ബി ജെ പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് ജെത്മലാനി. വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ രാം ജെത്മലാനിക്ക് പഠിക്കാന്‍ കൊടുക്കുന്നത് തീര്‍ത്തും നിര്‍ദോഷമാണെന്ന് കരുതാനാകുമോ?


രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാറിതര സംഘടനയുടെ പ്രതിനിധിയായ സ്ത്രീ എന്നിവര്‍ക്കൊക്കെയാണ് സഞ്ജീവ് ഭട്ട് മെയില്‍ അയച്ചിരിക്കുന്നത് എന്നാണ് കോടതിയുടെ വാക്കുകളില്‍ തന്നെയുള്ളത്. ടീസ്ത സെതല്‍വാദ്, മൃണാളിനി സാരാഭായ് എന്നിവരെയൊക്കെയാകണം സര്‍ക്കാറിതര സംഘടനയുടെ പ്രതിനിധിയായ സ്ത്രീ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ ഒരാളുടെയെങ്കിലും നിരന്തര ശ്രമമാണ് വംശഹത്യയുമായി ബന്ധപ്പെട്ട ചില കേസുകളിലെങ്കിലും  നീതി നടപ്പാകാന്‍ കാരണമെന്നത് നീതി പീഠം മനഃപൂര്‍വം മറന്നുപോയി.  ഭരണകൂടത്തിന്റെ ഭാഗമായുള്ളവര്‍, അതിലൊരാള്‍ ഇന്ന് ഏകാധിപത്യ സ്വഭാവം കാട്ടിക്കൊണ്ട് രാജ്യത്തെ പരമോന്നത അധികാര കേന്ദ്രത്തിലിരിക്കുന്നു, പ്രത്യേക സംഘം തയ്യാറാക്കിയ കുറ്റപത്രമുള്‍പ്പെടെയുള്ളവ വാക്കാല്‍ നിര്‍ദേശിച്ച് രഹസ്യമായി ചോര്‍ത്തിക്കൊടുക്കുകയും അത് പഠിച്ച് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് കുറ്റകരമായ ഒന്നായി കാണുന്നില്ലെങ്കില്‍, ഭരണത്തിന് പുറത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും സര്‍ക്കാറിതര സംഘടനകളുമായും അവയുടെ അഭിഭാഷകരുമായും വിവരങ്ങള്‍ കൈമാറുന്നത് എങ്ങനെ കുറ്റകരമാകും? അങ്ങനെ ആശയ വിനിമയം നടത്തിയതുകൊണ്ട് എങ്ങനെയാണ് ഒരാളുടെ കൈകള്‍ ശുദ്ധമല്ലാതെയാകുന്നത്?
ന്യായമായ ചില സംശയങ്ങള്‍ക്ക് ഇവിടെ ഇടം കിട്ടുന്നു. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യമെന്നത്, അധികാരം കൈയാളുന്നവരുടെ സ്വാതന്ത്ര്യത്തോട് ബന്ധപ്പെട്ടതാണോ? ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം എന്ന് കഴിഞ്ഞ ദിവസം ഭരണഘടനാ ബഞ്ച് ഭൂരിപക്ഷവിധിയിലൂടെ ഊറ്റം കൊണ്ടത് ഈ സ്വാതന്ത്ര്യത്തെക്കുറിച്ചാണോ?

2015-09-29

ചോറും മോരും ഡിജിറ്റലാണ്


വിവരസാങ്കേതിക വിദ്യയെ ലോകരാഷ്ട്രങ്ങള്‍ ഏത് വിധത്തില്‍ സ്വീകരിച്ച് ഉപയോഗപ്പെടുത്തുന്നുവെന്ന് കണക്കെടുത്തപ്പോള്‍ 2013ല്‍ മുന്നില്‍ നിന്നത് ഫിന്‍ലന്‍ഡായിരുന്നു. ശൃംഖല ഒരുക്കിവെച്ചതിന്റെ (ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴിയോ ഉപഗ്രഹ സംവിധാനം ഉപയോഗിച്ചോ രാജ്യത്തെല്ലായിടത്തും ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുക) കണക്കെടുത്തത്, ലോക സാമ്പത്തിക ഫോറമായിരുന്നു. ഫിന്‍ലന്‍ഡിലെ 90 ശതമാനം വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. ബ്രിട്ടനില്‍ 85 ശതമാനം വീടുകളും ഇന്റര്‍നെറ്റ് ബന്ധിതമാണ്, യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ 70 ശതമാനവും. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അറുപത്തിയെട്ടാമതായിരുന്നു.


പട്ടികയില്‍ ഒന്നാം സ്ഥാനത്തു നിന്ന ഫിന്‍ലന്‍ഡിന്റെ രണ്ട് വര്‍ഷത്തിന് ശേഷമുള്ള (2015ല്‍) സ്ഥിതി ഇങ്ങനെയാണ് - തൊഴിലില്ലായ്മയുടെ നിരക്ക് ഒമ്പത് ദശാംശം നാല് ശതമാനത്തില്‍. തൊഴിലാളികളുടെ കൂലി കുറക്കുകയാണ്, 2019 ആകുമ്പോഴേക്കും അഞ്ച് ശതമാനം കുറക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില ഉയര്‍ന്ന് നില്‍ക്കുന്നു. അതുകൊണ്ട് തന്നെ പണപ്പെരുപ്പ നിരക്കും. യൂറോ സോണ്‍ മേഖലയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുള്ളത് ഫിന്‍ലന്‍ഡിലാണ്. 2013ല്‍ അമേരിക്കയിലെ 70 ശതമാനം വീടുകളും ഇന്റര്‍നെറ്റ് ബന്ധിതമായിരുന്നുവെങ്കില്‍ 2011ല്‍ അറുപത് ശതമാനം വീടുകളെങ്കിലും അങ്ങനെയായിരുന്നു. അക്കാലത്താണ് വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം അരങ്ങേറിയത്. ഒരു ശതമാനം വരുന്ന ധനികരെയാണ് ഭരണകൂടം പ്രതിനിധാനം ചെയ്യുന്നതെന്നും 99 ശതമാനം ജനങ്ങളെ അവര്‍ കാണുന്നില്ലെന്നും കുറ്റപ്പെടുത്തിയായിരുന്നു സമരം. അഞ്ച് കോടി അമേരിക്കക്കാര്‍ ഇപ്പോഴും ദരിദ്രരായി തുടരുന്നുവെന്നാണ് 2015ലെ കണക്ക്.


വിവര സാങ്കേതിക വിദ്യയുടെ വികസനം പല സൗകര്യങ്ങളും പ്രദാനം ചെയ്യുന്നുവെന്നതില്‍ തര്‍ക്കമില്ല. പരീക്ഷാ ഫീസ് മുതല്‍ വൈദ്യുതി ചാര്‍ജ് വരെ വരിനില്‍ക്കാതെ ഒടുക്കാന്‍ ഇപ്പോള്‍ സാധിക്കുന്നത് ഇതിന്റെ ഫലമാണ്. സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വേഗത്തില്‍ അറിയുന്നതിനും അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിനും സാധിക്കും. ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കും വിധത്തിലുള്ള വ്യവസായം ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതല്‍ അവസരം തുറന്നുനല്‍കുന്ന സാമൂഹിക ശൃംഖലകളും വിവര സാങ്കേതിക വിദ്യയുടെ സൃഷ്ടിയാണ്. ഇവകളെ നല്ല രീതിയിലും അല്ലാതെയും ഉപയോഗപ്പെടുത്തുന്നവരുണ്ട്. ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കുമായി വിവര സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തുന്നവരും കുറവല്ല. ഇത്തരം സംഗതികള്‍ ആസൂത്രിതമായി നടത്തുന്ന കൂട്ടങ്ങളും ധാരാളം. എങ്കിലും പൊതുവില്‍ വിവര സാങ്കേതിക വിദ്യയുടെ വികാസം, വിവരങ്ങളെ വിരല്‍ത്തുമ്പിലെത്തിക്കുകയും ഏറെ സദ്ഫലങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.


'സ്വച്ഛ് ഭാരത്', 'മേക് ഇന്‍ ഇന്ത്യ' പ്രഖ്യാപനങ്ങള്‍ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാവനചെയ്തതാണ് 'ഡിജിറ്റല്‍ ഇന്ത്യ'.  നരേന്ദ്ര മോദിയും കൂട്ടരും തെരുവുകളില്‍ നടത്തിയ ചൂല്‍ പ്രയോഗത്തിനപ്പുറത്ത് സ്വച്ഛ് ഭാരത് പ്രവൃത്തിപഥത്തിലേക്ക് പ്രവേശിച്ചതായി തോന്നുന്നില്ല. പദ്ധതി നടത്തിപ്പ് ഏത് വിധത്തിലെന്നതില്‍ വ്യക്തതയൊട്ടില്ലതാനും. സ്‌കൂളുകളില്‍ മൂത്രപ്പുരകളും കക്കൂസുകളും നിര്‍മിക്കുന്നതില്‍ മുന്നോട്ടുപോകാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നതും നിര്‍മാണം പൂര്‍ത്തിയായതൊക്കെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായിട്ടാണോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. സ്വച്ഛ് ഭാരതിന് പണം കണ്ടെത്തുന്നതിനായി ടെലികോം സേവനങ്ങള്‍ക്കു മേലും ഇന്ധനവിലക്കു മേലും സര്‍ചാര്‍ജ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പദ്ധതിക്ക് നീക്കിവെക്കുന്ന പണത്തില്‍ അധിക വിഹിതം കേന്ദ്ര സര്‍ക്കാറിനായിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യപ്പെടുന്നതായും.


ഇന്ത്യയെ ഉത്പാദന കേന്ദ്രമായി മാറ്റുക എന്നതായിരുന്നു മേക്ക് ഇന്‍ ഇന്ത്യ എന്ന പ്രഖ്യാപനത്തിന്റെ കാതല്‍. സ്വദേശത്തെയും വിദേശത്തെയും നിക്ഷേപകരെ ഇതിന്റെ ഭാഗമാക്കാന്‍ വാക്കുകളിലൂടെ വലിയ അധ്വാനം നരേന്ദ്ര മോദി നടത്തിയിരുന്നു. തുടരുന്ന വിദേശ യാത്രകള്‍ക്കിടയില്‍ ഓരോ രാജ്യത്തു നിന്നും മേക്ക് ഇന്‍ ഇന്ത്യയിലേക്ക് ഒഴുകാനിടയുള്ള കോടികളുടെ കണക്കുകള്‍ പ്രധാനമന്ത്രി നിരത്തി. പക്ഷേ, പ്രഖ്യാപനം നടത്തി ഒരാണ്ട് പിന്നിടുമ്പോള്‍ കോടികളൊക്കെ കണക്കുകളായി നില്‍ക്കുകയും നിര്‍മാണ മേഖല ഉണര്‍വ് പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. ചെലവ് കുറഞ്ഞ നിര്‍മാണ കേന്ദ്രമായി നേരത്തെ തന്നെ മാറുകയും വരും വര്‍ഷങ്ങളിലെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്ത ചൈനയെ ഒഴിവാക്കി നിക്ഷേപത്തിന്റെ ഒഴുക്ക് ഇന്ത്യയിലേക്ക് തിരിക്കാന്‍ പാകത്തില്‍ യാതൊന്നും വിദേശ നിക്ഷേപകര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ മേക് ഇന്‍ ഇന്ത്യ വിജയമാകുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്.


വിവര സാങ്കേതിക വിദ്യാ വ്യവസായത്തിന്റെ കാര്യത്തില്‍ ഏറെ മുന്നാക്കം നില്‍ക്കുകയും പുറം തൊഴില്‍ കരാറുകള്‍ നേടിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്ത രാജ്യമെന്ന നിലയില്‍ ഈ രംഗത്ത് ഇപ്പോഴും അവസരം ഇന്ത്യക്ക് മുന്നില്‍ തുറന്നു കിടക്കുന്നുണ്ട്. അത് ചൂഷണം ചെയ്യാനാകുമോ എന്ന ശ്രമമാണ് 'ഡിജിറ്റല്‍ ഇന്ത്യ' പ്രഖ്യാപനത്തിലൂടെ നരേന്ദ്ര മോദി നടത്തിയത്. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങി ഈ മേഖലയിലെ വമ്പന്‍മാരുടെ മേധാവികളെ കണ്ട് അവസരം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ്. എന്നാല്‍ അതിനായി വ്യവസായ പ്രമുഖന്‍മാരുടെ മുമ്പില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം മുമ്പ് പലപ്പോഴുമുണ്ടായതുപോലെ ശുംഭത്തരത്തിന്റെ (കോടതികള്‍ ക്ഷമിക്കട്ടെ) വിളംബരമായി.


ഗുജറാത്തിലെ പാല്‍ ശീതീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യുമ്പോഴുണ്ടായ അനുഭവം മോദി വിവരിച്ചു. ''അവിടെ ആദിവാസി സ്ത്രീകള്‍ മൊബൈല്‍ ഫോണുപയോഗിച്ച് ചിത്രങ്ങളെടുത്തിരുന്നു. ചിത്രങ്ങള്‍ കൊണ്ട് എന്തുചെയ്യുമെന്ന് ഞാന്‍ ചോദിച്ചു. തിരികെപ്പോയി ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തി പ്രിന്റ് എടുക്കുമെന്ന് അവര്‍ പറഞ്ഞു. മറുപടി കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഡിജിറ്റല്‍ ലോകത്തിന്റെ ഭാഷ അവര്‍ക്ക് പരിചിതമാണ്.'' ഇത് കേട്ടിരുന്ന വ്യവസായ പ്രമുഖരും അത്ഭുതപ്പെട്ടിട്ടുണ്ടാകണം. ഇപ്പാകത്തില്‍ നില്‍ക്കുന്ന കമ്പോളത്തിലേക്കാണോ തങ്ങളെ ക്ഷണിക്കുന്നത് എന്നതാകും അത്ഭുതത്തിന് കാരണം. ആദിവാസി സ്ത്രീകള്‍ തിരികെ വീട്ടിലെത്തി, കമ്പ്യൂട്ടറിലേക്ക് ചിത്രം പകര്‍ത്തി പ്രിന്റ് എടുക്കുമെന്ന്, ഇന്ത്യയിലെ ആദിവാസികളെക്കുറിച്ച് കേട്ടറിവുള്ളവരാരും വിശ്വസിക്കാന്‍ ഇടയില്ല തന്നെ. സ്വന്തം ഭൂമിയില്‍ നിന്ന് പറിച്ചെറിയപ്പെടുന്ന, ഉപജീവനമെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്ന, പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്നത് തുടര്‍ക്കഥയായ ഒരു വിഭാഗത്തിലെ സ്ത്രീകള്‍ മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി, കമ്പ്യൂട്ടറിലേക്ക് പകര്‍ത്തി പ്രിന്റ് എടുത്ത് സൂക്ഷിക്കുന്നു!


ആറ് ലക്ഷം ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി ബന്ധിപ്പിച്ചാലുണ്ടാകുന്ന വിപ്ലവത്തെക്കുറിച്ചും നരേന്ദ്ര മോദി വാചാലനായി. കര്‍ഷകര്‍ക്ക് കമ്പോളത്തിലെ വില അപ്പപ്പോള്‍ അറിയാം, പുതിയ കൃഷിരീതികള്‍ എളുപ്പത്തില്‍ മനസ്സിലാക്കാം. കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ ഇനിയെന്ത് വേണ്ടൂ! കടക്കെണി മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകരുടെ എണ്ണം ദിനേന വര്‍ധിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് 'ഡിജിറ്റല്‍ ഇന്ത്യ'യിലെ കര്‍ഷകരുടെ സാധ്യതകളെക്കുറിച്ച് വാചാലനാകുന്നത്. ഇനിയിതൊക്കെ സംഭവിച്ചുവെന്ന് കരുതുക, വിപണി തുറന്ന് നല്‍കിയതിലൂടെ ഒഴുകിയെത്തുന്ന ഉത്പന്നങ്ങളോട് കമ്പോളത്തില്‍ മത്സരിക്കാന്‍ ഈ കര്‍ഷകര്‍ക്ക് സാധിക്കുമോ? വില കുറച്ച് സംഭരണം നടത്തുകയും പൂഴ്ത്തിവെച്ച് വില ഉയര്‍ത്തുകയും ചെയ്യുന്ന കുത്തക കമ്പനികളുടെ മുന്നില്‍ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാനാകുമോ? ഇവകളെ ഏതെങ്കിലും വിധത്തില്‍ നിയന്ത്രിക്കാന്‍ 'ഡിജിറ്റല്‍ പ്രധാനമന്ത്രി'ക്ക് സാധിക്കുമോ? ''നിങ്ങള്‍ക്ക് ഇനി ഞങ്ങളെ പറ്റിക്കാനാകില്ല, എന്റെ കൈയില്‍ ത്രീ ജി (ഇനിയങ്ങോട്ട് ഫോര്‍ ജി) യുണ്ടല്ലോ'' എന്ന ഇന്റര്‍നെറ്റ് സേവനദാതാവിന്റെ പരസ്യത്തില്‍ മയങ്ങുന്ന ഒരാളായി മാറുന്നു ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ പ്രധാനമന്ത്രി.


സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ക്കടലാസുകളില്‍ കുടുങ്ങിക്കിടക്കുന്ന രാജ്യത്തെ സാധാരണക്കാരനെ മോചിപ്പിക്കാന്‍ 'ഡിജിറ്റല്‍ ഇന്ത്യ' വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറയുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിലൂടെ വലിയൊരളവുവരെ ഇത് സാധിക്കും. പക്ഷേ, ജനസംഖ്യയില്‍ വലിയൊരു വിഭാഗം നിരക്ഷരരായി തുടരുന്ന രാജ്യത്ത്, വലിയൊരു വിഭാഗത്തിന് പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും അവസരമില്ലാത്ത അവസ്ഥയില്‍ ഡിജിറ്റല്‍ സമ്പ്രദായത്തിലൂടെ സേവനങ്ങള്‍ ആസ്വദിക്കാനും വ്യക്തിഗത വിവരങ്ങളുടെ ഡിജിറ്റല്‍ ശേഖരമുണ്ടാക്കാനും സാധിക്കുക എത്രകാലത്തിന് ശേഷമാകും? ജനസംഖ്യയില്‍ വലിയൊരു വിഭാഗം ദാരിദ്ര്യത്തില്‍ തുടരുകയും സാമൂഹിക നീതിയുടെ അടുത്തൊന്നും ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഭരണാധികാരിയുടെ മുന്‍ഗണനയില്‍ വരേണ്ടത് എന്താണ്? പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി മൊബൈല്‍ ആപ് തുടങ്ങിയെന്നും അതിലൂടെ ജനങ്ങളുമായി അടുത്തിടപഴകാനും അവരുടെ നിര്‍ദേശങ്ങളും പരാതികളും പഠിക്കാന്‍ സാധിക്കുന്നുണ്ടെന്നുമാണ് വ്യവസായ പ്രമുഖരോട് നരേന്ദ്ര മോദി പറഞ്ഞത്. മൊബൈല്‍ ആപ്പിലൂടെ ലഭിച്ച പരാതികളില്‍ എത്രയെണ്ണത്തിനാണ് ഇക്കാലത്തിനിടെ പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചത് എന്നറിയില്ല. ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയില്ലാത്തതുകൊണ്ട് അന്നത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എത്രപേര്‍ പങ്കുവെച്ചുവെന്നും അറിയില്ല.


ഭരണത്തിന്റെ രീതി മാറ്റാന്‍, അകറ്റിനിര്‍ത്തപ്പെടുന്നവരെയും ദുര്‍ബലരെയുമൊക്കെ ശൃംഖലയുടെ ഭാഗമാക്കി രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപം മാറ്റാന്‍, പ്രതീക്ഷയുടെ പുറമ്പോക്കില്‍ മാത്രം നിന്നിരുന്ന ലക്ഷക്കണക്കായ ആളുകളുടെ ജീവിതം മാറ്റിമറിക്കാന്‍ ഒക്കെ 'ഡിജിറ്റല്‍ ഇന്ത്യ' പ്രാവര്‍ത്തികമാകുന്നതിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞുവെച്ചു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളുമൊക്കെ പരിഹരിക്കാന്‍ ഇതിലപ്പുറം മികച്ചതൊന്ന് ഇല്ലെന്ന് ചുരുക്കം. ഡിജിറ്റലാകുന്നതില്‍ ഏറെ മുന്നിലുള്ള ഫിന്‍ലന്‍ഡിന്റെയും അമേരിക്കയുടെയും സ്ഥിതി തുടക്കത്തില്‍ വിവരിച്ചത് കൂടി പരിഗണിച്ചാല്‍ ഇതിലപ്പുറം മറ്റൊന്നില്ല തന്നെ. പാലും തേനും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലൂടെ എത്തുന്ന ഇന്ത്യ, അതാണ് ആര്‍ഷ സങ്കല്‍പ്പമെന്നും വേദകാലത്ത് സംന്യാസിമാര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടി പറഞ്ഞാല്‍...

2015-09-07

മാരാര് മരിച്ചത് നന്നായി


ഹസ്തിനപുരിയിലെ രാജാവും മരുമകനുമായ വിചിത്രവീര്യനു വേണ്ടി അംബയെയും അംബികയെയും അംബാലികയെയും തട്ടിക്കൊണ്ടുവരുന്ന ഭീഷ്മര്‍. സാല്വ രാജാവിനെ മനസ്സാവരിച്ചിരുന്നുവെന്ന് തുറന്നു പറയുന്ന അംബ. സാല്വ രാജാവിന്റെ സമീപത്തേക്ക് അംബയെ അയക്കുന്ന ഭീഷ്മര്‍. മറ്റൊരാള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന സാല്വന്‍. തന്റെ ദുരിതത്തിനെല്ലാം കാരണം ഭീഷ്മരെന്ന് വിലയിരുത്തി, അദ്ദേഹത്തെ വധിക്കാന്‍ നിശ്ചയമെടുക്കുന്ന അംബ. അവര്‍ക്കുവേണ്ടി ആയുധമെടുക്കുന്ന പരശുരാമന്‍. വ്യാസസൃഷ്ടമായ മഹാഭാരതത്തിലെ പാത്രങ്ങളെ അധികരിച്ച് കുട്ടികൃഷ്ണ മാരാര്‍ എഴുതിയ ഭാരതപര്യടനത്തില്‍ ഭീഷ്മരെയും ദശാവതാരത്തില്‍ ഒന്നെന്ന് വിശ്വസിക്കുന്ന പരശുരാമനെയും ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്.


ഭീഷ്മനെ വധിക്കുക എന്ന നിശ്ചയത്തില്‍ ഇറങ്ങിപ്പുറപ്പെടുന്ന അംബ ആദ്യമെത്തുന്നത് സന്യാസിമാരുടെ നികടത്തിലാണ്. യൗവനയുക്തയും സുന്ദരിയുമായ അംബയെ ആശ്രമത്തില്‍ താമസിക്കാന്‍ അനുവദിക്കുന്നത് ഉചിതമല്ലെന്നായിരുന്നു സന്യാസിമാരുടെ തീരുമാനം.  അതിനിടയിലാണ് പരശുരാമന്‍ ആശ്രമത്തിലേക്ക് എത്തുന്നതും അംബ അദ്ദേഹത്തോട് തന്റെ അവസ്ഥ വിവരിക്കുന്നതും. ക്ഷത്രിയവധം 21 വട്ടം പൂര്‍ത്തിയാക്കി, ആയുധം താഴെവെച്ച പരശുരാമന്‍, അംബക്കു വേണ്ടി ഭീഷ്മരോട് സംസാരിക്കാമെന്നും വഴങ്ങുന്നില്ലെങ്കില്‍ യുദ്ധം ചെയ്ത് വധിക്കാമെന്നും വാക്കുനല്‍കുന്നു. യൗവനയുക്തയും സുന്ദരിയുമായ അംബയെ ആശ്രമത്തില്‍ താമസിപ്പിക്കുന്നത് ഉചിതമാകില്ലെന്ന സംന്യാസിമാരുടെ തീരുമാനത്തെയും ആയുധം താഴെവെക്കുന്നുവെന്ന പ്രതിജ്ഞ ഉപേക്ഷിച്ച് ഭീഷ്മരുമായി ഏറ്റുമുട്ടാന്‍ പരശുരാമന്‍ എടുക്കുന്ന തീരുമാനത്തെയും വിമര്‍ശബുദ്ധ്യാ സമീപിക്കുന്നുണ്ട് കുട്ടികൃഷ്ണമാരാര്‍.


വര്‍ഷങ്ങള്‍ തപം ചെയ്ത് സ്വായത്തമാക്കിയ സംയമത്തിന്, അംബയുടെ സാമീപ്യം ഇളക്കം തട്ടിക്കുമോ എന്ന ഭയം കൂടി സന്യാസിമാരുടെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കുട്ടിക്കൃഷ്ണമാരാര്‍ സൂചിപ്പിക്കുന്നു. ഇനി ആയുധമെടുക്കില്ലെന്ന തീരുമാനം മാറ്റാന്‍ വൃദ്ധതാപസിയും അവതാരപുരുഷനുമായ പരശുരാമന്‍ തീരുമാനിച്ചതില്‍, അംബയുടെ യൗവന ലാവണ്യം കാരണമായിട്ടുണ്ടോ എന്ന് സന്ദേഹിക്കുകയും ചെയ്യുന്നു. ദൃഢപ്രതിജ്ഞകളില്‍ നിന്ന് പിന്മാറാനുള്ള പ്രേരണകളെയൊന്നാകെ തള്ളിക്കൊണ്ട്, സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുനിന്ന ഭീഷ്മരെയും പരശുരാമനെയും താരമ്യം ചെയ്യുന്നുമുണ്ട് കുട്ടികൃഷ്ണ മാരാര്‍. പരശുരാമനെക്കാള്‍ യശോധാവള്യം, ഭീഷ്മനാണെന്ന് പറയുമ്പോഴും പ്രതിജ്ഞകളില്‍ ഉറച്ച്, കീര്‍ത്തി സമ്പാദിക്കാനുള്ള ശ്രമം ഭീഷ്മര്‍ നടത്തുന്നുവോ എന്ന സംശയം മാരാര്‍ ഉന്നയിക്കുകയും ചെയ്യുന്നു.


ഹനുമാന്‍ സേനക്കാര്‍ ഭീഷണിമുഴക്കുകയും സംഘ്പരിവാറിന്റെ അസഹിഷ്ണുത അതിരുകള്‍ ലംഘിക്കുകയും ചെയ്യുന്ന ഇക്കാലത്തെങ്ങാനുമാണ് കുട്ടികൃഷ്ണ മാരാര്‍ ജീവിച്ചിരുന്നതെങ്കില്‍! സര്‍വസംഗ പരിത്യാഗികളായ സന്യാസിമാരെ, വികാരങ്ങള്‍ക്കടിപ്പെടാനിടയുള്ളവരായി ചിത്രീകരിച്ചതിന്റെ പേരില്‍ ക്രൂശിക്കപ്പെടുമായിരുന്നോ? അവതാരപുരുഷന്‍മാരില്‍ ഒരാളെന്ന് വിശ്വസിക്കപ്പെടുന്ന പരശുരാമന്‍, പ്രതിജ്ഞയുപേക്ഷിക്കാന്‍ തീരുമാനിച്ചത്, അംബയുടെ യൗവന ലാവണ്യത്തില്‍ മനംമയങ്ങിയാണെന്ന് ദ്യോതിപ്പിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുമായിരുന്നോ? ഹിന്ദുവും അതില്‍ തന്നെ സവര്‍ണനുമായതിനാല്‍ മാരാര്‍ക്ക് വിമര്‍ശങ്ങളൊക്കെ ആകാമെന്ന് സേനക്കാര്‍ തീരുമാനിക്കുമായിരുന്നോ?


സാഹിത്യകാരനും വിമര്‍ശകനുമായ എം എം ബഷീര്‍, രാമായണത്തെ അധികരിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ ഭീഷണിക്കിരയായ പശ്ചാത്തലത്തിലാണ് ഭാരതപര്യടനത്തെക്കുറിച്ച് ഓര്‍ത്തത്. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നുവെങ്കില്‍കൂടി രാമായണം പൊതുവില്‍ പരിഗണിക്കപ്പെടുന്നത് ഇതിഹാസ കാവ്യമെന്ന നിലക്കാണ്. അത് പലവിധം വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. വാത്മീകീ രാമായണത്തില്‍ 'വില്ലനാ'യ രാവണനെ നായകനാക്കി സൃഷ്ടികളുണ്ടായി. സീതയെ കേന്ദ്രീകരിച്ചുള്ള രചനകളുണ്ടായി, രാമന്‍ പാലിച്ചുവെന്ന് പറയുന്ന രാജനീതി ശരിയോ എന്ന ചോദ്യം ഇത്തരം രചനകള്‍ ഉയര്‍ത്തുകയും ചെയ്തു. വാത്മീകി വിരചിതമായ രാമായണമോ അതിലെ നായകപാത്രമായ രാമനോ വിമര്‍ശത്തിന് അതീതമായ ഒന്നായിരുന്നില്ല. പിന്നെ എം എം ബഷീറൊരു ലേഖനപരമ്പരയെഴുതുമ്പോള്‍ ഭീഷണിയുമായി രംഗത്തുവരുന്നതിന്റെ കാരണമെന്ത്? 'ഹിന്ദു ദൈവ'മായ രാമനെ വിമര്‍ശിക്കാന്‍ ഒരു മുസ്‌ലിം മുതിരുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് ഉദ്ദേശ്യം. ഇത്തരം പ്രചാരണത്തിന് ഉതകുന്ന അന്തരീക്ഷം നിലവിലുണ്ടെന്ന് മനസ്സിലാക്കുകയും അത് രാഷ്ട്രീയലാഭമുണ്ടാക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരുമാണ് ഇവര്‍.


ഹിന്ദു വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോള്‍പ്പോലും സാഹിത്യകൃതി എന്ന അസ്തിത്വം രാമായണത്തിനും മഹാഭാരതത്തിനുമൊക്കെയുണ്ട്. വിശാലമായ ഭാവനയിലുള്ള അതിരറ്റ വിശ്വാസം മൂലമാണ് ഇതിലില്ലാത്തതൊന്നും മറ്റെവിടെയുമുണ്ടാകില്ലെന്ന് മഹാഭാരത കര്‍ത്താവ് പ്രഖ്യാപിച്ചത്. അത്തരമൊരു പ്രഖ്യാപനം നടത്തുമ്പോള്‍ തുടര്‍ന്നുവരുന്ന തലമുറകള്‍ക്കൊക്കെ വ്യാഖ്യാനിക്കാനുള്ള അനുമതി കൂടിയാണ് രചയിതാവ് നല്‍കുന്നതും. അത്തരം സ്വാതന്ത്ര്യങ്ങള്‍ക്കൊക്കെ വിലങ്ങിടുക എന്നതാണ്, ആ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയെന്ന് അവകാശപ്പെടുന്ന സംഘ്പരിവാരം ഇക്കാലത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ചെറിയ ഉദാഹരണമാണ് എം എം ബഷീറിനുണ്ടായ അനുഭവം.


രാമായണത്തെയോ മഹാഭാരതത്തെയോ ഒക്കെ, മതത്തിനുള്ളിലേക്ക് പരിമിതപ്പെടുത്തുകയും അവകളെ കൈകാര്യം ചെയ്യാനുള്ള അവകാശം മതത്തിനുള്ളിലുള്ളവര്‍ക്കു മാത്രമായി ചുരുക്കുകയും ചെയ്യാനാണ് ശ്രമം. അതിന് പുറത്തുള്ളവര്‍ കൈകാര്യം ചെയ്യുമ്പോള്‍, 'നമ്മുടെ' ദൈവങ്ങളെയും അവരുടെ ചരിതങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ അന്യമതസ്ഥര്‍ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ച് വര്‍ഗീയത വളര്‍ത്തിയെടുക്കാനും. 'ഭഗവാന്‍ കാലുമാറുന്നു', 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' തുടങ്ങിയ സര്‍ഗസൃഷ്ടികള്‍ക്കെതിരെ നീക്കങ്ങളുണ്ടായപ്പോള്‍ സമുഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടാനുള്ള ശ്രമങ്ങളോട് ജാഗ്രത പുലര്‍ത്തപ്പെട്ടിരുന്നു. 'ഈ മേത്തനാരാ രാമായണത്തെക്കുറിച്ച് എഴുതാന്‍' എന്ന തോന്നലിനാണ് പുതിയ കാലത്ത് പ്രാമുഖ്യം. അത്തരമൊരു അവസ്ഥ, കേരളത്തില്‍പ്പോലും സൃഷ്ടിച്ചെടുക്കുന്നതില്‍ സംഘ് പരിവാരം വിജയിച്ചിരിക്കുന്നുവെന്ന് ചുരുക്കം. രാമായണത്തെക്കുറിച്ചെഴുതാന്‍ ബഷീറിന് അവകാശമുണ്ടെന്ന് വാദിച്ച്, 'അജ്ഞാത'രുടെ ആക്രമണത്തിനോ ഹനുമാന്‍ സേനക്കാരുടെ അസഭ്യവര്‍ഷത്തിനോ വിധേയരാകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടാകണം.


വിവിധ മേഖലകളിലെ കാവിവത്കരണശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നുണ്ട്. വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘ ബന്ധുക്കളെ  കുടിയിരുത്തിക്കൊണ്ടിരിക്കയാണ്. ആര്‍ എസ് എസ് ബന്ധമുള്ളവര്‍ പട്ടികയിലില്ലെന്ന കാരണത്താല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം മാറ്റിവെക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചതായി വാര്‍ത്ത പുറത്തുവരുന്നുണ്ട്. വിദ്യാഭ്യാസത്തെ 'ഭാരതവത്കരിക്കണ'മെന്ന് ആര്‍ എസ് എസ് നിര്‍ദേശം നല്‍കുമ്പോള്‍ കാവിവത്കരണത്തിന് വേഗം കൂട്ടണമെന്ന ആജ്ഞയായി വേണം കാണാന്‍.  അത് പാലിക്കപ്പെടുമ്പോള്‍ എതിര്‍പ്പുന്നയിക്കുന്നവരെ നേരിടുന്ന രീതിയും കടുക്കും. ഹംപി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍, പ്രൊഫ. എം എം കല്‍ബുര്‍ഗിയെ 'അജ്ഞാതര്‍' വധിച്ചത് അടുത്തിടെയാണ്. കൊലപാതകത്തെ സ്വാഗതം ചെയ്ത ബജ്‌രംഗ്ദള്‍ നേതാവ്, ഹിന്ദുത്വത്തെ അപമാനിക്കുന്നവര്‍ക്കുള്ള വിധി ഇതാണെന്ന് കുറിക്കുകയും അടുത്ത ഇര യാഥാസ്ഥിതികത്വത്തെ എതിര്‍ക്കുന്ന പ്രൊഫ. കെ എസ് ഭഗവാനാണെന്ന് പറയുകയും ചെയ്തു. ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യം പൂര്‍ണമാക്കാന്‍ പാകത്തിലുള്ള പ്രവൃത്തിയാണ് തുടരേണ്ടതെന്ന് ധരിക്കുകയും ചെയ്യുന്നുണ്ട് ഇക്കൂട്ടര്‍.


കാവിവത്കരണത്തിന്റെ മറുപുറമാണ്, അതിന്റെ ഉള്ളടക്കങ്ങളെ വിമര്‍ശബുദ്ധ്യാ സമീപിക്കുന്നവരെ നിശ്ശബ്ദരാക്കുക എന്നത്. അതില്‍ ഭേദം കാട്ടാറില്ല, ഫാസിസ്റ്റുകളെന്നതിന് ബജ്‌രംഗ്ദള്‍ നേതാവിന്റെ കുറിപ്പ് തെളിവാണ്. തീവ്രഹിന്ദുത്വത്തിന് വിധേയരാകുന്നവരും എതിര്‍ക്കുന്നവരും എന്ന രണ്ട് പക്ഷമേ അവര്‍ക്ക് മുന്നിലുള്ളൂ. അതുകൊണ്ടു തന്നെ കുട്ടികൃഷ്ണ മാരാര്‍, ഇക്കാലത്താണ് ഭാരതപര്യടനം എഴുതിയിരുന്നതെങ്കില്‍ ഹിന്ദുവെന്നതോ സവര്‍ണനെന്നതോ ഘടകമാകുമായിരുന്നില്ലെന്ന് കരുതണം. ദശാവതാരങ്ങളില്‍ ഒന്നെന്ന് വിശ്വസിക്കുന്ന പരശുരാമനെ അംബയുടെ യൗവനലാവണ്യത്തില്‍ സ്വാധീനിക്കപ്പെട്ടവനായി ചിത്രീകരിച്ചതിന് മാരാര്‍ പിഴമൂളേണ്ടിവന്നേനേ. മാരാര്‍ മണ്‍മറഞ്ഞുവെങ്കിലും ഭാരതപര്യടനം നിലനില്‍ക്കുന്നുണ്ട്. പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങാന്‍ ഹനുമാന്‍ സേനക്കാര്‍ക്ക് മടിതോന്നേണ്ട കാര്യമില്ല, കൂട്ടിയിട്ട് കത്തിക്കുകയുമാകാം. ചുരുക്കംചില പ്രസ്താവനകള്‍ക്കപ്പുറത്ത് എതിര്‍പ്പുയരില്ലെന്ന് ഉറപ്പ്.


രാമായണത്തെക്കുറിച്ച് എഴുതിയത് എം എം ബഷീറാകകൊണ്ട്, ഭീഷണിക്കിറങ്ങാന്‍ രണ്ട് വട്ടം ആലോചിക്കേണ്ടിവന്നിട്ടുണ്ടാകില്ല ഹനുമാന്‍ സേനക്കാര്‍ക്ക്. ബഷീറാകകൊണ്ട് തന്നെയാണ് ഭീഷണി ചോദ്യംചെയ്യേണ്ടതില്ലെന്ന് പ്രബുദ്ധ സമൂഹം എളുപ്പത്തില്‍ തീരുമാനിച്ചതും. താനൊരു മുസല്‍മാന്‍ മാത്രമാണെന്ന് എഴുപത്തിയഞ്ചാം വയസ്സില്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് ലേഖന പരമ്പര പൂര്‍ത്തിയാക്കേണ്ടെന്ന് എം എം ബഷീര്‍ തീരുമാനിച്ചതും. ഭീഷണിക്കാര്‍ക്ക് ധൈര്യമേറുന്നു. മറ്റുള്ളവരില്‍ ചിലര്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ വികസനവാഗ്ദാനങ്ങളില്‍ മയങ്ങി, ഇത്തരം ഭീഷണികളെയൊന്നും കാര്യമാക്കേണ്ടതില്ലെന്ന മനോഭാവത്തിലേക്ക് എത്തിയിരിക്കുന്നു. ചിലര്‍, ഭീതിയുടെ നിഴലിലായിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ നിസ്സംഗരും. ഫാസിസത്തിന് വളരാന്‍ ഇതിലും വളക്കൂറുള്ള മണ്ണില്ല തന്നെ.

2015-08-31

കാനേഷുമാരിയില്‍ കാവി കലക്കുമ്പോള്‍


ജനസംഖ്യാ കണക്കെടുപ്പിന്റെ ലക്ഷ്യമെന്താണ്? ഒരു രാജ്യത്തെ ജനങ്ങള്‍ ഏതൊക്കെ മതവിഭാഗങ്ങളില്‍പ്പെടുന്നവരാണ് എന്ന് തിരിച്ചറിയലാണോ? ഓരോ മതവിഭാഗത്തില്‍പ്പെട്ടവരും ഒരോ ദശകത്തിലും എത്രകണ്ട് വര്‍ധിച്ചു/കുറഞ്ഞു എന്ന് കണക്കെടുക്കലാണോ? 2011ല്‍ പൂര്‍ത്തിയായ ജനസംഖ്യാ കണക്കെടുപ്പിന്റെ വിവരങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തുവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. 121 കോടിയാളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വേര്‍തിരിച്ച് പ്രസിദ്ധം ചെയ്യുന്നതിന് ഏറെ സമയമെടുക്കുന്നുവെന്നതിനാലാണ് 2011ല്‍ പൂര്‍ത്തിയായ കാനേഷുമാരിയുടെ കണക്കുകള്‍ നാല് വര്‍ഷത്തിന് ശേഷം പുറത്തുവിടുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. സാമുഹിക - സാമ്പത്തിക ഘടകങ്ങളെ കേന്ദ്രീകരിച്ചുള്ള കണക്കുകളാണ് ആദ്യം പുറത്തുവിട്ടത്. മതത്തെ അധികരിച്ചുള്ളത് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നു. 2011ലെ കാനേഷുമാരിക്ക്, മുമ്പ് നടന്നവയെ അപേക്ഷിച്ചുണ്ടായിരുന്ന പ്രത്യേകത സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ജാതി അടിസ്ഥാനത്തിലുള്ള കണക്ക് കൂടി ശേഖരിച്ചുവെന്നതായിരുന്നു. ജാതി തിരിച്ചുള്ള കണക്ക് ഇപ്പോഴും പുറത്തുവന്നിട്ടില്ല. വിവരങ്ങളുടെ വ്യാപ്തി മൂലം സംസ്‌കരിച്ചെടുക്കാന്‍ പ്രയാസമെന്നാണ് ഔദ്യോഗിക വിശദീകരണം.


വിവിധ വിഭാഗങ്ങളുടെ വലുപ്പം, സാമുഹിക - സാമ്പത്തിക അവസ്ഥ, ആണെത്ര, പെണ്ണെത്ര, യുവാക്കളെത്ര, യുവതികളെത്ര, കുട്ടികളെത്ര, തൊഴിലുള്ളവരെത്ര, സ്‌ക്കൂളില്‍ പോകുന്നവരെത്ര എന്ന് തുടങ്ങി രാജ്യത്തെ ജനങ്ങളുടെ ആകെ സമഗ്രമായ വിവരങ്ങളുടെ സഞ്ചയമാണ് സാധാരണനിലക്ക് കാനേഷുമാരിയില്‍ നിന്ന് ലഭിക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ആസൂത്രണ പ്രക്രിയയെ കൂടുതല്‍ സമഗ്രവും ഫലപ്രദവുമാക്കുന്നത്. ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ വിഭാഗങ്ങള്‍ക്കും കിട്ടുന്നുണ്ടോ ഇല്ലയോ എന്ന് നിശ്ചയിക്കുന്നതും ഇതിനെ അടിസ്ഥാനമാക്കിയാണ്. പ്രാതിനിധ്യം എന്നത് നിയമ നിര്‍മാണ സഭകള്‍ മുതലിങ്ങോട്ട് സകല മേഖലയിലും വരും. ഏതെങ്കിലും വിഭാഗത്തിന് ഏതെങ്കിലും തലങ്ങളില്‍ പ്രാതിനിധ്യം കുറഞ്ഞുപോകുന്നുവെന്ന് കണ്ടാല്‍ അത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ആലോചിച്ച് നടപ്പാക്കേണ്ടതുണ്ട്. സാമൂഹികമോ സാമ്പത്തികമോ ആയ അളവുകളില്‍ ഏതെങ്കിലും വിഭാഗം/പ്രദേശം പിന്നാക്കം നില്‍ക്കുന്നുവെന്ന് കണ്ടെത്തിയാല്‍ അത് പരിഹരിക്കാനുള്ള നടപടികളും വേണം.


അസ്വാഭാവികമോ അസന്തുലിതമോ ആയ വളര്‍ച്ച/വളര്‍ച്ചാക്കുറവ് ഏതെങ്കിലും മേഖലയിലുണ്ടെന്ന് കണ്ടെത്തിയാല്‍ അതേക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും വേണ്ട പരിഹാരനടപടികള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയില്‍ പലേടത്തും സ്ത്രീ - പുരുഷാനുപാതത്തിലുള്ള ഏറ്റക്കുറവ് ശ്രദ്ധയില്‍പ്പെട്ടത് കാനേഷുമാരികളിലൂടെയായിരുന്നു. പിറന്നുവീഴുന്നത് പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ കൊന്നുകളയുന്ന പതിവ് പലയിടത്തുമുണ്ടെന്നും അതാണ് അനുപാതം കുറയാനൊരു പ്രധാന കാരണമെന്നും പുറത്തുവന്നത് അനുപാതത്തിലെ അന്തരത്തെക്കുറിച്ചുള്ള പഠനങ്ങളുടെ തുടര്‍ച്ചയായാണ്. പെണ്‍കുഞ്ഞുങ്ങള്‍ക്കായി വിവിധ ഭരണസംവിധാനങ്ങള്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചത് ഇതിന്റെ തുടര്‍ച്ചയായാണ്. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വികസന പദ്ധതികളുടെ കുറേയെങ്കിലും സമതുലിതമായ വിതരണം സാധ്യമാക്കിയതിന് പിറകിലും ഈ വിവരശേഖരണത്തിന് വലിയ പങ്കുണ്ട്. ഇന്ത്യയുടെ കാര്യം സവിശേഷമായെടുത്താല്‍ വൈവിധ്യത്തിന്റെ നിലനില്‍പ്പ് തുടരുന്നതിനും അതിലുള്‍ക്കൊള്ളുന്ന സ്വത്വങ്ങളില്‍ ചിലത് അതിജീവിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും കാനേഷുമാരി വലിയപങ്കുവഹിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപ് സമൂഹങ്ങളിലെ ആദിമ നിവാസികളില്‍ ചിലതിനെ സംരക്ഷിക്കുന്നതിന് സവിശേഷമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തീരുമാനിച്ചത് ഉദാഹരണമാണ്.


2011ല്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടന്ന കാനേഷുമാരിയുടെ വിവരങ്ങള്‍, 2015ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുറത്തുവിടുമ്പോള്‍ സാമ്പ്രദായികരീതിയില്‍ നിന്ന് ഭിന്നമാണ് കാര്യങ്ങള്‍. വിവരങ്ങള്‍ സര്‍ക്കാറിന്റെ കൂടി ഇംഗിതത്തിന് അനുസരിച്ച് ഘട്ടം ഘട്ടമായി പുറത്തുവിടുകയാണ് ചെയ്യുന്നത്. അതില്‍ തന്നെ മതം അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്ക് പുറത്തുവിടാന്‍ തിരഞ്ഞെടുത്ത സമയം വിമര്‍ശിക്കപ്പെടുന്നുമുണ്ട്. ബീഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെ സംഘ് പരിവാറിന് വര്‍ഗീയ പ്രചാരണം നടത്താന്‍ പാകത്തിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത് എന്നതാണ് വിമര്‍ശം. വിവരങ്ങളൊക്കെ നേരത്തെ തയ്യാറായിരുന്നുവെന്നും രാജ്‌നാഥ് സിംഗിനാല്‍ ഭരിക്കപ്പെടുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദം കിട്ടാതിരുന്നതിനാലാണ് കാലേക്കൂട്ടി പുറത്തുപറയാതിരുന്നത് എന്നുമാണ് കണക്കെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവരങ്ങളില്‍ കുറച്ചുഭാഗം ആഭ്യന്തര മന്ത്രാലയം മാധ്യമങ്ങളിലേക്ക് ആസൂത്രിതമായി ചോര്‍ത്തിക്കൊടുത്തു. അതിന് ശേഷമാണ് ഔദ്യോഗികമായി പുറത്തുവിടാന്‍ നിശ്ചയിച്ചത്. വിവരം പുറത്തുവിട്ട സമയത്തിനു നേര്‍ക്കുയരുന്ന ചോദ്യങ്ങള്‍ക്ക് ബലമേകുന്നതാണ് ഈ നടപടികള്‍.


നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെയും അല്ലാതെയും ക്രിസ്ത്യന്‍ - മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ എണ്ണം വര്‍ധിപ്പിക്കുകയാണെന്ന ആക്ഷേപം സംഘ്പരിവാര്‍ സംഘടനകള്‍ കാലങ്ങളായി ഉയര്‍ത്തുന്നുണ്ട്. 'ഘര്‍ വാപ്‌സി' എന്ന ഓമനപ്പേരിട്ട് തിരികെ ഹിന്ദുവാക്കാനുള്ള ശ്രമം സംഘ്പരിവാര്‍ അടുത്തിടെ ആരംഭിച്ചത് ഈ ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 2011ലെ കാനേഷുമാരിയെ വസ്തുതാപരമായി പരിശോധിച്ചാല്‍ ഈ ആക്ഷേപങ്ങളൊക്കെ അടിസ്ഥാനമില്ലാത്തതാണെന്ന് കാണാനാകും. 1991ലെ കണക്കനുസരിച്ച് രാജ്യത്തെ ഹിന്ദുക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന 22.71 ശതമാനമായിരുന്നു. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 1.36 ശതമാനം കുറയുകയും ചെയ്തു. അന്ന് മുസ്‌ലിംകളുടെ എണ്ണത്തിലുണ്ടായ വര്‍ധന 32.88 ശതമാനമായിരുന്നു. വളര്‍ച്ചാ നിരക്ക്, അതിനു മുമ്പത്തെ കണക്കെടുപ്പ് കാലത്തെ അപേക്ഷിച്ച് 2.09 ശതമാനം കൂടി. രണ്ട് ദശകം പിന്നിടുമ്പോള്‍ ഹിന്ദുക്കളുടെ എണ്ണത്തിലുള്ള വര്‍ധന 16.76 ശതമാനമായി കുറഞ്ഞു. വളര്‍ച്ചാ നിരക്ക് 3.17 ശതമാനമായി കുറയുകയാണ് ഉണ്ടായത്. മുസ്‌ലിംകളുടെ കാര്യത്തില്‍ എണ്ണം 24.6 ശതമാനം വര്‍ധിച്ചപ്പോള്‍ വളര്‍ച്ചാ നിരക്ക് 4.92 ശതമാനമായി കുറയുകയാണ് ചെയ്തത്. ക്രിസ്തുമത വിശ്വാസികള്‍ ആകെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രമേയുള്ളൂ 2011ലെ കണക്കില്‍.


രഥയാത്ര, ബാബ്‌രി മസ്ജിദിന്റെ ധ്വംസനം, ഭീകരവാദികളെന്ന ആരോപണത്തിന്റെ നിഴല്‍, ഗുജറാത്ത് വംശഹത്യ എന്നിങ്ങനെ പല കാരണങ്ങളാല്‍ മുസ്‌ലിം ന്യൂനപക്ഷം അരക്ഷിതരാകുകയും സ്വത്വ സംരക്ഷണത്തിനായി കൂടുതല്‍ സംഘടിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന തോന്നല്‍ അവരില്‍ ശക്തമാകുകയും ചെയ്തതാണ് 1991 മുതലിങ്ങോട്ടുള്ള കാലം. അതുകൊണ്ടാണ് 1991ലെ വിവരങ്ങളുമായുള്ള താരതമ്യത്തിന് ശ്രമിച്ചത്. അക്കാലത്ത് ജനസംഖ്യാ വര്‍ധനയുടെ നിരക്ക് മുസ്‌ലിംകളെ സംബന്ധിച്ച് താഴേക്ക് വരികയാണ് ചെയ്തിരിക്കുന്നത്. ന്യൂനപക്ഷം, ആസൂത്രിതമായി ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന സംഘ്പരിവാര്‍ ആരോപണം തെറ്റെന്ന് തെളിയാന്‍ മറ്റൊരു കണക്കും ആവശ്യമില്ല. കണക്കുകളെ ഈ വിധം വിശദീകരിക്കപ്പെടുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പായി മാത്രം പുറത്തുവിട്ടാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചത്. സാധാരണ നിലക്ക് കണക്കുകള്‍ അവതരിപ്പിച്ച് സെന്‍സസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനം നടത്തുകയും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യാറുണ്ട്. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വലിയ തോതില്‍ വര്‍ധിച്ചുവരികയാണോ എന്നൊരു ചോദ്യമുയര്‍ന്നാല്‍ വസ്തുതകളെ ആധാരമാക്കി അങ്ങനെയല്ലെന്ന് പറയാനേ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. അതിന് അവസരമൊരുക്കാതിരുന്ന മോദി സര്‍ക്കാര്‍, സംഘ്പരിവാരത്തിന് സ്വന്തം പ്രചാരണം ആരംഭിക്കാന്‍ അവസരം തുറന്നിടുകയാണ് ചെയ്തത്.


രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ കണക്കുകളെ വ്യാഖ്യാനിക്കുന്നത് കൂടി ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. ആകെ കണക്കെടുക്കുമ്പോള്‍ ഹിന്ദുക്കളുടെ ജനസംഖ്യ ദശാംശം ഏഴ് ശതമാനം കുറഞ്ഞ് 79.8 ശതമാനമായപ്പോള്‍ മുസ്‌ലിം ജനസംഖ്യ ദശാംശം എട്ട് ശതമാനം വര്‍ധിച്ച് 14.2 ശതമാനമായെന്നാണ് ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നത്. ജനസഖ്യയുടെ വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ് മനഃപൂര്‍വം മറച്ചുവെച്ച് ആകെയുണ്ടായ വര്‍ധനയുടെ കണക്ക് ഉയര്‍ത്തിക്കാട്ടുകയും ഇവ്വിധം പോയാല്‍ 'ഇസ്‌ലാമിക ഭാരതം' നിലവില്‍ വരുമെന്ന ആശങ്ക പ്രചരിപ്പിക്കുകയുമാണ് അവര്‍. ഇപ്പോഴത്തെ തോതനുസരിച്ച് 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ മുസ്‌ലിംകളുടെ എണ്ണം 31.1 കോടിയാകുമെന്നും ലോകത്തിലേറ്റവുമധികം മുസ്‌ലിംകളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും വാദിക്കുകയും ചെയ്യുന്നു. 2050 ആകുമ്പോഴേക്കും ഹിന്ദുക്കളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന എത്രയെന്ന് പ്രവചിക്കാതെ, മുസ്‌ലിംകളുടെ എണ്ണം സങ്കല്‍പ്പിക്കുമ്പോള്‍ ഉദ്ദേശ്യം വ്യക്തമാണ്.


ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാന്‍, വിവരങ്ങളെ ഉപയോഗപ്പെടുത്തുകയാണ് സംഘ്പരിവാര്‍. അതിന് യോജിക്കും വിധത്തില്‍ വിവരങ്ങള്‍ പുറത്തുവിടുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. ഔദ്യോഗിക വിശദീകരണങ്ങള്‍ ഒഴിവാക്കുക കൂടി ചെയ്യുമ്പോള്‍ സംഗതി കുറേക്കൂടി എളുപ്പകുമാകും. വിവരശേഖരണം ആസൂത്രണത്തിനോ സമ്പത്തിന്റെയോ അവസരങ്ങളുടെയോ യുക്തിസഹമായ വിതരണത്തിനോ ഉപയോഗിക്കുക എന്നത് ഈ സര്‍ക്കാറിന്റെ അജന്‍ഡയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഗുജറാത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. നരേന്ദ്ര മോദി ഭരിച്ച കാലത്തും അതിന് ശേഷവും അത് നടപ്പാക്കപ്പെട്ടിട്ടില്ല. നിയമപരമായി ചുമതലപ്പെട്ട കാര്യമായിട്ട് കൂടി അതിന് തയ്യാറാകാത്തവര്‍ വസ്തുതകളെ അധിഷ്ഠിതമാക്കി, ജനസംഖ്യാനുപാതിക പ്രാതിനിധ്യമോ വിഭവങ്ങളുടെ വിതരണമോ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും പിന്നാക്കാവസ്ഥ കൂടി പരിഗണിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വിഭവങ്ങളെ വിഭജിച്ച് നല്‍കുകയും ചെയ്തിരുന്ന ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. പകരം പ്രാബല്യത്തിലായ നിതി ആയോഗ് എന്താണ് ചെയ്യുന്നത് എന്ന് ഇന്നും അജ്ഞാതമായി തുടരുന്നു. പ്രധാനമന്ത്രി സ്വന്തം ഇംഗിതങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് പദ്ധതികള്‍ പ്രഖ്യാപിക്കുകയും മന്ത്രാലയങ്ങള്‍ അത് പിന്തുടരാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്നു. അപ്പോള്‍ പിന്നെ കാനേഷുമാരിയിലെ വിവരങ്ങള്‍ക്ക് സംഘ് പരിവാരത്തിന് പുതിയ ആയുധം നല്‍കുക എന്നതിനപ്പുറം വലിയ പ്രസക്തിയൊന്നും ഇല്ല തന്നെ.