2019-06-27

'നുണകളാല്‍ ആരാധിക്കപ്പെടുന്ന പിശാചുകള്‍...'


ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ ഭാഗമായ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിയില്‍ നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഹ്‌സാന്‍ ജഫ്‌രിയുടെ ഭാര്യ സാകിയ ജഫ്‌രി നല്‍കിയ പരാതി 2011 സെപ്തംബറില്‍ സുപ്രീം കോടതി തീര്‍പ്പാക്കി. സി ബി ഐയുടെ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും ഇതിനെ അധികരിച്ച് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൈമാറാനും അവിടെ കേസ് പരിഗണിക്കാനുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. തനിക്കെതിരായ ആരോപണങ്ങള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞതിന് തുല്യമാണിതെന്ന് കാണിച്ച് അന്ന് നരേന്ദ്ര മോദി ഗുജറാത്തിലെ ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി. ഇതിന് ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് മറുപടിയെഴുതി. ബറോഡയിലെ എം എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഭുചുംഗ് സോനം എഴുതിയ കവിത ഉദ്ധരിച്ചാണ് സഞ്ജീവ് ഭട്ടിന്റെ കത്ത് അവസാനിക്കുന്നത്.
അതിലെ അവസാന വരികള്‍ ഇങ്ങനെയാണ്:

''നിങ്ങളെന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം
ഞാന്‍ പൊരുതും
സത്യം എന്നിലുണ്ട്
ഞാന്‍ പൊരുതും
എന്റെ എല്ലാ കരുത്തുമുപയോഗിച്ച്
ഞാന്‍ പൊരുതും
അവസാന ശ്വാസം വരെ
ഞാന്‍ പൊരുതും
നുണകള്‍ കൊണ്ട്
നിങ്ങള്‍ തീര്‍ത്ത കൊട്ടാരം
തകര്‍ന്ന് വീഴും വരെ
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്
എന്റെ സത്യത്തിന്റെ
മാലാഖക്ക് മുന്നില്‍ മുട്ടുകുത്തും വരെ...’''


നുണകള്‍ കൊണ്ടാരാധിക്കപ്പെടുന്ന പിശാചിന്റെ പിടിയില്‍ രാജ്യത്തിന്റെ നീതിന്യായ സംവിധാനം കൂടി അമര്‍ന്നുവോ എന്ന സംശയം ജനിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ പോലീസ് സര്‍വീസിന്റെ ഭാഗമായിരുന്ന സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത്. ഹോട്ടല്‍ മുറിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന കേസില്‍ വിചാരണ നേരിടാന്‍ പോകുന്നത്. നുണകളാല്‍ ആരാധിക്കപ്പെടുന്ന പിശാചിന്റെ പിടി അത്രമേല്‍ ശക്തമാകയാല്‍ സഞ്ജീവ് ഭട്ട് തടവറയില്‍ നിന്ന് പുറത്തെത്തുമെന്ന് കരുതാന്‍ വയ്യ.


2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച് ചില കാര്യങ്ങളെങ്കിലും പുറംലോകത്തെ അറിയിച്ച ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. വംശഹത്യാ ശ്രമം നടക്കും മുമ്പ് നരേന്ദ്ര മോദിയുടെ വിശ്വസ്ത ഉദ്യോഗസ്ഥരില്‍ ഒരാളും. അതുകൊണ്ടാണല്ലോ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് മരിച്ച 58 പേരുടെ ശരീരം അഹമ്മദാബാദില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെക്കാന്‍ തീരുമാനിച്ചതിന് പിറകെ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലേക്ക് സഞ്ജീവ് ഭട്ടിനെയും വിളിച്ചത്. ആ യോഗത്തിലാണല്ലോ ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് നരേന്ദ്ര മോദി നിര്‍ദേശിച്ചതായി ആരോപണമുള്ളത്. അക്കാര്യം പിന്നീട് പരസ്യപ്പെടുത്തിയെന്നതാണല്ലോ സഞ്ജീവ് ഭട്ടിനെ വേട്ടയാടാനുള്ള കാരണവും. 


വേട്ടയുടെ ആദ്യ നടപടിയായിരുന്നു 1990ലെ കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കല്‍. നേരത്തെ നിഷേധിച്ച പ്രോസിക്യൂഷന്‍ അനുമതി 2011ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ തന്നെ നല്‍കി. ഭട്ടിനെ പോലീസ് സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അത് സാധിച്ചത് 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഒന്നേകാല്‍ വര്‍ഷമെത്തുമ്പോഴാണ്. മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരായില്ലെന്ന് ചൂണ്ടിക്കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച പുറത്താക്കല്‍ ശിപാര്‍ശ, നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഈ പിരിച്ചുവിടലിന് ശേഷമാണ് കസ്റ്റഡി മരണക്കേസില്‍ വിചാരണ തുടങ്ങുന്നത്.


1990ല്‍ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ അയോധ്യയിലേക്ക് നടന്ന അക്രമാസക്തമായ രഥയാത്ര, ബീഹാറില്‍ വെച്ച് ലാലു പ്രസാദ് യാദവ് സര്‍ക്കാര്‍ തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന്റെ പിറകെ ഗുജറാത്തിലെ ജാംനഗറില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ 133 പേരില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങി രണ്ടാഴ്ച കഴിഞ്ഞ് മരിച്ചത് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടി വന്ന മര്‍ദനം മൂലമാണെന്നും അന്ന് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടിന് ഈ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് കേസ്. ഈകേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്ന ആദ്യ തീരുമാനം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത് എന്ന ചോദ്യം നീതിന്യായ സംവിധാനത്തിന് മുന്നില്‍ പ്രസക്തമായില്ല. വര്‍ഗീയതയില്‍ അധിഷ്ഠിതമായ ഏകാധിപത്യത്തില്‍ യുക്തിസഹമായ ചോദ്യങ്ങള്‍ക്ക് സ്ഥാനമില്ലല്ലോ.


പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മുന്നൂറോളം പേരില്‍ കോടതിയിലെത്തിയത് 30 പേര്‍ മാത്രം. കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ സാക്ഷികളായി ഹാജരായെങ്കിലും അവര്‍ക്കാകെ പറയാനുണ്ടായിരുന്നത് അറിയില്ലെന്നും ഓര്‍മയില്ലെന്നും മാത്രം. കസ്റ്റഡി മര്‍ദനത്തില്‍ മരിച്ചെന്ന് പറയപ്പെടുന്നയാള്‍ക്ക് ശരീരത്തിന് പുറത്തോ അകത്തോ പരുക്കേറ്റതായി കണ്ടെത്തിയിട്ടില്ലെന്ന പരിശോധനാ ഫലം കോടതി പരിഗണിച്ചതേയില്ല. മൃതദേഹ പരിശോധന നടത്തിയ ഡോക്ടറെ വിസ്തരിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. നിശ്ചിത തീയതിക്കകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം അക്ഷരം പ്രതി പാലിക്കാന്‍ വിചാരണക്കോടതിയുടെ ജഡ്ജി തയ്യാറായി.


സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാതെയും അവശ്യം വേണ്ട രേഖകള്‍ പരിശോധിക്കാതെയും വിചാരണ പൂര്‍ത്തിയാക്കി വിധി പറയുക എന്നതാണോ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുക എന്നതുകൊണ്ട് സുപ്രീം കോടതി ഉദ്ദേശിച്ചത്? ആകണം. ഇല്ലെങ്കില്‍ പതിനൊന്ന് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ അപേക്ഷ സുപ്രീം കോടതി തള്ളിക്കളയില്ലായിരുന്നുവല്ലോ! ഈ വിധി, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കുന്ന അപ്പീലുകള്‍ പരിഗണിക്കുമ്പോള്‍ സഞ്ജീവ് ഭട്ടിന് തിരിച്ചടിയാകാനാണ് സാധ്യത.


1990ല്‍ നടന്നുവെന്ന് പറയുന്ന കസ്റ്റഡി മരണക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് 21 വര്‍ഷത്തിന് ശേഷം 2011ല്‍. വിചാരണ പൂര്‍ത്തിയാകുന്നത് 28 വര്‍ഷത്തിന് ശേഷം 2019ല്‍. സഞ്ജീവ് ഭട്ട് നിര്‍ദേശിച്ച പതിനൊന്ന് സാക്ഷികളെക്കൂടി വിസ്തരിച്ച് വിധി പറയാന്‍ തീരുമാനിച്ചാല്‍ ഇനിയും വൈകുക ഏതാനും ആഴ്ചകളോ മാസങ്ങളോ ആയിരിക്കും. 28 വര്‍ഷം വൈകിയ നീതി ഏതാനും ആഴ്ചകളോ മാസങ്ങളോ കൂടി നീളരുതെന്ന് തീരുമാനിച്ച സുപ്രീം കോടതിയിലെ ബഹുമാന്യരായ ജസ്റ്റിസുമാര്‍ ഇന്ദിരാ ബാനര്‍ജിയും അജയ് രസ്‌തോഗിയും രാജ്യാധികാരം കൈയാളുന്നവരുടെ താത്പര്യങ്ങള്‍ക്ക് വിധേയരായതാണോ എന്ന സംശയം ന്യായമായും ഉയരും.


ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് ഹിതകരമല്ലാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പലവിധത്തില്‍ ലക്ഷ്യമാക്കപ്പെട്ടിട്ടുണ്ട്. 2002ലെ ഗുജറാത്ത് വംശഹത്യാ കാലത്ത് ഭാവ്‌നഗറില്‍ നാനൂറോളം പേരെ (ഭൂരിഭാഗവും കുട്ടികള്‍) അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത് അന്ന് അവിടെ ചുമതലയുണ്ടായിരുന്ന രാഹുല്‍ ശര്‍മ എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ തീരുമാനമായിരുന്നു. അക്രമികള്‍ക്കു നേര്‍ക്ക് വെടിവെക്കാന്‍ ഉത്തരവിട്ടു രാഹുല്‍ ശര്‍മ. വെടിവെപ്പില്‍ കൊല്ലപ്പെട്ടതിലധികവും ഹിന്ദുക്കളായിരുന്നുവെന്നതിന്റെ പേരില്‍ അന്നുതൊട്ടിന്നോളം രാഹുല്‍ ശര്‍മ, നരേന്ദ്ര മോദിയുടെ കണ്ണിലെ കരടാണ്. വകുപ്പുതല നടപടികള്‍ പലത് നേരിട്ടു. ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് ശര്‍മ, ഐ പി എസ്സുകാരനായ ജ്യേഷ്ഠനോടുള്ള പകയുടെ ഇരയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും സഹ മന്ത്രിയായിരുന്ന അമിത് ഷായുടെയും നിയമവിരുദ്ധമായ ഉത്തരവുകള്‍ നടപ്പാക്കാന്‍ ജ്യേഷ്ഠന്‍ കുല്‍ദീപ് ശര്‍മ തയ്യാറാകാത്തതാണ് തങ്ങളെ ലക്ഷ്യമിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് പ്രദീപിന്റെ വാദം. സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച് അമിത് ഷായുടെ അറസ്റ്റിലേക്ക് കാര്യങ്ങളെ എത്തിച്ച ഐ പി എസ് ഉദ്യോഗസ്ഥന്‍ രജനീഷ് റായ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 2018ലാണ്.


ഗുജറാത്തിനെ മാതൃകയാക്കൂ എന്ന്, നരേന്ദ്ര മോദി പരമാധികാരിയാകുന്നതിന് ഏറെക്കാലം മുമ്പ് എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദേശിക്കാന്‍ മടികാണിക്കാതിരുന്ന സുപ്രീം കോടതിയുടെ പിന്‍മുറക്കാര്‍, പുതിയ മാതൃകകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ അത്ഭുതമില്ല. അത് അധികാരത്തോട് വിയോജിക്കുന്ന, ഭരണകര്‍ത്താക്കളുടെ ക്രമക്കേടുകളെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള മുന്നറിയിപ്പാണ്. നുണകളാല്‍ ആരാധിക്കപ്പെടുന്ന പിശാചിന് വഴങ്ങിക്കൊടുക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പ്. അവിടെ സത്യത്തിന്റെ മാലാഖയെത്തുമെന്ന് പ്രതീക്ഷിക്കുന്ന സഞ്ജീവ് ഭട്ടുമാരുടെ എണ്ണം കുറയുകയാണ്. അതുകൊണ്ടാണ് ഈ വേട്ടക്ക് രാജ്യം മൗനം കൊണ്ട് അനുമതി നല്‍കുന്നത്. വിധിക്കപ്പെട്ട ശിക്ഷയേക്കാള്‍ ഭയപ്പെടുത്തുന്നത് ഈ നിസ്സംഗതയാണ്.

2019-06-13

കത്വയില്‍ രക്ഷപ്പെടുന്നവര്‍


എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ഒരാഴ്ചക്കാലം ക്ഷേത്രത്തിനുള്ളില്‍ തടഞ്ഞുവെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ ആരോപണവിധേയരായ ഏഴ് പേരില്‍ ഒരാളൊഴികെയുള്ളവര്‍ക്ക് പത്താന്‍കോട്ടിലെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തില്‍ പങ്കാളിയാകുകയും തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്ന് തെളിഞ്ഞ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവാണ് ശിക്ഷ. ബലാത്സംഗത്തിന് 25 വര്‍ഷത്തെ കഠിന തടവ് വേറെയും വിധിച്ചിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം തടവും. രണ്ട് കൂട്ടര്‍ക്കും പിഴയും വിധിച്ചിട്ടുണ്ട്. ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ അധികാരത്തിന്റെ ബലം ഉപയോഗിച്ചും അല്ലാതെയും നടത്തിയ അട്ടിമറി ശ്രമം കണക്കിലെടുക്കുമ്പോള്‍ ഈ വിധി ആശ്വാസപ്രദമാണ്.


ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനും സമാനതകളില്ലാത്ത ക്രൂരതകള്‍ക്കും ഇരയാക്കപ്പെട്ട പെണ്‍കുട്ടി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ജമ്മു കശ്മീരിലെ കത്വയില്‍ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള ക്രൂരതകള്‍ അനുഭവിക്കേണ്ടി വന്നത് എട്ട് വയസ്സുള്ള കുട്ടിയാണ്. ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ തടഞ്ഞുവെച്ച് മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തിയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലൈംഗികമായി ഉപദ്രവിച്ചത്. ഇതിന് ഒത്താശ ചെയ്യാനും തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനും പോലീസ് ഉദ്യോഗസ്ഥരടക്കം മറ്റ് മൂന്ന് പ്രതികള്‍ ശ്രമിച്ചു. നിയമവാഴ്ച ഉറപ്പാക്കാനും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാനും ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മറച്ചുപിടിക്കാന്‍ ശ്രമിച്ചുവെന്നത് ഗൗരവമേറിയ പ്രശ്നമാണ്. എന്നിട്ടും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കാനോ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാനോ കോടതി തയ്യാറായില്ല. പരമാവധി ശിക്ഷയായ വധശിക്ഷ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ, ഇത്തരം പ്രതികള്‍ സമൂഹത്തില്‍ സ്വതന്ത്രരായി വിഹരിക്കുകയും പൗരാവകാശങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കും വിധത്തിലുള്ള തീര്‍പ്പ് നല്‍കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നു നീതിന്യായ സംവിധാനത്തിന്.


പ്രതികള്‍ മുമ്പൊരിക്കലും കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതും മനപ്പരിവര്‍ത്തനം സാധ്യമാക്കി പുനരധിവസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് പരമാവധി ശിക്ഷ വിധിക്കാത്തത് എന്ന് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കുന്നുണ്ട്. എട്ട് വയസ്സുള്ള കുട്ടിയെ ലൈംഗികമായി ആക്രമിക്കാനും മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിനുള്ളില്‍ തടവില്‍ പാര്‍പ്പിക്കാനും മയങ്ങിക്കിടക്കുന്ന കുഞ്ഞു ശരീരത്തെ ക്രൂരതകള്‍ക്ക് വിധേയമാക്കാനും മടിക്കാത്ത മനസ്സുകളില്‍ പരിവര്‍ത്തനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്, വിശാലമായ നീതി ബോധത്തിന് ഒരുപക്ഷേ യോജിച്ചതായേക്കാം. എന്നാല്‍ നീതി നടപ്പാക്കിയെന്ന തോന്നല്‍ സമൂഹത്തിലുണ്ടാക്കാന്‍ പോന്നതല്ലെന്ന് നിസ്സംശയം പറയാം. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍പ്പോലും സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ വധശിക്ഷ വിധിച്ച ചരിത്രമുണ്ട് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് എന്നത് പ്രത്യേകം ഓര്‍ക്കണം.


എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത് കൊണ്ടുമാത്രമല്ല, ഈ കേസ് ഇന്ത്യന്‍ യൂനിയന്റെ ശ്രദ്ധയില്‍ വരുന്നത്. ഈ കേസില്‍ ആരോപണ വിധേയരായവരെ സംരക്ഷിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ ശക്തികളും അതിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പിയും കച്ചമുറുക്കി രംഗത്തുവന്നതു കൊണ്ടുകൂടിയാണ്. ജമ്മുവിലെ അഭിഭാഷകരില്‍ ഒരു വിഭാഗം ഇവര്‍ക്കൊപ്പം ചേരുകയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികള്‍ക്കായി സൗജന്യമായി കോടതിയില്‍ ഹാജരാകാമെന്ന പ്രഖ്യാപനവും ഇവരില്‍ ചിലര്‍ നടത്തി. 'ഇവളെയൊക്കെ കൊന്നത് നന്നായി' എന്ന് തുടങ്ങുന്ന അഭിപ്രായം സാമൂഹിക മാധ്യമത്തിലൂടെ പ്രകടിപ്പിച്ച സംഘ്പരിവാര്‍ നേതാവും മകനും അതിനെ പിന്തുണക്കാന്‍ മടികാണിക്കാതിരുന്നവരും നമ്മുടെ മുന്നിലുണ്ട്.


കൊല ചെയ്യപ്പെട്ടത് മുസ്ലിം നാടോടികളായ ബഖര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ്. അവളെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയതിന് 'ഹിന്ദു' സമുദായത്തിലെ അംഗങ്ങളെ കള്ളക്കേസില്‍പ്പെടുത്തുകയും അതുവഴി ഹിന്ദുക്കളെ വേട്ടയാടുകയാണെന്നുമാണ് വര്‍ഗീയ വാദികള്‍ സംഘടിതമായി പ്രചരിപ്പിച്ചത്. അതിന് നേതൃത്വം നല്‍കാന്‍ അന്ന് ജമ്മു കശ്മീര്‍ ഭരിച്ചിരുന്ന പി ഡി പി - ബി ജെ പി സഖ്യ സര്‍ക്കാറില്‍ അംഗങ്ങളായിരുന്നവരുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ജമ്മുവിലെ നേതാക്കളില്‍ ചിലര്‍ പോലും പ്രതികളെ സംരക്ഷിക്കാന്‍ രംഗത്തുവന്നു. ഈ പ്രതികള്‍ക്ക് സഹായം നല്‍കുന്നതിനായി ഹിന്ദു ഏകത മഞ്ച് എന്നൊരു സംഘടന രൂപവത്കരിച്ച് ജമ്മുവില്‍ പ്രകടനം നടത്താന്‍ പോലും ഇക്കൂട്ടര്‍ തയ്യാറായി. ജമ്മുവില്‍ മാത്രമല്ല, രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണത്തിന്റെ ആക്കം കൂട്ടാനുള്ള ഉപാധിയായി കത്വ കേസിനെ വര്‍ഗീയ ശക്തികള്‍ ഉപയോഗിച്ചു. ഈ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍, നിയമ വ്യവസ്ഥയെ ചോദ്യം ചെയ്ത് നീതി നടപ്പാക്കുന്നത് തടയാന്‍ ശ്രമിച്ചവര്‍ രക്ഷപ്പെടുന്നുണ്ട്. അതിനെ വര്‍ഗീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ ഒരു പോറലുപോലുമേല്‍ക്കാതെ രാഷ്ട്രീയ വിജയം ആഘോഷിച്ച് സുരക്ഷിതരായി തുടരുന്നുണ്ട്.


രാജ്യം ഹിന്ദു രാഷ്ട്രമാകാന്‍ കുതിക്കുമ്പോള്‍, ഇതര മതസ്ഥര്‍ക്ക് ഇവിടെ എന്തുകാര്യം? എന്ന ചോദ്യത്തിന്റെ കൂടി രക്തസാക്ഷിയാണ് ആ പെണ്‍കുട്ടി. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഇടത്തുനിന്ന് ബഖര്‍വാല്‍ വിഭാഗത്തെ പുറത്താക്കുക എന്ന ഉദ്ദേശ്യം ഈ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടെന്ന് കോടതി തന്നെ നിരീക്ഷിക്കുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ടു തന്നെ ഈ കൊടും ക്രൂരതയുടെ ഉത്തരവാദിത്തം അത് നടപ്പാക്കിയ ഏതാനും പേരിലോ കേസൊതുക്കിത്തീര്‍ക്കാന്‍ കൂട്ടുനിന്ന മറ്റുള്ളവരിലോ ഒതുങ്ങുന്നില്ല. വര്‍ഗീയതയുടെ കാളകൂടം വമിപ്പിച്ച്, എന്ത് ക്രൂരതയും ചെയ്യാന്‍ പാകത്തിലേക്ക് ഒരു വിഭാഗം ആളുകളെ എത്തിക്കുകയും അത്തരം ക്രൂരതകള്‍ ചെയ്തവരെ സംരക്ഷിക്കാന്‍ നിയമം കൈയിലെടുക്കാന്‍ മടിക്കേണ്ടതില്ലെന്ന മാനസികാവസ്ഥ വലിയൊരു വിഭാഗത്തില്‍ സൃഷ്ടിക്കുകയും ചെയ്ത സംഘ്പരിവാരം കൂടിയാണ് വിചാരണ ചെയ്യപ്പെടേണ്ടത്.


ഏത് ക്രൂരതയെയും വര്‍ഗീയത പരിചയാക്കി പ്രതിരോധിക്കാമെന്നും അധികാരം പിടിക്കാനുള്ള പ്രചാരണോപാധിയായി ഉപയോഗിക്കാമെന്നും തെളിയിച്ച അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന വിരാട പുരുഷന്‍മാര്‍ കൂടിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത്. അവരുടെ അധ്യക്ഷതയില്‍ മുന്‍കാലത്ത് അരങ്ങേറിയ കൊടും ക്രൂരതകള്‍ സംബന്ധിച്ച കേസുകള്‍ അട്ടിമറിക്കപ്പെടുമ്പോള്‍ നിശ്ശബ്ദമായി കണ്ടുനിന്ന നിയമ - നീതിന്യായ സംവിധാനങ്ങള്‍ക്ക് കൂടി ഉത്തരവാദിത്തമുണ്ട് കത്വയിലെ കുഞ്ഞിന്റെ ജീവനില്‍.


ഈ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ വിശാല്‍ ജന്‍ഗോത്ര (ശിക്ഷിക്കപ്പെട്ട മുഖ്യ പ്രതി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സാഞ്ജി റാമിന്റെ മകന്‍) നേരിട്ട ആരോപണം ചെറുതായിരുന്നില്ല. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലായിരുന്ന വിശാലിനെ, എട്ട് വയസ്സുകാരിയെക്കുറിച്ചുള്ള വിവരം അറിയിച്ച് വിളിച്ചുവരുത്തിയെന്നും പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം അയാള്‍ മടങ്ങിയെന്നുമായിരുന്നു ആരോപണം. ഇതിനെ പ്രതിഭാഗം നേരിട്ടത് മുസഫര്‍ നഗറിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിശാലുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നത് പോലുള്ള ആക്രമണം നടക്കുന്ന ദിവസം പരീക്ഷ എഴുതുകയുമായിരുന്നു എന്നുമുള്ള രേഖകള്‍ ഉപയോഗിച്ചാണ്. ഇത് കോടതി സ്വീകരിക്കുകയും ചെയ്തു.


2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും അതുവഴി രാജ്യവും പിടിക്കാന്‍ ആവിഷ്‌കരിച്ച തന്ത്രങ്ങളിലൊന്ന് വിജയകരമായി പരീക്ഷിക്കപ്പെട്ടത് മുസഫര്‍ നഗറിലായിരുന്നു. സംഘ്പരിവാരത്തിന്റെ വര്‍ഗീയ വിഭജന അജന്‍ഡ ഏതാണ്ട് പൂര്‍ണമായി നടപ്പാക്കപ്പെട്ട പ്രദേശം. അവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന്, അതും യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് ഭരിക്കുമ്പോള്‍, രേഖകള്‍ സൃഷ്ടിച്ചെടുക്കുക എന്നത് പ്രയാസമുള്ള കാര്യമേയല്ല. അത് സ്വീകരിക്കപ്പെടുമ്പോള്‍ തെളിവുകളെ മാത്രം ആധാരമാക്കുന്ന നീതിന്യായം വിജയിക്കും. പക്ഷേ നീതി വിജയിക്കണമെന്നില്ല.


ഈ കേസില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിച്ച അഭിഭാഷക ദീപിക സിംഗ് രജാവത്താണ് ആറ് പേരുടെ ശിക്ഷയെങ്കിലും ഉറപ്പാക്കിയ വിചാരണക്കോടതി വിധിയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്. അവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന ഭീഷണി അവര്‍ പലകുറി നേരിട്ടു. സ്വന്തം വീട്ടിലേക്ക് കയറുമ്പോള്‍ പോലും ചുറ്റുപാടും നോക്കി സുരക്ഷ ഉറപ്പാക്കേണ്ട അവസ്ഥ. ദീപികയെയും കുടുംബത്തെയും സാമൂഹികമായി ഒറ്റപ്പെടുത്താനും ശ്രമമുണ്ടായി. ഇതില്‍ മനംമടുത്ത് കുടുംബാംഗങ്ങള്‍ പോലും ദീപികയെ വിമര്‍ശിച്ചു. കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു.


ഇത്തരത്തില്‍ ഒരു അഭിഭാഷകയെ ഭീഷണിപ്പെടുത്താനും അവരുടെ കുടുംബത്തെ ഒറ്റപ്പെടുത്താനും ശ്രമമുണ്ടായപ്പോള്‍ പ്രതിരോധിക്കാനുള്ള ശ്രമം സമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. സംഘ്പരിവാരത്തിന്റെ വര്‍ഗീയ അജന്‍ഡകള്‍ക്കും അതു നടപ്പാക്കാന്‍ അവര്‍ സ്വീകരിക്കുന്ന വഴികള്‍ക്കും വഴങ്ങിക്കൊടുത്ത് ജീവിക്കുകയാണ് വേണ്ടതെന്ന സ്വയം ബോധ്യം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ഫലമാണ് ഈ അവസ്ഥ.


അവിടേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നുവെന്ന തിരിച്ചറിവ് കൂടിയാണ് കത്വ കേസ് ഇന്ത്യന്‍ യൂനിയന് നല്‍കുന്ന പാഠം. അവിടെ പ്രതിപ്പട്ടികയിലുള്ള ആറ് പേര്‍ ശിക്ഷിക്കപ്പെടുന്നുവെന്നത് സാമൂഹികമായ മാറ്റത്തിന് ഹേതുവാകുന്നില്ല. വര്‍ഗീയതയുടെ കൊടിയ വിഷം കുത്തിവെച്ച്, എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാത്തവരെ സൃഷ്ടിച്ചെടുക്കുന്ന സംഘ്പരിവാര അജന്‍ഡയെ തകര്‍ക്കാന്‍ പാകത്തില്‍ സാമൂഹിക - രാഷ്ട്രീയ മാറ്റമുണ്ടായാലേ കത്വയിലെ പെണ്‍കുഞ്ഞിനും കുടുംബത്തിനും അവരുള്‍ക്കൊള്ളുന്ന സമൂഹത്തിനും നീതി കിട്ടൂ. പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് വിധിക്കപ്പെട്ട, അധികാരമുപയോഗിച്ച് ഇളവുചെയ്യാന്‍ സാധിക്കുന്ന, ദണ്ഡന
നീതി നടപ്പാക്കിയെന്ന പ്രതീതി സൃഷ്ടിക്കുന്നതേയുള്ളൂ.