2019-02-25

സംഹാരം + ഭയം = അധികാരം


2001 അവസാനം ഗുജറാത്തിലെ മുഖ്യമന്ത്രിക്കസേരയില്‍ അവരോധിതനാകുമ്പോള്‍ പാളയത്തില്‍ പടയുണ്ടായിരുന്നു. കൃഷിയിലും കച്ചവടത്തിലും വ്യവസായത്തിലും മേല്‍ക്കൈയുണ്ടായിരുന്ന പട്ടേലന്മാര്‍ അധികാരത്തില്‍ അവരുടെ പങ്ക് ചോദിച്ചുവാങ്ങിയിരുന്നു. മുഖ്യാധികാര സ്ഥാനത്ത്  സമുദായാംഗമല്ലെങ്കില്‍ അവര്‍ കലാപക്കൊടി ഉയര്‍ത്തുമായിരുന്നു. പട്ടേലന്‍മാര്‍ക്കിടയില്‍ സമാന്യത്തിലധികം സ്വാധീനമുണ്ടായിരുന്ന കേശുഭായിയെ നീക്കിക്കൊണ്ട് മുഖ്യമന്ത്രിക്കസേരയില്‍ അവരോധിതനാകുമ്പോള്‍ അടുത്തൊരു അധികാരക്കലാപത്തില്‍ നിഷ്‌കാസിതനാകാന്‍ പോകുന്നയാളെന്ന പ്രതീതിയാണ് പുറമേക്കുണ്ടായിരുന്നത്. അല്ലെങ്കില്‍ അധികം വൈകാതെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പരാജയത്തോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിഷ്‌കാസിതനാകാന്‍ പോകുന്ന നേതാവ് എന്ന പ്രതീതി.

ഇതൊക്കെ അപ്രസക്തമാക്കിക്കൊണ്ട്  13 വര്‍ഷക്കാലം ആ കസേരയില്‍ അമര്‍ന്നിരിക്കാനും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയരാനും വേണ്ട ഊര്‍ജം വംശഹത്യാ ശ്രമത്തിലെ ചോരയില്‍ നിന്നായിരുന്നു.
2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപിടിച്ച് 58 പേര്‍ മരിച്ചപ്പോള്‍ കൊല്ലപ്പെട്ടവരൊക്കെ അയോധ്യയില്‍ നിന്ന് മടങ്ങിയ കര്‍സേവകരാണെന്ന് പ്രചരിപ്പിച്ച്, കത്തിക്കരിഞ്ഞ മൃതദേഹം അഹമ്മദാബാദിലേക്ക് കൊണ്ടുവന്ന് പൊതുദര്‍ശനത്തിനുവെച്ച്, ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ച്, പോലീസ് നിഷ്‌ക്രിയരായി കൊലക്കും ബലാത്സംഗത്തിനും കൊള്ളിവെപ്പിനും കൊള്ളക്കും അരങ്ങൊരുക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കണ്‍ട്രോള്‍ റൂമിലേക്ക് രണ്ട് മന്ത്രിമാരെ നിയോഗിച്ച്, സമാനതകളില്ലാത്ത അക്രമം അരങ്ങേറുമ്പോഴും പട്ടാളത്തെ നിയോഗിക്കുന്നത് വൈകിപ്പിച്ച് ഒക്കെ സംഘടിപ്പിച്ച വംശഹത്യാ ശ്രമം. അതിലൂടെ സൃഷ്ടിച്ചെടുത്ത ധ്രുവീകരണവും ഭീതിയുടെ അന്തരീക്ഷവുമായിരുന്നു ചോദ്യംചെയ്യപ്പെടാത്ത നേതാവ് എന്നതിലേക്കുള്ള വളര്‍ച്ചയുടെ വളവും വെള്ളവും.


ആ 'പ്രതി'ച്ഛായയാണ് പാര്‍ട്ടിയിലെ ഇതര നേതാക്കളെയൊക്കെ തള്ളിമാറ്റിക്കൊണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം നേടാന്‍ ഉപയോഗിച്ചത്, പിന്നീട് പ്രധാനമന്ത്രിയാകാനും. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന ലക്ഷം കോടികളുടെ അഴിമതിക്കഥകള്‍ വഴി എളുപ്പമാക്കുകയും ചെയ്തു.


അഞ്ചാണ്ട് തികച്ച്, തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ 'ചോദ്യംചെയ്യപ്പെടാത്ത നേതാവ്' എന്നതിന് മങ്ങലേറ്റിരിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ തോല്‍വി, പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിക്ക് ഊര്‍ജം നല്‍കിയിരിക്കുന്നു. ഇത്രനാളും 'പപ്പു'വെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്ന നേതാവിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ കുഴങ്ങുന്നു. എല്ലാറ്റിനുമപരി തോല്‍പ്പിച്ചേ അടങ്ങൂവെന്ന വാശിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന് വട്ടംകൂട്ടുന്നു. യു പിയില്‍ പ്രാബല്യത്തില്‍ വന്ന എസ് പി - ബി എസ് പി സഖ്യം അവിടെ കനത്ത തോല്‍വി സമ്മാനിക്കുമെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ ചെയ്തതിലും ചെയ്യാത്തതിലുമുള്ള ജനങ്ങളുടെ രോഷത്തിനൊപ്പമാണ് മറ്റ് പ്രതികൂല സാഹചര്യങ്ങള്‍.


ഇത് മറികടക്കാന്‍ എന്താകും നേതാവും പരിവാരവും ചെയ്യുക എന്ന ശങ്ക  അന്തരീക്ഷത്തിലുയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്തെങ്കിലും ചെയ്യാതിരിക്കില്ല എന്ന് മുന്‍ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വര്‍ഗീയധ്രുവീകരണത്തിന്റെ ആഴം കൂട്ടാന്‍ പാകത്തിലൊരു കലാപത്തിന്റെ സാധ്യത പലരും ചൂണ്ടിക്കാട്ടി. ഇതുവരെ അത്തരത്തില്‍ വ്യാപ്തിയുള്ള അനിഷ്ടങ്ങളൊന്നുമുണ്ടായില്ല. പകരം പുല്‍വാമയുണ്ടായി. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലെ അംഗങ്ങള്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണം ഇന്ത്യന്‍ യൂനിയന്‍ കണ്ട് പഴകിയ ഒന്നായിരുന്നില്ല. പരമാവധി ആഘാതം ഉറപ്പാക്കാന്‍ തീരുമാനിച്ച്, അതിന് പാകത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ച് നടപ്പാക്കിയ ഒന്ന്.


44 സൈനികരുടെ ജീവനെടുത്ത ആക്രമണം അപലപിക്കപ്പെടേണ്ടതാണ്. അതിന് പിറകില്‍ പ്രവര്‍ത്തിച്ചവര്‍ അരായാലും, അതില്‍ സ്വദേശി - വിദേശി ഭേദമില്ല, അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം. ആ ലക്ഷ്യം മുന്‍ നിര്‍ത്തി ഭരണകൂടം ആത്മാര്‍ഥത കാട്ടിയാല്‍ അതിനെ സര്‍വാത്മനാ പിന്തുണക്കുകയും വേണം.
എന്നാല്‍, അതിലപ്പുറമുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പുല്‍വാമക്ക് ശേഷമുള്ള നേതാവിന്റെയും പരിവാരത്തിന്റെയും പ്രവൃത്തികളില്‍ കാണുമ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനൊപ്പം രാജ്യസ്‌നേഹ മുറവിളികളുടെ അന്തരീക്ഷ സൃഷ്ടി കൂടി സാധ്യമാക്കുന്ന ഒന്നായി ചാവേര്‍ ആക്രമണം ഉപയോഗിക്കപ്പെടുകയാണോ എന്ന് സംശയിക്കണം. മേല്‍ച്ചൊന്ന പ്രതികൂല സാഹചര്യങ്ങളെയാകെ നേരിടാനുള്ള വജ്രായുധമായി പുല്‍വാമ മാറുകയാണ്.


ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്ത് പലേടത്തും കശ്മീരുകാര്‍ ആക്രമിക്കപ്പെട്ടു. അവര്‍ ബഹിഷ്‌കൃതരായി. ഹോസ്റ്റലുകളില്‍ നിന്നും വാടക വീടുകളില്‍ നിന്നും ഇറക്കിവിടപ്പെട്ടു. കശ്മീരികളെ ബഹിഷ്‌കരിക്കണമെന്ന് ഭരണഘടനാ പദവി വഹിക്കുന്ന ഗവര്‍ണര്‍ പരസ്യമായി ആഹ്വാനം ചെയ്തു. അത്തരം അക്രമണോത്സുകമായ ഒറ്റപ്പെടുത്തലുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സംഘ്പരിവാരത്തിന്റെ പാര്‍ശ്വ സംഘങ്ങള്‍ സജീവമായി രംഗത്തുണ്ടുതാനും. ഇവ്വിധത്തില്‍ കശ്മീരുകാരെ ഒറ്റപ്പെടുത്താനും അതിലൂടെ മുസ്‌ലിം വിരുദ്ധ വികാരമുണര്‍ത്താനും ശ്രമം നടക്കുമ്പോള്‍ പതിവ് മൗനത്തിലായിരുന്നു പരമാധികാരിയായ നേതാവ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമികള്‍ ദളിതുകളെയും മുസ്‌ലിംകളെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്തപ്പോള്‍ മൗനം കൊണ്ട് നല്‍കിയ അംഗീകാരത്തിന്റെ മറ്റൊരുപതിപ്പ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം പുല്‍വാമയിലുണ്ടെന്ന് തിരിച്ചറിഞ്ഞുള്ള മൗനം. ഒടുവില്‍, കശ്മീരികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധി വന്നതിന് ശേഷം അക്രമങ്ങളെ അപലപിച്ചൊരു പ്രസ്താവന. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിന് ശേഷമുള്ള ഈ അപലപിക്കല്‍, കടമ നിറവേറ്റിയെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള തന്ത്രം മാത്രമായേ കണക്കാക്കാനാകൂ.


കശ്മീരുകാര്‍ മാത്രമല്ല, പുല്‍വാമ ആക്രമണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് സംശയങ്ങളുന്നയിക്കുന്നവര്‍ പോലും ഭീഷണിയുടെ മുനയിലാണ്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരില്‍ കേസില്‍ ഉള്‍പ്പെടുത്തപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്തവര്‍ കുറവല്ല. 44 ജീവനുകളെടുത്ത ചാവേര്‍ ആക്രമണം നടത്താന്‍ പാകത്തിലുള്ള സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കാന്‍ ജയ്‌ഷെ മുഹമ്മദിന് എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത്തരത്തില്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെങ്കിലും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നോ അവര്‍ എന്തെങ്കിലും മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്ന ചോദ്യത്തിനും ഉത്തരമില്ല. മുംബൈയില്‍ നടന്ന അസാധാരണമായ ആക്രമണത്തിന് ശേഷം വിവര ശേഖരണത്തിന് അത്യാധുനിക ഉപകരണങ്ങള്‍ നമ്മുടെ രാജ്യം വാങ്ങിയിരുന്നു. അതൊക്കെയും പരാജയപ്പെട്ടതിന്റെ ഫലമാണോ ഈ ആക്രമണം.


ഈ നേതാവിന്റെ കാലത്താണ് ഉറിയിലും പത്താന്‍കോട്ടും സേനാ കേന്ദ്രങ്ങള്‍ക്കു നേര്‍ക്ക് ആക്രമണമുണ്ടായത്. ഉറിയ്ക്ക് മറുപടിയായിരുന്നു കൊട്ടിഘോഷിക്കപ്പെട്ട അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണം. ഇന്ത്യയെ ലക്ഷ്യമിട്ട് അതിര്‍ത്തിക്കപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭീകരവാദ കേന്ദ്രങ്ങളില്‍ വലിയ നാശം വിതക്കാന്‍ മിന്നലാക്രമണത്തിലൂടെ സാധിച്ചുവെന്ന് നേതാവ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അതൊക്കെ വെറും വീരവാദം മാത്രമായിരുന്നുവെന്നാണോ പുല്‍വാമയിലെ ആക്രമണം തെളിയിക്കുന്നത്? ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്‌ഫോടകവസ്തു കടത്താന്‍ അതിര്‍ത്തിക്കപ്പുറത്തുള്ള ശക്തികള്‍ക്ക് സാധിക്കുന്നുവെങ്കില്‍ മിന്നലാക്രമണം വെറും മിന്നലായിരുന്നുവെന്ന് മനസ്സിലാക്കേണ്ടേ?


ഈ ചോദ്യങ്ങളൊക്കെ ഇപ്പോള്‍ ചോദിക്കേണ്ടതാണോ എന്ന ചോദ്യമാണ് ഇതിനെല്ലാമുള്ള മറുപടി. രാജ്യം ആക്രമിക്കപ്പെടുമ്പോള്‍ ഭരണാധികാരിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ രാജ്യദ്രോഹികളാവാതെ തരമില്ല. ഇപ്പോള്‍ വേണ്ടത് നേതാവിനും പരിവാരത്തിനും കരുത്തേകല്‍ മാത്രമാണെന്നാണ് സംഘ ഗാനം. ആ ഗാനത്തിന് വര്‍ഗീയതയുടെ താളം കൂടി ഉണ്ടാക്കുകയാണ് കശ്മീരുകാരോട് വെറുപ്പു വളര്‍ത്തുന്നതിന്റെ ഉദ്ദേശ്യം. അവ്വിധമുള്ള വെറുപ്പുവളര്‍ത്തല്‍, ഇപ്പോള്‍ തന്നെ ഇന്ത്യന്‍ മുഖ്യധാരയില്‍ നിന്ന് അകന്നുപോയ ജനതയെ എത്രത്തോളം കൂടുതല്‍ അകറ്റുമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ രാഷ്ട്രതന്ത്രജ്ഞനല്ല നേതാവ്. കൂടുതല്‍ അകല്‍ച്ച, കൂടുതല്‍ സംഘര്‍ഷത്തിലേക്ക് വഴി തുറന്നാല്‍ അതും മുതലെടുപ്പിന് ആയുധമാക്കാമെന്ന ആലോചനക്കാകും പ്രാമുഖ്യം. സംഘര്‍ഷങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഭീതി അധികാരമുറപ്പിക്കാന്‍ സഹായകമാണെന്ന അനുഭവപരിചയമാണ് നയിക്കുന്നത്. അതുകൊണ്ടാണ് ഇനിയങ്ങോട്ട് ഉന്‍മൂലനമാണ് മാര്‍ഗമെന്ന് കാലാള്‍പ്പടയുടെ മേധാവി പ്രഖ്യാപിക്കുന്നത്.


രാജ്യ സുരക്ഷ അപകടത്തിലാക്കാന്‍ ശത്രുക്കള്‍ യത്‌നിക്കുമ്പോള്‍ കരുത്തനായ നേതാവാണ് ആവശ്യമെന്ന നാമജപഘോഷയാത്രകള്‍ തുടങ്ങിക്കഴിഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എന്ന 'പ്രതി'ച്ഛായ തിരികെപ്പിടിക്കാന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇതിലും നല്ലൊരു വഴി കിട്ടാനേയില്ല. അതുകൊണ്ടാണ് സര്‍വകക്ഷി യോഗത്തിലെ ധാരണകള്‍ ലംഘിച്ച്, പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമം നേതാവിന്റെ തൊട്ടടുത്ത അനുചരനായ പാര്‍ട്ടി പ്രസിഡന്റ് തന്നെ തുടങ്ങിവെച്ചത്. അതിലൊരു വലിയ അപകടം നേതാവോ അനുചരനോ പ്രതീക്ഷിച്ചില്ലെന്ന് മാത്രം.


പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടക്കുമ്പോള്‍  ഗുജറാത്തിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര ചാനലിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിന്റെ തിരക്കിലായിരുന്നു നേതാവ്. സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട വിവരം പുറത്തുവന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ഫോട്ടോ ഷൂട്ട് അവസാനിച്ചത്. ഈ വിവരം അറിഞ്ഞതിന് ശേഷവും ഫോട്ടോ ഷൂട്ട് തുടര്‍ന്നതാണോ അതോ ഫോട്ടോ ഷൂട്ടിന്റെ തിരക്കുകള്‍ക്കിടെ വിവരം നേതാവിനെ അറിയിക്കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതാണോ എന്നതില്‍ വ്യക്തയില്ല. ഇതില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. അറിഞ്ഞിട്ടും ഫോട്ടോ ഷൂട്ട് തുടര്‍ന്നുവെന്നാണെങ്കിലും ഉദ്യോഗസ്ഥര്‍ അറിയിച്ചില്ല എന്നാണെങ്കിലും രോഗി ഇച്ഛിച്ചത് പോലെ കിട്ടിയ വജ്രായുധത്തിന് മൂര്‍ച്ചയില്ലാതാകും.


ഉദ്യോഗസ്ഥര്‍ അറിയിക്കാതിരുന്നതാണെന്ന് വിശ്വസിക്കുക പ്രയാസം. ഗുജറാത്ത് വംശഹത്യാ ശ്രമം തടയുന്നതിന് നടപടിയെടുക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ അതില്‍ യാത്ര ചെയ്യുന്നയാള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മറുപടി പറഞ്ഞ നേതാവ്, ചാവേര്‍ ആക്രമണത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വലിയ വില കല്‍പ്പിക്കുമെന്ന് കരുതുന്നതിലാണ് അബദ്ധം. സംഹാരം ഏതുവിധത്തിലാണ് ഉപയോഗിക്കേണ്ടത് എന്ന് വംശഹത്യാനന്തരം അരങ്ങേറിയ വ്യാജ ഏറ്റുമുട്ടലുകളിലൂടെയും തെളിയിച്ചിട്ടുണ്ടല്ലോ!

2019-02-12

നുണയനെന്ന് വിളിക്കില്ല, കള്ളനെന്നും...


ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍ നിന്ന് പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണകള്‍ അട്ടിമറിച്ച് അന്തിമ കരാറുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുണയനെന്നും കള്ളനെന്നുമൊക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന അപൂര്‍വം ഭരണകര്‍ത്താക്കളില്‍ ഒരാളാകും നരേന്ദ്ര മോദി. പ്രധാനമന്ത്രിയെ നുണയനെന്നോ കള്ളനെന്നോ വിളിക്കുന്നതില്‍ അനൗചിത്യമുണ്ട്. ആ സ്ഥാനത്തിരിക്കുന്ന വ്യക്തി, കള്ളനും നുണയനുമൊക്കെയാകാമെങ്കിലും ആ വ്യക്തി ഇന്ത്യന്‍ യൂനിയന്റെ പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയാണ് എന്നത് അംഗീകരിച്ചേ മതിയാകൂ. മാത്രവുമല്ല, ഏകാധിപത്യ പ്രവണത നിലനിര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം, ഭരണനേതൃത്വത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെയൊക്കെ രാജ്യസ്‌നേഹവുമായി ബന്ധിപ്പിച്ച് മാത്രമേ വ്യവഹരിക്കൂ. രാജ്യത്തിന്റെ ഉത്തമ താത്പര്യം മുന്‍നിര്‍ത്തി മാത്രമേ ഭരണനേതൃത്വം തീരുമാനങ്ങളെടുക്കൂവെന്നതിനാല്‍ അതിന്റെ പേരില്‍ നുണയനെന്നോ കള്ളനെന്നോ വിളിക്കുന്നത് രാജ്യദ്രോഹക്കേസില്‍ പ്രതിസ്ഥാനത്താകാന്‍ സാധ്യതയേറിയ ഒന്നാകും.


ഇന്ത്യന്‍ യൂനിയന്റെ അതിരുകളും അതുവഴി പരമാധികാരവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമസേനക്ക് അടിയന്തരമായി വേണ്ടത് ചുരുങ്ങിയത് 126 പോര്‍ വിമാനങ്ങളാണെന്നാണ് വ്യോമസേനയുടെ 10 വര്‍ഷം മുമ്പത്തെ കണക്ക്. 10 വര്‍ഷത്തിനിടെ തകര്‍ന്നുവീണ പോര്‍ വിമാനങ്ങളുടെ എണ്ണം കൂടി പരിഗണിച്ചാല്‍ ആവശ്യമായവയുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ടാകും. 18 വിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയില്‍ നിന്ന് നേരിട്ട് വാങ്ങാനും 108 എണ്ണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡും ദസോള്‍ട്ടും ചേര്‍ന്നുണ്ടാക്കുന്ന സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണ. അതായത് പോര്‍ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനം കൂടി ഉള്‍ക്കൊള്ളുന്ന സംരംഭത്തിന് കൈമാറ്റം ചെയ്തുകിട്ടും.


2014ല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത് വിദേശ സന്ദര്‍ശന സപര്യ ആരംഭിച്ച നരേന്ദ്ര മോദി 2015ല്‍ ഫ്രാന്‍സിലെത്തും വരെയുള്ള ധാരണയായിരുന്നു ഇത്. ആ സന്ദര്‍ശനത്തോടെ ഇന്ത്യ വാങ്ങുന്ന പോര്‍ വിമാനങ്ങളുടെ എണ്ണം 36 ആയി പൊടുന്നനെ കുറഞ്ഞു. പോര്‍ വിമാനങ്ങള്‍ക്കൊപ്പം അതിലുപയോഗിക്കാവുന്ന അത്യാധുനിക ആയുധങ്ങള്‍ കൂടി വാങ്ങാന്‍ തീരുമാനിച്ചു. അതോടെ വിമാനത്തിന്റെ വില പല മടങ്ങായി കൂടി. 126 എണ്ണത്തിന് നല്‍കേണ്ട വിലയേക്കാള്‍ അധികം നല്‍കണം 36 എണ്ണത്തിന് എന്നാണ് പുറത്തുവരുന്ന വിവരം. വിമാന വില പുറത്തുവിടുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് ഇന്ത്യ - ഫ്രാന്‍സ് സര്‍ക്കാറുകള്‍ തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് വിലക്കപ്പെട്ടതിനാലും അധികമായി നല്‍കേണ്ടിവരുന്ന തുകയെത്ര എന്ന് പൗരന്‍മാര്‍ക്ക് അറിയാന്‍ നിര്‍വാഹമില്ല. വ്യോമസേനക്ക് ആവശ്യമുള്ളത് വാങ്ങുക എന്നതാണോ പകുതി പോലും വാങ്ങാതിരിക്കുക എന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?


യു പി എ കാലത്തുണ്ടാക്കിയ കരാറനുസരിച്ച് പോര്‍വിമാന നിര്‍മിതിക്കുള്ള സാങ്കേതിക വിദ്യ പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിന് കൈമാറിക്കിട്ടുമായിരുന്നു. തദ്ദേശീയമായ സാങ്കേതിക വിദ്യ ഇതിനകം വികസിപ്പിച്ച എച്ച് എ എല്ലിന് റാഫേലിന്റെ സാങ്കേതിക വിദ്യ കൂടി ലഭിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ സ്വയം നിറവേറ്റാന്‍ പാകത്തിലേക്ക് വളരാന്‍ സാധിക്കുമായിരുന്നു. വിദൂരമായ ഭാവിയിലെങ്കിലും പോര്‍ വിമാനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിലേക്ക് മുന്നേറാനാകുമായിരുന്നു. അതില്ലാതാക്കി, ദസോള്‍ട്ടിന്റെയും കരാറിന്റെ ഭാഗമായ ഇതര കമ്പനികളുടെയും പങ്കാളിയായി അനില്‍ അംബാനിയുടെ കമ്പനിയെ നിശ്ചയിച്ചപ്പോള്‍ ഇല്ലാതായത് സാങ്കേതിക വിദ്യാ കൈമാറ്റമാണ്. ഈ കമ്പനികളെല്ലാം കൂടി, കരാര്‍ പ്രകാരം, ഇന്ത്യയില്‍ നിക്ഷേപിക്കേണ്ട 30,000 കോടി രൂപ പൊതുമേഖലയില്‍ നിന്ന് അനില്‍ അംബാനിയുടെ കമ്പനിയിലേക്ക് മാറുകയും ചെയ്തു. പൊതുമേഖലാ കമ്പനിയിലേക്ക് വലിയ നിക്ഷേപമെത്തുകയും അവരിലേക്ക് സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുക എന്നതാണോ അനില്‍ അംബാനിയുടെ കമ്പനിയിലേക്ക് നിക്ഷേപം തിരിച്ചുവിടുകയും സാങ്കേതിക വിദ്യാ കൈമാറ്റം ഇല്ലാതാക്കപ്പെടുകയും ചെയ്യുക എന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?


സാങ്കേതിക വിദ്യാ കൈമാറ്റം പുതിയ കരാറനുസരിച്ച് സാധ്യമാണെങ്കില്‍ അത്, കടക്കെണിയുടെ പുതിയ ആഴങ്ങള്‍ കണ്ടെത്തി പൊതുമേഖലാ ബേങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയുടെ വലുപ്പം കൂട്ടുന്ന അനില്‍ അംബാനിയുടെ കമ്പനിക്ക് നല്‍കാന്‍ തീരുമാനിക്കുന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?


126 പോര്‍ വിമാനങ്ങളെന്നത് 36 ആക്കാനും ഇന്ത്യന്‍ പങ്കാളി സ്ഥാനം അനില്‍ അംബാനിയുടെ കമ്പനിക്ക് നല്‍കാനുമുള്ള തീരുമാനത്തിലേക്ക് നയിച്ച ആലോചനകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഹിച്ച പങ്കിനെക്കുറിച്ച് പുതിയ ആരോപണങ്ങളുണ്ട്. പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് ഒരു നയം 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് പ്രതിരോധ മന്ത്രാലയം നിയോഗിക്കുന്ന, വിദഗ്ധരടങ്ങിയ കമ്മിറ്റിയാണ് ഉത്പന്ന നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തേണ്ടത്. ഇതനുസരിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ്, സമാന്തരമായ ചര്‍ച്ചകള്‍ ഫ്രഞ്ച് സര്‍ക്കാറുമായി ആരംഭിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സമാന്തര ചര്‍ച്ചകള്‍, ഇന്ത്യന്‍ യൂനിയന്റെ വിലപേശല്‍ സാധ്യതകളെ ഇല്ലാതാക്കുമെന്നും ഉത്പന്നങ്ങളുടെ നിലവാരം സമയബന്ധിതമായ കൈമാറ്റം തുടങ്ങിയവക്ക് കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുമെന്നും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. ആ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (പ്രധാനമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഓഫീസ് ഇടപെടില്ലെന്നതിനാല്‍ പ്രധാനമന്ത്രി തന്നെ) സമാന്തര ചര്‍ച്ചകളുമായി മുന്നോട്ടുപോയത്.


ഇത്തരം കരാറുകളുടെ ആലോചനകളില്‍ ഒരിടത്തും പങ്കില്ലാത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പോലും സമാന്തര ആലോചനകളില്‍ സജീവമായിരുന്നുവെന്നാണ് ആക്ഷേപം. എന്തായാലും ഫ്രാന്‍സിലെ കമ്പനികള്‍ കരാറനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് അവിടത്തെ സര്‍ക്കാറില്‍ നിന്ന് രേഖാമൂലം ഉറപ്പ് വാങ്ങാതെ  കരാറിലൊപ്പിട്ടു. സംഗതികള്‍ക്ക് മുട്ടുണ്ടാകില്ലെന്നൊരു കത്ത് നല്‍കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ കനിവു കാട്ടി. അതിലപ്പുറം ഉറപ്പ് എന്താണ് വേണ്ടതെന്ന് ചോദിക്കുന്നു നരേന്ദ്ര മോദിയും കൂട്ടരും. പൊതുഖജനാവിലെ പണമെടുത്ത് വിദേശ കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ കൊടുക്കുന്ന പണം  നമുക്കു മുതലാകും വിധത്തില്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുമെന്നും ഇല്ലാത്തപക്ഷം സര്‍ക്കാര്‍ ഇടപെട്ട് കരാര്‍ പാലിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുമെന്നുമുള്ള ഉറപ്പ് രേഖാമൂലം ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് വാങ്ങുന്നതാണോ ഉത്തരവാദിത്വമൊന്നും ഏല്‍ക്കാതെ, കാര്യങ്ങള്‍ മുറപോലെ നടക്കുമെന്നൊരു കത്തുവാങ്ങി പോക്കറ്റിലിട്ട് ഇതിനപ്പുറം ഉറപ്പ് എന്തുവേണമെന്ന് ചോദിക്കുന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?


പോര്‍ വിമാനങ്ങളും അതില്‍ ഘടിപ്പിക്കാവുന്ന ആധുനിക ആയുധങ്ങളും വാങ്ങാനുള്ള സഹസ്ര കോടികളുടെ കരാറാകുമ്പോള്‍ കോഴക്കും കമ്മീഷനുമൊക്കെ സാധ്യത ഏറെയാണ്. ഭരണ - ഉദ്യോഗസ്ഥ തലങ്ങളെ അവിഹിതമായി സ്വാധീനിച്ച് നേട്ടമുണ്ടാക്കാന്‍ വിദേശ കമ്പനികള്‍ ശ്രമിക്കാനുള്ള സാധ്യതയും ചെറുതല്ല. ഇതൊക്കെ മുന്നില്‍ക്കണ്ടാണ് ഇത്തരം ഇടപാടുകളുടെ കരാറുകളുണ്ടാക്കുമ്പോള്‍ കോഴ, കമ്മീഷന്‍, അവിഹിത ഇടപെടലുകള്‍ തുടങ്ങിയവ തടയാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിരോധ സാമഗ്രികളുടെ വാങ്ങല്‍ നയത്തില്‍ നിര്‍ദേശിച്ചത്. അവ്വിധമുള്ള ശ്രമങ്ങളുണ്ടായാല്‍, അതിന് മുന്‍കൈ എടുത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കരാറില്‍ പങ്കാളികളാകുന്ന സര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കുന്നതാണ് വ്യവസ്ഥ. അതൊഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിക്കുകയും വ്യവസ്ഥകള്‍ ഒഴിവാക്കിക്കൊണ്ട് പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനമെടുക്കുകയും ചെയ്യുമ്പോള്‍ കോഴയും കമ്മീഷനും കൈമാറ്റം ചെയ്യപ്പെടുന്നുവെങ്കില്‍ ആവട്ടെ എന്ന് വെക്കുകയാണ് ചെയ്യുന്നത്. അവിഹിത ഇടപെടലുകളുണ്ടാകുകയാണെങ്കില്‍ അതും നടക്കട്ടെ എന്നും.


അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ച്, അഴിമതി തുടച്ചുനീക്കുകയാണ് തന്റെ അവതാരോദ്ദേശ്യമെന്ന് പ്രഖ്യാപിച്ച്, രാഷ്ട്ര സേവനത്തിനായി കുടുംബം പോലും വേണ്ടെന്നുവെച്ചവനെന്ന് ഗദ്ഗദകണ്ഠനായ നരേന്ദ്ര മോദിയുടെ ഓഫീസ് അഴിമതിക്ക് അവസരമൊരുക്കും വിധത്തില്‍ കരാറില്‍ മാറ്റം വരുത്തുന്നത് രാജ്യത്തിന്റെ ഉത്തമ താത്പര്യമാണോ? രണ്ട് രാഷ്ട്രങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ ഇടപാട് നടത്തുമ്പോള്‍ പതിവ് മാനദണ്ഡങ്ങളൊക്കെ പാലിച്ചുകൊള്ളണമെന്നില്ലെന്ന പ്രതിരോധ സാമഗ്രികളുടെ വാങ്ങല്‍ നയത്തിലെ നിര്‍ദേശം ഉയര്‍ത്തിക്കാട്ടി അഴിമതി തടയാനുള്ള വ്യവസ്ഥ ഒഴിവാക്കിയതിനെ ന്യായീകരിക്കുന്നത് രാജ്യത്തിന്റെ ഉത്തമ താത്പര്യമാണോ?


ദസോള്‍ട്ട് അടക്കമുള്ള കമ്പനികള്‍ കരാറനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് രേഖാമൂലം വാങ്ങാത്ത സാഹചര്യത്തില്‍ കമ്പനികള്‍ക്ക് നേരിട്ട് പണം നല്‍കുന്നത് ഒഴിവാക്കണമെന്ന ഒരു നിര്‍ദേശം കേന്ദ്ര ധനസെക്രട്ടറി മുന്നോട്ടുവെച്ചു. പണം ഫ്രഞ്ച് സര്‍ക്കാറിന്റെ അക്കൗണ്ടിലേക്ക് നല്‍കുകയും അവരത് കമ്പനികള്‍ക്ക് കൈമാറുകയും ചെയ്യുന്ന വിധത്തില്‍ ക്രമീകരണം വേണമെന്നായിരുന്നു നിര്‍ദേശം. കരാറിന്റെ കാര്യത്തില്‍ അങ്ങനെയെങ്കിലുമൊരു ഉത്തരവാദിത്വം ഫ്രഞ്ച് സര്‍ക്കാറിനുണ്ടാകട്ടെ എന്ന ആഗ്രഹമായിരുന്നു ധനവകുപ്പ് സെക്രട്ടറിക്ക്. അത് വേണ്ടെന്നുവെച്ച് കമ്പനികള്‍ക്ക് നേരിട്ട് പണം നല്‍കാന്‍ തീരുമാനിച്ചതിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടായെന്നാണ് ആരോപണം. കരാറനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്ന് ഉറപ്പിക്കുന്നതില്‍ ഫ്രഞ്ച് സര്‍ക്കാറിനൊരു ഉത്തരവാദിത്വം നല്‍കുന്നതാണോ അത്തരമൊരു ഉത്തരവാദിത്വം അവര്‍ക്ക് നല്‍കാതിരിക്കുന്നതാണോ രാജ്യത്തിന്റെ ഉത്തമ താത്പര്യം?


ഇക്കാര്യങ്ങളില്‍ രാജ്യത്തിന്റെ ഉത്തമ താത്പര്യം കണക്കിലെടുത്താണ് പ്രവര്‍ത്തിച്ചതെന്ന് വസ്തുതകള്‍ നിരത്തി സ്ഥാപിക്കാന്‍ നരേന്ദ്ര മോദിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാറിനോ അതിനെ നയിക്കുന്ന പാര്‍ട്ടിയായ ബി ജെ പിക്കോ ഇവരെയാകെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിനോ സാധിച്ചിട്ടില്ല. റാഫേല്‍ കരാര്‍ രഹസ്യമാക്കിവെക്കുന്നതിലാണ് രാജ്യസുരക്ഷയെന്ന് ആവര്‍ത്തിക്കുകയും രാജ്യ സുരക്ഷയെ അപകടപ്പെടുത്താന്‍ ലക്ഷ്യമിടുന്നവരാണ് കരാറിനെക്കുറിച്ച് ആക്ഷേപമുന്നയിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയുമാണ് പതിവ്. അതങ്ങനെ തുടരും. ഉത്തരം മുട്ടുമ്പോള്‍ രാജ്യസുരക്ഷയെന്ന കൊഞ്ഞനം.


ഇതൊക്കെയാണെങ്കിലും രാജ്യത്തിന്റെ ഉത്തമ താത്പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കുന്നവരെ നുണയനെന്നോ കള്ളനെന്നോ വിളിക്കാനില്ല. അങ്ങനെ വിളിച്ച് രാജ്യദ്രോഹിപ്പട്ടം സ്വന്തമാക്കുന്നത് വിഡ്ഢിത്തമാകും. പക്ഷേ, രാജ്യത്തിന്റെ ഉത്തമ താത്പര്യങ്ങളെ പാടെ വിഗണിച്ച് മാത്രം തീരുമാനമെടുക്കുന്ന ഭരണാധികാരിയെയോ? നുണയനെന്നോ കള്ളനെന്നോ വിളിച്ച് ലഘൂകരിക്കരുത്!