2021-05-31

ചാവറയച്ചനും വിശുദ്ധ എ കെയും 80:20 അനുപാതവും



പില്‍ക്കാലത്ത് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചന്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പായിരുന്ന ബര്‍ണാഡിനോസ് ബച്ചനെല്ലിയുടെ പിന്തുണയോടെ 'പള്ളിക്കൊപ്പം പള്ളിക്കൂടം' എന്ന ആശയം നടപ്പാക്കാനൊരുങ്ങിയത് രണ്ട് നൂറ്റാണ്ട് മുമ്പാണ്. ആളെണ്ണം കൊണ്ടോ സമ്പത്ത് കൊണ്ടോ ക്രൈസ്തവ സഭ(കള്‍) ഇന്ന് കാണുന്നതിന്റെ ആയിരത്തിലൊരംശം പോലുമില്ലാതിരുന്ന കാലത്ത്. ജാതി വ്യവസ്ഥ, അതിന്റെ എല്ലാ ക്രൂരതകളോടും നിലനിന്ന കാലത്ത്, ജാതി ഭേദമില്ലാതെ ഏവര്‍ക്കും പഠനാവസരമുണ്ടാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ക്രിസ്തുമതത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും അതുവഴി സഭയെ വളര്‍ത്താനും പ്രേഷിത പ്രവര്‍ത്തനം മാത്രം മതിയാകില്ലെന്ന ദീര്‍ഘവീക്ഷണത്തിന്റെ കൂടി ഭാഗമായി വേണം പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന ആശയത്തെ കാണാന്‍. ന്യൂനപക്ഷമെന്ന നിലക്ക്, സ്വന്തം സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങളുടെ കണക്കിനെക്കുറിച്ചല്ല, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സ്വന്തം പ്രവര്‍ത്തനത്തിലൂടെ ചെറിയ അവസരങ്ങളെങ്കിലും തുറന്നു കൊടുക്കേണ്ടതിനെക്കുറിച്ചാകണം പ്രാഥമികമായി ചാവറയച്ചന്‍ ആലോചിച്ചിട്ടുണ്ടാകുക. ന്യൂനപക്ഷ വിഭാഗമെന്ന നിലക്കുള്ള അവകാശം നേടിയെടുക്കുന്നതിന് സഭയും കുഞ്ഞാടുകളും നടത്തുന്ന 'വലിയ പ്രവര്‍ത്തനം' കാണുമ്പോള്‍ ഓര്‍ത്തുപോയതാണ്. 

ആ 'വലിയ പ്രവര്‍ത്തനം' ഒരുപക്ഷേ, ഏറ്റവും നന്നായി അറിയാവുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായിരിക്കും. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അരങ്ങേറിയ വിമോചന സമരത്തില്‍ സഭക്കുള്ള പങ്ക് ചെറുതായിരുന്നില്ലല്ലോ. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള അവകാശം കോടതിമുഖാന്തിരം സഭ ഉറപ്പിച്ചെടുത്തപ്പോള്‍, അത് നിലനില്‍ക്കേണ്ടതായിരിക്കെ തന്നെ, സാമൂഹിക പരിഷ്‌കരണത്തിനുള്ള ശ്രമങ്ങളുടെ വേഗം കുറക്കുക എന്ന പാര്‍ശ്വഫലം കൂടിയുണ്ടായിട്ടുണ്ട്. പിന്നീട് ആ 'വലിയ പ്രവര്‍ത്തന'ത്തിന്റെ തിക്താനുഭവമുണ്ടായത് 2001ല്‍ മുഖ്യമന്ത്രിപദമേറ്റ എ കെ ആന്റണിക്കാണ്. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള നയപരമായ തീരുമാനമെടുത്തപ്പോള്‍ രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന സമവാക്യം ആവര്‍ത്തിച്ചിരുന്നു എ കെ ആന്റണി. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന മാനേജ്‌മെന്റുകള്‍ അമ്പത് ശതമാനം സീറ്റ് മെറിറ്റില്‍ മുന്നിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി നീക്കിവെക്കുമെന്നും സര്‍ക്കാര്‍ ഫീസില്‍ അവര്‍ക്ക് പഠനാവസരം നല്‍കുമെന്നുമായിരുന്നു സങ്കല്‍പ്പം. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് മുതലിറക്കാനുദ്ദേശിക്കുന്നവരൊക്കെ ഇത് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണി ആവര്‍ത്തിച്ചത്. നയം അംഗീകരിച്ച് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ നിലവില്‍ വന്നതിന് പിറകെ ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണത്തില്‍ കൈകടത്താന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സഭ മാനേജ് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു. അതിന്‍മേല്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായുണ്ടായ കോടതി വിധിയുടെ തുടര്‍ച്ചയിലാണ് നമ്മളിപ്പോഴും കാണുന്ന അനിശ്ചിതാവസ്ഥ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തുണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ അനുവദിക്കപ്പെട്ട അവകാശങ്ങളെ ലാഭമെടുപ്പിനുള്ള ഉപാധിയായി വിനിയോഗിക്കാന്‍ ക്രൈസ്തവസഭകള്‍ മടിച്ചിട്ടില്ലെന്ന് ചുരുക്കം. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറില്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്വാശ്രയ കോളജുകളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവന്നപ്പോള്‍ രണ്ടാം വിമോചന സമരമെന്ന ഭീഷണി മുഴക്കിയതും ക്രൈസ്തവ സഭയുടെ നേതാക്കളാണ്. സമുദായവും സമൂഹവും എങ്ങനെ മുന്നോട്ടുപോകണമെന്നതില്‍ ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചനോ പിന്‍ഗാമികള്‍ക്കോ ഉണ്ടായിരുന്ന ദര്‍ശനം സ്ഥാപനങ്ങളായി മാറിയ സഭകള്‍ക്ക് കൈമോശം വന്നതിന്റെ തെളിവുകളായി ഇതിനെയൊക്കെ കാണണം. കച്ചവട താത്പര്യങ്ങളുടെ സംരക്ഷണത്തിന് വര്‍ഗീയതയെ ഫലപ്രദമായി ഉപയോഗിച്ചതിന്റെയും. 

വിമോചനസമര കാലത്ത് സവര്‍ണ വര്‍ഗീയതയുമായി കൈകോര്‍ത്ത സഭാ നേതൃത്വം സംഘ്പരിവാരം ശക്തിയാര്‍ജിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ അതിന്റെ അജന്‍ഡകളെ ഏറ്റെടുക്കാന്‍ മടികാണിച്ചിട്ടുമില്ല. ലവ് ജിഹാദ് എന്ന വ്യാജം സംഘ്പരിവാരവുമായി ബന്ധമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഘടനകളും പ്രചരിപ്പിച്ച് തുടങ്ങിയപ്പോള്‍ കേരളത്തില്‍ അതേറ്റെടുക്കാന്‍ മുന്നില്‍ സഭാ നേതൃത്വമുണ്ടായിരുന്നു. സംഗതി വ്യാജമെന്ന് പോലീസും കോടതിയുമൊക്കെ പറഞ്ഞതിന് ശേഷവും തുടരുന്ന ആ പ്രചാരണത്തെ ഇപ്പോഴും സജീവമാക്കി നിര്‍ത്തുന്നതില്‍ അറിഞ്ഞോ അറിയാതെയോ സഭക്കുള്ള പങ്ക് ചെറുതല്ല. സംഘ്പരിവാറിന്റെ അജന്‍ഡയോടുള്ള അനുരാഗത്തിന്റെ തുടര്‍ച്ചയായി വേണം, രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങളില്‍ ജനസംഖ്യാനുപാതമായ പങ്ക് ചോദിച്ചുള്ള കോടതി വ്യവഹാരവും കോടതി വിധിയെത്തുടര്‍ന്നുള്ള പ്രതികരണങ്ങളും. 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നാല്‍, മുസ്‌ലിം, ക്രിസ്തുമത വിശ്വാസികള്‍ ചേര്‍ന്ന ന്യൂനപക്ഷം കേരളത്തിലെ വോട്ടര്‍മാരില്‍ ഏതാണ്ട് 45 ശതമാനം വരും. ഇവരിലൊരു വിഭാഗത്തിന്റെ പിന്തുണ കിട്ടാതെ, ബി ജെ പിക്ക് ഇവിടെ അധികാരം പിടിക്കുക അസാധ്യമാണ്. 55 ശതമാനം വരുന്ന ഹൈന്ദവര്‍ മുഴുവനായി ബി ജെ പിക്ക് വോട്ട് ചെയ്യുന്ന സ്ഥിതി ഒരുകാലത്തുമുണ്ടാകില്ലല്ലോ. മുസ്‌ലിം വിഭാഗത്തിന്റെ വിശ്വാസമാര്‍ജിക്കുക എന്നത് ബി ജെ പിയെയും സംഘ്പരിവാരത്തെയും സംബന്ധിച്ച് അസാധ്യവുമാണ്. സംഘ അജന്‍ഡയുമായി ചേര്‍ന്നുപോകാന്‍ വിമുഖത പ്രകടിപ്പിക്കാത്ത സഭാ നേതൃത്വത്തെയും അതുവഴി ആ വിശ്വാസി സമൂഹത്തെയും സ്വാധീനിക്കലേ കരണീയമായുള്ളൂ. അതിനുള്ള പല മാര്‍ഗങ്ങളിലൊന്നാണ് ഈ കോടതി വ്യവഹാരവും വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യവും. 

ന്യൂനപക്ഷ അവകാശമെന്നത്, ന്യൂനപക്ഷങ്ങള്‍ക്കൊന്നാകെയുള്ളതാണ്, മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതല്ലെന്നതാണ് വ്യവഹാരത്തിന്റെ കാതല്‍. ന്യൂനപക്ഷ അവകാശമെന്ന നിലയ്ക്കല്ല, സാമ്പത്തിക - സാമൂഹിക - വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളില്‍ ചെറിയൊരു പങ്ക് പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് അനുവദിക്കാന്‍ ഭരണകൂടങ്ങള്‍ കാണിച്ച ജനാധിപത്യ മര്യാദയും അതംഗീകരിച്ച മുസ്‌ലിം സമുദായത്തിന്റെ സഹിഷ്ണുതയും വിലമതിക്കാനുള്ള മനസ്സ് സഭാ നേതൃത്വം കാണിക്കാതിരിക്കുമ്പോള്‍ വര്‍ഗീയതയുടെ വിത്തിറക്കാനുള്ള സംഘ അജന്‍ഡയോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ അവര്‍ സന്നദ്ധമാകുകയാണെന്ന് കരുതണം. ആനുകൂല്യങ്ങള്‍ ഒരു സമുദായത്തിന് മാത്രം നല്‍കുകയാണ് ഇടത് - ഐക്യ മുന്നണി സര്‍ക്കാറുകള്‍ ചെയ്തതെന്ന വ്യാജം വിളമ്പി സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ക്ക് അവസരമൊരുക്കുകയാണ് കോടതി വ്യവഹാരത്തിന് മുന്നിട്ടിറങ്ങിയവരും അതിനെ സാധൂകരിക്കുന്ന സഭാ നേതാക്കളും. ഒരു വിഷയത്തിന്റെ രണ്ടറ്റത്ത് രണ്ട് സമുദായങ്ങള്‍ നില്‍ക്കുമ്പോള്‍ രണ്ട് കൂട്ടര്‍ക്കും തൃപ്തികരമായ നിലപാട് സ്വീകരിക്കുക എന്നത് ഇടത് - ഐക്യ മുന്നണികളെ സംബന്ധിച്ച് പ്രയാസമാണ്. അത് മനസ്സിലാക്കി പയറ്റാനാണ് ബി ജെ പിയുടെ ശ്രമവും.  

സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപവത്കരിച്ച പാലോളി കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് നടപ്പാക്കിയതെന്നും അത് ന്യൂനപക്ഷങ്ങള്‍ക്കൊന്നാകെ ബാധകമായിരുന്ന സംഗതിയായിരുന്നില്ലെന്നുമുള്ള വസ്തുത ഉറപ്പിച്ച് പറയേണ്ട ബാധ്യതയുണ്ട് ഇടത് മുന്നണിക്കും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനും. വിഭവങ്ങളുടെ തുല്യ വിതരണം ഉണ്ടാകാതിരുന്നത് മൂലം ഒരു വിഭാഗത്തിനുണ്ടായ പിന്നാക്കാവസ്ഥ മനസ്സിലാക്കി പരിഹരിക്കുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണെന്നും അതിലൊരു പങ്കിന് അവകാശമുന്നയിക്കാനുള്ള അര്‍ഹത മറ്റൊരു വിഭാഗത്തിനില്ലെന്നും നീതിപീഠത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വവുമുണ്ട്. രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാറാണ്. അത് രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ അവസ്ഥ പഠിക്കാന്‍ മാത്രമായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളാണ് കേരളത്തിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്നത് എന്നും തുറന്ന് പറയേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനും യു ഡി എഫിനുമുണ്ട്. വര്‍ഗീയത മറയാക്കിയുള്ള കച്ചവടവും പുതിയ കച്ചവടം ലാക്കാക്കിയുള്ള വര്‍ഗീയതയും സംരക്ഷിക്കപ്പെടേണ്ട ആചാരമല്ലെന്ന് തുറന്ന് പറയാനുള്ള സത്യസന്ധത ഇരു മുന്നണികള്‍ക്കും. 

സഭാ തര്‍ക്കത്തിലിടപെട്ടും സഭക്ക് കീഴിലെ ഭൂമിക്കച്ചവട തര്‍ക്കത്തിലിടപെടാന്‍ ശ്രമിച്ചും സംബന്ധത്തിന് ശ്രമം നടത്തിയിരുന്നു സംഘ്പരിവാരം. അതിന് പുറമെയാണ് ലവ് ജിഹാദ്, മുസ്‌ലിം പ്രീണനം തുടങ്ങിയ വ്യാജങ്ങള്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ പ്രചരിപ്പിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചത്. അക്കാലത്ത് മൗനം ഭജിച്ച് വോട്ട്‌നഷ്ടമൊഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഇടത് - ഐക്യ മുന്നണികള്‍. കച്ചവടം പൊട്ടി, ഏക അക്കൗണ്ട് പൂട്ടിപ്പോയവര്‍ തീവ്ര വര്‍ഗീയ കൃഷിക്കൊരുങ്ങുമെന്നതില്‍ തര്‍ക്കം വേണ്ട. അത് മനസ്സിലാക്കുക എന്നത് ഇടത് - ഐക്യ മുന്നണികളുടെ പ്രഥമമായ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന് മുദ്രാവാക്യം മുഴക്കിയ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനിപ്പോള്‍ വിശുദ്ധനാണെന്ന ഓര്‍മയുണ്ടാകുക എന്നത് സഭാ നേതാക്കളുടെ മാത്രമല്ല അല്‍മായരുടെയും ഉത്തരവാദിത്വമാണ്.


2021-05-10

ഇതാണ് മാതൃക, ഇതാണ് ധൈര്യം - സച്ചിദാനന്ദന്മാരറിയാന്‍



നെഗറ്റീവായിരിക്കാനാണ് ഈ കാലത്ത് എല്ലാവരും ആഗ്രഹിക്കുക. ചുരുങ്ങിയപക്ഷം പോസിറ്റീവാകരുതെന്ന്. അത് കൊവിഡ് 19ന്റെ കാര്യത്തില്‍. രാജ്യത്തിന്റെയും അധികാരികളുടെയും കാര്യത്തില്‍ പക്ഷേ, പോസിറ്റീവായേ പറ്റൂ. അതാണ് ഇന്ത്യന്‍ യൂനിയന്റെ കുറേക്കാലമായുള്ള സ്ഥിതി. മഹാമാരിയുടെ കാലം കൂടിയാകുമ്പോള്‍ ആ പോസിറ്റിവിറ്റി അല്‍പ്പം കൂടുതലുണ്ടാകണം. നെഗറ്റീവായത് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത് അല്ലെങ്കില്‍ ചിന്തിക്കരുത്, എഴുതരുത്, പ്രചരിപ്പിക്കരുത്. അവ്വിധമെന്തെങ്കിലുമുണ്ടായാല്‍ ശിക്ഷയുണ്ട്. ഭ്രഷ്ട് മുതല്‍ ഗളച്ഛേദം വരെ. അതറിയായ്കയാലാണ്, കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ആകെ പരാജയപ്പെട്ടെന്നും മോദി സര്‍ക്കാറിന്റെ പിടിപ്പുകേടാണ് രണ്ടാം തരംഗം ഇത്ര രൂക്ഷമാകാന്‍ കാരണമെന്നും തരംഗം രൂക്ഷമായതിന് ശേഷവും ജീവവായു എത്തിക്കാന്‍ കഴിയുന്നില്ലെന്നുമൊക്കെ നെഗറ്റീവടിച്ച് വിടുന്നത്. കൊവിഡിനോട് പോസിറ്റീവാകാതെ, ഭരണകൂടത്തോട് പോസിറ്റീവാകുക എന്ന മഹാമാരിക്കാലത്തെ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍ പറത്തുന്നവരോട് ഇനി വിട്ടുവീഴ്ചയില്ല.

ഒന്നാം തരംഗ കാലമെടുക്കുക. ഒരു മുന്നറിയിപ്പും കൂടാതെ രാജ്യമാകെ അടച്ചിടാന്‍ തീരുമാനിച്ചതിലൂടെ വൈറസിന്റെ വലിയ വ്യാപനമുണ്ടാകാതെ കാക്കാനായി. മുന്നറിയിപ്പെങ്ങാനും നല്‍കിയിരുന്നെങ്കില്‍, ജനം രാജ്യത്തങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞ്, ആകെ വഷളാക്കിയേനേ. മുന്നറിയിപ്പില്ലാത്തതുകൊണ്ട്, കൂലിവേലക്കാരായ ഏതാനും ലക്ഷങ്ങള്‍ നടന്നുമോടിയും നാടുപിടിച്ചു. യാത്രാക്കൂലിയിനത്തില്‍ തന്നെ അവര്‍ക്കെത്ര ലാഭമുണ്ടായിക്കാണും. പോയപോക്കില്‍ വഴിവക്കില്‍ വീണുടഞ്ഞുപോയവരുണ്ടെങ്കില്‍ അതും നല്ലത്. ഈ രണ്ടാം തരംഗകാലത്ത് വൈറസ് വാഹകരാകാന്‍ അത്രയും പേരില്ലാതായല്ലോ. 

മഹാമന്ത്രങ്ങളൊക്കെ ഇരുചെവിയറിയാതെ ചൊല്ലുന്നതാണ് ആര്‍ഷഭാരത സംസ്‌കാരത്തിലെ രീതി. പണ്ട് മാമുനിമാരൊക്കെ അങ്ങനെയായിരുന്നു. മഹത്തായ തീരുമാനങ്ങളൊക്കെ ഏതാണ്ട് മഹാമന്ത്രങ്ങളെപ്പോലെയാണ്. അതുകൊണ്ട് ഇരുചെവിയറിയാതെ തീരുമാനം പ്രഖ്യാപിക്കുന്നത് സംസ്‌കാര പാരമ്പര്യങ്ങളുടെ തുടര്‍ച്ചയായും കാണാം. പിന്നെ ആ കാലം, ചെലവെല്ലാം സംസ്ഥാനങ്ങളുടെ വഹയായിരുന്നു. അരിയും പയറും യഥേഷ്ടം നല്‍കിയതൊഴിച്ചാല്‍ അരക്കാശ് കേന്ദ്ര ഖജാനയില്‍ നിന്ന് നല്‍കിയില്ല. തരംഗങ്ങളെത്ര ആവര്‍ത്തിക്കുമെന്നറിയാതെ ആദ്യത്തില്‍ തന്നെ സകലതും തീര്‍ത്താല്‍ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്ന ദീര്‍ഘദൃഷ്ടി. ഈ ഭരണചാതുര്യത്തെ പോസിറ്റീവായി കാണാതിരിക്കുന്നത് കുറ്റകൃത്യമാണ്. കണ്ടാലുടന്‍ വെടിക്ക് യോഗ്യമായ കുറ്റം. 

രാജ്യമടച്ചിട്ട് സൂക്ഷ്മാണുവിനെ തോല്‍പ്പിച്ചുവെന്നത് രണ്ടാമതൊന്നാലോചിച്ചപ്പോള്‍ കുറച്ചിലായി. വൈറസിനെ തോല്‍പ്പിക്കാന്‍ രാജ്യമടച്ചിട്ട ഭരണാധികാരി എന്ന ദുഷ്പേര് വന്നാലോ. വികസിത രാഷ്ട്രങ്ങളെയൊക്കെ പിടിച്ചുലച്ച രണ്ടാം തരംഗത്തെ ധീരമായി നേരിട്ട്, അടച്ചിട്ടതിന്റെ പേരുദോഷം നീക്കാന്‍ തന്നെ തീരുമാനിച്ചു. അതുകൊണ്ടാണ് ജനിതക മാറ്റത്തിലൂടെ കൂടുതല്‍ കരുത്തുമായി വൈറസ് വരട്ടെ എന്ന് നിശ്ചയിച്ചത്. അങ്ങനെ വന്നുവെന്ന വിവരം ഗവേഷകര്‍ യഥാകാലം അറിയിച്ചിട്ടും നടപടിയൊന്നുമെടുക്കാതെ കാത്തിരുന്നതിലും കാര്യമുണ്ട്. കരുത്താര്‍ജിച്ച വൈറസ്, വേണ്ടും വിധം പടര്‍ന്നാലേ ലോകത്തിന് മാതൃകയാകും വിധത്തില്‍ യുദ്ധം ചെയ്യാനാകൂ. വൈറസിനെ അവന്റെ മടയില്‍ പോയി കൊല്ലുന്നതിലെന്ത് കാര്യം. പതിനൊന്ന് അക്ഷൗഹിണിപ്പടയെ ഏഴ് അക്ഷൗഹിണിപ്പടകൊണ്ട് തോല്‍പ്പിച്ചതാണ് കുരുക്ഷേത്രത്തിലെ മഹാഭാരത ചരിതം. അങ്ങനെ വരുമ്പോഴാണ് ധീരത അംഗീകരിക്കപ്പെടുക, അമ്പത്തിയാറിഞ്ച് വലിപ്പമുള്ള നെഞ്ചിലെ കരുത്ത് ലോകമറിയുക. 

ജനിതകമാറ്റത്തിലൂടെ വര്‍ധിത വ്യാപനശേഷിയും പ്രഹരശേഷിയുമുള്ളതായി നോവല്‍ കൊറോണ മാറിയിരിക്കുന്നുവെന്നും അത് മഹാരാഷ്ട്രയില്‍ കണ്ടെത്തിയെന്നും മാര്‍ച്ച് മധ്യത്തോടെ ഗവേഷകരറിയിച്ചു. ഉത്ഭവം മഹാരാഷ്ട്രയിലായത് നന്നായി. കാല്‍ നൂറ്റാണ്ട് കൂടെ നിന്നശേഷം കാലില്‍ ചവിട്ടിയവന്റെ ഭരണപ്രദേശം. കുത്തിവെക്കാനുള്ള പ്രതിരോധത്തിന്റെ ഒഴുക്ക് കുറച്ച് വ്യാപനത്തിന്റെ ഗതിവേഗം കൂട്ടാന്‍ കല്‍പ്പനയായി. ഭൃത്യസംഘം അതനുസരിച്ചു. പടര്‍ച്ചക്ക് ഏപ്രില്‍ മധ്യം വരെ കാത്തു. പടക്കിറങ്ങാന്‍ കരുത്തായോ വൈറസിന്റെ അക്ഷൗഹിണിക്കെന്ന് ഗണിച്ചു. ആയെന്ന് ബോധ്യമായപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കുറിയയച്ചു. പഴയ രാമായണം സീരിയല്‍ ലൈനില്‍ - 'ആക്രമണ്‍'. അത്രയേ വേണ്ടൂ തത്കാലം. ശത്രുവിന്റെ പൂര്‍ണ നിഗ്രഹം ചിലപ്പോള്‍ ഈ തരംഗ കാലത്തുണ്ടാകില്ല. ആ കാലമാകുമ്പോഴേ, യഥാര്‍ഥ വീരന്റെ രംഗപ്രവേശം വേണ്ടൂ. ശത്രു അതിന്റെ പൂര്‍ണ കരുത്തിലേക്ക് എത്തുമ്പോഴേ യഥാര്‍ഥ നായകന്‍ എത്തേണ്ടതുള്ളൂ.  

ആദ്യ തരംഗം തടയാനെടുത്ത അടച്ചിടല്‍ അടവിന്റെ കാലത്ത് മുണ്ടുമുറുക്കിയുടുത്ത് പോരിന് തയ്യാറായവരാണ് ജനം. അവരുടെ സഹനശക്തിയില്‍ ലോകരാഷ്ട്രങ്ങളൊന്നാകെ അത്ഭുതം കൂറി. ആ സഹനശക്തിയിലൊരു കുറവുമുണ്ടായിട്ടില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന്. പരിമിതമായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി ഒരു ജനത അതിജീവിക്കുന്നത് കണ്ട് ലോകരാഷ്ട്രങ്ങള്‍ അത്ഭുതസ്തബ്ധരാകണം. 

വേണ്ടത്ര ഓക്സിജന്‍ കിട്ടാതെയും പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, എങ്ങനെയെങ്കിലും ഓക്സിജന്‍ സപ്ലൈയുള്ള ആശുപത്രിയിലൊരു കിടക്ക തരപ്പെടുത്തുമെന്ന ദൃഢനിശ്ചയവുമായി, കുനിയാത്ത നട്ടെല്ലുമായി പായുന്ന ജനങ്ങള്‍, തനിക്കു ലഭിച്ച ഓക്സിജന്‍ സപ്ലൈ, പാര്‍ശ്വത്തില്‍ കിടക്കുന്നവന് വേണ്ടി പങ്കിടാന്‍ വിശാല മനസ്സ് കാട്ടുന്ന പൗരന്‍മാര്‍, അവരുടെ സഹനശക്തി വര്‍ധിപ്പിക്കാനും ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാത്ത മനോവീര്യം ഉണ്ടാക്കിയെടുക്കാനും ലക്ഷ്യമിട്ട് ഉള്ള മരുന്ന് പൂഴ്ത്തിവെച്ച് വില വര്‍ധിപ്പിക്കുന്ന വണിക്കുകള്‍, വൈറസിനോടുള്ള യുദ്ധത്തില്‍ വീരചരമം പ്രാപിച്ചവരെ സംസ്‌കരിക്കാന്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങള്‍ - കരുത്തിന്റെ യഥാര്‍ഥ ചിഹ്നങ്ങളിതൊക്കെയാണ്. അതെല്ലാം ആസൂത്രണമില്ലായ്മയുടെ പിടിപ്പുകേടിന്റെ ഉദാഹരണങ്ങളാണെന്ന നെഗറ്റിവിറ്റി പ്രസരിപ്പിക്കുന്നത് കണ്ടാലുടന്‍ വെടിക്ക് യോഗ്യമായ കുറ്റമല്ലെന്ന് ആരും പറയില്ല തന്നെ. 

രാജ്യതലസ്ഥാനത്ത് ജീവവായു കിട്ടാനില്ലെന്നായിരുന്നു ആക്ഷേപം. കിട്ടാത്തതല്ല, കൊടുക്കാത്തതാണെന്നും അതൊരു ഭരണ തന്ത്രമാണെന്നും അറിയാനുള്ള പഠിപ്പെങ്കിലും വേണ്ടേ പുതിയ ചേകവന്‍മാര്‍ക്ക്! അധികാരിയുടെ മൂക്കിന്‍ ചുവട്ടില്‍ ആവശ്യത്തിനുള്ളതെല്ലാം വേണ്ടുംവണ്ണം വിളമ്പിയാല്‍ ദൂരദേശങ്ങളിലുള്ളവരൊക്കെ സ്വജനപക്ഷപാതമെന്നാണ് കരുതുക. അതിലും വലിയൊരു മാനഹാനി മറ്റെന്ത്? പ്രാണവായുവിന് കഷ്ടപ്പെടേണ്ടിവരുന്ന ഒരു ജനതക്കുണ്ടാകുന്ന സഹനശക്തിയും മനോവീര്യവും ഏത് വലിയ ആക്രമണത്തെയും ചെറുക്കാന്‍ പാകത്തിലുള്ളതാകില്ലേ? അവര്‍ക്കു മുന്നില്‍ ഈ സൂക്ഷ്മാണു തോറ്റു തുന്നംപാടില്ലേ? ഏത് യുദ്ധത്തിലും ജീവഹാനിയുണ്ടാകും. അതിവിടെയും സംഭവിക്കുമ്പോള്‍ രാജ്യാന്തസ്സിനെ ഹനിക്കും വിധത്തില്‍ വിമര്‍ശനശരമെയ്യാന്‍ ആരും തുനിയരുത്. 

നോട്ട് പിന്‍വലിക്കലുള്‍പ്പെടെ, പല ദുര്‍ഘടങ്ങള്‍ സൃഷ്ടിച്ച്, കൊവിഡിനെ നേരിടാന്‍ അത്യപൂര്‍വമായ (ആരും സഞ്ചരിക്കാത്ത വഴികളെന്ന് വേണമെങ്കില്‍ ചലച്ചിത്ര ഭാഷ്യമാകാം) വഴികള്‍ സ്വീകരിച്ച് ആര്‍ജിച്ചെടുത്ത കരുത്തിനെ ദൗര്‍ബല്യമായി കാണുന്ന, ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ അപകടമാം വിധം വൈറസിനെ വളര്‍ത്തിയെന്ന് കുറ്റപ്പെടുത്തുന്ന ചില വിദേശ ഗവേഷകരുണ്ട്. അവരെ അവരുടെ വഴിക്ക് വിടാം. രാജ്യത്തുത്പാദിപ്പിക്കുന്ന പ്രതിരോധ മരുന്ന്, അടുത്ത നേരത്തെ അന്നത്തിന് എന്തുവഴിയെന്ന് ആലോചിച്ചിരിക്കുന്ന വോട്ടര്‍മാര്‍ക്ക് നല്‍കും മുമ്പ് വിദേശത്തേക്ക് കയറ്റിയയച്ച് ആഗോള സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിച്ച അധികാരിയെ ആ ബഹുമാനത്തോടെ കാണാന്‍ ഇത്തരം ഗവേഷകര്‍ പണ്ടും പഠിച്ചിട്ടില്ല. വൈറസിനെപ്പേടിച്ച് കച്ചവടം മുടക്കാനാകില്ലെന്ന് പറഞ്ഞ ധീരനെ അമേരിക്കന്‍ ഐക്യനാടുകളിലെ ദേശവാസി മാത്രമാക്കാന്‍ മുന്നിലുണ്ടായിരുന്നു ഇതേ ഗവേഷകരും. 

പിന്നെ വസ്തുതാകഥനം. അത് തത്കാലത്തേക്ക് മാറ്റിവെക്കാം. രാജ്യമൊരു യുദ്ധത്തിലിരിക്കുമ്പോള്‍ വസ്തുത എന്നത് അധികാരി പറയുന്നത് മാത്രമാണ്. ഭാരതവര്‍ഷം രൂപപ്പെടും മുമ്പേയുള്ള പതിവതാണ്. അതിനുമപ്പുറത്ത് വസ്തുത പറയണമെന്ന് നിര്‍ബന്ധമുള്ളവര്‍ ആപത്തുകാലത്ത് നെഗറ്റിവിറ്റിയുടെ തൈ പത്ത് വെക്കുന്നവരാണ്. അവരെ ശിക്ഷിക്കേണ്ടിവരും. ഏത് ചിതാനന്ദനായാലും. ശിക്ഷിക്കാന്‍ നിര്‍ബന്ധിക്കേണ്ടിവരും. ഫേസ്ബുക്ക് അടക്കമുള്ള എല്ലാ കച്ചവടക്കാരെയും. ഇല്ലെങ്കില്‍ പൂട്ടിവെക്കാന്‍ മടിയില്ലെന്ന് നേരത്തേ കാട്ടിക്കൊടുത്തതാണ്. ഇതും ധൈര്യമല്ലാതെ മറ്റെന്താണ്? ആ ധൈര്യം അംഗീകരിക്കുക, അതിനെ വാഴ്ത്തുക എന്നതാണ് ഉത്തരവാദിത്വം. അതല്ലെന്ന് കരുതുന്നവരോട് ഒരിക്കല്‍ കൂടി - നെഗറ്റിവിറ്റി അത് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത്.