2019-03-30

കനകസിംഹാസനത്തില്‍ ഇരിക്കുന്നവരുടെ ശുംഭത്തം


തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാകത്തിലുള്ള തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാറുകള്‍ക്ക് അവകാശമില്ല. അങ്ങനെ തീരുമാനങ്ങളെടുത്താല്‍ അത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായാണ് കണക്കാക്കുക. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ് ഒരു മണിക്കൂറിനകം താന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. എന്ത് പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്താന്‍ പോകുന്നത് എന്ന ജിജ്ഞാസയോ ആശങ്കയോ വോട്ടര്‍മാരില്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് മുന്‍കൂട്ടിയുള്ള അറിയിപ്പ്. അവ്വിധം ജനങ്ങളില്‍ ഉത്കണ്ഠ ജനിപ്പിച്ച് തന്റെ വാക്കുകള്‍ പരമാവധി പേരിലേക്ക് എത്തിക്കാനുള്ള ശ്രമം പ്രധാനമന്ത്രിസ്ഥാനം ഉപയോഗിച്ച് നരേന്ദ്ര മോദി നടത്തിയത് തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ പാകത്തിലുള്ള മിസൈല്‍ വിജയകരമായി രാജ്യം പരീക്ഷിച്ചുവെന്ന പ്രഖ്യാപനം നടത്തിയതും ചട്ടലംഘനമായി കാണണം.


ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ദീര്‍ഘകാലമായി നടത്തിക്കൊിരിക്കുന്ന പരിശ്രമങ്ങളുടെ ഫലമായി കൈവരിച്ച നേട്ടം തന്റെ സര്‍ക്കാറിന്റെ കാലത്തേതെന്ന് ജനത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയുമാണ് നരേന്ദ്ര മോദി. ഇന്ത്യന്‍ യൂനിയനെന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും വലിയ കസേരയിലിരിക്കുന്ന വ്യക്തി, രാഷ്ട്രീയ നേട്ടം മാത്രം മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന തീര്‍ത്തും ചെറിയ മനസ്സിന്റെ ഉടമയാണെന്ന് മനസ്സിലാക്കാന്‍ ഇതിലധികം തെളിവു വേണ്ട. യു പി എ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പദ്ധതികള്‍ പേരുമാറ്റി സ്വച്ച് ഭാരത്, മേക്ക് ഇന്‍ ഇന്ത്യ എന്നൊക്കെ അതി നാടകീയമായി പ്രഖ്യാപിച്ചപ്പോഴുണ്ടായ ലജ്ജയില്ലായ്മ തുടരുകയാണ്. 


നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനുള്‍പ്പടെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നിയന്ത്രണത്തില്‍ നിറുത്താനാണ് ശ്രമിച്ചത്. അതിന് ഏറ്റവുമധികം വഴങ്ങിക്കൊടുത്ത സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്തിലെയും കര്‍ണാടകത്തിലെയും നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ തീയതികള്‍ ബി ജെ പി നേതാക്കള്‍ നേരത്തേ അറിഞ്ഞതായി ആക്ഷേപമുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതി  കമ്മീഷന്‍ എന്ന് പ്രഖ്യാപിക്കുമെന്ന് ചില ബി ജെ പി നേതാക്കള്‍ നേരത്തെ പറയുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിവരങ്ങള്‍ ബി ജെ പിയുടെ ഓഫീസിലേക്ക് ചോരുന്നുവെന്ന ആക്ഷേപം ഇതോടെ ശക്തമായി. കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം ഉന്നയിച്ചു.


'മഹാ ആയുധം' പ്രയോഗിച്ചുവെന്ന വീരവാദത്തിലൂടെ, രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കാലത്ത് കഴിഞ്ഞുവെന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാനും അതുവഴി വോട്ടര്‍മാരെ സ്വാധീനിക്കാനും നരേന്ദ്ര മോദി ശ്രമിച്ചപ്പോള്‍ അതിലൊരു ചട്ടലംഘനവും കമ്മീഷന്‍ കാണുന്നില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ടതല്ലെന്നും ഔദ്യോഗിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു. രാജ്യം സുരക്ഷിതമായി ഉണ്ടെങ്കിലല്ലേ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കൂ, തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലല്ലേ കമ്മീഷനും അവരുടെ പെരുമാറ്റച്ചട്ടത്തിനും പ്രസക്തിയുണ്ടാകൂ. അതിനാല്‍ രാജ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതും അത് ജനങ്ങളെ അറിയിക്കുന്നതും ജനഹിതത്തെ സ്വാധീനിക്കാനുള്ള ശ്രമമായി കാണാനാകില്ലെന്നാണ് വിധി. അഥവാ നരേന്ദ്ര മോദി ഏതെങ്കിലും വിധത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയാലും ന്യായം തീര്‍ത്ത് സാധൂകരിക്കാനേ കമ്മീഷന്‍ ശ്രമിക്കൂ.


കൊട്ടിഘോഷിക്കുന്ന ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം, രാജ്യത്തെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം എന്നതിലുപരി ഏതുവിധേനയും തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കാനുള്ള ശേഷി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന നേരത്തെ തന്നെ ആര്‍ജിച്ചിട്ടുണ്ട്. ഭാരം കൂടുതലുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി ആര്‍ജിച്ചിട്ടും വര്‍ഷങ്ങളായി. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്‌നി പലകുറി വിജയകരമായി പരീക്ഷിച്ചിട്ടും വര്‍ഷങ്ങളായി. അതുകൊണ്ടുതന്നെ ഉപഗ്രഹവേധ മിസൈലിന്റെ നിര്‍മാണത്തിന് പ്രയാസമില്ല ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്. നിര്‍മിച്ച ആയുധം പരീക്ഷിക്കണമോ വേണ്ടയോ എന്നതില്‍ മാത്രമേ തര്‍ക്കമുണ്ടായിരുന്നുള്ളൂ. ഉപഗ്രഹം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ട് ബഹിരാകാശത്തെ കലുഷിതമാക്കണമോ എന്ന് ചിന്തിച്ച മുന്‍കാല ഭരണ നേതൃത്വം പരീക്ഷണം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ബഹിരാകാശത്തെ കലുഷിതമാക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളോ ഇത്തരത്തിലുള്ള പരീക്ഷണം ഇതര രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലുണ്ടാക്കാന്‍ ഇടുള്ള കാലുഷ്യങ്ങളോ ഒന്നും പരിഗണിക്കാത്ത ഭരണാധികാരിക്ക് മുന്‍ പിന്‍ നോക്കേണ്ട ആവശ്യമില്ല. എന്ത് ചെപ്പടി വിദ്യ കാണിച്ചും അധികാരത്തില്‍ തിരിച്ചെത്തുക എന്ന മിനിമം പരിപാടിയേ അദ്ദേഹത്തിന്റെ അജണ്ടയിലുള്ളൂ. തീവ്ര വര്‍ഗീയതയെ രാജ്യ സ്‌നേഹത്തില്‍ ചാലിച്ച് നല്‍കി, ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാരത്തിന് ഏകാധിപതിയുടെ തീരുമാനം മറ്റൊരു ആയുധം മാത്രം.


ഈ പ്രഖ്യാപനത്തിന് ശേഷമാണ് നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന് ഔദ്യോഗിക തുടക്കമായത്. അതായത്, ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണവിജയം കൂടി പ്രഖ്യാപിക്കാന്‍ പാകത്തിലാണ് പ്രചാരണ റാലികളുടെ സമയക്രമം നിശ്ചയിച്ചത് എന്ന് ചുരുക്കം. ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന സംഘ്പരിവാരവും ആവിഷ്‌കരിച്ച പദ്ധതിക്ക് രാജ്യത്തെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍  ഡി ആര്‍ ഡി ഒ) പോലും വഴങ്ങിക്കൊടുക്കുന്ന അതി ഗുരുതരമായ സാഹചര്യമാണ് രാജ്യത്തുണ്ടായിരിക്കുന്നത്.


തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ ആദ്യത്തെ പ്രചാരണ റാലിയില്‍ തന്നെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതിനെ വിഷയമാക്കാന്‍ നരേന്ദ്ര മോദി മടിച്ചില്ല. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം, അതേക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായി വരും മുമ്പ് ബി ജെ പിയുടെ റാലിയില്‍ പരാമര്‍ശിച്ച്, അതിന്റെ പേരില്‍ തന്നെ വീണ്ടും പിന്തുണക്കണമെന്ന് അഭ്യര്‍ഥിച്ച അതേ രീതി ഇവിടെയും ആവര്‍ത്തിക്കുന്നു. അല്‍പ്പന് കിട്ടിയ അര്‍ഥം പോലെയാണ് നരേന്ദ്ര മോദിക്ക്  ബലാക്കോട്ടും ഉപഗ്രഹവേധ മിസൈലുമൊക്കെ. പരീക്ഷണം നടത്തി മണിക്കൂറുകള്‍ക്കകം അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് കണ്‍തുറന്ന് കാണാനും ഭരണഘടനാ സ്ഥാപനമെന്ന നിലക്കുള്ള ഉത്തരവാദിത്വം നിറവേറ്റാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിരുന്നുവെങ്കില്‍, കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നയാളുടെ ശുംഭത്തം അവര്‍ക്ക് തുറന്ന് പറയേി വരുമായിരുന്നു. അതിന് പകരം ശുനകനൊപ്പം ഓരിയിടുന്നത് തുടരുകയാണ് അവര്‍. 

ഈ അവസരങ്ങളൊക്കെ ലഭിച്ചതിന് ശേഷവും, 56 ഇഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവിന്, അഞ്ചാണ്ടത്തെ ഭരണത്തിന് ശേഷം ജനങ്ങളോട് പറയാനുള്ളത് കരയിലും ആകാശത്തും ബഹിരാകാശത്തും നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് മാത്രമാണ്. അതിലൂടെ രാജ്യത്തെ സുരക്ഷിതമാക്കിയെന്ന വ്യാജം സ്ഥാപിച്ചെടുക്കാനുള്ള ശ്രമം നടത്താനേ അദ്ദേഹത്തിന് സാധിക്കുന്നുള്ളൂ. അഞ്ചാണ്ടു കൊണ്ട് എത്ര തൊഴില്‍ അവസരം സൃഷ്ടിച്ചു? കര്‍ഷകരുടെ ക്ഷേമത്തിന് എന്ത് ചെയ്തു? കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉത്പാദനച്ചെലവിന്റെ ഇരട്ടി വില ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിക്കാനായോ? തൊഴിലാളികളുടെ കുറഞ്ഞ കൂലി പുതുക്കാനായോ? കൊട്ടിഘോഷിച്ച കക്കൂസ് നിര്‍മാണം എവിടെവരെയായി? ഇതിനകം നിര്‍മിച്ച അശാസ്ത്രീയമായ ലീച്ച് പിറ്റ് കക്കൂസുകള്‍ ഭാവിയിലുണ്ടാക്കാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ എന്ത് നടപടിയെടുത്തു? ഇടത്തരം ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ എന്തുചെയ്തു? നോട്ട് പിന്‍വലിച്ച നടപടിയിലൂടെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സമ്പദ് വ്യവസ്ഥയെ പൂര്‍വ സ്ഥിതിയിലാക്കാന്‍ എന്തെങ്കിലും ചെയ്‌തോ? ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ (കള്ളപ്പണം ഇല്ലാതാക്കും, കള്ളനോട്ട് തടയും, ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തടയും) ഏതെങ്കിലും പ്രാപിക്കാനായോ?


അങ്ങനെ നിരവധിയായ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരിക്കെയാണ് കരയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്തിയെന്ന വീരവാദം. അതൊക്കെ നടത്തിയെന്നും വിജയം കന്നെും നിര്‍ബന്ധിത രാജ്യസ്‌നേഹത്തിന്റെ (അടിയന്തരാവസ്ഥയിലെ നിര്‍ബന്ധിത വന്ധ്യംകരണം പോലെ) സാഹചര്യത്തില്‍ അംഗീകരിച്ചാല്‍ തന്നെ അതുവഴി 130 കോടിയിലേറെയുള്ള ജനതയില്‍ ഇന്നും ദാരിദ്ര്യത്തില്‍ തുടരുന്ന 50 ശതമാനത്തിന് ഗുണമെന്ത്?


ഉറിയില്‍ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷമാണ്, വീരവാദങ്ങളില്‍ ആദ്യത്തേതായ കരയിലൂടെയുള്ള മിന്നലാക്രമണം. ഭീകര കേന്ദ്രങ്ങളാകെ തകര്‍ത്തു, ഇന്ത്യന്‍ മണ്ണിലെ ഒരില അനക്കാന്‍ പോലും ശേഷിയില്ലാത്ത വിധത്തില്‍ ഉന്‍മൂലനം ചെയ്തു എന്നൊക്കെയായിരുന്നു അന്നത്തെ അവകാശവാദം. അതിന് ശേഷം കശ്മീരിലുായ ആക്രമണങ്ങളുടെ എണ്ണമെത്രയാണ്? അവയില്‍ ഏറ്റവും വലുതായിരുന്നില്ലേ പുല്‍വാമയിലേത്?


ഉച്ചഭാഷിണിയിലെ അലര്‍ച്ച കേള്‍ക്കാന്‍ ആട്ടിത്തെളിച്ച് കൊണ്ടുവരുന്ന അനുയായി വൃന്ദങ്ങളുടെയോ വര്‍ഗീയതയില്‍ മുങ്ങി കാഴ്ച നഷ്ടപ്പെട്ടവരുടെയോ മനസ്സില്‍ ഈ ചോദ്യങ്ങളുാകില്ല. മൂന്ന് നേരത്തെ ഭക്ഷണത്തിന് വിയര്‍പ്പൊഴുക്കുന്ന കോടിക്കണക്കിന് സാധാരണക്കാരുടെ മനസ്സില്‍ ഈ ചോദ്യങ്ങളൊക്കെയുണ്ടാകും. അവരുടെ മറുപടി വോട്ടിംഗ് മെഷീനിലെ നീണ്ടമരുന്ന ശബ്ദമാകാന്‍ സാധ്യത ഏറെയാണ്. എതിര്‍ ശബ്ദങ്ങളെയൊക്കെ ഇല്ലാതാക്കി, സര്‍ക്കാറിന്റെ വാഴ്ത്തുമൊഴികള്‍ മാത്രം ജനങ്ങളിലേക്ക് എത്തിച്ച അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധി സര്‍ക്കാറിനെ ജനം വിധിച്ചത് സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. അതാണ് യഥാര്‍ഥ മിന്നലാക്രമണം. തല്ലാനും കൊല്ലാനും രാജ്യത്തു നിന്ന് പുറത്താക്കാനും യത്‌നിക്കുന്നവര്‍ക്ക്, അത്തരക്കാര്‍ക്ക് സ്വതന്ത്രവിഹാരത്തിന് അവസരമുണ്ടാക്കി ഇന്ത്യന്‍ യൂനിയന്റെ അടിസ്ഥാന സ്വഭാവം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരാണ് പെരുമാറ്റച്ചട്ടമുാക്കുക.

2019-03-11

രാജ്യദ്രോഹത്തിലെ അഴിമതി സാധ്യതകള്‍


അഞ്ചാണ്ടു മുമ്പ് രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അധികാരത്തില്‍ പത്താണ്ട് പിന്നിട്ട യു പി എ സര്‍ക്കാറിനെതിരെ കഠിനമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ പ്രധാനപ്പെട്ടവ ടെലികോം, കല്‍ക്കരി എന്നിവയുമായി ബന്ധപ്പെട്ടവയായിരുന്നു. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും വിതരണം ചെയ്തതില്‍ 1.78 ലക്ഷം കോടി രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിനുണ്ടായെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യമെന്ന, 2001ല്‍ എ ബി വാജ്പയി പ്രധാനമന്ത്രിയായിരിക്കെ സ്വീകരിച്ച നയപ്രകാരമാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തത്. ലൈസന്‍സ് ലഭിച്ചവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്‌പെക്ട്രം ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്തത് മൊബൈല്‍ സേവനങ്ങള്‍ രാജ്യത്ത് വ്യാപിപ്പിക്കാനുദ്ദേശിച്ചായിരുന്നു. മത്സരാധിഷ്ഠിത ലേലം നടത്തിയിരുന്നുവെങ്കില്‍ സ്‌പെക്ട്രത്തിന് ലഭിക്കുമായിരുന്ന വില കണക്കാക്കിയ സി എ ജി, അതുമായി താരതമ്യം ചെയ്താണ് ഖജനാവിനുണ്ടായ നഷ്ടം കണക്കാക്കിയത്.


കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തിന് യു പി എ സര്‍ക്കാര്‍ അടിസ്ഥാനമാക്കിയതും, മുന്‍കാലത്തെ സര്‍ക്കാറുകള്‍ ആവിഷ്‌കരിച്ച നയമായിരുന്നു. അതിലും മത്സരാധിഷ്ഠിത ലേലം നടത്തിയിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാകുമായിരുന്ന നേട്ടം സി എ ജി കണക്കാക്കി. ലേലം നടത്താതിരുന്നത് മൂലമുണ്ടായ നഷ്ടത്തിന് യു പി എ സര്‍ക്കാറിനെ ഉത്തരവാദിയാക്കി. പ്രകൃതി വിഭവങ്ങള്‍, പരമാവധി ചൂഷണം ചെയ്ത് ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന വന്‍കിട കുത്തകകള്‍ക്ക് സൗജന്യ നിരക്കില്‍ വിഭവങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്നത് അടിസ്ഥാനപരമായ ചോദ്യമാണ്. സൗജന്യ നിരക്കില്‍ വിഭവങ്ങള്‍ നേടിയെടുക്കുന്ന കുത്തക കമ്പനികള്‍ അതിന്റെ ആനുകൂല്യം സാധാരണക്കാരായ ജനങ്ങള്‍ക്ക് കൈമാറുമോ എന്നതും പ്രധാനപ്പെട്ട ചോദ്യംതന്നെ.


ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സര്‍ക്കാറുകളെ നയിക്കാന്‍ പാകത്തില്‍ ജനപിന്തുണ ലഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് നല്‍കേണ്ടത്. കുത്തകകള്‍ക്ക് സൗജന്യനിരക്കില്‍ വിഭവങ്ങള്‍ വിതരണം ചെയ്യണമോ വേണ്ടയോ എന്നതൊക്കെ നയപരമായ തീരുമാനമാണ്. അത്തരം നയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ കാതലായ വ്യത്യാസം ഇല്ലെന്നതാണ് വസ്തുത. അവ മാത്രമല്ല, ഇന്ത്യാ മഹാരാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിരുകളില്ലാത്ത കമ്പോളവും അതിന് പരമാവധി സ്വാതന്ത്ര്യം അനുവദിക്കുന്നതിലൂടെ ഉടലെടുക്കുന്ന അവസരങ്ങളുടെ വിനിയോഗവുമാണ് മുന്നോട്ടുള്ള വികസനത്തിന്റെ പാതയായി കാണുന്നത്. കമ്പോള നിയന്ത്രിതമായ സമ്പദ് വ്യവസ്ഥ ഇതിനകം പ്രദാനം ചെയ്ത സൗകര്യങ്ങളെ, അവഗണിച്ച് മുന്നോട്ടുപോകാന്‍ ഈ രാഷ്ട്രീയ സംവിധാനങ്ങള്‍ക്കൊന്നും സാധിക്കില്ല തന്നെ.


നയത്തില്‍ വ്യത്യാസമില്ലാത്ത പാര്‍ട്ടികള്‍, അതിലൊന്ന് മുന്‍കാലത്ത് ആവിഷ്‌കരിച്ച നയം രണ്ടാമത്തേത് പിന്തുടര്‍ന്നപ്പോള്‍ അഴിമതി ആരോപണവുമായി രംഗത്തുവന്നത് രാഷ്ട്രീയ മുതലെടുപ്പ് മാത്രമുദ്ദേശിച്ചായിരുന്നു. അതിലവര്‍ വിജയം കണ്ടതുകൊണ്ടാണ് 2014 മെയ് അവസാനം നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്. അങ്ങനെ മുതലെടുക്കുമ്പോഴും പത്താണ്ട് പ്രധാനമന്ത്രി സ്ഥാനത്തിരുന്ന ഡോ. മന്‍മോഹന്‍ സിംഗിനു നേര്‍ക്ക്, ജനം വിശ്വസിക്കും വിധത്തിലുള്ള ആരോപണം ഉന്നയിക്കാന്‍ ബി ജെ പിയ്‌ക്കോ അതിന്റെ പ്രചാരണച്ചുമതല ഏറ്റെടുത്ത് രാജ്യമാകെ സഞ്ചരിച്ച നരേന്ദ്ര മോദിക്കാ സാധിച്ചിരുന്നില്ല. ആരോപണങ്ങളോട് പ്രതികരിക്കുന്നില്ല എന്നോ നിരന്തരം മൗനം പാലിക്കുന്നുവെന്നോ അഴിമതിക്ക് അവസരം നല്‍കും വിധത്തില്‍ ദുര്‍ബലനായെന്നോ ഒക്കെയായിരുന്നു ആക്ഷേപങ്ങള്‍. അവയോടും പ്രതികരിച്ചിരുന്നില്ല ഡോ. മന്‍മോഹന്‍ സിംഗ്.


കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ ജനങ്ങളുടെ പക്കലെത്തിക്കാന്‍ പാകത്തിലുള്ള നയവും വൈദ്യുതോത്പാദനത്തിന് ചെലവ് കുറയ്ക്കാന്‍ പാകത്തില്‍ കല്‍ക്കരിയുടെ വില കുറയും വിധത്തിലുള്ള നയവും അദ്ദേഹത്തെ സംബന്ധിച്ച് തികച്ചും ശരിയായിരുന്നു. അതുകൊണ്ടു തന്നെ അഴിമതി ആരോപണങ്ങള്‍ യുക്തിസഹമാണെന്ന് ഡോ. മന്‍മോഹന്‍ സിംഗിന് തോന്നിയിട്ടുണ്ടാകില്ല. എന്നാല്‍ ഇതേ നയങ്ങള്‍ ശരിയെന്ന് വിശ്വസിക്കുകയും അതിലൊന്നിന്റെ ആവിഷ്‌ക്കര്‍ത്താക്കളാകുകയും ചെയ്തവരാണ് അഴിമതി ആരോപണം ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്.


അഞ്ചാണ്ട് പിന്നിട്ട്, രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അഴിമതി ആരോപണം തന്നെയാണ് മുഖ്യ വിഷയം. ആരോപണം നേരിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എന്ന വ്യത്യാസമുണ്ടെന്ന് മാത്രം. സര്‍ക്കാര്‍ സ്വീകരിച്ച നയമനുസരിച്ച് വിഭവങ്ങള്‍ വിതരണം ചെയ്തതാണ് യു പി എ സര്‍ക്കാറിന്റെ കാലത്ത് വലിയ കുംഭകോണ ആരോപണത്തിന് വഴിവെച്ചതെങ്കില്‍ റാഫേല്‍ പോര്‍ വിമാനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച നയം ലംഘിച്ച് ഇടപാട് നടത്തിയെന്നാണ് ആരോപണം.

നയം ലംഘിക്കാന്‍ നിര്‍ദേശം നല്‍കിയത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നാണ് ഇതിനകം പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നത്. പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിന് 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച നയം ലംഘിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാകുന്നത്, പ്രധാനമന്ത്രിയുടെ അറിവില്ലാതെയാകുമോ? പ്രധാനമന്ത്രിയുടെ അറിവില്ലാതെ തീരുമാനമെടുക്കാന്‍ ആ ഓഫീസ് തയ്യാറാകുന്നുവെങ്കില്‍ സ്വന്തം ഓഫീസിനെപ്പോലും വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്ത വ്യക്തിയായി നരേന്ദ്ര മോദി മാറും. സകലതും സ്വന്തം നിയന്ത്രണത്തിലാകണമെന്ന് ആഗ്രഹിക്കുന്ന, അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന, കരുത്തനെന്ന് സംഘപരിവാരം വിശേഷിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു ഓഫീസെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളാണ് റാഫേല്‍ ഇടപാടില്‍ ആ ഓഫീസ് നടപ്പാക്കിയത്.


റാഫേല്‍ പോര്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസ്സൗള്‍ട്ട് ഏവിയേഷനുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അത്തരം ചര്‍ച്ചകള്‍ ഇന്ത്യന്‍ യൂണിയന്റെ വിലപേശല്‍ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്നും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥന്‍ എഴുതിയ കുറിപ്പ് പുറത്തുവന്നിട്ടുണ്ട്. ദസ്സൗള്‍ട്ട് ഏവിയേഷനുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യന്‍ യൂണിയന്റെ (രാജ്യത്തിന്റെ) വിലപേശല്‍ ശക്തിയെ ദുര്‍ബലപ്പെടുത്തും വിധത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത് എന്തിനു വേണ്ടിയാണ്? ഫ്രഞ്ച് കമ്പനിക്ക് വേണ്ടി ഇന്ത്യന്‍ യൂണിയന്റെ വിലപേശല്‍ ശക്തി ഇല്ലാതാക്കുന്നത് രാജ്യ സ്‌നേഹമാണോ? ബാങ്ക് ഗ്യാരണ്ടിയോ ഫ്രഞ്ച് സര്‍ക്കാറിന്റെ ഗ്യാരണ്ടിയോ കൂടാതെ ദസ്സൗള്‍ട്ട് ഏവിയേഷനുമായി കരാറുണ്ടാക്കരുതെന്ന നിര്‍ദേശം ലംഘിച്ചതും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ്. ഓഫീസ് ഇടപെട്ടെന്ന് പറഞ്ഞാല്‍ പ്രധാനമന്ത്രി പറഞ്ഞിട്ട് എന്നാണ് അര്‍ത്ഥം. നിര്‍ദിഷ്ട വ്യവസ്ഥകള്‍ക്കനുസരിച്ച് ഉത്പന്നം വിതരണം ചെയ്യാന്‍ വിദേശ കമ്പനി തയ്യാറാകുമെന്ന് ഉറപ്പാക്കാന്‍ തയ്യാറാകാതെ കരാറിലൊപ്പിടാന്‍ നിര്‍ദേശിക്കുന്ന പ്രധാനമന്ത്രി ഏതെങ്കിലും വിധത്തിലുള്ള അഴിമതി കാണിക്കുന്നുണ്ടോ? ഇന്ത്യയുടെ പ്രതിരോധ താത്പര്യങ്ങള്‍ക്ക് ഉതകും വിധത്തില്‍ കരാറുണ്ടാക്കണമെന്ന നിര്‍ദേശം ലംഘിക്കുന്നത് രാജ്യ സ്‌നേഹമാണോ?


യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണയനുസരിച്ച്, 126 റാഫേല്‍ വിമാനങ്ങള്‍ വ്യോമസേനക്ക് ലഭ്യമാക്കുന്നതായിരുന്നു കരാര്‍. 18 എണ്ണം ദസ്സൗള്‍ട്ടില്‍ നിന്ന് നേരിട്ട് വാങ്ങും. 108 എണ്ണം ദസ്സൗള്‍ട്ടും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനവും ചേര്‍ന്ന് രൂപീകരിക്കുന്ന സംയുക്ത കമ്പനിയുണ്ടാക്കും. ഇതില്‍ മാറ്റം വരുത്തി 36 എണ്ണം മാത്രം വാങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ചത് ഇന്ത്യന്‍ വ്യോമസേനയെ ശക്തിപ്പെടുത്താനാണോ? 126 പോര്‍ വിമാനങ്ങളെങ്കിലും വേണമെന്നായിരുന്നു വ്യോമസേനയുടെ ആവശ്യം. ദസ്സൗള്‍ട്ടില്‍ നിന്ന് 36 എണ്ണം വാങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ച നരേന്ദ്ര മോദി ബാക്കി 90 എണ്ണം വാങ്ങുന്നതിന് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രഹരശേഷി വര്‍ധിപ്പിക്കാനായി വ്യോമസേന ആവശ്യപ്പെട്ട പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാറും രാജ്യത്തോട് കൂറുള്ളവരാകുമോ?


അഞ്ച് വര്‍ഷം മുമ്പ് നരേന്ദ്ര മോദി, രാജ്യാമാകെ തൊണ്ടകീറിയ അഴിമതി ആരോപണം, പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്തിരുന്നുവെങ്കില്‍ ഖജനാവിലേക്ക് കിട്ടുമായിരുന്ന തുക കണക്കാക്കി, അതു നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലിയായിരുന്നു. ഇവിടെ നയവിരുദ്ധമായി കാര്യങ്ങള്‍ ചെയ്തതിന്റെ, അവ്വിധം ചെയ്യാന്‍ പ്രധാനമന്ത്രി തന്നെ പ്രേരിപ്പിച്ചതിന്റെ, അതിലൂടെ അധികമായി ചെലവിടേണ്ടി വന്ന തുകയുടെ ഒക്കെ പ്രശ്‌നമാണ്. അതിലുപരി രാജ്യതാത്പര്യങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിന്റെ പ്രശ്‌നമാണ്. ആ നിലക്ക് രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്.


രാജ്യത്തിന്റെ വിലപേശാനുള്ള ശക്തി കുറച്ച്, രാജ്യത്തിന്റെ സമ്പത്ത് വേണ്ടത്ര ഉറപ്പില്ലാതെ വിദേശ കമ്പനിക്ക് കൈമാറാന്‍ നിശ്ചയിച്ച്, ആവശ്യപ്പെട്ട പോര്‍വിമാനങ്ങള്‍ വാങ്ങിനല്‍കാതെ വ്യോമസേനയെ ദുര്‍ബലമാക്കി, ആ ദൗര്‍ബല്യം തുടരാന്‍ പാകത്തില്‍ പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് നടപടികള്‍ തുടങ്ങാതെ അങ്ങനെ പലവിധത്തില്‍ രാജ്യതാത്പര്യങ്ങളെ ഹനിക്കുന്നത്. രാജ്യതാത്പര്യങ്ങളെ ഹനിക്കുന്നതൊക്കെ രാജ്യദ്രോഹമാണ് (സംഘപരിവാര മാനദണ്ഡങ്ങളനുസരിച്ചാണെങ്കില്‍ മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹം).


റാഫേല്‍ ഇടപാട് എന്നത് പോര്‍വിമാനത്തിന് വിലയല്‍പ്പം കൂട്ടി നല്‍കി ദസ്സൗള്‍ട്ട് ഏവിയേഷന് ലാഭമുണ്ടാക്കിക്കൊടുക്കുകയും അതിന്റെ കമ്മീഷന്‍ പോക്കറ്റിലാക്കുകയും ചെയ്തതല്ല എന്നര്‍ത്ഥം. കമ്മീഷന്‍ പോക്കറ്റിലാക്കിയിട്ടുണ്ടോ എന്നത് വേറെ അന്വേഷിക്കേണ്ടതാണ്. എച്ച് എ എല്ലിന് പകരം പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തില്‍ മുന്‍പരിചയമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിയെ ദസ്സൗള്‍ട്ടിന്റെ പങ്കാളിയാക്കിയതിന് അംബാനി സഹോദരന്‍മാരില്‍ നിന്ന് കോഴയായോ സംഭാവനയായോ പണം പറ്റിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം.


ആ വകകള്‍ക്കും അഞ്ച് വര്‍ഷം മുമ്പത്തെ നഷ്ടക്കണക്കിനേക്കാള്‍ ഗൗരവമുണ്ട്. ഈ സംഘപരിവാര്‍ കാലത്ത്, അതിനേക്കാള്‍ ഗൗരവമുള്ളത് രാജ്യദ്രോഹമെന്ന ആരോപണത്തിനാണ്. പ്രധാനമന്ത്രിയെ, ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി മുദ്രകുത്തപ്പെടുന്ന ഇക്കാലത്ത്, വിദേശകമ്പനിയുമായുള്ള ഇടപാടില്‍ രാജ്യത്തിന്റെ വിലപേശല്‍ ശക്തി ഇല്ലാതാക്കാന്‍ പാകത്തില്‍ നരേന്ദ്ര മോദി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹവും നേരിടണം രാജ്യദ്രോഹിയെന്ന ആരോപണം. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് രേഖ മോഷ്ടിച്ചുവെന്നോ മോഷ്ടിച്ച രേഖയണ് തെളിവായി ഹാജരാക്കുന്നത് എന്ന് അപഹസിച്ചോ രാജ്യദ്രോഹം പ്രവര്‍ത്തിച്ചെന്ന ആരോപണത്തിന് തടയിടാനാകില്ല.