2019-11-18

ഭരണഘടനാ വധം ആട്ടക്കഥ, വേഷം വിധേയന്‍


''ഈ സ്ഥാപനത്തെ സംരക്ഷിക്കുകയും അതിലെ സമതുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ ഈ രാജ്യത്ത് ജനാധിപത്യം അതിജീവിക്കില്ലെന്ന് ഞങ്ങള്‍ നാല് പേര്‍ക്കും ഉറച്ച ബോധ്യമുണ്ട്'' - ജസ്റ്റിസുമാര്‍ ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍. കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം വിളിച്ച് ഇവര്‍ പറഞ്ഞത് സുപ്രീം കോടതിയെക്കുറിച്ചാണ്. ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ തിരഞ്ഞെടുത്ത ജഡ്ജിമാരുള്‍ക്കൊള്ളുന്ന ബഞ്ചുകളെ ഏല്‍പ്പിക്കുകയാണെന്ന ആരോപണം പ്രധാനമായി ഉന്നയിച്ചാണ് ഈ നാല് പേര്‍ ജനാധിപത്യം അപകടത്തിലാകാനുള്ള സാധ്യതയാണ് മുന്നിലെന്ന് രാജ്യത്തെ ജനങ്ങളോട് പറഞ്ഞത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖ തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം തുടരുന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം.


ഇവരില്‍ മൂന്ന് പേര്‍ നേരത്തേ വിരമിച്ചു. ജസ്റ്റിസ് ദീപക് മിശ്രയെ പിന്തുടര്‍ന്ന് ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗോഗോയ് ഈ മാസം പതിനേഴിന് വിരമിച്ചു. സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നും ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഈ സ്ഥാപനത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളോട് പറഞ്ഞ ഒരാള്‍ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും നിലനിര്‍ത്താന്‍ എന്ത് ചെയ്തുവെന്ന ചോദ്യം സ്വാഭാവികമാണ്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസായ ശേഷവും രാഷ്ട്രീയ പ്രാധാന്യമുള്ള, രാജ്യത്തിന്റെ ഭാവിയെ വലിയ തോതില്‍ സ്വാധീനിക്കാന്‍ ഇടയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന ബഞ്ചുകളിലെ ജഡ്ജിമാരെ തീരുമാനിച്ചിരുന്നത് ചീഫ് ജസ്റ്റിസ് മാത്രമായിരുന്നു. ഇക്കാര്യത്തില്‍ മുതിര്‍ന്ന ജഡ്ജിമാരുമായുള്ള കൂടിയാലോചന വേണമെന്ന താന്‍ കൂടി ഉള്‍പ്പെട്ട നാല് ജഡ്ജിമാരുടെ മുന്‍ ആവശ്യം അദ്ദേഹം ഓര്‍ത്തതേയില്ല. ജഡ്ജിമാരുടെ നിയമനത്തിലുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖ ഇപ്പോഴും തയ്യാറായിട്ടില്ല. അത് തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ യാതൊരു മനഃക്ലേശവും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കുണ്ടായില്ല. കേന്ദ്രം അലംഭാവം തുടരുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് തന്നെ നടപടിക്രമങ്ങള്‍ നിശ്ചയിക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ട ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്റെ ഭരണകാലത്ത് അതിന് മിനക്കെട്ടതുമില്ല.


ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം നല്‍കിയ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയും കൊളീജിയം ശിപാര്‍ശ വീണ്ടും നല്‍കുകയും ചെയ്ത സംഭവം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ ഭരണകാലത്തുമുണ്ടായി. ഗുജറാത്ത് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അകില്‍ ഖുറൈശിയെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കൊളീജിയം മാറ്റിയതും ഇക്കാലത്ത് തന്നെ. ഭരണകൂടമോ അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനമോ ജുഡീഷ്യറിയില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകളായി തന്നെ ഇതിനെ കാണണം. ഇത് തന്നെയാണ് കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ള ജഡ്ജിമാര്‍ സൂചിപ്പിച്ചത്. ബാഹ്യ ഇടപെടലിനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസായിരിക്കെ രഞ്ജന്‍ ഗോഗോയ് എന്തെങ്കിലും ചെയ്തതായി അറിവില്ല. മറിച്ച് നരേന്ദ്ര മോദി സര്‍ക്കാറും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘും (ആര്‍ എസ് എസ്) ആഗ്രഹിക്കും വിധത്തിലുള്ള വിധികള്‍ പുറപ്പെടുവിക്കുന്ന വിധത്തിലേക്ക് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി മാറുകയും ചെയ്തു.


വിരമിക്കുന്നതിന് തൊട്ടുമുമ്പ്, മുന്‍കാല ചീഫ് ജസ്റ്റിസുമാരെപ്പോലെ പല സുപ്രധാന കേസുകളിലും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ച് വിധി പറഞ്ഞു. ഏതാണ്ടെല്ലാ വിധികളും മോദി സര്‍ക്കാറിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതോ അവര്‍ക്ക് ആശ്വാസമേകുന്നതോ ആയിരുന്നു. പോര്‍ വിമാനമായ റാഫേല്‍ വാങ്ങാന്‍ കരാറുണ്ടാക്കുകയും റാഫേല്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന കമ്പനിയുടെ പങ്കാളി സ്ഥാനത്തു നിന്ന് എച്ച് എ എല്ലിനെ മാറ്റി അനില്‍ അംബാനിയുടെ കമ്പനിയെ നിശ്ചയിക്കുകയും ചെയ്തതില്‍ ക്രമക്കേടും അഴിമതിയുമുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയതാണ് ഒന്ന്. ഈ വിധി പുനഃപരിശോധിക്കണമെന്ന ഹരജി അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുമ്പ് തള്ളുകയും ചെയ്തു. ഇല്ലാത്ത സി എ ജി റിപ്പോര്‍ട്ട് കൂടി ചൂണ്ടിക്കാണിച്ചാണ് ആദ്യം ഹരജി തള്ളിയത്. അങ്ങനെയൊരു റിപ്പോര്‍ട്ട് കേസ് പരിഗണിക്കുമ്പോള്‍ തയ്യാറായിരുന്നില്ല എന്നത് പുനഃപരിശോധനാ ഹരജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് കണക്കിലെടുത്തില്ല. ഇല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നരേന്ദ്ര മോദി സര്‍ക്കാറിനെ ശാസിക്കാന്‍ പോലും കോടതി തയ്യാറായില്ല.


ബാബരി ഭൂമി കേസില്‍ ഭൂരിപക്ഷ മതത്തിന്റെ വിശ്വാസത്തെ ആധാരമാക്കി, ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നും അതിനായി ട്രസ്റ്റ് രൂപവത്കരിക്കണമെന്നും വിധിക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാറോ സംഘ്പരിവാര്‍ സംഘടനകളോ സ്വപ്നത്തില്‍ പോലും കാണാത്ത സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്‍കിയ ബഞ്ച്. വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കം പരിഹരിക്കുക എന്ന 'സദുദ്ദേശ്യ'ത്തിന്റെ മറപിടിച്ച് ഒരു വിയോജിപ്പിന്റെ ശബ്ദം പോലും കോടതിയില്‍ നിന്നുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹത്തിനായി. പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും (1949) പള്ളി പൊളിച്ചതും (1992) തികച്ചും നിയമ വിരുദ്ധമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ ആ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ വിധിച്ചതിലെ കൈയടക്കം ഇക്കാലം വരെ ഒരു നീതിന്യായ സംവിധാനവും പ്രകടിപ്പിച്ചിട്ടില്ല, ഇനിയങ്ങോട്ട് ഉണ്ടാകാനും ഇടയില്ല. ഇവിടെ നീതി നടപ്പാക്കാനല്ല, മറിച്ച് നീതി നിഷേധിച്ച് രാജ്യത്ത് സമാധാനം സ്ഥാപിക്കുക എന്നതിനായിരുന്നു താത്പര്യം. നീതി നടപ്പാക്കുകയും അതിന്റെ പേരില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതെ നോക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തെ ബോധ്യപ്പെടുത്തുകയുമാണ് ശക്തമായ നീതിന്യായ സംവിധാനം ചെയ്യേണ്ടിയിരുന്നത്. അതില്‍ നിന്ന് പിന്നാക്കം പോകുമ്പോള്‍ ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറുകയായിരുന്നു അദ്ദേഹം. ഫലത്തില്‍ ഭരണഘടനയെ പരാജയപ്പെടുത്തുകയും, അതിനെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുകയും.


ശബരിമലയില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെ തന്നെ ആ കേസില്‍ 'ആചാരാനുഷ്ഠാന വാദികള്‍' ഉന്നയിച്ച പ്രശ്നങ്ങളൊക്കെ വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ടതിലുമുണ്ട് കൗതുകം. വിശാല ബഞ്ചിന്റെ പരിഗണനക്ക് വിടുന്നതിന് കാരണമായി മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും പാഴ്സി സ്ത്രീകളുടെ മതാവകാശങ്ങളും ദാവൂദി ബോറ വിഭാഗത്തിലെ ചേലാകര്‍മവും ചൂണ്ടിക്കാട്ടുക വഴി ഭൂരിപക്ഷ മതത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവര്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ആചാര സംരക്ഷണത്തിന് വഴിയൊരുക്കുകയല്ല താനെന്ന് ധ്വനിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഭരണഘടനാ ബഞ്ചിന്റെ വിധി രാജ്യത്തെ നിയമമാണെന്നിരിക്കെ, അത് നടപ്പാക്കുന്നത് തടയാന്‍ നടത്തിയ അക്രമാസക്തമായ ശ്രമങ്ങളില്‍ യാതൊരു ഖേദവുമുണ്ടായില്ല ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക്. കോടതി വിധിയനുസരിച്ച് മല ചവിട്ടാന്‍ ശ്രമിച്ച യുവതികള്‍ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളും ഭീഷണികളും കോടതിയില്‍ ചൂണ്ടിക്കാട്ടിയതിനോട് നിസ്സംഗമായി പ്രതികരിക്കാനുള്ള 'പക്വത' അദ്ദേഹം പ്രകടിപ്പിച്ചുവെന്ന് പറയാം.


ജനാധിപത്യത്തെ സംരക്ഷിക്കാനും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ നിലനിര്‍ത്താനും ഉതകുന്ന രീതിയില്‍ ഭരണഘടനയെ വ്യാഖ്യാനിക്കും വിധത്തിലേക്ക് പരമോന്നത കോടതിയെ നയിക്കാന്‍ ശ്രമിക്കാതിരുന്ന ചീഫ് ജസ്റ്റിസ് എന്ന വിശേഷണമാകും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് ചേരുക. ജനാധിപത്യത്തെ കൂടുതല്‍ അപകടത്തിലാക്കിയാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്.

2019-11-06

തുറന്ന ജയിലിലെ വാട്‌സ് ആപ് സന്ദേശങ്ങള്‍


കഥ 2009ലേതാണ്. രാജ്യം വീണ്ടും വീണ്ടും ഭരിക്കേണ്ട പുമാന്‍, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും മുഹമ്മദ് അലി ജിന്നയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും ധിരുഭായ് അംബാനിയെന്ന് പില്‍ക്കാലം അറിയപ്പെട്ട ധിരാജ്‌ലാല്‍ ഹിരാചന്ദ് അംബാനിയുമൊക്കെ ജനിച്ചു വളര്‍ന്ന നാട് വീണ്ടും വീണ്ടും ഭരിച്ച കാലം. വീണ്ടും വീണ്ടും ഭരിച്ച എന്ന് വായിക്കുമ്പോള്‍ സമകാലിക സമൂഹത്തിലെ വാര്‍ത്തകളുമായുള്ള നിരന്തര സമ്പര്‍ക്കം മൂലം വീണ്ടും വീണ്ടും പീഡിപ്പിച്ച എന്നോ മറ്റോ ആര്‍ക്കെങ്കിലും തോന്നിയാല്‍ ലേഖകന് ഉത്തരവാദിത്തമില്ല. ഗാന്ധി മുതല്‍ അംബാനി വരെയുള്ളവരുടെ നാട് ഭരിച്ച കാലവും പില്‍ക്കാലം രാജ്യം ഭരിക്കുന്ന കാലവും ബലാത്സംഗ സമൃദ്ധമായ വംശഹത്യാ ശ്രമമുള്‍പ്പെടെ പലവിധ പീഡനങ്ങളാല്‍ സമ്പുഷ്ടമാകയാല്‍ വീണ്ടും വീണ്ടും പീഡിപ്പിച്ച എന്ന തോന്നല്‍ ഉണ്ടായിപ്പോകുകയും ചെയ്യും.


2009ല്‍ ഗുജറാത്തിലെ ഭീകരവിരുദ്ധ സേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥര്‍ക്ക് സവിശേഷമായ ഒരു ദൗത്യം ലഭിച്ചു. 'സാഹെബി'ന്റെ നിര്‍ദേശമനുസരിച്ച് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന നേതാവിന്റെ കല്‍പ്പന. അതേ നേതാവാണ് ഇപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി. ദൗത്യം നിസ്സാരമായിരുന്നു. ഒരു യുവതിയെ നിരീക്ഷിക്കണം. എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു അങ്ങനെ സര്‍വതും. യുവതിയുടെ സ്‌നേഹ ബന്ധത്തില്‍ സവിശേഷ നിരീക്ഷണവും ആവശ്യപ്പെട്ടിരുന്നു. കൗമാര കാലത്തെ വിവാഹം അവസാനിപ്പിച്ച ശേഷം ബ്രഹ്മചാരിയായ നേതാവിന് യുവതിയുടെ സ്‌നേഹ ബന്ധത്തില്‍ എന്തുകാര്യം എന്ന ചോദ്യം പ്രസക്തമല്ല. എന്തായാലും രണ്ട് മാസത്തോളം യുവതിയുടെ നീക്കങ്ങള്‍ ഭീകരവിരുദ്ധ സേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. അവരുടെ ഫോണ്‍ കോളുകളൊക്കെ ചോര്‍ത്തി. ഇതെല്ലാം നിയമവിരുദ്ധമായിട്ടായിരുന്നു. യുവതി കര്‍ണാടകത്തിലേക്ക് പോയപ്പോഴൊക്കെ, അക്കാലം അവിടം ഭരിച്ച ബി എസ് യെദ്യൂരപ്പ സര്‍ക്കാറിനോട് വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയോട് അത്രക്ക് കൂറ് അന്നും ഇന്നും ഇല്ലെങ്കിലും നിയമ വിധേയമല്ലാത്ത നിരീക്ഷണത്തിന് അന്ന് കര്‍ണാടക സര്‍ക്കാര്‍ വിസമ്മതിച്ചുവെന്നാണ് കഥ.


നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ സംഭാഷണം പിന്നീട് ചോര്‍ന്നു. നിരീക്ഷണ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ഭരിച്ച നേതാവുമായി ഉദ്യോഗസ്ഥര്‍ നടത്തിയ സംഭാഷണവും ചോര്‍ന്നു. കേസും കൂട്ടവുമായി. നിരീക്ഷണം തന്റെ ആവശ്യപ്രകാരമായിരുന്നുവെന്ന് യുവതിയുടെ പിതാവ് മാധ്യമങ്ങളെയും കോടതിയെയും അറിയിച്ചു. തന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായിരുന്നു പോലീസ് നിരീക്ഷണമെന്ന് യുവതി തന്നെ പിന്നെ പറഞ്ഞു. അതോടെ സംഗതി തീര്‍ന്നു. യുവതിയുടെ കുടുംബത്തിന് ഗുജറാത്ത് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനര്‍ഹമായ സഹായം ലഭിച്ചുവെന്ന ആരോപണം പിറകെ എത്തി. എന്തായാലും എന്തിനായിരുന്നു നിരീക്ഷണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇനി വ്യക്തമാകുകയുമില്ല. 


ഭീകരവിരുദ്ധ വിഭാഗത്തിലെയും ഇന്റലിജന്‍സിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഒരു യുവതിയെ നിരന്തരമായി നിരീക്ഷിക്കാനും അവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്താനും നിയോഗിക്കാന്‍ മടിക്കാത്തവരുടെ കീഴില്‍ രാജ്യം വരുമ്പോള്‍ എന്തൊക്കെ നിരീക്ഷിക്കപ്പെടുന്നുണ്ടാകും? ആരുടെയൊക്കെ ഫോണ്‍ കോളുകള്‍ ചോര്‍ത്തപ്പെടുന്നുണ്ടാകും. നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഫോണുകള്‍ ചോര്‍ത്താന്‍ ഭരണകൂടത്തിന് അനുവാദമുണ്ട്. സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും അത് സാധിക്കും. ചോര്‍ത്തേണ്ട സാഹചര്യം വ്യക്തമാക്കി സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് ആഭ്യന്തര സെക്രട്ടറിയാണ് അനുവാദം നല്‍കേണ്ടത്. അതില്‍ കുറഞ്ഞ ഉദ്യോഗസ്ഥന്റെ അനുമതിപത്രം പോരെന്ന് ചുരുക്കം. ഗുജറാത്തിലെ യുവതിയുടെ ഫോണ്‍ ചോര്‍ത്തിയത് ആഭ്യന്തര സെക്രട്ടറിയുടെ താഴെയുള്ള ഉദ്യോഗസ്ഥന്റെ അനുമതിപത്രം ആധാരമാക്കിയാണ്. ഭരണഘടനാ വ്യവസ്ഥകളെയോ ഭരണഘടനാ സ്ഥാപനങ്ങളെയോ അവഗണിക്കാന്‍ മടിക്കാത്ത ഭരണകൂടം നിലനില്‍ക്കെ, ആരുടെയും അനുവാദം വാങ്ങാതെ തന്നെ ഫോണുകള്‍ ചോര്‍ത്തപ്പെടാം.


പരമാധികാരിയായ പുമാന്‍ പരസ്യ മോഡലായി വന്ന കമ്പനി, രാജ്യത്തെ ടെലിക്കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ കുത്തക സ്ഥാപിക്കാനൊരുങ്ങുകയാണ്. ആധാറിന്റെ കാര്യത്തിലെ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് അതിന്റെ ഡാറ്റാ ബേസിലേക്ക് നേരിട്ടുള്ള ബന്ധം നല്‍കിക്കൊണ്ടാണ് ഈ കമ്പനിയെ ഭരണകൂടം സഹായിച്ചിരുന്നത്. അത്തരമൊരു കമ്പനിയുടെ വരിക്കാരുടെ ഫോണുകള്‍ അവര്‍ തന്നെ ചോര്‍ത്തി സര്‍ക്കാറിന് നല്‍കിയാല്‍ അത്ഭുതമില്ല. അല്ലെങ്കില്‍ തന്നെ ഏത് ഫോണ്‍ കോളും ചോര്‍ത്താന്‍ പാകത്തിലുള്ള സാങ്കേതിക വിദ്യ ഇസ്‌റാഈലില്‍ നിന്ന് വാങ്ങി സ്വന്തമാക്കിയിട്ടുണ്ടല്ലോ നമ്മുടെ ഭരണകൂടം. ഒരേ സമയം നടക്കുന്ന കോടിക്കണക്കിന് ഫോണ്‍ കോളുകള്‍ക്കിടയില്‍ നിന്ന് തിരഞ്ഞെടുത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ കണ്ടെടുത്ത് ചോര്‍ത്താന്‍ പാകത്തിലുള്ള സാങ്കേതിക വിദ്യ. അതുപയോഗിച്ച് എന്തൊക്കെ ചെയ്യുന്നുണ്ടാകും?


വ്യക്തികളെ നിരീക്ഷിക്കാനും ഫോണുകള്‍ ചോര്‍ത്താനും നമ്മുടെ ഭരണകൂടത്തിന് അത്ര പ്രയാസമൊന്നുമില്ല. മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും നിരീക്ഷിക്കാനും ബുദ്ധിമുട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഒന്നായ വാട്‌സ് ആപ്പിന്റെ കാര്യത്തില്‍ മാത്രം ചില്ലറ പ്രയാസമുണ്ട്. നുണകളോ അര്‍ധ സത്യങ്ങളോ പ്രചരിപ്പിക്കാനുള്ള ആയുധമായി വാട്‌സ് ആപ്പിനെ ഫലപ്രദമായി ഉപയോഗിച്ചവര്‍, ഇതിലൂടെ നടക്കാനിടയുള്ള എതിര്‍ പ്രചാരണങ്ങളെ നിരീക്ഷിക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ചിട്ടുണ്ടാകും. ഇസ്‌റാഈല്‍ സ്ഥാപനമായ എന്‍ എസ് ഒയില്‍ നിന്ന് പെഗാസസ് എന്ന രഹസ്യം ചോര്‍ത്താനുള്ള സോഫ്റ്റ് വെയറിലേക്ക് എത്തിയത് അങ്ങനെയാകാനേ തരമുള്ളൂ. വിവിധ സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മാത്രമേ പെഗാസസ് കൈമാറിയിട്ടുള്ളൂവെന്നാണ് എന്‍ എസ് ഒ പറയുന്നത്. ചോര്‍ത്തല്‍ രഹസ്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ അതിനുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്ന കമ്പനിക്ക് കച്ചവടം വിജയകരമായി നടത്താനാകൂ.


അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മാത്രമേ പെഗാസസ് കൈമാറിയിട്ടുള്ളൂവെന്ന എന്‍ എസ് ഒയുടെ വാദം വിശ്വസിക്കേണ്ടിവരും.
മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളെയും അതിന്റെ പ്രവര്‍ത്തകരെയും സ്തുതിപാഠകരായി നിര്‍ത്തുക എന്നതിലാണ് ഭരണകൂടത്തിന് താത്പര്യം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിടുകയും. അങ്ങനെ ലക്ഷ്യമിടുന്നതിന് ഉദാഹരണങ്ങള്‍ പലത്. അവ്വിധമുള്ള ഭരണകൂടം മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കൂടി ചോര്‍ത്തിയെടുക്കാന്‍ മടിക്കില്ല തന്നെ. സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാറിതര സംഘടനാ പ്രവര്‍ത്തകരുമൊക്കെ ഈ ഭരണകൂടത്തിന്റെ ഹിറ്റ്‌ലിസ്റ്റിലാണെന്നതിന് പല ഏജന്‍സികളെ ഉപയോഗിച്ച് അവര്‍ക്കെതിരെ ഇതിനകം നടത്തിയ നീക്കങ്ങള്‍ തന്നെ തെളിവ്. അത്തരമാളുകള്‍ വാട്‌സ് ആപ്പിലൂടെ കൈമാറാനിടയുള്ള സന്ദേശങ്ങളെക്കുറിച്ച് അറിയാന്‍ ഭരണകൂടം ശ്രമിക്കാതിരിക്കുമോ? പെഗാസസ് ഉപയോഗിച്ച് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന വിവരം മെയ്, സെപ്തംബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നുവെന്ന് വാട്‌സ് ആപ്പ് സംരംഭകര്‍ പറയുന്നു. ചോര്‍ത്താന്‍ തീരുമാനിച്ചവര്‍ക്ക് തന്നെ ചോര്‍ത്തല്‍ നടക്കുന്നുണ്ടെന്ന വിവരം അറിയിച്ചതില്‍ വാട്‌സ് ആപ്പ് സംരംഭകര്‍ക്ക് നിര്‍വൃതി അടയാം.


130 കോടിയിലേറെ വരുന്ന ജനം മുഴുവന്‍ കള്ളപ്പണക്കാരാണെന്ന് സംശയിച്ച് നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപിച്ച ഭരണകൂടം, സകലതിനെയും ആധാര്‍ ബന്ധിതമാക്കി പൗരന്‍മാരെയാകെ നിരീക്ഷണ വലയത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഭരണകൂടം, സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടം, അധികാരത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്ന് വ്യാഖ്യാനിച്ച് ശിക്ഷിക്കാന്‍ മടികാണിക്കാത്ത ഭരണകൂടം നിലനില്‍ക്കെ രാജ്യത്തൊരു തുറന്ന ജയിലിന്റെ അന്തരീക്ഷമേ ഉണ്ടാകൂ. അവിടെ പൗരന്റെ സ്വകാര്യതക്കും അഭിപ്രായ പ്രകടനത്തിനും ആശയ പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യവും ഭരണകൂടം അനുവദിക്കുന്ന അളവിലേ പാടുള്ളൂ. അതിലേക്കുള്ള മറ്റൊരു ചുവടുവെപ്പായി മാത്രമേ പെഗാസസിനെ കാണേണ്ടതുള്ളൂ.