2018-02-12

'രാജ്യദ്രോഹി'യുടെ ചോദ്യങ്ങള്‍


ഫ്രഞ്ച് കമ്പനിയായ ദസ്സൗള്‍ട്ട് ഏവിയേഷനില്‍ നിന്ന് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയാല്‍ രാജ്യ സുരക്ഷയാകെ അപകടത്തിലാകുമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ പക്ഷം. പോര്‍ വിമാനങ്ങള്‍ക്ക് നല്‍കുന്ന തുകയെത്ര എന്ന് പരസ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ യൂണിയന്‍ വാങ്ങാനുദ്ദേശിക്കുന്ന ഇനമേത് എന്നും അതിനുള്ള ആധുനിക സംവിധാനങ്ങളെന്തൊക്കെ എന്നും 'ശത്രു' രാജ്യങ്ങള്‍ക്ക് മനസ്സിലാകും. അങ്ങനെ മനസ്സിലായാല്‍ ഈ അത്യാധുനിക പോര്‍ വിമാനത്തെ പ്രതിരോധിക്കാനുള്ള ശേഷി ആ രാജ്യങ്ങള്‍ ആര്‍ജിക്കും. രാജ്യ സുരക്ഷ ഇതിലധികം അപകടത്തിലാകാനുണ്ടോ? ആകയാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല.

കരാറിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ രാജ്യ സുരക്ഷയെക്കുറിച്ച് വേവലാതിയില്ലാത്തവരാണ്, രാജ്യ സുരക്ഷയെക്കുറിച്ച് വേവലാതിയില്ലാത്തവര്‍, രാജ്യ ദ്രോഹികളാകാതെ തരമില്ല തന്നെ. കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളൊക്കെ, ഈ സമവാക്യമനുസരിച്ച്, രാജ്യ ദ്രോഹികളുടെ ഗണത്തില്‍ വരും. കരാറിന്റെ വിശദാംശങ്ങള്‍ പരമ രഹസ്യമായി സൂക്ഷിച്ച്, രാജ്യ സുരക്ഷയെ അപകടത്തിലാക്കാത്ത ഭരണപക്ഷം രാജ്യ സ്‌നേഹികളും. അല്ലെങ്കിലും നരേന്ദ്ര മോദി സര്‍ക്കാറിനോളം ആ സര്‍ക്കാറിനെ നയിക്കുന്നുവെന്ന് കരുതപ്പെടുന്ന ബി ജെ പിയോളം അവരെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ്സിനോളം ഇവരെല്ലാം ചേരുന്ന സംഘ്പരിവാരത്തിനോളം രാജ്യ സ്‌നേഹികളായ മറ്റാരെങ്കിലുമുണ്ടോ!


പാര്‍ലിമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലെ വിവരങ്ങളിലേക്ക് വരാം. മിഗ് - 21, മിഗ് - 27, മിഗ് - 29, ജാഗ്വാര്‍, മിറാഷ് 2000, സുഖോയ് - 30 എം കെ ഐ, തേജസ് എന്നിവയാണ് ഇന്ത്യന്‍ വ്യോമ സേനയുടെ പക്കലുള്ള പോര്‍ വിമാനങ്ങള്‍. ഇവയെല്ലാം ചേരുന്ന 44 പോര്‍ വിമാന വ്യൂഹങ്ങളെങ്കിലും വേണം ശത്രു രാജ്യങ്ങളുടെ (പ്രധാനമായും പാക്കിസ്ഥാനും ചൈനയും) വെല്ലുവിളി നേരിടാനെന്നാണ് വ്യോമ സേനയുടെ കണക്ക്. നിലവിലുള്ളത് 33 വ്യൂഹങ്ങള്‍ മാത്രം. 42 വ്യുഹങ്ങളുണ്ടാക്കാന്‍ പ്രതിരോധ വകുപ്പ് അനുവാദം നല്‍കിയ ശേഷവും 33 എണ്ണമേയുള്ളൂ. പ്രായാധിക്യമുള്ള മിഗ് -21, മിഗ് -27 വിമാനങ്ങളുള്ള 11 വ്യൂഹങ്ങളെ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചുവെന്നും വ്യോമ സേന പറയുന്നു. അത് കൂടി ഒഴിവാക്കിയാല്‍ ആകെ വ്യൂഹങ്ങളുടെ എണ്ണം 22 ആയി ചുരുങ്ങും. വ്യോമ സേനയുടെ പ്രഹരശേഷി, 22 വ്യൂഹങ്ങളിലുള്ള മിഗ് - 29, ജാഗ്വാര്‍, സുഖോയ് - 30 എം കെ ഐ, തേജസ് വിമാനങ്ങളിലായി ചുരുങ്ങിയിരിക്കുന്നുവെന്ന് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി തന്നെ രാജ്യത്തെയും ലോകത്തെയും അറിയിക്കുന്നു. രാജ്യസുരക്ഷ അപകടത്തിലാക്കാന്‍ ഇതിലധികം മറ്റെന്തെങ്കിലും വേണോ? രാജ്യ സുരക്ഷയെ അപകടത്തിലാക്കും വിധത്തില്‍ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കുമോ നരേന്ദ്ര മോദി സര്‍ക്കാര്‍?


യുദ്ധമുണ്ടായാല്‍, ശത്രുപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ പാകത്തിലുള്ള പ്രഹരശേഷി കൈവശമില്ലെന്ന് വ്യോമ സേന പറയാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഒറ്റ എന്‍ജിന്‍ മാത്രമുള്ള മിഗ് - 21 വിമാനങ്ങളെ ഇനിയും ആശ്രയിക്കാനാകില്ലെന്നും പുതിയ പോര്‍ വിമാനങ്ങള്‍ വാങ്ങണമെന്നുമുള്ള നിര്‍ദേശം ആദ്യമുയരുന്നത് 1990കളുടെ അവസാനത്തിലാണ്. 1998 മുതല്‍ 2004 വരെ രാജ്യം ഭരിച്ചത് എ ബി വാജ്പയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറും. കൂടുതല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുക്കാതിരുന്ന അന്നത്തെ എ ബി വാജ്പയ് സര്‍ക്കാര്‍ രാജ്യ സുരക്ഷയെ അപകടത്തിലാക്കുകയാണ് ചെയ്തത് എന്ന് വേണമെങ്കില്‍ പറയാം. അന്ന് പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പയ്, സര്‍ക്കാറിന് നേതൃത്വം നല്‍കിയിരുന്ന ബി ജെ പി, അതിനെ അന്നും നിയന്ത്രിച്ചിരുന്ന ആര്‍ എസ് എസ് ഒക്കെ രാജ്യ സുരക്ഷ അപകടത്തിലാക്കും വിധത്തില്‍ അന്ന് പ്രവര്‍ത്തിച്ചുവെങ്കില്‍, രാജ്യദ്രോഹിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ അവരും യോഗ്യരാണെന്ന് വരും.


വ്യോമസേനയുടെ ആവശ്യം പരിഗണിച്ച് 126 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്തത് 2007ലാണ്, ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറായിരുന്നു അധികാരത്തില്‍. ആഗോള ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ബോയിംഗ്, യൂറോഫൈറ്റര്‍, ലോക്ഹീഡ് മാര്‍ട്ടിന്‍, സാബ് ജാസ്, ദസ്സൗള്‍ട്ട്, മികോയാന്‍ എന്നീ ആറ് കമ്പനികള്‍ മത്സരിക്കാനെത്തി. സാങ്കേതിത - സാമ്പത്തിക പരിശോധനകള്‍ക്ക് ശേഷം യൂറോ ഫൈറ്ററിന്റെ ടൈഫൂണും ദസ്സൗള്‍ട്ടിന്റെ റാഫേലുമാണ് ശേഷിച്ചത്. ഇതില്‍ റാഫേലിനെ നിശ്ചയിച്ചപ്പോള്‍, ഇന്ത്യയുടെ പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ദസ്സൗള്‍ട്ടുമായുള്ള പങ്കാളിത്തം ഉറപ്പാക്കിയിരുന്നു.


ദസ്സൗള്‍ട്ടില്‍ നിന്ന് 18 എണ്ണം വാങ്ങാനും 108 എണ്ണം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ നിര്‍മിക്കാനുമായിരുന്നു ഉദ്ദേശ്യം. ഇതിനാവശ്യമായ സാങ്കേതിക വിദ്യ ദസ്സൗള്‍ട്ട് കൈമാറണമെന്നും വ്യവസ്ഥ വെച്ചു. എന്നാല്‍ എച്ച് എ എല്ലില്‍ നിര്‍മിക്കുക എന്ന നിര്‍ദേശത്തെ ദസ്സൗള്‍ട്ട് എതിര്‍ത്തു. അതുകൊണ്ട് കരാര്‍ വൈകി. ഈ കരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കാതെയാണ് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉണ്ടാക്കിയത്. പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയാണ് ഈ കരാറിലേക്ക് എത്തിയത്. 'ശത്രു'ക്കളുടെ ഭീഷണി മുന്‍നിര്‍ത്തി 126 പോര്‍ വിമാനങ്ങള്‍ വാങ്ങാനെടുത്ത തീരുമാനം 36ലേക്ക് പരിമിതപ്പെടുത്തുമ്പോള്‍ രാജ്യ സുരക്ഷ അപകടത്തിലാക്കുന്നത് ആരാണ്?


60,000 കോടിയോളം രൂപയാണ് 36 പോര്‍ വിമാനങ്ങള്‍ക്കും അതില്‍ ഘടിപ്പിക്കുന്ന മിറ്റിയര്‍, സ്‌കാല്‍പ്പ് തുടങ്ങിയ അത്യാധുനിക മിസൈലുകളടക്കം അയുധങ്ങള്‍ക്കുമായി കരാര്‍ പ്രകാരം നല്‍കേണ്ടത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് കരാറിനെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ അറുന്നൂറ് കോടിയോളമായിരുന്നു റാഫേലൊന്നിന് വില. പുതിയ കരാറനുസരിച്ച് വില ഇരട്ടിയോളം വര്‍ധിച്ചിരിക്കുന്നു. വര്‍ഷം നാല് കഴിയുമ്പോള്‍ വില വര്‍ധിക്കുക സ്വാഭാവികം. പക്ഷേ, അത് ഇരട്ടിയോളമാകുമ്പോഴോ? 72 വിമാനങ്ങള്‍ വാങ്ങാനുള്ള തുക നല്‍കി 36 എണ്ണം വാങ്ങുന്നതിന് പിറകില്‍ കോഴ - കമ്മീഷന്‍ ഇടപാടുകളുണ്ടോ എന്ന ആശങ്ക പങ്കുവെക്കപ്പെടുന്നതില്‍ അത്ഭുതമില്ല.


അതിര്‍ത്തികളില്‍ ഉപയോഗിക്കുന്ന ജീപ്പ്, എ ബി ബൊഫോഴ്‌സിന്റെ ഹൊവിറ്റ്‌സര്‍ തോക്ക് എന്തിന് സൈനിക നടപടിയില്‍ മരിക്കുന്ന പട്ടാളക്കാരുടെ ശരീരം കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ശവപ്പെട്ടി വാങ്ങിയതില്‍ വരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട് രാജ്യത്ത്. വ്യാജ ആയുധക്കമ്പനിയുടെ ഏജന്റുമാരായി അഭിനയിച്ചവരില്‍ നിന്ന് കോഴപ്പണം എണ്ണിവാങ്ങാന്‍ മടികാട്ടാതിരുന്ന പ്രസിഡന്റുണ്ടായിരുന്ന ഏക രാഷ്ട്രീയ പാര്‍ട്ടിയെന്ന ബഹുമതി ഇപ്പോഴും ബി ജെ പിക്ക് മാത്രമേയുള്ളൂവെന്നതിനാല്‍ ആശങ്കക്ക് കനമേറുക സ്വാഭാവികമാണുതാനും.


വാങ്ങാന്‍ പോകുന്നത് 36 പോര്‍ വിമാനങ്ങളാണെന്നതും 2019 മുതല്‍ ഇവയുടെ കൈമാറ്റം തുടങ്ങുമെന്നും 2022 ആകുമ്പോഴേക്കും മുഴുവനും കൈമാറുമെന്നും അവയില്‍ ഘടിപ്പിക്കാന്‍ പോകുന്നത് മിറ്റിയര്‍, സ്‌കാല്‍പ്പ് മിസൈലുകളുള്‍പ്പെടെ ആയുധങ്ങളാണെന്നുമൊക്കെ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ വിവരങ്ങളാണ് യഥാര്‍ഥത്തില്‍ രാജ്യ സുരക്ഷയെ അപകടത്തിലാക്കുന്നത്. ഇന്ത്യ സമാഹരിക്കുന്ന സന്നാഹങ്ങളുടെ വിവരങ്ങള്‍ മനസ്സിലാക്കിയ 'ശത്രു'ക്കള്‍ക്ക് അതിന് ബദലാകാന്‍ പോന്നവ ആവനാഴിയിലെത്തിക്കാന്‍ സാധിക്കും. അതിന് ചെലവിടുന്ന പണത്തിന്റെ കണക്ക്, വിലപേശലിനുള്ള സൗകര്യം ഒരുപക്ഷേ 'ശത്രു'ക്കള്‍ക്ക് ഉണ്ടാക്കിയേക്കാമെന്ന് മാത്രം. അത്തരം വിലപേശലുകള്‍ക്കപ്പുറത്താണ് ആയുധ ഇടപാടുകളെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി രാജ്യത്തെ ജനങ്ങള്‍ക്കുണ്ടെന്ന് മോദി, ജയ്റ്റ്‌ലി, നിര്‍മല പ്രഭൃതികള്‍ക്ക് ഉണ്ടാകാതെ വരുമോ?


മുഖ്യ ശത്രു സ്ഥാനത്ത് നിര്‍ത്തുന്ന പാക്കിസ്ഥാനും ചൈനയും ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയുടെ അപ്രീതി പട്ടികയിലുള്ളവരാണ്. ഫ്രാന്‍സാകട്ടെ, അമേരിക്കയുടെ സഖ്യ രാഷ്ട്രവും. അമേരിക്ക മുന്‍കൈ എടുത്ത് നടപ്പാക്കുന്ന ഏത് അത്രിക്രമാധിനിവേശത്തിനും പിന്തുണ നല്‍കുന്നവരാണ് അവര്‍. ആ രാജ്യത്തെ കമ്പനിയില്‍ നിന്ന് പാക്കിസ്ഥാനോ ചൈനക്കോ പോര്‍ വിമാനങ്ങളോ ആയുധങ്ങളോ കൈമാറുമ്പോള്‍, വല്യേട്ടന്റെ ഇംഗിതം കണക്കിലെടുക്കാതിരിക്കില്ല. ഇതൊന്നും കണക്കിലെടുക്കാതെയുള്ള കച്ചവടത്തിന് ഫ്രഞ്ച് കമ്പനി സന്നദ്ധമായാല്‍, അവര്‍ക്ക് വിലപേശാനുള്ള പ്രധാന സംഗതി ഇന്ത്യക്ക് കൈമാറിയ ആയുധങ്ങളുടെ വിശദ വിവരങ്ങളായിരിക്കും. അതിന്റെ പട്ടിക മുന്നില്‍വെച്ചായിരിക്കും 'ശത്രു'ക്കളുമായി കച്ചവടമുറപ്പിക്കുക. വ്യാപാരാഭിവൃദ്ധി ലക്ഷ്യമിടുന്ന കുത്തകകള്‍, ഇന്ത്യക്ക് നല്‍കിയതിന്റെ വിവരങ്ങളൊക്കെ മറച്ചുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതിനോളം മൗഢ്യം മറ്റൊന്നില്ല തന്നെ.


വാങ്ങേണ്ട പോര്‍ വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതിന്റെ യുക്തി എന്ത്? ഇങ്ങനെ കുറക്കുകയും വിമാനത്തിനൊപ്പം മിസൈല്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തതു വഴി വ്യോമസേനക്കും അതുവഴി രാജ്യത്തിനുമുണ്ടാകുന്ന മേല്‍ക്കൈ എന്ത്? കരാര്‍ പുതുക്കിയപ്പോള്‍ വിമാന വില ഇരട്ടിയോളം വര്‍ധിച്ചതിന്റെ കാരണമെന്ത്? പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ദസ്സൗള്‍ട്ടും ചേരുന്ന സംരംഭമെന്ന ആശയം ഉപേക്ഷിച്ചത് എന്തുകൊണ്ട്? സാങ്കേതിക വിദ്യ കൈമാറണമെന്ന വ്യവസ്ഥ ഒഴിവാക്കിയത് രാജ്യത്തിന് നഷ്ടമല്ലേ? എച്ച് എ എല്ലിന്റെ സ്ഥാനത്ത് ദസ്സൗള്‍ട്ടുമായുള്ള സംയുക്ത സംരംഭത്തിലേക്ക് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എത്തിയത് സ്വാഭാവികമായാണോ?


ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും ജനങ്ങളോട് പറയേണ്ടത്. ഈ ചോദ്യങ്ങളില്‍ ഒന്നിന്റെ ഉത്തരം പോലും രാജ്യ സുരക്ഷയെ അപകടത്തിലാക്കുന്നില്ല. എന്തെങ്കിലും അപടകത്തിലാക്കുന്നുണ്ടെങ്കില്‍ അത്, നരേന്ദ്ര മോദി സര്‍ക്കാറിന്റെ സത്യസന്ധതയെയാണ് (അങ്ങനെയൊന്നുണ്ടെങ്കില്‍), സര്‍ക്കാറും സംഘപരിവാരവും സ്വയം ഉടമസ്ഥാവകാശം ഏറ്റെടുത്തിരിക്കുന്ന (കപട) രാജ്യസ്‌നേഹത്തെയാണ്.


കോളിളക്കമുണ്ടാക്കുകയും രാജ്യത്തിന്റെ രാഷ്ട്രീയദിശ മാറ്റുകയും ചെയ്ത ബൊഫോഴ്‌സ് അഴിമതിക്കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെടാന്‍ സി ബി ഐയെ പ്രേരിപ്പിച്ച സര്‍ക്കാറാണ് നരേന്ദ്ര മോദിയുടേത്. മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും ബൊഫോഴ്‌സിലെ കോഴ കണ്ടെത്തിയേ അടങ്ങൂവെന്ന വാശി ഈ സര്‍ക്കാറിനുണ്ടെങ്കില്‍, വസ്തുതകള്‍ നിരത്തി റാഫേല്‍ ഇടപാട് സുതാര്യമാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തവുമുണ്ട്. രാജ്യസുരക്ഷയുടെ പേരുപറഞ്ഞ്, അതില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുമ്പോള്‍ സ്വയം അപഹാസ്യരാകുക മാത്രമേ സംഭവിക്കുകയുള്ളൂ. ആളെക്കൊന്ന് അഴിമതി ആരോപണം ഇല്ലാതാക്കാന്‍ മടിക്കാത്ത (വ്യാപം ഫെയിം) കൂട്ടര്‍ക്ക് അപഹാസ്യതയും തണലാകും.

2018-02-02

മോദിയുടെ വങ്കത്തത്തിന് ജെയ്റ്റ്‌ലിയുടെ പിഴ മൂളല്‍


പൊതു തിരഞ്ഞെടുപ്പ് ഒരു വര്‍ഷം അകലെ നില്‍ക്കുകയും ജനപിന്തുണയില്‍ ഇടിവുണ്ടായിട്ടുണ്ടെന്ന് മനസ്സിലാകുകയും ചെയ്യുന്ന ഘട്ടത്തില്‍ ജനപ്രിയമാകാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കുക സ്വാഭാവികം. അതാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ 2019ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂര്‍ണ ബജറ്റില്‍ കാണുന്നത്. ബി ജെ പിയുടെയും ഇതര സംഘ്പരിവാര സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്ക് പ്രചാരണ സാമഗ്രികളാക്കാന്‍ പാകത്തിലുള്ള പ്രഖ്യാപനങ്ങള്‍ എന്ന് മാത്രമേ ഇതിനെ അര്‍ഥമാക്കേണ്ടതുള്ളൂ. അല്ലെങ്കില്‍ അതിനപ്പുറത്ത് യാഥാര്‍ഥ്യബോധം ഈ നിര്‍ദേശങ്ങളിലുണ്ടെന്ന് കരുതാന്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധനമന്ത്രി തന്നെ വരച്ചിടുന്ന ചിത്രം സമ്മതിക്കുന്നില്ല. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ മറ്റ് ചില യാഥാര്‍ഥ്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകരിക്കുന്നുമുണ്ട്, ബജറ്റ് പ്രസംഗത്തില്‍ പ്രത്യക്ഷമായി പരാമര്‍ശിച്ചില്ലെങ്കില്‍പ്പോലും.


ആദ്യം ധനസ്ഥിതി നോക്കാം. നടപ്പ് സാമ്പത്തിക വര്‍ഷം (2017-18) ധനക്കമ്മി 5.95 ലക്ഷം കോടിയാകുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കണക്ക്. അതായത് ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനം. കഴിഞ്ഞ ബജറ്റില്‍ ലക്ഷ്യമിട്ടത് പോലെ ധനക്കമ്മി കുറക്കാനായിട്ടില്ലെന്ന് ചുരുക്കം. ഈ കണക്ക്, 2017 ഡിസംബര്‍ വരെയുള്ള ചെലവിനെ അധികരിച്ചുള്ളതാണ്. ശേഷിക്കുന്ന മൂന്ന് മാസത്തെ കണക്കുകള്‍ കൂടി എത്തുമ്പോള്‍ ധനക്കമ്മി 3.5 ശതമാനത്തില്‍ നിന്ന് വര്‍ധിക്കാനാണ് സാധ്യത. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സാമ്പ്രദായികരീതി വിട്ടുള്ള മൂലധനച്ചെലവൊന്നും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നിട്ടും ധനക്കമ്മി പ്രതീക്ഷിച്ചതിനേക്കാള്‍ വളരെയധികം വര്‍ധിച്ചിരിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം (2018-19) ധനക്കമ്മി 3.3 ശതമാനമാക്കി ചുരുക്കുമെന്നാണ് വാഗ്ദാനം. ഇതിനൊപ്പം പൊതുക്കടം, ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനമാക്കി നിജപ്പെടുത്തും. വെറുതെയങ്ങനെ നിജപ്പെടുത്തുകയല്ല, അങ്ങനെ നിജപ്പെടുത്താന്‍ സര്‍ക്കാറിനെ ബാധ്യതപ്പെടുത്തി നിയമം കൊണ്ടുവരുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്.


ധനക്കമ്മി 3.3 ശതമാനത്തിലേക്ക് ചുരുക്കുകയും ആകെ കടം ജി ഡി പിയുടെ 40 ശതമാനമാക്കുകയും ചെയ്യുന്നുവെന്നാല്‍ സര്‍ക്കാറിന്റെ ചെലവിടല്‍ ശേഷി കൂടുതല്‍ പരിമിതപ്പെടുന്നുവെന്നാണ് അര്‍ഥം. അങ്ങനെ പരിമിതപ്പെടുത്താന്‍ തയ്യാറുള്ള സര്‍ക്കാര്‍ സാമൂഹിക സുരക്ഷ ലാക്കാക്കി പല കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ ആത്മാര്‍ഥതയില്‍ സംശയമുണ്ടാകും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ചെറികിട - ഇടത്തരം - സൂക്ഷ്മ വ്യവസായങ്ങള്‍ എന്നിവയെ ഉദ്ദേശിച്ചും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഊര്‍ജസ്വലമാക്കാനുമുദ്ദേശിച്ചാണ് പ്രഖ്യാപനങ്ങള്‍.


ഒരു കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കും വിധത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആരോഗ്യ മേഖലയില്‍ ഏറ്റം പ്രധാനം. പത്ത് കോടി ദരിദ്ര കുടുംബങ്ങളിലായി 50 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ പ്രതിവര്‍ഷം 30,000 രൂപ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണ് അഞ്ച് ലക്ഷത്തിന്റേതായി മാറ്റുന്നത്. രാജ്യത്താകെയുള്ള ഒന്നര ലക്ഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള സൗജന്യ മരുന്ന് വിതരണ പദ്ധതി വ്യാപിപ്പിക്കാനും രണ്ടും മൂന്നും ഘട്ടത്തിലെ ആരോഗ്യ സംരക്ഷണം ഇന്‍ഷുറന്‍സ് ബന്ധിതമാക്കാനുമാണ് ലക്ഷ്യം. വിദ്യാഭ്യാസ മേഖലയുടെ സമ്പൂര്‍ണ പരിഷ്‌കരണം ലക്ഷ്യമിടുന്നു. എല്ലാ വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യം വികസിപ്പിക്കും. നാല് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് ഈ രംഗത്ത് നിര്‍ദേശിക്കുന്നത്. 2018 -19ല്‍ 25,000 കോടി രൂപ കാണേണ്ടിവരുമെന്ന് ചുരുക്കം.


ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് സാമൂഹിക സംരക്ഷണ പരിപാടികള്‍ എന്നിവക്കാകെ (ബജറ്റിന് പുറമെയുള്ളത് കൂടി ചേര്‍ത്ത്) 1.38 ലക്ഷം കോടി രൂപയാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലക്കാകെ ചെലവായി കണക്കാക്കിയത് 1.22 ലക്ഷം കോടി രൂപയാണ്. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 30,000 രൂപ ഇന്‍ഷുറന്‍സ് സഹായം ലഭിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്ന കാലത്തു നിന്ന് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സഹായം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുന്ന കാലത്തേക്ക്, ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും മറ്റ് സാമൂഹിക സംരക്ഷണ പദ്ധതികള്‍ക്കുമായി ആകെ കൂട്ടിയത് 16,000 കോടി രൂപ മാത്രം. സംഘ്പരിവാര പ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന മുദ്രാവാക്യമാണോ അതോ ആത്മാര്‍ഥമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണോ ബജറ്റിലെ പ്രഖ്യാപനമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ബജറ്റില്‍ വിഹിതം നീക്കിവെച്ചിട്ടുള്ളതിനാല്‍ ആവശ്യമനുസരിച്ച് വര്‍ധിപ്പിച്ച് നല്‍കാനാകുമെന്ന് വാദിച്ച് നില്‍ക്കാനാകും അരുണ്‍ ജെയ്റ്റ്‌ലിക്കും  സംഘ് പ്രവര്‍ത്തകര്‍ക്കും. യാഥാര്‍ഥ്യം ജനത്തിന്റെ കണ്ണില്‍ പൊടിയിടലാണ്.


ഗ്രാമീണ മേഖലയിലുള്ളവരുടെ ഉപജീവനത്തിനും അവിടുത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 14.34 ലക്ഷം കോടി രൂപയാണ് ചെലവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റിലൂടെയും അല്ലാതെയും കിട്ടുന്ന 11.98 ലക്ഷം കോടിയുള്‍പ്പെടെയാണിത്. ഇതുവഴി 321 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നും വാഗ്ദാനമുണ്ട്. കൃഷി, സ്വയം തൊഴില്‍ തുടങ്ങിയവ കൂട്ടാതെയാണ് ഇത്രയും തൊഴില്‍ ദിനങ്ങള്‍. ദേശീയ തൊഴിലുറപ്പ്, ഗ്രാമീണ റോഡ് നിര്‍മാണം, ഗ്രാമീണ ഭവന നിര്‍മാണം തുടങ്ങി ഇതിനകം നടപ്പാക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ ചേര്‍ത്താകണം ഇത്രയും തുക അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശിക്കുന്നത്. തൊഴിലുറപ്പുള്‍പ്പെടെ ഗ്രാമങ്ങളില്‍ നടപ്പാക്കപ്പെടുന്ന വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം കുറഞ്ഞുവരുന്നതിനെക്കുറിച്ച് വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. ആ നിലക്ക് ഇത്രയും തുക അടുത്ത സാമ്പത്തിക വര്‍ഷം ഗ്രാമീണ മേഖലയിലേക്ക് എത്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് ചെറുതല്ലാത്ത അബദ്ധമാകും.


അടിസ്ഥാന സൗകര്യ വികസനത്തിന് (റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണമുള്‍പ്പെടെ) 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ 4.94 ലക്ഷം കോടി ചെലവിടുമെന്നാണ് കണക്ക്. അടുത്ത സാമ്പത്തിക വര്‍ഷം 5.97 കോടിയായി ഇത് വര്‍ധിപ്പിച്ചിരിക്കുന്നു. ഇതിലൊരു വിഹിതം സ്വാഭാവികമായും ഗ്രാമീണ മേഖലയിലായിരിക്കും. അത് കൂടി കൂട്ടിയാണോ 14.34 ലക്ഷം കോടിയുടെ കണക്ക് ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. അത് കൂടി ചേര്‍ത്ത കണക്കാണെങ്കില്‍ ബജറ്റിന്റെ സാങ്കേതികതകളിലൂടെ ജനത്തെ സമര്‍ഥമായി കബളിപ്പിക്കുന്നുണ്ട് ജെയ്റ്റ്‌ലി. ആദ്യമായല്ല ഇത് ചെയ്യുന്നത് എന്നതിലും ഇത് ചെയ്യുന്ന ആദ്യത്തെ ധനമന്ത്രിയല്ല എന്നതിലും ആശ്വസിക്കാമെന്ന് മാത്രം.


ബജറ്റ് പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്ന മറ്റൊരു മേഖല, ചെറുകിട - ഇടത്തരം - സൂക്ഷ്മ വ്യവസായങ്ങളാണ്. വായ്പ ലഭ്യമാക്കുന്നതിന് 3794 കോടി രൂപ നീക്കിവെച്ചിരിക്കുന്നു ധനമന്ത്രി. ഈ മേഖലയില്‍ നിക്ഷേപം നടത്തുന്ന വനിതകള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും വായ്പ നല്‍കുന്നതിനുള്ള മുദ്രാ പദ്ധതിയില്‍ മൂന്ന് ലക്ഷം കോടിയുടെ വായ്പാ വിതരണം ലക്ഷ്യമിടുകയും ചെയ്യുന്നു. ഇത്തരം വ്യവസായങ്ങളുടെ കടബാധ്യത പരിഗണിക്കാന്‍ പ്രത്യേക പദ്ധതി ആലോചിക്കുമെന്നും പ്രഖ്യാപനമുണ്ട്.


കൃഷിക്കുമുണ്ട് വാരിക്കോരിയുള്ള പ്രഖ്യാപനങ്ങള്‍. ഉത്പാദനച്ചെലവിന്റെ അമ്പത് ശതമാനമെങ്കിലും അധികം വില വിളക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്ന് പറയുന്ന ധനമന്ത്രി, താങ്ങുവില പ്രഖ്യാപിച്ച വിളകള്‍ക്കെല്ലാം ഉത്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും താങ്ങുവില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നാണ് ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ പരുത്തിക്കും തുവരക്കും നിലക്കടലക്കുമൊക്കെ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. പക്ഷേ ആ വില കൊടുത്ത് ഉത്പന്നം കൃത്യസമയത്ത് സംഭരിക്കാന്‍ സാധിക്കാഞ്ഞത്, ആ കര്‍ഷകരെ ഏത് വിധത്തിലാണ് ബാധിച്ചത് എന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍, തിരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കിയിട്ടുണ്ടാകും. കൃത്യസമയത്ത് സംഭരിക്കാന്‍ സംവിധാനമില്ലാതിരിക്കെ, വില പ്രഖ്യാപിച്ചതു കൊണ്ട് മാത്രം ഒന്നുമാകില്ല. വിളയേറ്റെടുക്കുന്ന സ്വകാര്യ കമ്പനികളോ കച്ചവടക്കാരോ അല്‍പ്പം കൂടുതല്‍ തുക നല്‍കിയാല്‍ ആയെന്ന് മാത്രം.


പ്രായോഗികമല്ലാത്ത ഇത്തരം നിര്‍ദേശങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നിടുന്ന യാഥാര്‍ഥ്യം, കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ വലിയ തകര്‍ച്ചയിലാണെന്നതാണ്. നോട്ട് നിരോധനവും മുന്നൊരുക്കമില്ലാതെ ജി എസ് ടി നടപ്പാക്കിയതും ഈ മേഖലകളുടെ നടുവൊടിച്ചുവെന്നത് വസ്തുതകളുടെ അകമ്പടിയോടെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടതാണ്. ചെറുകിട - ഇടത്തരം - സൂക്ഷ്മ വ്യവസായ മേഖലയില്‍ വലിയ പ്രതിസന്ധിയാണ്, നോട്ട് നിരോധനം സൃഷ്ടിച്ചത്. വലിയൊരളവ് പൂട്ടിപ്പോയി, ബാക്കിയുള്ളവ ഉത്പാദനം പരിമിതപ്പെടുത്തുകയും തൊഴില്‍ ശേഷി കുറക്കുകയും ചെയ്തു. എന്നാല്‍ ഇവ്വിധമൊന്നും സംഭവിച്ചിട്ടില്ലെന്നും നോട്ട് നിരോധവും ജി എസ് ടി നടപ്പാക്കലും സൃഷ്ടിച്ച താത്കാലിക പ്രയാസങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വികാര തീവ്രമായ ശബ്ദത്തില്‍ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ ആവര്‍ത്തനം നടത്തി, മന്ത്രിമാരും സംഘ് നേതാക്കളും പ്രവര്‍ത്തകരും. ബജറ്റില്‍ ഈ മേഖലയെ ഉത്തേജിപ്പിക്കാന്‍ പാകത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ (പ്രാവര്‍ത്തികമാകുമെന്നത് പ്രതീക്ഷ മാത്രം) ഗുരുതരമായ പ്രതിസന്ധി ഈ മേഖല നേരിടുന്നുവെന്ന് വിളിച്ചുപറയുകയാണ്. അതിന്റെ പ്രധാന കാരണം നോട്ട് നിരോധനമല്ലാതെ മറ്റൊന്നല്ല താനും. ആ നിലക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2016 നവംബര്‍ എട്ടിലെ ചരിത്രപരമായ വങ്കത്തത്തിന് പിഴമൂളുകയാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഈ ബജറ്റ്. അതിന്റെ ഭാരം സാധാരണക്കാരുടെ ചുമലില്‍ വെക്കുകയും ചെയ്യുന്നു. പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ള ജനപ്രിയതയുടെ ആവരണം അതിനുണ്ടെന്ന് മാത്രം.


മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ തുടങ്ങി പ്രധാനമന്ത്രി പലകാലത്തായി പ്രഖ്യാപിച്ച 'സ്വപ്‌ന പദ്ധതികളെ'ന്ന് വിശേഷിപ്പിക്കപ്പെട്ടവയുടെ പരാജയത്തെക്കുറിച്ചും സൂചിപ്പിക്കുന്നു ഈ ബജറ്റ്. മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയുടെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇത്തരം കമ്പനികളെ ഇന്ത്യയില്‍ നിര്‍മാണ യൂനിറ്റ് സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. തീരുവ ചുമത്തി, കമ്പോളം അപ്രാപ്യമാക്കാതെ മേക്ക് ഇന്ത്യയൊന്നും പച്ചപിടിക്കില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു സര്‍ക്കാര്‍.


250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതി 25 ശതമാനമാക്കി കുറച്ചുകൊടുത്തും (ഇത്രയും വിറ്റുവരവുള്ള കമ്പനികള്‍ ചെറുകിട - ഇടത്തരം - സുക്ഷ്മ വ്യവസായങ്ങളാണെന്ന് മോദിയും ജെയ്റ്റ്‌ലിയും പറയുന്നു) ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാന്‍ വ്യവസ്ഥ ചെയ്തും മൂലധന ശക്തികള്‍ക്കൊപ്പമാണ് തങ്ങളെന്ന് ഈ ബജറ്റിലും ആവര്‍ത്തിക്കുന്നുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ഒപ്പം ജനപ്രിയമെന്ന് പ്രചരിപ്പിക്കാനുള്ള അവസരമുണ്ടാക്കുകയും. അതുകൊണ്ടൊക്കെ ജനപിന്തുണ നിലനിര്‍ത്താനാകുമോ? രാജസ്ഥാനില്‍ നിന്നുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍, കാല്‍ ചുവട്ടില്‍ നിന്ന് മണ്ണൊലിച്ച് പോകുന്നതിന്റെ വേഗം കൂടുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ജനപ്രിയ നിര്‍ദേശങ്ങളിലെ കബളിപ്പിക്കല്‍ ഏറ്റവും പെട്ടെന്ന് തിരിച്ചറിയുക ഗ്രാമീണരാണ്. അവരാണ് രാജ്യ ജനസംഖ്യയില്‍ ഇപ്പോഴും ഭൂരിപക്ഷം.

2018-01-22

മിത്രസംഹാര രക്തപുഷ്പാഞ്ജലി (കരട്)


യുദ്ധത്തിന്റെ ആദ്യഘട്ടം ആശയതലത്തിലാണ്. ആയുധമെടുത്തുള്ള യുദ്ധത്തിന്, തയ്യാറെടുക്കണമെങ്കില്‍ ആശയതലത്തിലെ വ്യക്തത അനിവാര്യമാണ്. ആശയതലത്തില്‍ വ്യക്തതയില്ലാതെ യുദ്ധഭൂമിയിലേക്ക് നീങ്ങുന്ന സൈനികര്‍, അധികം വൈകാതെ ആശയക്കുഴപ്പത്തില്‍ അകപ്പെടുമെന്നാണ് യുദ്ധ തന്ത്രങ്ങളില്‍ വിദഗ്ധരായവരുടെ പക്ഷം. ശത്രുവിനെ നിശ്ചയിക്കുന്നതില്‍, അവരുടെ കരുത്ത് വിലയിരുത്തുന്നതില്‍, ആ കരുത്ത് ആര്‍ജിക്കുന്നതില്‍ അവരെ സഹായിക്കുന്ന ദര്‍ശനങ്ങളും പരിപാടികളും കണ്ടെത്തുന്നതില്‍, പോരില്‍ ഒപ്പം നിര്‍ത്തേണ്ട മിത്രങ്ങളെ തീരുമാനിക്കുന്നതില്‍, മിത്രങ്ങള്‍ മുറുകെപ്പിടിക്കുന്ന ദര്‍ശനങ്ങള്‍ ഭാവിയില്‍ ശത്രുവിന് മൂലധനമാകുമോ എന്ന് നിശ്ചയിക്കുന്നതില്‍ ഒക്കെ സൂക്ഷ്മത വേണം യുദ്ധം ജയിക്കുന്നതിന്. കൈവരിച്ച വിജയം, സ്ഥായിയായി നിലനില്‍ക്കണമെങ്കിലും ഒപ്പം നില്‍ക്കുന്നവരുടെ വിശ്വാസ്യത പ്രധാനാണ്. ആശയവൈരുദ്ധ്യമില്ലെന്ന ഉറപ്പുമുണ്ടാകണം.


നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ബി ജെ പി ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയും രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും കാവിപ്പടയുടെ അധികാരത്തിന്‍ കീഴില്‍ അമരുകയും ചെയ്ത രാഷ്ട്രീയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട യുദ്ധതന്ത്രം നിശ്ചയിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) മാസങ്ങള്‍ ചെലവിട്ടത് ഇത്തരുണത്തില്‍ അത്ര ചെറിയ കാര്യമല്ല. ശത്രു, ബി ജെ പിയും ഏകാധിപത്യ പ്രവണത കാട്ടുന്ന അതിന്റെ പരമോന്നത നേതാവുമാണെന്നതില്‍ സംശയമില്ല. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ആരുമായും ചേര്‍ന്ന് അവര്‍ക്കെതിരെ പ്രചാരണം നടത്താം. പക്ഷേ നേരിട്ടുള്ള യുദ്ധത്തില്‍ (ജനാധിപത്യത്തിലെ യുദ്ധം വോട്ടെടുപ്പാണ്) അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്നത്, ആശയവൈരുദ്ധ്യം മൂലം ആശയക്കുഴപ്പത്തിന് കാരണമാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.


വര്‍ഗ വൈരുധ്യത്തില്‍ അധിഷ്ഠിതമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനം. അതിനെ മുന്‍നിര്‍ത്തിയാല്‍, ഇന്ത്യന്‍ യൂണിയനിലെ ഒരു പാര്‍ട്ടിയുമായും സഖ്യം പറ്റില്ല. വര്‍ഗ വൈരുധ്യത്തില്‍ അധിഷ്ഠിതമല്ലെങ്കിലും ആഭ്യന്തര - കുത്തക മൂലധനത്തിന്റെ കുത്തൊഴുക്കിനെ  നിരുത്സാഹപ്പെടുത്തണമെന്നും സമത്വത്തില്‍ ഊന്നുന്ന സാമൂഹിക ക്രമം നിലവില്‍വരണമെന്നും ആഗ്രഹിക്കുന്ന പാര്‍ട്ടികളുമായി വിശാലമായ രാഷ്ട്രീയ ഐക്യത്തിന് സാധ്യതയുണ്ട്. എന്നാല്‍ സാമ്പത്തിക ഉദാരവത്കരണത്തെയും അതിരുകളില്ലാത്ത കമ്പോളത്തെയും അതില്‍ അധിഷ്ഠിതമായ മൂലധന ഒഴുക്കിനെയും പിന്തുണയ്ക്കുന്ന, അത്തരമൊരു അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാന്‍ മുന്‍കൈ എടുത്ത കോണ്‍ഗ്രസുമായോ? ഏത് ഭീഷണമായ സാഹചര്യത്തിലും അവരുമായുള്ള സഖ്യം പാടില്ലെന്നും അത് നിലവില്‍, രാഷ്ട്രീയമായി ഒപ്പം നില്‍ക്കുന്ന വിഭാഗങ്ങളെ അകറ്റാനേ ഉപകരിക്കൂ എന്നുമാണ് ഒരു വാദം.


സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന, ഭരണ സംവിധാനമുപയോഗിച്ച് ബി ജെ പിയും അതിന്റെ തണലില്‍ പരിവാര സംഘടനകള്‍ നിയമ ബാഹ്യമായും നടപ്പാക്കാന്‍ ശ്രമിക്കുന്ന, ഹിന്ദുത്വ അജണ്ടകളോട് പോരടിക്കുമ്പോള്‍, സാമ്പത്തിക നയങ്ങളെ അത്രത്തോളം പരിഗണിക്കേണ്ടെന്നാണ് മറ്റൊരു വാദം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച ഈ വാദത്തെ തള്ളിക്കൊണ്ട്, കോണ്‍ഗ്രസുമായി യാതൊരു ബന്ധവും പാടില്ലെന്ന് നിര്‍ദേശിക്കുന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നോട്ടുവെക്കുന്ന വാദം പാര്‍ട്ടി കോണ്‍ഗ്രസ് മുമ്പാകെ അവതരിപ്പിക്കാനാണ് കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചത്. കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം തള്ളിക്കളയാന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് സാധിക്കും. പക്ഷേ, അതിനുള്ള സാധ്യത, ഇപ്പോഴത്തെ സാഹചര്യത്തില്‍ തുലോം വിരളമാണ്.


വര്‍ഗ വൈരുധ്യത്തില്‍ നിന്ന് ശ്രദ്ധതിരിച്ച്, അവകാശബോധത്തില്‍ നിന്ന് തൊഴിലാളികളെ അകറ്റി, സംഘടിതമായ വിലപേശലിനുള്ള സാഹചര്യം ഇല്ലാതാക്കി മൂലധനശക്തികള്‍ക്ക് ഇഷ്ടം പോലെ വിഹരിക്കാനുള്ള അവസരമൊരുക്കുകയാണ് സാമ്പത്തിക പരിഷ്‌കാരങ്ങളും ഉദാരവത്കരണ നയങ്ങളുമെന്നത് വസ്തുതയാണ്. അതാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഗുണകരമെന്ന് കോണ്‍ഗ്രസും ബി ജെ പിയും കരുതുന്നുണ്ട്. അതുകൊണ്ടാണ് സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും അവയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാറുകളും ഒരേപക്ഷത്തുനില്‍ക്കുന്നത്.


1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയായതു മുതല്‍ വേഗം കൂട്ടിയ, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്ത് അരാഷ്ട്രീയത വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കൊപ്പം വേഗം കൂടിയ തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ അരാഷ്ട്രീയ സാഹചര്യം വലിയൊരളവില്‍ സഹായം ചെയ്തിട്ടുണ്ട്. ഇടത്തരക്കാരെയും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന ഇടത്തരക്കാരെയുമാണ് അരാഷ്ട്രീയ സാഹചര്യം നിര്‍ണയകമായി സ്വാധീനിച്ചത്, അവരാണ് കമ്പോള സമ്പദ് വ്യവസ്ഥയുടെ സൗകര്യങ്ങളെ ആവോളം ആസ്വദിക്കാന്‍ തയ്യാറായതും. അവരില്‍ തന്നെയാണ് ബി ജെ പിയും ഹിന്ദുത്വ അജന്‍ഡകളും വലിയ സ്വാധീനം ഉറപ്പിച്ചത് എന്നത് വസ്തുതയാണ്. വോട്ടെടുപ്പില്‍ ബി ജെ പിക്ക് തുണയേകുന്നതില്‍ രാജ്യത്തെ നഗര മേഖലകള്‍ മുന്നില്‍ നില്‍ക്കുന്നത് അതുകൊണ്ടാണ്.


ആ നിലക്ക് സാമ്പത്തിക പരിഷ്‌കാരങ്ങളെയും കമ്പോള സമ്പദ് വ്യവസ്ഥയെയും അനുകൂലിക്കുന്ന കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് സംഘ പരിവാരത്തിന്റെയും അവരുടെ അജണ്ടകളുടെയും സ്ഥായീവത്കരണത്തിന് സഹായിക്കുമെന്നത് താത്വിക വിശകലനത്തില്‍ ശരിയാണ്.


പ്രായോഗതലത്തില്‍ അതങ്ങനെയാണോ എന്നതിലാണ് സംശയം. സാമ്പത്തിക പരിഷ്‌കരണത്തിന് വേഗം കൂട്ടിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അതിന്റെ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ ശീലിക്കുകയോ ആസ്വദിച്ച് വളരുകയോ ചെയ്തവരാണ് രാജ്യ ജനസംഖ്യയിലെ ഭൂരിഭാഗവും. നിലനില്‍ക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക - രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ഈ നയങ്ങളില്‍ നിന്നൊരു മടക്കം, സി പി എം ഒറ്റക്ക് അധികാരത്തിലെത്തിയാല്‍ േപ്പാലും അത്ര എളുപ്പത്തില്‍ സാധിക്കാവുന്നതല്ല. അപ്പോള്‍ പിന്നെ, ആ നയങ്ങളില്‍ സ്വീകരിക്കാവുന്നയെ സ്വീകരിച്ച്, സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് ബദല്‍ വളര്‍ത്തിയെടുക്കുക എന്നത് മാത്രമേ കരണീയമായുള്ളൂ. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് ശേഷമുള്ള സാമൂഹിക സാഹചര്യം പഠിച്ച്, നയങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സി പി എം തന്നെ തീരുമാനിച്ചത് അതുകൊണ്ടാണ്.


അങ്ങനെ ചിന്തിച്ച പാര്‍ട്ടി, സാമ്പത്തിക നയമെന്ന കുറ്റം മാത്രം ചുമത്തി, ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനോട് അയിത്തം പ്രഖ്യാപിക്കുന്നത്, വി എസ്സിന്റെ വാക്കുകള്‍ കടമെടുത്താല്‍, അന്നാഹാരം കഴിക്കുന്നവര്‍ക്കൊക്കെ തിരിച്ചറിയുന്ന, രാജ്യത്തിന്റെ മൗലിക സ്വഭാവം തന്നെ അട്ടിമറിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വിനാശകാരിയായ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ അത് മനസ്സിലാക്കുമ്പോള്‍ പോലും, സ്വാര്‍ഥതാത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ചിലര്‍ തീരുമാനിച്ചതുകൊണ്ടാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കാമെന്ന പ്രതീക്ഷ, മറ്റൊരു വിഭാഗത്തിന്റെ സ്വാര്‍ഥതയാണെന്ന് അംഗീകരിക്കുമ്പോള്‍ പോലും, ആ സ്വാര്‍ഥത, ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന, ഹിന്ദുത്വ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ സഹായകമായേക്കാമെന്ന അവസ്ഥയില്‍ കൂടുതല്‍ ന്യായീകരിക്കപ്പെടുന്നതാണ്.



കേരളം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളൊഴികെ മറ്റൊരിടത്തും ലോക്‌സഭയിലേക്ക് ഒറ്റ ക്ക് മത്സരിച്ച് ജയിക്കാന്‍ സി പി എമ്മിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ല. അതില്‍ തന്നെ പശ്ചിമ ബംഗാളില്‍ സ്ഥിതി തുലോം മോശവും. കോണ്‍ഗ്രസുമായൊരു സഖ്യമുണ്ടാക്കിയാല്‍ ബംഗാളിലെ കുറച്ച് സീറ്റുകളിലെങ്കിലും വിജയപ്രതീക്ഷ വെക്കാന്‍ സി പി എമ്മിന് സാധിക്കും. ത്രിപുരയില്‍ സംഘ്പരിവാരം നടത്തുന്ന തീവ്ര ശ്രമം കണക്കിലെടുത്താല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അവിടെയും അവര്‍ക്ക് ഗുണം ചെയ്‌തേക്കും. അത്തരമൊരു സാധ്യതയില്ലാത്ത ഇടം കേരളമാണ്. ഐക്യ - ഇടത് ജനാധിപത്യ മുന്നണികളുടെ പ്രതിനിധികള്‍ മാത്രമേ ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് പോകുകയുള്ളൂ. അതുറപ്പാക്കിയതില്‍ ബി ജെ പിയുടെ കേരള ഘടകത്തിനുള്ള പങ്ക് പ്രത്യേകം പരാമര്‍ശിക്കുന്നു.


ഈ മൂന്നിടത്തിന് പുറത്ത്, സി പി എമ്മിന് അല്‍പ്പമെങ്കിലും സ്വാധീനമുള്ള ഇടങ്ങളില്‍, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉദാഹരണം, വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അനിവാര്യമാണ്. സോഷ്യലിസ്റ്റുകളായി ഇപ്പോഴും അറിയപ്പെടുന്ന ജനതാദളങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നില്‍പ്പോലും ഒരു സീറ്റ് ചോദിച്ചുവാങ്ങാനുള്ള കരുത്ത് തത്കാലം ഈ പാര്‍ട്ടിക്കില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസുമായുള്ള സഖ്യം, രാജ്യത്തിന്റെ വിശാലമായ രാഷ്ട്രീയം കണക്കിലെടുത്ത് സ്വീകരിക്കുക എന്നതായിരുന്നു ഉചിതം. അതിന് അവര്‍ തയ്യാറാകാതിരിക്കുന്നത്, എന്തെങ്കിലും നഷ്ടം കോണ്‍ഗ്രസിനോ മറ്റ് മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് കക്ഷികള്‍ക്കോ ഉണ്ടാക്കാനില്ല.


ആകെയുണ്ടാകുന്ന വലിയ നഷ്ടം, ബി ജെ പിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാകില്ല എന്നതാണ്. ഒറ്റക്കെട്ടായി തങ്ങളെ ചെറുക്കാന്‍ പോലും ത്രാണിയില്ലാത്ത പ്രതിപക്ഷമാണ് രാജ്യത്തുള്ളത് എന്നും ആകയാല്‍ തങ്ങള്‍ മാത്രമാണ് രാജ്യത്തിന് സ്വീകരിക്കാവുന്ന ഏക രാഷ്ട്രീയവഴിയെന്നും പ്രചരിപ്പിക്കാന്‍ സംഘ്പരിവാരത്തിന് അവസരമുണ്ടാകും. പ്രചാരണരംഗത്ത്, അവര്‍ക്കുള്ള മികവ് കണക്കിലെടുക്കുമ്പോള്‍ അവരത് മുതലെടുക്കാനുള്ള സാധ്യത ചെറുതല്ല. ബി ജെ പിയെ മുഖ്യശത്രുവായി കാണുമ്പോള്‍ തന്നെ മിത്രങ്ങളായി കണക്കാക്കാവുന്ന പാര്‍ട്ടികളുടെ വിശ്വാസ്യത സി സി പി എം ചോദ്യം ചെയ്യുമ്പോള്‍, അവര്‍ തുറന്നിടുന്ന വാതില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൂടുതല്‍ തീവ്രമായ തുടര്‍ച്ചയിലേക്കാണ്.


കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന് ഇപ്പോള്‍ വാശിപിടിക്കുന്ന പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് സാമ്പത്തിക പരിഷ്‌കരണത്തിലൂടെ തുറന്ന് കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി സിംഗൂരിലും നന്ദിഗ്രാമിലും വ്യവസായവത്കരണത്തിന് പശ്ചിമ ബംഗാളിലെ സി പി എം സര്‍ക്കാര്‍ ശ്രമിച്ചത്. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 'കിഫ്ബി' എന്ന മാന്ത്രികവടി ഉപയോഗിച്ച് നിക്ഷേപം സമാഹരിക്കാന്‍ ശ്രമിക്കുന്നതും അതിനായി പൊതു ഉദ്ദേശ്യ കടപ്പത്രങ്ങളും മസാല കടപ്പത്രങ്ങളും (ഇന്ത്യന്‍ രൂപ നല്‍കി വാങ്ങാവുന്ന കടപ്പത്രം വിദേശത്ത് പുറത്തിറക്കുന്നത്) പുറത്തിറക്കാന്‍ യത്‌നിക്കുന്നതും ഇപ്പോള്‍ വീറോടെ എതിര്‍ക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രദാനം ചെയ്ത അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ്.


2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ആര് അധികാരത്തില്‍ വന്നാലും സി പി എമ്മിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ പിന്തുടരേണ്ടി വരിക ഇതേ നയങ്ങളെയാണ്. എന്നിട്ടും അതിനെ എതിര്‍ക്കുന്നത്, ഹിന്ദുത്വ ഫാസിസത്തെ എതിര്‍ക്കുന്നതിനോളം പ്രധാനമാണെന്ന് പറഞ്ഞാല്‍, ദഹിക്കാന്‍ പ്രയാസം. സി പി എമ്മിന്റെ പ്രത്യയശാസ്ത്ര ദാര്‍ഢ്യത്തേക്കാള്‍, രാഷ്ട്രീയ സത്യസന്ധതയേക്കാള്‍ രാജ്യം ആവശ്യപ്പെടുന്ന മറ്റുചിലതുണ്ട്. അത് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടത്. ഇന്ത്യയിലെ രാഷ്ട്രീയ യാഥാര്‍ഥ്യം തിരിച്ചറിയാത്ത പാര്‍ട്ടിയെന്ന ലേബല്‍ ഇനിയെങ്കിലും മാറ്റണമെന്ന തോന്നല്‍ പടനായകനുണ്ട്. പക്ഷേ, സഹ സൈന്യാധിപര്‍ സമ്മതിക്കില്ല. അവര്‍ക്കീ പാര്‍ട്ടിയെ 'ഒരു ചുക്കുമറിയാത്തവരുടെ പാര്‍ട്ടിയാക്കി' സ്മാരകശിലയാക്കിയേ പറ്റൂ.

2018-01-14

കുരുക്ഷേത്രം കോടതിക്ക് പുറത്താണ്


'പരമാധികാരമുള്ള ഭരണകൂടം, അതിന്റെ ദയാവായ്പ് കൊണ്ട് നല്‍കുന്നതാണ് ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമെന്നല്ല ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളും പറയുന്നത്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് നിയമവാഴ്ചയാണ്. കോടതിയുടെ അധികാരം ഉപയോഗിച്ച് നിയമം സംസാരിക്കുന്നത് പൂര്‍ണമായും ഇല്ലാതാക്കണമെന്നാണോ എന്നതാണ് ചോദ്യം'- ജസ്റ്റിസ് ഹന്‍സ് രാജ് ഖന്നയുടേതാണ് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തെ മാറ്റിമറിച്ച ഈ വാക്കുകള്‍. അടിയന്തരാവസ്ഥയില്‍, ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടോ എന്ന് പരിശോധിച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിലെ നാല് ജഡ്ജിമാരും ജീവിക്കാനുള്ള അവകാശമുള്‍പ്പെടെ മൗലികാവകാശങ്ങളൊക്കെ എടുത്തുകളയാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് വിധിച്ചു. ഇതില്‍ വിയോജിച്ചാണ് ജസ്റ്റിസ് എച്ച് ആര്‍ ഖന്ന ഭരണഘടനയുടെയും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുടെയും അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്ന വിധി പുറപ്പെടുവിച്ചത്. 1976ലെ ഭൂരിപക്ഷ വിധി തത്കാലം നിലനിന്നു. പക്ഷേ, എച്ച് ആര്‍ ഖന്നയുടെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന്റെ ഭാഗമായി, എക്കാലത്തേക്കും.


 പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയിലാണ്, സുപ്രീം കോടതിക്കുള്ളില്‍ നിന്ന് ഏകാധിപത്യവാഴ്ചക്കെതിരായ ഒറ്റപ്പെട്ടതെങ്കിലും ഉറച്ച ശബ്ദം ഉയര്‍ന്നത്. 42 വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍, നാല് ജഡ്ജിമാര്‍ സുപ്രീം കോടതിക്ക് പുറത്തിറങ്ങിവന്ന് ജനങ്ങളോട് സംസാരിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ സംവിധാനം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് അവര്‍ തുറന്ന് പറഞ്ഞു. രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കും വിധത്തില്‍ നീതിന്യായ സംവിധാനത്തിലേക്ക് കടന്നുകയറ്റമുണ്ടാകുന്നുവെന്നാണ് ഇപ്പറഞ്ഞതിന്റെ അര്‍ഥം. ഭീഷണമായ ഈ അവസ്ഥ മുന്നില്‍ നില്‍ക്കെ, നിശ്ശബ്ദരായിരുന്നുവെന്ന് ജനങ്ങള്‍ പിന്നീട് കുറ്റപ്പെടുത്തരുത് എന്ന് കൂടി ജസ്റ്റിസുമാരായ ജെ ചേലമേശ്വറും രഞ്ജന്‍ ഗോഗോയും കുര്യന്‍ ജോസഫും മദന്‍ ബി ലോകൂറും പറയുമ്പോള്‍ നീതിന്യായ സംവിധാനത്തെയും അതിലൂടെ ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങളുടേതാണെന്ന് ഓര്‍മിപ്പിക്കുകയാണ് അവര്‍.


ആ നിലക്ക്, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വിമര്‍ശിക്കുന്നതിനും കോടതി നടപടികളിലെ ക്രമവിരുദ്ധത ചൂണ്ടിക്കാട്ടുന്നതിനും അപ്പുറത്ത്, ഇതില്‍ വിശാലമായ രാഷ്ട്രീയമുണ്ട്. കോടതി നിര്‍ത്തിവെച്ച്, വാര്‍ത്താ സമ്മേളനം നടത്തുക എന്ന അസാധാരണമായ തീരുമാനത്തിലേക്ക് നാല് മുതിര്‍ന്ന ജഡ്ജിമാരെ എത്തിച്ചത് പരമോന്നത കോടതി ക്രമം തെറ്റി പ്രവര്‍ത്തിക്കുന്നുവെന്ന കേവല പ്രശ്‌നം മാത്രമല്ലെന്ന് ചുരുക്കം.


ഇതില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, വൈകാതെ ചീഫ് ജസ്റ്റിസിന്റെ പദവിയില്‍ എത്തേണ്ടയാളാണ്. 1976ലെ ചരിത്രം കുറിച്ച വിയോജനം, എച്ച് ആര്‍ ഖന്നയ്ക്ക് നഷ്ടപ്പെടുത്തിയത് ചീഫ് ജസ്റ്റിസ് സ്ഥാനമായിരുന്നു. ഏകാധിപതിയായ കാലത്ത് വിമര്‍ശിച്ചത്, ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷവും ഇന്ദിരാഗാന്ധി മറന്നില്ല. സീനിയോറിറ്റി  പരിഗണിക്കാതെ വന്നപ്പോള്‍, അന്തസ്സോടെ രാജിവെച്ചിറങ്ങി എച്ച് ആര്‍ ഖന്ന. നീതിന്യായ സംവിധാനത്തിലേക്ക് എല്ലാ വിധത്തിലും കടന്നുകയറാന്‍ ശ്രമിക്കുന്ന അപ്രഖ്യാപിത ഏകാധിപത്യം ചരിത്രം ആവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണ്. അത് മനസ്സിലാക്കാതെയല്ല ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവര്‍ ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ജനത്തോട് പറഞ്ഞത്. അതുകൊണ്ട് തന്നെ ജനത്തിന്റെ, ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹം നിലനിര്‍ത്തുന്ന രാഷ്ട്രീയ സംവിധാനങ്ങളുടെയൊക്കെ ഉത്തരവാദിത്വം വര്‍ധിക്കുന്നു.


രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന കേസുകള്‍ തിരഞ്ഞെടുത്ത്, തനിക്ക് താത്പര്യമുള്ള ജഡ്ജിമാരുള്‍ക്കൊള്ളുന്ന ബഞ്ചിനെ ഏല്‍പ്പിക്കുകയാണ് ചീഫ് ജസ്റ്റിസെന്നാണ് നാല് ജഡ്ജിമാര്‍ ഉന്നയിച്ച പ്രധാന ആരോപണം. അത്തരം കേസുകളില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ ചില വിധികള്‍ നീതിന്യായ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതും ഹൈക്കോടതികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതുമാണെന്ന് ഈ ജഡ്ജിമാര്‍, മാസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ഏതൊക്കെ കേസുകള്‍ എന്ന് പറയാന്‍ അവര്‍ തയ്യാറായില്ല. സുപ്രീം കോടതിക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താത്തത് എന്ന് അവര്‍ വിശദീകരിക്കുന്നു. അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോള്‍ ഇത് യുക്തിസഹമാണ്. പക്ഷേ, രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാഗത്തു നിന്ന് നോക്കുമ്പോള്‍ ഇത് യുക്തിസഹമല്ല. ഏതൊക്കെ കേസുകളിലാണ് ഇത്തരം ഇടപെടലുകള്‍ ഉണ്ടായതെന്ന് അറിയാനും അതിലെ തീരുമാനങ്ങള്‍ രാജ്യത്തെയും ജനങ്ങളെയും ഏത് വിധത്തിലാണ് ബാധിച്ചത്/ബാധിക്കുന്നത് എന്നറിയാനുമുള്ള അവകാശം ജനാധിപത്യ സമ്പ്രദായത്തില്‍, പരമാധികാരികളായ ജനങ്ങള്‍ക്കുണ്ട്.


അതിനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം ചീഫ് ജസ്റ്റിസിനുണ്ട്. അല്ലെങ്കില്‍ ഈ നാല് ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിവ് സഹിതം ജനത്തെ ബോധ്യപ്പെടുത്തണം. നീതിന്യായ സംവിധാനത്തില്‍ സത്യത്തിനല്ലല്ലോ, തെളിവിനാണല്ലോ വില. അതുണ്ടാകാത്ത പക്ഷം ചീഫ് ജസ്റ്റിസിനെതിരെ, അതിലൂടെ അദ്ദേഹത്തെ സ്വാധീനിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ച ഭരണകൂടത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ കഴമ്പുള്ളതാണെന്ന് വിശ്വസിക്കേണ്ടി വരും.


ബി ജെ പിയുടെ അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, ഗുജറാത്തില്‍ ആഭ്യന്തര സഹമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുമായിരിക്കെ അരങ്ങേറിയ നിരവധിയായ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലൊന്നാണ് സുഹ്‌റാബുദ്ദീന്‍ ശൈഖിന്റേത്. സുഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ ബിയെയും തട്ടിക്കൊണ്ടുവന്ന ഗുജറാത്ത് പോലീസ് സുഹ്‌റാബുദ്ദീനെ വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നു. കൗസര്‍ ബിയെ കൊലപ്പെടുത്തി ചുട്ടെരിക്കുകയും ചെയ്തു. ഇരുവരെയും പോലീസ് കൂട്ടിക്കൊണ്ടു പോകുന്നതിന് ദൃക്‌സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതിയെ പിന്നീട് കൊലപ്പെടുത്തി, ഏറ്റുമുട്ടലായി ചിത്രീകരിച്ചു. ഈ സംഭവത്തില്‍ ഗുജറാത്ത് പോലീസിനൊപ്പം രാജസ്ഥാന്‍ പോലീസിനും പങ്കുണ്ടായിരുന്നു.


ഈ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ സി ബി ഐ, വ്യാജ ഏറ്റുമുട്ടലിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന നിഗമനത്തില്‍ അമിത് ഷായെ കുറ്റാരോപിതനാക്കി.  അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ അമിത് ഷായെ, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഈ കേസില്‍ നിന്ന് വിചാരണ കൂടാതെ ഒഴിവാക്കുകയായിരുന്നു. ഈ കേസില്‍ മൃദു സമീപനം സ്വീകരിക്കണമെന്ന് അന്വേഷണ ഏജന്‍സി തന്നോട് ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടറായിരുന്ന രോഹിണി സല്യാന്‍ നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. അന്വേഷണ ഏജന്‍സിയുടെ ഈ നിലപാട് മാറ്റം, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണുണ്ടായത്.


ഈ കേസ് പരിഗണിച്ചിരുന്ന പ്രത്യേക കോടതിയില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി എച്ച് ലോയയുടെ പൊടുന്നനെയുണ്ടായ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടിട്ടുണ്ട്. അത് സംബന്ധിച്ച ഹരജികള്‍ ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിലനില്‍ക്കുന്നു. കേസില്‍ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധം പറഞ്ഞ ജസ്റ്റിസ് ലോയയെ (ക്രിമിനല്‍ കേസുകളിലെ നടപടി ക്രമമാണത്) സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നത് നീതിന്യായ സംവിധാനത്തിന്റെ ഭാഗമായ പലര്‍ക്കും അറിയാവുന്നതാണ്. ജസ്റ്റിസ് ലോയക്ക് കോഴ വാഗ്ദാനം ചെയ്തത് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഴിയായിരുന്നുവെന്നും ആരോപണമുണ്ട്. ജസ്റ്റിസ് ലോയയുടെ മരണത്തിന് ശേഷം കേസ് പരിഗണിച്ച ജഡ്ജി, വിചാരണകൂടാതെ തന്നെ കുറ്റവിമുക്തനാക്കണമെന്ന അമിത് ഷായുടെ ഹരജി അനുവദിച്ച് വിധി പുറപ്പെടുവിച്ചു.


ഈ വിധി ചോദ്യംചെയ്ത് ഉയര്‍ന്ന കോടതിയെ സമീപിക്കാന്‍ സി ബി ഐ തയ്യാറായില്ല. ഉയര്‍ന്ന കോടതിയില്‍ പോയാല്‍, ഒരു ദിവസം പോലും നിലനില്‍ക്കുന്നതല്ല പ്രത്യേക കോടതി ജഡ്ജിയുടെ വിധിയെന്ന് രാജ്യത്തെ പ്രമുഖ അഭിഭാഷകരെല്ലാം പറയുമ്പോഴും അത് ചോദ്യം ചെയ്യാന്‍ സി ബി ഐ തയ്യാറാകുന്നില്ല. അത്തരമൊരു നിലപാട് സി ബി ഐ എടുക്കുന്നത് അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെ ഇംഗിതമനുസരിച്ചാണെന്ന് മനസ്സിലാക്കുക പ്രയാസമുള്ള കാര്യമല്ല. ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചത് ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണമായിരുന്നു. അതില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി, സുപ്രീം കോടതിയിലെ ജൂനിയര്‍ ജഡ്ജിമാരടങ്ങുന്ന ബഞ്ചിലേക്ക് കൈമാറാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുമ്പോള്‍ അന്വേഷണ ഏജന്‍സിയെ മരവിപ്പിച്ച അതേ ശക്തികള്‍ പരമോന്നത നീതിന്യായ സംവിധാനത്തെയും മരവിപ്പിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.


മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ അനുകൂല ഉത്തരവ് നേടിയെടുക്കാന്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണം സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങളുണ്ടാക്കിയത് രണ്ട് മാസം മുമ്പാണ്. സ്വാധീനിക്കാന്‍ ശ്രമിച്ച ജഡ്ജിമാരുടെ പട്ടികയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പേരുമുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഹരജി പരിഗണിക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടുന്ന ബഞ്ച്, പ്രത്യേക ബഞ്ച് രൂപവത്കരിച്ചു. ഇങ്ങനെ ബഞ്ച് രൂപവത്കരിക്കാനുള്ള അവകാശം ചീഫ് ജസ്റ്റിസിനാണെന്ന് വിശദീകരിച്ച്, മറ്റൊരു ബഞ്ച് രൂപവത്കരിച്ച് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു. വസ്തുതയുണ്ടെങ്കിലും ഇല്ലെങ്കിലും ആരോപണ വിധേയരുടെ പട്ടികയിലുള്ള ചീഫ് ജസ്റ്റിസ്, സ്വന്തം ഇഷ്ടത്തിനുള്ള ബഞ്ച് ഉണ്ടാക്കുമ്പോള്‍ സംശയമുയരുക സ്വാഭാവികം.


സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ചതിന് ശേഷം, സ്വകാര്യത ലംഘിക്കുന്നുവെന്ന ആരോപണം നേരിടുന്ന ആധാര്‍ കേസില്‍, കേന്ദ്ര സര്‍ക്കാറിന് അനുകൂലമായ വിധികള്‍ പരമോന്നത കോടതി പുറപ്പെടുവിക്കുമ്പോള്‍ വീണ്ടും സംശയങ്ങളുണ്ടാകും. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും സുപ്രീം കോടതിയിലെ ജഡ്ജിമാരെയും നിയമിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതിയുടെ കൊളീജിയം 2017 മാര്‍ച്ചില്‍ രൂപം നല്‍കിയിരുന്നു. മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തു. ഇന്നുവരെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുന്ന സാഹചര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുകയാണ് സുപ്രീം കോടതിയുടെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ചെയ്യേണ്ടത്. എന്നാല്‍ അതിന് തയ്യാറാകാതിരിക്കുമ്പോള്‍, ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഇടപെടാന്‍ അവസരമൊരുക്കുന്ന സംവിധാനം കാത്തിരിക്കുകയാണ് എന്ന് കരുതാതിരിക്കാനാകില്ല. അതും ഉന്നയിക്കുന്നുണ്ട് നാല് ജഡ്ജിമാരും.


സ്ഥിതി ഇവ്വിധമാണെങ്കില്‍ ജുഡീഷ്യല്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് മനസ്സിലാക്കണം. ഭരണഘടനാ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കാന്‍ അധികാരമുള്ള നീതിന്യായ സംവിധാനത്തില്‍ തീവ്ര ഹിന്ദുത്വ അജന്‍ഡകളോട് ആഭിമുഖ്യമുള്ളവര്‍ എത്തിപ്പെട്ടാല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കിടയില്‍ നിലനില്‍ക്കുന്ന പരിമിതമായ ജനാധിപത്യം പോലും അപകടത്തിലാകും. അതേക്കുറിച്ചാണ് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പറയാതെ പറയുന്നത്. അത് മനസ്സിലായിട്ടും മൗനം പാലിച്ചുവെന്ന കുറ്റം ഇവര്‍ക്കുമേല്‍ ചാര്‍ത്താനാകില്ല, അവര്‍ പറയുന്നതിന്റെ അന്തസ്സത്ത മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ രാജ്യവും ജനങ്ങളുമുണ്ടോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം, ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസായി തുടരുന്നുവോ ഇല്ലയോ എന്നതല്ല. പരമാധികാരമുള്ള ഭരണകൂടം, അതിന്റെ ദയാവായ്പ് കൊണ്ട് നല്‍കുന്നതല്ല ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് ഈ നാല് ജഡ്ജിമാര്‍.