2015-06-25

അദ്വാനിക്കറിയാം രാപ്പനി


ജനാധിപത്യ സമ്പ്രദായത്തെ മരവിപ്പിച്ചും പൗരാവകാശങ്ങളെ റദ്ദാക്കിയും ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന്റെ നാല്‍പ്പതാം വാര്‍ഷികം ആചരിക്കുകയാണ് രാജ്യം. വോട്ടെടുപ്പിലൂടെ അധികാരത്തിലേറ്റ സര്‍ക്കാറിനെ പിരിച്ചുവിടാന്‍, ഭരണഘടനയുടെ 356-ാം വകുപ്പ് പ്രയോഗിക്കാന്‍, സമ്മര്‍ദം ചെലുത്തുകവഴി ആധിപത്യമനസ്സ് നേരത്തെ തന്നെ വെളിപ്പെടുത്തിയ ഇന്ദിരാ ഗാന്ധി, അധികാരത്തില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന ഘട്ടമുണ്ടായപ്പോള്‍ ഏകാധിപതിയാകാന്‍ മടി കാട്ടിയില്ല. 1975 ജൂണ്‍ 25ന് രാവിലെ എട്ടു മണിക്ക്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആകാശവാണിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് അടിയന്തരവാസ്ഥ പ്രഖ്യാപനം ജനത്തെ അറിയിച്ചു. അതിന് തൊട്ടുപിറകെ അത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തു തുടങ്ങി. സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുമെന്ന് തോന്നുന്ന സകലരും അഴിക്കുള്ളിലായി. മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെട്ടു. ചേരി നിര്‍മാര്‍ജനത്തിന് മുതല്‍ വന്ധ്യംകരണത്തിന് വരെ ബലം പ്രയോഗിക്കപ്പെട്ടു. ഭരണകൂടത്താല്‍ കൊലചെയ്യപ്പെട്ടയാളുകളുടെ കണക്ക് ഇപ്പോഴുമില്ല. കൊടിയ പീഡനങ്ങള്‍ക്ക് ഇരയായവരുടെയും.


ഇന്ദിരയുടെ വിശ്വസ്തനും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധാര്‍ഥ് ശങ്കര്‍ റായിയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇത് പ്രഖ്യാപിച്ചതിന് ശേഷം സ്വീകരിക്കേണ്ട നടപടികളും അദ്ദേഹം തന്നെ നിര്‍ദേശിച്ചു. തീരുമാനങ്ങളെടുത്തതും നടപ്പാക്കിയതും പ്രധാനമന്ത്രിയെ ചുറ്റിപ്പറ്റി നിന്ന ഒരു കോക്കസായിരുന്നു. അതില്‍ പ്രധാനി മകന്‍ സഞ്ജയ് ഗാന്ധിയും. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ്, മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം എന്നിവയൊക്കെ ജനത്തെ ഭയപ്പെടുത്തി, ചൊല്‍പ്പടിയിലാക്കുന്നതിനായിരുന്നു. ഭരണകൂടം പറയുന്നത് അനുസരിക്കാതിരുന്നാല്‍ ഇതാണ് വിധിയെന്ന ബോധ്യമുണ്ടാക്കുക. അതില്‍ ആദ്യ ഘട്ടത്തില്‍ ഇന്ദിരയും സംഘവും വിജയിക്കുക തന്നെ ചെയ്തു. അടിയന്തരാവസ്ഥയില്‍ ഉദ്യോഗസ്ഥരൊക്കെ കൃത്യസമയത്ത് ജോലിക്കെത്തിയിരുന്നു, അവരവരുടെ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റിയിരുന്നു, രാജ്യത്തെ ഉത്പാദനം വര്‍ധിച്ചിരുന്നുവെന്നൊക്കെ രേഖപ്പെടുത്തപ്പെട്ടത് ഈ ഭീഷണിയുടെ കൂടി ഫലമായിരുന്നു. ട്രെയിനുകള്‍ കൃത്യസമയം പാലിച്ചിരുന്നുവെന്നത് പോലും അടിയന്തരാവസ്ഥയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടപ്പെട്ടു. 'കല്‍പ്പന കല്ലേപ്പിളര്‍ക്കുക' എന്ന രാജഭരണകാലത്തെ ചൊല്ല് നടപ്പാകും വിധത്തിലായിരുന്നു കാര്യങ്ങളെന്ന് ചുരുക്കം.


നാല്‍പ്പത് വര്‍ഷത്തിന് ശേഷം ആ ദിവസങ്ങളെ ഓര്‍ത്തെടുത്ത ബി ജെ പി നേതാവ് ലാല്‍ കൃഷ്ണ അഡ്വാനി, അടിയന്തരാവസ്ഥ മടങ്ങിവരില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ആകില്ലെന്നാണ് പറയുന്നത്. ജനായത്ത സമ്പ്രദായത്തെ മരവിപ്പിക്കുകയും പൗരാവകാശങ്ങള്‍ ഇല്ലാതാക്കുകയും മാധ്യമങ്ങളെ അടിമകളാക്കുകയും ചെയ്യുന്ന സംവിധാനം ആവര്‍ത്തിക്കുന്നത് തടയാന്‍ പാകത്തില്‍ ഭരണഘടനാ വ്യവസ്ഥകള്‍ ശക്തിപ്പെടുത്താനോ ജനങ്ങളെ ബോധവത്കരിക്കാനോ നാല്‍പ്പത് വര്‍ഷത്തിനിടെ വേണ്ടത്ര ശ്രമങ്ങളുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ധാര്‍ഷ്ട്യം ഏകാധിപത്യത്തിന് വഴിയൊരുക്കാന്‍ ഇടയുണ്ടെന്നും നേതാക്കള്‍ വിനയമുള്ളവരാകണമെന്നും അഡ്വാനി അഭിപ്രായപ്പെടുകയും ചെയ്യുന്നു.


അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍, പൊതുവില്‍ ചില കാര്യങ്ങള്‍ പറയുകയാണ് അഡ്വാനി ചെയ്തത്, അതിന് നിലവിലുള്ള രാഷ്ട്രീയ സാഹചര്യവുമായി ബന്ധമൊന്നുമില്ല എന്ന് സംഘ് പരിവാരത്തിനും ബി ജെ പി നേതാക്കള്‍ക്കും വാദിക്കാം. പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന നരേന്ദ്ര മോദിയെയും ഭരണത്തിലും രാഷ്ട്രീയത്തിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളെയും ഓര്‍ത്തുകൊണ്ടുതന്നെയാകണം, തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ മോദിയെ കൈപിടിച്ച് വളര്‍ത്തിയ, അഡ്വാനി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്, ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയിലേക്ക് നരേന്ദ്ര മോദി വളര്‍ന്നതെങ്ങനെ എന്ന് ഏറ്റം നന്നായി അറിയാവുന്ന ഒരാള്‍ എല്‍ കെ അഡ്വാനിയല്ലാതെ മറ്റാരുമല്ല. ഏതിരഭിപ്രായങ്ങളെ അപ്രസക്തമാക്കും വിധത്തില്‍ സംഘ്പരിവാരത്തിനുള്ളില്‍ സ്വാധീനം നേടിയെടുത്തത് എങ്ങനെ എന്നും അദ്ദേഹത്തിന് അറിയാവുന്നതാണ്. പാര്‍ട്ടിയുടെ അധ്യക്ഷക്കസേരയില്‍ അമിത് ഷായെ പ്രതിഷ്ഠിച്ചത് എത്ര നിസ്സാരമായാണെന്നും.


മറുവശത്ത്, മുഖമുള്ള നേതാക്കളുടെ എണ്ണം തീരെക്കുറഞ്ഞിരിക്കുന്നു. മോദിയെ പരോക്ഷമായി വിമര്‍ശിക്കുന്നുവെന്ന വ്യാഖ്യാനം അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് ഉണ്ടായപ്പോഴാണ് ഏറെക്കാലത്തിന് ശേഷം എല്‍ കെ അഡ്വാനിയുടെ പേര് മാധ്യമങ്ങളില്‍  വലുതായത്. മുരളി മനോഹര്‍ ജോഷിയെക്കുറിച്ച് അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. ഗംഗാ ശുചീകരണത്തിന് കച്ചകെട്ടിയിറങ്ങിയും ഇതേക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞും ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ ശ്രമിക്കുന്നു ഉമാഭാരതി. മന്ത്രിപുംഗവന്‍മാരില്‍ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ മാത്രമാണ് കേട്ടുകേള്‍വിയായെങ്കിലുമുള്ളത്. അഡ്വാനിയുടെ വിശ്വസ്തയായി തുടര്‍ന്ന സുഷമ സ്വരാജ് പേരിന് വിദേശകാര്യം കൈകാര്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി പറന്നുനടന്ന് വിദേശനയം തീരുമാനിച്ചു. ലളിത് മോദി ബന്ധത്തിന്റെ പേരില്‍ പുറത്തേക്കുള്ള വാതില്‍ക്കല്‍ ഉത്തരവും കാത്തിരിക്കുന്നു, കഴിഞ്ഞ ലോക്‌സഭയില്‍ തീനാളമായി നിന്ന പ്രതിപക്ഷ നേതാവ്, സുഷമാജി.


ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന വ്യാഴവട്ടത്തിലേറെക്കാലത്തെ ചരിത്രം, മോദിയുടെ ഏകാധിപത്യത്തിന്റേതായിരുന്നു. നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിയമസഭ ചേരുക എന്ന ബാധ്യത നിറവേറ്റേണ്ട കാലമെത്തിയാല്‍ മാത്രം അത് സമ്മേളിക്കും. ഒന്നോ രണ്ടോ ദിവസത്തിനകം സമ്മേളനം തീരും. ഏതാനും ദിനം തുടരുന്നുവെങ്കില്‍ ആദ്യദിനം തന്നെ പ്രതിപക്ഷ അംഗങ്ങളെ മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയക്കുകയും കാബിനറ്റ് അംഗീകാരം നല്‍കുകയും ചെയ്യുന്ന ബില്ലുകളൊക്കെ ഏകകണ്ഠമായി പാസ്സാക്കി, സമ്മേളനം വിജയകരമാക്കും. ഒന്നോ രണ്ടോ ദിവസം മുഖ്യമന്ത്രി നേരിട്ട് സഭയിലെത്തും, സ്വന്തം കൂട്ടരുടെ ചോദ്യങ്ങള്‍ക്ക് പോലും മറുപടി പറയാതെ മടങ്ങും. നിയമസഭക്ക് പുറത്ത് കൊല്ലിനും വാഴ്‌വിനും അധികാരമുണ്ടായിരുന്നു മോദിക്ക്. വംശഹത്യയും ഏറ്റുമുട്ടല്‍ കൊലകളും സാമൂഹിക രസതന്ത്രമായി. അതുത്പാദിപ്പിച്ച ഭയം അധികാരത്തുടര്‍ച്ചക്കുള്ള ത്വരകവും. മലാവിന്റെ ഹിതമറിയാതെ നാവനക്കാന്‍ മടിയുള്ളവരായി പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമൊക്കെ മാറി. അതിനെ ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഹരേണ്‍ പാണ്ഡ്യയെപ്പോലുള്ളവരുടെ ബുള്ളറ്റേറ്റു തുളഞ്ഞ ശരീരം മുന്നറിയിപ്പുമായി. വിയോജിക്കുകയോ എതിര്‍ക്കുകയോ ചെയ്ത ഉദ്യോഗസ്ഥര്‍  വിവിധ കേസുകളില്‍ ആരോപണവിധേയരാകുകയോ ജോലിയില്‍ നിന്ന് നീക്കിനിര്‍ത്തപ്പെടുകയോ ചെയ്തു.


പ്രധാനമന്ത്രിക്കസേരയില്‍ മോദി ഒരു വര്‍ഷം പിന്നിടുമ്പോള്‍ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, പാര്‍ട്ടിയുടെ നേതാക്കള്‍ എന്നിവരൊക്കെ 'ഗുജറാത്ത് മാതൃക' ഏറെക്കുറെ സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് മുന്‍കാലത്ത് പേരു കേള്‍പ്പിച്ച നേതാക്കള്‍ പോലും ഇപ്പോള്‍ മൗനത്തിന്റെ തടവറയില്‍ കഴിയുന്നത്. ഗുജറാത്തില്‍ സാമൂഹിക രസതന്ത്രമാണ് ആദ്യം പ്രയോഗിച്ചതെങ്കില്‍, ഇന്ത്യന്‍ യൂനിയനിലേക്ക് വളരുമ്പോള്‍ ആദ്യം വേണ്ടത് പാര്‍ട്ടിയുടെയും സംഘ്പരിവാരത്തിന്റെയും സര്‍വാധികാരം കൈക്കലാക്കലാണെന്നും ഭരണത്തെ തന്നിലേക്ക് കേന്ദ്രീകരിപ്പിക്കലാണെന്നും ആ ദേഹം തീരുമാനിച്ചിരിക്കുന്നു. പാര്‍ലിമെന്റ് സമ്മേളിച്ചാലും ഇല്ലെങ്കിലും അവിടെ അഭിപ്രായ ഐക്യമുണ്ടായാലും ഇല്ലെങ്കിലും ബില്ല് പാസ്സാക്കാന്‍ സാധിച്ചാലും ഇല്ലെങ്കിലും ഓര്‍ഡിനന്‍സ് വഴി ഭരണം നടത്താന്‍ പ്രയാസമൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുന്നു ഈ ചെറിയ കാലം കൊണ്ട്. ഏത് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായാലും കൂറുവേണ്ടത് പ്രധാനമന്ത്രിയോടാണെന്ന സന്ദേശം കൈമാറുകയും അത് ഏറെക്കുറെ സ്വീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.


നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ആദ്യം തന്നെ തീറെഴുതി വാങ്ങിയതിനാല്‍ വിവിധ മന്ത്രാലയങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ നിശ്ചയങ്ങളെടുക്കാന്‍ പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടൊന്നുമുണ്ടാകുന്നില്ല. ഇത് ചോദ്യംചെയ്താല്‍ സഭയില്‍ നിന്ന് തെറിക്കുമെന്നതിനാല്‍, മന്ത്രിമാരൊക്കെ മൗനം ഭൂഷണമാക്കി സസുഖം വാഴുന്നു.
പ്രകോപനം സൃഷ്ടിക്കാവുന്ന വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സാമൂഹിക സംഘര്‍ഷങ്ങള്‍ വളര്‍ത്തുക എന്ന ദൗത്യം ഏല്‍പ്പിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് അല്‍പ്പം സ്വാതന്ത്ര്യമുള്ളത്. സംഘര്‍ഷങ്ങളും ചെറിയ കലാപങ്ങളും സൃഷ്ടിച്ച്, എപ്പോള്‍ വേണമെങ്കിലും ഉപയോഗപ്പെടുത്താവും വിധത്തില്‍ സാഹചര്യങ്ങളെ ഒരുക്കി നിര്‍ത്തുക എന്നതാണിവരുടെ ജോലി. അവിടെ മാത്രം പ്രധാനമന്ത്രി ഇടപെടാറില്ല. സാമൂഹിക രസതന്ത്രം വേണ്ടിവരികയാണെങ്കില്‍ അതിന് ഇവരുടെ സേവനം അനിവാര്യമാണെന്ന തിരിച്ചറിവിലാകണം ഈ മൗനം.


ഇതൊഴികെ, മറ്റെല്ലാതും എല്‍ കെ അഡ്വാനിയെന്ന മുന്‍ അധികാരകേന്ദ്രത്തെ വ്രണപ്പെടുത്തുന്നുണ്ടാകണം. പ്രധാനമന്ത്രി പദമെന്ന സ്വപ്‌നം പുലരാത്ത വിധം അകന്നുപോകുന്നത് സഹിക്കാന്‍ കഴിയുന്നുമുണ്ടാകില്ല. കാഴ്ചകളെ സ്വാര്‍ഥബുദ്ധിയില്‍ വിശകലനം ചെയ്യുന്നതിന്റെ പിഴവുകള്‍ മാറ്റിനിര്‍ത്തിയാലും അധികാര കേന്ദ്രീകരണത്തിലൂടെ ഏകാധിപത്യത്തിലേക്കും അതിന്റെ ചിരസ്ഥാപനം ലക്ഷ്യമിട്ട് അടിയന്തരാവസ്ഥയിലേക്കും രാജ്യം സഞ്ചരിക്കാനുള്ള സാധ്യത അഡ്വാനി പ്രവചിക്കുന്നത് അസ്ഥാനത്തല്ല തന്നെ.
ചരക്ക്, സേവന നികുതി രാജ്യത്താകെ നടപ്പാക്കുന്നതിന്, ഭരണഘടന ഭേദഗതി ചെയ്ത്, നിയമം കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിക്കും. ജനങ്ങളുടെ ശീലങ്ങളും സ്വഭാവരീതികളും സംസ്‌കാരവുമൊക്കെ അതുപോലെ ഏകീകരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. എന്നാല്‍ അതിനുള്ള ശ്രമങ്ങള്‍ നടക്കുക കൂടി ചെയ്യുമ്പോള്‍ സാധ്യത ഏറുകയും ചെയ്യും.


യോഗയും സൂര്യ നമസ്‌കാരവും നിര്‍ബന്ധമാക്കുക എന്ന നിര്‍ദേശം അതിലൊന്നാണ്. യോഗക്കോ സൂര്യ നമസ്‌കാരത്തിനോ മതവുമായോ അതിന്റെ ചര്യങ്ങളുമായോ ബന്ധമൊന്നുമില്ലായിരിക്കാം. ഹിന്ദുത്വ അജന്‍ഡകളിലൂന്നിയുള്ള ഏകാധിപത്യസ്വഭാവം നിലനിര്‍ത്തുന്ന ഭരണസംവിധാനം നിര്‍ബന്ധിക്കുമ്പോള്‍ പക്ഷേ, യോഗക്കും സൂര്യനമസ്‌കാരത്തിനും കാവി നിറമുണ്ടാകും, മത ബന്ധിതമാകുകയും ചെയ്യും. നിര്‍ബന്ധമെന്ന കല്‍പ്പന അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുകയും ചെയ്യും. ആകയാല്‍ കൂടെക്കിടക്കുന്നവന് (കിടന്നവന് എന്നേ ഇപ്പോള്‍ പറയാനാകൂ) രാപ്പനി നന്നായറിയാമെന്ന് ധരിക്കാം. സ്വാതന്ത്ര്യങ്ങളുടെ വന്ധ്യംകരണം നടക്കുന്നുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യാം.

2015-06-01

അജ്ഞാതന്റെ കത്ത്, അധികാരിയുടെ തിട്ടൂരം


അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്നത് ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും രീതിയാണ്. ഏകാശയത്തില്‍ കേന്ദ്രീകരണമുണ്ടായ ഇടങ്ങളിലൊക്കെയും ഈ പ്രവണത കണ്ടിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം അധികാരത്തെ ചോദ്യംചെയ്യാനുള്ള അവസരം തുറന്നിടുമെന്ന ധാരണ വേഗത്തില്‍ രൂപപ്പെടും. ആ സ്വാതന്ത്ര്യത്തെ ഏതു വിധത്തിലൊക്കെ നിയന്ത്രിക്കാനാകുമെന്ന ആലോചനകള്‍ ഉണ്ടാകുകയും ചെയ്യും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരം നിയന്ത്രിച്ച/നിയന്ത്രിക്കുന്ന ഇടങ്ങളിലൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ 'ചാരന്‍'മാര്‍ കൂടിയാകുന്നത് അങ്ങനെയാണ്. ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മനിയില്‍ ഗസ്റ്റപ്പോകളാണ് നാസി പാര്‍ട്ടിക്കെതിരെയും ഹിറ്റ്‌ലര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെ എന്ന് അന്വേഷിച്ചിരുന്നത്. നാസി പാര്‍ട്ടിക്കോ ഹിറ്റ്‌ലര്‍ക്കോ എതിരെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് രാജ്യത്തിനെതിരായ പ്രവൃത്തിയായി വ്യാഖ്യാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഭീതിയുടെ അന്തരീക്ഷം നിലനിര്‍ത്തി, ജനങ്ങളാകെ ഏകാധിപത്യത്തിനും ഫാസിസത്തിനും അനുകൂലമാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ഇത്തരം പ്രവൃത്തികളുടെ മുഖ്യോദ്ദേശ്യം.


ഇന്ത്യന്‍ യൂനിയന്റെ പ്രധാനമന്ത്രി സ്ഥാനം നരേന്ദ്ര മോദി ഏറ്റെടുത്തതിന് ശേഷം അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടാനുള്ള നീക്കം  പല രൂപത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നുവെന്നതാണ് വസ്തുത. ഭരണഘടനയും അതിനെ ആധാരമാക്കുന്ന നിയമങ്ങളും നിലവിലുള്ളതിനാല്‍ ഭരണ സംവിധാനത്തെ ഉപയോഗപ്പെടുത്തി ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നത് തത്കാലം അസാധ്യമാണ്. അതുകൊണ്ട്, സംഘ് പരിവാര സംഘടനകളുടെ ഭീഷണികള്‍, അധികാര സ്ഥാനത്തിരിക്കുന്നവര്‍ ചെലുത്തുന്ന സമ്മര്‍ദങ്ങള്‍ തുടങ്ങി, നിയമബാഹ്യമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ജനാധിപത്യ സമ്പ്രദായങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഇവയുടെയൊക്കെ ആത്യന്തിക ലക്ഷ്യം.
അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ് സര്‍ക്കിളിനെ നിരോധിക്കാനുള്ള മദ്രാസ് ഐ ഐ ടിയുടെ ഭരണസംവിധാനത്തിന്റെ തീരുമാനം ജനാധിപത്യ സമ്പ്രദായങ്ങളെ  ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലെ ഏറ്റവും പുതിയ ഒന്നാണ്. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെയും സ്റ്റുഡന്റ് സര്‍ക്കിള്‍ വിമര്‍ശിച്ചുവെന്നും ഇത് വിദ്വേഷം വളര്‍ത്താനുള്ള ശ്രമമാണെന്നുമാരോപിച്ച്  കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് ലഭിച്ച 'അജ്ഞാത'ന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഐ ഐ ടി ഭരണസമിതി നിരോധമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കത്തില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടുവെന്നും സ്വതന്ത്ര ഭരണാധികാരമുള്ള ഐ ഐ ടി, അന്വേഷണം നടത്തിയ ശേഷം ഉചിതമായ തീരുമാനം എടുത്തുവെന്നും ഇക്കാര്യത്തില്‍ മറ്റിടപെടലൊന്നും നടത്തിയിട്ടില്ലെന്നുമാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിശദീകരിക്കുന്നത്.


'പിതൃശൂന്യ'മായ കത്തിനെ ഗൗരവത്തിലെടുക്കാന്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്, അതിലേക്ക് എത്തിപ്പെട്ടിരിക്കുന്ന ഫാസിസ്റ്റ് മനോഭാവമാണ്. കത്തിലെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചാല്‍, അതിന്റെ അര്‍ഥമെന്തെന്ന് മദ്രാസ് ഐ ഐ ടിയിലെ ഭരണസമിതിക്ക് വേഗം തിരിച്ചറിഞ്ഞു, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഫാസിസ്റ്റ് രീതികളോട് എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ ഉന്നതമായ സ്ഥാപനങ്ങളുടെ മേധാവികള്‍ തയ്യാറാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്.


നരേന്ദ്ര മോദി മുഖ്യമന്ത്രിയാകുകയും ഗുജറാത്തില്‍ വംശഹത്യ അരങ്ങേറുകയും ചെയ്തതിന് ശേഷം ആ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ മാറ്റം ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. വഡോദരയിലെ മഹാരാജ സായാജിറാവു സര്‍വകലാശാല ഉദാഹരണമാണ്. സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും സ്വതന്ത്ര അന്തരീക്ഷം ആസൂത്രിതമായി ഇല്ലാതാക്കുകയാണ് അവിടെ ചെയ്തത്. അതിന് നേതൃത്വം നല്‍കിയത് സംഘ്പരിവാര്‍ സംഘടനകളായിരുന്നു. സര്‍വകലാശാലയുടെ ചരിത്ര വിഭാഗം യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ സഹായത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷകനായത് അസ്ഗര്‍ അലി എന്‍ജിനീയറാണ്. സായാജിറാവു സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റില്‍ അംഗങ്ങളായ ആര്‍ എസ് എസ് പ്രവര്‍ത്തകരും സര്‍വകലാശാലയിലെ എ ബി വി പി പ്രവര്‍ത്തകരും ചേര്‍ന്ന് സെമിനാര്‍ അലങ്കോലപ്പെടുത്തി. ഇതുപോലെ പലതും 2002 മുതലിങ്ങോട്ട് അവിടെ നടന്നു. സംഘ്പരിവാറിനോട് ചേര്‍ന്നുനില്‍ക്കാത്ത വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്കൊന്നും സംവാദങ്ങളോ ചര്‍ച്ചകളോ നടത്താന്‍ അനുവാദം ലഭിച്ചുമില്ല. ഗുജറാത്തിലെ ഏതാണ്ടെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘ്പരിവാര്‍ സംഘടനകളുടെ ഇത്തരം ഇടപെടലുകള്‍ വംശഹത്യാനന്തരമുണ്ടായിട്ടുണ്ട്.


മദ്രാസ് ഐ ഐ ടിയുടെ കാര്യത്തില്‍, അവിടെ ഇടപെടാനുള്ള ത്രാണി സംഘ്പരിവാര്‍ സംഘടനകള്‍ക്ക് തത്കാലമില്ല. അതുകൊണ്ടുതന്നെ അവിടെ അധികാരമുപയോഗിച്ചുള്ള ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുകയാണ്. ആ ഇടപെടലിന് വഴങ്ങാന്‍ പാകത്തില്‍ ഭരണ സംവിധാനം മാറുകയും ചെയ്തിരിക്കുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വേരോട്ടമുണ്ടാക്കാനുള്ള അന്തരീക്ഷമുണ്ടാക്കിക്കൊടുക്കുക കൂടിയാണ് ഐ ഐ ടിയുടെ ഭരണനേതൃത്വം ചെയ്യുന്നത്. ഇത് ഒറ്റപ്പെട്ട ഒന്നായി തള്ളിക്കളയാവുന്നതുമല്ല, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍.


2010ല്‍ പ്രസിദ്ധം ചെയ്ത പെരുമാള്‍ മുരുകന്റെ 'മധോരുഭാഗന്‍' എന്ന നോവലിനെ എതിര്‍ത്ത് ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നത് 2014ല്‍ നരേന്ദ്ര മോദി അധികാരമേറ്റ ശേഷമാണ്. തിരുച്ചെങ്കോടിലെ കൈലാസനാഥര്‍ ക്ഷേത്രത്തെയും ഭക്തരായ സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് നോവല്‍ നിരോധിക്കണമെന്നും രചയിതാവിനെ അറസ്റ്റ് ചെയ്യണമെന്നും ആര്‍ എസ് എസ്സും ബി ജെ പിയും ആവശ്യപ്പെടുകയും ചെയ്തു. ഹിന്ദുത്വ പ്രസ്ഥാനത്തിന് തമിഴ് മണ്ണില്‍ വേരോട്ടമുണ്ടാക്കുക എന്ന വ്യക്തമായ ലക്ഷ്യം നോവല്‍ തര്‍ക്ക വിഷയമാക്കുന്നതിന് പിറകിലുണ്ടായിരുന്നു. ദ്രാവിഡ സംസ്‌കൃതി, ഭാഷ തുടങ്ങിയവയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് തമിഴ് ജനതയുടെ രാഷ്ട്രീയം. അതിനൊരു ഇളക്കമുണ്ടാക്കാതെ, ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പെരുമാള്‍ മുരുകന്റെ നോവല്‍, വിശ്വാസത്തിനെതിരാണെന്ന പ്രചാരണമഴിച്ചുവിട്ട് വികാരമുണര്‍ത്താന്‍ ശ്രമമുണ്ടായത്.


അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്‍സ് സര്‍ക്കിളിനെതിരെ, 'പിതൃശൂന്യ' കത്തിലുന്നയിച്ച ആരോപണങ്ങള്‍ ശ്രദ്ധിക്കുക. പട്ടിക വിഭാഗങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കമിടയില്‍ വിദ്വേഷം വളര്‍ത്താന്‍ സ്റ്റുഡന്‍സ് സര്‍ക്കിള്‍ ശ്രമിക്കുന്നുവെന്നതാണ് ഒന്ന്. സസ്യാഹാരികള്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം ഭക്ഷണഇടങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ചര്‍ച്ചാവിഷയമാക്കാന്‍ സര്‍ക്കിള്‍ ശ്രമിച്ചുവെന്നതാണ് മറ്റൊന്ന്. സംസ്‌കൃതം, ഹിന്ദി ഭാഷകളെ  പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകം ധനസഹായം അനുവദിക്കാനുള്ള  കേന്ദ്ര തീരുമാനം ചോദ്യം ചെയ്തുവെന്നതാണ് മൂന്നാമത്തേത്. തമിഴ് ജനതയിലെ സവര്‍ണ വിഭാഗത്തെ ഏകീകരിക്കാന്‍ പാകത്തിലുള്ള തിരഞ്ഞെടുപ്പ് ഈ കത്തില്‍ കാണാന്‍ സാധിക്കും. അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്‍സ് സര്‍ക്കിളിനെ നിരോധിക്കുമ്പോള്‍ ചില അഭിപ്രായങ്ങളെ തടയുന്നതിനൊപ്പം മറ്റ് ചിലവക്ക് അവസരം തുറന്നിടുക കൂടിയാണ് ചെയ്യുന്നത്.


ജാതി വിവേചനം വലിയ സാമൂഹിക പ്രശ്‌നമാണ് തമിഴ്‌നാട്ടില്‍. വിവിധ സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘടനകള്‍ സജീവവുമാണ്. അതിന് പുറത്തുള്ള വിഭാഗങ്ങളെ സംഘ പരിവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ ഇതിലൂടെ സാധിക്കുമെന്ന് അവര്‍ കരുതുന്നുണ്ടാകണം. സസ്യാഹാരികള്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം സ്ഥലമെന്നത് തര്‍ക്ക വിഷയമാക്കുമ്പോഴും ഉന്നം മറ്റൊന്നല്ല. മറ്റൊന്ന് ഭാഷയാണ്. തമിഴ്‌നാടിനെ സംബന്ധിച്ച് ഏറെ നിര്‍ണമായകമാണ് ഇത്. ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന പ്രദേശമാണിത്. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വലിയൊരു സ്ഥാനം ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന് ഉണ്ടായിരുന്നു താനും. അവിടേക്ക് സംസ്‌കൃതത്തെയും ഹിന്ദിയെയും തര്‍ക്ക വിഷയമാക്കി കൊണ്ടുവരാന്‍ 'അജ്ഞാതന്‍' ഉദ്ദേശിച്ചത് ജ്ഞാതമായ ലക്ഷ്യത്തോടെ തന്നെയാകണം.


ഇത്തരം വിഷയങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നത് വിദ്യാര്‍ഥി കൂട്ടായ്മ എന്ന നിലയിലുള്ള അവകാശങ്ങള്‍ക്ക് പുറത്താണ് എന്നാണ് മദ്രാസ് ഐ ഐ ടി, സ്റ്റുഡന്‍സ് സര്‍ക്കിളിനെ അറിയിച്ചത്. ജാതി വിവേചനം യാഥാര്‍ഥ്യമായി മുന്നില്‍ നില്‍ക്കെ അതേക്കുറിച്ചുള്ള  ചര്‍ച്ചകള്‍ വിദ്യാര്‍ഥികൂട്ടായ്മയുടെ അവകാശത്തിന് പുറത്താണ് എന്ന് തീരുമാനിക്കപ്പെട്ടാല്‍, രാജ്യത്ത് തുടരേണ്ട സാമുഹികഘടന സംബന്ധിച്ച് അധികാരികള്‍ക്കുള്ള നിര്‍ണയം അടിച്ചേല്‍പ്പിക്കപ്പെടുക കൂടിയാണ് ചെയ്യുന്നത്. നിങ്ങള്‍ എന്തൊക്കെ ചര്‍ച്ചചെയ്യണം, ചെയ്യരുത് എന്ന് ഭരണകൂടം തീരുമാനിക്കുമെന്നും അത് അനുസരിച്ചുകൊള്ളണമെന്നുമാണ് സന്ദേശം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന തൊഴിലവസരങ്ങളിലേക്കുള്ള യാത്രയില്‍, സ്ഥാപനവും അതിന്റെ ഭരണ നേതൃത്വവും സ്വീകരിക്കുന്ന നിലപാടുകള്‍ പ്രധാനമാണ്. ഭരണകൂടത്തിന്റെ സന്ദേശങ്ങളെ വിഗണിച്ച് മുന്നോട്ടുപോകാന്‍ തയ്യാറുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുമെന്ന് തന്നെ കരുതണം. അതുതന്നെയാണ് തീരുമാനങ്ങളെടുക്കുന്നവരുടെ പ്രതീക്ഷയും. ഭീതി സൃഷ്ടിച്ചെടുക്കാന്‍ പല മാര്‍ഗങ്ങള്‍ അവരുടെ മുന്നിലുണ്ടെന്ന് ചുരുക്കം.


വംശഹത്യാനന്തരം ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘ്പരിവാരം നടത്തിയ അധിനിവേശം ഭീതിയുടെ അന്തരീക്ഷത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയായിരുന്നു. അതിന് സാധ്യമാകാത്ത, താരതമ്യേന ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരോട്ടം കുറഞ്ഞ ഇടങ്ങളില്‍, പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കപ്പെടുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘ ബന്ധുക്കളെ നിയോഗിക്കുകയും വിയോജിക്കുന്നവരുടെ രാജിക്ക് വഴിയൊരുക്കുകയും ചെയ്യുന്നുണ്ട് മോദി സര്‍ക്കാര്‍. മദ്രാസ് ഐ ഐ ടിയുടെ സ്വതന്ത്ര ഭരണാധികാരത്തെക്കുറിച്ച് വാചാലയാകുന്ന മാനവവിഭവശേഷി മന്ത്രി തന്നെയാണ് ബോംബെ ഐ ഐ ടിയുടെ ഭരണ സമിതിയിലേക്ക് ഏകപക്ഷീയമായി പ്രതിനിധികളെ തീരുമാനിച്ച് അവിടുത്തെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ രാജിക്ക് വഴിയൊരുക്കിയത്. ഏകാധിപത്യത്തിന്റെയോ ഫാസിസത്തിന്റെയോ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്നവരെ നേതൃത്വത്തില്‍ നിയോഗിക്കുന്നു ചിലയിടങ്ങളില്‍. മറ്റിടങ്ങളില്‍ നിലവിലുള്ള നേതൃത്വത്തെ ഈ ഇംഗിതങ്ങള്‍ക്ക് വഴങ്ങുംപടിയാക്കുന്നു. അവരെ ഉപയോഗിച്ച് ജനാധിപത്യ സമ്പ്രദായങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ സംഘ് പരിവാരം നേരിട്ട് ചെയ്തത്, മറ്റിടങ്ങളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചെയ്യുന്നുവെന്ന വ്യത്യാസമേയുള്ളൂ. നേരത്തെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും ബോംബെ ഐ ഐ ടിയിലും കണ്ടത്, ഇന്ന് മദ്രാസില്‍ കാണുന്നു. എല്ലായിടങ്ങളിലും ഗസ്റ്റപ്പോകള്‍ ഉണ്ടാകുകയും  അവരുടെ (അജ്ഞാത) ലിഖിതങ്ങളുടെ തുടര്‍ച്ചയായി തിട്ടൂരങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന കാലം അകലെയല്ല.

2015-05-25

ഓം 'മേത്തന്‍' സ്വാഹ!!


ഗുജറാത്തിലെ അമ്രേലി സ്വദേശിയാണ് സാവ്ജി ധൊലാകിയ. വജ്രക്കല്ലുകള്‍ സംഭരിച്ച്, രാകിമിനുക്കി വിപണിയിലെത്തിക്കുന്ന ചെറിയ കച്ചവടമായിരുന്നു മുമ്പ്. സൂറത്തില്‍ ഏതാനും തൊഴിലാളികളുമായി ആരംഭിച്ച വ്യവസായം  പിന്നീട് മുംബൈയിലേക്ക് മാറ്റി. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വജ്രക്കയറ്റുമതിക്കാരാണ് സാവ്ജി ധൊലാകിയയും സഹോദരന്‍മാരും. ധൊലാകിയ സഹോദരന്‍മാരുടെ ഹരേകൃഷ്ണ എക്‌സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മുംബൈയിലെ ആസ്ഥാനം 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ്. വാര്‍ഷിക വരുമാനം 6000 കോടിയാണെന്ന് വിക്കിപ്പീഡിയന്റെ കണക്ക്. 2014ല്‍ ആറായിരം ജീവനക്കാരുണ്ടായിരുന്നുവെന്നും വിക്കി പറയുന്നു.
വിശ്വാസം അ തല്ലേ എല്ലാം എന്ന മട്ടിലാണ് കമ്പനിയുടെ ഔദ്യോഗിക പരിചയപ്പെടുത്തല്‍ തുടങ്ങുന്നത്. ''പര്‍വതങ്ങളെ നീക്കാനോ നിശ്ചയങ്ങളെ മാറ്റാനോ കഴിയുന്ന ഒന്നുണ്ടെങ്കില്‍ അത് വിശ്വാസം മാത്രമാണ്'' എന്ന് ആരംഭിക്കുന്ന പരിചയപ്പെടുത്തല്‍ ''രണ്ട് ദശകം മുമ്പ് ആരംഭിച്ച സ്ഥാപനം മുന്നോട്ടുനീങ്ങുന്നത് പാറ പോലെ ഉറച്ച വിശ്വാസത്തിന്റെ ബലത്തിലാ''ണെന്നും വിശദീകരിക്കുന്നു. വളര്‍ച്ചക്ക് നിദാനമായ വിശ്വാസം ഏതാണെന്ന് വെളിവാക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 'മുസ്‌ലിംകളല്ലാത്തവരെ മാത്രമേ ഞങ്ങള്‍ ജോലിക്കെടുക്കാറുള്ളൂ'വെന്ന് ഹരേകൃഷ്ണ എക്‌സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മനുഷ്യവിഭവശേഷി വിഭാഗം എം ബി എ ബിരുദധാരിയായ സീഷന്‍ അലി ഖാനെ അറിയിച്ചപ്പോള്‍. 2014ല്‍ കമ്പനിയിലുണ്ടെന്ന് വിക്കി പറയുന്ന ആറായിരം ജീവനക്കാരില്‍ മുസ്‌ലിംകളുണ്ടോ ഇല്ലയോ എന്ന് അറിയില്ല. മനുഷ്യവിഭവശേഷി വിഭാഗത്തില്‍ രണ്ട് മാസം മുമ്പ് മാത്രം പ്രവേശിച്ച ട്രെയിനിക്ക് പറ്റിയ തെറ്റാണ്, സീഷന് നല്‍കിയ മറുപടിയെന്നും മനുഷ്യവിഭവശേഷി വിഭാഗത്തില്‍ തന്നെ മുസ്‌ലിമായ ഒരാള്‍ ജോലി ചെയ്യുന്നുണ്ടെന്നും കമ്പനി വിശദീകരിക്കുന്നുണ്ട്.
ഒരു സ്ഥാപനത്തിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖ പരീക്ഷയില്‍ വിധികര്‍ത്താക്കളുടെ പാനലില്‍ ഇരിക്കേണ്ട ഭാഗ്യമോ ദൗര്‍ഭാഗ്യമോ ഏതാണ്ട് 15 വര്‍ഷം മുമ്പ് ഉണ്ടായിട്ടുണ്ട്. മനുഷ്യപ്രകൃതിയെക്കുറിച്ച് വലിയ ധാരണയോ ജോലിയില്‍ വേണ്ടത്ര അനുഭവ പരിയമോ അന്നുണ്ടായിരുന്നില്ല (വലുതായുണ്ടെന്ന അവകാശവാദം ഇപ്പോഴുമില്ല). എന്തായാലും പരീക്ഷ നടത്തിപ്പ് പൂര്‍ത്തിയാക്കി, തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരായവരുടെ പട്ടിക മാനേജ്‌മെന്റിന് കൈമാറി. അഭിമുഖ പരീക്ഷക്ക് നേതൃത്വം നല്‍കിയയാള്‍ പിന്നീട് പറഞ്ഞ ഒരു വാചകം ഇപ്പോഴും ഓര്‍മയിലുണ്ട് - ''മേത്തന്‍മാരാരും പട്ടികയിലില്ലെന്ന് അഭിമുഖം നടക്കുമ്പോള്‍ തന്നെ ഉറപ്പാക്കിയിരുന്നു'' എന്ന്. അപേക്ഷകരായി എത്തിയവരുടെ ജാതിയോ മതമോ അഭിമുഖം നടക്കുമ്പോള്‍ ഞങ്ങളുടെ (കൂടെയുണ്ടായിരുന്ന മൂന്നാമനെക്കൂടി ഉള്‍പ്പെടുത്തി) പരിഗണനയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, അഭിമുഖത്തിന് നേതൃത്വം നല്‍കിയയാള്‍ ഇക്കാര്യം ശ്രദ്ധാപൂര്‍വം പരിഗണിച്ചു, മുസ്‌ലിമായ ഒരാള്‍ പോലും തിരഞ്ഞെടുക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്തു. ഈ ഒഴിവാക്കല്‍ സ്ഥാപനത്തിന്റെയോ അതിനെ അന്ന് നയിച്ച മാനേജ്‌മെന്റിന്റെയോ ആവശ്യമായിരുന്നില്ലെന്ന് തീര്‍ത്ത് പറയാന്‍ സാധിക്കും.
പതിനഞ്ച് വര്‍ഷം മുമ്പ് നടന്നതും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും യാദൃച്ഛികമാണെന്ന് കരുതാനാകുമോ? അതോ പ്രത്യേക മതത്തില്‍പ്പെട്ടവരെ നീക്കിനിര്‍ത്താന്‍ ബോധപൂര്‍വം നടക്കുന്ന ശ്രമങ്ങളില്‍ പുറത്തറിയുന്ന സംഭവങ്ങള്‍ മാത്രമോ? ഭൂരിപക്ഷ വര്‍ഗീയതയുടെ വേലിയേറ്റം രാജ്യത്ത് പൊടുന്നനെ ഉണ്ടായതല്ല. ആ വേലിയേറ്റം ഹൈന്ദവ സമുദായത്തില്‍ നിലനിന്ന/നിലനില്‍ക്കുന്ന സവര്‍ണാധിപത്യവുമായി നാഭീനാള ബന്ധമുണ്ട് താനും. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഇതര സമുദായാംഗങ്ങളെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രചാരണം നടത്തിയുമാണ് ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തിയെടുക്കാന്‍ സംഘ്പരിവാരം ശ്രമിച്ചത്. ഹിന്ദു സമുദായത്തിലെ തന്നെ ജാതിയില്‍ താണവരായി സവര്‍ണവര്‍ വ്യവഹരിക്കുന്നവരെ താഴേക്കിടക്കാരായി തന്നെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഇത്തരമൊരു രാഷ്ട്രീയ പരിസരത്തിന്റെ തുടര്‍ച്ചയാണ് മതവും ജാതിയും പരിഗണിച്ച് തൊഴില്‍ മേഖലകളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനങ്ങള്‍. സര്‍ക്കാറിന്റെയോ സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയോ തൊഴിലവസരങ്ങളില്‍ നിന്ന് തിരഞ്ഞുപിടിച്ചുള്ള ഒഴിവാക്കലുകള്‍ തത്കാലം സാധ്യമല്ല. തുല്യാവസരം പ്രദാനം ചെയ്യണമെന്ന ഭരണഘടനാ വ്യവസ്ഥ, സംവരണങ്ങള്‍ എന്നിങ്ങനെ നിരവധി തടസ്സങ്ങള്‍ അതിനുണ്ട്. സ്വകാര്യമേഖലയില്‍ ഇത്തരം തടസ്സങ്ങളൊന്നുമില്ല. അകറ്റിനിര്‍ത്തേണ്ട വിഭാഗങ്ങള്‍ക്ക് തൊഴിവസരം പ്രദാനം ചെയ്ത്, സാമൂഹിക - സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള അവസരം ഇനിയും നല്‍കേണ്ടതില്ലെന്ന തോന്നല്‍ സ്വകാര്യ മേഖലയില്‍ നേരത്തെ തന്നെയുണ്ട്. അത് പ്രകടിപ്പിക്കാന്‍ പറ്റിയ അവസരം വന്നിരിക്കുന്നുവെന്ന തോന്നല്‍ ഹരേകൃഷ്ണ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴുണ്ടായിരിക്കുന്നു. അതുകൊണ്ടാണ് 'നിങ്ങളെപ്പോലുള്ളവരെ പരിഗണിക്കുന്നില്ല' എന്ന് എഴുതി അറിയിക്കാന്‍ അവര്‍ തീരുമാനിച്ചത്.
'നിങ്ങള്‍ അപേക്ഷിച്ചതിന് നന്ദി, മുസ്‌ലിം ഇതര അപേക്ഷകരെ മാത്രമേ ഞങ്ങള്‍ പരിഗണിക്കുന്നുള്ളൂ' എന്ന സന്ദേശമാണ് സീഷന്‍ അലി ഖാന് ഹരേകൃഷ്ണ കമ്പനിയില്‍ നിന്ന് ലഭിച്ചത്. കുത്തക കമ്പനികളുടെ ആശയ വിനിമയ രീതികളെക്കുറിച്ച് അറിയാവുന്നവര്‍ക്ക്, ഏതെങ്കിലും ട്രെയിനി അബദ്ധത്തില്‍ തെറ്റായി അയച്ച സന്ദേശമാണ് ഇതെന്ന കമ്പനിയുടെ വിശദീകരണം സ്വീകാര്യമാകാന്‍ ഇടയില്ല. മുസ്‌ലിമായതുകൊണ്ട് ഒഴിവാക്കുകയാണ് എന്ന് നേരിട്ടാണ് എഴുതിയതെങ്കില്‍, കാര്യവിവരമില്ലാത്ത ജീവനക്കാരന്റെ അബദ്ധമായി പരിഗണിക്കാമായിരുന്നു. അപേക്ഷിച്ചതിന് നന്ദി, മുസ്‌ലിം ഇതര അപേക്ഷകരെ മാത്രമേ പരിഗണിക്കുന്നുള്ളൂ എന്ന് എഴുതുമ്പോള്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് കമ്പനി വെച്ചിരിക്കുന്ന മാനദണ്ഡം വ്യക്തമായി അറിയുന്ന ഒരാളുടെ മറുപടിയാണെന്ന് മനസ്സിലാക്കണം.
ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള പ്രചാരണങ്ങളാല്‍ സ്വാധീനിക്കപ്പെട്ട മനസ്സിന്റെ പ്രതിഫലനമായിരുന്നു 'മേത്തന്‍'മാരൊന്നും തിരഞ്ഞെടുക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള തീരുമാനം. സ്ഥാപനങ്ങളുടെ തലപ്പത്ത് എത്തിപ്പെടുന്നവര്‍, വര്‍ഗീയമായി ചിന്തിക്കുന്നവരാകുമ്പോള്‍ സംഭവിക്കുന്ന ഒഴിവാക്കലുകള്‍. അതുപോലും ചെറുതല്ലെന്നും അപൂര്‍വമായി മാത്രം സംഭവിച്ചതല്ലെന്നും കരുതണം. അവിടെ നിന്ന് 2015ലെത്തുമ്പോള്‍, സ്ഥാപനങ്ങള്‍ക്ക് അതൊരു നയമായി സ്വീകരിക്കാനുള്ള ധൈര്യം ലഭിച്ചിരിക്കുന്നു. ദളിതുകള്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളിലുള്ള പ്രാതിനിധ്യം കൂടി പരിഗണിച്ചാല്‍ ഈ വേര്‍തിരിവ് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മാത്രമുള്ളതല്ലെന്ന് മനസ്സിലാകും. തൊഴിലവസരങ്ങളുടെയും സമ്പത്തിന്റെ വിതരണത്തെയും നിയന്ത്രിക്കുന്നവരെ, സവര്‍ണമേധിവിത്വത്തില്‍ അധിഷ്ഠിതമായ ഭൂരിപക്ഷ വര്‍ഗീയത ആവേശിച്ചുകഴിഞ്ഞിരിക്കുന്നു. അത് പ്രകടമാക്കാന്‍ മടിയില്ലെന്ന് കൂടിയാണ് ഹരേകൃഷ്ണ വിളിച്ചുപറയുന്നത്. നിലവിലുള്ള നിയമവ്യവസ്ഥകളനുസരിച്ചുള്ള നടപടികള്‍ ഈ കമ്പനിക്കെതിരെ സ്വീകരിക്കപ്പെട്ടേക്കാം. പക്ഷേ, ഇവര്‍ നല്‍കിയ സന്ദേശം മടി കൂടാതെ സ്വീകരിക്കാനും ഇത്തരം നിയമനരീതി രഹസ്യമായി നടപ്പാക്കാനും തയ്യാറുള്ള നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ടാകുമെന്നതാണ് വസ്തുത.
'നിങ്ങളുടെ ഇടം പാക്കിസ്ഥാനാ'ണെന്ന് രാജ്യത്തെ മുസ്‌ലിംകളോട് ഏതൊക്കെ വിധത്തില്‍ എത്ര തവണ പറഞ്ഞിട്ടുണ്ടാകും ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കള്‍? ഹൈന്ദവ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് തങ്ങളെന്ന് അംഗീകരിക്കാത്ത ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ വിരല്‍ ചൂണ്ടുന്നത് പാക്കിസ്ഥാനിലേക്കാണ്. എല്ലാ ഹിന്ദുക്കളും ഒന്നാകുന്ന ഹിന്ദുസ്ഥാനാണ് ലക്ഷ്യമെന്ന് ആര്‍ എസ് എസ് മേധാവി ആവര്‍ത്തിക്കുമ്പോഴും വ്യംഗ്യം മറ്റൊന്നല്ല. പോത്തിറച്ചി കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്ന് കേന്ദ്ര മന്ത്രിസഭയിലെ അംഗം ശങ്കാലേശമില്ലാതെ പ്രഖ്യാപിക്കുമ്പോള്‍ പോത്തിറച്ചി കഴിക്കുന്നവരൊക്കെ മുസ്‌ലിംകളാണെന്നും അവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്നും തന്നെയാണ് അര്‍ഥം. ഭരണത്തിന് നേതൃത്വം നല്‍കുന്നവരും അതിനെ നിയന്ത്രിക്കുന്നവരും ഇവ്വിധം പ്രഖ്യാപിക്കുമ്പോള്‍, രാജ്യം വിട്ടുപോകേണ്ട ഒരു വിഭാഗത്തിലെ അംഗത്തിന് തങ്ങള്‍ ജോലി നല്‍കുന്നത് എന്തിനെന്ന് സാവ്ജി ധൊലാകിയയെപ്പോലുള്ളവര്‍ക്ക് തോന്നുക സ്വാഭാവികം. വംശഹത്യയാണ് സാമൂഹികനീതിയെന്ന് തെളിയിച്ച ഒരു പ്രദേശത്തുനിന്നാണ് സാവ്ജി ധൊലാകിയ വരുന്നത് എന്നത് കൂടി പരിഗണിക്കുക. വംശഹത്യക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്ന ആക്ഷേപത്തിന് വിധേയനായ വ്യക്തി, പരമാധികാരിയായിരിക്കെ സാവ്ജി ധൊലാകിയമാര്‍ക്ക് വിമുഖത പേരിന് പോലും ഉണ്ടാവുകയും ഇല്ല. അതുകൊണ്ടുകൂടിയാകണം 'മുസ്‌ലിം ഇതരരെ' മാത്രമേ പരിഗണിക്കൂ എന്ന വിവരം രേഖാമൂലം അറിയിക്കാന്‍ തയ്യാറായത്.
ഭരണത്തിന് നേതൃത്വം നല്‍കുന്നവരും ഉദ്യോഗസ്ഥരും വര്‍ഗീയ ചേരിതിരിവ് കാട്ടുന്നുവെന്നത് പുതുമയുള്ള ആരോപണമല്ല. പോലീസ് സേനയില്‍ വര്‍ഗീയത വേരൂന്നിയിട്ടുണ്ടെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷനുകള്‍ പലകാലങ്ങളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയെ സംബന്ധിച്ച് ലാഭമാണ് ഏറ്റം പ്രധാനം. ലാഭത്തിലേക്ക് നയിക്കാന്‍ പാകത്തിലുള്ള മിടുക്ക് ആരുടെ പക്കലുണ്ടായാലും, മറ്റൊന്നും നോക്കാതെ സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയുമാണ് സ്വകാര്യ മേഖല, പൊതുവില്‍ ചെയ്യാറ്. മിടുക്കിനപ്പുറത്ത്, മതവും ജാതിയും പരിഗണിക്കാനും അത് പരസ്യമാക്കാനും സ്വകാര്യ കമ്പനികള്‍ തയ്യാറാകുന്ന കാലം വന്നുവെങ്കില്‍ അപകടം ചെറുതല്ല തന്നെ.
നിയമപരമായി ബാധ്യതപ്പെട്ടിരിക്കുന്നുവെന്നതിനാല്‍ ന്യൂനപക്ഷ കമ്മീഷനോ, പോലീസോ, തുല്യാവസര കമ്മീഷനോ ഒക്കെ ഹരേഷകൃഷ്ണക്ക് നോട്ടീസ് അയക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്‌തേക്കാം. കമ്പനിയുടെ വിശദീകരണം തൃപ്തികരമെന്ന് രേഖപ്പെടുത്തി ഫയല്‍ മടക്കുകയും ചെയ്യും. യുവാക്കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാംസ്‌കാരിക സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍? വലിയ പക്വതയോടെ മൗനം പാലിക്കുന്നുണ്ടോ ഇവര്‍? ഒരു സീഷന്‍ അലി ഖാന്റെ മാത്രം പ്രശ്‌നമായി ഇവര്‍ ഇതിനെ കാണുന്നുണ്ടോ?

2015-05-22

(മുജ്ജന്മപാപം) പ്രോത്സാഹിപ്പിക്കുന്നു, വിഭോ!


ദാരിദ്ര്യം, തൊഴിലില്ലായ്മ, ജാതിയുടെ പേരിലുള്ള ക്രൂരതകള്‍, അര്‍ഹമായ അനുകൂല്യങ്ങളുടെ നിഷേധം, ഭരണ - ഉദ്യോഗസ്ഥ തലങ്ങളില്‍ കൊടികുത്തി വാഴുന്ന അഴിമതി, പൊലീസ് അതിക്രമം, ഭരണകൂട ഭീകരത എന്ന് തുടങ്ങി നിരവധിയായ കാരണങ്ങളാല്‍, പോയ ജന്മത്ത് ചെയ്ത് പോയ പാപം മൂലമാണ് ഇന്ത്യന്‍ യൂനിയനെന്ന് ഭരണഘടനയിലും ഹിന്ദുസ്ഥാനെന്നോ ഭാരതമെന്നോ ഒക്കെ സംഘ് പരിവാറും വിശേഷിപ്പിക്കുന്ന ഈ ഭൂപ്രദേശത്ത് ജനിച്ചുപോയതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതില്‍ കുറ്റം പറയാന്‍ സാധിക്കില്ല. ആ തോന്നല്‍ ഒരു വര്‍ഷം മുമ്പ് വരെയുണ്ടായിരുന്നു ഇപ്പോഴത് മാറിയെന്ന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ പറഞ്ഞാല്‍, അദ്ദേഹത്തിന് ഈ രാജ്യത്തെക്കുറിച്ച് ഒരു ചുക്കും മനസ്സിലായിട്ടില്ല എന്നാണ് അര്‍ഥം. ബലാത്സംഗങ്ങളും ദളിതുകള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങളും വര്‍ധിച്ചത്, ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിതരാക്കും വിധത്തിലുള്ള പ്രചാരണങ്ങളും നടപടികളും വ്യാപിച്ചത്, ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാന്‍ പാകത്തിലുള്ള നയങ്ങളുടെ നടപ്പാക്കല്‍ എന്ന് വേണ്ട പലമേഖലകളില്‍ രാജ്യത്തെ 'മുന്നാക്കം' നയിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി, വളര്‍ച്ചാ നിരക്ക് കൂടിയെന്ന് അവകാശപ്പെടുന്നത് മാത്രമാണ് ഒരു വര്‍ഷത്തിനിടെയുണ്ടായ മാറ്റം.


നീണ്ട കാലത്തെ കോണ്‍ഗ്രസ് ഭരണം, നാല് വര്‍ഷത്തോളം നീണ്ട ജനതാപരിവാര്‍ - ഐക്യമുന്നണി ഭരണം, ഏഴ് വര്‍ഷത്തെ എന്‍ ഡി എ/ബി ജെ പി ഭരണം ഇവയൊക്കെ കഴിഞ്ഞും പരിഹാരമില്ലാതെ തുടരുകയോ കൂടുതല്‍ വഷളാകുകയോ ചെയ്ത പ്രശ്‌നങ്ങളാണ് തുടക്കത്തില്‍ പറഞ്ഞത്. ഈ രാജ്യത്താണല്ലോ ജനിച്ചുപോയത് എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ നരേന്ദ്ര മോദിയുടെ പാര്‍ട്ടിയോ അതിന്റെ പ്രാഗ് രൂപമോ പിറകില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) നേതൃത്വം നല്‍കുന്ന പരിവാരമോ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പലതാണ്. രാജ്യം മഹാത്മാവ് എന്ന് ആദരിക്കുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കാന്‍ നാഥുറാം വിനായക് ഗോഡ്‌സെക്ക് കരുത്തേകിയ ആര്‍ എസ് എസ്സും 66 വര്‍ഷത്തിന് ശേഷം ഗോഡ്‌സെക്ക് സ്മാരകം പണിയാന്‍ മെനക്കിട്ടറിങ്ങിയ പരിവാര സംഘടനകളും ഈ രാജ്യത്ത് ജനിക്കാന്‍ പാകത്തില്‍ മുന്‍ ജന്മത്തില്‍ എന്ത് പാപമാണ് ചെയ്തത് എന്ന തോന്നലുണ്ടാക്കുന്നുണ്ട്.


അയോധ്യയിലെ ബാബ്‌രി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച്, രാമക്ഷേത്രമാണെന്ന് വാദിച്ച് ഭൂരിപക്ഷ വര്‍ഗീയ വളര്‍ത്താനുള്ള ശ്രമങ്ങള്‍ സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് തന്നെ തുടങ്ങിയതാണ്. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഹിന്ദുത്വ വാദികളായ നേതാക്കള്‍ ഈ ശ്രമത്തിന് വേണ്ട പിന്തുണ നല്‍കിയിരുന്നുവെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അതിനെ രഹസ്യമായും പരസ്യമായും വളര്‍ത്തിവലുതാക്കിയത് സംഘ് പരിവാരമാണ്. ബാബ്‌രി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കുക എന്ന മുദ്രാവാക്യവുമായ എല്‍ കെ അദ്വാനി രഥയാത്ര നടത്തിയതും അതിന്റെ പാര്‍ശ്വങ്ങളിലൂടെ അക്രമം അഴിച്ചുവിട്ട് രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാക്കി നിര്‍ത്തിയതും പഴയ ചരിത്രമല്ല. അന്ന് ആ രഥയാത്രയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു, ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രഥയാത്രക്ക് രണ്ട് വര്‍ഷത്തിനിപ്പുറം ബാബ്‌രി മസ്ജിദ് ഇടിച്ചു നിരത്തി, രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കൃതിയില്‍ വലിയ വിള്ളലുണ്ടാക്കിയത് സംഘ് പരിവാരവും അതിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പിയുമായിരുന്നു.


രാജ്യം വിഭജിച്ചതിന്റെ ഉത്തരവാദികളെന്ന് സംഘടിതമായി ആരോപിക്കപ്പെട്ടതോടെ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ വളര്‍ന്ന അരക്ഷിതബോധം വടവൃക്ഷമായി വളര്‍ന്നത് ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ്. ജനസംഖ്യയില്‍ 20 ശതമാനം വരുന്ന വിഭാഗത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി, അവര്‍ക്ക് ഭരണകൂടത്തിലുണ്ടായിരുന്ന വിശ്വാസ്യത തകര്‍ത്ത്, സമുദായ സ്പര്‍ധ വളര്‍ത്തിയവര്‍ സൈ്വര ജീവിതം ഉറപ്പാക്കുകയായിരുന്നോ? തലശ്ശേരി മുതല്‍ ഭഗല്‍പൂര്‍ വരെയോ ഹാഷിംപുര മുതല്‍ ബോംബെ വരെയോ നീണ്ട വര്‍ഗീയ സംഘര്‍ഷങ്ങളില്‍ സംഘ് പരിവാരം വഹിച്ച പങ്ക് ഈ രാജ്യത്ത് ജനിക്കുന്നത് പുണ്യമാണെന്ന് കണക്കാക്കുന്ന തലമുറയെ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നോ? മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നുള്ളവരെ ആക്രമിക്കാന്‍ മടികാട്ടാത്ത ശിവസേനയെ പിന്തുണക്കാന്‍ ആര്‍ എസ് എസ്സും ബി ജെ പിയും മടികാട്ടാതിരുന്നത്, ഏവര്‍ക്കും തുല്യാവകാശത്തോടെ ജീവിക്കാന്‍ പാകത്തിലുള്ള ഭൂമിയായി ഇന്ത്യന്‍ യൂനിയനെ മാറ്റുന്നതിനും ഇവിടെ ജനിക്കുന്നത് ഭാഗ്യമാണെന്ന തോന്നലുണ്ടാക്കാനുമായിരുന്നോ?


ഇന്ന് ലോക പര്യടനം നടത്തി, സെല്‍ഫിയെടുത്ത് അഭിരമിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്, യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയുമൊക്കെ വിസ നിഷേധിച്ച ഒരു കാലമുണ്ടായിരുന്നു. 'മുജ്ജന്മ പാപം കൊണ്ട് ഇന്ത്യയില്‍ ജനിച്ചുപോയ'വരില്‍ 31 ശതമാനം ബി ജെ പിക്ക് വോട്ട് ചെയ്യുകയും അത്തരക്കാരുടെ പ്രധാനമന്ത്രിയാകാന്‍ യോഗമുണ്ടാകുകയും ചെയ്തപ്പോഴാണ് രാജ്യങ്ങള്‍ വിസ അനുവദിച്ചത്. ഗുജറാത്തില്‍ 2002ല്‍ അരങ്ങേറിയ വംശഹത്യക്ക് അധ്യക്ഷത വഹിക്കുകയോ അക്രമികളെ തടയാന്‍ നടപടി സ്വീകരിക്കാതെ കൂട്ടക്കുരുതിക്ക് അരുനില്‍ക്കുകയോ ചെയ്തതുകൊണ്ടാണ് പല രാജ്യങ്ങളും വിസ നിഷേധിച്ചത്. കാറിനടിയില്‍ പട്ടിക്കുട്ടിപെട്ടാല്‍ കാറില്‍ യാത്രചെയ്യുന്നയാള്‍ ക്ക് എന്താണ് ഉത്തരവാദിത്വമെന്ന്, ആയിരത്തിലധികം പേരുടെ ജീവനെടുക്കുകയും നിരവധി സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും പതിനായിരക്കണക്കിനാളുകള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്ത വംശഹത്യയെക്കുറിച്ച്, ചോദിച്ച നേതാവിന് ഈ രാജ്യം ജീവിക്കാന്‍ യോഗ്യമല്ലാതാക്കിയതിലെ ഉത്തരവാദിത്വം എത്രയാണ്?


വംശഹത്യാ കേസുകള്‍ അട്ടിമറിച്ചും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സൃഷ്ടിച്ചും മോദി ഗുജറാത്ത് ഭരിച്ച കാലത്ത്, എത്ര ജന്മത്തെ പാപത്തിന്റെ ഫലമായാണ് ഈ മണ്ണില്‍ ജനിച്ചത് എന്ന് എത്ര പേര്‍ക്ക് തോന്നിയിട്ടുണ്ടാകും? മോദിയുടെ കാലത്ത് ഏറ്റുമുട്ടല്‍ കൊലക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയൊക്കെ കുറ്റവിമുക്തരാക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഊര്‍ജിതമായി ശ്രമിക്കുമ്പോള്‍ എന്തിനിവിടെ ജീവിക്കുന്നുവെന്ന് തോന്നിയാല്‍ ആരെ കുറ്റം പറയണം?
മലേഗാവിലും അജ്മീറിലും ഹൈദരാബാദിലുമൊക്കെ സ്‌ഫോടനങ്ങള്‍ നടത്തി, നിരപരാധികളെ കൊന്നൊടുക്കി, അതിന്റെ ഉത്തരവാദിത്തം ന്യൂനപക്ഷവിഭാഗക്കാരായ ചെറുപ്പക്കാരുടെ ചുമലിലിട്ടത് (അതിന്റെ ആസൂത്രണത്തില്‍ ആര്‍ എസ് എസ് നേതൃത്വത്തിലിരിക്കുന്നയാളിന് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നു) സൈ്വര്യ ജീവിതം ഉറപ്പാക്കാനും നരേന്ദ്ര ദാമോദര്‍ ദാസ് മോദി അധികാരത്തിലെത്തുന്ന കാലത്ത് ഈ രാജ്യത്ത് ജീവിക്കാനായത് ഭാഗ്യമാണെന്ന് കരുതാനുമായിരുന്നുവെന്ന് 130 കോടി വരുന്ന ജനതക്ക് മനസ്സിലായിരുന്നേയില്ല, ഇനിയൊട്ട് മനസ്സിലാകുമെന്നും തോന്നുന്നില്ല. ഈ രാജ്യത്തെ ജീവിക്കാന്‍ കൊള്ളാത്തതാക്കി മാറ്റുന്നതില്‍ നരേന്ദ്ര മോദി എന്ന വ്യക്തിയും ആ ദേഹം നേതൃത്വത്തിലിരിക്കുന്ന പാര്‍ട്ടിയുള്‍ക്കൊള്ളുന്ന സംഘ പരിവാരവും സ്വീകരിച്ച നടപടികള്‍ ഇപ്പറഞ്ഞതിലൊന്നുമൊതുങ്ങില്ല.


വിസാ നിഷേധം മൂലം ഇക്കാലം വരെ കാണാന്‍ കഴിയാതിരുന്നതടക്കം രാജ്യങ്ങളില്‍ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് താങ്കള്‍ നടത്തുന്ന സന്ദര്‍ശനങ്ങളെ അതിലെ ഫലശൂന്യത മനസ്സിലാക്കിക്കൊണ്ട് തന്നെ ജനങ്ങള്‍ അംഗീകരിച്ചേക്കാം. ഇതുവരെപ്പറഞ്ഞ വിഡ്ഢിത്തങ്ങള്‍ കണക്കിലെടുത്താല്‍ എല്ലാവരും ജീവിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമായി ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ യൂനിയന്‍ മാറിയെന്നത് പോലുള്ള പ്രസ്താവനകള്‍ ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കണം. അതിനെയൊക്കെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതേ, സാമാന്യബോധമുള്ള ഇന്ത്യക്കാരന് കരണീയമായുള്ളൂ. തൊണ്ടതൊടാതെ വിഴുങ്ങി, ദഹിപ്പിച്ച് വിധേയനാകാന്‍ വേണ്ടിയല്ലെന്ന് മാത്രം.