2016-12-12

പരാജയം പേറുന്ന ചുമലും അഴിമതി തുറന്നിട്ട 56'' നെഞ്ചും


'ഗുജറാത്തിനെപ്പോലെ രാജ്യത്തെ വികസിപ്പിക്കണമെങ്കില്‍ അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച് വേണ'മെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഏത് പ്രതിസന്ധിയും താങ്ങാനുള്ള ശേഷി പ്രധാനമന്ത്രിയുടെ ചുമലുകള്‍ക്കുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറയുകയും ചെയ്തു. കള്ളപ്പണം ഇല്ലാതാക്കാനും അഴിമതി തുടച്ചുനീക്കാനും ലാക്കാക്കി, 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനെടുത്ത തീരുമാനം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചില്‍ നിന്നുണ്ടായതാകണം. അതേത്തുടര്‍ന്നുളവാകുന്ന ഏത് പ്രതിസന്ധിയും നേരിടാനുള്ള ശക്തി ആ ചുമലുകള്‍ക്കുണ്ടെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. നോട്ട് പിന്‍വലിക്കാനെടുത്ത തീരുമാനം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന്റേത് മാത്രമായിരുന്നുവെന്നും അതുളവാക്കിയ പ്രതിസന്ധി അദ്ദേഹം തന്നെ നേരിടുകയാണ് വേണ്ടതെന്നുമാണ് ജെയ്റ്റ്‌ലി പറഞ്ഞത് എന്ന് വേണമെങ്കില്‍ വാദിക്കാം.


കള്ളപ്പണം ഇല്ലാതാക്കുക എന്നതായിരുന്നു പ്രഥമോദ്ദേശ്യം. ഡിജിറ്റല്‍ ഇന്ത്യയിലേക്ക് അതിവേഗത്തില്‍ മാറുക എന്നതാണ് പ്രധാന ഉദ്ദേശ്യമെന്ന് പിന്നീട് വിശദീകരിക്കുന്നുണ്ടെങ്കിലും. അകെ പിന്‍വലിച്ചത് 15.44 ലക്ഷം കോടി മൂല്യം വരുന്ന കറന്‍സി. അതില്‍ 11.55 ലക്ഷം കോടി മൂല്യം വരുന്നത്, ഡിസംബര്‍ ആറായപ്പോഴേക്കും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന കണക്ക്. ഡിസംബര്‍ 30 ആകുമ്പോഴേക്ക് ഏതാണ്ട് മുഴുവനും ബാങ്കുകളില്‍ തിരിച്ചെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. പണമായും പൊന്നായും ഇതിനകം പിടിച്ചെടുത്തതിന്റെ മൂല്യം ഏതാണ്ട് 200 കോടി വരും. രണ്ടര ലക്ഷത്തിലധികം നിക്ഷേപിക്കപ്പെട്ട അക്കൗണ്ടുകള്‍ മുഴുവന്‍ പരിശോധിച്ച്, നിയമവിധേയമായ സമ്പാദ്യമാണോ അല്ലയോ എന്ന് തരംതിരിച്ചതിന് ശേഷമേ വിപണിയില്‍ വ്യാപരിച്ചിരുന്നവയില്‍ കണക്കില്‍പ്പെടാത്ത പണമുണ്ടായിരുന്നോ എന്ന് തിട്ടപ്പെടുത്താനാകൂ. അതിനെത്ര കാലമെടുക്കും?


ബാങ്കുകളിലേക്ക് തിരിച്ചെത്താത്ത നോട്ടുകളുടെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന് ബാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇപ്പോള്‍ പിന്‍വലിച്ച 500, 1000 നോട്ടുകള്‍ ആര്, എപ്പോള്‍ കൊണ്ടുവന്നാലും മാറ്റിക്കൊടുക്കാന്‍ റിസര്‍വ് ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്ന് ചുരുക്കം. ആകയാല്‍ ബാങ്കുകളിലേക്ക് തിരിച്ചെത്താത്തതൊക്കെ കണക്കില്‍പ്പെടാത്ത പണമായിരുന്നുവെന്നൊരു പ്രഖ്യാപനം നടത്താന്‍ അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന് സാധിക്കില്ല. ലക്ഷക്കണക്കായ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച്, കറുത്തതും വെളുത്തതും തിരിച്ചതിന് ശേഷമൊരു പ്രഖ്യാപനം സാധ്യമായേക്കും. അതുവരെ വലിയ പരാജയത്തിന്റെ ഭാരം പേറേണ്ടിവരും അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച്.


വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നവയില്‍ ആറ് ശതമാനമേ കള്ളപ്പണമുള്ളൂവെന്നാണ് സര്‍ക്കാറിന്റെ തന്നെ കണക്ക്. അതായത് 92,640 കോടി രൂപ. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വയം വെളിപ്പെടുത്തല്‍ പദ്ധതിയനുസരിച്ച് കണ്ടെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയുന്നത് 62,250 കോടി രൂപയാണ്. 30,000 കോടി മാത്രമേ ബാക്കിയുള്ളൂവെന്ന് ചുരുക്കം. ഡിസംബര്‍ 30 ആകുമ്പോഴേക്കും ഏതാണ്ട് ഈ കണക്കിലേക്ക് കാര്യങ്ങളെത്തുമെന്നാണ് പ്രതീക്ഷ. ചിലപ്പോള്‍ ഇത്രയും പണം കൂടി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ നിയമവിധേയമാക്കപ്പെടുകയും ചെയ്യാം. അങ്ങനെ വന്നാല്‍ കള്ളപ്പണം കണ്ടെത്താനായി പ്രഖ്യാപിച്ച കടുത്ത നടപടി, പണം നിയമവിധേയമാക്കാന്‍ ഉപയുക്തമായി എന്ന് വരും. അങ്ങനെ വന്നാല്‍ അതിലും വലിയൊരു പരാജയം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന് ഉണ്ടാകാനേ ഇല്ല.


വിപണയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന കറന്‍സിയില്‍ ആറ് ശതമാനമേ കള്ളപ്പണമുള്ളൂവെന്ന കണക്ക് മുന്നിലിരിക്കെ മൂന്ന് മുതല്‍ അഞ്ച് ലക്ഷം കോടി രൂപ കള്ളപ്പണമായുണ്ടെന്നും അത് കണ്ടെത്താനാകുമെന്നും വിശ്വസിച്ചത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല. മാത്രവുമല്ല, അനധികൃത സമ്പാദ്യമുണ്ടാക്കുകയും അത് വെളുപ്പിച്ചെടുക്കുകയും ചെയ്യുന്നവരുടെ (വക്ര) ബുദ്ധിയെ അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചും അതിനെ ഉപദേശിച്ച വിദഗ്ധരും തീരെ കുറച്ചുകണ്ടു. രാജ്യത്ത് നിലനില്‍ക്കുന്ന പല നിയമങ്ങളെയും നോക്കുകുത്തിയാക്കിയും അത് നടപ്പാക്കാന്‍ ശ്രമിക്കുന്നവരെ പ്രലോഭിപ്പിച്ചുമാണ് കള്ളപ്പണത്തിന്റെ ഉത്പാദനവും അതിന്റെ വെളുപ്പിക്കലും നടക്കുന്നത്. അതിന് തടയിടാന്‍ ശ്രമമുണ്ടാകുമ്പോള്‍ അവര്‍ കണ്ടെത്താന്‍ ഇടയുള്ള പുതിയ വഴികളെക്കുറിച്ച് ഊഹം പോലുമുണ്ടായില്ലേ ഇവര്‍ക്ക്? എന്തിന് ജന്‍ധന്‍ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന് പോലും ആലോചിക്കാനുള്ള ബുദ്ധിയുണ്ടായില്ല ഭരണ നേതൃത്വത്തിന്.


വികാരം മുറ്റുന്ന ശബ്ദഘോഷം മാത്രം പുറപ്പെടുവിക്കുന്ന നെഞ്ചില്‍ ബുദ്ധി പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ടാണ് ഈ ചെയ്യുന്നതൊക്കെ രാജ്യത്തിന് വേണ്ടിയാണ്, രാജ്യ നന്മക്ക് വേണ്ടി അല്‍പ്പം ബുദ്ധിമുട്ടനുഭവിക്കാന്‍ ജനം തയ്യാറാകണം എന്നൊക്കെ പറഞ്ഞ് വികാരമുണര്‍ത്തി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. വസ്തുതകളും കണക്കുകളും എതിരാകുമ്പോള്‍ അഭികാമ്യമായ മാര്‍ഗം വികാരത്തിന്റേതാണ്. കറന്‍സിയുടെ കാര്യത്തില്‍ വികാരം വര്‍ഗീയമാക്കാന്‍ പ്രയാസമാകയാല്‍, രാജ്യത്തെ ഉപയോഗിക്കുന്നുവെന്ന് മാത്രം.


അഴിമതിയുടെ കാര്യമെടുത്താല്‍ അവിടെയും അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചും അതിന്റെ ഉപദേശകരും പരാജയപ്പെടുന്നുവെന്നതാണ് വസ്തുത. നോട്ട് പിന്‍വലിച്ചപ്പോള്‍, കുറച്ച് കാലത്തേക്ക് അവ ഉപയോഗിക്കാവുന്ന ഇടങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിലൊന്ന് പെട്രോള്‍ പമ്പായിരുന്നു. അന്ന് മുതല്‍ ആയിരത്തിന്റെ നോട്ട് വാങ്ങി 900 രൂപ പകരം നല്‍കിയ പമ്പുടമകള്‍ ധാരാളം. അഞ്ഞൂറ് വാങ്ങി നാല് നൂറിന്റെ നോട്ട് നല്‍കിയവരും കുറവല്ല. നോട്ട് സ്വീകരിക്കാന്‍ അനുമതിയുണ്ടായിരുന്ന കേന്ദ്രങ്ങളിലൊക്കെ ഇത്തരം ഇടപാടുകള്‍ നടന്നിട്ടുണ്ട്. പണം വെളുപ്പിക്കലിന്റെ വേദിയായി ബാങ്ക് ശാഖകള്‍ മാറിയെന്നതിന്റെ സൂചനയാണ് ഡല്‍ഹിയിലെ ആക്‌സിസ് ബാങ്ക് ശാഖയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന നല്‍കുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങള്‍ വെളുപ്പിച്ചുവെന്നും അതിന് ബാങ്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നുമാണ് ആരോപണം. ഈ മാതൃകയില്‍ ഏതൊക്കെ ബാങ്ക് ശാഖകളില്‍ ഇടപാട് നടന്നിട്ടുണ്ടാകും? അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് എത്ര ശതമാനം കമ്മീഷന്‍ കിട്ടിയിട്ടുണ്ടാകും? കണക്കില്‍പ്പെടാത്ത പണം മാറിക്കൊടുക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ബാങ്കുകളിലുണ്ടാകില്ലേ? അവര്‍ക്കും കമ്മീഷന്‍ കിട്ടിയിട്ടുണ്ടാകില്ലേ?


രാജ്യത്തെ ഭൂരിഭാഗം എ ടി എമ്മുകളും പൂട്ടിക്കിടക്കുമ്പോഴാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടായിരത്തിന്റെ പുതിയ നോട്ടുകളുടെ കെട്ടുകള്‍ പിടിച്ചെടുക്കുന്നത്. അതും കോടികള്‍. പിടിച്ചതിനേക്കാള്‍ കൂടുതല്‍ അളയിലുണ്ടാകുമെന്ന് ഇന്ത്യന്‍ യൂണിയന്റെ ചരിത്രം അറിയാവുന്നവര്‍ക്കൊന്നും സംശയമുണ്ടാകാന്‍ ഇടയില്ല. രണ്ടായിരം മൂല്യമുള്ള നോട്ടിന്റെ കെട്ടുകള്‍ എവിടെ നിന്നാണ് ഇങ്ങനെ പുറമേക്ക് പ്രവഹിക്കുന്നത്? ബാങ്കുകളുടെ, അവിടുത്തെ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇങ്ങനെ പ്രവഹിക്കില്ലല്ലോ? ഉപകാരസ്മരണയില്ലാതെ, നോട്ടു കെട്ടുകള്‍ കൈമാറാന്‍ ബാങ്കുദ്യോഗസ്ഥര്‍ തയ്യാറാകുമോ? ഇതൊക്കെ അഴിമതിയുടെ ഗണത്തില്‍ വരില്ലേ? അഴിമതി ഇല്ലാതാക്കുക എന്ന ഉദ്ദേശ്യം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച് പറയുമ്പോള്‍, യാഥാര്‍ഥ്യം അഴിമതിക്കുള്ള പുതിയ അവസരങ്ങള്‍ തുറന്നിട്ടു എന്നതാണ്. അഴിമതിക്കുള്ള പഴയ അവസരങ്ങളൊക്കെ ഇളക്കം തട്ടാതെ അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ ഗാന്ധി കൈക്കൂലിയായി കൈപ്പറ്റിയിരുന്നവര്‍ക്ക് രണ്ടായാരത്തിന്റെ ഗാന്ധി ആവശ്യപ്പെടാനുള്ള അവസരമുണ്ടാകുകയും ചെയ്തിരിക്കുന്നു.


ഈ തീരുമാനം കൊണ്ട് ഏറ്റവും വലഞ്ഞിരിക്കുന്നത് ഗ്രാമീണ, കാര്‍ഷിക മേഖലയിലുള്ളവരാണ്. അതായത് രാജ്യത്തെ ജനസംഖ്യയില്‍ 65 ശതമാനം വരുന്നവര്‍. അവരുടെ വരുമാനമാണ് കമ്പോളത്തെ ചലിപ്പിക്കുന്നത്. കാര്‍ഷികോത്പാദനം വര്‍ധിക്കുകയും കര്‍ഷകരുടെ പക്കല്‍ പണമുണ്ടാകുകയും ചെയ്യുമ്പോഴാണ് ടെലിവിഷന്റെ, മോട്ടേര്‍ സൈക്കിളിന്റെ, ട്രാക്ടറിന്റെ ഒക്കെ വില്‍പ്പന വര്‍ധിക്കാറ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും മഴ വേണ്ടത്രയില്ലാത്തതുകൊണ്ട് കാര്‍ഷിക മേഖലയില്‍ വേണ്ടത്ര വരുമാനമുണ്ടായില്ല. അതിന്റെ ആഘാതം മേല്‍പ്പറഞ്ഞ ഉത്പന്നങ്ങളുടെ വിപണനത്തില്‍ വലിയ കുറവുണ്ടാക്കുകയും ചെയ്തു. ഇക്കുറി ഉത്തരേന്ത്യയെ സംബന്ധിച്ച് മഴ ആവശ്യത്തിന് ലഭിച്ചിരുന്നു. അതുവഴി വരുമാനം വര്‍ധിക്കുമെന്നും വിപണി സജീവമാകുമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് നോട്ട് പിന്‍വലിച്ച്, വലിയ പ്രതിസന്ധിയിലേക്ക് ഗ്രാമീണ - കാര്‍ഷിക മേഖലകളെ തള്ളിവിട്ടിരിക്കുന്നത്. ഭാവിയിലെ നേട്ടങ്ങള്‍ക്ക് വേണ്ടി ചെറിയ വേദന സഹിക്കൂ എന്ന വികാരം തുളുമ്പുന്ന ആഹ്വാനം യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഏറെ അകലെയാണെന്ന് ചുരുക്കം.


പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് പണം കിട്ടാനില്ല. ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നത് പരിമിതവും. അല്ലെങ്കില്‍ തന്നെ വട്ടിപ്പലിശക്കാരന്റെ മടിശ്ശീലയെ വലിയ തോതില്‍ ആശ്രയിക്കുന്ന രാജ്യത്തെ കാര്‍ഷിക മേഖല, അതിനെ കൂടുതല്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാകും. വട്ടിപ്പലിശക്കാരനും നോട്ടിന് ക്ഷാമമുണ്ട്. അതുകൊണ്ട് തന്നെ അവന്‍ പലിശ വീണ്ടും കൂട്ടും. നിലവില്‍ തന്നെയുള്ള കൊള്ളപ്പലിശ ഇനിയും കൂടുന്ന സ്ഥിതി. അതിനെ ആശ്രയിക്കേണ്ടി വരുന്ന കര്‍ഷകന്‍. അഴിമതിയുടെ മാത്രമല്ല, കൊള്ളപ്പലിശയുടെ കൂടി സാധ്യത വര്‍ധിപ്പിച്ച് നല്‍കിയിരിക്കുന്നു അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച്.


ഇതൊക്കെയുണ്ടാക്കുന്ന പ്രത്യാഘാതം വഹിക്കാനുള്ള ശേഷി ആ ചുമലുകള്‍ക്കുണ്ടെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കുകളെ വിശ്വസിക്കാം. ചുമലുകളുടെ ശേഷിക്കൊപ്പം നെഞ്ചിന്റെ കാഠിന്യത്തെക്കുറിച്ച് കൂടി ജെയ്റ്റ്‌ലിക്ക് പറയാമായിരുന്നു. 2002ല്‍ ഗുജറാത്തില്‍ വംശഹത്യാ ശ്രമമുണ്ടായപ്പോള്‍, ഏത് ക്രൂരതയും വഹിക്കാന്‍ ശേഷിയുണ്ട് ചുമലുകള്‍ക്കെന്ന് തെളിയിച്ചതാണല്ലോ! കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ യാത്രക്കാരനെ പഴിക്കുന്നതില്‍ എന്തുകാര്യമെന്ന് പ്രതികരിച്ചപ്പോഴും ചുമലുകളുടെ ദൃഢതയും നെഞ്ചിന്റെ കാഠിന്യവും ബോധ്യപ്പെട്ടതാണ്. കള്ളപ്പണത്തോടുള്ള നാട്ടങ്കത്തില്‍ പരാജയപ്പെട്ട്, കള്ളപ്പണത്തിന്റെ കൊളോസിയത്തില്‍ പയറ്റാന്‍ മടിച്ച്, അഴിമതിയുടെ പുതിയ സാധ്യതകള്‍ തുറന്നിട്ട്, ദുരിതത്തിലായ ജനകോടികളെ വികാരം വിളമ്പി തളക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ചുമലുകളുടെ ശേഷിയെക്കുറിച്ച് സംശയമേയില്ല, അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന്റെ കാഠിന്യത്തെക്കുറിച്ചും.

2016-12-05

ദേശീയതയാണ് ചോറ്, അതുതന്നെ മോരും


സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം ഉയരുമ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നതിന്റെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കാരിയായ വനിതാ സുഹൃത്തിനൊപ്പം മുംബൈയിലെ തീയറ്ററില്‍ പോയ യുവാവ്, ആക്രമിക്കപ്പെട്ടത് ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ വനിതാ സുഹൃത്ത് എഴുന്നേറ്റ് നിന്നില്ല എന്നതിന്റെ പേരിലായിരുന്നു. മഹാരാഷ്ട്രയില്‍, ഗോവയില്‍, ഗുജറാത്തില്‍ ഒക്കെ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു. തിരുവനന്തപുരത്ത് സര്‍ക്കാറിന്റെ ഉടമസ്ഥതിലുള്ള തീയറ്ററില്‍ ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുകയും എഴുന്നേറ്റ് നില്‍ക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പ്രതികരിക്കുകയും ചെയ്തതിന്റെ പേരില്‍ യുവാവ് ആക്രമിക്കപ്പെട്ട സംഭവവമുണ്ടായി. ഇത്തരം കേസുകളൊക്കെ ഉണ്ടായ ഘട്ടങ്ങളില്‍, ദേശീയ ഗാനം കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് ഇന്ത്യന്‍ യൂണിയനില്‍ നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടില്ല എന്ന വസ്തുത വിശദീകരിക്കപ്പെട്ടിരുന്നു. അത് തീയറ്ററുകളിലും ബാധകമാണെന്നും. ദേശീയ ഗാനത്തോട് മനഃപൂര്‍വം അനാദരവ് കാട്ടുന്നത് മാത്രമാണ് രാജ്യത്ത് കുറ്റകരമാക്കിയിട്ടുള്ളത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം.


തീയറ്ററുകളില്‍ സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ പതാകയുടെ ചിത്രം സഹിതം ദേശീയഗാനം കേള്‍പ്പിക്കണമെന്നത് നിര്‍ബന്ധമാക്കുകയും ആ സമയത്ത് കാണികളൊക്കെ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്ത സുപ്രീം കോടതി ഉത്തരവിനെ വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ദേശീയഗാനം പതിവായി അനാദരിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി വിമുക്തഭടന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ റോയ് എന്നിവരുടെ ഇടക്കാല ഉത്തരവ്. സിനിമ ആരംഭിക്കുന്നതിന് മുമ്പ് തീയറ്ററുകളുടെ വാതിലുകള്‍ അടച്ച്, കാണികള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സാഹചര്യം ഇല്ലാതാക്കി വേണം ദേശീയഗാനം കേള്‍പ്പിക്കാനെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രാഥമികമായി ഇന്ത്യക്കാരനാണെന്ന തോന്നലാണ് ഈ ദേശത്ത് വസിക്കുന്ന ഒരാളില്‍ ഉണ്ടാകേണ്ടത്, മാതൃഭൂമിയോടുള്ള സ്‌നേഹം മനസ്സില്‍ രൂഢമൂലമാകുകയും വേണം തുടങ്ങിയ നിരീക്ഷണങ്ങളോടെയാണ് പരമോന്നത കോടതിയുടെ ഉത്തരവ്.


അടച്ചിട്ട മുറിയില്‍ എഴുന്നേറ്റുനിന്ന് ദേശീയഗാനം കേട്ടാല്‍ ഉണ്ടാകുന്നതാണോ ഈ തോന്നലുകള്‍ എന്ന ചോദ്യം കോടതി സ്വയം ചോദിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ഇന്ത്യക്കാരനാണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കേണ്ട ബാധ്യത ആരുടേതാണ് എന്നതും അതില്‍ രാജ്യത്തിനും അതിനെ നിയന്ത്രിക്കുന്നവര്‍ക്കുമുള്ള ഉത്തരവാദിത്തമെന്തെന്ന ചോദ്യവും പരമോന്നത കോടതി സ്വയം ചോദിക്കേണ്ടതായിരുന്നു. ജനസംഖ്യയില്‍ വലിയൊരു വിഭാഗം അന്നന്നത്തെ അന്നത്തിന് പ്രയാസപ്പെടുകയും ജീവീതം മുന്നോട്ടുകൊണ്ടുപോകാന്‍ അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അനന്തമായി കാത്തിരിക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യക്കാരനെന്ന വികാരത്തിന്റെ പ്രാധാന്യവും മാതൃഭൂമിയോട് സ്‌നേഹമുണ്ടാകേണ്ടതിന്റെ ആവശ്യകതയും പഠിപ്പിക്കപ്പെടുന്നത്. അതിലെ യുക്തിരാഹിത്യവും അത് പഠിപ്പിക്കാന്‍ കണ്ടെത്തിയ വഴിയുടെ അപഹാസ്യതയും ജനത്തിന് ബോധ്യപ്പെടാന്‍ പ്രയാസമുണ്ടാകില്ല.


ഏത് രാജ്യവും ഭരിക്കുന്നവരുടെ നിര്‍ണയങ്ങള്‍ക്ക് വിധേയമാണ്. അവരുടെ നിര്‍ണയങ്ങള്‍ പാലിക്കപ്പെടുക എന്നതാണ് രാജ്യത്തോട് കാട്ടുന്ന കൂറായി ഭരണകൂടം നിര്‍വചിക്കുന്നത്. ഭരണകൂടത്തിന്റെ തീരുമാനങ്ങളോടുള്ള എതിര്‍പ്പ്, അത് ഏത് വിധത്തിലുള്ളതാണെങ്കിലും,  സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടും. ഭാഷ, വേഷം, മതം, ജാതി, ഭക്ഷണം തുടങ്ങി പലതിലും വൈവിധ്യം നിലനില്‍ക്കുന്ന രാജ്യത്ത് അതിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഭരണകൂടം പ്രകടിപ്പിക്കുമ്പോഴാണ് ഒരൊറ്റ ജനത എന്ന വികാരത്തിന് സാധ്യതയുണ്ടാകുക. അത്തരത്തിലൊരു പരിഗണന സ്വാതന്ത്ര്യത്തിന്റെ 69 വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിട്ടില്ലെന്ന് നിസ്സംശയം പറയാം. അതുകൊണ്ടാണ് 'ഞങ്ങള്‍ ഇന്ത്യക്കാരല്ലെന്ന്' വടക്കന്‍ കിഴക്കന്‍ മേഖലയിലെ ജനതയില്‍ ചില വിഭാഗങ്ങള്‍ ഇപ്പോഴും പറയുന്നത്. സ്വയം നിര്‍ണയാവകാശമോ സ്വാതന്ത്ര്യമോ വിവിധ ജനവിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത്. ആ വിഭാഗങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പഠിക്കാനോ പരിഹാരം കാണാനോ ഇത്രകാലത്തിനിടെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. വിഘടനവാദമെന്ന് ആരോപിച്ച് അടിച്ചമര്‍ത്തുകയും ജനം രാജ്യത്തിനൊപ്പമാണെന്ന് മേനി പറയുകയുമാണ് പതിവ്. അടിച്ചമര്‍ത്തലുകള്‍ തടസ്സം കൂടാതെ നടക്കാന്‍ പാകത്തില്‍ നിയമങ്ങള്‍ കൊണ്ടുവരികയും അത് മനുഷ്യത്വരഹിതമായി നടപ്പാക്കുകയും ചെയ്തതിന്റെ കൂടിയാണ് ഇന്ത്യന്‍ യൂണിയന്റെ ചരിത്രം. അതിലെ നീതികേട് ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ വര്‍ഷങ്ങളായി നീതിപീഠത്തിന്റെ പരിഗണനയില്‍ ഇരിക്കുകയും ചെയ്യുന്നു. അവയുടെയൊക്കെ മുകളിലിരുന്നാണ് പരമോന്നത കോടതി, അടച്ചിട്ട സിനിമാ ഹാളിലെ ദേശീയഗാനാലാപനം കേട്ട് രാജ്യസ്‌നേഹിയാകണമെന്ന് കല്‍പ്പിക്കുന്നത്.


ഇടക്കാല ഉത്തരവിലെ യുക്തിരാഹിത്യത്തേക്കാള്‍ പ്രധാനമാണ് അത് പുറപ്പെടുവിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യം. 2014 മെയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി, അധികാരത്തിലെത്തിയതിന് ശേഷം രാജ്യസ്‌നേഹം, ദേശീയത എന്നീ സങ്കല്‍പ്പങ്ങള്‍ ഏത് വിധത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നത് ആലോചിക്കേണ്ടതുണ്ട്. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് നേതാവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു നല്‍കിയ പരാതിയില്‍ രോഹിത് വെമുല, ദേശദ്രോഹ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവനായിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ തീവ്രവാദവും ദേശദ്രോഹവും പ്രചരിപ്പിക്കുന്ന സംഘങ്ങളിലെ അംഗമായിരുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സര്‍വകലാശാല അധികൃതര്‍ക്ക് അയച്ച അഞ്ച് കത്തുകളിലും ദേശദ്രോഹ പ്രവൃത്തികളെക്കുറിച്ച് ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ആരാഞ്ഞിരുന്നു.


മാട്ടിറച്ചി നിരോധം മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം മൂലം നടപ്പാക്കിയതിന് പിറകെ മാട്ടിറച്ചി കഴിക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് രാജ്യ വിരുദ്ധമായി ചിത്രീകരിക്കപ്പെട്ടു. അതിന്റെ പേരിലാണ് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഒരു കൂട്ടം  'രാജ്യ സ്‌നേഹി'കള്‍ തല്ലിക്കൊന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാട്ടിറച്ചിയുടെ പേരില്‍ പലരും മര്‍ദനത്തിന് ഇരയായത്. രാജ്യ സ്‌നേഹവും ദ്രോഹവും തീരുമാനിച്ചത് നിയമവ്യവസ്ഥയോ അത് വ്യവച്ഛേദിക്കാന്‍ നിയോഗിക്കപ്പെട്ട ആസനങ്ങളോ ആയിരുന്നില്ല. മറിച്ച് തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളായ സംഘപരിവാര സംഘടനകളിലെ പ്രവര്‍ത്തകരായിരുന്നു. പുതിയ മാനദണ്ഡങ്ങളനുസരിച്ച് നിശ്ചയിക്കപ്പെട്ട 'രാജ്യസ്‌നേഹം' പരിപാലിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് രാജ്യം വിട്ടുപോകാമെന്ന് പ്രഖ്യാപിച്ചവരില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി അധികാരത്തിലെത്തിയവരുമുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് മൗനം കൊണ്ട് പിന്തുണ നല്‍കിയിരുന്നു പരമാധികാരി.


ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഉയര്‍ന്നുവെന്ന് പറയപ്പെടുന്ന മുദ്രാവാക്യത്തിന്റെ പേരിലും പലരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു. അവരെ കോടതി മുറിയിലേക്ക് കൊണ്ടുവന്നപ്പോള്‍ ആക്രമിച്ചൊതുക്കാന്‍ സന്നദ്ധരായി നിന്നിരുന്നു നീതിന്യായ സംവിധാനത്തിന്റെ ഭാഗമായ കറുത്ത കോട്ടുകാര്‍. രാജ്യദ്രോഹികളെ ഇനിയും ആക്രമിക്കുമെന്ന് ആക്രോശിക്കാന്‍, പരമോന്നത നീതി പീഠത്തിന്റെ ഇടപെടലിന് ശേഷവും, ഇക്കൂട്ടര്‍ക്ക് മടിയുണ്ടായിരുന്നില്ല. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം അതേക്കുറിച്ച് അന്വേഷിച്ച് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്‍മേല്‍ എന്തെങ്കിലും നടപടിയുണ്ടായതായി കേട്ടുകേള്‍വിയില്ല. ഈ സാഹചര്യത്തില്‍ ദേശക്കൂറ് സിനിമാ തീയറ്ററില്‍ പുലരണമെന്ന് സുപ്രീം കോടതി പറയുമ്പോള്‍ അതുണ്ടാക്കാന്‍ ഇടയുള്ള ആഘാതത്തെക്കുറിച്ചൊരു ധാരണ ഉയര്‍ന്ന ന്യായാസനങ്ങള്‍ക്ക് വേണ്ടതാണ്.


തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിന് പത്ത് ദിവസത്തെ സമയമാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. അതിന് ശേഷം ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കാത്തവരുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കും? അങ്ങനെ നടപടി സ്വീകരിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ എന്തെങ്കിലും വ്യവസ്ഥയുണ്ടോ? ഇല്ലെന്നാണ് പരിമിതമായ നിയമജ്ഞാനം. സുപ്രീം കോടതിയുടെ നിര്‍ദേശം വരുന്നതിന് മുമ്പ് തന്നെ ദേശീയഗാനത്തിന്റെ പേരില്‍ അക്രമത്തിന് മടികാട്ടാതിരുന്ന സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് പുതിയ സാഹചര്യം തുറന്ന് നല്‍കുന്ന അവസരം ചെറുതല്ലെന്ന് ചുരുക്കം. ദേശസ്‌നേഹം പ്രകടിപ്പിക്കാത്തവനെ കൈകാര്യം ചെയ്യുന്നതില്‍ എന്ത് തെറ്റെന്നാകും ചോദ്യം. പരമോന്നത കോടതിയുടെ നിര്‍ദേശം പാലിക്കാത്തവന് രാജ്യത്ത് പൊറുക്കാന്‍ എന്ത് അവകാശം? നിയമവ്യവസ്ഥ ശിക്ഷ നിര്‍വചിക്കാത്ത സാഹചര്യത്തില്‍ അത് തീരുമാനിച്ച് നടപ്പാക്കാനുള്ള ഉത്തരവാദിത്തം രാജ്യസ്‌നേഹികള്‍ക്കല്ലെങ്കില്‍ മറ്റാര്‍ക്കാണ്?


രാജ്യത്തിന് വേണ്ടി സകലതും സഹിക്കാന്‍ നിര്‍ബന്ധിക്കുന്ന ഭരണമാണ് നടക്കുന്നത്. അത്യാവശ്യത്തിനുള്ള പണത്തിന് വേണ്ടി ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ വരി നില്‍ക്കുന്നത് പൗരന്റെ കടമയായി, രാജ്യസ്‌നേഹത്തിന്റെ തെളിവായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന സാഹചര്യം. അങ്ങനെ വരിനിന്ന് അനുസരണ കാട്ടുന്നവര്‍ക്കുള്ളതാണ്, അല്ലെങ്കില്‍ അവര്‍ക്ക് മാത്രമുള്ളതാണ് രാജ്യമെന്ന സന്ദേശം നല്‍കപ്പെടുന്ന അന്തരീക്ഷവും. അതില്‍ വമുഖത കാട്ടുന്നവര്‍, അതിനെ വിമര്‍ശിക്കുന്നവര്‍ ഒക്കെ കണക്കില്‍പ്പെടാത്ത ധനമൊളിപ്പിക്കുന്നതിനെ പിന്താങ്ങുന്ന സാമൂഹിക വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ദുരിതമനുഭവിക്കുന്ന ജനതയുടെ കാര്യത്തില്‍ പ്രകടിപ്പിക്കപ്പെടാത്ത ജാഗ്രത, സിനിമാ ഹാളുകളിലെ ദേശീയഗാനത്തിന്റെ കാര്യത്തിലുണ്ടാകുമ്പോള്‍ നീതിന്യായ സംവിധാനം ഏത് പക്ഷത്താണെന്ന ചോദ്യം സ്വാഭാവികമാണ്. അനുസരണയുള്ള ജനതയെ സൃഷ്ടിച്ചെടുക്കാന്‍ ഭരണകൂടം നടത്തുന്ന യത്‌നത്തിന്റെ മറ്റൊരു മുഖമായി മാത്രമേ  സിനിമാഹാളിലെ ദേശീയ ഗാനാലാപനത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെയും കാണാനാകൂ.

2016-11-28

പാര്‍ലിമെന്റിലെ പഴംചാക്കല്ല എന്റെ വാക്കുകള്‍!


മൗനം, അതും പ്രതിസന്ധി ഘട്ടങ്ങളില്‍. അതാണ് ശീലം. മൗനത്തിലേ മനനമുണ്ടാകൂ, മനനത്തിനൊടുവിലേ ദര്‍ശനമുണ്ടാകൂ. അതാണ് ഋഷിവര്യന്‍മാര്‍ പഠിപ്പിച്ചത്, പ്രതിസന്ധി ഘട്ടങ്ങളില്‍ മൗനദീക്ഷ അത്രത്തോളം പ്രധാനമാണെന്നും. അതനുഷ്ഠിക്കുകയാണ്, സവിനയം. കടുത്ത തപം അനുഷ്ഠിച്ച്, ഇന്ദ്രിയ നിഗ്രഹം നടത്തിയ മാമുനിമാര്‍ക്ക് പോലും മനമിളകിയിട്ടുണ്ട്. അതുപോലെ ചില ഇളക്കങ്ങള്‍ ഇടക്കിടെയുണ്ടാകും. പ്രത്യേകിച്ച് ആര്‍ക്കുന്ന അനുയായിക്കൂട്ടത്തെ ഉച്ചഭാഷിണിക്ക് മുന്നില്‍ നിന്ന് കാണുമ്പോള്‍. അപ്പോള്‍ ദീക്ഷ മറക്കും. അനുയായിക്കൂട്ടത്തിലൂടെ പ്രതിഫലിക്കുന്നത് രാജ്യത്താകെയുള്ള ജനങ്ങളുടെ സ്‌നേഹവും വിശ്വാസവുമാണെന്ന തെറ്റിദ്ധാരണ കൂടിയാകുമ്പോള്‍  വികാരത്താല്‍ വിക്ഷുബ്ധമാകും. എന്റെ ചെയ്തികളിലെ ശരിയെക്കുറിച്ച് സംസാരിക്കും, കണ്ഠമിടറും. എതിര്‍ക്കുന്നവരുടെ ആത്മാര്‍ഥതയില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ക്ഷോഭമടങ്ങുന്നതോടെ ദീക്ഷയെക്കുറിച്ചുള്ള ഓര്‍മയുണരും. മൗനത്തിലേക്ക് മടങ്ങും.


വികാര വിക്ഷോഭത്താലാണെങ്കിലും എല്ലാം ജനങ്ങളോട് നേരിട്ട് പറഞ്ഞതിനാല്‍ പിന്നെയെന്തിന് ജനപ്രതിനിധികളോട് സംസാരിക്കണമെന്നാണ് ചിന്ത. രാജ്യത്ത് ജനം കൈമാറ്റം ചെയ്ത് വിളയാടിയിരുന്ന ആകെ കറന്‍സിയില്‍ 86 ശതമാനവും പിന്‍വലിക്കുകയാണെന്ന് പറഞ്ഞത് ജനങ്ങളോടാണ്. അതേത്തുടര്‍ന്ന് 50 ദിവസം ദുരിതമനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞത് അവരോടാണ്. അങ്ങനെ എന്തൊക്കെ ദുരിതങ്ങള്‍ ഈ ജനം മുന്‍കാലങ്ങളില്‍ അനുഭവിച്ചിരിക്കുന്നു. ക്ഷാമം, വരള്‍ച്ച, വെള്ളപ്പൊക്കം, ഭൂകമ്പം അങ്ങനെ പലത്. അതിനെയൊക്കെ അതിജയിച്ചവര്‍ക്ക് ഈ 50 ദിവസമോ ദുര്‍ഘടം?


കറന്‍സി ഉലക്കയാക്കി രാജ്യത്തെ പ്രഹരിക്കാന്‍ ശ്രമിക്കുന്ന പുറത്തും അകത്തുമുള്ളവരെ സംഹരിക്കാന്‍ പ്രയോഗിച്ച ബ്രഹ്മാസ്ത്രമാണിത്. രാജ്യമുണ്ടെങ്കിലേ ജനങ്ങളുള്ളൂ, ജനങ്ങളുണ്ടായതുകൊണ്ട് രാജ്യമുണ്ടാകില്ല. അതറിയാവുന്നവരൊക്കെ മുണ്ടുമുറുക്കിയുടുക്കും, വരിനില്‍ക്കും. യുദ്ധത്തിലെ പങ്കാളികളാണവര്‍. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചവര്‍ക്കെതിരെ, അതിലൂടെ അഴിമതിക്കെതിരെ, കള്ള നോട്ട് ചമച്ച് കമ്പോളത്തിലെത്തിക്കുന്നവര്‍ക്കെതിരെ, അതിലൂടെ രാജ്യത്തെ അരക്ഷിതമാക്കുന്നവര്‍ക്കെതിരെ. ഇതൊക്കെ ഏവര്‍ക്കും മനസ്സിലാകുന്ന കാര്യങ്ങളാണ്, ജനപ്രതിനിധികള്‍ക്ക് വിശേഷിച്ചും. പിന്നെയെന്തിന് അവര്‍ പറയുന്നത് കേള്‍ക്കണം, മറുപടി പറയണം? ഇതിനകം സ്വീകരിച്ച നടപടികള്‍, ഇടക്കിടെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍, ഏറെക്കഷ്ടമെന്ന് തോന്നിയവര്‍ക്ക് നല്‍കിയ ഇളവുകള്‍ ഒക്കെ രേഖകളായുണ്ട്. അത് വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മടിക്കുന്നവര്‍ക്കേ അനാവശ്യ ചോദ്യങ്ങളുള്ളൂ. അവര്‍ക്കുള്ള മറുമരുന്നിന് മന്ത്രിമാര്‍ തന്നെ ധാരാളം. പുതിയ ദര്‍ശനങ്ങള്‍ക്ക് മൗനവും മനനവും തുടരേണ്ടതുണ്ട്.


അങ്ങനെയുള്ള മൗനമനനങ്ങള്‍ക്കൊടുവിലായിരുന്നു ഈ സ്ഥാനലബ്ധി. പതിമൂന്നാണ്ട് ഭരിച്ച പ്രദേശമാണ് മാതൃകയായി അവതരിപ്പിച്ചത്. അവിടുത്തെ കഥകളാണ് പാടി നടന്നത്. ഏറ്റുപാടിപ്പിച്ചത്. മുഖ്യ സേവകനായി തുടങ്ങി അല്‍പ്പകാലം മാത്രമേ നിയമസഭയില്‍ തുടര്‍ച്ചയായി പോയിരുന്നുള്ളൂ. അക്കാലത്ത് മാത്രമേ അവിടുത്തെ ചര്‍ച്ചകളില്‍ കൗതുകമുണ്ടായിരുന്നുള്ളൂ. കൗതുകമുണ്ടായിരുന്ന കാലത്തേ മറുപടി നല്‍കാന്‍ മെനക്കെട്ടതുമുള്ളൂ. ഒന്നെത്തിനോക്കി മടങ്ങുക എന്നതായിരുന്നു പിന്നീടങ്ങോട്ടത്തെ പതിവ്. തുടര്‍ന്നുള്ള കാര്യങ്ങള്‍ സ്വന്തം മുറിയിലിരുന്ന് ടെലിവിഷനില്‍ കാണും. വേണ്ട സമയത്ത് മന്ത്രിമാരെ വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. അല്ലെങ്കില്‍ കുറിപ്പ് കൊടുത്തയക്കും. അത്രയൊക്കെ മതിയായിരുന്നു അവിടെ ജനാധിപത്യം പുഷ്‌കലമായി പുലരാന്‍.


അനാവശ്യ ചോദ്യങ്ങള്‍ അന്നേ പൊറുപ്പിച്ചിരുന്നില്ല. ചോദ്യോത്തരവേളയെന്നൊരനാവശ്യം പാര്‍ലിമെന്ററി സമ്പ്രദായത്തിന്റെ ഭാഗമായതുകൊണ്ട് തുടര്‍ന്നോട്ടെ എന്നുവെച്ചു. ചെറിയൊരു പരിഷ്‌കാരം ഏര്‍പ്പെടുത്തിയെന്ന് മാത്രം. സ്വന്തം പക്ഷത്തെ എം എല്‍ എമാരുടെ പക്കലേക്ക് പൊലീസുകാരെ അയക്കും. വെള്ളക്കടലാസില്‍ ഒപ്പിടുവിച്ചു വാങ്ങിക്കും. അതില്‍ സര്‍ക്കാറിന് പ്രയാസം സൃഷ്ടിക്കാനിടയില്ലാത്ത ചോദ്യങ്ങള്‍ രേഖപ്പെടുത്തി നിയമസഭാ സെക്രട്ടേറിയറ്റിന് നല്‍കും. ഈ ചോദ്യങ്ങള്‍ സഭയിലെത്തിയാല്‍ മന്ത്രിമാര്‍ വിശദമായി മറുപടി പറയും. ഉപചോദ്യങ്ങള്‍ അനുവദിക്കുന്നതില്‍ പിശുക്കുകാട്ടാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം വേറെ നല്‍കും. ദിവസം എട്ട് ചോദ്യത്തിലപ്പുറം സഭാ തലത്തില്‍ വരില്ലെന്ന് ഉറപ്പാക്കും. ആറ് മാസത്തിലൊരിക്കല്‍ സഭ ചേരണമെന്നതിനാല്‍ ആ കണക്കൊക്കുന്നതിന് തൊട്ടു മുമ്പേ ചേരാറുണ്ടായിരുന്നുള്ളൂ.


പ്രധാനപ്പെട്ട നിയമനിര്‍മാണങ്ങളൊക്കെ സഭയുടെ സമ്മേളനം തീരുന്ന അന്നോ അതിന്റെ തലേന്നോ മാത്രമേ അവതരിപ്പിക്കാറുള്ളൂ. സംഖ്യയില്‍ ചെറുതും ദുര്‍ബലവുമായ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇത് ചോദ്യം ചെയ്യും. ഉടന്‍ പ്രതിപക്ഷത്തെയൊന്നാകെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്യും. പിന്നെ ബില്ല് നിയമമാകാന്‍ സെക്കന്‍ഡുകളുടെ ഇടവേളയേ ആവശ്യമായി വരാറുള്ളൂ. ഇതിലപ്പുറം നല്ലൊരു മാതൃക രാജ്യത്തിന് നല്‍കാനുണ്ടോ? നിയമസഭയുടെ സമയം പാഴാകുന്നില്ല. കൂടുതല്‍ ദിവസം സഭ ചേര്‍ന്നാല്‍ അംഗങ്ങള്‍ക്ക് കൂടുതല്‍ ബത്ത നല്‍കണം, മറ്റു ചെലവുകള്‍ പുറമെ. ഇതൊക്കെ ഒഴിവാക്കാനായി. രാജ്യത്തോട് സ്‌നേഹമുള്ളവര്‍ ഇവ്വിധമല്ലാതെ മറ്റെങ്ങനെ പ്രവര്‍ത്തിക്കണം!


തീരുമാനങ്ങള്‍ വേഗമെടുക്കണം, അത്രതന്നെ വേഗത്തില്‍ നടപ്പാക്കുകയും വേണം. നിയമ നിര്‍മാണവും വേഗത്തിലാകണം, അതിന്റെ പ്രയോഗവും. അത് വൈകിപ്പിക്കാന്‍ മാത്രമുള്ള ചര്‍ച്ചകളില്‍ കഴമ്പില്ല തന്നെ.
സംഗതി ജനാധിപത്യ വിരുദ്ധമാണെന്ന് ആക്ഷേപിച്ചവര്‍ അന്നുമുണ്ടായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ, ജനം വലിയ ഭൂരിപക്ഷം നല്‍കി മുഖ്യമന്ത്രിയാക്കിയതിനേക്കാള്‍ വലിയ ജനാധിപത്യമല്ലല്ലോ നിയമസഭയില്‍ അരങ്ങേറുന്നത്. ജനാധിപത്യത്തില്‍ ജനമാണ് വലുത്. അതിന് ശേഷമേ നിയമസഭയും അവിടുത്തെ പ്രതിനിധികളുമൊക്കെ വരൂ. അതാണ് മാതൃക. ആ മാതൃക രാജ്യത്ത് വ്യാപിപ്പിക്കുമെന്നാണ് തെരഞ്ഞെടുപ്പ് റാലികളിലൊക്കെ പറഞ്ഞത്. അതിന് ശ്രമിക്കുമ്പോള്‍ ജനാധിപത്യ ധ്വംസനമെന്നോ ഏകാധിപത്യമെന്നോ ഒക്കെ ആരോപിക്കുന്നവര്‍ക്ക് എന്ത് മറുപടി നല്‍കാന്‍?


മുഖ്യ സേവകനായിരിക്കെ, തിരുവായ്ക്ക് എതിര്‍വായുണ്ടായിരുന്നില്ല സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍. ആകെയുയര്‍ന്ന എതിര്‍ ശബ്ദം, ബുള്ളറ്റേറ്റ് വഴിയരികില്‍ നിത്യനിദ്രകൊണ്ടു. വംശഹത്യാ ശ്രമത്തിലൂടെ, (വ്യാജ) ഏറ്റുമുട്ടല്‍ കൊലകളിലൂടെ ജനത്തെ ഭീതിയുടെ നിഴലില്‍ വിധേയരായി നിര്‍ത്തി. ദേശീയ ഘടകത്തിലെ ചിലര്‍ എതിര്‍വായാകാന്‍ ശ്രമിച്ചുനോക്കി. അതിലൊരാള്‍ ലൈംഗികാപവാദ സി ഡിയില്‍ ഒതുങ്ങി. സി ഡി വിതരണം ചെയ്യാന്‍ സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥനെ നിയോഗിച്ചത് പുറത്തുവന്നിട്ട്, അത് ചോദ്യം ചെയ്യാന്‍ പോലും കരുത്തില്ലാതെ മറ്റുള്ളവരും. അവസാനലാപ്പില്‍ വിലങ്ങുതടിയാകാനെത്തിയ ലോഹപുരുഷനെ കാരണവസ്ഥാനത്ത് ആദരിച്ചിരുത്തി, മാര്‍ഗ നിര്‍ദേശ മണ്ഡലത്തില്‍ തളച്ചു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായിരുന്നയാളെ അധ്യക്ഷ സ്ഥാനത്തിരുത്തി പാര്‍ട്ടിയെ അടക്കി.


ഇതില്‍ പലതിനേക്കുറിച്ചുമുയര്‍ന്ന ചോദ്യങ്ങള്‍ക്കൊക്കെ മൗനമായിരുന്നു മറുപടി. മനനത്തിലൂടെ ദര്‍ശനങ്ങളുണ്ടായപ്പോള്‍ കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ യാത്രക്കാരനെ പഴിക്കുന്നതിലെ പൊരുത്തക്കേട് രാജ്യത്തോട് പറഞ്ഞു. ഗോമാംസത്തിന്റെ പേരില്‍ കൊല നടന്നപ്പോള്‍, പലേടത്തും ആളുകള്‍ മര്‍ദിക്കപ്പെട്ടപ്പോള്‍ ഒക്കെ ദീക്ഷ മൗനമായിരുന്നു. സര്‍വകലാശാലകളില്‍ കുട്ടികള്‍ വേട്ടയാടപ്പെട്ടപ്പോള്‍, അതിലൊരുവന്‍ സ്വയം ജീവനെടുത്ത് പ്രതിഷേധിച്ചപ്പോള്‍ തുടര്‍ന്നു മൗനം. സ്വന്തം പക്ഷത്തെ ജനപ്രതിനിധികളും നേതാക്കളും സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്താന്‍ പാകത്തില്‍ വിഷം വമിപ്പിച്ച് ഓടിനടന്നപ്പോഴും അത് ഭഞ്ജിക്കപ്പെട്ടില്ല. നീണ്ട മനനങ്ങള്‍ ദര്‍ശനങ്ങള്‍ സമ്മാനിച്ചു, സ്വച്ഛ ഭാരത്, മേക് ഇന്‍ ഇന്ത്യ, മാതൃകാ ഗ്രാമം, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ - സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ അങ്ങനെ പലത്.


അതൊക്കെ നടപ്പാക്കിയെടുക്കാനുള്ള പല പരിശ്രമങ്ങളിലൊന്ന് കൂടിയാണ് ഈ നോട്ട് പിന്‍വലിക്കല്‍. അതുവഴി രൂപയുടെ മൂല്യമുയരും (ഡോളറുമായുള്ള വിനിമയത്തില്‍ ഇപ്പോഴത്തെ വീഴ്ച താത്കാലികം മാത്രം!), ബാങ്കുകളുടെ പക്കല്‍ കൂടുതല്‍ പണമുണ്ടാകും, അവരത് കുറഞ്ഞ പലിശക്ക് വായ്പയായി നല്‍കും. പിന്നെയങ്ങോട്ട് രാജ്യത്തിന്റെ പോക്ക് ഒരു പോക്കായിരിക്കും. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനെപ്പോലും അമ്പരപ്പിക്കുന്ന ഒരു പോക്ക്. ആ ഗതിവേഗത്തിനായി കാത്തിരിക്കുക. അതിന് വേണ്ടി അല്‍പ്പകാലം ബാങ്കിനും എ ടി എമ്മിനും മുന്നില്‍ വരി നിന്നാല്‍ എന്താണ് പ്രശ്‌നം? കുറച്ചുപേര്‍ കുഴഞ്ഞു വീണ് മരിച്ചാലെന്ത് നഷ്ടം? പണം കിട്ടുമോ എന്ന അനാവശ്യശങ്കയില്‍ ചിലര്‍ ആത്മഹത്യചെയ്താല്‍ ആര്‍ക്കാണ് കുറ്റം? ശസ്ത്രക്രിയകള്‍ കുറച്ചുകാലത്തേക്ക് മാറ്റിവെച്ചാല്‍ എന്താണ് തകരാറ്? വിവാഹങ്ങള്‍ ആര്‍ഭാടരഹിതമായി നടത്തിയാല്‍ ആര്‍ക്കാണ് പ്രയാസം? അതിജീവിക്കാന്‍ ശേഷിയുള്ളവര്‍ക്കേ നിലനില്‍പ്പ് വേണ്ടൂ. അതാണ് ഹിറ്റ്‌ലറും മുസോളിനിയുമൊക്കെ പറഞ്ഞത്. അവരാരോടും മറുപടി പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് പാര്‍ലിമെന്റിന്റെ ചുവപ്പിലും പച്ചയിലും മറുപടി പറയണമെന്ന് ശഠിക്കുന്നത്. ഇല്ലാത്ത വിഷമം ഉണ്ടെന്ന് നടിച്ച്, സഹകരണമേഖലയിലെ കണക്കില്‍ കാണിക്കാത്ത പണത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ചില മുഖ്യ സേവകര്‍, സര്‍വകക്ഷി പ്രതിനിധികളെയും കൂട്ടി ഡല്‍ഹിയില്‍ കാണാന്‍ വരുന്നത്? അങ്ങനെ നിര്‍ബന്ധമുള്ളവര്‍ ധനമന്ത്രിയെ കണ്ട് മരുന്ന് വാങ്ങി മടങ്ങിയാല്‍ മതി.


ചോദ്യം ചോദിക്കുന്നവരും മറുപടി ആവശ്യപ്പെടുന്നവരും കുറച്ച് കഴിയുമ്പോള്‍ അടങ്ങും. ഞാന്‍ എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ചെയ്യുന്നത്. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് രാജ്യത്തിന് നല്ലത്. ആ നല്ലത് അംഗീകരിക്കുന്നതാണ് രാജ്യസ്‌നേഹം. മുഖ്യ സേവകനായിരിക്കെ ശരിയെന്ന് തോന്നിയതൊക്കെ ചെയ്തു. അത് ഞാനവിടെയുണ്ടായിരുന്ന കാലത്തോളം ആ സംസ്ഥാനത്തിന് നല്ലതായിരുന്നു. ഞാന്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തും, തൊഴില്‍ രഹിതര്‍ക്കൊക്കെ ഞാന്‍ തൊഴില്‍ നല്‍കും, രാജ്യത്തെ ഞാന്‍ വികസനപാതയിലെത്തിക്കും, ഞാന്‍ അഴിമതിയുടെ വേരറുക്കും, വരവില്‍ക്കവിഞ്ഞ് സമ്പാദിച്ച സ്വത്തൊക്കെ ഞാന്‍ രാജ്യത്ത് തിരിച്ചെത്തിക്കും ഇതൊക്കെയായിരുന്നില്ലേ തെരഞ്ഞെടുപ്പ് റാലിയിലെ വാഗ്ദാനങ്ങള്‍? മുപ്പത്തിയൊന്നെങ്കില്‍ മുപ്പത്തിയൊന്ന് ശതമാനം വോട്ട് ചെയ്ത് എന്നെ പ്രധാന സേവകനാക്കിയത് ഈ വാഗ്ദാനം കേട്ടല്ലേ? അപ്പോള്‍ ഞാന്‍ ചെയ്യുന്നതില്‍ ജനത്തിന് വിശ്വാസമുണ്ടാകും. ഞാന്‍ ചെയ്യുന്നതിലേ ജനത്തിന് വിശ്വാസമുണ്ടാകൂ. ആ വിശ്വാസമാണ് പ്രധാനം.


പാര്‍ലിമെന്റിന്റെ ഇരുസഭകളിലും മാറിമാറിയിരുന്ന് പാഴാക്കാന്‍ സമയമില്ല. അവിടെ മറുപടി പറഞ്ഞ് പഴം ചാക്കാക്കാനുള്ളതല്ല വാക്കുകള്‍. മൗനവും മനനവും തുടരും, പുതിയ ദര്‍ശനങ്ങള്‍ക്കായി. അല്ലെങ്കിലും പലതട്ടിലുള്ള ഈ ജനാധിപത്യം, അതിന്റെ ആവശ്യമെന്ത്? നേരിട്ട് ജനങ്ങളുമായി സംവദിക്കാന്‍ മാര്‍ഗമുള്ളപ്പോള്‍. റെഡിയോയിലൂടെ, ടെലിവിഷനിലൂടെ, സാമൂഹിക മാധ്യമങ്ങളിലൂടെ. ജനത്തിന്റെ ഇംഗിതമറിയാന്‍ ആപ്പുകളുള്ളപ്പോള്‍! ഓരോരുത്തര്‍ക്കും നേരിട്ട് കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്ന കാലത്ത് പ്രതിനിധിയുടെ കാര്യമെന്ത്? പ്രതിനിധികള്‍ക്ക് മറുപടി പറയേണ്ട കാര്യമെന്ത്? അവരുടെ ചോദ്യത്തിന് പ്രസക്തിയെന്ത്? ഇതൊരു ഏകാധിപതിയുടെ ആഗ്രഹമെന്ന് തെറ്റിദ്ധരിക്കരുത്. ഡിജിറ്റല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ അവ്വിധമാകണമെന്നാണ് സങ്കല്‍പ്പം. അന്നന്നത്തെ അന്നത്തിന് വക മടിശ്ശീലയിലില്ലാത്തവന്‍ മൊബൈലിലൂടെ നിക്ഷേപം നടത്തുന്ന, വായ്പയുടെ തിരിച്ചടവ് നടത്തുന്ന, സര്‍ക്കാറിലേക്കുള്ള വിഹിതം നല്‍കുന്ന സുന്ദര സുരഭില ഡിജിറ്റല്‍ ഇന്ത്യാ... സ്റ്റാന്‍ഡ് അപ് ഇന്ത്യാ...എഴുന്നേറ്റു നിന്ന് അനുസരിക്കുന്നവര്‍ മാത്രമുള്ള ഇന്ത്യാ...

2016-11-21

തൃക്കൈയിലുമുണ്ട് കള്ളപ്പണത്തിന്റെ കറ


മഹാത്മന്‍,
രണ്ടരക്കൊല്ലം മുമ്പ് രാജ്യത്ത് അരങ്ങേറിയ മഹാമഹം അങ്ങ് മറന്നുകാണാന്‍ ഇടയില്ല. അതിന്റെ പരിണാമഗുപ്തിയിലാണല്ലോ അങ്ങ്, പ്രധാനമന്ത്രിപദം ഏറ്റെടുത്തതും താണുവണങ്ങിക്കൊണ്ട് ജനാധിപത്യ ഇന്ത്യയിലെ വലിയ ശ്രീകോവിലിലേക്ക് പ്രവേശിച്ചതും. ആ മഹാമഹത്തിലെ തങ്ങളുടെ പങ്കിന്റെ കണക്ക് ഭാരതീയ ജനതാ പാര്‍ട്ടി 2015 ഡിസംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. എഴുന്നൂറ്റിപ്പതിനാല് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അമ്പത്തിയേഴായിരത്തി എണ്ണൂറ്റിപ്പതിമൂന്ന് രൂപ (7,14,28,57,813). ഏതാണ്ട് അഞ്ഞൂറ് കോടിയിലേറെ രൂപ, ചുരുങ്ങിയ പ്രതിപക്ഷമായ കോണ്‍ഗ്രസും ചെലവിട്ടു. കള്ളപ്പണക്കാര്‍ക്കു വേണ്ടി നിലകൊള്ളുന്നവരെന്ന് താങ്കള്‍ ആക്ഷേപിക്കയാല്‍ കോണ്‍ഗ്രസിന്റെ കണക്കുകളെ നമുക്ക് മറക്കാം.


വരവിന്റെ വിവരങ്ങളുണ്ട്. വന്നത് ഏതൊക്കെ കരങ്ങളില്‍ നിന്നെന്ന് വിശദീകരിച്ചിട്ടില്ലെങ്കിലും. ചെലവിന്റെ വിശദാംശങ്ങളുണ്ട്. വരവും ചെലവുമൊക്കെ ചെക്കായോ ഡ്രാഫ്റ്റായോ മാത്രമാണ്. ആകയാല്‍ കൃത്യതക്ക് കുറവില്ല തന്നെ. മഹാമഹത്തിലെ മുഖ്യ താരം അങ്ങായിരുന്നുവല്ലോ? സഞ്ചരിച്ച കിലോമീറ്ററുകള്‍, പങ്കെടുത്ത റാലികള്‍ എന്നിവയെക്കുറിച്ച് ഭിന്നകണക്കുകള്‍ അന്ന് മുതല്‍ പ്രചരിച്ചിരുന്നു. അല്‍പ്പം കൂട്ടിപ്പറയുക എന്നത് ഇന്ത്യന്‍ യൂനിയനിലെ നിസ്വ ജനങ്ങളുടെ സ്വഭാവമാണ്. ഇല്ലാത്ത കണക്കുകള്‍ പറഞ്ഞും പറഞ്ഞത് ആവര്‍ത്തിച്ച് അതില്‍ സ്വയം വിശ്വസിച്ചും ഇല്ലായ്മകളെ മറക്കുന്ന ജനത ആ സ്വഭാവത്തില്‍ എത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അഞ്ഞൂറോളം റാലികളില്‍ അങ്ങ് പങ്കെടുത്തുവെന്നാണ് ചില കണക്കുകള്‍. മൂന്ന് ലക്ഷത്തിലധികം കിലോമീറ്റര്‍ ആകാശമാര്‍ഗേണ താണ്ടിയെന്നും. 150ലധികം റാലികളില്‍ പങ്കെടുത്തുവെന്നും രണ്ടര ലക്ഷം കിലോമീറ്ററോളം സഞ്ചരിച്ചുവെന്നുമാണ് ഏറ്റവും ചുരുങ്ങിയ കണക്ക്. ഊതിപ്പെരുപ്പിക്കലില്‍ വിശ്വാസമില്ലാത്തതിനാല്‍ 150 റാലികള്‍ എന്ന കണക്കാണ് വസ്തുത എന്ന് ധരിക്കാം.


ഗൗതം അദാനിയുടെ കീഴിലുള്ള കര്‍ണാവതി ഏവിയേഷന്റെ ഇ എം ബി - 135ബി ജെ എംബ്രയര്‍ വിമാനവും ഡി എല്‍ എഫിന്റെ കീഴിലുള്ള അഗസ്ത എ ഡബ്ല്യൂ - 139 ഹെലികോപ്ടറുമാണല്ലോ പറക്കലുകള്‍ക്ക് പ്രധാനമായും അങ്ങുപയോഗിച്ചത്. മറ്റൊരു സ്വകാര്യ കമ്പനിയുടെ ബെല്‍ - 412 കോപ്ടറും ഉപയോഗിച്ചിരുന്നു. കുഞ്ഞുകുട്ടി പരാധീനങ്ങളൊന്നുമില്ലെങ്കിലും ഏതാണ്ടെല്ലാ ദിനവും അങ്ങ് അഹമ്മദാബാദിലെ വീട്ടില്‍ നിന്ന് (ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നുവല്ലോ അന്ന്) യാത്ര തുടങ്ങുകയും തിരികെ അവിടെ എത്തി വിശ്രമിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. അഹമ്മദാബാദ് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. സ്വന്തം വീട്ടിലെ ശീതളിമയില്‍ വിശ്രമിക്കാനുള്ള അങ്ങയുടെ സ്വാതന്ത്ര്യത്തെ ആരും ചോദ്യംചെയ്യാന്‍ ഇടയില്ല. പ്രത്യേകിച്ച് രാജ്യത്തിന് വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചയാളെന്ന നിലയില്‍.


അങ്ങയുടെ പാര്‍ട്ടി, തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ചെലവ് കണക്ക് ഓടിച്ചൊന്ന് പരിശോധിച്ചതില്‍ കര്‍ണാവതി ഏവിയേഷന്റെ ജെറ്റ് വിമാനമോ ഡി എല്‍ എഫിന്റെ ഹെലിക്കോപ്ടറോ ഉപയോഗിച്ചതായി രേഖയില്ല. സാരഥി എയര്‍വേയ്‌സാണ് അങ്ങുള്‍പ്പെടെ ഏതാണ്ടെല്ലാ നേതാക്കളുടെയും ആകാശ യാത്രകള്‍ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. ഒ എസ് എസ് ഏവിയേഷന്‍, ഇ എസ് ഇ സി ഏവിയേഷന്‍ എന്നിത്യാദി സ്വകാര്യ ക്ലിപ്തം കമ്പനികളെയും ആകാശ യാത്രകള്‍ ഏര്‍പ്പാട് ചെയ്യാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അദാനിയുടെ ജെറ്റും ഡി എല്‍ എഫിന്റെ കോപ്ടറും മേല്‍പ്പറഞ്ഞ കമ്പനികള്‍ പാട്ടത്തിനെടുത്ത് അങ്ങയുടെയും സഹപ്രവര്‍ത്തകരുടെയും യാത്രകള്‍ക്കായി വിനിയോഗിച്ചുവെന്ന് വിശ്വസിക്കുന്നു. ജനം അങ്ങനെയാണ്, നേതാക്കള്‍ പറയുന്നതും അവരുള്‍ക്കൊള്ളുന്ന പാര്‍ട്ടി പറയുന്നതുമൊക്കെ വിശ്വസിക്കും. നേതാക്കളും അവരുള്‍ക്കൊള്ളുന്ന പാര്‍ട്ടിയും ജനത്തെ എത്ര അവിശ്വസിച്ചാലും.


ജെറ്റൊന്നിന് ഒരു മണിക്കൂര്‍ പറക്കാന്‍ മൂന്ന് ലക്ഷം രൂപയാണ് ചെലവ്. താങ്കളായതിനാലും അധികാരത്തിലെത്തുമെന്ന വിശ്വാസം രൂഢമൂലമായതിനാലും പാതി ഡിസ്‌കൗണ്ട് നല്‍കിയെന്ന് കരുതാം. ഹെലിക്കോപ്ടറൊന്നിന് 75,000 രൂപയാണ് മണിക്കൂറിന് ചെലവ്. താങ്കളായതിനാലും പരമാധികാരിയാകുമെന്ന് ഉറപ്പുള്ളതിനാലും മണിക്കൂറൊന്നിനുള്ള ചെലവ് 35,000 രൂപയാക്കി കുറച്ചുവെന്ന് കരുതാം. ആകെ 150 റാലികള്‍. സഞ്ചരിച്ചത് രണ്ടരലക്ഷം കിലോമീറ്ററും. ഈ യാത്രക്കായി എത്ര മണിക്കൂര്‍ വേണ്ടി വന്നിട്ടുണ്ടാകും. മറ്റ് നേതാക്കള്‍ എത്ര മണിക്കൂര്‍ പറന്നിട്ടുണ്ടാകും? എത്ര കുറച്ചാലും ആയിരം കോടി രൂപയെങ്കിലും താങ്കളുടെയും സഹപ്രവര്‍ത്തകരുടെയും യാത്രകള്‍ക്ക് മാത്രം വേണ്ടി വന്നിട്ടുണ്ടാകില്ലേ? എന്നിട്ടല്ലേ ആകെ മൊത്തം ടോട്ടല്‍ 714 കോടി രൂപയുടെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി, എല്ലാം ക്ലീനാണെന്ന് അവകാശപ്പെടുന്നത്?


രാജ്യാധികാരം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തില്‍ അങ്ങും പാര്‍ട്ടിയും ചേര്‍ന്ന് എത്ര കോടി ചെലവിട്ടാലും ജനത്തിന് മനഃക്ലേശമില്ല.  പക്ഷേ, അതിന്റെ യഥാര്‍ഥ കണക്ക് മറച്ചുവെച്ചത്, ഇപ്പോള്‍ ചില്ലറ പ്രയാസമുണ്ടാക്കുന്നുണ്ട്. കണക്കില്‍ക്കൊള്ളാത്ത പണം കള്ളപ്പണമാണെന്നും അതാകെ ഇല്ലാതാക്കുമെന്നുമാണല്ലോ അങ്ങയുടെ മതം. മുമ്പും അതങ്ങനെയായിരുന്നുവെന്ന് ഓര്‍ക്കേണ്ട ബാധ്യത അങ്ങേക്കുണ്ട്. തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍ക്കൊള്ളിക്കാതെ ചെലവിട്ടതൊക്കെ കള്ളപ്പണമാണ്. കണക്കിന് പുറത്ത് പാര്‍ട്ടി ഖജാനയിലേക്ക് സ്വീകരിച്ചതും കള്ളപ്പണമാണ്. അതിന്റെ ബലത്തില്‍ കൂടിയാണ് അധികാരം ആസ്വദിക്കുന്നത്. അതുപോകട്ടെ, നിങ്ങളിങ്ങനെ ചെലവ് കുറച്ചുകാട്ടുമ്പോള്‍, നിങ്ങളില്‍ നിന്ന് പണം പറ്റിയവരൊക്കെ ചെലവ് കുറച്ച് കാട്ടേണ്ടിവരില്ലേ?


ഉദാഹരണത്തിന് സാരഥി എയര്‍വേയ്‌സിന്റെ കാര്യമെടുക്കാം. ആകെ ആകാശയാത്രക്ക് 600 കോടി അവര്‍ക്ക് നല്‍കിയെന്ന് കരുതുക. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കില്‍ 300 കോടിയേ കാണിച്ചിട്ടുള്ളൂവെന്നും. (ഇത് രണ്ടും ഊഹക്കണക്ക് മാത്രമാണേ) ബാക്കി 300 കോടി സാരഥി എയര്‍വേയ്‌സ് എങ്ങനെ കൈകാര്യം ചെയ്യും? അവരതിന് എങ്ങനെ നികുതിയൊടുക്കും? നിങ്ങള്‍ 600 കോടി തന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ തുക കുറച്ചുകാട്ടിയെന്നും അവര്‍ക്ക് പറയാനാകുമോ? കള്ളപ്പണം ഉപയോഗിക്കുക മാത്രമല്ല, കണക്കില്‍ കൃത്രിമം കാട്ടി കള്ളപ്പണം സൂക്ഷിക്കാന്‍ വിവിധ ഏജന്‍സികളെ പ്രേരിപ്പിക്കുക കൂടിയാണ് താങ്കളും താങ്കളുടെ പാര്‍ട്ടിയും ചെയ്തത്. കള്ളപ്പണം ഉപയോഗിക്കുന്നതിനേക്കാള്‍ വലിയ കുറ്റമാണ്, കണക്കില്‍ കൃത്രിമം കാട്ടി അതുത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കല്‍. അത്തരം ക്രിയകളുടെ കറ പുരണ്ട കൈകൊണ്ടാണ് രാജ്യത്തെ കള്ളപ്പണക്കാരെ താങ്കള്‍ നേരിടുന്നത്.


കൈയില്‍ അഞ്ച് നയാപൈസയില്ലാത്ത, രാജ്യത്തിന്റെ മാനത്തിനു നേര്‍ക്ക് വലിയ ചോദ്യചിഹ്നമായി തുടരുന്ന കോടിക്കണക്കിനാളുകളുണ്ട് ഇപ്പോഴും. അത്തരക്കാരെ ഏത് വിധേനയും നിലനിര്‍ത്തുകയും ദാരിദ്ര്യം പുറംലോകത്തെ അറിയിച്ച് മാനക്കേടുണ്ടാക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുക എന്ന സദുദ്ദേശ്യത്തിലാണ് പലവക സബ്‌സിഡികള്‍ ഭരണകൂടം നല്‍കുന്നത്. അത്തരം സബ്‌സിഡികളൊക്കെ നേരിട്ട് ബേങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കി, ഉദ്ദിഷ്ടകരങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് നയാപൈസ ചെലവില്ലാതെ ബേങ്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള ജന്‍ധന്‍ പരിപാടി അമ്പത്തിയാറിഞ്ച് നെഞ്ചളവും അതിന്റെ എത്രയോ ഇരട്ടി മനസ്സു വലിപ്പവുമുള്ള അങ്ങ് ആരംഭിച്ചത്. ആ അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കാനായി ഇപ്പോള്‍ ഉപയോഗിക്കുന്നുവെന്നാണ് അങ്ങുള്‍പ്പെടെ ഭരണാധികാരികള്‍ വിശ്വസിക്കുന്നത്, അങ്ങയുടെ പാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. ബി ജെ പി നേതാക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍, നയാപൈസയുടെ വരുമാനമില്ലാത്ത ദരിദ്രവാസികള്‍, ജന്‍ധന്‍ അക്കൗണ്ടുകളില്‍ 49,000 രൂപ വീതം നിക്ഷേപിച്ച് പണം വെളുപ്പിക്കാനുള്ള കള്ളപ്പണക്കാരുടെ യത്‌നത്തില്‍ പങ്കാളികളാകുന്നു. അമ്പതിനായിരത്തിലധികമായാല്‍ പണം നിക്ഷേപിക്കുന്നതിന് പാന്‍ നമ്പറും മറ്റും നല്‍കണം. അതൊഴിവാക്കാനാണ് 49,000 വീതം നിക്ഷേപിക്കുന്നതെന്നും ബി ജെ പി നേതാക്കള്‍ പറയുന്നു. ആകയാല്‍ സകല ജന്‍ധന്‍ അക്കൗണ്ടുകളും കര്‍ശന നിരീക്ഷണത്തിലാണ്. കള്ളപ്പണത്തിന്റെയും കള്ളപ്പണ സൃഷ്ടിയുടെയും കറ നീക്കിയതിന് ശേഷം പോരെ ജന്‍ധന്‍കാരെ ആക്ഷേപിക്കാന്‍!


ഇതൊക്കെ പോകട്ടെ, കള്ളപ്പണക്കാര്‍ക്കെതിരെ ആരംഭിച്ച കുരിശുയുദ്ധം തുടരുമെന്നും അത് ലക്ഷ്യം കാണുമെന്നും വെക്കുക. ഉത്തര്‍ പ്രദേശിലും പഞ്ചാബിലുമൊക്കെ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ കണക്കില്‍പ്പെടാത്ത പണം ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ അങ്ങേക്ക് സാധിക്കുമോ? തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുക എന്ന ആശയം ചര്‍ച്ചചെയ്യണമെന്ന് അഭിപ്രായപ്പെട്ടതായി കണ്ടു. അത് നടപ്പാക്കിയാല്‍ തന്നെ, വോട്ടര്‍മാര്‍ക്ക് നേരിട്ട് പണം കൊടുത്ത് സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇല്ലാതാകുമോ? അതില്‍ നിന്ന് അങ്ങയുടെ പാര്‍ട്ടി വിട്ടുനില്‍ക്കുമോ? അതൊന്നും സംഭവിക്കില്ലെന്നിരിക്കെ, 500, 1000 നോട്ടുകള്‍ പിന്‍വലിച്ച, ചരിത്രപരമെന്ന് അങ്ങും പാര്‍ട്ടിയും വിശേഷിപ്പിക്കുന്ന തീരുമാനത്തില്‍ വലിയ കഥയൊന്നുമില്ലെന്ന് തികഞ്ഞ രാജ്യസ്‌നേഹത്തോടെ പറയേണ്ടിവരും. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍, അതുവഴി രാജ്യത്തെ സംരക്ഷിക്കാന്‍ എന്നൊക്കെയുള്ള പറച്ചിലുകള്‍ ഏറ്റെടുക്കാന്‍ ആളുണ്ടായേക്കും. കുറച്ചുകാലത്തേക്ക് കുറച്ചു പേര്‍. എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാന്‍ അമ്പത്തിയാറിഞ്ച് നെഞ്ചളവും അതിവൈകാരികമായ ശബ്ദഘോഷവും മതിയാകില്ല.


നോട്ട് പിന്‍വലിച്ച തീരുമാനം കാര്‍ഷിക മേഖലയില്‍, ചെറുകിട - ഇടത്തരം വാണിജ്യ - വ്യവസായ മേഖലകളില്‍ ഉണ്ടാക്കുന്ന ആഘാതം ചെറുതാകില്ല. പുതിയ നോട്ടുകള്‍ അച്ചടിച്ച് രാജ്യത്താകെ വിതരണത്തിനെത്തിക്കാന്‍ സമയമെടുക്കും. അഞ്ഞൂറും ആയിരവും പിന്‍വലിക്കുന്നതിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് എത്താന്‍ ചുരുങ്ങിയത് നാല് മാസമെങ്കിലും വേണ്ടിവരുമെന്നാണ് ആര്‍ ബി ഐയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുവരെയുണ്ടാകുന്ന സ്തംഭനം വിവിധ മേഖലകളില്‍ ഉണ്ടാക്കുന്ന ആഘാതം, മൊത്തം ആഭ്യന്തര ഉത്പാദനത്തെ ഇടിക്കുമെന്ന് ഉറപ്പ്. കുറച്ചുകാലത്തേക്ക് ശതമാനക്കണക്കിലുള്ള വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിക്കാട്ടി, ആവേശം കൊള്ളാന്‍ പോലും സാധിക്കാത്ത സ്ഥിതിയുണ്ടാകും. കാര്‍ഷിക മേഖലയും ചെറുകിട - ഇടത്തരം വാണിജ്യ വ്യവസായ രംഗവും നേരിടുന്ന പ്രതിസന്ധി നിലവില്‍ തന്നെ അങ്ങയുടെ പ്രീതിക്ക് പാത്രമായിരിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്ന് നല്‍കിയേക്കും. അവരുടെ പുതിയ വളര്‍ച്ച, കള്ളപ്പണത്തിന്റെ അനുസ്യൂതമായ ഉത്പാദനവും അതിലൊരു പങ്കിന്റെ പാര്‍ട്ടിയിലേക്കുള്ള ഒഴുക്കും ഉറപ്പിക്കുമെന്ന് നിസ്സംശയം പറയാം.


ഇതുമൊരു മഹാമഹമാണ്. ജീവനും സ്വത്തിനും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍, മറ്റ് മാര്‍ഗങ്ങളിലൂടെ അട്ടിമറിക്കാന്‍ ത്രാണിയുള്ള അധികാരിയാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനുള്ള മഹാമഹം. ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ അനുസരിച്ച്, വരിനില്‍ക്കേണ്ടത് രാജ്യസ്‌നേഹിയുടെ ചുമതലയാണെന്ന ബോധ്യം സൃഷ്ടിച്ചെടുക്കാനാണ് ശ്രമം. അതിലേക്ക് ജനം എത്രത്തോളമെത്തി എന്നുള്ള പരിശോധന കൂടിയാണ് ഈ മഹാമഹം. അതുകൊണ്ട് കൂടിയാണ് നിങ്ങളില്‍ ഭൂരിഭാഗത്തെയും വിശ്വാസത്തിലെടുക്കാനാകില്ലെന്ന് ഭരണകൂടം പറയാതെ പറയുന്നത്.