2019-08-04

രോഷം കൊണ്ട് രോഷം തണുപ്പിക്കുന്ന സുപ്രീം കോടതി


ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് അടക്കവയ്യാത്ത രോഷത്തോടെ ചോദിക്കുകയാണ് സുപ്രീം കോടതി. ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലെ മാഖി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടിയും കുടുംബവും 2017 ജൂണ്‍ നാലിന് ശേഷം അനുഭവിക്കുന്ന കൊടിയ ക്രൂരതകള്‍ വിവരിക്കപ്പെട്ടപ്പോഴാണ് ഇത്തരമൊരു ചോദ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന് ചോദിക്കേണ്ടിവന്നത്. പ്രതിഭാഗത്തിന്റെയോ സര്‍ക്കാറുകളുടെയോ ഭാഗം കേള്‍ക്കാതെ തന്നെ ചില സുപ്രധാന തീരുമാനങ്ങള്‍ സുപ്രീം കോടതി എടുക്കുകയും ചെയ്തു. അഞ്ച് കേസുകളുടെ വിചാരണ ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റിയതാണ് അതില്‍ പ്രധാനം. വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുക, നഷ്ടപരിഹാരമെന്ന നിലക്ക് 25 ലക്ഷം രൂപ അടിയന്തരമായി നല്‍കുക, ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി അയച്ച കത്ത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ അലംഭാവമുണ്ടായോ എന്ന് അന്വേഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സുപ്രീം കോടതി നല്‍കി.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിംഗ് സെനഗര്‍ ബലാത്സംഗം ചെയ്തുവെന്ന കേസാണ് ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റിയ ഒന്നാമത്തെ കേസ്. ഈ പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയാണ് രണ്ടാമത്തേത്. ആയുധ നിയമപ്രകാരം കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്ത്. പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണ് മൂന്നാമത്തെ കേസ്. കുല്‍ദീപ് സിംഗ് സെനഗറുമായി ബന്ധമുള്ളവരുടെ മര്‍ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ പിതാവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ട്. ബലാത്സംഗത്തിന് ഇരയാക്കിയത് കുല്‍ദീപ് സിംഗ് സെനഗറാണെന്ന് പരസ്യമായി പറഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. സെനഗറിന്റെ സഹോദരനും കൂട്ടാളികളുമാണ് ഈ കേസില്‍ പ്രതിസ്ഥാനത്ത്. ഇതാണ് വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുന്ന നാലാമത്തെ കേസ്. ഈ പെണ്‍കുട്ടിയും രണ്ട് ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ സംഭവമാണ് അഞ്ചാമത്തെ കേസ്. ഇതില്‍ രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 14 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു കോടതി.


നീതി നിര്‍വഹണം വേഗത്തിലാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സുപ്രീം കോടതി സ്വീകരിച്ചുവെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കും കുടുംബത്തിനുമൊപ്പം, ഏതാണ്ട് ഏകപക്ഷീയമായി തന്നെ, നിന്നുകൊണ്ട് ഇത്തരമൊരു അവസ്ഥക്ക് കാരണക്കാരായ ഭരണ സംവിധാനങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചുവെന്നും വിലയിരുത്താം. 2017 ജൂണില്‍ കുല്‍ദീപ് സിംഗ് സെനഗറിന്റെ ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നത് വരെ ആ പെണ്‍കുട്ടിയും കുടുംബവും നേരിടേണ്ടി വന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ വിവരിക്കപ്പെട്ടപ്പോള്‍ ഏതൊരു മനുഷ്യനുമുണ്ടാകാവുന്ന രോഷവും ദുഃഖവുമാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കുമുണ്ടായത്. അതുകൊണ്ടാണ് പ്രതിഭാഗത്തിന് പറയാനുള്ളത് കേള്‍ക്കാതെയും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം തേടാതെയുമുള്ള കര്‍ശന നിര്‍ദേശങ്ങള്‍.


ഈ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യാം. പരാതിക്കാര്‍ക്ക് വേഗത്തില്‍ നീതി ലഭിക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം. അപ്പോഴും രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുടെ വിചാരണയെക്കുറിച്ച് മാത്രമാണ് സുപ്രീം കോടതി സംസാരിക്കുന്നത്. ആ കേസുകളിലേക്ക് കാര്യങ്ങള്‍ എങ്ങനെ എത്തി എന്ന പരിശോധന ആവശ്യമാണെന്ന് കോടതിക്ക് തോന്നുന്നതേയില്ല. 2017 ജൂണില്‍ കുല്‍ദീപ് സിംഗ് സെനഗര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ ദേഹത്തിന്റെ പേര് പരസ്യമായി പറഞ്ഞതിന് ഒരാഴ്ചക്ക് ശേഷം പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഇതിനിടയില്‍ കുല്‍ദീപ് സിംഗിനെതിരെ പരാതിയുമായി ഉത്തര്‍പ്രദേശ് പോലീസിനെ പെണ്‍കുട്ടി സമീപിച്ചിരുന്നു. കേസെടുത്ത് നിയമം അനുശാസിക്കുന്ന നടപടികളിലേക്ക് കടക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നുവെങ്കില്‍ ആ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാകേണ്ടി വരില്ലായിരുന്നു. ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെ എന്ന് കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്തം ഭരണകൂടം നിര്‍വഹിക്കാതിരിക്കുമ്പോള്‍ അതിലിടപെടേണ്ട ചുമതല നീതി പീഠത്തിനില്ലേ?


വലിയ സമ്മര്‍ദത്തെ തുടര്‍ന്നാണ് എം എല്‍ എക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റിലായി ജയിലില്‍ അടക്കപ്പെട്ട എം എല്‍ എക്ക് അവിടെക്കിടന്നുകൊണ്ട് പെണ്‍കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്താന്‍ പ്രയാസമുണ്ടായില്ല. സംസ്ഥാന ഡി ജി പിക്കും മുഖ്യമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിനുമുള്‍പ്പെടെ സാധ്യമായ എല്ലായിടങ്ങളിലും ആ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. അതിലൊന്നും നടപടികളുണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം, ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് ചോദിക്കുന്ന സുപ്രീം കോടതിക്കുണ്ട്. ചീഫ് ജസ്റ്റിസിന് അയച്ച പരാതി എന്തുകൊണ്ടാണ് യഥാസമയം ശ്രദ്ധയില്‍പ്പെടുത്താതിരുന്നത് എന്നതില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല പരിശോധന. അവ്വിധമുള്ള പരിശോധനക്ക് നിര്‍ദേശിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യാതിരിക്കുമ്പോള്‍ സമ്പത്തും അധികാരത്തില്‍ സ്വാധീനവുമുള്ളവര്‍ക്ക് ആരെയും ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും രാജ്യത്ത് എക്കാലത്തുമുള്ള അവസരം ഇനിയും തുടര്‍ന്നു കൊള്ളട്ടെ എന്ന നിലപാട് ന്യായാസനങ്ങളും തുടരുകയാണ്.


ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ തുടങ്ങി സമാജ്‌വാദി പാര്‍ട്ടിയിലൂടെ ബി ജെ പിയിലെത്തിയ കുല്‍ദീപ് സിംഗ് സെനഗറിന് അധികാരത്തിലുള്ള സ്വാധീനം തന്നെയാണ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന, നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പലകുറി ആക്രമിക്കാനും കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമിക്കാനും ധൈര്യം നല്‍കിയത്. ആ ധൈര്യം പ്രദാനം ചെയ്യുന്നതില്‍ ഇപ്പോള്‍ ഉത്തര്‍ പ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി ജെ പിക്കുമുള്ള പങ്ക് നീതിപീഠം കാണാതെ പോകുമ്പോള്‍ ഇതൊരു വ്യക്തിയും കുടുംബാംഗങ്ങളും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ കുറ്റകൃത്യം മാത്രമായി ലഘൂകരിച്ച് കാണുകയാണ്. അവിടെ പ്രതികള്‍ മാത്രമാണ് നിയമത്തിന് മുന്നിലുണ്ടാകുക. പ്രതികള്‍ക്ക് സകല സഹായവും ചെയ്ത, അവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നിന്ന ഭരണ സംവിധാനങ്ങളും അതിന്റെ നേതാക്കളും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. നിയമത്തിന്റെ കരങ്ങള്‍ അവരിലേക്ക് കൂടി നീളണമെന്ന ആഗ്രഹം നീതിപീഠത്തിന് പലപ്പോഴും ഉണ്ടാകാറില്ലെന്നതാണ് അനുഭവം.


ഗുജറാത്ത് വംശഹത്യാ ശ്രമത്തിനിടെ അരങ്ങേറിയ കൊടും ക്രൂരതകളില്‍ എടുത്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ടതില്‍ ഭൂരിഭാഗവും അക്രമത്തിന്റെ കൈയാളുകളായവരാണ്. അതിന്റെ ആസൂത്രകര്‍ ശിക്ഷിക്കപ്പെട്ടത് അപൂര്‍വം. ആസൂത്രകരിലേക്ക് അന്വേഷണം നീളാത്തതില്‍, ആസൂത്രകരുടെ ഇംഗിതത്തിന് അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പരാമര്‍ശിക്കാത്തതില്‍ ഒന്നും ഒരു ന്യായാസനവും ആശങ്കപ്പെട്ടിട്ടില്ല. അതേ രീതിയിലാണ് ഉന്നാവോ കേസും കൈകാര്യം ചെയ്യപ്പെടുന്നത്.


2012ല്‍ ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത് രാജ്യത്താകെ വലിയ രോഷത്തിന് കാരണമായിരുന്നു. നിയമങ്ങളില്‍ മാറ്റം വരുത്തുന്നതടക്കം നടപടികളെടുക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കും വിധത്തില്‍ പ്രതിഷേധമുയര്‍ന്നു. പ്രതിഷേധം പ്രകടിപ്പിക്കാവുന്ന ജനാധിപത്യമല്ല രാജ്യത്തുള്ളത് എന്ന് തിരിച്ചറിയുന്നതു കൊണ്ടും ഭയത്തിന്റെ ആവരണം അത്രക്ക് കനത്തതായതുകൊണ്ടുമാകണം ഉന്നാവോ കേസിനെ തുടര്‍ന്ന് തെരുവിലെ പ്രതികരണങ്ങള്‍ വളരെ പരിമിതമായിരുന്നു.

എങ്കിലും പുറത്തുവന്ന വിവരങ്ങള്‍ ജനമനസ്സില്‍ രോഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉറപ്പ്. അതിനെ തണുപ്പിക്കുക എന്ന ഒറ്റക്കാര്യമേ സുപ്രീം കോടതിയുടെ 'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്' എന്ന രോഷപ്രകടനത്തിലൂടെയും തുടര്‍ന്നുള്ള നിര്‍ദേശങ്ങളിലൂടെയും നടക്കുക. അത് ഒരു പരിധിവരെ  ഈ അതിക്രമങ്ങള്‍ക്കെല്ലാം അരുനില്‍ക്കുകയും ആരോപണ വിധേയര്‍ക്ക്, പെണ്‍കുട്ടിയെയും കുടുംബത്തെയും വേട്ടയാടാന്‍ സൗകര്യമൊരുക്കുകയും ചെയ്തവര്‍ക്ക് ആശ്വാസവുമാണ്. സുപ്രീം കോടതി പറഞ്ഞതനുസരിച്ച് എല്ലാം ചെയ്യുന്നുണ്ടല്ലോ/ചെയ്തുവല്ലോ എന്ന് ന്യായം നിരത്താനാകും. 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന ഉത്തരവ്, രേഖയായി പുറത്തിറങ്ങും മുമ്പ് പെണ്‍കുട്ടിയുടെ മാതാവിന് പണം കൈമാറാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറായത്, പരമോന്നത നീതിപീഠം നല്‍കിയ രക്ഷാ മാര്‍ഗത്തെ അവര്‍ കൃത്യമായി മനസ്സിലാക്കുന്നതുകൊണ്ടാണ്.


'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്' എന്ന് കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തി ജനങ്ങളോട് പരോക്ഷമായി ചോദിച്ച നാല് ന്യായാധിപന്‍മാരുടെ കൂട്ടത്തില്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുമുണ്ടായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്തിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ സാധ്യതയുള്ള ജഡ്ജിമാരടങ്ങുന്ന ബഞ്ചിലേക്ക് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൈമാറിയതായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവരെ പ്രകോപിപ്പിച്ച ഏറ്റവുമൊടുവിലത്തെ സംഗതി. കേസുകള്‍ അട്ടിമറിക്കുന്നതില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവരും ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവരും നടത്തുന്ന ശ്രമങ്ങള്‍ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുമെന്നും അത് ആത്യന്തികമായി ജനാധിപത്യത്തെയാണ് ഇല്ലാതാക്കുക എന്നും അന്നവര്‍ പറഞ്ഞിരുന്നു.


ഉന്നാവോ കേസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും നിസ്സഹായരായ മനുഷ്യരെ നിരന്തരം ക്രൂരതകള്‍ക്ക് ഇരയാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിച്ചവര്‍ക്ക് രക്ഷാമാര്‍ഗം ഒരുക്കുകയും ചെയ്യുമ്പോള്‍ 'ഈ രാജ്യത്ത് എന്താണ് നടക്കുന്നത്' എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ ഒരു ദിവസത്തെ വലിയ തലക്കെട്ടിനപ്പുറത്ത് പൊള്ളയായി നില്‍ക്കും. കോടതിക്ക് പുറത്തിറങ്ങി ജനങ്ങളോട് പറഞ്ഞ കാര്യങ്ങളിലെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

No comments:

Post a Comment