2012-10-26

പിഴ മൂളലും തിരുത്തലും (ഹാപ്പി അവേഴ്‌സ്)



സംഘടനാപരമായ കാര്യങ്ങളില്‍ പറ്റിയ വീഴ്ചകള്‍ പരസ്യമായി ഏറ്റുപറയാന്‍ തയ്യാറായതു വഴി ലെനിനിസ്റ്റ് സംഘടനാ തത്വം പാലിക്കപ്പെടുന്നത് കണ്ട് ആനന്ദിക്കാനുള്ള അവസരം കുറച്ചിട സി പി എമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിന് നല്‍കാന്‍ തയ്യാറായ വി എസ് അച്യുതാനന്ദന്‍, ഒരു കാര്യം മാധ്യമങ്ങള്‍ക്കും അതുവഴി ജനങ്ങള്‍ക്കും ഉറപ്പ് നല്‍കി. സംഘടനാപരമായ കാര്യങ്ങളിലുണ്ടായ തെറ്റുകള്‍ സ്വയംവിമര്‍ശനപരമായി ഏറ്റുപറഞ്ഞ് സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റിയില്‍ തുടരാന്‍ തീരുമാനിക്കുന്ന താന്‍ പാര്‍ട്ടി ഇച്ഛിക്കുന്നത് പോലെ വിധേയനാകില്ലെന്ന ഉറപ്പ്. കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും നടത്തിയ ഏറ്റുപറച്ചില്‍ ജനങ്ങള്‍ക്ക് മുമ്പാകെ ആവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിച്ചതിലൂടെ സി പി എം നേതൃത്വവും ഒരുറപ്പ് നല്‍കുന്നുണ്ട്. പാര്‍ട്ടി നടക്കുന്ന വഴിയേ അച്ചടക്കത്തോടെ നടക്കുന്ന സ്വത്തായി വി എസ് അച്യുതാനന്ദനെ മാറ്റുമെന്ന ഉറപ്പ്. ഇവ രണ്ടും കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ ലഭിക്കുന്നത്, ചേരിപ്പോരില്‍ ഊറ്റം കുറിയില്ല എന്ന് തന്നെയാണ്.


കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ കേരളം ബംഗാളാകണമെന്ന സി പി എമ്മിന്റെ ചിരകാല സ്വപ്നം സാധ്യമാകുമെന്ന് ഉറപ്പ്. 34 വര്‍ഷം നീണ്ട ഇടത് ഭരണം അവസാനിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം പിടിച്ച ബംഗാളല്ല, ജംഗിപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് ശതമാനം വോട്ട് നേടി    ബി ജെ പി വളരുന്നുണ്ടെന്ന് വിളിച്ചറിയിച്ച ബംഗാള്‍. നിലവില്‍ ചെറുഭൂരിപക്ഷത്താല്‍ മാത്രം അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാറിനെ ആവശ്യത്തിനും അനാവശ്യത്തിനും ന്യൂനപക്ഷത്തിന്റെ തടങ്കലിലുള്ളതെന്ന് വിശേഷിപ്പിച്ച് മൃദുഹിന്ദുത്വത്തെ ഉണര്‍ത്തി വളര്‍ത്താന്‍, ചേരിപ്പോരിന്റെ ഹരത്തിനിടയിലും പാര്‍ട്ടിയും വി എസ്സും കിണഞ്ഞ് ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.


തെറ്റുകള്‍ ഏറ്റുപറഞ്ഞ് വി എസ് അനുസരണയുള്ള കുട്ടിയായതിലുള്ള ആവേശമാണ് പാര്‍ട്ടി ഹാപ്പിയാണെന്ന് പറഞ്ഞപ്പോള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്ക് വെച്ചത്. പൊതുമേഖലാ ബേങ്കുകളുടെ വായ്പാ -നിക്ഷേപാനുപാതം, ജനകീയാസൂത്രണത്തിലെ വിദേശ ഫണ്ട് ആരോപണം, നാലാം ലോകം, പ്രത്യയശാസ്ത്ര വ്യതിചലനം, ലാവ്‌ലിന്‍ കോഴ, എ ഡി ബി വായ്പ എന്ന് തുടങ്ങി കൂടങ്കുളം സമരം, ന്യൂട്രീനോ പരീക്ഷണം എന്നിവ വരെയും ഭൂമി കൈയേറ്റം, വിസ്മയ പാര്‍ക്ക്, എച്ച് എം ടി ഭൂമി, ഐസ് ക്രീം പെണ്‍വാണിഭം, വി ഐ പി സന്ദര്‍ശനം, ലോട്ടറി മാഫിയ, വെറുക്കപ്പെട്ടവന്‍ എന്ന് തുടങ്ങി ടി പി ചന്ദ്രശേഖരന്‍ വധം, ചാരക്കേസ്, കൊച്ചി മെട്രോ റെയില്‍ കമ്മീഷന്‍ എന്നിവ വരെയും എത്തി നില്‍ക്കുന്ന വിവിധങ്ങളായ ജനപ്രിയ വിഷയങ്ങളിലൂടെ പാര്‍ട്ടിയെയും സംഘടനാ മര്യാദകള്‍ പാലിച്ച് ജീവിക്കുന്ന അതിന്റെ നേതാക്കളെയും അപകടത്തില്‍പ്പെടുത്തിയ നേതാവ് പരസ്യമായി തെറ്റ് ഏറ്റുപറയുമ്പോള്‍ ഹാപ്പിയാകുക സ്വാഭാവികം മാത്രം. ഹാപ്പിനെസ്സിന് ആയുസ്സ് മണിക്കൂറുകള്‍ മാത്രമേ ഉണ്ടാകൂ എന്ന് തിരിച്ചറിഞ്ഞു  തന്നെയാണ് ഹാപ്പിയാണെന്ന കാര്യം പരസ്യമായി പറഞ്ഞതും. നൈമിഷികമായ ഈ ഹാപ്പിനെസ്സിനും അത് നൈമിഷികമാക്കുന്ന വി എസ്സിന്റെ വാക്കുകള്‍ക്കും കാരണങ്ങള്‍ നിരവധിയാണ്.


സംഘടനാപരമായ പാളിച്ചകള്‍ പരസ്യമായി ഏറ്റുപറയുമ്പോഴും പാളിച്ചകള്‍ക്ക് നിദാനമായ കാര്യങ്ങളില്‍ തന്റെ നിലപാടാണ് ശരിയെന്ന് വി എസ് വ്യക്തമാക്കുന്നുണ്ട്. കൂടങ്കുളം ആണവ നിലയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയെടുത്ത നിലപാട് ലംഘിച്ച് അവിടേക്ക് യാത്ര നടത്തിയത് സംഘടനാപരമായ വീഴ്ചയാണ്. സുരക്ഷ ഉറപ്പാക്കിയ ശേഷമേ കൂടങ്കുളം നിലയം പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂവെന്നും അതിന് വേണ്ടി സമരം നടത്തുന്നവരെ അടിച്ചൊതുക്കുന്നത് ശരിയല്ലെന്നും സി പി എം സ്വീകരിച്ച നിലപാട് അംഗീകരിക്കുന്നു. ഇതിന് തുടര്‍ച്ചയായി വി എസ് പറഞ്ഞത്  ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ആണവ നിലയത്തിന്റെ സുരക്ഷ സംബന്ധിച്ച് ശാസ്ത്ര ലോകത്ത് തര്‍ക്കം തുടരുന്നുണ്ട്. കൂടങ്കുളമുള്‍പ്പെടെ ആണവ പദ്ധതികളുടെ കാര്യത്തില്‍ ജാഗ്രത തുടരും. ശാസ്ത്ര ലോകത്ത് തര്‍ക്കം തുടരുന്നുവെങ്കില്‍ സുരക്ഷ ഉറപ്പാക്കാനായില്ലെന്നാണ് അര്‍ഥം. അങ്ങനെയങ്കില്‍ സി പി എം തന്റെ നിലപാടാണ് പിന്തുടരേണ്ടിവരികയെന്നാണ് വി എസ് പരോക്ഷമായി പറഞ്ഞുവെക്കുന്നത്.


സോവിയറ്റ് യൂനിയന്റെ കാലത്തുണ്ടാക്കിയ കരാറിന്റെ ഫലമായി, റഷ്യ സ്ഥാപിച്ച് നല്‍കുന്നതാണ് എന്നതു കൊണ്ടു മാത്രം കൂടങ്കുളത്തെ റിയാക്ടറുകള്‍ സുരക്ഷിതമാകുമോ? അതിനപ്പുറത്ത് നിലവില്‍ പൂര്‍ത്തിയാക്കിയ രണ്ട് റിയാക്ടറുകളുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട രേഖകള്‍ മാത്രമേ സി പി എമ്മിന്റെ പക്കലുള്ളൂ. അമേരിക്കയുമായി സിവിലിയന്‍ ആണവ സഹകരണ കരാറുണ്ടാക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ പരമാധികാരം വരെ തീറെഴുതിയതാണ് യു പി എ സര്‍ക്കാറെന്ന് ആരോപിക്കുന്ന സി പി എം, കൂടങ്കുളത്തിന്റെ കാര്യത്തില്‍ അതേ സര്‍ക്കാറിന്റെ രേഖകളെ വിശ്വസിക്കുന്നത് എങ്ങനെ? ആണവോര്‍ജത്തെ പാടെ എതിര്‍ക്കുക എന്നത് സി പി എമ്മിന്റെ നയമല്ല എന്നത് അംഗീകരിക്കാം. അങ്ങനെയങ്കില്‍ മഹാരാഷ്ട്രയിലെ ജെയ്താപൂരില്‍ ഫ്രാന്‍സില്‍ നിന്ന് റിയാക്ടര്‍ വാങ്ങി സ്ഥാപിക്കുന്നതിനെ എതിര്‍ക്കുകയും കൂടങ്കുളത്ത് റഷ്യ സ്ഥാപിച്ച റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെ അനുകൂലിക്കുകയും ചെയ്യുന്നത് എങ്ങനെ? 89കാരന്റെ ഈ ചോദ്യങ്ങള്‍ ഏത് സാധാരണക്കാരനും മനസ്സിലാകുന്നത്ര ലളിതമാണ്. അതിന് ഉത്തരം നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് സംഘടനാപരമായ പാളിച്ചയുടെ ഏറ്റുപറച്ചിലിനൊപ്പം കൂടങ്കുളത്ത് ജാഗ്രത തുടരുമെന്ന് വി എസ് പ്രഖ്യാപിച്ചത്.


നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ടി പി ചന്ദ്രശേഖരന്റെ വസതിയില്‍ പോയതില്‍ മാത്രമേ പാളിച്ചയുണ്ടായിട്ടൂള്ളൂവെന്ന് വി എസ് പറയുമ്പോള്‍ അവിടെ പോയത് ഉചിതമായെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് വി എസ്. കുലംകുത്തിയെന്ന് ആവര്‍ത്തിച്ചതില്‍ മനംനൊന്ത് പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചതാണ് സ്വയം വിമര്‍ശനപരമായി വിലയിരുത്തിയ അടുത്ത പാളിച്ച. മറ്റെന്തെങ്കിലും ഉദാഹരണത്തിലൂടെ പാര്‍ട്ടി സെക്രട്ടറിയുടെ ശിലാഹൃദയത്തെ വെളിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നു. ടി പി വധക്കേസില്‍ പാര്‍ട്ടി പ്രതിക്കൂട്ടിലാണ്. പാപത്തിന്റെ കറ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ നേതാക്കളുടെയോ ശരീരത്തില്‍ മാത്രമേയുള്ളോ അതോ പാര്‍ട്ടിയുടെ ശരീരത്തിലുമുണ്ടോ എന്ന് തിട്ടമാകുന്നതിന് മുമ്പ് കൊല്ലപ്പെട്ടയാള്‍ കുലംകുത്തിയായിരുന്നുവെന്ന് പറഞ്ഞ സെക്രട്ടറി അധമനും. അങ്ങനെ കറപറ്റിയിട്ടുണ്ടെങ്കില്‍ അത് കഴുകിക്കളഞ്ഞ്, ഉത്തരവാദികളായവരെ പുറത്താക്കി ശുദ്ധികലശം നടത്തണമെന്ന് തന്നെയാണ് കുമ്പസാരത്തിനിടെ വി എസ് പറഞ്ഞുവെച്ചത്.


ഇതെല്ലാം ശരി തന്നെ. പാപക്കറ കഴുകിക്കളഞ്ഞ്, അതിന്റെ ഉത്തരവാദികളെ നീക്കം ചെയ്ത്, ജനവികാരം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വമുള്ള രാഷ്ട്രീയ സംവിധനമായി സി പി എം നിലനില്‍ക്കേണ്ടതുണ്ട്. പക്ഷേ, അതിന് വഴിയൊരുക്കാനുള്ള വെമ്പലാണ് മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും വി എസ് നല്‍കിയ ഉറപ്പെന്ന് വിശ്വസിക്കുക പ്രയാസം. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചരിത്രം തന്നെയാണ് വിശ്വാസ രാഹിത്യം ജനിപ്പിക്കുകയും വേരുറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നത്. ചേരിപ്പോരിന് കരുത്തേകാന്‍ ഉതകുന്നതോ പ്രതിച്ഛായക്ക് തിളക്കമേറ്റാന്‍ ഉപയുക്തമാകുന്നതോ ആയ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കൈയടക്കം കാട്ടുകയാണ് വി എസ് ചെയ്യാറ്.

കൂടങ്കുളത്ത് തുടര്‍ന്നും ജാഗ്രത കാട്ടുമെന്ന് പറയുന്ന വി എസ്സിന് വിളപ്പില്‍ശാലയെന്ന മുറ്റത്തെ മുല്ലയുടെ ദുര്‍ഗന്ധം പ്രശ്‌നമേയല്ല. ചേരിപ്പോരിലൊരു കരു കൂട്ടാന്‍ വക നല്‍കുന്നതല്ല ചവറു സമരമെന്ന തിരിച്ചറിവല്ലാതെ മറ്റൊന്നല്ല കാരണം. ചെങ്ങറയിലെ സമരക്കാരെ റബ്ബര്‍ കള്ളന്മാരെന്ന് വിളിച്ച് ആക്ഷേപിക്കാന്‍ തയ്യാറായതിന് പിറകിലും വേറെ കാരണം അന്വേഷിക്കേണ്ടതില്ല.


കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണന്‍ ഭൂ പരിഷ്‌കരണത്തിന് ബദല്‍ വേണമെന്ന് അഭിപ്രായപ്പെട്ട് തയ്യാറാക്കിയ കുറിപ്പിനെച്ചൊല്ലി വലിയ കോലാഹലം സൃഷ്ടിച്ച വി എസ്, ഭൂ പരിഷ്‌കരണത്തില്‍ എമ്പാടും വെള്ളം ചേര്‍ത്ത് കെ എം മാണി നിയമ ഭേദഗതി കൊണ്ടുവന്നപ്പോള്‍ എന്ത് ചെയ്തുവെന്ന് അന്വേഷിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാണ്. തോട്ടം മുതലാളിമാര്‍ക്ക് അഞ്ച് ശതമാനം ഭൂമി വിനോദ സഞ്ചാര വികസനത്തിന് വിനിയോഗിക്കാന്‍ അവസരം നല്‍കിയ നിയമഭേദഗതിയെ വേണ്ടവിധത്തില്‍ എതിര്‍ക്കാന്‍ തയ്യാറാകാതിരുന്ന നേതാവാണ് ചെങ്ങറയിലെ സമരക്കാര്‍ മുന്നോട്ടുവെച്ച രണ്ടാം ഭൂപരിഷ്‌കരണമെന്ന ആശയത്തെ നിഷ്‌കരുണം വിമര്‍ശിച്ചത് എന്നതും ഓര്‍ക്കണം. ബാലകൃഷ്ണനെ മുന്നില്‍ നിര്‍ത്തി എളമരം കരീമിനെയും  അതുവഴി  പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിക്കുമ്പോഴുള്ള നേട്ടം കെ എം മാണിയുടെ ഭേദഗതിയെ എതിര്‍ക്കുമ്പോള്‍ കിട്ടില്ലല്ലോ!  കൊക്ക കോളയോ എന്‍ഡോസള്‍ഫാനോ കൂടങ്കുളമോ നല്‍കുന്ന ദേശീയ പ്രതിച്ഛായ വിളപ്പില്‍ശാലയോ ചെങ്ങറയോ നല്‍കുകയുമില്ല.


മേല്‍ വിവരിച്ച പട്ടികയിലുള്ള വിഷയങ്ങളൊന്നും വി എസ് നേരിട്ട് ഉയര്‍ത്തിക്കൊണ്ടുവന്നവയല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അവയില്‍ ഭൂരിഭാഗവും പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഉപേക്ഷിക്കാതെ കൊണ്ടുനടക്കുന്നവ തന്നെ ചില നിര്‍ണായക ഘട്ടങ്ങളില്‍ ആക്രമണോപാധിയാക്കുന്നുവെന്നതല്ലാതെ പ്രശ്‌നപരിഹാരത്തിലേക്ക് എത്തിക്കാന്‍ ഭരണത്തിലിരുന്ന കാലത്ത് പോലും ശ്രമിച്ചിട്ടുമില്ല. 2006ലെ തിരഞ്ഞെടുപ്പില്‍ മുഖ്യായുധമാക്കിയ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് പിന്നീട് അദ്ദേഹത്തിന് വിഷയീഭവിച്ചത് 2011ലെ തിരഞ്ഞെടുപ്പില്‍ മാത്രമായിരുന്നു. പാളിച്ചയേറ്റുപറയുമ്പോഴും നിലപാടില്‍ മാറ്റമില്ലെന്ന് ഉറപ്പിച്ച വിഷയങ്ങളിലും വരുംകാലത്ത് വി എസ് സ്വീകരിക്കാനിടയുള്ള  മാര്‍ഗം ഇതുതന്നെയാകുമെന്ന് പ്രതീക്ഷിക്കണം. ഇത്തരത്തിലാണോ ശുദ്ധീകരണമെന്ന് ചോദിച്ചാല്‍, പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ട് മാത്രമേ ശുദ്ധീകരണം സാധ്യമാകൂ എന്ന വിശദീകരണമാകുമുണ്ടാകുക.


സാഹചര്യമിതായിട്ടും പരസ്യമായി പിഴമൂളിച്ച് വി എസ്സിനെ നിലനിര്‍ത്തുമ്പോള്‍ കേരളത്തിലെ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് മുന്നില്‍ അധികാരമല്ലാതെ മറ്റാഗ്രഹങ്ങളെന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ 2016ലാകും നിയമസഭാ തിരഞ്ഞെടുപ്പ്. അതില്‍ ജയം നേടാനുള്ള സാധ്യത, നവതിയിലെത്തിയ ജനപ്രിയ താരത്തെ പുറത്താക്കി ഇല്ലാതാക്കുക എന്നത് പ്രായോഗിക രാഷ്ട്രീയത്തില്‍ പയറ്റുന്ന ആരും സ്വീകരിക്കാനിടയില്ലാത്ത അടവാണ്. ജനപ്രിയ താരത്തെ പുറത്താക്കിയാലുണ്ടാകാന്‍ ഇടയുള്ള മാധ്യമ ആക്രമണത്തെയും പ്രചാരണത്തെയും നേരിടാനുള്ള ത്രാണി, പുതിയ കാലത്തിന്റെ സര്‍വ ദുഷിപ്പുകളും പേറുന്ന പാര്‍ട്ടി ശരീരത്തിന് തത്കാലമില്ലെന്നതും വസ്തുത മാത്രം.


ടി പി ചന്ദ്രശേഖരന്റെ വധവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളോടുള്ള പ്രതികരണവും പാര്‍ട്ടി ശരീരത്തിന്റെ ദൗര്‍ബല്യം  തീര്‍ത്തും വ്യക്തമാക്കുന്നതായിരുന്നു. അങ്ങനെയുള്ളൊരു പാര്‍ട്ടിക്ക് ചെറിയ ജയങ്ങളില്‍ ഹാപ്പിയാകാനേ സാധിക്കൂ. തെറ്റുകള്‍ തിരുത്തുക എന്ന തീരുമാനം ഏതറ്റം വരെയും നടപ്പാക്കുന്ന കായകല്‍പ്പ ചികിത്സക്ക് വിധേയനാകാത്തിടത്തോളം കാലം തൊലിപ്പുറത്തുള്ള സന്തോഷങ്ങളില്‍ വിടര്‍ന്ന് ചിരിക്കുകയേ മാര്‍ഗമുള്ളൂ.


പന്തിപ്പഴുത് നോക്കി വെട്ടുന്ന ചേകവനായി വി എസ്സും മുറിച്ചുരിക എറിഞ്ഞ് വീഴ്ത്താന്‍ അവസരം തേടി പാര്‍ട്ടിയും (ഔദ്യോഗിക നേതൃത്വം) അങ്കത്തട്ടിലുണ്ടാകുമെന്ന് ചുരുക്കം. അപ്പോള്‍ ഹാപ്പിയാകുക ഉമ്മന്‍ ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി പ്രഭൃതികളായിരിക്കും. ഭാവിയിലുണ്ടാകാനിടയുള്ള നേട്ടത്തെക്കുറിച്ച് ആലോചിച്ച് ഹിന്ദുത്വ വര്‍ഗീയവാദികളും.

2012-10-12

ജഗനും കനിയും പിന്നെ വധേരയും



വിവിധ ഇടപാടുകളെച്ചൊല്ലി ഉയരുന്ന അഴിമതി, ക്രമക്കേട്, അനധികൃത സമ്പാദ്യം, കള്ളപ്പണം തുടങ്ങിയ ആരോപണങ്ങള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. കരയില്‍ കേട്ട കഥകളേക്കാള്‍ വലുത് കടല്‍ തീരത്തു നിന്ന് കേള്‍ക്കാന്‍ പോകുന്നുവെന്നത് ഭീഷണിയായി മുന്നിലുണ്ട് താനും. ഝാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി മധു കോഡ ഉള്‍പ്പെട്ട അഴിമതി, അനധികൃത സമ്പാദ്യ, കള്ളപ്പണക്കേസില്‍ വരെ കോണ്‍ഗ്രസിന് മനോവിഷമത്തിന് കാരണമുണ്ട്. സ്വതന്ത്രനായ കോഡ മുഖ്യമന്ത്രിയായി ഭരിച്ചത് കോണ്‍ഗ്രസിന്റെ സഹായത്തോടെയാണ്. സമാനായ ആരോപണങ്ങളുടെ ചേരുവയെല്ലാമുണ്ട്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സി ബി ഐ) അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആന്ധ്രാ പ്രദേശില്‍ നിന്നുള്ള കേസിന്.


ആരോപണങ്ങളുടെ കേന്ദ്ര സ്ഥാനത്ത് ആന്ധ്രാ പ്രദേശ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചരിത്രത്തിലെ ജനകീയ നേതാക്കളില്‍ ഒരാളായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ മകന്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിയാണ്. കേസില്‍ അറസ്റ്റിലായ ജഗന്‍, കോടതികള്‍ ജാമ്യം നിഷേധിക്കമൂലം ജയിലില്‍ കഴിയുകയാണ്. എന്നാല്‍ ഈ കേസ് കോണ്‍ഗ്രസിന് ഇപ്പോള്‍ മനോവിഷമമൊന്നും സമ്മാനിക്കുന്നില്ല. വൈ എസ് ആര്‍ എന്ന ത്രയക്ഷരി ഹെലിക്കോപ്റ്ററപകടത്തില്‍ യശഃശരീരനായി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കരുനീക്കം പാളിയതോടെ പുറത്തുപോയി സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ജഗനാകട്ടെ ഇപ്പോള്‍ ശത്രുസ്ഥാനത്തുമാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ ഹൈക്കമാന്‍ഡിനോ മനോവിഷമമുണ്ടാകേണ്ട കാര്യമില്ല. ആന്ധ്രയിലെ അധികാരവും അവിടെ നിന്ന് ലോക്‌സഭയിലേക്ക് എത്തുന്ന കോണ്‍ഗ്രസ് പ്രതിനിധികളുടെ എണ്ണവും നിലനിര്‍ത്താന്‍ ചിരഞ്ജീവിയുടെ സഹായമുണ്ട്, തെലുങ്കാന രാഷ്ട്ര സമിതി കൂടി കോണ്‍ഗ്രസില്‍ ലയിച്ചാല്‍ കാര്യം കുറേക്കൂടി ഭദ്രമാകും. പിന്നെ പാര്‍ട്ടിക്ക് വെല്ലുവിളിയേയില്ല.


കണക്കിലും രേഖയിലും കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ജഗനെതിരായ ആരോപണങ്ങളും അന്വേഷണവും കുറേക്കൂടി സൂക്ഷ്മമായി വിലയിരുത്തേണ്ട സാഹചര്യം ഉരുത്തിരിയുകയാണ്, ചുരുങ്ങിയത് കോണ്‍ഗ്രസിനെ സംബന്ധിച്ചെങ്കിലും. 2004ല്‍ കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം നേടിക്കൊടുത്തുകൊണ്ടാണ് വൈ എസ് ആര്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്. 2009ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനും സാധിച്ചു. 2009 സെപ്തംബറില്‍ അപകടം സംഭവിക്കും വരെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു വൈ എസ് ആര്‍. തെലുങ്കു ദേശം പാര്‍ട്ടിയുടെ നേതാവ് ചന്ദ്ര  ബാബു നായിഡു ഇടക്കാലത്തുന്നയിച്ച അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ പോലും വിശ്വസിച്ചില്ല. അത്രയ്ക്കുണ്ടായിരുന്നു പ്രഭാവം. എന്നാല്‍ ഇക്കാലത്ത് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢി വ്യവസായ പ്രമുഖനായി വളര്‍ന്നു. സിമന്റ് ഫാക്ടറി, പത്രം, ചാനല്‍ തുടങ്ങി സാമ്രാജ്യം വളര്‍ന്നു. മൂന്ന് കോടിയുടെ ആസ്തി, രണ്ട് വര്‍ഷം കൊണ്ട് 300 കോടിയിലേക്ക് വളരുന്നത് കണ്ട് രാജ്യം തന്നെ അമ്പരന്നു. വരുമാനത്തിന് കൃത്യമായി നികുതി നല്‍കി ഉത്തരവാദിത്വമുള്ള പൗരനുമായി യുവ നേതാവ്.


ഈ പകിട്ടെല്ലാം ഇല്ലാതായത് വൈ എസ് ആറിന്റെ മരണത്തിന് ശേഷം ജഗന്റെ അധികാര മോഹത്തിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ, കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തെക്കുറിച്ച് ആരോപണമുന്നയിച്ചപ്പോഴാണ്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയതും മറ്റാരുമല്ല. ഏറ്റവുമൊടുവില്‍ വൈ എസ് ആറിന്റെ ഭരണകാലത്ത് നടന്ന ഇടപാടുകളൊക്കെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. വൈ എസ് ആറിന്റെ കാലത്ത് മന്ത്രിസഭയിലുണ്ടായിരുന്നവരെ ഇപ്പോഴത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നതില്‍ വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. വൈ എസ് ആര്‍ മുഖ്യമന്ത്രിയായിരിക്കെ ആ സ്വാധീനം ഉപയോഗപ്പെടുത്തി ജഗന്‍ വഴിവിട്ട ഇടപാടുകള്‍ ഇടത്തി സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന് ആദ്യം ആരോപിച്ച കോണ്‍ഗ്രസുകാര്‍ മകന്റെ വഴിവിട്ട ഇടപാടുകള്‍ക്ക് വൈ എസ് ആര്‍ കൂട്ടുനിന്നുവെന്ന് പിന്നീട് തിരുത്തി.


വൈ എസ് ആറിന്റെ കാലത്ത് ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരാബാദിലും പരിസര പ്രദേശത്തും നടന്നത് കോടികളുടെ ഭൂമിയിടപാടുകളായിരുന്നു. എമാര്‍ എം ജി എഫിനെപ്പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മുതല്‍ പ്രദേശത്തെ കമ്പനികള്‍ക്ക്  വരെ ഭൂമി അനുവദിക്കപ്പെട്ടു. ഏതാണ്ടെല്ലാ ഇടപാടുകളിലും ഭൂമി കൈമാറ്റം ചെയ്തത് തുച്ഛ വിലക്ക്. ഖജനാവിന് കോടികള്‍ നഷ്ടമായപ്പോള്‍ ജഗന്റെ കമ്പനിയിലേക്ക് കോടികള്‍ ഒഴുകി. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത പേരിന് മാത്രമുള്ള കമ്പനികളിലൂടെയായിരുന്നു ഈ ഒഴുക്ക്. ഇതേക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി ബി ഐയും നടത്തിയ അന്വേഷണത്തിന്റെ ബാക്കിപത്രമാണ് ജഗന്റെ വിചാരണത്തടവ്.


ഈ പഴംകഥയില്‍ നിന്ന് വേണം ഡല്‍ഹിയിലെ ചക്രവര്‍ത്തീ കുടുംബത്തിലെ വിശേഷങ്ങളിലേക്ക് എത്താന്‍. നായകന്‍ റോബര്‍ട്ട് വധേരയെന്ന യുവ വ്യവസായി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവ്. തന്റെ അളവിനൊപ്പിച്ച് പ്രധാനമന്ത്രിക്കുപ്പായം തയ്പ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ മച്ചുനന്‍. 1997ല്‍ പ്രിയങ്കയെ വിവാഹം ചെയ്ത വധേര 2007വരെ കരകൗശലവസ്തുക്കള്‍ വിപണനം ചെയ്യുന്ന ചെറു കമ്പനിയുടെ ഉടമസ്ഥന്‍ മാത്രമായിരുന്നു. അവിടുന്നങ്ങോട്ട് പൊടുന്നനെ വളര്‍ച്ച. ഒരു വര്‍ഷം കൊണ്ട് റിയല്‍ എസ്റ്റേറ്റ് രംഗത്തടക്കം അഞ്ച് കമ്പനികള്‍. 50 ലക്ഷം രൂപയാണ് അഞ്ച് കമ്പനികളിലുമായി ആകെ മൂലധനമായുണ്ടായിരുന്നത്. എന്നിട്ടും കോടികള്‍ വിലമതിക്കുന്ന ഭൂമി 29 ഇടത്തായി വധേരയുടെ കമ്പനി വാങ്ങിക്കൂട്ടി. ഡല്‍ഹിയുടെ ഹൃദയഭാഗത്ത്, രാജസ്ഥാനില്‍, ഹരിയാനയില്‍ ഒക്കെ. എല്ലായിടത്തും മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വധേരയുടെ കമ്പനിക്ക് ഭൂമി കിട്ടി.


ഇതിന്  വേണ്ട പണം പലിശയില്ലാത്ത വായ്പയായി നല്‍കാന്‍ രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്  കമ്പനിയായ ഡി എല്‍ എഫ് അടക്കം നാല് കമ്പനികള്‍ തയ്യാറായി. ആത്മഹത്യക്കൊരുങ്ങി നില്‍ക്കുന്ന കര്‍ഷകന് പോലും പലിശ രഹിത വായ്പ ലഭിക്കാത്ത രാജ്യത്ത് റോബര്‍ട്ട് വധേരക്ക് പലിശയില്ലാത്ത വായ്പയായി ലഭിച്ചത് 80 കോടി രൂപ.


ഇങ്ങനെ കിട്ടിയ പണം മുഴുവന്‍ വധേരയുടെ കമ്പനികളുടെ ബാധ്യതയായാണ് കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും അഞ്ച് കോടിയുടെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് കമ്പനികള്‍ കൃത്യമായി നികുതി നല്‍കുകയും ചെയ്തു. അനേക കോടികളുടെ ബാധ്യത നിലനില്‍ക്കുമ്പോഴും നിക്ഷേപത്തിന്റെ പലിശയായി ലഭിക്കുന്ന വരുമാനത്തിന് കമ്പനികള്‍ നികുതി നല്‍കണമെന്ന് നിഷ്‌കര്‍ഷക്കുന്ന ഉത്തമ പൗരനായി റോബര്‍ട്ട് വധേര. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവിന്റെ മരുമകന്‍ ഇതിലപ്പുറം മാതൃക കാട്ടുന്നത് എങ്ങനെ?


കണക്കുകളും രേഖകളും ഇങ്ങനെയിരിക്കുമ്പോള്‍ അരവിന്ദ് കെജ്‌രിവാളെന്ന മുന്‍ അന്നാ സംഘക്കാരന്‍ ഉന്നയിക്കുന്ന ആരോപണത്തെ എങ്ങനെ മുഖവിലക്കെടുക്കും. അധ്യക്ഷയുടെ മരുമകനെതിരെ ഉന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണം പാര്‍ട്ടിക്കെതിരായ യുദ്ധ പ്രഖ്യാപനമായി മാത്രമേ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്ക് കാണാനാകൂ. അല്ലെങ്കില്‍ അങ്ങനെ കാണുക എന്നതാണ് സോണിയ - രാഹുല്‍ ദ്വന്ദ്വത്തില്‍ മാത്രം ഊന്നിനില്‍ക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് കാമ്യമായുള്ളത്. അതുകൊണ്ടാണ് വധേരയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണമില്ലെന്ന് ധനമന്ത്രി പി ചിദംബരം വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിക്കുന്നത്. സ്വകാര്യ കമ്പനികള്‍ ആര്‍ക്കെങ്കിലും പലിശയില്ലാതെ വായ്പ നല്‍കിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്ന് വ്യക്തമാക്കുന്നത്.

കൊള്ളപ്പലിശയെക്കുറിച്ചോ കള്ളപ്പണത്തെക്കുറിച്ചോ അന്വേഷണമില്ലാത്ത രാജ്യത്ത് പലിശ രഹിത വായ്പയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നവര്‍ക്ക് കാര്യമായെന്തോ പ്രശ്‌നമുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കുമെന്ന് ചിദംബരാദികള്‍ പ്രതീക്ഷിക്കുന്നു.
ഇവിടെ ജഗന്റെ പഴംകഥയിലേക്ക് മടങ്ങണം. വൈ എസ് ആറെന്ന മുഖ്യമന്ത്രിയുടെ സ്വാധീനം പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് വിവിധ കമ്പനികള്‍ ജഗന്റെ കമ്പനിയിലേക്ക് പണമൊഴുക്കിയത്. അങ്ങനെയാണ് നിക്ഷേപം കുതിച്ചുയരുകയും മൂന്ന് വര്‍ഷം കൊണ്ട് അനേക കോടികളുടെ ആസ്തിയുണ്ടാകുകയും ചെയ്തത്. അതിന് ആദായ നികുതിയടച്ച് ജഗന്‍ ഉത്തമ പുരുഷനായത്. ടെലികോം അഴിമതിയില്‍ കലൈഞ്ജര്‍ ടി വിയിലേക്ക് കടമായെത്തിയ 200 കോടി, ലൈസന്‍സും സ്‌പെക്ട്രവും അനുവദിച്ചതിനുള്ള പ്രതിഫലമായി ഡി ബി റിയാല്‍ട്ടിയില്‍ നിന്ന് ലഭിച്ചതാണെന്ന് സി ബി ഐ ആരോപിക്കുന്നുണ്ട്. ആ കേസിലാണ് കനിമൊഴി കുറച്ച് കാലം തിഹാര്‍ ജയിലില്‍ വിചാരണത്തടുവുകാരിയായി കഴിഞ്ഞത്. കേസില്‍ വിചാരണ നടക്കുന്നതേയുള്ളൂ. 200 കോടി പലിശ സഹിതം തിരിച്ച് നല്‍കിയതിന് രേഖയുണ്ടായിരുന്നു. എന്നിട്ടും കോഴപ്പണമെന്ന ആരോപണത്തില്‍ നിന്ന് പിന്‍മാറിയില്ല സി ബി ഐ. വിവിധ കമ്പനികളില്‍ നിന്ന് നിക്ഷേപമായെത്തുന്നതായാലും പലിശയുള്ളതോ ഇല്ലാത്തതോ ആയ വായ്പയായാലും കോഴപ്പണമാകാനുള്ള സാധ്യത ഏറെയാണെന്ന് വ്യക്തം.


പ്രതിസന്ധി നേരിടുകയും ഓഹരി മൂല്യം ഇടിയുകയും ചെയ്യുന്ന കാലത്താണ് ഡി എല്‍ എഫ് എന്ന കമ്പനി റോബര്‍ട്ട് വധേരയുടെ കമ്പനിക്ക് കോടികള്‍ വായ്പ നല്‍കുകയും അതുപയോഗിച്ച് വന്‍തോതില്‍ ഭൂമി ഇടപാടുകള്‍ നടത്തുകയും ചെയ്തത്. ചേതമില്ലാതെയാണ് ഡി എല്‍ എഫ് ഇത്രയും പണം നല്‍കിയത് എന്ന് വാദിച്ചാല്‍ വിശ്വസിക്കാന്‍ പി ചിദംബരത്തിന്റെയത്ര ബുദ്ധിയുള്ളവര്‍ക്കേ സാധിക്കൂ. ഡി എല്‍ എഫിന്റെ ആയിരത്തിലൊന്ന് വലുപ്പമില്ലാത്ത, രണ്ടോ മൂന്നോ നിലകളിലായി നാലോ ആറോ അപ്പാര്‍ട്ട്‌മെന്റുകളുള്ള കെട്ടിടം നിര്‍മിക്കുന്ന കേരളത്തിലെ നാമമാത്ര കരാറുകാരന്‍ പോലും പണം കൈമാറുമ്പോള്‍ (പ്രത്യേകിച്ച് രാഷ്ട്രീയ നേതാവിനോ അവന്റെ ബന്ധുവിനോ) ലാഭം മുന്നില്‍ കാണുമെന്ന് ഉറപ്പ്. അപ്പോള്‍ പിന്നെ ഡി എല്‍ എഫിന്റെ കാര്യം പറയാനുണ്ടോ? അധികാരത്തിലെ സ്വാധീനമുപയോഗിച്ച് ചുളുവിലക്ക് ഭൂമി വാങ്ങി നല്‍കാന്‍ വധേരക്കാകുമെന്ന പ്രതീക്ഷയായിരിക്കാം ഒരു കാരണം. അല്ലെങ്കില്‍ വധേരയെക്കൂടി പങ്കാളിയാക്കി റിയല്‍ എസ്റ്റേറ്റ് വ്യവസായം വ്യാപിപ്പിക്കാമെന്ന കണക്ക് കൂട്ടലാകാം.


ആന്ധ്രയില്‍ തുച്ഛവിലക്ക് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറ്റം ചെയ്തത് സര്‍ക്കാര്‍ ഭൂമിയായിരുന്നു. അതിന് ആനുപാതികമായ ലാഭം വൈ എസ് ആറിന്റെ മകനുണ്ടായി. ഇവിടെ അധികാരത്തിന്റെ സ്വാധീമുപയോഗിച്ച് വില കുറക്കാനോ കണ്ണായ ഭൂമി വാങ്ങിയെടുക്കാനോ മാത്രമേ സാധിച്ചുള്ളൂവെന്ന് മാത്രം. അതിലൂടെ പോലും ഭാവിയില്‍ വധേരയുടെ കമ്പനിക്ക്, അതിലൂടെ ഡി എല്‍ എഫിന് ലഭ്യമാക്കുന്നത് അനേക കോടികളുടെ ലാഭമാണ്. അസാധാരണമായ സാമ്യമുണ്ട് ജഗന്റെയും വധേരയുടെയും ഇടപാടുകള്‍ തമ്മില്‍. അന്വേഷണത്തിലും സമാനതകളുണ്ടാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.


വധേര വലിയ വ്യവസായിയായി മാറുന്ന കാലത്ത് (2008) തന്നെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്. കുടുംബമഹിമയില്‍ കളങ്കമുണ്ടാകുന്നത് തടയാനുള്ള മുന്‍കൂര്‍ ജാമ്യമായിരുന്നോ ഇതെന്ന് ന്യായമായും സംശയിക്കണം. ഇന്ദിരാ പ്രിയദര്‍ശിനിയെന്ന മുത്തശ്ശിയുമായി പ്രിയങ്കക്കുള്ള സാദൃശ്യം ഏറെ കൊട്ടിഘോഷിക്കപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും.