2021-05-31

ചാവറയച്ചനും വിശുദ്ധ എ കെയും 80:20 അനുപാതവും



പില്‍ക്കാലത്ത് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചന്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പായിരുന്ന ബര്‍ണാഡിനോസ് ബച്ചനെല്ലിയുടെ പിന്തുണയോടെ 'പള്ളിക്കൊപ്പം പള്ളിക്കൂടം' എന്ന ആശയം നടപ്പാക്കാനൊരുങ്ങിയത് രണ്ട് നൂറ്റാണ്ട് മുമ്പാണ്. ആളെണ്ണം കൊണ്ടോ സമ്പത്ത് കൊണ്ടോ ക്രൈസ്തവ സഭ(കള്‍) ഇന്ന് കാണുന്നതിന്റെ ആയിരത്തിലൊരംശം പോലുമില്ലാതിരുന്ന കാലത്ത്. ജാതി വ്യവസ്ഥ, അതിന്റെ എല്ലാ ക്രൂരതകളോടും നിലനിന്ന കാലത്ത്, ജാതി ഭേദമില്ലാതെ ഏവര്‍ക്കും പഠനാവസരമുണ്ടാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ക്രിസ്തുമതത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും അതുവഴി സഭയെ വളര്‍ത്താനും പ്രേഷിത പ്രവര്‍ത്തനം മാത്രം മതിയാകില്ലെന്ന ദീര്‍ഘവീക്ഷണത്തിന്റെ കൂടി ഭാഗമായി വേണം പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന ആശയത്തെ കാണാന്‍. ന്യൂനപക്ഷമെന്ന നിലക്ക്, സ്വന്തം സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങളുടെ കണക്കിനെക്കുറിച്ചല്ല, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സ്വന്തം പ്രവര്‍ത്തനത്തിലൂടെ ചെറിയ അവസരങ്ങളെങ്കിലും തുറന്നു കൊടുക്കേണ്ടതിനെക്കുറിച്ചാകണം പ്രാഥമികമായി ചാവറയച്ചന്‍ ആലോചിച്ചിട്ടുണ്ടാകുക. ന്യൂനപക്ഷ വിഭാഗമെന്ന നിലക്കുള്ള അവകാശം നേടിയെടുക്കുന്നതിന് സഭയും കുഞ്ഞാടുകളും നടത്തുന്ന 'വലിയ പ്രവര്‍ത്തനം' കാണുമ്പോള്‍ ഓര്‍ത്തുപോയതാണ്. 

ആ 'വലിയ പ്രവര്‍ത്തനം' ഒരുപക്ഷേ, ഏറ്റവും നന്നായി അറിയാവുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായിരിക്കും. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അരങ്ങേറിയ വിമോചന സമരത്തില്‍ സഭക്കുള്ള പങ്ക് ചെറുതായിരുന്നില്ലല്ലോ. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള അവകാശം കോടതിമുഖാന്തിരം സഭ ഉറപ്പിച്ചെടുത്തപ്പോള്‍, അത് നിലനില്‍ക്കേണ്ടതായിരിക്കെ തന്നെ, സാമൂഹിക പരിഷ്‌കരണത്തിനുള്ള ശ്രമങ്ങളുടെ വേഗം കുറക്കുക എന്ന പാര്‍ശ്വഫലം കൂടിയുണ്ടായിട്ടുണ്ട്. പിന്നീട് ആ 'വലിയ പ്രവര്‍ത്തന'ത്തിന്റെ തിക്താനുഭവമുണ്ടായത് 2001ല്‍ മുഖ്യമന്ത്രിപദമേറ്റ എ കെ ആന്റണിക്കാണ്. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള നയപരമായ തീരുമാനമെടുത്തപ്പോള്‍ രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന സമവാക്യം ആവര്‍ത്തിച്ചിരുന്നു എ കെ ആന്റണി. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന മാനേജ്‌മെന്റുകള്‍ അമ്പത് ശതമാനം സീറ്റ് മെറിറ്റില്‍ മുന്നിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി നീക്കിവെക്കുമെന്നും സര്‍ക്കാര്‍ ഫീസില്‍ അവര്‍ക്ക് പഠനാവസരം നല്‍കുമെന്നുമായിരുന്നു സങ്കല്‍പ്പം. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് മുതലിറക്കാനുദ്ദേശിക്കുന്നവരൊക്കെ ഇത് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണി ആവര്‍ത്തിച്ചത്. നയം അംഗീകരിച്ച് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ നിലവില്‍ വന്നതിന് പിറകെ ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണത്തില്‍ കൈകടത്താന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സഭ മാനേജ് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു. അതിന്‍മേല്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായുണ്ടായ കോടതി വിധിയുടെ തുടര്‍ച്ചയിലാണ് നമ്മളിപ്പോഴും കാണുന്ന അനിശ്ചിതാവസ്ഥ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തുണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ അനുവദിക്കപ്പെട്ട അവകാശങ്ങളെ ലാഭമെടുപ്പിനുള്ള ഉപാധിയായി വിനിയോഗിക്കാന്‍ ക്രൈസ്തവസഭകള്‍ മടിച്ചിട്ടില്ലെന്ന് ചുരുക്കം. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറില്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്വാശ്രയ കോളജുകളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവന്നപ്പോള്‍ രണ്ടാം വിമോചന സമരമെന്ന ഭീഷണി മുഴക്കിയതും ക്രൈസ്തവ സഭയുടെ നേതാക്കളാണ്. സമുദായവും സമൂഹവും എങ്ങനെ മുന്നോട്ടുപോകണമെന്നതില്‍ ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചനോ പിന്‍ഗാമികള്‍ക്കോ ഉണ്ടായിരുന്ന ദര്‍ശനം സ്ഥാപനങ്ങളായി മാറിയ സഭകള്‍ക്ക് കൈമോശം വന്നതിന്റെ തെളിവുകളായി ഇതിനെയൊക്കെ കാണണം. കച്ചവട താത്പര്യങ്ങളുടെ സംരക്ഷണത്തിന് വര്‍ഗീയതയെ ഫലപ്രദമായി ഉപയോഗിച്ചതിന്റെയും. 

വിമോചനസമര കാലത്ത് സവര്‍ണ വര്‍ഗീയതയുമായി കൈകോര്‍ത്ത സഭാ നേതൃത്വം സംഘ്പരിവാരം ശക്തിയാര്‍ജിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ അതിന്റെ അജന്‍ഡകളെ ഏറ്റെടുക്കാന്‍ മടികാണിച്ചിട്ടുമില്ല. ലവ് ജിഹാദ് എന്ന വ്യാജം സംഘ്പരിവാരവുമായി ബന്ധമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഘടനകളും പ്രചരിപ്പിച്ച് തുടങ്ങിയപ്പോള്‍ കേരളത്തില്‍ അതേറ്റെടുക്കാന്‍ മുന്നില്‍ സഭാ നേതൃത്വമുണ്ടായിരുന്നു. സംഗതി വ്യാജമെന്ന് പോലീസും കോടതിയുമൊക്കെ പറഞ്ഞതിന് ശേഷവും തുടരുന്ന ആ പ്രചാരണത്തെ ഇപ്പോഴും സജീവമാക്കി നിര്‍ത്തുന്നതില്‍ അറിഞ്ഞോ അറിയാതെയോ സഭക്കുള്ള പങ്ക് ചെറുതല്ല. സംഘ്പരിവാറിന്റെ അജന്‍ഡയോടുള്ള അനുരാഗത്തിന്റെ തുടര്‍ച്ചയായി വേണം, രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങളില്‍ ജനസംഖ്യാനുപാതമായ പങ്ക് ചോദിച്ചുള്ള കോടതി വ്യവഹാരവും കോടതി വിധിയെത്തുടര്‍ന്നുള്ള പ്രതികരണങ്ങളും. 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നാല്‍, മുസ്‌ലിം, ക്രിസ്തുമത വിശ്വാസികള്‍ ചേര്‍ന്ന ന്യൂനപക്ഷം കേരളത്തിലെ വോട്ടര്‍മാരില്‍ ഏതാണ്ട് 45 ശതമാനം വരും. ഇവരിലൊരു വിഭാഗത്തിന്റെ പിന്തുണ കിട്ടാതെ, ബി ജെ പിക്ക് ഇവിടെ അധികാരം പിടിക്കുക അസാധ്യമാണ്. 55 ശതമാനം വരുന്ന ഹൈന്ദവര്‍ മുഴുവനായി ബി ജെ പിക്ക് വോട്ട് ചെയ്യുന്ന സ്ഥിതി ഒരുകാലത്തുമുണ്ടാകില്ലല്ലോ. മുസ്‌ലിം വിഭാഗത്തിന്റെ വിശ്വാസമാര്‍ജിക്കുക എന്നത് ബി ജെ പിയെയും സംഘ്പരിവാരത്തെയും സംബന്ധിച്ച് അസാധ്യവുമാണ്. സംഘ അജന്‍ഡയുമായി ചേര്‍ന്നുപോകാന്‍ വിമുഖത പ്രകടിപ്പിക്കാത്ത സഭാ നേതൃത്വത്തെയും അതുവഴി ആ വിശ്വാസി സമൂഹത്തെയും സ്വാധീനിക്കലേ കരണീയമായുള്ളൂ. അതിനുള്ള പല മാര്‍ഗങ്ങളിലൊന്നാണ് ഈ കോടതി വ്യവഹാരവും വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യവും. 

ന്യൂനപക്ഷ അവകാശമെന്നത്, ന്യൂനപക്ഷങ്ങള്‍ക്കൊന്നാകെയുള്ളതാണ്, മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതല്ലെന്നതാണ് വ്യവഹാരത്തിന്റെ കാതല്‍. ന്യൂനപക്ഷ അവകാശമെന്ന നിലയ്ക്കല്ല, സാമ്പത്തിക - സാമൂഹിക - വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളില്‍ ചെറിയൊരു പങ്ക് പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് അനുവദിക്കാന്‍ ഭരണകൂടങ്ങള്‍ കാണിച്ച ജനാധിപത്യ മര്യാദയും അതംഗീകരിച്ച മുസ്‌ലിം സമുദായത്തിന്റെ സഹിഷ്ണുതയും വിലമതിക്കാനുള്ള മനസ്സ് സഭാ നേതൃത്വം കാണിക്കാതിരിക്കുമ്പോള്‍ വര്‍ഗീയതയുടെ വിത്തിറക്കാനുള്ള സംഘ അജന്‍ഡയോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ അവര്‍ സന്നദ്ധമാകുകയാണെന്ന് കരുതണം. ആനുകൂല്യങ്ങള്‍ ഒരു സമുദായത്തിന് മാത്രം നല്‍കുകയാണ് ഇടത് - ഐക്യ മുന്നണി സര്‍ക്കാറുകള്‍ ചെയ്തതെന്ന വ്യാജം വിളമ്പി സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ക്ക് അവസരമൊരുക്കുകയാണ് കോടതി വ്യവഹാരത്തിന് മുന്നിട്ടിറങ്ങിയവരും അതിനെ സാധൂകരിക്കുന്ന സഭാ നേതാക്കളും. ഒരു വിഷയത്തിന്റെ രണ്ടറ്റത്ത് രണ്ട് സമുദായങ്ങള്‍ നില്‍ക്കുമ്പോള്‍ രണ്ട് കൂട്ടര്‍ക്കും തൃപ്തികരമായ നിലപാട് സ്വീകരിക്കുക എന്നത് ഇടത് - ഐക്യ മുന്നണികളെ സംബന്ധിച്ച് പ്രയാസമാണ്. അത് മനസ്സിലാക്കി പയറ്റാനാണ് ബി ജെ പിയുടെ ശ്രമവും.  

സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപവത്കരിച്ച പാലോളി കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് നടപ്പാക്കിയതെന്നും അത് ന്യൂനപക്ഷങ്ങള്‍ക്കൊന്നാകെ ബാധകമായിരുന്ന സംഗതിയായിരുന്നില്ലെന്നുമുള്ള വസ്തുത ഉറപ്പിച്ച് പറയേണ്ട ബാധ്യതയുണ്ട് ഇടത് മുന്നണിക്കും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനും. വിഭവങ്ങളുടെ തുല്യ വിതരണം ഉണ്ടാകാതിരുന്നത് മൂലം ഒരു വിഭാഗത്തിനുണ്ടായ പിന്നാക്കാവസ്ഥ മനസ്സിലാക്കി പരിഹരിക്കുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണെന്നും അതിലൊരു പങ്കിന് അവകാശമുന്നയിക്കാനുള്ള അര്‍ഹത മറ്റൊരു വിഭാഗത്തിനില്ലെന്നും നീതിപീഠത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വവുമുണ്ട്. രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാറാണ്. അത് രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ അവസ്ഥ പഠിക്കാന്‍ മാത്രമായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളാണ് കേരളത്തിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്നത് എന്നും തുറന്ന് പറയേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനും യു ഡി എഫിനുമുണ്ട്. വര്‍ഗീയത മറയാക്കിയുള്ള കച്ചവടവും പുതിയ കച്ചവടം ലാക്കാക്കിയുള്ള വര്‍ഗീയതയും സംരക്ഷിക്കപ്പെടേണ്ട ആചാരമല്ലെന്ന് തുറന്ന് പറയാനുള്ള സത്യസന്ധത ഇരു മുന്നണികള്‍ക്കും. 

സഭാ തര്‍ക്കത്തിലിടപെട്ടും സഭക്ക് കീഴിലെ ഭൂമിക്കച്ചവട തര്‍ക്കത്തിലിടപെടാന്‍ ശ്രമിച്ചും സംബന്ധത്തിന് ശ്രമം നടത്തിയിരുന്നു സംഘ്പരിവാരം. അതിന് പുറമെയാണ് ലവ് ജിഹാദ്, മുസ്‌ലിം പ്രീണനം തുടങ്ങിയ വ്യാജങ്ങള്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ പ്രചരിപ്പിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചത്. അക്കാലത്ത് മൗനം ഭജിച്ച് വോട്ട്‌നഷ്ടമൊഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഇടത് - ഐക്യ മുന്നണികള്‍. കച്ചവടം പൊട്ടി, ഏക അക്കൗണ്ട് പൂട്ടിപ്പോയവര്‍ തീവ്ര വര്‍ഗീയ കൃഷിക്കൊരുങ്ങുമെന്നതില്‍ തര്‍ക്കം വേണ്ട. അത് മനസ്സിലാക്കുക എന്നത് ഇടത് - ഐക്യ മുന്നണികളുടെ പ്രഥമമായ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന് മുദ്രാവാക്യം മുഴക്കിയ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനിപ്പോള്‍ വിശുദ്ധനാണെന്ന ഓര്‍മയുണ്ടാകുക എന്നത് സഭാ നേതാക്കളുടെ മാത്രമല്ല അല്‍മായരുടെയും ഉത്തരവാദിത്വമാണ്.


2021-05-10

ഇതാണ് മാതൃക, ഇതാണ് ധൈര്യം - സച്ചിദാനന്ദന്മാരറിയാന്‍



നെഗറ്റീവായിരിക്കാനാണ് ഈ കാലത്ത് എല്ലാവരും ആഗ്രഹിക്കുക. ചുരുങ്ങിയപക്ഷം പോസിറ്റീവാകരുതെന്ന്. അത് കൊവിഡ് 19ന്റെ കാര്യത്തില്‍. രാജ്യത്തിന്റെയും അധികാരികളുടെയും കാര്യത്തില്‍ പക്ഷേ, പോസിറ്റീവായേ പറ്റൂ. അതാണ് ഇന്ത്യന്‍ യൂനിയന്റെ കുറേക്കാലമായുള്ള സ്ഥിതി. മഹാമാരിയുടെ കാലം കൂടിയാകുമ്പോള്‍ ആ പോസിറ്റിവിറ്റി അല്‍പ്പം കൂടുതലുണ്ടാകണം. നെഗറ്റീവായത് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത് അല്ലെങ്കില്‍ ചിന്തിക്കരുത്, എഴുതരുത്, പ്രചരിപ്പിക്കരുത്. അവ്വിധമെന്തെങ്കിലുമുണ്ടായാല്‍ ശിക്ഷയുണ്ട്. ഭ്രഷ്ട് മുതല്‍ ഗളച്ഛേദം വരെ. അതറിയായ്കയാലാണ്, കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ആകെ പരാജയപ്പെട്ടെന്നും മോദി സര്‍ക്കാറിന്റെ പിടിപ്പുകേടാണ് രണ്ടാം തരംഗം ഇത്ര രൂക്ഷമാകാന്‍ കാരണമെന്നും തരംഗം രൂക്ഷമായതിന് ശേഷവും ജീവവായു എത്തിക്കാന്‍ കഴിയുന്നില്ലെന്നുമൊക്കെ നെഗറ്റീവടിച്ച് വിടുന്നത്. കൊവിഡിനോട് പോസിറ്റീവാകാതെ, ഭരണകൂടത്തോട് പോസിറ്റീവാകുക എന്ന മഹാമാരിക്കാലത്തെ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍ പറത്തുന്നവരോട് ഇനി വിട്ടുവീഴ്ചയില്ല.

ഒന്നാം തരംഗ കാലമെടുക്കുക. ഒരു മുന്നറിയിപ്പും കൂടാതെ രാജ്യമാകെ അടച്ചിടാന്‍ തീരുമാനിച്ചതിലൂടെ വൈറസിന്റെ വലിയ വ്യാപനമുണ്ടാകാതെ കാക്കാനായി. മുന്നറിയിപ്പെങ്ങാനും നല്‍കിയിരുന്നെങ്കില്‍, ജനം രാജ്യത്തങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞ്, ആകെ വഷളാക്കിയേനേ. മുന്നറിയിപ്പില്ലാത്തതുകൊണ്ട്, കൂലിവേലക്കാരായ ഏതാനും ലക്ഷങ്ങള്‍ നടന്നുമോടിയും നാടുപിടിച്ചു. യാത്രാക്കൂലിയിനത്തില്‍ തന്നെ അവര്‍ക്കെത്ര ലാഭമുണ്ടായിക്കാണും. പോയപോക്കില്‍ വഴിവക്കില്‍ വീണുടഞ്ഞുപോയവരുണ്ടെങ്കില്‍ അതും നല്ലത്. ഈ രണ്ടാം തരംഗകാലത്ത് വൈറസ് വാഹകരാകാന്‍ അത്രയും പേരില്ലാതായല്ലോ. 

മഹാമന്ത്രങ്ങളൊക്കെ ഇരുചെവിയറിയാതെ ചൊല്ലുന്നതാണ് ആര്‍ഷഭാരത സംസ്‌കാരത്തിലെ രീതി. പണ്ട് മാമുനിമാരൊക്കെ അങ്ങനെയായിരുന്നു. മഹത്തായ തീരുമാനങ്ങളൊക്കെ ഏതാണ്ട് മഹാമന്ത്രങ്ങളെപ്പോലെയാണ്. അതുകൊണ്ട് ഇരുചെവിയറിയാതെ തീരുമാനം പ്രഖ്യാപിക്കുന്നത് സംസ്‌കാര പാരമ്പര്യങ്ങളുടെ തുടര്‍ച്ചയായും കാണാം. പിന്നെ ആ കാലം, ചെലവെല്ലാം സംസ്ഥാനങ്ങളുടെ വഹയായിരുന്നു. അരിയും പയറും യഥേഷ്ടം നല്‍കിയതൊഴിച്ചാല്‍ അരക്കാശ് കേന്ദ്ര ഖജാനയില്‍ നിന്ന് നല്‍കിയില്ല. തരംഗങ്ങളെത്ര ആവര്‍ത്തിക്കുമെന്നറിയാതെ ആദ്യത്തില്‍ തന്നെ സകലതും തീര്‍ത്താല്‍ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്ന ദീര്‍ഘദൃഷ്ടി. ഈ ഭരണചാതുര്യത്തെ പോസിറ്റീവായി കാണാതിരിക്കുന്നത് കുറ്റകൃത്യമാണ്. കണ്ടാലുടന്‍ വെടിക്ക് യോഗ്യമായ കുറ്റം. 

രാജ്യമടച്ചിട്ട് സൂക്ഷ്മാണുവിനെ തോല്‍പ്പിച്ചുവെന്നത് രണ്ടാമതൊന്നാലോചിച്ചപ്പോള്‍ കുറച്ചിലായി. വൈറസിനെ തോല്‍പ്പിക്കാന്‍ രാജ്യമടച്ചിട്ട ഭരണാധികാരി എന്ന ദുഷ്പേര് വന്നാലോ. വികസിത രാഷ്ട്രങ്ങളെയൊക്കെ പിടിച്ചുലച്ച രണ്ടാം തരംഗത്തെ ധീരമായി നേരിട്ട്, അടച്ചിട്ടതിന്റെ പേരുദോഷം നീക്കാന്‍ തന്നെ തീരുമാനിച്ചു. അതുകൊണ്ടാണ് ജനിതക മാറ്റത്തിലൂടെ കൂടുതല്‍ കരുത്തുമായി വൈറസ് വരട്ടെ എന്ന് നിശ്ചയിച്ചത്. അങ്ങനെ വന്നുവെന്ന വിവരം ഗവേഷകര്‍ യഥാകാലം അറിയിച്ചിട്ടും നടപടിയൊന്നുമെടുക്കാതെ കാത്തിരുന്നതിലും കാര്യമുണ്ട്. കരുത്താര്‍ജിച്ച വൈറസ്, വേണ്ടും വിധം പടര്‍ന്നാലേ ലോകത്തിന് മാതൃകയാകും വിധത്തില്‍ യുദ്ധം ചെയ്യാനാകൂ. വൈറസിനെ അവന്റെ മടയില്‍ പോയി കൊല്ലുന്നതിലെന്ത് കാര്യം. പതിനൊന്ന് അക്ഷൗഹിണിപ്പടയെ ഏഴ് അക്ഷൗഹിണിപ്പടകൊണ്ട് തോല്‍പ്പിച്ചതാണ് കുരുക്ഷേത്രത്തിലെ മഹാഭാരത ചരിതം. അങ്ങനെ വരുമ്പോഴാണ് ധീരത അംഗീകരിക്കപ്പെടുക, അമ്പത്തിയാറിഞ്ച് വലിപ്പമുള്ള നെഞ്ചിലെ കരുത്ത് ലോകമറിയുക. 

ജനിതകമാറ്റത്തിലൂടെ വര്‍ധിത വ്യാപനശേഷിയും പ്രഹരശേഷിയുമുള്ളതായി നോവല്‍ കൊറോണ മാറിയിരിക്കുന്നുവെന്നും അത് മഹാരാഷ്ട്രയില്‍ കണ്ടെത്തിയെന്നും മാര്‍ച്ച് മധ്യത്തോടെ ഗവേഷകരറിയിച്ചു. ഉത്ഭവം മഹാരാഷ്ട്രയിലായത് നന്നായി. കാല്‍ നൂറ്റാണ്ട് കൂടെ നിന്നശേഷം കാലില്‍ ചവിട്ടിയവന്റെ ഭരണപ്രദേശം. കുത്തിവെക്കാനുള്ള പ്രതിരോധത്തിന്റെ ഒഴുക്ക് കുറച്ച് വ്യാപനത്തിന്റെ ഗതിവേഗം കൂട്ടാന്‍ കല്‍പ്പനയായി. ഭൃത്യസംഘം അതനുസരിച്ചു. പടര്‍ച്ചക്ക് ഏപ്രില്‍ മധ്യം വരെ കാത്തു. പടക്കിറങ്ങാന്‍ കരുത്തായോ വൈറസിന്റെ അക്ഷൗഹിണിക്കെന്ന് ഗണിച്ചു. ആയെന്ന് ബോധ്യമായപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കുറിയയച്ചു. പഴയ രാമായണം സീരിയല്‍ ലൈനില്‍ - 'ആക്രമണ്‍'. അത്രയേ വേണ്ടൂ തത്കാലം. ശത്രുവിന്റെ പൂര്‍ണ നിഗ്രഹം ചിലപ്പോള്‍ ഈ തരംഗ കാലത്തുണ്ടാകില്ല. ആ കാലമാകുമ്പോഴേ, യഥാര്‍ഥ വീരന്റെ രംഗപ്രവേശം വേണ്ടൂ. ശത്രു അതിന്റെ പൂര്‍ണ കരുത്തിലേക്ക് എത്തുമ്പോഴേ യഥാര്‍ഥ നായകന്‍ എത്തേണ്ടതുള്ളൂ.  

ആദ്യ തരംഗം തടയാനെടുത്ത അടച്ചിടല്‍ അടവിന്റെ കാലത്ത് മുണ്ടുമുറുക്കിയുടുത്ത് പോരിന് തയ്യാറായവരാണ് ജനം. അവരുടെ സഹനശക്തിയില്‍ ലോകരാഷ്ട്രങ്ങളൊന്നാകെ അത്ഭുതം കൂറി. ആ സഹനശക്തിയിലൊരു കുറവുമുണ്ടായിട്ടില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന്. പരിമിതമായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി ഒരു ജനത അതിജീവിക്കുന്നത് കണ്ട് ലോകരാഷ്ട്രങ്ങള്‍ അത്ഭുതസ്തബ്ധരാകണം. 

വേണ്ടത്ര ഓക്സിജന്‍ കിട്ടാതെയും പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, എങ്ങനെയെങ്കിലും ഓക്സിജന്‍ സപ്ലൈയുള്ള ആശുപത്രിയിലൊരു കിടക്ക തരപ്പെടുത്തുമെന്ന ദൃഢനിശ്ചയവുമായി, കുനിയാത്ത നട്ടെല്ലുമായി പായുന്ന ജനങ്ങള്‍, തനിക്കു ലഭിച്ച ഓക്സിജന്‍ സപ്ലൈ, പാര്‍ശ്വത്തില്‍ കിടക്കുന്നവന് വേണ്ടി പങ്കിടാന്‍ വിശാല മനസ്സ് കാട്ടുന്ന പൗരന്‍മാര്‍, അവരുടെ സഹനശക്തി വര്‍ധിപ്പിക്കാനും ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാത്ത മനോവീര്യം ഉണ്ടാക്കിയെടുക്കാനും ലക്ഷ്യമിട്ട് ഉള്ള മരുന്ന് പൂഴ്ത്തിവെച്ച് വില വര്‍ധിപ്പിക്കുന്ന വണിക്കുകള്‍, വൈറസിനോടുള്ള യുദ്ധത്തില്‍ വീരചരമം പ്രാപിച്ചവരെ സംസ്‌കരിക്കാന്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങള്‍ - കരുത്തിന്റെ യഥാര്‍ഥ ചിഹ്നങ്ങളിതൊക്കെയാണ്. അതെല്ലാം ആസൂത്രണമില്ലായ്മയുടെ പിടിപ്പുകേടിന്റെ ഉദാഹരണങ്ങളാണെന്ന നെഗറ്റിവിറ്റി പ്രസരിപ്പിക്കുന്നത് കണ്ടാലുടന്‍ വെടിക്ക് യോഗ്യമായ കുറ്റമല്ലെന്ന് ആരും പറയില്ല തന്നെ. 

രാജ്യതലസ്ഥാനത്ത് ജീവവായു കിട്ടാനില്ലെന്നായിരുന്നു ആക്ഷേപം. കിട്ടാത്തതല്ല, കൊടുക്കാത്തതാണെന്നും അതൊരു ഭരണ തന്ത്രമാണെന്നും അറിയാനുള്ള പഠിപ്പെങ്കിലും വേണ്ടേ പുതിയ ചേകവന്‍മാര്‍ക്ക്! അധികാരിയുടെ മൂക്കിന്‍ ചുവട്ടില്‍ ആവശ്യത്തിനുള്ളതെല്ലാം വേണ്ടുംവണ്ണം വിളമ്പിയാല്‍ ദൂരദേശങ്ങളിലുള്ളവരൊക്കെ സ്വജനപക്ഷപാതമെന്നാണ് കരുതുക. അതിലും വലിയൊരു മാനഹാനി മറ്റെന്ത്? പ്രാണവായുവിന് കഷ്ടപ്പെടേണ്ടിവരുന്ന ഒരു ജനതക്കുണ്ടാകുന്ന സഹനശക്തിയും മനോവീര്യവും ഏത് വലിയ ആക്രമണത്തെയും ചെറുക്കാന്‍ പാകത്തിലുള്ളതാകില്ലേ? അവര്‍ക്കു മുന്നില്‍ ഈ സൂക്ഷ്മാണു തോറ്റു തുന്നംപാടില്ലേ? ഏത് യുദ്ധത്തിലും ജീവഹാനിയുണ്ടാകും. അതിവിടെയും സംഭവിക്കുമ്പോള്‍ രാജ്യാന്തസ്സിനെ ഹനിക്കും വിധത്തില്‍ വിമര്‍ശനശരമെയ്യാന്‍ ആരും തുനിയരുത്. 

നോട്ട് പിന്‍വലിക്കലുള്‍പ്പെടെ, പല ദുര്‍ഘടങ്ങള്‍ സൃഷ്ടിച്ച്, കൊവിഡിനെ നേരിടാന്‍ അത്യപൂര്‍വമായ (ആരും സഞ്ചരിക്കാത്ത വഴികളെന്ന് വേണമെങ്കില്‍ ചലച്ചിത്ര ഭാഷ്യമാകാം) വഴികള്‍ സ്വീകരിച്ച് ആര്‍ജിച്ചെടുത്ത കരുത്തിനെ ദൗര്‍ബല്യമായി കാണുന്ന, ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ അപകടമാം വിധം വൈറസിനെ വളര്‍ത്തിയെന്ന് കുറ്റപ്പെടുത്തുന്ന ചില വിദേശ ഗവേഷകരുണ്ട്. അവരെ അവരുടെ വഴിക്ക് വിടാം. രാജ്യത്തുത്പാദിപ്പിക്കുന്ന പ്രതിരോധ മരുന്ന്, അടുത്ത നേരത്തെ അന്നത്തിന് എന്തുവഴിയെന്ന് ആലോചിച്ചിരിക്കുന്ന വോട്ടര്‍മാര്‍ക്ക് നല്‍കും മുമ്പ് വിദേശത്തേക്ക് കയറ്റിയയച്ച് ആഗോള സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിച്ച അധികാരിയെ ആ ബഹുമാനത്തോടെ കാണാന്‍ ഇത്തരം ഗവേഷകര്‍ പണ്ടും പഠിച്ചിട്ടില്ല. വൈറസിനെപ്പേടിച്ച് കച്ചവടം മുടക്കാനാകില്ലെന്ന് പറഞ്ഞ ധീരനെ അമേരിക്കന്‍ ഐക്യനാടുകളിലെ ദേശവാസി മാത്രമാക്കാന്‍ മുന്നിലുണ്ടായിരുന്നു ഇതേ ഗവേഷകരും. 

പിന്നെ വസ്തുതാകഥനം. അത് തത്കാലത്തേക്ക് മാറ്റിവെക്കാം. രാജ്യമൊരു യുദ്ധത്തിലിരിക്കുമ്പോള്‍ വസ്തുത എന്നത് അധികാരി പറയുന്നത് മാത്രമാണ്. ഭാരതവര്‍ഷം രൂപപ്പെടും മുമ്പേയുള്ള പതിവതാണ്. അതിനുമപ്പുറത്ത് വസ്തുത പറയണമെന്ന് നിര്‍ബന്ധമുള്ളവര്‍ ആപത്തുകാലത്ത് നെഗറ്റിവിറ്റിയുടെ തൈ പത്ത് വെക്കുന്നവരാണ്. അവരെ ശിക്ഷിക്കേണ്ടിവരും. ഏത് ചിതാനന്ദനായാലും. ശിക്ഷിക്കാന്‍ നിര്‍ബന്ധിക്കേണ്ടിവരും. ഫേസ്ബുക്ക് അടക്കമുള്ള എല്ലാ കച്ചവടക്കാരെയും. ഇല്ലെങ്കില്‍ പൂട്ടിവെക്കാന്‍ മടിയില്ലെന്ന് നേരത്തേ കാട്ടിക്കൊടുത്തതാണ്. ഇതും ധൈര്യമല്ലാതെ മറ്റെന്താണ്? ആ ധൈര്യം അംഗീകരിക്കുക, അതിനെ വാഴ്ത്തുക എന്നതാണ് ഉത്തരവാദിത്വം. അതല്ലെന്ന് കരുതുന്നവരോട് ഒരിക്കല്‍ കൂടി - നെഗറ്റിവിറ്റി അത് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത്.


2020-02-25

മതിലു പണിയുടെ മേസ്തിരിമാര്‍


ഊര്‍ജസ്വലരും കരുത്തരുമായ രണ്ട് നേതാക്കള്‍, ഒരു നിര്‍ണായക അവസരം - അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'നമസ്തേ ട്രംപ്' പരിപാടിയുടെ പ്രചാരണ വാക്യങ്ങളിലൊന്ന് ഇതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപും വേദി പങ്കിടുമ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ ഇതില്‍ക്കവിഞ്ഞൊരു വാക്യമില്ല തന്നെ. ഊര്‍ജസ്വലതക്കും കരുത്തിനും പുറമെ മറ്റ് പലതുമുണ്ട് ഇവര്‍ക്ക് പൊതുവായി. മതിലുപണിയുടെ മേസ്തിരിമാരാണ് രണ്ട് പേരുമെന്നതാണ് അതിലേറ്റം പ്രധാനം. അതിരു കടന്ന് ആളെത്തുന്നത് തടയാനാണ് ട്രംപ് മതില്‍ പണിയുന്നതെങ്കില്‍, ജനങ്ങളിലൊരു വിഭാഗത്തെ അതിരിന് പുറത്താക്കാനുള്ള മതിലാണ് നരേന്ദ്ര മോദി പണിയുന്നത് എന്ന വ്യത്യാസമേയുള്ളൂ. 


2016ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ ജനതക്ക് നല്‍കിയ പ്രധാന വാഗ്ദാനം മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നതായിരുന്നു. 2017 ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനമേറ്റ അദ്ദേഹം രണ്ടാമൂഴത്തിന് കച്ചമുറുക്കിയിരിക്കുകയാണ്. അമേരിക്കയും മെക്സിക്കോയും അതിര്‍ത്തി പങ്കിടുന്ന 2000 മൈല്‍ ദൂരത്തില്‍ മതില്‍ പണിയുമെന്നായിരുന്നു വാഗ്ദാനം. ഒരു ടേം പൂര്‍ത്തിയാകുമ്പോള്‍ ഏതാണ്ട് 69 മൈല്‍ നീളത്തില്‍ മതില്‍ പണിതുവെന്നാണ് അമേരിക്കന്‍ ഭരണകൂടം പറയുന്നത്. 650 മൈല്‍ ദൂരത്തില്‍ നിലവിലുണ്ടായിരുന്ന നിര്‍മാണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുക മാത്രമാണുണ്ടായതെന്ന് മറ്റൊരു വാദവുമുണ്ട്. 2,000 കോടി ഡോളര്‍ ചെലവിട്ട് മതില്‍ പൂര്‍ത്തിയാക്കുക എന്നത് ഈ തിരഞ്ഞെടുപ്പിലും ട്രംപിന്റെ മുഖ്യ വാഗ്ദാനമാകും.


യു എസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മതിലുണ്ടാക്കി. സാമ്രാട്ടിന്റെ ദൃഷ്ടിയില്‍, ചേരിനിവാസികള്‍ പെടുന്നത് ഒഴിവാക്കാന്‍ സാമന്തന്റെ വകയൊരു മതില്‍. ഇതുകൊണ്ടും മതിയാകാതെ വന്നപ്പോള്‍ കുറേപ്പേരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞു. ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരെ ഒഴിപ്പിക്കുകയല്ലാതെ എന്തുവഴി! അഹമ്മദാബാദിലെ മതിലിന് ഏതാനും ലക്ഷങ്ങളേ ചെലവായിട്ടുണ്ടാകൂ. രാജ്യത്ത് അദൃശ്യമായൊരു മതില്‍ പണിയാന്‍ സഹസ്ര കോടികള്‍ മാറ്റിവെച്ചിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയും എന്‍ പി ആര്‍ - എന്‍ ആര്‍ സി സംയുക്തവും ചേര്‍ന്ന് ജനങ്ങളെ വേര്‍തിരിക്കുന്ന വന്‍മതില്‍. അതിന്റെ മേസ്തിരിയായി നില്‍ക്കവെയാണ് സാമ്രാട്ടിന്റെ വരവിന് അഴകേറ്റാന്‍ അഹമ്മദാബാദിലൊരു ചെറു മതില്‍ പണിതത്. പൊതുവായി മറ്റു പലതുമുണ്ട്. വാക്കില്‍, പ്രയോഗത്തില്‍, നുണകളുടെയും അര്‍ധ സത്യങ്ങളുടെയും പ്രചാരണത്തില്‍ ഒക്കെ. വിസ്താരഭയത്താല്‍ അതൊന്നും പറയുന്നില്ല.


എന്തായാലും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടക്കം ഗംഭീരമായി. പുരാണ കഥയിലെ രാജാപ്പാര്‍ട്ട് വേഷത്തിന്റെ അരങ്ങേറ്റം പോലെ. അതിന് കൊഴുപ്പേകാന്‍ വിമാനത്താവളത്തില്‍ പോയി കാത്തുനിന്നു നമ്മുടെ പ്രധാനമന്ത്രി. അതിഥി ദേവോ ഭവഃ എന്നാണ് സംസ്‌കൃതമെന്ന് ഉരച്ചു. പണ്ട് ചക്രവര്‍ത്തിമാരോട് രാജാക്കന്‍മാരും രാജാക്കന്‍മാരോട് നാടുവാഴികളും നാടുവാഴികളോട് അധികാരികളും അതിഥി ദൈവമാണെന്ന് തന്നെയാണ് പറഞ്ഞിരുന്നത്. ആതിഥ്യമര്യാദകളാല്‍ മനംനിറഞ്ഞ്, കനിഞ്ഞു നല്‍കുന്നത് സ്വീകരിച്ച് കൃതാര്‍ഥരാകും. ഇതിനിടയില്‍ പരസ്പരം പുകഴ്ത്തും. വീരാധിവീരന്‍, ജനക്ഷേമതത്പരന്‍, മുടിചൂടാമന്നന്‍ എന്ന മട്ടില്‍.


ഊര്‍ജസ്വലരും കരുത്തരുമായ രണ്ട് നേതാക്കള്‍, നിര്‍ണായക അവസരത്തില്‍ ഇതൊക്കെ തന്നെ ചെയ്തു. ആതിഥ്യമര്യാദയില്‍ മനംനിറഞ്ഞ്, കനിഞ്ഞു നല്‍കിയത് 300 കോടി ഡോളറിന്റെ ഹെലിക്കോപ്റ്ററുകളാണ്. വ്യാപാരക്കരാറിനില്ലെന്ന് നേരത്തേ പറഞ്ഞ ട്രംപ്, വ്യാപാരക്കരാറിനുള്ള ചര്‍ച്ചകള്‍ തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ച് സന്തോഷിപ്പിച്ചു. കാല്‍ലക്ഷത്തോളം കോടി രൂപ മുടക്കി ഹെലികോപ്ടര്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്മതിച്ചത് ട്രംപിന്റെ നേട്ടം. 16,000 കോടി രൂപക്ക് വിവിധോദ്ദേശ്യ നാവിക ഹെലികോപ്ടര്‍, അമേരിക്കന്‍ കമ്പനിയില്‍ നിന്ന് വാങ്ങാന്‍ മോദി സര്‍ക്കാര്‍ അനുവാദം നല്‍കി അധികദിനമായിട്ടില്ല. അതിന് പിറകെ കാല്‍ലക്ഷം കോടി രൂപയുടെ ഓര്‍ഡര്‍. തിരഞ്ഞെടുപ്പു കാലത്ത് ഇതിലധികം എന്തുവേണം ട്രംപിന്!


കച്ചവടത്തിനപ്പുറത്തുള്ള രാഷ്ട്രീയമുണ്ട് ഈ സന്ദര്‍ശനത്തിന്. അതാണ് ഊര്‍ജസ്വല - കരുത്ത ദ്വന്ദ്വത്തിന് ഏറെ പ്രധാനം. ഇന്ത്യന്‍ യൂനിയനില്‍ മതസ്വാതന്ത്ര്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന വിമര്‍ശനം അമേരിക്ക ഏതാണ്ട് ഔദ്യോഗികമായി തന്നെ ഉയര്‍ത്തിയിട്ടുണ്ട്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം പലകുറി. പൗരത്വ നിയമ ഭേദഗതി മത ന്യൂനപക്ഷങ്ങളോടുള്ള വിവേചനമാണെന്ന് അമേരിക്കയും ഇതര യൂറോപ്യന്‍ രാജ്യങ്ങളും കുറ്റപ്പെടുത്തിയിരുന്നു. നിയമ ഭേദഗതിക്ക് പിറകെ പൗരത്വ പട്ടിക രാജ്യവ്യാപകമാക്കുമെന്ന പ്രഖ്യാപനം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണെന്ന അഭിപ്രായം ഈ രാജ്യങ്ങള്‍ക്കുണ്ട് താനും.


അതങ്ങനെ ഉയര്‍ന്ന് നില്‍ക്കുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ ജനത്തെ വിഭജിക്കുന്ന ഭരണകൂടമാണ് ഇന്ത്യന്‍ യൂനിയനിലെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്താല്‍ പ്രഹരം പലവഴിക്ക് കിട്ടാം. നിലവില്‍ തന്നെ മാന്ദ്യത്തിലിഴയുന്ന സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തളര്‍ത്തുന്നതുമാകാം പ്രഹരം. അഞ്ചാണ്ട് പറന്നു നടന്ന് ലോക നേതാവെന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചതൊക്കെ പാഴാകാം. അതിലപ്പുറം വലിയ നഷ്ടമുണ്ടോ! ലോകനേതാവിനെ അതിഥിയാക്കി, പരസ്പരം പ്രശംസിച്ചതോടെ പ്രതിച്ഛായാ നഷ്ടം കുറച്ചൊഴിവാകുമെന്നാണ് പ്രതീക്ഷ.


2014 സെപ്തംബറില്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിലും 2019 സെപ്തംബറില്‍ ഹ്യൂസ്റ്റണിലെ സ്റ്റേഡിയത്തിലും (ഹൗഡി മോഡി) സംഘടിപ്പിച്ച പരിപാടികള്‍ ഇങ്ങ് നാട്ടില്‍, മുണ്ടുമുറുക്കിയുടുക്കുന്നവര്‍ക്കിടയില്‍, പ്രതിച്ഛായ വര്‍ധിപ്പിച്ചിരുന്നു. ലോക മഹാശക്തിയെന്ന് കരുതപ്പെടുന്ന നാട്ടില്‍ നമ്മുടെ പ്രധാനമന്ത്രിക്ക് കിട്ടുന്ന സ്വീകരണത്തില്‍ അഭിമാനപുളകിതരായവര്‍ ഏറെ. തിരിച്ച് അത്തരമൊരു ചടങ്ങ് ഇപ്പോള്‍ ട്രംപിനും ആവശ്യമുണ്ട്. ഇന്ത്യയെപ്പോലൊരു വലിയ കമ്പോളത്തില്‍ കിട്ടുന്ന വലിയ സ്വീകരണം, തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകണം.


അരക്കോടിയോളം വരും അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍. അതില്‍ പാതി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരാണ്. അവരില്‍ വലിയൊരളവ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണക്കുന്നവരും. 'നമസ്തേ ട്രംപ്' പരിപാടിയിലൂടെ ഇന്ത്യന്‍ വോട്ടര്‍മാരുടെ മനസ്സു മാറ്റാമെന്ന് യു എസ് പ്രസിഡന്റ് കരുതുന്നുണ്ടാകണം. ഹ്യൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിയില്‍ 'അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന് ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പിലെ 'അബ് കി ബാര്‍ മോദി സര്‍ക്കാര്‍' എന്ന മുദ്രാവാക്യത്തെ മാതൃകയാക്കി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ഓര്‍ക്കുക. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇത്ര പരസ്യമായി ഇന്ത്യയുടെ ഭരണാധികാരി ഇടപെട്ട കാഴ്ച മുമ്പ് കണ്ടിട്ടില്ല. അതിന്റെ തുടര്‍ച്ചയൊരുക്കുകയായിരുന്നു മൊട്ടേരയിലെ സ്റ്റേഡിയത്തില്‍ നരേന്ദ്ര മോദിയെന്ന് നിശ്ചയമായും കരുതണം.


രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തേക്കാള്‍ അധികാരങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഇവിടെ ഊട്ടിയുറപ്പിക്കപ്പെടുന്നത്. ആ നിലക്ക് ഊര്‍ജസ്വലരും കരുത്തരുമായ രണ്ട് നേതാക്കള്‍ - ഒരു നിര്‍ണായക അവസരമെന്ന പ്രചാരണവാക്യം കുറേക്കൂടി അര്‍ഥവത്താണ്. വ്യാപാര - പ്രതിരോധ സഹകരണം ഊട്ടിയുറപ്പിക്കും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി എന്നിവയെല്ലാം പതിവ് വാചാടോപങ്ങള്‍. അതിലൊക്കെ എക്കാലത്തും നഷ്ടം ഇന്ത്യന്‍ യൂനിയനായിരുന്നു. ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ യു പി എ സര്‍ക്കാറിന്റെ കാലത്ത് സിവില്‍ ആണവ സഹകരണമുള്‍പ്പെടെ സമഗ്ര പ്രതിരോധ കരാറുണ്ടാക്കിയപ്പോഴും വിവിധ വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടപ്പോഴുമൊക്കെ. അതേ നഷ്ടം ഇനിയും തുടരും. ആതിഥ്യമര്യാദകൊണ്ട് അതില്ലാതാക്കാനാകില്ല.


2008ല്‍ ഒപ്പുവെച്ച സിവില്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് ആറ് അമേരിക്കന്‍ കമ്പനിയായ വെസ്റ്റിംഗ്ഹൗസില്‍ നിന്ന് ആറ് ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യയുടെ ആണവോര്‍ജ കോര്‍പറേഷന്‍ ഒപ്പിടുന്ന ചടങ്ങ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെയുണ്ടാകുമെന്ന് കേട്ടുകേള്‍വിയുണ്ടായിരുന്നു. അതുണ്ടായോ എന്ന് ഇതുവരെ അറിയില്ല. ആണവ അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന്റെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കിയാലേ റിയാക്ടറുകളുടെ വില്‍പ്പനക്ക് തയ്യാറാകൂ എന്നാണ് അമേരിക്കന്‍ കമ്പനികള്‍ ഇതുവരെ എടുത്തിരുന്ന നിലപാട്. അതിലെന്ത് വിട്ടുവീഴ്ചയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തുകൊടുത്തത് എന്ന ചോദ്യം ഇവ്വിധമൊരു കരാറുണ്ടായാല്‍ ഉയരും. അതിന്റെ ഉത്തരം നഷ്ടത്തിന്റെ പുതിയ കഥയാകും.

2020-02-14

അംബാനിക്കു വേണ്ടി, അംബാനിയാല്‍... (എ ജി ആര്‍ കഥ)


വരുമാന നികുതിയിലെ കുടിശ്ശിക ടെലികോം കമ്പനികള്‍ ഉടന്‍ ഒടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നു. മൂന്ന് മാസത്തിനകം ഒടുക്കണമെന്ന മുന്‍ ഉത്തരവ് പാലിക്കാത്തതില്‍ വലിയ അതൃപ്തിയും പ്രകടിപ്പിച്ചിരിക്കുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച്. കുടിശ്ശികയും പലിശയും പിഴയും പിഴയിന്മേലുള്ള പലിശയുമൊക്കെ ചേരുമ്പോള്‍ 92,000 കോടി. അതിന്റെ കഥയും കഥയിലെ രാഷ്ട്രീയവും ഇതാണ്.

-----

മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പില്‍ നിന്ന് ജിയോ എന്ന ടെലികോം കമ്പനി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ 'ഇന്ത്യയ്ക്കായി സമര്‍പ്പിക്കുന്നു, 120 കോടി ഇന്ത്യക്കാര്‍ക്കും' എന്ന വാക്യമുള്‍ച്ചേര്‍ന്ന പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഡലായി എത്തിയത് മറന്നുകാണാന്‍ ഇടയില്ല. രാജ്യത്തെ ടെലികോം മേഖല റിലയന്‍സിന്റെ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന സൂചന അന്ന് തന്നെയുണ്ടായിരുന്നു. സൗജന്യ കോളുകളും ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്ത് വരിക്കാരുടെ എണ്ണം വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ ജിയോക്ക് സാധിച്ചു. ഇതോടെ ഇതര ടെലികോം സേവന ദാതാക്കളായ കമ്പനികളൊക്കെ പ്രതിസന്ധിയിലായി. മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷനാണ് ആദ്യം തകര്‍ന്നത്. പിറകെ ടാറ്റ ടെലി സര്‍വീസസ്, ടെലിനോര്‍, എയര്‍ സെല്‍, വീഡിയോകോണ്‍ തുടങ്ങി പത്ത് കമ്പനികള്‍ പൂട്ടുകയോ സ്വത്തുക്കള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയോ ആണ്. ശേഷിക്കുന്നത് നാല് കമ്പനികള്‍ മാത്രം. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയും സര്‍ക്കാര്‍ സ്ഥാപനമായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും.



ഇവയില്‍ തന്നെ ഭാരതി എയര്‍ ടെല്ലും വോഡഫോണ്‍ ഐഡിയയും സര്‍ക്കാര്‍ സ്ഥാപനവും കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. 2019 - 20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയ നഷ്ടം 50,921.9 കോടി രൂപയാണ്. ഭാരതി എയര്‍ടെല്ലിന്റേത് 23,045 കോടി രൂപയും. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും ജീവനക്കാര്‍ക്ക് ശമ്പളം നല്കാന്‍ പോലും വകയില്ലാതെ വലയുന്നു. അതേസമയം റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തന ലാഭം വര്‍ധിച്ചുകൊണ്ടോയിരിക്കുന്നു. ഈ ഘട്ടത്തിലാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എ ജി ആര്‍ - ഒരു കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ നികുതിക്ക് വിധേയമാകേണ്ട വരുമാനം) കണക്കാക്കുന്നതില്‍ ടെലികോം വകുപ്പ് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുകയും അത് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തത് പ്രധാനമാകുന്നത്.


എ ജി ആറിന്റെ നിര്‍വചനം സംബന്ധിച്ച നിയമ വ്യവഹാരം പതിനാല് വര്‍ഷമായി തുടരുന്നതാണ്. ടെലികോം സേവനങ്ങളില്‍ നിന്നുള്ള വരുമാനം മാത്രമേ ഇതില്‍ കണക്കാക്കാവൂ എന്നായിരുന്നു കമ്പനികളുടെ വാദം. എന്നാല്‍ ടെലികോം സേവനങ്ങള്‍ക്ക് പുറത്ത് സേവന ദാതാവായ കമ്പനിയ്ക്കുള്ള മറ്റ് വരുമാനങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നായിരുന്നു ടെലികോം വകുപ്പിന്റെ നിലപാട്. ഇതാണ് സുപ്രീം കോടതി ശരിവെച്ചത്.


പുതുക്കിയ രീതിയനുസരിച്ച് എ ജി ആര്‍ കണക്കാക്കി, അതിനുസരിച്ചുള്ള നികുതി അടക്കാന്‍ ടെലികോം കമ്പനികള്‍ ഇപ്പോള്‍ ബാധ്യസ്ഥരാണ്. എ ജി ആറിന്റെ എട്ട് ശതമാനമാണ് ലൈസന്‍സ് ഫീസ്. സ്‌പെക്ട്രം ഉപയോഗിക്കുന്നതിനുള്ള ഫീസ് എ ജി ആറിന്റെ മൂന്ന് മുതല്‍ അഞ്ച് വരെ ശതമാനവും. എ ജി ആറിന്റെ പുതുക്കിയ നിര്‍വചനമനുസരിച്ച് പതിനാല് വര്‍ഷത്തെ കുടിശ്ശിക കമ്പനികള്‍ നല്‍കണം. കുടിശ്ശികയ്ക്ക് മേല്‍ പതിനാല് വര്‍ഷത്തെ പലിശ ഒടുക്കണം. ഫീസ് വൈകിയതിനുള്ള പിഴയും പിഴയ്ക്കുമേലുള്ള പലിശയും വേറെയും നല്‍കണം. ഇതെല്ലാം കണക്കാക്കുമ്പോള്‍ നിര്‍ത്തിപ്പോയതോ കടബാധ്യതകള്‍ തീര്‍ക്കാന്‍ സ്വത്തുക്കള്‍ വില്‍പ്പനയ്ക്ക് വെക്കാന്‍ അനുമതി തേടിയതോ ആയ പത്ത് കമ്പനികളും ഇപ്പോഴും പ്രവര്‍ത്തിക്കുന്ന നാല് കമ്പനികളും ചേര്‍ന്ന് സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കേണ്ടത് ഏതാണ്ട് 1.40 ലക്ഷം കോടി രൂപയാണെന്നാണ് ടെലികോം വകുപ്പിന്റെ ഏകദേശ കണക്ക്. ഇതില്‍ 92,000 കോടി രൂപ ലൈസന്‍സ് ഫീസിലെ കുടിശ്ശികയാണ്. ബാക്കിയുള്ളത് സെപ്ക്ട്രം ഉപയോഗിച്ചതിനുള്ള ഫീസും പലിശയും പിഴയുമൊക്കെ. പൂട്ടിപ്പോകുകയോ പ്രതിസന്ധിയിലാകുകയോ ചെയ്ത കമ്പനികളില്‍ നിന്ന് പണം കിട്ടില്ലെന്നതിനാല്‍ 1.4 ലക്ഷം കോടി സര്‍ക്കാര്‍ ഖജനാവിലേക്ക് എത്താനിടയില്ല.


ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കണക്കാക്കിയതനുസരിച്ച് വോഡഫോണ്‍ ഐഡിയ നല്‍കേണ്ടത് 25,680 കോടി രൂപയാണ്. ഭാരതി എയര്‍ ടെല്‍ നല്‍കേണ്ടത് 28,450 കോടി രൂപയും. ഈ കമ്പനികള്‍ എ ജി ആറായി കണക്കാക്കിയ തുക പരിഗണിച്ചാണ് ട്രായ്  കുടിശ്ശികയും പലിശയും പിഴയും ചേര്‍ത്ത് ഈ തുകകള്‍ നിശ്ചയിച്ചിരിക്കുന്നത്. കമ്പനികള്‍ എ ജി ആര്‍ നിര്‍ണയിച്ച രീതി പരിശോധിക്കാന്‍ ട്രായ് നിശ്ചയിച്ചാല്‍ ഈ തുക ഇനിയുമുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹസ്ര കോടികളുടെ നഷ്ടം നേരിടുന്ന ഭാരതി എയര്‍ ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും ഇത്രയും തുക ഉടനെ ഒടുക്കുക എന്നത് പ്രയാസമായിരിക്കും. അതുകൊണ്ടാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന പ്രസ്താവന വോഡഫോണിന്റെ ഭാഗത്തു നിന്ന് അടുത്തകാലത്തുണ്ടായത്. സര്‍ക്കാര്‍ സ്ഥാപനമായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും ചേര്‍ന്ന് നല്‍കേണ്ടത് 5000 കോടി രൂപയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുന്ന ഈ സ്ഥാപനങ്ങള്‍ക്ക് 5000 കോടിയുടെ ബാധ്യത ചെറുതല്ല. സര്‍ക്കാര്‍ സ്ഥാപനമാകയാല്‍ കണക്കിലെ അഡ്ജസ്റ്റുമെന്റുകളിലൂടെ കമ്പനികളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞേക്കും. എന്നാല്‍ ഏതു വിധേനയും ഈ കമ്പനികളെ വിറ്റൊഴിഞ്ഞ്, അംബാനിയുടെ ജിയോയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ യത്‌നിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അതിന് തയ്യാറാകാനുള്ള സാധ്യത കുറവ്.


കുടിശ്ശികയും പലിശയും പിഴയും ചേരുന്ന തുക മൂന്ന് മാസത്തിനകം കെട്ടിവെക്കണമെന്നാണ് ഒക്‌ടോബര്‍ 24ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് വോഡഫോണും എയര്‍ടെല്ലും ടാറ്റടെലിസര്‍വീസസും നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് ഏതാണ്ട് പൊട്ടിത്തെറിച്ചത്.

ടെലികോം മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഈ വിഷയത്തെ സമീപിക്കണമെന്നും കുടിശ്ശിക തവണകളായി അടക്കാന്‍ അവസരമുണ്ടാക്കണമെന്നും കാണിച്ച് ടെലികോം ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ത്ത് റിലയന്‍സ് ജിയോ രംഗത്തെത്തി. കുടിശ്ശിക തുക ഒറ്റത്തവണയായി കെട്ടിവെക്കാനുള്ള സാമ്പത്തിക ശേഷി എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കുമുണ്ടെന്നാണ് ജിയോയുടെ വാദം. കുടിശ്ശിക കെട്ടിവെക്കാത്തതുകൊണ്ട് ഈ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാലും രാജ്യത്ത് പ്രശ്‌നമൊന്നുമുണ്ടാകില്ല. ഈ രംഗത്ത് ശക്തമായി മത്സരിക്കുന്ന കമ്പനികള്‍ വേറെയുണ്ട് (ഇപ്പോള്‍ ജിയോ മാത്രം). പൊതുമേഖലാ സ്ഥാപനങ്ങളും (ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും) ഈ മേഖലയിലെ ശക്തമായ സാന്നിധ്യമാണ്. അതിനാല്‍ കുടിശ്ശിക കെട്ടിവെക്കുന്നതില്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് ജിയോയുടെ വാദം.


എ ജി ആറിന് പുതിയ വ്യാഖ്യാനം ടെലികോം വകുപ്പ് ചമയ്ക്കുകയും അതിനെ സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തെ ഉപയോഗപ്പെടുത്തി തങ്ങളുടെ കുത്തക ഉറപ്പിക്കാനാണ് ജിയോ ശ്രമിക്കുന്നത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ വൈകാതെ ഇല്ലാതാകുമെന്ന ഉറപ്പ് ഇതിനകം ജിയോക്കുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ സംയുക്തത്തെ കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെക്കാനുള്ള സാധ്യതയും അവര്‍ കാണുന്നു. നിലവിലുള്ള നഷ്ടത്തിന്റെ വലുപ്പം കണക്കിലെടുത്താല്‍ തന്നെ ഭാരതി എയര്‍ടെല്ലോ വോഡഫോണ്‍ ഐഡിയയോ ദീര്‍ഘകാലം ഇന്ത്യന്‍ വിപണിയിലുണ്ടാകാനുള്ള സാധ്യത കുറവ്. ആ കലയളവ് കുറേക്കൂടി കുറയ്ക്കാനാകുമോ എന്നാണ് മുകേഷ് അംബാനി നോക്കുന്നത്. ജിയോയുടെ പരസ്യത്തില്‍ അഭിനയിച്ച പ്രധാനമന്ത്രി ഇപ്പോഴും അതേ സ്ഥാനത്ത് തുടരുന്നതിനാല്‍ അംബാനിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് സാധ്യത.


രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. എന്ത് കിട്ടിയാലും മതിയാകാത്ത സ്ഥിതിയിലാണ് കേന്ദ്ര സര്‍ക്കാര്‍. മഹാരത്‌ന കമ്പനിയായ ഭാരത് പെട്രോളിയം ലിമിറ്റഡ് അടക്കം ലാഭത്തിലോടുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിച്ച് ഒരു ലക്ഷത്തിലേറെ കോടി രൂപ ഖജനാവിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. വിത്തുകുത്തിയുണ്ണേണ്ട ഗതികേടില്‍ എത്തിയിരിക്കുന്നതിനാല്‍ കുടിശ്ശിക ഇനത്തില്‍ ടെലികോം കമ്പനികളില്‍ നിന്ന് കിട്ടേണ്ടത് ഉടന്‍ കിട്ടണമെന്ന് ശഠിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കുമെന്ന് ചുരുക്കം.  അതായത് ജിയോയുടെ ആവശ്യം അംഗീകരിച്ച് കുടിശ്ശിക തവണകളായി ഒടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളാനാണ് സാധ്യത. പ്രതിസന്ധി കണക്കിലെടുത്ത് കുടിശ്ശികയ്ക്കു മേലുള്ള പലിശയ്ക്ക് മോറട്ടോറിയമേര്‍പ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കാന്‍ ഇടയില്ല. ടെലികോം മേഖലയിലെ ജിയോയുടെ കുത്തകവത്കരണം വൈകാതെ സംഭവിക്കുമെന്ന് ചുരുക്കം.


ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ ടെലികോം സേവന ദാതാക്കളായ കമ്പനികള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നതും കാണാതെപോയിക്കൂട. എ ജി ആറിന്റെ നിര്‍വചനം പുതുക്കാനുള്ള ടെലികോം വകുപ്പിന്റെ നിര്‍ദേശം 2003 മുതലുള്ളതാണ്. ട്രായ് ഇത് പുതുക്കിയെങ്കിലും ടെലികോം മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ട്രൈബ്യൂണല്‍ ആദ്യ ഘട്ടത്തില്‍ ഇതിനോട് യോജിച്ചിരുന്നില്ല. എന്നാല്‍ 2015ല്‍ ട്രൈബ്യൂണല്‍ ട്രായിയുടെ തീരുമാനത്തെ അംഗീകരിച്ചു. ഇതൊക്കെ കണക്കിലെടുത്താല്‍ സുപ്രീം കോടതിയുടെ ഉത്തരവോടെ പൊടുന്നനവെ ഉണ്ടായതാണ് ഈ ബാധ്യത എന്ന എയര്‍ടെല്ലിന്റെയോ വോഡഫോണ്‍ ഐഡിയയുടെയോ വാദം നിലനില്‍ക്കില്ല.  ടെലികോം സേവന മേഖലയില്‍ ശക്തമായ സാന്നിധ്യമായിരുന്ന ഈ കമ്പനികള്‍ ഭാവിയിലെ വികസന സാധ്യതകള്‍ പരിഗണിച്ച് സാങ്കേതിക വിദ്യ പുതുക്കുന്നതിന് തയ്യാറായില്ല എന്നതും വസ്തുതയാണ്. മൂന്ന്, നാല് തലമുറ മൊബൈല്‍ സേവനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തുമ്പോഴേക്കും അതിനനുസരിച്ചുള്ള സാങ്കേതിക വികാസം ഈ കമ്പനികള്‍ കൈവരിച്ചിരുന്നില്ല. ജിയോയുമായി രംഗത്തെത്തിയ റിലയന്‍സ് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയും അതിവേഗം അവരുടെ വ്യാപനം സാധ്യമാക്കുകയും ചെയ്തു.

വോയ്‌സ് കോളുകളിലൂടെയുള്ള ആശയവിനിമയത്തിന്റെ കാലം അവസാനിക്കുകയാണെന്നും ഇനിയങ്ങോട്ട് ഡാറ്റയുടെ കാലമാണെന്നും ജിയോയുടെ മാനേജുമെന്റ് തിരിച്ചറിഞ്ഞിരുന്നു. അതിനനുസരിച്ച് അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേഗം കൂടി ഇന്റര്‍നെറ്റ് ബന്ധം സാധ്യമാക്കുകയും ചെയ്തതോടെ അതിന് പിറകെ ഓടാന്‍ പോലും ത്രാണിയില്ലാത്തവരായി നിന്നു ഈ കമ്പനികള്‍. പൊതു മേഖലാ സ്ഥാപനമായ ബി എസ് എന്‍ എലും എം ടി എന്‍ എല്ലും ഭിന്നമല്ല. അവര്‍ക്ക് മൂന്നും നാലും തലമുറ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ പാകത്തിലുള്ള സ്‌പെക്ട്രം കൈവശമുണ്ടായിരുന്നുവെങ്കിലും പതിവ് സര്‍ക്കാര്‍ രീതികളിലൂടെ ജിയോയുമായി മത്സരിക്കാനാകില്ലെന്ന ബോധം വരാന്‍ വൈകി.


സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ തെറ്റായ നിലപാടുകളും ഈ അവസ്ഥയ്ക്ക് കാരണമാണ്. സ്ഥിരതയുള്ള നയത്തിനും കൃത്യമായ നിയന്ത്രണ സംവിധാനങ്ങള്‍ക്കും വേണ്ടി വാദിക്കേണ്ട സംഘടന, വോയ്‌സ് കോളുകളുടെ വിപണിയെ ആശ്രയിച്ച് മുമ്പേട്ടുപോയ ഏതാനും കമ്പനികളുടെ വിപണി സാധ്യതകളെ സംരക്ഷിക്കാന്‍ മാത്രം ലക്ഷ്യമിട്ട് നീങ്ങി. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കാനുള്ള ട്രായിയുടെ ശ്രമങ്ങളെ അവര്‍ എതിര്‍ക്കുകയും ചെയ്തു. വോയ്‌സ് കോളുകളെ ഇന്റര്‍നെറ്റ് ഡാറ്റ മറികടക്കില്ലെന്ന ബോധ്യത്തിലായിരുന്നു സംഘടയനയുടെ നിലപാടുകള്‍. ഇതും എയര്‍ടെല്‍, വോഡഫോണ്‍ പോലുള്ള കമ്പനികള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമാണ്.

മുകേഷ് അംബാനിയ്ക്കും കൂട്ടര്‍ക്കും ടെലികോം മേഖല തീറെഴുതിക്കൊടുക്കുക എന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആഗ്രഹത്തെ ഫലപ്രാപ്തിയിലെത്തിക്കും വിധത്തിലാണ് മറ്റ് കമ്പനികളും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും പ്രവര്‍ത്തിച്ചത്. അംബാനി ഇച്ഛിച്ചതും മോദി കല്‍പ്പിച്ചതും നടപ്പാക്കിക്കൊടുത്തു ഈ കമ്പനികളും അവരുടെ സംഘടനകളും. 'ഇന്ത്യയ്ക്കായി സമര്‍പ്പിക്കുന്നു, 120 കോടി ഇന്ത്യക്കാര്‍ക്കും' എന്ന ജിയോയുടെ പരസ്യ വാചകം ഫലം കാണാന്‍ വലിയ താമസമുണ്ടാകില്ല. ആകെയൊരു കമ്പനിയേ ഉണ്ടാകൂ എന്നതിനാല്‍ അംബാനിയുടെ പരസ്യ മോഡലാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതുമില്ല.

ഇനി കാത്തിരിക്കേണ്ടത് അസംസ്‌കൃത എണ്ണയുടെ സംസ്‌കരണത്തിന്റെയും ഇന്ധന വിതരണത്തിന്റെയും മേഖലയിലാണ്. ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിനെ മുകേഷിന്റെ റിലയന്‍സ് വാങ്ങുമെന്ന് തന്നെ കരുതണം. അവര്‍ക്ക് വാങ്ങാന്‍ പാകത്തിലേ വില്‍പ്പന നടക്കൂ. അതോടെ ആ മേഖലയിലെ കുത്തകവത്കരണത്തിന് വേഗം കൂടും.