2018-04-30

അഴിമതിയും 'മോഡി'ഫൈഡ്


കൊടികുത്തി വാഴുന്ന അഴിമതിയെ സമൂലം ഇല്ലാതാക്കുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. അതിലേക്ക് അസാമാന്യ വേഗത്തില്‍ മുന്നേറുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് പിന്‍വലിച്ച് ജനത്തിന്റെ വയറ്റത്തടിച്ചതായിരുന്നു (സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് ശാസ്ത്രീയനാമം) അഴിമതി ഇല്ലാതാക്കാനുള്ള പ്രയോഗങ്ങളിലൊന്ന്. അതേക്കുറിച്ച് ശൗരി വാചാലനായിരുന്നു, കണ്ണീരണിഞ്ഞും അല്ലാതെയും.


പിന്നെ ഏറ്റമധികം വാചാലനായത് പാചക വാതക സിലിന്‍ഡറുകളുടെ സബ്‌സിഡിയെക്കുറിച്ചായിരുന്നു. 'ജാം' (ജന്‍ധന്‍ അക്കൗണ്ട് + ആധാര്‍ + മൊബൈല്‍) എന്ന വജ്രായുധം പ്രയോഗിച്ച് സഹസ്ര കോടികളുടെ അഴിമതി ഇല്ലാതാക്കിയതിന്റെ കഥ. അതദ്ദേഹം വിവരിച്ചത് ഇവ്വിധം - 'വര്‍ഷത്തില്‍ പതിനെട്ട്, പത്തൊമ്പത് കോടി പാചക വാതക സിലിന്‍ഡറുകള്‍ ഒരു വര്‍ഷം വില്‍ക്കുന്നു. സിലിന്‍ഡറൊന്നിന് 250 - 300 രൂപ സബ്‌സിഡിയായി നല്‍കുന്നു. ഇങ്ങനെ വിതരണം ചെയ്യുന്നതില്‍ സിലിന്‍ഡറുകളില്‍ നാലോ അഞ്ചോ കോടി എണ്ണം വാങ്ങിയിരുന്നത് ഇതുവരെ ജനിച്ചിട്ടില്ലാത്തവരായിരുന്നു. ആ സിലിന്‍ഡറുകളുടെ സബ്‌സിഡിപ്പണം  പലരുടെയും പോക്കറ്റുകളില്‍ പോയി. പാചക വാതക കണക്ഷനുള്ളവരുടെ ബേങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ച് സബ്‌സിഡി നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കിയതോടെ സബ്‌സിഡി തട്ടിപ്പ് നിലച്ചു. പ്രതിവര്‍ഷം 14,000 മുതല്‍ 15,000 വരെ കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായിക്കൊണ്ടിരുന്നത്. വര്‍ഷങ്ങളായി  തുടരുന്ന ഈ അഴിമതി 'ജാം' വന്നതോടെ അവസാനിച്ചു.


ആധാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും അതിനെ ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചതും സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുന്ന സമ്പ്രദായം കൊണ്ടുവന്നതും ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറായിരുന്നു. ശിഷ്ടം ജന്‍ധന്‍ അക്കൗണ്ട് മാത്രം. വികാരഭരിതമായ ശബ്ദത്തില്‍ നാല് കൊല്ലത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഏതാണ്ടെല്ലാ പദ്ധതികളും വര്‍ഷങ്ങളായി നടപ്പാക്കിക്കൊണ്ടിരുന്നവയാണ്. പേരുകള്‍ മാറ്റിയെന് മാത്രം. സകലനേട്ടത്തിന്റെയും ഉത്തരവാദി താനെന്ന് അവകാശപ്പെടുന്നതിലെ അല്‍പ്പത്തം തത്കാലം മറക്കുക. അഴിമതി ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തെയും അതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വാചാലതയെയും കേന്ദ്രീകരിക്കാം.


യു പി എ സര്‍ക്കാറിന്റെ കാലത്ത് ഉയര്‍ന്ന സഹസ്ര കോടികളുടെ അഴിമതി ആരോപണങ്ങള്‍ നാല് വര്‍ഷത്തിനിടെ ഉയര്‍ന്നിട്ടില്ല എന്നത് ശരിയാണ്. ഉന്നതങ്ങളിലെ അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ സാധിച്ചതുകൊണ്ടാണ് ആരോപണങ്ങളൊന്നുമുണ്ടാകാത്തത് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അവിടെ തുടങ്ങി പാചക വാതക വിതരണത്തിലെ ചെറിയ തട്ടിപ്പ് വരെയുള്ളവ ഒഴിവാക്കിയെന്നാകുമ്പോള്‍ രാജ്യമൊന്നാകെ മാവേലി നാടാകാന്‍ അധികം സമയം വേണ്ടതില്ല എന്ന് തോന്നിപ്പോകും. ഇവ്വിധം അഴിമതിയെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കയാല്‍, വൈകാതെ രാജ്യം അഴിമതി മുക്തമാകുമെന്ന് ഉത്തമ വിശ്വാസത്തോടെ പറയാന്‍ തനിക്ക് സാധിക്കുമെന്നാണ് വിദേശത്തെ വേദികളില്‍ ഇന്ത്യന്‍ വംശജരോട് പ്രസംഗിക്കുമ്പോള്‍ നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ഈ വാക്കുകള്‍ (വികാരതീവ്രമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ) കേള്‍ക്കുമ്പോള്‍ നമ്മുടെ രാജ്യമെത്രമാറിയെന്ന അത്ഭുതത്തോടെയുള്ള സന്തോഷം വിടരുന്ന പ്രവാസി ഇന്ത്യക്കാരുടെ മുഖം  ഏതാണ്ടെല്ലാ വേദികളിലുമുണ്ട്.


ഈ അവകാശവാദത്തിനൊപ്പിച്ചല്ല, കാര്യങ്ങളെന്നതാണ് യാഥാര്‍ഥ്യം. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇപ്പോള്‍ റെയില്‍വേ - കല്‍ക്കരി മന്ത്രിയായിരിക്കുന്ന, മുമ്പ് ഊര്‍ജ - കല്‍ക്കരി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന പീയുഷ് ഗോയലിനെക്കുറിച്ചുയര്‍ന്ന ആരോപണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പീയുഷ് ഗോയലും ഭാര്യയും ഡയറക്ടര്‍മാരായ കമ്പനി, ബേങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന ആരോപണം നേരത്തെയുണ്ട്. അതിന് പിറകെയാണ് രണ്ടായിരത്തില്‍ രൂപവത്കരിച്ച ഫഌഷ്‌നെറ്റ് ഇന്‍ഫൊ സോല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി, വന്‍ വ്യവസായി അജയ് പിരമലിന്റെ ഉടസ്ഥതയിലുള്ള കമ്പനിക്ക് വിറ്റത്.


കമ്പനി വില്‍ക്കുന്നതില്‍ നിയമവിരുദ്ധമായൊന്നുമില്ല. രണ്ടായിരത്തില്‍ രൂപവത്കരിച്ച കമ്പനി 2014ലാണ് വിറ്റത്. വില്‍ക്കുമ്പോള്‍ ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് രണ്ട് രൂപ ഇരുപത് പൈസ ലാഭവിഹിതം നല്‍കാനുള്ള ത്രാണിയേ ഫഌഷ്‌നെറ്റിനുണ്ടായിരുന്നുള്ളൂ. മോഹവില നല്‍കി വാങ്ങാന്‍ പാകത്തിലൊന്നും പീയുഷിന്റെ കമ്പനിയിലുണ്ടായിരുന്നില്ലെന്ന് അര്‍ഥം. എന്നിട്ടും ഓഹരിയൊന്നിന് ആയിരം മടങ്ങ് നല്‍കി, അജയ് പിരമലിന്റെ കമ്പനി, ഫഌഷ്‌നെറ്റ് വാങ്ങി! ഫഌഷ്‌നെറ്റിന്റെ ഓഹരിയുടെ മുഖവില പത്ത് രൂപയായിരുന്നു. ഒന്നിന് പതിനായിരം രൂപ കൈപ്പറ്റിയായിരുന്നു വില്‍പ്പന. ഇവ്വിധം അമ്പതിനായിരത്തി എഴുപത് ഓഹരികളാണ് അജയ് പിരമലിന്റെ കമ്പനി വാങ്ങിയത്. ആകെ ചെലവ് 50 കോടി എഴുപതിനായിരം രൂപ.


ഈ ഇടപാട് നടക്കുമ്പോള്‍ ഫഌഷ്‌നെറ്റിനെ വാങ്ങിയ പിരമല്‍ എസ്റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 119 കോടിയോളം രൂപ നഷ്ടത്തിലുമായിരുന്നു! വാങ്ങിയെടുത്ത ഫഌഷ്‌നെറ്റിന്റെ പേര് ആസാന്‍ ഇന്‍ഫൊ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി പ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ 2017ല്‍ രേഖപ്പെടുത്തിയ നഷ്ടം 14.78 കോടി.


നിലവില്‍ തന്നെ നഷ്ടത്തിലോടിയിരുന്ന പിരമല്‍ എസ്റ്റേറ്റ്‌സിനെക്കൊണ്ട് പിന്നീട് നഷ്ടമുണ്ടാക്കിയ കമ്പനി, വന്‍തുക മുടക്കി വാങ്ങിപ്പിക്കാന്‍ അജയ് പിരമല്‍ നിശ്ചയിച്ചത് വെറുതെയാകുമോ? ഊര്‍ജം, കല്‍ക്കരി, റെയില്‍വേ എന്നീ മേഖലകളിലൊക്കെ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളുണ്ട് അജയ് പിരമലിന്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാറില്‍ കല്‍ക്കരി - ഊര്‍ജ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പാണ് പിയുഷ് ഗോയലിന്റെ കമ്പനി വില്‍പ്പന. ഊര്‍ജ - കല്‍ക്കരി വകുപ്പുകളില്‍ നിന്ന് ലഭിക്കാനിടയുള്ള വലിയ 'സേവന'ങ്ങള്‍ മുന്നില്‍ക്കണ്ടാകണം വലിയ വില നല്‍കി പീയുഷിന്റെ കമ്പനി വാങ്ങാന്‍ അജയ് പിരമല്‍ സന്‍മനസ്സ് കാട്ടിയത് എന്ന് കരുതണം. കമ്പനികളുടെ സാമ്പത്തികാരോഗ്യം പരിഗണിച്ചാല്‍ അതല്ലാതെ മറ്റൊരുകാരണവും ഈ വാങ്ങലിനില്ല തന്നെ.


സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി എന്ന നിലയ്ക്ക് 'മികച്ച' പ്രകടനം കാഴ്ചവെച്ച പീയുഷിന്, നരേന്ദ്ര മോദി കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം നല്‍കി, കല്‍ക്കരി വകുപ്പില്‍ തുടരുന്നു, റെയില്‍വേ അധികമായി കിട്ടി. ഈ രണ്ട് വകുപ്പുകളില്‍ നിന്ന് അജയ് പിരമലിന്റെ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച സേവനങ്ങളെന്തൊക്കെ എന്നത് കൂടി പരിശോധിച്ചാലേ, കമ്പനി കൈമാറ്റം വെറും വില്‍പ്പനയായിരുന്നോ അതോ മുന്‍കൂറായി നല്‍കിയ കൈക്കൂലിയായിരുന്നോ എന്ന് മനസ്സിലാകൂ. ആരോപണം നേരിടുന്ന ആരെയും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവിന് കരണീയമായത്, മന്ത്രിയെ നീക്കിനിര്‍ത്തി അന്വേഷണം നടത്തുക എന്നതാണ്. സ്വന്തം ചേരിയിലെ ഏത് ഏഴാം കൂലി പ്രതിസ്ഥാനത്തു നില്‍ക്കുന്ന അന്വേഷണവും ഏത് വിധേനയും അട്ടിമറിക്കാന്‍ മടികാണിച്ചിട്ടില്ല, ഇക്കാലത്തിനിടെ എന്നതിനാല്‍ മന്ത്രിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമെന്നത് സാധ്യതയായിപ്പോലുമില്ല.


ഏതാണ്ട് ഇതേ സ്ഥിതിയായിരുന്നു അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ കാര്യത്തിലും. നഷ്ടത്തിലോടിയിരുന്ന കമ്പനിയെ വായ്പ നല്‍കി സഹായിക്കാന്‍ പൊടുന്നനെ സ്ഥാപനങ്ങളുണ്ടാകുന്നു, അതും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം. വായ്പ സ്വീകരിച്ച കമ്പനി പൊടുന്നനെ വലിയ ലാഭമുണ്ടാക്കുന്നു. പിന്നെ പൂട്ടുന്നു. വായ്പ നല്‍കിയത്, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉന്നത സ്ഥാനത്തുണ്ടായിരുന്ന വ്യക്തി രൂപവത്കരിച്ച കമ്പനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മൊബൈല്‍ സേവന രംഗത്തേക്ക് ഇറങ്ങുകയും നരേന്ദ്ര മോദി തന്നെ അതിന്റെ പരസ്യ മോഡലാകുകയും ചെയ്തത് ഓര്‍മയുള്ളവര്‍ക്ക് ജയ് ഷായുടെ കമ്പനിയിലേക്ക് എത്തിയ വായ്പയുടെ ഉറവിടത്തെക്കുറിച്ച് സംശയമുണ്ടായാല്‍ കുറ്റം പറയാനാകില്ല.


ഇതുപോലുള്ള പല കമ്പനികളുള്ള നേതാക്കള്‍ കുറവല്ല. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് ഓഹരി പങ്കാളിത്തമുള്ള പത്തിലധികം കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ദേശീയ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. വിദേശത്തു നിന്ന് പണം ഇറക്കുന്നതിന് രൂപവത്കരിച്ച 'ഷെല്‍' കമ്പനികളാണിവയെന്ന് ആക്ഷേപവുമുണ്ടായിരുന്നു. ആ കമ്പനികളൊക്കെ ഇവ്വിധം വിറ്റഴിക്കപ്പെട്ടിട്ടുണ്ടോ ആവോ?


യു പി എ സര്‍ക്കാറിന്റെ കാലത്ത് കോളിളക്കമുണ്ടാക്കിയ, ടു ജി, കല്‍ക്കരി ഇടപാടുകളില്‍ ലക്ഷം കോടിയിലേറെ രൂപ വീതം ഖജനാവിന് നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം. സ്‌പെക്ട്രവും കല്‍ക്കരിപ്പാടങ്ങളും ലേലം ചെയ്തു നല്‍കിയിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന തുക കണക്കാക്കിയാണ് ഖജനാവിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തിയത്. അത്തരം രീതികള്‍ മാറിയിരിക്കുന്നുവെന്ന് ഉറപ്പിച്ച് പറയാം. അഴിമതി കുറേക്കൂടി സമര്‍ഥവും സംഘടിതവുമായി നടപ്പാക്കപ്പെടുകയാണ്.


അധികാര സ്ഥാനത്തിരിക്കുന്നവരോ അധികാരത്തില്‍ സ്വാധീനമുള്ളവരോ മുന്‍കൂറായി കൈക്കൂലി വാങ്ങുന്ന, അതിന് തന്നെ കമ്പനി വില്‍പ്പനയുടെ പേരിലോ കമ്പനിയിലേക്ക് നല്‍കപ്പെടുന്ന വായ്പയുടെ പേരിലോ നിയമസാധുത നേടുന്ന സ്ഥിതി. വര്‍ഗീയാതിക്രമങ്ങള്‍ വര്‍ധിക്കുകയും വെറുപ്പ് വളര്‍ത്താന്‍ പാകത്തിലുള്ള പ്രവൃത്തികളുടെ കാര്യത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ മത്സരിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ വരുതിയില്‍ നിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ പൊതുശ്രദ്ധ അവിടങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു, കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍. അധികാരം ഉപയോഗിച്ച് അഴിമതി നടത്തുന്നതിനെക്കുറിച്ച് വേവലാതിപ്പെടാനുള്ള സമയം ഇന്ത്യക്കാരന് ലഭിച്ചതേയില്ല. ഇക്കാലത്തിനിടെ വലിയ ആരോപണങ്ങള്‍ ഉണ്ടാകാതിരുന്നതിന് അതും ഒരു കാരണമാണ്. അല്ലെങ്കിലും കണക്കെടുപ്പുകളൊക്കെ കഴിഞ്ഞ്, ആരോപണങ്ങളുയരാന്‍ സമയം ആകുന്നതേയുള്ളൂ. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്തെ കണക്കെടുപ്പ് (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയത്) കഴിഞ്ഞ് നഷ്ടക്കണക്കും അഴിമതി ആരോപണങ്ങളുമുയര്‍ന്നത് രണ്ടാം യു പി എയുടെ കാലത്താണല്ലോ.


സിലിന്‍ഡറൊന്നിന് 250 - 300 രൂപ തട്ടിയെടുത്തുകൊണ്ടിരുന്ന (ഇപ്പോഴത്രയൊമൊന്നുമില്ല, സബ്‌സിഡി നരേന്ദ്ര മോദി സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്) വലിയ മാഫിയയെ ഇല്ലാതാക്കിയ, 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് അഴിമതിയുടെ വേരറുക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രിയുടെ കണ്‍മുന്നിലാണ് കൈയടക്കത്തോടെയുള്ള വാങ്ങലുകള്‍ നടക്കുന്നത്.


അത്രയും സമര്‍ഥന്മാരുള്ളപ്പോള്‍ വ്യവസായ ആവശ്യത്തിന് ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമി, ഡി നോട്ടിഫൈ ചെയ്ത് തത്പരക്ഷികള്‍ക്ക് കൈമാറ്റം ചെയ്തതില്‍ അഞ്ചോ ആറോ കോടി കോഴ വാങ്ങിയെന്ന് ആരോപണം നേരിടുന്ന ബി എസ് യെദ്യൂരപ്പയെ തന്നെയാണ് കര്‍ണാടകത്തില്‍ ബി ജെ പിയ്ക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കേണ്ടത്. അഴിമതി തുടച്ചുനിക്കാന്‍ പ്രതിജ്ഞാബദ്ധനായ പരമാധികാരിക്ക് ലജ്ജ കൂടാതെ യെദ്യൂരപ്പക്ക് വേണ്ടി പ്രചാരണം നടത്തുകയുമാകാം. മൗറീഷ്യസിലും മറ്റും കമ്പനികള്‍ രൂപവത്കരിച്ച് കള്ളപ്പണം നാട്ടിലേക്ക് ഒഴുക്കിയ, ഇരുമ്പയിര് ഖനനത്തിലെ അഴിമതിയുടെ പേരില്‍ നിയമനടപടി നേരിടുന്ന ബെല്ലാരിയിലെ റെഡ്ഢി സഹോദരന്‍മാരുടെ (ജനാര്‍ദന - കരുണാകര - സോമശേഖര) ബിനാമികള്‍ക്ക് സീറ്റ് നല്‍കുകയും റെഡ്ഢി സഹോദരന്‍മാര്‍ തന്നെ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഒറ്റ നിര്‍ബന്ധം മാത്രം. അഴിമതിയോടും കള്ളപ്പണത്തോടും വികാരതീവ്രമായ ശബ്ദം കൊണ്ട് പൊരുതിക്കൊണ്ടേയിരിക്കണം.

2018-04-15

കത്വ: അരങ്ങത്തും അണിയറയിലും കംസന്‍മാര്‍


എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ഒരാഴ്ചക്കാലം ക്ഷേത്രത്തിനുള്ളില്‍ തടഞ്ഞുവെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയത്, മനുഷ്യ മനസ്സിന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതകള്‍ കാട്ടാന്‍ പാകത്തിലേക്ക് ഹിന്ദുത്വ വര്‍ഗീയത എത്തിയിരിക്കുന്നുവെന്നാണ് രാജ്യത്തോട് പറയുന്നത്. ഈ വര്‍ഗീയതയെ പിന്തുണക്കാനും അതിന്റെ പ്രയോക്താക്കള്‍ നടത്തുന്ന ഏത് ക്രൂരതയെയും ന്യായീകരിക്കാനും രാജ്യത്തെ വിവിധ സംവിധാനങ്ങള്‍ മറകൂടാതെ രംഗത്തുവരുമെന്നതിനും തെളിവാണ് ജമ്മു കശ്മീരിലെ കത്വ.  നാടോടികളായ ബഖര്‍വാല്‍ വിഭാഗത്തില്‍പ്പെടുന്ന 20 മുസ്‌ലിം കുടുംബങ്ങള്‍, ബ്രാഹ്മണര്‍ക്ക് സ്വാധീനമുള്ള രസാന പ്രദേശത്ത്, ഭൂമി വാങ്ങി സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചതാണ് ഈ കുഞ്ഞിനോട് നൃശംസത കാട്ടാനും ജീവനെടുക്കാനും വര്‍ഗീയവാദികളെ പ്രേരിപ്പിച്ചത്. ഇതിലൂടെ ഈ മുസ്‌ലിം കുടുംബങ്ങളെ ഭീതിയിലേക്ക് തള്ളിവിടാമെന്നും അതോടെ അവര്‍ ഇവിടം ഉപേക്ഷിച്ച് പൊയ്‌ക്കൊള്ളുമെന്നും വര്‍ഗീയവാദികള്‍ കണക്ക് കൂട്ടി.


ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അറുപത് വയസ്സ് പിന്നിട്ട സഞ്ജി രാമാണ് തട്ടിക്കൊണ്ടുപോകലും കൊലയും ആസൂത്രണം ചെയ്തത്. അതിന് മരുമകന്‍, മകന്‍, പ്രദേശത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവരെ ഉപയോഗപ്പെടുത്തുകയും ചെയ്തു. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തില്‍ ഒളിപ്പിച്ച ഇവര്‍, ഒരാഴ്ചയോളം മയക്കാനുള്ള മരുന്ന് മാത്രമാണ് നല്‍കിയത്. ഭക്ഷണമില്ലാതെ മയക്കാനുള്ള മരുന്ന് മാത്രം കഴിച്ച് അവശ നിലയിലായ കുഞ്ഞിനെയാണ് പിന്നീട് കൂട്ടബലാത്സംഗങ്ങള്‍ക്ക് ഇരയാക്കുന്നതും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതും. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതി അന്വേഷിക്കുന്ന സംഘത്തില്‍ തട്ടിക്കൊണ്ടുപോകലും കൊലയും ആസൂത്രണം ചെയ്ത പോലീസ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. 


ജനുവരി പത്തിന് നടന്ന ഈ ക്രൂരതയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനായി പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുകയും ചെയ്തു സഞ്ജി രാം. ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത മരുമകനെ കേന്ദ്രീകരിച്ച് മാത്രം അന്വേഷണം നടത്തിയ പോലീസ് കേസ് അവിടെ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിഷേധങ്ങളുയര്‍ന്നത്. സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷക ദീപിക സിംഗ് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെത്തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവുണ്ടായി.  ക്രൈം ബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ലയും സംഘവുമാണ് അന്വേഷണം പൂര്‍ത്തിയാക്കി ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊടും ക്രൂരതയും അതിന്റെ ഉദ്ദേശ്യവും പുറംലോകമറിഞ്ഞത് അതോടെയാണ്.


സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദീപിക സിംഗിനെ പിന്തിരിപ്പിക്കാനും ഭീഷണിപ്പെടുത്താനും  ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് സംഘം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ അതിനെതിരെ സംഘടിതമായി രംഗത്തുവന്നു വര്‍ഗീയവാദികള്‍. ആരോപണവിധേയരെ പിന്തുണച്ച് അവര്‍ പ്രകടനങ്ങള്‍ നടത്തി, ദേശീയപതാകയുമേന്തി നടത്തിയ പ്രകടനങ്ങളില്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്കൊപ്പം പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണിചേര്‍ന്നു. അത്തരം പ്രകടനങ്ങള്‍ ആസൂത്രണം ചെയ്ത ഹിന്ദു ഏക്ത മഞ്ചിന് നേതൃത്വവും പിന്തുണയുമായി മെഹ്ബൂബ മുഫ്തി മന്ത്രിസഭയില്‍ അംഗങ്ങളായ ചൗധരി ലാല്‍ സിംഗും ചന്ദര്‍ പ്രകാശ് ഗംഗയുമുണ്ടായിരുന്നു.


എട്ട് വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നകേസിലെ ആരോപണ വിധേയരെ പിന്തുണക്കാന്‍ മന്ത്രിമാര്‍ക്ക് യാതൊരു മടിയുമുണ്ടായില്ല.
ഈ കുഞ്ഞും അതുള്‍ക്കൊള്ളുന്ന സമുദായവും ഇത്തരം ക്രൂരത ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണെന്നും അതിന്റെ പേരില്‍ 'ഹിന്ദു'ക്കളെ അറസ്റ്റ് ചെയ്യുന്നത് നീതികേടാണെന്നുമുള്ള വിശ്വാസത്തിലല്ലാതെ ഇവര്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമോ? കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ ശ്രമിക്കുകയും അരോപണവിധേയര്‍ക്ക് വേണ്ടി സൗജന്യമായി കേസ് വാദിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അഭിഭാഷകരും ഇതേ വിശ്വാസത്തില്‍ തുടരുന്നവരല്ലേ? 'ഇവളെയൊക്കെ കൊന്നത് നന്നായി' എന്ന് തുടങ്ങുന്ന അഭിപ്രായം സാമൂഹിക മാധ്യമത്തിലൂടെ പ്രകടിപ്പിച്ച സംഘ്പരിവാര്‍ നേതാവിന്റെ മകന്റെയും അതിനെ പിന്തുണക്കാന്‍ മടികാണിക്കാതിരുന്നവരുടെയും വിശ്വാസവും ഇതുതന്നെയാകില്ലേ?


രാജ്യം ഹിന്ദു രാഷ്ട്രമാകാന്‍ കുതിക്കുമ്പോള്‍, ഇതര മതസ്ഥര്‍ക്ക് ഇവിടെ എന്തുകാര്യം? ആ ചോദ്യം സംഘ് പരിവാരം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മുസ്‌ലിംകളോട് 'പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കൊള്ളു'വെന്ന് ഭീഷണിസ്വരത്തില്‍ ആവര്‍ത്തിക്കുന്നത് അതുകൊണ്ടാണ്. ഹിന്ദുക്കള്‍ അധിവസിക്കുന്ന ഇടങ്ങളില്‍ മുസ്‌ലിംകള്‍ ഭൂമി വാങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നതിന്റെ കാരണവും മറ്റൊന്നല്ല. തങ്ങളുടെ പ്രദേശങ്ങളില്‍ താമസിക്കുന്ന/താമസിക്കാന്‍ ഒരുങ്ങുന്ന ന്യൂനപക്ഷവിഭാഗങ്ങളെ പുറംതള്ളേണ്ടത് രാജ്യ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ക്രിയയായി മാറണമെന്നതാണ് സംഘ്പരിവാരത്തിന്റെ ഉദ്ദേശ്യം. അത്തരമൊരു മാനസികാവസ്ഥയുള്ള വര്‍ഗീയവാദികളായി ഭൂരിപക്ഷ വിഭാഗങ്ങളെ മാറ്റാനായി നടത്തുന്ന പലവിധ പ്രചാരണങ്ങളുടെ ഫലം കൂടിയാണ് നമ്മള്‍ കത്വയില്‍ കണ്ടത്. അതുകൊണ്ടുതന്നെ ഈ കൊടുംക്രൂരതയുടെ ഉത്തരവാദിത്തം അത് നടപ്പാക്കിയ ഏതാനും പേരിലോ കേസൊതുക്കിത്തീര്‍ക്കാന്‍ കൂട്ടുനിന്ന മറ്റുള്ളവരിലോ ഒതുങ്ങുന്നില്ല. വര്‍ഗീയതയുടെ കാളകൂടം വമിപ്പിച്ച്, എന്ത് ക്രൂരതയും ചെയ്യാന്‍ പാകത്തിലേക്ക് ഒരു വിഭാഗം ആളുകളെ എത്തിച്ച സംഘ്പരിവാരം കൂടിയാണ് വിചാരണചെയ്യപ്പെടേണ്ടത്. ഇത്തരം പ്രചാരണങ്ങള്‍ തടസ്സം കൂടാതെ നടത്താന്‍ അവസരമൊരുക്കിയ അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന വിരാട പുരുഷന്‍മാര്‍ കൂടിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത്. അവരുടെ അധ്യക്ഷതയില്‍ മുന്‍കാലത്ത് അരങ്ങേറിയ കൊടുംക്രൂരതകള്‍ക്ക് നിയമമനുശാസിക്കും വിധത്തിലുള്ള ശിക്ഷ ഉറപ്പാക്കാന്‍ സാധിക്കാതെ പോയ നിയമ - നീതിന്യായ സംവിധാനങ്ങള്‍ക്ക് കൂടി ഉത്തരവാദിത്തമുണ്ട് കത്വയിലെ കുഞ്ഞിന്റെ ജീവനെടുത്തതില്‍.


2002 ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യാ ശ്രമത്തിലാണ് കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ക്രൂരതകള്‍ മുമ്പ് അരങ്ങേറിയത്.  കൊള്ളയും കൊള്ളിവെപ്പും കൂട്ട ബലാത്സംഗങ്ങളും അരങ്ങേറുമ്പോള്‍ പോലീസിനെ നിഷ്‌ക്രിയമാക്കി അക്രമികള്‍ക്ക് ഒത്താശ ചെയ്തു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഭരണകൂടം. ഭൂരിപക്ഷ സമുദായത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അനുവദിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന ആരോപണം ഇപ്പോഴും കെടാതെ നില്‍ക്കുന്നു. ഗര്‍ഭിണിയെ വയറുപിളര്‍ന്ന് കൊന്നതടക്കമുള്ള കൊടും ക്രൂരതകള്‍ കാട്ടിയ സംഘ് പരിവാര്‍ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ അധികാര സ്ഥാനത്തിരുന്നവര്‍ നേരിട്ട് ശ്രമിച്ചതിന്റെ തെളിവ് ഒളി ക്യാമറാ ഓപ്പറേഷനില്‍ പുറത്തുവരികയും ചെയ്തു.


കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതെ, രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തന്നെ ഇരകളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താതെ, മൊഴി രേഖപ്പെടുത്തിയ കേസുകളില്‍ ആരോപണ വിധേയരെ അറസ്റ്റ് ചെയ്യാതെ, ആരോപണ വിധേയരെ അറസ്റ്റ് ചെയ്ത കേസുകളില്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാതെ, തെളിവുകള്‍ കോടതിയിലെത്തിയ കേസുകളില്‍ വിചാരണ സമയത്ത് ഇരകളെയും സാക്ഷികളെയും കോടതിയിലെത്തിക്കാതെ (ഭീഷണിപ്പെടുത്തിക്കൊണ്ട്) ഒക്കെയാണ് പേരിനെങ്കിലും നീതി നടപ്പാക്കപ്പെടുന്ന സാഹചര്യം ഗുജറാത്തില്‍ ഒഴിവാക്കിയത്. ഇതെല്ലാം മറികടന്ന് വിചാരണയിലേക്ക് കടന്ന കേസുകളില്‍ വാദിഭാഗം സമര്‍പ്പിക്കുന്ന തെളിവുകള്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് രഹസ്യമായി എത്തിച്ച് കൊടുക്കുക പോലും ചെയ്തു.


ഭരണകൂടത്തിന്റെ സര്‍വ പിന്തുണയോടെയുമാണ് ഇതൊക്കെ നടന്നതെങ്കിലും സംഗതികള്‍ രഹസ്യമായിരുന്നു. വംശഹത്യാ ശ്രമത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് നീതി കിട്ടണമെന്ന വാശിയില്‍ രംഗത്തുണ്ടായിരുന്ന പൊതു പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ഭരണാധികാരികളുടെ വര്‍ഗീയ അജന്‍ഡകളുടെ സംരക്ഷകരായി മാറാന്‍ മടിച്ച ചില പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരിലൂടെ ഇതൊക്കെ പുറത്തുവന്നുവെന്ന് മാത്രം. കത്വയിലെത്തുമ്പോള്‍ കേസ് അട്ടിമറിക്കാന്‍, ആരോപണ വിധേയരെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍, അറസ്റ്റില്‍ പ്രതിഷേധിച്ച് ദേശീയ പതാകയുമായി പ്രകടനം നടത്താന്‍ ഒക്കെ മറ കൂടാതെ രംഗത്തുവരാന്‍ പാകത്തിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജ്യത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദി എത്തി, നാല് വര്‍ഷം പിന്നിടുമ്പോള്‍ ഇക്കാര്യത്തില്‍ നേടിയ 'പുരോഗതി' ചെറുതല്ലെന്ന് ചുരുക്കം.


രാജ്യദ്രോഹക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത കനയ്യ കുമാര്‍ അടക്കമുള്ള ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ  2016 ഫെബ്രുവരിയില്‍ കോടതി മുറിക്കുള്ളില്‍വെച്ച് ആക്രമിക്കാന്‍ മടിക്കാതിരുന്ന ഹിന്ദുത്വ അഭിഭാഷകര്‍ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടായോ? കേന്ദ്ര ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസോ രാജ്യത്തെ പരമോന്നത നീതിന്യായ സംവിധാനമോ എന്തെങ്കിലും നടപടിയെടുത്തതായി അറിവില്ല. കത്വ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടയാന്‍, നീതിക്കു വേണ്ടി കോടതിയെ സമീപിച്ച അഭിഭാഷകയെ ഭീഷണിപ്പെടുത്താന്‍ ഹിന്ദുത്വ അഭിഭാഷകര്‍ മടികാണിക്കാതിരുന്നതില്‍ അത്ഭുതമില്ല. ഗുജറാത്ത് മുതല്‍ മുസഫര്‍ നഗര്‍ വരെയുള്ള സംഭവങ്ങളില്‍ പ്രതികളെ സംരക്ഷിക്കുകയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അട്ടിമറിക്കപ്പെടുകയും ചെയ്യുമ്പോള്‍, കത്വയിലെ ഒരു നാടോടി പെണ്‍കുഞ്ഞിന്റെ ജീവന് വില കല്‍പ്പിക്കേണ്ട ആവശ്യമില്ല വര്‍ഗീയവിഷം അത്രത്തോളം പേറുന്നവര്‍ക്ക്. ആ കുഞ്ഞിന്റെ ജീവനെടുക്കുന്നത്, പ്രദേശത്തെ മുസ്‌ലിം മുക്തമാക്കാന്‍ സഹായിക്കുമെങ്കില്‍ അതൊരു രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ പ്രവൃത്തിയായി മാത്രമേ സഞ്ജി റാമും കൂട്ടരും കണ്ടിട്ടുണ്ടാകൂ. ആ അവസ്ഥ കൂടിയാണ് കത്വയിലെ പെണ്‍കുഞ്ഞ് രാജ്യത്തെ ഓര്‍മിപ്പിക്കുന്നത്.


ഡല്‍ഹിയില്‍ 2012ല്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം രാജ്യത്താകെ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. അവിടെയുയര്‍ന്നത് സ്ത്രീ സൂരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കയായിരുന്നുവെങ്കില്‍, ഇവിടെ അതിലും വലിയ ആപത്ശങ്കകളാണ് ഉയരുന്നത്. പക്ഷേ അത് വേണ്ട വിധം മനസ്സിലാക്കിയുള്ള പ്രതിരോധം ഉണ്ടാകുന്നുണ്ടോ? ഡല്‍ഹി സംഭവത്തെത്തുടര്‍ന്ന് സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തുകൊണ്ട് നിയമം ഭേദഗതി ചെയ്തിരുന്നു. വര്‍ഗീയതയുടെ കൊടിയ വിഷം കുത്തിവെച്ച്, എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാത്തവരെ സൃഷ്ടിച്ചെടുക്കുന്ന സംഘ്പരിവാര അജന്‍ഡയെ തകര്‍ക്കും വിധത്തിലുള്ള സാമൂഹിക - രാഷ്ട്രീയ മാറ്റമുണ്ടാകുമ്പോഴേ കത്വയിലെ പെണ്‍കുഞ്ഞിന് നീതി കിട്ടൂ. കൈയാളുകള്‍ക്ക് ദണ്ഡനം ഉറപ്പാക്കുന്നത് നീതിയുടെ ഇടക്കാലാശ്വാസം മാത്രമേ ആകൂ.

2018-04-09

ഇതൊരു സമരം മാത്രമല്ല


പട്ടിക ജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 1989ല്‍ അധികാരത്തിലേറിയ വി പി സിംഗ് സര്‍ക്കാറാണ് പ്രാബല്യത്തിലാക്കിയത്. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശ നടപ്പാക്കിയതും വി പി സിംഗ് സര്‍ക്കാറായിരുന്നു. ഈ രണ്ട് നടപടികളും രാജ്യത്തെ അധസ്ഥിത വിഭാഗങ്ങളെ ശാക്തീകരിക്കുക മാത്രമല്ല ചെയ്തത്, ഇവരെയാകെ ബ്രാഹ്മണ മേധാവിത്വത്തില്‍ അധിഷ്ഠിതമായ ഹിന്ദുത്വ ശൃംഖലയില്‍ ചേര്‍ത്ത്, അധികാരത്തിലേക്കുള്ള യാത്രക്ക് വേഗം കൂട്ടാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ തടയുക കൂടിയാണ്്.


രാമക്ഷേത്ര നിര്‍മാണമെന്ന അജന്‍ഡ ഉയര്‍ത്തി, വര്‍ഗീയത വളര്‍ത്താനും ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ഉറപ്പിക്കാനുമാണ് സംഘ്പരിവാര്‍ ഉദ്യമിക്കുന്നതെന്ന് വേഗത്തില്‍ തിരിച്ചറിഞ്ഞ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണത്തിന്റെ പ്രതിഫലനം കൂടിയായി വേണം ഈ തീരുമാനങ്ങളെ കാണാന്‍. അയോധ്യയിലെ ബാബ്‌രി മസ്ജിദ് നിലനിന്ന സ്ഥലത്ത്, അതിക്രമിച്ച് കയറി സ്ഥാപിച്ച വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ അനുവാദം നല്‍കി, മൃദുഹിന്ദുത്വത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ച രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്ര ഹിന്ദുത്വയുടെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനയെ ഇല്ലാതാക്കുക എന്നത് കൂടിയായിരുന്നു വി പി സിംഗ് സര്‍ക്കാറിന്റെ ഉദ്ദേശ്യം. അതില്‍ അദ്ദേഹം കൈവരിച്ച നേട്ടമാണ്, ബി ജെ പിക്ക് പാര്‍ലിമെന്റില്‍ ഒറ്റക്ക് ഭൂരിപക്ഷമെന്ന സംഘ്പരിവാര്‍ ലക്ഷ്യം ഇപ്പോഴും വിദൂരമായി തുടരാന്‍ കാരണം (നിലവില്‍ ലോക്‌സഭയില്‍ മാത്രമേ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുള്ളൂ).


പട്ടിക വിഭാഗങ്ങള്‍ക്കു നേര്‍ക്കുള്ള അതിക്രമം തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ സുപ്രീം കോടതി കൊണ്ടുവന്ന നിയന്ത്രണങ്ങളെയും അതിനോടുയര്‍ന്ന തീവ്രമായ പ്രതികരണത്തെയും ഈ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ കൂടി വേണം കാണാന്‍. അതുകൊണ്ട് തന്നെ ഇത് കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരായ സമരം മാത്രമല്ല, ദളിതുകള്‍ ആക്രമിക്കപ്പെടുകയും അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ക്ക് മേല്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയില്‍ നീതിന്യായ സംവിധാനം കൂടി തങ്ങള്‍ക്കെതിരെ തിരിയുന്നുവെന്ന തോന്നലില്‍ നിന്നുയര്‍ന്ന പ്രതിരോധം കൂടിയാണ്. ആ നിലക്ക് രാജ്യത്ത് നിലനില്‍ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ പുറംതള്ളുക എന്ന ഉദ്ദേശ്യം കൂടി ഈ സമരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.


നിയമം ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നാണ് സുപ്രീം കോടതിയുടെ വിശദീകരണം. ദുരുപയോഗം ചെയ്യുന്നത് പട്ടിക വിഭാഗക്കാര്‍ തന്നെയാകണമെന്നില്ലെന്നും പോലീസും സ്വകാര്യ വ്യക്തികളും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി നിയമം ഉപയോഗിക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയത് എന്നും കോടതി വിശദീകരിച്ചിട്ടുമുണ്ട്. പക്ഷേ, പട്ടിക വിഭാഗങ്ങള്‍ക്കു നേര്‍ക്കുള്ള അതിക്രമം സംബന്ധിച്ച പരാതിയില്‍, വ്യക്തമായ തെളിവുകളുണ്ടോ എന്ന് പരിശോധിച്ച്, പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോ എന്ന് വിലയിരുത്തിയ ശേഷം മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നാണ് ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി. മേലുദ്യോഗസ്ഥനെതിരെയാണ് പരാതിയെങ്കില്‍, ഡെപ്യൂട്ടി സൂപ്രണ്ട് പദവിയില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമേ അറസ്റ്റ് പാടുള്ളൂവെന്നും കോടതി ഉത്തരവിട്ടു. അറസ്റ്റിന് നിയമന അധികാരിയുടെ  അനുമതി വാങ്ങുകയും വേണം.


ജാതി ഇപ്പോഴും ശക്തമായി തുടരുന്ന വ്യവസ്ഥയില്‍ ദളിതുകള്‍ക്കു നേര്‍ക്കുള്ള അതിക്രമം തടയുന്നതില്‍ പ്രധാന പങ്കുണ്ടായിരുന്നു, പരാതി ഉണ്ടായാല്‍ അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥക്ക്. പരാതി ഗൗരവമുള്ളതാണെങ്കില്‍ അത് ജാമ്യമില്ലാത്ത കേസായി മാറുകയും ചെയ്യുമായിരുന്നു. ഇതിലും വെള്ളം ചേര്‍ക്കുകയാണ് സുപ്രീം കോടതി ചെയ്തത്. പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്ന കേസല്ലെന്ന് തോന്നിയാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.


ഈ നിയന്ത്രണങ്ങള്‍ 1989ലെ നിയമത്തെ നോക്കുകുത്തിയാക്കുന്നതാണെന്ന് വിധി പുറത്തുവന്നപ്പോള്‍ തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടിരുന്നു. പുനപ്പരിശോധനാ ഹരജി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  പുനപ്പരിശോധനാ ഹരജി നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തിയതാണ് ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് തെരുവിലേക്കിറങ്ങാന്‍ വിവിധ ദളിത് സംഘടനകളെ നിര്‍ബന്ധിതരാക്കിയത്. പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം, നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി മാത്രം സംഭവിച്ചതാണോ? അതോ നിയമത്തില്‍ വെള്ളം ചേര്‍ക്കുക എന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെയും സംഘ്പരിവാറിന്റെയും ഇംഗിതം കാലതാമസമുണ്ടാക്കിയോ?


പട്ടിക വിഭാഗങ്ങള്‍ക്കു നേര്‍ക്കുള്ള അതിക്രമം തടയല്‍ നിയമം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യംചെയ്ത് ഡോ. മഹാജന്‍ സുപ്രീം കോടതിയെ സമീപിച്ചു. തന്റെ വാദത്തിന് ബലം നല്‍കുന്നതിന് 2016ലെ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് ഡോ. മഹാജന്‍ ഹാജരാക്കി. പട്ടിക വിഭാഗങ്ങള്‍ക്ക് നേര്‍ക്കുള്ള അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും പിന്‍വലിക്കപ്പെടുകയോ ഒത്തുതീര്‍പ്പാക്കപ്പെടുകയോ കള്ളപ്പരാതിയാണെന്ന് കണ്ടെത്തപ്പെടുകയോ ചെയ്തുവെന്നായിരുന്നു ഡോ. മഹാജന്റെ വാദം. ഈ വാദം കോടതിയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ 2015ലെ കണക്കുകള്‍ കൂടി കോടതിക്ക് മുമ്പാകെ ഹാജരാക്കി.


2015ല്‍ രജിസ്റ്റര്‍ ചെയ്ത പരാതികളില്‍ 16 ശതമാനത്തിലും പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. 2015ല്‍ രാജ്യത്തെ വിവിധ കോടതികള്‍ പരിഗണിച്ച കേസുകളില്‍ 75 ശതമാനത്തിലും പ്രതികള്‍ വിട്ടയക്കപ്പെടുകയോ കേസ് പിന്‍വലിക്കപ്പെടുകയോ ആയിരുന്നുവെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ എസ് ജി) അറിയിച്ചു. ഹരജിക്കാരന്റെ വാദത്തിന് ബലമേകുന്ന നിലപാടാണ് സുപ്രീം കോടതിയില്‍ എ എസ് ജി സ്വീകരിച്ചത് എന്ന് ചുരുക്കം. നിയമത്തിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടി, സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് നിയമനിര്‍മാണത്തിനുള്ള പാര്‍ലിമെന്റിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാകുമെന്ന് ദുര്‍ബലമായി ചൂണ്ടിക്കാട്ടിയ എ എസ് ജി, വ്യാജ പരാതികള്‍ നല്‍കിയാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് കേസെടുക്കാന്‍ അനുവാദം നല്‍കി 2015ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് തോന്നുന്ന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായമെന്നും എ എസ് ജി അറിയിച്ചിരുന്നു. കേസ് പരിഗണിക്കവെ ഹരജിക്കാരന്റെ ആവശ്യത്തെ പരോക്ഷമായി പിന്തുണച്ച കേന്ദ്ര സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കാന്‍ വൈകിയതില്‍ അത്ഭുതമില്ല.


പട്ടിക വിഭാഗങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സംരക്ഷണ കവചത്തില്‍, നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന കാരണത്താല്‍, വിള്ളലുണ്ടാക്കുമ്പോള്‍ സവര്‍ണാധികാരഘടനയില്‍ നിന്നുണ്ടാകുന്ന ഉപദ്രവങ്ങളെ ചോദ്യംചെയ്യാനുള്ള അധികാരം പരിമിതപ്പെടുകയാണ്.  അങ്ങനെ പരിമിതപ്പെടുമ്പോള്‍ സവര്‍ണാധികാരത്തെ ഭയക്കുന്ന അവസ്ഥയിലേക്ക് പട്ടിക വിഭാഗങ്ങള്‍ തിരികെ എത്തും. അത്തരമൊരു അവസ്ഥയില്‍ മാത്രമേ തങ്ങളുടെ അജന്‍ഡകളുടെ വാഹകരായി ഇക്കൂട്ടര്‍ പൂര്‍ണമായി മാറൂ എന്ന് നരേന്ദ്ര മോദി സര്‍ക്കാറും സംഘ്പരിവാരവും വിശ്വസിക്കുന്നുണ്ട്. ഇതേ കാരണങ്ങളാലാണ് സംവരണം അവസാനിപ്പിക്കണമെന്നോ നിലവിലെ രീതി പുനപ്പരിശോധിക്കണമെന്നോ  ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. നിയമത്തിന്റെ ദുരുപയോഗം സാങ്കേതികമായി തെളിയിക്കപ്പെട്ടിട്ടുണ്ടാകാം. പക്ഷേ അതുമാത്രം കണക്കിലെടുത്തല്ല, സാമൂഹികാന്തസ്സിന്റെ പ്രശ്‌നം കൂടി ഉള്‍ക്കൊള്ളുന്ന നിയമത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സാമൂഹിക മാറ്റമെന്ന ഉദ്ദേശ്യം കണക്കിലെടുക്കാതെ, സുപ്രീം കോടതി തീരുമാനമെടുക്കുമ്പോള്‍, സവര്‍ണാധികാരത്തിന്റെ അജന്‍ഡകള്‍ക്ക് വിധേയപ്പെടുകയാണ് കോടതിയെന്ന് കരുതേണ്ടിവരും. അങ്ങനെയുള്ള വിധേയപ്പെടലുകളുണ്ടെന്നും ബാഹ്യശക്തികളുടെ താത്പര്യങ്ങളനുസരിച്ചുള്ള വിധികള്‍ പുറപ്പെടുവിക്കാന്‍ പാകത്തില്‍ കേസുകള്‍ വീതംവെക്കപ്പെടുന്നുണ്ടെന്നും സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും.


ഉനയില്‍ തുടങ്ങി മഹാരാഷ്ട്രയിലെ ഭീമ - കൊറേഗാവ് വരെ നീണ്ട ദളിത് പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഈ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായി.  അതിനെല്ലാം ഹേതുവായത് സംഘ്പരിവാര്‍ രാഷ്ട്രീയമായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ മെഹര്‍ പോരാളികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഭീമ - കൊറേഗാവില്‍ ഒത്തുചേര്‍ന്ന ദളിതുകളെ ആക്രമിച്ചതില്‍ മുഖ്യ ആസൂത്രകരെ സംരക്ഷിക്കാനാണ് മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചത്. ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ പുനെയിലെത്തിയ ജിഗ്നേഷ് മേവാനി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ മടിച്ചതുമില്ല. ഇത്തരം അതിക്രമങ്ങളും അതിന്‍മേല്‍ നീതി നിഷേധിക്കും വിധത്തിലുള്ള നടപടികളും ആവര്‍ത്തിക്കപ്പെടുന്നത്, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ ദളിത് വിഭാഗക്കാരായ ബി ജെ പി, എം പിമാര്‍ക്ക് അതിക്രമങ്ങളെക്കുറിച്ചും നീതി നിഷേധങ്ങളെക്കുറിച്ചും തുറന്ന് പറയേണ്ട അവസ്ഥയുമുണ്ടായി. ദളിതുകള്‍ക്കു നേര്‍ക്ക് വലിയ അതിക്രമങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങളുടെ പട്ടിക അവര്‍ നിരത്തുമ്പോള്‍ ഏതാണ്ടെല്ലാം ബി ജെ പി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുമാണ്.


സുപ്രീം കോടതി വിധിയോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തിയ നിസ്സംഗത, ഈ നീതിനിഷേധങ്ങളുടെ തുടര്‍ച്ചയായി അവര്‍ മനസ്സിലാക്കുകയും ചെയ്യുന്നു. അതിനോട് പ്രതികരിക്കാന്‍ ദളിത് സംഘടനകള്‍ യോജിച്ചിറങ്ങിയത്, വെറും തെരുവിലിറങ്ങലല്ല, മറിച്ച് രാഷ്ട്രീയ യുദ്ധത്തിന്റെ മറ്റൊരു മുഖം തുറക്കലാണ്. അത് ആദ്യം തിരിച്ചറിഞ്ഞത്, സംഘ്പരിവാരം തന്നെയാണ്. അതുകൊണ്ടാണ് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ സംഘ്പരിവാര പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. അക്രമോത്സുകമായ പ്രതികരണമുണ്ടായെന്ന് പരമോന്നത കോടതിക്ക് ബോധ്യപ്പെടുന്നതോടെ മുമ്പ് പുറപ്പെടുവിച്ച വിധിയില്‍ മാറ്റം വരുത്താനുള്ള സാധ്യത മങ്ങും. അതങ്ങനെ തന്നെ സംഭവിക്കുമെന്നാണ് പരമോന്നത കോടതിയില്‍ നിന്ന് പിന്നീട് വന്ന അഭിപ്രായപ്രകടനങ്ങള്‍ സൂചിപ്പിക്കുന്നതും.