2017-09-26

മേരെ പ്യാരെ ദേശ് വാസിയോം...നിക്കര്‍ കീറി


അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് പെട്രോളും ഡീഡലും മണ്ണെണ്ണയും പ്രകൃതി വാതകവുമൊക്കെയാക്കി ചില്ലറ വിപണിയില്‍ സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നതായിരുന്നു കുറച്ച് വര്‍ഷം മുമ്പ് വരെയുള്ള പതിവ്. ഇവക്കൊക്കെ നല്‍കേണ്ട സബ്‌സിഡി നിശ്ചയിക്കുക സര്‍ക്കാറായിരിക്കും. സബ്‌സിഡി നല്‍കി ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോഴുമ്പോള്‍ എണ്ണ വിതരണക്കമ്പനികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തി നല്‍കും. പെട്രോളിനുള്ള സബ്‌സിഡി രണ്ടാം യു പി എ സര്‍ക്കാര്‍ ഇല്ലാതാക്കി. ഡീസലിന്റേത് നരേന്ദ്ര മോദി സര്‍ക്കാറും. ഇറക്കുമതി ചെയ്യാനും സംസ്‌കരിക്കാനും വിതരണം ചെയ്യാനുമുള്ള ചെലവ് കണക്കാക്കി ഇവ രണ്ടിന്റെയും വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കായി. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്‌സിഡി നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ തോതില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. ഇനി വേണം കണക്കുകളിലേക്ക് വരാന്‍.


പെട്രോളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി ഇനത്തില്‍ 2009ല്‍ കേന്ദ്ര സര്‍ക്കാറിനുണ്ടായിരുന്ന ബാധ്യത ഒരു ലക്ഷത്തി മൂവായിരം കോടി രൂപയായിരുന്നു. അന്ന് അസംസ്‌കൃത എണ്ണക്ക് ബാരലിന് 140 ഡോളറായിരുന്നു വില. 2010ല്‍ സബ്‌സിഡി ബാധ്യത 46,000 കോടിയായി. ഇത്രയും വലിയ ബാധ്യത സബ്‌സിഡി ഇനത്തില്‍ പേറുമ്പോഴും അസംസ്‌കൃത എണ്ണയുടെ എക്‌സൈസ് നികുതി കുറച്ച്, പെട്രോളിന്റെയും ഡീസലിന്റെയും വില പിടിച്ചു നിര്‍ത്തിയിരുന്നു അന്നത്തെ യു പി എ സര്‍ക്കാര്‍.


അസംസ്‌കൃത എണ്ണക്ക് ബാരലിന് ഇപ്പോള്‍ 56 ഡോളര്‍ വരെയാണ് വില. നാല്‍പ്പത് ഡോളര്‍ വരെ താഴ്ന്നതിന് ശേഷമാണ് ഉയര്‍ന്നത്. ഇനിയും ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നു. പെട്രോളിനും ഡീസലിനും സബ്ഡിയില്ലാത്തതിനാല്‍ ആ ബാധ്യത കേന്ദ്ര സര്‍ക്കാറിനില്ല. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്‌സിഡി പരിമിതപ്പെടുത്തകയാല്‍ അതുവഴിയുള്ള ബാധ്യതയും കുറവ്. ശരാശരി 50,000 കോടി രൂപയുടെ ബാധ്യതയില്‍ നിന്ന് കേന്ദ്ര ഖജനാവ് ഒഴിവായെന്ന് കണക്കാക്കാം. അസംസ്‌കൃത എണ്ണക്കുമേലുള്ള എക്‌സൈസ് നികുതി പലകുറി ഉയര്‍ത്തിയതു വഴി ഖജനാവിലേക്ക് കിട്ടുന്ന വരുമാനം ലാഭവും. 2015 - 16 സാമ്പത്തിക വര്‍ഷത്തില്‍ എക്‌സൈസ് നികുതി വഴി കേന്ദ്രം സമാഹരിച്ചത് 1.99 ലക്ഷം കോടി രൂപയാണ്. ഒഴിവായ സബ്‌സിഡി ബാധ്യത കൂടി കണക്കിലെടുത്താല്‍ ലാഭക്കണക്ക് രണ്ടര ലക്ഷം കോടിയാകും.


2016 - 17ല്‍ ഈ തുക ഉയരാനേ സാധ്യതയുള്ളൂ. രണ്ടു വര്‍ഷം കൊണ്ട് ചുരുങ്ങിയത് അഞ്ച് ലക്ഷം കോടി രൂപ കേന്ദ്ര ഖജനാവില്‍ അധികമായുണ്ടായി. എക്‌സൈസ് നികുതി കുറക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയ സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലും ഏതാണ്ട് രണ്ടര ലക്ഷം കോടി കേന്ദ്ര ഖജനാവില്‍ അധികമായെത്തും.


ഇനി നോക്കേണ്ടത് ധനക്കമ്മിയുടെ കണക്കാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമായി ധനക്കമ്മി പരിമിതപ്പെടുത്തണമെന്ന നിയമം (ധന ഉത്തരവാദിത്ത നിയമം) പാര്‍ലിമെന്റ് പാസ്സാക്കിയിട്ട് ദശകങ്ങളായി. ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. നടപ്പു സാമ്പത്തിക വര്‍ഷം (2017-18) ധനക്കമ്മി 3.2 ശതമാനമായി ചുരുക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ഏപ്രില്‍ ഒന്നിന് ധനകാര്യ വര്‍ഷം തുടങ്ങി ജൂലൈ 31 ആകുമ്പോഴേക്കും (നാല് മാസം) ബജറ്റില്‍ പറഞ്ഞ ധനക്കമ്മിയുടെ 92.4 ശതമാനമായി(ഏതാണ്ട് 5.05 ലക്ഷം കോടി). ബജറ്റ് പ്രഖ്യാപനത്തില്‍ ഉറച്ചുനിന്നാല്‍ ബാക്കി എട്ട് മാസം കൊണ്ട് വരുത്താവുന്ന ധനക്കമ്മി 7.6 ശതമാനം മാത്രം. 3.2ശതമാനമെന്ന ലക്ഷ്യത്തില്‍ ഉറച്ചുനിന്നാല്‍ വലിയതോതില്‍ ചെലവ് ചുരുക്കേണ്ടി വരും. അങ്ങനെ വന്നാല്‍ സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള  യാത്രയുടെ വേഗം കൂടും.


കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ ധനക്കമ്മി 3.2 ശതമാനമാക്കുക എന്ന ലക്ഷ്യം മറന്ന് 50,000 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷം അധികമായി ചെലവിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ വലുപ്പം കണക്കിലെടുത്താല്‍ 50,000 കോടി രൂപയെന്നത് വലിയൊരു തുകയല്ല. ദേശീയ പാതാ വികസനം, റെയില്‍വേയിലെ നടപ്പു പദ്ധതികള്‍ തുടങ്ങിയവ വേഗത്തിലാക്കാന്‍ പോലും ഈ തുക മതിയാകില്ല. മാത്രമല്ല, അധികമായി അനുവദിക്കുന്ന പണത്തില്‍ വലിയൊരു ഭാഗം ഭരണ നടപടികളുടെ ചെലവിലേക്ക് മാറ്റിവെക്കേണ്ടിയും വരും. പ്രതിസന്ധിയുടെ ആഴമറിഞ്ഞുള്ള മരുന്നല്ല ധനമന്ത്രി കുറിക്കുന്നത് എന്ന് ചുരുക്കം. വരുത്താവുന്ന ധനക്കമ്മിയുടെ 92.4 ശതമാനത്തിലേക്ക് എത്താന്‍ പാകത്തില്‍ ധനവിനിയോഗം ആദ്യത്തെ നാല് മാസം കൊണ്ട് നടത്തുകയും ആദ്യ പാദത്തില്‍ വളര്‍ച്ച ചുരുങ്ങുകയും ചെയ്തുവെങ്കില്‍, ബാക്കിയുള്ള എട്ട് മാസം 50,000 കോടി അധികമായി ചെലവിട്ടതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകാനില്ല.


2014ലും 2015ലും രാജ്യം വലിയ വരള്‍ച്ചയെ നേരിട്ടു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വരള്‍ച്ചയുണ്ടാകുന്നത് അപൂര്‍വമാണ്. ഈ സാഹചര്യം കാര്‍ഷിക മേഖലയെ വല്ലാതെ തളര്‍ത്തിയിരുന്നു. 2016ല്‍ കാലവര്‍ഷം മെച്ചപ്പെടുകയും കാര്‍ഷിക മേഖല ഉണര്‍വ് കാട്ടുകയും ചെയ്തപ്പോഴാണ് 2016ല്‍ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി എടുത്തത്. അതോടെ കാര്‍ഷിക മേഖല വീണ്ടും പ്രതിസന്ധിയിലായി. തുടര്‍ച്ചയായ മൂന്ന് വര്‍ഷം പ്രതിസന്ധി നേരിട്ട കാര്‍ഷിക മേഖല ഇനി തിരികെക്കയറണമെങ്കില്‍ എത്രകാലം വേണ്ടിവരുമെന്നതില്‍ തിട്ടമില്ല.  കാര്‍ഷിക മേഖലയുടെ പ്രതിസന്ധി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചിട്ടുണ്ട്.


രാജ്യത്തെ ഏറ്റവും വലിയ കമ്പോളമാണ് ഗ്രാമീണ മേഖല. അവിടം നിശ്ചലമാകുന്നുവെന്നാല്‍ ഉപഭോഗം കുറയുന്നുവെന്നും വ്യാവസായിക ഉത്പാദനം ചുരുങ്ങുന്നുവെന്നുമാണ് അര്‍ഥം. അതുകൊണ്ടാണ് 2016 - 17ല്‍ 7.4ശതമാനമായി ചുരുങ്ങിയ വ്യാവസായിക ഉത്പാദനം 2017 -18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1.6 ശതമനമായി ഇടിഞ്ഞത്. ഈ നില തുടര്‍ന്നാല്‍ ഗുരുതരമായ പ്രതിസന്ധിയിലേക്കാവും രാജ്യം നീങ്ങുക. മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് വലിയ സംഭാവന നല്‍കുകയും വലിയ തോതില്‍ തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്തിരുന്ന നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലാണ്. മറ്റിടങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. അല്‍പ്പമെങ്കിലും മെച്ചം സേവന മേഖലയാണ്. ജി എസ് ടി നടപ്പാക്കിയതോടെ അവിടെയും ചെറിയ പിന്നാക്കം പോക്ക് ദൃശ്യമാകുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ വരുംപാദങ്ങളിലെ വളര്‍ച്ചയെ ഇത് കൂടുതല്‍ താഴേക്ക് നയിക്കും.


നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആഭ്യന്തര സ്വകാര്യ നിക്ഷേപത്തിന്റെ തോത് കുറയുകയാണുണ്ടായതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ സമ്മതിക്കുന്നുണ്ട്. ആഭ്യന്തര കുത്തകകകള്‍ക്ക് കൈയയച്ച് സഹായം നല്‍കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. ബേങ്കുകളുടെ കിട്ടാക്കടത്തില്‍ വലിയൊരു ശതമാനം ഈ കുത്തകകളുടേതായിരുന്നു. അത് എഴുതിത്തള്ളി, ഋണബാധ്യതയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. എന്നിട്ടും നിക്ഷേപത്തിന് സ്വകാര്യ മേഖല തയ്യാറാകുന്നില്ലെങ്കില്‍, വിശ്വാസത്തോടെ നിക്ഷേപം നടത്താവുന്ന അന്തരീക്ഷം രാജ്യത്തില്ലെന്നാണ് അര്‍ത്ഥം. തീവ്ര വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കാനും വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും ആസൂത്രിതമായി നടക്കുന്ന നീക്കങ്ങള്‍ നിക്ഷേപകരെ പിന്നാക്കം വലിക്കുന്നുണ്ടാകണം.


നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിച്ചുവെന്നതാണ് സര്‍ക്കാറിന് അവകാശപ്പെടാവുന്ന ഏക നേട്ടം. ഇതിലധികവും ഓഹരിക്കമ്പോളത്തിലേക്ക് എത്തുന്നവ മാത്രമാണ്. റെയില്‍വേ, പ്രതിരോധം തുടങ്ങി ഏതാണ്ടെല്ലാ മേഖലകളും വിദേശ നിക്ഷേപത്തിന് തുറന്നിട്ടിട്ടുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ഇത് തുറന്നിടുന്നത് രാജ്യ സുരക്ഷക്ക് എത്രത്തോളം ഗുണകരമാണ് എന്ന ആലോചന 'രാജ്യ സ്‌നേഹിക'ള്‍ക്ക് ഉണ്ടായതുമില്ല. എന്നിട്ടും ഈ മേഖലകളില്‍ വിദേശ നിക്ഷേപമെത്തിയോ എന്നതില്‍ സംശയം. നിക്ഷേപമെത്തിയിരുന്നുവെങ്കില്‍ തൊഴിലവസരങ്ങളുടെ സൃഷ്ടിയിലെങ്കിലും ചെറിയ മാറ്റം കാണുമായിരുന്നു.


ആസൂത്രണവും ദീര്‍ഘ വീക്ഷണവും ഇല്ലാതിരിക്കുകയും അധികാരം പൂര്‍ണമായും ഒരാളില്‍ കേന്ദ്രീകരിക്കുകയും 'ഞാന്‍' മാത്രമാണ് ശരിയെന്ന് ഏകാധിപതി വിശ്വസിക്കുകയും ചെയ്യുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചോ അത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചോ ആലോചനകളുണ്ടാകില്ല. അത്തരം ആലോചനകള്‍ക്ക് പരമാധികാരി പഴുതു നല്‍കുകയുമില്ല. സമ്പദ് വ്യവസ്ഥയെ കൃത്യമായി മനസ്സിലാക്കുന്നവരുടെ അഭിപ്രായങ്ങളെ പരിഗണിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നതിന് തെളിവാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് അടുത്തിടെ നടത്തിയ തുറന്നുപറച്ചിലുകള്‍. രണ്ട് വരള്‍ച്ചയെ നേരിട്ട് തളര്‍ന്നു നില്‍ക്കുന്ന കാര്‍ഷിക മേഖലക്ക് പൊടുന്നനെയുള്ള നോട്ട് പിന്‍വലിക്കല്‍ ഏല്‍പ്പിക്കുന്ന ആഘാതം താങ്ങാനാകില്ലെന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.


അത്തരമൊരു നടപടി, ചെറികിട - ഇടത്തരം വ്യവസായങ്ങളെ, വ്യാപാര - വാണിജ്യ മേഖലകളെ ഏതളവില്‍ ബാധിക്കുമെന്ന ആലോചനയുണ്ടായുമില്ല. 'ഞാന്‍' മാത്രം ഭരിക്കുന്ന ഒരു സമ്പ്രദായത്തില്‍ അത്തരം ആലോചനകള്‍ക്ക് പ്രസക്തിയുണ്ടാകില്ല. വകുപ്പു വിഭജിച്ചപ്പോള്‍ നയപരമായ കാര്യങ്ങളൊക്കെ 'എന്റെ' അധികാരത്തിന്‍ കീഴിലാക്കിയത് അതുകൊണ്ടാണല്ലോ!
ശബ്ദ ഘോഷത്തോടെ പ്രഖ്യാപിക്കുന്ന വലിയ പദ്ധതികളോ കപട ദേശീയതയിലൂന്നിയുള്ള വികാരം വളര്‍ത്തലോ തീവ്ര വര്‍ഗീയത പ്രയോഗിച്ചുള്ള വിദ്വേഷം വളര്‍ത്തലോ രാജ്യത്തെ സാമ്പത്തി യാഥാര്‍ഥ്യങ്ങളെ ഇല്ലതക്കാന്‍ പര്യാപ്തമല്ലെന്ന് ഇനിയും മനസ്സിലായിട്ടില്ല, പരമാധികാരിക്കും അദ്ദേഹത്തെ ഓച്ഛാനിച്ചു നില്‍ക്കുന്ന സംഘ്പരിവാര നേതാക്കള്‍ക്കും. ഗുജറാത്ത് മാതൃകയില്‍ അധികാരത്തുടര്‍ച്ച സമ്മാനിക്കാന്‍ കണ്‍കെട്ടു വിദ്യകളും വര്‍ഗീയതയും മതിയാകുമെന്ന വിശ്വാസമാണ് അദ്ദേഹത്തെ നയിക്കുന്നത്. പക്ഷേ, വയറ്റത്തടിയേല്‍ക്കുന്ന ജനം ഈ വിശ്വാസത്തിനൊപ്പം എത്രകാലം നില്‍ക്കും?


പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള അധിക വരുമാനം, കള്ളപ്പണം തടയാനുള്ള നടപടികളുടെ ഭാഗമായി (സ്വയം വെളിപ്പെടുത്തലും നോട്ട് പിന്‍വലിക്കലുമുള്‍പ്പെടെ) ആദായ നികുതി ഇനത്തില്‍ ലഭിച്ചെന്ന് മോദി അവകാശപ്പെടുന്ന അധിക തുക, ഭക്ഷ്യവസ്തുക്കള്‍, വളം തുടങ്ങിയവയുടെ സബ്‌സിഡി പരിമിതപ്പെടുത്തിയതിലൂടെ ഒഴിവായ ബാധ്യത എന്നിങ്ങനെ പല അനുകൂല സാമ്പത്തിക ഘടകങ്ങളുമുണ്ടായിരിക്കെയാണ് വളര്‍ച്ചാ മുരടിപ്പിലേക്ക് രാജ്യത്തെ മോദിയും സംഘവും നയിച്ചത്. അതില്‍ നിന്ന് കരകയറാനുള്ള ഒരു വഴിയും ജെയ്റ്റ്‌ലിക്ക് മുന്നില്‍ തെളിയുന്നില്ല. ജെയ്റ്റ്‌ലി കണ്ടെത്തുന്ന വഴി, പരമാധികാരി അംഗീകരിച്ചുകൊള്ളണമെന്നുമില്ല. ചൈനയേക്കാള്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് ഊറ്റം കൊണ്ടവര്‍, ഇതുവരെ കാണാത്ത മാന്ദ്യത്തിലേക്ക് രാജ്യത്തെ എത്തിക്കുമോ  എന്നേ അറിയേണ്ടതുള്ളൂ.

2017-09-19

കറന്റ് അക്കൗണ്ട് കമ്മി (മോദി ബ്രാന്‍ഡ്)


2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ, 1998 മുതല്‍ അധികാരത്തിലിരുന്ന, ബി ജെ പി നയിച്ച ദേശീയ ജനാധിപത്യ സഖ്യം (നാഷനല്‍ ഡെമോക്രാറ്റിക് അലയന്‍സ് - എന്‍ ഡി എ) നേരിട്ടത് 'ഇന്ത്യ തിളങ്ങുന്നു'വെന്ന മുദ്രാവാക്യമുയര്‍ത്തിയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട തിരഞ്ഞെടുപ്പുകളിലൊക്കെ ഉയര്‍ന്ന മുദ്രാവാക്യങ്ങളില്‍ നിന്ന് ഭിന്നമായൊരു മുദ്രാവാക്യം അവതരിപ്പിക്കാന്‍ ബി ജെ പി ശ്രമിച്ചത്, യുവാക്കളെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ടായിരുന്നു. സാമ്പത്തിക വളര്‍ച്ചയുടെ തോത് ഉയര്‍ത്തുകയും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യാന്‍ എ ബി വാജ്പയിയുടെ നേതൃത്വത്തിലിരുന്ന സര്‍ക്കാറിന് സാധിച്ചുവെന്നും അതിലൂടെയുണ്ടായ 'തിളക്കം' വോട്ടിംഗിനെ സ്വാധീനിക്കുമെന്നുമായിരുന്നു കണക്ക് കൂട്ടല്‍. വ്യക്തികളില്‍ കൂടുതല്‍ കേന്ദ്രീകരിക്കാതെ, രാജ്യത്തെ മുന്നില്‍ വെച്ച് നടത്തിയ പ്രചാരണത്തെ വിശ്വാസത്തിലെടുക്കാന്‍ രാജ്യത്തെ വോട്ടര്‍മാര്‍ തയ്യാറായില്ല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപമെടുത്ത യൂനൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യു പി എ) ഇടത് പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്തു.


പത്ത് വര്‍ഷത്തിന് ശേഷം രാജ്യം, പാര്‍ട്ടി, പാര്‍ട്ടിയുടെ നയങ്ങള്‍ എന്നിവയെയൊക്കെ അപ്രസക്തമാക്കിക്കൊണ്ട്, നരേന്ദ്ര മോദിയെന്ന ബ്രാന്‍ഡ് തിരഞ്ഞെടുപ്പു വിപണിയില്‍ അവതരിപ്പിച്ച് വിജയം വരിക്കാന്‍ ബി ജെ പിക്കായി. പാര്‍ട്ടി മുന്‍കൈ എടുത്ത് രൂപവത്കരിച്ചതായിരുന്നില്ല ആ ബ്രാന്‍ഡ്. മറിച്ച് മോദി തന്നെ മുന്‍കൈ എടുത്ത് ആരംഭിച്ച ബ്രാന്‍ഡ് ബില്‍ഡിംഗ് പിന്നീട് ബി ജെ പിക്കും സംഘ്പരിവാരത്തിലെ ഇതര ഘടകങ്ങള്‍ക്കും ഏറ്റെടുക്കേണ്ടി വരികയായിരുന്നു. ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണത്തിലൂടെ ലക്ഷ്യമിട്ട യുവാക്കളെയും ഇടത്തരക്കാരെയും നഗരവാസികളെയുമാണ് മോദി എന്ന ബ്രാന്‍ഡും ലക്ഷ്യമിട്ടത്.


വ്യാഴവട്ടത്തിലേറെ നീണ്ട ഭരണത്തിലൂടെ, ഗുജറാത്തില്‍ വലിയ വികസനമുണ്ടാക്കിയെന്ന, ഏറെക്കുറെ പൊള്ളയായ, അവകാശവാദത്തെ സ്ഥാപിച്ചെടുക്കുകയായിരുന്നു ആദ്യത്തെ പടി. ജനങ്ങളുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നിന്ന് കുടിയൊഴിയേണ്ടിവന്ന ടാറ്റയെ ഗുജറാത്തിലേക്ക് ക്ഷണിച്ച്, നാനോ നിര്‍മാണ  പ്ലാന്റ് സ്ഥാപിക്കാന്‍ അവസരമൊരുക്കിയത് 'വികസന നായകന്‍' എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ഗുജറാത്തിലെ നേതാവ് എന്നതില്‍ നിന്ന് ദേശീയ നേതാവ് എന്നതിലേക്ക് വളരുന്നതിലും ഇത് നല്‍കിയ സഹായം ചെറുതായിരുന്നില്ല. ഗുജറാത്ത് വംശഹത്യാ ശ്രമവും വ്യാജ ഏറ്റുമുട്ടലുകളും നല്‍കിയ പ്രതികൂല പ്രതിച്ഛായയെ മറികടക്കുന്നതിന് വേണ്ടി കൂടിയാണ് വികസന മുദ്രാവാക്യം നരേന്ദ്ര മോദിയും അദ്ദേഹം വാടകക്കെടുത്ത പ്രചാരകരും മുന്നോട്ടുവെച്ചത്.


2008ല്‍ ആരംഭിച്ച ആഗോളമാന്ദ്യത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിച്ചത്, 2013 - 14 കാലത്തെ ബ്രാന്‍ഡ് ബില്‍ഡിംഗ്  പരിശ്രമത്തില്‍ നരേന്ദ്ര മോദി വലിയ തോതില്‍ ഉപയോഗിച്ചിരുന്നു. 2009ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ യു പി എ സര്‍ക്കാറിന്റെ പരാജയത്തിന് തെളിവായി വളര്‍ച്ചാ മുരടപ്പിനെ ചിത്രീകരിച്ചു. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തതും അന്ന് നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളിലെ മുഖ്യ ഇനങ്ങളായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് വേഗം കൂടിയപ്പോള്‍ 'ഞാന്‍' അധികാരത്തിലെത്തിയാല്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കൂട്ടുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമൊക്കെ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.


അധികാരത്തിലേറി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍, യുവാക്കളെയും ഇടത്തരക്കാരെയും ആകര്‍ഷിക്കാന്‍ പാകത്തില്‍ നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങളൊക്കെ വെള്ളത്തില്‍ വരച്ചവര പോലെയായിരിക്കുന്നു. സമ്പദ് ഘടനയുടെ വിവിധ സൂചികകള്‍ സംസാരിക്കുന്ന തെളിവായി നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്. അതിലേറ്റവും പുതിയയാണ് കറന്റ് അക്കൗണ്ട് കമ്മിയുടെ ക്രമാതീതമായ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ (2016-17) ആദ്യത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ദശാംശം ഒരു ശതമാനമായിരുന്ന കമ്മി, 2017 - 18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2.4 ശതമാനമായി ഉയര്‍ന്നു.


രാജ്യത്തിന് കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തെ ഇറക്കുമതിക്കു വേണ്ടിവരുന്ന ചെലവുമായി താരതമ്യം ചെയ്താണ് കറന്റ് അക്കൗണ്ട് കമ്മി കണക്കാക്കുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.4 ശതമാനം കമ്മിയെന്ന് പറഞ്ഞാല്‍ കയറ്റുമതിയിലൂടെ ലഭിച്ച വരുമാനത്തേക്കാള്‍ 1430 കോടി ഡോളര്‍ (ഏകദേശം 91,500 കോടി രൂപ) അധികമായി ഇറക്കുമതിക്ക് ചെലവിട്ടു എന്നാണ് അര്‍ഥം. അതായത് രാജ്യത്തു നിന്നുള്ള കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായിരിക്കുന്നുവെന്ന് ചുരുക്കം. സ്വര്‍ണത്തിന്റെ ഇറക്കുമതി കൂടിയതും ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ദുര്‍ബലമായി തുടരുന്നതും കമ്മി കൂടാന്‍ കാരണമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നുണ്ട്. സാങ്കേതികമായി ഇത് ശരിയായിരിക്കാമെങ്കിലും ഉത്പാദനം വര്‍ധിപ്പിക്കാനും ആഗോള വിപണിയില്‍ മത്സരിക്കാനും പാകത്തില്‍ ആഭ്യന്തര നിര്‍മാണ മേഖല കരുത്താര്‍ജിച്ചില്ലെന്നതാണ് വസ്തുത. കരുത്താര്‍ജിച്ചില്ലെന്ന് മാത്രമല്ല, ദുര്‍ബലമാകുകയും ചെയ്തു. അതിന് തെളിവാണ് ആഭ്യന്തര വളര്‍ച്ചാ നിരക്ക് കഴിഞ്ഞ പാദത്തില്‍ 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞത്.


നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ വളര്‍ച്ചാ നിരക്ക് കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയിരുന്നു. (നിരക്ക് ഉയരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള നടപടിയായിരുന്നു ഇതെന്ന വിമര്‍ശം അന്ന് തന്നെ ഉയര്‍ന്നിരുന്നു) ഇതേത്തുടര്‍ന്ന് അധികാരമേറ്റതിന് ശേഷമുള്ള ഏതാനും പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നുനിന്നു. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 9.2 ശതമാനമായിരുന്നു നിരക്ക്. അതിന് ശേഷം തുടര്‍ച്ചയായി നിരക്ക് താഴ്ന്നു. 2016 നവംബര്‍ എട്ടിനാണ് (കു)പ്രസിദ്ധമായ നോട്ട് പിന്‍വലിക്കല്‍ നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. ചരക്ക് സേവന നികുതി പ്രാബല്യത്തിലാകുന്നത് ജൂലൈ ഒന്നിനും. ഇത് രണ്ടും വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പക്ഷേ, ഇതിനൊക്കെ മുമ്പേ തന്നെ വളര്‍ച്ചാ നിരക്ക് ഇടിഞ്ഞുതുടങ്ങിയിരുന്നു.


സാമ്പത്തിക വളര്‍ച്ചക്ക് ഉതകും വിധത്തില്‍ നിക്ഷേപം ആകര്‍ഷിക്കാനോ ഉത്പാദന വര്‍ധനക്ക് സഹായകമാകും വിധത്തില്‍ നയങ്ങള്‍ ആവിഷ്‌കരിക്കാനോ മോദി സര്‍ക്കാറിന് സാധിച്ചില്ലെന്ന് ചുരുക്കം. അതിന്റെ കൂടെയാണ് നോട്ട് പിന്‍വലിച്ചതോടെ സൃഷ്ടിക്കപ്പെട്ട സ്തംഭനാവസ്ഥ. സാമ്പത്തിക വളര്‍ച്ചയിലേക്ക് നിര്‍ണായക സംഭാവനകള്‍ ചെയ്യുന്ന കൃഷി, ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയെയൊക്കെ നോട്ട് പിന്‍വലിക്കല്‍ ബാധിച്ചു. ഇതില്‍ കൃഷി, ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ എന്നിവയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇനിയും കാലമെടുക്കും. അതായത് ഈ മേഖലയില്‍ നിന്ന് വളര്‍ച്ചാ നിരക്കിലേക്കുള്ള സംഭാവന കുറഞ്ഞുതന്നെ നില്‍ക്കും. ഇവിടങ്ങളില്‍ പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുമില്ല.


ഉത്പാദനത്തിലുണ്ടാകുന്ന ഈ ഇടിവാണ് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നത്. അതുകൊണ്ടാണ് കറന്റ് അക്കൗണ്ട് കമ്മി, സമീപകാലത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതും. ഈ അവസ്ഥ തത്കാലത്തേക്കൊന്നും പരിഹരിക്കപ്പെടില്ലെന്നാണ് വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ് കാണിക്കുന്നത്. ചെറുതല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത് എന്ന് ചുരുക്കം. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വലിയ പദ്ധതികളെ പ്രയോജനപ്പെടുത്തി വളര്‍ച്ചാ വേഗം കൂട്ടുക എന്നത് മാത്രമാണ് തത്കാലം സര്‍ക്കാറിന് മുന്നിലുള്ള മാര്‍ഗം. എന്നാല്‍ അതിലും കാര്യമായൊന്നും മുന്നേറാനായിട്ടില്ലെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം പ്രഖ്യാപിച്ച പല പദ്ധതികളും പ്രയോഗത്തിലേക്ക് എത്തിയിട്ടില്ല. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് ആരംഭിക്കുകയും തുടരുകയും ചെയ്യുന്ന പദ്ധതികളുടെ വേഗം കൂട്ടാനും സാധിച്ചിട്ടില്ല. 16.9 ലക്ഷം കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന 1201 പദ്ധതികളില്‍ 25 ശതമാനവും ലക്ഷ്യമിട്ട വേഗത്തില്‍ മുന്നോട്ടുപോകുന്നില്ല. ഇതില്‍ പലതിന്റെയും ചെലവ് ആദ്യം കണക്കാക്കിയതിലും വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് ഏത് വിധത്തിലാണോ പദ്ധതികള്‍ നടന്നിരുന്നത്, ആ പാതയില്‍ നിന്ന് വലിയ മാറ്റമുണ്ടായിട്ടില്ല. കല്‍ക്കരി, ഊര്‍ജം, റെയില്‍വേ, പെട്രോളിയം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഇവ്വിധം ഇഴയുന്നത്. പദ്ധതി നടത്തിപ്പിന് പണം കണ്ടെത്താനാകാത്തതും ഭൂമി യഥാസമയം ഏറ്റെടുക്കാനാകാത്തതും പരിസ്ഥിതി അനുമതി ലഭിക്കാത്തതുമൊക്കെയാണ് പ്രധാന തടസ്സങ്ങള്‍. ഈ മേഖലകളില്‍ തന്നെയാണ് പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതും. കൊട്ടിഘോഷിക്കപ്പെട്ട സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയവയും വലിയതോതില്‍ മുന്നേറിയിട്ടില്ല.


പെട്രാളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി ഏതാണ്ട് ഇല്ലാതാക്കുകയും കസ്റ്റംസ് നികുതി പലകുറി ഉയര്‍ത്തുകയും ചെയ്യുക വഴി പ്രതിവര്‍ഷം സര്‍ക്കാറിനുള്ള അധിക വരുമാനം രണ്ടര ലക്ഷം കോടിയാണ്. മറ്റു സബ്‌സിഡികള്‍ പരിമിതപ്പെടുത്തിയതിലൂടെ കേന്ദ്ര ഖജനാവിലേക്ക് മുതല്‍ക്കൂട്ടിയ കോടികള്‍ വേറെ. ഇതൊക്കെയായിട്ടും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തായാക്കാന്‍ പാകത്തിലുള്ള പണം കണ്ടെത്താന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. നോട്ട് പിന്‍വലിച്ചതോടെ, കള്ളപ്പണത്തിന്റെ സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്നും ബേങ്കുകളുടെ സാമ്പത്തിക നില മെച്ചപ്പെട്ടുവെന്നുമാണ് അവകാശവാദം. വന്‍കിട പദ്ധതികള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള ശേഷി ബേങ്കുകള്‍ക്ക് ഉണ്ടായെന്നും. എന്നാല്‍ ഇതും പണമൊഴുകാന്‍ സഹായിക്കുന്നില്ലെന്നാണ്, കേന്ദ്ര സര്‍ക്കാറിന്റെ തന്നെ അവലോകന റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നത്.


'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം പരാജയപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുകയാണ് നരേന്ദ്ര മോദി ബ്രാന്‍ഡും. അത് കൂടുതല്‍ വ്യക്തമാകും വരും നാളുകളില്‍. ഈ സാമ്പത്തിക പ്രതിസന്ധിയുടെ മറുപുറം, തീവ്ര അജന്‍ഡകള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുവെക്കപ്പെടുമെന്നതാണ്. വികസനനായകന്‍ എന്ന നിലക്കല്ല, വംശഹത്യാ ശ്രമത്തിലൂടെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷം മുതലെടുത്താണ് നരേന്ദ്ര മോദി വ്യാഴവട്ടത്തിലേറെക്കാലം ഗുജറാത്ത് ഭരിച്ചത്. അതേ മാതൃക രാജ്യത്തേക്ക് വ്യാപിപ്പിക്കാന്‍, ഇതിനകം ആരംഭിച്ച നീക്കങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാകാനാണ് ഇട. ജനങ്ങളെ കൂടുതല്‍ ഭിന്നിപ്പിച്ച്, സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനൊപ്പം സാമൂഹിക സംഘര്‍ഷങ്ങളുടെ ആധിക്യത്തിന് കൂടി രാജ്യം വേദിയായേക്കും. കറന്റ് അക്കൗണ്ടിലെ കമ്മി നികത്താന്‍ സംഘ്പരിവാരം എക്കാലവും ഉപയോഗപ്പെടുത്തുന്നത്, വര്‍ഗീയവിഷത്തെയാണ്.

2017-09-11

അടവ്, അങ്കത്തട്ടറിഞ്ഞാകുമോ?


''ശക്തമായ സി പി ഐ (എം) കെട്ടിപ്പടുക്കണം. ഇടത് ഐക്യം വ്യാപിപ്പിക്കണം. ഇടത്, ജനാധിപത്യ ശക്തികളെ ഒന്നിച്ചു നിര്‍ത്താന്‍ സാധിക്കണം. അതുവഴി ഇടത് ജനാധിപത്യ മുന്നണി രൂപവത്കരിക്കാനാകണം'' - ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്ത് സമാപിച്ചപ്പോള്‍ ആവിഷ്‌കരിച്ച അടവ് നയമാണ് വിവരിച്ചത്. ഈ അടവ് നയത്തിന്റെ ആവിഷ്‌കരണത്തിന് അടിസ്ഥാനമാക്കിയ, പാര്‍ട്ടി കൊണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ സമീപന രേഖയില്‍ ഇവ്വിധം പറയുന്നു - ''ബി ജെ പി, കോണ്‍ഗ്രസ്, മറ്റ് ബൂര്‍ഷ്വ - ഭൂവുടമ ശക്തികള്‍ എന്നിവകക്കുള്ള യഥാര്‍ത്ഥ ബദല്‍ ഇടത് ജനാധിപത്യ മുന്നണിയാണ്. ഇത് ജനകീയ ജനാധിപത്യ മുന്നണിയായിരിക്കണം. തെരഞ്ഞെടുപ്പോ സര്‍ക്കാര്‍ രൂപവത്കരണമോ മാത്രം ലക്ഷ്യമിട്ടുള്ളതാകരുത് ഈ മുന്നണി. തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ഇടത്തരക്കാര്‍, ചെറുകിട കച്ചവടക്കാര്‍ എന്ന് തുടങ്ങി വിവിധ വിഭാഗങ്ങളെയൊക്കെ പ്രതിനിധാനം ചെയ്യുന്ന ഒന്നായിരിക്കണം''. (എന്നുവെച്ചാല്‍ ജനകീയ ജനാധിപത്യ വിപ്ലവമെന്ന സി പി എം പരിപാടി നടപ്പാക്കാന്‍ പാകത്തിലുള്ള മുന്നണി).


2015ല്‍ സി പി എമ്മിന്റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍, ലോക്‌സഭയില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടി, നരേന്ദ്ര മോദിയുടെ ഏകാധിപത്യച്ഛായയുള്ള ഭരണം ഒരു വര്‍ഷം പിന്നിട്ടിരുന്നു. തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കലിനുള്ള അരങ്ങൊരുക്കല്‍ സംഘ്പരിവാരം തുടങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ബി ജെ പി - ആര്‍ എസ് എസ് സംയുക്തത്തിനെതിരെ രാഷ്ട്രീയ - പ്രത്യയശാസ്ത്ര സമരത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത് എന്ന് വിശാഖപട്ടണം കോണ്‍ഗ്രസ് വിലയിരുത്തി. വര്‍ഗീയതക്കെതിരായ പോരാട്ടം ഒറ്റക്ക് നടത്തിയാല്‍ പോരെന്നും നവ ഉദാരവത്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടവുമായി യോജിപ്പിക്കേണ്ടതാണെന്നും സി പി എം തീരുമാനിച്ചു. നവ ഉദാരവത്കരണ നയങ്ങള്‍ പിന്തുടര്‍ന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും കൊടിയ അഴിമതിയുമാണ് ബി ജെ പിക്ക് ജനപിന്തുണയുണ്ടാക്കിക്കൊടുത്തതെന്നും പാര്‍ട്ടി വിലയിരുത്തി. കോണ്‍ഗ്രസിനെ തുടര്‍ന്നും എതിര്‍ക്കുമെന്ന് തീരുമാനിച്ചു. ആ തീരുമാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വ്യക്തമാകും വിധത്തില്‍, രാഷ്ട്രീയ നയരേഖയില്‍ ഇങ്ങനെ രേഖപ്പെടുത്തി - ''കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ പാര്‍ട്ടിക്ക് ഉണ്ടാകില്ല'.


സി പി എമ്മിന്റെ കൂടി പിന്തുണയോടെ അധികാരത്തിലിരുന്ന ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്തെ നടപടികളുടെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് രണ്ടാം യു പി എ സര്‍ക്കാറിന്റെ (അതിന് സി പി എം പിന്തുണയുണ്ടായിരുന്നില്ല) കാലത്ത് പുറത്തേക്കുവന്നത്. നിറംപിടിപ്പിച്ച നുണകളുടെ അകമ്പടിയോടെ നരേന്ദ്ര മോദി നടത്തിയ പ്രചാരണത്തിന് സാധുത നല്‍കുന്നതില്‍ ഈ ആരോപണങ്ങള്‍ വലിയ പങ്കുവഹിച്ചു. ആ നിലക്ക്, കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറാണ്, ബി ജെ പിക്ക് അധികാരത്തിലേക്ക് വഴിതുറന്നത് എന്ന് പറയാം. സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യാനന്തരമുള്ള കാലത്തും കോണ്‍ഗ്രസ് പിന്തുടര്‍ന്നിരുന്ന മൃദുഹിന്ദുത്വ നയങ്ങള്‍ ആര്‍ എസ് എസ്സിനും അവരുടെ രാഷ്ട്രീയ രൂപങ്ങള്‍ക്കും ജനമനസ്സില്‍ വേരോട്ടമുണ്ടാക്കിക്കൊടുത്തിട്ടുണ്ട് എന്ന് വിശാലമായ അര്‍ഥത്തില്‍ പറയാം. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകളെടുത്ത പല തീരുമാനങ്ങളും തീവ്ര വര്‍ഗീയ അജന്‍ഡകളെ മുന്നോട്ടുവെക്കാന്‍ ആര്‍ എസ് എസ്സിന് വഴിതുറന്നുകൊടുത്തിട്ടുണ്ടെന്നും പറയാം. അതിന്റെ ശരിതെറ്റുകള്‍ വിലയിരുത്തി, നേരിടേണ്ട ഭീഷണിയാണോ ഇന്ത്യന്‍ യൂനിയന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എന്നതാണ് പ്രധാനം.


യു പി എ സര്‍ക്കാറിന്റെ കൊടിയ അഴിമതിയും ജനവിരുദ്ധ നയങ്ങളും ബി ജെ പിക്ക് വഴിയൊരുക്കിയെന്ന് പറയുമ്പോള്‍, ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് അഴിമതിക്ക് കളമൊരുങ്ങിയപ്പോള്‍ അതുമനസ്സിലാക്കി ചെറുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന കുറ്റസമ്മതം കൂടിയാണ് സി പി എം നടത്തുന്നത്. അഴിമതി സാധ്യത മനസ്സിലാക്കി ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍, അതിനെ ജനപിന്തുണയായി വളര്‍ത്തി, പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകാന്‍ സാധിച്ചില്ലെന്ന് കൂടിയാണ്. ജനപിന്തുണ വര്‍ധിച്ചില്ലെന്ന് മാത്രമല്ല, വലിയ സ്വാധീനമുണ്ടായിരുന്ന പശ്ചിമ ബംഗാളില്‍ അത് തകരുക കൂടിയാണ് സംഭവിച്ചത് (ആ തകര്‍ച്ചക്ക് മറ്റു കാരണങ്ങള്‍ ഉണ്ടെങ്കിലും).


കോണ്‍ഗ്രസ് തുടക്കമിടുകയയും 1991മുതല്‍ അമിത വേഗത്തില്‍ നടപ്പാക്കാന്‍ ആരംഭിക്കുകയും ചെയ്ത സാമ്പത്തിക പരിഷ്‌കരണ - ഉദാരവത്കരണ നയങ്ങളെ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കുകയാണ് ബി ജെ പി ചെയ്യുന്നത്. 1998 മുതല്‍ 2004 വരെ ബി ജെ പിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരത്തിലിരുന്ന കാലത്ത് നടപ്പാക്കിയതിനേക്കാള്‍ ഊര്‍ജിതമായാണ് ഇപ്പോള്‍ നടപ്പാക്കുന്നത് എന്ന വ്യത്യാസമേയുള്ളൂ. 1998 മുതല്‍ 2004 വരെ വാജ്പയി സര്‍ക്കാറിന്റെ കാലത്ത് അടിത്തറയിട്ട അഴിമതികളാണ് (ടെലികോമും കല്‍ക്കരിയും) ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ഭീമാകാരം ആര്‍ജിച്ചത്. അഴിമതിയുടെ കാര്യത്തിലും ഇവര്‍ക്കുതമ്മില്‍ വലിയ ഭിന്നതയില്ലെന്ന് അര്‍ഥം. അക്കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ സി പി എമ്മിനും ഇടതുപക്ഷത്തിനും സംഭവിച്ച വലിയ വീഴ്ച കൂടിയാണ് കോണ്‍ഗ്രസിന് ബദലായി ബി ജെ പിയെ വളര്‍ത്തിയത്. അത്തരത്തിലൊരു ബദലായി വളരാനോ ബദല്‍ സഖ്യത്തെ ശക്തിപ്പെടുത്തി നിര്‍ത്താനോ സി പി എമ്മിനോ ഇടതു പാര്‍ട്ടികള്‍ക്കോ സാധിച്ചില്ല. വര്‍ഗ വൈരുധ്യത്തില്‍ അധിഷ്ഠിതമായി മാത്രം, ഭിന്ന സ്വത്വങ്ങളില്‍ അധിഷ്ഠിതമായ ജനതയെ രാഷ്ട്രീയമായി ഏകോപിപ്പിക്കാനാകില്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായില്ല, ഇപ്പോഴുമുണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനും ബി ജെ പിക്കും ബദലായ രാഷ്ട്രീയ ധാരയുണ്ടാകണമെന്ന ആഗ്രഹം ആഗ്രഹമായി തന്നെ തുടര്‍ന്നു.


1978ലെ പത്താം പാര്‍ട്ടി കോണ്‍ഗ്രസാണ് ഇടത് ജനാധിപത്യ സഖ്യമെന്ന ആശയം ആദ്യമായി മുന്നോട്ടുവെക്കുന്നത്. നാല് ദശകം പിന്നിടുമ്പോള്‍ പ്രാവര്‍ത്തികമായ ഇടങ്ങളില്‍ പോലും ആ സഖ്യം ദുര്‍ബലമായ കാഴ്ചയാണ് കാണുന്നത്. എന്നിട്ടും വിശാഖപട്ടണം കോണ്‍ഗ്രസ് ഈ സഖ്യമാണ് രാജ്യത്തിന് ഉചിതമായ ബദലെന്ന കാഴ്ചപ്പാട് ആവര്‍ത്തിച്ചു. സി പി എമ്മിനെ കൂടുതല്‍ ശക്തമാക്കണമെന്നും നിശ്ചയിച്ചു. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന തീരുമാനം സ്വപ്‌നമായി ശേഷിക്കുന്നു. കേരളം, ബംഗാള്‍, ത്രിപുര എന്നിവക്കപ്പുറത്ത് ഇടതു ജനാധിപത്യ സഖ്യമെന്നത് മരീചികയുമാണ്. ഈ സാഹചര്യത്തിലാണ്, നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി അടവു നയത്തില്‍ മാറ്റം വരുത്തുന്ന കാര്യം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്.


ബി ജെ പി - ആര്‍ എസ് എസ് സംയുക്തത്തെ മുഖ്യമായി എതിര്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിനെയും എതിര്‍ക്കുക എന്ന നയം മാറുകയെന്നതാണ് അടവുനയത്തില്‍ വരാനുള്ള ഏകമാറ്റം. അതിലേക്ക് വലിയ ആലോചനകള്‍ ഇനിയും വേണ്ടതുണ്ടെന്ന് സി പി എമ്മിന് ഇപ്പോഴും തോന്നുന്നുവെങ്കില്‍ ആ പാര്‍ട്ടി, സമകാലിക രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ എത്രത്തോളം ഗൗരവത്തിലാണ് കാണുന്നത് എന്ന് സംശയിക്കേണ്ടിവരും.


കോണ്‍ഗ്രസിന് ഒറ്റക്ക് ഇന്ത്യന്‍ യൂനിയനില്‍ അധികാരത്തില്‍ വരാനാകില്ലെന്ന് 1990കളുടെ ആദ്യത്തോടെ തെളിഞ്ഞതാണ്. ആ പാര്‍ട്ടിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയും ചെയ്യുന്നു. പ്രാദേശിക പാര്‍ട്ടികള്‍, ജനതാപാര്‍ട്ടി ചിതറിത്തെറിച്ചുണ്ടാകുകയും മണ്ഡല്‍ രാഷ്ട്രീയത്തോടെ കരുത്താര്‍ജിക്കുകയും ഏറിയും കുറഞ്ഞും അത് നിലനിര്‍ത്തുകയും ചെയ്യുന്ന ദളങ്ങള്‍, ഇടതു പാര്‍ട്ടികള്‍ ഒക്കെ ചേര്‍ന്നാലേ ഏകാധിപതിയെയും അദ്ദേഹത്തിന്റെ കീഴിലുള്ള പാര്‍ട്ടിയെയും എതിരിട്ടുനോക്കാനെങ്കിലും സാധിക്കൂ എന്നതാണ് സ്ഥിതി. അതുണ്ടായാല്‍പ്പോലും സംഘ്പരിവാരം ഉയര്‍ത്തിവിടുന്ന വിദ്വേഷ - വര്‍ഗീയ രാഷ്ട്രീയത്തെ ഏതളവില്‍ പ്രതിരോധിക്കാനാകുമെന്ന് സംശയം. അപ്പോഴാണ് കോണ്‍ഗ്രസിനോടുള്ള ബന്ധം എങ്ങനെ വേണമെന്നതില്‍ കൂലംകഷമായ ആലോചനക്ക് സി പി എം തയ്യാറാകുന്നത്, ആ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ എതിരാളിയാകയാല്‍ കേരളത്തിലെ സി പി എം നേതാക്കള്‍ പരോക്ഷമായി പറയുന്നത്.


2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിച്ചിരുന്നുവെന്നതും അത്, കേരളത്തിലെ തിരഞ്ഞെടുപ്പുഫലത്തെ ഒരു വിധത്തിലും ബാധിച്ചിരുന്നില്ലെന്നതും ഇവരുടെ ഓര്‍മയിലേ ഇല്ലെന്ന് തോന്നുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫും ഇടതുപക്ഷവും നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍, തൊട്ടയല്‍പക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സി പി എം നേതാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും  വേദി പങ്കിട്ട്, ഒരു മുന്നണിക്കായി വോട്ടുചോദിച്ചിരുന്നു.
നവ ഉദാരവത്കരണ നയങ്ങളാണോ അക്രമോത്സുകവും അധിനിവേശോദ്യുക്തവുമായ തീവ്ര ഹിന്ദുത്വ നയങ്ങളാണോ കൂടുതല്‍ അപകടകരമെന്ന് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, നവ ഉദാരവത്കരണ നയങ്ങള്‍ വര്‍ഗീയതക്ക് വളമായിട്ടുണ്ടെന്ന വാദമുയര്‍ത്തി, രണ്ടിനെയും ഒരുപോലെ എതിര്‍ക്കണമെന്ന് ന്യായം പറയുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമാണ്.


നവ ഉദാരവത്കരണ നയങ്ങളില്‍ നിന്ന് മാറിക്കൊണ്ട്, സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുക എന്നത് സി പി എം ഒറ്റക്ക് അധികാരത്തില്‍ വന്നാല്‍പ്പോലും അസാധ്യമാണെന്ന് അറിയാത്തവരല്ല ഈ വാദമുയര്‍ത്തുന്നത്. വന്‍കിടക്കാര്‍ക്ക് വലിയ അവസരങ്ങള്‍ തുറന്നിടുകയും പാവപ്പെട്ടവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പലതും നടപ്പാക്കുന്നത്. അതിലൊരു മാറ്റമുണ്ടാക്കുക എന്നത് മാത്രമേ കരണീയമായുള്ളൂ. ഉദാരവത്കരണം രാജ്യത്തെ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നുവെന്ന് പഠിക്കാനും അതിനനുസരിച്ച് രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം വരുത്താനും ശ്രമിക്കുമെന്ന് നേരത്തെ സി പി എം പ്രഖ്യാപിച്ചിരുന്നു. അതിലേക്ക് മാറുകയും കമ്മ്യൂണിസ്റ്റ് സ്വഭാവം നിലനിര്‍ത്തുക എന്നതിനപ്പുറത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും നിലനില്‍ക്കുകയും പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഇപ്പോഴത്തെ ആവശ്യമെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. അതുണ്ടാകുന്നില്ലെങ്കില്‍ വര്‍ഗീയ ഫാസിസത്തിനെതിരായ ഉറച്ച നിലപാടുകാരാണ് 'ഞങ്ങളെ'ന്ന അവകാശവാദം കവലപ്രസംഗങ്ങളില്‍ മാത്രമേ ഉണ്ടാകൂ. വൈകാതെ, ആ അവകാശവാദം കവല പ്രസംഗങ്ങളില്‍ പോലും ഉന്നയിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും.


നിലനില്‍പ്പ് ഒരു വലിയ ചോദ്യമായി മുന്നിലുണ്ടെന്നും ആ ചോദ്യം പാര്‍ട്ടി മാത്രമല്ല, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ സംവിധാനവും നേരിടുന്നതാണെന്നും നേതാക്കള്‍ സ്വയം മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകരും അനുഭാവികളുമൊക്കെ ഇത് വളരെ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അതിനനുസരിച്ച് നയം നിശ്ചയിച്ച് നടപ്പാക്കുന്നതിന് പാര്‍ട്ടി കോണ്‍ഗ്രസ് വരെ പോലും കാത്തിരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. മുഖ്യ ശത്രുവിനെ മാത്രമല്ല, അവര്‍ക്ക് വളരാന്‍ പാകത്തിലുള്ള നയങ്ങള്‍ പിന്തുടര്‍ന്നവരെ/പിന്തുടരുന്നവരെ കൂടി എതിര്‍ക്കണമെന്ന വാദം തത്വത്തില്‍ ശരിയായിരിക്കാം. പക്ഷേ, രാജ്യമെത്തിനില്‍ക്കുന്ന  വലിയ അപകടം പരിഗണിക്കുമ്പോള്‍ അത് പ്രായോഗികമല്ല.

2017-09-09

കശാപ്പ് (നിറയൊഴിച്ചും അല്ലാതെയും)


വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഭരണകൂടത്തിന്റെ, അതിന് നേതൃത്വം നല്‍കുന്നവരുടെ, അവരുള്‍ക്കൊള്ളുന്ന പാര്‍ട്ടിയുടെ, അതിനെ നിയന്ത്രിക്കുന്ന 'സാംസ്‌കാരിക സംഘടന'യുടെ, അതിന് കീഴിലുള്ള പരിവാരത്തിന്റെ ഒക്കെ അജന്‍ഡകളോടും പ്രവൃത്തികളോടുമുള്ള എതിര്‍പ്പുകളെ അടിച്ചൊതുക്കുന്നതിനെയാണ് പൊതുവില്‍ അസഹിഷ്ണുത എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. ആ അളവില്‍ മാത്രമാണോ നരേന്ദ്ര മോദിയാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യന്‍ യൂനിയനില്‍ അരങ്ങേറുന്ന അതിക്രമങ്ങളെ കാണേണ്ടത്? ഭരണഘടന ഉറപ്പുനല്‍ക്കുന്ന സ്വാതന്ത്ര്യങ്ങളിലുള്ള അധിനിവേശമാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്. അതിനെ അസഹിഷ്ണുത എന്ന വൃത്തത്തിലേക്ക് ചുരുക്കുന്നത്, അപകടത്തെ അതിന്റെ ആഴത്തില്‍ മനസ്സിലാക്കാതെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ആ അധിനിവേശത്തിന്റെ പുതിയ ഇരയാണ് ഗൗരി ലങ്കേഷ്.


തീവ്ര ഹിന്ദുത്വത്തെ, അധികാരസ്ഥാപനത്തിന് അതുപയോഗിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തെ ഒക്കെ നിശിതമായി വിമര്‍ശിച്ചിരുന്നു ഗൗരി ലങ്കേഷ്. തീവ്ര ഹിന്ദുത്വം രാജ്യത്തിന്റെ ജനാധിപത്യത്തെ, മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കുകയും സ്വതന്ത്ര വായു നിഷേധിക്കുകയും ചെയ്യുമെന്ന് ഏറെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു അവര്‍. രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമിട്ട് എല്‍ കെ അഡ്വാനി രഥയാത്ര നടത്തിയപ്പോള്‍, അതിന്റെ ചുവടുപിടിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍, ബാബരി മസ്ജിദ് തകര്‍ത്ത് ന്യൂനപക്ഷത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടപ്പോള്‍, ഗുജറാത്തില്‍ വംശഹത്യാ ശ്രമം അരങ്ങേറിയപ്പോള്‍ ഒക്കെ ഗൗരി തന്റെ ഉറച്ച അഭിപ്രായം ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ലങ്കേഷ് പത്രികയിലും പിന്നീട് സ്വന്തമായി ആരംഭിച്ച ഗൗരി ലങ്കേഷ് പത്രിക എന്ന ടാബ്ലോയിഡിലും മറ്റ് പത്രങ്ങളിലും എഴുതിയ ലേഖനങ്ങളിലൂടെ മാത്രമല്ല, തെരുവില്‍ ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങളിലും അവരുടെ ശബ്ദമുയര്‍ന്നിരുന്നു. അത്തരത്തിലൊരാളെ വെടിവെച്ചിടുമ്പോള്‍ സമാന ആശയക്കാരായ മറ്റു നിരവധി പേര്‍ക്കുള്ള മുന്നറിയിപ്പാണത്. നരേന്ദ്ര ധാബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും എം എം കല്‍ബര്‍ഗിയെയും വധിച്ചതിലൂടെ സൃഷ്ടിച്ച ഭീതിയുടെ ആവരണം കുറേക്കൂടി കനത്തതാക്കുകയാണ്.


2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍, അടുത്തത് നരേന്ദ്ര മോദിയുടെ ഭരണമാണെന്ന് വിവിധ അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചപ്പോള്‍ മുതല്‍ സംഘ്പരിവാരം ഈ പ്രവൃത്തി തുടങ്ങിയിരുന്നു. എതിര്‍പ്പുന്നയിക്കുന്നവരെ നിശ്ശബ്ദരാക്കുക എന്നത് ഏകാധിപത്യത്തിന്റെ, വര്‍ഗീയ ഫാസിസത്തിന്റെ വിജയത്തില്‍ നിര്‍ണായകമാണ്. അതുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധി, പൗരാവകാശങ്ങള്‍ റദ്ദാക്കുകയും മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തത്. ഇപ്പോള്‍ നിയമത്തിന്റെ വിവിധ ഉപാധികളെ ഉപയോഗപ്പെടുത്തിയും അക്രമിക്കൂട്ടങ്ങളെ സൃഷ്ടിച്ചും പൗരന്‍മാരെ നിശ്ശബ്ദ വിധേയരാക്കി നിര്‍ത്താന്‍ ശ്രമിക്കുകയാണ് സംഘ്പരിവാരം.


ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ രാജ്യം വിട്ടുപോകുമെന്ന് പ്രഖ്യാപിച്ച യു ആര്‍ അനന്തമൂര്‍ത്തിയെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആഹ്വാനം നല്‍കിയിരുന്നു സംഘ്പരിവാര നേതാക്കള്‍. അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും 'രാജ്യദ്രോഹി' ഇല്ലാതായതിനെ ആഘോഷിക്കുകയും ചെയ്തു അവര്‍. ഗോമാംസത്തിന്റെ പേരില്‍ നടന്ന കൊലകള്‍, മര്‍ദനങ്ങള്‍ ഒക്കെ നിശ്ശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഗുജറാത്തില്‍ വംശഹത്യാ ശ്രമത്തോടെ സ്ഥാപിച്ചെടുത്ത ഭീതിയുടെ അന്തരീക്ഷം, തുടര്‍ച്ചയായ ഭരണം നല്‍കിയെന്ന തിരിച്ചറിവില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ തന്ത്രമെന്ന് കരുതണം. ഗുജറാത്തിലെ വര്‍ഗീയ - വംശഹത്യാ അജന്‍ഡക്ക് കാര്‍മികത്വം വഹിച്ചവര്‍ അധികാരവും പാര്‍ട്ടിയും ഭരിക്കുമ്പോള്‍ അത് സ്വാഭാവികമാണ്.


സംഘ്പരിവാരത്തിന്റെ അജന്‍ഡകളുമായി ഒരു കാലത്തും യോജിച്ചുപോകാന്‍ സാധിക്കാത്തവരാണ് മുസ്‌ലിംകളും ദളിതുകളും.  ഗോമാംസത്തിന്റെ പേരില്‍ തല്ലലും കൊല്ലലും പതിവാക്കിയവര്‍, ഭരണത്തെ ഉപയോഗിച്ച് കശാപ്പിന് വേണ്ടിയുള്ള കന്നുകാലിക്കച്ചവടം നിരോധിച്ചത്, ഉപജീവനത്തിന് വഴിയില്ലാതാക്കുമെന്ന മുന്നറിയിപ്പ് ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നല്‍കാനായിരുന്നു. അക്രമത്തിലൂടെയും ഭരണനടപടികളിലൂടെയും ഈ വിഭാഗങ്ങളെ നിസ്സഹായരും നിശ്ശബ്ദരുമാക്കുകയും രാഷ്ട്രീയമായി നിഷ്‌ക്രിയരാക്കുകയും ചെയ്താല്‍ ഹിന്ദുത്വ അജന്‍ഡകളുമായുള്ള മുന്നോട്ടുപോക്ക് എളുപ്പത്തിലാകുമെന്ന കണക്കുകൂട്ടല്‍. ഭരണകൂടത്തെ അനുസരിച്ച്, അതിന്റെ കല്‍പ്പനകളെ ശിരസ്സാവഹിച്ച് ജീവിക്കാന്‍ തയ്യാറുള്ളവര്‍ക്കു മാത്രമേ ഭാവി ഹിന്ദു രാഷ്ട്രത്തില്‍ സ്ഥാനമുള്ളൂവെന്ന സന്ദേശവും.


2014ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തു തന്നെ ഇന്ത്യയിലെ മാധ്യമങ്ങളില്‍ വലിയൊരുവിഭാഗം നരേന്ദ്ര മോദി പക്ഷം ചേര്‍ന്നിരുന്നു. മോദിയുടെ ആധിപത്യത്തിലേക്ക് ഇന്ത്യന്‍ യൂനിയന്‍ മാറിയതോടെ ബാക്കിയുള്ളവയും. ഒരു ടെലിവിഷന്‍ ശൃംഖലയുടെ ഭൂരിപക്ഷ ഓഹരികള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് സ്വന്തമാക്കിയപ്പോള്‍ തീവ്ര ഹിന്ദുത്വത്തെ എതിര്‍ത്തു നിന്ന രാജ്ദീപ് സര്‍ദേശായിക്കും സാഗരിക ഘോഷിനും പുറത്തേക്കുള്ള വഴിതുറക്കുക മാത്രമല്ല സംഭവിച്ചത്, രാജ്യത്താകെ വേരുകളുള്ള വലിയൊരു ശൃംഖലയൊന്നാകെ സ്തുതിപാഠക സ്ഥാനത്തേക്ക് എത്തുക കൂടിയായിരുന്നു. വഴങ്ങാതെ നിന്ന എന്‍ ഡി ടി വി അനധികൃത സമ്പാദ്യത്തിന്റെ പേരില്‍, മുന്‍കാലത്തെടുത്ത വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ (തിരിച്ചടച്ചുവെന്ന രേഖ പോലും സ്വീകരിക്കപ്പെടുന്നില്ല) ഒക്കെ കേസുകള്‍ നേരിടുന്നു. പലവിധത്തില്‍ സമ്മര്‍ദത്തിലാക്കി, ഭരണകൂടത്തിന്റെ സ്തുതിപാഠകരാക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനെ നിയമവഴിയില്‍ നേരിടാന്‍ ശ്രമിക്കുന്നുണ്ട് ആ സ്ഥാപനം. പല കോണുകളില്‍ നിന്നുള്ള ഞെരിക്കലിനെ നേരിട്ട് എത്രകാലം നില്‍ക്കാന്‍ സാധിക്കുമെന്നത് കണ്ടറിയണം.


രാഷ്ട്രീയത്തിലും സമാനമായ നടപടികള്‍ കാണാം. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ എം എല്‍ എമാരെ കൂറുമാറ്റി ആ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കി. ബീഹാറില്‍ മഹാസഖ്യമുണ്ടാക്കി ബി ജെ പിയെ വെല്ലുവിളിച്ച ലാലു പ്രസാദ് യാദവിനെ കേസുകളിലൂടെ വേട്ടയാടുന്നു. അഴിമതി ആരോപണങ്ങള്‍ ലാലുവിനെതിരെ മുമ്പുമുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. പുതിയ ആരോപണങ്ങളുണ്ടായാല്‍ അതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനും ആരും എതിരല്ല. പക്ഷേ, ലാലുവിനെയും കുടുംബത്തെയുമൊന്നാകെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിന് പിന്നില്‍, എതിര്‍പ്പുന്നയിക്കുന്നവരെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യം കാണാതിരിക്കാനാകില്ല. സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങി വിവിധ ഏജന്‍സികളെ അതിനായി ഉപയോഗിക്കുകയും ചെയ്യുന്നു.


ശ്വാസം മുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ രോഷമുയരാന്‍ സാധ്യതയുള്ള മറ്റൊരിടം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളുമാണ്. അവിടെയും ഭരണകൂടത്തിന്റെയും സംഘ്പരിവാരത്തിന്റെയും പ്രഹരമുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റു, ഹൈദരാബാദ് സര്‍വകലാശാലകളില്‍, മദ്രാസ് ഐ ഐ ടിയില്‍, പുനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒക്കെ കണ്ടത് അതാണ്. ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും കേന്ദ്രങ്ങളായി ഇവിടങ്ങള്‍ മുദ്രകുത്തപ്പെട്ടു. എതിരഭിപ്രായം പറയുന്നവര്‍ രാജ്യദ്രോഹികളായി. സ്വയം ജീവനെടുത്ത് പ്രതിഷേധിച്ചവരെപ്പോലും അവഹേളിച്ചു. പ്രതിഷേധത്തിന്റെ സ്വാഭാവികയിടങ്ങളായിരുന്ന ക്യാമ്പസുകള്‍ ഏറെക്കുറെ നിശ്ചലമായതാണ് രാജ്യം പിന്നീട് കണ്ടത്.


ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും വംശഹത്യാശ്രമത്തിന്റെ നടത്തിപ്പില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന പരാതിക്ക് നിയമവഴിയിലൂടെ സാധൂകരണമുണ്ടാക്കാനും ശ്രമിച്ച ടീസ്റ്റ സെറ്റല്‍വാദ്, വിദേശത്തു നിന്ന് അനധികൃതമായി പണം സ്വീകരിച്ച കേസില്‍ പ്രതിയാണ് ഇപ്പോള്‍. അവരുടെ സന്നദ്ധ സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് തടഞ്ഞ് അതിനെ നിര്‍വീര്യമാക്കി. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മറ്റു നിരവധി സന്നദ്ധ സംഘടനകളുടെയും ഫണ്ടും തടയപ്പെട്ടു.


ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് നരേന്ദ്ര ധാബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ ജീവനുകള്‍. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ നിശ്ശബ്ദരാക്കാനുള്ള തിരഞ്ഞെടുത്ത കൊലകള്‍. ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നീ നാലുപേര്‍ക്കിടയില്‍ ആശയഐക്യം ഏറെയുണ്ടായിരുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്ത, തീവ്ര ഹിന്ദുത്വ അജന്‍ഡകളെ ശക്തമായി വിമര്‍ശിച്ച, സമൂഹത്തിലെ അസമത്വത്തെ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു എല്ലാവരും. വ്യക്തി എന്ന നിലയില്‍ ആര്‍ക്കെങ്കിലും ഇവരോട് വിരോധമുണ്ടാകാന്‍ കാരണമുണ്ടായിരുന്നില്ല, ആര്‍ക്കെങ്കിലും അങ്ങനെ വിരോധമുണ്ടായിരുന്നുവെന്നതിന് ഇതുവരെ തെളിവുമില്ല. ഇവര്‍ ഉറച്ചുവിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആശയങ്ങളല്ലാതെ മറ്റൊരു കാരണം ഈ കൊലക്ക് കാണുന്നുമില്ല. ധാബോല്‍ക്കറുടെയും പന്‍സാരെയുടെയും കല്‍ബുര്‍ഗിയുടെയും ജീവനെടുത്ത അതേ ശക്തികള്‍ തന്നെയാണ് ഗൗരി ലങ്കേഷിന്റെ കൊലക്കു പിന്നിലുമെന്ന നിഗമനം അതുകൊണ്ടാണ്. കൊലക്കു ശേഷം സംഘ്പരിവാര പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ച നികൃഷ്ടമായ അഭിപ്രായങ്ങള്‍ ഈ നിഗമനത്തെ ശരിവെക്കുന്നു.


ധാബോല്‍ക്കറില്‍ തുടങ്ങി ഗൗരിയിലെത്തിനില്‍ക്കുന്ന കൊലകള്‍ക്ക് ഭയാനകമായ സാമ്യങ്ങളുണ്ട്. എല്ലാവരുടെ നേര്‍ക്കും വെടിയുതിര്‍ത്തത് തൊട്ടടുത്തു നിന്ന്, ഒരേയിനം പിസ്റ്റള്‍ ഉപയോഗിച്ച്. മോട്ടോര്‍ സൈക്കിളിലെത്തി, കൃത്യം നടത്തി അപ്രത്യക്ഷരായ അക്രമികള്‍.  ധാബോല്‍ക്കറിനെയും ഗോവിന്ദ് പന്‍സാരെയെയും കൊലപ്പെടുത്തിയത് സംഘ്പരിവാറുമായി ബന്ധമുള്ള സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരാണ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്ക് കല്‍ബുര്‍ഗിയുടെ കൊലയില്‍ പങ്കുണ്ടോ എന്ന സംശയം സജീവമായി നില്‍ക്കുകയും ചെയ്യുന്നു. സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന നിര്‍ദേശം 2011ല്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ ആഭ്യന്തര മന്ത്രിയായിരിക്കെ യു പി എ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നുവെന്നതിന് ഇപ്പോള്‍ വലിയ പ്രാധാന്യം കൈവരുന്നു. മക്ക മസ്ജിദിലും മലേഗാവിലും അജ്മീര്‍ ദര്‍ഗയിലുമൊക്കെ സ്‌ഫോടനങ്ങള്‍ നടത്തിയ ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ച് ഗൗരവത്തില്‍ അന്വേഷിക്കാനുള്ള ഇച്ഛാശക്തിയും അന്നത്തെ യു പി എ സര്‍ക്കാറിനുണ്ടായില്ല, അതിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനുമുണ്ടായില്ല. അതിന്റെ പ്രതിഫലം കൂടിയാണ് ഏകാധിപത്യത്തിന്റെയും തീവ്ര ഹിന്ദുത്വത്തിന്റെയും കൈകളില്‍ നിന്ന് രാജ്യം ഇപ്പോള്‍ സ്വീകരിക്കുന്നത്.


പല ഇടങ്ങളില്‍, പല രൂപങ്ങളില്‍ വേട്ട നടക്കുകയാണ്. അതുകൊണ്ടു തന്നെ അതിനെ അസഹിഷ്ണുതയുടെ പ്രകടനമായോ അപ്രഖ്യാപിത അടിയന്തരാവസ്ഥയായോ അല്ല, ഏകാധിപത്യത്തിന്റെ, തീവ്ര ഹിന്ദുത്വത്തിന്റെ അധിനിവേശമായി വേണം കാണാന്‍. രാജ്യത്തിന്റെ എഴുപതാണ്ടോളം നിലനിന്ന സ്വഭാവ സവിശേഷതകളെയൊക്കെ ഇല്ലായ്മ ചെയ്യാനുള്ള അധിനിവേശം.