2015-01-31

ഹൈപ്പ്, ഹൈപ്പര്‍, ഹൈപ്പസ്റ്റ്...


യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ മൂന്ന് ദിനം നീണ്ട ഇന്ത്യാ സന്ദര്‍ശനത്തിനിടെ അപഹസനീയമാം വിധം തിളങ്ങി നിന്നത് നമ്മുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ ഒബാമയെയും ഭാര്യ മിഷെലിനെയും സ്വീകരിക്കാനെത്തിയപ്പോള്‍ ധരിച്ച ബാലെ (കേരളത്തില്‍ നിലവിലുണ്ടായിരുന്ന കലാരൂപമാണിത്) വേഷം മുതല്‍ സ്വന്തം പേര് കിഴുക്കാംതൂക്കായി ആയിരം തവണ രേഖപ്പെടുത്തിയ കോട്ട് വരെയും ഹൈദരാബാദ് ഹൗസിലെ പുല്‍ത്തകിടിയില്‍ അരങ്ങേറിയ നടപ്പും സംസാരവും മുതല്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലെ 'ബരാകും ഞാനു'മെന്ന പ്രയോഗം വരെയും നീളുന്ന അഹംബോധാധിഷ്ഠിതമായ പ്രകടനങ്ങളാണ് ഇപ്രകാരം തിളങ്ങി നില്‍ക്കാന്‍ നരേന്ദ്ര മോദിയെ സഹായിച്ചത്. ''ഞാന്‍ ഹൈപ്പ് സൃഷ്ടിക്കുകയാണെന്ന് ജനം പറയുന്നു, ഹൈപ്പ് സൃഷ്ടിക്കുന്നത് കാര്യങ്ങള്‍ നടത്തിയെടുക്കാനാണ്'' എന്നാണ് അടുത്തിടെ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി തന്നെ പറഞ്ഞത്.


ഇവിടെ കണ്ടതും 'ഹൈപ്പ്' സൃഷ്ടിക്കലാണ്. അതുകൊണ്ട് എന്തൊക്കെ കാര്യങ്ങള്‍ നടത്തിയെടുത്തുവെന്നത് വരുംകാലങ്ങളില്‍ മാത്രമേ അറിയാനാകൂ, അതിന്റെ ആഘാതം എന്തൊക്കെയെന്നും. വിമാനത്താവളത്തിലെ സ്വീകരണം മുതല്‍ സംയുക്ത റേഡിയോ പ്രഭാഷണം വരെയുള്ള കാര്യങ്ങള്‍ മോദിക്ക് മേല്‍ക്കൈ ലഭിക്കും വിധത്തില്‍ സംവിധാനം ചെയ്തത് ആരെന്ന് മാത്രമേ അറിയാനുള്ളൂ. അത് ആരായാലും അര്‍ഹിക്കുന്ന പ്രതിഫലം ഇതിനകം ലഭിച്ചുകഴിഞ്ഞു. ക്ഷണിച്ചുവരുത്തിയ വിരുന്നുകാരനെ, (രാജ്യം റിപബ്ലിക്കായതിന്റെ വാര്‍ഷിക ദിനത്തില്‍ ക്ഷണിക്കപ്പെടേണ്ടയാളാണോ അധിനിവേശോദ്യുക്തമായി എക്കാലവും നിലകൊള്ളുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റ് എന്നത് തന്നെ തര്‍ക്കവിധേയമാണ്) അപ്രസക്തനാക്കും വിധത്തില്‍ വീട്ടുകാരന്‍ തിണ്ണമിടുക്ക് കാട്ടിയെന്ന തോന്നല്‍ ശക്തമായതുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ മോദിയുടെ താന്‍പോരിമ പ്രകടനത്തെ ആവും വിധം അപഹസിച്ച് രംഗത്തുവന്നത്. നാട്ടിലാകട്ടെ, അമേരിക്കന്‍ പ്രസിഡന്റിന്റെ തോളൊപ്പമോ അതിലധികമോ ഉയര്‍ന്ന് നില്‍ക്കാന്‍ പാകത്തിലുള്ള നേതാവാണ് പ്രധാനമന്ത്രിക്കസേരയിലിരിക്കുന്നത് എന്ന് സംഘ് പ്രവര്‍ത്തകര്‍ക്ക് പാടിനടക്കാന്‍ പാകത്തില്‍ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.


പ്രധാനമന്ത്രിയായിരിക്കെ ഡോ. മന്‍മോഹന്‍ സിംഗിനോട് വലിയ അടുപ്പം യു എസ് പ്രസിഡന്റ് ബരാക് ഒബാമ കാട്ടിയിരുന്നു. ഇതര രാഷ്ട്രങ്ങളുടെ തലവന്‍മാരോടുള്ളതിനേക്കാള്‍ ബഹുമാനം മന്‍മോഹനോട് ബരാക് ഒബാമ കാട്ടിയിരുന്നുവെന്നത്, ഇപ്പോള്‍ നാം കണ്ടത് പോലുള്ള നാടകങ്ങളുടെയോ താന്‍പോരിമാപ്രഖ്യാപനങ്ങളുടെയോ ഫലമായല്ല, അമേരിക്കന്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവ ഉദാഹരണ സഹിതം വിവരിച്ചപ്പോഴാണ് പുറംലോകമറിഞ്ഞത്. അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ അതിന്റെ ആഘാതം ഇന്ത്യയെ വല്ലാതെ ബാധിക്കാതിരിക്കാന്‍ കാട്ടിയ കൈയടക്കമാണ് (മന്മോഹനടക്കമുള്ളവര്‍ വിറ്റഴിക്കാന്‍ തിടുക്കം കാട്ടിയ ബേങ്കുകളടക്കം പൊതുമേഖലാ സ്ഥാപനങ്ങളാണ് കൈയടക്കം കാട്ടാന്‍ അവസരമുണ്ടാക്കിയതെന്നത് വേറെ കാര്യം) മന്‍മോഹനെന്ന അക്കാദമീഷ്യനോട് ബഹുമാനം തോന്നാന്‍ ഒബാമക്ക് പ്രേരണയായതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ ബരാക് ഒബാമ വൈറ്റ് ഹൗസിലേക്ക് ആദ്യം സ്വീകരിച്ച ഔദ്യോഗിക അതിഥിയും മന്‍മോഹന്‍ സിംഗായിരുന്നു. 2011ല്‍ മന്‍മോഹന്‍ രണ്ടാം വട്ടം അമേരിക്ക സന്ദര്‍ശിച്ചതിന് തൊട്ടുപിറകെയാണ് അന്ന് ചൈനയുടെ പ്രസിഡന്റായിരുന്ന ഹു ജിന്താവോ എത്തിയത്. മന്‍മോഹന് ലഭിച്ച വലിയ സ്വീകരണത്തിന്റെ നിഴല്‍ പോലുമുണ്ടായിരുന്നില്ല ഹു ജിന്താവോക്ക് എന്ന് വിദേശ മാധ്യമങ്ങളൊക്കെ എഴുതി.


ഇന്ത്യയെന്ന വലിയ കമ്പോളത്തെ ചൂഷണം ചെയ്യുക എന്നത് സാമ്പത്തിക ആരോഗ്യത്തിന് പ്രധാനമാണെന്ന് വലിയ മുതലാളി തിരിച്ചറിഞ്ഞതിന്റെ ഭാഗമായിരുന്നു മന്‍മോഹന് ലഭിച്ച സ്വീകരണമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. വ്യാപാര, വാണിജ്യ മേഖലകളില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ അംഗീകരിച്ചുകൊടുക്കും വിധത്തിലുള്ള തീരുമാനങ്ങള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറെടുക്കുകയും ചെയ്തു- ആണവകരാറിന്റെ കാര്യത്തിലുള്‍പ്പെടെ. ഇപ്പോള്‍ റിപബ്ലിക് ദിനത്തില്‍ അതിഥിയാകാനുള്ള ക്ഷണം സ്വീകരിച്ച് ബരാക് ഒബാമ രണ്ടാമതൊരു ഇന്ത്യാ സന്ദര്‍ശനത്തിന് വന്നതിന്റെ പിറകില്‍ അവരുടെ വാണിജ്യ താത്പര്യങ്ങളല്ലാതെ മറ്റൊന്നല്ല. ആണവ കരാര്‍ പ്രാവര്‍ത്തികമാക്കി, ജി ഇക്കും വെസ്റ്റിംഗ് ഹൗസിനും റിയാക്ടര്‍ നിര്‍മിക്കാനും സ്ഥാപിക്കാനുമുള്ള അവസരമുണ്ടാക്കണം. അതുവഴി അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണ മേഖല- നരേന്ദ്ര മോദി വന്നതിന് ശേഷം കൂടുതല്‍ വിദേശ നിക്ഷേപത്തിന് തുറന്നിട്ടത്- പരമാവധി പ്രയോജനപ്പെടുത്തണം. മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളയാമെന്ന് മോദി അമേരിക്കയില്‍ വന്ന് നല്‍കിയ ഉറപ്പ്, വൃത്തത്തിലാക്കി അമേരിക്കന്‍ കമ്പനികള്‍ക്ക് പുതിയ വിപണി ലഭ്യമാക്കണം അങ്ങനെ പല ലക്ഷ്യങ്ങള്‍. അതുകൊണ്ടാണ് ഇവിടെ സംവിധാനം ചെയ്യപ്പെട്ട നാടക പരമ്പരകള്‍ക്കൊക്കെ വിധേയപ്പെട്ട് ഒബാമ നിന്നത്.


ഈ താത്പര്യങ്ങള്‍ക്കൊക്കെ വിധേയപ്പെട്ട് കൊടുക്കുന്നതിനൊപ്പം 'ഞാന'ന്നെ ഭാവത്തിലൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്താനും മന്മോഹനേക്കാള്‍ ഒബാമക്ക് പ്രിയപ്പെട്ടവനായി താന്‍ മാറിയിരിക്കുന്നുവെന്ന് തെളിയിക്കാനും മോദി ശ്രമിച്ചു. വംശഹത്യയുടെ കറയൊക്കെ ലോകം മറന്നുവെന്നും തന്റെ ക്ഷണം സ്വീകരിക്കാന്‍ നേതാക്കള്‍ വരിനില്‍ക്കുന്നുവെന്നും പറയാതെ പറയുകയാണ് ഇതിലൂടെ. 'ലോകമേധാവി'യുടെ തോളില്‍ കൈയിട്ട് നടക്കാന്‍ പാകത്തിലുള്ള വലുപ്പം ആര്‍ജിച്ചിരിക്കുന്നുവെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താനും. ദുര്‍ബലനെന്ന് ബി ജെ പി നിരന്തരം ആക്ഷേപിച്ചിരുന്ന മന്‍മോഹന്‍ സിംഗിനൊപ്പമോ അതിനേക്കാളേറെയോ അടുപ്പം യു എസ് എയുടെ പ്രസിഡന്റുമായി താന്‍ കുറച്ചുകാലം കൊണ്ട് നേടിയെടുത്തുവെന്ന് തെളിയിക്കുകയും- ഇതാണ് യഥാര്‍ഥ ഹൈപ്പ്. ആ ഹൈപ്പിന് പിറകിലുള്ളതില്‍ ഭൂരിഭാഗവും രാജ്യ താത്പര്യത്തിന് എതിരായി വരാനാണ് സാധ്യത. അതിന്റെ ബാധ്യതകള്‍ ജനം അനുഭവിക്കാന്‍ കാലം കുറച്ച് വേണ്ടിവരുമെന്ന് മാത്രം. അതുകൊണ്ടാണ് ''ഞങ്ങള്‍ സംസാരിച്ചതൊക്കെ പര്‍ദക്ക് പിറകില്‍ ഇരിക്കട്ടെ'' എന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞത്.


ആണവ അപകടമുണ്ടായാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഉണ്ടാകുമായിരുന്ന ബാധ്യത, ഇന്ത്യയുടെ പൊതുമേഖലാ കമ്പനികളുടെ ചുമലിലേക്ക് മാറ്റിയതാണ് ആദ്യത്തെ ആഘാതം. അമേരിക്കന്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്ന ആണവ ഉപകരണങ്ങളുടെ കേടുകൊണ്ട് എന്തെങ്കിലും അപകടം ഉണ്ടായാലും വിതരണക്കാരായ കമ്പനികള്‍ക്ക് ബാധ്യതയൊന്നുമുണ്ടാകില്ലെന്ന് ചുരുക്കം. കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഉറപ്പാക്കാന്‍ നിയമത്തില്‍ വ്യവസ്ഥ വേണമെന്നാവശ്യപ്പെട്ട് പാര്‍ലിമെന്റ് സ്തംഭിപ്പിക്കുകയും വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുകയും ചെയ്ത അതേ ബി ജെ പിയുടെ പ്രധാനമന്ത്രിയാണ് പാര്‍ലിമെന്റിനെയും അവിടെ പാസാക്കിയ നിയമത്തെയും മറികടന്ന് ഇളവ് അനുവദിക്കുന്നത്. പാര്‍ലിമെന്റിനെയും അവിടെ പാസാക്കിയ നിയമത്തെയും മറികടക്കാന്‍ ജനായത്ത രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എന്തധികാരമെന്ന് ചോദിക്കരുത്, അതാണ് നരേന്ദ്ര മോദി കാലത്തെ ജനാധിപത്യം.


പ്രതിരോധ സാമഗ്രികളുടെ വികസനത്തിലും ഉത്പാദനത്തിലും സംയുക്തമായി നീങ്ങാനും ധാരണയായിട്ടുണ്ട്. അമേരിക്കന്‍ കമ്പനികള്‍ക്കായി ഇന്ത്യന്‍ പ്രതിരോധ മേഖല തുറന്നിടുകയാണെന്ന് ഇതിലും മനോഹരമായി പറയാനാകില്ല തന്നെ. പകരമായി ഇന്ത്യന്‍ വ്യവസായ - വാണിജ്യ മേഖലക്ക് ഗുണകരമായ എന്തെങ്കിലും കാര്യങ്ങളില്‍ ധാരണയായിട്ടുണ്ടോ? ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ പാകത്തില്‍ ധാരണകളൊന്നുമുണ്ടായതായി റിപ്പോര്‍ട്ടില്ല. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വ്യാപാരം നിലവില്‍ സാമ്പത്തിക വര്‍ഷം 600 കോടി ഡോളറെന്നത് ഇനിയും വര്‍ധിപ്പിക്കണമെന്ന് ബരാക് ഒബാമ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള വ്യാപാരം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ കാര്യത്തിലുള്ള വിസാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ചും അമേരിക്കയിലെ സാമൂഹിക സുരക്ഷാ പദ്ധതികളിലേക്ക് ഇവര്‍ നിര്‍ബന്ധമായും നല്‍കേണ്ട സംഭാവനകള്‍ കുറച്ചുകൊണ്ടുവരുന്ന കാര്യത്തിലും ചര്‍ച്ചകള്‍ തുടരാമെന്ന ധാരണയാണ് ഉണ്ടായത്. ചര്‍ച്ചകള്‍ ഫലപ്രദമായേക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഒബാമ ഭരണകൂടം സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് നല്‍കുന്ന പ്രാമുഖ്യം കണക്കിലെടുത്താല്‍ ഇളവുകള്‍ തത്കാലം പ്രതീക്ഷിക്കേണ്ടതില്ല.


ഇന്ത്യയില്‍ സൗരോര്‍ജോപയോഗം വ്യാപിപ്പിക്കുന്നതില്‍ അമേരിക്ക സഹകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. സൗരോര്‍ജ പദ്ധതികളില്‍ ഇന്ത്യന്‍ കമ്പനികളുടെ പാനലുകള്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഇതില്‍ മാറ്റം വരുത്താതെ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനാകില്ലെന്ന് ലോക വ്യാപാര സംഘടനയില്‍ ആ രാജ്യം പരാതി പറഞ്ഞിരുന്നു. അന്നൊക്കെ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലെന്നും 'മേക്ക് ഇന്‍ ഇന്ത്യ'യാണ് മോദി സര്‍ക്കാറിന്റെ   നയമെന്നും പ്രതിനിധികള്‍ ഊറ്റം കൊണ്ടിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ ഉത്പന്നങ്ങള്‍ വാങ്ങി ഇന്ത്യയില്‍ സൗരോര്‍ജോത്പാദനം വര്‍ധിപ്പിക്കാന്‍ അമേരിക്ക സമ്മതിച്ചതാണ് പുതിയ സഹകരണമെന്ന് വിശ്വസിക്കുക പ്രയാസം. ആയതിനാല്‍ നേരത്തെയുള്ള ഊറ്റം പറച്ചിലില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്നാക്കം പോയിട്ടുണ്ടാകണം; അതെല്ലാം പര്‍ദക്ക് പിറകില്‍ ഇരിക്കുന്നുണ്ടാകണം.


സമുദ്ര സുരക്ഷയില്‍ ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് വലിയ നേട്ടമായാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അമേരിക്കന്‍ കപ്പല്‍പ്പടക്ക് തമ്പടിക്കാന്‍ അവസരമുണ്ടാകുന്നുവെന്നതാണ് ഇതിലൂടെ സംഭവിക്കുക. മധ്യപൗരസ്ത്യ മേഖലയിലെ രാഷ്ട്രങ്ങളില്‍ ഇടപെടാന്‍ അവിടുത്തെ ചില രാഷ്ട്രങ്ങളുടെ സമുദ്രാതിര്‍ത്തി ഏത് വിധത്തിലാണ് അമേരിക്ക ഉപയോഗിച്ചത് എന്ന് സമീപകാല ചരിത്രം നമ്മെ ബോധ്യപ്പെടുത്തിയതാണ്. അതുപോലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയും വൈകാതെ ഉപയോഗിക്കപ്പെടുമെന്ന് ഉറപ്പ്. അതുകൊണ്ടാണ് ഏഷ്യ - പസഫിക് മേഖലയില്‍ അമേരിക്കന്‍ സാന്നിധ്യമുണ്ടാകുന്നതിലെ അപകടം ചൂണ്ടിക്കാട്ടി ചൈന ഉടന്‍ രംഗത്തുവന്നത്. ചൈന പറയുന്നത് അവരുടെ താത്പര്യമാണെങ്കില്‍ക്കൂടി, ഇന്ത്യന്‍ സമുദ്ര മേഖലയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം അനുവദിക്കുന്നത്, രാജ്യത്തിന്റെ അയല്‍പക്കത്തുള്ളവരുടെയൊക്കെ അപ്രീതി വിളിച്ചുവരുത്താന്‍ പര്യാപ്തമാണ്.


നിയമനിര്‍മാണത്തിന് പാര്‍ലിമെന്റിനുള്ള അധികാരം പോലും അടിയറ വെച്ച്, അമേരിക്കന്‍ ഇംഗിതം സാധ്യമാക്കിക്കൊടുത്തുവെന്നതില്‍ നരേന്ദ്ര മോദിക്ക് അഭിമാനിക്കാം. 'താന്‍പോരിമ'ക്കുള്ള ഒരവസരവും പാഴാക്കിയില്ലെന്നതിലും.

2015-01-29

പര്‍ദക്ക് പിറകില്‍ ചിലതുണ്ട്


വിദേശകമ്പനികള്‍ വരുത്തുന്ന തെറ്റിന്റെ ബാധ്യത എന്തിന് ഇന്ത്യാ സര്‍ക്കാറും പൊതുമേഖലയും രാജ്യത്തെ നികുതിദായകരും ഏറ്റെടുക്കണം? രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ നേതാവായിരിക്കെ, 2010ല്‍ ആണവ ബാധ്യതാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത്, അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ച ചോദ്യമാണിത്. പാര്‍ലിമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തി ബി ജെ പി ഉയര്‍ത്തിയ പ്രതിരോധവും ഇടത് പാര്‍ട്ടികളടക്കമുള്ളവയുടെ പ്രതിഷേധവും കണക്കിലെടുത്ത് ആണവ അപകടമുണ്ടായാല്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ പരിധി 1,500 കോടി രൂപയായും ഉപകരണങ്ങളുടെ അപാകമോ തകരാറോ കൊണ്ടാണ് അപകടമുണ്ടായതെങ്കില്‍ അവ വിതരണം ചെയ്ത കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയും ബില്ല് പരിഷ്‌കരിക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ തയ്യാറായി. അപകടത്തിന് ഇരകളാകുന്നവര്‍ക്ക് ആണവ സാമഗ്രികളുടെ വിതരണക്കാരായ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതികളെ സമീപിക്കാന്‍ അധികാരം നല്‍കുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി.


ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗീകരിച്ച ഈ ബില്ലിന്റെ (രാഷ്ട്രപതി കൂടി ഒപ്പിട്ടതോടെ നിയമമായി) വ്യവസ്ഥകളെ മറികടന്ന് നഷ്ടപരിഹാരബാധ്യത ഇന്ത്യയുടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ചുമലിലിട്ട് അമേരിക്കയുമായുള്ള ആണവകരാറിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നടത്തിപ്പിന് പച്ചക്കൊടി വീശുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. ഇതിന് ശേഷം യു എസ് പ്രസിഡന്റ് ബരാക് ഒബാമക്കൊപ്പം രാജ്യത്തെ അഭിമുഖീകരിച്ചപ്പോള്‍ 56 ഇഞ്ച് നെഞ്ചളവുള്ള, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ മഹത്വം എപ്പോഴും ഉദ്‌ഘോഷിക്കുന്ന, നരേന്ദ്ര മോദി പറഞ്ഞു - ''ഞങ്ങള്‍ സംസാരിച്ചതൊക്കെ പര്‍ദയുടെ മറയത്ത് ഇരിക്കട്ടെ.'' അമേരിക്കയുടെ പ്രസിഡന്റുമായി സംസാരിച്ചത് ജനങ്ങളോട് പറയാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ലെങ്കില്‍, ജനങ്ങളോട് പറയാന്‍ സാധിക്കാത്ത കാര്യങ്ങളാണ് സംസാരിച്ചത് എന്ന് മനസ്സിലാക്കേണ്ടിവരും. അല്ലെങ്കില്‍ ഇന്ത്യന്‍ യൂനിയനിലെ ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത കാര്യങ്ങളാണ് സംസാരിച്ചത് എന്ന് മനസ്സിലാക്കേണ്ടിവരും. അത്തരമൊരു സംസാരത്തിനൊടുവിലുണ്ടാകുന്ന ധാരണകള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാകില്ല എന്നും.


രാജ്യകാര്യങ്ങള്‍ പലതും ഭരണകൂടം മറച്ചുവെക്കുന്നത് പുതുമയുള്ള കാര്യമല്ല. പണ്ട് അമേരിക്ക സന്ദര്‍ശിച്ച് ആണവകരാറുണ്ടാക്കാന്‍ ധാരണയായി മടങ്ങിയെത്തിയപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും മുഴുവന്‍ കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. പറയാവുന്നത് പറയുകയും ബാക്കിയുള്ളതില്‍ മൗനം പാലിക്കുകയുമാണ് ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രതന്ത്രജ്ഞതയുള്ള നേതാക്കള്‍ ചെയ്യുക. സംസാരിച്ചതും തീരുമാനിച്ചതുമൊക്കെ മറയത്ത് ഇരിക്കട്ടെ എന്ന് പറയാറില്ല. രാജ്യത്തെ ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മറച്ചുവെക്കാന്‍ മടിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഒരാള്‍ രാജ്യാധികാരം കൈയാളുന്നതില്‍ കൗതുകമുണ്ട്, അതിനേക്കാളേറെ അപകടവും. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തെ മറികടന്ന്, വ്യവസ്ഥകളുണ്ടാക്കാന്‍ മടിക്കാത്തവര്‍ പാര്‍ലിമെന്റിന്റെയും ജനാധിപത്യ സമ്പ്രദായത്തിന്റെയും അടിസ്ഥാനമാണ് ചോദ്യംചെയ്യുന്നത്. അത് മറച്ചുവെക്കാന്‍ മടിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം മറച്ചുവെക്കലുകള്‍ക്ക് മടികൂടാതെ വഴങ്ങിക്കൊടുക്കുന്ന ഷണ്ഡന്മാരായ 130 കോടി ജനങ്ങളാണ് ഇന്ത്യന്‍ യൂനിയനിലെന്ന് വിദേശ രാഷ്ട്രത്തലവനെ ബോധ്യപ്പെടുത്തിക്കൊടുക്കുക കൂടിയാണ് നരേന്ദ്ര മോദി ചെയ്തത്. പാര്‍ലിമെന്റിനെ മറികടന്നും ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മറച്ചുവെച്ചും അമേരിക്കന്‍ ഇംഗിതങ്ങള്‍ സാധിച്ചുകൊടുക്കാന്‍ തയ്യാറുള്ള ഏകാധിപതിയാണ് താനെന്ന് ചിരിച്ചുകൊണ്ട് മൃദുവായി നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നു.


ആണവകരാര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഏത് വിധത്തിലുള്ള വിട്ടുവീഴ്ചകളാണ് ചെയ്തിരിക്കുന്നത് എന്നത് പൂര്‍ണമായി പുറത്തുവന്നിട്ടില്ല. ആണവ അപകടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്‍ നിന്ന് വിദേശ കമ്പനികളെ, വിശിഷ്യാ അമേരിക്കന്‍ കമ്പനികളെ, ഒഴിവാക്കിയിരിക്കുന്നുവെന്ന് വ്യക്തം. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും മറ്റ് നാല് പൊതുമേഖലാ കമ്പനികളും ചേര്‍ന്ന് 750 കോടിയുടെ നിധിയുണ്ടാക്കി, നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ വിനിയോഗിക്കാന്‍ മാറ്റിവെക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് പണം നല്‍കും. അരുണ്‍ ജെയ്റ്റ്‌ലി 2010ല്‍ രാജ്യസഭയില്‍ പറഞ്ഞ അതേ സാഹചര്യം. അന്യന്റെ തെറ്റിന് കേന്ദ്ര സര്‍ക്കാറും പൊതുമേഖലാ സ്ഥാപനങ്ങളും അതുവഴി രാജ്യത്തെ നികുതി ദായകരും പിഴ മൂളേണ്ടിവരും. വിദേശ കമ്പനികള്‍ക്ക്  അനര്‍ഹമായ ആനുകൂല്യം ലഭിക്കുന്ന സാഹചര്യമൊരുക്കി, ഒരു അപകടമുണ്ടായാല്‍ അതിന്റെ ബാധ്യതകളില്‍ നിന്ന് അവര്‍ക്ക് പൂര്‍ണമായി ഒഴിവാകാന്‍ നിയമപരമായ അവസരമുണ്ടാക്കി 'രാജ്യസ്‌നേഹം' പ്രകടിപ്പിക്കാന്‍ യു പി എ സര്‍ക്കാറിനെ അനുവദിക്കേണ്ടെന്നും നിയമത്തെ നോക്കുകുത്തിയാക്കി നിര്‍ത്തിക്കൊണ്ട് ആ 'രാജ്യസ്‌നേഹം' രാഷ്ട്രീയ സ്വയം സേവക് സംഘിനാല്‍ നിയന്ത്രിക്കപ്പെടുന്ന ബി ജെ പി പ്രകടിപ്പിച്ചുകൊള്ളാമെന്നുമായിരിക്കണം അന്ന് അരുണ്‍ ജെയ്റ്റ്‌ലി ഉദ്ദേശിച്ചിട്ടുണ്ടാകുക!


യു പി എ സര്‍ക്കാര്‍ പാസ്സാക്കിയ നിയമമനുസരിച്ച് പരമാവധി ബാധ്യത 1,500 കോടിയായി നിജപ്പെടുത്തിയിട്ടുണ്ട്. ആ നിയമ വ്യവസ്ഥ നിലനില്‍ക്കെ, ഇന്‍ഷുറന്‍സ് കമ്പനികള്‍ സമാഹരിക്കുന്ന 750 കോടിയും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്ന വെളിപ്പെടുത്താത്ത തുകയുമായി എങ്ങനെ മാറ്റാന്‍ സാധിക്കും. അമേരിക്കയുടെ നിരന്തര സമ്മര്‍ദത്തിന് വഴങ്ങി അത്തരത്തിലൊരു മാറ്റത്തിന് തയ്യാറായെങ്കില്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തെ അംഗീകരിക്കാത്ത ഒന്നായി നരേന്ദ്ര മോദി ഭരണകൂടം മാറുകയാണ്. അപകടമുണ്ടായാല്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക്, വിദേശ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതികളെ സമീപിക്കാന്‍ അധികാരം നല്‍കുന്ന നിയമ വ്യവസ്ഥ ഒഴിവാക്കിക്കൊടുക്കാമെന്ന് വാക്കു നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ല. അത് മോദിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പര്‍ദയുടെ മറയത്താണ്.


അമേരിക്കയുമായുണ്ടാക്കിയ ആണവകരാറും അതിന്റെ ഭാഗമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുണ്ടാക്കിയ സുരക്ഷാ മാനദണ്ഡ കരാറും രാജ്യത്തിന്റെ പരമാധികാരത്തെ പരിമിതപ്പെടുത്തുന്നതാണെന്ന ആക്ഷേപം നേരത്തെ മുതലുണ്ട്. കരാറനുസരിച്ച് രാജ്യത്തെ റിയാക്ടറുകളെ സൈനികം, സൈനികേതരം എന്നിങ്ങനെ തിരിക്കേണ്ടിവരും. നിലവില്‍ കൈവശമുള്ള ആണവ സ്വത്തുക്കളെന്തെന്ന്, ഇന്ധനത്തിന്റെ അളവ് സഹിതം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് കൈമാറുകയും അവരുടെ പരിശോധനക്ക് ആണവ നിലയങ്ങളെ വിധേയമാക്കേണ്ടിയും വരും. ആണവായുധ നിര്‍മാണത്തിന് നീക്കം നടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പ്രധാനമായും ഈ പരിശോധന. കരാര്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോഗത്തിലായി, അമേരിക്കയുടെ കമ്പനികള്‍ ഇന്ത്യയില്‍ റിയാക്ടറുകള്‍ ആരംഭിച്ച ശേഷം ആയുധ നിര്‍മാണം ലാക്കാക്കി ഇന്ത്യ നടത്തുന്ന പ്രവൃത്തികള്‍ വലിയ ആഘാതം സൃഷ്ടിക്കാനിടയുണ്ട്. അമേരിക്കന്‍ കമ്പനികള്‍ സ്ഥാപിക്കുന്ന റിയാക്ടറുകളിലേക്കുള്ള ഇന്ധന വിതരണം മുടക്കാന്‍ അമേരിക്കക്ക് സാധിക്കും. ഉപരോധമുള്‍പ്പെടെ മറ്റ് നടപടികളിലേക്ക് പോകാനും സാധിക്കും.  


ഇന്ത്യയെ ആണവ ശക്തിയായി അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സൈനിക പ്രവൃത്തികള്‍ക്ക് വിഘാതമുണ്ടാകില്ലെന്നുമാണ് യു പി എ സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. അതേ വിശദീകരണം മോദി ഭരണകൂടവും നല്‍കും. പക്ഷേ ആണവ നിര്‍വ്യാപനകരാറില്‍ ഇന്ത്യ ഒപ്പുവെക്കാത്ത സാഹചര്യത്തില്‍ ഉത്തരവാദിത്വമുള്ള ആണവ ശക്തിയായി ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ വാക്കുലുള്ള അംഗീകാരത്തിന് വില കല്‍പ്പിക്കേണ്ട ബാധ്യത അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് ഉണ്ടാകില്ല. ലോകത്തിന് ഭീഷണിയാകും വിധത്തിലുള്ള ആയുധ നിര്‍മാണത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ ഭാവിയില്‍ നടത്താന്‍ അമേരിക്കക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ചുരുക്കം. ഇവ്വിധം രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒത്തുതീര്‍പ്പുകള്‍ ചെയ്ത് ഒപ്പിട്ട കരാര്‍ പ്രാബല്യത്തിലാക്കുന്നതിന് ബാധ്യതകള്‍ സ്വന്തം ചുമലില്‍ പേറാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പരമാധികാര രാഷ്ട്രമെന്ന പദവി അമേരിക്കയുടെ പാദത്തില്‍ സമര്‍പ്പിച്ച് വണങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്.


മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ അമേരിക്കയുടെ സാമന്ത രാജ്യമെന്ന സ്ഥാനത്തേക്കാണ് ഇന്ത്യയെ താഴ്ത്തിയതെങ്കില്‍ അമേരിക്കക്ക് വിധേയപ്പെട്ട് നില്‍ക്കുന്ന രാഷ്ട്രമെന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് നരേന്ദ്ര മോദി. ഒബാമയുടെ ഓഫീസുമായുള്ള ഹോട്ട് ലൈന്‍ ബന്ധം, ലോകത്തിന്റെയാകെ അധികാരിയെന്ന് സ്വയം വിശ്വസിക്കുന്ന രാഷ്ട്രത്തിന്റെ നായകനൊപ്പം നില്‍ക്കുന്ന നേതാവെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ നടത്തിയ നാടകങ്ങള്‍ (സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെ ബറാകും ഞാനുമെന്ന് മോദി ആവര്‍ത്തിച്ചത് ഓര്‍ക്കുക) എന്നിവക്കപ്പുറത്ത് ഈ സന്ദര്‍ശനവും കൂടിക്കാഴ്ചയും രാജ്യത്തിനോ ജനങ്ങള്‍ക്കോ നേട്ടങ്ങളുണ്ടാക്കിയെന്ന് കരുതാനാകില്ല.


മുന്നറിയിപ്പും താക്കീതുമായി ഭോപ്പാല്‍ നമ്മുടെ മുന്നിലുണ്ട്. മീഥൈല്‍ ഐസോ സയനേറ്റ് കലര്‍ന്ന കാറ്റേറ്റ് പിടഞ്ഞുമരിച്ചവരുടെ ബന്ധുക്കള്‍ക്കും ശാരീരിക അവശതകളുണ്ടായി ദുരിതമനുഭവിക്കുന്നവര്‍ക്കും വിഷവാതകത്തിന്റെ ആഘാതത്താല്‍ വൈകല്യങ്ങളുമായി ജനിച്ചുവീണവര്‍ക്കും അര്‍ഹിക്കുന്ന സഹായമെത്തിക്കാന്‍ ഇതുവരെ നമ്മുടെ ഭരണ സംവിധാനത്തിന് സാധിച്ചിട്ടില്ല. ഭോപ്പാലിലെ പ്ലാന്റില്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വാതക സംഭരണികളെ ശീതീകരിച്ച് നിര്‍ത്താനുള്ള സംവിധാനങ്ങള്‍ തകരാറിലാണെന്നുമൊക്കെ ഇവിടുത്തെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും ഒന്നും ചെയ്യാതിരിക്കുകയാണ് യൂനിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മേധാവികള്‍ ചെയ്തത്. ഇന്ത്യയിലെ ദരിദ്രര്‍, വിഷവാതകമേറ്റ് മരിക്കുന്നതിനേക്കാള്‍ പ്രധാനമായിരുന്നു ഭോപ്പാലിലെ പ്ലാന്റ് അറ്റകുറ്റപ്പണി ചെയ്യാന്‍ ചെലവിടേണ്ട പണം അവര്‍ക്ക്.   കൂട്ടക്കുരുതിക്ക് ശേഷം ഇന്ത്യയിലെത്തിയ വാറന്‍ ആന്‍ഡേഴ്‌സണിനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് എത്തിക്കാനും അവിടെ നിന്ന് അമേരിക്കയിലേക്ക് പറക്കാന്‍ സൗകര്യമൊരുക്കാനും ഇന്ത്യന്‍ ഭരണാധികാരികള്‍ തിടുക്കം കൂട്ടി. കേസില്‍ വിചാരണ നേരിടാതെ ആന്‍ഡേഴ്‌സണ്‍ അടുത്തിടെ യമലോകം പൂകി.


ജീവജാലങ്ങളുടെ തലമുറകളെ തകര്‍ത്തെറിഞ്ഞതിന് പാകത്തിലൊരു നഷ്ടപരിഹാരം യൂനിയന്‍ കാര്‍ബൈഡില്‍ നിന്ന് വാങ്ങിയെടുക്കാന്‍ പോലും ഇന്ത്യാ ഗവണ്‍മെന്റിന് സാധിച്ചില്ല.  ആണവ അപകടമുണ്ടായാല്‍ ബാധിക്കുക, പല തലമുറകളെയാകും. അതിന്റെ ബാധ്യതയില്‍ നിന്നാണ് വിദേശ (അമേരിക്കന്‍) കമ്പനികളെ മോദി സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തത്.



2015-01-25

കോഴ വിഷാദ യോഗം (വലതും ഇടതും)


 കെ എം മാണി ഉള്‍പ്പെട്ടതായി പറയുന്ന കോഴകളില്‍ പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് വാമൊഴിയായി പുറത്തുവന്നത് ബാറുകളുടേതില്‍ മാത്രമാണ്. കോഴി, ബേക്കറി, സ്വര്‍ണം, ക്രഷര്‍ തുടങ്ങിയ ഇനങ്ങളില്‍ ബജറ്റില്‍ നികുതി നിര്‍ദേശിച്ച് പിന്നീട് ഒഴിവാക്കിക്കൊടുക്കുകയോ നിലവിലുണ്ടായിരുന്ന നികുതി ബജറ്റിലൂടെ ഒഴിവാക്കിക്കൊടുക്കുകയോ ചെയ്ത് കോടികള്‍ സമാഹരിച്ചതായി ആക്ഷേപമുണ്ട്. സി പി എമ്മിന്റെ നിയമസഭാ സാമാജികരില്‍ കരുത്തുറ്റ സാന്നിധ്യമായി ഇന്നോളം അറിയപ്പെടാത്ത ശിവന്‍ കുട്ടിയദ്ദ്യവും പ്രതിപക്ഷത്തെ രണ്ടാം ബറ്റാലിയനായ സി പി ഐയും മാത്രമാണ് ഈ ആക്ഷേപം സജീവമായി ഉന്നയിക്കുന്നത്. കോഴ കൊടുത്തവരോ കോഴ കൊടുത്തവരുമായി സംഘടനാ ബന്ധമുള്ളവരോ പ്രത്യക്ഷത്തില്‍ ആരോപണവുമായി രംഗത്തുവന്നിട്ടില്ല. കോഴ കൊടുക്കാന്‍ പോകുംവഴി കൊട്ടാരക്കരയില്‍ വന്ന് തന്നെ വണങ്ങിയിരുന്നുവെന്ന ആര്‍ ബാലകൃഷ്ണ പിള്ളയുടെ വാക്കുകള്‍ക്ക് ശ്രാദ്ധത്തിന് തൊട്ടുനിന്നവന്റെ സ്ഥാനമേയുള്ളൂ.


ആയതിനാല്‍ കോഴയാക്ഷേപങ്ങളില്‍ തത്കാലം ആരോപണബലമുള്ളത് ബാറിന്റേതില്‍ തന്നെ. അതില്‍ പ്രമാണസ്ഥാനം ബിജു രമേശിനും. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറക്കാന്‍  ഇടം കൈ കൊണ്ടും പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ പൂട്ടിത്തന്നെ കിടക്കാന്‍ വലം കൈ കൊണ്ടും കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന ലോകത്തെ തന്നെ ഏക നേതാവും ഒരുപക്ഷേ കെ എം മാണിയാകണം. 'ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുതെ'ന്ന വേദപുസ്തകവാക്യം ഇത്ര അര്‍ഥവത്താക്കിയ സ്ഥിതിക്ക് വാഴ്ത്തപ്പെടലിന് പരിഗണിക്കാവുന്നതാണ്.


പൂട്ടിയത് തുറക്കാന്‍ അഞ്ച് കോടി ആവശ്യപ്പെട്ടതിന്റെയും ഒരു കോടി കൊടുത്തതിന്റെയും തെളിവായി ബിജു രമേശ് വാമൊഴികള്‍ അവതരിപ്പിച്ചു. പൂട്ടിയത് പൂട്ടിത്തന്നെ കിടക്കാന്‍ രണ്ട് കോടി കൊടുത്തതിനും വാമൊഴികളുണ്ട്. ഈ വാമൊഴികളുടെ ഉടമകളില്‍ ചിലര്‍ തന്നെ കോഴ കൊടുത്തിട്ടില്ലെന്നും സംഭാഷണങ്ങള്‍ വെട്ടിമുറിച്ച് ചേരുംപടി ചേര്‍ത്തതാണെന്നുമൊക്കെ പിന്നീട് വാമൊഴി നല്‍കിയിട്ടുണ്ട്. വാമൊഴികളെ വ്യാഖ്യാനിച്ചും വിശദീകരിച്ചും അവകളുടെ നാഥനില്ലായ്മയെ അപഹസിച്ചും തെക്കു വടക്ക് വാമൊഴി യുദ്ധം വേറെയും നടക്കുന്നു. ഈ വാമൊഴി സാഗരത്തില്‍ നിന്നൊരു തുള്ളിപോലും തെളിവായി തങ്ങളുടെ മുഖത്തേക്ക് തെറിക്കില്ലെന്ന് ഉറപ്പാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടിയും സംഘവും. കൂടു വിട്ട് കൂടുമാറി മുഖ്യമന്ത്രിസ്ഥാനം പിടിച്ചെടുക്കുമെന്ന് പ്രചരിപ്പിക്കുകയും ചിലപ്പോഴെങ്കിലും ഉച്ചത്തിലുള്ള ആത്മഗതം പോലെ പറയുകയും ചെയ്ത കെ എം മാണിയെ (നേരത്തെ തന്നെ ചാര്‍ത്തിക്കിട്ടിയ സാര്‍ പദവി, അഴിമതിയിലെ കൈയടക്കത്തിനാണോ എന്ന് പില്‍ക്കാലത്തെ സംശയം. അതിനാല്‍ മാണി സാര്‍ എന്ന പൊതുവിളി ഒഴിവാക്കുന്നു) കൂട്ടുമുന്നണിയില്‍ ഉറപ്പിച്ച് നിര്‍ത്തിയതിന്റെ അഹങ്കാരവുമുണ്ട് ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും.


ആര്‍ക്കും ആരെയും തള്ളാനോ കൊള്ളാനോ പാടില്ലാത്ത വിധത്തില്‍ കൂടിക്കുഴഞ്ഞിരിക്കുന്നുവെന്നതാണ് ഭരണപക്ഷത്തിന് രക്ഷയാകുന്നത്. മാണിക്കെതിരായ ആരോപണം, അതിന്റെ രാഷ്ട്രീയോദ്ദേശ്യം കൈവരിച്ച് കഴിഞ്ഞതിനാല്‍ അന്വേഷണം സത്യത്തിലേക്ക് നീങ്ങേണ്ട ആവശ്യം ഉമ്മന്‍ ചാണ്ടിക്കില്ല. അഥവാ അതങ്ങനെ സത്യത്തിലേക്ക് നീങ്ങിയാല്‍ മറ്റുള്ളവരാരൊക്കെ യന്ത്രം സ്ഥാപിച്ച് നോട്ടെണ്ണുന്നുവെന്ന് കൂടി പുറത്തുവന്നേക്കും. ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയിട്ടില്ല എന്ന് ആവര്‍ത്തിക്കാനേ കെ എം മാണിക്ക് സാധിക്കൂ. കോഴക്കുടത്തില്‍ കൈയിട്ടവര്‍ വേറെയുമുണ്ടെന്ന് പറയാന്‍ സാധിക്കില്ല തന്നെ. ആരോപണം മാണിക്കു നേരെ മാത്രമുയര്‍ന്നതിന് പിറകില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കുറ്റപ്പെടുത്താനേ കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പിന് സാധിക്കൂ. ആ ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ ആരൊക്കെ എന്ന് അറിയാമെങ്കിലും പറയാനാകില്ല. വാമൊഴി സാഗരത്തില്‍ നിന്നൊരു തുള്ളി തെളിവായി, മാണിയുടെ റോസ് പൗഡറിട്ട് ശോഭിപ്പിച്ച മുഖത്തേക്ക് തെറിക്കുന്നത് ഒഴിവാക്കണമെങ്കില്‍ ഗൂഢാലോചനാ സിദ്ധാന്തമൊക്കെ പെട്ടിയില്‍ വെച്ച്, ഭരണത്തിന്റെ ഭാഗമായി ഉറച്ചുനിന്ന് മുഖ്യമന്ത്രി തെളിക്കുന്ന വഴിയേ പോകുക എന്നതിനപ്പുറത്തൊരു വഴി തത്കാലമില്ല തന്നെ.


ആരോപണത്തിലുറച്ചു നില്‍ക്കാന്‍ ബിജു രമേശിനെ പ്രേരിപ്പിക്കുകയും ബാര്‍ ഹോട്ടല്‍ അസോസിയേഷനിലെ ഇതര അംഗങ്ങളെക്കൊണ്ട് അത് നിഷേധിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രം ഉമ്മന്‍ ചാണ്ടി പയറ്റുന്നതിന് മറ്റ് കാരണങ്ങളുണ്ട്. സോളാര്‍ മുതല്‍ പാറ്റൂര്‍ വരെ നീളുന്ന പലവിധ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസോ മുഖ്യമന്ത്രി തന്നെയോ ലക്ഷ്യമാക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളെ ബന്ധിപ്പിച്ചുള്ള കഥകള്‍ വേറെയും. ഇതിന്റെ പൊട്ടും പൊടിയുമൊക്കെ ചേര്‍ത്തുവെച്ച് പ്രതിക്കൂടുണ്ടാക്കാന്‍ മുന്നണിയിലെ മൂന്നാംകക്ഷിക്ക് സാധിക്കുമെന്ന തോന്നല്‍ ശക്തമായുണ്ട് മുഖ്യമന്ത്രിക്ക്. ഇതേ ശങ്കകള്‍ കോണ്‍ഗ്രസിലെയും മുസ്‌ലിം ലീഗിലെയും നേതാക്കള്‍ക്കുമുണ്ടാകാം.


കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശവും ആരോപണങ്ങള്‍ക്ക് അകമ്പടിയായുണ്ടെന്ന് കരുതണം. ആരോപണം നേരിടുന്നൂ, നേതാവ്. അതൊതുക്കാന്‍ ഇടപെട്ടെന്ന ആക്ഷേപത്തിന് അടിയില്‍ നില്‍ക്കുന്നൂ, പിതാവിന് ശേഷം ഉടമയാകുമെന്ന് കരുതപ്പെടുന്ന മകന്‍.  ഇവരില്ലെങ്കില്‍ സഭാ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നേതൃസ്ഥാനത്തേക്കെത്താന്‍ സാധ്യതയുള്ള പി ജെ ജോസഫും, ആരോപണമൊതുക്കാന്‍ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്നു. ആരോപണാക്ഷേപങ്ങളുടെ ഈ ദശാസന്ധിയില്‍, പാര്‍ട്ടിയുടെ ഉടമസ്ഥാവകാശം നേടിയെടുക്കാന്‍ കരുനീക്കാന്‍ ത്രാണിയുള്ള ഒന്നേയുള്ളൂ ബാക്കി - അത് പി സി ജോര്‍ജാണ്. മാണിക്ക് വേണ്ടിയാകും താന്‍ പരസ്യമായി സംസാരിക്കുക, അത് കാര്യമാക്കേണ്ടെന്ന് ബിജുവിനോട് ഫോണില്‍ പറയുകയും അത് മാണിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയവരാരെന്ന് മനസ്സിലാക്കുന്നതിന് ബിജുവുമായി ബന്ധമുണ്ടാക്കാനാണെന്ന് വാദിച്ച് സ്ഥാപിക്കുകയും ചെയ്യുന്ന തന്ത്രജ്ഞത കാണണമെങ്കില്‍ ജോര്‍ജിന്റെ നികടത്തില്‍ തന്നെ ചെല്ലണം.


ആരോപണങ്ങള്‍ക്ക് മിഴിവേകാന്‍ വാമൊഴിഞ്ഞ ആര്‍ ബാലകൃഷ്ണപിള്ളക്കുമുണ്ട് പരിമിതികളും സാധ്യതകളും. കേരള കോണ്‍ഗ്രസിന്റെ മൂപ്പിളമത്തര്‍ക്കങ്ങളില്‍ എക്കാലത്തും കെ എം മാണിയുടെ എതിര്‍പക്ഷത്തായിരുന്നു പിള്ള. അതിന്റെ നഷ്ടങ്ങള്‍ പലതുണ്ടായി. അഴിമതിക്കേസില്‍ തടവുശിക്ഷക്ക് വിധിക്കപ്പെടാന്‍ കാരണഭൂതന്‍ പോലും മാണിയാണെന്ന വിശ്വാസം പിള്ളയദ്ദ്യത്തില്‍ രൂഢമൂലം. ഏറ്റമൊടുവില്‍ മകന്റെ മന്ത്രിസ്ഥാനനഷ്ടത്തിന് പിറകിലും കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങാനാകുമോ ഒരു നായര്‍ പ്രമാണിക്ക്. എന്തൊക്കെ പറഞ്ഞാലും തന്നെയും മകനെയും യു ഡി എഫില്‍ നിന്ന് പുറത്താക്കില്ലെന്ന ഉറപ്പുമുണ്ട് രാമന്‍ പിള്ള ബാലകൃഷ്ണപിള്ളക്ക്. കത്തുന്നപുരയിലേക്ക് കുറച്ച് മണ്ണെണ്ണയൊഴിച്ച് കൊടുത്താല്‍ മകനെ മന്ത്രിസഭയിലെടുത്ത് തീകെടുത്താനുള്ള യജ്ഞത്തില്‍ പങ്കാളിയാക്കുമെന്ന് പിള്ള പ്രതീക്ഷിക്കുന്നു. പൊതുമരാമത്ത് വകുപ്പിനെതിരെ നിയമസഭയില്‍ ആരോപണമുന്നയിച്ചപ്പോള്‍ ഗണേശന്‍ കണ്ട സ്വപ്‌നവും മറ്റൊന്നാകാന്‍ ഇടയില്ല.


അന്തിച്ചര്‍ച്ചകളിലെ സജീവ സാന്നിധ്യമെങ്കിലും വാമൊഴി സാഗരത്തിന്റെ തീരത്ത് എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ച് നില്‍ക്കുകയാണ് സി പി എമ്മിനാല്‍ നയിക്കപ്പെടുന്ന പ്രതിപക്ഷം. അധികാരം അത് കൃത്യമായ ഇടവേളകളിലെങ്കിലുമില്ലെങ്കില്‍ പാര്‍ട്ടിയില്ലെന്ന തിരിച്ചറിവ് സി പി എമ്മിന് നേരത്തെയുണ്ടായതാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കേരള കോണ്‍ഗ്രസ് (മാണി) കൂടി മുന്നണിയിലുണ്ടായിരുന്നുവെങ്കില്‍ അധികാരം കൊയ്യാന്‍ എളുപ്പമാകുമെന്ന് ലളിത ഗണിതത്തിലാക്കുകയും ചെയ്തു. അടുത്തകുറി നിയമസഭയിലെ ഭരണപക്ഷ ബെഞ്ചിലെത്തിയില്ലെങ്കില്‍ കേരളം ബംഗാളാകുമെന്ന ദീര്‍ഘവീക്ഷണത്തിലായിരുന്നു ഈ ലളിത ഗണിതം.


ദീര്‍ഘമായി വീക്ഷിക്കാനുള്ള പാര്‍ട്ടി കൈയിലില്ലാത്ത സി പി ഐയും സൈന്യാധിപന്റെ തേര്‍ത്തട്ടില്‍ ഒരിക്കല്‍ക്കൂടി താന്‍ നിന്നാല്‍ ജയം ഉറപ്പെന്ന് ഇപ്പോഴും വിശ്വസിക്കുന്ന വി എസ് അച്യുതാനന്ദനും
വിഘ്‌നേശ്വരരായപ്പോള്‍ സങ്കലനഗണിതം വ്യവകലനമായി. സോളാര്‍ കേസില്‍ 'രാഷ്ട്രീയ വിജയം' നേടിയ സമരം ഒത്തുതീര്‍പ്പിന്റെ കറയില്‍ കുളിച്ചപ്പോള്‍ പ്രതിപക്ഷച്ഛായക്ക് മങ്ങലേറ്റു. മാണിക്കെതിരായ ആരോപണത്തെ, നേതൃത്വം ലഘുവായിക്കണ്ടെന്ന് പാര്‍ട്ടി അണികള്‍ തന്നെ കുറ്റം പറഞ്ഞപ്പോള്‍ സി പി എമ്മിന്റെ, ലാവ്‌ലിന്‍ കാറ്റിലുലഞ്ഞ, അഴിമതി വിരുദ്ധത മണ്ണോടുചേരുന്നോ എന്ന തോന്നലുമുണ്ടായി. ഒടുവില്‍ മാണിയെ പൊതുചടങ്ങുകളില്‍ ബഹിഷ്‌കരിക്കുക എന്ന 'കടുത്ത' തീരുമാനത്തിലേക്ക് ഇടത് മുന്നണിയെ നയിക്കേണ്ടിയും വന്നു.


അല്ലെങ്കില്‍ തന്നെ എന്ത് സമരം ചെയ്യും? റോഡുപരോധിച്ചാല്‍ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിന് കേസാകും. ജീവിക്കാനുള്ള തത്രപ്പാടില്‍ പായുന്ന ജനങ്ങളൊക്കെ പഴിക്കും. വേണ്ടിവന്നാല്‍ നേരിട്ട് ചീത്തയും വിളിക്കും. സെേക്രട്ടറിയറ്റ് വളയാമെന്ന് വെച്ചാല്‍ സോളാറനുഭവമുള്ളവരാരും അതിലേക്ക് വരില്ല. വന്നാല്‍ തന്നെ, ഈ സമരമൊക്കെ ഒരു നാടകമല്ലേ എന്ന ചോദ്യത്തിന് മറുപടിയുമുണ്ടാകില്ല. ഉപരോധത്തിനും വളയലിനുമൊക്കെ തീരുമാനിച്ചാല്‍ തന്നെ സമരത്തിനിടെ സംഘര്‍ഷമുണ്ടായാല്‍ പഴി പാര്‍ട്ടിക്ക് തന്നെയാകും. സംഘര്‍ഷത്തിനിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍, നഷ്ടപരിഹാരത്തിന് തുല്യമായ തുക കോടതിയില്‍ കെട്ടിവെച്ചാലേ അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യം കിട്ടൂ. ഇപ്പോഴുള്ള കേസുകള്‍ക്ക് ജാമ്യത്തുകയും പാര്‍ട്ടി സമ്മേളന നടത്തിപ്പിനുള്ള ഫണ്ടും പിരിച്ച് കൈകഴച്ച പ്രവര്‍ത്തകരോട് ഇനിയൊരു പിരിവിനെക്കുറിച്ച് പറയാനൊക്കുമോ?


വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ പാകത്തിലൊരു അന്വേഷണം ആവശ്യപ്പെടാമെന്ന് വെച്ചാല്‍, അതിനും വക അഷ്ടിയിലില്ല. അഴിമതി ആരോപണങ്ങളില്‍ പതിവ് ജുഡീഷ്യനാണ്. സോളാറില്‍ അത്തരമൊന്ന് സാധിച്ചെടുത്തിട്ട്, പ്രതിപക്ഷപുംഗവരൊന്നും കമ്മീഷന്റെ ഓഫീസ് വഴിയിലേക്ക് തിരിഞ്ഞില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു. പിന്നെയൊന്നുള്ളത് സി ബി ഐ. നേരറിയണമെങ്കില്‍ സി ബി ഐ തന്നെ വേണമെന്ന ശാഠ്യം അച്യുതാനന്ദനെപ്പോലെ ആവര്‍ത്തിക്കാന്‍ സി പി എമ്മിന് സാധിക്കില്ല. ലാവ്‌ലിന്‍ കേസില്‍ സി ബി ഐക്കെതിരെ അരയും തലയും മുറുക്കിയവര്‍ ഇപ്പോഴെങ്ങനെ അവരെ വിളിക്കണമെന്ന് ആവശ്യപ്പെടും?
കോണ്‍ഗ്രസിന്റെ കീഴിലുള്ള സി ബി ഐ അല്ല, ബി ജെ പിയുടെ കീഴിലുള്ള സി ബി ഐ എന്നും അതിനാല്‍ അവരെ വിളിക്കാമെന്നും പറഞ്ഞാല്‍, അന്വേഷണ ഏജന്‍സിയെ സര്‍വസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതാണ് നരേന്ദ്ര മോദിയുടെ ഭരണമെന്ന് അംഗീകരിക്കലാകും. ഒരിക്കലും സാധ്യതയില്ലാത്ത ഒന്നിനെ കാരണമായി പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ പോലും കളിയാക്കും.


അഴിമതി ആരോപണത്തിന് ബലമേകുന്ന ഭരണമുന്നണിക്കാരുടെ വാക്കിനെ തുണയ്ക്കാനും സാധിക്കില്ല. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട നേതാവിന്റെ വാക്കുകളെ ഇപ്പോഴെങ്ങനെ വിലയ്‌ക്കെടുക്കും? ഗാര്‍ഹികപീഡനക്കേസ് മൂലം മന്ത്രിസ്ഥാനനഷ്ടമുണ്ടായ പുത്രന്റെ വാക്കുകള്‍ക്കൊപ്പം എങ്ങനെ നില്‍ക്കും?

കാരണമില്ലാതെ കാര്യമില്ല. ആരോപണത്തിന്, നിഷേധത്തിന്, സമരത്തിന്, സമരം ചെയ്യാതിരിക്കുന്നതിന്, അന്വേഷണത്തിന്, അന്വേഷണം ആവശ്യപ്പെടാത്തതിന്, അന്വേഷണം അട്ടിമറിക്കുന്നതിന്, സംഭരിച്ച വാമൊഴികളില്‍ അല്‍പ്പം പുറത്തുവിടുന്നതിന്, കൂടുതല്‍ പുറത്തുവിടാത്തതിന് ഒക്കെ. കാരണകാര്യങ്ങളുടെ ഏകോപനത്തില്‍ ഉമ്മന്‍ചാണ്ടിയോളം പോന്ന ഒരാള്‍ മുമ്പില്ല, ഇനിയുണ്ടാകുമെന്നും തോന്നുന്നില്ല. കൃത്രിമമായി സൃഷ്ടിക്കുന്ന വിക്കോടുകൂടി പറഞ്ഞാല്‍, ഈ സര്‍ക്കാറിന് ജന....ജനങ്ങളുടെ അംഗീകാരമുണ്ട്,,,പിന്തുണയുണ്ട്. അതുള്ളിടത്തോളം സ...സ...സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താമെന്ന്...അസ്ഥിരപ്പെടുത്താമെന്ന് ആരും ക....ക... രുതേണ്ട.!


അറിയിപ്പ്
വി എം സുധീരനെന്ന് പേരായ ഒരാള്‍ കേരളത്തിലുണ്ടായിരുന്നു. കെ പി സി സിയുടെ പ്രസിഡന്റായ ഈ ദേഹത്തെ കണ്ടുകിട്ടുന്നവര്‍ തിരുവനന്തപുരത്തെ ഇന്ദിരാഭവനില്‍ അറിയിക്കുക. ആദര്‍ശ 'പങ്കില'നാണ് എന്ന ഒരൊറ്റ കാരണത്താല്‍ മനംനൊന്തിരിക്കെ കാണാതായെന്നാണ് കോണ്‍ഗ്രസ് കുടുംബാംഗങ്ങള്‍ പറയുന്നത്. മദ്യനയത്തിന്റെ യുക്തി നിലവില്‍ തന്നെ ചോദ്യംചെയ്ത കോടതികള്‍, കോഴയാരോപണത്തിന്റെ പശ്ചാത്തല സംഗീതം കൂടിയുള്ളതിനാല്‍ നയം വൈകാതെ റദ്ദാക്കുകയും ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്യും. ആയതിനാല്‍ വര്‍ജന, നിരോധ കീര്‍ത്തനാലാപനം എട്ടുകട്ടയില്‍ തുടരുന്നതിന് പ്രസിഡന്റിന് തടസ്സമൊന്നുമില്ലെന്നും കോണ്‍ഗ്രസ് കുടുംബാംഗങ്ങള്‍ അറിയിക്കുന്നു.



2015-01-06

ഒരു ബോട്ടിലെത്തിയ ചാകര


പാക്കിസ്ഥാന്റെതെന്ന് പറയപ്പെടുന്ന മത്സ്യബന്ധന ബോട്ടിന് പിറകെ ഇന്ത്യന്‍ തീര സംരക്ഷണ സേനയുടെ കപ്പലിന് പായേണ്ടിവന്നത് ഒരു മണിക്കൂര്‍. ബോട്ട് വേഗം കൂട്ടിയതിനാല്‍ തടയാനൊത്തില്ലെന്ന് പ്രതിരോധ വകുപ്പ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആക്രമിക്കുമെന്ന മുന്നറിയിപ്പായി തീര സംരക്ഷണ സേന വെടിയുതിര്‍ത്തു. അതോടെ ബോട്ട് നിര്‍ത്തിയവര്‍, ഉടന്‍ അതിന് തീയിട്ടു. ബോട്ട് പൊട്ടിത്തെറിച്ചു. കത്തുന്ന ബോട്ടിന്റെ ചിത്രങ്ങളെടുത്ത് തീര സംരക്ഷണ സേനാംഗങ്ങള്‍ (ആഹ്ലാദ ചിത്തരായി) മടങ്ങി. കടലില്‍ ഇരുട്ട്, കാലാവസ്ഥ മോശം, ശക്തമായ കാറ്റും - കൂടുതല്‍ തെരച്ചിലിന് സാധിക്കാതെ തീര സംരക്ഷണ സേനയുടെ കപ്പല്‍ മടങ്ങിയെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പിലുണ്ട്.


പാക്കിസ്ഥാന്റെ മത്സ്യബന്ധന ബോട്ടിനെ നിമിഷാര്‍ധം കൊണ്ട് മറികടക്കാവുന്ന കപ്പല്‍ ഇന്ത്യയുടെ തീര സംരക്ഷണ സേനക്കില്ലെന്നോ? 'ഋഷിമാരുടെ കാലത്ത് ഗോളാന്തരയാത്രക്ക് വാഹനമൊരുക്കിയ' രാജ്യത്തിന്റെ ഈ നൂറ്റാണ്ടിലെ സ്ഥിതി ഇതോ? ഛായ് ലജ്ജാവഹം! ഇത്രനാള്‍ രാജ്യം ഭരിച്ചവര്‍ക്കൊക്കെ നാണക്കേട്. രാജ്യസ്‌നേഹം നിറഞ്ഞുകവിയുന്ന 56 ഇഞ്ച് നെഞ്ചിന്റെ ഉടമ കൂടുതല്‍ ലജ്ജിക്കണം. രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍, മുന്‍ഗാമികളൊക്കെ പരാജയപ്പെട്ടെന്ന് ആരോപിച്ച് അധികാരത്തിലേറിയ നരേന്ദ്ര മോദി, സുരക്ഷ ഉറപ്പാക്കാന്‍ പാകത്തിലുള്ള സന്നാഹങ്ങളാണോ സേനകളുടെ പക്കലുള്ളതെന്ന് പരിശോധിക്കുകയോ കുറവുകള്‍ നികത്തുകയോ ഇക്കാലത്തിനിടെ ചെയ്തില്ല എന്ന് തെളിയുകയാണ്. പരിശോധനകള്‍ നടത്തി കുറവുകള്‍ പരിഹരിക്കാന്‍ കൃതഹസ്തനായ ഒരാളെ പ്രതിരോധ വകുപ്പിലേക്ക് നിയോഗിക്കാന്‍ പോലും പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും. രാജ്യ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കിയില്ലെന്ന തോന്നല്‍ ഉണ്ടാകില്ലേ? ലജ്ജയാല്‍ തല ഗാത്രത്തിലേക്ക് ചുരുങ്ങേണ്ടത് തന്നെ!


2015 പൊട്ടിവിടരുന്നതിന് മുമ്പും പിമ്പുമായുള്ള രാത്രിയില്‍ നടന്നുവെന്ന് പറയുന്ന ബോട്ട് കത്തിക്കലും തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയും  2008ല്‍ മുംബൈയില്‍ നടത്തിയത് പോലുള്ള ആക്രമണശ്രമത്തെ തകര്‍ത്തതായാണ് പൊതുവില്‍ വ്യവഹരിക്കപ്പെട്ടത്. കടലിലൊരു ബോട്ട് കത്തുന്നതിന്റെ ചിത്രങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തു. നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍ ടി ആര്‍ ഒ) ചോര്‍ത്തിയെടുത്ത ഉപഗ്രഹ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന്, കറാച്ചിയിലെ കേതിബുന്ദര്‍ തുറമുഖത്തു നിന്നൊരു മത്സ്യബന്ധന ബോട്ട് പുറപ്പെടുന്നുണ്ടെന്നും ആഴക്കടലില്‍വെച്ച് നിയമവിരുദ്ധമായ ചില കൈമാറ്റങ്ങള്‍ നടത്തുകയാണ് ദൗത്യമെന്നും വിവരം ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. ഈ വിവരം തീര സംരക്ഷണ സേനക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് നേരത്തെ പറഞ്ഞ ഒരു മണിക്കൂറോളം നീണ്ട പാച്ചിലും വെടിവെപ്പും തീവെപ്പും പൊട്ടിത്തെറിയുമൊക്കെയുണ്ടായത്.


ബോട്ടിലുണ്ടായിരുന്നവര്‍ നിയമവിരുദ്ധമായി കൈമാറാന്‍ ഉദ്ദേശിച്ചിരുന്ന ചരക്കെന്തെന്ന് ഇതുവരെ തീര്‍പ്പുണ്ടായിട്ടില്ല. സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമാകാമെന്ന അഭ്യൂഹത്തിനാണ് പ്രാമുഖ്യം ലഭിച്ചത്. ഡീസലോ മദ്യമോ മയക്കുമരുന്നോ ആകാമെന്ന അഭ്യൂഹവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ബോട്ടിലുണ്ടായിരുന്ന നാല് പേര്‍ (നാല് പേരേ ഉണ്ടായിരുന്നുള്ളൂവെന്ന് ഇരുട്ടും മോശം കാലാവസ്ഥയും ശക്തമായ കാറ്റും മൂലം വലഞ്ഞിട്ടും തീരസംരക്ഷണ സേനയിലുള്ളവര്‍ സ്ഥിരീകരിക്കുന്നുണ്ട് !) മുട്ട് മറയുന്ന നിക്കറും ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത് എന്നും അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികളാകാന്‍ ഇടയില്ലെന്നും പറയുന്നു. മീന്‍ പിടിക്കാന്‍ പോകുന്നവര്‍ നിക്കറും ടീ ഷര്‍ട്ടും ധരിക്കരുതെന്ന 'അന്താരാഷ്ട്ര ഉടമ്പടി'യുള്ളതിനാല്‍ അവര്‍ മത്സ്യത്തൊഴിലാളികളായിരിക്കാനുള്ള സാധ്യത തീരേയില്ലെന്ന് കരുതണം!


കള്ളക്കടത്ത് നടത്തുന്നവര്‍ പതിവായി ഉപയോഗിക്കുന്ന സമുദ്രപാതയിലല്ല ഈ ബോട്ട് ഉണ്ടായിരുന്നത് എന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. കള്ളക്കടത്ത് നടത്തുന്നവര്‍ പതിവായി സഞ്ചരിക്കുന്നതിനായി ഒരു പാത തിരഞ്ഞെടുക്കുമോ? കള്ളക്കടത്തുകാരെക്കുറിച്ച് പൊതുവിലുള്ള ധാരണ അവര്‍ അടിക്കടി റൂട്ട് മാറ്റുമെന്നാണ്. എന്തായാലും പ്രതിരോധമന്ത്രി അപ്രകാരം പറഞ്ഞ സാഹചര്യത്തില്‍ അവര്‍ കള്ളക്കടത്തുകാരുമാകാന്‍ പാടില്ല. പിന്നെയുള്ള ഏക സാധ്യത - തീവ്രവാദികളുടെതാണ്. അത് മുന്‍കൂട്ടി മനസ്സിലാക്കിയതുകൊണ്ടാണ് മുംബൈയില്‍ നടന്നത് പോലുള്ള ആക്രമണ സാധ്യത തടഞ്ഞ്, സ്‌ഫോടകവസ്തുക്കളുമായെത്തിയ ബോട്ട് ഇന്ത്യന്‍ തീര സംരക്ഷണ സേന തകര്‍ത്തുവെന്ന് നമ്മള്‍ മുന്‍കൂട്ടിപ്പറഞ്ഞത്.


കള്ളക്കടത്തുകാരാണെങ്കില്‍, തീരസംരക്ഷണ സേന തടഞ്ഞപ്പോള്‍ ബോട്ടിന് തീവെച്ച് അവര്‍ ആത്മഹത്യചെയ്തതെന്തിന് എന്ന ചോദ്യം പ്രതിരോധ മന്ത്രി ഉയര്‍ത്തുന്നുണ്ട്. ശത്രുസേനയുടെ കൈയിലകപ്പെടുമെന്ന് ഉറപ്പായാല്‍ ആത്മാഹുതി ചെയ്യുന്നവര്‍ ചാവേര്‍ പോരാളികളാവാതെ തരമില്ല തന്നെ. അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചവര്‍, ബോട്ടിലുണ്ടായിരുന്ന സ്‌ഫോടകവസ്തു - ആയുധ ശേഖരത്തിലൊന്ന് പോലും നമ്മുടെ തീര സംരക്ഷണ സേനക്കുനേര്‍ക്ക് ഉപയോഗിച്ചില്ല എന്നത് ചാവേറുകളുടെ മനഃശാസ്ത്രവുമായി ചേര്‍ന്ന് നില്‍ക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബോട്ടിലായുധമുണ്ടായിരുന്നുവെന്ന തെളിവ് ഇന്ത്യന്‍ സുരക്ഷാ സേനക്ക് ലഭിക്കാനിടവരരുത് എന്ന നിര്‍ബന്ധബുദ്ധിയാലാകണം ആയുധപ്രയോഗമൊഴിവാക്കി സതിയനുഷ്ഠിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടാകുക!


അതോ ഇന്ത്യന്‍ തീരസംരക്ഷണ സേന ഉതിര്‍ത്ത വെടിയുണ്ടകളേറ്റ് ബോട്ടിന് തീപിടിച്ചതാകുമോ? ഇന്ത്യന്‍ സേനയുടെ കപ്പല്‍ പാഞ്ഞുവരുന്നത് കണ്ട് ഭയന്ന് തിരികെപ്പോകാന്‍ ശ്രമിച്ചതാണോ കത്തിയമര്‍ന്ന ബോട്ട്? സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കുകയും അതിലുള്ള പാവങ്ങളെ തടങ്കലിലാക്കുകയും ചെയ്യുന്ന 'ധീരകൃത്യം' ഇന്ത്യയും പാക്കിസ്ഥാനും മുടങ്ങാതെ അനുഷ്ഠിക്കുന്നതാണ്. ഇവരുടെ മോചനം മഹത്തായ നയതന്ത്രമായി പിന്നീട് വിശേഷിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്. അത്തരമൊന്നാണ് നടന്നതെങ്കില്‍, തീവ്രവാദികളെത്തിയ ബോട്ട് തടഞ്ഞുവെന്നും അതിലുണ്ടായിരുന്നവര്‍ ബോട്ടിന് തീക്കൊളുത്തി ആത്മഹത്യചെയ്തുവെന്നും പ്രചരിപ്പിക്കുക തന്നെയാണ് നന്ന്. അല്ലെങ്കില്‍ പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിന് സമാധാനം പറയേണ്ട ഉത്തരവാദിത്വം രാജ്യത്തിന് വരും. അതുണ്ടാകാതെ നോക്കേണ്ടത് രാജ്യസ്‌നേഹികളായ ഏവരുടെയും ഉത്തരവാദിത്വമാണ്! (ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേര്‍ക്ക് വെടിവെച്ചതും തുടര്‍ന്ന് നടക്കുന്ന കേസും ഓര്‍ക്കുക)


ഈ സംശയങ്ങളുന്നയിക്കുക വഴി, 'ശത്രു'വിനെ തടഞ്ഞ തീരസംരക്ഷണ സേനയെ ഇകഴ്ത്തിക്കാട്ടാനോ രാജ്യം ആക്രമിക്കാനാണ് എത്തിയതെങ്കില്‍ അവരെ നിരപരാധികളായി ചിത്രീകരിക്കാനോ അതുവഴി രാജ്യദ്രോഹിയെന്ന പേര് ഇരന്നുവാങ്ങാനോ ഉദ്ദേശിക്കുന്നില്ല. പരമാധികാരം കൈയാളുന്ന നേതാവും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്ന നേതാവും ഗുജറാത്ത് ഭരിച്ചിരുന്ന കാലത്തെ ചില കഥകള്‍ ഓര്‍ത്തെടുക്കേണ്ടതുണ്ട്. 2002 മുതല്‍ 2007 വരെയുള്ള കാലത്ത് ഗുജറാത്തില്‍ മുപ്പതിലധികം ഏറ്റുമുട്ടലുകള്‍ നടന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളെയും വധിക്കാന്‍ പദ്ധതിയിട്ടെത്തിയ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് അന്ന് വന്ന വാര്‍ത്തകള്‍. നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ട്
ഭീകരവാദികളെത്തുന്നുവെന്ന് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തുകയും അതിനിടെ, പോലീസുമായി ഏറ്റുമുട്ടാന്‍ മെനക്കെടുകയും ചെയ്തവരെ വധിച്ചുവെന്നായിരുന്നു എല്ലാറ്റിനും ഔദ്യോഗിക വിശദീകരണം.


ഈ സംഭവങ്ങള്‍ പലതും ആസൂത്രിതമായി നടപ്പാക്കിയ കൊലകളായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു. അതിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ പലരും അഴിക്കുള്ളിലായി. നേതാക്കളെ വധിക്കാന്‍ ഭീകരവാദികളെത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കപ്പെട്ടതാണെന്നും കണ്ടെത്തി. കേസുകള്‍ കോടതികളില്‍ തുടരുകയാണ്. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്ത് മോദിക്ക് ശേഷം മുഖ്യമന്ത്രിയായ ആനന്ദി ബെന്‍ പട്ടേല്‍, ഉപകാരസ്മരണ കാട്ടിക്കൊണ്ടിരിക്കുന്നു. വ്യാജ ഏറ്റുമുട്ടലുകളിലൊന്നില്‍ ആരോപണവിധേയനായിരുന്ന അമിത് ഷാക്കെതിരായ കേസില്‍ 45 മിനുട്ടു മാത്രം വാദിച്ച്, കോടതിയില്‍ നിന്ന് ഷായ്ക്ക് അനുകൂലവിധിയുണ്ടാകാന്‍ അവസരമുണ്ടാക്കി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) കൊന്ന പാപം തിന്ന് തീര്‍ക്കുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പിറകില്‍ കറുത്ത താടി മാത്രമല്ല വെളുത്ത താടിയുമുണ്ടായിരുന്നുവെന്ന ആക്ഷേപത്തെക്കുറിച്ച് ഇനിയങ്ങോട്ട് അന്വേഷണമുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുക കൂടിയാണ് സി ബി ഐ.


56 ഇഞ്ച് നെഞ്ച് വലുപ്പമുള്ള, കറയറ്റ ദേശക്കൂറുള്ള കരുത്തനായ നേതാവിനെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെത്തന്നെ ശത്രുരാജ്യം താവളമാക്കിയ ഭീകരസംഘടനകള്‍ നോട്ടമിട്ടിരുന്നുവെന്നും പലകുറി വധിക്കാന്‍ ശ്രമിച്ചുവെന്നും വരുത്തിത്തീര്‍ക്കുക എന്നത് കൂടിയായിരുന്നു സംവിധാനം ചെയ്യപ്പെട്ട വ്യാജ ഏറ്റുമുട്ടലുകളുടെ ലക്ഷ്യം. ഗുജറാത്ത് വംശഹത്യാകാലത്ത് രാജധര്‍മം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ബി ജെ പിയുടെ നേതാവ് കൂടിയായ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയി തന്നെ വിമര്‍ശിക്കുകയും വംശഹത്യക്ക് അരുനിന്നുവെന്ന് പൊതുവില്‍ തന്നെ കുറ്റപ്പെടുത്തപ്പെടുകയും ചെയ്ത കാലത്ത്, ശത്രുക്കളാല്‍ ചൂഴ്ന്നുനില്‍ക്കുന്നവനാണ് താനെന്ന തോന്നല്‍ സൃഷ്ടിക്കേണ്ടത് വെളുത്ത താടിയുടെ ആവശ്യവുമായിരുന്നു. അത്തരമാളുകള്‍ രാജ്യഭാരം കൈയാളുന്നതിനാലാണ് കടലില്‍ കത്തിയമര്‍ന്ന ബോട്ടിന്റെ കാര്യത്തില്‍ പലവിധ സംശയങ്ങള്‍ സാധ്യമാകുന്നത്.


നെഞ്ച് വലുപ്പത്തോടെ കസേരയില്‍ അമര്‍ന്നിരിക്കുകയും പറന്നുനടന്ന് പ്രസംഗിക്കുകയുമല്ലാതെ, പാവങ്ങളെ 'ഞാന്‍' സഹായിക്കും, ദാരിദ്ര്യം 'ഞാന്‍' നീക്കും, തൊഴിലവസരം 'ഞാന്‍' ഉണ്ടാക്കും, കള്ളപ്പണം 'ഞാന്‍' തിരിച്ചെത്തിക്കും, നിക്ഷേപം 'ഞാന്‍' കൊണ്ടുവരുമെന്നൊക്കെ പറഞ്ഞതില്‍ ഏതെങ്കിലുമൊന്നില്‍ ഒരു ചുവട് മുന്നോട്ടുവെക്കാന്‍ സാധിക്കാത്തതിലെ ജാള്യം. ഹിന്ദു രാഷ്ട്രത്തിന്റെ കവാടം തുറന്നുകഴിഞ്ഞുവെന്ന ധാരണയില്‍ സംഘ് പരിവാര സംഘടനകളാകെ നടത്തുന്ന പ്രചണ്ഡമായ പ്രചാരണങ്ങള്‍. തത്കാലത്തേക്കൊന്നു ശ്രദ്ധതിരിക്കണമെങ്കില്‍ ഇത്തരം ചില സംഗതികളുണ്ടാകാതെ വയ്യല്ലോ! പുതിയനേതാവിന്റെ കീഴില്‍ രാജ്യം കരുത്താര്‍ജിക്കുന്നത് കണ്ട് അസൂയപൂണ്ടവര്‍ ആക്രമിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിത്തുടങ്ങിയെന്ന് പ്രചരിപ്പിക്കുമ്പോള്‍ പ്രതിച്ഛായ മെച്ചപ്പെടാനും സാധ്യതയുണ്ട്. ജനിച്ചകാലം മുതല്‍ അനിശ്ചിതത്വവും അസ്ഥിരതയും അട്ടിമറിയും രക്തച്ചൊരിച്ചിലും പതിവാക്കിയ പാക്കിസ്ഥാനിലെ ഭരണാധികാരികള്‍ക്ക്, പെഷാവറിലെ കൂട്ടക്കുരുതിക്കും തീവ്രവാദികളുടെ തൂക്കിലേറ്റലുകള്‍ക്കും ശേഷം ഇന്ത്യാ വിരുദ്ധവികാരം ഉത്തേജിപ്പിക്കേണ്ടതു അനിവാര്യമാണ്. പശുവിന്റെ മുകളില്‍ കാക്ക ഇരിക്കുകയാണ്.


ബോട്ടിന്റെ കാര്യത്തില്‍, അങ്ങനെയൊന്ന് (മൂന്ന് ബോട്ടുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കൂടി ഓര്‍ത്തുകൊണ്ട്) ഉണ്ടായിരുന്നുവെങ്കില്‍,  തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമപ്പുറത്ത് എന്തെങ്കിലും രാജ്യമറിയുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. വ്യാജ ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ നിയമപോരാട്ടത്തിനൊരുങ്ങിയതാണ് നുണകളുടെ നിറമിളക്കിയത്. ഇവിടെ ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കളാരും രംഗത്തുവരാനിടയില്ല. വന്നാല്‍ തന്നെ പാക്കിസ്ഥാനിലെ കോടതിയില്‍ നല്‍കുന്ന അന്യായം അതിര്‍ത്തിക്കിപ്പുറത്ത് അപ്രസക്തമാണ്.  'ശത്രു'രാജ്യങ്ങളുടെ മത്സ്യബന്ധന ബോട്ടുകളുടെ വേഗത്തെ വെല്ലാന്‍ പാകത്തിലുള്ള കപ്പലുകള്‍ സേനക്കില്ലല്ലോ എന്നോര്‍ത്ത് ലജ്ജിക്കുക മാത്രമാണ് തത്കാലം കരണീയം.

2015-01-01

നാഗ്പൂരില്‍ നിന്ന് തത്സമയം (വര്‍ഷം 2014)


വരും വര്‍ഷങ്ങളില്‍ രാജ്യത്തെ സാമൂഹിക - രാഷ്ട്രീയ സാഹചര്യം ഏത് വിധത്തില്‍ മാറുമെന്നതില്‍ വലിയ സൂചനകള്‍ നല്‍കിക്കൊണ്ടാണ് 2014 കടന്നുപോകുന്നത്. കോണ്‍ഗ്രസിനെ തറപറ്റിച്ച്, ലോക്‌സഭയില്‍ ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടിയതും സ്വന്തം പാര്‍ട്ടിയെപ്പോലും അപ്രസക്തമാക്കും വിധത്തിലുള്ള താന്‍പോരിമ പ്രകടിപ്പിക്കുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായതും വലിയ സംഭവങ്ങള്‍ തന്നെ. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലൊക്കെ വിജയിക്കുകയോ വിജയത്തോടടുത്ത മുന്നേറ്റം നടത്തുകയോ ചെയ്തിരിക്കുന്നു ബി ജെ പി. 25 വര്‍ഷം കൂടെനിന്ന ശിവസേനയെ തള്ളിക്കളഞ്ഞ് മത്സരിച്ച മഹാരാഷ്ട്രയില്‍ അവരുണ്ടാക്കിയ നേട്ടമാണ് അതിലെടുത്ത് പറയേണ്ടത്. ജമ്മു കാശ്മീരില്‍ നടത്തിയ മുന്നേറ്റവും. ഇതിലൊക്കെ പ്രധാനം, കഴിഞ്ഞ വിജയദശമി ദിനത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ  പിറന്നാള്‍ ദിനത്തില്‍ സര്‍ സംഘ ചാലക് മോഹന്‍ ഭാഗവത്, നാഗ്പൂരിലെ ആസ്ഥാനത്ത് നടത്തിയ പ്രസംഗം രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ ശൃംഖലയായ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തതാണ്. ഔദ്യോഗിക സംവിധാനങ്ങളാകെ സംഘിന്റെ വക്താക്കളാണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ് ഇതിലൂടെ ഭരണകൂടം ചെയ്തത്. അതുകൊണ്ടാണ് പോയ വര്‍ഷത്തെ പ്രധാന രാഷ്ട്രീയ സംഭവവികാസമായി ഈ തത്സമയ സംപ്രേഷണം മാറുന്നതും.


ദൂരദര്‍ശനിലൂടെയുള്ള സംപ്രേഷണം കാണുന്നവരുടെ എണ്ണം കുറവായിരിക്കുമെങ്കിലും അതുയര്‍ത്തിവിടുന്ന തര്‍ക്കങ്ങളിലൂടെ, ഹൈന്ദവ ആഘോഷാവസരങ്ങള്‍ രാജ്യത്തിന്റെ പൊതുവായ ഒന്നായി മാറിയിരിക്കുന്നുവെന്നും അതിന്റെ കാര്‍മികസ്ഥാനം സംഘ്പരിവാരത്തിനാണെന്നുമുള്ള പ്രതീതി സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഭൂരിപക്ഷ സമുദായത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജ അവകാശവാദം ആവര്‍ത്തിക്കുന്ന ആര്‍ എസ് എസ്സിന് അത്തരമൊരു സ്ഥാനമുണ്ടെന്ന തോന്നല്‍ ഭൂരിപക്ഷ സമുദായത്തില്‍ സൃഷ്ടിക്കാന്‍ ഇത്തരം 'ഔദ്യോഗിക' പരിപാടികള്‍ സഹായിക്കും. ഇതര സമുദായാംഗങ്ങളോടുള്ള ഭൂരിപക്ഷ സമുദായാംഗങ്ങളുടെ മനോഭാവത്തെ സ്വാധീനിക്കാനും ഇതിലൂടെ സാധിക്കുമെന്നും സംഘ്പരിവാര്‍ കണക്കുകൂട്ടുന്നു.


നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലെത്തിയാലും ഹിന്ദുത്വ അജന്‍ഡ നടപ്പാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ഉടനൊന്നും ആരംഭിക്കില്ലെന്ന പ്രതീക്ഷിച്ച സംഘ്പരിവാര്‍ വിമര്‍ശകര്‍ ധാരാളമുണ്ടായിരുന്നു രാജ്യത്ത്. ഇന്ത്യയുടെ മതനിരപേക്ഷചര്യയും സാംസ്‌കാരിക വൈവിധ്യവും അത്തരം ശ്രമങ്ങള്‍ വേഗത്തില്‍ ആരംഭിക്കുന്നതിനും തടസ്സം കൂടാതെ പിന്തുടരുന്നതിനും വിഘാതമാകുമെന്നും ആഗോളവത്കരണത്തിന് വേഗം കൂട്ടാന്‍ പാകത്തിലുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മൂന്നോട്ടുപോകുമ്പോള്‍ ഹിന്ദുത്വ അജന്‍ഡയുടെ പ്രയോഗവത്കരണം മുന്‍ഗണനാപട്ടികയിലെ പ്രഥമസ്ഥാനത്തുണ്ടാകില്ലെന്നുമായിരുന്നു വാദങ്ങള്‍. ഇത്തരം വാദങ്ങള്‍ അപ്രസക്തമാക്കും വിധത്തില്‍  തികച്ചും ആസൂത്രിതമായി സ്വന്തം അജന്‍ഡ ആവര്‍ത്തിച്ച്, അതിന് അനുകൂലമായ മനോനില ജനങ്ങളിലുണ്ടാക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.


സാമ്പത്തികപരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുകയും അതിന്റെ അവസരങ്ങള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുകയും ചെയ്യുമ്പോള്‍ തന്നെ ആര്‍ എസ് എസ്സിന് അവസരമൊരുക്കി ഇവ രണ്ടും ഒരുമിച്ച് നീങ്ങുന്നവയാണെന്ന് തെളിയിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.
ആഘോഷങ്ങളെയും ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമൊക്കെ കമ്പോളവുമായി ബന്ധിപ്പിച്ച് പൊതുസ്വീകാര്യമാക്കുകയും അതിലൂടെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കിയെടുക്കുകയും ചെയ്യുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ രാജ്യത്ത് നേരത്തെ തന്നെയുണ്ട്. ഗണേശോത്സവം മുതല്‍ അക്ഷയതൃതീയ വരെയുള്ളവ ഉദാഹരണം. നവരാത്രി പൂജയും വിജയദശമിയിലെ വിദ്യാരംഭവും (ഏത് വിദ്യയുടെ ആയാലും) കമ്പോളം ഏറ്റെടുക്കുകയും രാജ്യത്തിന്റെ ആചാരമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിജയദശമി ദിനത്തിലെ ആര്‍ എസ് എസ് മേധാവിയുടെ പ്രഭാഷണം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തപ്പോള്‍ കമ്പോളം സൃഷ്ടിച്ചെടുത്ത പൊതുസ്വീകാര്യതയെ സംഘ്പരിവാരത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റപ്പെടുക കൂടിയാണ് ചെയ്തത്. കമ്പോളം മുതല്‍ പ്രണയം വരെയും ചലിച്ചിത്രം മുതല്‍ സദാചാരം വരെയുമുള്ള ഏത് വിഷയത്തിലും ഹിന്ദുത്വ വിരുദ്ധമോ/അനുകൂലമോ ആയ ഘടകങ്ങള്‍ കണ്ടെത്തി അതിന് അക്രമോത്സുകമായ വാക്കും പ്രവൃത്തിയും കൊണ്ട് പ്രചാരണം നല്‍കുകയാണ് ആര്‍ എസ് എസ്സിന്റെ വിവിധ പോഷക ഘടകങ്ങള്‍.


ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ്, ഏക സിവില്‍ കോഡ്, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്ന് തുടങ്ങി സംഘ് പരിവാരത്തിന്റെ എല്ലാ ഇഷ്ടവിഷയങ്ങളും മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ വാര്‍ത്തകളും ചര്‍ച്ചകളുമൊക്കെയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍ പ്രദേശില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന 'ലൗ ജിഹാദ്' പ്രചാരണം, മതം മാറ്റത്തര്‍ക്കങ്ങളുടെ സാഹചര്യത്തില്‍ പൂതിയ രൂപത്തില്‍ കൊണ്ടുവന്നിരിക്കുന്നു ബജ്‌രംഗ്ദള്‍. അന്യ സമുദായത്തിലെ പെണ്‍കുട്ടികളെ ഹിന്ദുക്കളായ യുവാക്കള്‍ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും ഇങ്ങനെ വരുന്ന പെണ്‍കുട്ടികള്‍ക്ക് ഹിന്ദു മതത്തില്‍ മാന്യമായ സ്ഥാനം നല്‍കണമെന്നും ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ അന്യ മതക്കാരെ വിവാഹം കഴിക്കുന്നത് തടയണമെന്നുമുള്ള പ്രചാരണമാണ് ബജ്‌രംഗ്ദള്‍ ഏറ്റെടുത്തിരിക്കുന്നത്.


ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് മതം മാറ്റിക്കുന്നതിന് മുന്‍കൈ എടുത്ത ധര്‍മ ജാഗരണ്‍ മഞ്ച് വലിയ കേട്ടുകേള്‍വിയുള്ള സംഘടനയല്ല. 'ലൗ ജിഹാദ്' എന്ന വ്യാജ ആരോപണത്തിന് ഏതാനും വര്‍ഷം മുമ്പ് കേരളത്തിലും കര്‍ണാടകത്തിലും കാറ്റുപിടിപ്പിക്കാന്‍ ശ്രമിച്ച ജനജാഗ്രുതി സമിതി എന്ന സംഘടനയും അന്ന് വലിയ കേട്ടുകേള്‍വിയുണ്ടായിരുന്ന ഒന്നായിരുന്നില്ല. ഇപ്പോള്‍ 'ലൗ ജിഹാദി'ന് പുതിയ വ്യാഖ്യാനം നല്‍കുന്ന ബജ്‌രംഗ്ദള്‍ കേട്ടുകേള്‍വിയുള്ളതാണെങ്കിലും വലിയ അനുയായി വൃന്ദമുള്ള ഒന്നല്ല. ആര്‍ എസ് എസ്സിന്റെയോ ബി ജെ പിയുടെയോ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത്തരം സംഘടനകളുടെയെല്ലാം പ്രവര്‍ത്തകരോ അനുയായികളോ.  സമുദായത്തില്‍ കാലുഷ്യമോ   സംഘര്‍ഷമോ സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കാന്‍ ഉപയോഗിക്കാവുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇത്തരം സംഘടനകളെയാണ് ആര്‍ എസ് എസ്സും ബി ജെ പിയും നിയോഗിക്കുന്നത്. ഇവയെ എതിര്‍ത്തും അനുകൂലിച്ചുമുയരുന്ന അഭിപ്രായങ്ങള്‍, പ്രചാരണായുധമായി സാമര്‍ഥ്യപൂര്‍വം ഉപയോഗിക്കുകയും ചെയ്യും. എതിര്‍ പ്രചാരണങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കാനാവുക എന്ന് ആര്‍ എസ് എസ്സിന് ബോധ്യപ്പെടുത്തിക്കൊടുത്തതാണ് നരേന്ദ്ര മോദി അവര്‍ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും കേന്ദ്രീകരിക്കുമ്പോള്‍ മൊത്തം കാഴ്ചയില്‍ ഒരാള്‍ മാത്രമാകുന്നതിന്റെ ഗുണം കൂടിയായിരുന്നു മോദി, നേടിയെടുത്ത തിരഞ്ഞെടുപ്പ് വിജയം.


മഹാത്മാ ഗാന്ധിയോളമോ അതിലധികമോ ദേശസ്‌നേഹമുള്ളയാളായിരുന്നു നാഥുറാം ഗോഡ്‌സെയന്ന പരാമര്‍ശം, ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനും 'മഹത്വം' വെളിവാക്കുന്ന ചലച്ചിത്രമെടുക്കാനുമുള്ള ശ്രമം, രാമന്റെ മക്കള്‍ വേണോ പിതൃശൂന്യര്‍ വേണോ എന്ന ചോദ്യം എന്ന് തുടങ്ങിയവയെല്ലാം ഇത്തരം പ്രചാരണങ്ങളുടെ ഭാഗമാണ്. സംഘ് പരിവാര്‍ സംഘടനകളും അതിന്റെ വിവിധ സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളും നടത്തുന്ന പ്രസ്താവനകളും പ്രവൃത്തികളും ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് നിര്‍ത്താനുള്ള ശ്രമമാണ്. ഇതേക്കുറിച്ചുയരുന്ന ചര്‍ച്ചകളിലൂടെ, ഈ അജന്‍ഡകളിന്‍മേലുണ്ടാകുന്ന തീരുമാനങ്ങളാണ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുക എന്ന തോന്നല്‍ സൃഷ്ടിക്കുകയും അവര്‍ പറയുന്നതുപോലെ കാര്യങ്ങള്‍ നടന്നാല്‍ എന്താണ് കുഴപ്പമെന്ന പൊതുബോധമുണ്ടാക്കുകയുമാണ് ഉദ്ദേശ്യം.


ശാസ്ത്ര ശാഖകളുടെ വികാസത്തോടെയുണ്ടായ പല കണ്ടുപിടിത്തങ്ങളും വേദകാലത്ത് ആശയങ്ങളായി നിലനിന്നതോ യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നതോ ആണെന്ന മട്ടിലുള്ള അവകാശവാദങ്ങള്‍, ഈ പ്രചാരണങ്ങള്‍ക്കൊപ്പം വായിക്കേണ്ടതാണ്. ഏത് വികസിത രാഷ്ട്രങ്ങളെയും വെല്ലുന്ന വികസിതാവസ്ഥ, വേദകാലത്ത് നിലനിന്നിരുന്നുവെന്ന വ്യാജം പ്രചരിപ്പിച്ചുറപ്പിക്കേണ്ടത്, അത്തരമൊരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ളതാണ് ഹിന്ദുത്വ അജന്‍ഡകള്‍ എന്ന വ്യാജത്തെ ഉറപ്പിച്ചെടുക്കുന്നതിന് അനിവാര്യമാണ്. ഇടക്കാലത്തുണ്ടായ പിന്നാക്കംപോക്കിന് കാരണം, സവര്‍ണ ഹൈന്ദവതയെ കൈവിട്ട്, മതനിരപേക്ഷ രാജ്യമെന്ന സങ്കല്‍പ്പത്തിലേക്ക് മാറിയതാണെന്ന് ബോധ്യപ്പെടുത്താനും. ഗാന്ധിക്കും നെഹ്‌റുവിനും മേലെ സര്‍ദാര്‍ പട്ടേലിനെ പ്രതിഷ്ഠിക്കുകയും നെഹ്‌റുവിന് പകരം പട്ടേലായിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്തിന്റെ മുഖം മറ്റൊന്നാകുമായിരുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ വ്യതിചലനത്തിന്റെ കാരണക്കാരെ കണ്ടെത്തുകയാണ് സംഘ് പരിവാരം ചെയ്യുന്നത്.


ഭരണത്തിന് നേതൃത്വം നല്‍കുന്നവരും ബി ജെ പിയുടെ ഭാരവാഹികളും ഇത്തരം പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് ഭാവിക്കും. ഏതെങ്കിലും സംഘടനകള്‍ ഒറ്റക്കും തെറ്റക്കും നടത്തുന്ന പ്രവൃത്തികളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ആവര്‍ത്തിക്കും. മത പരിവര്‍ത്തനം നടക്കുന്നതുകൊണ്ടല്ലേ തിരിച്ചുള്ള പരിവര്‍ത്തനത്തിന് ശ്രമമുണ്ടാകുന്നതും ചിലരെങ്കിലും അതില്‍ പങ്കെടുക്കുന്നതുമെന്ന് സാമാന്യബുദ്ധിയെ തൃപ്തിപ്പെടുത്തും വിധത്തില്‍ ചോദ്യങ്ങളുന്നയിക്കും. സംഘര്‍ഷം വളര്‍ത്താനുതകും വിധത്തിലുള്ള പ്രവൃത്തികള്‍ പരിശോധിക്കാനോ അതിന് ശ്രമിക്കുന്നവരെ തടയാനോ ശ്രമിക്കാതെയാണ് ഭരണാധികാരികളും പാര്‍ട്ടിയുടെ നേതാക്കളും ഇതിന്റെയൊന്നും ഭാഗമല്ലെന്ന് ഭാവിക്കുകയും കേവല യുക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നത് എന്നത് ആരും ശ്രദ്ധിക്കുകയുമില്ല. എതിര്‍പ്പുകള്‍ പോലും പ്രചാരണോപാധിയാകുകയും ഇതരമതസ്ഥര്‍ എതിര്‍പ്പുന്നയിച്ചാല്‍, അത് ഭൂരിപക്ഷസമുദായത്തിന്റെ വികാരത്തെ അംഗീകരിക്കുന്നതിനുള്ള മടിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യുമെന്നത്, നരേന്ദ്ര മോദി - അമിത് ഷാ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും.


ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്രമാണെന്നും വരുന്ന വര്‍ഷങ്ങളില്‍ ഹിന്ദുക്കളെയാകെ ഒന്നിപ്പിക്കുമെന്നും മോഹന്‍ ഭാഗവത് പ്രഖ്യാപിക്കുന്നത് അണിയറയില്‍ തയ്യാറായ വിശാലമായ പദ്ധതിയുടെ മുഖവാക്യമായി വേണം കാണാന്‍. ആ പദ്ധതിയുടെ ഭാഗമാണ് ഈ പ്രചാരണങ്ങളും സംഘര്‍ഷ സൃഷ്ടിയും വിട്ടുനില്‍ക്കുന്നുവെന്ന് ഭാവിക്കലുമൊക്കെ. അതിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നയാളുടെ വാക്കിന് വലിയ പ്രാധാന്യമുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് വിജയദശമി ദിനത്തില്‍ ദൂരദര്‍ശന്‍ ചെയ്തത്. അതുകൊണ്ടാണ് നരേന്ദ്ര മോദിയുടെ വിജയത്തേക്കാള്‍, സത്യപ്രതിജ്ഞയേക്കാള്‍, പാര്‍ലിമെന്റിന് മുന്നില്‍ നടത്തിയ നമസ്‌കാരത്തേക്കാളൊക്കെ വലിയ രാഷ്ട്രീയ സംഭവമായി അത് മാറുന്നത്. ബ്രിട്ടന്റെ കീഴിലായിരുന്ന ഇന്ത്യയുടെ മധ്യം നാഗ്പൂരായിരുന്നു. മോദിയുടെ കീഴിലായ ഇന്ത്യയുടെ രാഷ്ട്രീയമധ്യമായി നാഗ്പൂര്‍ മാറുകയാണ്. അത് എത്രയും വേഗം സാധിച്ചെടുക്കാന്‍, മരുന്നിന് തീക്കൊളുത്തിയാണ് കലണ്ടര്‍ മറിയുന്നത്.