2017-01-16

പത്മനാഭനും രാധാകൃഷ്ണനാണ്!


ബഹുമുഖങ്ങള്‍, അവയില്‍ നിന്നൊക്കെ ബഹുവിധം സംസാരങ്ങള്‍ - ജനത്തെ സംശയത്തിന്റെ, ആശയക്കുഴപ്പത്തിന്റെ നിഴലിലേക്ക് നീക്കാനും അതുവഴി വെറുപ്പിന്റെ വിത്ത് മുളപ്പിച്ചെടുക്കാനും ഇതില്‍പ്പരം പറ്റിയ ഉപായം മറ്റൊന്നുണ്ടെന്ന് തോന്നുന്നില്ല. അധിനിവേശ - ഫാസിസ്റ്റ് ശക്തികളും വര്‍ഗീയത മാത്രം അജന്‍ഡയാക്കിയവരും എക്കാലവും ഈ മാര്‍ഗം ഉപയോഗിച്ചിട്ടുണ്ട്. ഏകാധിപത്യവും ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന ഭരണവും ഈ മാര്‍ഗം അവലംബിക്കും. ജനം ഭിന്നിച്ചുനില്‍ക്കുകയും വെറുപ്പിനെ മാത്രം ആധാരമാക്കി ചേരികളുണ്ടാകുകയും ചെയ്യുക എന്നത് ഇക്കൂട്ടരെ സംബന്ധിച്ച് അത്രത്തോളം പ്രധാനമാണ്. ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിച്ച് അധികാരം ഉറപ്പാക്കാന്‍ ശ്രമിക്കുന്നവര്‍, ഇന്ത്യന്‍ യൂനിയനില്‍ ദീര്‍ഘകാലമായി പയറ്റുന്ന തന്ത്രവുമാണിത്.


രാഷ്ട്രീയ സ്വയം സേവക് സംഘിന് മുമ്പ്, സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസില്‍ തീവ്ര, മൃദു നിലപാടുകളെടുത്ത ചേരികളുണ്ടായിരുന്നു. അവ രണ്ടും അടിസ്ഥാനപരമായി ഭൂരിപക്ഷമതവുമായി ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. അതിലെ തീവ്ര നിലപാടുകള്‍ ഹിന്ദുത്വ അജന്‍ഡക്കും ആര്‍ എസ് എസ്സിന്റെ രൂപവത്കരണത്തിനും രണ്ട് രാഷ്ട്രമെന്ന വാദത്തിനുമൊക്കെ വഴിമരുന്നിട്ടിട്ടുണ്ട്. തീവ്ര - മൃദു നിലപാടുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ അതിനായി വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം ഈ ദ്വന്ദ്വം ഫലപ്രദമായി ഉപയോഗിക്കപ്പെട്ടത് 1980ല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ രൂപവത്കരണത്തിന് ശേഷമാണ്. 80കളുടെ അവസാനത്തില്‍ രാമക്ഷേത്ര നിര്‍മാണം അജന്‍ഡയായി ഉയര്‍ത്തി എല്‍ കെ അഡ്വാനി രഥയാത്രക്കിറങ്ങിയപ്പോള്‍ ലോഹപുരുഷന്‍ തീവ്ര മുഖവും അടല്‍ ബിഹാരി വാജ്‌പേയി മൃദു മുഖവുമായി വിശേഷിപ്പിക്കപ്പെട്ടു. അത്തരമൊരു നേതൃദ്വയത്തെ സ്ഥാപിച്ചെടുക്കുന്നതില്‍ ദേശീയ മാധ്യമങ്ങള്‍ അവരുടേതായ പങ്ക് വഹിക്കുകയും ചെയ്തു. വര്‍ഗീയ അജന്‍ഡകളില്ലാത്ത പാര്‍ട്ടികളെ സഖ്യത്തിലേക്ക് കൊണ്ടുവരുന്നതിനും മറ്റും മിതമുഖത്തിന്റെ ആവശ്യം അക്കാലത്ത് ബി ജെ പിക്കുണ്ടായിരുന്നു. അത് ഫലം കാണുകയും ചെയ്തു. എന്നാല്‍ ഫലത്തില്‍ തീവ്ര - മൃദു മുഖങ്ങള്‍ പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുക മാത്രമാണ് ചെയ്തിരുന്നത്. രഥയാത്രയെയോ അതിന്റെ പാര്‍ശ്വങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട വര്‍ഗീയ അക്രമങ്ങളെയോ ഒരു കാലത്തും വാജ്പയി വിമര്‍ശിച്ചിരുന്നില്ല എന്ന് ഓര്‍ക്കുക.


2002ല്‍ ഗുജറാത്തില്‍ വംശഹത്യാ ശ്രമമുണ്ടായപ്പോള്‍ എ ബി വാജ്പയിയായിരുന്നു പ്രധാനമന്ത്രി. അക്രമം തടയുന്നതിന് സൈന്യത്തെ നിയോഗിക്കണമെന്ന രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്റെ നിര്‍ദേശങ്ങളെ ദിവസങ്ങളോളം തള്ളിക്കളഞ്ഞ്, നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സംഘ്പരിവാര സംഘടനകള്‍ ആസൂത്രണം ചെയ്ത പദ്ധതി 'വിജയകര'മായി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി. പിന്നീട് ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച വാജ്പയി 'രാജധര്‍മം' പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുവെന്ന പ്രതീതി ജനിപ്പിച്ച് തീവ്ര നിലപാടുകാര്‍ക്കൊപ്പമല്ല താനെന്ന തോന്നല്‍ ജനിപ്പിക്കുകയും ചെയ്തു. വംശഹത്യാ ശ്രമത്തിനിടെയുണ്ടായ കൊടിയ ക്രൂരതകളുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയപ്പോള്‍, രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടപ്പോള്‍ ഒന്നും മിതവാദ മുഖത്തു നിന്ന് ശബ്ദങ്ങളൊന്നും പുറപ്പെട്ടില്ല. പക്ഷേ, അപ്പോഴും 'രാജധര്‍മം' ഓര്‍മിപ്പിക്കാന്‍ കാണിച്ച ധൈര്യത്തിന്റെ പേരില്‍ ബി ജെ പിയിലെ മിതവാദ മുഖമെന്ന പ്രതിച്ഛായ വാജ്പയിയില്‍ നിലനിന്നു.


ഗുജറാത്ത് 'മാതൃക'യുടെ മേന്മ നിരത്തി ദേശീയ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദി ചുവടുറപ്പിച്ചപ്പോള്‍ തീവ്രമുഖമായിരുന്ന എല്‍ കെ അഡ്വാനി മിതത്തിന്റെ മുഖംമൂടി എടുത്തണിയുന്ന കാഴ്ചകണ്ടു. സഖ്യകക്ഷികളുടെ വിശ്വാസമാര്‍ജിക്കണമെങ്കില്‍ ഈ മുഖംമൂടിയില്ലാതെ സാധിക്കില്ലെന്ന തിരിച്ചറിവ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി അഡ്വാനിയല്ലെങ്കില്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന് ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ പറഞ്ഞിരുന്നത് ഓര്‍ക്കുക. പ്രധാനമന്ത്രിപദമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള കുറുക്കുവഴിയെന്നതിനപ്പുറത്ത്, അടിസ്ഥാന അജന്‍ഡകളില്‍ നിന്നുള്ള മാറ്റമായി ഈ മുഖംമൂടിയെ കാണാന്‍ സാധിക്കില്ല. അതിനെയൊക്കെ അതിജീവിക്കാനുള്ള ശേഷി നരേന്ദ്ര മോദിയുടെ തീവ്രമുഖത്തിനുണ്ടായിരുന്നതിനാല്‍ വിലപ്പോയില്ലെന്ന് മാത്രം. നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ച് അങ്കത്തിനുള്ള ബാല്യം വിട്ടിട്ടില്ലെന്ന് തെളിയിക്കുമ്പോഴും വര്‍ഗീയ അജന്‍ഡകളില്‍ എന്തെങ്കിലും മാറ്റം അഡ്വാനിക്കുണ്ടായെന്ന് കരുതാനാകില്ല. പല വിധ സംസാരങ്ങളുണ്ടെങ്കിലും ലക്ഷ്യം ഒന്നുതന്നെയെന്ന് ചുരുക്കം.


അസഹിഷ്ണുതയുടെ അന്തരീക്ഷം രാജ്യത്താകെ സൃഷ്ടിക്കപ്പെടുകയും വിമര്‍ശിക്കാനൊരുമ്പെടുന്നവര്‍ രാജ്യം വിട്ടുപോകണമെന്ന് സംഘ്പരിവാര നേതാക്കള്‍ നിരന്തരം പ്രസ്താവനയിറക്കുകയും ചെയ്ത സാഹചര്യത്തിലും കണ്ടത് ഇതേ തന്ത്രമായിരുന്നു. അത്തരം നിലപാടുകളെ പിന്തുണക്കുന്നില്ലെന്ന പ്രസ്താവനയുമായി ചിലര്‍ രംഗത്തുവന്നു. വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും വിളിച്ചുവരുത്തി ഉപദേശിച്ചുവെന്നോ ശാസിച്ചുവെന്നോ ഒക്കെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അസഹിഷ്ണുതയുടെ അന്തരീക്ഷത്തെ രാഷ്ട്രപതി പലകുറി വിമര്‍ശിച്ച ശേഷം, രാഷ്ട്രപതി പറഞ്ഞതില്‍ കഴമ്പുണ്ടെന്ന വാദവുമായി നരേന്ദ്ര മോദി തന്നെ രംഗത്തുവന്നു. ഭൂരിപക്ഷ മതത്തിന്റേത് എന്ന് സംഘ്പരിവാരം വ്യാഖ്യാനിക്കുന്ന കാര്യങ്ങളൊക്കെ രാജ്യത്തിന് ഗുണകരമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും അതിന് പരമാവധി പ്രചാരം നല്‍കുകയും ചെയ്ത്, അവകളെ പിന്തുണക്കുന്നതല്ലേ രാജ്യസ്‌നേഹമെന്ന സംശയം ജനത്തില്‍ ഉണര്‍ത്തി, വിമര്‍ശമുന്നയിക്കുന്നവരെയൊക്കെ രാജ്യദ്രോഹികളായി കാണേണ്ടതല്ലേ എന്ന തോന്നല്‍ ജനിപ്പിച്ച്, അതിനുശേഷമൊരു മിതവാദം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെ സംരക്ഷിക്കുന്ന, ബഹുസ്വരതയുടെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരായ, ഉത്തരവാദിത്തമുള്ള പാര്‍ട്ടിയും ഭരണകൂടവുമാണ് തങ്ങളെന്ന മിതസ്വരം.


ഈ തന്ത്രങ്ങളുടെ കേരളപ്പതിപ്പ് അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. കുമ്മനം രാജശേഖരന്‍ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുകയും കേന്ദ്ര നേതൃത്വം (അമിത് ഷായെന്ന് പറയുന്നതാകും കൂടുതല്‍ ശരി) കേരളത്തിലെ കാര്യങ്ങളില്‍ കൂടുതലായി ഇടപെടുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഇത് ഊര്‍ജിതമായത്. ഉത്തര്‍ പ്രദേശില്‍ പയറ്റിയ 'ലവ് ജിഹാദ്' ആരോപണം ആദ്യം മുളപൊട്ടിയത് കര്‍ണാടകത്തിലും കേരളത്തിലുമായിരുന്നു. അതിന്‍മേല്‍ കാറ്റുപടര്‍ത്താനുള്ള ശ്രമങ്ങള്‍ അന്ന് കേരളത്തില്‍ വിലപ്പോയില്ല, കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെയും വെള്ളാപ്പള്ളി നടേശന്റെയും പിന്തുണയുണ്ടായിരുന്നിട്ട് കൂടി. ആ സാഹചര്യമല്ല ഇപ്പോഴെന്ന്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച അധിക വോട്ടുകള്‍ കണക്കിലെടുത്ത് കേന്ദ്ര നേതൃത്വവും ആര്‍ എസ് എസ്സും വിലയിരുത്തുന്നുണ്ട്. അതുകൊണ്ടാണ് വെറുപ്പിന്റെ വിത്തിറക്കാനുള്ള ശ്രമം പരസ്യമായി തന്നെ നടത്താന്‍ ബി ജെ പിയുടെ ഒരു വിഭാഗം നേതാക്കള്‍ വീണ്ടും ശ്രമം തുടങ്ങിയത്.


നോട്ട് പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ച എം ടി വാസുദേവന്‍ നായര്‍ക്കെതിരെയും സിനിമാ ഹാളുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി മറയാക്കി സംവിധായകന്‍ കമലിനെതിരെയും സംഘ്പരിവാരത്തിലെ ഒരു വിഭാഗം അഴിച്ചുവിടുന്ന ആക്രമണം ഈ ശ്രമങ്ങളുടെ ഭാഗമാണ്. രാജ്യ പുരോഗതി ലാക്കാക്കി 'മഹാനായ' ഭരണാധികാരി അനുഷ്ഠിച്ച കര്‍മത്തെ വിമര്‍ശിക്കുന്ന സാഹിത്യകാരന്‍, ദേശീയത ഊട്ടിയുറപ്പിക്കുന്നതിനായി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ മാനിക്കാന്‍ വിസമ്മതം കാട്ടുന്ന മുസ്‌ലിമായ സംവിധായകന്‍. ഇവര്‍ക്കു നേരെ നടത്തുന്ന ആക്രമണം സാമാന്യജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കുമെന്ന തിരിച്ചറിവ് സംഘ്പരിവാരത്തിനുണ്ട്. ഈ ആക്രമണത്തെ പ്രതിരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയൊക്കെ രാജ്യസ്‌നേഹത്തിന്റെ കോലുകൊണ്ട് അളക്കാമെന്നും. ഇതിനെ പ്രതിരോധിക്കാനുയരുന്ന വാദങ്ങളൊക്കെ പരോക്ഷമായി (കപട) രാജ്യസ്‌നേഹത്തിന്റെയും (വ്യാജ) ദേശീയതയുടെയും പ്രചാരണത്തിന് ഉപയുക്തമാകുമെന്ന ബോധ്യം സംഘ്പരിവാരത്തിനുണ്ട്. സ്വന്തം പാളയത്തില്‍ നിന്ന് തന്നെ വിമര്‍ശമുയരുക കൂടി ചെയ്താല്‍ പ്രചാരണത്തിന് കൊഴുപ്പ് കൂടും. അങ്ങനെ വിമര്‍ശിക്കപ്പെടുമ്പോള്‍, ആദ്യമുന്നയിച്ച ആരോപണങ്ങള്‍ കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യപ്പെടുമെന്ന പ്രതീക്ഷ.


മതനിരപേക്ഷ നിലപാടുകള്‍ പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നയങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തില്‍ നടത്തുന്ന വാഗ്വാദങ്ങളെപ്പോലെയല്ല ഇത്. അതില്‍ ഏത് ഭാഗത്തിന് പ്രാമുഖ്യം ലഭിച്ചാലും സമൂഹത്തില്‍ വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ വിത്തുകള്‍ മുളപ്പിക്കുന്നില്ല. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും അതിനെ പ്രതിരോധിക്കുമ്പോഴും വര്‍ഗീയവികാരം സൃഷ്ടിക്കാന്‍ പാകത്തിലുള്ള രണ്ട് തലയുള്ള വാളാണ് ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്നത്. അതിന്റെ ആഘാതം മനസ്സിലാകാത്തതുകൊണ്ടാണ് ബി ജെ പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്രമായ എ എന്‍ രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് വലിയ പ്രാമുഖ്യം ലഭിക്കുന്നത്. ആ വാക്കുകളിലെ വസ്തുതാപരമായ തെറ്റുകളോ ചരിത്ര നിഷേധമോ ഒന്നും വിഷയമാകാതെ ആഘോഷിക്കപ്പെടുന്നത്. ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്തിന് ശേഷം തിരുവനന്തപുരം ലോക്‌സഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മാത്രം പ്രാമുഖ്യം ലഭിച്ച സി കെ പത്മനാഭന്റെ വിമര്‍ശം വലിയ വാര്‍ത്തയാകുന്നത്. നമ്മുടെ സാമൂഹിക ഘടനയില്‍ സ്വാധീനമുറപ്പിച്ച വ്യക്തിത്വങ്ങളെ വിമര്‍ശിക്കാനും  വിമര്‍ശത്തെ പ്രതിരോധിക്കാനും അര്‍ഹതയുള്ളവരാണോ അത് ചെയ്യുന്നത് എന്ന ന്യായമായ ചോദ്യം സ്വയം ഉന്നയിക്കേണ്ട കാലം കൂടിയാണ് ഇന്നത്തേത്. അതുണ്ടായില്ലെങ്കില്‍ വെറുപ്പിന്റെ വിത്തിറക്കാനുള്ള പ്രചാരണങ്ങളില്‍ അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുകയാകും ഫലം.


ഫലശൂന്യമായ തര്‍ക്കങ്ങള്‍ വാര്‍ത്താ വിസ്‌ഫോടനമായി കണക്കാക്കപ്പെടുന്ന കാലത്ത്, ഇതും ആ ഗണത്തില്‍ ഇരിക്കട്ടെ എന്ന ചിന്ത അത്ര നിഷ്‌കളങ്കമല്ല തന്നെ. വലിയ അക്ഷരങ്ങളില്‍ മിന്നിമറയുന്ന വാര്‍ത്തക്കപ്പുറത്ത് എ എന്‍ രാധാകൃഷ്ണനെയും സി കെ പത്മനാഭനെയും നിയന്ത്രിക്കുന്ന അജന്‍ഡകളുണ്ട്. ആ അജന്‍ഡകളെ കൃത്യമായി വിക്ഷേപിക്കുന്ന ശക്തികളുമുണ്ട്. തീവ്ര - മിത ദ്വയത്തെ നിര്‍വചിച്ച് സംഘ് അജന്‍ഡകള്‍ക്ക് അധികാരത്തില്‍ ഇടം നല്‍കിയ ചരിത്രം അത്ര അകലെയുള്ളതല്ല. ഒരേ അജന്‍ഡയില്‍ വേരൂന്നി പലവിധത്തില്‍ സംസാരിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളില്ലെന്ന മനസ്സിലാക്കലും പ്രധാനമാണ്.

2017-01-03

ചില 'രാജ്യദ്രോഹ' വിചാരങ്ങള്‍


130 കോടി ജനങ്ങളെ, അസാധു നോട്ടുകള്‍ കൈവശംവെക്കുന്ന കുറ്റവാളികളായി ചിത്രീകരിച്ച്, അസാധുവാക്കിയ നോട്ടുകള്‍ ഇനിയും കൈവശംവെച്ചാല്‍ പിഴചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ബേങ്കുകളിലേക്ക് തിരിച്ചെത്തിച്ച ശേഷം ഇതാ ബേങ്കുകളൊക്കെ പണം കൊണ്ട് നിറഞ്ഞിരിക്കുന്നു, ഇത്ര ചെറിയകാലം കൊണ്ട് ഖജാന നിറയുന്നത് ലോക ചരിത്രത്തിലെവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഭരണാധികാരിയെ വിഡ്ഢി എന്നോ ജനദ്രോഹി എന്ന് വിശേഷിപ്പിച്ചാല്‍ ഇന്ത്യന്‍ യൂനിയനില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതൊരുപക്ഷേ, 'രാജ്യദ്രോഹ'മായി ചിത്രീകരിക്കപ്പെട്ടേക്കാം. പക്ഷേ, ആ 'രാജ്യദ്രോഹം' അനുഷ്ഠിക്കാതെ നിവൃത്തിയില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നുവെന്നത് കാണാതിരിക്കാനും സാധിക്കില്ല.


ജനം അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് യാതൊരു മുന്നറിയിപ്പും കൂടാതെ ഭരണ കൂടം പിടിച്ചെടുക്കുന്ന കാഴ്ചയാണ് നവംബര്‍ എട്ടിന് രാത്രി കണ്ടത്.  പിടിച്ചെടുത്ത സമ്പത്തിന്‍മേലുള്ള പൂര്‍ണാധികാരം എന്ന് ജനത്തിന് തിരിച്ചുനല്‍കുമെന്ന് പറയാന്‍ ഭരണാധികാരിക്ക് സാധിക്കുന്നില്ല. അതേ ഭരണാധികാരിയാണ് ബേങ്കുകളൊക്കെ പണം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുമെന്നും അവകാശപ്പെടുന്നത്. ഇതിലെ വൈരുധ്യം സ്വയം മനസ്സിലാക്കാനുള്ള ബുദ്ധിപോലുമില്ലാത്തയാളിന്റെ കാര്യത്തില്‍ 'രാജ്യദ്രോഹം' അനുഷ്ഠിക്കാതെ നിവൃത്തിയില്ല.


പിടിച്ചെടുത്ത സമ്പത്തിന്‍മേലുള്ള പൂര്‍ണാധികാരം ജനങ്ങള്‍ക്ക് തിരികെ നല്‍കിക്കഴിഞ്ഞാല്‍, ബേങ്കുകളിലേക്ക് എത്തിയ പണത്തില്‍ ഭൂരിഭാഗവും വിപണിയിലേക്ക് ഒഴുകും. നിറഞ്ഞ ഖജാന ഒഴിയുമെന്ന് ചുരുക്കം. അങ്ങനെ ഒഴിയാനുള്ള സാധ്യത നിലനില്‍ക്കെ, ഇതാ ഖജാന നിറഞ്ഞിരിക്കുന്നു, അതിന്റെ ഗുണം നിങ്ങള്‍ക്ക് കിട്ടുമെന്നൊക്കെ വിശ്വസിച്ച് പുതിയതെന്ന് ജനത്തിന് തോന്നാവുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ഭരണാധികാരിയെക്കുറിച്ച് ചിന്തിക്കുമ്പോഴും 'രാജ്യദ്രോഹം' മാത്രമേ അനുഷ്ഠിക്കാനാകൂ.


ജനത്തിന്റെ സമ്പത്ത് പിടിച്ചെടുത്ത നവംബര്‍ എട്ടിന് രാത്രി, ഭരണാധികാരി വാചാലനായത് കള്ളപ്പണത്തെക്കിറിച്ച്, കള്ള നോട്ടിനെക്കുറിച്ച്, അഴിമതിയെക്കുറിച്ച്, ഭീകരവാദത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് ഒക്കെയായിരുന്നു. ഇതൊക്കെ തടയാനുള്ള മാന്ത്രിക വിദ്യയാണ് ഈ പിടിച്ചെടുക്കല്‍ എന്നായിരുന്നു പ്രഖ്യാപനം. അസാധുവാക്കിയ 15.44 ലക്ഷം കോടിയില്‍ മൂന്ന് മുതല്‍ നാല് വരെ ലക്ഷം കോടി ബേങ്കുകളിലേക്ക് തിരിച്ചെത്താതിരിക്കുമെന്നും അതൊക്കെ കള്ളപ്പണമായിരുന്നുവെന്ന് അവകാശപ്പെടാന്‍ സാധിക്കുമെന്നുമായിരുന്നു പ്രതീക്ഷ. അസാധുവാക്കിയതില്‍ 14 ലക്ഷം കോടിയിലേറെ ഇതിനകം തിരിച്ചെത്തിക്കഴിഞ്ഞു. പ്രവാസ ജീവിതം നയിക്കുന്ന ഇന്ത്യക്കാര്‍ കൈവശം വെച്ചിരിക്കുന്ന നോട്ടുകള്‍, നാട്ടിലുള്ളവര്‍ തന്നെ ഇനിയും ബേങ്കുകളിലേക്ക് എത്തിക്കാത്ത നോട്ടുകള്‍ ഒക്കെ പരിഗണിച്ചാല്‍ 95 ശതമാനത്തിലധികം തിരിച്ചെത്തുമെന്ന് കരുതണം. 100 ശതമാനവും തിരിച്ചെത്തുമെന്നാണ് കേന്ദ്ര റവന്യൂ സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നത്. എന്തായാലും  സമ്പദ് വ്യവസ്ഥയില്‍ നിന്ന് ലക്ഷക്കണക്കിന് കോടിയുടെ കള്ളപ്പണം ഇല്ലാതാക്കാന്‍ സാധിച്ചുവെന്ന പ്രഖ്യാപനത്തിന് അരയും തലയും മുറുക്കി കാത്തിരുന്ന ഭരണാധികാരി, നിരാശനായെന്ന് ചുരുക്കം. ആ നിരാശ, പുതുവര്‍ഷത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രകടവുമായിരുന്നു.


500, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ ആ ശ്രേണിയിലുള്ള കള്ള നോട്ടുകള്‍ അപ്രത്യക്ഷമായിട്ടുണ്ടാകുമെന്ന് ഉറപ്പ്. രാജ്യത്ത് വ്യവഹരിക്കപ്പെടുന്ന കള്ളനോട്ട് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ 2015 - 16 വര്‍ഷത്തെ കണക്കനുസരിച്ച് 29.64 കോടി മാത്രമാണ്. ആകെ വിപണിയിലുള്ള (ഉണ്ടായിരുന്ന) 16.41 ലക്ഷം കോടിയുടെ 0,0018 ശതമാനം മാത്രം. ആ കാറ്റാടിയോടുള്ള യുദ്ധം എത്രമാത്രം വിജയിച്ചുവെന്ന് പുതിയ പ്രഭാഷണത്തില്‍ ഡോണ്‍ ക്വിക്‌സോട്ട് പറഞ്ഞിട്ടില്ല. അസാധുവാക്കിയതിന്റെ വ്യാജനുമായി വിഹരിക്കാന്‍ മാത്രം വിഡ്ഢിത്തം കള്ളനോട്ട് അച്ചടിക്കുന്നവര്‍ കാണിക്കില്ല. പുതുതായി വിപണിയിലെത്തിച്ചതിന്റെ വ്യാജനിറക്കാനാകുമോ എന്ന ഗവേഷണത്തിലായിരിക്കുമല്ലോ അക്കൂട്ടര്‍.


അഞ്ഞൂറ്, ആയിരം നോട്ടുകള്‍ ഇല്ലാതായതോടെ ഭീകരവാദത്തിന്റെ നടുവൊടിഞ്ഞുവെന്നാണ് മറ്റൊരു അവകാശവാദം. ഭീകരവാദികള്‍ക്ക് ഇന്ത്യന്‍ രൂപ തന്നെ വേണമെന്ന നിര്‍ബന്ധമില്ലെന്ന് അതിന്റെ ശൃംഖലകളെക്കുറിച്ച് അറിയാവുന്നവര്‍ക്കൊക്കെ അറിയാം. അവര്‍ക്ക് ആയുധങ്ങള്‍ കിട്ടുന്ന വഴിക്ക് രാജ്യാതിര്‍ത്തികള്‍ ബാധകമല്ലെന്നും. അതുകൊണ്ട് തന്നെ നോട്ട് അസാധുവാക്കല്‍ ഭീകരവാദത്തിന്റെ നട്ടെല്ലൊടിച്ചുവെന്നൊക്കെ പറയുന്നതിലെ വിഡ്ഢിത്തം ചെറുതല്ല തന്നെ.


നോട്ട് പിന്‍വലിച്ചതിന്റെ അമ്പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പൊതുവില്‍ പ്രചരിച്ചിരുന്നത്. നികുതി കുറയണം, കൂടുതല്‍ പേര്‍ നികുതി നല്‍കുന്നവരായി മാറണം എന്നതാണ് സമ്പദ് വ്യവസ്ഥക്ക് ഗുണകരമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുക കൂടി ചെയ്തതോടെ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചു. ഒന്നും സംഭവിച്ചില്ല. നഗരങ്ങളിലെ ഇടത്തരക്കാര്‍ വീടുവെക്കുന്നതിന് വായ്പയെടുത്താല്‍ ഒമ്പത് ലക്ഷത്തിന് നാല് ശതമാനവും 12 ലക്ഷത്തിന് മൂന്ന് ശതമാനവും പലിശയിളവുണ്ടാകുമെന്നതാണ് 'വലിയ' പ്രഖ്യാപനങ്ങളിലൊന്ന്. നഗര മേഖലയിലെ പാവപ്പെട്ടവര്‍ക്ക് വീടുവെക്കുന്നതിനും മറ്റും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ഇപ്പോള്‍ തന്നെ ഗ്രാന്റുകള്‍ നല്‍കുന്നുണ്ട്. അതിന്റെ കൂടെച്ചേരുന്നതാണോ ഈ പലിശയിളവ് എന്നത് വരുംകാലത്തേ വ്യക്തമാകൂ.


2017ല്‍ വായ്പയെടുക്കുന്നവര്‍ക്കേ ആനുകൂല്യമുള്ളൂ. നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്ന് തളര്‍ന്ന ചെറുകിട - ഇടത്തരം വ്യവസായ, വാണിജ്യ മേഖലകളില്‍ നിന്നുള്ളവരാകും ഈ വായ്പയുടെ ഉപഭോക്താക്കള്‍. പ്രതിസന്ധി തുടരുന്നതിനാല്‍, ഈ ഗണത്തില്‍പ്പെട്ട എത്രപേര്‍ 2017ല്‍ വീടുവെക്കാന്‍ ശ്രമിക്കും? ഈ പ്രഖ്യാപനം പ്രയോജനം ചെയ്യാനുള്ള സാധ്യത കുറവ്. ഗ്രാമീണ മേഖലയില്‍ വീടുവെക്കുന്നതിന് രണ്ട് ലക്ഷം രൂപവരെ വായ്പയെടുക്കുന്നവര്‍ക്കുമുണ്ട് മൂന്ന് ശതമാനം പലിശയിളവ്. നോട്ട് പിന്‍വലിക്കല്‍ മൂലം തകര്‍ന്ന ഗ്രാമീണ മേഖലയിലുള്ളവരില്‍ എത്രപേര്‍ 2017ല്‍ വീടുവെക്കാന്‍ ശ്രമിക്കും? രണ്ട് ലക്ഷം വരെയുള്ള വായ്പകൊണ്ട് ഗ്രാമങ്ങളിലുള്ളവര്‍ക്ക് വീടുവെക്കാനാകുമെന്ന് പ്രധാനമന്ത്രി ഇപ്പോഴും കരുതുന്നുവെങ്കില്‍, അതേക്കുറിച്ച് പിന്നെ എന്തെങ്കിലും പറയുന്നതില്‍ അര്‍ഥമില്ല.


സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപയുടെ ധനസഹായമാണ് അടുത്തത്. 2013ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഇത് വ്യവസ്ഥ ചെയ്തിരുന്നു. അത് നടപ്പാക്കുക മാത്രമേ ഈ പ്രഖ്യാപനത്തിലുള്ളൂ. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിലെ വ്യവസ്ഥ എന്തുകൊണ്ട് ഇത്രകാലം നടപ്പാക്കിയില്ല എന്ന ചോദ്യത്തിനുള്ള മറുപടി കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കണമായിരുന്നു. സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ക്ക് ബേങ്കുകള്‍ നല്‍കുന്ന ഒരു കോടി രൂപവരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നുണ്ട്. ഇത് രണ്ട് കോടിയായി ഉയര്‍ത്തി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന വായ്പകള്‍ക്കും സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കും. നോട്ട് പിന്‍വലിച്ചതോടെ പ്രതിസന്ധിയിലാകുകയോ പ്രവര്‍ത്തനം നിര്‍ത്തുകയോ ചെയ്ത ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍, നിലനില്‍പ്പിന് വേണ്ടി ശ്രമിക്കുമോ അതോ പുതിയ വായ്പയെടുത്ത് കടം വര്‍ധിപ്പിക്കാന്‍ യത്‌നിക്കുമോ?


പിന്നെയുള്ളത് കറന്‍സിരഹിത സമൂഹത്തിലേക്കുള്ള വിപ്ലവകരമായ മാറ്റത്തിലേക്കുള്ള അവകാശവാദമാണ്. കൈയില്‍ നോട്ടില്ലാതായതോടെ ജനസംഖ്യയില്‍ ചെറുതല്ലാത്ത വിഭാഗം അതിലേക്ക് മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. രാജ്യമാകെ അതിലേക്ക് മാറാന്‍ പാകത്തിലുള്ള അടിസ്ഥാന സൗകര്യം ഇല്ലെന്നിരിക്കെ, ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ട സംവിധാനം ഇല്ലെന്നിരിക്കെ ഈ അവകാശവാദത്തെയും മുഖവിലക്കെടുക്കാനാകില്ല. ഓണ്‍ലൈന്‍ ഇടപാടുകള്‍ വ്യാപകമായ അമേരിക്കയില്‍ ഇപ്പോഴും 45 ശതമാനം കറന്‍സിയിലാണ് ക്രയവിക്രയം. ബ്രിട്ടനിലെ സ്ഥിതിയും ഭിന്നമല്ല. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നവരെ പറ്റിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് ബ്രിട്ടനിലെ ഔദ്യോഗിക ഏജന്‍സികള്‍ തന്നെ പറയുന്നത്. അതില്‍ തന്നെ കൂടുതല്‍ നടക്കുന്നത്, ഫോണില്‍ വിളിച്ച്, വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് നടത്തുന്ന തട്ടിപ്പുകളാണ്. അത്തരം സംഗതികള്‍ കറന്‍സി രഹിത സമൂഹത്തിലേക്കുള്ള വിപ്ലവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യാ മഹാരാജ്യത്ത് നടക്കുന്നുണ്ട്. അക്ഷരമറിയാത്ത, ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിന് താനും ഇരയാകാമെന്നും അറിയാത്ത കോടിക്കണക്കിന് ആളുകളുള്ള രാജ്യത്ത് മൊബൈല്‍ ഫോണ്‍ ബേങ്കായി മാറുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയണം.


ആധാര്‍ ബന്ധിതമായ ഓണ്‍ലൈന്‍ ഇടപാടുകള്‍ വ്യാപിപ്പിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ ഇതിനകം തന്നെ റിലയന്‍സ് അടക്കമുള്ള കമ്പനികളുടെയൊക്കെ പക്കലുണ്ട്. വ്യക്തി വിവരങ്ങളൊക്കെ ചോര്‍ന്ന അവസ്ഥയിലാണ് ആധാര്‍ സ്വന്തമായുള്ള ആളുകള്‍. അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഉപഭോക്താക്കളുടെ അറിവില്ലാതെ സംഭവിക്കുന്ന തട്ടിപ്പുകള്‍ക്ക് ബേങ്കുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അവ്വിധം നഷ്ടമാകുന്ന പണം ഒരുപക്ഷേ, അവര്‍ തിരികെ കൊടുത്തേക്കാം. ഉപഭോക്താക്കളെ കബളിപ്പിച്ച് വിവരങ്ങളെടുത്ത് നടത്തുന്ന തട്ടിപ്പുകളാണെങ്കില്‍, അതിലൂടെയുണ്ടാകുന്ന നഷ്ടത്തിന് ബേങ്ക് ഉത്തരവാദിയാകില്ല. നിലവില്‍ തന്നെ പലവിധ ചൂഷണങ്ങള്‍ കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന വലിയൊരു വിഭാഗം ജനതയെ സംഘടിത തട്ടിപ്പിന്റെ സാധ്യതയിലേക്ക് കൂടി എറിഞ്ഞുകൊടുക്കുകയാണോ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് ന്യായമായും സംശയിക്കണം.


ജനങ്ങളുടെ സമ്പത്ത് പിടിച്ചെടുത്ത്, കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ യുദ്ധമെന്ന് പ്രഖ്യാപിച്ച്, ശൂന്യമായ കൈകളുമായി നില്‍ക്കുകയാണ് ഭരണാധികാരി. രാജ്യത്തെ രക്ഷിക്കാനായി താന്‍ നടത്തിയ ശ്രമത്തെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞും സത്യസന്ധരായ ആളുകള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം രേഖപ്പെടുത്തിയും വാചാടോപത്തിലൂടെ വികാരമുണര്‍ത്താനുള്ള പുതിയ തന്ത്രങ്ങള്‍ പയറ്റുന്നു.  വിഡ്ഢിത്തം അകമ്പടി പോകുന്ന ഈ വാചാടോപത്തിന്റെ നെല്ലും പതിരും തിരിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നതാണ് നോട്ട് പിന്‍വലിച്ച നടപടിയുടെ ഏറ്റവും വലിയ ഗുണഫലം. അത് ശബ്ദഘോഷങ്ങളാല്‍ പ്രകടിപ്പിക്കപ്പെടുന്നില്ലെന്ന് മാത്രം. അടിയന്തരാവസ്ഥക്കാലത്തുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും ശബ്ദഘോഷങ്ങളുടെ അകമ്പടിയുണ്ടായിരുന്നില്ലല്ലോ!