2013-05-31

നായരീഴവ പുലിവാല്‍


ഉണ്ടിരുന്ന നായര്‍ക്കൊരു വിളി തോന്നി എന്ന് പറഞ്ഞത് പോലെയായിരുന്നു (രമേശ് ചെന്നിത്തല നായരായതു കൊണ്ടല്ല ഈ ചൊല്ല് ഇവിടെ ഉപയോഗിച്ചത്) കേരള യാത്ര. ലോക്‌സഭാ തിരഞ്ഞെടുപ്പ് 2014ല്‍ മാത്രം നടക്കാനിരിക്കെ, കോണ്‍ഗ്രസ് പാര്‍ട്ടിയെ അതിന് സന്നദ്ധമാക്കുക എന്ന ഉദ്ദേശ്യം യാത്രക്കു മേല്‍ ആരോപിക്കുക എളുപ്പമായിരുന്നില്ല. യാത്രാരംഭ ദിനത്തില്‍ വിവിധ പത്രങ്ങളില്‍ ഒരേസമയം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സംസ്ഥാന സര്‍ക്കാറിനെ ഒന്നാകെയും ആഭ്യന്തര വകുപ്പിനെ പ്രത്യേകിച്ചും രമേശ് ചെന്നിത്തല വിമര്‍ശിച്ചപ്പോള്‍ ഒരു നേരം അരി ഭക്ഷണം കഴിച്ചിരുന്നവര്‍ക്കൊക്കെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. യാത്രാന്ത്യത്തില്‍ ആവശ്യപ്പെടുക നേതൃമാറ്റമാണോ ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രി പദമാണോ എന്ന ആശങ്ക മാത്രമേ വര്‍ണ്യത്തിലുണ്ടായിരുന്നുള്ളൂ.


വാഗ്ദാനങ്ങളില്‍ ജനം വിശ്വസിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നുവെന്ന് ലേഖനത്തില്‍ പറയുകയും കേരളത്തിന്റെ ഇനിയും പരിഹരിക്കപ്പെടാത്ത ആവശ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് എഴുതി വാങ്ങുകയും ചെയ്തതിനാലാണ് നേതൃമാറ്റമുന്നയിച്ചേക്കുമോ എന്ന സംശയമുയര്‍ന്നത്. അതിനുള്ള സമയമായില്ലെന്ന് തോന്നിയതുകൊണ്ടാകണം ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രിപദമെന്ന ആവശ്യത്തിലൊതുങ്ങാന്‍ ചെന്നിത്തല തീരുമാനിച്ചത്. ഏറ്റമൊടുവില്‍, മുന്നണിയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവിന് മന്ത്രിസഭയില്‍ ലഭിക്കുന്ന പ്രാധാന്യം അരക്കഴഞ്ച് പോലും കുറയാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധിയാല്‍ മുസ്‌ലിം ലീഗ് ഇടഞ്ഞു. എങ്കിലും ഹൈക്കമാന്‍ഡിന്റെ പ്രത്യേക അനുവാദം വാങ്ങി, മന്ത്രിസഭയിലേക്ക് ചെന്നിത്തല വലതുകാല്‍ വെച്ച് കയറുമെന്ന് തന്നെ വേണം കരുതാന്‍. ഇടഞ്ഞു നില്‍ക്കുന്നവരും അടുത്തു നില്‍ക്കുന്നവരും ലഡു ഭക്ഷിച്ച് നിറഞ്ഞ് ചിരിക്കുന്ന ദൃശ്യ, ചിത്രങ്ങള്‍ വൈകാതെ കാണാനുമാകും. ഉപമുഖ്യമന്ത്രിപദമുള്‍പ്പെടെ കോണ്‍ഗ്രസില്‍ ഇപ്പോഴുണ്ടായ തര്‍ക്കങ്ങളെല്ലാം മാധ്യമ സൃഷ്ടിയെന്ന് പറയുന്നവരെല്ലാം ദൃശ്യ, ചിത്രങ്ങളിലുണ്ടാകുകയും ചെയ്യും.


ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് മന്ത്രിസഭ രണ്ടാണ്ട് പിന്നിടുമ്പോള്‍ അതിഘോരമായ വിധത്തില്‍ പ്രതിച്ഛായാ പ്രതിസന്ധിയൊന്നും നേരിടുന്നില്ല. സ്വന്തം കാര്യങ്ങള്‍ വൃത്തിയായി നോക്കാന്‍ ത്രാണിയുള്ള ഘടകകക്ഷികളെല്ലാം അത് ഭംഗിയായി നിര്‍വഹിക്കുന്നു, കോണ്‍ഗ്രസിന്റെ മന്ത്രിമാരും താത്പര്യ സംരക്ഷണത്തിന്റെ പാതയില്‍ സുഗമമായി മുന്നേറുന്നു. വിലക്കയറ്റം, പൊതു സ്വത്തിന്‍മേലുള്ള കൈയേറ്റം, ആദിവാസി മേഖലകളില്‍ നിന്നുള്ള പട്ടിണി മരണം തുടങ്ങിയ അസ്വാരസ്യങ്ങളുണ്ടാകുമ്പോള്‍ പ്രഖ്യാപനങ്ങളിലൂടെ ജനവികാരം തണുപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അതിനപ്പുറത്ത് സര്‍ക്കാറിന്റേതായ ജനക്ഷേമ പ്രവൃത്തികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് പൊതു സമ്പര്‍ക്ക വിഭാഗത്തിലൂടെ വരുന്ന പരസ്യങ്ങള്‍ പരിശോധിച്ച് വിലയിരുത്താവുന്നതാണ്.


2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, കഴിഞ്ഞ തവണത്തെ 16 സീറ്റിന്റെ നേട്ടം ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസിലെയും യു ഡി എഫിലെയും നേതാക്കള്‍ മനസ്സിലെങ്കിലും സമ്മതിക്കുന്നുണ്ടാകണം. ഇത്തരമൊരു സാഹചര്യത്തില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനമുപേക്ഷിച്ച്, മന്ത്രിയാകാന്‍ രമേശ് ചെന്നിത്തല എന്തുകൊണ്ട് തത്പരനാകുന്നു? ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകാന്‍ ഇടയുള്ള കുറേക്കൂടി അനുകൂല സാഹചര്യം മുതലെടുത്ത് ഒരു നേതൃമാറ്റത്തിന് തന്നെ കളമൊരുക്കാന്‍ ശ്രമിച്ചു കൂടേ ചെന്നിത്തലക്ക്? യു ഡി എഫിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ തലവനെന്ന സ്ഥാനം, ഒരു നിലക്ക് നോക്കിയാല്‍ മുഖ്യമന്ത്രിയേക്കാള്‍ മുകളിലാണ്. അതുപേക്ഷിക്കേണ്ട സാഹചര്യം എന്താണ് നിലനില്‍ക്കുന്നത്? കോണ്‍ഗ്രസിലെയും യു ഡി എഫിലെയും, അധികാരത്തിലെത്തിയ കാലത്തൊക്കെ ആവര്‍ത്തിക്കപ്പെട്ട, ഗ്രൂപ്പ്/കക്ഷി യുദ്ധങ്ങളില്‍ സമുദായ സംഘടനകള്‍ ഇടപെടുമ്പോള്‍ സംഭവിക്കുന്നത് എന്താണ്?


രമേശ് ചെന്നിത്തലയെ സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് പദവിയില്‍ രണ്ട് ടേം കഴിഞ്ഞിരിക്കുന്നു. മൂന്നാമത്തെ ടേമിന്റെ അവസാന ഘട്ടത്തിലുമാണ്. എ ഐ സി സിയുടെ വൈസ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത രാഹുല്‍ ഗാന്ധി സംഘടനാ സംവിധാനത്തെ അഴിച്ച് പണിയാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളിലൊന്ന് ദീര്‍ഘകാലമായി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നവരെ മാറ്റുക എന്നതാണ്. അതനുസരിച്ചാണെങ്കില്‍ ചെന്നിത്തലക്ക് വൈകാതെ സ്ഥാനചലനമുണ്ടാകും. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാല്‍, വെറുമൊരു ഹരിപ്പാട് എം എല്‍ എയായി ചുരുങ്ങുക എന്നത് ചെന്നിത്തലയെ സംബന്ധിച്ച് സഹിയാവതല്ല. സ്ഥാനമൊഴിഞ്ഞതിന് ശേഷം മന്ത്രി സ്ഥാനത്തിന് ശ്രമിച്ചാല്‍ കെ മുരളീധരന്റെ വിലയേ തനിക്കുമുണ്ടാകൂ എന്ന് അദ്ദേഹം തിരിച്ചറിയുന്നുമുണ്ട്. ഉണ്ടിരുന്ന നായര്‍ക്ക് തോന്നിയ വിളിയല്ല, മറിച്ച് കാറ്റുള്ളപ്പോള്‍ പാറ്റുന്നവന്റെ സാമര്‍ഥ്യമാണ് കേരളയാത്രയിലൂടെ കണ്ടത് എന്ന് ചുരുക്കം. അധികാരമില്ലാതെ ഇനി പറ്റില്ലെന്ന് (മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ അഞ്ച് വര്‍ഷത്തേക്ക് നോക്കേണ്ടിവരില്ലെന്ന ശങ്ക രൂഢമൂലമാണ് മനസ്സില്‍) ചെന്നിത്തല തുറന്ന് പറയുക തന്നെയാണ്. ചെന്നിത്തലയല്ല, കോണ്‍ഗ്രസില്‍ നിന്ന് ആര് തന്നെ മന്ത്രിസഭയില്‍ വന്നാലും യു ഡി എഫ് സര്‍ക്കാര്‍ ഇപ്പോഴേത് വഴിക്കാണോ സഞ്ചരിക്കുന്നത്, ആ വഴിക്ക് തന്നെ സഞ്ചാരം തുടരുമെന്നതില്‍ സംശയമില്ലാത്തതിനാല്‍ ജനത്തിനോ വോട്ടര്‍ പട്ടികയില്‍ പേരുള്ള, വോട്ട് ചെയ്യുന്ന ജനത്തിനോ ഇവിടെ വലിയ കാര്യമൊന്നുമില്ല.


ഈ യുദ്ധത്തിലെ ഏറ്റവുമധികം നികൃഷ്ടമായ സംഗതി, നായര്‍ സര്‍വീസ് സൊസൈറ്റിയും (എന്‍ എസ് എസ്) ശ്രീനാരായണ ധര്‍മ പരിപാലന  യോഗവും (എസ് എന്‍ ഡി പി) സ്വീകരിച്ച നിലപാടുകളാണ്. തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന ഭീഷണിയാണ് ഇരു സംഘടനകളുടെയും നേതാക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും മുഴക്കുന്നത്. മുന്നാക്ക സമുദായ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തെ കാബിനറ്റ് മന്ത്രിയുടെ പദവിയിലേക്ക് ഉയര്‍ത്തി, അവിടെ എന്‍ എസ് എസ് നേതാവ് കൂടിയായ ആര്‍ ബാലകൃഷ്ണ പിള്ളയെ പ്രതിഷ്ഠിക്കുകയും ഭാര്യാ പീഡന ആരോപണത്തെത്തുടര്‍ന്ന് രാജിവെച്ച ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചുള്‍പ്പെടുത്തിയും എന്‍ എസ് എസ്സിന്റെ അപ്രീതി നീക്കാന്‍ ശ്രമിച്ചു ഉമ്മന്‍ ചാണ്ടി. രണ്ട് കാര്യങ്ങളും ഇതുവരെ നടന്നില്ലയെങ്കില്‍ കൂടി ഇത്തരമൊരു നിര്‍ദേശം ചര്‍ച്ചാവിധേയമാക്കിയത് എന്‍ എസ് എസ് സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് വ്യക്തം. ഗണേഷിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്ന് മുസ്‌ലിം ലീഗ് പറയുമ്പോള്‍ ചര്‍ച്ചകള്‍ നടന്നു/നടക്കുന്നുവെന്നത് സ്ഥിരീകരിക്കപ്പെടുന്നുമുണ്ട്.


ബാലകൃഷ്ണ പിള്ളക്ക് സ്ഥാനലബ്ദിയുണ്ടായാല്‍ അത് സമുദായത്തിന്റെ കണക്കില്‍ എഴുതേണ്ടെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഉടന്‍ പ്രതികരിച്ചു. ഭരണത്തിലെ സമുദായ സന്തുലനമില്ലായ്മയായിരുന്നു എന്‍ എസ് എസ്സും എസ് എന്‍ ഡി പിയും നേരത്തെ മുതല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നം. മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി അഞ്ചാമതൊരാള്‍ മന്ത്രിസഭയിലേക്ക് വന്നതോടെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭയെന്ന പ്രശ്‌നം ഈ സംഘടനകള്‍ കൂടുതല്‍ ശക്തമായി ഉന്നയിച്ചത്. ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക് പലായനം ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് വരെ സുകുമാരന്‍ നായര്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ മന്ത്രിസഭയില്‍ ഭൂരിപക്ഷമായതുകൊണ്ട് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഭൂരിപക്ഷ സമുദായത്തിന് ഉണ്ടായതെന്ന് പറയാതെയാണ് ഈ ആരോപണങ്ങളെല്ലാം സുകുമാരന്‍ നായര്‍ ഉന്നയിച്ചത്, വെള്ളാപ്പള്ളി നടേശന്‍ പിന്തുണച്ചത്.


ഈ മന്ത്രിസഭ മൂലം എന്‍ എസ് എസ്സിനും എസ് എന്‍ ഡി പിക്കുമുണ്ടായ ബുദ്ധിമുട്ടുകളും ഇവര്‍ ഇതുവരെ പറഞ്ഞിട്ടുമില്ല. രമേശ് ചെന്നിത്തലെയെ മന്ത്രിസഭയില്‍ അംഗമാക്കാത്തതായിരുന്നു ഇടക്കാലത്ത് എന്‍ എസ് എസ്സിനുണ്ടായിരുന്ന ബുദ്ധിമുട്ടെന്ന് സുകുമാരന്‍ നായരുടെ മുന്‍കാല പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാനാകും. രമേശ് മന്ത്രിസഭയില്‍ എത്തിയാലും ഗണേഷിനെ തിരിച്ചെടുത്താലും തീരില്ല അരിശമെന്നാണ് ഇപ്പോഴത്തെ നിലപാട്. പിന്നെ എന്താണ് വേണ്ടതെന്ന് തുറന്ന് പറയാന്‍ സുകുമാരന്‍ നായര്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. വെള്ളാപ്പള്ളിയും അതിന് തയ്യാറാകണം. മറിച്ച് ഇരു മുന്നണികളും ഭൂരിപക്ഷ സമുദായത്തെ ദ്രോഹിക്കുകയാണെന്ന ധാരണ പരത്തി, ഹൈന്ദവ വര്‍ഗീയ ശക്തികള്‍ക്ക് തുണയേകാനാണ് ഉദ്ദേശ്യമെങ്കില്‍ അക്കാര്യവും നേരെ ചൊവ്വെ പറയാവുന്നതാണ്.


കാര്യങ്ങള്‍ തീര്‍ത്തും അവ്യക്തമായി നിര്‍ത്തി, സര്‍ക്കാറിനെ വരച്ചവരയില്‍ നിര്‍ത്താന്‍ ത്രാണിയുള്ളവരാണ് തങ്ങളെന്ന മിഥ്യാബോധം സൃഷ്ടിച്ച്, അതില്‍ അഭിരമിച്ചിരിക്കാനാണ് ശ്രമമെങ്കില്‍ അതൊരു മാടമ്പിത്തരം മാത്രമേ ആകൂ. ദീര്‍ഘകാലം അതിന് ആയുസ്സുണ്ടാകുകയുമില്ല. അതിന് തെളിവാണ്, ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പാസ്സാക്കിയ പ്രമേയം. തന്റെ കള്ള് കച്ചവടത്തിന്റെ പങ്ക് പറ്റിയവരാണ് പ്രമേയം പാസ്സാക്കിയതെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ കഴമ്പുണ്ടാകും. പക്ഷേ, പങ്ക് നല്‍കി നേതാക്കളെ വളര്‍ത്തിയെടുത്തത് എന്തിനെന്ന ചോദ്യത്തിന് കൂടി വെള്ളാപ്പള്ളി മറുപടി പറയേണ്ടിവരുമെന്ന് മാത്രം. ആലപ്പുഴ ഡി സി സി പാസ്സാക്കിയ പ്രമേയം അത്രത്തോളം അസഹ്യമെങ്കില്‍ (അതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അനുവദിച്ച സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കാന്‍ എന്‍ എസ് എസ്സും എസ് എന്‍ ഡി പിയും തീരുമാനിച്ചത്. ചില നായന്‍മാരെങ്കിലും എന്‍ എസ് എസ്സിലെ സ്ഥാനമുപേക്ഷിച്ച് സര്‍ക്കാര്‍ സ്ഥാനം നിലനിര്‍ത്തി കൂറുകാട്ടുകയും ചെയ്തു)


ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിക്കാനും അത് നടത്തിക്കാട്ടാനും രണ്ട് സമുദായ നേതാക്കളും മുന്‍കൈ എടുക്കണം. യഥാവിധിയെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2016ലാണ്. അന്ന് ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയാണ് മത്സരിക്കുന്നതെങ്കില്‍ പരാജയപ്പെടുത്താന്‍ ഈ നായരീഴവ പ്രഭൃതികള്‍ക്ക് സാധിക്കുമോ? ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിനെ തോല്‍പ്പിക്കാന്‍ സാധിക്കുമോ? പെരുന്നയിലും കണിച്ചുകുളങ്ങരയിലും കാട്ടുന്ന തിണ്ണിമിടുക്ക് മാത്രമേയുള്ളൂ ഈ നേതാക്കള്‍ക്ക് എന്ന് തിരിച്ചറിയാത്തവരായി അവരും അനാവശ്യഭക്തി കാട്ടുന്ന രാഷ്ട്രീയ നേതാക്കളും മാത്രമേ കാണൂ. അതുകൊണ്ടാണ് എന്‍ എസ് എസ്സിനും എസ് എന്‍ ഡി പിക്കുമൊക്കെ ബോര്‍ഡ്, കോര്‍പ്പറേഷന്‍, ദേവസ്വം, സര്‍വകലാശാല സ്ഥാനങ്ങള്‍ നല്‍കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായതും.


രമേശ് ചെന്നിത്തലയുടെ മന്ത്രി മോഹവും എന്‍ എസ് എസ് - എസ് എന്‍ ഡി പി നേതാക്കളുടെ ഉണ്ടയില്ലാ വെടികളും അതിനോട് മത്സരിക്കാന്‍ തത്രപ്പെട്ട് മുസ്‌ലിം ലീഗ് സ്വീകരിക്കുന്ന കടുത്ത നിലപാടുകളും അനാവശ്യ സ്പര്‍ധയുടെ അന്തരീക്ഷം സൃഷ്ടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.  മന്ത്രിയാകാന്‍ പുറപ്പെട്ട് തീര്‍ത്തും ക്ഷീണിതനായി മാറിയ രമേശ് ചെന്നിത്തല, മന്ത്രിസഭാ പ്രവേശം ഏതെങ്കിലും വിധത്തില്‍ സാധ്യമാക്കി, ലഡു വിതരണ ദൃശ്യ - ചിത്രങ്ങളില്‍ അഭിനയിച്ച് ക്ഷീണം മാറ്റിയേക്കും. അപ്പോഴും നായരീഴവ നേതാക്കള്‍ സൃഷ്ടിച്ച അന്തരീക്ഷ മലിനീകരണം നിലനില്‍ക്കും. ആലപ്പുഴ ഡി സി സിയുടെ ധൈര്യമെങ്കിലും കെ പി സി സിയും മുഖ്യമന്ത്രിയും കാട്ടിയാല്‍ ഈ മലിനീകരണത്തിന്റെ തോത് കുറച്ച് കൊണ്ടുവരാനെങ്കിലും സാധിക്കും.

2013-05-18

ശ്രീശാന്തിനെ മാത്രമോ പഴിക്കേണ്ടത്?



കള്ളപ്പണത്താല്‍ സംഘടിപ്പിക്കപ്പെട്ട്, നികുതിയൊടുക്കാത്ത പണത്താല്‍ വളര്‍ന്ന അടിമുടി വ്യാജമായ ഒരു കളി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന പേരില്‍ ആഘോഷിക്കപ്പെടുന്ന, ഇരുപതോവര്‍ ക്രിക്കറ്റിനെ ഇതില്‍ ചുരുക്കി വിശേഷിപ്പിക്കുക അബദ്ധമാകും. ആ വ്യാജ നിര്‍മിതിയിലുള്ള വഞ്ചനയുടെ മുഖം കുറേക്കൂടി വ്യക്തമാകുന്നു എന്നത് മാത്രമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സ്റ്റേഡിയത്തിലിരച്ചു കയറുന്ന കാണികളെയും ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കുന്ന പ്രേക്ഷകരെയും വിഡ്ഢികളാക്കുന്ന, മുന്‍കൂട്ടി വിലപറഞ്ഞുറപ്പിച്ച് നടത്തുന്ന നാടകം മാത്രമാണ് കളിക്കളത്തില്‍ അരങ്ങേറുന്നതെന്ന ആരോപണത്തെ കൂടുതല്‍ ശരിവെച്ചിരിക്കുന്നു ഇപ്പോള്‍ പുറത്ത് വന്ന വാതുവെപ്പ്/ഒത്തുകളി വിവരങ്ങള്‍. ശ്രീശാന്തെന്ന, പല കാരണങ്ങളാല്‍ നേരത്തെ തന്നെ ക്രിക്കറ്റിനകത്തും പുറത്തും പ്രശസ്തനും കുപ്രശസ്തനുമായ താരം അതിലകപ്പെട്ടുവെന്നതാണ് മലയാളികളെ സംബന്ധിച്ച് ഇതിലൊരു പ്രത്യേകത. നേരത്തെ അര്‍ധ മലയാളിയായ അജയ് ജഡേജ, ഒത്തുകളിയില്‍ ആരോപണവിധേയനായപ്പോള്‍ തന്നെ, ഒന്നിലും പിന്നാക്കമാകില്ലെന്ന് നാം തെളിയിച്ചതുമാണ്.


മത്സര ഫലം സംബന്ധിച്ച വാതുവെപ്പ് സാധാരണമാണ്. നമ്മുടെ നാട്ടിന്‍പുറങ്ങളിലൊക്കെ കൗതുകത്തിനും തമാശക്കും അരങ്ങേറുന്നതുള്‍പ്പെടെ സംഘടിതമായുള്ള വലിയ വാതുവെപ്പുകള്‍ വരെ. അങ്ങനെ സംഘടിതമായി വാതുവെക്കുന്നവര്‍ തങ്ങളുടെ ഭാഗം ജയിക്കാനും  ലാഭമുറപ്പാക്കാനും ചില കളിക്കാരെ പണം നല്‍കി വശത്താക്കുന്ന രീതിയായിരുന്നു മുമ്പ്. അത് ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലുമൊക്കെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ രീതിയില്‍ നിന്ന് മാറി ഓരോ പന്തിലും വാതുവെപ്പ് സാധ്യത സൃഷ്ടിച്ച് ചൂതാട്ടത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തിയെന്നതാണ് ക്രിക്കറ്റിനെയും വിശിഷ്യാ ഐ പി എല്ലിനെയും സംബന്ധിച്ച പ്രാധാന്യം. ക്രിക്കറ്റിനെ ഏറെ ജനപ്രിയമാക്കിയ തത്സമയ സംപ്രേഷണത്തിന്റെ മാതൃകയില്‍ തത്സമയം വാതുവെപ്പുകള്‍ സംഘടിപ്പിക്കുക കൂടിയാണ് ചൂതാട്ട ശൃംഖല.


ഒരു മത്സരം തുടങ്ങുമ്പോള്‍ ആദ്യമായി എറിയാനെത്തുന്ന കളിക്കാരന്‍ വൈഡ് എറിയുമോ എന്നത് വാതുവെപ്പിന് ഇനമാണ്. കളി തുടങ്ങുമ്പോഴാണ് വാതുവെപ്പും നടക്കുക. വാതുവെപ്പുകാരുമായി നേരത്തെ ധാരണയുണ്ടാക്കിയ ഏറുകാരന്‍, എന്തെങ്കിലുമൊരു സിഗ്നല്‍ ഏറിന് മുമ്പ് നല്‍കും. ലോക്കറ്റ് കടിക്കുക, മുഖം തുടക്കാനെടുത്ത തൂവാല കൈയില്‍ കെട്ടുക അങ്ങനെ എന്തെങ്കിലും. വൈഡ് എറിയുമെന്ന സൂചനയാണിത്. ആദ്യ പന്ത് വൈഡാകുമോ ഇല്ലയോ എന്ന വാതുവെപ്പ് ഓണ്‍ലൈനോ മൊബൈല്‍ ഫോണോ ഒക്കെ ഉപയോഗിച്ച് ഉടന്‍ നിലവില്‍ വരും.  ബാറ്റ്‌സ്മാന്റെ കാര്യമെടുത്താല്‍ ആദ്യ പന്തില്‍ പുറത്താകുമോ ഇല്ലയോ എന്നതാകാം പന്തയ ഇനം. കളിക്കളത്തിലേക്ക് ഇറങ്ങി നടക്കുമ്പോഴാകും ബാറ്റ്‌സ്മാന്‍ സൂചന നല്‍കുക. ഒരോവറില്‍ വിട്ടു നല്‍കുന്ന റണ്‍സ്, അവസാന ഓവറിലെ അവസാന പന്ത് നൊ ബോളോ വൈഡോ ആകല്‍, ക്യാച്ചുകള്‍ വിട്ടുകളയല്‍ എന്നിങ്ങനെ കളിക്കളത്തിലെ ഓരോ നീക്കവും വാതുവെപ്പിന് കാരണമാകും. ഇതെല്ലാം പണം നല്‍കി, മുന്‍കൂട്ടി നിശ്ചയിക്കപ്പെടുമെന്ന് മാത്രം.


യഥാര്‍ഥത്തില്‍ ഇതാണ് ഇപ്പോള്‍ നടക്കുന്ന യഥാര്‍ഥ കളി. ഈ കളിക്ക് കൂട്ടുനില്‍ക്കാത്തവരുണ്ടാകാം. പക്ഷേ, ഭൂരിഭാഗവും അങ്ങനയല്ലെന്ന് തന്നെ മനസ്സിലാക്കേണ്ടിവരും. കളിക്കളത്തിലെ പ്രകടനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് അത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല.
ഇത്തരത്തിലൊരു കളിയുടെ ആവശ്യമെന്ത്? അത് ഒരു പന്ത് പോലും വിടാതെ സംപ്രേഷണം ചെയ്ത് കാണികളെ വഞ്ചിക്കുന്നതിന്റെ ആവശ്യമെന്ത്? ഈ കളിയും അതിന്റെ തത്സമയ സംപ്രേഷണവും അനുവദിച്ച്, കളിക്ക് വിനോദ നികുതി ഇളവ് ചെയ്ത് കൊടുത്ത് കാണികളെക്കൂട്ടി ഭരണ സംവിധാനം കൂടെ നില്‍ക്കുന്നത് എന്തുകൊണ്ട്? കളിക്കാനിറങ്ങുന്നവര്‍  കാട്ടുന്ന തട്ടിപ്പിനേക്കാള്‍ അധികം ഐ പി എല്ലെന്ന മഹാമഹത്തിന്റെ സംഘാടനത്തിലുണ്ടാകുകയും അതിന് നേതൃത്വം നല്‍കാന്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയുണ്ടാകുകയും ചെയ്യുന്നുവെന്ന ഉത്തരത്തിലേക്കാണ് എത്തുക. ആ തട്ടിപ്പിന്റെ വലുപ്പം നേരത്തെ പുറത്തുവന്നതാണ്. ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) എന്നിവ അന്വേഷണം ആരംഭിച്ചതുമാണ്. പക്ഷേ, എവിടെയും എത്തിയില്ലെന്ന് മാത്രം.


ഐ പി എല്ലെന്ന മാമാങ്കത്തെ നിയന്ത്രിക്കുന്നത് ബോര്‍ഡ് ഫോര്‍ കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി സി സി ഐ) യാണ്. ശരത് പവാര്‍, അരുണ്‍ ജെയ്റ്റ്‌ലി, സി പി ജോഷി (കേന്ദ്ര മന്ത്രി), നരേന്ദ്ര മോഡി, രാജീവ് ശുക്ല (കേന്ദ്ര മന്ത്രി) തുടങ്ങി കൊടിയുടെ നിറമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെ നേരിട്ടും അല്ലാതെയും ബന്ധമുള്ള ബി സി സി ഐ. ഒരു നിയമത്തിനും വഴങ്ങാന്‍ കൂട്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് നില്‍ക്കുന്ന ബി സി സി ഐ, നടത്തുന്ന മാമാങ്കത്തിന് ഈ നേതാക്കള്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയ, ഭരണ സംവിധാനങ്ങള്‍ മൂക്കുകയറിടുമെന്ന് കരുതാനാകുമോ?  


ഐ പി എല്ലിന്റെ ഇതുവരെയുള്ള ചരിത്രം ഇങ്ങനെ സംഗ്രഹിക്കാം. അഴിമതി, അതിന്റെ ഉപോത്പന്നമായ കള്ളപ്പണം, പണമൊഴുക്കി നേടിയെടുത്ത ക്രമരഹിതമായ സൗകര്യങ്ങള്‍ എന്ന് വേണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ (ഐ പി എല്‍) ക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അതിരുകളില്ല. ഇതിലുള്‍ക്കൊണ്ട എല്ലാ ടീമുകളുടെയും ഉടസ്ഥരെക്കുറിച്ച് സംശയങ്ങളുയര്‍ന്നു. മേളയുടെ മുഖ്യ നടത്തിപ്പുകാരനായിരുന്ന ലളിത് മോഡിയുടെ (ഐ പി എല്ലിന്റെ മുന്‍ ചെയര്‍മാന്‍) എല്ലാ പ്രവര്‍ത്തനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ലളിത് മോഡിയുടെ ദുരൂഹ ഇടപാടുകള്‍ അന്വേഷിക്കാന്‍ ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പുകളും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സി ബി ഐ) കച്ചകെട്ടിയിറങ്ങി. ബി സി സി ഐ നടത്തിയ ആഭ്യന്തര അന്വേഷണം വേറെയും. കേള്‍വിപ്പെട്ട എല്ലാ അഴിമതിക്കേസുകളുടെയും കാര്യത്തിലെന്ന പോലെ പലേടത്തും റെയ്ഡുകളുണ്ടായി. വിലപ്പെട്ട രേഖകള്‍ കണ്ടെടുത്തതായി വാര്‍ത്തകള്‍ വന്നു. ലളിത് മോഡിയും കൂട്ടരും ഇതാ കുടുങ്ങാന്‍ പോകുന്നു. മൗറീഷ്യസിലും മറ്റും രജിസ്റ്റര്‍ ചെയ്ത കമ്പനികളിലൂടെ ഐ പി എല്‍ ടീമുകളിലേക്ക് ഒഴുകിയെത്തിയ കോടികളുടെ കണക്ക് പുറത്തുവരും, അങ്ങനെ ഒഴുകിയ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടാന്‍ പോകുന്നു എന്നിങ്ങനെ പല പ്രതീക്ഷകള്‍.

ഒന്നും സംഭവിച്ചില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് ലളിത് മോഡിയെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും സാധിച്ചില്ല. റെയ്ഡുകള്‍ കൊടുമ്പിരിക്കൊണ്ട കാലത്ത് ലളിത് മോഡിയുടെ ഓഫീസില്‍ നിന്ന് ലാപ്‌ടോപ്പും സ്യൂട്‌കേസുമായി കടന്ന് കളഞ്ഞ മദ്യ രാജാവിന്റെ വളര്‍ത്തുപുത്രിയെ നാട്ടിലുണ്ടായിട്ട് പോലും ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് ആര്‍ക്കും അറിയില്ല. ക്രമക്കേട് പുറത്തുവരുവോളം ലളിത് മോഡിയുടെ തലതൊട്ടപ്പനായിരുന്നു എന്‍ സി പി നേതാവും ക്രിക്കറ്റ് രാഷ്ട്രീയത്തിലെ കരുത്തനുമായ ശരത് പവാര്‍. കോടികളുടെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളുയര്‍ന്നതോടെ മോഡിയെ കൈവിട്ട് പവാര്‍ സംശുദ്ധനായി. അതുവരെ മോഡി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പവാറുമായുള്ള ബന്ധം ഏതളവില്‍ ഉപയോഗിക്കപ്പെട്ടുവെന്ന് ആരും ചോദിച്ചതേയില്ല.


രാജീവ് ശുക്ല മുതല്‍ സി പി ജോഷി വരെ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായവര്‍ ക്രിക്കറ്റ് അസോസിയേഷന്‍ രാഷ്ട്രീയത്തിലും ഐ പി എല്‍ പോലുള്ള മേളകളുടെ സംഘാടനത്തിലും അന്നോളം നടത്തിയിരുന്ന ഇടപെടലുകളില്‍ ആര്‍ക്കും സംശയവുമുണ്ടായില്ല. ക്രിക്കറ്റ് രാഷ്ട്രീയത്തില്‍ അടവും തൊഴിലും ശീലിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയും നരേന്ദ്ര മോഡിയും നേതൃസ്ഥാനത്തുള്ള ബി ജെ പിക്കും ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടായില്ല, ഇനിയൊട്ട് ഉണ്ടാകുകയുമില്ല.


അഴിമതിയുടെയും സ്വജന സംരക്ഷണത്തിന്റെയും ഈ കഥകള്‍ക്ക് മുകളില്‍ നിന്നുകൊണ്ടാണ് വാതുവെപ്പിലുള്‍പ്പെട്ട കളിക്കാരെക്കുറിച്ച് നാം സംസാരിക്കേണ്ടത്. കള്ളപ്പണം വെളുപ്പിക്കാന്‍ സംഘാടകര്‍ ഐ പി എല്ലിനെ ഉപയോഗിച്ചപ്പോള്‍ എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗം കളിക്കാര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചുവെന്ന് മാത്രമേയുള്ളൂ. വലിയ കള്ളന്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിച്ച നിയമ നിര്‍ഹവണ സംവിധാനം, കളിക്കാരുടെ ഫോണ്‍ ചോര്‍ത്തി അറസ്റ്റ് ചെയ്ത്, അതിനെ ആഘോഷമാക്കുമ്പോള്‍ പുച്ഛിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. എല്ലാവരുടെയും പൊന്‍മുട്ടയിടുന്ന താറാവാണ് ഐ പി എല്‍. വാതുവെപ്പ് തെളിഞ്ഞത് കൊണ്ട് മാത്രം കളി നിര്‍ത്തില്ല. ഒത്തുകളിച്ചവരെ പുറത്താക്കി മാമാങ്കം പൂര്‍വാധികം ഭംഗിയായി തുടരുമെന്ന് ബി സി സി ഐ അധ്യക്ഷന്‍ ശ്രീനിവാസന്‍ (ഇദ്ദേഹത്തിനുമുണ്ട് ഐ പി എല്‍ ടീം) പ്രഖ്യാപിച്ചത്  അതുകൊണ്ടാണ്.


സമ്പത്തും അധികാരവും മാത്രമായിരുന്നില്ല കോടികളുടെ ഈ വിനോദത്തിന് ചൂഷണം ചെയ്യപ്പെടുന്നത്. അത്തരം ചൂഷണങ്ങളുടെ ചില ദുര്‍ഗന്ധപൂരിതമായ കഥകള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ പുറത്ത് വരികയും ചെയ്തിരുന്നു.
മാഫിയക്ക് വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്. കള്ളപ്പണം, ലഹരി, ലൈംഗിക വാണിജ്യം അങ്ങനെയെല്ലാം. കളിക്കളത്തിന് പുറത്തെ പ്രതികാരത്തിന്റെ ലോകത്തേക്ക് കൂടി കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ടെന്ന് വേണം ശ്രീശാന്തിന്റെയും മറ്റ് രണ്ട് പേരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍. ഒറ്റുകാരില്ലാതെ ഈയൊരു വിവരം പുറത്തുപോകില്ലല്ലോ. വാതുവെപ്പില്‍ 10 ലക്ഷം നഷ്ടപ്പെട്ടപ്പോള്‍ ബന്ധുവിന്റെ മകനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം മോചന ദ്രവ്യമാവശ്യപ്പെടുകയും പോലീസിലറിയിച്ചുവെന്ന് മനസ്സിലായപ്പോള്‍ ആ 13കാരനെ കൊന്ന് കത്തിക്കുകയും ചെയ്ത എം ബി എക്കാരന്‍ ഏതളവിലുള്ള കുറ്റകൃത്യത്തിനും ഇത് പ്രേരകമാകുന്നുവെന്നതിന് തെളിവാണ്.


കള്ളപ്പണത്തിന്റെ ലഭ്യമായ കണക്കുകള്‍ പോലും മൂടിവെച്ചും ഗത്യന്തരമില്ലാത്തഘട്ടത്തില്‍ പിടിയിലാകുന്നവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പോലും മറച്ചുവെച്ചും കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഭരണകൂടമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഈ കളി അനുസ്യൂതം തുടരും. അടിമുടി വ്യാജമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ നാമതിനെ ആസ്വദിക്കും. ഏറുകാരനും അടിക്കാരനും വേണ്ടി ഘോരഘോരം വാദിക്കും.

2013-05-10

വെള്ളത്തിലെഴുതിയ ചാരചിത്രം



നദീജല തര്‍ക്കത്തില്‍ തമിഴ്‌നാടിന് അനുകൂലമായി (കേരളത്തിന് എതിരായി എന്ന് വേണം 'ദേശസ്‌നേഹി'കള്‍ വായിക്കാന്‍) വാര്‍ത്തകള്‍ ചമച്ചു, മലയാളത്തിലെ പ്രമുഖ മൂന്ന് പത്രങ്ങളിലെ പത്രപ്രവര്‍ത്തകരെന്ന് സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഖേദപ്രകടനം നടത്തി. ഖിന്ന മുഖനായിരുന്നു മുഖ്യമന്ത്രി. വാക്കുകളുടെ ഒഴുക്കിന് സ്വതേയുള്ള കുറവ്, കുറേക്കൂടി കൂടുതലായിരുന്നു. ഖേദപ്രകടനമെന്ന വാക്ക് ഉച്ചരിക്കുന്നതിന് മുമ്പുള്ള ഏ...കാരത്തിന് സാധാരണയുണ്ടാകാറുള്ളതിലുമധികം നീളമുണ്ടായിരുന്നു, ദുഃഖച്ഛവി നിറഞ്ഞതുമായിരുന്നു. മുഖ്യമന്ത്രിക്ക് ഏറെ വേണ്ടപ്പെട്ട (അവര്‍ക്കിങ്ങോട്ടും അങ്ങനെ തന്നെ) ഏറ്റവും വലിയ പത്രത്തിന്റെതുള്‍പ്പെടെ മൂന്ന് പ്രമുഖരായ പത്രപ്രവര്‍ത്തകര്‍ക്കെതിരെ, താന്‍ മുഖ്യമന്ത്രിയായിരിക്കെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായതിലുള്ള അസഹ്യമായ വേദന പ്രകടമായിരുന്നു. തീര്‍ത്തും ആത്മാര്‍ഥമായിരുന്നു ഖേദപ്രകടനമെന്നത് വ്യക്തമാകാന്‍ ഇതിലപ്പുറമൊന്നും വേണ്ടതില്ല.


മുല്ലപ്പെരിയാര്‍, പറമ്പിക്കുളം - ആളിയാര്‍, ശിരുവാണി, കാവേരി എന്ന് തുടങ്ങി തമിഴ്‌നാടും കേരളവും ഉള്‍ക്കൊള്ളുന്ന അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ മലയാളിയായ ഒരു ഉദ്യോഗസ്ഥനെ തമിഴ്‌നാട് തിരുവനന്തപുരത്ത് നിയോഗിച്ചുവെന്നും ഇദ്ദേഹം സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിച്ചുവെന്നുമായിരുന്നു ആദ്യം വന്ന വാര്‍ത്ത. തമിഴ്‌നാടെന്ന 'ശത്രു രാജ്യം' നടത്തുന്ന ഗുരുതരമായ 'ചാര വൃത്തി' എന്ന തോതില്‍ ഇത് വ്യവഹരിക്കപ്പെട്ടു. മലയാളിയായ ഉദ്യോഗസ്ഥന്റെ ചിത്രവും അദ്ദേഹം തിരുവനന്തപുരത്ത് താമസിക്കുന്ന വലിയ വീടിന്റെ ദൃശ്യങ്ങളുമായി ചാനലുകള്‍ രംഗത്തുവന്നു. നദീജല തര്‍ക്കങ്ങളില്‍ കേരള സര്‍ക്കാറെടുക്കുന്ന 'രഹസ്യ' തീരുമാനങ്ങള്‍ അപ്പപ്പോള്‍ ചോര്‍ത്തിയെടുക്കാന്‍ ദീര്‍ഘകാലമായി ഈ ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് നിയോഗിച്ചിരിക്കയാണ് തമിഴ്‌നാട്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായി ഏറെ അടുപ്പം സ്ഥാപിച്ചിരിക്കുന്നു ഇദ്ദേഹം.


കേരളത്തിന്റെ തീരുമാനങ്ങള്‍ അപ്പപ്പോള്‍ മനസ്സിലാക്കി, തമിഴ്‌നാടിനെ അറിയിക്കുകയും അവര്‍ അതിനനുസരിച്ച് തര്‍ക്കം സംബന്ധിച്ച കോടതി വ്യവഹാരങ്ങളില്‍ നിലപാടെടുക്കുകയും ചെയ്യുന്നു. അങ്ങനെയാണ് കേസുകളില്‍ അനുകൂല വിധി സമ്പാദിക്കാന്‍ തമിഴ്‌നാടിന് സാധിക്കുന്നത്. അങ്ങനെ നിരവധി വ്യാഖ്യാനങ്ങളുമുണ്ടായി. വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുന്നുമുണ്ട് ഈ ഉദ്യോഗസ്ഥനെന്ന് ആക്ഷേപവുമുണ്ടായി. എന്തിന് ചില മന്ത്രിമാര്‍ക്ക് വരെ ഇദ്ദേഹവുമായി ബന്ധമുണ്ടെന്ന് അഭ്യൂഹമുയര്‍ന്നു. തനിക്കങ്ങനെ ബന്ധമില്ലെന്ന വിശദീകരണവുമായി ഒരു മന്ത്രി സ്വമേധയാ രംഗത്തുവരികയും ചെയ്തു.


കാര്യങ്ങള്‍ ഇത്രയുമായതിന് ശേഷമാണ് തമിഴ്‌നാടിന് അനുകൂലമായി വാര്‍ത്തകള്‍ ചമക്കുന്ന പത്രപ്രവര്‍ത്തകര്‍ മൂന്ന് പ്രമുഖ പത്രങ്ങളിലുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം പുറത്തുവരുന്നത്. 'ചാരനാ'യ മലയാളി ഉദ്യോഗസ്ഥന്റെ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രത്തില്‍ അല്‍പ്പം നിറം ചേര്‍ത്ത്, ദേശദ്രോഹിയെ പരിചയപ്പെടുത്തുകയും അയാള്‍ താമസിക്കുന്ന വലിയ വീടിന്റെ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് മാത്രം കിട്ടിയതെന്ന് അവകാശപ്പെട്ട് അവതരിപ്പിക്കുകയും ചെയ്ത ചാനലിന്റെ മുതലാളി സ്ഥാനത്തുള്ള പത്രത്തിന്റെ പ്രവര്‍ത്തകന്‍ കൂടി ആരോപണവിധേയനായി. അതോടെ കൊട്ടിഘോഷിക്കപ്പെട്ട ചാരക്കഥ സ്‌ക്രീനില്‍ നിന്നും പത്രത്താളുകളില്‍ നിന്നും അപ്രത്യക്ഷമായി. ചാരപ്പണിക്കാരനുമായി പത്രപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി എന്നീ പത്രങ്ങള്‍ രംഗത്തുവന്നു. ഏതെങ്കിലുമൊരു പത്രപ്രവര്‍ത്തകന്‍ തിരുവനന്തപുരത്തു നിന്ന് എഴുതി വിടുന്ന വാര്‍ത്ത അതേപടി പ്രസിദ്ധീകരിക്കുന്ന പത്രങ്ങളല്ല ഇവയൊന്നും. അത് പരിശോധിച്ച്, വസ്തുനിഷ്ഠമെന്ന് ഉറപ്പാക്കി പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സുസജ്ജമായ സംവിധാനങ്ങളുള്ളവയാണ്. എന്നിട്ടും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് വന്നാല്‍, അത് കേവലം റിപ്പോര്‍ട്ട് ചെയ്തയാളുടെ മാത്രം ഉത്തരവാദിത്വമാകില്ല, മറിച്ച് പത്രത്തിന്റെ തന്നെ ഉത്തരവാദിത്വമാകുമെന്ന് ബോധ്യമുള്ളതിനാലും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തങ്ങള്‍ അവകാശപ്പെടുന്ന വിശ്വാസ്യതക്ക് കളങ്കമാകുമെന്നും തിരിച്ചറിഞ്ഞാണ് പത്രം നടത്തിപ്പുകാര്‍ അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ രംഗത്തുവന്നത്.


രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സെക്രട്ടേറിയറ്റില്‍ ചാരനുണ്ടെന്ന് ആരോപിക്കുന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ അതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയോ, അന്വേഷണം തുടങ്ങിയോ എന്നൊന്നും വ്യക്തമാക്കിയിരുന്നില്ല. ആരും അത് അന്വേഷിച്ചുമില്ല. ചാരനെക്കുറിച്ചുള്ള വാര്‍ത്ത ആഘോഷിച്ചവര്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം പുറത്തുവന്നതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം എന്തായി എന്ന് അന്വേഷിക്കാന്‍ മെനക്കെട്ടതുമില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ദിവസങ്ങള്‍ക്കകം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അനിതരസാധാരണമായ കാര്യക്ഷമത.


ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ മാധ്യമ പ്രവര്‍ത്തകരാരും പ്രവര്‍ത്തിച്ചിട്ടില്ലെന്ന, സാമാന്യ ബുദ്ധിയുള്ളവരൊക്കെ പ്രതീക്ഷിച്ച, നിഗമനത്തില്‍ തന്നെ എത്തി ചീഫ് സെക്രട്ടറി. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിസഭക്ക് മുമ്പാകെ വന്നു. മന്ത്രിസഭ ഏകകണ്ഠമായി (അങ്ങനെയല്ലാതെ വരില്ല) റിപ്പോര്‍ട്ട് അംഗീകരിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെങ്കിലും സംഭവിച്ചു പോയ തെറ്റിന്റെ ഗൗരവം മനസ്സിലാക്കി മുഖ്യമന്ത്രി തന്നെ ഖേദപ്രകടനം നടത്തണമെന്ന് നിശ്ചയിച്ചു. അതനുസരിച്ചാണ് ഖേദത്തിന്റെ ആഴം പരമാവധി വ്യക്തമാക്കിക്കൊണ്ട് ഉമ്മന്‍ ചാണ്ടി സംസാരിച്ചത്.


ചീഫ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം മാത്രമല്ല അന്വേഷിച്ചത്. ആകെയന്വേഷിച്ചു. സെക്രട്ടേറിയറ്റില്‍ നിന്ന് രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരാരും തെറ്റ് ചെയ്തിട്ടില്ല എന്നും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍ അംഗീകരിക്കുകയാണെങ്കില്‍ രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്നും ഉദ്യോഗസ്ഥരാരും തെറ്റ്  ചെയ്തിട്ടില്ല എന്നുമുള്ള കണ്ടെത്തല്‍ കൂടി അംഗീകരിക്കേണ്ടിവരും. അങ്ങനെയാണെങ്കില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തിരുവനന്തപുരത്തേക്ക് നിയോഗിച്ച മലയാളി ഉദ്യോഗസ്ഥനെ രേഖകള്‍ ചോര്‍ത്തുന്നയാളായി ചിത്രീകരിച്ചത് തെറ്റായിപ്പോയെന്ന് സമ്മതിക്കേണ്ടിവരും. കേരളത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തി, മലയാളികളില്‍ വലിയൊരു വിഭാഗത്തെ ബുദ്ധിമുട്ടിലാക്കാന്‍ പാകത്തില്‍ തമിഴ്‌നാട് സര്‍ക്കാറിനെ സഹായിക്കുന്നയാളെന്ന അപകീര്‍ത്തി ആ ഉദ്യോഗസ്ഥന് സമ്മാനിച്ചതില്‍ ഖേദം പ്രകടിപ്പിക്കണം. അതുണ്ടാകുമോ?


പരസ്യ, രഹസ്യ അന്വേഷണങ്ങളില്‍ ശാസ്ത്രീയ പരിശീലനം നേടിയ പോലീസൂകാരടങ്ങുന്ന (അങ്ങനെയാണ് ഭരണകൂടം അവകാശപ്പെടുന്നത്) ഇന്റലിജന്‍സ് വിഭാഗം, കൂലംകഷമായി അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ഏതാനും ദിവസങ്ങള്‍ കൊണ്ട് ചീഫ് സെക്രട്ടറിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഇങ്ങനെയാണോ സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ കാര്യക്ഷമത എന്ന് വ്യക്തമാക്കേണ്ട ബാധ്യതയുണ്ട്, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മന്ത്രിസഭയുടെ തലവനെന്ന നിലക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും. ഇന്റലിജന്‍സിന്റെ വിവിധ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ദിനേനയെന്നോണം വാര്‍ത്തകള്‍ വരുന്നുണ്ട്. അതൊക്കെ വസ്തുതകളുടെ പിന്‍ബലമില്ലാതെ പാകം ചെയ്‌തെടുക്കുന്നതാണോ എന്ന് കൂടി പറഞ്ഞുതരേണ്ടതുമുണ്ട്. പാകം ചെയ്‌തെടുക്കുന്നവ സുലഭമാണെന്നതിന് മുന്‍ കാലങ്ങളില്‍ തെളിവുകള്‍ ധാരാളമുണ്ടായിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇത്ര പരസ്യമായി സമ്മതിക്കുന്നത്, കോടതി ഭാഷയില്‍ പറഞ്ഞാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മുന്‍കാല സംഭവങ്ങളില്‍ റിപ്പോര്‍ട്ടുകളുടെ ഇരകളായവര്‍ ഒരു ചീഫ് സെക്രട്ടറി തല അന്വേഷണത്തിന് പ്രേരിപ്പിക്കാന്‍ ത്രാണിയില്ലാത്തവരായതുകൊണ്ട് ഇരകളായി തുടര്‍ന്നുവെന്ന് മാത്രം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു ഇന്റലിജന്‍സ് സംവിധാനം നിലനിര്‍ത്തേണ്ടതുണ്ടോ എന്നത് കൂടി സര്‍ക്കാര്‍ ആലോചിക്കണം. പൂര്‍ണമായും തെറ്റായ വിവരങ്ങളാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന പേരില്‍ സമര്‍പ്പിച്ചതെങ്കില്‍ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.


ഇനി അന്തര്‍സംസ്ഥാന നദീജല കരാറുകളുടെ കാര്യത്തില്‍ എന്ത് രഹസ്യമാണ് ചോര്‍ത്താനുള്ളത് എന്ന് ആലോചിക്കുന്നത് കൂടി നന്നാകും. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം - ആളിയാര്‍, ശിരുവാണി എന്ന് തുടങ്ങി വിവിധ നദീജല കരാറുകളെക്കുറിച്ചുള്ള ഏതാണ്ടെല്ലാ രേഖകളും പരസ്യമാണ്. ഇത് സംബന്ധിച്ച കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാനിടയുള്ള നിലപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കാന്‍ പ്രത്യേകിച്ച് രേഖ ചോര്‍ത്തലൊന്നും ആവശ്യമില്ല. അത്ര ലാഘവബുദ്ധിയോടെയാണ് നമ്മുടെ സര്‍ക്കാറുകള്‍ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്, കാലാവധി കഴിഞ്ഞ കരാറുകളും അത് പുതുക്കുന്നതില്‍ കാട്ടിയ അലംഭാവവും മാത്രം മതി തെളിവായി. അതേസമയം, ഇത്തരം കരാറുകളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായതും അതിലധികവും നേടിയെടുക്കാന്‍ എക്കാലവും തമിഴ്‌നാട് ശ്രദ്ധിച്ചിട്ടുണ്ട്.  തമിഴ് ജനതക്ക് വെള്ളത്തിന്റെ ആവശ്യമുണ്ടെന്നും ലഭിക്കുന്ന വെള്ളം ഉദ്ദിഷ്ട ഫലം ഉളവാക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ സര്‍ക്കാറും അവിടുത്തെ ജനങ്ങളും ജാഗ്രത കാട്ടും. കോടതി മുമ്പാകെയുള്ള കേസുകളില്‍ സ്വന്തം ഭാഗം സമര്‍ഥമായി അവതരിപ്പിക്കാന്‍ ഗൃഹപാഠം ചെയ്യും, വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ച് അതിനനുസരിച്ച് കരുനീക്കം നടത്തുകയും ചെയ്യും.


ഇവിടെ നടക്കുന്നതോ? അതറിയണമെങ്കില്‍ പറമ്പിക്കുളം - ആളിയാര്‍ കരാറനുസരിച്ച് കേരളത്തിന് വെള്ളം ലഭ്യമാക്കുന്നതിന് തമിഴ്‌നാട് മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ജല വിഭവ മന്ത്രിയും ആ വകുപ്പിന്റെ സെക്രട്ടറിയും വാര്‍ത്താ സമ്മേളനത്തിന് മുമ്പ് നടത്തിയ രഹസ്യ ഭാഷണം ഓര്‍ത്താല്‍ മതി. പറമ്പിക്കുളം - ആളിയാര്‍ കരാറനുസരിച്ച് കേരളത്തിന് ലഭിക്കേണ്ടത് എത്രയാണെന്ന് മന്ത്രി ചോദിക്കുന്നു. കണക്ക് പറയാന്‍ തുടങ്ങിയ സെക്രട്ടറി, പൊടുന്നനെ നിര്‍ത്തിയ ശേഷം അതിവിടെ പറയേണ്ട, കോയമ്പത്തൂരിലെ വെള്ളക്ഷാമവും കേരളം നേരിടുന്ന വരള്‍ച്ചയും കണക്കിലെടുത്ത് ഈ അളവില്‍ വെള്ളം പരസ്പരം വിട്ടുനല്‍കാന്‍ തീരുമാനിച്ചുവെന്ന് പറഞ്ഞാല്‍ മതിയെന്ന് ഉപദേശിക്കുന്നു. സുപ്രധാനമായ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇറങ്ങിയിട്ടും കരാറനുസരിച്ച് കേരളത്തിന് കിട്ടേണ്ടത് എത്ര വെള്ളമാണെന്ന് അറിയില്ല! എത്ര വെള്ളം കിട്ടണമെന്നത് ജനങ്ങള്‍ അറിയാതിരിക്കുന്നതാണ് നല്ലതെന്ന് സെക്രട്ടറി ഉപദേശിക്കുന്നു. കാലവധി കഴിഞ്ഞ കരാറനുസരിച്ച് എത്ര വെള്ളമാണ് കിട്ടേണ്ടത് എന്ന് മാലോകര്‍ക്കാര്‍ക്കും അറിയില്ലെന്നാണ് ഭരണ യന്ത്രം തിരിക്കുന്നവര്‍ കരുതുന്നത്. അത്തരം 'രഹസ്യ'ങ്ങള്‍, തമിഴ്‌നാട് ചാര പ്രവര്‍ത്തനത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥന്‍ ചോര്‍ത്തിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. ആ ചാരനെ തുറന്ന് കാട്ടുക തന്നെ വേണം.

2013-05-03

എന്തിന്റെ രക്തസാക്ഷി?



അഴിമതി ആരോപണങ്ങള്‍, ആ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ അട്ടിറിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപങ്ങള്‍, അത്തരം ശ്രമങ്ങളില്‍ പ്രധാനമന്ത്രിക്ക് വരെ പങ്കുണ്ടെന്ന കുറ്റപ്പെടുത്തല്‍ - വലിയ പ്രതിസന്ധി തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. തൃണമൂലും ഡി എം കെയും മുന്നണി വിട്ടതോടെ ന്യൂനപക്ഷമായ മന്ത്രിസഭക്ക് നിലനില്‍ക്കണമെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിയുടെയും ബി എസ് പിയുടെയും പുറത്തു നിന്നുള്ള പിന്തുണ വേണം. ധനകാര്യബില്‍ പാസ്സാക്കുന്നത് പോലെ ദൈനംദിന ഭരണ നടപടിക്രമങ്ങള്‍ക്കാവശ്യമായ നിയമ നിര്‍മാണത്തിന് ഈ പാര്‍ട്ടികളുടെ മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി പിന്തുണ വേണം. ഇത്തരമൊരു സാഹചര്യത്തിലേക്കാണ് സരബ്ജിത് സിംഗിന്റെ മരണ വാര്‍ത്തയെത്തുന്നത്. ശത്രു രാജ്യത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ഹിന്ദുസ്ഥാനിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ഒന്നും ചെയ്തില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണമെത്തുന്നത്. സരബ്ജിത് രാജ്യത്തിന്റെ ധീരപുത്രനെന്ന് പ്രഖ്യാപിക്കുകയല്ലാതെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ മറ്റു മാര്‍ഗമില്ല തന്നെ. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് പഞ്ചാബിലെ അകാലി - ബി ജെ പി സഖ്യ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതും ഉയര്‍ന്നു വരാനിടയുള്ള പൊതുജന വികാരം കണക്കിലെടുത്ത് തന്നെയാണ്.

പാക്കിസ്ഥാനില്‍ ലാഹോറിലെ ജയിലില്‍ കഴിഞ്ഞിരുന്ന സരബ്ജിത് സിംഗ് സഹതടവുകാരുടെ മര്‍ദനമേറ്റാണ് മരിച്ചത്. ജയിലില്‍ തടവുകാരന്‍ മര്‍ദനമേറ്റ് മരിക്കുന്നത് അപൂര്‍വ സംഭവമല്ല. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍, കൂട്ട ബലാത്സംഗക്കേസിലെ ആരോപണവിധേയനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് അടുത്തിടെയാണ്. കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന ആരോപണം നിലനില്‍ക്കുന്നു. ഇതേ കേസില്‍ ആരോപണവിധേയനായ മറ്റൊരാളിന് സഹതടവുകാരുടെ മര്‍ദനമേറ്റതും വാര്‍ത്തയായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിലും ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സരബ്ജിത് ആക്രമിക്കപ്പെട്ടത് പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുമ്പോഴാണ് എന്ന വ്യത്യാസമേയുള്ളൂ. ആ വ്യത്യാസമാണ് സംഭവത്തിന്റെ മാനം വലിയ തോതില്‍ വര്‍ധിപ്പിക്കുന്നത്.

സരബ്ജിതിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തണമെന്നും പാക്കിസ്ഥാനെതിരെ രാജ്യത്തെ രാഷ്ട്രീയ സംവിധാനങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സഹോദരി ദല്‍ബീര്‍ കൗര്‍ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്.
ഇരുപത് വര്‍ഷത്തിലേറെയായി പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന സരബ്ജിതിനെ മോചിപ്പിക്കാനായി നിരന്തരം യത്‌നിക്കുകയായിരുന്നു കുടുംബാംഗങ്ങള്‍. പാക്കിസ്ഥാനിലെ കോടതി വിധിച്ച വധശിക്ഷ ഏത് നിമിഷവും നടപ്പാക്കപ്പെട്ടേക്കാമെന്ന ഭീതിയില്‍ കഴിയുകയായിരുന്നു അവര്‍. അതൊഴിവായിക്കിട്ടുന്നതിന് പാക്കിസ്ഥാനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യയിലെ ഭരണ സംവിധാനത്തോട് നിരന്തരം അപേക്ഷിക്കുകയുമായിരുന്നു. ഇതിനിടെ സഹതടവുകാരുടെ മര്‍ദനത്താല്‍ സരബ്ജിതിന് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ബന്ധുക്കള്‍ക്ക് അളവില്‍ കവിഞ്ഞ രോഷവും പ്രതിഷേധവുമൊക്കെയുണ്ടാകുക സ്വാഭാവികം. അതവര്‍ പങ്ക്‌വെക്കുകയും ചെയ്യും. രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കണമെന്നും ആവശ്യപ്പെടുന്നത് അതിന്റെ ഭാഗമാണ്. പാക്കിസ്ഥാനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതും അതുകൊണ്ടാണ്.

പക്ഷേ, ഉത്തരവാദിത്വമുള്ള രാഷ്ട്രീയ സംവിധാനങ്ങളും ഭരണ നേതൃത്വവും ഇതേ രീതി പിന്തുടരുന്നത് ആരോഗ്യകരമല്ല. സരബ്ജിതിനെ രാജ്യത്തിന്റെ ധീരപുത്രനെന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുമ്പോഴും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്താന്‍ പഞ്ചാബിലെ സര്‍ക്കാര്‍ തീരുമാനിക്കുമ്പോഴും ഹിന്ദുസ്ഥാന്‍കാരനെ പാക്കിസ്ഥാന്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ദേശീയവികാരമുണര്‍ത്താനും ഭരണനേതൃത്വം ദയനീയമായി പരാജയപ്പെട്ടെന്ന് സ്ഥാപിച്ചെടുക്കാനും പ്രതിപക്ഷം ശ്രമിക്കുമ്പോഴും ചില അപാകങ്ങളുണ്ട്.


രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യമുന്നയിക്കുന്ന കുടുംബം സരബ്ജിത്, പാക്കിസ്ഥാനില്‍ എത്തിയത് എങ്ങനെ എന്നതില്‍ മുന്‍കാലത്ത് നല്‍കിയ വിശദീകരണം ഇതാണ്. ഇന്ത്യാ - പാക് അതിര്‍ത്തി മേഖലയില്‍ കന്നുകാലി മേയ്ക്കുന്നതിനിടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്നു പോയി. പിന്നീട് ഇയാളെക്കുറിച്ച് അറിയുന്നത് ലാഹോറിലെ ജയിലില്‍ നിന്ന് കത്ത് ലഭിക്കുമ്പോഴാണ്. ലാഹോറിലും ഫൈസലാബാദിലുമുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ കോടതി വധശിക്ഷക്ക് വിധിച്ചുവെന്ന് ആ കത്തിലൂടെ അറിവായി. സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ച മന്‍ജിത് സിംഗിനെയാണ് പാക്കിസ്ഥാന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. സരബ്ജിതിനെ മന്‍ജിത് സിംഗായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട ജയില്‍വാസത്തിനും ഇപ്പോഴുണ്ടായ ദുരന്തത്തിനും കാരണങ്ങളിലൊന്ന് 'അബദ്ധത്തില്‍ സംഭവിച്ച അതിര്‍ത്തി ലംഘന'മാണെന്ന് ബന്ധുക്കളുടെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം.

'അബദ്ധത്തില്‍ സംഭവിക്കുന്ന അതിര്‍ത്തി ലംഘന'ങ്ങള്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ പുതുതല്ല. സരബ്ജിതിന് മുമ്പും പിമ്പും നിരവധി പേര്‍ ഇത്തരം ലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്. അവ പരസ്പരം ബോധ്യപ്പെടുത്തി, താന്താങ്ങളുടെ പൗരന്‍മാരെ ഇരു രാജ്യങ്ങളും മോചിപ്പിച്ചിട്ടുമുണ്ട്. സരബ്ജിതിന്റെ കാര്യത്തില്‍ ഇതൊന്നും എന്തുകൊണ്ട് സാധിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഭരണകൂടമാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോ, ആവിഷ്‌കരിച്ച പദ്ധതിയനുസരിച്ച് പാക്കിസ്ഥാനില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച ഏജന്റാണ് സരബ്ജിതെന്നാണ് പാക് അന്വേഷണ ഏജന്‍സി പറയുന്നത്. അതിന് അവര്‍ നിരത്തിയ തെളിവുകള്‍ അംഗീകരിച്ചാണ് അവിടുത്തെ കോടതി സരബ്ജിതിന് വധശിക്ഷ വിധിച്ചത്.

രഹസ്യാന്വേഷണ സംഘടനയുടെ ഏജന്റായിരുന്നില്ല സരബ്ജിതെന്ന് പാക്കിസ്ഥാനെ ബോധ്യപ്പെടുത്താന്‍  22 വര്‍ഷത്തിനിടെ ഇന്ത്യയിലെ സര്‍ക്കാറുകള്‍ക്ക്, അതില്‍ 1999 മുതല്‍ 2004വരെ അധികാരത്തിലിരുന്ന വാജ്പയ് സര്‍ക്കാറും ഉള്‍പ്പെടും, സാധിച്ചില്ല. ഇപ്പോള്‍, രാജ്യത്തിന്റെ ധീരപുത്രനെന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുകയും പാര്‍ലിമെന്റ് പ്രമേയം പാസ്സാക്കുകയും ചെയ്യുമ്പോള്‍ സരബ്ജിത് ചാരനായിരുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണത്തിന് കൂടുതല്‍ ബലം കിട്ടുകയാണ് ചെയ്യുന്നത്.
സരബ്ജിതിന് വേണ്ടി കണ്ണീരൊഴുക്കുകയും പാക് ഭരണകൂടത്തിന്റെ അറിവില്ലാതെ കൊലപാതകം നടക്കില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, 'ഹിന്ദുസ്ഥാനി'യായ ഒരാള്‍ പാക്കിസ്ഥാനിലെ ജയിലില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ഉടലെടുത്തേക്കാവുന്ന വര്‍ഗീയ വികാരത്തെ മുന്നില്‍ കാണുകയാണ് ബി ജെ പി. ഈ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 1999 മുതല്‍ 2004 വരെ ഭരണം നടന്നപ്പോഴും സരബ്ജിത് ലാഹോര്‍ ജയിലിലായിരുന്നു. നിരപരാധിത്വം പാക് ഭരണകൂടത്തെ ബോധ്യപ്പെടുത്താന്‍ അക്കാലത്ത് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ എന്നും എന്തുകൊണ്ടാണ് ആ ശ്രമങ്ങള്‍ ഫലം കാണാതിരുന്നത് എന്നും തുറന്നു പറഞ്ഞതിനു ശേഷം വികാരപ്രകടനം നടത്തുന്നതാകും ഉചിതം.

മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെയും പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ നടപ്പാക്കിയത് സരബ്ജിതിന്റെ ജീവന് ഭീഷണിയായെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ചില റിപോര്‍ട്ടുകളില്‍ കാണുന്നു. ശിക്ഷ നടപ്പാക്കലില്‍ പ്രകോപിതരായ പാക് ഭരണകൂടമോ ഏതെങ്കിലും ഏജന്‍സികളോ സംഘടനകളോ പക തീര്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അവിടുത്തെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ വംശജരുടെ മുഴുവന്‍ ജീവന്‍ ഭീഷണിയിലാകേണ്ടതല്ലേ? പക തീര്‍ക്കാന്‍ പാക് ഭരണകൂടമാണ് തീരുമാനിച്ചിരുന്നതെങ്കില്‍, ഇന്ത്യ കാട്ടിക്കൊടുത്ത 'നല്ല മാതൃക' അവരുടെ മുന്നിലുണ്ട് താനും.  സരബ്ജിതിനെ ആരുമറിയാതെ തൂക്കിലേറ്റിയിരുന്നുവെങ്കില്‍, കസബിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും ശിക്ഷ നടപ്പാക്കിയപ്പോള്‍ ഇന്ത്യയിലുയര്‍ന്ന പ്രതിഷേധമൊന്നും ആ രാജ്യത്ത് ഉയരുമായിരുന്നില്ലല്ലോ?

ഇന്ത്യന്‍ ഭരണകൂടം കാട്ടിക്കൊടുത്ത എളുപ്പ വഴി മുന്നില്‍ നില്‍ക്കെ, സഹതടവുകാരെക്കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തേണ്ട കാര്യമൊന്നും പാക്കിസ്ഥാന്‍ ഭരണകൂടത്തിനില്ല. അവിടുത്തെ കോടതി ശിക്ഷ വിധിച്ചു, പ്രസിഡന്റ് ദയാഹരജി തള്ളിക്കളഞ്ഞു, പിന്നെക്കൊടുത്ത ഹരജി തള്ളാനുള്ള തീരുമാനമെടുക്കാന്‍ ഇപ്പോഴത്തെ പ്രസിഡന്റിന് അധികം സമയവും വേണ്ട. ഇവിടെ നടത്തിയത് പോലെ, ദയാഹരജി തള്ളലും ശിക്ഷ നടപ്പാക്കാന്‍ വാറണ്ട് പുറപ്പെടുവിക്കലും കഴുമരമൊരുക്കലുമൊക്കെ മണിക്കൂറുകള്‍കൊണ്ട് പൂര്‍ത്തിയാക്കാം അവര്‍ക്കും. അതു ചെയ്തില്ല എന്നത് കൊണ്ടു തന്നെ പാക്കിസ്ഥാന്‍ കുറേക്കൂടി മര്യാദ കാട്ടിയെന്ന് കരുതേണ്ടിവരും.

ജയിലില്‍ വെച്ച് സഹതടവുകാര്‍ സരബ്ജിതിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത് ദൗര്‍ഭാഗ്യകരം തന്നെയാണ്. ഉത്തരവാദികളായവര്‍ക്കെതിരെ ആ രാജ്യത്തെ ഭരണകൂടം നടപടി സ്വീകരിക്കണം. അതിനു വേണ്ട സമ്മര്‍ദം ചെലുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുകയും വേണം. സരബ്ജിതിന്റെ നിരപരാധിത്വം (അത് ശരിയാണെങ്കില്‍) തെളിയിക്കുന്ന കാര്യത്തില്‍ കാട്ടിയ അലംഭാവം ഇക്കാര്യത്തില്‍ കാട്ടുകയും അരുത്. അതിനുള്ള വിവേകമാണ് കാട്ടേണ്ടത്.

മുംബൈയില്‍ ഭീകരാക്രമണം നടത്തിയവര്‍ പാക് വംശജരാണെന്ന് തെളിയിക്കപ്പെട്ടപ്പോഴും ആ ആക്രമണത്തിന് പിന്നില്‍ പാക് സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ കൂടി പങ്കെടുത്ത ഗൂഢാലോചന നടന്നുവെന്ന് ആരോപിക്കപ്പെട്ടപ്പോഴും അനന്യസാധാരണമായ വിവേകം കാട്ടിയിരുന്നു ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന നിലപാട് സ്വീകരിച്ചു. ഗൂഢാലോചന നടത്തിയവരില്‍ സി ഐ എയുടെ ഇരട്ട ഏജന്റാണെന്ന് സംശയിക്കപ്പെടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഉള്‍പ്പെട്ടതാണോ ഇത്തരത്തില്‍ വിവേകപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ പ്രേരകമായത് എന്ന് അറിയില്ല. എന്തായാലും വികാരത്തെ നിയന്ത്രിച്ച് പെരുമാറാന്‍ രാഷ്ട്രീയ നേതൃത്വം സന്നദ്ധത കാട്ടിയിരുന്നു.
ഇവിടെ പക്ഷേ, വികാരം, വിവേകത്തെ മറികടക്കുകയാണ്. 'അബദ്ധത്തില്‍ അതിര്‍ത്തി കടന്നു' പോയ ഒരു വ്യക്തിയാണ് സരബ്ജിത്. പാക്കിസ്ഥാനില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് തിരിച്ചു വന്നിരുന്നുവെങ്കില്‍ താന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയുടെ ഏജന്റായിരുന്നുവെന്നും ജയിലില്‍ കിടന്നതിന് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെടുമായിരുന്നുവെന്ന് ഉറപ്പ്. അതിനെ പിന്തുണച്ച്, ഇപ്പോള്‍ രക്തസാക്ഷിത്വം അവകാശപ്പെടുന്ന ബന്ധുക്കളും എത്തുമായിരുന്നു.

സരബ്ജിതിന്റെ കാര്യത്തില്‍ ഉയരുന്ന ആരോപണങ്ങളും ധീരപുത്ര പ്രഖ്യാപനങ്ങളുമൊക്കെ രാഷ്ട്രീയ നേട്ടങ്ങള്‍ മുന്നില്‍ക്കണ്ട് മാത്രമാണ്. ഏതാനും മാസങ്ങള്‍ക്കപ്പുറത്ത് തിരഞ്ഞെടുപ്പ് നടക്കുകയാണ്. നിലവിലുള്ള തുറുപ്പ് ചീട്ടുകള്‍ക്കൊപ്പം പുതിയൊന്ന് കിട്ടിയതിന്റെ ആവേശമുണ്ട്, ബി ജെ പിക്ക്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനുമേല്‍ ചുമത്തി, നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കാനാവശ്യപ്പെട്ട് രംഗത്തുവരുമ്പോള്‍, അഴിമതി ആരോപണങ്ങളുടെ കുത്തൊഴുക്കില്‍ നിന്ന് രാജ്യ സ്‌നേഹത്തിന്റെ വികാര തീരത്തേക്ക് ജനങ്ങളെ അടുപ്പിക്കാനാകുമെന്ന് കോണ്‍ഗ്രസും വിചാരിക്കുന്നുണ്ടാകണം.