2015-06-25

അദ്വാനിക്കറിയാം രാപ്പനി


ജനാധിപത്യ സമ്പ്രദായത്തെ മരവിപ്പിച്ചും പൗരാവകാശങ്ങളെ റദ്ദാക്കിയും ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന്റെ നാല്‍പ്പതാം വാര്‍ഷികം ആചരിക്കുകയാണ് രാജ്യം. വോട്ടെടുപ്പിലൂടെ അധികാരത്തിലേറ്റ സര്‍ക്കാറിനെ പിരിച്ചുവിടാന്‍, ഭരണഘടനയുടെ 356-ാം വകുപ്പ് പ്രയോഗിക്കാന്‍, സമ്മര്‍ദം ചെലുത്തുകവഴി ആധിപത്യമനസ്സ് നേരത്തെ തന്നെ വെളിപ്പെടുത്തിയ ഇന്ദിരാ ഗാന്ധി, അധികാരത്തില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന ഘട്ടമുണ്ടായപ്പോള്‍ ഏകാധിപതിയാകാന്‍ മടി കാട്ടിയില്ല. 1975 ജൂണ്‍ 25ന് രാവിലെ എട്ടു മണിക്ക്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആകാശവാണിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് അടിയന്തരവാസ്ഥ പ്രഖ്യാപനം ജനത്തെ അറിയിച്ചു. അതിന് തൊട്ടുപിറകെ അത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തു തുടങ്ങി. സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുമെന്ന് തോന്നുന്ന സകലരും അഴിക്കുള്ളിലായി. മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെട്ടു. ചേരി നിര്‍മാര്‍ജനത്തിന് മുതല്‍ വന്ധ്യംകരണത്തിന് വരെ ബലം പ്രയോഗിക്കപ്പെട്ടു. ഭരണകൂടത്താല്‍ കൊലചെയ്യപ്പെട്ടയാളുകളുടെ കണക്ക് ഇപ്പോഴുമില്ല. കൊടിയ പീഡനങ്ങള്‍ക്ക് ഇരയായവരുടെയും.


ഇന്ദിരയുടെ വിശ്വസ്തനും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധാര്‍ഥ് ശങ്കര്‍ റായിയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇത് പ്രഖ്യാപിച്ചതിന് ശേഷം സ്വീകരിക്കേണ്ട നടപടികളും അദ്ദേഹം തന്നെ നിര്‍ദേശിച്ചു. തീരുമാനങ്ങളെടുത്തതും നടപ്പാക്കിയതും പ്രധാനമന്ത്രിയെ ചുറ്റിപ്പറ്റി നിന്ന ഒരു കോക്കസായിരുന്നു. അതില്‍ പ്രധാനി മകന്‍ സഞ്ജയ് ഗാന്ധിയും. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ്, മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം എന്നിവയൊക്കെ ജനത്തെ ഭയപ്പെടുത്തി, ചൊല്‍പ്പടിയിലാക്കുന്നതിനായിരുന്നു. ഭരണകൂടം പറയുന്നത് അനുസരിക്കാതിരുന്നാല്‍ ഇതാണ് വിധിയെന്ന ബോധ്യമുണ്ടാക്കുക. അതില്‍ ആദ്യ ഘട്ടത്തില്‍ ഇന്ദിരയും സംഘവും വിജയിക്കുക തന്നെ ചെയ്തു. അടിയന്തരാവസ്ഥയില്‍ ഉദ്യോഗസ്ഥരൊക്കെ കൃത്യസമയത്ത് ജോലിക്കെത്തിയിരുന്നു, അവരവരുടെ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റിയിരുന്നു, രാജ്യത്തെ ഉത്പാദനം വര്‍ധിച്ചിരുന്നുവെന്നൊക്കെ രേഖപ്പെടുത്തപ്പെട്ടത് ഈ ഭീഷണിയുടെ കൂടി ഫലമായിരുന്നു. ട്രെയിനുകള്‍ കൃത്യസമയം പാലിച്ചിരുന്നുവെന്നത് പോലും അടിയന്തരാവസ്ഥയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടപ്പെട്ടു. 'കല്‍പ്പന കല്ലേപ്പിളര്‍ക്കുക' എന്ന രാജഭരണകാലത്തെ ചൊല്ല് നടപ്പാകും വിധത്തിലായിരുന്നു കാര്യങ്ങളെന്ന് ചുരുക്കം.


നാല്‍പ്പത് വര്‍ഷത്തിന് ശേഷം ആ ദിവസങ്ങളെ ഓര്‍ത്തെടുത്ത ബി ജെ പി നേതാവ് ലാല്‍ കൃഷ്ണ അഡ്വാനി, അടിയന്തരാവസ്ഥ മടങ്ങിവരില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ആകില്ലെന്നാണ് പറയുന്നത്. ജനായത്ത സമ്പ്രദായത്തെ മരവിപ്പിക്കുകയും പൗരാവകാശങ്ങള്‍ ഇല്ലാതാക്കുകയും മാധ്യമങ്ങളെ അടിമകളാക്കുകയും ചെയ്യുന്ന സംവിധാനം ആവര്‍ത്തിക്കുന്നത് തടയാന്‍ പാകത്തില്‍ ഭരണഘടനാ വ്യവസ്ഥകള്‍ ശക്തിപ്പെടുത്താനോ ജനങ്ങളെ ബോധവത്കരിക്കാനോ നാല്‍പ്പത് വര്‍ഷത്തിനിടെ വേണ്ടത്ര ശ്രമങ്ങളുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ധാര്‍ഷ്ട്യം ഏകാധിപത്യത്തിന് വഴിയൊരുക്കാന്‍ ഇടയുണ്ടെന്നും നേതാക്കള്‍ വിനയമുള്ളവരാകണമെന്നും അഡ്വാനി അഭിപ്രായപ്പെടുകയും ചെയ്യുന്നു.


അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍, പൊതുവില്‍ ചില കാര്യങ്ങള്‍ പറയുകയാണ് അഡ്വാനി ചെയ്തത്, അതിന് നിലവിലുള്ള രാഷ്ട്രീയ സാഹചര്യവുമായി ബന്ധമൊന്നുമില്ല എന്ന് സംഘ് പരിവാരത്തിനും ബി ജെ പി നേതാക്കള്‍ക്കും വാദിക്കാം. പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന നരേന്ദ്ര മോദിയെയും ഭരണത്തിലും രാഷ്ട്രീയത്തിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളെയും ഓര്‍ത്തുകൊണ്ടുതന്നെയാകണം, തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ മോദിയെ കൈപിടിച്ച് വളര്‍ത്തിയ, അഡ്വാനി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്, ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയിലേക്ക് നരേന്ദ്ര മോദി വളര്‍ന്നതെങ്ങനെ എന്ന് ഏറ്റം നന്നായി അറിയാവുന്ന ഒരാള്‍ എല്‍ കെ അഡ്വാനിയല്ലാതെ മറ്റാരുമല്ല. ഏതിരഭിപ്രായങ്ങളെ അപ്രസക്തമാക്കും വിധത്തില്‍ സംഘ്പരിവാരത്തിനുള്ളില്‍ സ്വാധീനം നേടിയെടുത്തത് എങ്ങനെ എന്നും അദ്ദേഹത്തിന് അറിയാവുന്നതാണ്. പാര്‍ട്ടിയുടെ അധ്യക്ഷക്കസേരയില്‍ അമിത് ഷായെ പ്രതിഷ്ഠിച്ചത് എത്ര നിസ്സാരമായാണെന്നും.


മറുവശത്ത്, മുഖമുള്ള നേതാക്കളുടെ എണ്ണം തീരെക്കുറഞ്ഞിരിക്കുന്നു. മോദിയെ പരോക്ഷമായി വിമര്‍ശിക്കുന്നുവെന്ന വ്യാഖ്യാനം അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് ഉണ്ടായപ്പോഴാണ് ഏറെക്കാലത്തിന് ശേഷം എല്‍ കെ അഡ്വാനിയുടെ പേര് മാധ്യമങ്ങളില്‍  വലുതായത്. മുരളി മനോഹര്‍ ജോഷിയെക്കുറിച്ച് അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. ഗംഗാ ശുചീകരണത്തിന് കച്ചകെട്ടിയിറങ്ങിയും ഇതേക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞും ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ ശ്രമിക്കുന്നു ഉമാഭാരതി. മന്ത്രിപുംഗവന്‍മാരില്‍ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ മാത്രമാണ് കേട്ടുകേള്‍വിയായെങ്കിലുമുള്ളത്. അഡ്വാനിയുടെ വിശ്വസ്തയായി തുടര്‍ന്ന സുഷമ സ്വരാജ് പേരിന് വിദേശകാര്യം കൈകാര്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി പറന്നുനടന്ന് വിദേശനയം തീരുമാനിച്ചു. ലളിത് മോദി ബന്ധത്തിന്റെ പേരില്‍ പുറത്തേക്കുള്ള വാതില്‍ക്കല്‍ ഉത്തരവും കാത്തിരിക്കുന്നു, കഴിഞ്ഞ ലോക്‌സഭയില്‍ തീനാളമായി നിന്ന പ്രതിപക്ഷ നേതാവ്, സുഷമാജി.


ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന വ്യാഴവട്ടത്തിലേറെക്കാലത്തെ ചരിത്രം, മോദിയുടെ ഏകാധിപത്യത്തിന്റേതായിരുന്നു. നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിയമസഭ ചേരുക എന്ന ബാധ്യത നിറവേറ്റേണ്ട കാലമെത്തിയാല്‍ മാത്രം അത് സമ്മേളിക്കും. ഒന്നോ രണ്ടോ ദിവസത്തിനകം സമ്മേളനം തീരും. ഏതാനും ദിനം തുടരുന്നുവെങ്കില്‍ ആദ്യദിനം തന്നെ പ്രതിപക്ഷ അംഗങ്ങളെ മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയക്കുകയും കാബിനറ്റ് അംഗീകാരം നല്‍കുകയും ചെയ്യുന്ന ബില്ലുകളൊക്കെ ഏകകണ്ഠമായി പാസ്സാക്കി, സമ്മേളനം വിജയകരമാക്കും. ഒന്നോ രണ്ടോ ദിവസം മുഖ്യമന്ത്രി നേരിട്ട് സഭയിലെത്തും, സ്വന്തം കൂട്ടരുടെ ചോദ്യങ്ങള്‍ക്ക് പോലും മറുപടി പറയാതെ മടങ്ങും. നിയമസഭക്ക് പുറത്ത് കൊല്ലിനും വാഴ്‌വിനും അധികാരമുണ്ടായിരുന്നു മോദിക്ക്. വംശഹത്യയും ഏറ്റുമുട്ടല്‍ കൊലകളും സാമൂഹിക രസതന്ത്രമായി. അതുത്പാദിപ്പിച്ച ഭയം അധികാരത്തുടര്‍ച്ചക്കുള്ള ത്വരകവും. മലാവിന്റെ ഹിതമറിയാതെ നാവനക്കാന്‍ മടിയുള്ളവരായി പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമൊക്കെ മാറി. അതിനെ ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഹരേണ്‍ പാണ്ഡ്യയെപ്പോലുള്ളവരുടെ ബുള്ളറ്റേറ്റു തുളഞ്ഞ ശരീരം മുന്നറിയിപ്പുമായി. വിയോജിക്കുകയോ എതിര്‍ക്കുകയോ ചെയ്ത ഉദ്യോഗസ്ഥര്‍  വിവിധ കേസുകളില്‍ ആരോപണവിധേയരാകുകയോ ജോലിയില്‍ നിന്ന് നീക്കിനിര്‍ത്തപ്പെടുകയോ ചെയ്തു.


പ്രധാനമന്ത്രിക്കസേരയില്‍ മോദി ഒരു വര്‍ഷം പിന്നിടുമ്പോള്‍ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, പാര്‍ട്ടിയുടെ നേതാക്കള്‍ എന്നിവരൊക്കെ 'ഗുജറാത്ത് മാതൃക' ഏറെക്കുറെ സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് മുന്‍കാലത്ത് പേരു കേള്‍പ്പിച്ച നേതാക്കള്‍ പോലും ഇപ്പോള്‍ മൗനത്തിന്റെ തടവറയില്‍ കഴിയുന്നത്. ഗുജറാത്തില്‍ സാമൂഹിക രസതന്ത്രമാണ് ആദ്യം പ്രയോഗിച്ചതെങ്കില്‍, ഇന്ത്യന്‍ യൂനിയനിലേക്ക് വളരുമ്പോള്‍ ആദ്യം വേണ്ടത് പാര്‍ട്ടിയുടെയും സംഘ്പരിവാരത്തിന്റെയും സര്‍വാധികാരം കൈക്കലാക്കലാണെന്നും ഭരണത്തെ തന്നിലേക്ക് കേന്ദ്രീകരിപ്പിക്കലാണെന്നും ആ ദേഹം തീരുമാനിച്ചിരിക്കുന്നു. പാര്‍ലിമെന്റ് സമ്മേളിച്ചാലും ഇല്ലെങ്കിലും അവിടെ അഭിപ്രായ ഐക്യമുണ്ടായാലും ഇല്ലെങ്കിലും ബില്ല് പാസ്സാക്കാന്‍ സാധിച്ചാലും ഇല്ലെങ്കിലും ഓര്‍ഡിനന്‍സ് വഴി ഭരണം നടത്താന്‍ പ്രയാസമൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുന്നു ഈ ചെറിയ കാലം കൊണ്ട്. ഏത് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായാലും കൂറുവേണ്ടത് പ്രധാനമന്ത്രിയോടാണെന്ന സന്ദേശം കൈമാറുകയും അത് ഏറെക്കുറെ സ്വീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.


നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ആദ്യം തന്നെ തീറെഴുതി വാങ്ങിയതിനാല്‍ വിവിധ മന്ത്രാലയങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ നിശ്ചയങ്ങളെടുക്കാന്‍ പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടൊന്നുമുണ്ടാകുന്നില്ല. ഇത് ചോദ്യംചെയ്താല്‍ സഭയില്‍ നിന്ന് തെറിക്കുമെന്നതിനാല്‍, മന്ത്രിമാരൊക്കെ മൗനം ഭൂഷണമാക്കി സസുഖം വാഴുന്നു.
പ്രകോപനം സൃഷ്ടിക്കാവുന്ന വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സാമൂഹിക സംഘര്‍ഷങ്ങള്‍ വളര്‍ത്തുക എന്ന ദൗത്യം ഏല്‍പ്പിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് അല്‍പ്പം സ്വാതന്ത്ര്യമുള്ളത്. സംഘര്‍ഷങ്ങളും ചെറിയ കലാപങ്ങളും സൃഷ്ടിച്ച്, എപ്പോള്‍ വേണമെങ്കിലും ഉപയോഗപ്പെടുത്താവും വിധത്തില്‍ സാഹചര്യങ്ങളെ ഒരുക്കി നിര്‍ത്തുക എന്നതാണിവരുടെ ജോലി. അവിടെ മാത്രം പ്രധാനമന്ത്രി ഇടപെടാറില്ല. സാമൂഹിക രസതന്ത്രം വേണ്ടിവരികയാണെങ്കില്‍ അതിന് ഇവരുടെ സേവനം അനിവാര്യമാണെന്ന തിരിച്ചറിവിലാകണം ഈ മൗനം.


ഇതൊഴികെ, മറ്റെല്ലാതും എല്‍ കെ അഡ്വാനിയെന്ന മുന്‍ അധികാരകേന്ദ്രത്തെ വ്രണപ്പെടുത്തുന്നുണ്ടാകണം. പ്രധാനമന്ത്രി പദമെന്ന സ്വപ്‌നം പുലരാത്ത വിധം അകന്നുപോകുന്നത് സഹിക്കാന്‍ കഴിയുന്നുമുണ്ടാകില്ല. കാഴ്ചകളെ സ്വാര്‍ഥബുദ്ധിയില്‍ വിശകലനം ചെയ്യുന്നതിന്റെ പിഴവുകള്‍ മാറ്റിനിര്‍ത്തിയാലും അധികാര കേന്ദ്രീകരണത്തിലൂടെ ഏകാധിപത്യത്തിലേക്കും അതിന്റെ ചിരസ്ഥാപനം ലക്ഷ്യമിട്ട് അടിയന്തരാവസ്ഥയിലേക്കും രാജ്യം സഞ്ചരിക്കാനുള്ള സാധ്യത അഡ്വാനി പ്രവചിക്കുന്നത് അസ്ഥാനത്തല്ല തന്നെ.
ചരക്ക്, സേവന നികുതി രാജ്യത്താകെ നടപ്പാക്കുന്നതിന്, ഭരണഘടന ഭേദഗതി ചെയ്ത്, നിയമം കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിക്കും. ജനങ്ങളുടെ ശീലങ്ങളും സ്വഭാവരീതികളും സംസ്‌കാരവുമൊക്കെ അതുപോലെ ഏകീകരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. എന്നാല്‍ അതിനുള്ള ശ്രമങ്ങള്‍ നടക്കുക കൂടി ചെയ്യുമ്പോള്‍ സാധ്യത ഏറുകയും ചെയ്യും.


യോഗയും സൂര്യ നമസ്‌കാരവും നിര്‍ബന്ധമാക്കുക എന്ന നിര്‍ദേശം അതിലൊന്നാണ്. യോഗക്കോ സൂര്യ നമസ്‌കാരത്തിനോ മതവുമായോ അതിന്റെ ചര്യങ്ങളുമായോ ബന്ധമൊന്നുമില്ലായിരിക്കാം. ഹിന്ദുത്വ അജന്‍ഡകളിലൂന്നിയുള്ള ഏകാധിപത്യസ്വഭാവം നിലനിര്‍ത്തുന്ന ഭരണസംവിധാനം നിര്‍ബന്ധിക്കുമ്പോള്‍ പക്ഷേ, യോഗക്കും സൂര്യനമസ്‌കാരത്തിനും കാവി നിറമുണ്ടാകും, മത ബന്ധിതമാകുകയും ചെയ്യും. നിര്‍ബന്ധമെന്ന കല്‍പ്പന അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുകയും ചെയ്യും. ആകയാല്‍ കൂടെക്കിടക്കുന്നവന് (കിടന്നവന് എന്നേ ഇപ്പോള്‍ പറയാനാകൂ) രാപ്പനി നന്നായറിയാമെന്ന് ധരിക്കാം. സ്വാതന്ത്ര്യങ്ങളുടെ വന്ധ്യംകരണം നടക്കുന്നുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യാം.

2015-06-01

അജ്ഞാതന്റെ കത്ത്, അധികാരിയുടെ തിട്ടൂരം


അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്നത് ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും രീതിയാണ്. ഏകാശയത്തില്‍ കേന്ദ്രീകരണമുണ്ടായ ഇടങ്ങളിലൊക്കെയും ഈ പ്രവണത കണ്ടിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം അധികാരത്തെ ചോദ്യംചെയ്യാനുള്ള അവസരം തുറന്നിടുമെന്ന ധാരണ വേഗത്തില്‍ രൂപപ്പെടും. ആ സ്വാതന്ത്ര്യത്തെ ഏതു വിധത്തിലൊക്കെ നിയന്ത്രിക്കാനാകുമെന്ന ആലോചനകള്‍ ഉണ്ടാകുകയും ചെയ്യും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരം നിയന്ത്രിച്ച/നിയന്ത്രിക്കുന്ന ഇടങ്ങളിലൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ 'ചാരന്‍'മാര്‍ കൂടിയാകുന്നത് അങ്ങനെയാണ്. ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മനിയില്‍ ഗസ്റ്റപ്പോകളാണ് നാസി പാര്‍ട്ടിക്കെതിരെയും ഹിറ്റ്‌ലര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെ എന്ന് അന്വേഷിച്ചിരുന്നത്. നാസി പാര്‍ട്ടിക്കോ ഹിറ്റ്‌ലര്‍ക്കോ എതിരെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് രാജ്യത്തിനെതിരായ പ്രവൃത്തിയായി വ്യാഖ്യാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഭീതിയുടെ അന്തരീക്ഷം നിലനിര്‍ത്തി, ജനങ്ങളാകെ ഏകാധിപത്യത്തിനും ഫാസിസത്തിനും അനുകൂലമാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ഇത്തരം പ്രവൃത്തികളുടെ മുഖ്യോദ്ദേശ്യം.


ഇന്ത്യന്‍ യൂനിയന്റെ പ്രധാനമന്ത്രി സ്ഥാനം നരേന്ദ്ര മോദി ഏറ്റെടുത്തതിന് ശേഷം അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടാനുള്ള നീക്കം  പല രൂപത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നുവെന്നതാണ് വസ്തുത. ഭരണഘടനയും അതിനെ ആധാരമാക്കുന്ന നിയമങ്ങളും നിലവിലുള്ളതിനാല്‍ ഭരണ സംവിധാനത്തെ ഉപയോഗപ്പെടുത്തി ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നത് തത്കാലം അസാധ്യമാണ്. അതുകൊണ്ട്, സംഘ് പരിവാര സംഘടനകളുടെ ഭീഷണികള്‍, അധികാര സ്ഥാനത്തിരിക്കുന്നവര്‍ ചെലുത്തുന്ന സമ്മര്‍ദങ്ങള്‍ തുടങ്ങി, നിയമബാഹ്യമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ജനാധിപത്യ സമ്പ്രദായങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഇവയുടെയൊക്കെ ആത്യന്തിക ലക്ഷ്യം.
അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ് സര്‍ക്കിളിനെ നിരോധിക്കാനുള്ള മദ്രാസ് ഐ ഐ ടിയുടെ ഭരണസംവിധാനത്തിന്റെ തീരുമാനം ജനാധിപത്യ സമ്പ്രദായങ്ങളെ  ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലെ ഏറ്റവും പുതിയ ഒന്നാണ്. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെയും സ്റ്റുഡന്റ് സര്‍ക്കിള്‍ വിമര്‍ശിച്ചുവെന്നും ഇത് വിദ്വേഷം വളര്‍ത്താനുള്ള ശ്രമമാണെന്നുമാരോപിച്ച്  കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് ലഭിച്ച 'അജ്ഞാത'ന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഐ ഐ ടി ഭരണസമിതി നിരോധമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കത്തില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടുവെന്നും സ്വതന്ത്ര ഭരണാധികാരമുള്ള ഐ ഐ ടി, അന്വേഷണം നടത്തിയ ശേഷം ഉചിതമായ തീരുമാനം എടുത്തുവെന്നും ഇക്കാര്യത്തില്‍ മറ്റിടപെടലൊന്നും നടത്തിയിട്ടില്ലെന്നുമാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിശദീകരിക്കുന്നത്.


'പിതൃശൂന്യ'മായ കത്തിനെ ഗൗരവത്തിലെടുക്കാന്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്, അതിലേക്ക് എത്തിപ്പെട്ടിരിക്കുന്ന ഫാസിസ്റ്റ് മനോഭാവമാണ്. കത്തിലെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചാല്‍, അതിന്റെ അര്‍ഥമെന്തെന്ന് മദ്രാസ് ഐ ഐ ടിയിലെ ഭരണസമിതിക്ക് വേഗം തിരിച്ചറിഞ്ഞു, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഫാസിസ്റ്റ് രീതികളോട് എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ ഉന്നതമായ സ്ഥാപനങ്ങളുടെ മേധാവികള്‍ തയ്യാറാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്.


നരേന്ദ്ര മോദി മുഖ്യമന്ത്രിയാകുകയും ഗുജറാത്തില്‍ വംശഹത്യ അരങ്ങേറുകയും ചെയ്തതിന് ശേഷം ആ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായ മാറ്റം ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. വഡോദരയിലെ മഹാരാജ സായാജിറാവു സര്‍വകലാശാല ഉദാഹരണമാണ്. സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും സ്വതന്ത്ര അന്തരീക്ഷം ആസൂത്രിതമായി ഇല്ലാതാക്കുകയാണ് അവിടെ ചെയ്തത്. അതിന് നേതൃത്വം നല്‍കിയത് സംഘ്പരിവാര്‍ സംഘടനകളായിരുന്നു. സര്‍വകലാശാലയുടെ ചരിത്ര വിഭാഗം യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ സഹായത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷകനായത് അസ്ഗര്‍ അലി എന്‍ജിനീയറാണ്. സായാജിറാവു സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റില്‍ അംഗങ്ങളായ ആര്‍ എസ് എസ് പ്രവര്‍ത്തകരും സര്‍വകലാശാലയിലെ എ ബി വി പി പ്രവര്‍ത്തകരും ചേര്‍ന്ന് സെമിനാര്‍ അലങ്കോലപ്പെടുത്തി. ഇതുപോലെ പലതും 2002 മുതലിങ്ങോട്ട് അവിടെ നടന്നു. സംഘ്പരിവാറിനോട് ചേര്‍ന്നുനില്‍ക്കാത്ത വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്കൊന്നും സംവാദങ്ങളോ ചര്‍ച്ചകളോ നടത്താന്‍ അനുവാദം ലഭിച്ചുമില്ല. ഗുജറാത്തിലെ ഏതാണ്ടെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘ്പരിവാര്‍ സംഘടനകളുടെ ഇത്തരം ഇടപെടലുകള്‍ വംശഹത്യാനന്തരമുണ്ടായിട്ടുണ്ട്.


മദ്രാസ് ഐ ഐ ടിയുടെ കാര്യത്തില്‍, അവിടെ ഇടപെടാനുള്ള ത്രാണി സംഘ്പരിവാര്‍ സംഘടനകള്‍ക്ക് തത്കാലമില്ല. അതുകൊണ്ടുതന്നെ അവിടെ അധികാരമുപയോഗിച്ചുള്ള ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുകയാണ്. ആ ഇടപെടലിന് വഴങ്ങാന്‍ പാകത്തില്‍ ഭരണ സംവിധാനം മാറുകയും ചെയ്തിരിക്കുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വേരോട്ടമുണ്ടാക്കാനുള്ള അന്തരീക്ഷമുണ്ടാക്കിക്കൊടുക്കുക കൂടിയാണ് ഐ ഐ ടിയുടെ ഭരണനേതൃത്വം ചെയ്യുന്നത്. ഇത് ഒറ്റപ്പെട്ട ഒന്നായി തള്ളിക്കളയാവുന്നതുമല്ല, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍.


2010ല്‍ പ്രസിദ്ധം ചെയ്ത പെരുമാള്‍ മുരുകന്റെ 'മധോരുഭാഗന്‍' എന്ന നോവലിനെ എതിര്‍ത്ത് ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നത് 2014ല്‍ നരേന്ദ്ര മോദി അധികാരമേറ്റ ശേഷമാണ്. തിരുച്ചെങ്കോടിലെ കൈലാസനാഥര്‍ ക്ഷേത്രത്തെയും ഭക്തരായ സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് നോവല്‍ നിരോധിക്കണമെന്നും രചയിതാവിനെ അറസ്റ്റ് ചെയ്യണമെന്നും ആര്‍ എസ് എസ്സും ബി ജെ പിയും ആവശ്യപ്പെടുകയും ചെയ്തു. ഹിന്ദുത്വ പ്രസ്ഥാനത്തിന് തമിഴ് മണ്ണില്‍ വേരോട്ടമുണ്ടാക്കുക എന്ന വ്യക്തമായ ലക്ഷ്യം നോവല്‍ തര്‍ക്ക വിഷയമാക്കുന്നതിന് പിറകിലുണ്ടായിരുന്നു. ദ്രാവിഡ സംസ്‌കൃതി, ഭാഷ തുടങ്ങിയവയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് തമിഴ് ജനതയുടെ രാഷ്ട്രീയം. അതിനൊരു ഇളക്കമുണ്ടാക്കാതെ, ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പെരുമാള്‍ മുരുകന്റെ നോവല്‍, വിശ്വാസത്തിനെതിരാണെന്ന പ്രചാരണമഴിച്ചുവിട്ട് വികാരമുണര്‍ത്താന്‍ ശ്രമമുണ്ടായത്.


അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്‍സ് സര്‍ക്കിളിനെതിരെ, 'പിതൃശൂന്യ' കത്തിലുന്നയിച്ച ആരോപണങ്ങള്‍ ശ്രദ്ധിക്കുക. പട്ടിക വിഭാഗങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കമിടയില്‍ വിദ്വേഷം വളര്‍ത്താന്‍ സ്റ്റുഡന്‍സ് സര്‍ക്കിള്‍ ശ്രമിക്കുന്നുവെന്നതാണ് ഒന്ന്. സസ്യാഹാരികള്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം ഭക്ഷണഇടങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ചര്‍ച്ചാവിഷയമാക്കാന്‍ സര്‍ക്കിള്‍ ശ്രമിച്ചുവെന്നതാണ് മറ്റൊന്ന്. സംസ്‌കൃതം, ഹിന്ദി ഭാഷകളെ  പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകം ധനസഹായം അനുവദിക്കാനുള്ള  കേന്ദ്ര തീരുമാനം ചോദ്യം ചെയ്തുവെന്നതാണ് മൂന്നാമത്തേത്. തമിഴ് ജനതയിലെ സവര്‍ണ വിഭാഗത്തെ ഏകീകരിക്കാന്‍ പാകത്തിലുള്ള തിരഞ്ഞെടുപ്പ് ഈ കത്തില്‍ കാണാന്‍ സാധിക്കും. അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്‍സ് സര്‍ക്കിളിനെ നിരോധിക്കുമ്പോള്‍ ചില അഭിപ്രായങ്ങളെ തടയുന്നതിനൊപ്പം മറ്റ് ചിലവക്ക് അവസരം തുറന്നിടുക കൂടിയാണ് ചെയ്യുന്നത്.


ജാതി വിവേചനം വലിയ സാമൂഹിക പ്രശ്‌നമാണ് തമിഴ്‌നാട്ടില്‍. വിവിധ സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘടനകള്‍ സജീവവുമാണ്. അതിന് പുറത്തുള്ള വിഭാഗങ്ങളെ സംഘ പരിവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ ഇതിലൂടെ സാധിക്കുമെന്ന് അവര്‍ കരുതുന്നുണ്ടാകണം. സസ്യാഹാരികള്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേകം സ്ഥലമെന്നത് തര്‍ക്ക വിഷയമാക്കുമ്പോഴും ഉന്നം മറ്റൊന്നല്ല. മറ്റൊന്ന് ഭാഷയാണ്. തമിഴ്‌നാടിനെ സംബന്ധിച്ച് ഏറെ നിര്‍ണമായകമാണ് ഇത്. ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന പ്രദേശമാണിത്. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വലിയൊരു സ്ഥാനം ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന് ഉണ്ടായിരുന്നു താനും. അവിടേക്ക് സംസ്‌കൃതത്തെയും ഹിന്ദിയെയും തര്‍ക്ക വിഷയമാക്കി കൊണ്ടുവരാന്‍ 'അജ്ഞാതന്‍' ഉദ്ദേശിച്ചത് ജ്ഞാതമായ ലക്ഷ്യത്തോടെ തന്നെയാകണം.


ഇത്തരം വിഷയങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നത് വിദ്യാര്‍ഥി കൂട്ടായ്മ എന്ന നിലയിലുള്ള അവകാശങ്ങള്‍ക്ക് പുറത്താണ് എന്നാണ് മദ്രാസ് ഐ ഐ ടി, സ്റ്റുഡന്‍സ് സര്‍ക്കിളിനെ അറിയിച്ചത്. ജാതി വിവേചനം യാഥാര്‍ഥ്യമായി മുന്നില്‍ നില്‍ക്കെ അതേക്കുറിച്ചുള്ള  ചര്‍ച്ചകള്‍ വിദ്യാര്‍ഥികൂട്ടായ്മയുടെ അവകാശത്തിന് പുറത്താണ് എന്ന് തീരുമാനിക്കപ്പെട്ടാല്‍, രാജ്യത്ത് തുടരേണ്ട സാമുഹികഘടന സംബന്ധിച്ച് അധികാരികള്‍ക്കുള്ള നിര്‍ണയം അടിച്ചേല്‍പ്പിക്കപ്പെടുക കൂടിയാണ് ചെയ്യുന്നത്. നിങ്ങള്‍ എന്തൊക്കെ ചര്‍ച്ചചെയ്യണം, ചെയ്യരുത് എന്ന് ഭരണകൂടം തീരുമാനിക്കുമെന്നും അത് അനുസരിച്ചുകൊള്ളണമെന്നുമാണ് സന്ദേശം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന തൊഴിലവസരങ്ങളിലേക്കുള്ള യാത്രയില്‍, സ്ഥാപനവും അതിന്റെ ഭരണ നേതൃത്വവും സ്വീകരിക്കുന്ന നിലപാടുകള്‍ പ്രധാനമാണ്. ഭരണകൂടത്തിന്റെ സന്ദേശങ്ങളെ വിഗണിച്ച് മുന്നോട്ടുപോകാന്‍ തയ്യാറുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുമെന്ന് തന്നെ കരുതണം. അതുതന്നെയാണ് തീരുമാനങ്ങളെടുക്കുന്നവരുടെ പ്രതീക്ഷയും. ഭീതി സൃഷ്ടിച്ചെടുക്കാന്‍ പല മാര്‍ഗങ്ങള്‍ അവരുടെ മുന്നിലുണ്ടെന്ന് ചുരുക്കം.


വംശഹത്യാനന്തരം ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘ്പരിവാരം നടത്തിയ അധിനിവേശം ഭീതിയുടെ അന്തരീക്ഷത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയായിരുന്നു. അതിന് സാധ്യമാകാത്ത, താരതമ്യേന ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരോട്ടം കുറഞ്ഞ ഇടങ്ങളില്‍, പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കപ്പെടുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘ ബന്ധുക്കളെ നിയോഗിക്കുകയും വിയോജിക്കുന്നവരുടെ രാജിക്ക് വഴിയൊരുക്കുകയും ചെയ്യുന്നുണ്ട് മോദി സര്‍ക്കാര്‍. മദ്രാസ് ഐ ഐ ടിയുടെ സ്വതന്ത്ര ഭരണാധികാരത്തെക്കുറിച്ച് വാചാലയാകുന്ന മാനവവിഭവശേഷി മന്ത്രി തന്നെയാണ് ബോംബെ ഐ ഐ ടിയുടെ ഭരണ സമിതിയിലേക്ക് ഏകപക്ഷീയമായി പ്രതിനിധികളെ തീരുമാനിച്ച് അവിടുത്തെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ രാജിക്ക് വഴിയൊരുക്കിയത്. ഏകാധിപത്യത്തിന്റെയോ ഫാസിസത്തിന്റെയോ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്നവരെ നേതൃത്വത്തില്‍ നിയോഗിക്കുന്നു ചിലയിടങ്ങളില്‍. മറ്റിടങ്ങളില്‍ നിലവിലുള്ള നേതൃത്വത്തെ ഈ ഇംഗിതങ്ങള്‍ക്ക് വഴങ്ങുംപടിയാക്കുന്നു. അവരെ ഉപയോഗിച്ച് ജനാധിപത്യ സമ്പ്രദായങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ സംഘ് പരിവാരം നേരിട്ട് ചെയ്തത്, മറ്റിടങ്ങളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചെയ്യുന്നുവെന്ന വ്യത്യാസമേയുള്ളൂ. നേരത്തെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും ബോംബെ ഐ ഐ ടിയിലും കണ്ടത്, ഇന്ന് മദ്രാസില്‍ കാണുന്നു. എല്ലായിടങ്ങളിലും ഗസ്റ്റപ്പോകള്‍ ഉണ്ടാകുകയും  അവരുടെ (അജ്ഞാത) ലിഖിതങ്ങളുടെ തുടര്‍ച്ചയായി തിട്ടൂരങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന കാലം അകലെയല്ല.