2012-05-25

ദേ പോയീ... ദാ വരുമോ?



ചെറിയ ഇടവേളക്കു ശേഷം രൂപ, മൂല്യത്തിന്റെ കാര്യത്തില്‍ പുതിയ താഴ്ച കണ്ടെത്തിയിരിക്കുന്നു. സ്വയം അശക്തമായി തുടരുകയാണെങ്കിലും വിനിമയ മൂല്യം ഇപ്പോഴും നിര്‍ണയിക്കപ്പെടുന്നത് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ കറന്‍സിയായ ഡോളറുമായുള്ള താരതമ്യത്തിലാണ്. ആ താരതമ്യത്തിലാണ് രൂപ ദുര്‍ബലമായിരിക്കുന്നത്. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ അമേരിക്കയെ വിട്ടുവീഴ്ച കൂടാതെ പിന്തുടരുന്നതിനാല്‍ മൂല്യശോഷണം പ്രധാനമാകുന്നു. പ്രതാപത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഭരണ നേതൃത്വം സ്വീകരിക്കുന്ന നടപടികളും അതുപോലെ പ്രധാനമാകും.

വിനിമയ നിരക്ക് പ്രാബല്യത്തിലായതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ എത്തിയത് ഏതാനും മാസം മുമ്പാണ്. അന്ന് വിപണിയിലേക്ക് ഡോളര്‍ ഇറക്കുകയും, ഡോളര്‍ ഇറക്കാന്‍ ഇതര ധനകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിച്ചും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ ഒരു പരിധിവരെ ഫലം കണ്ടു. പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ധനമന്ത്രി പ്രണാബ് കുമാര്‍ മുഖര്‍ജി പലകുറി ആവര്‍ത്തിച്ചു.

മാസങ്ങള്‍ക്കു ശേഷം രൂപ വീണ്ടും താഴേക്ക്  കുതിക്കുമ്പോള്‍ കാരണമായി പ്രണാബിന്റെ നാവിന്‍ തുമ്പിലെത്തുന്നത് ഗ്രീസിലെ പ്രതിസന്ധിയാണ്. ഗ്രീസിലെ പ്രതിസന്ധിയെന്നാല്‍ യൂറോ സോണിനെയാകെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെന്നര്‍ഥം. അവിടുത്തെ പ്രതിസന്ധിയുടെ ഫലമായാണ് രൂപയൂടെ മൂല്യം ഇടിയുന്നതെന്നും യൂറോ സോണ്‍ ഭദ്രതയില്‍ തിരിച്ചെത്തുന്നതോടെ രൂപ ആരോഗ്യം വീണ്ടെടുക്കുമെന്നും ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പ്രണാബ് പറഞ്ഞിരുന്നു. ഇപ്പോള്‍ ആവര്‍ത്തിക്കുന്നതിന്റെ അര്‍ഥവും മറ്റൊന്നല്ല. ഏതാനും മാസം മുമ്പ് ഇക്കാര്യം പറയുമ്പോഴുള്ള സാഹചര്യം അല്‍പ്പം മാറിയിട്ടുണ്ട് എന്നത് പ്രണാബ് മറന്നിട്ടല്ല, പക്ഷേ, അതേക്കുറിച്ചൊക്കെ ഓര്‍മിപ്പിച്ച് നിക്ഷേപകരുടെ ആത്മവിശ്വാസം കൂടുതല്‍ കെടുത്താന്‍ തയ്യാറല്ല എന്ന് മാത്രം. അമൂര്‍ത്തമായ ഘടകങ്ങളില്‍ ഊന്നി നിലനില്‍ക്കുന്ന നിരവധി ക്രയവിക്രയങ്ങളില്‍ സമ്പദ്‌വ്യവസ്ഥ അധിഷ്ഠിതമാകുമ്പോള്‍ നിക്ഷേപകരുടെ ആത്മവിശ്വാസമെന്നതിന് വലിയ പ്രാധാന്യമുണ്ട്.
രൂപയുടെ ഇപ്പോഴത്തെയും മുമ്പത്തെയും ഇടിവുകളെ താരതമ്യം ചെയ്യുമ്പോള്‍ കണക്കിലെടുക്കേണ്ട പ്രധാന സംഗതികളിലൊന്ന് അമേരിക്കന്‍ ധനകാര്യ ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗ് (കടമെടുക്കല്‍ ശേഷി) കുറച്ചുവെന്നതാണ്. അഴിമതി ആരോപണങ്ങളുടെ പെരുമഴയും സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഘടകകക്ഷികളെയോ പുറത്തുള്ള കക്ഷികളെയോ ആശ്രയിക്കേണ്ട ഗതികേടും മൂലം എട്ട് വര്‍ഷമായി ശീതീകരണിയില്‍ വെച്ചിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളെല്ലാം നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് രണ്ടാമത്തേത്. വ്യാവസായിക ഉത്പാദന നിരക്കില്‍ ഉണ്ടായ വലിയ ഇടിവും രൂപയുടെ മൂല്യശോഷണത്തെ ഗൗരവതരമാക്കുന്നുണ്ട്. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയുടെ തുടര്‍ചലനമായല്ല രൂപ താഴേക്ക് നീങ്ങിയത് എന്ന് ചുരുക്കം.

അമേരിക്ക അകപ്പെട്ട സാമ്പത്തിക പ്രതിസന്ധി, യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ നേരിടുന്ന കടക്കെണി, ഈ പ്രതിസന്ധികള്‍ നേരിടുന്നതിന്റെ ഭാഗമായി യു പി എ സര്‍ക്കാര്‍ മുന്‍ കാലത്ത് നടപ്പാക്കിയ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഇപ്പോള്‍ വിലയിരുത്തേണ്ടിവരും.
ഇതര രാജ്യങ്ങള്‍ കടക്കെണിയിലാകുന്നത് ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണത്തിന് കാരണമാകുന്നത് ഏത് വിധത്തിലെന്നത് ആദ്യം പരിശോധിക്കണം. രാജ്യം കരുതല്‍ ധനമായി ഡോളറില്‍ സൂക്ഷിക്കുന്ന പണം പ്രധാനമായും എത്തുന്നത് കയറ്റുമതിയിലൂടെയാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോള്‍ അവര്‍ ഇറക്കുമതി വെട്ടിക്കുറക്കും. അതായത് ഇന്ത്യയുള്‍പ്പെടെ രാഷ്ട്രങ്ങളില്‍ നിന്നുള്ള കയറ്റുമതി കുറയും. പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. അത് എത്തിപ്പെടുന്നതും ഇന്ത്യയെപ്പോലെ വിശാലമായ കമ്പോളമുള്ള മൂന്നാം ലോക രാജ്യങ്ങളിലാണ്.

കയറ്റുമതി കുറയുകയും വിദേശ നാണ്യത്തിന്റെ വരവ് ഇടിയുകയും ചെയ്യുന്നതോടൊപ്പം ഇറക്കുമതി വര്‍ധിക്കുകയും ആഭ്യന്തര ഉത്പന്നങ്ങളുടെ വിപണി നഷ്ടമാകുകയും ചെയ്യുക എന്ന വലിയൊരു പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. ആഗോളവത്കരണത്തിന്റെയും സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും ഭാഗമായി വിപണികള്‍ ആകാവുന്നത്ര തുറന്ന് നല്‍കുകയും വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളുടെ വ്യവസ്ഥകളനുസരിച്ച് ഇറക്കുമതിച്ചുങ്കങ്ങള്‍ വെട്ടിക്കുറക്കുകയും ചെയ്തതിനാല്‍ ഇറക്കുമതി നിയന്ത്രിക്കാനോ ആഭ്യന്തര വിപണിയെ സംരക്ഷിച്ച് നിര്‍ത്താനോ സാധിക്കുകയുമില്ല.
ഇതിനൊപ്പം വേണം ക്രെഡിറ്റ് റേറ്റിംഗ് കുറച്ച അമേരിക്കന്‍ ഏജന്‍സിയുടെ നടപടിയെ വിലയിരുത്താന്‍. സാമ്പത്തിക ശക്തി വീണ്ടെടുക്കാനുള്ള നടപടികളുടെ ഭാഗമായി കൂടുതല്‍ വിപണി തുറക്കലുകള്‍ വേണമെന്ന സന്ദേശമാണ് ഇതിലൂടെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ നല്‍കിയത്. അതിനുമപ്പുറത്ത് മറ്റ് ചില ഘടകങ്ങള്‍ കൂടി ഇതിലുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് അമേരിക്കക്കും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും കൂടുതല്‍ കടം ആവശ്യമായി വരും. ധനക്കമ്മി രണ്ടക്കത്തില്‍ (ശതമാനക്കണക്ക്) എത്തുകയോ കടം, മൊത്തം ആഭ്യന്തര ഉത്പാദനത്തോളം വലിപ്പം കൈവരിക്കുകയോ ചെയ്തതിനാല്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും ക്രെഡിറ്റ് റേറ്റിംഗ് നേരത്തെ തന്നെ കുറച്ചിട്ടുണ്ട്.

പക്ഷേ, ആഗോള വിനിമയത്തിന്റെ അടിസ്ഥാന കറന്‍സിയെന്ന മുന്‍തൂക്കം ഡോളര്‍ നിലനിര്‍ത്തുന്നു. യൂറോപ്യന്‍ യൂനിയനിലെ അംഗരാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ച പൊതു നാണയമെന്ന പ്രസക്തി യൂറോക്കുമുണ്ട്. ഈ സാഹചര്യങ്ങളാല്‍ ഡോളറും യൂറോയും ഭാവിയില്‍ കരുത്ത് വീണ്ടെടുക്കുമെന്ന പ്രതീക്ഷയില്‍ അമേരിക്കയിലും യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളിലും നിക്ഷേപം നടത്താന്‍ തയ്യാറുള്ളവര്‍ ധാരാളമുണ്ടാകും. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ച് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിറ്റേന്ന് നടന്ന വിപണനത്തില്‍ അവരുടെ കടപ്പത്ര വിപണി കൂടുതല്‍ ഊര്‍ജം കൈവരിച്ചത് മാത്രം മതി ഉദാഹരണമായി. കടപ്പത്ര, ഓഹരി വിപണികളിലൂടെ ഈ ഒഴുക്ക് തുടരണമെങ്കില്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള രാഷ്ട്രങ്ങളിലെ വിപണിയില്‍ വേണ്ടത്ര പങ്കാളിത്തം ലഭിച്ചാല്‍ മാത്രം പോര, മറിച്ച് അവിടേക്കുള്ള സമ്പത്തിന്റെ ഒഴുക്കിന് തടയിടുകയും വേണം. അത് സാധിക്കണമെങ്കില്‍ ക്രെഡിറ്റ് റേറ്റിംഗ് കുറക്കണം. സമ്പത്തിന്റെ ഒഴുക്ക് ശക്തമാക്കുന്നതിന് പരിഷ്‌കാരങ്ങളുടെ വേഗം കൂട്ടേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുകയും വേണം. അതാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിലൂടെ സാധിച്ചെടുത്തത്.
കടക്കെണിയില്‍ നിന്ന് ഗ്രീസിനെ രക്ഷിക്കുന്നതിന് വായ്പ വാഗ്ദാനം ചെയ്ത യൂറോപ്യന്‍ യൂനിയനും ലോക ബേങ്കുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന വട്ടിപ്പലിശക്കാരുടെത് പോലെയാണ് പെരുമാറിയത്. മുതല്‍ തിരിച്ചു കിട്ടും വരെ കൊള്ളപ്പലിശ കൃത്യമായി കിട്ടുമെന്ന് ഉറപ്പാക്കുകയാണ് വട്ടിപ്പലിശക്കാരുടെ രീതി. ഇത് ലഭിച്ചില്ലെങ്കില്‍ മുതലും പലിശയും ഈടാക്കാന്‍ പാകത്തില്‍ സ്വത്തോ സ്വര്‍ണമോ ഈടായി വാങ്ങും. ഗ്രീസെന്ന രാജ്യത്തിന്റെ കാര്യത്തില്‍ വട്ടിപ്പലിശക്കാര്‍ മുന്നോട്ടുവെച്ച പ്രധാന ഉപാധി ചെലവ് ചുരുക്കുക എന്നതായിരുന്നു. ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ചെലവഴിക്കുന്ന പണം കുത്തനെ ചുരുക്കുക എന്ന്. കൃഷിക്കും ഭക്ഷണത്തിനും നല്‍കിയിരുന്ന സബ്‌സിഡികള്‍ കുറച്ച ഗ്രീസ്, ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും വെട്ടിക്കുറച്ച് വ്യവസ്ഥകള്‍ പാലിക്കാന്‍ ശ്രമിച്ചു.

ഇതിനെതിരെയുയര്‍ന്ന ജനരോഷത്തിന്റെ പ്രതിഫലനമാണ് ഇപ്പോഴവിടുത്തെ രാഷ്ട്രീയ പ്രതിസന്ധി. അതിന്റെ അനുരണനം മൂലമുണ്ടായെന്ന് പ്രണാബ് കുമാര്‍ മുഖര്‍ജി വിശദീകരിക്കുന്ന മൂല്യശോഷണം നേരിടാന്‍ കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതും ചെലവ് ചുരുക്കലെന്ന പദ്ധതി തന്നെയാണ്. ഗ്രീസിന് വട്ടിപ്പലിശക്കാരുടെ വായ്പാ ഉപാധിയായിരുന്നു ചെലവ് ചുരുക്കലെങ്കില്‍ ഇവിടെ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത് സ്വയം സ്വീകരിച്ച് വിനീതമാകുന്നു.
ചെലവ് ചുരുക്കല്‍ രണ്ടിടത്തും ഒരു പോലെയാണ്. സബ്‌സിഡികള്‍ പരിമിതപ്പെടുത്തുക എന്നതാകും പ്രധാന നിര്‍ദേശം. ഡീസല്‍, പാചക വാതകം, മണ്ണെണ്ണ, ഭക്ഷ്യവസ്തുക്കള്‍, രാസവളം എന്ന് തുടങ്ങി വിവിധ മേഖലകളിലെ സബ്‌സിഡികള്‍ പരിമിതപ്പെടുത്തുക. ഈ നിര്‍ദേശം സൗന്ദര്യവത്കരിക്കുമ്പോള്‍ ഇങ്ങനെയാകും - പദ്ധതിയേതര ചെലവുകള്‍ വെട്ടിക്കുറക്കുമെന്ന്. പദ്ധതിയേതര ചെലവ് പത്ത് ശതമാനം വെട്ടിക്കുറച്ചാല്‍ സര്‍ക്കാറിനുണ്ടാകുന്ന ലാഭം 50,000 കോടിയാണ്. ഇത് പ്രത്യക്ഷത്തിലുള്ള നേട്ടം. സബ്‌സിഡികള്‍ വെട്ടിക്കുറക്കുന്നതോടെ ഇന്ത്യന്‍ വിപണിയിലെ  അല്‍പ്പമാത്രമായ തടസ്സങ്ങള്‍ നീക്കിക്കിട്ടുന്നുവെന്ന ലാഭം അമേരിക്കക്കും ഇതര രാജ്യങ്ങള്‍ക്കുമുണ്ട്, അതോടെ ഇന്ത്യന്‍ കമ്പോളത്തിലെ കൂടുതല്‍ മേഖലകളിലേക്ക് ഉത്പന്നങ്ങള്‍ ഇറക്കി സ്വന്തം പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിപണിയിലുള്ള സാന്നിധ്യം കൂടുതല്‍ നഷ്ടമാകാനും വ്യവസായിക ഉത്പാദന സൂചിക വീണ്ടും  താഴേക്ക് പതിക്കാനും ഇത് കാരണമാകും.

കാര്‍ഷിക ഉത്പാദന നിലവാരം നേരത്തെ തന്നെ താഴ്ന്ന നിലയിലാണ്. വ്യാവസായിക ഉത്പാദന സൂചിക കൂടി താഴുന്നതോടെ സേവന മേഖലയെയും ഓഹരി പോലുള്ള ധനകാര്യ ഉത്പന്നങ്ങളുടെ വിപണിയെയും കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാകും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. സേവന മേഖലയില്‍ പ്രധാനം പുറം തൊഴില്‍ കരാറുകളാണ്. ധനകാര്യ ഉത്പന്ന വിപണിയെ നിയന്ത്രിക്കുന്നത് വിദേശ ധനകാര്യ സ്ഥാപനങ്ങളും. ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ഭരണം നടത്തുന്നുവെന്ന പേര് നിലനിര്‍ത്തി സ്വയം ഒരു കോളനിയായി രാജ്യം മാറുകയാണ്. അതിലേക്കുള്ള യാത്ര വേഗത്തിലാക്കുക എന്നതാണ് മന്‍മോഹന്റെയും പ്രണാബിന്റെയും അവരുടെ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസി (ഇന്ദിര) ന്റെയും ദൗത്യം.
പൊതുമേഖലാ ബേങ്കുകളില്‍ സമ്പന്നരായ വ്യക്തികളും കുത്തക കമ്പനികളും നല്‍കാനുള്ള വായ്പാ കുടിശ്ശിക മാത്രം 50,000 കോടിയിലേറെ വരും. വിദേശത്തെ ബേങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണവും ഇതിലേറെയുണ്ട്. വിവിധ ഇനം കോഴകളിലായി നഷ്ടമായത് ഇവ രണ്ടിന്റെയും ഇരട്ടിയിലേറെ. ഓഹരി വിപണിയിലിടപെടാന്‍ സര്‍വ സ്വാതന്ത്ര്യവും ലഭിച്ച വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ദിനേന ചോര്‍ത്തിയെടുക്കുന്ന കോടികള്‍ വേറെ. ഇതെല്ലാം നിലനില്‍ക്കെ രൂപയുടെ മൂല്യത്തിലെ ഇടിവ്, ക്രെഡിറ്റ് റേറ്റിംഗിലെ നിലവാരക്കുറവ് എന്നിങ്ങനെ വിവിധ കാരണങ്ങള്‍ പറഞ്ഞ് സബ്‌സിഡികള്‍ വെട്ടിക്കുറക്കുന്നതുള്‍പ്പെടെ പദ്ധതിയേതര ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ പോത്തു വണ്ടിയുടെ കാലത്തേക്ക് നയിക്കുകയാണ് ഈ വിശുദ്ധ പശുക്കള്‍. വണ്ടിയില്‍ കെട്ടുന്ന പോത്തുകള്‍ ജനങ്ങളാണ്, വണ്ടിയിലെ ചരക്ക് തമ്പ്രാന്റെ മുറ്റത്തേക്കുള്ളതാണ്.

2012-05-16

ന്യായാസനത്തിന്റെ വാചാടോപങ്ങള്


''...ഭരണകൂടം നഗരത്തിലും ആദിവാസി മേഖലകളിലും നടത്തിയ ചെലവുകള്‍ ഞങ്ങള്‍ പരിശോധിക്കുന്ന ഒരു ദിവസം വരും - കഴിഞ്ഞ 65 വര്‍ഷത്തിലേറെക്കാലമായി ആദിവാസികള്‍ വഞ്ചിക്കപ്പെട്ടത് എങ്ങനെയെന്നും അവരുടെ അവകാശങ്ങള്‍ എങ്ങനെ ഹനിക്കപ്പെട്ടുവെന്നും പരിശോധിക്കുന്ന ഒരു ദിവസം. ദരിദ്രരുടെ കരച്ചില്‍ കേട്ടില്ല. പ്രതികരണം അവരര്‍ഹിക്കുന്നതായിരുന്നില്ല. ചൂഷിതരായവര്‍, നിയമം കൈയിലെടുത്തു'' -

ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വിയും എസ് ജെ മുഖോപാധ്യായയും അടങ്ങുന്ന  ബഞ്ചിന്റേതാണ് ഈ അഭിപ്രായപ്രകടനം. സി പി ഐ (മാവോയിസ്റ്റ്) യുടെ നേതാവ് നാരായണ്‍ സന്യാലിന് വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ നടപ്പാക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെക്കുന്ന വിധിയിലാണ് കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്. കുഴി ബോംബുകള്‍ പൊട്ടിച്ചും പതിയിരുന്ന് ആക്രമിച്ചും അര്‍ധ സൈനിക വിഭാഗത്തിലെയും പോലീസിലെയും അംഗങ്ങളെ കൊലപ്പെടുത്തുകയും ആളുകളെ തട്ടിക്കൊണ്ടുപോയി വിലപേശുകയും വികസനത്തിന്റെ ബിംബങ്ങളായ മൊബൈല്‍ ടവറുകളും  പാലങ്ങളുമൊക്കെ തകര്‍ക്കുകയും ചെയ്യുന്ന സി പി ഐ (മാവോയിസ്റ്റ്) യുടെ ഒരു നേതാവിന്റെ ഹരജി പരിഗണിക്കവെ ഇത്തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ പരമോന്നത നീതിപീഠത്തെ പ്രേരിപ്പിച്ചത് എന്തായിരിക്കും?

അതെന്തായാലും മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ പാകത്തിലുള്ള അവവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നുവെന്ന് ബഹുമാനപ്പെട്ട ജസ്റ്റിസുമാര്‍ മനസ്സിലാക്കുന്നുവെന്ന് ചുരുക്കം. ഈ സാഹചര്യം മനസ്സിലായിട്ടും  നിയമം കൈയിലെടുക്കാന്‍ നിര്‍ബന്ധിതരായ കൂട്ടരെ ഭീകരവാദികളെന്നും രാജ്യദ്രോഹികളെന്നും ആരോപിച്ച് ശിക്ഷ വിധിക്കുന്ന ഭരണ, നീതി നിര്‍വഹണ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഉന്നത നീതിപീഠത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ കാട്ടുന്ന ദൃഢത നീതി നടപ്പാക്കുമ്പോള്‍ ഇത്തരം ന്യായാസനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്നത് കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അങ്ങിനെ സംഭവിക്കുന്നുണ്ടെങ്കില്‍ മാത്രമേ ന്യായാധിപന്‍മാരുടെ വാക്കുകള്‍ക്ക് അര്‍ഥമുണ്ടാകൂ. അല്ലെങ്കില്‍  ടെലിവിഷന്‍ സ്‌ക്രീനുകളിലെ ബ്രേക്കിംഗ് ന്യൂസുകള്‍ക്കും പത്രങ്ങളിലെ വലിയ തലക്കെട്ടുകള്‍ക്കുമപ്പുറത്ത് വെറും വാചാടോപമായി അത് മാറും.


ഇവിടെ കോടതിയുടെ പരിഗണനക്കുവന്നത് നാരായണ്‍ സന്യാല്‍ എന്ന വ്യക്തിക്ക് വിധിച്ച ശിക്ഷ ന്യായമോ എന്ന ചോദ്യമാണെങ്കിലും കേസിന്റെ സാഹചര്യം മനസ്സിലാക്കി സാമൂഹിക നീതിയുടെ തലത്തിലേക്ക് സഞ്ചരിക്കുകയാണ് ന്യായാധിപന്‍മാര്‍. ഇത്തരം സഞ്ചാരങ്ങള്‍ അത്യപൂര്‍വമല്ല ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍. 2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയുടെ ഭാഗമായി നടന്ന ഒമ്പത് കേസുകള്‍ അന്വേഷിക്കുന്നതിന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും അന്വേഷണ മേല്‍നോട്ടം സുപ്രീം കോടതി ഏറ്റെടക്കുകയും ചെയ്തപ്പോഴും രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് അനുവദിച്ചതിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് സി ബി ഐ നടത്തിയിരുന്ന അന്വേഷണത്തിന്റെ മേല്‍നോട്ടം കോടതിക്ക് കീഴിലാക്കിയപ്പോഴും പരമോന്നത നീതിപീഠം നീതിയുടെ വിശാലമായ താത്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയാണെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം ഇടപെടലുകള്‍ ഉപരിപ്ലവമായ ചെറിയ മാറ്റങ്ങളേ ഉണ്ടാക്കിയുള്ളൂവെന്നാണ് സൂക്ഷ്മ വിലയിരുത്തലില്‍ മനസ്സിലാകുന്നത്.
ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഒമ്പത് കൂട്ടക്കുരുതികളുടെ അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ആദ്യം കൈമാറിയത്. ഗുല്‍ബര്‍ഗ സൊസൈറ്റിയിലേതുള്‍പ്പെടെ കൂട്ടക്കൊലകളില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുള്‍പ്പെടെ 62 ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാകിയ ജഫ്‌രി നല്‍കിയ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തോട് പിന്നീട് ആവശ്യപ്പെടുകയും ചെയ്തു. ഒമ്പത് കേസുകളില്‍ ചിലതില്‍ വിചാരണ പൂര്‍ത്തിയായി, ഏതാനും പേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷേ, ഒരു കേസില്‍പ്പോലും ആക്രമണങ്ങളുടെ പിറകിലെ ഗൂഢാലോചനയോ അതില്‍ സംഘ് പരിവാര്‍ സംഘടനകളിലെ നേതാക്കള്‍ വഹിച്ച പങ്കോ തെളിയിക്കപ്പെട്ടില്ല.

സാകിയ ജഫ്‌രി നല്‍കിയ പരാതിയിലെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടാണ് സംഘം സുപ്രീം കോടതിയില്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ട് പഠിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനെ നിയോഗിച്ചു. നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ആരോപണങ്ങള്‍ വസ്തുനിഷ്ഠമാണോ എന്ന് തെളിയിക്കപ്പെടേണ്ടത് വിചാരണയിലാണെന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു രാജു രാമചന്ദ്രന്റേത്. ഈ റിപ്പോര്‍ട്ടുകളുള്‍പ്പെടെ രേഖകള്‍ ഇപ്പോള്‍ പരസ്യമാണ്. നരേന്ദ്ര മോഡിക്കെതിരെ സമര്‍പ്പിക്കപ്പെട്ട രേഖകളെല്ലാം വ്യാജമോ തെറ്റായി രേഖപ്പെടുത്തപ്പെട്ടതോ ആണെന്ന നിഗമനമാണ് പ്രത്യേക അന്വേഷണ സംഘം അവതരിപ്പിക്കുന്നത്.
ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അനുവദിക്കണമെന്ന് മോഡി ആഹ്വാനം ചെയ്തതായി പറയപ്പെടുന്ന യോഗത്തില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തില്ലെന്ന ഇതര ഉദ്യോഗസ്ഥരുടെ വാദം പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും സര്‍വീസിലിരിക്കെയോ വിരമിച്ചതിന് ശേഷമോ മോഡി സര്‍ക്കാറില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയവരാണെന്ന വസ്തുത അംഗീകരിച്ച് തന്നെയാണ് പ്രത്യേക സംഘം ഇവരുടെ മൊഴികള്‍ സ്വീകരിക്കുന്നത്. അക്കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന ഒരാള്‍ പറയുന്നത് തനിക്ക് കാര്യങ്ങള്‍ ഓര്‍മയില്ലെന്നാണ്. ഇതും പ്രത്യേക സംഘം സ്വീകരിച്ചു. താന്‍ യോഗത്തില്‍ പങ്കെടുത്തുവെന്ന സഞ്ജീവ് ഭട്ടിന്റെ മൊഴി മാത്രം സംഘത്തിന് തെറ്റായി തോന്നി.

വ്യാപകമായ അക്രമത്തിന് സാധ്യതയുണ്ടെന്ന് കാണിച്ച് അന്ന് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പോലീസ് കമ്മീഷണറുടെയും ഓഫീസുകളിലേക്ക് ഫാക്‌സ് സന്ദേശം അയച്ചിരുന്നുവെന്ന സഞ്ജീവ് ഭട്ടിന്റെ വാദവും രാഘവന്‍ സംഘം സ്വീകരിക്കുന്നില്ല. സഞ്ജീവ് ഭട്ട് ഇപ്പോള്‍ ഹാജരാക്കുന്ന ഫാക്‌സ് സന്ദേശം വ്യാജമാണെന്നും അതിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകള്‍ കള്ള ഒപ്പാണെന്നും അവര്‍ വാദിക്കുന്നു. സബര്‍മതി എക്‌സ്പ്രസ്സിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപിടിച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹം അഹമ്മദാബാദിലേക്ക് കൊണ്ടുവരുന്നതിനായി സ്വീകരിച്ചത് വി എച്ച് പി നേതാവ് ജയന്ത് പട്ടേലാണെന്ന രേഖ ശരിയല്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. മൃതദേഹം ഗോധ്രയില്‍ നിന്ന് സ്വീകരിച്ചതും അഹമ്മദാബാദില്‍ ഏറ്റെടുത്തതും പോലീസുകാരാണ്. ജയന്ത് പട്ടേലാണെന്ന് രേഖപ്പെടുത്തിയത് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റാണ്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശിപര്‍ശ ചെയ്യുന്നുമുണ്ട് പ്രത്യേക സംഘം.
വംശഹത്യ നടക്കുമ്പോള്‍ അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണറായിരുന്ന പി സി പാണ്ഡെ, ഡെപ്യൂട്ടി കമ്മീഷണറായിരുന്ന എം കെ ടാണ്ഠന്‍ തുടങ്ങി പോലീസ് ഉദ്യോഗസ്ഥരൊക്കെത്തന്നെ അക്രമം തടയുന്നതിന് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയെന്നാണ് രാഘവന്‍ സംഘം പറയുന്നത്. പരിമിതമായ സൈനികരേ ഇവരുടെ പക്കലുണ്ടായിരുന്നുള്ളൂ, അതുകൊണ്ട് മാത്രം അക്രമം തടയാന്‍ സാധിക്കുമായിരുന്നില്ല എന്ന് കൂടി പറഞ്ഞുവെക്കുകയും ചെയ്യുന്നു. അന്ന് മോഡി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന അശോക് ഭട്ടും ഐ കെ ജഡേജയും പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ പോയതിലും അസ്വാഭാവികമായി യാതൊന്നും സംഘം കാണുന്നില്ല. ഈ റിപ്പോര്‍ട്ടും ഇതിലെ കണ്ടെത്തലുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുന്ന രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടും അഹമ്മദാബാദിലെ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനക്ക് വിടാനാണ് സുപ്രീം കോടതി തീരുമാനിച്ചത്.

സുപ്രീം കോടതിയുടെ തീരുമാനം നിയമവ്യവസ്ഥയനുസരിച്ച് ശരിയായിരിക്കാം. പക്ഷേ, അന്വേഷണ മേല്‍നോട്ടം സ്വയമേറ്റെടുത്ത പരമോന്നത കോടതിക്ക് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വസ്തുനിഷ്ഠമാണോ എന്ന് വിലയിരുത്തേണ്ട ബാധ്യതയുണ്ടായിരുന്നു. മോഡിക്കെതിരെ നിലപാടെടുക്കുന്ന എല്ലാവരും വ്യാജരേഖാ നിര്‍മാതാക്കളോ സമ്മര്‍ദത്തിന് വഴങ്ങി മൊഴി നല്‍കുന്നവരോ (ഗുജറാത്ത് മുന്‍ എ ഡി ജി പി, ആര്‍ ബി ശ്രീകുമാറിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്) ആയി ചിത്രീകരിക്കുകയും ഗുരുതരമായ ആരോപണം നേരിടുന്ന പി സി പാണ്ഡെയെപ്പോലുള്ള ഉദ്യോഗസ്ഥരെപ്പോലും സ്തുത്യര്‍ഹ സേവനത്തിന്റെ ഉത്തമോദാഹരണങ്ങളായി ചിത്രീകരിക്കുകയും  ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. തങ്ങളെ ഏതൊക്കെ വിധത്തിലാണ് ഈ ഉദ്യോഗസ്ഥര്‍ സഹായിച്ചതെന്ന് സംഘ് പരിവാര്‍ അക്രമികള്‍ ഒളി ക്യാമറക്ക് മുന്നില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി നരേന്ദ്ര മോഡി തനിക്ക് ഒളിത്താവളമൊരുക്കിയതിനെക്കുറിച്ച് പറഞ്ഞതും മറവിയിലേക്ക് മായാനായിട്ടില്ല. ഇതൊക്കെ മുന്നിലുണ്ടായിട്ടും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാനാണ് പരമോന്നത നീതി പീഠം തീരുമാനിച്ചത്. അതേക്കുറിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രകടിപ്പിച്ച സംശയങ്ങള്‍ ഈ ഘട്ടത്തില്‍ കണക്കിലെടുക്കേണ്ടെന്ന് നിശ്ചയിക്കുകയും ചെയ്തു.
ഇതേ നിലപാട് തന്നെയാണ് നാരായണ്‍ സന്യാലിന്റെ കേസ് പരിഗണിച്ചപ്പോള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളിലുമുള്ളത്. ഇക്കാലത്തിനിടെ ആദിവാസികള്‍ വഞ്ചിക്കപ്പെട്ടത് എങ്ങനെയെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടത് എങ്ങനെയെന്നും തങ്ങള്‍ പരിശോധിക്കുന്ന ഒരു ദിവസം വരുമെന്നാണ് നീതിപതികളുടെ മുന്നറിയിപ്പ്. എന്നാണ് ആ ദിവസം വരിക! അപ്പോഴേക്കും ആദിവാസികളെന്ന വിഭാഗം ഇന്ത്യന്‍ മണ്ണില്‍ ബാക്കിയുണ്ടാകുമോ?


കേരളത്തിലെ ആദിവാസികളുടെ ഒരു കേസ് ഇപ്പോഴും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ഹരജി. ഇത് പരിഗണിച്ച് ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് എത്ര സമയപരിധി കേരള സര്‍ക്കാറിന് മുന്നില്‍ കോടതി വെച്ചുവെന്ന് അവര്‍ക്ക് തന്നെ നിശ്ചയമുണ്ടാകില്ല. സ്വന്തം ഉത്തരവ് നടപ്പാക്കാന്‍ പോലും സാധിക്കാത്ത ഒരു സംവിധാനം വരുമൊരു ദിവസമെന്നൊക്കെ മുന്നറിയിപ്പ് നല്‍കുമ്പോള്‍ അതിനെ വാചാടോപം മാത്രമായേ കാണാനാകൂ. ഗുജറാത്തിലെ ഇരകളെക്കുറിച്ച് വ്യാകുലപ്പെടുകയും നീതി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്ത് അന്വേഷണ മേല്‍നോട്ടം ഏറ്റെടുക്കുകയും പിന്നീട് അന്വേഷണ റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങള്‍ പോലും വിഴുങ്ങിക്കൊണ്ട് കീഴ്‌ക്കോടതി തീരുമാനിക്കട്ടെ എന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ പുറത്തുവരുന്നതും മറ്റൊന്നല്ല.

ടെലികോം ലൈസന്‍സുകളുടെ വിതരണക്കാര്യത്തില്‍ ധനമന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫീസോ അറിയാതെ തീരുമാനമെടുക്കാനും നടപ്പാക്കാനും സാധിക്കില്ലെന്ന് വ്യക്തമായി അറിയാവുന്ന നീതിന്യായ സംവിധാനം എ രാജയുടെയും കനിമൊഴിയുടെയും ഏതാനും സര്‍ക്കാര്‍ - സ്വകാര്യ ഉദ്യോഗസ്ഥരുടെയും അറസ്റ്റോടെ അന്വേഷണ മേല്‍നോട്ടം അവസാനിപ്പിക്കുമ്പാള്‍ അതുവരെ ധാര്‍മികരോഷത്തില്‍ ചാലിച്ച് പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് വിലയൊന്നുമില്ലെന്ന് തിരിച്ചറിയപ്പെടുകയാണ്.
ചൂഷണം ചെയ്യുകയോ അടിച്ചമര്‍ത്തുകയോ അക്രമത്തിന് കൂട്ടുനില്‍ക്കുകയോ ചെയ്യുകയും ഇരകളെ ഭീകര/തീവ്ര വാദികളോ രാജ്യദ്രോഹികളോ ആയി ചിത്രീകരിക്കുകയും ചെയ്യുന്ന ഭരണകൂടം, അതിനെ വിമര്‍ശിക്കുന്നുവെന്ന ധ്വനി ജനിപ്പിച്ച് നിലനില്‍ക്കുന്ന സംവിധാനങ്ങളെ ഹാനികൂടാതെ തുടരാന്‍ അനുവദിക്കുന്ന നീതിന്യായ വ്യവസ്ഥ. അതാണ് മിക്കവാറും നമുക്ക് മുന്നില്‍ സംഭവിക്കുന്നത്. ഈ പ്രക്രിയക്കിടെ കോടതികള്‍ നടത്തുന്ന സുരേഷ് ഗോപി സംഭാഷണങ്ങള്‍ നമ്മെ ആവേശത്തില്‍ ആറാടിക്കും. മാവോയിസ്റ്റ് നേതാവ് ആസാദിനെയും (ചേറുകുരി രാജ്കുമാര്‍) പത്രപ്രവര്‍ത്തകനായ ഹേമചന്ദ്ര പാണ്ഡെയെയും വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ''സ്വന്തം കുഞ്ഞുങ്ങളുടെ ചോര ഭരണകൂടത്തിന്റെ കൈകളില്‍ പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കു''മെന്ന് പ്രഖ്യാപിച്ചത് ഇതേ കോടതിയാണ്. ഈ അഭിപ്രായം ഉത്തേജിതനാക്കാത്ത ഇന്ത്യന്‍ പൗരനുണ്ടാകുമോ? ഇത്തരം ആവേശങ്ങള്‍ക്കിടയില്‍  കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന ആപ്തവാക്യം മറന്ന് പോകുകയും ചെയ്യും.