2018-07-30

ജ്യേഷ്ഠന് പരസ്യ മോഡല്‍, അനിയന് മൂന്നാന്‍


കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) വിനോദ് റായ് കൂട്ടിയും കിഴിച്ചും, സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതാണ് (കു)പ്രസിദ്ധമായ ടെലികോം കുംഭകോണ ആരോപണത്തിന് ആധാരം. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും അനുവദിക്കുമ്പോള്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്തിരുന്ന എ രാജ, വകുപ്പിലെ ഉദ്യോഗസ്ഥര്‍, ക്രമവിരുദ്ധമായി ലൈസന്‍സ് സ്വന്തമാക്കിയ കമ്പനികളുടെ ഉത്തരവാദപ്പെട്ട ചുമതലകളിലുണ്ടായിരുന്നവര്‍ തുടങ്ങി നിരവധി പേര്‍ ആരോപണവിധേയരായി.


സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) അന്വേഷണം നടത്തിയ കുറ്റപത്രത്തിന്‍മേല്‍ പ്രത്യേക കോടതി വിചാരണ പൂര്‍ത്തിയാക്കി, സകലരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു. പ്രോസിക്യൂഷന്റെ കുറ്റകരമായ അനാസ്ഥ, ഇത്തരമൊരു വിധിക്ക് പ്രധാനകാരണമായെന്ന് വിചാണാ കോടതി ജഡ്ജി ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രത്യേക കോടതി വിധി ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സി ബി ഐ.


ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന നയമനുസരിച്ചാണ് രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും വിതരണം ചെയ്തത്. സ്‌പെക്ട്രം ലേലം ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുമായിരുന്ന പണം കണക്കാക്കിയാണ് സി എ ജി 1.76 ലക്ഷം കോടിയുടെ നഷ്ടം കണക്കാക്കിയത്. ഇത്രയും നഷ്ടം ഖജനാവിന് വരുത്തിക്കൊണ്ട് ടെലികോം സേവന രംഗത്തുള്ള സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുത്തതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സര്‍ക്കാറിന്റെ പ്രഖ്യാപിത നയമനുസരിച്ചാണ് തീരുമാനങ്ങളെടുത്തതെന്നും അതില്‍ ക്രമക്കേട് കാട്ടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ അഴിമതിയില്ലെന്നുമാണ് എ രാജയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും വാദം. സര്‍ക്കാര്‍ തന്നത് കൈനീട്ടി സ്വീകരിച്ചുവെന്നും അതില്‍ അപാകമില്ലെന്നും കമ്പനികളും വാദിക്കുന്നു. ആ വാദമങ്ങനെ തുടരും. വിചാരണാ കോടതി വിധി ചോദ്യംചെയ്ത് സി ബി ഐ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുമ്പോഴും ഈ വാദങ്ങള്‍ ഉയര്‍ന്നുവരും.


ഈ അഴിമതി ആരോപണം 2014ലെ തിരഞ്ഞെടുപ്പില്‍ നന്നായി ഉപയോഗിച്ചിരുന്നു ബി ജെ പിയും സഖ്യകക്ഷികളും. പ്രചാരണത്തിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോദി, ഈ ആരോപണം പരാമര്‍ശിക്കാത്ത ഒരു യോഗം പോലുമില്ല. രാജ്യം അഴിമതിമുക്തമാക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളില്‍ പ്രധാനം. ഈ വാഗ്ദാനം പാലിക്കാനാണോ അതോ അഴിമതി ആരോപണം നേരിടുന്നവര്‍ക്ക് വേണ്ട സഹായം ചെയ്യാനാണോ അധികാരമേറിയ ശേഷം നരേന്ദ്ര മോദി ശ്രമിച്ചത് എന്നതാണ് ഉയരുന്ന ചോദ്യം. അതിലേക്ക് വരണമെങ്കില്‍ ടെലികോം ഇടപാടില്‍ സ്വാന്‍ ടെലികോം എന്ന കമ്പനിയെക്കുറിച്ചുയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേകമായി കണക്കിലെടുക്കണം.


രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ നിലവില്‍ മൊബൈല്‍ സേവന രംഗത്തുള്ള കമ്പനികള്‍ അപേക്ഷിക്കരുതെന്ന വ്യവസ്ഥ വെച്ചിരുന്നു. അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന് (എ ഡി എ ജി) കീഴിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (ആര്‍ കോം) നേരത്തെ തന്നെ മൊബൈല്‍ സേവന രംഗത്തേക്ക് പ്രവേശിച്ചതാണ്. അതുകൊണ്ട് എ ഡി എ ജിയുടെ കമ്പനികള്‍ക്കൊന്നും പുതിയ ലൈസന്‍സിന് അപേക്ഷിക്കാനാകുമായിരുന്നില്ല.
ടു ജി ലൈസന്‍സിന് അപേക്ഷ ക്ഷണിക്കാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നതോടെ, അത്രയും നാള്‍ സ്വാന്‍ ക്യാപിറ്റല്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൊടുന്നനെ സ്വാന്‍ ടെലികോം ആയി മാറി.


സ്വാന്‍ ടെലികോമിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമായുള്ളത് ടൈഗര്‍  ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണെന്ന് കാണിച്ച് സ്വാന്‍ അധികൃതര്‍ ടെലികോം മന്ത്രാലയത്തിന് കത്ത് നല്‍കുകയും ചെയ്തു. എന്തായാലും രാജ്യമാകെ മൊബൈല്‍ സേവനങ്ങള്‍ നല്‍കാന്‍ അനുവാദമുള്ള ലൈസന്‍സും സ്‌പെക്ട്രവും നേടിയെടുത്തു സ്വാന്‍,  ഇതിനായി മുടക്കിയത് 1650 കോടി രൂപ. ലൈസന്‍സും സ്‌പെക്ട്രവും സ്വന്തമാക്കിയതിന് പിറകെ കമ്പനിയുടെ 45 ശതമാനം ഓഹരി ഇതിസലാത്ത് എന്ന വിദേശകമ്പനിക്ക് വിറ്റു. അതിലൂടെ ലഭിച്ചത് നാലായിരത്തിലേറെ കോടി രൂപ. മുടക്കുമുതലിന്റെ ഇരട്ടിയിലധികം അപ്പോള്‍ തന്നെ ലാഭം. 55 ശതമാനം ഓഹരി കൈവശം തുടരുകയും ചെയ്തു.


പൊടുന്നനെ രൂപമെടുത്ത്, വലിയ ലാഭം കൊയ്ത സ്വാന്‍ ടെലികോം യഥാര്‍ഥത്തില്‍ എ ഡി എ ജിയുടെ സൃഷ്ടിയായിരുന്നുവെന്നാണ് ആരോപണം. ടെലികോം ഇടപാട് നടക്കുമ്പോള്‍ സ്വാനിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയത് എ ഡി എ ജിയിലെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നായിരുന്നു. 2007 മാര്‍ച്ച് ഒന്നിന് എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബേങ്കുകളുടെ മുംബൈ ബ്രാഞ്ചില്‍ സ്വാന്‍ ടെലികോം അക്കൗണ്ട് തുടങ്ങി. മാര്‍ച്ച് രണ്ടിനാണ് ടെലികോം ലൈസന്‍സുകള്‍ക്ക് സ്വാന്‍ അപേക്ഷിക്കുന്നത്. അക്കൗണ്ട് തുറക്കാന്‍ എച്ച് ഡി എഫ് സി ബേങ്കിന് നല്‍കിയ കത്ത് റിലയന്‍സ് ടെലികോമിന്റെ ലെറ്റര്‍ ഹെഡിലായിരുന്നു. ആര്‍ കോമിന്റെ ഭാഗമായ കമ്പനിയാണ് സ്വാന്‍ എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.


ലൈസന്‍സിന് അപേക്ഷിക്കണമെങ്കില്‍ കമ്പനി അക്കൗണ്ടില്‍ 1030 കോടി രൂപ വേണമായിരുന്നു. 2007 മാര്‍ച്ച് രണ്ടിന് ഇത്രയും തുക  സ്വാനിന്റെ ബേങ്ക് അക്കൗണ്ടിലേക്ക് വന്നു. 974 കോടി രൂപ വന്നത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നായിരുന്നു. സ്വാന്‍ ടെലികോം എന്നത് അനില്‍ അംബാനി ഗ്രൂപ്പ് സൃഷ്ടിച്ച 'വ്യാജ'നായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഇതിലധികമൊന്നും വേണ്ട. നിലവില്‍ ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അപേക്ഷിക്കാന്‍ യോഗ്യരല്ലെന്ന വ്യവസ്ഥ മറികടക്കാന്‍ എ ഡി എ ജി 'വ്യാജ' കമ്പനിയുണ്ടാക്കിയെന്നാണ് ആരോപണം. ഇതില്‍ ഉറച്ചുനില്‍ക്കുന്നതു കൊണ്ടാണല്ലോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി ബി ഐ, ടെലികോം കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.


ജ്യേഷ്ഠന്‍ മുകേഷിനോളം നല്ല കച്ചവടക്കാരനല്ല അനില്‍. അതുകൊണ്ടുതന്നെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് വീണു. ഇതെങ്ങനെയെങ്കിലും വിറ്റൊഴിഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. വിവിധ ബേങ്കുകളില്‍ നിന്ന് ആര്‍ കോം എടുത്ത വായ്പകള്‍ കുടിശ്ശികയായി നില്‍ക്കുന്നു. (അത് വൈകാതെ കിട്ടാക്കടമായി എഴുതിത്തള്ളാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ) എ ഡി എ ജിയുടെ മറ്റ് കമ്പനികളുടെ സാമ്പത്തിക നിലയും അത്ര ഭദ്രമല്ലെന്നാണ് റിപ്പോര്‍ട്ട്. എല്ലാ കമ്പനികളും ചേര്‍ന്ന് വിവിധ ബേങ്കുകളില്‍ കുടിശ്ശികയാക്കിയത് ശത കോടികള്‍. എല്ലാം ചേര്‍ത്താല്‍ ആകെ കടം ഒരു ലക്ഷം കോടിയോളമാകുമെന്നാണ് കണക്ക്.


ഈ അവസ്ഥയിലുള്ള എ ഡി എ ജിയുടെ കീഴിലുള്ള റിലയന്‍സ് എയ്‌റോസ്ട്രക്ചറാണ് ഫ്രഞ്ച് കമ്പനിയായ ദസൗള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് സംയുക്ത സംരംഭമുണ്ടാക്കി ഇന്ത്യന്‍ വ്യോമസേനക്ക് വേണ്ടി പോര്‍വിമാനങ്ങളും അതിന്റെ ഭാഗങ്ങളും നിര്‍മിക്കാന്‍ പോകുന്നത്. മറ്റു മേഖലകളില്‍ പ്രതിസന്ധി നേരിടുന്ന ഗ്രൂപ്പ് പുതിയ സംരംഭത്തില്‍ വിജയം കണ്ടുകൂടെന്നില്ല. പക്ഷേ, ഇത്തരത്തിലൊരു കരാര്‍ നേടിയെടുക്കാന്‍ പാകത്തില്‍ എന്ത് പരിചയമുണ്ട് എ ഡി എ ജിയുടെ കമ്പനിക്ക് എന്ന ചോദ്യം പ്രസക്തമാണ്. ദസൗള്‍ട്ട് നിര്‍മിക്കുന്ന പോര്‍വിമാനമായ റാഫേല്‍ വാങ്ങുന്നതിന് ആദ്യത്തെ കരാറുണ്ടാക്കിയത് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറായിരുന്നു. പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സും ദസൗള്‍ട്ടും ചേര്‍ന്നുള്ള സംയുക്ത സംരംഭമായിരുന്നു അന്ന് കരാറില്‍. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം കരാര്‍ പൊളിച്ചു. അപ്പോഴാണ് കൂടിയ വിലയ്ക്ക് വിമാനം വാങ്ങാനും നിര്‍മാണച്ചുമതല റിലയന്‍സ് ഉള്‍പ്പെടുന്ന സംയുക്ത സംരംഭത്തിന് നല്‍കാനും തീരുമാനിച്ചത്. സംയുക്ത സംരംഭമുണ്ടാക്കാന്‍ പാകത്തില്‍ എ ഡി എ ജി, കമ്പനി രൂപവത്കരിക്കുന്നത് നരേന്ദ്ര മോദി പുതിയ കരാര്‍ ഒപ്പിടുന്നതിന് പന്ത്രണ്ട് ദിവസം മുമ്പ് മാത്രം. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും വാങ്ങിയെടുക്കുന്നതിന് സ്വാന്‍ ടെലികോമിനെ സൃഷ്ടിച്ചതുപോലെ. സ്വാന്‍ പരോക്ഷ സൃഷ്ടിയായിരുന്നുവെങ്കില്‍ പ്രതിരോധ കമ്പനി പ്രത്യക്ഷ സൃഷ്ടിയായിരുന്നുവെന്ന് മാത്രം.


ആദ്യമുണ്ടാക്കിയത് റിലയന്‍സ് ഡിഫന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. ദസൗള്‍ട്ടുമായുള്ള സംയുക്ത സംരംഭം ഉറപ്പായതോടെ റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന പുതിയ കമ്പനിയുണ്ടാക്കി. റാഫേല്‍ വാങ്ങാനുള്ള തീരുമാനം നരേന്ദ്ര മോദി പ്രഖ്യാപിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് ഈ കമ്പനി ഉടലെടുക്കുന്നത്. റിലയന്‍സ് എയ്‌റോസ്ട്രക്ചറും ദസൗള്‍ട്ടും ചേരുന്ന ദസൗള്‍ട്ട് റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് ഇപ്പോള്‍ നിലവില്‍ വന്നു. അതില്‍ റിലയന്‍സ് എയ്‌റോസ്ട്രക്ചറിന് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഈ സംയുക്ത കമ്പനിയാണ് റാഫേല്‍ പോര്‍ വിമാനങ്ങളും അതിന്റ ഭാഗങ്ങളും നിര്‍മിക്കാന്‍ പോകുന്നത്.


വിമാന നിര്‍മാണത്തില്‍ പരിചയമുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡിനെ ഒഴിവാക്കി, എ ഡി എ ജിയില്‍ പൊട്ടിമുളച്ച തകരയെ ഉള്‍പ്പെടുത്തിയതിന്റെ കാര്യകാരണങ്ങള്‍ ചോദിക്കരുത്. ജ്യേഷ്ഠന്‍ അംബാനി മൊബൈല്‍ സേവന രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ പരസ്യ മോഡലായി നിന്ന്, ഡിജിറ്റല്‍ ഇന്ത്യാ... എന്ന് ഉദ്‌ഘോഷിച്ചയാള്‍ അനിയന്‍ അംബാനിക്കൊരു ചെറു സഹായം ചെയ്യുന്നതില്‍ അത്ഭുതം കൂറാനില്ല. അദാനി, എസ്സാര്‍ ഗ്രൂപ്പുകള്‍ക്ക് ചെയ്യുന്ന സഹായങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് തുലോം തുച്ഛം.


ഒരു കമ്പനി തട്ടിക്കൂട്ടി, അതുവഴി ടെലികോം ലൈസന്‍സും സ്‌പെക്ട്രവും സ്വന്തമാക്കി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ നിയമ നടപടി നേരിടുന്നവര്‍ (ആ ഇടപാടില്‍ അനില്‍ അംബാനിക്ക് നേരിട്ട് പങ്കാളിത്തമില്ലെന്ന് സി ബി ഐ ആണയിട്ടിട്ടുണ്ട്) അതേ മാതൃകയില്‍  കമ്പനിയുണ്ടാക്കി പ്രതിരോധക്കരാറിന്റെ ഗുണഭോക്താക്കളാകുമ്പോള്‍, അതിന് അവസരമൊരുക്കുന്ന ഭരണാധികാരികള്‍ കള്ളക്കളിക്ക് കൂട്ടു നില്‍ക്കുക മാത്രമല്ല, മുമ്പ് നടന്ന ക്രമവിരുദ്ധ ഇടപാടുകളെ റദ്ദാക്കുക കൂടിയാണ്. രാജ്യം അഴിമതിമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതും. അഴിമതിക്കേസുകള്‍ ഇല്ലാതാകുകയും കേസിന് ആധാരമായേക്കാവുന്ന സംഗതികള്‍ അംഗീകാരമുള്ളതാക്കുകയും ചെയ്താലും രാജ്യം അഴിമതിമുക്തമാകും! അത് മനസ്സിലാക്കലാണ് യഥാര്‍ഥ രാജ്യ സ്‌നേഹം.

2018-07-23

...പണ്ടേപ്പോലെ ഫലിക്കുന്നില്ല


അമ്പത്തിയാറിഞ്ച് നെഞ്ചളവ് ഉദ്‌ഘോഷിച്ച കരുത്തന്‍ പതറിപ്പോയോ? ശബ്ദ നിയന്ത്രണം കൊണ്ടും വാഗ് പ്രയോഗത്തിലെ ചടുതല കൊണ്ടും മാന്ത്രികാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്ന കഴിവിന് മങ്ങലേറ്റുവോ? അവാസ്തവങ്ങളെ വാസ്തവ പ്രതീതി ജനിപ്പിക്കും വിധത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മികവ് ഇല്ലാതായോ? ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാറിന്റെയും അതില്‍ പരമാധികാരിയായ നരേന്ദ്ര മോദിയുടെയും വിശ്വാസ്യതയും സത്യസന്ധതയും ചോദ്യംചെയ്യപ്പെട്ടപ്പോള്‍ മറുപടി ഇല്ലാതായോ? അവിശ്വാസ പ്രമേയത്തിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ച അവസാനിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളാണിത്. ഇത് തന്നെയാണ് 2019 ഏപ്രില്‍ - മെയ് മാസങ്ങളിലായി നടക്കേണ്ട (2018 അവസാനത്തിലും നടക്കാം) പൊതുതെരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കാന്‍ ഇടയുള്ള ഒരു ഘടകം.


അവിശ്വാസ പ്രമേയം അംഗീകരിപ്പിക്കാന്‍ തക്ക അംഗബലം ലോക്‌സഭയില്‍ പ്രതിപക്ഷത്തിന് ഉണ്ടായിരുന്നില്ല. പ്രതിപക്ഷം എത്രത്തോളം യോജിച്ചു നില്‍ക്കുന്നുവെന്ന് മനസ്സിലാക്കാന്‍ മാത്രമേ പ്രമേയചര്‍ച്ചയും അതിന്‍മേലുള്ള വോട്ടിംഗും സഹായിക്കുമായിരുന്നുള്ളൂ. ഒഡീഷയില്‍ നിന്നുള്ള ബിജു ജനതാദള്‍ (ബി ജെ ഡി) അംഗങ്ങളുടെ ബഹിഷ്‌കരണവും തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ ഐ എ ഡി എം കെ) അംഗങ്ങളുടെ ബി ജെ പി പിന്തുണയും ഒഴിച്ചുനിര്‍ത്തിയാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചുനിന്നു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആന്ധ്രാ പ്രദേശില്‍ നിന്നുള്ള തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) ആകയാലും അവരുടെ ആക്ഷേപങ്ങള്‍ പരോക്ഷമായി തെലങ്കാനയെ കേന്ദ്രീകരിക്കുന്നതിനാലും തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നത് ഏറെക്കുറെ ഉറപ്പുമായിരുന്നു. അവരുടെ ബഹിഷ്‌കരണം ബി ജെ പിയെ തുണക്കുന്നതാണെന്ന് പറയുക വയ്യ.


അതേസമയം കാല്‍നൂറ്റാണ്ടിലേറെയായി ബി ജെ പിയുടെ സഖ്യശക്തിയായി തുടരുന്ന ശിവ സേന, സഭ ബഹിഷ്‌കരിച്ചത് ബി ജെ പിക്ക് നേരിട്ട ചെറുതല്ലാത്ത തിരിച്ചടിയാണ്. ഭരണത്തില്‍ പങ്കാളിയായിരിക്കുന്ന പാര്‍ട്ടിക്ക് പോലും വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്ത സര്‍ക്കാറാണിതെന്ന സന്ദേശമാണ് ബഹിഷ്‌കരണത്തിലൂടെ ശിവസേന നല്‍കിയത്. ഇത്രയുമായിട്ടും അവരെ എന്‍ ഡി എയില്‍ നിന്ന് പുറത്താക്കാനുള്ള ധൈര്യം ബി ജെ പിക്ക് ഇല്ലാതെ പോകുമ്പോള്‍, സ്വന്തം ശക്തി ചോര്‍ന്നുപോയിട്ടുണ്ടെന്ന് സമ്മതിക്കുകയാണ് ആ പാര്‍ട്ടിയും 'കരുത്ത്' അവകാശപ്പെടുന്ന നരേന്ദ്ര മോദി - അമിത് ഷാ ദ്വന്ദ്വവും. അതും ഈ അവിശ്വാസ ചര്‍ച്ചയുടെ പാര്‍ശ്വഫലമാണ്.


ദുര്‍ബലനായ, പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ത്രാണിയില്ലാത്ത നേതാവ് എന്ന വിശേഷണങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൂര്‍ണമായി മറികടക്കുന്ന കാഴ്ചയും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കണ്ടു. നരേന്ദ്ര മോദിയുടെ കരുത്തനായ നേതാവെന്ന സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയെ കീറിയെറിയാന്‍ പാകത്തിലുള്ള നേതാവായി വളര്‍ന്നിരിക്കുന്നുവെന്ന് തെളിയിക്കുകയായിരുന്നു രാഹുല്‍. കെട്ടുകാഴ്ചകളിലൂടെ അരങ്ങ് സ്വന്തമാക്കുന്ന നരേന്ദ്ര മോദിയുടെ പതിവുകള്‍ക്ക് (പാര്‍ലിമെന്റ് കവാടത്തിലെ നമസ്‌കാരം, സ്വന്തം പേര് അച്ചടിച്ച കോട്ട്, ചൈനയുടെ പ്രസിഡന്റുമൊത്തുള്ള ഊഞ്ഞാലാട്ടം, തെരുവ് വൃത്തിയാക്കാന്‍ ചൂലെടുക്കല്‍, യോഗാഭ്യാസ പ്രകടനം തുടങ്ങി പലത്) അതേ രീതിയില്‍ മറുപടി നല്‍കാന്‍ യാതൊരു പ്രായസവുമില്ലെന്ന്, പ്രസംഗ ശേഷം പ്രധാനമന്ത്രിയെ ആശ്ലേഷിക്കാന്‍ എത്തിയതിലൂടെ, അതിലൂടെ സൃഷ്ടിച്ച അമ്പരപ്പിലൂടെ, കണ്‍ചിമ്മിയുള്ള പരിഹാസത്തിലൂടെ രാഹുല്‍ കാണിച്ചുകൊടുത്തു. ആരോപണങ്ങളുടെയും മറുപടികളുടെയും കനം തൂക്കി നോക്കി നേട്ടമുണ്ടാക്കിയത് ഭരണപക്ഷമാണോ പ്രതിപക്ഷമാണോ എന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അരങ്ങ് സ്വന്തമാക്കിയത് രാഹുലാണെന്നതില്‍ തര്‍ക്കമില്ല. അവിശ്വാസ പ്രമേയ ചര്‍ച്ച സംവാദ വിഷയമാകുമ്പോള്‍ ജനമനസ്സില്‍ ആദ്യമെത്തുക രാഹുലിന്റെ പ്രകടനമായിരിക്കുമല്ലോ!


അവിശ്വാസ പ്രമേയത്തിന് പാര്‍ലിമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തില്‍ തന്നെ നോട്ടീസ് നല്‍കിയിരുന്നു. അന്ന് ചര്‍ച്ച അനവദിക്കാതിരുന്ന സര്‍ക്കാര്‍ (സാങ്കേതികമായി സ്പീക്കറാണ്) ഈ സമ്മേളനത്തില്‍ ചര്‍ച്ചയാകാമെന്ന് തീരുമാനിച്ചതിന്റെ കാരണമെന്താണ്? അവിശ്വാസ പ്രമേയം അംഗീകരിക്കാത്തതില്‍ പ്രതിഷേധമുയരുന്നത് സഭയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നത് ഒഴിവാക്കുകയും നിയമ നിര്‍മാണ പ്രക്രിയ വിഘ്‌നമില്ലാതെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുക എന്ന സദുദ്ദേശ്യമാണെന്നാണ് ബി ജെ പിയുടെ വാദം. അത്ര നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുന്നതാണ് ഈ സര്‍ക്കാറെന്നും അതിനെ തുണക്കുന്ന സംഘ്പരിവാറെന്നും വിശ്വസിക്കുക പ്രയാസം.


ഡിസംബറില്‍, പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പാര്‍ലിമെന്റിന്റെ അവസാന സമ്മേളനമായിരിക്കുമിത് (അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാനൊരു ചെറിയ സമ്മേളനം നടന്നേക്കാം). ഇനിയൊരു ബലപരീക്ഷണത്തിന് പാര്‍ലിമെന്റ് വേദിയാകില്ലെന്നിരിക്കെ, അവിശ്വാസം ചര്‍ച്ചക്കെടുത്ത് ശബ്ദഘോഷം ആവര്‍ത്തിച്ച്, താനൊഴിഞ്ഞുണ്ടോ നേതാവീ ത്രിഭുവനത്തിങ്കലെന്ന പ്രതീതി സൃഷ്ടിക്കുക എന്നത് നരേന്ദ്ര മോദി ഉദ്ദേശിച്ചിരിക്കണം. കണ്ടില്ലേ എത്ര ദുര്‍ബലമാണീ പ്രതിപക്ഷം എന്നും എത്ര ദുര്‍ബലമാണ് അതിന്റെ നേതൃത്വം എന്നും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പറയാന്‍ പാകത്തിലൊരു അവസ്ഥ അവിശ്വാസപ്രമേയ ചര്‍ച്ചക്കൊടുവിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കണം. രാഹുല്‍ ഗാന്ധിയുടെ പ്രകടനവും പ്രതിപക്ഷപാര്‍ട്ടികള്‍ പൊതുവില്‍ യോജിച്ചതും അതൊക്കെ ഇല്ലാതാക്കി.


പാര്‍ലിമെന്ററി ജീവിത്തില്‍ (മുഖ്യമന്ത്രിയായി തുടങ്ങി പ്രധാനമന്ത്രിയായി തുടരുന്ന) ഒരിക്കല്‍പ്പോലും ഇത്ര തീഷ്ണമായ ആക്രമണം നരേന്ദ്ര മോദി നേരിട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് നിയമസഭയില്‍ അദ്ദേഹം വിരളമായേ എത്തിയിട്ടുള്ളൂ. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കിയും കഴിയുമെങ്കില്‍ ഒന്നാകെ സസ്‌പെന്‍ഡ് ചെയ്തും ജനാധിപത്യത്തെ 'പുഷ്‌കലമാക്കിയ' സ്പീക്കര്‍മാരുണ്ടായിരുന്നതിനാല്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല അക്കാലത്ത്. മുഖത്ത് നോക്കി സംസാരിച്ചവര്‍ തന്നെ വിരളം (സംസ്ഥാന ബി ജെ പിയിലെ നേതാക്കള്‍ പോലുമില്ല). പ്രധാനമന്ത്രിയായതിന് ശേഷം പാര്‍ലിമെന്റിലും സ്ഥിര സാന്നിധ്യമായിരുന്നില്ല. ആരാലും ചോദ്യംചെയ്യപ്പെടാത്ത, മുഖത്തുനോക്കി വിമര്‍ശിക്കാന്‍ ആരും ധൈര്യപ്പെടാത്ത നേതാവെന്ന പ്രതിച്ഛായ നിലനിര്‍ത്താന്‍ ഇക്കാലം വരെ സാധിക്കുകയും ചെയ്തു. അതിനൊരു വിരാമമിടുകയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ചെയ്തത്.


നരേന്ദ്ര മോദി വിമര്‍ശനശരങ്ങളുടെയും ആരോപണങ്ങളുടെയും മുഖ്യ ലക്ഷ്യമായി. പ്രധാനമന്ത്രി സത്യസന്ധനല്ല എന്ന് മുഖത്തു നോക്കി പറയുന്നത് കേട്ടിരിക്കേണ്ടിവന്നു നരേന്ദ്ര മോദിയ്ക്ക്. സത്രീകളെ, ദളിതുകളെ, ന്യൂനപക്ഷങ്ങളെ സംഘ്പരിവാര്‍ പിന്തുണയുള്ള അക്രമിക്കൂട്ടം അടിച്ചുകൊല്ലുമ്പോള്‍ മൗനം കൊണ്ട് പിന്തുണക്കുകയാണെന്ന ആരോപണം സഹിച്ചിരിക്കേണ്ടി വന്നു. 35,000 കോടി രൂപ പൊതുമേഖലാ ബേങ്കുകള്‍ക്ക് കുടിശ്ശിക വരുത്തിയ വ്യവസായി സുഹൃത്തിന് 45,000 കോടിരൂപയുടെ കരാര്‍ കൈമാറിയതിന്റെ താത്പര്യമെന്തെന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കേണ്ടിവന്നു. ഫ്രഞ്ച് കമ്പനിയുമായുള്ള കരാര്‍ പുതുക്കിയപ്പോള്‍ പോര്‍ വിമാനങ്ങളുടെ വില ഇരട്ടിയിലധികം വര്‍ധിപ്പിച്ചതിന് പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിന് മുന്നില്‍ പ്രതിരോധ കരാറുകളിലെ രഹസ്യം സൂക്ഷിക്കാന്‍ ബാധ്യതയുണ്ടെന്ന സാങ്കേതികത്വം പറഞ്ഞ് തടിയൂരേണ്ടി വന്നു. ബി ജെ പിയുടെ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി, പൊടുന്നനെ കൂറ്റന്‍ ലാഭമുണ്ടാക്കിയത് എങ്ങനെ എന്ന ചോദ്യത്തെ, മറുപടി പറയാനില്ലാത്തതുകൊണ്ട്, അവഗണിക്കേണ്ടി വന്നു.


കള്ളപ്പണം തടയാനും കള്ളനോട്ട് ഇല്ലാതാക്കാനും ഭീകരവാദ സംഘടനകളുടെ സാമ്പത്തിക പിന്‍ബലം തകര്‍ക്കാനും ലക്ഷ്യമിട്ടാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങളുടെയാകെ സമ്പാദ്യം പിടിച്ചെടുക്കും വിധത്തിലുള്ള നടപടി, കോടിക്കണക്കായ ആളുകളെ മാസങ്ങളോളം ദുരിതത്തിലേക്ക് തള്ളിവിട്ടു. ചെറുകിട - ഇടത്തരം വ്യാപാര - വ്യവസായ സ്ഥാപനങ്ങള്‍ അന്ന് നേരിട്ട പ്രതിസന്ധിയുടെ ആഘാതം ഇപ്പോഴും തുടരുന്നുണ്ട്. കാര്‍ഷിക മേഖല അതിന്റെ കെടുതിയില്‍ നിന്ന് ഇനിയും പൂര്‍ണമായി മോചിതമായിട്ടില്ല. ഇത്രയും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ച തീരുമാനം എന്ത് നേട്ടമാണ് സമ്മാനിച്ചതെന്ന ചോദ്യത്തിന് യാതൊരു മറുപടിയുമുണ്ടായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. വിപ്ലവകരമായ നടപടിയെന്ന് വിശേഷിപ്പിച്ച തീരുമാനം ഫലമൊന്നുമുണ്ടാക്കിയില്ലെങ്കില്‍ അത് തുറന്നു പറയാനുള്ള ബാധ്യതയുണ്ട് പ്രധാനമന്ത്രി സ്ഥാനത്തിന്. ആ സ്ഥാനത്തിരിക്കുമ്പോള്‍ നരേന്ദ്ര മോദിക്കും. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ഒന്നര മണിക്കൂറിലധികം സമയമെടുത്ത് പറഞ്ഞ മറുപടിയില്‍, നാലര വര്‍ഷം കൊണ്ട് പതിനെണ്ണായിരം ഗ്രാമങ്ങളെ വൈദ്യൂതീകരിച്ചതും കക്കൂസുകള്‍ നിര്‍മിച്ച് നല്‍കിയതും സാധാരണക്കാര്‍ക്ക് ബേങ്ക് അക്കൗണ്ട്  തുറക്കാന്‍ സൗകര്യമൊരുക്കിയതുമൊക്കെ നേട്ടങ്ങളായി പറഞ്ഞിട്ട്, 'ഡിമോണിറ്റൈസേഷന്‍' എന്ന വാക്ക് ഒരിക്കല്‍പ്പോലും പറയാതിരിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് സത്യസന്ധതയില്ലെന്നത് ആരോപണം മാത്രമല്ലാതാകുകയാണ്.


അവിശ്വാസം രേഖപ്പെടുത്തുന്നവര്‍ക്ക്, സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തി മറുപടി നല്‍കാനെടുത്തതിലും കൂടുതല്‍ സമയം നരേന്ദ്ര മോദി എടുത്തത് മുന്‍കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകളെ കുറ്റപ്പെടുത്താനും രാഹുല്‍ ഗാന്ധിയുടെ കുടുംബത്തെ ആക്രമിക്കാനുമായിരുന്നു. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തി, പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് സ്വയം സമ്മതിക്കുകയാണ് ഇവിടെ നരേന്ദ്ര മോദി. അതുകൊണ്ടാണ് എതിരാളിയുടെ ചരിത്രം ചികയാന്‍ മെനക്കെടുന്നത്. രാഹുലിനെയും കുടുംബത്തെയും പരിഹസിക്കാന്‍ കൂടുതല്‍ സമയം ചെലവിടുമ്പോള്‍, എതിരാളി ശക്തനാണെന്ന് അംഗീകരിക്കുകയാണ് നരേന്ദ്ര മോദി.


അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ നരേന്ദ്ര മോദി - അമിത് ഷാ സഖ്യം ലക്ഷ്യമിട്ടത് നടന്നില്ല എന്ന് മാത്രമല്ല, പ്രതിപക്ഷസഖ്യം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുവെന്നത് കൂടിയാണ് സംഭവിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ അത് ശരിയായി തിരിച്ചറിയുന്നുണ്ടോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ഈ അന്തരീക്ഷത്തെ മറികടക്കാന്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വിത്തിടാന്‍ സംഘപരിവാരം ശ്രമിക്കുമോ എന്നതും.