2014-12-20

പരിവര്‍ത്തിക്കുന്ന 'മദം'


മതപരിവര്‍ത്തന യജ്ഞങ്ങളുടെ നൈരന്തര്യത്തിനാണ് സംഘ് പരിവാര്‍ സംഘടനകളുടെ ശ്രമം. ആഗ്രയില്‍ ഒന്ന് കഴിഞ്ഞു. അലിഗഢിലും ഉത്തര്‍പ്രദേശിലെ മറ്റിടങ്ങളിലും മതപരിവര്‍ത്തനയജ്ഞങ്ങള്‍ നടത്തുമെന്ന പ്രഖ്യാപനങ്ങളുണ്ടായിട്ടുണ്ട്. ആളൊന്നുക്കുള്ള പരിവര്‍ത്തനച്ചെലവ് ക്രിസ്ത്യന്‍, മുസ്‌ലിം ഇനം തിരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. ഈ ചെലവ് കണ്ടെത്താന്‍ പാകത്തിലുള്ള പിരിവുകള്‍ക്കും ആഹ്വാനം ചെയ്തിരിക്കുന്നു. അതിന് പിറകെയാണ് ക്രിസ്മസ് ദിനം അടല്‍ ബിഹാരി വാജ്പയിയുടെയും മദന്‍ മോഹന്‍ മാളവ്യയുടെയും ജന്മദിനമാണെന്നതിനാല്‍ അന്നേ ദിവസം 'നല്ല ഭരണ' ദിനമായി ആഘോഷിക്കാനും കേന്ദ്ര സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ വരുന്ന സ്‌കൂളുകളില്‍ അന്ന് ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നത്.


സാധ്വി നിരഞ്ജന ജ്യോതി മുതല്‍ യോഗി ആദിത്യനാഥ് വരെയുള്ള ബി ജെ പിയിലെ തീവ്രവാദികള്‍ (തീവ്രമായി വാദിക്കുന്നവര്‍ എന്നേ അര്‍ഥമാക്കേണ്ടതുള്ളൂ) പിളര്‍ന്ന നാവുകള്‍ അടിക്കടി നീട്ടുന്നതും മിതവാദികളെന്ന് ബി ജെ പിക്കാര്‍ തന്നെ വിശേഷിപ്പിക്കുന്ന സുഷമാ സ്വരാജ് മുതല്‍ സദാനന്ദ ഗൗഡ വരെയുള്ളവര്‍ പിന്നണി പാടുന്നതും. ആരും ലക്ഷ്മണ രേഖ കടക്കരുതെന്ന് ഉപദേശിച്ച്, അരങ്ങുകൊഴുക്കുന്നത് ആസ്വദിച്ചിരിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, പൂര്‍വകാല സ്മൃതിയോടെ.


നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍, ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള വഴിയൊരുങ്ങിയിരിക്കുന്നുവെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) അഭിപ്രായപ്പെട്ടിരുന്നു. ആര്‍ എസ് എസ്സിന്റെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് അടുത്തിടെ നടത്തിയ പ്രസംഗങ്ങളിലെല്ലാം ആവര്‍ത്തിച്ചത് 'ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്രമാണ്' എന്നാണ്. ഹിന്ദുക്കള്‍ക്കിടയില്‍ സമത്വമുണ്ടാക്കാന്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സാധിക്കണമെന്നും. എല്ലാ ഹിന്ദുക്കള്‍ക്കും ഒരിടത്തു നിന്ന് വെള്ളം കുടിക്കാന്‍ സാധിക്കണം. ഒരിടത്ത് പ്രാര്‍ഥിക്കാന്‍ കഴിയണം. പൊതു സംസ്‌കാരസ്ഥലവും വേണമെന്നാണ് മോഹന്‍ ഭാഗവത് വിശദീകരിക്കുന്നത്. ആവര്‍ത്തിക്കുന്ന ഈ വാക്കുകളില്‍ നിന്ന് വേണം മതപരിവര്‍ത്തനം, പ്രകോപനപരമായ പ്രസ്താവനകള്‍, ഭഗവദ് ഗീത ദേശീയ പുസ്തകമാക്കണമെന്ന അഭിപ്രായം, ക്രിസ്മസിന് 'നല്ല ഭരണ' ദിനം ആചരിക്കാനുള്ള തീരുമാനം എന്നിവയെ സമീപിക്കാന്‍.


ജനതയെ വര്‍ഗീയമായി വിഭജിക്കാനുള്ള സംഘ് പരിവാര്‍ ശ്രമങ്ങള്‍ നേരത്തെ തന്നെ ഫലം കണ്ട് തുടങ്ങിയിരുന്നുവെങ്കിലും ബി ജെ പിയെ ഒറ്റക്ക് അധികാരത്തിലെത്തിക്കാന്‍ പാകത്തില്‍ അതിനെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചിരുന്നില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നേടിയെടുത്ത കേവല ഭൂരിപക്ഷത്തിന് പോലും അവര്‍ കടപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയോടും മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറിനോടുമാണ്. അത്രത്തോളം പേരുദോഷം അവരുണ്ടാക്കിയിരുന്നില്ലായെങ്കില്‍, ഒറ്റക്ക് ഭൂരിപക്ഷമെന്നതിലേക്ക് എത്താന്‍ ബി ജെ പിക്ക് സാധിക്കുമായിരുന്നില്ല. കേന്ദ്രത്തില്‍ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലും ദുര്‍ബലമായിത്തീര്‍ന്ന കോണ്‍ഗ്രസ്, സമീപകാലത്ത് ഒരു വെല്ലുവിളിയായി മുന്നിലെത്തുമെന്ന് ആര്‍ എസ് എസ് പ്രതീക്ഷിക്കുന്നില്ല. ഉത്തര്‍ പ്രദേശിലും ബീഹാറിലും പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടികളാണ് പ്രധാന വെല്ലുവിളിയെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഉത്തര്‍ പ്രദേശിലും ബീഹാറിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കാന്‍ ബി ജെ പിക്ക് കഴിയാതിരുന്നത് ഓര്‍ക്കുക.


പിന്നാക്ക, ദളിത് വിഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കുക എന്നത് മാത്രമേ അധികാരത്തുടര്‍ച്ചക്ക് കരണീയമായുള്ളൂവെന്ന് ആര്‍ എസ് എസ് തിരിച്ചറിഞ്ഞിരിക്കുന്നു. പിന്നാക്കക്കാരനായ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കാനുള്ള തീരുമാനം പോലും ഇത്തരമൊരു അജണ്ട മുന്നില്‍ക്കണ്ടാണെന്ന് കരുതണം. ആര്‍ എസ് എസ്സിന് ഒരു ലക്ഷം ശാഖകളും ഒരു കോടി പ്രവര്‍ത്തകരും അഞ്ച് കൊല്ലം കൊണ്ട് പുതുതായുണ്ടാകണമെന്ന് കൂടി മോഹന്‍ ഭാഗവത് പറയുമ്പോള്‍, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘിന് പൂര്‍ണമായ നിയന്ത്രണമുള്ള ഭരണസംവിധാനവും സംഘ് പ്രവര്‍ത്തകരിലൂടെയുള്ള ഭരണനടത്തിപ്പുമാണ് ലക്ഷ്യമിടുന്നത്. പിന്നാക്ക - ദളിത് വിഭാഗങ്ങളുടെ പങ്കാളിത്തമില്ലാതെ ലക്ഷത്തിന്റെയും കോടിയുടെയും ലക്ഷ്യം സാധ്യമാകില്ല തന്നെ. 2002ലെ ഗുജറാത്ത് വംശഹത്യയുടെ ആസൂത്രണം സംഘ് പരിവാര്‍ സംഘടനകള്‍ക്കും മേല്‍നോട്ടം നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാറിനുമായിരുന്നുവെങ്കില്‍ നടത്തിപ്പിന് മുന്നില്‍ നിന്നവരില്‍ വലിയൊരു വിഭാഗം ദളിതുകളായിരുന്നു. ഗുജറാത്തിലെ ദളിത് വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി അന്നും ഇന്നും ഒട്ടും മെച്ചമല്ല, എങ്കിലും 2002ന് ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ ദളിത് വിഭാഗങ്ങളുടെ വലിയ പിന്തുണ ബി ജെ പിക്ക് ലഭിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.


ഉത്തര്‍ പ്രദേശില്‍ പലവിധത്തില്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളുടെയും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുടെയും പാര്‍ശ്വഫലമായി, പിന്നാക്ക - ദളിത് വിഭാഗങ്ങളിലേക്ക് ബി ജെ പിക്ക് കടന്നുകയറാമെന്ന് ആര്‍ എസ് എസ് കണക്ക് കൂട്ടുന്നു. ഈ കടന്നുകയറ്റത്തിന് ശേഷമേ സംഘിന് സ്വാധീനമുറപ്പിക്കാനാകൂ. വടക്ക് - കിഴക്കന്‍ മേഖലയിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ ബി ജെ പിക്ക് വേരോട്ടമുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കാം. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഹിന്ദു മതത്തില്‍ ചേര്‍ക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളും  ഈ അജന്‍ഡയുടെ ഭാഗം തന്നെയാണ്.


നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്താകെ നടക്കുന്നുവെന്ന് ആക്ഷേപിക്കുകയും അതിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് മിഷനറിമാരെ ആക്രമിക്കുകയും ചെയ്ത സംഘ് പരിവാര്‍ ഇപ്പോള്‍ നടത്തുന്നത് നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ഉള്ള പരിവര്‍ത്തനമാണ്. ആഗ്രയിലെ ചേരികളില്‍ പാര്‍ത്തിരുന്ന ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും കുടിയേറിയ മുസ്‌ലിംകളെ ബി പി എല്‍ കാര്‍ഡും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കണമെന്ന്, അന്നോളം അവര്‍ കാണാത്ത 'ഉന്നതര്‍' സംഘമായി എത്തി ആവശ്യപ്പെട്ടപ്പോള്‍ ചേരിവാസികളായ ഈ ദരിദ്രര്‍ക്ക് മറുത്ത് പറയാനായില്ല. മറുത്ത് പറഞ്ഞാല്‍ ചേരിയിലെ മേല്‍ക്കൂര പോലും ഇല്ലാതാകുമോ എന്ന് ഭയന്നുവെന്ന് 'പരിവര്‍ത്തന ചടങ്ങി'ല്‍ പങ്കെടുത്ത സ്ത്രീകള്‍ പറയുന്നുണ്ട്. ഇത്തരം പരിവര്‍ത്തന യജ്ഞങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് സംഘ് സംഘടനകള്‍ ഇപ്പോള്‍ പറയുന്നത്.


ആനുകൂല്യങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് മത പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്ന ആക്ഷേപം ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കു നേര്‍ക്ക് നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് വിദ്യാഭ്യാസത്തിനും സാമൂഹിക ഉന്നമനത്തിനും അവസരമുണ്ടാക്കാന്‍ യത്‌നിക്കുകയും അതുവഴി മതത്തിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയുമാണ് മിഷനറി പ്രവര്‍ത്തകര്‍ സാധാരണനിലയില്‍ ചെയ്യാറ്. സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് പണം നല്‍കാനും അവര്‍ മടികാട്ടാറില്ല. ഇതൊക്കെ പ്രലോഭിപ്പിച്ച് പരിവര്‍ത്തനം സാധ്യമാക്കുന്നുവെന്ന നിര്‍വചനത്തില്‍ വേണമെങ്കില്‍പ്പെടുത്താം. പക്ഷേ, അവരാരും സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പരിവര്‍ത്തിപ്പിക്കാന്‍ ഇറങ്ങിയതായി കേട്ടിട്ടില്ല. ഇവിടെ സംഘ് പരിവാര്‍ സംഘടനകള്‍ അധികാരത്തിലുള്ള സ്വാധീനം ഉയര്‍ത്തിക്കാട്ടി, ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അധികാരത്തിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി ദ്രോഹിക്കാന്‍ സാധിക്കുമെന്ന് പരോക്ഷമായി ഭീഷണിപ്പെടുത്തുക കൂടിയാണ് ഈ സംഘടനകള്‍ ചെയ്യുന്നത്. പ്രലോഭനം മാത്രമല്ല, ഭീഷണിയും 'വീട്ടിലേക്കുള്ള മടക്കം' എന്ന് സംഘ് പരിവാര്‍ വിശേഷിപ്പിക്കുന്ന ഈ പരിവര്‍ത്തന പ്രഹസനത്തിന് പിറകിലുണ്ടെന്ന് ചുരുക്കം.


ക്രിസ്തുമതത്തിലേക്കും ഇസ്‌ലാമിലേക്കുമുള്ള പരിവര്‍ത്തനങ്ങളില്‍, ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന ജാതിസമ്പ്രദായവും അതിന്റെ ഭാഗമായുള്ള അയിത്തം പോലുള്ള ദുരാചാരങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആ അവസ്ഥ മാറിയിരിക്കുന്നു,  ഹിന്ദുമതം ഏവര്‍ക്കും സ്വീകാര്യമായ, തുല്യത പ്രദാനം ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നുവെന്ന തോന്നല്‍, പിന്നാക്ക - ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ജനിപ്പിക്കുന്നതിന് വേണ്ടിക്കൂടിയാണ് ആഘോഷത്തോടെയുള്ള പരിവര്‍ത്തനയജ്ഞങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നതും അതിന് വലിയ പ്രചാരം നല്‍കുന്നതും. ക്രിസ്മസ് ദിനം വാജ്പയിയുടെയും മദന്‍ മോഹന്‍ മാളവ്യയുടെയും ജന്മദിനമെന്ന നിലക്ക് 'നല്ല ഭരണ' ദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ നല്‍കുന്ന സന്ദേശം, ഇതര മത വിഭാഗങ്ങളെ ഏത് വിധത്തില്‍ പരിഗണിക്കാനാണ് മോദി സര്‍ക്കാറും സംഘ് പരിവാറും നിശ്ചയിച്ചിരിക്കുന്നത് എന്നതാണ്. വിശുദ്ധദിനങ്ങള്‍ പോലും നിയന്ത്രിക്കപ്പെടുന്ന മതവിഭാഗമായി മാറ്റുക എന്നാല്‍, അപ്രഖ്യാപിതമായ അയിത്തം കല്‍പ്പിക്കുക എന്നാണ് അര്‍ഥം. സാമൂഹികമായി ഇകഴ്ത്തപ്പെടുന്ന ഒരു വിഭാഗത്തില്‍ തുടര്‍ന്ന് പോകേണ്ടതുണ്ടോ എന്നും അവിടേക്ക് പരിവര്‍ത്തനം ചെയ്യേണ്ടതുണ്ടോ എന്നും ആലോചിക്കാന്‍ പ്രേരിപ്പിക്കുകയും.


ഇതര മത വിഭാഗങ്ങളുടെ കാര്യത്തിലും സമാനമായ നിയന്ത്രണങ്ങള്‍ വൈകാതെ കൊണ്ടുവന്നേക്കാം. ഹിന്ദുക്കള്‍ക്കാണ് രാജ്യത്ത് മേല്‍ക്കോയ്മ എന്ന് സ്ഥാപിച്ചെടുക്കുകയും ഒരേ പരിഗണന എല്ലാ ജാതി വിഭാഗങ്ങള്‍ക്കും ഉറപ്പാക്കുന്നുവെന്ന് നടിക്കുകയും ചെയ്യുന്നതിലൂടെ വര്‍ഗീയമായ ധ്രുവീകരണം കൂടുതല്‍ ആഴത്തിലാക്കാനാകുമെന്നും 'ഹിന്ദുസ്ഥാന്‍ ഹിന്ദു രാഷ്ട്ര'മെന്ന  ലക്ഷ്യത്തിലേക്ക് നടക്കാന്‍ തുടങ്ങാമെന്നും ആര്‍ എസ് എസ് കണക്ക് കൂട്ടുന്നുണ്ടാകണം. അതിന്റെ ചിഹ്നങ്ങള്‍ നിശ്ചയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഭഗവത്ഗീതയെ ദേശീയ പുസ്തകമാക്കണമെന്ന നിര്‍ദേശം. അതിന്റെ ആക്രമണോത്സുകത ആവര്‍ത്തിച്ച്, ധ്രുവീകരണത്തിന്റെ വേഗം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദു ശൗര്യത്തിന്റെയും അഭിമാനത്തിന്റെയും ഫലമായാണെന്ന പറച്ചിലുകള്‍.


ലക്ഷ്ണരേഖ ലംഘിക്കരുതെന്ന് ഉപദേശിച്ചും പ്രതിഷേധങ്ങളുണ്ടാകുമ്പോള്‍ നിയന്ത്രണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചും ഭരണകൂടം എല്ലാവിഭാഗങ്ങളുടെയും വിശ്വാസ - സംസ്‌കാരധാരകളെ തുല്യമായി കാണുന്നുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഒരു ഭാഗത്തുകൂടെ വിഷം വമിപ്പിക്കുകയും മറുഭാഗത്തുകൂടെ അല്‍പ്പം ജീവവായു നല്‍കി ആശ്വസിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണിത്. വിഷമില്ലാത്ത അന്തരീക്ഷം വേണമെങ്കില്‍ സംഘ് പരിവാറിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന ചിന്തയിലേക്ക് വിവിധ വിഭാഗങ്ങളെ എത്തിക്കാനുള്ള മാര്‍ഗം. സവര്‍ണ ഹിന്ദുത്വത്തിന്റെ കൂടാരത്തിന് പുറത്ത് തമ്പടിക്കുകയല്ലാതെ, മറ്റ് മാര്‍ഗമില്ലെന്ന തോന്നലിലേക്ക് രാജ്യത്തെ ദളിത് - പിന്നാക്ക വിഭാഗങ്ങളെ എത്തിക്കാനുള്ള മാര്‍ഗവും ഇതിലൂടെ തെളിയുമെന്ന് സംഘ് പരിവാര്‍ പ്രതീക്ഷിക്കുന്നുണ്ട്. 'വീട്ടിലേക്ക് മടങ്ങാ'നായി സംഘടിപ്പിക്കപ്പെടുന്ന യജ്ഞങ്ങളെ എതിര്‍ക്കാന്‍ ഏതെങ്കിലും വിഭാഗം തുനിഞ്ഞാല്‍, അതിലൂടെ സൃഷ്ടിക്കപ്പെടാനിടയുള്ള സംഘര്‍ഷം വലിയൊരവസരമാകും സംഘ് പരിവാറിന് തുറന്ന് കൊടുക്കുക. ഗുജറാത്തിലേതിന് സമാനമായ ലാഭവിഹിതം രാജ്യത്ത് ഉറപ്പാക്കുകയും ചെയ്‌തേക്കാം. അത്തരമൊരു സാഹചര്യം തടയാന്‍ പാര്‍ലിമെന്റിനുള്ളിലെ പ്രതിപക്ഷക്കൂട്ടായ്മ കൊണ്ട് മാത്രം സാധിക്കില്ലെന്നതും അതിനപ്പുറത്തേക്കുള്ള കൂട്ടായ്മ മരീചികയാണെന്നതുമാണ് ദുരവസ്ഥ.

2014-12-12

തണ്ടര്‍ബോള്‍ട്ടായും വന്നു പൂതം...


വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്ന് 45 കിലോമീറ്റര്‍ റോഡ് യാത്ര. പിന്നെ ജീപ്പ് മാത്രം സഞ്ചരിക്കുന്ന ഇടവഴി. അതുകഴിഞ്ഞാല്‍ ഒരു കിലോമീറ്ററോളം നടപ്പ്. കുഞ്ഞോം വനത്തോട് ചേര്‍ന്നുള്ള ചപ്പ ആദിവാസി കോളനിയിലെത്തേണ്ടത് ഇങ്ങനെയാണ്. ഇവിടെ ജീവിക്കുന്ന കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും അടിയന്തര വൈദ്യസഹായം വേണ്ടി വന്നാല്‍ ഇതേ വഴി തിരികെ സഞ്ചരിക്കേണ്ടിവരും. അവര്‍ക്ക് വേണ്ട സമയത്ത് ജീപ്പ് കിട്ടിക്കൊള്ളണമെന്നില്ല. ജീപ്പ് കിട്ടിയാല്‍ തന്നെ അതിന്റെ കൂലി നല്‍കാന്‍ കൈയില്‍ പണമുണ്ടാവണമെന്നുമില്ല. ജീപ്പ് യാത്ര അനിവാര്യമായ നാലോ അഞ്ചോ കിലോമീറ്റര്‍ ഇവര്‍ നടന്നോ, രോഗിയെ ചുമന്നോ താണ്ടേണ്ടിവരും. ഇവരുടെ കുടിലുകളിലാണ് കഴിഞ്ഞ കുറേ നാളുകളായി സി പി ഐ (മാവോയിസ്റ്റ്) യുടെ, സായുധരായ പ്രവര്‍ത്തകര്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നുവെന്ന് സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം പറയുന്നത്. കഴിഞ്ഞ ദിവസം ചപ്പ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ വെച്ച് തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും (മാവോയിസ്റ്റുകളെ നേരിടാന്‍ കേരള സംസ്ഥാന പോലീസ് പ്രത്യേകം പരിശീലനം നല്‍കി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നവര്‍) സി പി ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നത് ഈ പറച്ചിലിന്റെ ക്ലൈമാക്‌സാണ്.


പല പഞ്ചവത്സര പദ്ധതികള്‍ കടന്നുപോകുകയും പട്ടിക വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ പലത് നടപ്പാക്കപ്പെടുകയുമൊക്കെ കഴിഞ്ഞതിന് ശേഷമാണ് ചപ്പ കോളനി ഈ വിധമിരിക്കുന്നത്. പൊതുസമൂഹവുമായി യോജിച്ച് പോകുന്നതില്‍ ആദിവാസികള്‍ക്കുള്ള വിമുഖത, അവരുടെ പരമ്പരാഗത ജീവിതരീതി നിലനിര്‍ത്തുകയും ആ വംശം അന്യം നിന്ന് പോകാതെ നോക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത, വനവിഭവങ്ങള്‍ ശേഖരിക്കുകയോ പരമ്പരാഗത കൃഷി നടത്തുകയോ ചെയ്യുക എന്നതിനപ്പുറത്തെ തൊഴിലവസരങ്ങളിലേക്ക് അവര്‍ എത്താതിരിക്കുന്നത്- എന്നിങ്ങനെ പലതും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് തടസ്സമായി പറയാനാകും. പക്ഷേ, അവരുടെ ജൈവവ്യവസ്ഥക്ക് ദോഷമുണ്ടാക്കാത്ത വിധത്തില്‍ ഈ കോളനിയിലേക്കൊരു റോഡ് നിര്‍മിക്കുന്നതിന് ഇതൊന്നും തടസ്സമല്ല. സ്വത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ  വികസിത സമൂഹമായി വളരാന്‍ പാകത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും ഇതൊന്നും തടസ്സമല്ല. ഇത് ചപ്പ കോളനിയുടെ മാത്രം സ്ഥിതിയല്ല. ആദിവാസി വിഭാഗങ്ങളുള്ള എല്ലാ പ്രദേശങ്ങളിലേയും സ്ഥിതിയാണ്. പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്ന അട്ടപ്പാടിയുടെ കാര്യമെടുക്കുക. മരണം തുടര്‍ക്കഥയാകുമ്പോള്‍ വാര്‍ത്തയുണ്ടാകും. ഉടന്‍ ഭരണ സംവിധാനത്തിന്റെ പ്രതിനിധികളുടെ സന്ദര്‍ശനമുണ്ടാകും. പ്രതിപക്ഷത്തിന്റെ സമര/ആരോപണ പ്രഹസനങ്ങളുണ്ടാകും. ഇത് രണ്ടും അവസാനിക്കുന്നതോടെ മരണങ്ങളുടെ അടുത്ത പരമ്പരക്കുള്ള കാത്തിരിപ്പ് തുടങ്ങും.


കുഞ്ഞോം വനമേഖല, സി പി ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകരുടെ ഒളിത്താവള കേന്ദ്രങ്ങളിലൊന്നാണെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കുകയും ഏറ്റുമുട്ടല്‍ നടന്നതായി തണ്ടര്‍ബോള്‍ട്ട് സംഘം ആണയിടുകയും തീവ്രവാദികളുടെ തൊപ്പിയും കുപ്പായവും കിട്ടിയെന്ന് ഉത്തര മേഖലാ ഡി ഐ ജി സര്‍ട്ടിഫൈ ചെയ്യുകയും അതിനൊക്കെ വലിയ പ്രചാരം മാധ്യമങ്ങളിലൂടെ ലഭിക്കുകയും ചെയ്തതോടെ ഇവിടങ്ങളിലേക്ക് പോലീസിനോ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കോ എളുപ്പത്തില്‍ എത്തിപ്പെടേണ്ട ആവശ്യമുണ്ടായിരിക്കുന്നു. അതുകൊണ്ട് ഇവിടങ്ങളിലേക്ക് ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. മാവോയിസ്റ്റുകളെ നേരിടാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രി, നേരിടലിന് തടസ്സമായേക്കാവുന്ന ഗതാഗത പ്രശ്‌നം ഇല്ലാതാക്കാന്‍ ബദ്ധശ്രദ്ധനാകേണ്ടതുണ്ട്. മാവോയിസ്റ്റുകളക്കൊണ്ട് ചപ്പ പോലുള്ള കോളനി നിവാസികള്‍ക്ക് ഏറ്റമെളുപ്പത്തിലുണ്ടാകുന്ന നേട്ടം ഇതായിരിക്കും.


ചപ്പ കോളനിയില്‍ മാവോയിസ്റ്റുകള്‍ വന്നുംപോയുമിരിക്കുന്നുവെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഈ പോക്കുവരത്തുകാരെക്കൊണ്ട് എന്തെങ്കിലും പ്രയാസം നേരിട്ടതായി കോളനിവാസികളിലാരും ഇതുവരെ പറഞ്ഞിട്ടില്ല. കൊല്ലുമെന്ന് ഭീഷണിയുള്ളതിനാല്‍ പുറത്ത് പറയുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ബോള്‍ട്ടായും അല്ലാതെയും കോളനികളിലേക്ക് എത്തുന്ന പോലീസുകാരെക്കൊണ്ട് പ്രയാസങ്ങളുണ്ടെന്ന് പറയാന്‍ കോളനിക്കാര്‍ മടിക്കുന്നില്ല. പോലീസുകാര്‍ ഭീഷണിപ്പെടുത്താത്തതുകൊണ്ട്, കോളനിവാസികള്‍ക്ക് അത് തുറന്ന് പറയാന്‍ സാധിക്കുന്നുവെന്ന്, രാജ്യത്തെ പോലീസുകാരെക്കുറിച്ച് കേട്ടറിവുള്ളവരാരും പറയാനിടയില്ല. മാവോയിസ്റ്റ് അനുകൂലിയെന്ന മുദ്രകുത്തി ആരെയും കേസില്‍ക്കുടുക്കാന്‍ പോലീസുകാര്‍ക്ക് മടിയില്ലെന്നതിന് ജീവിക്കുന്ന തെളിവുകളുണ്ട്. അനുകൂലിയെന്ന മുദ്രക്ക് തെളിവായി ലഘുലേഖകളോ നോട്ടീസുകളോ ഒക്കെ 'കണ്ടെടുക്കുന്ന'തില്‍ പോലീസുകാര്‍ക്ക് ബുദ്ധിമുട്ടേറെയൊട്ടില്ലതാനും. എന്നിട്ടും മാവോയിസ്റ്റുകളെക്കൊണ്ടുള്ള ഉപദ്രവത്തെക്കുറിച്ച് പറയാതിരിക്കുന്ന കോളിനിവാസികള്‍ പോലീസുകാരെക്കൊണ്ടുള്ള ഉപദ്രവത്തെക്കുറിച്ച് പറയുന്നുവെങ്കില്‍ പ്രശ്‌നം ആര്‍ക്കെന്ന ചോദ്യം ഉത്തരമില്ലാതെ പ്രധാനമായി നില്‍ക്കും.


കുഞ്ഞോം വനത്തിലുണ്ടെന്ന് പറയുന്ന മാവോയിസ്റ്റുകളില്‍ കേരള പോലീസ് ചിത്ര സഹിതവും അല്ലാതെയും നല്‍കിയ പട്ടികയിലുള്ളവരുണ്ടാകാമെന്നും അവര്‍ വനത്തിലൂടെ കുറ്റിയാടിയിലേക്കിറങ്ങാനിടയുണ്ടെന്നും പറഞ്ഞാണ് താഴ്‌വരയിലും തെരച്ചില്‍ ആരംഭിച്ചത്. താഴ്‌വരയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്വാറിക്കുനേര്‍ക്ക് മുന്‍കാലത്ത് നടന്ന ആക്രമണവും അതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മാവോയിസ്റ്റുകള്‍ പുറപ്പെടുവിച്ച ദൃശ്യ - അച്ചടി സന്ദേശങ്ങളും ഓര്‍മയിലുള്ളതിനാല്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടുവെന്നതിന് തെളിവായി പക്രന്തളത്തു നിന്ന് വെടിയൊച്ച ഉയര്‍ന്നതായി ആകാശവീഥിയില്‍ അരുളപ്പാടുമുണ്ടായി.  രാജ്യത്തെ ഭരണ സംവിധാനങ്ങളെയാകെ ഒളിച്ച്, വനാന്തരത്തില്‍ നിന്ന് വനാന്തരങ്ങളിലേക്ക് യാത്ര തുടരുന്ന മാവോയിസ്റ്റുകള്‍, തെരയുന്ന ബോള്‍ട്ട് സംഘാംഗങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആനന്ദാതിരേകത്താല്‍ വെടിയുതിര്‍ത്തുവെന്ന റിപ്പോര്‍ട്ട്, എല്ലാ വിവരങ്ങളും മുന്‍കൂട്ടി അറിയുന്ന ഇന്റലിജന്‍സ് വിഭാഗക്കാരില്‍പ്പോലും ഉള്‍പ്പുളകമുണ്ടാക്കിയത്രെ!


കേരളത്തിലെത്ര ക്വാറികളുണ്ട്? അതില്‍ അധികൃതമെത്ര, അനധികൃതമെത്ര? കണക്ക് കൃത്യമായുണ്ട് സംസ്ഥാന സര്‍ക്കാറിന്റെ പക്കല്‍. പലജാതി വ്യവഹാരങ്ങളുടെ ഭാഗമായി ഈ കണക്ക് ഉന്നത നീതിപീഠത്തിന്റെ മുന്നില്‍ എത്തിയിട്ടുമുണ്ട്. എന്നിട്ടും അനധികൃതങ്ങള്‍ അധികൃതങ്ങളേക്കാള്‍ വേഗത്തിലും താളത്തിലും പ്രവര്‍ത്തിക്കുന്നു. ഈ ഖനന പ്രക്രിയ, പരിസരവാസികള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങളെക്കുറിച്ച് പരാതികളുടെ പ്രളയമുണ്ട്. പരിസ്ഥിതിക്കേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് പഠനങ്ങളുണ്ട്. ഇല്ലാതാകുന്ന ജൈവവൈവിധ്യം വരുംതലമുറകള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങളെക്കുറിച്ച് മുന്നറിയിപ്പുകളുമുണ്ട്. എന്നിട്ടും അനധികൃതങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാറുകള്‍ തയ്യാറാകാറില്ല. അതിന് കാരണമെന്തെന്ന് അറിയണമെങ്കില്‍ പത്തനംതിട്ടയിലെ ക്വാറികളാല്‍ സമൃദ്ധമായ പഞ്ചായത്തിലെത്തിയാല്‍ മതി. പഞ്ചായത്തംഗങ്ങളുടെയൊക്കെ സ്വത്ത് നാല് വര്‍ഷം കൊണ്ട് പലമടങ്ങ് ഇരട്ടിച്ചു.

അനധികൃത ക്വാറികള്‍, അത് നടത്തുന്നതിന് ഭരണതലത്തില്‍ നിന്ന് ലഭിക്കുന്ന ഒത്താശ, അതിന് വേണ്ടി നല്‍കപ്പെടുന്ന കൈക്കൂലി, ക്വാറികള്‍ അനധികൃതമായതുകൊണ്ട് തന്നെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ വെട്ടിക്കപ്പെടുന്ന നികുതി എന്നിങ്ങനെ പല കാരണങ്ങളാല്‍ വിപണി, അധോലോകത്തേതാണ്. അതുകൊണ്ട് തന്നെ ക്രയവിക്രയം ചെയ്യപ്പെടുന്ന പണം കള്ളപ്പണമാണ്.


അനധികൃത പ്രവര്‍ത്തനങ്ങളേയും അധോലോക വിപണിയേയും സംരക്ഷിക്കാന്‍ യാതൊരു മടിയും കാട്ടാത്ത ഭരണകൂടമാണ്, അനധികൃത ക്വാറിക്കു നേര്‍ക്ക് ആക്രമണം നടത്തിയെന്നതിന്റെ പേരില്‍ മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെടുന്നവരുടെ പേരില്‍ (അവരാണെന്നതിന് അവരുടെ അവകാശവാദമല്ലാതെ പോലീസിന്റെ പക്കല്‍ തെളിവൊന്നുമില്ലെന്നാണ് ഇതുവരെയുള്ള വിവരം) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ക്കുമേലല്ലേ ഈ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തേണ്ടത് എന്ന് തിരികെച്ചോദിക്കരുത്. കാരണം, ആ ചോദ്യം മാവോയിസ്റ്റുകളെ ന്യായീകരിക്കുന്നതും അവരെ ഭരണകൂടം ഭീകരവാദികളായി പ്രഖ്യാപിച്ചിരിക്കയാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതുമാകും.


സംസ്ഥാനത്തെ ആദിവാസിക്കുട്ടികളൊഴിച്ചാല്‍, ബാക്കി പ്രദേശങ്ങളൊക്കെ ഏറെക്കുറെ നഗരവത്കരിക്കപ്പെടുകയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലങ്ങളെ ആവോളം പാനം ചെയ്യാന്‍ പാകത്തില്‍ ജനം പാകപ്പെടുകയും ചെയ്തതാണ് കേരളം. ഇതിനകം കിട്ടിയതിന് പുറത്തുള്ള സുഖസൗകര്യങ്ങളെന്തൊക്കെ എന്ന് അന്വേഷിക്കുന്നതില്‍ മുഴുകിക്കഴിയുന്ന ജനതയും പീഡനക്കേസില്‍ പ്രതികളാകാന്‍ മത്സരിക്കുന്ന പുരുഷന്‍മാരുമുള്ള നാട്. അവര്‍ക്കിടയില്‍ സായുധ വിപ്ലവത്തിന്റെ വിത്ത് പാകാന്‍ മാവോയിസ്റ്റുകളെത്തുമെന്ന് പ്രതീക്ഷിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അബദ്ധമാണ്. അഥവാ എത്തിയാല്‍ തന്നെ, അവരെ ഒറ്റുകൊടുത്ത് ഭരണകൂടം പ്രഖ്യാപിച്ച പാരിതോഷം കൈപ്പറ്റാന്‍ വരിനില്‍ക്കും നമ്മുടെ ജനം. ചപ്പ പോലുള്ള കോളനികളിലൊക്കെ, സി പി ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ വന്നുപോയിട്ടുണ്ടാകാം. ഉള്ളതിലോരി കോളനിവാസികള്‍ കൊടുത്തിട്ടുമുണ്ടാകാം. അത് മാവോയിസ്റ്റുകളാണെന്ന് അറിഞ്ഞിട്ടോ, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് 'ഞാളു'ടെ ദുരിതം മാറി, നല്ലകാലം വരുമെന്ന് പ്രതീക്ഷിച്ചിട്ടോ ആകണമെന്നില്ല. അലഞ്ഞെത്തി, അന്നം ചോദിക്കുന്നവര്‍ക്ക് മുന്നില്‍ ഇല്ലെന്ന് പറയാനുള്ള പ്രയാസം കൊണ്ടാകണം. അല്ലെങ്കില്‍ ഇവരുടെ പക്കലുണ്ടെന്ന് പറയുന്ന തോക്കു കണ്ട് ഭയന്നിട്ടാകണം. കാട്ടില്‍ വേട്ടക്കോ കഞ്ചാവ് കൃഷിക്കോ ഇറങ്ങിയവര്‍ തോക്കുമായെത്തിയാലും ഇവര്‍ അന്നം കൊടുത്തുപോകും. അട്ടപ്പാടി മലനിരകളില്‍ കഞ്ചാവ് കൃഷിക്കിറങ്ങിയവര്‍ (ഇതിനും ഭരണകൂടത്തിന്റെ ഒത്താശ ഇല്ലെന്ന് കരുതാനാകില്ല) ഊരുകളിലെ സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളെ സമ്മാനിച്ച് മടങ്ങുന്നത് പഴങ്കഥയല്ലാത്തതിനാല്‍ ഈ സാധ്യതയും കാണാതിരിക്കാനാകില്ല.


ഇതൊക്കെ മുന്നില്‍ നില്‍ക്കെയാണ് മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍വ സജ്ജമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നത്. ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ പരേതരുടെതടക്കം ചിത്രങ്ങളുമായി വാര്‍ത്തകള്‍ ഊയലാടുന്നത്. വാഗ്ദത്ത ഭൂമി എവിടെ എന്ന് ചോദിച്ച് ആദിവാസികള്‍ സെക്രട്ടേറിയറ്റ് നടയില്‍ നില്‍പ്പ് തുടരുന്നത്.!

2014-12-09

സാധ്വി നല്‍കുന്ന പാഠങ്ങള്‍!


2003ല്‍ കോഴിക്കോട്ടെ മുതലക്കുളം മൈതാനത്ത് വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര സെക്രട്ടറി ജനറള്‍ പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസംഗം പ്രകോപനപരവും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതും ആയിരുന്നുവെന്ന് ആരോപിച്ച് കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് മൂലം കോടതി തീര്‍പ്പാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. മാറാട്ട് ആദ്യമുണ്ടായ ആക്രമണത്തിന് പ്രതികാരമെന്നോണമുണ്ടായ രണ്ടാമത്തെ ആക്രമണത്തിന് ശേഷം പ്രദേശത്തു നിന്ന് ഒരു വിഭാഗം കൂട്ടത്തോടെ പുറത്താക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രവീണ്‍ തൊഗാഡിയ മുതലക്കുളത്ത് പ്രസംഗിച്ചത് എന്നത് കൊണ്ടു തന്നെ രജിസ്റ്റര്‍ ചെയ്ത കേസിന് ഗൗരവം ഏറെയുണ്ട്. പ്രസംഗിച്ചത് തൊഗാഡിയയായതുകൊണ്ടു തന്നെ അതില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താന്‍ പാകത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനും ഇടയില്ല. ഈ കേസാണ് കുറ്റപത്രം സമര്‍പ്പിക്കാത്തതുകൊണ്ട് കോടതി തീര്‍പ്പാക്കിയെന്ന്, പത്ത് വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത്.


കോടതിയുടെ തീര്‍പ്പുണ്ടാകും മുമ്പ് തന്നെ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്നതാണ് വസ്തുത. മാറാട് സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടാക്കിയ സമാധാനക്കരാറിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചതെന്നും ഇക്കാര്യം തനിക്ക് അറിവുള്ളതാണെന്നും ഇതേ മുഖ്യമന്ത്രി തന്നെ നേരത്തെ വിശദീകരിച്ചിരുന്നു. മാറാട്ടുണ്ടായ സംഘര്‍ഷം ഇല്ലാതാക്കാന്‍ പ്രദേശവാസികളും അവരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ, സാമൂഹിക സംഘടനകളും തമ്മിലുണ്ടാക്കുന്ന ധാരണകളില്‍ എങ്ങനെയാണ് വര്‍ഗീയ വിദ്വേഷം വളര്‍ത്തിയെടുക്കാന്‍ പാകത്തില്‍ പ്രസംഗിച്ച പുറംനാട്ടുകാരനെതിരായ കേസ് പിന്‍വലിക്കല്‍ ഉള്‍പ്പെടുന്നത് എന്നത് വ്യക്തമല്ല. എന്തായാലും കേസ് പിന്‍വലിക്കാന്‍ ശ്രമമുണ്ടായെന്നതും ചാര്‍ജ് ഷീറ്റ് കൃത്യസമയത്ത് സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സി മെനക്കെടാതിരുന്നത് മൂലം കേസ് കോടതി തീര്‍പ്പാക്കിയെന്നതും യാഥാര്‍ഥ്യമായി നമ്മുടെ മുന്നിലുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്തുകൊണ്ട് വൈകിയെന്ന് മുഖ്യമന്ത്രി വിശദീകരണം നല്‍കിയിട്ടില്ല. കേസിലെ ആരോപണ വിധേയര്‍ കോടതിയില്‍ ഹാജരാകാതിരുന്നത് സംബന്ധിച്ച് കോടതി തന്നെ പലകുറി ഓര്‍മപ്പെടുത്തിയിട്ടും ഇവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പോലീസ് എന്തുകൊണ്ട് ശ്രമിച്ചില്ല എന്നതിനും മുഖ്യമന്ത്രി ഉത്തരം നല്‍കുന്നില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം കോടതി മുമ്പാകെ വിശദീകരിച്ച്, കേസിന്റെ വിചാരണ നടത്താന്‍ ശ്രമിച്ചോ എന്നതിലും വിശദീകരണമില്ല.


പ്രസംഗം നടക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു ഡി എഫായിരുന്നു ഭരണത്തില്‍. പിന്നീട് അഞ്ച് കൊല്ലം സി പി എമ്മിന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ് ഭരിച്ചു. പിന്നെ വീണ്ടും യു ഡി എഫ് വന്നതിന് ശേഷമാണ് കോടതി കേസ് തീര്‍പ്പാക്കിയതും അതിന് മുമ്പ് പിന്‍വലിക്കാന്‍ ശ്രമം നടന്നതും. കുറ്റപത്രം സമര്‍പ്പിക്കുന്നതിലും ആരോപണവിധേയരെ ഹാജരാക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയുടെ രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസിനോ സി പി എമ്മിനോ കഴിയില്ലെന്ന് ചുരുക്കം. ക്രിമിനല്‍ കേസിനപ്പുറത്ത്, വര്‍ഗീയ വിദ്വേഷം വളര്‍ത്തി നേട്ടമുണ്ടാക്കുക എന്ന സംഘ് അജന്‍ഡയുടെ ഭാഗമാണ് ഈ പ്രസംഗമെന്ന രാഷ്ട്രീയം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന പാര്‍ട്ടികളും അതിന്റെ നേതാക്കളും വീഴ്ചകാട്ടിയെന്ന് ചുരുക്കം.


2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ പിലിഭിത്തില്‍ നിന്ന് മത്സരിച്ച വരുണ്‍ ഗാന്ധി നടത്തിയ പ്രസംഗങ്ങളില്‍ പലതും പ്രകോപനപരവും വര്‍ഗീയതയെ ആളിക്കത്തിക്കുന്നതുമായിരുന്നു. ഹിന്ദുക്കള്‍ ദുര്‍ബലരാണെന്ന് ആരും കരുതേണ്ടെന്നും ഹിന്ദുക്കള്‍ക്കെതിരെ വിരലുയര്‍ന്നാല്‍ അത് വെട്ടിനീക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നുമൊക്കെ, സഞ്ജയ് ഗാന്ധിയുടെ മകന്‍ ആക്രോശിച്ചിരുന്നു. ഇതേച്ചൊല്ലി കേസും അറസ്റ്റുമൊക്കെയുണ്ടായി. കോടതിക്ക് മുന്നില്‍ വന്നപ്പോള്‍ സാക്ഷികള്‍ കൂറുമാറി, പ്രസംഗം റെക്കോര്‍ഡ് ചെയ്ത സി ഡിയില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന് വരുണിന്റെ അഭിഭാഷകര്‍ വാദിച്ചു. കേസ് ഏറെക്കുറെ അട്ടിമറിക്കപ്പെടുകയും 2014ല്‍ വരുണ്‍ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.


ഉത്തര്‍ പ്രദേശ് മായാവതിയും കേന്ദ്രം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എയും ഭരിക്കുന്ന കാലത്താണ് ഇതൊക്കെ നടന്നത്. വര്‍ഗീയവിദ്വേഷം വളര്‍ത്തുംവിധത്തില്‍ പ്രസംഗിച്ച നേതാവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാകത്തില്‍ കേസ് നടത്തിപ്പ് കാര്യക്ഷമമാക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റാന്‍ ബി എസ് പിക്കും കോണ്‍ഗ്രസിനും സാധിച്ചില്ലെന്ന് ചുരുക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തെ വര്‍ഗീയവത്കരിക്കുന്നത് തടയാന്‍ പാകത്തിലുള്ള ശക്തമായ നിയമവ്യവസ്ഥകള്‍ ജനപ്രാതിനിധ്യ നിയമത്തിലില്ലാത്തതും ഉള്ള വ്യവസ്ഥകള്‍ വേണ്ടുംവണ്ണം ഉപയോഗിക്കാനുള്ള ഇച്ഛാശക്തി തെരഞ്ഞെടുപ്പിന്റെ നടത്തിപ്പുകാര്‍ക്കില്ലാത്തതും കൂടിയായപ്പോള്‍ സംഗതികള്‍, വരുണ്‍ ഗാന്ധിയെ സംബന്ധിച്ച് എളുപ്പമായി.


പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ പേരിലുമുണ്ടായിരുന്നു സമാനമായ ആരോപണങ്ങള്‍. അത്തരം കേസുകള്‍ പലതും സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതുകൊണ്ട് തള്ളിപ്പോകുകയാണ് ചെയ്തത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ ഒമ്പതരവര്‍ഷത്തെ വിചാരണത്തടവിന് ശേഷം കുറ്റവിമുക്തനാക്കപ്പെട്ടപ്പോള്‍, താന്‍ മുന്‍കാലത്ത് നടത്തിയ പ്രസംഗങ്ങളില്‍ പലതും അതിരുവിട്ടുപോയെന്നും വികാരം വിവേകത്തെ കീഴടക്കിയ കാലത്ത് സംഭവിച്ച വീഴ്ചകളാണെന്നും ഏറ്റുപറയാനുള്ള മര്യാദ മഅ്ദനി കാട്ടിയതുകൊണ്ട് കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരുന്ന സര്‍ക്കാര്‍ നടപടിയെ ഒരു പരിധിവരെ ന്യായീകരിക്കാനാകും. തൊഗാഡിയയോ വരുണ്‍ ഗാന്ധിയോ ഒന്നും ഇത്തരമൊരു ഏറ്റുപറച്ചിലിന് തയ്യാറായില്ലെന്ന് മാത്രമല്ല, വര്‍ഗീയ വിഷം വമിപ്പിക്കുന്ന രീതി തരംകിട്ടുമ്പോഴൊക്കെ ആവര്‍ത്തിക്കുകയും ചെയ്യുന്നു.


ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം, കേന്ദ്ര മന്ത്രിയും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ജനപ്രതിനിധിയുമായ സാധ്വി നിരഞ്ജന ജ്യോതിയുടെ പ്രസംഗത്തെ കാണേണ്ടത്. ഡല്‍ഹി ഭരിക്കേണ്ടത് രാമന്റെ മക്കളാണോ അതോ പിതൃശൂന്യരാണോ എന്ന് സാധ്വി ചോദിക്കുമ്പോള്‍, കാലങ്ങളായി സംഘ്പരിവാരത്തിന്റെ നേതാക്കള്‍ പരോക്ഷമായി ചോദിച്ചിരുന്നത് പ്രത്യക്ഷത്തില്‍ വരുന്നുവെന്ന വ്യത്യാസമേ സംഭവിക്കുന്നുള്ളൂ. ഭൂരിപക്ഷ വര്‍ഗീയതയെ ഉണര്‍ത്തി വളര്‍ത്തി, അധികാരം പിടിക്കാനുള്ള ഉപാധിയായി ഉപയോഗിക്കുക എന്നത് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) രൂപവത്കരിച്ച കാലം മുതലുള്ള അജന്‍ഡയാണ്. അതിന് പാകത്തില്‍ പല സംഘടനാ രൂപങ്ങള്‍ക്കും സംഘ് നേതൃത്വം രൂപം നല്‍കിയിട്ടുണ്ട്. ഉദ്ദിഷ്ടകാര്യം നേടിക്കൊടുക്കാന്‍  പാകത്തിലുള്ളവരെ അതിന്റെ നേതൃത്വങ്ങളിലേക്ക് നിയോഗിച്ചിട്ടുമുണ്ട്. പ്രവീണ്‍ തൊഗാഡിയ, ഉമാ ഭാരതി, സാധ്വി റിതംബര, എല്‍ കെ അഡ്വാനി, നരേന്ദ്ര മോദി എന്നിങ്ങനെ ആ നേതൃപട്ടികയെ നീട്ടാനാകും. ഇവര്‍ എല്ലാവരും തന്നെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വര്‍ഗീയ ധ്രുവീകരണം സാധിച്ചെടുക്കാനുള്ള പങ്ക് വഹിച്ചിട്ടുമുണ്ട്.


അയോധ്യയിലേക്കുള്ള രഥയാത്രയും അതിന്റെ പാര്‍ശ്വങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ആസൂത്രിത കലാപവുമായിരുന്നു അഡ്വാനിയുടെ പങ്ക്. രാമക്ഷേത്ര നിര്‍മാണമാവശ്യപ്പെട്ട് നടന്ന വിവിധ പ്രചാരണ കോലാഹലങ്ങളില്‍ നടത്തിയ വിഷമേറിയ വാഗ്‌ധോരണികളായിരുന്നു ഉമാഭാരതിയുടെയും സാധ്വി റിതംബരയുടെയും പങ്ക്. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും പോയി തരാതരം വര്‍ഗീയ വിഷം വമിപ്പിച്ചതാണ് പ്രവീണ്‍ തൊഗാഡിയയുടെ പങ്ക്. ഗുജറാത്തിലെ വംശഹത്യക്കും അതിന് ശേഷം നടന്ന ആസൂത്രിതമായ വ്യാജ ഏറ്റുമുട്ടലുകളുമാണ് നരേന്ദ്ര മോദിയുടെ പങ്ക്. ആ പട്ടികയില്‍ ഇത്രകാലം അറിയപ്പെടാതിരുന്ന ഒരു പേര് മാത്രമാണ് സാധ്വി നിരഞ്ജന ജ്യോതി. മുന്‍ചൊന്ന നേതാക്കളുടെ സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ സാധ്വിയുടെ ഇപ്പോഴത്തെ സംഭാവന തുച്ഛമാണെന്ന് കരുതേണ്ടിവരും. പക്ഷേ, ഈ വാക്കുകള്‍ ഉച്ചരിക്കപ്പെട്ട സാഹചര്യവും കാലവും പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്.


നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ തന്നെ, കാവിവത്കരണത്തിനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള  ആശങ്കകള്‍ ഉയര്‍ന്നിരുന്നു. സാമ്പത്തിക പരിഷ്‌കരണത്തിന്റെ വേഗം കൂട്ടാനും രാജ്യത്തെ ഉത്പാദന കേന്ദ്രമായി മാറ്റാനുമൊക്കെയുള്ള പരിപാടികളെക്കുറിച്ച് ഭരണനേതൃത്വം വാചാലരാകുകയും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറിനെ നിയന്ത്രിക്കാനില്ലെന്ന് ആര്‍ എസ് എസ് പറയുകയും ചെയ്തപ്പോള്‍, കാവിവത്കരണ ശ്രമങ്ങള്‍ പ്രതീക്ഷിച്ച വേഗത്തിലുണ്ടാകില്ലെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍, സംഘ് പരിവാര്‍ അജന്‍ഡകളുടെ നടപ്പാക്കലിന് വേഗം കൂടുന്നതാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മന്‍ ഒഴിവാക്കി സംസ്‌കൃതം ഉള്‍പ്പെടുത്താനുള്ള ശ്രമം, പാഠ്യപദ്ധതി രാജ്യത്തിന്റെ 'യഥാര്‍ഥ ചരിത്രം' ഉള്‍ക്കൊള്ളുന്നതായി മാറ്റുന്നതിനുള്ള സംഘ് ബന്ധുക്കളുടെ ശിപാര്‍ശ, അതിനോട് ഭരണകൂടം സ്വീകരിക്കുന്ന അനുകൂല നിലപാട്, അത്തരം ചരിത്ര നിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നവരെ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചത്, ശാസ്ത്ര ഗവേഷണത്തിന്റെ ഫലങ്ങളൊക്കെ ഇന്ത്യന്‍ പുരാണങ്ങളിലും വേദങ്ങളിലുമൊക്കെ പരാമര്‍ശിക്കപ്പെട്ടിരുന്നതാണെന്നുള്ള ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍, ഭഗവത് ഗീതയെ ദേശീയ പുസ്തകമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തുടങ്ങിയവയൊക്കെ അരങ്ങേറുന്നതിനിടയിലാണ് രാമന്റെ മക്കളും പിതൃശൂന്യരുമായി ജനത്തെ, മന്ത്രി വിഭജിച്ച് നിര്‍ത്തുന്നത്.


ഇനിയങ്ങോട്ട് രാജ്യത്ത് ജീവിക്കണമെങ്കില്‍ രാമന്റെ മക്കളുടെ പക്ഷത്ത് നില്‍ക്കണമെന്ന പരസ്യമായ പ്രഖ്യാപനമായി വേണം ഇതിനെ കാണാന്‍. അല്ലാത്തവരൊക്കെ രാജ്യത്തെ ഒറ്റുകൊടുക്കുന്നവരോ അനധികൃതരോ ആകുമെന്നും. തന്റെ പ്രസ്താവനക്ക് നല്‍കിയ വിശദീകരണത്തില്‍ പിതൃശൂന്യരെന്ന പ്രയോഗത്തിലൂടെ താനുദ്ദേശിച്ചത് രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെയും അനധികൃതരെയുമാണെന്ന് വ്യക്തമാക്കിയപ്പോള്‍ സന്ദേശം കുറേക്കൂടി വ്യക്തമാകുകയും ചെയ്തു. ഗ്രാമത്തില്‍ നിന്നുള്ള നേതാവാണ് സാധ്വിയെന്ന് നരേന്ദ്ര മോദി വിശദീകരിക്കുമ്പോള്‍, ഗ്രാമീണതലം മുതല്‍ പ്രവര്‍ത്തകര്‍ക്ക് സംഘ് പരിവാരം നല്‍കുന്ന പാഠം ഇതാണെന്ന് കൂടിയാണ് അര്‍ഥം. ആ പാഠങ്ങളെ കുറേക്കൂടി സമഗ്രവും സുഘടിതവും സാര്‍വത്രികവുമാക്കാനുള്ള നീക്കങ്ങള്‍ അരങ്ങേറുമ്പോഴാണ് ഇത്തരം പരസ്യ പ്രഖ്യാപനങ്ങളുണ്ടാകുന്നത്. സാധ്വിയുടെവാക്കുകളെച്ചൊല്ലി പാര്‍ലിമെന്റ് സ്തംഭിപ്പിക്കാന്‍ മുന്‍കൈ എടുത്തവര്‍, വര്‍ഗീയ വിദ്വേഷം ജനിപ്പിക്കാനുതകും വിധത്തിലുള്ള പ്രസംഗങ്ങളോട് മുന്‍കാലത്തെടുത്ത നിലപാടുകള്‍ കൂടി വിമര്‍ശ വിധേയമാക്കേണ്ടതുണ്ട്. പുതിയ പാഠങ്ങള്‍ക്കുള്ള ശ്രമങ്ങളോട് രാഷ്ട്രീയമായി പ്രതികരിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പാര്‍ലിമെന്റിലെ ബഹളത്തിനപ്പുറത്ത്, ഈ രാഷ്ട്രീയത്തെ ചെറുക്കാന്‍ മണ്ണില്‍ എന്താണ് ചെയ്യുന്നത് എന്നും.

2014-12-02

ഒരു സൗകര്യക്കരാര്‍


ലോക വ്യാപാര സംഘടന (വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ - ഡബ്ല്യു ടി ഒ) അതിന്റെ ചരിത്രത്തില്‍ ആദ്യമായി, ഒരു കരാര്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിലേക്ക് അടുക്കുകയാണ്. വ്യാപാര സൗകര്യ കരാര്‍ (ട്രേഡ് ഫെസിലിറ്റേഷന്‍ എഗ്രിമെന്റ് - ടി എഫ് എ) ഒപ്പിടാന്‍ അവസരമൊരുങ്ങുന്നതോടെ, പ്രസക്തി ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിയില്‍ നിന്ന് തത്കാലത്തേക്കെങ്കിലും ഡബ്ല്യു ടി ഒ രക്ഷപ്പെടുകയാണ്. 19 വര്‍ഷം നീണ്ട തര്‍ക്കങ്ങള്‍ക്കും പരിഹാരം തേടിയുള്ള കൂടിയാലോചനകള്‍ക്കും ശേഷമാണ് ടി എഫ് എക്ക് ഡബ്ല്യു ടി ഒയുടെ പൊതുസഭ അംഗീകാരം നല്‍കിയത്. അംഗരാഷ്ട്രങ്ങളുടെ സര്‍ക്കാറുകളുടെ ഔപചാരിക അംഗീകാരം കൂടി ലഭിക്കുന്നതോടെ കരാര്‍ പ്രാബല്യത്തിലാക്കാനാകും. ഇത് ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്.


ഭക്ഷ്യമേഖലക്കുള്ള സബ്‌സിഡി പത്ത് ശതമാനമായി നിജപ്പെടുത്തണമെന്നും വിപണി വില നിയന്ത്രിച്ച് നിര്‍ത്താനുള്ള ഉപാധി എന്ന നിലക്കുള്ള പൊതു സംഭരണം നിയന്ത്രിക്കണമെന്നുമുള്ള ടി എഫ് എയിലെ വ്യവസ്ഥകളെ ഇന്ത്യ ശക്തമായി എതിര്‍ത്തതായിരുന്നു കരാര്‍ അംഗീകരിക്കുന്നതിനുള്ള അവസാനത്തെ കടമ്പ. ഇക്കാര്യത്തില്‍ ഉന്നയിച്ച ആശങ്കകള്‍ ശരിവെക്കുകയും വേണ്ട ഇളവുകള്‍ നല്‍കുകയും ചെയ്താണ് ടി എഫ് എക്ക് പൊതുസഭ അംഗീകാരം നല്‍കിയതെന്ന് ഇന്ത്യയുടെ വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ അവകാശപ്പെടുന്നു. അന്താരാഷ്ട്ര വ്യാപാര കരാറുകളുടെ കാര്യത്തില്‍ രാജ്യം അടുത്തിടെ കൈവരിച്ച വലിയ വിജയമായാണ് ഇതിനെ വിശേഷിപ്പിക്കുന്നതും.


സബ്‌സിഡിത്തോത് 10 ശതമാനമായി നിജപ്പെടുത്താനും പൊതുസംഭരണം നിയന്ത്രിക്കാനുമുള്ള സമയപരിധി 2017 എന്നാണ് ബാലിയില്‍ ചേര്‍ന്ന ഡബ്ല്യു ടി ഒ സമ്മേളനം നിര്‍ദേശിച്ചിരുന്നത്. കരാര്‍ പ്രാബല്യത്തിലാക്കി നാല് വര്‍ഷം എന്ന് ഇത് പിന്നീട് ഭേദഗതി ചെയ്തു. സമാന വേവലാതി പങ്കുവെക്കുന്ന വികസ്വരരാഷ്ട്രങ്ങള്‍ക്കും അവികസിത രാഷ്ട്രങ്ങള്‍ക്കുമൊപ്പം ഇന്ത്യ ഉയര്‍ത്തിയ പ്രതിരോധത്തെത്തുടര്‍ന്ന്, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സ്ഥിരം സംവിധാനമുണ്ടാകും വരെ നിലവിലുള്ള സബ്‌സിഡി, സംഭരണ രീതികള്‍ തുടരാമെന്നാണ് ഒടുവില്‍ ധാരണയായിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇത് ആശ്വാസകരവും ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരവുമായി വ്യാഖ്യാനിക്കാനാകും. അതാണ് നിര്‍മല സീതാരാമന്‍ ചെയ്യുന്നത്.


വ്യാപാര സൗകര്യ കരാര്‍ പൊതുവിലെടുക്കുമ്പോള്‍ അത് രാജ്യത്തിന് എത്രത്തോളം ഗുണകരമാകുമെന്നതിനെയും സബ്‌സിഡികള്‍ കുറച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ (യു പി എ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ചത്, നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് വേഗം പ്രാപിക്കുന്നതാണ് കാഴ്ച) നടപടികള്‍ സ്വീകകരിച്ച് വരികയാണെന്നതിനെയും കണക്കിലെടുക്കേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊരു സ്ഥിരം സംവിധാനമെന്ന പുതിയ കാഴ്ചപ്പാട് എത്രത്തോളം അമൂര്‍ത്തവും അപ്രായോഗികവുമാണെന്നതും. ഇറക്കുമതിത്തീരുവകള്‍ ഏകീകരിച്ച്, വ്യാപാരത്തിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുക എന്നത് തന്നെയാണ് ടി എഫ് എയുടെ കാതല്‍, തീരുവകള്‍ ഏകീകരിക്കുന്നതിനൊപ്പം വിപണിയിലെ മത്സരത്തിന് വിഘാതമാകുന്ന നിയന്ത്രണങ്ങള്‍ നീക്കുക എന്നതും. അതുകൊണ്ടാണ് സബ്‌സിഡികള്‍ പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം  കരാറില്‍ ഉള്‍പ്പെടുത്തിയതും. ഇതില്‍ ഭക്ഷ്യമേഖലയെ മാത്രമാണ് തത്കാലത്തേക്ക് സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കുക. മറ്റ് ഉത്പന്നങ്ങളുടെ കാര്യത്തിലൊന്നും ഇത് ബാധകമാകുകയില്ല.


കൈത്തറി ഉത്പന്നങ്ങളെ ഉദാഹരണമായി എടുക്കാം. ആഭ്യന്തര - വിദേശ കമ്പനികളുടെ ഉത്പന്നങ്ങളോടും കൊട്ടിഘോഷിക്കപ്പെടുന്ന ബ്രാന്‍ഡുകളോടും മത്സരിച്ച് വിപണി പിടിക്കാന്‍ കൈത്തറിക്ക് സാധിക്കില്ല. അതുകൊണ്ടാണ് അസംസ്‌കൃതവസ്തുക്കള്‍ക്ക് നികുതി ഇളവ് നല്‍കിയും കാലാകാലങ്ങളില്‍ റിബേറ്റ് പ്രഖ്യാപിച്ചും ഈ വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാറുകളും ഇത്തരം ശ്രമങ്ങള്‍ നടത്താറുണ്ട്. കൈത്തറി വ്യവസായത്തെ ഉപജീവിക്കുന്ന ലക്ഷക്കണക്കിനാളുകളെ പരിഗണിക്കുമ്പോള്‍ ഇത്തരം നടപടികള്‍ അനിവാര്യതയുമാണ്, ഇന്ത്യയെ സംബന്ധിച്ച്. ടി എഫ് എ പ്രാബല്യത്തിലാകുന്നതോടെ ഇത്തരം ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നേക്കാം. വലിയ ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ പാകത്തില്‍ ഉത്പാദനക്ഷമതയോ വിപണന തന്ത്രങ്ങളോ ഇല്ലാത്ത ഈ മേഖല വളരെ വേഗത്തില്‍ തകരാനിടയുണ്ട് എന്ന് ചുരുക്കം. എളുപ്പം മനസ്സിലാകാന്‍ വേണ്ടി കൈത്തറിയെ ഉദാഹരിച്ചുവെന്ന് മാത്രം, ഇതിനെ സംരക്ഷിതപ്പട്ടികയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ളതാണോ ടി എഫ് എയിലെ നിര്‍ദേശങ്ങള്‍ എന്നത് കരാറിന്റെ പൂര്‍ണരൂപം പുറത്ത് വരുമ്പോള്‍ മാത്രമേ വ്യക്തമാകൂ.


സാങ്കേതിക സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം സാധ്യമാക്കുകയും കയറ്റുമതി ലാക്കാക്കിയുള്ള വ്യാവസായികോത്പാദനം നടത്തുകയും ചെയ്യുന്ന, വികസിത രാഷ്ട്രങ്ങള്‍ക്കാണ് ടി എഫ് എ ഗുണകരമാകുക എന്നത് പകല്‍ പോലെ വ്യക്തമാണ്. അവരുടെ ഉത്പന്നങ്ങള്‍ വികസ്വര, അവികസിത രാഷ്ട്രങ്ങളുടെ വിപണികളിലേക്ക് ഒഴുക്കാന്‍ പാകത്തിലാകും ഇറക്കുമതിത്തീരുവകളുടെ നിജപ്പെടുത്തല്‍. മറ്റ് ആഭ്യന്തര നിയന്ത്രണങ്ങളുടെ അഭാവവും വികസിത രാഷ്ട്രങ്ങളിലെ കമ്പനികളെയാകും തുണക്കുക. ടി എഫ് എ പ്രാബല്യത്തിലാകുന്നതോടെ ലക്ഷം കോടി ഡോളറിന്റെ നേട്ടമാണ് രാജ്യങ്ങള്‍ക്കാകെയുണ്ടാകുക എന്നാണ് ലോക വ്യാപാര സംഘടനയുടെ കണക്ക്. ഇതില്‍ സിംഹഭാഗവും കയറ്റുമതിയില്‍ ആധിപത്യം നേടിയ വികസിത രാജ്യങ്ങള്‍ക്ക് തന്നെയാകും. തീരുവ ഏകീകരിക്കുന്നതിലൂടെ ലഭിക്കുന്ന ഈ നേട്ടത്തന്റെ ചെറുഭാഗം മാത്രം ലഭിക്കുന്ന വികസ്വര, അവികസിത രാഷ്ട്രങ്ങള്‍, ആഭ്യന്തര വ്യവസായ - വ്യാപാര സ്ഥാപനങ്ങളുടെ പ്രതിസന്ധി മൂലമുണ്ടാകുന്ന കെടുതി സഹിക്കേണ്ടിയും വരും.


ചെറുകിട - ഇടത്തരം കമ്പനികളെയാണ് ടി എഫ് എ  ഏറെ സഹായിക്കുക എന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെയും ഡബ്ല്യു ടി ഒയുടെയും നേതാക്കള്‍ പറയുന്നത്. വന്‍കിട കമ്പനികളുടെ കാര്യത്തില്‍, സ്വതന്ത്ര വ്യാപാരത്തിലുള്ള തടസ്സങ്ങള്‍ ലോക വ്യാപാര സംഘടനയുടെ ഔദ്യോഗിക കരാറുകളില്ലാതെ തന്നെ സാധ്യമായിട്ടുണ്ട്.  സര്‍ക്കാറുകള്‍ പരസ്പരം ഒപ്പുവെച്ച കരാറുകളും നിക്ഷേപമാകര്‍ഷിക്കുന്നതിനായി വിവിധ സര്‍ക്കാറുകള്‍ കാലാകാലങ്ങളില്‍ അനുവദിച്ച ഇളവുകളും വന്‍കിട കമ്പനികള്‍ക്ക് സഹായകമാണ്. അതിന്റെ തുടര്‍ച്ച ഇടത്തരം - ചെറുകിട കമ്പനികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ടി എഫ് എയുടെ പ്രധാന ഉദ്ദേശ്യം.


ആഭ്യന്തര കുത്തകകളോടും നിയന്ത്രണങ്ങളോടെയാണെങ്കിലും പ്രവേശം അനുവദിക്കപ്പെട്ട വന്‍കിട വിദേശ കമ്പനികളോടും മത്സരിക്കാനാകാതെ, തളര്‍ന്ന് കിടക്കുകയാണ് ഇന്ത്യയില്‍ ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍. വിദേശത്തെ ചെറുകിട - ഇടത്തരം കമ്പനികളുടെ ഉത്പന്നങ്ങള്‍ വിപണിയിലേക്ക് എത്തുന്നതോടെ ആഭ്യന്തര സ്ഥാപനങ്ങളുടെ സ്ഥിതി കൂടുതല്‍ ദയനീയമാകാനാണ് സാധ്യത. സാങ്കേതിക രംഗത്ത് ആര്‍ജിച്ച വൈദഗ്ധ്യം തികവാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍, വിദേശ കമ്പനികളെ സഹായിക്കും. സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പാകത്തിലുള്ള നിക്ഷേപം നടത്താന്‍ ശേഷിയില്ലാത്ത ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക്, ഇവയോട് മത്സരിക്കുക എളുപ്പമാകില്ല തന്നെ.


ശക്തമായ സമ്മര്‍ദം ചെലുത്തി, ഇന്ത്യ വലിയ നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന ഭക്ഷ്യ സുരക്ഷാ മേഖലയിലും സമീപ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഭക്ഷ്യോത്പന്നങ്ങളുടെയും ഉത്പാദന സാമഗ്രികളുടെയും സബ്‌സിഡി സംബന്ധിച്ച്, സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വേഗം കൂടിയ കാലത്ത് രൂപപ്പെട്ട മാറിയ ചിന്താഗതിയാണ് പ്രധാന കാരണം. പെട്രോളിന് പുറമെ ഡീസലിന്റെയും വില നിര്‍ണയാധികാരം കമ്പോളത്തിന് വിട്ടുകൊടുത്ത നരേന്ദ്ര മോദി സര്‍ക്കാര്‍, പാചക വാതക സബ്‌സിഡി പരിമിതപ്പെടുത്താന്‍ ആലോചിക്കുകയാണ്. അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ കുറവ് ഡീസല്‍, പെട്രോള്‍ വിലകളെ ഇപ്പോള്‍ താഴേക്ക് നയിക്കുന്നുണ്ട്. പക്ഷേ, അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്ന മുറക്ക് രാജ്യത്ത് ഇന്ധന വില കൂടും. ഇത് രാസവളത്തിന്റെ ഉത്പാദനച്ചെലവ് വര്‍ധിപ്പിക്കും. സബ്‌സിഡികള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്ന സമ്പ്രദായം വ്യാപിപ്പിക്കുകയും രാസവളത്തിന്റെ സബ്‌സിഡി പരിമിതപ്പെടുത്തുകയും ചെയ്യുന്നതോടെ, വിപണിയില്‍ ഭക്ഷ്യോത്പന്ന വില വര്‍ധിക്കും. ഭക്ഷ്യ വസ്തുക്കളുടെ സബ്‌സിഡി പരിമിതപ്പെടുത്താനുള്ള നീക്കം ഇതിന് പുറമെയാണ്. അത് കൂടി നടപ്പാകുന്നതോടെ, പൊതു വിപണിയിലൂടെ വിതരണം ചെയ്യുന്നതിന് സംഭരിച്ച് സൂക്ഷിക്കേണ്ട ധാന്യത്തിന്റെ അളവ് കുറക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കും.


ഭക്ഷ്യവസ്തുക്കളുടെ സബ്‌സിഡി നാല് വര്‍ഷത്തിനകം പത്ത് ശതമാനമായി ചുരുക്കുക എന്ന നിര്‍ദേശത്തെ, എതിര്‍ക്കുകയും ഭക്ഷ്യ സുരക്ഷക്ക് സ്ഥിരം സംവിധാനമാകും വരെ സബ്‌സിഡി തുടരാനുള്ള അവകാശം നേടിയെടുക്കുകയും ചെയ്തുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സബ്‌സിഡികള്‍ പരിമിതപ്പെടുത്തുന്നതിലൂടെ, ഈ ഇനത്തില്‍ ആകെ നല്‍കുന്ന തുക പത്ത് ശതമാനത്തില്‍ താഴെയാക്കാന്‍ നാല് വര്‍ഷം പോലും കേന്ദ്ര സര്‍ക്കാറിന് വേണ്ടിവരില്ല. ആധാര്‍ തുടരുകയും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി ആരംഭിക്കുകയും ചെയ്തത് സബ്‌സിഡിപ്പണം ഉപഭോക്താവിന് നേരിട്ട് എത്തിക്കുക എന്ന രീതി എല്ലായിടത്തേക്കും വ്യാപിപ്പിക്കാനാണെന്ന് കരുതണം. ഇത് രണ്ടും ചേരുന്നതോടെ വലിയ വിഭാഗത്തെ, ദാരിദ്ര്യ രേഖക്ക് മുകളിലാണെന്ന കാരണത്തില്‍ സബ്‌സിഡി വേലിക്ക് പുറത്തേക്ക് നിര്‍ത്താന്‍ എളുപ്പവുമാണ്.


19 വര്‍ഷം നീണ്ട തര്‍ക്കത്തിനൊടുവില്‍ വ്യാപാര സൗകര്യ കരാറിന്റെ കാര്യത്തില്‍ ധാരണയുണ്ടാക്കുന്നതിന് ലോക വ്യാപാര സംഘടനയെ സഹായിക്കും വിധത്തില്‍ നിലപാടെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലപാട് അംഗീകരിപ്പിക്കാന്‍ സാധിച്ചുവെന്ന അവകാശവാദം, ദരിദ്രരും ഇടത്തരക്കാരുമായ 100 കോടിയോളം പേരെ ആശ്വസിപ്പിക്കാനുള്ള വാക്ക് മാത്രം. യഥാര്‍ഥത്തില്‍ വാദിച്ച് ജയിക്കുകയല്ല, തന്ത്രപരമായ ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് ഇന്ത്യാ സര്‍ക്കാര്‍ ചെയ്തത്. കരാറിന്റെ ആഘാതം ജനം അനുഭവിക്കാന്‍ തുടങ്ങുന്ന കാലത്തോളം ഈ ഒത്തുതീര്‍പ്പ്, വലിയ വിജയമാണെന്ന വാദം ആവര്‍ത്തിക്കാന്‍ സര്‍ക്കാറിന് സാധിക്കുകയും ചെയ്യും.

2014-11-28

നാനാവതിയുടെ നാനാര്‍ത്ഥങ്ങള്‍


സര്‍ക്കാര്‍ ഷോക്കേസിന് അലങ്കാരമാകുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. 2002ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ സമബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച് 58 പേര്‍ കൊല്ലപ്പെട്ട സംഭവവും തുടര്‍ന്ന് അരങ്ങേറിയ കലാപവും അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജ. ജി ടി നാനാവതി കമ്മീഷന്റെ റിപ്പോര്‍ട്ടാണ് ഏതാനും ദിവസം മുമ്പ് സംസ്ഥാന സര്‍ക്കാറിന് കൈമാറിയത്. 12 കൊല്ലം നീണ്ട നടപടിക്രമങ്ങള്‍ക്കും 24 തവണത്തെ കാലാവധി നീട്ടിനല്‍കലിനും ശേഷം സമര്‍പ്പിക്കപ്പെട്ട 2000 പേജുള്ള റിപ്പോര്‍ട്ടും അനുബന്ധ രേഖകളും, നിയമപരമായ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടി, റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ടിനൊപ്പം  ഗുജറാത്ത് നിയമസഭയില്‍ വെക്കും. റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന ഒറ്റവാചകത്തില്‍, നടപടി റിപ്പോര്‍ട്ട് ഒതുങ്ങാനാണ് സാധ്യത.


സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ കോച്ചിന് തീപിടിച്ച് 58 പേര്‍ മരിച്ച സംഭവത്തില്‍ കമ്മീഷന്‍ 2008ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭരണ സംവിധാനത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും അതുവഴി സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനും വേണ്ടി മുന്‍കൂട്ടി ആലോചിച്ച് തയ്യാറാക്കിയ ആക്രമണമാണ് സബര്‍മതി എക്‌സ്പ്രസിന് നേര്‍ക്കുണ്ടായതെന്ന് കണ്ടെത്തിയ കമ്മീഷന്‍, സംസ്ഥാനത്ത് വര്‍ഗീയകലാപം സൃഷ്ടിച്ച് സ്വാധീനമുറപ്പിക്കാന്‍ നരേന്ദ്ര മോദിയും ഇതര സംഘ്പരിവാര നേതാക്കളും ആസൂത്രണം ചെയ്തതാണ് തീവെപ്പ് എന്ന ആരോപണം തള്ളിക്കളഞ്ഞിരുന്നു. ഇപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം, ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും ചോര്‍ന്ന് കിട്ടുന്ന (പ്രസക്തഭാഗങ്ങളുടെ ആസൂത്രിതമായ ചോര്‍ച്ചയാണെന്ന് തന്നെ കരുതണം) വിവരങ്ങളനുസരിച്ചാണെങ്കില്‍ ആയിരത്തിലധികം പേരുടെ ജീവനെടുത്ത, പതിനായിരങ്ങളെ വഴിയാധാരമാക്കിയ വംശഹത്യയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാറിനോ യാതൊരു പങ്കുമില്ലെന്നാണ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് നിരാകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് ഉറപ്പ്.


റിട്ടയേഡ് ജസ്റ്റിസ് ജി ടി നാനാവതിയെ സംബന്ധിച്ച്, സര്‍ക്കാര്‍ അലമാരയില്‍ ഭദ്രമായിരിക്കുന്ന റിപ്പോര്‍ട്ട് പുതുമയല്ല. 1984ല്‍ ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് അരങ്ങേറിയ സിഖ് വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എന്‍ ഡി എ സര്‍ക്കാര്‍ നിയോഗിച്ചതിനെത്തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടാണ് ആദ്യത്തേത്. ആ റിപ്പോര്‍ട്ടില്‍ ജി ടി നാനാവതി രേഖപ്പെടുത്തിയ കാര്യങ്ങള്‍ കുറച്ചേറെ കൗതുകം ജനിപ്പിക്കുന്നുണ്ട്; ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാറിനോ സംഘ്പരിവാരത്തിന്റെ നേതാക്കള്‍ക്കോ പങ്കില്ലെന്നും ഗോധ്ര സംഭവത്തെത്തുടര്‍ന്നുണ്ടായ വൈകാരിക വിക്ഷോഭത്തിന്റെ പ്രതിഫലനമായിരുന്നു അതെന്നുമാണ് നിഗമനമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. സിഖ്‌വിരുദ്ധ വികാരം ഇന്ദിരാവധത്തെത്തുടര്‍ന്ന് പെട്ടെന്ന് രൂപപ്പെട്ടതല്ലെന്നാണ് അന്നത്തെ റിപ്പോര്‍ട്ടില്‍ റിട്ടയേഡ് ജസ്റ്റിസ് ജി ടി നാനാവതി വിലയിരുത്തിയത്.


പഞ്ചാബിലെ സ്ഥിതി, 1981 മുതല്‍ വഷളായിവരികയായിരുന്നുവെന്നും ഹിന്ദുക്കളായ നിരവധി പേരെ സിഖ് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടിനൊടുവിലുള്ള പൊതു വിലയിരുത്തലില്‍ ജി ടി നാനാവതി പറയുന്നു. ഈ സാഹചര്യത്തെ മുതലെടുപ്പിന് ഉപയോഗിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചത് സിഖുകാര്‍ക്കെതിരായ വികാരം ഉണര്‍ത്തിയിരുന്നുവെന്നും സിഖുകാരെ ഒരു പാഠം പഠിപ്പിക്കണമെന്ന തോന്നല്‍  ചിലയാളുകളുടെ ഭാഗത്തുനിന്നുണ്ടായിരുന്നുവെന്നും ഇന്ദിരാ വധം അതിനൊരു കളമൊരുക്കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട 1984 ഒക്‌ടോബര്‍ 31ന് തന്നെ, കൂടിയാലോചനകള്‍ നടന്നിരുന്നുവെന്നതിനും ആക്രമണം സംഘടിപ്പിക്കാന്‍ കഴിവുള്ളവരെ ബന്ധപ്പെട്ടിരുന്നുവെന്നതിനും തെളിവുണ്ടെന്ന് ജി ടി നാനാവതി രേഖപ്പെടുത്തി. ആക്രമണങ്ങള്‍ ആസൂത്രിതമായിരുന്നു. അക്രമികള്‍ക്ക് പോലീസിനെ ഭയമുണ്ടായിരുന്നില്ല. ഈ പ്രവൃത്തിയുടെ പേരില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പ് അവര്‍ക്കുണ്ടായിരുന്നു. സിഖ് പുരുഷന്‍മാരെ വീടിന് പുറത്തേക്ക് കൊണ്ടുവന്ന് മര്‍ദിക്കുകയും തീയിടുകയും ചെയ്തത് ആസൂത്രിതമായ രീതിയിലായിരുന്നുവെന്നും നാനാവതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളും പ്രാദേശിക പ്രവര്‍ത്തകരും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം രേഖപ്പെടുത്തി; ആക്രമണങ്ങള്‍ക്കൊരു പൊതുസ്വഭാവം പലേടത്തുമുണ്ടായിരുന്നുവെന്നും.


രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ വെടിവെച്ച് കൊന്ന സംഭവം അക്രമത്തിന് പൊടുന്നനെയുള്ള പ്രേരണയായെങ്കിലും കാലങ്ങളായി നിലനിന്ന വിദ്വേഷത്തിന്റെ പ്രകടനമായി വേണം സിഖ് വംശഹത്യയെ കാണേണ്ടത് എന്നാണ് ജി ടി നാനാവതി രേഖപ്പെടുത്തിയത്. 2002ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍, ഗോധ്ര സംഭവത്തെത്തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള രോഷത്തെ മാത്രമേ നാനാവതി കാരണമായി കാണുന്നുള്ളൂ. മാധ്യമങ്ങള്‍ നടത്തിയ പ്രചാരണം 'കലാപം' വ്യാപിക്കാന്‍ കാരണമായെന്നും. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം  ദ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍, 'നിഷ്ഠൂരവും അതിക്രൂരവുമായ സംഭവങ്ങള്‍ 'കലാപ'ത്തിനിടെ ഉണ്ടായില്ലേ' എന്ന ചോദ്യത്തിന് ജി ടി നാനാവതി നല്‍കുന്ന മറുപടി പഴയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അര്‍ഥവത്താണ്. നിഷ്ഠൂരവും  അതിക്രൂരവുമെന്ന് വിശേഷിപ്പിക്കുന്നതിലൂടെ താങ്കള്‍ എന്താണ് അര്‍ഥമാക്കുന്നത് എന്ന് അറിയില്ലെന്ന് നാനാവതി മറുപടി നല്‍കുന്നു. അത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന് അറിയില്ലെന്നും 'കലാപ'ത്തിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് മുഴുവനായി തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.


ഗുജറാത്ത് വംശഹത്യാ കാലത്ത് അബദ്ധത്തില്‍ പത്രം വായിക്കുകയോ ടെലിവിഷന്‍ ന്യൂസ് കാണുകയോ ചെയ്ത ആര്‍ക്കും, അരങ്ങേറിയ കൊടിയ ക്രൂരതകളെക്കുറിച്ച് അറിയാവുന്നതേയുള്ളൂ. എന്നിട്ടും 12 വര്‍ഷം ഇതേക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ മേധാവിക്ക് അതറിയില്ലെന്ന് പറഞ്ഞാല്‍, സമര്‍പ്പിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ സമഗ്രതയും സത്യസന്ധതയും മനസ്സിലാക്കാവുന്നതേയുള്ളൂ.


വംശഹത്യ അരങ്ങേറിയപ്പോള്‍ നരേന്ദ്ര മോദി മന്ത്രിസഭയിലെ രണ്ട് അംഗങ്ങളെ (അശോക് ഭട്ടും ഐ കെ ജഡേജയും) അഹമ്മദാബാദ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നിയോഗിച്ചതിന് പിറകിലെ യുക്തി ഈ അന്വേഷണ കമ്മീഷന്‍ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച് 58 പേര്‍ മരിച്ചതിന് പിറകെ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വെച്ച്, ഭൂരിപക്ഷ വിഭാഗത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്നും ന്യൂനപക്ഷത്തെ ഒരു പാഠം പഠിപ്പിക്കണമെന്നും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പറഞ്ഞുവെന്ന ആരോപണത്തിന്റെ വസ്തുതയും അന്വേഷിച്ച് കാണാന്‍ ഇടയില്ല. അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ പോലീസ് സേനയെ കാഴ്ചക്കാരായി നിര്‍ത്താന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതിന് ഈ നിര്‍ദേശമാണോ കാരണമെന്നും പരിശോധിച്ചിട്ടുണ്ടാകില്ല. അതൊക്കെ പരിശോധിച്ചിരുന്നുവെങ്കില്‍, 'കലാപ'ക്കാലത്തെ പോലീസ് വിന്യാസവുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിച്ചു കളഞ്ഞുവെന്ന സര്‍ക്കാര്‍ അറിയിപ്പിനെ ദഹനക്കേടൊന്നും കൂടാതെ ഈ കമ്മീഷന്‍ സ്വീകരിക്കുമായിരുന്നില്ല. രേഖകള്‍ ഹാജരാക്കണമെന്ന് പലകുറി ആവശ്യപ്പെട്ടതിന് ശേഷമാണ് അവ നശിപ്പിച്ചു കളഞ്ഞുവെന്ന വിവരം സര്‍ക്കാര്‍ അറിയിച്ചത് എന്ന് വികാരരഹിതമായാണ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ നാനാവതി പറയുന്നത്.


ആസൂത്രിതമായ ആക്രമണവും അതിന് അവസരമൊരുക്കും വിധത്തിലുള്ള പോലീസിന്റെ പ്രവര്‍ത്തനവും 2002 ഫെബ്രുവരി അവസാനത്തിലും മാര്‍ച്ച് ആദ്യത്തിലും ഗുജറാത്തില്‍ പ്രകടമായിരുന്നു. ആക്രമണങ്ങളില്‍ പലതിനും പൊതു സ്വഭാവവുമുണ്ടായിരുന്നു. ആയുധങ്ങളും കത്തിക്കാനുള്ള പെട്രോളുമൊക്കെ അക്രമികള്‍ക്ക് യഥേഷ്ടം വിതരണം ചെയ്യപ്പെടുകയും ചെയ്തു. പഞ്ചാബില്‍ തീവ്രവാദികള്‍, ഹിന്ദുക്കളെ വധിച്ചതടക്കം കാരണങ്ങളാല്‍ സിഖുകാര്‍ക്കെതിരെ വികാരം നിലനിന്നിരുന്നുവെന്ന് വിലയിരുത്തിയ നാനാവതി കമ്മീഷന്‍, രാജ്യത്ത് സംഘ്പരിവാരം വര്‍ഗീയത ആളിക്കത്തിക്കാന്‍ വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങളും തീവ്രവാദികളെന്ന സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരായ വികാരം ഉത്തേജിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും തെല്ലും പരിഗണിക്കുന്നതേയില്ല. ഗോധ്രയിലെ അക്രമമുണര്‍ത്തിവിട്ട 'കലാപം' ഗോധ്രയില്ലാതിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.


ഗോധ്ര സംഭവത്തെയും തുടര്‍ന്നുണ്ടായ 'കലാപ'ത്തെയും കുറിച്ച് അന്വേഷിക്കാന്‍ 2002 മാര്‍ച്ച് ആറിന് കമ്മീഷനെ നിയോഗിക്കുമ്പോള്‍ തന്നെ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ വസ്തുതാപരമായിരുന്നുവെന്നാണ്- പുറത്തുവന്ന വിവരങ്ങളെ അവലോകനം ചെയ്യുമ്പോള്‍- കമ്മീഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച കെ ജി ഷായെയാണ് ആദ്യം ഏകാംഗ കമ്മീഷനായി നിയോഗിച്ചത്.  കെ ജി ഷായ്ക്ക്, നരേന്ദ്ര മോദിയുമായുള്ള അടുപ്പത്തെക്കുറിച്ച് പരാതികളുയര്‍ന്നപ്പോള്‍ ജി ടി നാനാവതിയെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു. കെ ജി ഷാ നിര്യാതനായപ്പോള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച അക്ഷയ് എച്ച് മേത്തയെ ഉള്‍പ്പെടുത്തി കമ്മീഷന്‍ പുനസ്സംഘടിപ്പിച്ചു. വംശഹത്യാക്കേസുകളിലൊന്നില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ബാബു ബജ്‌രംഗി, 'നമ്മുടെ ആളാണ്' എന്ന് ഒളി ക്യാമറക്ക് മുന്നില്‍ തുറന്നുപറഞ്ഞത് അക്ഷയ് എച്ച് മേത്തയെക്കുറിച്ചാണ്. ഇത്തരം പരാമര്‍ശങ്ങളൊന്നും കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അഭിമുഖത്തില്‍ ജി ടി നാനാവതി പറയുന്നു.


ജുഡീഷ്യല്‍ കമ്മീഷനായി ജി ടി നാനാവതി ചുമതലയേറ്റ ശേഷമാണ് അദ്ദേഹത്തിന്റെ രണ്ട് മക്കളെ സര്‍ക്കാര്‍ അഭിഭാഷകരായി നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമിച്ചത്. എല്ലാവരും 'നമ്മുടെ ആളുകളാ'കുമ്പോള്‍ കമ്മീഷന്‍ പ്രവര്‍ത്തനത്തെ അത് ഒരു തരത്തിലും ബാധിക്കില്ലെന്ന് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഔദ്യോഗികമായി പുറത്തുവരുമ്പോള്‍ ഏവര്‍ക്കും ബോധ്യപ്പെടും.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടിക്കൊടുത്തപ്പോള്‍ തന്നെ വംശഹത്യയുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും കറ, നരേന്ദ്ര മോദിയുടെ കുപ്പായത്തില്‍ നിന്ന് മാഞ്ഞുതുടങ്ങിയിരുന്നു. അതേക്കുറിച്ചൊക്കെ ഓര്‍ക്കുന്നതും ഓര്‍മിപ്പിക്കുന്നതും പ്രധാനമന്ത്രിയെ കളങ്കപ്പെടുത്താനുള്ള ശ്രമമായോ രാജ്യത്തിനെതിരായ നീക്കമായോ ചിത്രീകരിക്കപ്പെട്ടേക്കാമെന്ന ഭീതിയിലേക്ക് ജനത ആഴ്ന്നതിന്റെ കൂടി ഫലമായിരുന്നു ഈ മാഞ്ഞുപോകല്‍. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ജയം ആവര്‍ത്തിക്കുകയും പ്രതിപക്ഷനിര കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്തതോടെ, നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അപ്രസക്തമായിരുന്നു. പ്രസക്തമല്ലാത്ത റിപ്പോര്‍ട്ട് എന്നതുകൊണ്ടാകണം, മോദിക്ക് വേണ്ടി പാചകം ചെയ്ത റിപ്പോര്‍ട്ടാണിതെന്ന ഏതാനും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണത്തോടെ  അത് കാലം ചെയ്യുന്നത്.

2014-11-23

കുഞ്ഞു സി പി ഐക്കെന്ത് മാണി?


മഴ തീര്‍ന്നെങ്കിലും മരം പെയ്യുന്നപോലെ സി പി ഐ - സി പി എം തര്‍ക്കം തുടരുന്നുണ്ട്. പ്രത്യയശാസ്ത്രപ്രശ്‌നങ്ങളില്‍ സി പി എമ്മുമായുള്ള സംവാദം തുടരുമെന്ന സി പി ഐ നേതാക്കളുടെ പ്രഖ്യാപനത്തെ അങ്ങനെ കണ്ടാല്‍ മതിയാകും. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും നേര്‍ക്കുയര്‍ന്ന ആരോപണം ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ നിന്ന് മാറിനിന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരം ദിവസം പിന്നിടുമ്പോഴേക്കും പിന്‍വലിച്ചത് മുതല്‍ ഉയര്‍ന്ന ഒത്തുതീര്‍പ്പ് സമരമെന്ന ആക്ഷേപത്തെ, ബലപ്പെടുത്താന്‍ സി പി ഐ നേതാക്കള്‍ അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ സഹായിച്ചിരുന്നു. പിന്നീട് സി പി എം പ്രഖ്യാപിച്ച നികുതി നിഷേധ സമരം എങ്ങുമെത്താതായതിന് പിറകിലും ഒത്തുതീര്‍പ്പാണോ എന്ന സംശയം ഉയര്‍ത്താനും ബാര്‍ കോഴ ആരോപണമുണ്ടായപ്പോള്‍ കെ എം മാണിയോട് സി പി എം മൃദു സമീപനം സ്വീകരിച്ചുവെന്ന ശങ്കയെ ബലപ്പെടുത്താനും സി പി ഐ നേതാക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ സഹായിച്ചു.


ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി മാറി മാറി ഇരിക്കുന്ന മുന്നണികളുടെ നേതാക്കള്‍ക്കിടയില്‍ അതാര്യമായ ചില ധാരണകള്‍ നിലനില്‍ക്കുന്നുവെന്ന സന്ദേഹം മുന്‍പുതന്നെ പ്രബലമാണ്. ഒരു മുന്നണി ഭരിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന വിജിലന്‍സ് കേസുകള്‍ രണ്ടാം മുന്നണി അധികാരത്തിലെത്തുമ്പോള്‍ ഇല്ലാതാകുന്നതും, ഭരിക്കുന്ന മുന്നണിയുടെ പ്രതിനിധികളെക്കുറിച്ച് പ്രതിപക്ഷ മുന്നണിയുടെ പ്രതിനിധികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രതിപക്ഷ മുന്നണി ഭരണത്തിലെത്തുമ്പോള്‍ അന്വേഷിക്കപ്പെടാതെ പോകുന്നതുമൊക്കെ പതിവാകുന്നത് അണിയറയില്‍ ഉരുത്തിരിയുന്ന ധാരണകളുടെ ഫലമാണെന്ന് തന്നെ കരുതണം. അതേക്കുറിച്ച് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ സഹായിച്ചു സി പി ഐ - സി പി എം തര്‍ക്കം എന്നത് അതിന്റെ ഗുണഫലമായി കാണാം.


ഇതിനപ്പുറത്തുള്ള വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ കൂടി തര്‍ക്കത്തെയും തര്‍ക്കത്തിലേക്ക് നയിച്ച സംഗതികളെയും കണക്കിലെടുക്കുമ്പോള്‍ വിലയിരുത്തേണ്ടതുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരം പിടിച്ചതോടെ ബി ജെ പിക്കുണ്ടായ ഉണര്‍വ്, കേരളത്തിലും പ്രതിഫലിക്കാനുള്ള സാധ്യത മുന്‍കൂട്ടി കാണേണ്ടതുണ്ട്. ബംഗാളിലെ ഇടത് കേന്ദ്രങ്ങളില്‍, പ്രത്യേകിച്ച് സി പി എമ്മിന് സ്വാധീനമുണ്ടായിരുന്ന മേഖലകളില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുണ്ടാക്കിയ മുന്നേറ്റവും പിന്നീട് സി പി എം ഓഫീസുകള്‍ ബി ജെ പി ഓഫീസുകളായി മാറുന്ന സാഹചര്യവും മുന്നില്‍നില്‍ക്കുന്നു. ഇതിനെയൊക്കെ കൂടുതല്‍ ഗൗരവത്തിലെടുക്കേണ്ട ബാധ്യത, പലകാരണങ്ങളാല്‍ സി പി എമ്മിനാണ്.


കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് സി പി എം എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. സംഘടനാ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനെന്ന പേരില്‍ സമാഹരിച്ച വലിയ സമ്പത്തുണ്ട് പാര്‍ട്ടിക്ക്. സി പി എമ്മിന്റെ നിയന്ത്രണത്തില്‍ തുടരുന്ന സഹകരണമേഖലയിലും പുറത്തുമുള്ള നിരവധി  സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. ഇതിന്റെയൊക്കെ നിലനില്‍പ്പ് ആ പാര്‍ട്ടിയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. അത് സാധിക്കണമെങ്കില്‍ അഞ്ച് വര്‍ഷത്തിലൊരിക്കലെങ്കിലും സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ അവസരം ലഭിക്കുക തന്നെ വേണമെന്ന് അവര്‍ തിരിച്ചറിയുന്നുമുണ്ട്. കേരളത്തില്‍ വളരാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ ഫലം കണ്ടാല്‍, വലിയ ചോര്‍ച്ചയുണ്ടാകുക സി പി എമ്മിന്റെ വോട്ടു ബേങ്കിനായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈഴവരില്‍ നിന്നും പട്ടിക വിഭാഗക്കാരില്‍ നിന്നുമാണ് എക്കാലത്തും സി പി എമ്മിന് വലിയ പിന്തുണ ലഭിക്കുന്നത്. ആ വിഭാഗങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ട് ബി ജെ പി നടത്തുന്ന നീക്കങ്ങള്‍ (ശിവഗിരിയിലെയും കായല്‍ സമര വാര്‍ഷിക സമ്മേളനത്തിലെയും നരേന്ദ്ര മോദി സാന്നിധ്യം ഓര്‍ക്കുക) കുറച്ചൊക്കെ ഫലം കാണുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തം വോട്ടു ബേങ്കിനെ സംബന്ധിച്ച് സി പി എം നേതൃത്വത്തിന് തന്നെയും ആശങ്കകളുണ്ടാകാം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് അധികാരത്തിലെത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ വോട്ടു ബേങ്കിന്റെ ശിഥിലീകരണത്തിന് വേഗം കൂടാനിടയുണ്ടെന്നതിന് ബംഗാള്‍ സാക്ഷി.


ഇതൊക്കെക്കൂടി പരിഗണിച്ചാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണങ്ങള്‍ ആഴത്തില്‍ പരിശോധിക്കാന്‍ സി പി എം തയ്യാറെടുക്കുന്നതും ആഗോളവത്കരണവും സാമ്പത്തിക പരിഷ്‌കരണ നടപടികളും സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വിശകലനം ചെയ്ത് നയപരിപാടികളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ആലോചിക്കുന്നതും.  മാലിന്യ നിര്‍മാജനം, പച്ചക്കറിക്കൃഷിയുടെ വ്യാപനം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കല്‍ തുടങ്ങി പാര്‍ട്ടിയുടെ കേരള ഘടകം വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതും അതുകൊണ്ടൊക്കെയാണ്. വിജയം കാണുമോ ഇല്ലയോ എന്നതിനേക്കാള്‍, ശ്രമങ്ങള്‍ സി പി എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നതാണ് ഇപ്പോള്‍ പ്രസക്തം; അത്തരം ശ്രമങ്ങളെന്തെങ്കിലും സി പി ഐയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല എന്നതും.


ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം സി പി ഐ വിശകലനം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വം വിറ്റതാണോ അല്ലയോ എന്നതില്‍ മാത്രമാണ്. ഇടതുപക്ഷത്തിന് സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിലുണ്ടായ വലിയ തിരിച്ചടിയെക്കുറിച്ചോ, തിരിച്ചുവരവിന് സ്വീകരിക്കേണ്ട അടവുനയങ്ങളെക്കുറിച്ചോ ഗൗരവത്തിലെന്തെങ്കിലും സി പി ഐ ആലോചിച്ചതായി കാണുന്നില്ല. ആഗോളവത്കരണ - സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയോടുള്ള നിലപാട് എന്തായിരിക്കണമെന്ന് ആലോചിക്കേണ്ടതുണ്ടോ എന്ന ചിന്തപോലും ആ പാര്‍ട്ടിയിലുണ്ടായതായി തോന്നുന്നില്ല. നിലവിലുള്ള മുന്നണി സമവാക്യം തുടരുകയും അതിലൂടെ വല്ലപ്പോഴുമെങ്കിലും സാധ്യമാകുന്ന അധികാരപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതിനപ്പുറത്തുള്ള വിപ്ലവമൊന്നും സി പി ഐ ഉദ്ദേശിക്കുന്നേയില്ലെന്ന് ചുരുക്കം. കെ എം മാണിയോട് സി പി എം സ്വീകരിച്ച മൃദുസമീപനം സി പി ഐ നേതൃത്വത്തെ ചൊടിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല.


ഇടത് ഐക്യമെന്ന ആശയത്തിന്റെ മറവില്‍ വലിയ പാര്‍ട്ടിയില്‍ നിന്ന് ചോദിച്ചുവാങ്ങാവുന്ന സീറ്റുകളുടെ എണ്ണം, വലിയ പാര്‍ട്ടിയുടെ സ്വാധീനം ഉപയോഗപ്പെടുത്തി ജയിച്ചുകയറാവുന്ന സീറ്റുകളുടെ എണ്ണം, ഭൂരിപക്ഷം ലഭിച്ചാല്‍ കിട്ടാവുന്ന മന്ത്രിസ്ഥാനമടക്കമുള്ള പദവികളുടെ എണ്ണം എന്ന കണക്കിനപ്പുറത്ത് ഒറ്റപ്പെട്ട സമരങ്ങളിലും മൂന്നാണ്ട് കൂടുമ്പോഴത്തെ പാര്‍ട്ടി സമ്മേളനങ്ങളിലുമൊതുങ്ങും സി പി ഐയുടെ സമകാലീന ചരിത്രം. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് അരിയെത്തിക്കാന്‍ കൃഷിയിറക്കിയതാകും ഈ ചരിത്രത്തിലെ ഏക അപവാദം. എണ്ണത്തിന്റെ കണക്ക് സ്ഥായിയായി നിലനില്‍ക്കേണ്ടത്, പാര്‍ട്ടിയുടെ നിലനില്‍പ്പിന് അനിവാര്യമായതിനാല്‍ രണ്ടാം സ്ഥാനം അപഹരിക്കാന്‍ പാകത്തിലുള്ള ഏതെങ്കിലും പാര്‍ട്ടി മുന്നണിയിലേക്ക് വരുന്നതിനെ അവര്‍ എതിര്‍ത്തുകൊണ്ടേയിരിക്കും.


വോട്ട് ബാങ്കിലുണ്ടാകാനിടയുള്ള ചോര്‍ച്ചയോ കേരളത്തില്‍ വളര്‍ച്ച ലക്ഷ്യമിട്ട് ബി ജെ പി നടത്തുന്ന നീക്കങ്ങളോ അവര്‍ക്കൊരു തലവേദനയാകാന്‍ സാധ്യതയുമില്ല. ചോരാന്‍ തക്ക വലുപ്പമുള്ള വോട്ട് ബേങ്ക് ഇല്ലാത്തതുകൊണ്ടും പ്രതിലോമശക്തികളുടെ കടന്നുവരവിനെ ചെറുക്കാന്‍ തക്ക സംഘടനാ സംവിധാനമില്ലാത്തതുകൊണ്ടും തലവേദനിച്ചതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും കാര്യമുണ്ടാകുമെന്ന് തോന്നുന്നുമില്ല. അപ്പോള്‍പിന്നെ മൂന്നണിയിലെ മുഖ്യശക്തിയെ, അവര്‍ തന്നെ തുറന്നുനല്‍കുന്ന അവസരങ്ങളുപയോഗപ്പെടുത്തി, പ്രതി സ്ഥാനത്തു നിര്‍ത്തുകയും സമൂഹമധ്യത്തില്‍ പ്രതിച്ഛായ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് സി പി ഐക്ക് കരണീയമായുള്ളത്. കെ എം മാണിക്കെതിരായ കോഴ ആരോപണത്തില്‍ തങ്ങള്‍ ശക്തമായ നിലപാടെടുക്കുമെന്നും ചെയ്ത സമരങ്ങളൊക്കെ വിജയിപ്പിച്ച ചരിത്രമാണ് തങ്ങള്‍ക്കുള്ളതെന്നും ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഇടതുമുന്നണിയെക്കൊണ്ട് തീരുമാനിപ്പിച്ചത് തങ്ങളാണെന്നും പന്ന്യന്‍ രവീന്ദ്രനടക്കം നേതാക്കള്‍ ആവര്‍ത്തിക്കുന്നതില്‍ ഇതിലപ്പുറം കാര്യം കാണേണ്ടതുമില്ല.


കേരള കോണ്‍ഗ്രസ് പലതുണ്ടെങ്കിലും അതിലെ വലിയ പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് (എം) നിലകൊള്ളുന്നത് കെ എം മാണി എന്ന നേതാവുള്ളതുകൊണ്ടും ക്രൈസ്തവസഭകളുടെ പിന്തുണ മാണിക്കും പാര്‍ട്ടിക്കുമുള്ളതുകൊണ്ടുമാണ്. നേതൃസ്ഥാനത്തു നിന്നോ മന്ത്രി സ്ഥാനത്തു നിന്നോ മാണി നീങ്ങിനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ കേരള കോണ്‍ഗ്രസി (എം) ല്‍ പിളര്‍പ്പിന്റെ വിത്തുകള്‍ മുളയ്ക്കുമെന്ന് ഉറപ്പാണ്. ആ പാര്‍ട്ടിയുടെ ചരിത്രം അതിന് തെളിവ് നല്‍കും. പിളരുന്തോറും വളരുമെന്ന മാണിയുടെ സിദ്ധാന്തമാകില്ല ഇനിയൊരു പിളര്‍പ്പുണ്ടായാല്‍ സംഭവിക്കുക. ഈഴവരും പട്ടികവിഭാഗക്കാരും കഴിഞ്ഞാല്‍ ബി ജെ പി, കേരളത്തില്‍ ലക്ഷ്യമിടുന്നത് ക്രൈസ്തവ വിഭാഗങ്ങളെയാണ്. ബി ജെ പിയോട് അയിത്തം കല്‍പ്പിക്കേണ്ടതില്ലെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ വരികള്‍ക്കിടയിലൂടെ പലവട്ടം പറഞ്ഞുകഴിഞ്ഞു. 'ലവ് ജിഹാദ്' പോലുള്ള അസംബന്ധ പ്രചാരണങ്ങളുണ്ടായപ്പോള്‍ സംഘ് പരിവാരത്തിനൊപ്പം നില്‍ക്കാന്‍ കത്തോലിക്കാ സഭ മടികാട്ടിയിട്ടില്ലെന്നതും ഓര്‍ക്കുക.


കറചേരാത്ത കാപട്യക്കാരനെന്ന ആക്ഷേപവും അഴിമതിക്കാരനെന്ന ആരോപണവും നേരിടുന്നുണ്ടെങ്കിലും ആ ഗോപിക്കുറി ചാര്‍ത്തി കെ എം മാണിയെ നീക്കിനിര്‍ത്തിയാല്‍ പ്രയോജനം ആര്‍ക്കെന്ന ചോദ്യം സി പി എം സ്വയം ഉന്നയിക്കുന്നുണ്ടാകണം. കോഴ ആരോപണത്തിനും അതേക്കുറിച്ച് നടത്തേണ്ട അന്വേഷണമേതെന്ന കാര്യത്തിനുമപ്പുറത്ത് പ്രായോഗിക രാഷ്ട്രീയത്തില്‍ ഈ ചോദ്യത്തിനുള്ള സ്ഥാനം സി പി ഐക്ക് മനസ്സിലാകാതെ പോകുന്നതില്‍ അത്ഭുതവുമില്ല. ഒരിക്കലും തെളിയാത്ത ആരോപണങ്ങളുടെ കൂമ്പാരത്തില്‍ മറ്റൊന്നായി മാത്രമേ ബാര്‍ കോഴ അവസാനിക്കൂ എന്ന യാഥാര്‍ഥ്യം കൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.


ബാറുടമകളില്‍ നിന്ന് അഞ്ച് കോടി ആവശ്യപ്പെട്ടു, അതിലൊരു കോടി കൈപ്പറ്റി എന്നതിനേക്കാള്‍ വലിയ കാര്യങ്ങളുണ്ട് കെ എം മാണിയെക്കുറിച്ചും അദ്ദേഹമുള്‍ക്കൊള്ളുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെക്കുറിച്ചും ആലോചിക്കുമ്പോള്‍. വലിയ പദ്ധതികള്‍ പ്രഖ്യാപിച്ച് അതിന്റെ സാധ്യതാ പഠനത്തിന് ഏജന്‍സികളെ കരാറേല്‍പ്പിക്കുന്നതിനു പിറകിലെ കളികള്‍. അത്തരം പദ്ധതികളുടെ മറവില്‍ നടത്തപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് വ്യവഹാരങ്ങള്‍. അതിലൊക്കെ മറിയുന്ന കോടികളും അതിന്റെ കമ്മീഷനും. ഇതിലൊക്കെ പൊതുഖജാനക്കുണ്ടാക്കുന്ന നഷ്ടങ്ങള്‍. കൂട്ടിയ നികുതി, കൈക്കൂലി വാങ്ങി കുറച്ചുകൊടുക്കുന്നുവെന്ന ആരോപണങ്ങള്‍. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തില്‍ അലിഞ്ഞ് ഇല്ലാതാകുകയാണ് ഇതെല്ലാം. കടുത്ത നിരാശയെത്തുടര്‍ന്ന് ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുമ്പോള്‍ അത് ഏറ്റെടുക്കുന്നിലല്ലോ എന്ന് വിലപിക്കുന്നതില്ലല്ല, ഇതൊക്കെ സ്വയം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിലാണ് മിടുക്ക് കാട്ടേണ്ടത്. അതിന് സാധിക്കുന്നില്ലല്ലോ എന്നാണ് സ്വയം വിമര്‍ശിക്കേണ്ടതും സി പി എമ്മിനെ വിമര്‍ശിക്കേണ്ടതും. വോട്ടുബേങ്ക് രാഷ്ട്രീയത്തിനപ്പുറത്ത്, ജനങ്ങളുടെ പിന്തുണയാര്‍ജിക്കാന്‍ സി പി എമ്മിന് ഉപകാരപ്പെടുന്നതും മറ്റൊന്നാകില്ല.
   

2014-11-14

എണ്ണിയെണ്ണിക്കുറയുന്നു ട്രഷറിയും...


ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനോ അടച്ച ബാറുകള്‍ തുറക്കാനോ വേണ്ടി ധനമന്ത്രി കെ എം മാണി അഞ്ച് കോടി കോഴ ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി നല്‍കിയെന്നുമുള്ള പ്രത്യക്ഷ ആരോപണവും, മറ്റ് പലര്‍ക്കും നല്‍കിയിട്ടുണ്ടെന്ന പരോക്ഷ ആരോപണവും,  ഈ ആരോപണങ്ങളില്‍ നടത്തേണ്ട അന്വേഷണത്തിന്റെ രീതി സംബന്ധിച്ച് പ്രതിപക്ഷ മുന്നണിയില്‍ തുടരുന്ന തര്‍ക്കങ്ങളും, അതിന്റെ ഉപോത്പന്നമായി കഴിഞ്ഞ സമരങ്ങള്‍ എന്തുകൊണ്ട് പാളി എന്ന വിശകലനങ്ങളുമൊക്കെയായി ബഹളമുഖരിതമാണ് സമൂഹം. സോളാര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന ആരോപണം, നിലവാരമില്ലെന്ന കാരണത്താല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കണമോ വേണ്ടയോ എന്ന കോണ്‍ഗ്രസിലെ തര്‍ക്കം എന്ന് തുടങ്ങി വേണ്ടതിലും വേണ്ടാത്തതിലുമൊക്കെയുണ്ടായ ബഹളങ്ങള്‍ കാരണം മറച്ചുവെക്കപ്പെട്ട ഒന്നുണ്ട് - അത്യന്തം ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സമ്പദ് സ്ഥിതി. അതിന്റെ ഗുണഫലം ഇപ്പോള്‍ ആരോപണവിധേയനായ കെ എം മാണിക്കും നേരത്തെ മുതല്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറിനുമാണ്.


കടപ്പത്രങ്ങള്‍ പൊതുവിപണിയില്‍ ലേലം ചെയ്ത് സമാഹരിക്കുന്ന പണം കൊണ്ട് നിത്യനിദാനച്ചെലവ് നടത്തിക്കൊണ്ടുപോകേണ്ട നിലയില്‍ ഖജാന ശൂന്യമായിരിക്കുന്നു. ഭരണച്ചെലവിന് ബജറ്റില്‍ വകയിരുത്തിയ തുകക്കൊപ്പം പദ്ധതിച്ചെലവിന് നീക്കിവെച്ചത് കൂടി ചെലവിട്ട ശേഷമാണ് കടപ്പത്രങ്ങള്‍ ഇറക്കുന്നത് എന്നത് സ്ഥിതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. ആകെ എടുക്കാവുന്ന കടത്തിന്റെ അറുപത് ശതമാനത്തോളം (7,900 കോടി) ഇതിനകം എടുത്തുകഴിഞ്ഞു. സാമ്പത്തികവര്‍ഷം തീരാന്‍ നാല് മാസം ബാക്കിനില്‍ക്കെ 5,500 കോടി കൂടിയേ ഇനി കടമെടുക്കാന്‍ സാധിക്കൂ. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ (ഫെബ്രുവരി, മാര്‍ച്ച്) എക്കാലത്തെയും പോലെ പദ്ധതിച്ചെലവ് വര്‍ധിക്കും, ഖജാനക്ക് മുന്നില്‍ മാറാനെത്തുന്ന ബില്ലുകള്‍ കുന്ന് കൂടുകയും ചെയ്യും. ഈ ഘട്ടത്തില്‍ എന്ത് മാന്ത്രികവടി വീശിയാകും ധനമന്ത്രി കെ എം മാണി, സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം സംരക്ഷിച്ച് നിര്‍ത്തുക എന്നത് കണ്ടറിയണം.


ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തിന് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഈ വലിയ ആഘാതം അതിന്റെ ഗൗരവത്തില്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് ആവര്‍ത്തിക്കുന്ന തര്‍ക്കങ്ങള്‍ നല്‍കുന്ന യഥാര്‍ഥ സംഭാവന. തര്‍ക്കങ്ങളോട് പ്രതികരിക്കാനും ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അതിനെ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളില്‍ മുഴുകാനും മാത്രമേ സര്‍ക്കാറിന് നേതൃത്വം നല്‍കുന്നവര്‍ക്ക് സമയമുണ്ടാകുന്നുള്ളൂ. ഇത് ഫലത്തില്‍ സമ്പദ് സ്ഥിതിക്കുണ്ടാകുന്ന ആഘാതത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തും തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. അതിന് പിറകെ സഞ്ചരിക്കാന്‍ മന്ത്രിമാര്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. എങ്കിലും ധനസ്ഥിതി ഭദ്രമായി മുന്നോട്ടുകൊണ്ടുപോകാന്‍ തോമസ് ഐസക്കിന് സാധിച്ചിരുന്നു.


നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചും മറ്റും ട്രഷറിയില്‍ പണമില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. പദ്ധതി നടത്തിപ്പില്‍ വേണ്ടത്ര ജാഗ്രത കാട്ടാത്ത ഇതര മന്ത്രാലയങ്ങളും, പതിവ് ആലസ്യത്തില്‍ തുടര്‍ന്ന ഉദ്യോഗസ്ഥ സംവിധാനവുമാണ് ധനസ്ഥിരതക്കനുസരിച്ചുള്ള പുരോഗതി സംസ്ഥാനത്തിന് നിഷേധിച്ചത്. കരാറുകാര്‍ക്ക് വലിയ കുടിശ്ശികയില്ലാത്ത വിധം ബില്ലുകള്‍ മാറി നല്‍കിയിട്ടും സംസ്ഥാനത്തെ റോഡുകള്‍ ഇടത് ഭരണകാലത്ത് തകര്‍ന്ന് കിടന്നത് മാത്രം മതി ഉദാഹരണത്തിന്. ദിവസേന അടയ്ക്കുന്ന റോഡിലെ കുഴികളുടെ എണ്ണം പ്രസിദ്ധീകരിക്കേണ്ട ഗതികേടില്‍ ധനമന്ത്രിയെത്തിയതും ഓര്‍ക്കാം.


കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സ്ഥിതിയാകെ മാറിയിരിക്കുന്നു. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ തുടരുന്നു, അതിലേക്ക് എവിടെ നിന്ന് പണം കൊണ്ടുവരുമെന്ന് ഊഹം പോലുമില്ലാതെയിരിക്കുന്നു സര്‍ക്കാര്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അവര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ പാകത്തില്‍ യഥാസമയം ഫണ്ട് അനുവദിക്കാന്‍ സാധിക്കുന്നില്ല, പലപ്പോഴും ഫണ്ട് വെട്ടിച്ചുരുക്കേണ്ടിയും വരുന്നു. അനുവദിക്കപ്പെട്ട ഫണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെലവാക്കിയില്ല എന്ന മട്ടിലായിരിക്കും ഇത് പലപ്പോഴും ചിത്രീകരിക്കപ്പെടുക. യഥാസമയം പണം കൈമാറ്റം ചെയ്യപ്പെടാത്തിടത്തോളം അവര്‍ക്ക് അത് ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല എന്ന വസ്തുത മറച്ചുപിടിക്കപ്പെടും. കരാറുകാരുടെ കുടിശ്ശിക പെരുകിയിരിക്കുന്നു. അത് റോഡുകളുടെ അറ്റകുറ്റപ്പണിയെയും മറ്റ് വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്.
ഭൂരഹിതര്‍ക്കെല്ലാവര്‍ക്കും ഭൂമി, വീടില്ലാത്തവര്‍ക്കൊക്കെ വീട് തുടങ്ങിയ പദ്ധതികള്‍ തുടങ്ങിയിടത്ത് നില്‍ക്കുകയോ സ്തംഭിക്കുകയോ ചെയ്തിരിക്കുന്നു. പാതി പൂര്‍ത്തിയായ ചെറുവീടിന് മുന്നില്‍ സര്‍ക്കാറിന്റെ വിഹിതം കാത്ത് കഴിയുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് തുടങ്ങുക എന്ന പദ്ധതി ഉദാഹരണമായി എടുക്കുക. കോളജുകള്‍ ആരംഭിച്ചിടത്തൊക്കെ കെട്ടിടങ്ങളുടെ അപര്യാപ്തത, മറ്റ് അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, അധ്യാപകരുടെ ക്ഷാമം എന്നിങ്ങനെ ബുദ്ധിമുട്ടുകള്‍ തുടരുകയാണ്. ഇടുക്കി മെഡിക്കല്‍ കോളജില്‍ അനാട്ടമി പഠിക്കാന്‍ അസ്ഥികൂടമില്ലാത്തത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, 'ഏതെങ്കിലുമൊരു അജ്ഞാത മൃതദേഹം കുഴച്ചിട്, ചീയുമ്പോള്‍ എല്ലെടുക്കാ'മെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പഠിച്ച് വരുന്നവരായിരിക്കും ഭാവിയില്‍ നമ്മളെ ചികിത്സിക്കുക എന്ന ഭവിഷ്യത്തിനെക്കുറിച്ച് മന്ത്രിമാരോ ഉദ്യോഗസ്ഥരോ ചിന്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. തിരക്കുപിടിച്ച് കോളജുകള്‍ തുടങ്ങി മേനി നടിക്കാനുള്ള ശ്രമത്തിനൊപ്പം പണക്ഷാമവും കൂടിയാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്.


എന്തുകൊണ്ടിതൊക്കെ സംഭവിക്കുന്നുവെന്ന ചോദ്യത്തിന് വരവും ചെലവുമൊപ്പിച്ച് ബജറ്റ് തയ്യാറാക്കാന്‍ ഈ ടേമില്‍ കെ എം മാണിക്ക് സാധിക്കുന്നില്ല എന്നതാണ് മുഖ്യ ഉത്തരം. ഒപ്പം ധനസ്ഥിതിയെ അപകടപ്പെടുത്തും വിധത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സൗകര്യവും സൗജന്യവും ചെയ്തു കൊടുക്കുന്നുവെന്നതും. കൊച്ചി മെട്രോക്ക് അനുവദിക്കപ്പെട്ട പണം എച്ച് ഡി എഫ് സിയുടെയും ആക്‌സിസിന്റെയും അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനെടുത്ത തീരുമാനം മാത്രം മതി ഉദാഹരണത്തിന്. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായി നടപ്പാക്കപ്പെടുന്ന പദ്ധതിക്ക് അനുവദിക്കപ്പെടുന്ന പണം സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കുന്നതിന് തടസ്സമെന്തെങ്കിലുമുള്ളതായി അറിവില്ല. നികുതി പിരിച്ചെടുക്കുന്നതില്‍ കാണിക്കുന്ന അലംഭാവവും പ്രകടമാണ്. നികുതിക്കും കുടിശ്ശിക വരുത്തിയതിനുള്ള പിഴക്കും സ്റ്റേ വ്യാപകമായി അനുവദിക്കപ്പെട്ടത് സര്‍ക്കാറിന്റെ വരുമാനത്തെ വലിയ തോതില്‍ ബാധിച്ചു. സ്റ്റേ ഉത്തരവ് നീക്കി, പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുകയാണെന്ന് ധനമന്ത്രാലയം ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്. അതെത്രത്തോളം ഫലം കണ്ടാലും നിലവില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമാകില്ല. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുകയും ബജറ്റിലേത് പോലെ നികുതി നിരക്കുകളില്‍ വര്‍ധന കൊണ്ടുവരികയും ചെയ്തതിന് ശേഷമാണ് പൊതുവിപണിയില്‍ നിന്ന് കടമെടുക്കേണ്ട അവസ്ഥ തുടരുന്നത് എന്നത് സ്ഥിതി എത്രത്തോളം ദയനീയമാണെന്നതിന് തെളിവാണ്.


ബജറ്റ് കണക്കുകള്‍ എത്രത്തോളം പാളിപ്പോകുന്നുണ്ടെന്ന് മനസ്സിലാക്കണമെങ്കില്‍ പ്രഖ്യാപിക്കുന്ന എസ്റ്റിമേറ്റും തുടര്‍ന്നുള്ള ബജറ്റില്‍ സമര്‍പ്പിക്കുന്ന പുതുക്കിയ എസ്റ്റിമേറ്റും മാത്രം പരിശോധിച്ചാല്‍ മതിയാകും. 2012 -13ല്‍ വായിച്ചു തീര്‍ത്ത ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന കമ്മിയേക്കാള്‍ വലിയ മാറ്റം 2013 -14ല്‍ വായിച്ചുതീര്‍ത്ത ബജറ്റിലെ പുതുക്കിയ കണക്കിലുണ്ട്. ധന ഉത്തവാദ നിയമത്തില്‍ പറയും പ്രകാരം റവന്യൂ കമ്മി ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലെന്ന് 2014 -15ലെ ബജറ്റ് വായനയില്‍ ധനമന്ത്രി പറഞ്ഞിട്ടുണ്ട്. ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ ഒന്നര ശതമാനം റവന്യൂ കമ്മിയും 3.1 ശതമാനം ധനക്കമ്മിയും മന്ത്രി പ്രതീക്ഷിക്കുന്നു. പുതുക്കിയ കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമേ ഇത് എത്രത്തോളം വര്‍ധിച്ചുവെന്ന് മനസ്സിലാക്കാനാകൂ.


സന്തുലിതമായ കണക്കുകള്‍ സൂക്ഷിക്കുകയും ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പദ്ധതികള്‍ വിഭാവനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ബജറ്റ് അര്‍ഥപൂര്‍ണമാകൂ. അതിനുപകരം ചെറുതും വലുതുമായ നൂറുകണക്കിന് പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെറു തുക വീതം എല്ലാറ്റിനും വകയിരുത്തുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ ബജറ്റുകളിലൊക്കെ മന്ത്രി മാണി സ്വീകരിച്ചത്. അതുകൊണ്ടാണ് അതൊരു ബജറ്റ് വായന മാത്രമായി ചുരുങ്ങിപ്പോയതും.


അടുത്ത വര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. 2015 ഫെബ്രുവരിയിലോ മാര്‍ച്ചിലോ മാണി വായിച്ച് തീര്‍ക്കാനൊരുങ്ങുന്ന ബജറ്റ് നേരത്തെ അവതരിപ്പിച്ചതിനേക്കാളൊക്കെ മോശമാകാന്‍ ഇക്കാരണം മാത്രം മതി. കൂടുതല്‍ ജനപ്രിയമാകുക എന്നാല്‍, കൂടുതല്‍ പദ്ധതി പ്രഖ്യാപിച്ച് ചെറു വഹകള്‍ നീക്കിവെക്കുക എന്നതോ, ആര്‍ക്കും താത്പര്യം ജനിപ്പിക്കാത്ത സൗജന്യങ്ങള്‍ അനുവദിക്കുക എന്നതോ ആണെന്ന് കാലം മാറിയത് തിരിച്ചറിയാത്ത രാഷ്ട്രീയ നേതൃത്വം വിശ്വസിക്കുന്നു. (ഇക്കാര്യത്തില്‍ ഇടത്, വലത് ഭേദമില്ല) 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് രണ്ട് രൂപക്ക് ഒരു കിലോ അരി റേഷന്‍ കടകളിലൂടെ നല്‍കുമെന്ന് പ്രഖ്യാപിച്ചത് ഉദാഹരണം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഈ പ്രഖ്യാപനത്തിന് സാധിച്ചില്ല എന്നതിന് തിരഞ്ഞെടുപ്പ് ഫലം തെളിവ്.


അനുഭവങ്ങളേറെണ്ടെങ്കിലും കെ എം മാണി തയ്യാറാക്കാന്‍ പോകുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങളുടെ,  ഇതുവരെയുള്ള മാലപ്പടക്കങ്ങളെയൊക്കെ വെല്ലുന്നതാകുമെന്ന് ഉറപ്പ്. സമ്പദ് സ്ഥിതി ഭദ്രമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ, ജനപ്രിയമാകാന്‍ വെമ്പുമ്പോള്‍ ഇപ്പോഴത്തേതിനേക്കാള്‍ ഗുരുതരമാകും അടുത്ത സാമ്പത്തിക വര്‍ഷത്തെ അവസ്ഥ. എളുപ്പത്തിലൊന്നും പരിഹരിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള അരാജാകത്വത്തിലേക്ക് സാമ്പത്തിക രംഗത്തെ നയിച്ചുകൊണ്ടിരിക്കുകയാണ്  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. ഉത്പാദനക്ഷമമല്ലാത്ത ആവശ്യങ്ങള്‍ക്കായി കടഭാരം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളൊന്നും ഉന്നയിക്കാന്‍ സാധിക്കാത്തവിധത്തില്‍ പ്രതിപക്ഷം ദുര്‍ബലമാകുകയും സ്വന്തം പാളയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന അജന്‍ഡയിലേക്ക് ചുരുങ്ങുകയും ചെയ്യുമ്പോള്‍ മറച്ചുവെക്കല്‍ സര്‍ക്കാറിനെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമല്ല. ഇന്നലെ സോളാര്‍ തട്ടിപ്പ്, നാളെ ബാര്‍ കോഴ, മറ്റന്നാള്‍ മറ്റെന്തെങ്കിലും... തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പ്. അതിലേക്ക് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും സമൂഹവും മുങ്ങുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ പ്രസക്തമല്ലാതാകും. സോളാറും ബാറുമൊക്കെ ഉള്ളി തൊലി പൊളിച്ചതുപോലെയാക്കാന്‍ മിടുക്കുള്ളവരുള്ളപ്പോള്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കപ്പുറത്ത് ഒന്നും സംഭവിക്കുകയുമില്ല.

2014-11-06

ത്രിലോക്പുരികള്‍ ഉണ്ടാവുന്നത്...


കുപ്രസിദ്ധിക്ക് കുറവില്ലാത്ത ദേശമാണ് ഡല്‍ഹിയിലെ ത്രിലോക്പുരി. 1984 ഡിസംബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിന് പിറകെ അരങ്ങേറിയ ആസൂത്രിതമായ സിഖ് വംശഹത്യയിലേക്ക് വലിയ 'സംഭാവന' നല്‍കിയ ദേശം. നാനൂറോളം സിഖുകാരെയാണ് ആ ദിനങ്ങളില്‍ ഇവിടെ ചുട്ടും വെട്ടിയും തള്ളിയത്. 30 കൊല്ലം പൂര്‍ത്തിയായി, നൃശംസത നടമാടിയ ആ നാളുകള്‍ക്ക്. ഉത്തരവാദികളെ കണ്ടെത്തി, നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിനോ ആ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്കോ ആയില്ല. വെട്ടാനും ചുടാനും മുന്നിട്ടിറങ്ങിയവരെയും അവര്‍ക്ക് നേതൃത്വം നല്‍കിയവരെയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുറവേതുമുണ്ടായതുമില്ല. കൊലയും കൊള്ളിവെപ്പും കൊള്ളയും നടത്താന്‍ തെരുവിലിറങ്ങിയ അക്രമികള്‍ക്കൊക്കെ വേണ്ട സ്വാതന്ത്ര്യം അനുവദിച്ച് കാഴ്ചക്കാരായി നിന്നിരുന്നു അക്കാലത്തെ പോലീസ് സംവിധാനം. എല്ലാറ്റിനെക്കുറിച്ചും അന്വേഷണങ്ങള്‍ പലതുണ്ടായി. ജുഡീഷ്യല്‍ അന്വേഷണങ്ങളും പലത്. പക്ഷേ, നീതിനിര്‍വഹണമെന്നത് മാത്രം ഉണ്ടായില്ല. ഒരു ക്ഷമാപണമോ മൂന്ന് ദശകം പിന്നിടുമ്പോള്‍ പ്രഖ്യാപിക്കുന്ന ചില ലക്ഷങ്ങളുടെ നഷ്ടപരിഹാരമോ സിഖ് ജനതയുടെ മനസ്സിലുണ്ടാക്കിയ മുറിവ് ഉണക്കാന്‍ പര്യാപ്തമല്ല.


ത്രിലോക്പുരി ഇപ്പോള്‍ വാര്‍ത്തകളിലേക്ക് എത്തുന്നത് മറ്റൊരു സംഘര്‍ഷത്തിന്റെ പേരിലാണ്. ഇരു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ചിലരെ ജീവച്ഛവങ്ങളാക്കി, ചിലര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമത്തിന്റെ പേരില്‍ ഏതാനും പേര്‍ അറസ്റ്റിലായിട്ടുമുണ്ട്. സംഘര്‍ഷത്തിന് അയവുണ്ടാകുകയും സൈ്വരജീവിതം ഉറപ്പാക്കാന്‍ സമുദായഭേദമില്ലാതെ ആളുകള്‍ രംഗത്തെത്തുകയും ചെയ്തതോടെ സ്ഥിതി ശാന്തമായിട്ടുണ്ട്.


 കഴിഞ്ഞ ദീപാവലിക്ക് തലേന്ന് ആരംഭിച്ച സംഘര്‍ഷം, മാധ്യമങ്ങള്‍ വലിയതോതില്‍ വാര്‍ത്തയാക്കിയിരുന്നില്ല. സംഘര്‍ഷങ്ങളെക്കുറിച്ച് തത്സമയ വിവരണം നടത്തി ഇതര ഭാഗങ്ങളെക്കൂടി ഭീതിയുടെയോ സംഘര്‍ഷത്തിന്റെയോ നിഴലിലാക്കേണ്ടതില്ലെന്ന തീരുമാനം നല്ലത് തന്നെ. സംഘര്‍ഷമടങ്ങിയ ശേഷവും അതിന്റെ കാര്യകാരണങ്ങള്‍ വലിയതോതില്‍ മാധ്യമങ്ങള്‍ വിശകലനം ചെയ്തില്ല. സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്ത്? അത് തടയുന്നതിന് ഡല്‍ഹി പോലീസ് ഉചിതമായ സമയത്ത് കാര്യക്ഷമമായി ഇടപെട്ടോ? തുടങ്ങിയ കാര്യങ്ങളില്‍ ചില മാധ്യമങ്ങള്‍ മാത്രം താത്പര്യം പ്രകടിപ്പിച്ചു. എന്തായാലും പ്രത്യക്ഷത്തിലുള്ള സംഘര്‍ഷം അടങ്ങിയ ശേഷം, ത്രിലോക്പുരിയില്‍ നിന്ന് വരുന്ന വിവരങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. ചെറിയൊരു വാക്കുതര്‍ക്കം പോലും  സംഘര്‍ഷത്തിലേക്കും കല്ലേറിലേക്കും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവെപ്പിലേക്കും വളരാന്‍ പാകത്തില്‍ വര്‍ഗീയമായി ഉത്സുകമായിരിക്കുന്നു സമൂഹമെന്നതാണ് ത്രിലോക്പുരി നല്‍കുന്ന സന്ദേശം. ഡല്‍ഹിയില്‍ വേറൊരിടത്ത്, ഒരു വിഭാഗത്തിന്റെ ഘോഷയാത്ര, മറ്റൊരു വിഭാഗം പാര്‍ക്കുന്ന പ്രദേശത്തുകൂടെ പോകാന്‍ പാടില്ലെന്ന് പ്രഖ്യാപിക്കപ്പെടുമ്പോള്‍ ത്രിലോക്പുരി ഒറ്റപ്പെട്ടതല്ലെന്ന് മനസ്സിലാകുന്നു.


ഉത്തര്‍പ്രദേശിലെ മീററ്റില്‍ 'ലവ് ജിഹാദ്' അരങ്ങേറിയെന്നാരോപിച്ച് സംഘ് പരിവാര്‍ സംഘടനകള്‍ രംഗത്തുവന്നതും അത് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വളര്‍ന്നതും അടുത്തിടെയാണ്. മദ്‌റസയില്‍ അധ്യാപികയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും മതം മാറുന്നതിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നായിരുന്നു ആക്ഷേപം. ഇതാണ് 'ലവ് ജിഹാദ്' വ്യാപകമായി അരങ്ങേറുന്നുവെന്നതിന് തെളിവായി സംഘ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. ഏറ്റവുമൊടുവില്‍ ആരോപണങ്ങളൊക്കെ നിഷേധിച്ച് യുവതി രംഗത്ത് വരികയും തന്നെ വീട്ടുതടങ്കലിലാക്കിയ മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കുകയും രാഷ്ട്രീയബന്ധമുള്ള ബന്ധുവിന്റെ പ്രേരണ മൂലമാണ് മുന്‍പ് പരാതി നല്‍കിയത് എന്ന് തുറന്ന് പറയുകയും ചെയ്തു. യുവതിയുടെ പരാതി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്നു, ഉത്തര്‍ പ്രദേശ് പോലീസ്. മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ന്യൂനപക്ഷങ്ങളോട് കാട്ടുന്ന ചായ്‌വിന്റെ ഭാഗമായി, അഖിലേഷ് യാദവ് സര്‍ക്കാറിന്റെ പോലീസ് പക്ഷപാതം കാട്ടുന്നുവെന്നായിരുന്നു അന്ന് സംഘ് പരിവാര്‍ ആക്ഷേപിച്ചിരുന്നത്. യുവതി പുതുതായി പറഞ്ഞ കാര്യങ്ങള്‍ ഉത്തര്‍ പ്രദേശ് പോലീസിന്റെ വാദങ്ങളെ സാധൂകരിക്കുന്നതാണ്. പോലീസ് സംവിധാനം, പതിവിന് വിരുദ്ധമായി വസ്തുതക്കൊപ്പം നിന്നിട്ടും ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച്, ജനങ്ങളില്‍ സംശയം വളര്‍ത്താനും അതിന്റെ ലാഭമെടുക്കാനും സംഘ് പരിവാറിന് സാധിച്ചു.


പേരില്‍ സംസ്ഥാനമാണെങ്കിലും രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍ക്കൊള്ളുന്ന മേഖലയുടെ ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന പോലീസിന്റെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. ഡല്‍ഹി പോലീസിന്റെ അലംഭാവമോ കൃത്യനിര്‍വഹണത്തില്‍ വരുത്തിയ വീഴ്ചയോ ത്രിലോക്പുരിയെ അക്രമങ്ങളിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴുയരുന്ന ആക്ഷേപം. അലംഭാവവും കൃത്യനിര്‍വഹണത്തിലെ വീഴ്ചയും മനഃപൂര്‍വമുണ്ടായതാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഏതാനും ദിവസത്തെ ഭരണത്തിന് ശേഷം ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതോടെ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നതിനോടാണ് യോജിപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് പിറകെയാണ് ത്രിലോക്പുരി സംഘര്‍ഷഭരിതമായതും പോലീസിന്റെ അലംഭാവവും കൃത്യനിര്‍വഹണ വീഴ്ച ഉണ്ടായതും.


ദീപാവലി ആഘോഷത്തിനൊരുക്കിയ വേദി മറ്റൊരു വിഭാഗത്തിന്റെ പ്രാര്‍ഥനക്ക് തടയാകുമോ എന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വളര്‍ന്നത്. ഈ തര്‍ക്കം പ്രദേശത്തെ മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. തര്‍ക്കത്തെക്കുറിച്ചും അത് പരിധിവിട്ട് വളരാനുള്ള സാധ്യതയെക്കുറിച്ചും പോലീസിന് വിവരം നല്‍കുകയും ചെയ്തിരുന്നു. പോലീസ് പക്ഷേ, സംഘര്‍ഷം വളരുംവരെ നോക്കി നിന്നു. ഡല്‍ഹി നിയമസഭയിലേക്ക് മത്സരിച്ച ബി ജെ പി നേതാവ് തര്‍ക്കമുണ്ടായ സ്ഥലത്തേക്ക് എത്തുന്നത് തടയാന്‍ പോലീസ് ശ്രമിച്ചില്ല. ഉത്തര്‍ പ്രദേശിലെ മഹാപഞ്ചായത്തില്‍ ബി ജെ പിയുടെ എം എല്‍ എമാര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം ഏതളവിലാണ് കാര്യങ്ങളെ മാറ്റിമറിച്ചത് എന്നറിയാത്തവരല്ല ഡല്‍ഹിയിലെ പോലീസുകാര്‍. അതേക്കുറിച്ച് നടക്കുന്ന അന്വേഷണത്തെക്കുറിച്ചും അറിയാത്തവരല്ല. എന്നിട്ടും തര്‍ക്കമുണ്ടായ സ്ഥലത്തേക്ക് ബി ജെ പി നേതാവ് പോകുന്നത് തടയാന്‍ ഡല്‍ഹി പോലീസ് ശ്രമിച്ചില്ല എന്നത്, വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാകുന്നതിനാലല്ല, മറിച്ച് തങ്ങളെ നിയന്ത്രിക്കുന്ന നേതാക്കളുടെ ഇംഗിതം അനുസരിക്കുക എന്നതാണ് ജോലി എന്ന തിരിച്ചറിവിലേക്കെത്തിയതിന്റെ ഫലമാണ്. ഇവരുടെ മുന്‍ഗാമികള്‍ 1984ലെ സിഖ് വംശഹത്യാ കാലത്ത് കാട്ടിയ വിധേയത്വം പുതിയ മേധാവികളോട് കാട്ടുന്നുവെന്ന് മാത്രം.


2002ലെ വംശഹത്യാകാലത്ത് ഗുജറാത്തിലെ പോലീസ് കാട്ടിയതും അതേ വിധേയത്വമായിരുന്നു. രണ്ട് സംഭവങ്ങളിലും അക്രമികള്‍ക്ക് വേണ്ട സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കാന്‍ ഭരണനേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നു. 1984ലെയോ 2002ലെയോ പോലെ ത്രിലോക്പുരി വളര്‍ന്നില്ലെങ്കിലും സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അനുവദിച്ച് കൊടുക്കണമെന്ന സന്ദേശം പോലീസ് മേധാവികളിലെത്തിയോ എന്ന് സംശയിക്കണം. അതല്ലാതെ സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് പോലീസിനെ തടയുന്ന മറ്റൊന്നുമുണ്ടായിട്ടില്ല തന്നെ.
മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ഏറെക്കുറെ തീരുമാനമായപ്പോഴാണ് ത്രിലോക്പുരി സംഘര്‍ഷഭരിതമാകുന്നത്. ഒരു സമുദായത്തിന്റെ ഘോഷയാത്ര, തങ്ങള്‍ താമസിക്കുന്ന പ്രദേശത്തുകൂടി പോകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് ഉറപ്പായ സമയത്താണ്. ഈ പ്രഖ്യാപനത്തിന് പിന്തുണയുമായി ബി ജെ പിയുടെയും സംഘ് പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ ഉടന്‍ രംഗത്തുവരികയും ചെയ്യുന്നു. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസോ ബി ജെ പിയോ തമ്മില്‍ ഭേദമില്ലെന്ന പ്രചാരണം ജനങ്ങളിലെത്തിച്ചാണ് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍, ആം ആദ്മി പാര്‍ട്ടിയിലേക്ക് ഒഴുകാനിടയുള്ള വോട്ടുകള്‍ക്ക് തടയിടേണ്ടത് ബി ജെ പിയുടെ ആവശ്യമാണ്. അതിന്  ഏറ്റവും എളുപ്പമുള്ള മാര്‍ഗം വര്‍ഗീയമായ ചേരിതിരിവ് സാധ്യമാക്കുക എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍, പിന്നാക്ക ദളിത് വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. സംഘര്‍ഷമുണ്ടായ ത്രിലോക്പുരിയിലെ ജന സംഖ്യയില്‍ വലിയൊരു വിഭാഗം പിന്നാക്ക, ദളിത് വിഭാഗങ്ങളാണെന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ സംഘ് പരിവാരത്തിന്റെ അജന്‍ഡ വ്യക്തമാകും.


വര്‍ഗീയ, വംശീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക മുതലെടുപ്പിനുള്ള ശ്രമം എക്കാലത്തുമുണ്ടായിരുന്നു. 1984ല്‍ ചുട്ടും വെട്ടിയും സിഖുകാരെ ഇല്ലാതാക്കുമ്പോള്‍ ഡല്‍ഹിയുടെ കമ്പോളത്തെ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്ന സമുദായത്തെ അതില്‍ നിന്ന് പുറന്തള്ളുക എന്നത് കൂടിയായിരുന്നു ഉദ്ദേശ്യം. ഏതാണ്ടെല്ലാ മേഖലകളില്‍ നിന്നും സിഖ് വംശജര്‍ വലിയതോതില്‍ പിന്‍വാങ്ങുന്ന കാഴ്ച പിന്നീട് കണ്ടു. അവരൊക്കെ എങ്ങോട്ടുപോയെന്നത് ഇപ്പോഴും അവ്യക്തമാണ്. ത്രിലോക്പുരിയില്‍ ഇപ്പോള്‍ സംഘര്‍ഷമരങ്ങേറുന്നതിന് പിറകില്‍ അത്തരമൊരു അജന്‍ഡകൂടിയുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ഡല്‍ഹി മെട്രോയുടെ ഒരു സ്റ്റേഷന്‍ ത്രിലോക്പുരിയില്‍ വരാന്‍ പോകുകയാണ്. അതോടെ പ്രദേശത്തിന്റെ മുഖച്ഛായ മാറും. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് കോടികള്‍ കൊയ്യാനുള്ള നിലമായി ത്രിലോക്പുരി മാറും. 1984 നവംബറിലെ ആദ്യ ദിനങ്ങള്‍ക്ക് ശേഷം ശേഷിക്കുന്ന സിഖുകാരും ദളിത്, പിന്നാക്ക വിഭാഗങ്ങളും ഇവിടെ നിന്ന് ഒഴിഞ്ഞുപോകാന്‍ തയ്യാറായാല്‍ പിന്നെ കൊയ്ത്താണ് തങ്ങള്‍ക്കെന്ന് കരുതുന്നു, റിയല്‍ എസ്റ്റേറ്റ് ലോബി. അവര്‍ക്ക് എളുപ്പത്തില്‍ ബന്ധം സ്ഥാപിക്കാനാകുന്നത് അധികാരനേട്ടത്തിന് വേണ്ടി വര്‍ഗീയവിഭജനം സാധ്യമാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയാണ്. അത്തരം ശ്രമങ്ങള്‍ ഡല്‍ഹിയില്‍ ഇനിയുമുണ്ടാകുമെന്ന് തന്നെ കരുതണം. അതാണ് പുതിയ പ്രഖ്യാപനങ്ങള്‍ നല്‍കുന്ന സൂചന.
വംശഹത്യാനന്തര ഗുജറാത്ത്, ചങ്ങാത്ത മുതലാളിത്തത്തിന് ഗുണകരമാകുന്ന നയങ്ങള്‍ വളരുന്ന മണ്ണായിരുന്നു. സംഘര്‍ഷങ്ങളും ചങ്ങാത്ത മുതലാളിത്തവും ചേര്‍ന്ന് വളരുന്ന കാലത്തേക്ക് രാജ്യത്തെ നയിക്കാന്‍ ഒരുങ്ങുകയാകണം പുതിയ സര്‍ക്കാര്‍. അതിന്റെ പരീക്ഷണങ്ങളുടെ ടെസ്റ്റ് ഡോസാണോ ത്രിലോക്പുരി?

2014-11-03

എന്നെ വിശ്വസിക്കൂ, എന്നെ മാത്രം!



''എന്നെ വിശ്വസിക്കൂ, വിദേശ ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം മുഴുവന്‍ ഞാന്‍ തിരികെക്കൊണ്ടുവരും. അതിനുള്ള ശരിയായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്'' - അമേരിക്കയുടെ പ്രസിഡന്റുമാരുടെ പാത പിന്തുടര്‍ന്ന് റേഡിയോ പ്രഭാഷണങ്ങള്‍ ആരംഭിച്ച നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണിവ. അതിസൂക്ഷ്മമായ ശബ്ദ നിയന്ത്രണത്തോടെ, വികാരതീവ്രമായാണ് കള്ളപ്പണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് എം ബി ഷായുടെ നേതൃത്വത്തിലൊരു പതിനൊന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു, അധികാരമേറ്റയുടന്‍ മോദി സര്‍ക്കാര്‍. ഇതിനപ്പുറത്ത് എന്തെങ്കിലും ഇവ്വിഷയത്തില്‍ ചെയ്തതായി അറിവില്ല. പിന്നെ ചെയ്തത്, യു പി എ സര്‍ക്കാറിന്റെ കാലത്ത് കൈമാറിക്കിട്ടിയ പട്ടികയിലെ മൂന്ന് പേരുകള്‍ പരസ്യപ്പെടുത്തിയതാണ്. ബാക്കി പേരുകള്‍ പരസ്യപ്പെടുത്താത്തതിനെന്ത് തടസ്സമെന്ന് സുപ്രീം കോടതി ചോദിച്ചപ്പോള്‍, പട്ടിക മുദ്രവെച്ച കവറില്‍ (പരസ്യപ്പെടുത്തരുതെന്ന അപേക്ഷ സഹിതം) സമര്‍പ്പിക്കുകയും ചെയ്തു. ഈ പട്ടിക, എം ബി ഷാ അധ്യക്ഷനായ കമ്മിറ്റിക്ക് സുപ്രീം കോടതി കൈമാറി. നേരത്തെ ലഭിച്ചതിനപ്പുറത്തൊന്നും പുതുതായി കിട്ടിയിട്ടില്ലെന്നും ഇതുവെച്ച് എന്തെങ്കിലും ചെയ്യാനാകുമെന്ന് തോന്നുന്നില്ലെന്നും ഷാ പറയുകയും ചെയ്തു. അതിന് ശേഷമാണ് കള്ളപ്പണത്തെക്കുറിച്ച് വികാര തീവ്രമായി പ്രധാനമന്ത്രി പ്രസംഗിച്ചത്.


കണക്കില്‍പ്പെടാത്തതോ നിയമവിധേയമല്ലാത്ത മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതോ ആയ പണം ലീക്‌റ്റെന്‍സ്റ്റീനിലെ ബേങ്കുകളില്‍ സൂക്ഷിച്ച പതിനെട്ട് ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ജര്‍മനിയാണ് കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് കൈമാറിയത്. ഇങ്ങനെ കൈമാറിക്കിട്ടിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ പരമാവധി യത്‌നിച്ചിരുന്നു മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. പട്ടികയിലുള്ളവരില്‍ നിന്ന് നികുതിയും പിഴയുമീടാക്കാന്‍ നടപടി സ്വീകരിച്ചെന്നാണ് അന്ന് സര്‍ക്കാര്‍ വിശദീകരിച്ചത്. കാലമിത്രയായ സ്ഥിതിക്ക് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ, അവരുടെ പേരുകളൊന്നും ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. കള്ളപ്പണക്കാരുടെ കാര്യത്തില്‍ ശബ്ദത്തില്‍ കാട്ടുന്ന വികാരവും ആത്മാര്‍ഥതയും സത്യസന്ധമാണെങ്കില്‍ ആ പേരുകളെങ്കിലും മോദി സര്‍ക്കാര്‍ പുറത്തുവിടേണ്ടതല്ലേ? നിയമവിധേയമല്ലാത്ത മാര്‍ഗത്തിലൂടെ സമ്പാദിച്ച കോടികള്‍ സ്വിസ് ബേങ്കില്‍ സൂക്ഷിച്ചുവെന്നും രാജ്യത്തെ പ്രമുഖ നേതാക്കളടക്കമുള്ളവരുടെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും ആരോപിക്കപ്പെടുന്ന ഹസന്‍ അലി ഖാനെക്കുറിച്ചും കാശിനാഥ് തിപുരിയയെയും കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റവന്യൂ ഇന്റലിജന്‍സും സി ബി ഐയുമൊക്കെ അന്വേഷണം നടത്തിയിട്ട് കച്ചിത്തുരുമ്പ് പോലും ഇതുവരെ കിട്ടിയിട്ടില്ല എന്ന വസ്തുത മുന്നില്‍ നില്‍ക്കെ 'എന്നെ വിശ്വസിക്കൂ' എന്ന 'പ്രധാന സേവക'ന്റെ വാക്കുകളെ എങ്ങനെ വിശ്വസിക്കും?


എം ബി ഷാ കമ്മിറ്റിയും മറ്റ് കാക്കത്തൊള്ളായിരം ഏജന്‍സികളും ചേര്‍ന്ന് കാര്യക്ഷമമായി അന്വേഷിക്കുമെന്നും കള്ളപ്പണക്കാരെ കണ്ടെത്തുമെന്നും ആ പണം മുഴുവന്‍ രാജ്യത്ത് തിരിച്ചെത്തിക്കുമെന്നും അതുവഴി 'പ്രധാന സേവക'ന്റെ വാഗ്ദാനം പാലിക്കപ്പെടുമെന്നും പ്രതീക്ഷിക്കുക. അക്കാലത്തിനിടെ രാജ്യത്ത് കള്ളപ്പണം ഉത്പാദിപ്പിക്കപ്പെടില്ലെന്ന് ഉറപ്പ് പറയാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുമോ? അവശ്യവസ്തുക്കളുള്‍പ്പെടെ സാധനങ്ങള്‍ പൂഴ്ത്തിവെച്ച് കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ച് സമ്പാദിക്കുന്ന അമിതലാഭം കള്ളപ്പണ സൃഷ്ടിയുടെ ഒരു വഴിയാണ്. അങ്ങനെ പൂഴ്ത്തിവെക്കുന്നവരുടെ പട്ടികയില്‍ ആരൊക്കെയുണ്ടാകും? ചില്ലറ വില്‍പ്പന മേഖലയിലേക്ക് പ്രവേശിക്കുകയും ചെറു ശൃംഖലയകളെയാകെ വിഴുങ്ങി വളരുകയും ചെയ്യുന്ന ആഭ്യന്തര കുത്തകകള്‍ ഇത്തരത്തില്‍ 'ലാഭ'മുണ്ടാക്കുന്നത് തടയാന്‍ നടപടിയെടുക്കുമോ 'പ്രധാന സേവകന്‍'? ഇത്തരക്കാര്‍ സൗജന്യമായി വിട്ടുകൊടുത്ത ഹെലിക്കോപ്റ്ററുകളും ചെറുവിമാനങ്ങളും കൂടി ഉപയോഗിച്ച് രാജ്യത്താകെ പറന്നുനടന്ന് പ്രചാരണം നടത്തിയ നരേന്ദ്ര മോദിക്ക് ചെറുവിരല്‍ ചലിപ്പിക്കാനാകില്ലെന്ന് കറകളഞ്ഞ സംഘ് പരിവാറുകാര്‍ പോലും സമ്മതിക്കും.


സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ സഹായകമായ പാര്‍ട്ടിസിപ്പേറ്ററി നോട്ട് രീതി രാജ്യത്ത് നിലവിലുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ രീതിയില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കപ്പെട്ടത് 2.22 ലക്ഷം കോടിയാണെന്നാണ് ഏകദേശ കണക്ക്. ഇത്തരത്തില്‍ വിപണിയിലേക്ക് എത്തുന്ന പണത്തില്‍ പകുതിയിലേറെ കള്ളപ്പണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പത്തെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ 'പ്രധാന സേവകന്' ഇക്കാര്യം ബോധ്യപ്പെടാവുന്നതേയുള്ളൂ. പാര്‍ട്ടിസിപ്പേറ്ററി നോട്ട് രീതി പിന്‍വലിച്ച് കള്ളപ്പണത്തിന്റെ ഒഴുക്കും ആ ഒഴുക്കിലൂടെയുള്ള വെളുപ്പിച്ചെടുക്കലും അവസാനിപ്പിക്കാന്‍ സാധിക്കുമോ മോദി സര്‍ക്കാറിന്?


ഉത്പാദിപ്പിക്കപ്പെടുന്ന കള്ളപ്പണം വിദേശബേങ്കുകളില്‍ സൂക്ഷിക്കുക മാത്രമല്ല, വെളുപ്പിച്ച് രാജ്യത്ത് മടക്കിയെത്തിക്കുക കൂടി ചെയ്യുന്നുണ്ട്. മൗറീഷ്യസിലോ സിംഗപ്പൂരിലോ വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത്, അത്തരം കമ്പനികളിലൂടെ ഇന്ത്യയിലെ കമ്പനിയിലേക്ക് നിക്ഷേപം നടത്തുകയാണ് ഒരു രീതി. ക്രിക്കറ്റ് വ്യവസായത്തിലെ പ്രധാന ഉത്പന്നങ്ങളിലൊന്നായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ വഴി ഐ പി എല്‍ ടീമുകളുടെ ഉടമകളായ കമ്പനികളിലേക്ക് പണമെത്തി എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിട്ട് കൊല്ലം പലതായി. അന്വേഷണം എവിടെയെങ്കിലും എത്തിയതായോ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമപ്രകാരം ആര്‍ക്കെങ്കിലുമെതിരെ കേസെടുത്തതായോ വിവരമില്ല. വികാര തീവ്രമായ ശബ്ദത്തില്‍ കള്ളപ്പണത്തെക്കുറിച്ച് പ്രസംഗിക്കുന്ന 'പ്രധാന സേവകന്‍' ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമോ? ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തുണ്ടായിരുന്നതിനാല്‍ ഈ രംഗത്തെ കളികളെക്കുറിച്ച് അല്‍പ്പജ്ഞാനായാകാന്‍ ഇടയില്ല മോദി 'സാഹെബ്'. ഖനി, ഊര്‍ജം എന്ന് തുടങ്ങി ഇന്ത്യന്‍ കുത്തകകളും വിദേശ പങ്കാളികളും വ്യവഹരിക്കുന്ന ഏതാണ്ടെല്ലാ മേഖലയിലും ഇത്തരം നിക്ഷേപങ്ങളുണ്ടാകുന്നുണ്ട്. ഇതൊക്കെ തടയാനാകുമോ മോദി സര്‍ക്കാറിന്?


കര്‍ണാടകത്തില്‍ ബി ജെ പിയെ വളര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച റെഡ്ഢി സഹോദരന്‍മാര്‍, നിയമവിരുദ്ധമായി ഇരുമ്പയിര് കടത്തി കോടികള്‍ സമ്പാദിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. കര്‍ണാടകയില്‍ നിന്നും ആന്ധ്രാ പ്രദേശില്‍ നിന്നും അധികൃതമായും അനധികൃതമായും ഖനനം ചെയ്‌തെടുത്ത അയിര്, സ്വന്തം ഉടമസ്ഥതയില്‍ വിദേശത്തുള്ള കമ്പനിക്ക് നികുതി വെട്ടിച്ച് കുറഞ്ഞ വിലക്ക് വില്‍ക്കുകയാണ് ജനാര്‍ദന, കരുണാകര, സോമശേഖര റെഡ്ഢിമാര്‍ ചെയ്തിരുന്നത്. വിദേശ കമ്പനി അന്താരാഷ്ട്ര വിപണിയില്‍ കൂടിയ വിലക്ക് വിറ്റ് ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു. രാജ്യത്തിനകത്ത് നികുതി വെട്ടിപ്പ് നടത്തിയതിനാണ് റെഡ്ഢിമാര്‍ ഇപ്പോള്‍ കേസ് നേരിടുന്നത്. വിദേശത്ത് കമ്പനി തുറന്ന് നടത്തിയ കള്ളക്കച്ചവടത്തിന്റെ പേരില്‍ ഇവരെ നിയമത്തിന് മുന്നില്‍ നിര്‍ത്താനാകുമോ?


വൈ എസ് രാജശേഖര റെഡ്ഢി ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായിരിക്കെ ഹൈദരാബാദിലെയും പരിസര പ്രദേശങ്ങളിലെയും കണ്ണായ ഭൂമി വന്‍കിട കമ്പനികള്‍ക്ക് ചുളുവിലക്ക് കൈമാറാന്‍ അവസരമൊരുക്കിയതിന് പ്രതിഫലമായി കിട്ടിയ കോടികളുടെ പേരിലാണ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ ഇടപാടില്‍ കമ്പനികള്‍ക്കുണ്ടായ അനര്‍ഹമായ നേട്ടം കള്ളപ്പണത്തിന്റെ കോളത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. അങ്ങനെ രേഖപ്പെടുത്തി കമ്പനികള്‍ക്കെതിരെ നടപടി ആരംഭിക്കാന്‍ ഇച്ഛാശക്തിയുണ്ടാകുമോ മോദി സര്‍ക്കാറിന്? ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുട്ടിടിക്കും മോദി 'സാഹെബി'ന്. കാരണം അത്തരം ഇടപാടുകള്‍ക്കൊക്കെ അവസരം തുറന്ന് നല്‍കുന്ന നയമാണ് രാജ്യത്ത് വര്‍ഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആ നയങ്ങളുടെ നടപ്പാക്കലിന്റെ വേഗം കൂട്ടാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് പാകത്തിന് തൊഴില്‍ നിയമങ്ങളിലടക്കം കൂടുതല്‍ ഭേദഗതി വരുത്താനും. അതിനിടക്ക്, കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് വ്യവസായികള്‍ക്ക് പിറകെ എത്തിയാല്‍, 'മേക്ക് ഇന്‍ ഇന്ത്യ' വാചാടോപത്തിനിടയിലും താഴേക്ക് വളരുന്ന ഇന്ത്യന്‍ ഉത്പാദന - നിര്‍മാണ മേഖലയെ വീണ്ടും തളര്‍ത്തുകയാകും ഫലം. ജപ്പാനും അമേരിക്കയുമൊക്കെ സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലേക്ക് ഒഴുകുമെന്ന് മോദി തന്നെ പ്രഖ്യാപിച്ച സഹസ്ര കോടികള്‍ (അവകാശവാദം ശരിയോ എന്നത് അഞ്ച് വര്‍ഷത്തിന് ശേഷമേ പരിശോധിക്കാനാകൂ) ഇങ്ങോട്ട് എത്താതിരിക്കുകയും ചെയ്യും.


 സ്വിറ്റ്‌സര്‍ലന്‍ഡിലെയോ ലീക്‌റ്റെന്‍സ്റ്റീനിലെയോ കേമാന്‍ ദ്വീപുകളിലെയോ ബേങ്ക് അക്കൗണ്ടുകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ഉടമകളും അവരുമായി നാഭീനാള ബന്ധം പുലര്‍ത്തുന്നവരുമാണ് രാജ്യത്തിന്റെ  സാമ്പത്തിക അധികാരം കൈയാളുന്നത്. അവര്‍ തന്നെയാണ് ഭരണത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് എച്ച് എസ് ബി സി ബേങ്കില്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നുവെന്ന ആരോപണം നേരിടുന്ന അംബാനിമാര്‍, നരേന്ദ്ര മോദിയുടെ മേക് ഇന്‍ ഇന്ത്യ പ്രഖ്യാപന വേദിയില്‍ വിശിഷ്ടാതിഥികളായത്. അധികാരവും ഭരണവും ഇവ്വിധമായിരിക്കുകയും നയ, നിയമങ്ങള്‍ അതിന് കൂടുതല്‍ യോജിച്ചതാക്കാന്‍ ശ്രമം നടക്കുകയും ചെയ്യുമ്പോള്‍ അനധികൃത സമ്പാദ്യത്തെക്കുറിച്ചോ അതിന്റെ ഉറവിടത്തെക്കുറിച്ചോ ഈ സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. വികാരതീവ്രമായ ശബ്ദത്തില്‍ പ്രസംഗിക്കുകയും ദേശക്കൂറുള്ള നേതാവ്, പരമാധികാരിയായി ഇരിക്കുകയാണെന്ന വ്യാജബോധം ജനങ്ങളില്‍ സൃഷ്ടിക്കുകയും മാത്രമാണ് കരണീയമായുള്ളത്. അത് സമര്‍ഥമായി ചെയ്യുന്നുണ്ട് 'പ്രഥമ സേവകന്‍' എന്നതില്‍ സംശയം വേണ്ട. പ്രഖ്യാപിക്കുന്ന ഓരോ പദ്ധതിയിലും അതിന്റെ മുദ്ര കാണാം.


ഇതിനപ്പുറത്ത് നടക്കുന്ന പലതും ഈ ബഹളത്തില്‍ മുങ്ങിപ്പോകും. സംഘ അജന്‍ഡക്കനുസരിച്ച് ചരിത്രത്തെ മാറ്റിയെടുക്കുന്നതും ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങളെ സംഘവത്കരിക്കുന്നതും പാഠപുസ്തകങ്ങളുടെ കാവിവത്കരണവുമൊക്കെ. അതിലേക്ക് ശ്രദ്ധതിരിക്കേണ്ട പ്രതിപക്ഷം കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ് മോദിക്കും കൂട്ടര്‍ക്കും. അത് മനസ്സിലാക്കി തന്നെയാണ് കള്ളപ്പണത്തെക്കുറിച്ച് വികാരതീവ്രമായി 'പ്രധാന സേവകന്‍' സംസാരിക്കുന്നത്, 'എന്നെ വിശ്വസിക്കൂ' എന്ന് ആഹ്വാനം ചെയ്യുന്നത്.


2014-10-27

കേട്ടെഴുതാന്‍ വേണം 'ചൂലു'കള്‍


അങ്ങനെ നരേന്ദ്ര മോദി'ജി' മാധ്യമപ്രവര്‍ത്തകരെ കണ്ടു. അധികാരത്തില്‍ അര്‍ധവര്‍ഷം തികക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പ്രവേശ കാര്‍ഡുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ 56 ഇഞ്ച് നെഞ്ചും അതിനൊപ്പം നെഞ്ചൂക്കുമുള്ള പ്രധാനമന്ത്രിയെ നേരിട്ട് കണ്ടും തൊട്ടും ഒപ്പം നിന്ന് ചിത്രമെടുക്കാന്‍ മത്സരിച്ചും പുളകിതഗാത്രരായി. രാജ്യമാകെ ശുചീകരിക്കുക എന്ന ലക്ഷ്യത്തില്‍ (അധികാര സ്ഥാനത്തെത്തിയ നാള്‍ മുതല്‍ 'ശുചീകരണം' നരേന്ദ്ര മോദിയുടെ ഇഷ്ട വിഷയമാണ്) പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണക്ക് നമ്രശിരസ്സോടെ നന്ദിവാക്യം ചൊല്ലി പ്രധാനമന്ത്രി. പേന ചൂലാക്കിയതിലുള്ള തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും ചൂല് മഷിയില്‍ മുക്കി, പ്രതിച്ഛായാ വര്‍ണനം മികച്ചതാക്കിയതിനാണോ നന്ദി പ്രകടനമെന്ന ശങ്ക ബാക്കിയായി.


മോദിക്ക് മുമ്പ് പത്ത് വര്‍ഷം പ്രധാനമന്ത്രി പദം അലങ്കരിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ കാര്യത്തിലുയര്‍ന്ന പ്രധാന വിമര്‍ശങ്ങളിലൊന്ന് അദ്ദേഹം മൗനം പാലിക്കുന്നുവെന്നതായിരുന്നു. പത്ത് വര്‍ഷത്തിനിടെ മാധ്യമങ്ങളുമായി മന്‍മോഹന്‍ സംസാരിച്ചത് നാലോ അഞ്ചോ തവണ മാത്രമാണെന്നും കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ ആത്മവിശ്വാസക്കുറവുള്ളതുകൊണ്ടാണ് വിമുഖത കാട്ടിയതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഭരണം നിയന്ത്രിക്കുന്നത് സോണിയാ കുടുംബമാണെന്നും അവിടെ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനപ്പുറത്ത് യാതൊന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടാണ് മന്‍മോഹന്‍ നേരിട്ടുള്ള ആശയവിനിമയത്തിന് തയ്യാറാകാത്തതെന്നും വിമര്‍ശകപക്ഷത്തെ തീവ്രവാദികള്‍ കുറ്റപ്പെടുത്തിയിരുന്നു. മന്‍മോഹന്‍ സിംഗ് വേണ്ടുംവണ്ണം സംസാരിക്കാന്‍ സന്നദ്ധനാകാതിരുന്നത്, തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിയുടെ കാരണങ്ങളില്‍ മുഖ്യമായതാണെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പോലും പിന്നീട് പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിലെ വിമുഖത മാത്രമായിരുന്നില്ല, അന്ന് പ്രതിപക്ഷ ബഞ്ചുകളിലെ ബഹള സാന്നിധ്യമായിരുന്ന ബി ജെ പി ചൂണ്ടിക്കാട്ടിയിരുന്നത്. പാര്‍ലിമെന്റിലെ ഇരു സഭകളിലും മന്‍മോഹന്‍ മൗനസാന്നിധ്യമായിരുന്നുവെന്ന് അന്നവര്‍ കുറ്റപ്പെടുത്തി.


കാലവും കഥയും മാറി. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആസ്ഥാനമായ നാഗ്പൂരില്‍ നിന്ന് പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത നേതാവ് പ്രധാനമന്ത്രി പദം അലങ്കരിക്കുന്നു. ഇങ്ങ് ശിവഗിരി മുതല്‍ അങ്ങ് അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയര്‍ വരെ, ഒത്തുകൂടുന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ മുഷ്ടികൊണ്ട് വായുവില്‍ ഇടിച്ചും 'ഭായിയോ ബഹനോ...' എന്ന് ആവര്‍ത്തിച്ചും മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണത്തിന് മുട്ടില്ലാത്തയാളാണ് സര്‍വാധികാരി. സ്വന്തം പാര്‍ട്ടിയിലുള്ള മാര്‍ഗനിര്‍ദേശക മണ്ഡലിലേക്ക് ഉയര്‍ത്തപ്പെട്ട നേതാക്കളും അല്ലാത്തവരും ചോദ്യങ്ങളുന്നയിക്കാന്‍ മടിക്കുന്ന ദേഹം. ആ മുഖത്തേക്കൊരു അപ്രിയചോദ്യമുന്നയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരുണത്തില്‍ ത്രാണിയുണ്ടാവില്ലെന്നതില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. എന്നിട്ടും മാധ്യമപ്രവര്‍ത്തകരുമായുള്ള ആദ്യത്തെ 'ചായ് പേ ചര്‍ച്ച' (ചായ സത്കാര സംഭാഷണം) അഞ്ച് മിനുട്ടോളമേ നീണ്ടുള്ളൂ. അതിലാണ് പേന, ചൂലാക്കിയ മാധ്യമപ്രവര്‍ത്തനത്തെ ഭവാന്‍ മുക്തകണ്ഠം പ്രശംസിച്ചത്. ചോദ്യോത്തര കലാപരിപാടിക്ക് പ്രധാനമന്ത്രി താത്പര്യം കാട്ടിയില്ല. തന്റെ വാക്കുകള്‍ ഉപസംഹരിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ഇടയിലേക്ക് ഇറങ്ങി. അല്‍പ്പം കുശലം. തരംകിട്ടിയവരൊക്കെ ചിത്രങ്ങളെടുത്തു. ആദ്യ മാധ്യമ സമ്പര്‍ക്ക പരിപാടി സമ്പൂര്‍ണ വിജയമായതിന്റെ ആഹ്ലാദം ബാക്കിയായി.


ഡോ. മന്‍മോഹന്‍ സിംഗിന് തന്റെ രണ്ടാമൂഴത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കുന്നതിന് മനഃക്ലേശമുണ്ടാകുക സ്വാഭാവികം. ശത, സഹസ്ര, ലക്ഷം കോടികളുടെ അഴിമതി ആരോപണങ്ങള്‍ തരാതരം പോലെ ഉയര്‍ന്നിരുന്നു. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പിന്തുടര്‍ന്നതിന്റെ ഉപോത്പന്നമായ വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിച്ചിരുന്നു. അഴിമതിയില്‍ മന്‍മോഹന്‍ സിംഗിന് നേരിട്ട് പങ്കാളിത്തമുണ്ടെന്നും പലകാരണങ്ങളാല്‍ അഴിമതിക്ക് മൗനാനുവാദം നല്‍കുകയായിരുന്നു അദ്ദേഹമെന്നും ആക്ഷേപങ്ങളുണ്ടായിരുന്നു. 56 ഇഞ്ച് വലുപ്പമുള്ള നെഞ്ചോ അതിനുതക്ക നെഞ്ചൂക്കോ ഇല്ലാത്തതുകൊണ്ടും വായുവില്‍ മുഷ്ടിക്കിടിച്ച്, ഞാനെന്ന ഭാവം പാര്‍ട്ടിയിലും പുറത്തും സ്ഥാപിച്ചെടുക്കാന്‍ സാധിക്കാതിരുന്നതുകൊണ്ടും ചോദ്യശരങ്ങളാല്‍ ഭവാനെ വലക്കാന്‍ തയ്യാറെടുത്തിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്തായാലും അത് തന്നെയും സര്‍ക്കാറിനെയും അതുവഴി പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുമെന്ന തിരിച്ചറിവുമുണ്ടായിരുന്നു മന്‍മോഹന്. എന്നിട്ടും ടെലികോം അഴിമതി ആരോപണം കത്തിനിന്ന കാലത്ത്, മന്‍മോഹന്‍ മാധ്യമങ്ങളെ കണ്ടു, ചോദ്യങ്ങള്‍ അനുവദിച്ചു, അതിന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പറയാവുന്ന പരിമിതിക്കുള്ളില്‍ നിന്ന് മറുപടി പറയുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളാലൊന്നും ചൂഴ്ന്ന് നില്‍ക്കാഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകരെ വിളിച്ചതല്ലേ, രണ്ട് ചോദ്യത്തിന് അവസരം നല്‍കിയേക്കാമെന്ന് മോദി'ജി' വിചാരിക്കാതിരുന്നതിന് കാരണമെന്താകും?


പതിമൂന്ന് കൊല്ലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അക്കാലത്ത് മാധ്യമങ്ങളോട് പുലര്‍ത്തിയിരുന്ന സമീപനം ഡല്‍ഹിയിലും തുടരുന്നുവെന്ന് തന്നെ കരുതണം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുന്ന രീതി മലയാളികള്‍ കണ്ട് പരിചയിച്ചതാണ്. മോദിയുടെ കാലത്ത് ഗുജറാത്തില്‍ മന്ത്രിസഭ ചേര്‍ന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തീരുമാനങ്ങള്‍ രേഖപ്പെടുത്തിയ കുറിപ്പ് ലഭിക്കും. ചോദ്യോത്തരങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ സാധ്യതയില്ലാത്ത വാര്‍ത്താക്കുറിപ്പ്. ഇതിലെന്തെങ്കിലും സംശയം ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകുകയും മന്ത്രിസഭയിലെ ഏതെങ്കിലും അംഗങ്ങളെ വിളിച്ച് ചോദിക്കുകയും ചെയ്താല്‍ എല്ലാം 'മോദി സാബി'ന്റെ ഓഫീസില്‍ ചോദിക്കൂ എന്ന മറുപടി ലഭിക്കും. കാര്യങ്ങളൊക്കെ വാര്‍ത്താക്കുറിപ്പായി നല്‍കിയിട്ടുണ്ടല്ലോ എന്ന മറുപടി 'മോദി സാബി'ന്റെ ഓഫീസ് നല്‍കുകയും ചെയ്യും.


സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളുടെ പ്രചാരണത്തിനുള്ള ഉപാധി എന്ന നിലക്കാണ് മോദി മാധ്യമങ്ങളെ കണ്ടിരുന്നത്. വംശഹത്യയുടെയോ വ്യാജ ഏറ്റുമുട്ടലുകളുടെയോ പേരില്‍ വിമര്‍ശമുന്നയിക്കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും എതിരാളികളായും. രണ്ട് ഗണത്തില്‍പ്പെട്ടവരോടും വലിയ വര്‍ത്തമാനത്തിന്റെ ആവശ്യമില്ലെന്ന് സ്വയം തീരുമാനിച്ചിരുന്നു അദ്ദേഹം, ആ രീതി പിന്തുടരാന്‍ പാര്‍ട്ടിയിലെ നേതാക്കളെയും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെയും പ്രേരിപ്പിക്കുകയും ചെയ്തു. ഏത് വകുപ്പിന്റെ കാര്യത്തിലും മുഖ്യമന്ത്രി തീരുമാനമെടുക്കുകയും അക്കാര്യം വകുപ്പ് മന്ത്രി അറിയാതിരിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം നിലനിന്നിരുന്നുവെന്നതിനാല്‍ മോദി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കൊന്നും പ്രേരണക്ക് വശംവദരായി മൗനം പാലിക്കുന്നതില്‍ പ്രത്യേകിച്ചൊരു അസ്വസ്ഥത ഉണ്ടായതുമില്ല. വാവിനും സംക്രാന്തിക്കുമൊക്കെ നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു അന്നും. തനിക്ക് പറയാനുള്ളത് പറയും, കേട്ടെഴുത്ത് തൃപ്തികരമായി പൂര്‍ത്തിയായെന്ന് തോന്നുമ്പോള്‍ അവസാനിപ്പിക്കുകയും ചെയ്യും. ചോദ്യങ്ങള്‍ക്ക് അവസരം പതിവില്ലെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.


ഡല്‍ഹിയിലെ ഇരിപ്പിടത്തിലേക്ക് മാറിയപ്പോള്‍ ഗുജറാത്തിലെ ശീലങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് മോദി'ജി' ചെയ്യുന്നത്. മാധ്യമ സമ്പര്‍ക്കം വേണ്ടെന്ന് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. തലപ്പൊക്കം നഷ്ടപ്പെട്ടില്ലെന്ന് തെറ്റിദ്ധരിക്കുന്ന രാജ്‌നാഥ് സിംഗും അരുണ്‍ ജെയ്റ്റ്‌ലിയുമൊക്കെ വിലക്ക് ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചുപോകുന്നതൊഴിച്ചാല്‍, നിര്‍ദേശം പാലിക്കപ്പെടുന്നുണ്ട്. ഐക്യരാഷ്ട്രസഭയിലും മാഡിസണ്‍ സ്‌ക്വയറിലുമൊക്കെ പ്രസംഗിക്കാന്‍ നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോയപ്പോള്‍ മന്ത്രിമാരില്‍ ചിലര്‍ തിരക്കിട്ട് വാര്‍ത്താ സമ്മേളനം വിളിച്ചത് അതുകൊണ്ടാണ്. പാര്‍ട്ടി ഓഫീസില്‍ പ്രതിദിനം നടന്നിരുന്ന വാര്‍ത്താ സമ്മേളനവും വേണ്ടെന്നുവെക്കാന്‍ മോദിയുടെ നിര്‍ദേശം വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പാര്‍ട്ടി ഓഫീസിലെ വാര്‍ത്താ സമ്മേളനങ്ങളുടെ എണ്ണം ഏറെ കുറഞ്ഞിട്ടുണ്ട്. പൊതുവിഷയങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്ന ബി ജെ പി നേതാക്കള്‍ ഇപ്പോഴും കുറവല്ല. അവരും ട്വിറ്ററിലേക്കും ഫേസ്ബൂക്കിലേക്കും വൈകാതെ മാറുമെന്ന് തന്നെ കരുതണം. പ്രതികരണം അതുവഴി മതിയെന്നാണ് മോദി'ജി'യുടെ നിര്‍ദേശം.


ഇതൊക്കെ നടക്കുന്നതിനിടെ ഗുജറാത്തിലേത് പോലെ വാവിനും സംക്രാന്തിക്കും മാധ്യമ സമ്പര്‍ക്കം നടത്തും പ്രധാനമന്ത്രി. അതിന്റെ ഡ്രസ് റിഹേഴ്‌സലാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നത്. അദ്ദേഹം വന്നു, വേദിയിലിരുന്നു, പറയാനുള്ളത് പറഞ്ഞു, കാര്യപരിപാടി അവസാനിപ്പിച്ചു. ചോദ്യങ്ങളുന്നയിക്കാനോ ചോദ്യങ്ങളുന്നയിക്കാന്‍ അവസരം വേണമെന്ന് പറയാനോ ആരെങ്കിലും തയ്യാറുണ്ടോ എന്ന് പരീക്ഷിച്ചു. ഇല്ലെന്ന് ബോധ്യപ്പെട്ടു. അടുത്ത ഘട്ടത്തില്‍ തനിക്ക് പറയാനുള്ളത് കേട്ടെഴുതാനായി (ഗുജറാത്ത് മാതൃക) അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ വിളിക്കും. കേട്ടെഴുത്ത് തൃപ്തികരമെന്ന് ബോധ്യം വരുമ്പോള്‍ പിരിഞ്ഞുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്യും. പ്രധാനമന്ത്രിയാല്‍ വിളിക്കപ്പെടാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടെഴുതാനും അവസരം ലഭിക്കുന്നതില്‍ പുളകിതഗാത്രരായി അവര്‍ മടങ്ങുകയും ചെയ്യും. അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍, വെള്ളമാവശ്യപ്പെടുകയും അത് കുടിച്ചിട്ടും പരവേശമടങ്ങാതിരിക്കുകയും ചെയ്തപ്പോള്‍ അഭിമുഖമവസാനിപ്പിച്ച് ഇറങ്ങിപ്പോയതിന്റെ ഓര്‍മയുണ്ട് ഈ ഛത്രപതിക്ക്. അത്തരം സംഗതികള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹം തീരെയില്ലതാനും. അതുകൊണ്ട് കൂടിയാണ് മാധ്യമ സമ്പര്‍ക്കം ഇവ്വിധം സംവിധാനം ചെയ്യുന്നത്.


അര്‍ധവര്‍ഷത്തേക്ക് കടക്കുമ്പോള്‍ കണക്കെടുത്താല്‍, മോദി'ജി'യുടെ പ്രചാരണം വേണ്ടത്ര നിര്‍വഹിക്കപ്പെടുന്നുണ്ട്. അതിന് പാകത്തില്‍ ആസൂത്രണ, നടത്തിപ്പ് ഭംഗിയാക്കുന്നുമുണ്ട് അദ്ദേഹം. സ്വച്ഛ ഭാരത് മുതല്‍ ആദര്‍ശ് ഗ്രാമം വരെയുള്ള പദ്ധതികള്‍ മാത്രം മതി ഉദാഹരണത്തിന്. ഡീസലിന്റെ വില നിയന്ത്രണം നീക്കിയ ഗൗരവമേറിയ വാര്‍ത്തയുണ്ടാകുമ്പോള്‍ ഡീസല്‍ വില കുറച്ചതിനെ (ഏതാണ്ട് ഒരുമാസത്തോളം കൊള്ളലാഭമെടുത്ത ശേഷമാണ് കുറച്ചത് എന്നത് വിഴുങ്ങിക്കൊണ്ട്) വലിയ വാര്‍ത്തയാക്കി പിന്തുണ നല്‍കുന്നുമുണ്ട് മാധ്യമങ്ങള്‍. പ്രചാരണത്തിന് ഉപയോഗപ്പെടുന്നവ ഏതെന്നും അതിന്റെ ഉപകരണങ്ങളാരെന്നും അറിഞ്ഞ് തന്നെ പെരുമാറും മോദി'ജി' എന്ന് പ്രതീക്ഷിക്കാം. അടുത്ത മാധ്യമ സമ്പര്‍ക്ക പരിപാടിക്കായി കാത്തിരിക്കാം.. പ്രധാനമന്ത്രി പദം ഭാരിച്ച ചുമതലയാണ്. രാവിലെ എട്ട് മുതല്‍ രാത്രി വൈകുവോളം ഓഫീസില്‍ ചെലവിടുകയും താനല്ലാതാരും തീരുമാനങ്ങളെടുക്കരുതെന്ന നിര്‍ബന്ധമുണ്ടാകുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ മന്‍മോഹന്‍ സിംഗിനെക്കാളും അപൂര്‍വമായേ മാധ്യമ സമ്പര്‍ക്കമുണ്ടാകാന്‍ തരമുള്ളൂ.

2014-10-20

തഴമ്പ് തടവുന്നവരോട്


2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ കോണ്‍ഗ്രസ് ഒരു പരീക്ഷണം നടത്തി. പ്രായേണ ദുര്‍ബലമായ സംഘടനാ സംവിധാനവും ശോഷിച്ച ജനപിന്തുണയും കണക്കിലെടുക്കാതെ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ഫലം വന്നപ്പോള്‍ 40ല്‍ രണ്ട് എന്നതായിരുന്നു സ്‌കോര്‍. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ ജയം നേടിയപ്പോള്‍ ബീഹാര്‍ വീണ്ടുമൊരു പരീക്ഷണത്തിന് വേദിയായി. നിയമസഭയിലെ പത്ത് സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദളും ജനതാദളും (യുനൈറ്റഡ്) കോണ്‍ഗ്രസും എന്‍ സി പിയും സഖ്യമായി നിന്നു. പത്തില്‍ ആറ് സീറ്റില്‍ ജയമുണ്ടായി. ഈ രണ്ട് പരീക്ഷണങ്ങളില്‍ നിന്നും പാഠം പഠിക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്  തുടരുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ ഇതിന് സമാനമായിരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കണം. തിരഞ്ഞെടുപ്പിലേല്‍ക്കുന്ന പരാജയങ്ങള്‍ വേഗത്തില്‍ മറക്കുകയും ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് (കെ കരുണാകരനോട് കടപ്പാട്) തടവിനോക്കി, ദേശീയ പാര്‍ട്ടിയെന്ന വലുപ്പം ഇതര പാര്‍ട്ടികളെ ബോധ്യപ്പെടുത്തുകയുമാണ് കോണ്‍ഗ്രസിന്റെ പതിവ്. കോണ്‍ഗ്രസിന്റെ പാരമ്പര്യം പിന്തുടരുന്ന ശരത് പവാറിന്റെ എന്‍ സി പി മഹാരാഷ്ട്രയില്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് തടവി നോക്കുക കൂടി ചെയ്തപ്പോള്‍ ബി ജെ പിക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി. ചതുഷ്‌കോണ മത്സരത്തില്‍ ബി ജെ പി ഒന്നാമതും ശിവസേന രണ്ടാമതുമെത്തുമ്പോള്‍ മറാത്തമണ്ണ്, ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് തീറെഴുതിയതിന്റെ ക്രഡിറ്റ് കോണ്‍ഗ്രസിനും എന്‍ സി പിക്കും അവകാശപ്പെടാം.


മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍ സി പി കൂട്ടുകക്ഷി ഭരണം പതിനഞ്ചാണ്ട് പിന്നിട്ടതാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് പത്ത് വര്‍ഷമായി ഭരിക്കുന്നു. ഭരണത്തിനെതിരായ വികാരം രണ്ടിടത്തുമുണ്ടാകുക സ്വാഭാവികം. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയും യു പി എയെയും  പിന്തുടര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് പുറമെ രണ്ട് സംസ്ഥാനങ്ങളിലും മറ്റ് ആരോപണങ്ങളുമുയര്‍ന്നിരുന്നു. ഇതുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം ചെറുതല്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാനായെന്നത് ബി ജെ പിക്കും സംഘ്പരിവാറിന്റെ ഇതരഘടകങ്ങള്‍ക്കും നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ഇതൊക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസിന്റെയും എന്‍ സി പിയുയുടെയുമൊക്കെ നേതാക്കള്‍ക്ക് അറിയാവുന്നതാണ്. എന്നിട്ടും നിലവിലുള്ള സഖ്യം തകരാതെ നോക്കാനും പരുക്കിന്റെ ആഴം കുറക്കാനും അവര്‍ ശ്രമിച്ചതേയില്ല. മഹാരാഷ്ട്രയില്‍ ബി ജെ പിയും ശിവസേനയും വഴിപിരിയാന്‍ തീരുമാനിക്കുകയും പരസ്പരം പഴിചാരുകയും ചെയ്തത്തിന് ശേഷമാണ് 15 വര്‍ഷം നീണ്ട സഖ്യമുപേക്ഷിക്കാന്‍ എന്‍ സി പിയും കോണ്‍ഗ്രസും നിശ്ചയിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം. സഖ്യം നിലനിര്‍ത്താന്‍ ദേശീയ നേതൃത്വം ഏതെങ്കിലും വിധത്തില്‍ ശ്രമിച്ചതായും കണ്ടില്ല.


ശിവസേനാ - ബി ജെ പി സഖ്യം തകര്‍ന്നതിന് തൊട്ടുപിറകെ കോണ്‍ഗ്രസ് - എന്‍ സി പി ബന്ധം പിരിഞ്ഞതിന് പിറകില്‍ കരുനീക്കങ്ങള്‍ വേറെയുണ്ടായിരുന്നുവെന്ന വാദം അന്നുയര്‍ന്നിരുന്നു. കോഴിയാണോ മുട്ടയാണോ മൂത്തത് എന്ന് ഈ തിരഞ്ഞെടുപ്പോടെ തീരുമാനിക്കപ്പെടുമെന്നും ഫലമറിയുമ്പോഴുണ്ടാകുന്ന, ആര്‍ക്കും ഭുരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മൂത്തതെന്ന തെളിഞ്ഞവര്‍ക്ക് നേട്ടമുണ്ടാക്കാനാകുമെന്നൊക്കെയായിരുന്നു കണക്ക് കൂട്ടല്‍. ആ കണക്ക് കൂട്ടലില്‍ അഭിരമിച്ചപ്പോഴാണ് മുന്‍ചൊന്ന വസ്തുനിഷ്ഠ ഭൗതിക സാഹചര്യങ്ങള്‍ മറന്നുപോയത്. ആരാണ് സഖ്യം തകര്‍ത്തത് എന്നതില്‍ എന്‍ സി പിയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കമായിരിക്കും ഇനി കുറച്ചുകാലത്തേക്ക് മഹാരാഷ്ട്രയിലെ പ്രതിപക്ഷ രാഷ്ട്രീയം.


അപ്പുറത്ത്, ബി ജെ പിയുടെ തയ്യാറെടുപ്പുകള്‍ സൂക്ഷ്മമായിരുന്നു. നിക്ഷേപം പാഴാകാതെ നോക്കുന്ന വ്യവസായികളുടെ സൂക്ഷ്മതയോടെ. രാജ് താക്കറെ പുറത്ത് പോയി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്ക് രൂപം നല്‍കുകയും ബാല്‍ താക്കറെ മരിക്കുകയും ചെയ്തതോടെ ശിവസേന ദുര്‍ബലമായെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വം സേനയെ കൂടുതല്‍ ദൗര്‍ബല്യത്തിലേക്കാണ് നയിക്കുക എന്നും ബി ജെ പി നേതൃത്വം തിരിച്ചറിഞ്ഞു. രാജ്യം ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയ പാര്‍ട്ടി, പ്രാദേശിക പാര്‍ട്ടിയുടെ സഖ്യകക്ഷിയാകേണ്ടെന്നും തീരുമാനിച്ചു. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ലോക്‌സഭാ  തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്ത്, വിജയ സാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങള്‍ മനസ്സിലാക്കി, ഒറ്റക്ക് മത്സരിച്ചാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ടുനീങ്ങി. എതിര്‍ പാളയം പ്രതിരോധത്തിലാണെന്നതിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയവും അതിനൊപ്പവും തുടര്‍ന്നും ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത വര്‍ഗീയ അന്തരീക്ഷവും പ്രയോജനപ്പെടുമെന്ന ഉറപ്പും അവര്‍ക്കുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ അക്കങ്ങളില്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്.


വലിയ സംസ്ഥാനം, വ്യവസായ തലസ്ഥാനമായ മുംബൈ ഉള്‍ക്കൊള്ളുന്ന ദേശം, രാഷ്ട്രീയത്തേക്കാളുപരി പണം നിയന്ത്രിക്കുന്ന ചതുഷ്‌കോണ മത്സരം നടന്ന ഇടം എന്നീ നിലകളില്‍ മഹാരാഷ്ട്രയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനങ്ങളിലും മഹാരാഷ്ട്രക്ക് പ്രഥമ സ്ഥാനം ലഭിക്കുന്നു. പക്ഷേ, ഹരിയാനയിലെ ഫലമാണ് ബി ജെ പിയെ സംബന്ധിച്ചും ഭാവി രാഷ്ട്രീയത്തെ സംബന്ധിച്ചും കൂടുതല്‍ പ്രധാനമാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മാത്രം വിജയിച്ച ബി ജെ പി, ഇവിടെ ഒറ്റക്ക് അധികാരത്തിലെത്തിയിരിക്കുന്നു. കോണ്‍ഗ്രസിനെ അധികാരഭ്രഷ്ടരാക്കിയപ്പോള്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഹരിയാന രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, ഹരിയാന ജനഹിത് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ അപ്രസക്തരുമാക്കി എന്നതാണ് ബി ജെ പിയുടെ നേട്ടം.


അത്രയൊന്നും വേരോട്ടമില്ലാത്ത മണ്ണില്‍ വേഗത്തില്‍ സ്വാധീനമുറപ്പിക്കാന്‍ തങ്ങള്‍ക്കായെന്ന് തെളിയിക്കുകയാണ് ബി ജെ പി, ഹരിയാനയില്‍. ഇത് ബി ജെ പിക്ക് ഇനിയും സ്വാധീനമുറപ്പിക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളിലെ ഘടകങ്ങള്‍ക്കുള്ള സന്ദേശമാണ്. ബി ജെ പിയിലേക്ക് ചായാന്‍ മടിയില്ലാത്ത, എന്നാല്‍ അധികാരത്തിലേക്കുള്ള സാധ്യതകള്‍ വിരളമായതുകൊണ്ട് മാത്രം വോട്ടിംഗ് യന്ത്രത്തില്‍ അവരെ തുണക്കാത്ത ജനവിഭാഗങ്ങള്‍ക്ക് കൂടിയുള്ള സന്ദേശം. പശ്ചിമ ബംഗാള്‍ മുതല്‍ കേരളം വരെയും ആന്ധ്രാപ്രദേശ് മുതല്‍ അസം വരെയുമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഹരിയാന ചൂണ്ടിക്കാട്ടാന്‍ ഇനി ഇവര്‍ക്ക് സാധിക്കും. കോണ്‍ഗ്രസിന്റെ സ്വാധീനം കുറക്കുന്നതിനൊപ്പം പ്രാദേശികപാര്‍ട്ടികളെ ഇല്ലാതാക്കുക എന്നത് കൂടിയാണ് രാജ്യത്തെല്ലായിടത്തേക്കുമുള്ള പടര്‍ച്ചക്ക് വേണ്ടത് എന്ന് ബി ജെ പി നേരത്തെ, മനസ്സിലാക്കിയിട്ടുണ്ട്.


വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബി ജെ പിക്ക് അധികാരം നേടിക്കൊടുക്കുന്നതിലും നിഷേധിക്കുന്നതിലും പ്രാദേശിക പാര്‍ട്ടികള്‍ വഹിച്ച പങ്ക് ചെറുതല്ല. കേന്ദ്രത്തില്‍ ഇപ്പോള്‍ ലഭിച്ച കേവല ഭൂരിപക്ഷം, 2016ലെ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് നേടിയെടുക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. (നിലവില്‍ കേവല ഭൂരിപക്ഷത്തിലേക്ക് ബി ജെ പിയെ എത്തിച്ചതില്‍ ശിവസേന, അകാലിദള്‍, തെലുങ്കുദേശം പാര്‍ട്ടി എന്ന് തുടങ്ങി വിവിധ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പങ്കുണ്ട്) സ്വന്തം കാലില്‍ നില്‍ക്കാറായെന്ന് ബോധ്യം വന്നിടത്തൊക്കെ പ്രാദേശിക കക്ഷികളുടെ പ്രാധാന്യം കുറക്കുകയോ അവരില്‍ നിന്ന് വേറിട്ട് സ്വവലുപ്പം സ്ഥാപിച്ചെടുക്കുകയോ ചെയ്യും ആ പാര്‍ട്ടി. ബീഹാറില്‍ ജെ ഡി (യു) യുമായി സഖ്യമുണ്ടാക്കി, ആ പാര്‍ട്ടിയേക്കാള്‍ വലുതായതു പോലെ, ബി ജെ ഡിയുമായി സഖ്യമുണ്ടാക്കി ഒഡിഷയില്‍ വേരുകളുണ്ടാക്കിയതു പോലെ, ജനതാദളു (സെക്യുലര്‍) മായി സഖ്യമുണ്ടാക്കി കര്‍ണാടകത്തില്‍ ഒറ്റക്ക് അധികാരത്തിലെത്തിയത് പോലെ, ആന്ധ്രയില്‍ ടി ഡി പിയെ ഉപയോഗപ്പെടുത്തി വളരാന്‍ ശ്രമിക്കും. പഞ്ചാബില്‍ അകാലിദളിന്റെ ചിറകിന് കീഴില്‍ നിന്ന് മാറാന്‍ ശ്രമിക്കും. അതിന്റെ തിരനോട്ടമാണ് മഹാരാഷ്ട്രയില്‍ കണ്ടത്. ആ പ്രക്രിയക്ക് ആക്കം കൂട്ടാന്‍ ഹരിയാനയിലെ അനുഭവം സഹായിച്ചേക്കും.


കോണ്‍ഗ്രസില്ലാത്ത ഇന്ത്യ എന്നതായിരുന്നു ലോക് സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലൊന്ന്. മഹാരാഷ്ട്ര, ഹരിയാന ഫലങ്ങള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, കോണ്‍ഗ്രസില്ലാത്ത ഇന്ത്യയിലേക്ക് ഒരു ചുവടുകൂടി അടുത്തുവെന്നാണ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ഭരണനേതൃത്വത്തിലെ കോണ്‍ഗ്രസ് പ്രാതിനിധ്യം മാത്രമാണ് ഈ വാക്കുകളില്‍ മോദിയും അമിത് ഷായും ഉദ്ദേശിക്കുന്നത്. ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസ് പേര് മാത്രമായി മാറിയിരിക്കുന്നുവെന്നത് വസ്തുതയാണ്. പക്ഷേ, എല്ലായിടത്തും അങ്ങനെയായിക്കൊള്ളണമെന്നില്ലെന്ന് രാജസ്ഥാനിലും ഗുജറാത്തിലും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നുണ്ട്. പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളോ പ്രാദേശിക - ഭാഷാ വികാരങ്ങളെ ആവാഹിച്ച് വളര്‍ന്ന പാര്‍ട്ടികളോ ആണ് കോണ്‍ഗ്രസിന്റെ മേധാവിത്തം മിക്കവാറുമിടങ്ങളില്‍ അവസാനിപ്പിച്ചത്. കോണ്‍ഗ്രസിന്റെ അവശിഷ്ട സാന്നിധ്യമല്ല, ഈ പാര്‍ട്ടികളുടെ സ്വാധീനമാണ് ഭാവിയില്‍ തങ്ങള്‍ക്ക് വെല്ലുവിളിയെന്ന് സംഘ് പരിവാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനെ മുഖ്യ എതിരാളിയായി മുന്നില്‍ നിര്‍ത്തുമ്പോള്‍ പോലും ലക്ഷ്യം ഇത്തരം പാര്‍ട്ടികളാണ്. അവരെ വിഘടിപ്പിക്കുക, അവരുടെ വോട്ട് ബാങ്കില്‍ കടന്ന് കയറുക എന്നതൊക്കെയാണ് ലാക്ക്. ശിവസേനയെ പിണക്കിപ്പോലും മഹാരാഷ്ട്രയിലെ ചെറിയ ഘടകകക്ഷികള്‍ക്ക് വേണ്ടി നിലകൊണ്ടപ്പോള്‍ ആ പാര്‍ട്ടികള്‍ പ്രതിനിധാനം ചെയ്യുന്ന സാമുദായിക വിഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കുക ബി ജെ പിയുടെ ഉദ്ദേശ്യമായിരുന്നു. അത് ഫലം കണ്ടുവെന്ന് കൂടിയാണ് മറാത്ത മണ്ണിലെ കണക്കുകള്‍ പറഞ്ഞുതരുന്നത്.


ഏവര്‍ക്കും മനസ്സിലാകുന്ന ലക്ഷ്യങ്ങളും അത് പ്രാവര്‍ത്തികമാക്കിയെടുക്കുന്നതിന് സൃഷ്ടിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്ക് സാധിക്കുന്നുണ്ടോ? ഇല്ല എന്ന ഉത്തരമാണ് മഹാരാഷ്ട്രയും ഹരിയാനയും നല്‍കുന്നത്. ഇന്ന് കോണ്‍ഗ്രസും എന്‍ സി പിയും ചേര്‍ന്ന് ബി ജെ പിയുടെ ആഗ്രഹം സാധ്യമാക്കിയെങ്കില്‍ നാളെ നാഷനല്‍ കോണ്‍ഫറന്‍സും ജമ്മു കാശ്മീര്‍ പി ഡി പിയും കോണ്‍ഗ്രസും ചേര്‍ന്ന് ജമ്മു കാശ്മീരില്‍ അത് സാധിച്ചുകൊടുക്കും.  ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ വിവിധ ഭാഗങ്ങളും കോണ്‍ഗ്രസും ആര്‍ ജെ ഡിയുമൊക്കെ ചേര്‍ന്ന് ഝാര്‍ഖണ്ഡിലും. അതിന് ശേഷവും മതനിരപേക്ഷ ശക്തികളുടെ ഏകീകരണമുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നാനാത്വം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്‌ഘോഷിക്കുകയും ചെയ്യും. അപ്പോഴാണ് നരേന്ദ്ര മോദിമാരുടെയും അമിത് ഷാമാരുടെയും നിക്ഷേപം നൂറ് മേനി പൊലിക്കുക.