2017-11-08

130 കോടിയുടെ തുറന്ന ജയില്‍



''പ്രജകളെ തങ്ങളുടെ ഇരകളായി കണക്കാക്കി അവരെ ഭക്ഷിക്കാന്‍ തയ്യാറെടുത്തിരിക്കുന്നവരെക്കുറിച്ചാണ് എനിക്ക് സംശയം''
(മഹാഭാരതത്തെ അധികരിച്ച് നരേന്ദ്ര കോലി എഴുതിയ 'അധികാരം' എന്ന നോവലില്‍ നിന്ന്)


കള്ളപ്പണം കണ്ടെത്തുക, കള്ളനോട്ട് ഇല്ലാതാക്കുക, ഭീകരവാദ സംഘടനകളുടെ സാമ്പത്തിക അടിത്തറ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'മിന്നലാക്രമണം'. അതീവ രഹസ്യമായി, മന്ത്രിസഭാംഗങ്ങളെപ്പോലും അറിയിക്കാതെ ആസൂത്രണം ചെയ്ത, അവസാനമിനുട്ടില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങി, പ്രഖ്യാപനം പൂര്‍ത്തിയാകും വരെ മന്ത്രിമാരെ 'കരുതല്‍ തടവില്‍' വെച്ച് ഒക്കെ നടപ്പാക്കിയതാണ് ഈ തീരുമാനമെന്ന് അനുയായി വൃന്ദം പാടി നടന്നു. 15.44 ലക്ഷം കോടി മൂല്യം വരുന്ന, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ പകരം വിതരണത്തിന് രണ്ടായിരത്തിന്റെ പുതിയ നോട്ട് അച്ചടിച്ച് തയ്യാറാക്കാന്‍ ഏതാനും ആഴ്ചകള്‍ എന്തായാലും വേണ്ടിവരും. ഇത്രയും കാലം നോട്ട് പിന്‍വലിക്കാനുള്ള പദ്ധതി രഹസ്യമായി സൂക്ഷിച്ചത് തന്നെ അപൂര്‍വമനോഹരമായ സംഗതിയായി വാഴ്ത്തപ്പെട്ടു.



രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താന്‍, കള്ളപ്പണക്കാരെ മുഴുവന്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ ഒക്കെ വഴിയൊരുക്കുമെന്ന് വലിയ വായില്‍ പ്രചരിപ്പിച്ചതോടെ ദേശവാസികളില്‍ വലിയൊരു വിഭാഗം പുളകിതഗാത്രരായി. നോട്ടുകള്‍ പിന്‍വലിച്ച് കൊണ്ട് നടത്തിയ പ്രഖ്യാപനത്തിന്റെ ഗരിമ, ആ വാഗ്‌ധോരണിയില്‍ വഴിഞ്ഞൊഴുകിയ രാജ്യത്തോടുള്ള പ്രതിബദ്ധത, അത് സൃഷ്ടിച്ച രാജ്യസ്‌നേഹം മൂലമുണ്ടായ വികാര വിക്ഷോഭം ഇതൊക്കെ അന്നന്നത്തെ അന്നത്തിന് വിയര്‍പ്പൊഴുക്കുന്നവരെ, അന്നോളം ബി ജെ പിയെയും നരേന്ദ്ര മോദിയെയും അത്ര മമതയോടെ കാണാത്തവരെയൊക്കെ ആവേശം കൊള്ളിച്ചു.


കൈവശമുള്ള വിലയില്ലാതായ നോട്ട് മാറ്റിയെടുക്കാനുള്ള തിരക്കും ദുര്‍ലഭമായ രണ്ടായിരം നോട്ടിന് വേണ്ടിയുള്ള ഓട്ടവും രണ്ട് ദിനം കൊണ്ട് ബോധ്യപ്പെട്ടപ്പോള്‍ ജനം മുറുമുറുത്തു. നവംബര്‍ എട്ടിന്റെ രാത്രി എട്ടുമണിക്കുണ്ടായ പ്രഖ്യാപനത്തോടെ അന്തംവിട്ട, രാഷ്ട്രീയ - സാമ്പത്തിക വക്താക്കള്‍ മൗനം വെടിഞ്ഞു. വേണ്ട മുന്നൊരുക്കമില്ലാതെ ഈ തീരുമാനം നടപ്പാക്കിയത് ജനത്തെ വലയ്ക്കുമെന്നും ക്രയവിക്രയം മുടങ്ങുന്നത് രാജ്യത്തിന്റെ സകല മേഖലകളെയും ബാധിക്കുമെന്നും അവര്‍ തൊണ്ട കീറി. അതിന് മറുപടിയുമായി മൂന്നാം ദിനം പ്രധാനമന്ത്രി വികാരാധീനനായി, വിതുമ്പലിന്റെ വക്കിലെത്തി. ദരിദ്ര പശ്ചാത്തലത്തില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതിന്റെ കഥ ആവര്‍ത്തിച്ചു. കള്ളപ്പണക്കാരെ കൈയാമം വെക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട തന്റെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് വിലപിച്ചു. അമ്പത് ദിനം കാത്താല്‍ 'അച്ഛാ ദിനി'ന്റെ ആരംഭം കാണാമെന്ന് ജനത്തെ ഉദ്‌ബോധിപ്പിച്ചു. രാജ്യത്തെ സ്‌നേഹിക്കുന്നവരാരും തന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. പരോക്ഷമായ ഭീഷണി എന്ന് വേണമെങ്കില്‍ പറയാം. അമ്പത് ദിനത്തിനുള്ളില്‍ പ്രയാസങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ നിങ്ങള്‍ക്കെന്നെ വിധിക്കാമെന്ന് നിറ കണ്ണുകളോടെ വാഗ്ദാനം ചെയ്തു.


ഒരാണ്ട് പിന്നിടുമ്പോഴും പ്രയാസങ്ങള്‍ അവസാനിച്ചില്ല എന്ന് മാത്രമല്ല, സാമ്പത്തിക ആരോഗ്യം മോശമാകുകയും ചെയ്തു. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് മാസങ്ങളെടുത്തു. രണ്ടായിരത്തിന്റെയും പുതിയ അഞ്ഞൂറിന്റെയും കറന്‍സി വിപണിയില്‍ സുലഭമാകാന്‍ ആറ് മാസത്തോളവും. ഈ സമയം, കൃഷി, വ്യവസായം, വാണിജ്യം, റിയല്‍ എസ്റ്റേറ്റ് എന്ന് വേണ്ട ഏതാണ്ടെല്ലാ മേഖലകളെയും മാന്ദ്യത്തിലാക്കി. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഏതാണ്ട് തകര്‍ന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങളില്‍ വലിയൊരളവ് പൂട്ടിപ്പോയി. ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ രഹിതരായി. വന്‍കിട വ്യവസായങ്ങളും വലിയ പണക്കാരും മാത്രമാണ് പ്രയാസങ്ങള്‍ കൂടാതെ തുടര്‍ന്നത്. അതായത്, കള്ളപ്പണം കൈവശം വെച്ച വന്‍കിടക്കാരെ ലക്ഷ്യമിടുകയാണെന്ന് അവകാശപ്പെട്ട് നടപ്പാക്കിയത്, അവരെ ഒരു വിധത്തിലും ബാധിക്കാതിരിക്കുകയും ഇടത്തരക്കാരെയും കര്‍ഷകരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ഏറെ വലയ്ക്കുകയും ചെയ്തുവെന്ന് ചുരുക്കം.


വിവിധ മേഖലകളിലുണ്ടായ തളര്‍ച്ച സാമ്പത്തിക മേഖലയെ ഹ്രസ്വകാലത്തേക്ക് പ്രതികൂലമായി ബാധിക്കുമെങ്കിലും ദീര്‍ഘകാലത്തില്‍ വലിയ വളര്‍ച്ചക്കുള്ള വളമാകുമെന്നായിരുന്നു നരേന്ദ്ര മോദിയുടെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും അവകാശവാദം. എന്നാല്‍ അതുണ്ടാകുന്നതിന്റെ ലക്ഷണങ്ങളൊന്നും സമ്പദ്‌വ്യവസ്ഥ കാണിക്കുന്നില്ല. 15.44 ലക്ഷം കോടി മൂല്യം വരുന്ന നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ പത്തു മുതല്‍ പന്ത്രണ്ട് ലക്ഷം കോടി മൂല്യം വരെ മാത്രമേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് തിരികെയെത്തുകയുള്ളൂവെന്നും മൂന്നോ നാലോ ലക്ഷം കോടി രൂപയുടെ കള്ളപ്പണം വിപണിയില്‍ നിന്ന് നീക്കം ചെയ്യാനാകുമെന്നും അത്രയും മൂല്യം പുതുതായി വിപണിയിലേക്ക് ഒഴുക്കാനാകുമെന്നുമൊക്കെയായിരുന്നു പ്രതീക്ഷ. അത്രയും വലിയ അളവ് കള്ളപ്പണം നീക്കം ചെയ്തതിന്റെ ക്രഡിറ്റ് നരേന്ദ്ര മോദിക്ക്. ഇത്രയും മൂല്യം പുതുതായി ഉള്‍പ്പെടുത്താനായതിന്റെ ആരോഗ്യം ബേങ്കുകള്‍ക്ക്. അതോടെ പുതുതായി നല്‍കാവുന്ന വായ്പയുടെ അളവ് വര്‍ധിക്കുന്നതിന്റെ പ്രയോജനം വിവിധ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക്.


ഈ സങ്കല്‍പ്പത്തെയാകെ ഇല്ലാതാക്കിക്കൊണ്ടാണ് പിന്‍വലിച്ച മൂല്യത്തിന്റെ 99 ശതമാനം തിരിച്ചെത്തിയത്. നോട്ട് ക്ഷാമത്തോടെ വായ്പാ തിരിച്ചടവ് മുടങ്ങിയും പുതിയ വായ്പ നല്‍കാന്‍ സാധിക്കാതെയും ബേങ്കുകളുടെ ആരോഗ്യം മോശമായി. കിട്ടാക്കടത്തിന്റെ തോത് എട്ട് ലക്ഷം കോടി രൂപ വര്‍ധിച്ചത് നില കൂടുതല്‍ പരുങ്ങലിലാക്കി. രണ്ട് ലക്ഷം കോടിയുടെ അധിക മൂലധനം നല്‍കി (വരുന്ന രണ്ട് വര്‍ഷം കൊണ്ട്) ബേങ്കുകളെ സംരക്ഷിച്ച് നിര്‍ത്തേണ്ടി വന്നു സര്‍ക്കാറിന്.


ഇതിനെല്ലാമപ്പുറത്ത്, രാജ്യത്തെ ജനങ്ങളുടെ അവകാശത്തിലേക്ക് ഭരണകൂടം നടത്തിയ, നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഇടപെടല്‍ കൂടിയായിരുന്നു അപ്രതീക്ഷിതമായ ഈ 'മിന്നലാക്രമണം'. സ്വത്ത് സമാഹരിക്കാനും അത് നിയമവിധേയമായി ഉപയോഗിക്കാനുമുള്ള അവകാശം രാജ്യത്തിന്റെ ഭരണഘടന നല്‍കുന്നതാണ്. അതിലും പ്രധാനമാണ് ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശം. ഇതിന്മേലുള്ള കടന്നുകയറ്റമാണ് യഥാര്‍ഥത്തില്‍ നരേന്ദ്ര മോദി നടത്തിയത്. 130 കോടി ജനങ്ങളുടെ സമ്പത്ത് അനധികൃതമായി പിടിച്ചെടുത്തു. അങ്ങനെ പിടിച്ചെടുത്തപ്പോള്‍ കോടിക്കണക്കായവരുടെ ഉപജീവന മാര്‍ഗം ചെറിയ കാലത്തേക്കെങ്കിലും ഇല്ലാതാക്കുകയും ചെയ്തു. 130 കോടിയില്‍ ഭൂരിഭാഗം വരുന്ന നിസ്സഹായരായ ജനങ്ങളെ കുറ്റവാളികളായി കണക്കാക്കി, തുറന്ന കരുതല്‍ തടങ്കലിലാക്കുകയായിരുന്നു നരേന്ദ്ര മോദി. അതില്‍ നിന്നുള്ള മോചനത്തിന് ആറ് മാസത്തോളം കാത്തിരിക്കേണ്ടിവന്നു അവര്‍ക്ക്. അപ്പോഴേക്കും കൃഷിയും കച്ചവടവും വ്യവസായവും മുന്നോട്ടു കൊണ്ടുപോകാനാവാത്തവരും തൊഴില്‍ നഷ്ടപ്പെട്ടവരുമായി മാറിയിരുന്നു ലക്ഷങ്ങള്‍. തട്ടിപ്പറിക്കപ്പെട്ട ജീവനോപാധിക്ക് എന്ത് നഷ്ടപരിഹാരം നല്‍കി ഭരണകൂടം ഇക്കാലത്തിനിടെ?


നോട്ട് മാറിയെടുക്കാനും പുതിയ നോട്ടുകള്‍ ലഭിക്കാനുമുണ്ടായ കാലതാമസവും അതിനായി മണിക്കൂറുകളും ദിവസങ്ങളും വരിനില്‍ക്കേണ്ടി വന്നതും ചെറിയ അസൗകര്യങ്ങള്‍ മാത്രമായിരുന്നു നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ വാക്കുകള്‍ ആവര്‍ത്തിച്ച സംഘ്പരിവാരത്തിനും. ഒരു ജനതയെ മുഴുവന്‍ കുറ്റവാളികളായി ചിത്രീകരിച്ച്, ചെറിയ കാലത്തേക്ക് കരുതല്‍ തടങ്കലിലാക്കുകയും ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയും ചെയ്ത നടപടിയെ, വെറും അസൗകര്യം മാത്രമായി വിശേഷിപ്പിക്കുമ്പോള്‍ ജനത്തെ അവഹേളിക്കുകയാണ് നരേന്ദ്ര മോദിയും കൂട്ടരും ചെയ്തത്. ഇന്ന് (നവംബര്‍ എട്ട്) കള്ളപ്പണ വിരുദ്ധ ദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ ആ അവഹേളനം അവര്‍ തുടരുകയാണ്. വിപണിയില്‍ ആകെയുണ്ടായിരുന്ന കറന്‍സി മൂല്യത്തിന്റെ ആറ് ശതമാനം കള്ളപ്പണമാണെന്നായിരുന്നു നോട്ട് പിന്‍വലിക്കുന്നതിന് മുമ്പുള്ള കണക്ക്. പിന്‍വലിച്ചതിന്റെ 99 ശതമാനവും റിസര്‍വ് ബേങ്കില്‍ തിരിച്ചെത്തിയപ്പോള്‍ ഈ ആറ് ശതമാനം ഏതാണ്ട് പൂര്‍ണമായും കണക്കുള്ളതായി മാറി. കള്ളപ്പണം കണ്ടെത്താനല്ല, അതെല്ലാം വെളുപ്പിക്കാനാണ് ഈ 'അസൗകര്യം' സഹായിച്ചത് എന്നര്‍ഥം. കള്ളപ്പണം വെളുപ്പിക്കാന്‍ അവസരമൊരുക്കി, നിസ്സഹായരായവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി, ഭരണഘടന അവര്‍ക്ക് നല്‍കുന്ന അടിസ്ഥാന അവകാശങ്ങളൊക്കെ ലംഘിച്ചവര്‍ കള്ളപ്പണ വിരുദ്ധ ദിനം ആഘോഷിക്കുമ്പോള്‍ അത് അവഹേളനമല്ലാതെ മറ്റൊന്നല്ല.


റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യാ നിയമത്തിന്റെ 26(2) വകുപ്പ് പ്രകാരം വിപണിയിലുള്ള കറന്‍സി പിന്‍വലിക്കാന്‍ സര്‍ക്കാറിന് അനുവാദം നല്‍കുന്നുണ്ട്. ഇതിന് മുമ്പ് പലവട്ടം അത് ചെയ്തിട്ടുമുണ്ട്. പക്ഷേ, ഇതുപോലെ സര്‍വതലങ്ങളെയും ബാധിക്കും വിധത്തിലുള്ള 'മിന്നലാക്രമണം' ആദ്യമായിട്ടായിരുന്നു. സ്വത്ത് സമ്പാദിക്കാനുള്ള അവകാശം ഭരണഘടനയുടെ 300 (എ) അനുച്ഛേദം ഉറപ്പുനല്‍കുന്നു. സ്വത്ത് സമ്പാദിക്കാനുള്ള അവകാശമെന്നാല്‍ അത് സ്വന്തം ആവശ്യങ്ങള്‍ക്ക്, നിയമവിധേയമായി, സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശം കൂടിയാണ്. അതുകൊണ്ട് ജനങ്ങളുടെ അക്കൗണ്ടുകളിലെ പണം മരവിപ്പിക്കാനും അത് പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനുമുള്ള നരേന്ദ്ര മോദിയുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണ്. ഇത്തരം നടപടികളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. അതിന്‍മേല്‍ കോടതിയെടുക്കുന്ന തീരുമാനം പൗരന്റെ മൗലികാവകാശങ്ങളുടെ കാര്യത്തില്‍ നിര്‍ണായകമാകും.


നോട്ട് പിന്‍വലിക്കുന്നതിന് മുമ്പുള്ള രാജ്യം 90 ശതമാനം ഇടപാടുകള്‍ക്കും കറന്‍സി ഉപയോഗിക്കുന്നതായിരുന്നു. തുടക്കത്തില്‍ പ്രഖ്യാപിച്ച ലക്ഷ്യം മാറ്റിയ നരേന്ദ്ര മോദി, ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് പിന്നീട് പറഞ്ഞു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി രാജ്യത്തെല്ലായിടത്തുമില്ലാതിരിക്കെ, ഡിജിറ്റല്‍ സാക്ഷരത (വെറും സാക്ഷരത പോലും പൂര്‍ണമല്ല) ജനസംഖ്യയില്‍ അമ്പത് ശതമാനത്തിന് പോലും ഇല്ലാതിരിക്കെ ഡിജിറ്റലൈസേഷന്‍ ഏത് വിധത്തില്‍ സാധിക്കുമെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. ഈ അവസരം ഉപയോഗിച്ച് പേ ടി എം പോലുള്ള ചില ഡിജിറ്റല്‍ ഇടപാട് കമ്പനികള്‍ വന്‍ ലാഭം കൊയ്തത്, നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് ഇവര്‍ക്ക് മുന്‍കൂര്‍ അറിവുണ്ടായിരുന്നോ എന്ന സംശയമുണര്‍ത്തി. ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. വിപണിയിലെ കറന്‍സി ലഭ്യത സാധാരണ നിലയില്‍ ആയതോടെ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു. ഗൗരവമുള്ള മറ്റൊരു സംഗതി, ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ ഈ മേഖലയിലെ തട്ടിപ്പ് വലിയതോതില്‍ വര്‍ധിച്ചുവെന്നതാണ്.


ജനങ്ങളുടെ സമ്പാദ്യം ചെറിയ കാലത്തേക്ക് പിടിച്ചെടുത്ത്, നിങ്ങളുടെ ദൈനംദിന ജീവിതത്തെ തകര്‍ക്കാന്‍ പാകത്തില്‍ മിന്നലാക്രമണം നടത്താന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും അതിലൂടെ ഭീതി ജനിപ്പിക്കുകയുമായിരുന്നു നോട്ട് പിന്‍വലിച്ച തീരുമാനത്തിന്റെ രാഷ്ട്രീയോദ്ദേശ്യം. ചെറിയ അസൗകര്യങ്ങള്‍ 'രാജ്യസ്‌നേഹ'ത്തിന്റെ പേരില്‍ സഹിക്കണമെന്ന് ആഹ്വാനം ചെയ്തത്, ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകളെ നിശ്ശബ്ദമാക്കാനും. അത് തുടക്കത്തില്‍ ഫലം കണ്ടുവെങ്കിലും പിന്നീട് ജനം അത് മറികടന്നുവെന്ന് വേണം കരുതാന്‍. അതൊരു തിരഞ്ഞെടുപ്പ് തിരിച്ചടിയിലേക്ക് ബി ജെ പിയെ നയിച്ചില്ലെങ്കില്‍പ്പോലും. 

2017-10-23

സര്‍വം ശിവമ(ാ)യം!


കൊളീജിയറ്റ് ചര്‍ച്ച് ഓഫ് സെന്റ് പീറ്റര്‍ എന്ന വെസ്റ്റ്മിനിസ്റ്റര്‍ ആബെ ലോകത്തെ തന്നെ പ്രധാനപ്പെട്ട മത കേന്ദ്രങ്ങളില്‍ ഒന്നാണ്. കത്തോലിക്ക സഭയുടെ ഈ പള്ളിയില്‍ ആരാധന പത്താം നൂറ്റാണ്ടില്‍ ആരംഭിച്ചിരുന്നുവെന്നാണ് ചരിത്രം. മതത്തെ സംബന്ധിച്ച കാര്യങ്ങളില്‍ മാത്രമല്ല, ബ്രീട്ടന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളിലും പ്രാമുഖ്യമുണ്ട് വെസ്റ്റ്മിനിസ്റ്റര്‍ ആബെയ്ക്ക്. പരിഷ്‌കൃത ജനാധിപത്യത്തിലും രാജാധികാരത്തിന് സ്ഥാനമുള്ള ബ്രിട്ടനില്‍, കിരീടധാരണച്ചടങ്ങില്‍ ഈ പള്ളിക്കും പങ്കുണ്ട്. ഹെന്‍ട്രി ഏഴാമന്‍ സ്ഥാപിച്ച ഈ സുപ്രസിദ്ധ മതകേന്ദ്രം മുമ്പൊരു ശിവ ക്ഷേത്രമായിരുന്നുവെന്ന് ആരെങ്കിലും വാദിക്കുമോ? ഹിന്ദുത്വ ഏഴുത്തുകാരനായിരുന്ന പുരുഷോത്തം നാഗേഷ് ഓക് വാദിച്ച് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് ഇതായിരുന്നു.


ഇറ്റലി ഒരു കാലത്ത് ഹിന്ദുക്കളുടെ അധീശത്വത്തിലായിരുന്നുവെന്നും വത്തിക്കാന്‍ സിറ്റി, വേദകാലത്തെ സൃഷ്ടിയിരുന്നുവെന്നും കത്തോലിക്കരുടെ പരമോന്നത ആത്മീയ നേതാവായ മാര്‍പ്പാപ്പ, യഥാര്‍ഥത്തില്‍ വേദ നിര്‍വചനങ്ങളനുസരിച്ചുള്ള പുരോഹിതനാണെന്നും അദ്ദേഹം വാദിച്ചു. മക്കയിലെ കഅ്ബക്കു മേലുമുണ്ടായിരുന്നു ഓകിന്റെ അവകാശവാദം. കഅ്ബ യഥാര്‍ഥത്തില്‍ ശിവലിംഗമായിരുന്നുവെന്നാണ് ഓക് സമര്‍ഥിക്കാന്‍ ശ്രമിച്ചത്. ക്രിസ്ത്യാനിറ്റിയും ഇസ്‌ലാമും ഹിന്ദു മതത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന വിശാലമായ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ വാദങ്ങള്‍.


യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതും കാലഗണനയോട് ചേരാത്തതുമായ കാര്യങ്ങള്‍ ആലോചിക്കുന്നതിനും അതിന് തെളിവെന്ന പേരില്‍ അബദ്ധങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള അവകാശത്തെ ചോദ്യംചെയ്യുന്നില്ല. പക്ഷേ, അതൊക്കെ വസ്തുതകളാണെന്ന മട്ടില്‍ പിന്നീട് അവതരിപ്പിക്കപ്പെടുകയും അധികാര സ്ഥാപനത്തിനും ചില വിഭാഗങ്ങളെ നിഷ്‌കാസനം ചെയ്യാനുമുള്ള ആയുധങ്ങളായി ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഗൗരവം കൈവരും. അതൊരുപക്ഷേ, ആസൂത്രിതവും സംഘടിതവുമായി നടക്കുന്നത് ഇന്ത്യന്‍ യൂനിയനിലാണ്. ചരിത്രത്തെ, വിശ്വാസം കൊണ്ട് ആദേശം ചെയ്ത്, അജണ്ടകള്‍ നിര്‍മിച്ചെടുക്കുന്നത് ഹ്രസ്വ - ദീര്‍ഘകാല ലക്ഷ്യങ്ങളോടെയാണ്. അതിന് തെളിവാണ് ബാബ്‌രി മസ്ജിദ്.


മുംതാസിനോടുള്ള പ്രണയത്തിന്റെ സ്മാരകമായി മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതാണ് താജ് മഹല്‍ എന്നതായിരുന്നു പഠിച്ചുവന്ന ലളിതമായ ചരിത്രം. ലോക മഹാത്ഭുതങ്ങളിലൊന്നാണ് ഈ അത്യപൂര്‍വ നിര്‍മാണമെന്നും. ചക്രവര്‍ത്തിയെന്ന അധികാര സ്വരൂപത്തെയും അദ്ദേഹത്തിന്റെ പ്രണയത്തെയുമല്ല, വിയര്‍പ്പൊഴുക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത ആയിരക്കണക്കിന് തൊഴിലാളികളെയാണ് താജ് മഹല്‍ ഓര്‍മിപ്പിക്കേണ്ടത് എന്ന് വിദ്യാര്‍ഥി രാഷ്ട്രീയ കാലത്ത് വര്‍ഗ വിശകലനം കേട്ടു. ഇന്നിപ്പോള്‍ താജ് മഹല്‍, തേജോ മഹാലയ എന്ന ശിവ ക്ഷേത്രമായിരുന്നുവെന്ന വാദത്തിന് ഊര്‍ജം നല്‍കാനുള്ള ശ്രമം നടക്കുകയാണ്. പുരുഷോത്തം നാഗേഷ് ഓക് തന്നെയാണ് ഈ വാദം ആദ്യം ഉന്നയിച്ച വ്യക്തികളില്‍ ഒരാള്‍. ജയ്പൂര്‍ രാജാവായിരുന്ന ജയ് സിംഗില്‍ നിന്ന് തേജോ മഹാലയം, ഷാജഹാന്‍ സ്വന്തമാക്കുകയും മുംതാസിന്റെ ഖബറിടമാക്കുകയും ചെയ്തുവെന്നാണ് ഓക് വിവരിച്ചത്. ക്ഷേത്രങ്ങളും ഹിന്ദു രാജാക്കന്‍മാരുടെ കൈവശമുണ്ടായിരുന്ന കൊട്ടാരങ്ങളും കൈയടക്കി ഖബറിടങ്ങളാക്കി മാറ്റുക എന്നത് മുസ്‌ലിം രാജാക്കന്‍മാരുടെ രീതിയായിരുന്നുവെന്നും ഓക് പറഞ്ഞുവെച്ചു.


ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിലെ വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ, സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് താജ് മഹല്‍ ഒഴിവാക്കപ്പെട്ടപ്പോഴാണ് ഇതേച്ചൊല്ലിയുള്ള ആദ്യത്തെ തര്‍ക്കമുയര്‍ന്നത്. ഉദ്യോഗസ്ഥ തലത്തിലുണ്ടായ നോട്ടക്കുറവ് എന്ന് ഇത് വിശദീകരിക്കപ്പെട്ടു. 'അധിനിവേശ മുഗളന്‍'മാരുടെ നിര്‍മാണങ്ങളെ സംരക്ഷിക്കേണ്ടതില്ലെന്നും സംരക്ഷിക്കപ്പെടേണ്ടത് ഹിന്ദു രാജാക്കന്‍മാരുടെ നിര്‍മാണങ്ങളാണെന്നുമുള്ള വാദം ബി ജെ പിയില്‍ നിന്നും സംഘ്പരിവാറിലെ ഇതര സംഘടനകളില്‍ നിന്നുമുയര്‍ന്നതോടെ ഒഴിവാക്കല്‍ സംഘ പരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമായി. ഹിന്ദുക്കളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചയാളാണ് ഷാജഹാനെന്നും അതിനാല്‍ താജ് മഹലിന് സര്‍ക്കാര്‍ ഫണ്ട് നല്‍കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ട് ബി ജെ പി നേതാവും ഉത്തര്‍ പ്രദേശ് നിയമസഭാംഗവുമായ സംഗീത് സോം രംഗത്തുവരികയും ചെയ്തു. 2013ല്‍ ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിലും അത് വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ചയാളാണ് സംഗീത് സോം.


ബാബ്‌രി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുപോയി വെച്ച്, രാമക്ഷേത്രമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമം നടന്നതിനൊപ്പം കോടതി വ്യവഹാരവും തുടങ്ങിയിരുന്നു. ആ കേസിലെ ആദ്യത്തെ വാദി ശിശുവായ ശ്രീരാമന്‍. താജ്മഹലിന്റെ കാര്യത്തിലും വ്യവഹാര സാധ്യതകള്‍ പരതുന്നുണ്ട് സംഘ ബന്ധുക്കള്‍. ഇത്തരം ഹരജികള്‍ നിരുത്സാഹപ്പെടുത്തുകയാണ് ഉത്തര്‍ പ്രദേശ് ഹൈക്കോടതിയും സുപ്രീം കോടതിയും മുന്‍കാലത്ത് ചെയ്തത്. എന്നാല്‍ ആഗ്രയിലെ വിവിധ കോടതികളില്‍ ഹരജികള്‍ നല്‍കി, സംഗതി സജീവമാക്കി നിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു. 2015ല്‍ ഒരു കൂട്ടം അഭിഭാഷകര്‍ നല്‍കിയ ഹരജി തള്ളിപ്പോയിരുന്നു. ഇപ്പോള്‍ മറ്റൊരു കോടതിയില്‍ ഹരജി നിലവിലുണ്ട്. ഓകിന്റെ വാദങ്ങള്‍ തന്നെയാണ് ഹരജികളുടെ ഉള്ളടക്കം.


ഈ വാദങ്ങളെ പരോക്ഷമായി പിന്തുണക്കും വിധത്തില്‍ ചില ചരിത്രകാരന്‍മാര്‍ രംഗത്തെത്തിയിട്ടുമുണ്ട്. 'താജ് മഹലിരിക്കുന്ന സ്ഥലം ജയ് സിംഗില്‍ നിന്ന് ഷാജഹാന്‍ വാങ്ങിയതാണെന്നത് വസ്തുതയാണ്. ഇതിന് പകരം സ്ഥലം നല്‍കിയിരുന്നു. പക്ഷേ, അവിടെ ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന വാദം വിശ്വസനീയമല്ല. പക്ഷേ, ഹിന്ദു രാജാക്കന്‍മാരുടെ കൊട്ടാരങ്ങളോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ ഉണ്ടാകാറുണ്ട്. അങ്ങനെ എന്തെങ്കിലും ഇവിടെയുമുണ്ടായിട്ടുണ്ടാകാം.' എന്നിങ്ങനെയാണ് ചില ചരിത്രകാരന്‍മാരുടെ അഭിപ്രായം. പ്രത്യക്ഷത്തില്‍ സംഘ്പരിവാര്‍ വാദത്തെ തള്ളുന്നുവെന്ന് തോന്നുമെങ്കിലും അറിഞ്ഞോ അറിയാതെയോ പരോക്ഷമായി അതിനെ തുണയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്,


2015ല്‍ ആഗ്ര കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ട സമയത്ത് ബി ജെ പിയുടെ ഉത്തര്‍ പ്രദേശ് ഘടകം പ്രസിഡന്റായിരുന്ന ലക്ഷ്മികാന്ത് ബാജ്‌പേയി, തേജോ മഹാലയത്തിന്റെ കഥയുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ ഇത്രത്തോളം പ്രചാരം അന്ന് ലഭിച്ചിരുന്നില്ല. ഓരോ തവണയും ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നുണ്ട് എന്നതൊരു അപായ സൂചനയാണ്. ബാബ്‌രി മസ്ജിദിന്റെ കാര്യത്തില്‍ ദശകങ്ങളെടുത്ത് സാധിച്ചത്, ആശയ വിനിമയത്തിന്റെ പുതിയ സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ വര്‍ഷങ്ങള്‍ കൊണ്ട് സാധിക്കാന്‍ സംഘ്പരിവാരത്തിന് കഴിഞ്ഞേക്കും. ശിവക്ഷേത്രമുണ്ടായിരുന്നോ എന്ന് പുരാവസ്തു ഗവേഷണ വകുപ്പ് പരിശോധിക്കട്ടെ എന്ന് ഏതെങ്കിലുമൊരു കീഴ്‌ക്കോടതിയില്‍ നിന്ന് ഉത്തരവ് നേടാന്‍ സാധിച്ചാല്‍, കെട്ടുകഥകള്‍ക്ക് വിശ്വാസ്യതയുടെ ആവരണം ചാര്‍ത്താന്‍ അവസരമൊരുങ്ങും.


ഇപ്പോഴത്തെ തര്‍ക്കങ്ങളോട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. തീവ്ര നിലപാടുകളെ തള്ളിക്കളയുന്നതാണ് ഈ പ്രസ്താവനകളെന്നാണ് പ്രത്യക്ഷത്തില്‍ തോന്നുക. ഇന്ത്യക്കാര്‍ നിര്‍മിച്ച താജ് മഹല്‍ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നാണ് യോഗി ആദിത്യനാഥ് പ്രതികരിച്ചത്. ചരിത്രത്തിലുള്ള സംശയം നിലനിര്‍ത്തുന്നു യോഗി. സ്വന്തം ചരിത്രത്തിലും സംസ്‌കാരത്തിലും അഭിമാനം തോന്നാതെ രാജ്യത്തിന് മുന്നേറാനാകില്ലെന്നും ആ വിശ്വാസമില്ലാതായാല്‍ വ്യക്തിത്വം നഷ്ടപ്പെടുമെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. ഏത് ചരിത്രത്തിലും സംസ്‌കാരത്തിലുമാണ് അഭിമാനം തോന്നേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല അദ്ദേഹം. അവിശ്വാസ്യതയുടെ അന്തരീക്ഷം സൃഷ്ടിക്കും വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന് ആരോടും പറയുന്നില്ല രണ്ട് ഭരണാധികാരികളും. മുഗള്‍ രാജാവായ ഷാജഹാനാണ് താജ് മഹല്‍ നിര്‍മിച്ചത് എന്ന ചരിത്ര വസ്തുതയാണ് തങ്ങള്‍ അംഗീകരിക്കുന്നത് എന്നും പറയുന്നില്ല. അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള അവസരം തുറന്നിട്ടു കൊണ്ട്, ഔപചാരിക ഭാഷണം നടത്തുകയാണ് ഭരണാധികാരികള്‍.


ഹൈദരാബാദിലെ ചാര്‍മിനാറിന്റെ കാര്യം ഇവിടെ ഓര്‍ക്കണം. രാജ്യത്തെ ഗ്രസിച്ച പ്ലേഗ് ഒഴിഞ്ഞുപോയതിന്റെ സന്തോഷത്തില്‍ മുഹമ്മദ് ഖുലി ഖുത്തബ് ഷാ, 1591ല്‍ സ്ഥാപിച്ച ചാര്‍മിനാറിനോട് ചേര്‍ന്ന് ഭാഗ്യലക്ഷ്മി ക്ഷേത്രമുണ്ടെന്ന വാദം 1979ലാണ് ആദ്യമായി സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. മസ്ജിദും മദ്‌റസയുമൊക്കെ പ്രവര്‍ത്തിക്കുന്ന ചാര്‍മിനാറിനോട് ചേര്‍ന്ന് ക്ഷേത്രമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ നടന്ന ശ്രമം ചോദ്യം ചെയ്യപ്പെട്ടതായിരുന്നു സംഘര്‍ഷത്തിന്റെ കാരണം. അന്നോളം അങ്ങനെയൊരു ക്ഷേത്രത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. ഒരു ചരിത്ര രേഖയിലും അങ്ങനെയൊന്നിനെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. ചാര്‍മിനാറിനോട് ചേര്‍ന്നൊരു ക്ഷേത്രമുണ്ടെന്ന വാദമുയര്‍ത്തിയാല്‍, മറ്റൊരു പ്ലേഗിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയവരുടെ ഗൂഢ തന്ത്രം, പഴയ ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ നടപ്പാക്കപ്പെട്ടു, അവിടെയൊരു താത്കാലിക ക്ഷേത്രമുണ്ടായി. താത്കാലിക ക്ഷേത്രത്തിന് മേല്‍ക്കൂര പണിയാന്‍ ഏതാനും വര്‍ഷം മുമ്പ് ശ്രമമുണ്ടായപ്പോള്‍ വര്‍ഗീയ കാലുഷ്യം വീണ്ടും സൃഷ്ടിക്കപ്പെട്ടു. എപ്പോള്‍ വേണമെങ്കിലും പുണ്ണാക്കാവുന്ന മുറിവായി അതവിടെ നില്‍ക്കുന്നു.


പുണ്ണാക്കി മാറ്റാവുന്ന മുറിവുകള്‍ കൂടുതലുണ്ടാക്കുക എന്നതാണ് സംഘപരിവാരത്തിന്റെ ഉദ്ദേശ്യം. അതിലേക്ക് താജ് മഹലിനെക്കൂടി കൊണ്ടുവരാനുള്ള ശ്രമം കുറേക്കൂടി ഊര്‍ജിതമായിരിക്കുന്നു, ഉത്തര്‍ പ്രദേശില്‍ വലിയ ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിലെത്തിയ സാഹചര്യത്തില്‍. നിലനിന്നിരുന്ന സംസ്‌കൃതിയെയും അതിന്റെ പ്രതീകങ്ങളെയും നശിപ്പിച്ചവരുടെ പിന്‍മുറക്കാരാണ് രാജ്യത്തെ മുസ്‌ലിംകളെന്ന് പ്രചരിപ്പിക്കാന്‍ പുതിയൊരു ആയുധം. ഹൈന്ദവ പാരമ്പര്യത്തിന്റെ തുടര്‍ച്ച മാത്രമേ രാജ്യത്തുള്ളൂവെന്ന് വരുത്തി, ഏകധ്രുവ സമൂഹമെന്ന സങ്കല്‍പ്പത്തിന് ന്യായം തീര്‍ക്കാനുള്ള ഉപായം.

2017-10-16

മനുഷ്യര്‍ ജയിച്ചു, ബി ജെ പി തോറ്റു


ബി ജെ പിക്കും മുസ്‌ലിം ലീഗിന്റെ വിമതനെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തുവന്ന സ്വതന്ത്രനുമൊഴിച്ച് ബാക്കിയുള്ളവര്‍ക്കൊക്കെ വിജയം അവകാശപ്പെടാവുന്നതാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ഫലം. ലഭിച്ച വോട്ടുകളുടെ കണക്കിനെ മാത്രം അധികരിച്ചാണ് ഈ വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിം ലീഗിന്റെ കെ എന്‍ എ ഖാദറിന് 23,310 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2016ല്‍ പി കെ കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷവുമായി താരമ്യം ചെയ്യുമ്പോള്‍ 14,747 വോട്ട് കുറവ്. അത്രയും ഭൂരിപക്ഷം കുറക്കാനായത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലാത്തതിന് തെളിവായും കൂടുതലാളുകള്‍ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നതിന്റെ സൂചനയായും വിശദീകരിക്കാന്‍ സി പി എമ്മിനും ഇടത് ജനാധിപത്യ മുന്നണിക്കും സാധിക്കും. വേങ്ങര മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്ന എല്ലാ പഞ്ചായത്തിലും 2016നെ അപേക്ഷിച്ച് മുസ്‌ലിം ലീഗിന് വോട്ടുകുറഞ്ഞുവെന്നത് ഈ വാദത്തെ സാധൂകരിക്കുകയും ചെയ്യും.

എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടി എന്ന തലപ്പൊക്കമുള്ള നേതാവ് മത്സരിക്കുമ്പോള്‍ കിട്ടുന്ന വോട്ട്, കെ എന്‍ എ ഖാദറിന് ലഭിക്കാതിരിക്കുക സ്വാഭാവികമാണ്. കെ എന്‍ എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ലീഗിലുണ്ടായ അതൃപ്തി കൂടി പരിഗണിക്കുമ്പോള്‍ വിജയത്തിന് തിളക്കമുണ്ടെന്ന് പറയേണ്ടി വരും.


2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 3049 വോട്ട് മാത്രം നേടിയ എസ് ഡി പി ഐ ഇക്കുറി 8648 വോട്ട് നേടി. വോട്ട് ഇരട്ടിയലധികം വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. മുസ്‌ലിം ലീഗിനോടോ ലീഗ് സ്ഥാനാര്‍ത്ഥിയായ കെ എന്‍ എ ഖാദറിനോടോ ഉള്ള അതൃപ്തി  എസ് ഡി പി ഐയുടെ പക്കലേക്ക് ചാഞ്ഞുവെന്ന് ചുരുക്കം. ബി ജെ പിക്ക് 1327 വോട്ട് കുറവാണ് 2016നെ അപേക്ഷിച്ച് ലഭിച്ചത്.


ഒരു മണ്ഡലത്തില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് നടക്കെ, ഐക്യ - ഇടത് മുന്നണികള്‍ അവരുടെ മുഴുവന്‍ കരുത്തും പ്രചാരണ രംഗത്ത് വിനിയോഗിക്കും. അതുകൊണ്ട് തന്നെ ബി ജെ പിക്ക് വോട്ട് കുറയുക സ്വാഭാവികമാണ്. എന്നാല്‍ വേങ്ങര തെരഞ്ഞെടുപ്പിന്റെ സാഹചര്യം ഭിന്നമാണ്.  ബി ജെ പി സകലശക്തിയും സമാഹരിച്ച്, കേരളത്തില്‍ പ്രചാരണം ആരംഭിക്കുകയും സാധ്യമായ എല്ലാ വിഷയങ്ങളും വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയും ചെയ്ത സമയമായിരുന്നു ഇത്. അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിങ്ങനെ ബി ജെ പിയുടെ ഏതാണ്ടെല്ലാ കേന്ദ്ര നേതാക്കളും കേരള പര്യടനം നടത്തിയ സമയം. അതൊന്നും ചെറിയ ചലനം പോലും വേങ്ങരയിലുണ്ടാക്കിയില്ല, ബി ജെ പിക്ക് വോട്ട് കുറയുകയും ചെയ്തു. അവരുടെ വര്‍ഗീയ അജന്‍ഡയെ നിരസിക്കേണ്ടതുണ്ടെന്ന് ചെറു ശതമാനം ബി ജെ പി അനുഭാവികള്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതാണ്  വേങ്ങര നല്‍കുന്ന വലിയ വിജയം.


ഈ വിജയത്തിനൊരു മറുവശമുണ്ട്. അത് എസ് ഡി പി ഐയുടെ വോട്ടിലുണ്ടായ വര്‍ധനയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ ഒമ്പതിനായിരത്തിലധികം വോട്ട് എസ് ഡി പി ഐ നേടിയിരുന്നു. എസ് ഡി പി ഐയുടെ നേതൃനിരയില്‍ പ്രധാനിയായ നാസറുദ്ദീന്‍ എളമരമാണ് അന്ന് മത്സരിച്ചത്. പരമാവധി വോട്ട് സമാഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ അവര്‍ നടത്തിയ പ്രചാരണം ലക്ഷ്യം കണ്ടതിന്റെ ഫലമായിരുന്നു ആ വോട്ട്. അത്രത്തോളമെത്താന്‍ അവര്‍ക്ക് സാധിച്ചില്ല ഇക്കുറിയെങ്കിലും ബി ജെ പിയുടെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ തള്ളിക്കളഞ്ഞതുപോലെ അതിനെ പ്രതിരോധിച്ചുകൊണ്ട് എസ് ഡി പി ഐ നടത്തിയ തീവ്ര പ്രചാരണം തള്ളിക്കളയപ്പെട്ടില്ല. എസ് ഡി പി ഐയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യത്തെ പ്രതിരോധിക്കാന്‍ മുസ്‌ലിം ലീഗിന് സാധിച്ചില്ല എന്നതാണ് വസ്തുത. അവര്‍ക്ക് ഗുണം ചെയ്യും വിധത്തില്‍, തീവ്ര നിലപാടെടുക്കാന്‍ മുസ്‌ലിം ലീഗിലെ ചില നേതാക്കളെങ്കിലും തയ്യാറാകുകയും ചെയ്തു.


ഈ തിരഞ്ഞെടുപ്പുകാലത്ത് സജീവമായി നിന്ന ഹാദിയ കേസിലും കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും എസ് ഡി പി ഐ പൊതുവിലെടുത്ത നിലപാട്, ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആര്‍ എസ് എസ്സിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നതായിരുന്നു. ഇതേ അഭിപ്രായം ആവര്‍ത്തിക്കാന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെപ്പോലുള്ളവര്‍ മടി കാണിക്കാതിരുന്നത്, വേങ്ങരയിലെ മുസ്‌ലിംകള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് എസ് ഡി പി ഐക്കുണ്ടായ വോട്ട് വര്‍ധന. ഹാദിയ കേസില്‍ കൃത്യസമയത്ത് നിലപാടെടുക്കാന്‍ സി പി എം നേതൃത്വം മടി കാണിച്ചതും കൊടിഞ്ഞി ഫൈസല്‍ വധത്തിലും തുടര്‍ന്നുണ്ടായ പ്രതികാരക്കൊലയിലും പൊലീസിന്റെ ഭാഗത്തുണ്ടായ യുക്തിക്ക് നിരക്കാത്ത നടപടികളെ തിരുത്തുന്നതില്‍ ഭരണനേതൃത്വം കൃത്യസമയത്ത് ഇടപെടാതിരുന്നതും അനുകൂലമാക്കാന്‍ എസ് ഡി പി ഐക്ക് സാധിച്ചിട്ടുണ്ട്. അതിലേക്ക് എരി പകരുന്നതായിരുന്നു ലീഗ് നേതാക്കളില്‍ ചിലരുടെയെങ്കിലും അഭിപ്രായ പ്രകടനങ്ങള്‍. ഈ സാഹചര്യം തുടരുന്നത്, ഇടതുപക്ഷത്തിനല്ല, മുസ്‌ലിം ലീഗിനും അതുള്‍ക്കൊള്ളുന്ന യു ഡി എഫിനുമാണ് ഭാവിയില്‍ കൂടുതല്‍ പ്രയാസം സൃഷ്ടിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വോട്ടുകളില്‍ വലിയൊരളവ് യു ഡി എഫിന്റേതായിരുന്നുവെന്ന് ഓര്‍ക്കുക. ആഘാതമുണ്ടാകുക മലപ്പുറത്തായിക്കൊള്ളണമെന്നില്ലെന്ന് മാത്രം.


എല്‍ ഡി എഫിനെ സംബന്ധിച്ച്, വേങ്ങരയിലെ ലീഡ് കുറക്കാനായത് അവരുടെ ഭരണത്തിനുള്ള അംഗീകാരമായി പ്രചരിപ്പിക്കാന്‍ സാധിക്കും. ലീഗിന്റെ ശക്തിദുര്‍ഗമായ മണ്ഡലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനം വര്‍ധിപ്പിക്കാനായെന്നും അവകാശപ്പെടാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചതില്‍ ന്യൂനപക്ഷങ്ങള്‍ വലിയ പങ്കു വഹിച്ചിരുന്നു. ആ അവസ്ഥയില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് പറയുകയും ചെയ്യാം. എന്നാല്‍, അതിന് ഉതകുന്ന വിധത്തിലുള്ള നയ നിലപാടുകളാണോ ഭരണത്തിലിരുന്ന ഒന്നര വര്‍ഷത്തിനിടെ സി പി   എമ്മിന്റെ ഭാഗത്തു നിന്നും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടായത് എന്ന ഗൗരവമായ ആലോചനക്ക് അവരെ പ്രേരിപ്പിക്കേണ്ടത് കൂടിയാണ് വേങ്ങരയില്‍ ലഭിച്ച അധിക വോട്ട്. ഒപ്പം മതനിരപേക്ഷ നിലപാടിനൊപ്പം നിന്ന 18 ശതമാനത്തോളം വരുന്ന വേങ്ങരയിലെ മുസ്‌ലിം ഇതര വോട്ടര്‍മാരുടെ നിലപാടും പ്രത്യേകമായി ഇടതുപക്ഷം കണക്കിലെടുക്കേണ്ടതുണ്ട്. സംഘ് അജന്‍ഡകളെ അവരില്‍ വലിയൊരു വിഭാഗം നിര്‍ദാക്ഷിണ്യം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ നിന്ന് യു ഡി എഫ്, വിശിഷ്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രത്യേകിച്ച് പാഠങ്ങളൊന്നും ഉള്‍ക്കൊണ്ടിട്ടില്ലെന്ന തോന്നല്‍ വോട്ടര്‍മാരിലുണ്ടന്ന തിരിച്ചറിവാണ് ആ മുന്നണിക്കും അതിലെ വലിയ കക്ഷികളിലൊന്നായ ലീഗിനുമുണ്ടാകേണ്ടത്. ലീഗിതര വോട്ടുകളെ മുന്നണിയിലേക്ക് ആകര്‍ഷിക്കാന്‍ ബാധ്യതപ്പെട്ട കോണ്‍ഗ്രസിന്റെ പരാജയം കൂടിയാകാം വേങ്ങരയിലെ ഭൂരിപക്ഷത്തിലുണ്ടായ ചോര്‍ച്ച. അതിക്കുറി ബി ജെ പിയിലേക്ക് പോയില്ലെന്ന് മാത്രം. സോളാര്‍  തട്ടിപ്പുമായി ബന്ധപ്പെട്ട് അഴിമതി - ലൈംഗിക ആരോപണങ്ങള്‍ നേരിടുകയാണ് കോണ്‍ഗ്രസിന്റെ നേതൃനിര. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് പുറമെ. ഇത് കോണ്‍ഗ്രസിനെ മാത്രമല്ല, യു ഡി എഫിനെയും ദുര്‍ബലപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ലീഗിന്റെ ശക്തികേന്ദ്രമായ ഒരു മണ്ഡലത്തില്‍ ഭൂരിപക്ഷം പതിനാലായിരത്തിലധികം കുറയുന്നതിന് രാഷ്ട്രീയ പ്രാധാന്യം ഏറെ. അതു തിരിച്ചറിയുന്നതില്‍ ലീഗിനൊപ്പം ഉത്തരവാദിത്തം കോണ്‍ഗ്രസിനുമുണ്ട്.


രാജ്യത്താകെ മറുശബ്ദമില്ലാതാക്കിക്കൊണ്ടിരുന്ന നരേന്ദ്ര മോദിയും സംഘ്പരിവാരവും പല കാരണങ്ങളാല്‍ പ്രതിരോധത്തിലാകുകയാണ്. സാമ്പത്തിക വളര്‍ച്ച മുരടിക്കുകയും ചരക്ക് സേവന നികുതി നടപ്പാക്കിയതിലെ അപാകം മൂലം വ്യാപാര - വാണിജ്യ സമൂഹം അതൃപ്തിയിലാകുകയും തൊഴിലില്ലായ്മ വര്‍ധിച്ചത് യുവാക്കളെ അസന്തുഷ്ടരാക്കുകയും ചെയ്തതാണ് മൂന്നര വര്‍ഷത്തിന് ശേഷം പ്രതിപക്ഷ ശബ്ദത്തിന് മുഴക്കമുണ്ടാക്കിയത്. അതിന്റെ ഫലം കൂടിയാണ് വേങ്ങരക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കണ്ടത്. 2014ല്‍ ബി ജെ പിയുടെ വിനോദ് ഖന്ന 1,36,065 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സുനില്‍ ഝാക്കര്‍ 1,93,219 വോട്ടിന് വിജയിച്ചു. വിനോദ് ഖന്ന അന്തരിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ഏതാനും മാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന്റെ തുടര്‍ച്ചയാണിതെന്ന് ബി ജെ പിക്ക് വാദിക്കാമെങ്കിലും സുനില്‍ ഝാക്കറിന് ലഭിച്ച വലിയ ഭൂരിപക്ഷം, കേന്ദ്ര സര്‍ക്കാര്‍ നയങ്ങളോടുള്ള ജനത്തിന്റെ കൃത്യമായ വിയോജിപ്പിന് ദൃഷ്ടാന്തമാണെന്ന് വസ്തുതകള്‍ വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാകും.


കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വൈകാതെ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രാഹുല്‍ ഗാന്ധി, മുന്‍കാലത്തില്‍ നിന്ന് ഭിന്നമായി നേതൃഗുണം പ്രകടിപ്പിക്കുകയും യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊണ്ട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. രാഹുലിന്റെ വാക്കുകള്‍ക്ക് മുന്‍കാലത്തില്ലാത്ത പ്രാധാന്യം മാധ്യമങ്ങളിലും സമൂഹത്തിലും ലഭിക്കുകയും ചെയ്യുന്നു. അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ രാഹുലിന്റെ സന്ദര്‍ശനങ്ങള്‍ ആളെക്കൂട്ടുകയും ചെയ്യുന്നു. ഇവ്വിധമൊരു സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് തിരിച്ചറിയാത്തത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമായിരിക്കും. തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. വേങ്ങരയിലെ യു ഡി എഫിന്റെ ഭൂരിപക്ഷം കുറക്കാന്‍ തീരുമാനിച്ചപ്പോള്‍ വേങ്ങരയിലെ വോട്ടര്‍മാര്‍ അതേക്കുറിച്ച് കൂടി ചിന്തിച്ചിട്ടുണ്ടാകും.


മുസ്‌ലിം ലീഗിലെ അധികാരഘടനയിലും വേങ്ങര (സ്ഥാനാര്‍ഥി നിര്‍ണയവും ഭൂരിപക്ഷവും) ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. എല്ലാ തീരുമാനവും പി കെ കുഞ്ഞാലിക്കുട്ടിയുടേതായിരുന്ന കാലം കഴിഞ്ഞിരിക്കുന്നുവെന്ന് ഇവിടം ആവര്‍ത്തിക്കുന്നു. ഈ ഘടനാമാറ്റത്തെ ലീഗ് എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നത് കുടിയാണ് വേങ്ങരാനന്തരം കേരള രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കുന്നത്.

2017-10-09

ഘര്‍വാപ്പസി: നിശ്ശബ്ദതയുടെ അര്‍ഥമെന്ത്?


'മുസ്‌ലിംകളെല്ലാം ഭീകരരല്ല, എന്നാല്‍ ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന സമവാക്യം അവതരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ. നരേന്ദ്ര മോദി സമവാക്യമായി അവതരിപ്പിക്കുന്നതിന് ഏറെ മുമ്പ് തന്നെ രാജ്യത്ത് ഇത് പ്രചരിപ്പിക്കപ്പെട്ടിരുന്നു. എവിടെ സ്‌ഫോടനമുണ്ടായാലും അതിന്റെ ഭൗതിക ആഘാതം മുഴുവനായി പുറത്തുവരും മുമ്പേ തന്നെ, ആസൂത്രണം ചെയ്ത മുസ്‌ലിം ഭീകരവാദ സംഘടനകളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആ റിപ്പോര്‍ട്ടുകളെ സാധൂകരിക്കും വിധത്തില്‍, പൊലീസ് അറസ്റ്റുകള്‍ നടത്തുന്നതായിരുന്നു പതിവ്. ഇതിങ്ങനെ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഭീകരരെല്ലാം മുസ്‌ലിംകളാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു. അതിലൂടെ ഒരു സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി, വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ഭൂരിപക്ഷമതത്തെ ഒരു പക്ഷത്തേക്ക് നിര്‍ത്തി കരുത്താര്‍ജിക്കാനുമാണ് രാഷ്ട്രീയ സ്വയം സേവക് സംഘും പരിവാര സംഘടനകളും ശ്രമിച്ചത്.


മലേഗാവ്, മക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലും സംഝോത എക്‌സ്പ്രസിലുമുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ ഹിന്ദുത്വ ഭീകരവാദ ശൃംഖലയാണെന്ന അന്വേഷണ ഏജന്‍സിയുടെ നിഗമനങ്ങള്‍ പുറത്തുവരികയും ഈ സ്‌ഫോടനങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ച് സ്വാമി അസിമാനന്ദ കുറ്റസമ്മതമൊഴി നല്‍കുകയും ചെയ്തതോടെ 'ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന് ആവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായി. വിവിധ സ്‌ഫോടനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ദീര്‍ഘകാലം വിചാരണത്തടവ് അനുഭവിക്കേണ്ടി വന്ന മുസ്‌ലിം ചെറുപ്പക്കാരെ കോടതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയക്കുന്നതിന്റെ എണ്ണം കൂടിയതും സംഘ പ്രചാരണത്തിന്റെ മുനയൊടിച്ചു. ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയും പ്രജ്ഞാ സിംഗ്, കേണല്‍ ശ്രീകാന്ത് പുരോഹിത്, സ്വാമി അസിമാനന്ദ തുടങ്ങിയ ഏതാനും പേര്‍ അറസ്റ്റിലാകുകയും ചെയ്തതിന് ശേഷം രാജ്യത്ത് സ്‌ഫോടനങ്ങളുടെ എണ്ണം കുറഞ്ഞുവെന്നത് വസ്തുതയായി രാജ്യത്തിന് മുന്നിലുണ്ട് താനും.


സ്വാതന്ത്ര്യാനന്തരം രാജ്യത്ത് പലഭാഗത്തായി അരങ്ങേറിയ വര്‍ഗീയ കലാപങ്ങളുടെയെല്ലാം ഒരു വശത്ത് ആര്‍ എസ് എസ് ഉണ്ടായിരുന്നുവെന്നും പലേടത്തും കലാപം അവരുടെ സൃഷ്ടിയായിരുന്നുവെന്നും വിവിധ ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചതിലെ പങ്ക് കണക്കിലെടുത്താല്‍ ഹിന്ദുത്വ ഭീകരതയുടെ ചരിത്രം അന്ന് തുടങ്ങുന്നുവെന്ന് പറയാം. എങ്കിലും അതൊരു മൂര്‍ത്തരൂപമായി ഇന്ത്യന്‍ സമൂഹത്തിന് മുന്നിലെത്തുന്നത് 2007ലാണ്, 'കാവി ഭീകരത' എന്ന പ്രയോഗം 2002ല്‍ വ്യവഹരിക്കപ്പെട്ടു തുടങ്ങിയെങ്കിലും. മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് 2008ല്‍ പ്രഗ്യാ സിംഗ് അറസ്റ്റിലാകുന്നതോടെയാണ് ഭീകരാക്രമണങ്ങളില്‍ പരിവാര്‍ സംഘടനകളുടെ പങ്കാളിത്തം പതുക്കെ പുറത്തേക്കുവരുന്നത്.


സന്ദീപ് ഡാങ്കെ, രാമചന്ദ്ര കല്‍സാന്‍ഗ്രെ,  സുനില്‍ ജോഷി, നരേഷ് കോണ്ട്വാര്‍, ഹിമാംശു പാന്‍സെ, സുധാകര്‍ ദ്വിവേദി എന്നിങ്ങനെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ നിരവധി പേരെക്കുറിച്ചുള്ള വിവരങ്ങള്‍ തുടര്‍ന്ന് വന്നു. അഭിനവ് ഭാരതിന് പുറമെ സനാതന്‍ സന്‍സ്ഥ, ബജ്‌റംഗ് ദള്‍ തുടങ്ങിയ സംഘടനകള്‍ക്കും ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളതായി വിവിധ കേസുകളിലെ അന്വേഷണത്തില്‍ വെളിപ്പെട്ടു. ഇന്ദ്രേഷ് കുമാര്‍ മുതല്‍ ഇപ്പോഴത്തെ സര്‍ സംഘ് ചാലക് മോഹന്‍ ഭഗവത് വരെയുള്ളവരുടെ പേരുകള്‍ സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മതമൊഴിയില്‍ ഉള്‍പ്പെടുകയും ചെയ്തു.


ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയും 'ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന സമവാക്യം വൈരുദ്ധ്യത്തെ നേരിടുകയും ചെയ്ത 2008ന് പിറകെയാണ് ലവ് ജിഹാദ് പ്രചാരണം ആരംഭിക്കുന്നത്. ഇത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ. ഭീകരതയുടെ പേരില്‍ ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്നത് ഇനിയുമങ്ങോട്ട് എളുപ്പമാകില്ലെന്ന തോന്നലില്‍, കുറേക്കൂടി എളുപ്പത്തില്‍ നടത്താവുന്ന, വിഷാംശം കൂടുതലുള്ള പ്രചാരണം ആരംഭിച്ചതാകണം. അത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഫലം കണ്ടു, കേരളത്തില്‍. അതുകൊണ്ടാണ് അവാസ്തവങ്ങളോ അര്‍ധ വാസ്തവങ്ങളോ ഉള്‍ക്കൊള്ളിച്ച്  സംഘ ബന്ധമുള്ള ചില വെബ്‌സൈറ്റുകള്‍ ആരംഭിക്കുകയും കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത പ്രചാരണത്തിന് സാധൂകരണം നല്‍കും വിധത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരള കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സും രംഗത്തുവന്നത്. കേരളത്തിലും കര്‍ണാടകത്തിലും 2009ല്‍ ആരംഭിച്ച ഈ പ്രചാരണം, പിന്നീട് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍ പ്രദേശില്‍ ആവര്‍ത്തിച്ചു. അതിന്റെ മറവില്‍ സൃഷ്ടിച്ച വര്‍ഗീയ സംഘര്‍ഷത്തിന്റെ മുതലെടുപ്പിന് ലോക് സഭാ തെരഞ്ഞെടുപ്പ് വേദിയാകുകയും ചെയ്തു.


2009ല്‍ കേരളത്തിലും കര്‍ണാടകത്തിലും ആരംഭിച്ച പ്രചാരണത്തിന്, ആധികാരികതയുടെ സ്പര്‍ശം നല്‍കുന്നതില്‍ നീതിന്യായ സംവിധാനത്തിന്റെ ഇടപെടലും വലിയ പങ്കുവഹിച്ചിരുന്നു. പത്തനംതിട്ടയിലെ രണ്ട് പെണ്‍കുട്ടികളെ മതംമാറാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ മുസ്‌ലിംകളായ രണ്ട് ചെറുപ്പക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, കേരളത്തില്‍ 'ലവ് ജിഹാദ്' അരങ്ങേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മൂന്ന് വര്‍ഷത്തിനിടെ നടന്ന മതപരിവര്‍ത്തനങ്ങളില്‍ 'ലവ് ജിഹാദി'ന്റെ സാന്നിധ്യമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ ടി ശങ്കരന്‍ ഉത്തരവിട്ടു. 'ലവ് ജിഹാദി'നായി സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഇതിനായി വിദേശത്തു നിന്ന് പണം വരുന്നുണ്ടോ എന്നും അന്വേഷിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.


ഇക്കാര്യത്തില്‍ അന്നത്തെ ഡി ജി പി നല്‍കിയ റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി നിരസിച്ച കോടതി, പിന്നീട് എല്ലാ ജില്ലാ പൊലീസ് മേധാവികളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പതിനാല് ജില്ലാ പൊലീസ് മേധാവിമാരും ഇത്തരം സംഗതി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. കര്‍ണാടകത്തില്‍ ഈ പ്രചാരണം നടക്കുമ്പോള്‍ ബി ജെ പി നേതാവ് ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രിയും വി എസ് ആചാര്യ ആഭ്യന്തര മന്ത്രിയുമായിരുന്നു. ആ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി ഐ ഡി) അന്വേഷണം ഒന്നും കണ്ടെത്താതെയാണ് അവസാനിച്ചത്.


നിയമപരമായ നടപടികള്‍ അങ്ങനെ അവസാനിച്ചുവെങ്കിലും അവിശ്വാസത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനുള്ള മുഖ്യ ആയുധമായി ഇതിനെ സംഘ്പരിവാരം നിലനിര്‍ത്തുകയായിരുന്നു. അതിനെ ആളിക്കത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഹാദിയയും ആതിരയും ഉള്‍പ്പെട്ട കേസുകള്‍ അതിനൊരു അവസരം നല്‍കിയെന്ന് മാത്രം. ആ അവസരം നിഷേധിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പക്ഷത്തുനില്‍ക്കാനുമുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു കേരളത്തിലെ സമൂഹത്തിനും അതില്‍ സജീവമായ മതനിരപേക്ഷ രാഷ്ട്രീയ സംവിധാനങ്ങള്‍ക്കും. എന്നാല്‍ വേണ്ട സമയത്ത് ഈ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടതുകൊണ്ടാണ്, സമൂഹത്തിലാകെ സംശയം വിതറാന്‍ പാകത്തില്‍ ഈ രണ്ടു കേസുകളെ ഉപയോഗിക്കാന്‍ സംഘ്പരിവാരത്തിന് സാധിച്ചത്.


2009ല്‍ 'ലവ് ജിഹാദ്' എന്ന വ്യാജ പ്രചാരണം ആരംഭിച്ച സമയത്തും സ്വന്തം ഉത്തരവാദിത്തത്തോട് നീതിപുലര്‍ത്തിയിരുന്നില്ല മതനിരപേക്ഷ രാഷ്ട്രീയ സംവിധാനങ്ങള്‍. ഹിന്ദു സമൂഹത്തിന്റെ വോട്ട് നഷ്ടമാകുമോ എന്ന ഭയമാണ്, സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ ജനത്തെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള സ്വന്തം കഴിവിലുള്ള വിശ്വാസത്തേക്കാള്‍ അവരെ ഭരിച്ചത്. ഇപ്പോഴും അതുതന്നെ ഭരിക്കുന്നു. മുമ്പ്, ഭീകരാക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്തം, അന്വേഷണങ്ങള്‍ ആരംഭിക്കും മുമ്പ് മുസ്‌ലിംകളില്‍ ചുമത്തി ആ സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയപ്പോഴും ഇതേ മനോഭാവമാണ് മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ കാട്ടിയത്. ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍പ്പോലും യഥാവിധി അന്വേഷണം നടത്തി, വസ്തുത പുറത്തുകൊണ്ടുവരാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ കാട്ടിയില്ലെന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം.


'ലവ് ജിഹാദ്' പ്രചാരണത്തിന് കാറ്റുപിടിപ്പിക്കാന്‍ പാകത്തില്‍ നിസ്സംഗത പാലിച്ച മത നിരപേക്ഷ രാഷ്ട്രീയ സംവിധാനങ്ങള്‍, ഇതര മതസ്ഥരെ പ്രണയിക്കുകയോ അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്ന പെണ്‍കുട്ടികളെ (ആണ്‍കുട്ടികളെയും) തടവില്‍പാര്‍പ്പിച്ച് കടുത്ത പീഡനങ്ങളേല്‍പ്പിക്കുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതി ഉയരുമ്പോഴും നിസ്സംഗത തുടരുകയോ പേരിനു മാത്രം പ്രതികരിച്ച് പിന്‍വാങ്ങുകയോ ചെയ്യുകയാണ്. 'ലവ് ജിഹാദ്' പ്രചാരണത്തെ സാധൂകരിക്കാന്‍ വളരെ വേഗം രംഗത്തെത്തിയവര്‍, ഈ നിയമവിരുദ്ധതക്ക് മുന്നില്‍ മൗനം പാലിക്കുന്നു.


പരാതി പരിഗണിച്ച നീതിന്യായ സംവിധാനം സംഗതി ഗൗരവമേറിയതെന്ന നിരീക്ഷണം നടത്തി, അന്വേഷണത്തിന് പോലീസിന് നിര്‍ദേശം നല്‍കി കാത്തിരിക്കുന്നു. ലവ് ജിഹാദെന്ന പ്രചാരണം കണക്കിലെടുത്ത് ഡി ജി പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ജാഗ്രത, 'ഘര്‍ വാപ്പസി' കേന്ദ്രത്തിന്റെ കാര്യത്തില്‍ നീതിന്യായ സംവിധാനത്തിനുണ്ടായോ എന്ന് സംശയം. മൂന്ന് പെണ്‍കുട്ടികളും   ശിവശക്തി യോഗ കേന്ദ്രത്തിലെ (എറണാകുളത്തെ ഘര്‍ വാപ്പസി കേന്ദ്രം) മുന്‍ ജീവനക്കാരനും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും  കാര്യക്ഷമമായ അന്വേഷണത്തിന് പോലീസ് അറയ്ക്കുന്നു. ഈ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നും  അവരുടെ നഗ്നചിത്രങ്ങളെടുത്ത് അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടും സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമെന്ന് പ്രഖ്യാപിച്ച ഇടത് മുന്നണിയും അതിന്റെ മുഖ്യമന്ത്രിയും അന്വേഷണം ഊര്‍ജിതമാക്കാന്‍ പാകത്തില്‍ നടപടി സ്വീകരിക്കുന്നില്ല.


'ഘര്‍ വാപ്പസി' കേന്ദ്രത്തിനെതിരായ പരാതിയില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കാതിരിക്കുമ്പോള്‍ 'ലവ് ജിഹാദ്' എന്ന വ്യാജത്തെ പരോക്ഷമായി അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയണം. ഹാദിയക്ക് തടങ്കല്‍ വിധിച്ച നീതിന്യായ സംവിധാനവും 'ഘര്‍ വാപ്പസി' കേന്ദ്രങ്ങളെ പരോക്ഷമായി സാധൂകരിക്കുകയാണ്. രാഷ്ട്രീയ, ഭരണ, നിയമപാലന, നീതിന്യായ സംവിധാനങ്ങളൊക്കെ, ഏറിയും കുറഞ്ഞും ഭൂരിപക്ഷ വര്‍ഗീയതയോട് ചാഞ്ഞുനില്‍ക്കുന്നുവെന്ന പല്ലവി കൂടുതല്‍ അര്‍ഥവത്താക്കുകയാണ് ഈ സാഹചര്യം. ജനാധിപത്യ- മതനിരപേക്ഷ സങ്കല്‍പ്പം, ഭൂരിപക്ഷ വര്‍ഗീയതയില്‍ അധിഷ്ഠിതമായ ജനാധിപത്യ, മതനിരപേക്ഷ സങ്കല്‍പ്പമെന്ന് തിരുത്തി വായിക്കേണ്ടിവരും.

2017-09-26

മേരെ പ്യാരെ ദേശ് വാസിയോം...നിക്കര്‍ കീറി


അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് പെട്രോളും ഡീഡലും മണ്ണെണ്ണയും പ്രകൃതി വാതകവുമൊക്കെയാക്കി ചില്ലറ വിപണിയില്‍ സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നതായിരുന്നു കുറച്ച് വര്‍ഷം മുമ്പ് വരെയുള്ള പതിവ്. ഇവക്കൊക്കെ നല്‍കേണ്ട സബ്‌സിഡി നിശ്ചയിക്കുക സര്‍ക്കാറായിരിക്കും. സബ്‌സിഡി നല്‍കി ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോഴുമ്പോള്‍ എണ്ണ വിതരണക്കമ്പനികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തി നല്‍കും. പെട്രോളിനുള്ള സബ്‌സിഡി രണ്ടാം യു പി എ സര്‍ക്കാര്‍ ഇല്ലാതാക്കി. ഡീസലിന്റേത് നരേന്ദ്ര മോദി സര്‍ക്കാറും. ഇറക്കുമതി ചെയ്യാനും സംസ്‌കരിക്കാനും വിതരണം ചെയ്യാനുമുള്ള ചെലവ് കണക്കാക്കി ഇവ രണ്ടിന്റെയും വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കായി. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്‌സിഡി നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ തോതില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. ഇനി വേണം കണക്കുകളിലേക്ക് വരാന്‍.


പെട്രോളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി ഇനത്തില്‍ 2009ല്‍ കേന്ദ്ര സര്‍ക്കാറിനുണ്ടായിരുന്ന ബാധ്യത ഒരു ലക്ഷത്തി മൂവായിരം കോടി രൂപയായിരുന്നു. അന്ന് അസംസ്‌കൃത എണ്ണക്ക് ബാരലിന് 140 ഡോളറായിരുന്നു വില. 2010ല്‍ സബ്‌സിഡി ബാധ്യത 46,000 കോടിയായി. ഇത്രയും വലിയ ബാധ്യത സബ്‌സിഡി ഇനത്തില്‍ പേറുമ്പോഴും അസംസ്‌കൃത എണ്ണയുടെ എക്‌സൈസ് നികുതി കുറച്ച്, പെട്രോളിന്റെയും ഡീസലിന്റെയും വില പിടിച്ചു നിര്‍ത്തിയിരുന്നു അന്നത്തെ യു പി എ സര്‍ക്കാര്‍.


അസംസ്‌കൃത എണ്ണക്ക് ബാരലിന് ഇപ്പോള്‍ 56 ഡോളര്‍ വരെയാണ് വില. നാല്‍പ്പത് ഡോളര്‍ വരെ താഴ്ന്നതിന് ശേഷമാണ് ഉയര്‍ന്നത്. ഇനിയും ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നു. പെട്രോളിനും ഡീസലിനും സബ്ഡിയില്ലാത്തതിനാല്‍ ആ ബാധ്യത കേന്ദ്ര സര്‍ക്കാറിനില്ല. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്‌സിഡി പരിമിതപ്പെടുത്തകയാല്‍ അതുവഴിയുള്ള ബാധ്യതയും കുറവ്. ശരാശരി 50,000 കോടി രൂപയുടെ ബാധ്യതയില്‍ നിന്ന് കേന്ദ്ര ഖജനാവ് ഒഴിവായെന്ന് കണക്കാക്കാം. അസംസ്‌കൃത എണ്ണക്കുമേലുള്ള എക്‌സൈസ് നികുതി പലകുറി ഉയര്‍ത്തിയതു വഴി ഖജനാവിലേക്ക് കിട്ടുന്ന വരുമാനം ലാഭവും. 2015 - 16 സാമ്പത്തിക വര്‍ഷത്തില്‍ എക്‌സൈസ് നികുതി വഴി കേന്ദ്രം സമാഹരിച്ചത് 1.99 ലക്ഷം കോടി രൂപയാണ്. ഒഴിവായ സബ്‌സിഡി ബാധ്യത കൂടി കണക്കിലെടുത്താല്‍ ലാഭക്കണക്ക് രണ്ടര ലക്ഷം കോടിയാകും.


2016 - 17ല്‍ ഈ തുക ഉയരാനേ സാധ്യതയുള്ളൂ. രണ്ടു വര്‍ഷം കൊണ്ട് ചുരുങ്ങിയത് അഞ്ച് ലക്ഷം കോടി രൂപ കേന്ദ്ര ഖജനാവില്‍ അധികമായുണ്ടായി. എക്‌സൈസ് നികുതി കുറക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയ സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലും ഏതാണ്ട് രണ്ടര ലക്ഷം കോടി കേന്ദ്ര ഖജനാവില്‍ അധികമായെത്തും.


ഇനി നോക്കേണ്ടത് ധനക്കമ്മിയുടെ കണക്കാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമായി ധനക്കമ്മി പരിമിതപ്പെടുത്തണമെന്ന നിയമം (ധന ഉത്തരവാദിത്ത നിയമം) പാര്‍ലിമെന്റ് പാസ്സാക്കിയിട്ട് ദശകങ്ങളായി. ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. നടപ്പു സാമ്പത്തിക വര്‍ഷം (2017-18) ധനക്കമ്മി 3.2 ശതമാനമായി ചുരുക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ഏപ്രില്‍ ഒന്നിന് ധനകാര്യ വര്‍ഷം തുടങ്ങി ജൂലൈ 31 ആകുമ്പോഴേക്കും (നാല് മാസം) ബജറ്റില്‍ പറഞ്ഞ ധനക്കമ്മിയുടെ 92.4 ശതമാനമായി(ഏതാണ്ട് 5.05 ലക്ഷം കോടി). ബജറ്റ് പ്രഖ്യാപനത്തില്‍ ഉറച്ചുനിന്നാല്‍ ബാക്കി എട്ട് മാസം കൊണ്ട് വരുത്താവുന്ന ധനക്കമ്മി 7.6 ശതമാനം മാത്രം. 3.2ശതമാനമെന്ന ലക്ഷ്യത്തില്‍ ഉറച്ചുനിന്നാല്‍ വലിയതോതില്‍ ചെലവ് ചുരുക്കേണ്ടി വരും. അങ്ങനെ വന്നാല്‍ സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള  യാത്രയുടെ വേഗം കൂടും.


കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ ധനക്കമ്മി 3.2 ശതമാനമാക്കുക എന്ന ലക്ഷ്യം മറന്ന് 50,000 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷം അധികമായി ചെലവിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ വലുപ്പം കണക്കിലെടുത്താല്‍ 50,000 കോടി രൂപയെന്നത് വലിയൊരു തുകയല്ല. ദേശീയ പാതാ വികസനം, റെയില്‍വേയിലെ നടപ്പു പദ്ധതികള്‍ തുടങ്ങിയവ വേഗത്തിലാക്കാന്‍ പോലും ഈ തുക മതിയാകില്ല. മാത്രമല്ല, അധികമായി അനുവദിക്കുന്ന പണത്തില്‍ വലിയൊരു ഭാഗം ഭരണ നടപടികളുടെ ചെലവിലേക്ക് മാറ്റിവെക്കേണ്ടിയും വരും. പ്രതിസന്ധിയുടെ ആഴമറിഞ്ഞുള്ള മരുന്നല്ല ധനമന്ത്രി കുറിക്കുന്നത് എന്ന് ചുരുക്കം. വരുത്താവുന്ന ധനക്കമ്മിയുടെ 92.4 ശതമാനത്തിലേക്ക് എത്താന്‍ പാകത്തില്‍ ധനവിനിയോഗം ആദ്യത്തെ നാല് മാസം കൊണ്ട് നടത്തുകയും ആദ്യ പാദത്തില്‍ വളര്‍ച്ച ചുരുങ്ങുകയും ചെയ്തുവെങ്കില്‍, ബാക്കിയുള്ള എട്ട് മാസം 50,000 കോടി അധികമായി ചെലവിട്ടതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകാനില്ല.


2014ലും 2015ലും രാജ്യം വലിയ വരള്‍ച്ചയെ നേരിട്ടു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വരള്‍ച്ചയുണ്ടാകുന്നത് അപൂര്‍വമാണ്. ഈ സാഹചര്യം കാര്‍ഷിക മേഖലയെ വല്ലാതെ തളര്‍ത്തിയിരുന്നു. 2016ല്‍ കാലവര്‍ഷം മെച്ചപ്പെടുകയും കാര്‍ഷിക മേഖല ഉണര്‍വ് കാട്ടുകയും ചെയ്തപ്പോഴാണ് 2016ല്‍ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി എടുത്തത്. അതോടെ കാര്‍ഷിക മേഖല വീണ്ടും പ്രതിസന്ധിയിലായി. തുടര്‍ച്ചയായ മൂന്ന് വര്‍ഷം പ്രതിസന്ധി നേരിട്ട കാര്‍ഷിക മേഖല ഇനി തിരികെക്കയറണമെങ്കില്‍ എത്രകാലം വേണ്ടിവരുമെന്നതില്‍ തിട്ടമില്ല.  കാര്‍ഷിക മേഖലയുടെ പ്രതിസന്ധി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചിട്ടുണ്ട്.


രാജ്യത്തെ ഏറ്റവും വലിയ കമ്പോളമാണ് ഗ്രാമീണ മേഖല. അവിടം നിശ്ചലമാകുന്നുവെന്നാല്‍ ഉപഭോഗം കുറയുന്നുവെന്നും വ്യാവസായിക ഉത്പാദനം ചുരുങ്ങുന്നുവെന്നുമാണ് അര്‍ഥം. അതുകൊണ്ടാണ് 2016 - 17ല്‍ 7.4ശതമാനമായി ചുരുങ്ങിയ വ്യാവസായിക ഉത്പാദനം 2017 -18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1.6 ശതമനമായി ഇടിഞ്ഞത്. ഈ നില തുടര്‍ന്നാല്‍ ഗുരുതരമായ പ്രതിസന്ധിയിലേക്കാവും രാജ്യം നീങ്ങുക. മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് വലിയ സംഭാവന നല്‍കുകയും വലിയ തോതില്‍ തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്തിരുന്ന നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലാണ്. മറ്റിടങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. അല്‍പ്പമെങ്കിലും മെച്ചം സേവന മേഖലയാണ്. ജി എസ് ടി നടപ്പാക്കിയതോടെ അവിടെയും ചെറിയ പിന്നാക്കം പോക്ക് ദൃശ്യമാകുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ വരുംപാദങ്ങളിലെ വളര്‍ച്ചയെ ഇത് കൂടുതല്‍ താഴേക്ക് നയിക്കും.


നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആഭ്യന്തര സ്വകാര്യ നിക്ഷേപത്തിന്റെ തോത് കുറയുകയാണുണ്ടായതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ സമ്മതിക്കുന്നുണ്ട്. ആഭ്യന്തര കുത്തകകകള്‍ക്ക് കൈയയച്ച് സഹായം നല്‍കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. ബേങ്കുകളുടെ കിട്ടാക്കടത്തില്‍ വലിയൊരു ശതമാനം ഈ കുത്തകകളുടേതായിരുന്നു. അത് എഴുതിത്തള്ളി, ഋണബാധ്യതയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. എന്നിട്ടും നിക്ഷേപത്തിന് സ്വകാര്യ മേഖല തയ്യാറാകുന്നില്ലെങ്കില്‍, വിശ്വാസത്തോടെ നിക്ഷേപം നടത്താവുന്ന അന്തരീക്ഷം രാജ്യത്തില്ലെന്നാണ് അര്‍ത്ഥം. തീവ്ര വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കാനും വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും ആസൂത്രിതമായി നടക്കുന്ന നീക്കങ്ങള്‍ നിക്ഷേപകരെ പിന്നാക്കം വലിക്കുന്നുണ്ടാകണം.


നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിച്ചുവെന്നതാണ് സര്‍ക്കാറിന് അവകാശപ്പെടാവുന്ന ഏക നേട്ടം. ഇതിലധികവും ഓഹരിക്കമ്പോളത്തിലേക്ക് എത്തുന്നവ മാത്രമാണ്. റെയില്‍വേ, പ്രതിരോധം തുടങ്ങി ഏതാണ്ടെല്ലാ മേഖലകളും വിദേശ നിക്ഷേപത്തിന് തുറന്നിട്ടിട്ടുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ഇത് തുറന്നിടുന്നത് രാജ്യ സുരക്ഷക്ക് എത്രത്തോളം ഗുണകരമാണ് എന്ന ആലോചന 'രാജ്യ സ്‌നേഹിക'ള്‍ക്ക് ഉണ്ടായതുമില്ല. എന്നിട്ടും ഈ മേഖലകളില്‍ വിദേശ നിക്ഷേപമെത്തിയോ എന്നതില്‍ സംശയം. നിക്ഷേപമെത്തിയിരുന്നുവെങ്കില്‍ തൊഴിലവസരങ്ങളുടെ സൃഷ്ടിയിലെങ്കിലും ചെറിയ മാറ്റം കാണുമായിരുന്നു.


ആസൂത്രണവും ദീര്‍ഘ വീക്ഷണവും ഇല്ലാതിരിക്കുകയും അധികാരം പൂര്‍ണമായും ഒരാളില്‍ കേന്ദ്രീകരിക്കുകയും 'ഞാന്‍' മാത്രമാണ് ശരിയെന്ന് ഏകാധിപതി വിശ്വസിക്കുകയും ചെയ്യുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചോ അത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചോ ആലോചനകളുണ്ടാകില്ല. അത്തരം ആലോചനകള്‍ക്ക് പരമാധികാരി പഴുതു നല്‍കുകയുമില്ല. സമ്പദ് വ്യവസ്ഥയെ കൃത്യമായി മനസ്സിലാക്കുന്നവരുടെ അഭിപ്രായങ്ങളെ പരിഗണിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നതിന് തെളിവാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് അടുത്തിടെ നടത്തിയ തുറന്നുപറച്ചിലുകള്‍. രണ്ട് വരള്‍ച്ചയെ നേരിട്ട് തളര്‍ന്നു നില്‍ക്കുന്ന കാര്‍ഷിക മേഖലക്ക് പൊടുന്നനെയുള്ള നോട്ട് പിന്‍വലിക്കല്‍ ഏല്‍പ്പിക്കുന്ന ആഘാതം താങ്ങാനാകില്ലെന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.


അത്തരമൊരു നടപടി, ചെറികിട - ഇടത്തരം വ്യവസായങ്ങളെ, വ്യാപാര - വാണിജ്യ മേഖലകളെ ഏതളവില്‍ ബാധിക്കുമെന്ന ആലോചനയുണ്ടായുമില്ല. 'ഞാന്‍' മാത്രം ഭരിക്കുന്ന ഒരു സമ്പ്രദായത്തില്‍ അത്തരം ആലോചനകള്‍ക്ക് പ്രസക്തിയുണ്ടാകില്ല. വകുപ്പു വിഭജിച്ചപ്പോള്‍ നയപരമായ കാര്യങ്ങളൊക്കെ 'എന്റെ' അധികാരത്തിന്‍ കീഴിലാക്കിയത് അതുകൊണ്ടാണല്ലോ!
ശബ്ദ ഘോഷത്തോടെ പ്രഖ്യാപിക്കുന്ന വലിയ പദ്ധതികളോ കപട ദേശീയതയിലൂന്നിയുള്ള വികാരം വളര്‍ത്തലോ തീവ്ര വര്‍ഗീയത പ്രയോഗിച്ചുള്ള വിദ്വേഷം വളര്‍ത്തലോ രാജ്യത്തെ സാമ്പത്തി യാഥാര്‍ഥ്യങ്ങളെ ഇല്ലതക്കാന്‍ പര്യാപ്തമല്ലെന്ന് ഇനിയും മനസ്സിലായിട്ടില്ല, പരമാധികാരിക്കും അദ്ദേഹത്തെ ഓച്ഛാനിച്ചു നില്‍ക്കുന്ന സംഘ്പരിവാര നേതാക്കള്‍ക്കും. ഗുജറാത്ത് മാതൃകയില്‍ അധികാരത്തുടര്‍ച്ച സമ്മാനിക്കാന്‍ കണ്‍കെട്ടു വിദ്യകളും വര്‍ഗീയതയും മതിയാകുമെന്ന വിശ്വാസമാണ് അദ്ദേഹത്തെ നയിക്കുന്നത്. പക്ഷേ, വയറ്റത്തടിയേല്‍ക്കുന്ന ജനം ഈ വിശ്വാസത്തിനൊപ്പം എത്രകാലം നില്‍ക്കും?


പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള അധിക വരുമാനം, കള്ളപ്പണം തടയാനുള്ള നടപടികളുടെ ഭാഗമായി (സ്വയം വെളിപ്പെടുത്തലും നോട്ട് പിന്‍വലിക്കലുമുള്‍പ്പെടെ) ആദായ നികുതി ഇനത്തില്‍ ലഭിച്ചെന്ന് മോദി അവകാശപ്പെടുന്ന അധിക തുക, ഭക്ഷ്യവസ്തുക്കള്‍, വളം തുടങ്ങിയവയുടെ സബ്‌സിഡി പരിമിതപ്പെടുത്തിയതിലൂടെ ഒഴിവായ ബാധ്യത എന്നിങ്ങനെ പല അനുകൂല സാമ്പത്തിക ഘടകങ്ങളുമുണ്ടായിരിക്കെയാണ് വളര്‍ച്ചാ മുരടിപ്പിലേക്ക് രാജ്യത്തെ മോദിയും സംഘവും നയിച്ചത്. അതില്‍ നിന്ന് കരകയറാനുള്ള ഒരു വഴിയും ജെയ്റ്റ്‌ലിക്ക് മുന്നില്‍ തെളിയുന്നില്ല. ജെയ്റ്റ്‌ലി കണ്ടെത്തുന്ന വഴി, പരമാധികാരി അംഗീകരിച്ചുകൊള്ളണമെന്നുമില്ല. ചൈനയേക്കാള്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് ഊറ്റം കൊണ്ടവര്‍, ഇതുവരെ കാണാത്ത മാന്ദ്യത്തിലേക്ക് രാജ്യത്തെ എത്തിക്കുമോ  എന്നേ അറിയേണ്ടതുള്ളൂ.

2017-09-19

കറന്റ് അക്കൗണ്ട് കമ്മി (മോദി ബ്രാന്‍ഡ്)


2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ, 1998 മുതല്‍ അധികാരത്തിലിരുന്ന, ബി ജെ പി നയിച്ച ദേശീയ ജനാധിപത്യ സഖ്യം (നാഷനല്‍ ഡെമോക്രാറ്റിക് അലയന്‍സ് - എന്‍ ഡി എ) നേരിട്ടത് 'ഇന്ത്യ തിളങ്ങുന്നു'വെന്ന മുദ്രാവാക്യമുയര്‍ത്തിയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട തിരഞ്ഞെടുപ്പുകളിലൊക്കെ ഉയര്‍ന്ന മുദ്രാവാക്യങ്ങളില്‍ നിന്ന് ഭിന്നമായൊരു മുദ്രാവാക്യം അവതരിപ്പിക്കാന്‍ ബി ജെ പി ശ്രമിച്ചത്, യുവാക്കളെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ടായിരുന്നു. സാമ്പത്തിക വളര്‍ച്ചയുടെ തോത് ഉയര്‍ത്തുകയും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യാന്‍ എ ബി വാജ്പയിയുടെ നേതൃത്വത്തിലിരുന്ന സര്‍ക്കാറിന് സാധിച്ചുവെന്നും അതിലൂടെയുണ്ടായ 'തിളക്കം' വോട്ടിംഗിനെ സ്വാധീനിക്കുമെന്നുമായിരുന്നു കണക്ക് കൂട്ടല്‍. വ്യക്തികളില്‍ കൂടുതല്‍ കേന്ദ്രീകരിക്കാതെ, രാജ്യത്തെ മുന്നില്‍ വെച്ച് നടത്തിയ പ്രചാരണത്തെ വിശ്വാസത്തിലെടുക്കാന്‍ രാജ്യത്തെ വോട്ടര്‍മാര്‍ തയ്യാറായില്ല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപമെടുത്ത യൂനൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യു പി എ) ഇടത് പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്തു.


പത്ത് വര്‍ഷത്തിന് ശേഷം രാജ്യം, പാര്‍ട്ടി, പാര്‍ട്ടിയുടെ നയങ്ങള്‍ എന്നിവയെയൊക്കെ അപ്രസക്തമാക്കിക്കൊണ്ട്, നരേന്ദ്ര മോദിയെന്ന ബ്രാന്‍ഡ് തിരഞ്ഞെടുപ്പു വിപണിയില്‍ അവതരിപ്പിച്ച് വിജയം വരിക്കാന്‍ ബി ജെ പിക്കായി. പാര്‍ട്ടി മുന്‍കൈ എടുത്ത് രൂപവത്കരിച്ചതായിരുന്നില്ല ആ ബ്രാന്‍ഡ്. മറിച്ച് മോദി തന്നെ മുന്‍കൈ എടുത്ത് ആരംഭിച്ച ബ്രാന്‍ഡ് ബില്‍ഡിംഗ് പിന്നീട് ബി ജെ പിക്കും സംഘ്പരിവാരത്തിലെ ഇതര ഘടകങ്ങള്‍ക്കും ഏറ്റെടുക്കേണ്ടി വരികയായിരുന്നു. ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണത്തിലൂടെ ലക്ഷ്യമിട്ട യുവാക്കളെയും ഇടത്തരക്കാരെയും നഗരവാസികളെയുമാണ് മോദി എന്ന ബ്രാന്‍ഡും ലക്ഷ്യമിട്ടത്.


വ്യാഴവട്ടത്തിലേറെ നീണ്ട ഭരണത്തിലൂടെ, ഗുജറാത്തില്‍ വലിയ വികസനമുണ്ടാക്കിയെന്ന, ഏറെക്കുറെ പൊള്ളയായ, അവകാശവാദത്തെ സ്ഥാപിച്ചെടുക്കുകയായിരുന്നു ആദ്യത്തെ പടി. ജനങ്ങളുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നിന്ന് കുടിയൊഴിയേണ്ടിവന്ന ടാറ്റയെ ഗുജറാത്തിലേക്ക് ക്ഷണിച്ച്, നാനോ നിര്‍മാണ  പ്ലാന്റ് സ്ഥാപിക്കാന്‍ അവസരമൊരുക്കിയത് 'വികസന നായകന്‍' എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ഗുജറാത്തിലെ നേതാവ് എന്നതില്‍ നിന്ന് ദേശീയ നേതാവ് എന്നതിലേക്ക് വളരുന്നതിലും ഇത് നല്‍കിയ സഹായം ചെറുതായിരുന്നില്ല. ഗുജറാത്ത് വംശഹത്യാ ശ്രമവും വ്യാജ ഏറ്റുമുട്ടലുകളും നല്‍കിയ പ്രതികൂല പ്രതിച്ഛായയെ മറികടക്കുന്നതിന് വേണ്ടി കൂടിയാണ് വികസന മുദ്രാവാക്യം നരേന്ദ്ര മോദിയും അദ്ദേഹം വാടകക്കെടുത്ത പ്രചാരകരും മുന്നോട്ടുവെച്ചത്.


2008ല്‍ ആരംഭിച്ച ആഗോളമാന്ദ്യത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിച്ചത്, 2013 - 14 കാലത്തെ ബ്രാന്‍ഡ് ബില്‍ഡിംഗ്  പരിശ്രമത്തില്‍ നരേന്ദ്ര മോദി വലിയ തോതില്‍ ഉപയോഗിച്ചിരുന്നു. 2009ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ യു പി എ സര്‍ക്കാറിന്റെ പരാജയത്തിന് തെളിവായി വളര്‍ച്ചാ മുരടപ്പിനെ ചിത്രീകരിച്ചു. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തതും അന്ന് നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളിലെ മുഖ്യ ഇനങ്ങളായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് വേഗം കൂടിയപ്പോള്‍ 'ഞാന്‍' അധികാരത്തിലെത്തിയാല്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കൂട്ടുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമൊക്കെ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.


അധികാരത്തിലേറി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍, യുവാക്കളെയും ഇടത്തരക്കാരെയും ആകര്‍ഷിക്കാന്‍ പാകത്തില്‍ നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങളൊക്കെ വെള്ളത്തില്‍ വരച്ചവര പോലെയായിരിക്കുന്നു. സമ്പദ് ഘടനയുടെ വിവിധ സൂചികകള്‍ സംസാരിക്കുന്ന തെളിവായി നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്. അതിലേറ്റവും പുതിയയാണ് കറന്റ് അക്കൗണ്ട് കമ്മിയുടെ ക്രമാതീതമായ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ (2016-17) ആദ്യത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ദശാംശം ഒരു ശതമാനമായിരുന്ന കമ്മി, 2017 - 18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2.4 ശതമാനമായി ഉയര്‍ന്നു.


രാജ്യത്തിന് കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തെ ഇറക്കുമതിക്കു വേണ്ടിവരുന്ന ചെലവുമായി താരതമ്യം ചെയ്താണ് കറന്റ് അക്കൗണ്ട് കമ്മി കണക്കാക്കുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.4 ശതമാനം കമ്മിയെന്ന് പറഞ്ഞാല്‍ കയറ്റുമതിയിലൂടെ ലഭിച്ച വരുമാനത്തേക്കാള്‍ 1430 കോടി ഡോളര്‍ (ഏകദേശം 91,500 കോടി രൂപ) അധികമായി ഇറക്കുമതിക്ക് ചെലവിട്ടു എന്നാണ് അര്‍ഥം. അതായത് രാജ്യത്തു നിന്നുള്ള കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായിരിക്കുന്നുവെന്ന് ചുരുക്കം. സ്വര്‍ണത്തിന്റെ ഇറക്കുമതി കൂടിയതും ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ദുര്‍ബലമായി തുടരുന്നതും കമ്മി കൂടാന്‍ കാരണമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നുണ്ട്. സാങ്കേതികമായി ഇത് ശരിയായിരിക്കാമെങ്കിലും ഉത്പാദനം വര്‍ധിപ്പിക്കാനും ആഗോള വിപണിയില്‍ മത്സരിക്കാനും പാകത്തില്‍ ആഭ്യന്തര നിര്‍മാണ മേഖല കരുത്താര്‍ജിച്ചില്ലെന്നതാണ് വസ്തുത. കരുത്താര്‍ജിച്ചില്ലെന്ന് മാത്രമല്ല, ദുര്‍ബലമാകുകയും ചെയ്തു. അതിന് തെളിവാണ് ആഭ്യന്തര വളര്‍ച്ചാ നിരക്ക് കഴിഞ്ഞ പാദത്തില്‍ 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞത്.


നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ വളര്‍ച്ചാ നിരക്ക് കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയിരുന്നു. (നിരക്ക് ഉയരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള നടപടിയായിരുന്നു ഇതെന്ന വിമര്‍ശം അന്ന് തന്നെ ഉയര്‍ന്നിരുന്നു) ഇതേത്തുടര്‍ന്ന് അധികാരമേറ്റതിന് ശേഷമുള്ള ഏതാനും പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നുനിന്നു. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 9.2 ശതമാനമായിരുന്നു നിരക്ക്. അതിന് ശേഷം തുടര്‍ച്ചയായി നിരക്ക് താഴ്ന്നു. 2016 നവംബര്‍ എട്ടിനാണ് (കു)പ്രസിദ്ധമായ നോട്ട് പിന്‍വലിക്കല്‍ നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. ചരക്ക് സേവന നികുതി പ്രാബല്യത്തിലാകുന്നത് ജൂലൈ ഒന്നിനും. ഇത് രണ്ടും വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പക്ഷേ, ഇതിനൊക്കെ മുമ്പേ തന്നെ വളര്‍ച്ചാ നിരക്ക് ഇടിഞ്ഞുതുടങ്ങിയിരുന്നു.


സാമ്പത്തിക വളര്‍ച്ചക്ക് ഉതകും വിധത്തില്‍ നിക്ഷേപം ആകര്‍ഷിക്കാനോ ഉത്പാദന വര്‍ധനക്ക് സഹായകമാകും വിധത്തില്‍ നയങ്ങള്‍ ആവിഷ്‌കരിക്കാനോ മോദി സര്‍ക്കാറിന് സാധിച്ചില്ലെന്ന് ചുരുക്കം. അതിന്റെ കൂടെയാണ് നോട്ട് പിന്‍വലിച്ചതോടെ സൃഷ്ടിക്കപ്പെട്ട സ്തംഭനാവസ്ഥ. സാമ്പത്തിക വളര്‍ച്ചയിലേക്ക് നിര്‍ണായക സംഭാവനകള്‍ ചെയ്യുന്ന കൃഷി, ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയെയൊക്കെ നോട്ട് പിന്‍വലിക്കല്‍ ബാധിച്ചു. ഇതില്‍ കൃഷി, ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ എന്നിവയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇനിയും കാലമെടുക്കും. അതായത് ഈ മേഖലയില്‍ നിന്ന് വളര്‍ച്ചാ നിരക്കിലേക്കുള്ള സംഭാവന കുറഞ്ഞുതന്നെ നില്‍ക്കും. ഇവിടങ്ങളില്‍ പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുമില്ല.


ഉത്പാദനത്തിലുണ്ടാകുന്ന ഈ ഇടിവാണ് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നത്. അതുകൊണ്ടാണ് കറന്റ് അക്കൗണ്ട് കമ്മി, സമീപകാലത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതും. ഈ അവസ്ഥ തത്കാലത്തേക്കൊന്നും പരിഹരിക്കപ്പെടില്ലെന്നാണ് വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ് കാണിക്കുന്നത്. ചെറുതല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത് എന്ന് ചുരുക്കം. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വലിയ പദ്ധതികളെ പ്രയോജനപ്പെടുത്തി വളര്‍ച്ചാ വേഗം കൂട്ടുക എന്നത് മാത്രമാണ് തത്കാലം സര്‍ക്കാറിന് മുന്നിലുള്ള മാര്‍ഗം. എന്നാല്‍ അതിലും കാര്യമായൊന്നും മുന്നേറാനായിട്ടില്ലെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം പ്രഖ്യാപിച്ച പല പദ്ധതികളും പ്രയോഗത്തിലേക്ക് എത്തിയിട്ടില്ല. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് ആരംഭിക്കുകയും തുടരുകയും ചെയ്യുന്ന പദ്ധതികളുടെ വേഗം കൂട്ടാനും സാധിച്ചിട്ടില്ല. 16.9 ലക്ഷം കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന 1201 പദ്ധതികളില്‍ 25 ശതമാനവും ലക്ഷ്യമിട്ട വേഗത്തില്‍ മുന്നോട്ടുപോകുന്നില്ല. ഇതില്‍ പലതിന്റെയും ചെലവ് ആദ്യം കണക്കാക്കിയതിലും വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് ഏത് വിധത്തിലാണോ പദ്ധതികള്‍ നടന്നിരുന്നത്, ആ പാതയില്‍ നിന്ന് വലിയ മാറ്റമുണ്ടായിട്ടില്ല. കല്‍ക്കരി, ഊര്‍ജം, റെയില്‍വേ, പെട്രോളിയം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഇവ്വിധം ഇഴയുന്നത്. പദ്ധതി നടത്തിപ്പിന് പണം കണ്ടെത്താനാകാത്തതും ഭൂമി യഥാസമയം ഏറ്റെടുക്കാനാകാത്തതും പരിസ്ഥിതി അനുമതി ലഭിക്കാത്തതുമൊക്കെയാണ് പ്രധാന തടസ്സങ്ങള്‍. ഈ മേഖലകളില്‍ തന്നെയാണ് പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതും. കൊട്ടിഘോഷിക്കപ്പെട്ട സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയവയും വലിയതോതില്‍ മുന്നേറിയിട്ടില്ല.


പെട്രാളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി ഏതാണ്ട് ഇല്ലാതാക്കുകയും കസ്റ്റംസ് നികുതി പലകുറി ഉയര്‍ത്തുകയും ചെയ്യുക വഴി പ്രതിവര്‍ഷം സര്‍ക്കാറിനുള്ള അധിക വരുമാനം രണ്ടര ലക്ഷം കോടിയാണ്. മറ്റു സബ്‌സിഡികള്‍ പരിമിതപ്പെടുത്തിയതിലൂടെ കേന്ദ്ര ഖജനാവിലേക്ക് മുതല്‍ക്കൂട്ടിയ കോടികള്‍ വേറെ. ഇതൊക്കെയായിട്ടും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തായാക്കാന്‍ പാകത്തിലുള്ള പണം കണ്ടെത്താന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. നോട്ട് പിന്‍വലിച്ചതോടെ, കള്ളപ്പണത്തിന്റെ സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്നും ബേങ്കുകളുടെ സാമ്പത്തിക നില മെച്ചപ്പെട്ടുവെന്നുമാണ് അവകാശവാദം. വന്‍കിട പദ്ധതികള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള ശേഷി ബേങ്കുകള്‍ക്ക് ഉണ്ടായെന്നും. എന്നാല്‍ ഇതും പണമൊഴുകാന്‍ സഹായിക്കുന്നില്ലെന്നാണ്, കേന്ദ്ര സര്‍ക്കാറിന്റെ തന്നെ അവലോകന റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നത്.


'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം പരാജയപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുകയാണ് നരേന്ദ്ര മോദി ബ്രാന്‍ഡും. അത് കൂടുതല്‍ വ്യക്തമാകും വരും നാളുകളില്‍. ഈ സാമ്പത്തിക പ്രതിസന്ധിയുടെ മറുപുറം, തീവ്ര അജന്‍ഡകള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുവെക്കപ്പെടുമെന്നതാണ്. വികസനനായകന്‍ എന്ന നിലക്കല്ല, വംശഹത്യാ ശ്രമത്തിലൂടെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷം മുതലെടുത്താണ് നരേന്ദ്ര മോദി വ്യാഴവട്ടത്തിലേറെക്കാലം ഗുജറാത്ത് ഭരിച്ചത്. അതേ മാതൃക രാജ്യത്തേക്ക് വ്യാപിപ്പിക്കാന്‍, ഇതിനകം ആരംഭിച്ച നീക്കങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാകാനാണ് ഇട. ജനങ്ങളെ കൂടുതല്‍ ഭിന്നിപ്പിച്ച്, സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനൊപ്പം സാമൂഹിക സംഘര്‍ഷങ്ങളുടെ ആധിക്യത്തിന് കൂടി രാജ്യം വേദിയായേക്കും. കറന്റ് അക്കൗണ്ടിലെ കമ്മി നികത്താന്‍ സംഘ്പരിവാരം എക്കാലവും ഉപയോഗപ്പെടുത്തുന്നത്, വര്‍ഗീയവിഷത്തെയാണ്.

2017-09-11

അടവ്, അങ്കത്തട്ടറിഞ്ഞാകുമോ?


''ശക്തമായ സി പി ഐ (എം) കെട്ടിപ്പടുക്കണം. ഇടത് ഐക്യം വ്യാപിപ്പിക്കണം. ഇടത്, ജനാധിപത്യ ശക്തികളെ ഒന്നിച്ചു നിര്‍ത്താന്‍ സാധിക്കണം. അതുവഴി ഇടത് ജനാധിപത്യ മുന്നണി രൂപവത്കരിക്കാനാകണം'' - ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്ത് സമാപിച്ചപ്പോള്‍ ആവിഷ്‌കരിച്ച അടവ് നയമാണ് വിവരിച്ചത്. ഈ അടവ് നയത്തിന്റെ ആവിഷ്‌കരണത്തിന് അടിസ്ഥാനമാക്കിയ, പാര്‍ട്ടി കൊണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ സമീപന രേഖയില്‍ ഇവ്വിധം പറയുന്നു - ''ബി ജെ പി, കോണ്‍ഗ്രസ്, മറ്റ് ബൂര്‍ഷ്വ - ഭൂവുടമ ശക്തികള്‍ എന്നിവകക്കുള്ള യഥാര്‍ത്ഥ ബദല്‍ ഇടത് ജനാധിപത്യ മുന്നണിയാണ്. ഇത് ജനകീയ ജനാധിപത്യ മുന്നണിയായിരിക്കണം. തെരഞ്ഞെടുപ്പോ സര്‍ക്കാര്‍ രൂപവത്കരണമോ മാത്രം ലക്ഷ്യമിട്ടുള്ളതാകരുത് ഈ മുന്നണി. തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ഇടത്തരക്കാര്‍, ചെറുകിട കച്ചവടക്കാര്‍ എന്ന് തുടങ്ങി വിവിധ വിഭാഗങ്ങളെയൊക്കെ പ്രതിനിധാനം ചെയ്യുന്ന ഒന്നായിരിക്കണം''. (എന്നുവെച്ചാല്‍ ജനകീയ ജനാധിപത്യ വിപ്ലവമെന്ന സി പി എം പരിപാടി നടപ്പാക്കാന്‍ പാകത്തിലുള്ള മുന്നണി).


2015ല്‍ സി പി എമ്മിന്റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍, ലോക്‌സഭയില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടി, നരേന്ദ്ര മോദിയുടെ ഏകാധിപത്യച്ഛായയുള്ള ഭരണം ഒരു വര്‍ഷം പിന്നിട്ടിരുന്നു. തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കലിനുള്ള അരങ്ങൊരുക്കല്‍ സംഘ്പരിവാരം തുടങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ബി ജെ പി - ആര്‍ എസ് എസ് സംയുക്തത്തിനെതിരെ രാഷ്ട്രീയ - പ്രത്യയശാസ്ത്ര സമരത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത് എന്ന് വിശാഖപട്ടണം കോണ്‍ഗ്രസ് വിലയിരുത്തി. വര്‍ഗീയതക്കെതിരായ പോരാട്ടം ഒറ്റക്ക് നടത്തിയാല്‍ പോരെന്നും നവ ഉദാരവത്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടവുമായി യോജിപ്പിക്കേണ്ടതാണെന്നും സി പി എം തീരുമാനിച്ചു. നവ ഉദാരവത്കരണ നയങ്ങള്‍ പിന്തുടര്‍ന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും കൊടിയ അഴിമതിയുമാണ് ബി ജെ പിക്ക് ജനപിന്തുണയുണ്ടാക്കിക്കൊടുത്തതെന്നും പാര്‍ട്ടി വിലയിരുത്തി. കോണ്‍ഗ്രസിനെ തുടര്‍ന്നും എതിര്‍ക്കുമെന്ന് തീരുമാനിച്ചു. ആ തീരുമാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വ്യക്തമാകും വിധത്തില്‍, രാഷ്ട്രീയ നയരേഖയില്‍ ഇങ്ങനെ രേഖപ്പെടുത്തി - ''കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ പാര്‍ട്ടിക്ക് ഉണ്ടാകില്ല'.


സി പി എമ്മിന്റെ കൂടി പിന്തുണയോടെ അധികാരത്തിലിരുന്ന ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്തെ നടപടികളുടെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് രണ്ടാം യു പി എ സര്‍ക്കാറിന്റെ (അതിന് സി പി എം പിന്തുണയുണ്ടായിരുന്നില്ല) കാലത്ത് പുറത്തേക്കുവന്നത്. നിറംപിടിപ്പിച്ച നുണകളുടെ അകമ്പടിയോടെ നരേന്ദ്ര മോദി നടത്തിയ പ്രചാരണത്തിന് സാധുത നല്‍കുന്നതില്‍ ഈ ആരോപണങ്ങള്‍ വലിയ പങ്കുവഹിച്ചു. ആ നിലക്ക്, കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറാണ്, ബി ജെ പിക്ക് അധികാരത്തിലേക്ക് വഴിതുറന്നത് എന്ന് പറയാം. സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യാനന്തരമുള്ള കാലത്തും കോണ്‍ഗ്രസ് പിന്തുടര്‍ന്നിരുന്ന മൃദുഹിന്ദുത്വ നയങ്ങള്‍ ആര്‍ എസ് എസ്സിനും അവരുടെ രാഷ്ട്രീയ രൂപങ്ങള്‍ക്കും ജനമനസ്സില്‍ വേരോട്ടമുണ്ടാക്കിക്കൊടുത്തിട്ടുണ്ട് എന്ന് വിശാലമായ അര്‍ഥത്തില്‍ പറയാം. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകളെടുത്ത പല തീരുമാനങ്ങളും തീവ്ര വര്‍ഗീയ അജന്‍ഡകളെ മുന്നോട്ടുവെക്കാന്‍ ആര്‍ എസ് എസ്സിന് വഴിതുറന്നുകൊടുത്തിട്ടുണ്ടെന്നും പറയാം. അതിന്റെ ശരിതെറ്റുകള്‍ വിലയിരുത്തി, നേരിടേണ്ട ഭീഷണിയാണോ ഇന്ത്യന്‍ യൂനിയന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എന്നതാണ് പ്രധാനം.


യു പി എ സര്‍ക്കാറിന്റെ കൊടിയ അഴിമതിയും ജനവിരുദ്ധ നയങ്ങളും ബി ജെ പിക്ക് വഴിയൊരുക്കിയെന്ന് പറയുമ്പോള്‍, ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് അഴിമതിക്ക് കളമൊരുങ്ങിയപ്പോള്‍ അതുമനസ്സിലാക്കി ചെറുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന കുറ്റസമ്മതം കൂടിയാണ് സി പി എം നടത്തുന്നത്. അഴിമതി സാധ്യത മനസ്സിലാക്കി ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍, അതിനെ ജനപിന്തുണയായി വളര്‍ത്തി, പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകാന്‍ സാധിച്ചില്ലെന്ന് കൂടിയാണ്. ജനപിന്തുണ വര്‍ധിച്ചില്ലെന്ന് മാത്രമല്ല, വലിയ സ്വാധീനമുണ്ടായിരുന്ന പശ്ചിമ ബംഗാളില്‍ അത് തകരുക കൂടിയാണ് സംഭവിച്ചത് (ആ തകര്‍ച്ചക്ക് മറ്റു കാരണങ്ങള്‍ ഉണ്ടെങ്കിലും).


കോണ്‍ഗ്രസ് തുടക്കമിടുകയയും 1991മുതല്‍ അമിത വേഗത്തില്‍ നടപ്പാക്കാന്‍ ആരംഭിക്കുകയും ചെയ്ത സാമ്പത്തിക പരിഷ്‌കരണ - ഉദാരവത്കരണ നയങ്ങളെ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കുകയാണ് ബി ജെ പി ചെയ്യുന്നത്. 1998 മുതല്‍ 2004 വരെ ബി ജെ പിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരത്തിലിരുന്ന കാലത്ത് നടപ്പാക്കിയതിനേക്കാള്‍ ഊര്‍ജിതമായാണ് ഇപ്പോള്‍ നടപ്പാക്കുന്നത് എന്ന വ്യത്യാസമേയുള്ളൂ. 1998 മുതല്‍ 2004 വരെ വാജ്പയി സര്‍ക്കാറിന്റെ കാലത്ത് അടിത്തറയിട്ട അഴിമതികളാണ് (ടെലികോമും കല്‍ക്കരിയും) ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ഭീമാകാരം ആര്‍ജിച്ചത്. അഴിമതിയുടെ കാര്യത്തിലും ഇവര്‍ക്കുതമ്മില്‍ വലിയ ഭിന്നതയില്ലെന്ന് അര്‍ഥം. അക്കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ സി പി എമ്മിനും ഇടതുപക്ഷത്തിനും സംഭവിച്ച വലിയ വീഴ്ച കൂടിയാണ് കോണ്‍ഗ്രസിന് ബദലായി ബി ജെ പിയെ വളര്‍ത്തിയത്. അത്തരത്തിലൊരു ബദലായി വളരാനോ ബദല്‍ സഖ്യത്തെ ശക്തിപ്പെടുത്തി നിര്‍ത്താനോ സി പി എമ്മിനോ ഇടതു പാര്‍ട്ടികള്‍ക്കോ സാധിച്ചില്ല. വര്‍ഗ വൈരുധ്യത്തില്‍ അധിഷ്ഠിതമായി മാത്രം, ഭിന്ന സ്വത്വങ്ങളില്‍ അധിഷ്ഠിതമായ ജനതയെ രാഷ്ട്രീയമായി ഏകോപിപ്പിക്കാനാകില്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായില്ല, ഇപ്പോഴുമുണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനും ബി ജെ പിക്കും ബദലായ രാഷ്ട്രീയ ധാരയുണ്ടാകണമെന്ന ആഗ്രഹം ആഗ്രഹമായി തന്നെ തുടര്‍ന്നു.


1978ലെ പത്താം പാര്‍ട്ടി കോണ്‍ഗ്രസാണ് ഇടത് ജനാധിപത്യ സഖ്യമെന്ന ആശയം ആദ്യമായി മുന്നോട്ടുവെക്കുന്നത്. നാല് ദശകം പിന്നിടുമ്പോള്‍ പ്രാവര്‍ത്തികമായ ഇടങ്ങളില്‍ പോലും ആ സഖ്യം ദുര്‍ബലമായ കാഴ്ചയാണ് കാണുന്നത്. എന്നിട്ടും വിശാഖപട്ടണം കോണ്‍ഗ്രസ് ഈ സഖ്യമാണ് രാജ്യത്തിന് ഉചിതമായ ബദലെന്ന കാഴ്ചപ്പാട് ആവര്‍ത്തിച്ചു. സി പി എമ്മിനെ കൂടുതല്‍ ശക്തമാക്കണമെന്നും നിശ്ചയിച്ചു. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന തീരുമാനം സ്വപ്‌നമായി ശേഷിക്കുന്നു. കേരളം, ബംഗാള്‍, ത്രിപുര എന്നിവക്കപ്പുറത്ത് ഇടതു ജനാധിപത്യ സഖ്യമെന്നത് മരീചികയുമാണ്. ഈ സാഹചര്യത്തിലാണ്, നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി അടവു നയത്തില്‍ മാറ്റം വരുത്തുന്ന കാര്യം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്.


ബി ജെ പി - ആര്‍ എസ് എസ് സംയുക്തത്തെ മുഖ്യമായി എതിര്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിനെയും എതിര്‍ക്കുക എന്ന നയം മാറുകയെന്നതാണ് അടവുനയത്തില്‍ വരാനുള്ള ഏകമാറ്റം. അതിലേക്ക് വലിയ ആലോചനകള്‍ ഇനിയും വേണ്ടതുണ്ടെന്ന് സി പി എമ്മിന് ഇപ്പോഴും തോന്നുന്നുവെങ്കില്‍ ആ പാര്‍ട്ടി, സമകാലിക രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ എത്രത്തോളം ഗൗരവത്തിലാണ് കാണുന്നത് എന്ന് സംശയിക്കേണ്ടിവരും.


കോണ്‍ഗ്രസിന് ഒറ്റക്ക് ഇന്ത്യന്‍ യൂനിയനില്‍ അധികാരത്തില്‍ വരാനാകില്ലെന്ന് 1990കളുടെ ആദ്യത്തോടെ തെളിഞ്ഞതാണ്. ആ പാര്‍ട്ടിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയും ചെയ്യുന്നു. പ്രാദേശിക പാര്‍ട്ടികള്‍, ജനതാപാര്‍ട്ടി ചിതറിത്തെറിച്ചുണ്ടാകുകയും മണ്ഡല്‍ രാഷ്ട്രീയത്തോടെ കരുത്താര്‍ജിക്കുകയും ഏറിയും കുറഞ്ഞും അത് നിലനിര്‍ത്തുകയും ചെയ്യുന്ന ദളങ്ങള്‍, ഇടതു പാര്‍ട്ടികള്‍ ഒക്കെ ചേര്‍ന്നാലേ ഏകാധിപതിയെയും അദ്ദേഹത്തിന്റെ കീഴിലുള്ള പാര്‍ട്ടിയെയും എതിരിട്ടുനോക്കാനെങ്കിലും സാധിക്കൂ എന്നതാണ് സ്ഥിതി. അതുണ്ടായാല്‍പ്പോലും സംഘ്പരിവാരം ഉയര്‍ത്തിവിടുന്ന വിദ്വേഷ - വര്‍ഗീയ രാഷ്ട്രീയത്തെ ഏതളവില്‍ പ്രതിരോധിക്കാനാകുമെന്ന് സംശയം. അപ്പോഴാണ് കോണ്‍ഗ്രസിനോടുള്ള ബന്ധം എങ്ങനെ വേണമെന്നതില്‍ കൂലംകഷമായ ആലോചനക്ക് സി പി എം തയ്യാറാകുന്നത്, ആ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ എതിരാളിയാകയാല്‍ കേരളത്തിലെ സി പി എം നേതാക്കള്‍ പരോക്ഷമായി പറയുന്നത്.


2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിച്ചിരുന്നുവെന്നതും അത്, കേരളത്തിലെ തിരഞ്ഞെടുപ്പുഫലത്തെ ഒരു വിധത്തിലും ബാധിച്ചിരുന്നില്ലെന്നതും ഇവരുടെ ഓര്‍മയിലേ ഇല്ലെന്ന് തോന്നുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫും ഇടതുപക്ഷവും നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍, തൊട്ടയല്‍പക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സി പി എം നേതാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും  വേദി പങ്കിട്ട്, ഒരു മുന്നണിക്കായി വോട്ടുചോദിച്ചിരുന്നു.
നവ ഉദാരവത്കരണ നയങ്ങളാണോ അക്രമോത്സുകവും അധിനിവേശോദ്യുക്തവുമായ തീവ്ര ഹിന്ദുത്വ നയങ്ങളാണോ കൂടുതല്‍ അപകടകരമെന്ന് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, നവ ഉദാരവത്കരണ നയങ്ങള്‍ വര്‍ഗീയതക്ക് വളമായിട്ടുണ്ടെന്ന വാദമുയര്‍ത്തി, രണ്ടിനെയും ഒരുപോലെ എതിര്‍ക്കണമെന്ന് ന്യായം പറയുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമാണ്.


നവ ഉദാരവത്കരണ നയങ്ങളില്‍ നിന്ന് മാറിക്കൊണ്ട്, സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുക എന്നത് സി പി എം ഒറ്റക്ക് അധികാരത്തില്‍ വന്നാല്‍പ്പോലും അസാധ്യമാണെന്ന് അറിയാത്തവരല്ല ഈ വാദമുയര്‍ത്തുന്നത്. വന്‍കിടക്കാര്‍ക്ക് വലിയ അവസരങ്ങള്‍ തുറന്നിടുകയും പാവപ്പെട്ടവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പലതും നടപ്പാക്കുന്നത്. അതിലൊരു മാറ്റമുണ്ടാക്കുക എന്നത് മാത്രമേ കരണീയമായുള്ളൂ. ഉദാരവത്കരണം രാജ്യത്തെ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നുവെന്ന് പഠിക്കാനും അതിനനുസരിച്ച് രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം വരുത്താനും ശ്രമിക്കുമെന്ന് നേരത്തെ സി പി എം പ്രഖ്യാപിച്ചിരുന്നു. അതിലേക്ക് മാറുകയും കമ്മ്യൂണിസ്റ്റ് സ്വഭാവം നിലനിര്‍ത്തുക എന്നതിനപ്പുറത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും നിലനില്‍ക്കുകയും പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഇപ്പോഴത്തെ ആവശ്യമെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. അതുണ്ടാകുന്നില്ലെങ്കില്‍ വര്‍ഗീയ ഫാസിസത്തിനെതിരായ ഉറച്ച നിലപാടുകാരാണ് 'ഞങ്ങളെ'ന്ന അവകാശവാദം കവലപ്രസംഗങ്ങളില്‍ മാത്രമേ ഉണ്ടാകൂ. വൈകാതെ, ആ അവകാശവാദം കവല പ്രസംഗങ്ങളില്‍ പോലും ഉന്നയിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും.


നിലനില്‍പ്പ് ഒരു വലിയ ചോദ്യമായി മുന്നിലുണ്ടെന്നും ആ ചോദ്യം പാര്‍ട്ടി മാത്രമല്ല, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ സംവിധാനവും നേരിടുന്നതാണെന്നും നേതാക്കള്‍ സ്വയം മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകരും അനുഭാവികളുമൊക്കെ ഇത് വളരെ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അതിനനുസരിച്ച് നയം നിശ്ചയിച്ച് നടപ്പാക്കുന്നതിന് പാര്‍ട്ടി കോണ്‍ഗ്രസ് വരെ പോലും കാത്തിരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. മുഖ്യ ശത്രുവിനെ മാത്രമല്ല, അവര്‍ക്ക് വളരാന്‍ പാകത്തിലുള്ള നയങ്ങള്‍ പിന്തുടര്‍ന്നവരെ/പിന്തുടരുന്നവരെ കൂടി എതിര്‍ക്കണമെന്ന വാദം തത്വത്തില്‍ ശരിയായിരിക്കാം. പക്ഷേ, രാജ്യമെത്തിനില്‍ക്കുന്ന  വലിയ അപകടം പരിഗണിക്കുമ്പോള്‍ അത് പ്രായോഗികമല്ല.

2017-09-09

കശാപ്പ് (നിറയൊഴിച്ചും അല്ലാതെയും)


വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഭരണകൂടത്തിന്റെ, അതിന് നേതൃത്വം നല്‍കുന്നവരുടെ, അവരുള്‍ക്കൊള്ളുന്ന പാര്‍ട്ടിയുടെ, അതിനെ നിയന്ത്രിക്കുന്ന 'സാംസ്‌കാരിക സംഘടന'യുടെ, അതിന് കീഴിലുള്ള പരിവാരത്തിന്റെ ഒക്കെ അജന്‍ഡകളോടും പ്രവൃത്തികളോടുമുള്ള എതിര്‍പ്പുകളെ അടിച്ചൊതുക്കുന്നതിനെയാണ് പൊതുവില്‍ അസഹിഷ്ണുത എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. ആ അളവില്‍ മാത്രമാണോ നരേന്ദ്ര മോദിയാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യന്‍ യൂനിയനില്‍ അരങ്ങേറുന്ന അതിക്രമങ്ങളെ കാണേണ്ടത്? ഭരണഘടന ഉറപ്പുനല്‍ക്കുന്ന സ്വാതന്ത്ര്യങ്ങളിലുള്ള അധിനിവേശമാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്. അതിനെ അസഹിഷ്ണുത എന്ന വൃത്തത്തിലേക്ക് ചുരുക്കുന്നത്, അപകടത്തെ അതിന്റെ ആഴത്തില്‍ മനസ്സിലാക്കാതെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ആ അധിനിവേശത്തിന്റെ പുതിയ ഇരയാണ് ഗൗരി ലങ്കേഷ്.


തീവ്ര ഹിന്ദുത്വത്തെ, അധികാരസ്ഥാപനത്തിന് അതുപയോഗിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തെ ഒക്കെ നിശിതമായി വിമര്‍ശിച്ചിരുന്നു ഗൗരി ലങ്കേഷ്. തീവ്ര ഹിന്ദുത്വം രാജ്യത്തിന്റെ ജനാധിപത്യത്തെ, മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കുകയും സ്വതന്ത്ര വായു നിഷേധിക്കുകയും ചെയ്യുമെന്ന് ഏറെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു അവര്‍. രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമിട്ട് എല്‍ കെ അഡ്വാനി രഥയാത്ര നടത്തിയപ്പോള്‍, അതിന്റെ ചുവടുപിടിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍, ബാബരി മസ്ജിദ് തകര്‍ത്ത് ന്യൂനപക്ഷത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടപ്പോള്‍, ഗുജറാത്തില്‍ വംശഹത്യാ ശ്രമം അരങ്ങേറിയപ്പോള്‍ ഒക്കെ ഗൗരി തന്റെ ഉറച്ച അഭിപ്രായം ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ലങ്കേഷ് പത്രികയിലും പിന്നീട് സ്വന്തമായി ആരംഭിച്ച ഗൗരി ലങ്കേഷ് പത്രിക എന്ന ടാബ്ലോയിഡിലും മറ്റ് പത്രങ്ങളിലും എഴുതിയ ലേഖനങ്ങളിലൂടെ മാത്രമല്ല, തെരുവില്‍ ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങളിലും അവരുടെ ശബ്ദമുയര്‍ന്നിരുന്നു. അത്തരത്തിലൊരാളെ വെടിവെച്ചിടുമ്പോള്‍ സമാന ആശയക്കാരായ മറ്റു നിരവധി പേര്‍ക്കുള്ള മുന്നറിയിപ്പാണത്. നരേന്ദ്ര ധാബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും എം എം കല്‍ബര്‍ഗിയെയും വധിച്ചതിലൂടെ സൃഷ്ടിച്ച ഭീതിയുടെ ആവരണം കുറേക്കൂടി കനത്തതാക്കുകയാണ്.


2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍, അടുത്തത് നരേന്ദ്ര മോദിയുടെ ഭരണമാണെന്ന് വിവിധ അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചപ്പോള്‍ മുതല്‍ സംഘ്പരിവാരം ഈ പ്രവൃത്തി തുടങ്ങിയിരുന്നു. എതിര്‍പ്പുന്നയിക്കുന്നവരെ നിശ്ശബ്ദരാക്കുക എന്നത് ഏകാധിപത്യത്തിന്റെ, വര്‍ഗീയ ഫാസിസത്തിന്റെ വിജയത്തില്‍ നിര്‍ണായകമാണ്. അതുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധി, പൗരാവകാശങ്ങള്‍ റദ്ദാക്കുകയും മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തത്. ഇപ്പോള്‍ നിയമത്തിന്റെ വിവിധ ഉപാധികളെ ഉപയോഗപ്പെടുത്തിയും അക്രമിക്കൂട്ടങ്ങളെ സൃഷ്ടിച്ചും പൗരന്‍മാരെ നിശ്ശബ്ദ വിധേയരാക്കി നിര്‍ത്താന്‍ ശ്രമിക്കുകയാണ് സംഘ്പരിവാരം.


ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ രാജ്യം വിട്ടുപോകുമെന്ന് പ്രഖ്യാപിച്ച യു ആര്‍ അനന്തമൂര്‍ത്തിയെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആഹ്വാനം നല്‍കിയിരുന്നു സംഘ്പരിവാര നേതാക്കള്‍. അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും 'രാജ്യദ്രോഹി' ഇല്ലാതായതിനെ ആഘോഷിക്കുകയും ചെയ്തു അവര്‍. ഗോമാംസത്തിന്റെ പേരില്‍ നടന്ന കൊലകള്‍, മര്‍ദനങ്ങള്‍ ഒക്കെ നിശ്ശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഗുജറാത്തില്‍ വംശഹത്യാ ശ്രമത്തോടെ സ്ഥാപിച്ചെടുത്ത ഭീതിയുടെ അന്തരീക്ഷം, തുടര്‍ച്ചയായ ഭരണം നല്‍കിയെന്ന തിരിച്ചറിവില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ തന്ത്രമെന്ന് കരുതണം. ഗുജറാത്തിലെ വര്‍ഗീയ - വംശഹത്യാ അജന്‍ഡക്ക് കാര്‍മികത്വം വഹിച്ചവര്‍ അധികാരവും പാര്‍ട്ടിയും ഭരിക്കുമ്പോള്‍ അത് സ്വാഭാവികമാണ്.


സംഘ്പരിവാരത്തിന്റെ അജന്‍ഡകളുമായി ഒരു കാലത്തും യോജിച്ചുപോകാന്‍ സാധിക്കാത്തവരാണ് മുസ്‌ലിംകളും ദളിതുകളും.  ഗോമാംസത്തിന്റെ പേരില്‍ തല്ലലും കൊല്ലലും പതിവാക്കിയവര്‍, ഭരണത്തെ ഉപയോഗിച്ച് കശാപ്പിന് വേണ്ടിയുള്ള കന്നുകാലിക്കച്ചവടം നിരോധിച്ചത്, ഉപജീവനത്തിന് വഴിയില്ലാതാക്കുമെന്ന മുന്നറിയിപ്പ് ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നല്‍കാനായിരുന്നു. അക്രമത്തിലൂടെയും ഭരണനടപടികളിലൂടെയും ഈ വിഭാഗങ്ങളെ നിസ്സഹായരും നിശ്ശബ്ദരുമാക്കുകയും രാഷ്ട്രീയമായി നിഷ്‌ക്രിയരാക്കുകയും ചെയ്താല്‍ ഹിന്ദുത്വ അജന്‍ഡകളുമായുള്ള മുന്നോട്ടുപോക്ക് എളുപ്പത്തിലാകുമെന്ന കണക്കുകൂട്ടല്‍. ഭരണകൂടത്തെ അനുസരിച്ച്, അതിന്റെ കല്‍പ്പനകളെ ശിരസ്സാവഹിച്ച് ജീവിക്കാന്‍ തയ്യാറുള്ളവര്‍ക്കു മാത്രമേ ഭാവി ഹിന്ദു രാഷ്ട്രത്തില്‍ സ്ഥാനമുള്ളൂവെന്ന സന്ദേശവും.


2014ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തു തന്നെ ഇന്ത്യയിലെ മാധ്യമങ്ങളില്‍ വലിയൊരുവിഭാഗം നരേന്ദ്ര മോദി പക്ഷം ചേര്‍ന്നിരുന്നു. മോദിയുടെ ആധിപത്യത്തിലേക്ക് ഇന്ത്യന്‍ യൂനിയന്‍ മാറിയതോടെ ബാക്കിയുള്ളവയും. ഒരു ടെലിവിഷന്‍ ശൃംഖലയുടെ ഭൂരിപക്ഷ ഓഹരികള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് സ്വന്തമാക്കിയപ്പോള്‍ തീവ്ര ഹിന്ദുത്വത്തെ എതിര്‍ത്തു നിന്ന രാജ്ദീപ് സര്‍ദേശായിക്കും സാഗരിക ഘോഷിനും പുറത്തേക്കുള്ള വഴിതുറക്കുക മാത്രമല്ല സംഭവിച്ചത്, രാജ്യത്താകെ വേരുകളുള്ള വലിയൊരു ശൃംഖലയൊന്നാകെ സ്തുതിപാഠക സ്ഥാനത്തേക്ക് എത്തുക കൂടിയായിരുന്നു. വഴങ്ങാതെ നിന്ന എന്‍ ഡി ടി വി അനധികൃത സമ്പാദ്യത്തിന്റെ പേരില്‍, മുന്‍കാലത്തെടുത്ത വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ (തിരിച്ചടച്ചുവെന്ന രേഖ പോലും സ്വീകരിക്കപ്പെടുന്നില്ല) ഒക്കെ കേസുകള്‍ നേരിടുന്നു. പലവിധത്തില്‍ സമ്മര്‍ദത്തിലാക്കി, ഭരണകൂടത്തിന്റെ സ്തുതിപാഠകരാക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനെ നിയമവഴിയില്‍ നേരിടാന്‍ ശ്രമിക്കുന്നുണ്ട് ആ സ്ഥാപനം. പല കോണുകളില്‍ നിന്നുള്ള ഞെരിക്കലിനെ നേരിട്ട് എത്രകാലം നില്‍ക്കാന്‍ സാധിക്കുമെന്നത് കണ്ടറിയണം.


രാഷ്ട്രീയത്തിലും സമാനമായ നടപടികള്‍ കാണാം. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ എം എല്‍ എമാരെ കൂറുമാറ്റി ആ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കി. ബീഹാറില്‍ മഹാസഖ്യമുണ്ടാക്കി ബി ജെ പിയെ വെല്ലുവിളിച്ച ലാലു പ്രസാദ് യാദവിനെ കേസുകളിലൂടെ വേട്ടയാടുന്നു. അഴിമതി ആരോപണങ്ങള്‍ ലാലുവിനെതിരെ മുമ്പുമുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. പുതിയ ആരോപണങ്ങളുണ്ടായാല്‍ അതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനും ആരും എതിരല്ല. പക്ഷേ, ലാലുവിനെയും കുടുംബത്തെയുമൊന്നാകെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിന് പിന്നില്‍, എതിര്‍പ്പുന്നയിക്കുന്നവരെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യം കാണാതിരിക്കാനാകില്ല. സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങി വിവിധ ഏജന്‍സികളെ അതിനായി ഉപയോഗിക്കുകയും ചെയ്യുന്നു.


ശ്വാസം മുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ രോഷമുയരാന്‍ സാധ്യതയുള്ള മറ്റൊരിടം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളുമാണ്. അവിടെയും ഭരണകൂടത്തിന്റെയും സംഘ്പരിവാരത്തിന്റെയും പ്രഹരമുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റു, ഹൈദരാബാദ് സര്‍വകലാശാലകളില്‍, മദ്രാസ് ഐ ഐ ടിയില്‍, പുനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒക്കെ കണ്ടത് അതാണ്. ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും കേന്ദ്രങ്ങളായി ഇവിടങ്ങള്‍ മുദ്രകുത്തപ്പെട്ടു. എതിരഭിപ്രായം പറയുന്നവര്‍ രാജ്യദ്രോഹികളായി. സ്വയം ജീവനെടുത്ത് പ്രതിഷേധിച്ചവരെപ്പോലും അവഹേളിച്ചു. പ്രതിഷേധത്തിന്റെ സ്വാഭാവികയിടങ്ങളായിരുന്ന ക്യാമ്പസുകള്‍ ഏറെക്കുറെ നിശ്ചലമായതാണ് രാജ്യം പിന്നീട് കണ്ടത്.


ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും വംശഹത്യാശ്രമത്തിന്റെ നടത്തിപ്പില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന പരാതിക്ക് നിയമവഴിയിലൂടെ സാധൂകരണമുണ്ടാക്കാനും ശ്രമിച്ച ടീസ്റ്റ സെറ്റല്‍വാദ്, വിദേശത്തു നിന്ന് അനധികൃതമായി പണം സ്വീകരിച്ച കേസില്‍ പ്രതിയാണ് ഇപ്പോള്‍. അവരുടെ സന്നദ്ധ സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് തടഞ്ഞ് അതിനെ നിര്‍വീര്യമാക്കി. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മറ്റു നിരവധി സന്നദ്ധ സംഘടനകളുടെയും ഫണ്ടും തടയപ്പെട്ടു.


ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് നരേന്ദ്ര ധാബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ ജീവനുകള്‍. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ നിശ്ശബ്ദരാക്കാനുള്ള തിരഞ്ഞെടുത്ത കൊലകള്‍. ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നീ നാലുപേര്‍ക്കിടയില്‍ ആശയഐക്യം ഏറെയുണ്ടായിരുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്ത, തീവ്ര ഹിന്ദുത്വ അജന്‍ഡകളെ ശക്തമായി വിമര്‍ശിച്ച, സമൂഹത്തിലെ അസമത്വത്തെ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു എല്ലാവരും. വ്യക്തി എന്ന നിലയില്‍ ആര്‍ക്കെങ്കിലും ഇവരോട് വിരോധമുണ്ടാകാന്‍ കാരണമുണ്ടായിരുന്നില്ല, ആര്‍ക്കെങ്കിലും അങ്ങനെ വിരോധമുണ്ടായിരുന്നുവെന്നതിന് ഇതുവരെ തെളിവുമില്ല. ഇവര്‍ ഉറച്ചുവിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആശയങ്ങളല്ലാതെ മറ്റൊരു കാരണം ഈ കൊലക്ക് കാണുന്നുമില്ല. ധാബോല്‍ക്കറുടെയും പന്‍സാരെയുടെയും കല്‍ബുര്‍ഗിയുടെയും ജീവനെടുത്ത അതേ ശക്തികള്‍ തന്നെയാണ് ഗൗരി ലങ്കേഷിന്റെ കൊലക്കു പിന്നിലുമെന്ന നിഗമനം അതുകൊണ്ടാണ്. കൊലക്കു ശേഷം സംഘ്പരിവാര പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ച നികൃഷ്ടമായ അഭിപ്രായങ്ങള്‍ ഈ നിഗമനത്തെ ശരിവെക്കുന്നു.


ധാബോല്‍ക്കറില്‍ തുടങ്ങി ഗൗരിയിലെത്തിനില്‍ക്കുന്ന കൊലകള്‍ക്ക് ഭയാനകമായ സാമ്യങ്ങളുണ്ട്. എല്ലാവരുടെ നേര്‍ക്കും വെടിയുതിര്‍ത്തത് തൊട്ടടുത്തു നിന്ന്, ഒരേയിനം പിസ്റ്റള്‍ ഉപയോഗിച്ച്. മോട്ടോര്‍ സൈക്കിളിലെത്തി, കൃത്യം നടത്തി അപ്രത്യക്ഷരായ അക്രമികള്‍.  ധാബോല്‍ക്കറിനെയും ഗോവിന്ദ് പന്‍സാരെയെയും കൊലപ്പെടുത്തിയത് സംഘ്പരിവാറുമായി ബന്ധമുള്ള സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരാണ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്ക് കല്‍ബുര്‍ഗിയുടെ കൊലയില്‍ പങ്കുണ്ടോ എന്ന സംശയം സജീവമായി നില്‍ക്കുകയും ചെയ്യുന്നു. സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന നിര്‍ദേശം 2011ല്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ ആഭ്യന്തര മന്ത്രിയായിരിക്കെ യു പി എ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നുവെന്നതിന് ഇപ്പോള്‍ വലിയ പ്രാധാന്യം കൈവരുന്നു. മക്ക മസ്ജിദിലും മലേഗാവിലും അജ്മീര്‍ ദര്‍ഗയിലുമൊക്കെ സ്‌ഫോടനങ്ങള്‍ നടത്തിയ ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ച് ഗൗരവത്തില്‍ അന്വേഷിക്കാനുള്ള ഇച്ഛാശക്തിയും അന്നത്തെ യു പി എ സര്‍ക്കാറിനുണ്ടായില്ല, അതിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനുമുണ്ടായില്ല. അതിന്റെ പ്രതിഫലം കൂടിയാണ് ഏകാധിപത്യത്തിന്റെയും തീവ്ര ഹിന്ദുത്വത്തിന്റെയും കൈകളില്‍ നിന്ന് രാജ്യം ഇപ്പോള്‍ സ്വീകരിക്കുന്നത്.


പല ഇടങ്ങളില്‍, പല രൂപങ്ങളില്‍ വേട്ട നടക്കുകയാണ്. അതുകൊണ്ടു തന്നെ അതിനെ അസഹിഷ്ണുതയുടെ പ്രകടനമായോ അപ്രഖ്യാപിത അടിയന്തരാവസ്ഥയായോ അല്ല, ഏകാധിപത്യത്തിന്റെ, തീവ്ര ഹിന്ദുത്വത്തിന്റെ അധിനിവേശമായി വേണം കാണാന്‍. രാജ്യത്തിന്റെ എഴുപതാണ്ടോളം നിലനിന്ന സ്വഭാവ സവിശേഷതകളെയൊക്കെ ഇല്ലായ്മ ചെയ്യാനുള്ള അധിനിവേശം.

2017-08-07

വെള്ളം ചേര്‍ക്കാത്ത കള്ളം അഥവാ ക്രമസമാധാനം


അരച ശിരോമണി, ആപല്‍ ബാന്ധവന്‍, അന്നദാന പ്രഭു എന്നിത്യാദി വിശേഷണങ്ങള്‍ മതിയാകാത്ത നേതാവ്. മരണം പോലും ആധാറില്‍ ചേര്‍ത്ത്, ജനത്തിന്റെ ക്ഷുത്പിപാസാദികള്‍ ഇല്ലായ്മ ചെയ്യുന്നതിന് അഹോരാത്രം വിയര്‍പ്പൊഴുക്കുന്ന പുണ്യദേഹം. ഇന്ധന സബ്‌സിഡി പാടെ ഇല്ലാതാക്കി, സമത്വസുന്ദരരാജ്യ സൃഷ്ടി വേഗത്തിലാക്കുന്ന ബൃഹദാശയന്‍. ആ ദേഹത്തില്‍ ദേഹിയായി ഭാരത ജനങ്ങളുടെ പാര്‍ട്ടിയും ആ പാര്‍ട്ടിക്ക് സംസ്‌കാരിക ദേശീയതുടെ അടിത്തറ വന്ദേമാതരമീണത്തില്‍ ചൊല്ലിപ്പടുക്കുന്ന സ്വയം സേവകരുടെ സംഘടനയും. സാംസ്‌കാരിക ദേശീയത വന്യമോ അക്രമോത്സുകമോ ആകേണ്ടപ്പോള്‍ ആയതിലേക്ക് അവതാരമെടുക്കുന്ന പരദശം പരിവാര സംഘങ്ങള്‍ വേറെയും. അതിന്റെ അപഹാരം രാജ്യത്താകെ അരങ്ങേറുമ്പോള്‍ ഇങ്ങ് തെക്ക്, നാല് കോടിയില്‍ താഴെ വരുന്ന ജനങ്ങളില്‍ ഇളക്കമുണ്ടാക്കാന്‍ സാധിക്കാതിരുന്നാല്‍ മാനക്കേട് തന്നെ. അരച ശിരോമണിക്ക്, അരച വിശ്വസ്തനും കുതന്ത്ര വിദഗ്ധനുമായ സചിവോത്തമന്, സാംസ്‌കാരിക ദേശീയതയുടെ അവതാരമായ ഭഗവാന് ഒക്കെ.


പരിഹാരം ഉടനുണ്ടാകണം. അതിനുപായം പലതാലോചിച്ചു, തച്ചുശാസ്ത്ര വിധിപ്രകാരം തന്ത്രങ്ങള്‍ പണിതൊരുക്കി, കൈക്കാരന്മാരെ മാറ്റി നോക്കി, ശേവുകക്കാരായി ചേകവന്‍മാരെ ഇറക്കി - ചക്ക വീണു മുയലു ചത്തത് പോലൊരു നേമം മാത്രം. അതിന്‍മേലുന്നി ചുറ്റോടുചുറ്റ് വേരുന്നാമെന്ന് കരുതിയപ്പോഴാണ്, ഇല്ലാത്ത അധികാരമുപയോഗിച്ച് നേതാക്കള്‍ പണക്കൊയ്ത്ത് നടത്തിയതിന്റെ കഥ പുറത്തുവന്നത്. ഒന്നാണെങ്കില്‍ ഒന്നെന്ന് കരുതി തള്ളാമായിരുന്നു. ഒന്നിന് പുറകെ ഒന്നായി, പല ദേശങ്ങളില്‍ നിന്ന്. ആരൊക്കെ എന്തിനൊക്കെ പണം വാങ്ങിയെന്ന് ആര്‍ക്കും തിട്ടമില്ലാത്ത സ്ഥിതി. അഴിമതിയുടെ മത്തുപിടിപ്പിക്കുന്ന വാസന. ഒരു കുറിക്ക് നറുക്കു ചേര്‍ക്കാത്തതില്‍ മനം നൊന്ത് ശേവുകക്കാരായ ചേകവരുടെ മുതലാളി വെള്ളം ചേര്‍ക്കാതെ അതൃപ്തി അറിയിച്ചു. നിവൃത്തികേടില്‍, കുമ്മനക്കോനാതിരി നാലുകെട്ടിന്റെ പടിയടച്ച് മൗനദീക്ഷ സ്വീകരിച്ചു. പതിനാറുകെട്ടില്‍ പണിതൊരുക്കുന്ന രാജകാര്യാലയം വൃഥാവിലാകുമല്ലോ എന്ന് ഖിന്നനായി.


അങ്ങനെയിരിക്കുമ്പോഴാണ് കേരള ഭരണ നേതൃത്വത്താല്‍ അഹംകൊണ്ട കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ വഴിയൊരുക്കിയത്. അടിക്ക് തിരിച്ചടി അവരുടെ ശീലമാണ്. അതിലെ പ്രയോഗം തെറ്റിയില്ല, പരിവാരത്തിന്. ശ്രീകാര്യത്ത് ചോരകണ്ടപ്പോള്‍, അഴിമതിയുടെ വാസനക്ക് കുറവുണ്ടായി. ശ്രീകാര്യവും തലസ്ഥാനത്തെ ക്രമസമാധാനനിലയും കൊഴുപ്പിച്ചാല്‍, സ്വയം സേവകരായ നരേന്ദ്രനും കോവിന്ദനും ബാക്കി നോക്കുമെന്ന പ്രതീക്ഷയായി. ശേഷം കാഴ്ചയുടെ ആട്ടക്കഥ തയ്യാറാകുകയാണ്. 2016 മെയ് അവസാനത്തോടെ പ്രഖ്യാപിച്ച തെരുവിലെ പ്രതിപക്ഷം ആട്ടക്കഥ. രൗദ്രമാണ് മുഖ്യ വേഷം.


കേരളമെന്ന ചെറുദേശത്ത് സ്വയം സേവകര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നില്ല, ജനങ്ങളുടെ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല, അഥവാ പ്രവര്‍ത്തിച്ചാല്‍ ജീവന് ഭീഷണി, ഭീഷണിയില്‍ പൊലിഞ്ഞ ജീവനുകള്‍ നിരവധി. സ്വയം സേവകര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, പിന്നാക്ക വിഭാഗക്കാര്‍, പട്ടിക വിഭാഗങ്ങള്‍ എന്നിവര്‍ക്കൊന്നും ഭയം കൂടാതെ ജീവിക്കാനാകുന്നില്ല. കേന്ദ്ര ഭരണം കൈയാളുന്ന പാര്‍ട്ടിയുടെ സംസ്ഥാന കുടീരത്തിനും അശ്വവേഗത്തിനപ്പുറം ചരിക്കുന്ന വാഹനത്തിനും നേര്‍ക്ക് കല്ലുകൊണ്ട് ആക്രമണം. ക്രമസമാധാനമില്ലെന്നതിന് തെളിവെന്തിന് വേറെ. ആകയാല്‍ മുന്നറിയിപ്പ് നല്‍കുന്നു, സ്വയം സേവകരുടെ സംഘത്തിന്റെ ദേശാന്തര പ്രാന്ത കാര്യവാഹ്.



കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ഭരണം, ഉത്തരവാദിത്തം നിറവേറ്റണം. ഇല്ലെങ്കില്‍ കേന്ദ്രം ഇടപെടണം. ഗവര്‍ണറും രാഷ്ട്രപതിയും ഉചിതമായ തീരുമാനമെടുക്കണം. വിളിച്ചുവരുത്തി താക്കീത് ചെയ്തതുകൊണ്ടൊന്നും കാര്യമായില്ല, ക്രമസമാധാനത്തകര്‍ച്ച രേഖയിലാകണം. ആയത്, അരചശിരോമണിക്ക് മുന്നിലേക്ക് എള്ളും പൂവും ചന്ദനവും തൊട്ട്, തളികയില്‍ നല്‍കണം, സദാശിവ പ്രഭു. സംഹാരത്തിന്റെ ദേവന്‍, കര്‍മം മറക്കരുത്. അതിലൊരു തുള്ളി വെള്ളം ചേര്‍ക്കാതെ ഉദകക്രിയ, അതിലവസാനിക്കണം കഥ, അതിനനുസരിച്ചാണ് ആട്ടത്തിന്റെ ചിട്ട.


ഡല്‍ഹിയില്‍, ദേശാന്തര പ്രാന്ത കാര്യവാഹിന്റെ വാര്‍ത്താ സമ്മേളനം. പിറകെ അരുണ്‍ ജെയ്റ്റ്‌ലിയുടെ തിരുവനന്തപുര പ്രവേശം. വിവേകം കൊണ്ട് വികാരം മറയാതിരിക്കാന്‍ ശ്രദ്ധിച്ച്, പ്രതികരണം. അതിനെച്ചൊല്ലി തര്‍ക്കം, പത്രത്താളുകളിലും ടെലിവിഷന്‍ ചതുരങ്ങളിലും. പിറകെ അഖിലേന്ത്യാധ്യക്ഷന്റെ അശ്വമേധം. അതിക്രമങ്ങളെ ഇല്ലാതാക്കി, സംഘ രഥം വേണ്ടവിധം ഉരുളുന്നുവെന്ന് ഉറപ്പാക്കാനുള്ള മേധം. അതിന്റെ പാര്‍ശ്വങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന ചെറു കുരുക്ഷേത്രങ്ങളില്‍ ഉതിരുന്ന നിണത്തുള്ളികള്‍ രാഷ്ട്രപതി ഭരണത്തിന്റെ ശോണ രേഖയാകും.  ബ്രിട്ടീഷ് ആധ്യപത്യത്തില്‍ നിന്ന് വിടര്‍ന്ന്, ഇന്ത്യന്‍ യൂനിയന്‍ രൂപപ്പെട്ടതിന് ശേഷം ഇത്രയും വലിയ അതിക്രമം മുമ്പെപ്പോഴെങ്കിലും ഏതെങ്കിലും ദേശത്ത് ഉണ്ടായിട്ടുണ്ടോ? ഇല്ലെന്ന് നിസ്സംശയം പറയാം, ആകയില്‍ ആട്ടക്കഥ പൂര്‍ത്തിയാകട്ടെ, രാഷ്ട്രപതി ഭരണം പൂക്കട്ടെ, അതിലേക്ക് നയിക്കാന്‍ പാകത്തില്‍ അക്രമങ്ങള്‍ക്ക് വിത്തിടട്ടെ, അധികാരം വിളയട്ടെ.


അരചശിരോമണി ഒന്നരദശാബ്ദം മുമ്പുള്ള പുര്‍വാശ്രമത്തില്‍, വംശഹത്യാ ശ്രമത്തിന് അധ്യക്ഷതവഹിച്ചയാളാണ്. പൊലീസിനെ ശാസിച്ച്, നിഷ്‌ക്രിയമാക്കി നിര്‍ത്തി, ഭൂരിപക്ഷ സമുദായത്തിന്റെ രോഷമൊഴുകി, മുസ്‌ലിംകളുടെ നിണം സബര്‍മതിയില്‍ ചേരാന്‍ അവസരമുണ്ടാക്കിയയാളും. ഇതിന് ഭംഗമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സചിവരില്‍ പ്രധാനികളായ രണ്ടുപേരെ പൊലീസ് കേന്ദ്രത്തിലേക്ക് നിയോഗിച്ചയാളാണ്. നിണമൊഴുക്ക് തടയണമെന്ന് രാജ്യത്ത് ആക്രന്ദനമുണ്ടായപ്പോള്‍ പട്ടാളത്തെ ഇറക്കുന്നത് വൈകിപ്പിക്കാന്‍ കരുനീക്കിയവനാണ്. ആ കരുനീക്കത്തില്‍ അന്നത്തെ അരചന്‍ (ശിരോമണിയല്ല) സര്‍വാംഗം വിറച്ച്, സ്വന്തം ഗാത്രത്തിലേക്ക് ചുരുങ്ങിയതുമാണ്. എല്ലാം ആരോപണങ്ങളാണ്. രേഖകളുണ്ടെങ്കിലും തെളിയിക്കപ്പെടാത്തവ.



ക്രമസമാധാന പാലനത്തിന്റെ ഈ മാതൃക കണ്ടു പഠിക്കാന്‍, പലതിനും മാതൃകയുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന കേരള ദേശത്തിനും ആ മാതൃകകളുടെയൊക്കെ പിതൃത്വം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ക്കും  കഴിയുന്നതേയില്ല. ശാന്തം പാപം.
ആരെയും പിടികൂടി തടങ്കലില്‍ വെക്കുകയും അവസരം വരുമ്പോള്‍ വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയും ചെയ്യുക എന്നത് കലയായി വികസിപ്പിച്ച്, തന്ത്രമായി വളര്‍ത്തി, ദേശദ്രോഹികളുടെ ലക്ഷ്യസ്ഥാനമാണ് ഈ ശരീരമെന്ന തോന്നലുളവാക്കി, ഈ ശരീരമില്ലെങ്കില്‍ രാജ്യം സുരക്ഷിതമല്ലെന്ന നുണ പ്രചരിപ്പിച്ച് സത്യമാക്കിയതും അരച ശിരോമണിയുടെ പൂര്‍വാശ്രമത്തിലാണ്. ഈ കഥകളില്‍ നരച്ച താടിയും കറുത്ത താടിയും ആടിത്തിമര്‍ത്തത്, രുധിരചരിതത്തിലെ അപൂര്‍വ അങ്കം തന്നെ.


മൂന്ന് വര്‍ഷത്തിനിടെ മുപ്പത് തവണ, തെരുവുകളില്‍ രക്തമൊഴുകി. പൊലിഞ്ഞ ജീവനുകളുടെ എണ്ണം എത്രയെന്നതില്‍ തിട്ടമില്ല, ഇങ്ങനെ പൊലിഞ്ഞവര്‍ ആരൊക്കെ എന്നതില്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല. എന്തായാലും ചെറുകാലത്തിനിടെ, ഇത്രയധികം പേര്‍ ഭീകരരായി ചമഞ്ഞെത്തിയ നാട് വേറെയുണ്ടായിരുന്നില്ല. കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയും ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് സംശയിക്കുകയും ചെയ്യുന്നവരിലേക്കാളും ഏറെയധികം. എന്നിട്ടും സബര്‍മതിയുടെ തീരം ഭീകരതയുടെ കരിമണ്ണായി എന്നാരും പറഞ്ഞില്ല. വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നതില്‍, അത് ക്രമസമാധാനപാലനത്തിലെ ഒഴിവാക്കാനാകാത്ത തന്ത്രമാണെന്ന് രാജ്യ വാസികളെ ബോധ്യപ്പെടുത്തുന്നതില്‍ പൂര്‍വാശ്രമത്തില്‍ അരച ശിരോമണി വിജയിച്ചു. അതിന് തെളിവാണ് പില്‍ക്കാലത്ത് ശിരോമണിപ്പട്ടത്തിലേക്ക് മത്സരിക്കുമ്പോള്‍ ഈ കഥകള്‍ പാടി ഇകഴ്ത്താന്‍ നടത്തിയ ശ്രമങ്ങളൊക്കെ പുകഴ്ത്തലായി സ്വയം സ്വീകരിച്ചത്. ബിഹാറിലെ നിതീഷ് കുമാര്‍ മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ട്രംപ് വരെ, അതൊക്കെ പുകഴ്ത്തലാണെന്ന് പിന്നീട് ശരിവെച്ചത്.


ഇത്രക്കൊന്നും സാധിച്ചില്ലെങ്കിലും അരച ശിരോമണിയുടെ അനുചരന്‍മാരായ നാട്ടുരാജാക്കന്‍മാര്‍ പലരും സമാനമായ രീതിയില്‍ ക്രമസമാധാനം പാലിച്ചതിന്റെ കഥകളുണ്ട്, അതൊക്കെ മൈനര്‍ സെറ്റ് (കഥ)കളിയാണെന്ന് മാത്രം. ഭോപ്പാലിലെ ജയിലില്‍ നിന്ന് നാലഞ്ചു പേരെ കിലോമീറ്ററുകള്‍ അകലെയുള്ള കുന്നിന്‍മുകളിലേക്ക് രക്ഷപ്പെടാന്‍ സഹായിക്കുകയും പിന്നീട് വെടിവെച്ച് കൊന്ന്, തടവുചാടിയ കൊടുംഭീകരരെ വെടിവെച്ചുകൊന്നെന്ന് ഊറ്റം കൊള്ളുകയും ചെയ്തത് അതിലൊന്ന്. പട്ടിണിക്ക് പരിഹാരം തേടിയ കര്‍ഷകര്‍ക്ക് വെടിയുണ്ട കൊണ്ട് അന്ത്യത്താഴമൊരുക്കിയത് മറ്റൊന്നാണ്. മാവോയിസ്റ്റുകളെന്നും അവരുടെ അറിവാളികളെന്നും ആരോപിച്ച് ആളുകളെ വെടിവെച്ച് കൊല്ലുകയോ ബലാത്സംഗത്തിന് ഇരയാക്കി ശിക്ഷിക്കുകയോ ചെയ്ത് ക്രമസമാധാനം പാലിക്കുന്ന നാട്ടുരാജാവ് വേറെയുണ്ട്.


ഇവ്വിധമായ ക്രമസമാധാനപാലനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കെ, കേരളത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുക പ്രയാസം തന്നെ. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വേണ്ട വിധം മുന്നോട്ടുകൊണ്ടുപോകുക അതിലും പ്രയസം, അധികാര ലബ്ദി, എത്രകാലം സ്വപ്‌നമായി ശേഷിക്കുമെന്നതില്‍ തിട്ടവുമില്ല. ഭാരതീയ ജനതാ പാര്‍ട്ടിക്ക് കേരളത്തില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നത് അത്രത്തോളം വിശ്വാസയോഗ്യമല്ലെന്നത് ഇവിടെ പറയാതെ തരമില്ല. കൈക്കൂലി വാങ്ങി പെട്രോള്‍ പമ്പ് അനുവദിക്കുന്ന പ്രവൃത്തി വിഘ്‌നം കൂടാതെ നടന്നിരുന്നു, ദേശീയ കൗണ്‍സിലിന്റെ നടത്തിപ്പിന് പണം പിരിച്ചപ്പോള്‍ വ്യാജനടിച്ച് പണപ്പിരിവ് നടത്താനായി, വ്യാജനുണ്ടായെന്ന് പുറത്തുപറഞ്ഞയാളെ സമൂലം മര്‍ദിക്കാനുമായി, അഞ്ച് ലക്ഷം മുതല്‍ അയ്യായിരം വരെ നിശ്ചയിച്ച് വ്യാപാരികള്‍ നിന്ന് പണം പിരിക്കാനായി, നിശ്ചയിച്ച പണം നല്‍കാതിരുന്നവരെ ഫോണിലൂടെ അസഭ്യം പറയാനും എന്നിട്ടും അടങ്ങാത്ത ഇടങ്ങളില്‍ ദണ്ഡ പ്രയോഗിക്കാനുമായി. ഈ പട്ടിക ഇനിയും നീളും. അതിനാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന പരാതി പൂര്‍ണമായും ശരിയല്ലെന്ന് കാണുന്നുണ്ട്. എങ്കിലും സാമുദായിക സ്പര്‍ധ വേണ്ട വിധം വളര്‍ത്താന്‍, വര്‍ഗീയ കലഹങ്ങളായി അതു വളര്‍ത്തിയെടുക്കുന്നതില്‍ ഒക്കെ വലിയ പ്രയാസം നേരിടുന്നുണ്ട്. ആകയാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം വേണ്ടത്രയില്ലെന്ന് കട്ടായം പറയാം.


മാനക്കേട് മാറ്റിയേ മതിയാകൂ. അതിന്, ഭരണം രാഷ്ട്രപതി വകയെങ്കില്‍ അങ്ങനെ, സബര്‍മതീ തീരത്തെ രുധിര മാര്‍ഗമെങ്കില്‍ അങ്ങനെ.  അഴിമതിയുടെ വാസനയില്‍ മയങ്ങി, അതില്‍ നിന്ന് മുക്തിയാകാത്ത ഇവിടുത്തെ നേതാക്കള്‍ക്ക് ഇതിനൊന്നും സമയം തികയാത്തതില്‍ കേന്ദ്രത്തില്‍ നിന്ന് ആളെയിറക്കും. അവര്‍ക്ക് അവസരമൊരുക്കുന്നതില്‍ പ്രദേശ നേതാക്കള്‍ പരാജയമായാലും ഉണ്ണാവ്രതവും പ്രാര്‍ഥനാ സംഗമവുമായി കോണ്‍ഗ്രസുകാര്‍ സഹായത്തിനുണ്ടാകും. കാലിനടിയിലെ മണ്ണ് ചോരുന്നത് അറിഞ്ഞാലും അറിഞ്ഞ മട്ട് കാണിക്കാത്ത കോണ്‍ഗ്രസുകാര്‍. എല്ലാം തനിയെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസുകാര്‍. അവര്‍ക്ക് നന്ദി പറയാം. പ്രകോപനങ്ങളോട് യഥാവിധി പ്രതികരിച്ച് സകല അവസരവും തുറന്നിടുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ക്കും.

2017-07-30

പശു, കൂടാരം, ബിഹാറി


'ഒന്നിന് പിറകെ ഒന്നായി തുടച്ചുനീക്കൂ എന്നാണ് നിങ്ങള്‍ (നരേന്ദ്ര മോദി) ജനങ്ങളോട് പറയുന്നത്. നിങ്ങള്‍ വോട്ട് നേടി ജയിക്കണം, തുടച്ചുനീക്കിയല്ല. ഇത് ഏകാധിപത്യം മാത്രമല്ല, ഫാസിസം കൂടിയാണ്. ഫാസിസത്തില്‍ വിശ്വസിക്കുന്നവരുടെ ബിംബം ഹിറ്റ്‌ലറാണ്. ഹിറ്റ്‌ലര്‍ ചെയ്തത് അവരും ചെയ്യും... ഫാസിസത്തിന്റെ ഭാഷ ജനാധിപത്യത്തില്‍ ഫലം കാണില്ല'- ജെ ഡി (യു) നേതാവ് നിതീഷ് കുമാര്‍ 2013ല്‍ പറഞ്ഞതാണിത്. ഗുജറാത്തിലെ വംശഹത്യാ ശ്രമത്തിന് അധ്യക്ഷതവഹിച്ചയാളെന്ന ആരോപണം നേരിടുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പിയുമായുള്ള 17 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചതിന് പിറകെയായിരുന്നു ഈ വാക്കുകള്‍.


മതനിരപേക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ബീഹാറില്‍ ഭരണം തുടര്‍ന്ന നിതീഷ്, 2015ല്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും (ആര്‍ ജെ ഡി) കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട്, വലിയ വിജയം നേടി. ആ ഫലത്തില്‍  കൂടുതല്‍ ശ്രദ്ധേയമായത് ലാലു പ്രസാദ് യാദവിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു. 80 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ആര്‍ ജെ ഡിക്ക് സാധിച്ചു. മഹാസഖ്യത്തിന്റെ യഥാര്‍ഥ നേതാവ് ലാലുവാണെന്ന, പ്രചാരണഘട്ടത്തില്‍ തന്നെ സൃഷ്ടിക്കപ്പെട്ട പ്രതീതിക്ക് ബലമേകുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. മഹാസഖ്യത്തിന്റെ ആയുസ്സിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അന്ന് തന്നെ ഉയരാന്‍ കാരണങ്ങളിലൊന്ന് ഇതായിരുന്നു. കഴിഞ്ഞ ദിവസം സഖ്യം ഇല്ലാതായപ്പോള്‍ അതിന് പെട്ടെന്നുള്ള കാരണമായി ലാലു യാദവിന്റെ മകന്‍ തേജസ്വി യാദവിനെതിരായ അഴിമതി ആരോപണം മാറിയെന്ന് മാത്രം.


അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ സമരം ചെയ്ത് ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ നിതീഷ്, എക്കാലവും ജനതാ പരിവാറിന്റെ ഭാഗമായിരുന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി നിലകൊണ്ട നേതാവുമായിരുന്നു, അധികാരമോഹത്തിന്റെ കാറ്റേല്‍ക്കും വരെ. 1996ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസും നിതീഷ് കുമാറും അടക്കമുള്ള നേതാക്കള്‍ ബി ജെ പിയുടെ സഖ്യകക്ഷിയാകുമ്പോള്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് നാല് വര്‍ഷമേ ആയിരുന്നുള്ളൂ. മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിറകെ, തീവ്ര ഹിന്ദുത്വ അജന്‍ഡകളുയര്‍ത്തി, വര്‍ഗീയധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയായിരുന്നു സംഘ്പരിവാരം. അയോധ്യയിലേക്കുള്ള രഥയാത്രയുടെ പാര്‍ശ്വങ്ങളില്‍ അരങ്ങേറിയ വലുതും ചെറുതുമായ കലാപങ്ങളുടെ ഒക്കെ പരോക്ഷ ഉത്തരവാദിത്തമുണ്ടായിരുന്ന, ഹിന്ദുത്വത്തിന്റെ തീവ്ര മുഖമായി എല്‍ കെ അഡ്വാനി നേതൃത്വത്തിലുണ്ടായിരുന്നു. ജനാധിപത്യ സങ്കല്‍പ്പമോ, സംഘ്പരിവാരം ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയോ ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ളവര്‍ ബി ജെ പിയുമായി കൈകോര്‍ക്കുമ്പോള്‍ സംഘ്പരിവാരത്തിന് ഉണ്ടാകാന്‍ ഇടയുള്ള ജനകീയ മുഖംമൂടിയെക്കുറിച്ചോ നിതീഷ് അടക്കമുള്ളവര്‍ക്ക് ചിന്തയേ ഉണ്ടായിരുന്നില്ല.


2002 ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായി ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ അരങ്ങാകുകയും പോലീസിനെ നിര്‍വീര്യമാക്കി നരേന്ദ്ര മോദിയും പട്ടാളത്തെ അയക്കുന്നത് വൈകിപ്പിച്ച് എ ബി വാജ്പയിയും അക്രമികള്‍ക്ക് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തപ്പോഴും ചോരയില്‍ മുങ്ങിയ കൈകളിലാണ് തങ്ങള്‍ കൈ ചേര്‍ത്തുവെച്ചിരിക്കുന്നത് എന്ന  തോന്നല്‍ നിതീഷിനും സംഘത്തിനും ഉണ്ടായതുമില്ല.


ആ നിതീഷാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി ബന്ധം ഉപേക്ഷിച്ചത്. ഒരു ദശകം നീണ്ട ഭരണത്തിനെതിരെ സ്വാഭാവികമായി ഉയരാനിടയുള്ള ജനരോഷത്തെ മറികടക്കാനൊരു തന്ത്രം മാത്രമായിരുന്നു അതെന്ന് മതനിരപേക്ഷ മനസ്സുള്ളവര്‍ തിരിച്ചറിയുന്നത് ഇപ്പോഴാണെന്നേയുള്ളൂ. നരേന്ദ്ര മോദിക്കെതിരായ നിലപാടും ഫാസിസത്തിന്റെ ഭാഷ ജനാധിപത്യത്തില്‍ ഫലം കാണില്ലെന്ന പ്രസ്താവനയുമൊക്കെ അന്ന് വിളവെടുപ്പ് നടത്താനുള്ള രാഷ്ട്രീയം മാത്രമായിരുന്നു നിതീഷിന്. ഇപ്പോള്‍ ബി ജെ പിയുമായി ചേരുന്നതിലൂടെ അടുത്ത ടേമിലും ബീഹാറിന്റെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാനാകുമെന്ന കണക്കുകൂട്ടല്‍ അദ്ദേഹത്തിനുണ്ടാകണം. തേജസ്വി യാദവ് മാത്രമല്ല, ലാലു പ്രസാദ് യാദവിന്റെ മറ്റു മക്കളും അഴിമതി ആരോപണം നേരിടുന്നുണ്ട്. അഴിമതിക്കും സഖ്യകക്ഷിയിലെ കുടുംബവാഴ്ചക്കുമെതിരെ നിലപാടെടുത്തത് തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.


ഈ അവസരം നിതീഷിന് സമ്മാനിക്കാനാണ് ലാലുവിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. യജമാനന്‍ കല്‍പ്പിച്ചത് അടിമകള്‍ വേണ്ടവിധം ചെയ്തുകൊടുത്തു. ലാലു യാദവും കുടുംബാംഗങ്ങളും അഴിമതിക്കാരാണോ എന്നത് വേറെ വിഷയമായി കാണേണ്ടിവരുന്നത്, അന്വേഷണ ഏജന്‍സികളുടെ ഇടപെടലുണ്ടായത്, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്ര മോദിയുടെ നടപടിയെ നിതീഷ് കുമാര്‍ സ്വാഗതം ചെയ്തതിന് ശേഷമായിരുന്നുവെന്നത് പ്രത്യേകം ഓര്‍ക്കണം.


വംശഹത്യാ ശ്രമത്തിന് അധ്യക്ഷത വഹിച്ചുവെന്ന ആരോപണം താന്‍ മറന്നുകഴിഞ്ഞുവെന്നും അധീശത്വം അംഗീകരിച്ച് സാമന്തനാകാന്‍ തയ്യാറാണെന്നുമാണ്, ജനത്തെയാകെ വലയ്ക്കുകയും സാമ്പത്തിക മേഖലയെ മാന്ദ്യത്തിലേക്ക് നയിക്കുകയും സ്വതേ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ ആഴത്തിലേക്ക് തള്ളിയിടുകയും ചെയ്ത നോട്ട് പിന്‍വലിക്കലിനെ പ്രകീര്‍ത്തിച്ചപ്പോള്‍, നിതീഷ് അറിയിച്ചത്. (ഗുജറാത്ത് വംശഹത്യയിലെ പങ്ക് സംബന്ധിച്ച ആരോപണങ്ങള്‍ 2014ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ നെഗറ്റീവ് പബ്ലിസിറ്റിയായി നരേന്ദ്ര മോദി ഉപയോഗപ്പെടുത്തിയതോടെ ഈ വിഷയം ഇനിയുമുന്നയിക്കുന്നതില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശയക്കുഴപ്പത്തിലായിരുന്നു. വൈകാതെ അവയില്‍ പലതും ഇക്കാര്യം  ഓര്‍ത്തതേയില്ല. വംശഹത്യാകാലത്ത് ബി ജെ പി ബന്ധത്തിലായിരുന്ന നിതീഷിന് ഇത് മറക്കേണ്ട കാര്യം പോലും ഇല്ലായിരുന്നു)


പിന്നീടങ്ങോട്ട് കാര്യങ്ങള്‍ സുഗമമായിരുന്നു. നിതീഷിനെ പ്രശംസിക്കാനുള്ള അവസരങ്ങള്‍ മോദി പാഴാക്കിയില്ല. തിരിച്ചും. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പൊതു സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രിപ്പണിയുടെ തിരക്കില്‍ അമര്‍ന്ന നിതീഷ്, പിറ്റേദിവസം വിദേശരാഷ്ട്ര പ്രതിനിധിക്ക് നരേന്ദ്ര മോദിയൊരുക്കിയ വിരുന്നില്‍ ഹാജര്‍ വെച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മോദിയുടെ നോമിനിക്ക് പിന്തുണ പ്രഖ്യാപിച്ച് കൂറുമാറല്‍ വൈകില്ലെന്ന് ജനത്തെ അറിയിച്ചു. ഇതിനൊക്കെ സമാന്തരമായാണ് അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിത്യാദി ആരോപണങ്ങളുടെ പേരില്‍ ലാലുവിന്റെ മക്കള്‍ക്കെതിരെ അന്വേഷണവും കേസുകളുമുണ്ടായത്. നടപടികള്‍ക്ക് വേഗം കൂടിയത്. അനധികൃത സ്വത്ത് സമ്പാദനമെന്നത്, രാഷ്ട്രീയ നേതാക്കളെയും എതിര്‍ പാര്‍ട്ടികളെയും വരുതിയില്‍ നിര്‍ത്താനുള്ള ആയുധമായി പ്രയോഗിച്ച അനുഭവം രാജ്യത്ത് പലതുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാറുകളും എ ബി വാജ്പയിയുടെ എന്‍ ഡി എ സര്‍ക്കാറും ഇതുപയോഗിച്ചിട്ടുണ്ട്. ആ കളി ആവര്‍ത്തിക്കുകയാണ് ബീഹാറില്‍. ഇതിലൂടെ ആര്‍ ജെ ഡിയുടെ നേതൃത്വത്തെ
പ്രതിസന്ധിയിലാക്കാമെന്നും അധികാരമോഹികളായ എം എല്‍ എമാരെ മറുകണ്ടം ചാടിച്ച് ആ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കാമെന്നും നിതീഷും ബി ജെ പിയും കരുതുന്നുണ്ട്.


രാഷ്ട്രീയ പ്രതിസന്ധി നിതീഷിനെയും കാത്തിരിക്കുന്നു. ജെ ഡി (യു) പ്രസിഡന്റ് ശരദ് യാദവ് അടക്കം ഒരുകൂട്ടം നേതാക്കള്‍ നിതീഷിന്റെ ബി ജെ പി ബാന്ധവത്തെ എതിര്‍ക്കുന്നുണ്ട്. മുസ്‌ലിംകളുടെ പിന്തുണയില്‍ ജയിച്ച് നിയമസഭയിലെത്തിയ ജെ ഡി (യു) നേതാക്കള്‍ക്കൊന്നും സ്വന്തം മണ്ഡലത്തില്‍ നിന്ന് ഇനിയൊരു ജയം പ്രതീക്ഷിക്കാനാകില്ല. 1989ലെ ഭഗല്‍പൂര്‍ കലാപത്തിന്റെ ഉത്തരവാദികളെ രണ്ട് ദശകത്തിന് ശേഷം നിയമത്തിന് മുന്നിലെത്തിച്ച് ഇരകളായ മുസ്‌ലിംകള്‍ക്ക് നീതിയുറപ്പാക്കിയ നേതാവെന്ന പ്രതിച്ഛായ ആ സമുദായത്തിലെ വലിയൊരു വിഭാഗത്തെ നിതീഷിന്റെ ഉറച്ച പിന്തുണക്കാരാക്കിയിരുന്നു. അതൊക്കെ പുതിയ തീരുമാനത്തോടെ ഇല്ലാതാകും. ആര്‍ ജെ ഡിക്കാകും ഇതിന്റെ നേട്ടം. 1996ലെ ബി ജെ പിയല്ല, 2014ന് ശേഷമുള്ളത് എന്നതും എ ബി വാജ്പയിയല്ല നരേന്ദ്ര മോദിയെന്നതും നിതീഷിന് വെല്ലുവിളിയാകും.


കേവല ഭൂരിപക്ഷത്തോടെ കേന്ദ്രാധികാരം കിട്ടിയതിന് ശേഷം നടന്ന മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അതുവരെ സഖ്യത്തിലെ മുഖ്യകക്ഷിയായിരുന്ന ശിവസേനയെ വീട്ടില്‍ നിന്ന് തൊഴുത്തിലേക്ക് മാറ്റിക്കെട്ടാന്‍ ബി ജെ പിക്ക് പ്രയാസമൊന്നുമുണ്ടായില്ലെന്നത് നിതീഷിന് ഇപ്പോഴേ പഠിച്ചുവെക്കാം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ വലിയ അധികാരമൊന്നുമില്ലാത്ത രണ്ടാംകക്ഷിയായ ശിവസേനയെ, എങ്ങനെയാണ് ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നതും ഓര്‍ത്തുവെക്കാം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതീഷിന്റെയും ജെ ഡി (യു) വിന്റെയും മേല്‍ക്കോയ്മ ഇല്ലാതാക്കാന്‍ ബി ജെ പി ശ്രമം തുടങ്ങും. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ അവരത് പൂര്‍ത്തിയാക്കുകയും ചെയ്യും. പശുവിന് കൂടാരത്തില്‍ തല കടത്താന്‍ അനുവാദം നല്‍കിയ ബീഹാറി, പശു കൂടാരം കൈയടക്കിയതുകണ്ട്  'സന്തോഷം' പ്രകടിപ്പിച്ച് നിസ്സഹായനായി പുറത്തുനില്‍ക്കുന്ന കാഴ്ച അധികം ദൂരെയല്ല.


പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ ഉയര്‍ത്തിക്കാട്ടാന്‍ പാകത്തില്‍ വലുപ്പമാര്‍ജിച്ച, പ്രധാനമന്ത്രി പദം മോഹിക്കുന്നതില്‍ എന്താണ് തെറ്റെന്ന് പരസ്യമായി ചോദിച്ച, നിതീഷ്‌കുമാര്‍, കുഴി കുഴിക്കുകയാണ്, സ്വയം വീഴാന്‍. നിതീഷിനൊപ്പം ജെ ഡി (യു) എന്ന പാര്‍ട്ടി കൂടി ഇല്ലാതാകും. ദീര്‍ഘനാളത്തെ ബി ജെ പി ബാന്ധവം, ആ പാര്‍ട്ടിയിലെ അണികളെ സംഘ് ശീലങ്ങള്‍ പരിചയിക്കാന്‍ സഹായിച്ചിട്ടുണ്ട്. അവര്‍ക്ക് ജെ ഡി (യു)വില്‍ നിന്ന് ബി ജെ പിയിലേക്കുള്ള മാറ്റം നിതീഷിന് ഇന്നലെ ഉറങ്ങി ഇന്ന് എഴുന്നേറ്റപ്പോഴുണ്ടായ മാറ്റത്തേക്കാള്‍ എളുപ്പമായിരിക്കും.


വര്‍ഗീയ ഫാസിസത്തിനെതിരായ പ്രതിപക്ഷ ഐക്യനിര എന്ന സങ്കല്‍പ്പത്തിന് ശേഷിച്ചിരുന്ന വിശ്വാസ്യത കൂടി ഇല്ലാതാക്കി എന്നതാണ് ഈ തീരുമാനത്തിലൂടെ നിതീഷ് ഇന്ത്യന്‍ യൂണിയനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം. ഇത്തരം സഖ്യങ്ങള്‍ ഈടില്ലാത്തവയാണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍, ഭാവിയില്‍ ഇത്തരം സഖ്യങ്ങളുടെ സാധ്യത പോലും ഇല്ലാതാക്കുകയാണ്. അതിനെ നേരിടാനും വിശ്വാസമാര്‍ജിക്കാവുന്ന ഐക്യനിരയുണ്ടാക്കാനും തത്കാലം ആര്‍ക്കും ത്രാണിയില്ലെന്നതാണ് യാഥാര്‍ഥ്യം.


'ഒന്നിന് പിറകെ ഒന്നായി തുടച്ചു നീക്കൂ എന്നാണ് നിങ്ങള്‍ (നരേന്ദ്ര മോദി) ജനങ്ങളോട് പറയുന്നത്' എന്ന് 2013ല്‍ പറഞ്ഞ നിതീഷ് തുടച്ചുനീക്കപ്പെടാന്‍ കഴുത്ത് നീട്ടിക്കൊടുക്കുകയാണ് ഞാനും എന്റെ പാര്‍ട്ടിയും എന്നാണ് ഇപ്പോള്‍ പറയുന്നത്. മോദി കാലത്ത് ഫാസിസത്തിന്റെ ഭാഷയാണ് ജനാധിപത്യത്തില്‍ ഫലം കാണുക എന്ന് തിരിച്ചറിഞ്ഞുകൊണ്ട്.

2017-07-24

അഴിമതി വിചാര ധാര


മഹാത്മന്‍,
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച്, ഇന്ത്യന്‍ യൂണിയനില്‍ നിന്ന് കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിന് അങ്ങ് ശ്രമിച്ചത്, രാജ്യം ഹര്‍ഷോന്മാദത്തോടെ സ്വീകരിക്കുകയും പുളകിതഗാത്രരായ ജനം ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ ശാന്തരായി വരിനില്‍ക്കുകയും ചെയ്തത് ലോക ചരിത്രത്തിലെ തന്നെ അപൂര്‍വതയായിരുന്നു. വധശിക്ഷ വിധിക്കാന്‍ പരമോന്നത കോടതി നിശ്ചയിച്ച മാനദണ്ഡപ്രകാരമാണെങ്കില്‍ അപുര്‍വങ്ങളില്‍ അപൂര്‍വം. അന്നാ ചെയ്ത മഹദ്കൃത്യത്തിന് ശേഷം ഇന്ത്യന്‍ യൂണിയനാകെ മാറിപ്പോയി. വിപണിയില്‍ നിന്ന് തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ യന്ത്രങ്ങള്‍ക്ക് കഴിയാത്തിടത്തോളം മാറി.


സ്വതേ ദുരിതത്തിലായിരുന്ന കര്‍ഷകര്‍, കൂടുതല്‍ ദുരിതത്തിലാകകൊണ്ട് കടമെഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി. അനുസരണമാണ് പ്രധാനമെന്നും അതിലാണ് ദേശീയതയും രാജ്യസ്‌നേഹവുമെന്ന് ഉറപ്പുള്ള അങ്ങയുടെ പ്രതിപുരുഷന്‍ മധ്യപ്രദേശിലിരുന്ന് കാഞ്ചി വലിച്ചു. തൃണസമാനരായ ആറേഴെണ്ണം ഉടനടി തീര്‍ന്നു. എന്നാലും പ്രഖ്യാപിച്ചു കടമെഴുതിത്തള്ളല്‍. അവിടെ മാത്രമല്ല മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലുമൊക്കെ. വിപണിയിലുള്ള നോട്ടൊക്കെ പിന്‍വലിച്ചതോടെ ഖജാന നിറഞ്ഞുകവിയുമെന്നും ബാങ്കുകളാകെ കരുത്താര്‍ജിച്ച് ഇന്ത്യക്കാരല്ലാത്തവര്‍ക്കുവരെ കടം നല്‍കാന്‍
പാകത്തിലാകുമെന്നുമൊക്കെയാണ് നവംബര്‍ എട്ടിന് ശേഷമുള്ള ദിനങ്ങളില്‍ അങ്ങില്‍ തുടങ്ങി ഇങ്ങ് താഴെ തെക്കേയറ്റത്തുള്ള 'ഗോ'പാലകൃഷ്ണന്‍മാര്‍ വരെ പറഞ്ഞിരുന്നത്. ഇത്ര കരുത്താര്‍ജിച്ചിട്ടും കാര്‍ഷിക കടം എഴുത്തിത്തള്ളണമെങ്കില്‍ അതിനുള്ള വെള്ളം സംസ്ഥാനങ്ങള്‍ തന്നെ വെക്കണമെന്ന് മേലധികാരത്തിലെ കണക്കപ്പിള്ള വിധിച്ചു. ആയിരവും അഞ്ഞൂറും പിന്‍വലിച്ചതോടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുമെന്ന കണക്ക് പിഴച്ചതാണോ, ഇവ്വിധം കൈകഴുകാന്‍ പ്രേരിപ്പിച്ചതെന്ന സംശയം ബലത്തില്‍ തന്നെയുണ്ട്.


പ്രഥമവും പ്രധാനവുമായി പറഞ്ഞ രണ്ട് ലക്ഷ്യങ്ങള്‍, അത് നിറവേറ്റിയെന്നതില്‍ തര്‍ക്കം വേണ്ട. അതില്‍ പരസ്യമായി തിളങ്ങിയത്, അടുത്തകാലത്തൊന്നും അധികാരം കണികാണില്ലെന്ന് ദേശീയാധ്യക്ഷന്‍ അമിത് ഷാ നേരിട്ട് വിലയിരുത്തിയ കേരളത്തിലായിരുന്നുവെന്നത് അങ്ങേക്ക് സമ്മാനിക്കുന്ന പുളകം എത്രത്തോളമായിരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ  ഇരുപത്തിയേഴായിരത്തോളം സീറ്റില്‍ ആയിരത്തഞ്ഞൂറോളം മാത്രം ജയിച്ച, 140 അംഗ നിയമസഭയില്‍ ഒരിടത്ത് മാത്രം താമര വിരിയിച്ച, പാര്‍ലിമെന്റിലേക്ക് അങ്ങയുടെ ദയാദാക്ഷിണ്യമായ നാമനിര്‍ദേശം കൊണ്ട് മാത്രം അംഗത്വം ലഭിച്ച കേരളത്തില്‍ നിന്ന് ഇത്രയും സാധിച്ചുവെങ്കില്‍ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് എന്തൊക്കെ സാധിച്ചിട്ടുണ്ടാകും! കേന്ദ്രാധികാരം കൈയാളുന്നവര്‍ എത്ര നേട്ടമുണ്ടാക്കിയിട്ടുണ്ടാകും!


കേരളത്തിലെ നേട്ടത്തെ, അറിഞ്ഞ വിവരമനുസരിച്ച്, ഇങ്ങനെ സംഗ്രഹിക്കാം. പിന്‍വലിച്ച നോട്ട് എണ്ണിത്തീര്‍ക്കാന്‍ പ്രയാസപ്പെടുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുതുതായി നോട്ട് അച്ചടിച്ചിറക്കുക ബുദ്ധിമിട്ടാണെന്ന് മനസ്സിലാക്കി തൃശൂരില്‍ (പാറമേക്കാവും തിരുവമ്പാടിയും വടക്കുംനാഥനെ സാക്ഷിയാക്കി പൂരം കൊള്ളുന്ന നാടാകയാല്‍ സ്ഥലം അങ്ങ് അറിയാതിരിക്കാന്‍ വഴിയില്ല) അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വന്തം കമ്മട്ടത്തില്‍ നോട്ട് അച്ചടിച്ചതാണ് അതില്‍ പ്രഥമം. രാജ്യസ്‌നേഹത്താല്‍ പ്രചോദിതമായ ഒന്നായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. തെറ്റായ പ്രചാരണം നടത്തുന്നവരുടെ സംതൃപ്തിക്ക് വേണ്ടി വേണമെങ്കില്‍ ഇതിനെ വ്യക്തിയധിഷ്ഠിതമായ ക്രിമിനല്‍ കുറ്റമായി പാര്‍ട്ടി കണക്കാക്കും. നോട്ട് ക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ പാകത്തില്‍ സ്വകാര്യ കമ്മട്ടം പ്രവര്‍ത്തിപ്പിക്കാതിരുന്നത് രാജ്യത്തോടുള്ള വഞ്ചനയായും കണക്കാക്കും.


മൂത്രമുള്‍പ്പെടെ ഗോക്കളുടെ അവശിഷ്ടങ്ങളുടെ ഔഷധമൂല്യം കണ്ടെത്താന്‍ കൊണ്ടുപിടിച്ച ശ്രമം അങ്ങയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടല്ലോ. ഇതിനുള്ള പഠനം കഴിഞ്ഞുവേണം മയില്‍ മുതല്‍ എലി വരെയുള്ളവയിലെ ഔഷധഗുണങ്ങള്‍ കണ്ടെത്താന്‍. അത് സാധിക്കണമെങ്കില്‍ രാജ്യത്ത് കൂടുതല്‍ ഭിഷഗ്വരന്‍മാരുണ്ടാകണം, ഗവേഷകന്‍മാരുണ്ടാകണം. അതിനുള്ള എളിയ ശ്രമമാണ് കേരളത്തിലെ  രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി (മറ്റിടങ്ങളിലെ കണക്ക് വൈകാത വരുമെന്ന് കരുതാം) മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിക്കൊടുക്കാന്‍ മുന്‍കൈ എടുത്തപ്പോള്‍ സംസ്ഥാന ബി ജെ പി ഘടകം നടത്തിയത്. ഇവിടെയും പ്രേരകഘടകം രാജ്യസ്‌നേഹം തന്നെ, സംശയം വേണ്ട. അംഗീകാരം വേഗത്തിലാക്കുക എന്ന ഉദ്ദേശ്യത്തില്‍ ഏതാനും കോടികള്‍ ആവശ്യപ്പെട്ടു, ഉദ്ദേശ്യശുദ്ധിയോടെ ഉത്തമവിശ്വാസത്തില്‍. അതുകൊണ്ട് അതിനെ അഴിമതിയായി കാണാനേ കഴിയില്ല. അങ്ങനെ കാണുന്നതും അഴിമതിയില്‍ ബി ജെ പിയുടെ സംസ്ഥാന നേതാക്കളില്‍ പലര്‍ക്കും പങ്കുണ്ടെന്ന് പറയുന്നതും തെറ്റായ പ്രചാരണമാണ് (കുപ്രചാരണമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നില്ല).


പണം വാങ്ങിയാല്‍ കാര്യസാദ്ധ്യം ഉറപ്പാക്കുക എന്നത് സംഘചര്യയാണ്. അതില്‍ ഭംഗമുണ്ടായാല്‍ വഞ്ചന. വ്യക്തിയധിഷ്ഠിതമായ ക്രിമിനല്‍ കുറ്റം. പാര്‍ട്ടിയില്‍ നിന്ന് ഉടനടി പുറത്താക്കി. ഏതന്വേഷണവുമായും സഹകരിക്കാനും തീരുമാനിച്ചു. ഈ വഞ്ചനയന്വേഷിച്ച കമ്മീഷന്‍ ഒരു കാര്യം വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. ശേഖരിച്ച പണം ഡല്‍ഹിയിലെത്തിച്ചത് പെരുമ്പാവൂര്‍ സ്വദേശിയായ മുസ്‌ലിം ഹവാലക്കാരനിലൂടെയാണെന്ന്. നേരിട്ട് ഡല്‍ഹിയിലെത്തിക്കാന്‍ മാര്‍ഗമുണ്ടായിരിക്കെ, സംഗതി ഹവാലയാക്കാന്‍ ബി ജെ പി നേതാവിനെ/നേതാക്കളെ നിര്‍ബന്ധിച്ച, അവരെ വഴിതെറ്റിച്ച മുസ്‌ലിം ഹവാലക്കാരന്റെ പങ്ക് പ്രത്യേകം അന്വേഷിക്കേണ്ടതാണ്. അതുകൊണ്ടാണ് എന്‍ ഐ എ യെ തന്നെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ടത്. സംഗതി അഴിമതിയല്ലെന്ന് ഉറപ്പായിട്ടും അഴിമതിയാണെന്ന് തോന്നിപ്പിക്കും വിധത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ കമ്മീഷന്‍ അംഗങ്ങള്‍ ദേശീയബോധത്തില്‍ നിന്ന് വ്യതിചലിച്ചോ എന്നതില്‍ സംശയമുണ്ട്. റിപ്പോര്‍ട്ട് ചോരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അവരിലൊരാളെയെങ്കിലും പുറത്താക്കേണ്ടത്, ഭാവിയില്‍ ഇത്തരം വ്യതിചലനമുണ്ടാകുന്നത് തടയാന്‍ പ്രധാനമാണ്.


അഴിമതിയുടെ കാര്യത്തില്‍ ബി ജെ പിയുടെ കേരള ഘടകം മുന്നോട്ടുവെക്കുന്ന, ദേശീയതയിലും രാജ്യസ്‌നേഹത്തിലും അധിഷ്ഠിതമായ ദര്‍ശനം അങ്ങ് അംഗീകരിക്കുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ദേശീയ നേതൃത്വത്തിന്റെ പ്രതിനിധി കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ ദര്‍ശനം ആവിഷ്‌കരിച്ചത് എന്നതിനാല്‍ ഇക്കാര്യം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടായി അങ്ങയെ അറിയിക്കേണ്ട ഉത്തരവാദിത്തം അമിത് ഷായില്‍ നിക്ഷിപ്തവുമാണ്. ഈ ദര്‍ശനം അംഗീകരിക്കുന്നതോടെ ടെലികോം, കല്‍ക്കരി, കോമണ്‍വെല്‍ത്ത് എന്നിങ്ങനെ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാം. പണം വാങ്ങുകയോ സര്‍ക്കാര്‍ ഖജാനക്ക് നഷ്ടം വരുത്തുകയോ ചെയ്ത ഈ ഇടപാടുകളിലൊക്കെ എല്ലാ കമ്പനികള്‍ക്കും കാര്യസാദ്ധ്യമുണ്ടായിട്ടുണ്ട്. കാര്യസാദ്ധ്യമുണ്ടായ സ്ഥിതിക്ക് വഞ്ചനാക്കുറ്റം പോലും നിലനില്‍ക്കില്ല. പുതിയ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമം ഭേദഗതി ചെയ്യുക എന്നത് അടിയന്തര ബാധ്യതയാണ്. അഴിമതി എന്നത് പണവുമായി ബന്ധപ്പെട്ട സംഗതിയായതിനാല്‍ ഭേദഗതി മണി ബില്ലായി അവതരിപ്പിച്ച്, തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്ക് ഭൂരിപക്ഷം ഇപ്പോഴുമുള്ള രാജ്യസഭയെ മറികടക്കാനും സാധിക്കും.


കാര്യസാദ്ധ്യമുണ്ടായാല്‍ അഴിമതിയല്ലെന്ന ദര്‍ശനം അങ്ങ് പ്രഖ്യാപിച്ച കള്ളപ്പണത്തോടുള്ള യുദ്ധത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് എന്നതും പ്രത്യേകം ശ്രദ്ധിക്കണം. വികാരം മുറ്റി നില്‍ക്കുന്ന ശബ്ദത്തില്‍ കാലാധന്‍ എന്ന് വിശേഷിപ്പിക്കുന്ന പണത്തില്‍ വലിയൊരു ഭാഗം സൃഷ്ടിക്കപ്പെടുന്നത് അഴിമതിയിലൂടെയാണ്. കാര്യസാദ്ധ്യം ലാക്കാക്കി പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് അഴിമതിയല്ലെന്ന ദര്‍ശനം അംഗീകരിക്കപ്പെടുന്നതോടെ കള്ളപ്പണത്തിന്റെ വലിയൊരു ഭാഗം ഉടനില്ലാതാകും. നോട്ട് പിന്‍വലിക്കുക, ആദായ നികുതി നിയമം ഭേദഗതി ചെയ്യുക, ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് കൂടാതെ പരിശോധനക്ക് അനുമതി നല്‍കുക തുടങ്ങിയ വിഷമകരമായ നടപടികളിലൂടെ അങ്ങ് ഇല്ലാതാക്കാന്‍ ശ്രമിച്ച കള്ളപ്പണത്തില്‍ വലിയൊരു ഭാഗത്തെ നിമിഷനേരം കൊണ്ട് അസാധുവാക്കാന്‍ പാകത്തില്‍ ദര്‍ശനമവതരിപ്പിച്ച ബി ജെ പിയുടെ കേരള ഘടകത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.  പ്രത്യേക ദേശീയ കൗണ്‍സില്‍ വിളിച്ച് അഭിനന്ദനം ഔപചാരികമായി അറിയിക്കണം.


ദേശീയ കൗണ്‍സില്‍ വിജയിക്കുന്നതിനൊപ്പം അതിന്റെ സംഘാടകരായ പാര്‍ട്ടി നേതാക്കളും വിജയിക്കണമെന്നത് മര്യാദ. ഔദ്യോഗിക പിരിവിനൊപ്പം അനൗദ്യോഗിക പിരിവ് നടത്തിയത് അതുകൊണ്ടാണ്. അനുകരണീയമായ മാതൃകയല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ദേശീയബോധമില്ലാത്തതുകൊണ്ടും രാജ്യസ്‌നേഹത്തിന്റെ കുറവുമൊണ്ടുമാകണം. തെറ്റായ പ്രചാരണത്തിന്റെ മറ്റൊരു മുഖം. കാര്യസാദ്ധ്യമുണ്ടായിട്ടുണ്ട് എന്നതിനാല്‍ ഇവിടെ അഴിമതിയോ വഞ്ചനയോ നടന്നിട്ടില്ലെന്നത് പ്രത്യേകം സ്മരണീയമാണ്.


പിന്നെയുള്ളതൊക്കെ പഴങ്കഥകളാണ്. എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരത്തിലിരുന്ന കാലത്ത് പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിക്കാന്‍ പണം വാങ്ങിയെന്നതാണ് അതിലൊന്ന്. പണം നല്‍കിയവര്‍ക്കൊക്കെ പമ്പോ എജന്‍സിയോ ലഭിച്ചതിനാല്‍ അഴിമതിയോ വഞ്ചനയോ ആരോപിക്കാനാകില്ല. അന്നത്തെ ഇടപാടിന് പണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ചിലരൊക്കെ ഇന്ന് സംസ്ഥാന നേതൃത്വത്തിലുണ്ട്. കാര്യസാദ്ധ്യം ഉറപ്പാക്കുക എന്നതില്‍ കവിഞ്ഞ് എന്ത് യോഗ്യതയാണ് ഉന്നത നേതൃതലങ്ങളിലേക്ക് സഞ്ചരിക്കാനുള്ള യോഗ്യത! അത് മനസ്സിലാക്കാത്തവരാണ് പഴങ്കഥകള്‍ പാടി, തെറ്റായ പ്രചാരണം നടത്തുന്നത്.


അങ്ങ് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന ഭൂമി ഇടപാടുകള്‍ ഈ ഘട്ടത്തില്‍ പ്രസക്തമാണ്. കണ്ണായ ഭൂമി തുച്ഛവിലക്ക് അദാനിക്കും ടാറ്റക്കുമൊക്കെ പാട്ടത്തിന് നല്‍കിയെന്നും ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു ആരോപണം. അദാനി തുറമുഖം പണിതു, ടാറ്റ കാര്‍ കമ്പനിയുണ്ടാക്കി... അങ്ങനെ കാര്യസാദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതേക്കുറിച്ചൊന്നും അന്വേഷണം പോലുമുണ്ടായില്ല. വികസനത്തിലെ ഗുജറാത്ത് മാതൃക എന്ന് ശരിയായി പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങയുടെ മാതൃക പിന്തുടര്‍ന്ന് തന്നെയാണ് കേരള ഘടകം പുതിയ ദര്‍ശനം അവതരിപ്പിച്ചിരിക്കുന്നത് എന്നത് കൂടുതല്‍ പുളകം സമ്മാനിക്കുന്നുണ്ടാകും. കേരളത്തില്‍ അധികാരത്തിലെത്തുക എന്നത് മോഹമായി സൂക്ഷിക്കാന്‍ പോലും ത്രാണിയില്ലാത്ത നേതൃനിര വികസനരംഗത്ത് ഇത്രയും സംഭാവനകള്‍ നല്‍കുന്നുണ്ടല്ലോ എന്നതിലും അങ്ങേക്ക് അഭിമാനിക്കാം.