Showing posts with label അന്താരാഷ്‌ട്രം. Show all posts
Showing posts with label അന്താരാഷ്‌ട്രം. Show all posts

2016-10-03

അലിസേയും ഗുര്‍മെഹറും


രണ്ട് പെണ്‍കുട്ടികള്‍ - പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദ് സ്വദേശിയായ അലിസേ ജാഫറും ഇന്ത്യന്‍ പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗുര്‍മെഹര്‍ കൗറും.  അലിസേ ജാഫര്‍ ആരാണ് എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഗുര്‍മെഹര്‍ കൗര്‍, കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ മകളാണ്. ഈ പെണ്‍കുട്ടികള്‍, അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും പെരുകുന്ന സംഘര്‍ഷത്തില്‍ ഖിന്നരാണ്. അതിന് അവര്‍ക്ക് സ്വന്തം ന്യായങ്ങളുണ്ട്. ഈ കുട്ടികള്‍ക്കുള്ള വിവേകവും ഔചിത്യബോധവും രാഷ്ട്രതന്ത്രജ്ഞരായി ചിത്രീകരിക്കപ്പെടുന്ന, ഇരു രാഷ്ട്രങ്ങളിലെയും ഭരണാധികാരികള്‍ക്ക്, അവരുടെ രാഷ്ട്രീയ കക്ഷികള്‍ക്ക് ഉണ്ടാകുന്നില്ലല്ലോ എന്ന തോന്നല്‍ ഏത് രാജ്യസ്‌നേഹിക്കും ഉണ്ടായിപ്പോകും.

അമിതാഭ്‌ ബച്ചന്‍ ആശുപത്രിയിലാകുമ്പോള്‍ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്ന, രണ്‍ബീര്‍ കപൂറിന്റെ ചലച്ചിത്രം ഹിറ്റാകുമ്പോള്‍ അഭിമാനം കൊള്ളുന്ന, മുഹമ്മദ് റഫിയുടെയും കിഷോര്‍ കുമാറിന്റെയും ഗാനങ്ങളില്‍ അഭിരമിക്കുന്ന പാക്കിസ്ഥാന്‍കാരെക്കുറിച്ചാണ് അലിസേ ജാഫര്‍ എഴുതുന്നത്. 'അവരുടെ സ്മാരകങ്ങള്‍ നമ്മുടെ ചരിത്രം കൂടി ഉള്‍ച്ചേര്‍ന്നതാണ്, നമ്മുടെ ഭാഷ അവരുടെ വേരുകളില്‍ നിന്നുള്ളത് കൂടിയാണ്' എന്ന ബോധമുള്ളവരാണ് സാധാരണ പാക്കിസ്ഥാന്‍കാര്‍. ഈ വിചാരം നിലനില്‍ക്കുമ്പോഴും വൈകാരികമായ പ്രതികരണങ്ങളിലേക്ക് എങ്ങനെ പോകാനാകുന്നുവെന്നാണ് അലിസേ ജാഫര്‍ ചോദിക്കുന്നത്. 'നോക്കൂ കശ്മീരില്‍ നിങ്ങളെന്താണ് ചെയ്യുന്നത്? അതു ശരി ബലൂചിസ്ഥാനില്‍ നിങ്ങള്‍ കാട്ടുന്നതോ? നിങ്ങള്‍ ഉറി ആക്രമിച്ചു? കാര്‍ഗില്‍ നിങ്ങള്‍ മറന്നോ? ആദ്യം തുടങ്ങിയത് നിങ്ങളാണ്. അല്ല, ആദ്യം തുടങ്ങിയത് നിങ്ങളാണ്' പരസ്പരം കുറ്റപ്പെടുത്തുന്ന ഇത്തരം വൈകാരിക പ്രതികരണങ്ങള്‍ അലിസേ ജാഫര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതികരണങ്ങള്‍ കൊണ്ട് ഫലമെന്താണെന്ന് ചോദിക്കുന്നു.


മാട്ടിറച്ചി കഴിച്ചെന്ന്  ആരോപിച്ച് മുസ്‌ലിംകളെയും ദളിതുകളെയും ആക്രമിക്കുന്നതിനെക്കുറിച്ച് ഇവര്‍ക്കാര്‍ക്കും ആശങ്കയില്ല, അതേക്കുറിച്ച് ആരും ആരായുന്നുമില്ല. വ്രതം അവസാനിക്കും മുമ്പ് ഭക്ഷണം കഴിച്ചെന്ന് ആരോപിച്ച് ഹിന്ദുക്കളും മുസ്‌ലിംകളും ആക്രമിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് നമ്മളും മൗനം പാലിക്കുന്നു - അലിസേ ജാഫര്‍ തുടരുന്നു. ഇരു രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരും നേരിടുന്ന ദുരിതങ്ങളെക്കുറിച്ച്, അവര്‍ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയോ അതൊക്കെ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നവര്‍, ആക്രമണങ്ങളില്‍, സംഘര്‍ഷങ്ങളില്‍ ബുദ്ധിമുട്ടുന്ന ജനങ്ങളെക്കുറിച്ച് ചിന്തിക്കുമോ എന്ന് അലിസേ ജാഫര്‍ ചോദിക്കുന്നു.


കാര്‍ഗില്‍ യുദ്ധത്തില്‍ പിതാവ് മരിക്കുമ്പോള്‍ തനിക്ക് രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്ന് പറഞ്ഞാണ് ഗുര്‍മെഹര്‍ കൗറിന്റെ ദൃശ്യ സന്ദേശം തുടങ്ങുന്നത്. പിതാവിന്റെ മരണത്തില്‍ പാക്കിസ്ഥാനുള്ള പങ്ക് ആ രാജ്യത്തെ വെറുക്കാന്‍ പ്രേരിപ്പിച്ചു, മുസ്‌ലിംകളെയും. എന്നാല്‍ പാക്കിസ്ഥാനെന്ന രാജ്യമോ മുസ്‌ലിംകളോ അല്ല, യുദ്ധമാണ് പിതാവിന്റെ ജീവനെടുത്തത് എന്ന് അമ്മ തന്നെ പഠിപ്പിച്ചു. യുദ്ധത്തെ, സംഘര്‍ഷങ്ങളെ തള്ളിക്കളയുകയാണ് വേണ്ടത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അതിന് ആശയവിനിമയം നടത്തണമെന്ന് ഗുര്‍മെഹര്‍ കൗര്‍ പറയുന്നു. ഈ സമചിത്തത, രാഷ്ട്ര നേതാക്കള്‍ക്കുണ്ടാകാതെ പോകുന്നത് എന്തുകൊണ്ടെന്ന ചോദ്യം സ്വാഭാവികമായി ഉയരും.


പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈനിക കേന്ദ്രത്തിന് നേര്‍ക്കുണ്ടായ ആക്രമണം, അത് മറവിയിലേക്ക് എത്തും മുമ്പ് ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക ടെന്റിനു നേര്‍ക്കുണ്ടായ ആക്രമണം, രണ്ടിന്റെയും പിന്നില്‍ പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയവരാണെന്നും അവര്‍ക്ക് വേണ്ട സഹായം ചെയ്തതും നിയന്ത്രിച്ചതും പാക്കിസ്ഥാനില്‍ നിന്നാണെന്നുമുള്ള വിവരം, അതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടും ആ രാജ്യം അത് തള്ളിക്കളയുന്ന സ്ഥിതി. പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കണമെന്ന ആവശ്യം ആദ്യം രാഷ്ട്ര നേതാക്കളിലും അവരുടെ  പ്രസ്താവനകളിലൂടെ ജനങ്ങളിലും ഉയരുകയും അതൊരു സമ്മര്‍ദമായി വളരുകയും ചെയ്ത സാഹചര്യത്തിലാണ് 'സര്‍ജിക്കല്‍ ഓപറേഷന്‍' എന്ന പേരില്‍ ഇപ്പോള്‍ വ്യവഹരിക്കപ്പെടുന്ന അതിര്‍ത്തി കടന്നുള്ള സൈനിക നടപടിക്ക് ഇന്ത്യ തയ്യാറായത്. 19 ജവാന്‍മാരുടെ ജീവനെടുത്തതിനുള്ള മറുപടിയായി ഇതെങ്കിലും വേണ്ടതല്ലേ എന്ന പൊതുബോധം നിലനില്‍ക്കുകയും അതിനെ ചോദ്യംചെയ്താല്‍ അത് രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നതാണ് സാഹചര്യം. അതുകൊണ്ട് തന്നെ തത്കാലം യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന ചോദ്യങ്ങള്‍ ആരും ഉന്നയിക്കില്ല. കേന്ദ്ര സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തെ പിന്തുണച്ചും സൈന്യത്തിന്റെ ധീരതയെ പ്രകീര്‍ത്തിച്ചും സംഘഗാനം ആലപിക്കുക മാത്രമേ കരണീയമായുള്ളൂ.


നിയന്ത്രണ രേഖ കടക്കാന്‍ ലക്ഷ്യമിട്ട് പാക് അധീന കശ്മീരില്‍ നിലയുറപ്പിച്ച ഭീകരവാദികളുടെ താവളങ്ങള്‍ കൃത്യമായി നിര്‍ണയിക്കുകയും രാത്രിയുടെ അരണ്ട വെട്ടത്തില്‍ പരിചിതമല്ലാത്ത ഭൂപ്രദേശത്തെ രണ്ടോ മൂന്നോ കിലോമീറ്റര്‍ താണ്ടി ആക്രമിക്കുകയും കാര്യമായ ആഘാതം സൃഷ്ടിക്കുകയും ചെയ്തു ഇന്ത്യന്‍ സൈനികരെന്നാണ് മിലിറ്ററി ഓപറേഷന്റെ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിംഗ് അറിയിച്ചത്. ഇന്ത്യന്‍ സൈന്യം ഇതാദ്യമായി ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നു, അതിന് അനുമതി നല്‍കിയത് കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന നരേന്ദ്ര മോദിയുടെ   മികവാണ് എന്നാണ് പൊതുവിലുള്ള വ്യാഖ്യാനം. എന്നാല്‍ അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വിവരം പാക്കിസ്ഥാനെ ഔദ്യോഗികമായി അറിയിക്കാനും രാജ്യത്തെ ജനങ്ങളെ അറിയിക്കാനും തീരുമാനിച്ചു എന്നത് മാത്രമേ മികവായി അവകാശപ്പെടാനുള്ളൂ എന്നതാണ് വസ്തുത.


ജമ്മു കശ്മീരില്‍ തീവ്രവാദം ശക്തമായ 1990കളില്‍ അതിര്‍ത്തി കടന്നുള്ള 'ശസ്ത്രക്രിയ'കള്‍ പലത് നടത്തിയിട്ടുണ്ടെന്ന് സൈന്യത്തില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2003ല്‍ ഇരു രാഷ്ട്രങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതോടെ ഈ പതിവ് ഇന്ത്യന്‍ സൈന്യം നിര്‍ത്തിവെച്ചു. പിന്നീട് 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തി കടന്നുള്ള സാഹസിക ആക്രമണം സൈന്യം പുനരാരംഭിച്ചിരുന്നുവെന്ന് ഇത്തരം 'ശസ്ത്ര ക്രിയ'കളുടെ ഭാഗമായവര്‍ തന്നെ പറയുന്നുണ്ട്. പാക്കിസ്ഥാന് ആയുധം കൊണ്ടൊരു മറുപടി നല്‍കാന്‍ അമ്പത്തിയാറ് നെഞ്ചളവുള്ള നേതാവ് വരേണ്ടിവന്നുവെന്ന പ്രചാരണത്തില്‍ വലിയ കഴമ്പില്ലെന്ന് ചുരുക്കം.


ഇന്ത്യാ വിരുദ്ധ  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് വേണ്ട സഹായം നല്‍കുകയും അവരുടെ പ്രവര്‍ത്തകരെ ആക്രമണത്തിന് സന്നദ്ധരാക്കുകയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട് പാക്കിസ്ഥാന്‍ എന്ന് ചൂണ്ടിക്കാട്ടുന്ന ഇന്ത്യ, അതിര്‍ത്തി കടന്ന് പലതവണ സൈനിക നീക്കം തന്നെ നടത്തിയിട്ടുണ്ട് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരം സംഗതികള്‍ ഔദ്യോഗികമായി ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്ന ചെറുതല്ലാത്ത അപകടമുണ്ട്. പാക്കിസ്ഥാന്‍ സൈന്യം സ്വന്തം അതിര്‍ത്തിക്കുള്ളിലൊരു 'ശസ്ത്രക്രിയ' നടത്തുകയും ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയതാണെന്ന് ആരോപിക്കുകയും ചെയ്താല്‍ ലോക രാഷ്ട്രങ്ങള്‍ വിശ്വസിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സാധ്യത മുന്നിലുള്ളതുകൊണ്ടാണ് മുന്‍കാലത്ത് നടത്തിയ ഇത്തരം 'ശസ്ത്രക്രിയകള്‍' പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അന്നത്തെ ഭരണാധികാരികള്‍ തീരുമാനിച്ചത്. ആരോപണങ്ങളുണ്ടാകുകയും അതിന് വിശ്വാസ്യതയുണ്ടാകുകയും ചെയ്യുന്ന സാഹചര്യം നയതന്ത്രതലത്തില്‍ ഇത്രകാലം നിലനിര്‍ത്തിയ മേല്‍ക്കൈ ഇല്ലാതാക്കുമെന്ന് അവര്‍ കരുതിയിട്ടുമുണ്ടാകണം.


ഉറിയില്‍ ജവാന്‍മാരുടെ ജീവന്‍ പൊലിഞ്ഞതിന് പകരം ചെയ്തു, നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന പ്രഖ്യാപനം സാര്‍ക് ഉച്ചകോടിയില്‍ നിന്ന് നാല് അംഗ രാഷ്ട്രങ്ങള്‍ പിന്മാറിയതോടെ അര്‍ഥവത്തായി എന്നൊക്കെ അവകാശപ്പെടാന്‍ ഈ അവസരത്തില്‍ രാജ്യത്തിന് (നരേന്ദ്ര മോദി സര്‍ക്കാറിന്) സാധിക്കും. തുടര്‍ന്നുള്ള കാലത്ത് എന്ത് ചെയ്യും. പാക്കിസ്ഥാനും അവിടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകള്‍ക്കും ഇടപെടാന്‍ പാകത്തില്‍ കശ്മീര്‍ പ്രശ്‌നം ഇതുപോലെ നിലനിര്‍ത്തുമോ? അതോ അവിടുത്തെ എല്ലാ വിഭാഗവുമായി ആശയവിനിമയം നടത്താനും രാഷ്ട്രീയ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയെങ്കിലും നല്‍കാനും ശ്രമിക്കുമോ?


അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ പലപ്പോഴും ആഭ്യന്തര പ്രശ്‌നങ്ങളെ ജനശ്രദ്ധയില്‍ നിന്ന് മാറ്റാന്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇവിടെയും അത് സംഭവിച്ചിട്ടുണ്ട്. ഉറി ആക്രമണവും തുടര്‍ന്നുണ്ടായ നയതന്ത്ര, സായുധ ഇടപെടലുകളും കശ്മീരിലെ സംഘര്‍ഷങ്ങളെ, അവിടുത്തെ ജനങ്ങളുടെ ദുരിതത്തെ, സൈന്യം നടത്തുന്നതായി ആരോപിക്കപ്പെടുന്ന അമിത ബലപ്രയോഗത്തെ ഒക്കെ ജനശ്രദ്ധയില്‍ നിന്ന് അകറ്റിയിരിക്കുന്നു. അര്‍ധ സൈനിക വിഭാഗത്തിലെ അംഗങ്ങള്‍ പ്രയോഗിച്ച പെല്ലറ്റേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്നലെ മരിച്ചിരുന്നു. ഒരു ടെലിവിഷന്‍ സ്‌ക്രീനിലും അത് വാര്‍ത്തയായില്ല. ദേശീയ ദിനപത്രങ്ങളില്‍ ഭൂരിഭാഗത്തിനും അത് പ്രസിദ്ധം ചെയ്യേണ്ട വാര്‍ത്തയായി തോന്നിയില്ല.


കൂടുതല്‍ വലുപ്പമുള്ള ഒന്നുണ്ടാകുമ്പോള്‍ ചെറുതാകുകയോ മറവിയിലേക്ക് നീങ്ങുകയോ ചെയ്യുന്ന ചിലത് കൂടുതല്‍ വലുപ്പമുള്ളവക്ക് കാരണങ്ങളായി ഭവിക്കുന്നുവെന്ന തോന്നല്‍ ഭരണ നേതൃത്വങ്ങള്‍ക്ക് ഇല്ലാതെ പോകുന്നുവെന്നാണ് അലിസേ ജാഫറും ഗുര്‍മെഹര്‍ കൗറും പറഞ്ഞുതരുന്നത്. കശ്മീരിലെയും ബലൂചിസ്ഥാനിലെയും ജനങ്ങളെക്കുറിച്ച് അതാത് ഭരണകൂടങ്ങള്‍ ഓര്‍ക്കണമെന്ന്, അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിലൂടെ സംഘര്‍ഷാന്തരീക്ഷം ഒഴിവാക്കാനാകുമെങ്കില്‍ അതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന്, മാട്ടിറച്ചിയുടെ പേരില്‍ ജീവനുകള്‍ ഇല്ലാതാക്കപ്പെടുന്ന സാഹചര്യം ഇല്ലാതാകണമെന്ന്, വ്രതം മുറിക്കും മുമ്പ് ഭക്ഷണം കഴിച്ചുവെന്നതിന്റെ പേരില്‍ ന്യൂനപക്ഷമായ ഇതര മതസ്ഥര്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു. അതൊക്കെ നിലനില്‍ക്കുന്നതിന്റെ തുടര്‍ച്ചയാണ് വൈകാരികമായ ഈ വെല്ലുവിളികള്‍, നീയല്ലേ ആദ്യം തുടങ്ങിയത് എന്ന കുറ്റപ്പെടുത്തലുകളൊക്കെ. രാഷ്ട്രത്തിന്റെയും അതിന് നേതൃത്വം നല്‍കുന്നവരുടെയും അഭിമാനബോധത്തേക്കാള്‍ വലുതാണ് മനുഷ്യരുടെ ജീവനെന്ന് ഈ കുട്ടികള്‍ ഓര്‍മിപ്പിക്കുന്നു.


'ശത്രുരാജ്യത്തെ' സൈനികരോ അവിടെ ഭൂരിപക്ഷമായ മുസ്‌ലിംകളോ അല്ല യുദ്ധമാണ് തന്റെ പിതാവിന്റെ ജീവനെടുത്തത് എന്ന് ഗുര്‍മെഹര്‍ കൗറിന് ചെറുപ്രായത്തില്‍ തന്നെ തിരിച്ചറിയാനായി. പ്രായമേറെയായിട്ടും അനുഭവപരിചയം സിദ്ധിച്ചിട്ടും രാഷ്ട്ര നേതാക്കള്‍ക്ക് അത് തിരിച്ചറിയാനാകുന്നില്ല, അവര്‍ തിരിച്ചറിയുകയുമില്ല. അവര്‍ക്കിതൊക്കെ അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍, അധികാരത്തുടര്‍ച്ച ഉറപ്പാക്കാന്‍, കൂടുതലിടങ്ങളില്‍ അധികാരം സ്ഥാപിക്കാന്‍ ഒക്കെയുള്ള ഉപാധികളാണ്. ഒപ്പം വലിയ (ആയുധ) കച്ചവടത്തിന്റെയും.

2015-01-29

പര്‍ദക്ക് പിറകില്‍ ചിലതുണ്ട്


വിദേശകമ്പനികള്‍ വരുത്തുന്ന തെറ്റിന്റെ ബാധ്യത എന്തിന് ഇന്ത്യാ സര്‍ക്കാറും പൊതുമേഖലയും രാജ്യത്തെ നികുതിദായകരും ഏറ്റെടുക്കണം? രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ നേതാവായിരിക്കെ, 2010ല്‍ ആണവ ബാധ്യതാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത്, അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ച ചോദ്യമാണിത്. പാര്‍ലിമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തി ബി ജെ പി ഉയര്‍ത്തിയ പ്രതിരോധവും ഇടത് പാര്‍ട്ടികളടക്കമുള്ളവയുടെ പ്രതിഷേധവും കണക്കിലെടുത്ത് ആണവ അപകടമുണ്ടായാല്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ പരിധി 1,500 കോടി രൂപയായും ഉപകരണങ്ങളുടെ അപാകമോ തകരാറോ കൊണ്ടാണ് അപകടമുണ്ടായതെങ്കില്‍ അവ വിതരണം ചെയ്ത കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയും ബില്ല് പരിഷ്‌കരിക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ തയ്യാറായി. അപകടത്തിന് ഇരകളാകുന്നവര്‍ക്ക് ആണവ സാമഗ്രികളുടെ വിതരണക്കാരായ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതികളെ സമീപിക്കാന്‍ അധികാരം നല്‍കുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി.


ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗീകരിച്ച ഈ ബില്ലിന്റെ (രാഷ്ട്രപതി കൂടി ഒപ്പിട്ടതോടെ നിയമമായി) വ്യവസ്ഥകളെ മറികടന്ന് നഷ്ടപരിഹാരബാധ്യത ഇന്ത്യയുടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ചുമലിലിട്ട് അമേരിക്കയുമായുള്ള ആണവകരാറിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നടത്തിപ്പിന് പച്ചക്കൊടി വീശുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. ഇതിന് ശേഷം യു എസ് പ്രസിഡന്റ് ബരാക് ഒബാമക്കൊപ്പം രാജ്യത്തെ അഭിമുഖീകരിച്ചപ്പോള്‍ 56 ഇഞ്ച് നെഞ്ചളവുള്ള, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ മഹത്വം എപ്പോഴും ഉദ്‌ഘോഷിക്കുന്ന, നരേന്ദ്ര മോദി പറഞ്ഞു - ''ഞങ്ങള്‍ സംസാരിച്ചതൊക്കെ പര്‍ദയുടെ മറയത്ത് ഇരിക്കട്ടെ.'' അമേരിക്കയുടെ പ്രസിഡന്റുമായി സംസാരിച്ചത് ജനങ്ങളോട് പറയാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ലെങ്കില്‍, ജനങ്ങളോട് പറയാന്‍ സാധിക്കാത്ത കാര്യങ്ങളാണ് സംസാരിച്ചത് എന്ന് മനസ്സിലാക്കേണ്ടിവരും. അല്ലെങ്കില്‍ ഇന്ത്യന്‍ യൂനിയനിലെ ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത കാര്യങ്ങളാണ് സംസാരിച്ചത് എന്ന് മനസ്സിലാക്കേണ്ടിവരും. അത്തരമൊരു സംസാരത്തിനൊടുവിലുണ്ടാകുന്ന ധാരണകള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാകില്ല എന്നും.


രാജ്യകാര്യങ്ങള്‍ പലതും ഭരണകൂടം മറച്ചുവെക്കുന്നത് പുതുമയുള്ള കാര്യമല്ല. പണ്ട് അമേരിക്ക സന്ദര്‍ശിച്ച് ആണവകരാറുണ്ടാക്കാന്‍ ധാരണയായി മടങ്ങിയെത്തിയപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും മുഴുവന്‍ കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. പറയാവുന്നത് പറയുകയും ബാക്കിയുള്ളതില്‍ മൗനം പാലിക്കുകയുമാണ് ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രതന്ത്രജ്ഞതയുള്ള നേതാക്കള്‍ ചെയ്യുക. സംസാരിച്ചതും തീരുമാനിച്ചതുമൊക്കെ മറയത്ത് ഇരിക്കട്ടെ എന്ന് പറയാറില്ല. രാജ്യത്തെ ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മറച്ചുവെക്കാന്‍ മടിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഒരാള്‍ രാജ്യാധികാരം കൈയാളുന്നതില്‍ കൗതുകമുണ്ട്, അതിനേക്കാളേറെ അപകടവും. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തെ മറികടന്ന്, വ്യവസ്ഥകളുണ്ടാക്കാന്‍ മടിക്കാത്തവര്‍ പാര്‍ലിമെന്റിന്റെയും ജനാധിപത്യ സമ്പ്രദായത്തിന്റെയും അടിസ്ഥാനമാണ് ചോദ്യംചെയ്യുന്നത്. അത് മറച്ചുവെക്കാന്‍ മടിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം മറച്ചുവെക്കലുകള്‍ക്ക് മടികൂടാതെ വഴങ്ങിക്കൊടുക്കുന്ന ഷണ്ഡന്മാരായ 130 കോടി ജനങ്ങളാണ് ഇന്ത്യന്‍ യൂനിയനിലെന്ന് വിദേശ രാഷ്ട്രത്തലവനെ ബോധ്യപ്പെടുത്തിക്കൊടുക്കുക കൂടിയാണ് നരേന്ദ്ര മോദി ചെയ്തത്. പാര്‍ലിമെന്റിനെ മറികടന്നും ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മറച്ചുവെച്ചും അമേരിക്കന്‍ ഇംഗിതങ്ങള്‍ സാധിച്ചുകൊടുക്കാന്‍ തയ്യാറുള്ള ഏകാധിപതിയാണ് താനെന്ന് ചിരിച്ചുകൊണ്ട് മൃദുവായി നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നു.


ആണവകരാര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഏത് വിധത്തിലുള്ള വിട്ടുവീഴ്ചകളാണ് ചെയ്തിരിക്കുന്നത് എന്നത് പൂര്‍ണമായി പുറത്തുവന്നിട്ടില്ല. ആണവ അപകടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്‍ നിന്ന് വിദേശ കമ്പനികളെ, വിശിഷ്യാ അമേരിക്കന്‍ കമ്പനികളെ, ഒഴിവാക്കിയിരിക്കുന്നുവെന്ന് വ്യക്തം. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും മറ്റ് നാല് പൊതുമേഖലാ കമ്പനികളും ചേര്‍ന്ന് 750 കോടിയുടെ നിധിയുണ്ടാക്കി, നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ വിനിയോഗിക്കാന്‍ മാറ്റിവെക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് പണം നല്‍കും. അരുണ്‍ ജെയ്റ്റ്‌ലി 2010ല്‍ രാജ്യസഭയില്‍ പറഞ്ഞ അതേ സാഹചര്യം. അന്യന്റെ തെറ്റിന് കേന്ദ്ര സര്‍ക്കാറും പൊതുമേഖലാ സ്ഥാപനങ്ങളും അതുവഴി രാജ്യത്തെ നികുതി ദായകരും പിഴ മൂളേണ്ടിവരും. വിദേശ കമ്പനികള്‍ക്ക്  അനര്‍ഹമായ ആനുകൂല്യം ലഭിക്കുന്ന സാഹചര്യമൊരുക്കി, ഒരു അപകടമുണ്ടായാല്‍ അതിന്റെ ബാധ്യതകളില്‍ നിന്ന് അവര്‍ക്ക് പൂര്‍ണമായി ഒഴിവാകാന്‍ നിയമപരമായ അവസരമുണ്ടാക്കി 'രാജ്യസ്‌നേഹം' പ്രകടിപ്പിക്കാന്‍ യു പി എ സര്‍ക്കാറിനെ അനുവദിക്കേണ്ടെന്നും നിയമത്തെ നോക്കുകുത്തിയാക്കി നിര്‍ത്തിക്കൊണ്ട് ആ 'രാജ്യസ്‌നേഹം' രാഷ്ട്രീയ സ്വയം സേവക് സംഘിനാല്‍ നിയന്ത്രിക്കപ്പെടുന്ന ബി ജെ പി പ്രകടിപ്പിച്ചുകൊള്ളാമെന്നുമായിരിക്കണം അന്ന് അരുണ്‍ ജെയ്റ്റ്‌ലി ഉദ്ദേശിച്ചിട്ടുണ്ടാകുക!


യു പി എ സര്‍ക്കാര്‍ പാസ്സാക്കിയ നിയമമനുസരിച്ച് പരമാവധി ബാധ്യത 1,500 കോടിയായി നിജപ്പെടുത്തിയിട്ടുണ്ട്. ആ നിയമ വ്യവസ്ഥ നിലനില്‍ക്കെ, ഇന്‍ഷുറന്‍സ് കമ്പനികള്‍ സമാഹരിക്കുന്ന 750 കോടിയും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്ന വെളിപ്പെടുത്താത്ത തുകയുമായി എങ്ങനെ മാറ്റാന്‍ സാധിക്കും. അമേരിക്കയുടെ നിരന്തര സമ്മര്‍ദത്തിന് വഴങ്ങി അത്തരത്തിലൊരു മാറ്റത്തിന് തയ്യാറായെങ്കില്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തെ അംഗീകരിക്കാത്ത ഒന്നായി നരേന്ദ്ര മോദി ഭരണകൂടം മാറുകയാണ്. അപകടമുണ്ടായാല്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക്, വിദേശ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതികളെ സമീപിക്കാന്‍ അധികാരം നല്‍കുന്ന നിയമ വ്യവസ്ഥ ഒഴിവാക്കിക്കൊടുക്കാമെന്ന് വാക്കു നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ല. അത് മോദിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പര്‍ദയുടെ മറയത്താണ്.


അമേരിക്കയുമായുണ്ടാക്കിയ ആണവകരാറും അതിന്റെ ഭാഗമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുണ്ടാക്കിയ സുരക്ഷാ മാനദണ്ഡ കരാറും രാജ്യത്തിന്റെ പരമാധികാരത്തെ പരിമിതപ്പെടുത്തുന്നതാണെന്ന ആക്ഷേപം നേരത്തെ മുതലുണ്ട്. കരാറനുസരിച്ച് രാജ്യത്തെ റിയാക്ടറുകളെ സൈനികം, സൈനികേതരം എന്നിങ്ങനെ തിരിക്കേണ്ടിവരും. നിലവില്‍ കൈവശമുള്ള ആണവ സ്വത്തുക്കളെന്തെന്ന്, ഇന്ധനത്തിന്റെ അളവ് സഹിതം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് കൈമാറുകയും അവരുടെ പരിശോധനക്ക് ആണവ നിലയങ്ങളെ വിധേയമാക്കേണ്ടിയും വരും. ആണവായുധ നിര്‍മാണത്തിന് നീക്കം നടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പ്രധാനമായും ഈ പരിശോധന. കരാര്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോഗത്തിലായി, അമേരിക്കയുടെ കമ്പനികള്‍ ഇന്ത്യയില്‍ റിയാക്ടറുകള്‍ ആരംഭിച്ച ശേഷം ആയുധ നിര്‍മാണം ലാക്കാക്കി ഇന്ത്യ നടത്തുന്ന പ്രവൃത്തികള്‍ വലിയ ആഘാതം സൃഷ്ടിക്കാനിടയുണ്ട്. അമേരിക്കന്‍ കമ്പനികള്‍ സ്ഥാപിക്കുന്ന റിയാക്ടറുകളിലേക്കുള്ള ഇന്ധന വിതരണം മുടക്കാന്‍ അമേരിക്കക്ക് സാധിക്കും. ഉപരോധമുള്‍പ്പെടെ മറ്റ് നടപടികളിലേക്ക് പോകാനും സാധിക്കും.  


ഇന്ത്യയെ ആണവ ശക്തിയായി അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സൈനിക പ്രവൃത്തികള്‍ക്ക് വിഘാതമുണ്ടാകില്ലെന്നുമാണ് യു പി എ സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. അതേ വിശദീകരണം മോദി ഭരണകൂടവും നല്‍കും. പക്ഷേ ആണവ നിര്‍വ്യാപനകരാറില്‍ ഇന്ത്യ ഒപ്പുവെക്കാത്ത സാഹചര്യത്തില്‍ ഉത്തരവാദിത്വമുള്ള ആണവ ശക്തിയായി ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ വാക്കുലുള്ള അംഗീകാരത്തിന് വില കല്‍പ്പിക്കേണ്ട ബാധ്യത അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് ഉണ്ടാകില്ല. ലോകത്തിന് ഭീഷണിയാകും വിധത്തിലുള്ള ആയുധ നിര്‍മാണത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ ഭാവിയില്‍ നടത്താന്‍ അമേരിക്കക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ചുരുക്കം. ഇവ്വിധം രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒത്തുതീര്‍പ്പുകള്‍ ചെയ്ത് ഒപ്പിട്ട കരാര്‍ പ്രാബല്യത്തിലാക്കുന്നതിന് ബാധ്യതകള്‍ സ്വന്തം ചുമലില്‍ പേറാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പരമാധികാര രാഷ്ട്രമെന്ന പദവി അമേരിക്കയുടെ പാദത്തില്‍ സമര്‍പ്പിച്ച് വണങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്.


മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ അമേരിക്കയുടെ സാമന്ത രാജ്യമെന്ന സ്ഥാനത്തേക്കാണ് ഇന്ത്യയെ താഴ്ത്തിയതെങ്കില്‍ അമേരിക്കക്ക് വിധേയപ്പെട്ട് നില്‍ക്കുന്ന രാഷ്ട്രമെന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് നരേന്ദ്ര മോദി. ഒബാമയുടെ ഓഫീസുമായുള്ള ഹോട്ട് ലൈന്‍ ബന്ധം, ലോകത്തിന്റെയാകെ അധികാരിയെന്ന് സ്വയം വിശ്വസിക്കുന്ന രാഷ്ട്രത്തിന്റെ നായകനൊപ്പം നില്‍ക്കുന്ന നേതാവെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ നടത്തിയ നാടകങ്ങള്‍ (സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെ ബറാകും ഞാനുമെന്ന് മോദി ആവര്‍ത്തിച്ചത് ഓര്‍ക്കുക) എന്നിവക്കപ്പുറത്ത് ഈ സന്ദര്‍ശനവും കൂടിക്കാഴ്ചയും രാജ്യത്തിനോ ജനങ്ങള്‍ക്കോ നേട്ടങ്ങളുണ്ടാക്കിയെന്ന് കരുതാനാകില്ല.


മുന്നറിയിപ്പും താക്കീതുമായി ഭോപ്പാല്‍ നമ്മുടെ മുന്നിലുണ്ട്. മീഥൈല്‍ ഐസോ സയനേറ്റ് കലര്‍ന്ന കാറ്റേറ്റ് പിടഞ്ഞുമരിച്ചവരുടെ ബന്ധുക്കള്‍ക്കും ശാരീരിക അവശതകളുണ്ടായി ദുരിതമനുഭവിക്കുന്നവര്‍ക്കും വിഷവാതകത്തിന്റെ ആഘാതത്താല്‍ വൈകല്യങ്ങളുമായി ജനിച്ചുവീണവര്‍ക്കും അര്‍ഹിക്കുന്ന സഹായമെത്തിക്കാന്‍ ഇതുവരെ നമ്മുടെ ഭരണ സംവിധാനത്തിന് സാധിച്ചിട്ടില്ല. ഭോപ്പാലിലെ പ്ലാന്റില്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വാതക സംഭരണികളെ ശീതീകരിച്ച് നിര്‍ത്താനുള്ള സംവിധാനങ്ങള്‍ തകരാറിലാണെന്നുമൊക്കെ ഇവിടുത്തെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും ഒന്നും ചെയ്യാതിരിക്കുകയാണ് യൂനിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മേധാവികള്‍ ചെയ്തത്. ഇന്ത്യയിലെ ദരിദ്രര്‍, വിഷവാതകമേറ്റ് മരിക്കുന്നതിനേക്കാള്‍ പ്രധാനമായിരുന്നു ഭോപ്പാലിലെ പ്ലാന്റ് അറ്റകുറ്റപ്പണി ചെയ്യാന്‍ ചെലവിടേണ്ട പണം അവര്‍ക്ക്.   കൂട്ടക്കുരുതിക്ക് ശേഷം ഇന്ത്യയിലെത്തിയ വാറന്‍ ആന്‍ഡേഴ്‌സണിനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് എത്തിക്കാനും അവിടെ നിന്ന് അമേരിക്കയിലേക്ക് പറക്കാന്‍ സൗകര്യമൊരുക്കാനും ഇന്ത്യന്‍ ഭരണാധികാരികള്‍ തിടുക്കം കൂട്ടി. കേസില്‍ വിചാരണ നേരിടാതെ ആന്‍ഡേഴ്‌സണ്‍ അടുത്തിടെ യമലോകം പൂകി.


ജീവജാലങ്ങളുടെ തലമുറകളെ തകര്‍ത്തെറിഞ്ഞതിന് പാകത്തിലൊരു നഷ്ടപരിഹാരം യൂനിയന്‍ കാര്‍ബൈഡില്‍ നിന്ന് വാങ്ങിയെടുക്കാന്‍ പോലും ഇന്ത്യാ ഗവണ്‍മെന്റിന് സാധിച്ചില്ല.  ആണവ അപകടമുണ്ടായാല്‍ ബാധിക്കുക, പല തലമുറകളെയാകും. അതിന്റെ ബാധ്യതയില്‍ നിന്നാണ് വിദേശ (അമേരിക്കന്‍) കമ്പനികളെ മോദി സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തത്.



2011-09-27

മന്‍മോഹന്‌ മനംമാറ്റമോ!!!



പ്രകാശ രശ്‌മികളേക്കാള്‍ വേഗം പരമാണുകണമായ ന്യൂട്രിനോക്കുണ്ടെന്ന വാദം ഉയര്‍ന്നത്‌ ഭൗതികശാസ്‌ത്ര ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചു. തുടര്‍പരീക്ഷണങ്ങളിലൂടെ തങ്ങളുടെ നിഗമനം തെറ്റല്ലെന്ന്‌ തെളിയിക്കാനുള്ള ശ്രമത്തിലാണ്‌ ശാസ്‌ത്രജ്ഞര്‍. പ്രപഞ്ചത്തില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത്‌ പ്രകാശ രശ്‌മികളാണെന്ന നിഗമനം പല ശാസ്‌ത്ര സിദ്ധാന്തങ്ങളുടെയും അടിത്തറയാണ്‌. ഈ വേഗത്തെ സെക്കന്‍ഡിന്റെ ആയിരത്തിലൊരംശം കൊണ്ട്‌ ന്യൂട്രിനോ മറികടക്കുന്നുവെന്നാണ്‌ പുതിയ കണ്ടെത്തല്‍. 


 സെക്കന്‍ഡിന്റെ ആയിരത്തിലൊരംശമെന്നത്‌ സാമാന്യേന അവഗണനപോലും അര്‍ഹിക്കാത്തൊരു സമയഖണ്ഡമാണ്‌. പക്ഷേ, ശാസ്‌ത്രത്തിന്‌ അതങ്ങനെ തള്ളിക്കളയാനാകില്ല. നിശ്ചിത അളവ്‌ ദ്രവ്യത്തെ പൂര്‍ണമായും ഊര്‍ജമാക്കി മാറ്റുന്ന ഘട്ടത്തില്‍ ദ്രവ്യത്തിന്റെ ഭാരത്തെ പ്രകാശവേഗത്തിന്റെ വര്‍ഗം കൊണ്ട്‌ ഗുണിച്ചാല്‍ കിട്ടുന്ന തുകക്ക്‌ തുല്യമായിരിക്കും ഊര്‍ജത്തിന്റെ തോത്‌ എന്ന ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിന്റെ അടിത്തറ ഇളകുമോ എന്ന ശങ്ക പുതിയ കണ്ടെത്തലോടെ ഉയര്‍ന്നിട്ടുണ്ട്‌. ന്യൂട്രിനോക്ക്‌ പ്രകാശ രശ്‌മിയേക്കാള്‍ വേഗമുണ്ടെന്ന്‌ സ്ഥിരീകരിച്ചാല്‍ ഇത്‌ മാത്രമല്ല, ഭൗതിക ശാസ്‌ത്രത്തില്‍ എഴുതിയതും പഠിച്ചതുമായ പല കാര്യങ്ങളും മായ്‌ക്കേണ്ടിവരും. അതുകൊണ്ട്‌ തന്നെ ഏറെ അത്ഭുതത്തോടെയാണ്‌ ശാസ്‌ത്ര കുതുകികള്‍ പുതിയ നിഗമനത്തെ കാണുന്നത്‌.

ഇതിലും വലിയ അത്ഭുതമാണ്‌ ഐക്യരാഷ്‌ട്ര സഭയുടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ നടത്തിയ പ്രസംഗത്തില്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ സൃഷ്‌ടിച്ചത്‌. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‌ ഊന്നല്‍ നല്‍കാന്‍ ലോക ബേങ്ക്‌ തയ്യാറാകണമെന്ന പ്രസ്‌താവനയിലൂടെ ധനമന്ത്രി പ്രണാബ്‌ കുമാര്‍ മുഖര്‍ജി പ്രധാനമന്ത്രി സൃഷ്‌ടിച്ച അത്ഭുതത്തിന്റെ മാറ്റ്‌ കൂട്ടുകയും ചെയ്‌തു. ദീര്‍ഘകാലമായി പിന്തുടരുകയും 1991ല്‍ ഇന്ത്യയുടെ ധനമന്ത്രി സ്ഥാനത്ത്‌ അവരോധിക്കപ്പെട്ട നാള്‍ മുതല്‍ നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്‌ത ആഗോളവത്‌കരണ നയങ്ങളെ വിമര്‍ശിച്ചതിലൂടെയാണ്‌ മന്‍മോഹന്‍ സിംഗ്‌ ഇന്ത്യക്കാരെയും വികസിത രാഷ്‌ട്രങ്ങളുടെ സാമ്പത്തിക നേതൃത്വങ്ങളെയും അമ്പരപ്പിച്ചത്‌. മഹ്‌മൂദ്‌ അഹ്‌മദി നജാദുമായി കൂടിക്കാഴ്‌ച നടത്തിയ മന്‍മോഹന്‍ ഇറാന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിക്കുകയും പുറത്തു നിന്നുള്ള സൈനിക ഇടപെടലിലൂടെ സമൂഹത്തിന്റെ ക്രമം മാറ്റാന്‍ നടക്കുന്ന ശ്രമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്‌തു. നാറ്റോ നടത്തിയ ബോംബ്‌ വര്‍ഷത്തിലൂടെ ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്‌ടനാക്കുകയും സിറിയയില്‍ സമാന നടപടിക്ക്‌ അമേരിക്ക ആലോചിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ്‌ ഈ മുന്നറിയിപ്പ്‌ ഇന്ത്യ നല്‍കുന്നത്‌.

2003ല്‍ അകാരണമായി ഇറാഖിനെ ആക്രമിച്ച്‌ സദ്ദാം ഹുസൈനെ അധികാരഭ്രഷ്‌ടനാക്കുകയും പിന്നീട്‌ പിടികൂടി പ്രാകൃതമായി തൂക്കിലേറ്റുകയും ചെയ്‌തപ്പോഴും പരോക്ഷമായ സൈനിക ഇടപെടലിലൂടെ ലോകത്ത്‌ പല ഭാഗങ്ങളിലും അമേരിക്ക ചോരപ്പുഴകള്‍ സൃഷ്‌ടിക്കുകയും ചെയ്‌തപ്പോള്‍ തോന്നാതിരുന്ന രോഷം ഇന്ത്യക്ക്‌ ഇപ്പോഴുണ്ടാകാന്‍ കാരണമെന്ത്‌? ഇറാനുമേലുള്ള ഉപരോധം പൂര്‍ണ തോതില്‍ നടപ്പാക്കണമെന്ന അമേരിക്കന്‍ നിര്‍ദേശം പാലിച്ച്‌ അവിടേക്കുള്ള ഇന്ധന കയറ്റുമതി നിര്‍ത്താന്‍ തീരുമാനിച്ച മന്‍മോഹന്‍ സിംഗ്‌ നിലപാട്‌ മാറ്റത്തിന്റെ സൂചന നല്‍കുന്നത്‌ എന്തുകൊണ്ട്‌? സാമ്പത്തിക പരിഷ്‌കരണത്തിന്റെ കാര്യത്തിലുള്ള നിഷ്‌കര്‍ഷ ബോധ്യപ്പെട്ടതിനാല്‍ ബരാക്‌ ഒബാമ പോലും വണങ്ങി നിന്ന ഇന്ത്യന്‍ പ്രധാനമന്ത്രി പൊടുന്നനെ ആഗോളവത്‌കരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ വാചാലനായത്‌ എന്തുകൊണ്ട്‌? ആശ്ചര്യ ചിഹ്നങ്ങള്‍ അകമ്പടി സേവിക്കുന്ന ചോദ്യചിഹ്നങ്ങള്‍.

നിലപാട്‌ മാറ്റം ദ്യോതിപ്പിക്കാന്‍ എന്ത്‌ കൊണ്ട്‌ തയ്യാറാകുന്നുവെന്നതിനുള്ള മറുപടി സൂചന മന്‍മോഹന്‍ സിംഗിന്റെ ഐക്യരാഷ്‌ട്ര സഭയിലെ പ്രസംഗത്തില്‍ തന്നെയുണ്ട്‌. ആഗോള സമ്പദ്‌വ്യവസ്ഥ പ്രശ്‌നച്ചുഴിയിലാണെന്നും അതില്‍ നിന്ന്‌ കരയകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര വിപണി സംരക്ഷിക്കാന്‍ പാകത്തിലുള്ള നയങ്ങള്‍ വികസിത രാഷ്‌ട്രങ്ങള്‍ സ്വീകരിച്ചേക്കാമെന്നും ഭയക്കുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. സ്വന്തം വിപണി സംരക്ഷിക്കാന്‍ പാകത്തില്‍ വ്യാപാര, വാണിജ്യ ഇടപാടുകള്‍ക്ക്‌ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും നല്‍കുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആഭ്യന്തര വിപണി സംരക്ഷണത്തിന്‌ ശ്രമങ്ങള്‍ ആരംഭിക്കുകയും അതിന്റെ ചൂട്‌ സ്വന്തം ഇരിപ്പിടത്തില്‍ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്‌ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക്‌. 


ഡോളറിന്റെ കരുത്ത്‌ നിലനിര്‍ത്താന്‍ അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ്‌ ഇടപെട്ടതോടെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു. ഒരു ഡോളറിന്‌ അമ്പത്‌ രൂപയോളം നല്‍കേണ്ട സ്ഥിതി. ആഭ്യന്തര ഉപഭോഗത്തിന്‌ വേണ്ട അസംസ്‌കൃത എണ്ണയുടെ 70 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക്‌ വിനിമയ മൂല്യത്തിലുണ്ടായ ഇടിവ്‌ വലിയ തലവേദന സൃഷ്‌ടിക്കും. വിലകള്‍ ഉയരുന്നത്‌ തുടരുകയും ജനം ദുരിതത്തില്‍ നിന്ന്‌ ദുരിതത്തിലേക്ക്‌ വലിച്ചെറിയപ്പെടുകയും ചെയ്യും. അതിന്റെ പ്രത്യാഘാതം താനും പാര്‍ട്ടിയും മുന്നണിയും പേറേണ്ടിവരുമെന്ന്‌ രണ്ട്‌ ദശകത്തെ രാഷ്‌ട്രീയ പരിചയം മന്‍മോഹന്‍ സിംഗിനെ ഓര്‍മിപ്പിക്കുന്നു. വികസിത രാഷ്‌ട്രങ്ങള്‍ ഈ നയം തുടര്‍ന്നാല്‍ വരും നാളുകളില്‍ ഇതര മേഖലകളിലും മുരടിപ്പ്‌ ശക്തമാകും. അതിനൊക്കെ തടയിടാന്‍ പാകത്തില്‍ അന്താരാഷ്‌ട്ര സാമ്പത്തിക മേഖലയില്‍ ഇടപെടാനാണ്‌ മന്‍മോഹന്‍ സിംഗ്‌ ശ്രമിക്കുന്നത്‌.

സാമ്പത്തിക മേഖലയിലെ ഇടപെടലുകള്‍ വിദേശകാര്യത്തില്‍ സ്വീകരിക്കുന്ന നയങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ട്‌ നില്‍ക്കുന്നുവെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തിയത്‌ അമേരിക്കയാണ്‌. സാമ്പത്തികത്തില്‍ അധിഷ്‌ഠിതമായ വിദേശനയം എന്ന കാഴ്‌ചപ്പാടിലേക്ക്‌ ഇന്ത്യയടക്കമുള്ള രാഷ്‌ട്രങ്ങളെ നയിക്കുന്നതില്‍ വലിയ പങ്ക്‌ അവര്‍ വഹിക്കുകയും ചെയ്‌തു. അതേത്തുടര്‍ന്നാണ്‌ ചിരകാല സുഹൃത്തുക്കളെപ്പോലും തഴഞ്ഞ്‌ അമേരിക്കക്കൊപ്പം തുഴയാന്‍ ഇന്ത്യ തയ്യാറായത്‌. കടക്കെണിയില്‍ ഉഴലുന്ന അമേരിക്കയടക്കമുള്ള വികസിത രാഷ്‌ട്രങ്ങളെ അന്താരാഷ്‌ട്ര നിയമ, കരാര്‍ മര്യാദകള്‍ പാലിക്കുന്നതിന്‌ പ്രേരിപ്പിക്കാന്‍ വിദേശ നയത്തെ തന്നെ ആയുധമാക്കാനാണ്‌ മന്‍മോഹന്‍ ശ്രമിക്കുന്നത്‌ എന്ന്‌ കരുതണം. കിഴക്കന്‍ ജറൂസലം തലസ്ഥാനമായുള്ള ഫലസ്‌തീന്‍ രാഷ്‌ട്രത്തിന്‌ അത്യുച്ചത്തില്‍ പിന്തുണ പ്രഖ്യാപിച്ചതും രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിച്ച്‌ പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നതിനെ വിമര്‍ശിച്ചതും അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും കണ്ണിലെ കരടായ ഇറാന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതുമൊക്കെ അതിന്റെ സൂചനകളാണ്‌.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‌ കരകയറുന്നതിനും തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്‌ടിക്കുന്നതിനുമൊക്കെ ഇന്ത്യയെന്ന വലിയ കമ്പോളത്തിന്റെ സഹായം അമേരിക്കയും യൂറോപ്പും പ്രതീക്ഷിക്കുന്നുണ്ട്‌. ഒരു റെയില്‍ കോച്ച്‌ ഫാക്‌ടറിയുടെ നിര്‍മാണച്ചുമതല അമേരിക്കന്‍ കമ്പനിക്ക്‌ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാന്‍ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ബരാക്‌ ഒബാമ നടത്തിയ ശ്രമം മാത്രം മതി എത്രത്തോളം ഹതാശയരായാണ്‌ അവര്‍ ഇന്ത്യന്‍ കമ്പോളത്തിന്റെ സാധ്യതകള്‍ക്ക്‌ പിറകെ പരക്കംപായുന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍. അമേരിക്കയും യൂറോപ്പും പുലര്‍ത്തുന്ന അമിത പ്രതീക്ഷകള്‍ സാക്ഷാത്‌കരിക്കുന്നതിനുള്ള ബാധ്യതയൊന്നും ഇന്ത്യക്കുണ്ടാകില്ലെന്നാണ്‌, ആഗോളവത്‌കരണത്തിന്റെ ദൂഷ്യഫലങ്ങളാണ്‌ ഇപ്പോള്‍ ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന പ്രഖ്യാപനത്തിലൂടെ മന്‍മോഹന്‍ പറഞ്ഞുവെക്കുന്നത്‌. 


സാമ്പത്തിക, സമൂഹിക, രാഷ്‌ട്രീയ മേഖലകളില്‍ യോജിച്ചുള്ള വളര്‍ച്ചയായിരുന്നു ആഗോളവത്‌കരണത്തിന്റെ ലക്ഷ്യം. അതെല്ലായിപ്പോഴും ഗുണഫലങ്ങള്‍ നല്‍കുമെന്ന മുന്‍വിധിയില്‍ രാജ്യങ്ങള്‍ തുടരുകയും ചെയ്‌തു. ഇപ്പോള്‍ അനിവാര്യമായ ദുഷ്യഫലങ്ങളുണ്ടാകുമ്പോള്‍ അതും യോജിച്ച്‌ പങ്കിടാന്‍ തയ്യാറാകണം. അല്ലാതെ സ്വന്തം തടി സംരക്ഷിച്ച്‌ നിര്‍ത്താനാണ്‌ ശ്രമിക്കുന്നതെങ്കില്‍ പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തിലാക്കി ചൂഷണ സന്നദ്ധത സ്വയം പ്രഖ്യാപിക്കാനുള്ള വിശാലമനസ്‌കത ഇന്ത്യ ഇനി കാണിക്കില്ലെന്ന്‌ കൂടി മന്‍മോഹന്‍ വ്യക്തമാക്കുകയാണ്‌. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അടുത്ത ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന്‌ അമേരിക്ക ശഠിക്കുന്നുണ്ടെന്നത്‌ കൂടി ഓര്‍ക്കുമ്പോള്‍ മന്‍മോഹന്റെ വാക്കുകള്‍ക്ക്‌ കൂടുതല്‍ അര്‍ഥങ്ങളുണ്ടാകുന്നു.

കടം കാര്‍ന്ന കാതലുമായി നില്‍ക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളേക്കാള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഉപരോധങ്ങള്‍ക്കിടയിലും പിടിച്ചുനില്‍ക്കുന്ന ഇറാനെപ്പോലുള്ള രാജ്യങ്ങളുടെ മികവ്‌ വൈകിയാണെങ്കിലും 89 തികഞ്ഞ സാമ്പത്തിക ശാസ്‌ത്രബുദ്ധി തിരിച്ചറിയുന്നു. ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ സാമ്പത്തിക, വിദേശകാര്യ മേഖലകളില്‍ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുമായി ചേര്‍ന്നുള്ള അച്ചുതണ്ടിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നുമുണ്ട്‌. സിറിയക്കെതിരായ സൈനിക നടപടിക്ക്‌ രക്ഷാസമിതിയുടെ അംഗീകാരം വാങ്ങാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളെ ഈ രാജ്യങ്ങള്‍ക്കൊപ്പം നിന്ന്‌ ചെറുക്കാന്‍ ഇന്ത്യ സന്നദ്ധമായത്‌ ഭാവി ലോകക്രമത്തെക്കുറിച്ച്‌ അവ്യക്തമായതെങ്കിലും ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. ഔദ്യോഗികമായി 2008ല്‍ ആരംഭിക്കുകയും അവസാനിച്ചുവെന്ന ഔദ്യോഗിക പ്രഖ്യാപനത്തെ മറികടന്ന്‌ തുടരുകയും ചെയ്യുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും എട്ട്‌ ശതമാനത്തോളം വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്താന്‍ സാധിച്ച സമ്പദ്‌വ്യവസ്ഥ മന്‍മോഹന്‍ സിംഗിന്‌ പിറകില്‍ കരുത്തായുണ്ട്‌. ഫ്രാന്‍സ്‌, യു കെ, യു എസ്‌ തുടങ്ങിയ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക്‌ ഇടിയുകയും ജര്‍മനി സ്‌തംഭനാവസ്ഥയിലെത്തുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ഇന്ത്യക്ക്‌ എട്ട്‌ ശതമാനത്തോളം വളര്‍ച്ച കൈവരിക്കാനായത്‌ എന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.

ഒരു വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ എഴുപതും എണ്‍പതും ശതമാനമായി പൊതുക്കടമുയര്‍ന്ന ജഗന്നിയന്താവെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയും സഖ്യത്തിലെ പടിഞ്ഞാറന്‍ രാഷ്‌ട്രങ്ങളും സാമ്പത്തിക കരുത്തിന്റെ പാതയിലേക്ക്‌ തിരിച്ചെത്തണമെങ്കില്‍ വര്‍ഷം കുറേ വേണ്ടിവരുമെന്ന്‌ മന്‍മോഹന്‍ സിംഗിന്‌ അറിയാം. അതുകൊണ്ട്‌ കൂടിയാണ്‌ പതിവില്‍ കവിഞ്ഞ ഉറപ്പോടെ സംസാരിക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ തയ്യാറായത്‌. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ശ്രദ്ധയൂന്നാനും വികസ്വര രാഷ്‌ട്രങ്ങള്‍ക്ക്‌ വേണ്ട മൂലധന പിന്തുണ നല്‍കാനും ലോക ബേങ്ക്‌ തയ്യാറാകണമെന്ന ആവശ്യം പ്രണാബ്‌ കുമാര്‍ മുഖര്‍ജി ഉന്നയിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഇനി തങ്ങള്‍ പറയുന്നത്‌ കൂടി കേള്‍ക്കേണ്ട ബാധ്യത ലോക സമ്പദ്‌വ്യവസ്ഥക്കുണ്ടെന്ന്‌ വ്യക്തമാക്കുകയാണ്‌ ഇന്ത്യന്‍ നേതാക്കള്‍. ലോകക്രമത്തില്‍ മാറ്റങ്ങളുണ്ടാകാന്‍ പോകുന്നുവെന്ന അഭ്യൂഹമുയരാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അതിന്റെ നാന്ദി പോലെയാണ്‌ മന്‍മോഹന്‍ സിംഗിന്റെ തള്ളിപ്പറച്ചിലുകള്‍. നയപരിഷ്‌കരണങ്ങളുടെ കാര്യത്തില്‍ പ്രകാശ രശ്‌മിയുടെയോ ന്യൂട്രിനോയുടെയോ വേഗം തത്‌കാലം വേണ്ടെന്ന്‌ മന്‍മോഹന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന്‌ വേണം മനസ്സിലാക്കാന്‍. 

2011-07-22

ഒരു കരാറും ബഹു ബാധ്യതകളും




2005ല്‍ ധാരണയുണ്ടാക്കിയ കാലം മുതല്‍ സിവിലിയന്‍ ആണവ സഹകരണ കരാര്‍ മൂലം ഇന്ത്യക്കുണ്ടാകാന്‍ പോകുന്ന പ്രയോജനത്തെക്കുറിച്ച് ഇന്ത്യയുടെയും അമേരിക്കയുടെയും ഭരണകൂടങ്ങള്‍ വാചാലരായിരുന്നു. 2008ല്‍ കരാര്‍ ഒപ്പിടുന്നത് അടുത്തതോടെ ഈ പ്രചാരണം ശക്തമായി. അമേരിക്കയുമായുണ്ടാക്കുന്ന അടുത്ത സൗഹൃദത്തെയും ആണവ സഹകരണ കരാറിനെയും എതിര്‍ക്കുന്നവര്‍ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടി. കരാര്‍ പ്രാബല്യത്തിലാക്കുന്നതിന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുണ്ടാക്കുന്ന സുരക്ഷാ മാനദണ്ഡ കരാര്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് അവര്‍ വാദിച്ചു. ഇന്ത്യയുമായി കരാര്‍ ഒപ്പിടുന്നതിന് അനുമതി നല്‍കി അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ രാജ്യത്തെ ചതിക്കുഴികളില്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. 


എന്നാല്‍ ഇത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും കരാര്‍ മൂലം രാജ്യം വലിയ ചുവട് മുന്നോട്ടുവെക്കുമെന്നും കോണ്‍ഗ്രസും യു പി എ ഘടകകക്ഷികളും വാദിച്ചു. 2008ല്‍ കരാര്‍ ഒപ്പ് വെച്ചതിനു ശേഷം മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു. പക്ഷേ, അത് പ്രാബല്യത്തിലാക്കാന്‍ സാധിച്ചിട്ടില്ല. അമേരിക്കയുമായുണ്ടാക്കിയ ആണവ സഹകരണ കരാറിന്റെ ചുവട് പിടിച്ച് ഫ്രാന്‍സ്, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കി. മഹാരാഷ്ട്രയിലെ ജെയ്താപൂരില്‍ നിര്‍ദേശിച്ചിരിക്കുന്ന ആണവ പാര്‍ക്കിലേക്ക് രണ്ട് റിയാക്ടറുകള്‍ നല്‍കാമെന്ന് ഫ്രാന്‍സിലെ അരേവ എന്ന കമ്പനി സമ്മതിച്ചത് മാത്രമാണ് നേട്ടമെങ്കില്‍ നേട്ടമായി പറയാവുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വാണിജ്യ കരാറില്‍ ഒപ്പ് വെച്ചിട്ടില്ല. ആണവ ബാധ്യതാ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച് അത് വിജ്ഞാപനം ചെയ്യുകയും ചട്ടങ്ങള്‍ ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ വാണിജ്യ കരാറുണ്ടാകൂ. 


ഇത്രപോലും മുന്നോട്ടുപോയിട്ടില്ല അമേരിക്കയുമായുണ്ടാക്കിയ കരാറിന്റെ തുടര്‍ നടപടികള്‍. പുതിയ ഉപാധികള്‍ അമേരിക്ക മുന്നോട്ടുവെക്കുകയും ചെയ്യുന്നു. ആണവ കരാറിന്റെ ഭാഗമായി ഇന്ധന പുനഃസംസ്‌കരണ സാങ്കേതിക വിദ്യ കൈമാറുന്നത് സംബന്ധിച്ച കരാര്‍ പ്രത്യേകമായുണ്ടാക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. സാങ്കേതിക വിദ്യയുടെ കൈമാറ്റം അനിവാര്യമാണെന്ന് ഇന്ത്യ വാദിച്ചു. പുനഃസംസ്‌കരിച്ചെടുക്കുന്ന ഇന്ധനം പ്രത്യേകമായി സൂക്ഷിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദ്യാ കൈമാറ്റത്തിന് അമേരിക്ക സമ്മതിച്ചു. ഉടന്‍ അടുത്ത പ്രശ്‌നം മുന്നിലെത്തി. ആണവ അപകടങ്ങളുണ്ടായാല്‍ ബാധ്യത പദ്ധതി നടത്തിപ്പുകാര്‍ ഏറ്റെടുക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം ഇന്ത്യ പാസ്സാക്കണം. രാജ്യത്ത് ഉയര്‍ന്ന വലിയ തര്‍ക്കങ്ങള്‍ക്ക് ശേഷം ആ നിയമം പാസ്സാക്കി മന്‍മോഹന്‍ സിംഗും കൂട്ടരും കരാറിനോടുള്ള കൂറ് ആവര്‍ത്തിച്ചു. ഇന്ത്യ പാസ്സാക്കിയ നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്നാണ് യു എസ് കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സും വെസ്റ്റിംഗ്ഹൗസും പറയുന്നത്. വിതരണം ചെയ്യുന്ന ഉപകരണത്തിന്റെ തകരാര്‍ മൂലമാണ് അപകടമുണ്ടായതെങ്കില്‍ വിതരണക്കാരനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ അവകാശം നല്‍കുന്നതും അപകടത്തിന്റെ ഇരകള്‍ക്ക് നിയമനടപടി സ്വീകരിക്കാന്‍ അവകാശം നല്‍കുന്നതും അമേരിക്കന്‍ കമ്പനികള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ഇതെല്ലാം ഒഴിവാക്കി നല്‍കണമെന്നതാണ് ചൊവ്വാഴ്ച ഹിലാരി ക്ലിന്റന്‍ ഇന്ത്യയിലെത്തി ആവശ്യപ്പെട്ടത്. 


പാര്‍ലിമെന്റ് പാസ്സാക്കിയ ആണവ ബാധ്യതാ ബില്ലില്‍ മാറ്റം വരുത്തുക എന്നത് മന്‍മോഹന്‍ സിംഗിനും കൂട്ടര്‍ക്കും മുന്നില്‍ ഉയര്‍ത്താന്‍ ഇടയുള്ള രാഷ്ട്രീയ വെല്ലുവിളി അമേരിക്ക മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണ് ആണവ അപകടങ്ങളുടെ ബാധ്യത സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി അംഗീകരിക്കാന്‍ ആവശ്യപ്പെടുന്നത്. അപകടത്തിന്റെ കാരണം പരിഗണിക്കാതെ ബാധ്യത ആണവ പദ്ധതിയുടെ നടത്തിപ്പുകാര്‍ ഏറ്റെടുക്കണമെന്ന് വ്യവസ്ഥ ചെയ്ത് 1997ല്‍ അന്താരാഷ്ട്ര ഉടമ്പടി ഭേദഗതി ചെയ്തിരുന്നു. ഇത് ഈ വര്‍ഷം അവസാനത്തോടെ അംഗീകരിക്കാനാണ് ഹിലാരി ആവശ്യപ്പെട്ടത്. വിദേശ രാജ്യങ്ങളിലെ കമ്പനികളാണ് റിയാക്ടറുള്‍പ്പെടെ ആണവ സാമഗ്രികളുടെ വിതരണക്കാര്‍. അവരുമായി തര്‍ക്കമുണ്ടായാല്‍ അത് പരിഗണിക്കപ്പെടുക അന്താരാഷ്ട്ര കോടതികളിലായിരിക്കും. അവിടെ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തേക്കാള്‍ വലിപ്പം അന്താരാഷ്ട്ര ഉടമ്പടിക്കായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ഇന്ത്യ കൊണ്ടുവന്ന ആണവ ബാധ്യതാ നിയമത്തിലെ വ്യവസ്ഥകള്‍ 1997ല്‍ ഭേദഗതി ചെയ്ത അന്താരാഷ്ട്ര കരാറിന് അനുസൃതമാണെന്ന് ബോധ്യപ്പെടുത്താനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുമ്പാകെ വിശദീകരിച്ചു കൊടുക്കണം. അന്താരാഷ്ട്ര ഉടമ്പടിയുമായി യോജിക്കുന്നതാണോ നിയമമെന്ന് അവര്‍ തീരുമാനിക്കും. 


നയതന്ത്ര ഭാഷയിലൂടെ പറയുകയും ആ വീക്ഷണകോണിലുടെ നോക്കുകയും ചെയ്യുമ്പോള്‍ ഇതില്‍ വലിയ അപാകം തോന്നേണ്ട കാര്യമില്ല. എന്നാല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിഗണനക്കായി കൊണ്ടുപോകുക എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ചോദ്യം ചെയ്യപ്പെടുക എന്നതാണ് അര്‍ഥം. ഭരണഘടനയിലെ വ്യവസ്ഥകളനുസരിച്ച് നിയമ നിര്‍മാണത്തിന്റെ കാര്യത്തില്‍ പാര്‍ലിമെന്റിനാണ് പരമാധികാരം. പാസ്സാക്കപ്പെടുന്ന നിയമങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി ചേര്‍ന്നു പോകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള അധികാരം സുപ്രീം കോടതിക്കും. പരസ്പരപൂരകമായി വര്‍ത്തിക്കും വിധത്തില്‍ ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്യുകയും ഇത്രയും കാലം വലിയ പരുക്കൊന്നും കൂടാതെ കാത്തുപോരികയും ചെയ്ത ഈ സമ്പ്രദായത്തെ ചോദ്യം ചെയ്യുകയാണ് അമേരിക്ക. 


എന്ത് സംഭവിച്ചാലും ആണവ കരാര്‍ പ്രാബല്യത്തിലാക്കി അതിന്റെ ഗുണഫലം ദരിദ്ര ജനകോടികളില്‍ എത്തിച്ചേ പിന്‍വാങ്ങൂ എന്ന് വ്രതമെടുത്തിരിക്കുന്ന ഡോ. മന്‍മോഹന്‍ സിംഗും കൂട്ടരും ആണവ  ബാധ്യതാ നിയമത്തിന്റെ പകര്‍പ്പുമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മുന്നില്‍ ഉത്തരീയമഴിച്ച് അരയില്‍ കെട്ടി 90 ഡിഗ്രിയില്‍ വളഞ്ഞ് നില്‍ക്കുന്നത് വൈകാതെ കാണാനാകും. 


ഇത്തരം അവഹേളനങ്ങളെല്ലാം കഴിഞ്ഞാലും ആണവ കരാര്‍ പ്രാബല്യത്തിലാകില്ല. എസ് എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇന്ത്യന്‍ കമ്പോളങ്ങള്‍ കൂടുതലായി തുറന്ന് നല്‍കണമെന്ന് ഹിലാരി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് ശ്രദ്ധിക്കുക. ജനറല്‍ ഇലക്ട്രിക്കല്‍സോ വെസ്റ്റിംഗ്ഹൗസോ ഇന്ത്യയിലേക്ക് നാലോ അഞ്ചോ റിയാക്ടറുകള്‍ കയറ്റി അയക്കുകയും അതിലൂടെ അമേരിക്കയില്‍ സൃഷ്ടിക്കപ്പെടാന്‍ ഇടയുള്ള നൂറോ ആയിരമോ തൊഴിലവസരമോ അല്ല അമേരിക്ക യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത്. കടത്തിന്റെ പരിധി 17 ലക്ഷം കോടി കവിയുമ്പോഴേക്കും സ്വന്തം രാജ്യത്തേക്ക് സമ്പത്ത് എത്തിക്കാന്‍ പോംവഴികള്‍ കണ്ടെത്തേണ്ടതുണ്ട്. 


ഇന്ത്യയിലെ കമ്പോളങ്ങള്‍ ഇനിയും തുറന്ന് കിട്ടിയാലേ അത് സാധ്യമാകൂ. ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ ചില്ലറ വില്‍പ്പന മുതല്‍ പ്രതിരോധ ഉപകരണങ്ങളുടെ വരെ എല്ലാ വിപണികളും പരമാവധി തുറന്നു കിട്ടണം. ജനറല്‍ ഇലക്ട്രിക്കല്‍സും വെസ്റ്റിംഗ്ഹൗസും അരേവയുമൊക്കെ വില്‍ക്കുന്ന റിയാക്ടറുകള്‍ വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങുമ്പോഴേക്കും അത് ഉപയോഗപ്പെടുത്തി വളരാന്‍ പാകത്തില്‍ അമേരിക്കയുടെയും സഖ്യശക്തികളുടെയും കമ്പനികളോ അവയുടെ അനുബന്ധങ്ങളോ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുറപ്പിക്കണം. അതിന് പാകത്തില്‍ അനുമതികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. എങ്കില്‍ മാത്രമേ ആണവ കരാര്‍ പ്രാബല്യത്തിലാക്കാന്‍ അമേരിക്ക തയ്യാറാകൂ. സാമ്പത്തിക കോളനിവത്കരണത്തിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം. 
വിപണി കൂടുതലായി തുറന്നു കൊടുക്കുന്നതിനോ അമേരിക്ക നിര്‍ദേശിക്കുന്ന കരാറുകളില്‍ ഒപ്പ് വെക്കുന്നതിനോ ഡോ. മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനോ സോണിയാ ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനോ എതിര്‍പ്പില്ല. പക്ഷേ, രാജ്യത്ത് നിലനില്‍ക്കുന്ന സവിശേഷമായ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ അവരെ പിന്നാക്കം വലിക്കുന്നുവെന്ന് മാത്രം. അമേരിക്കന്‍ അനൂകൂല നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ തന്നെ അയ്യഞ്ചാണ്ട് കൂടുമ്പോള്‍ അരങ്ങേറുന്ന ജനകീയ ഉത്സവത്തില്‍ വിജയിക്കേണ്ടത് കൂടി കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. അതുകൊണ്ട് പയ്യെത്തിന്നുക എന്ന നയം അവര്‍ പിന്തുടരുന്നുവെന്ന് മാത്രം. 


ഇന്ത്യ - അമേരിക്ക ആണവ കരാറിന് മുന്നോടിയായി ആണവ സാമഗ്രികളുടെ വിതരണക്കാരായ രാജ്യങ്ങളുടെ സംഘടനയുടെ (എന്‍ എസ് ജി) വാണിജ്യ അനുമതി ലഭിച്ചപ്പോള്‍ മൂന്ന് ദശകത്തിലേറെയായി ഇന്ത്യ അനുഭവിച്ചിരുന്ന ആണവ അയിത്തം ഇല്ലാതെയായി എന്നാണ് ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് പാര്‍ട്ടിയും അവകാശപ്പെട്ടത്. എന്നാല്‍ ഈ അവകാശവാദവും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുന്നത് തടയാനാണ് സംഘടന അടുത്തിടെ തീരുമാനിച്ചത്. സിവിലിയന്‍ ആണവ സഹകരണ കരാറിന്റെ ഭാഗായി ഇന്ധന പുനഃസംസ്‌കരണത്തിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നതിന് അമേരിക്കയുമായി കരാറുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, എന്‍ എസ്  ജി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് സാങ്കേതിക വിദ്യ ലഭിക്കില്ല.


 ഒരു ഭാഗത്ത് കമ്പോളം തുറന്നു കിട്ടാന്‍ പാകത്തില്‍ ഇന്ത്യയുമായി കരാറുകളുണ്ടാക്കുകയും മറു ഭാഗത്ത് കരാറുകളുടെ പ്രയോജനം, അങ്ങനെയൊന്നുണ്ടെങ്കില്‍, ഇന്ത്യക്ക് ലഭിക്കാതിരിക്കാന്‍ പാകത്തില്‍ തന്ത്രങ്ങളൊരുക്കുകയുമാണ് അമേരിക്ക. എന്‍ എസ് ജിയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചൈന എതിര്‍ത്തത് അടുത്ത ഉദാഹരണം. അംഗത്വ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് ഇന്ത്യക്ക് അംഗത്വം നല്‍കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ ഇളവുകള്‍ ഒരു രാജ്യത്തിന് മാത്രമായി നല്‍കാനാകില്ലെന്ന് ചൈന വാദിച്ചു. അന്താരാഷ്ട്ര രംഗത്ത് ചൈനയുടെ എതിര്‍പ്പ് ഇന്ത്യ നേരിടേണ്ടിവരുമെന്ന് വ്യക്തമായി അറിഞ്ഞാണ് എന്‍ എസ് ജിയില്‍ ഇന്ത്യക്കനുകൂലമായ നിലപാടെടുക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ഇത്തരം കാര്യങ്ങളിലെല്ലാം ഘട്ടംഘട്ടമായി തീരുമാനങ്ങളെടുക്കാമെന്നാണ് ഹിലാരി - കൃഷ്ണ കൂടിക്കാഴ്ചക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. അതായത് ഇന്ത്യ ചെയ്യേണ്ടതെല്ലാം വേഗത്തില്‍ ഒറ്റയടിക്ക് ചെയ്യണം. അതിന്റെ പ്രതിഫലമായി ലഭിക്കേണ്ടവയുടെ കാര്യത്തില്‍ ഘട്ടം ഘട്ടമായി തീരുമാനങ്ങളുണ്ടാകും. 
ഫുക്കുഷിമ ദുരന്തത്തെത്തുടര്‍ന്ന് ആണവ നിലയങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ ജര്‍മനി തീരുമാനിക്കുകയും ജപ്പാന്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ ആ വഴിക്ക് ചിന്തിക്കുകയും ചെയ്യുന്ന കാലത്താണ് ആണവ സഹകരണ കരാറിനെക്കുറിച്ചും അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും ഇന്ത്യ ചിന്തിച്ചുകൊണ്ടേയിരിക്കുന്നത്. ആണവ റിയാക്ടറുകള്‍ കൊണ്ടുവന്നുവെക്കാന്‍ ഇത്രയും മികച്ച മറ്റൊരിടം ഇല്ലെന്ന് അമേരിക്കയും മറ്റും കരുതുന്നുണ്ടാകണം.

2010-11-10

മന്നവേന്ദ്രാ വിളങ്ങുന്നു...





``നമുക്കൊരുമിച്ച്‌ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താം. സാങ്കേതിക വിദ്യ ഉപയോഗപ്പടുത്തി കര്‍ഷകരെ ശാക്തീകരിക്കുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണ്‌. കാര്‍ഷികോത്‌പാദനത്തിലും അതുമായി ബന്ധപ്പെട്ട ഗവേഷണത്തിലും യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ നേതാവാണ്‌. കാലാവസ്ഥാ മാറ്റത്തിന്റെയും വറുതിയുടെയും ദോഷഫലങ്ങള്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ഇക്കാലത്ത്‌, നിലനില്‍ക്കുന്ന നിത്യഹരിത വിപ്ലവത്തിന്‌ യോജിച്ച്‌ പ്രവര്‍ത്തിക്കാം''

``പ്രതിരോധം, സാങ്കേതിക വിദ്യാ വികസനം എന്നീ മേഖലകളില്‍ അമേരിക്കക്ക്‌ മേല്‍ക്കൈയുണ്ട്‌. വിവര സാങ്കേതിക വിദ്യയുടെ കാര്യത്തിലും ഞങ്ങള്‍ മുന്നിലാണ്‌. ഈ മേഖലകളില്‍ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക ഒരുക്കമാണ്‌. അതിലൂടെ രണ്ട്‌ രാജ്യങ്ങളിലും കൂടുതല്‍ തൊഴിലുകള്‍ സൃഷ്‌ടിക്കാന്‍ സാധിക്കും''
``അമേരിക്കയിലെ സര്‍വകലാശാലകള്‍ മികവിന്‌ പേരുകേട്ടതാണ്‌. അവയുടെ പ്രയോജനം ഇന്ത്യക്ക്‌ ലഭ്യമാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്‌''

``ലോകത്താകെയുള്ള അപകടാവസ്ഥയിലേക്ക്‌ നീങ്ങാവുന്ന ആണവ സാമഗ്രികളെല്ലാം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തെ ഒരുമിച്ച്‌ പിന്തുടരാന്‍ യുനൈറ്റഡ്‌ സ്റ്റേറ്റ്‌സിനും ഇന്ത്യക്കും സാധിക്കും. സമാധാനപരമായ ആണവോര്‍ജത്തിനുള്ള അവകാശം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്‌. എന്നാല്‍ എല്ലാ രാജ്യങ്ങളും അന്താരാഷ്‌ട്ര ബാധ്യതകള്‍ നിറവേറ്റുകയും വേണം. ഇസ്‌ലാമിക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ ഇറാന്‍ അടക്കം''

``കളിക്കളത്തിന്റെ വരമ്പിലിരുന്ന്‌ നിങ്ങളെ വെറുതെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അമേരിക്ക ചെയ്യുന്നത്‌. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്‌. തോളോടു തോള്‍ ചേര്‍ന്ന്‌. ഇന്ത്യയുടെ വാഗ്‌ദാനങ്ങളെ ഞങ്ങള്‍ വിശ്വസിക്കുന്നു. നമ്മള്‍ സൃഷ്‌ടിക്കുന്നതാണ്‌ ഭാവിയെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു''

- യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ, ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്‌

`ഉയര്‍ന്നുവരുന്ന ശക്തി'യെന്ന വിശേഷണത്തില്‍ നിന്ന്‌ `ആഗോള ശക്തി'യെന്ന വിശേഷണത്തിലേക്ക്‌ ഇന്ത്യയെ മാറ്റി പ്രതിഷ്‌ഠിച്ചുകൊണ്ടാണ്‌ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഇപ്പറഞ്ഞതുപോലുള്ള വാഗ്‌ദാനങ്ങള്‍ നൂറ്‌ കോടിയിലേറെ വരുന്ന ജനതക്കു മുമ്പാകെ അവതരിപ്പിച്ചത്‌. വന്‍ശക്തിയെന്ന്‌ ഇപ്പോഴും അഹങ്കരിക്കുന്ന അമേരിക്ക, അത്തരമൊരു അവസ്ഥക്ക്‌ ഇടിവുണ്ടായിട്ടുണ്ടെന്ന ബരാക്‌ ഒബാമയുടെ സ്വയം വിമര്‍ശം സന്ദര്‍ശന വേളയില്‍ പ്രകടിപ്പിച്ച വിനയം മാത്രമായി കണക്കാക്കുക, ഇന്ത്യയെ സര്‍വതലങ്ങളിലും സഹായിക്കാന്‍ സന്നദ്ധരായി നില്‍ക്കുന്നുവെന്ന്‌ വേണമെങ്കില്‍ ഇതില്‍ നിന്ന്‌ അനുമാനിക്കാം. പ്രത്യക്ഷത്തില്‍ അത്‌ അങ്ങനെ തന്നെയാണ്‌ താനും. ഇന്ത്യന്‍ കാര്‍ഷിക മേഖല, പ്രത്യേകിച്ച്‌ ഗ്രാമങ്ങളിലെ കാര്‍ഷിക മേഖല, കാലാവസ്ഥാ വ്യതിയാനം, വറുതി എന്നിവമൂലം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ബരാക്‌ ഒബാമ ആകുലനാവുമ്പോള്‍ പ്രാഥമിക അനുമാനത്തില്‍ തെറ്റ്‌ പറയാനാകില്ല.

എന്നാല്‍ ഈ വാഗ്‌ദാനങ്ങള്‍ പ്രയോഗതലത്തിലേക്ക്‌ എത്തുമ്പോള്‍ എന്താണ്‌ സംഭവിക്കുക എന്ന്‌ മുന്‍കൂട്ടി ആലോചിക്കാനുള്ള ബാധ്യത ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുണ്ട്‌. അവരതിന്‌ തയ്യാറാവില്ലെന്ന്‌ മന്‍മോഹന്‍ സിംഗ്‌, ചിദംബരം, പ്രണാബ്‌ കുമാര്‍ മുഖര്‍ജി തുടങ്ങിയ നേതാക്കള്‍ പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന നയങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌. അമേരിക്കന്‍ സൗഹൃദം ഇല്ലാതാക്കിക്കൊണ്ട്‌ തങ്ങള്‍ക്ക്‌ ദേശീയ താത്‌പര്യമോ രാജ്യസ്‌നേഹമോ ഇല്ലെന്ന്‌ കോണ്‍ഗ്രസിനെ പുറത്താക്കി അധികാരം പിടിക്കാന്‍ യത്‌നിക്കുന്ന സുഷമാ സ്വരാജ്‌, അരുണ്‍ ജെയ്‌റ്റ്‌ലി, നിതിന്‍ ഗാഡ്‌കരി കൂട്ടവും വ്യക്തമാക്കുന്നുണ്ട്‌. ശീതയുദ്ധകാലത്തുപോലും അമേരിക്കയുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നത്‌ ഹിന്ദുത്വവാദ പാര്‍ട്ടികളാണെന്ന്‌ ബി ജെ പി തെല്ലൊരു അഭിമാനത്തോടെ തന്നെ പ്രഖ്യാപിക്കുന്നത്‌ അതുകൊണ്ടാണ്‌.

നയപരിപാടികള്‍ തീരുമാനിക്കുന്നവര്‍ ഇത്തരത്തില്‍ സമ്പൂര്‍ണ വിധേയത്വം പരസ്യമാക്കി നില്‍ക്കുമ്പോള്‍, ഈ വാഗ്‌ദാനപ്പെരുമഴയുടെ ഉദ്ദേശ്യശുദ്ധിയെച്ചൊല്ലിയുള്ള ശങ്കകള്‍ വലുതാകുന്നു. മുന്‍കാല അനുഭവങ്ങള്‍ അതിന്‌ അടിസ്ഥാനമായി ഉണ്ട്‌ താനും. ഗവേഷണത്തിലും സാങ്കേതിക വിദ്യയിലും സഹായിച്ച്‌ നിത്യഹരിത വിപ്ലവത്തിന്‌ ശ്രമിക്കാമെന്ന്‌ ഒബാമ പറയുമ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം സുവ്യക്തമാണ്‌. അമേരിക്കന്‍ കമ്പനികളില്‍ നിന്ന്‌ സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഇന്ത്യന്‍ കാര്‍ഷിക മേഖലയിലേക്ക്‌ ഒഴുകണം. അതുപയോഗപ്പെടുത്താന്‍ ത്രാണിയുള്ളവര്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്‌തുകൊടുക്കണം. ഈ കുത്തൊഴുക്കിനെ ഉപയോഗപ്പെടുത്താന്‍ ശക്തിയില്ലാത്തവന്‍ ഒലിച്ചുപോകുക എന്നത്‌ സ്വാഭാവികം മാത്രം. മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നൊക്കെ അവസാന ശ്വാസനത്തിനൊപ്പം കര്‍ഷകന്റെ കുരലില്‍ നിന്നുയരുന്ന ആര്‍ത്ത നാദം നിലക്കില്ലെന്ന്‌ അര്‍ഥം. 1991 മുതല്‍ ആരംഭിച്ച്‌ അനുസ്യൂതം തുടര്‍ന്ന കമ്പോളം തുറന്നുനല്‍കല്‍ പ്രക്രിയയുടെ ഫലമായിരുന്നു ഈ ആത്മഹത്യകള്‍. ആ നിലക്ക്‌ കൂടുതല്‍ തുറന്നു നല്‍കലുകള്‍ ആത്മാഹുതികളുടെ തോത്‌ വര്‍ധിപ്പിക്കുമെന്ന്‌ ഉറപ്പ്‌.

ലോകത്ത്‌ തന്നെ മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന സര്‍വകലാശാലകളുടെ പ്രയോജനം ഇന്ത്യക്കാര്‍ക്ക്‌ സമ്മാനിക്കുമെന്ന്‌ പറഞ്ഞാല്‍ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല അമേരിക്കക്ക്‌ വേണ്ടി തുറന്നു കൊടുക്കുമെന്നാണ്‌ അര്‍ഥമാക്കുന്നത്‌. തദ്ദേശീയരായ സ്വകാര്യ മുതലാളിമാര്‍ ലാഭമുറപ്പുള്ള കറവക്കായി കൊണ്ടുനടക്കുന്നതാണ്‌ വിദ്യാഭ്യാസ മേഖല. അതിനെ അമേരിക്കയുടെ തൊഴുത്തില്‍ കൂടി കൊണ്ടുപോയി നിര്‍ത്തിക്കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. അമേരിക്കയുടെതടക്കം വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഏറെ വൈകാതെ അവയുടെ ആധിപത്യം പ്രകടമാകുമെന്ന്‌ ഉറപ്പ്‌. ഏത്‌ കാര്യത്തിലും വൈദേശിക സ്‌പര്‍ശമുണ്ടാവുന്നതില്‍ ഉള്‍പ്പുളകം കൊള്ളുന്ന `ലോകത്തെ ഏറ്റവും വലിയ മധ്യവര്‍ഗ വിഭാഗം'?(ഒബാമ തന്നെ ഉപയോഗിച്ച പ്രയോഗം) ഉണ്ടെന്നുള്ളത്‌ ഈ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വൈകാതെ വിദേശ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പഠനത്തിന്‌ ഉതകും വിധത്തില്‍ ആഭ്യന്തര വിദ്യാഭ്യാസ പദ്ധതി പൊളിച്ചെഴുതേണ്ട സ്ഥിതി വരും. നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ തന്നെ ലോകത്തെ ഇതര രാഷ്‌ട്രങ്ങളിലെല്ലാം തൊഴിലുറപ്പാക്കാനോ, അവിടങ്ങളില്‍ നിന്നുള്ള ജോലികള്‍ ആകര്‍ഷിക്കാനോ പാകത്തിലുള്ള മനുഷ്യ വിഭവശേഷി സൃഷ്‌ടിക്കാന്‍ സാധിച്ചിട്ടുണ്ട്‌. എന്നിട്ടും അമേരിക്കയുടെ മികവിന്റെ കേന്ദ്രങ്ങള്‍ക്ക്‌ വാതില്‍ തുറന്നുകൊടുക്കണമെന്ന്‌ പറയുന്നത്‌ അവരുടെ സഹായത്തിന്‌ വേണ്ടി മാത്രമാകാനേ തരമുള്ളൂ.

പ്രതിരോധ മേഖല ഇതിനകം തന്നെ ഏറെക്കുറെ അമേരിക്കയുടെയോ ഇസ്‌റാഈലിന്റെയോ നിയന്ത്രണത്തിലാണ്‌. അത്‌ കൂടുതല്‍ വ്യാപിപ്പിക്കുക എന്നതാണ്‌ ഒബാമ ഉദ്ദേശിക്കുന്നത്‌. ആയുധ വിപണിയാണ്‌ അമേരിക്കന്‍ സമ്പദ്‌ഘടനയുടെ മൂലക്കല്ലുകളില്‍ ഒന്ന്‌. അത്‌ കൂടുതല്‍ ഊര്‍ജസ്വലമാക്കി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുക എന്നതാണ്‌ ഉദ്ദേശ്യം. താന്‍ പ്രസിഡന്റായിരിക്കുന്ന കാലത്തെ നേട്ടങ്ങളല്ല ഒബാമ ലക്ഷ്യമിടുന്നത്‌. വരുന്ന പത്തോ ഇരുപതോ വര്‍ഷത്തേക്ക്‌ അമേരിക്കന്‍ കമ്പനികള്‍ക്ക്‌ കരാറുകള്‍ ഉറപ്പിക്കുകയാണ്‌ അദ്ദേഹം. ആ ദീര്‍ഘദൃഷ്‌ടിക്കു മുന്നിലാണ്‌ മന്‍മോഹന്‍ സിംഗിനെപ്പോലുള്ള നേതാക്കള്‍ കണ്ണടച്ചു നില്‍ക്കുന്നത്‌. പ്രതിഫലമായി പ്രതീക്ഷിക്കുന്നത്‌ വരും വര്‍ഷങ്ങളില്‍ ഇന്ത്യക്ക്‌ വേണ്ടിവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തിലുള്ള സഹായമാണ്‌. ആര്‍ക്കാണ്‌ ഊര്‍ജം ഏറെ വേണ്ടിവരുന്നത്‌? ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്കും നിക്ഷേപമിറക്കാനെത്തുന്ന വിദേശ കമ്പനികള്‍ക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കുമൊക്കെയാണ്‌. ചുരുക്കത്തില്‍ ഇന്ത്യന്‍ വിഭവങ്ങളുടെ സമ്പൂര്‍ണ ചൂഷണം, തദ്ദേശീയര്‍ ചീഞ്ഞ്‌ അമേരിക്കക്ക്‌ വളമാവുന്ന അവസ്ഥ.

കാര്യസാധ്യത്തിന്‌ ഏറെ എളുപ്പമുള്ള വഴി പ്രശംസയാണ്‌. അത്‌ ഇന്ത്യന്‍ ചരിത്രത്തില്‍ നിന്ന്‌ ഒബാമക്ക്‌ പകര്‍ന്നു കിട്ടിയ പാഠമാകണം. മുഖസ്‌തുതിക്ക്‌ പകരമായി എന്തും നല്‍കാന്‍ തയ്യാറായിരുന്നു പുരാതന രാജ പരമ്പര. കാഴ്‌ചവസ്‌തുക്കളും പ്രശംസയും പ്രലോഭനങ്ങളുമൊക്കെ തന്നെയായിരുന്നു ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ആദ്യത്തെ ആയുധങ്ങള്‍. ഇവിടെ ഇന്ത്യന്‍ പാരമ്പര്യത്തെ വാനോളം പുകഴ്‌ത്തി ഒബാമ. ജനാധിപത്യ സമ്പ്രദായത്തിന്റെ കരുത്തിനെ പ്രത്യേകം പരാമര്‍ശിച്ചു. സുതാര്യവും നീതിപൂര്‍വകവുമായി നടക്കുന്ന തിരഞ്ഞെടുപ്പുകളെ പ്രകീര്‍ത്തിച്ചു. മഹാത്‌മാ ഗാന്ധിയെ, അതൊരുപക്ഷേ ആഫ്രിക്കന്‍ വംശജനായതുകൊണ്ടുള്ള പ്രത്യേകതയാവാം, ഓര്‍ക്കാതെ ഒരിടത്തുപോലും സംസാരിച്ചില്ല അദ്ദേഹം. സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറും മുന്നോട്ടുവെച്ച ആശയങ്ങള്‍ എടുത്തുപറഞ്ഞു. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃപാടവത്തെ പുകഴ്‌ത്തി. സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ച്‌ അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ കുളിര്‌ കോരിയിടുന്നതായിട്ടുണ്ടാവണം. വാഴ്‌ത്തു വചനങ്ങളിലൂടെ ലക്ഷ്യമിട്ടതെല്ലാം സാധിച്ചെടുത്തുവെന്ന്‌ തന്നെ കരുതണം. പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ സുസ്‌മേര വദനനായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്‌. എല്ലാറ്റിനെയും അംഗീകരിച്ച്‌ കൈയടികള്‍ പല കുറി മുഴങ്ങി അവിടെ. 


ആഭ്യന്തരതലത്തില്‍ മാത്രമല്ല, അന്താരാഷ്‌ട്ര രംഗത്തും ഇന്ത്യന്‍ നിലപാടുകളെ പൂര്‍ണമായും അമേരിക്കന്‍ പക്ഷത്തേക്കെത്തിക്കാന്‍ ഒബാമക്ക്‌ സാധിച്ചിരിക്കുന്നു. ആണവ കരാറെന്ന ഇരയായിരുന്നു ഇതുവരെ ചൂണ്ടയിലുണ്ടായിരുന്നത്‌. ഇപ്പോഴിതാ ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം എന്ന പുല്ല്‌ ഇന്ത്യന്‍ കുതിരക്ക്‌ (അതോ കഴുതക്കോ) മുന്നില്‍ കെട്ടിയിട്ടിരിക്കുന്നു. ഈ പുല്ലിന്‌ വേണ്ടി ഏത്‌ വഴിയിലൂടെയും നടന്നോളുമെന്ന്‌ അമേരിക്കക്ക്‌ നന്നായറിയാം. രക്ഷാസമിതിയുടെ പരിഷ്‌കരണം ഏറെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്‌. വീറ്റോ അധികാരമുള്ള ചൈനയുടെ കൂടി സമ്മതം ആവശ്യമുള്ള പ്രക്രിയ. അതിര്‍ത്തിയെച്ചൊല്ലിയുള്ള തര്‍ക്കത്തിലുപരി, ഏഷ്യന്‍ മേഖലയില്‍ ഇന്ത്യക്ക്‌ കൈവരുന്ന പ്രാമുഖ്യത്തെ വെല്ലുവിളിയായി കാണുന്ന ചൈന, രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനുള്ള അപേക്ഷ അംഗീകരിച്ച്‌ നല്‍കുമെന്ന്‌ കരുതുക പ്രയാസം. അതുകൊണ്ടുതന്നെ തീര്‍ത്തും സുഭദ്രമായ ഒരു പ്രസ്‌താവന, 


`ഉടച്ചുവാര്‍ക്കപ്പെടുന്ന രക്ഷാസമിതിയില്‍ ഇന്ത്യ സ്ഥിരാംഗമായി ഇരിക്കുന്നത്‌ വരും വര്‍ഷങ്ങളിലുണ്ടാവുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു' എന്ന്‌, നടത്താന്‍ ഒബാമക്ക്‌ ഒട്ടും മടിക്കേണ്ട ആവശ്യമില്ല. ഇതിനുള്ള പ്രത്യുപകാരമോ ഇറാനടക്കം അമേരിക്ക ശത്രുപക്ഷത്ത്‌ നിര്‍ത്തുന്നവര്‍ക്കെല്ലാമെതിരെ ഇന്ത്യ നീങ്ങണം. രക്ഷാ സമിതി ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കുന്നുവെന്ന്‌ ഉറപ്പാക്കണം. അതൊരുപക്ഷേ, അമേരിക്ക ഏകപക്ഷീയമായി ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങളുടെ നടപ്പാക്കലുമാകാം. പാര്‍ലിമെന്റിലെ പ്രസംഗത്തില്‍ ഇസ്‌ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ ഇറാന്റെ കാര്യം ഒബാമ പ്രത്യേകം പരാമര്‍ശിച്ചു. ഇറാന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചക്കും ഇന്ത്യ സന്നദ്ധമാകരുതെന്ന സന്ദേശം.
അഫ്‌ഗാനിസ്ഥാനില്‍ കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവും പുറത്തിറക്കിയിട്ടുണ്ട്‌. അമേരിക്കന്‍ താത്‌പര്യങ്ങള്‍ക്കനുസൃതമായ ഇത്തരം നിലപാടുകളിലേക്ക്‌ നീങ്ങുമ്പോള്‍, അമേരിക്കയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യസ്ഥാനമായി ഇന്ത്യ പ്രതിഷ്‌ഠിക്കപ്പെടുമെന്ന്‌ ഉറപ്പ്‌. വികസിച്ച്‌ വരാനിടയുള്ള ഈയൊരു കാലത്ത്‌ എന്തായിരിക്കും ഇന്ത്യയുടെ സ്ഥാനം? പാക്കിസ്ഥാന്റെതിന്‌ തുല്യമോ, അതോ അതിലും മോശമോ?

2010-05-07

കൈക്കരുത്തറിയിക്കുന്ന കണക്കുകള്‍



ജപ്പാനിലെ ഹിരോഷിമയില്‍ നൊടിയിടകൊണ്ട്‌ പൊലിഞ്ഞത്‌ ഒന്നര ലക്ഷത്തിലധികം ജീവനാണ്‌. മൂന്ന്‌ ദിവസത്തിനു ശേഷം നാഗസാക്കിയില്‍ എണ്‍പതിനായിരത്തോളം ജീവനുകളും നിമിഷ നേരം കൊണ്ട്‌ എരിഞ്ഞടങ്ങി. മനുഷ്യ ജീവന്റെ കണക്ക്‌ മാത്രമാണിത്‌. ഭൂമിയുടെ അവകാശികളായ മറ്റു ജീവജാലങ്ങളുടെ നാശത്തിന്റെ കണക്ക്‌ ലഭ്യമല്ല. ലിറ്റില്‍ ബോയ്‌, ഫാറ്റ്‌ മാന്‍ എന്നീ പേരുകളില്‍ അമേരിക്ക വിശേഷിപ്പിച്ച ആണവ ബോംബുകളാണ്‌ നാശം വിതച്ചത്‌. ഹിരോഷിമയില്‍ പ്രയോഗിച്ച ബോംബ്‌ സൃഷ്‌ടിച്ച ആഘാതത്തിന്റെ അളവ്‌ രണ്ടാമതൊന്ന്‌ കൂടി പ്രയോഗിക്കുന്നതിന്‌ അമേരിക്കക്ക്‌ തടസ്സമായില്ല. അണുവികിരണമേറ്റ്‌ പിന്നീട്‌ നരകിച്ചു മരിച്ചവര്‍ നിരവധി. വൈകല്യങ്ങളുമായി ജനിച്ച്‌ ദുരിത ജീവിതം തുടരാന്‍ വിധിക്കപ്പെട്ടവരും അനേകായിരങ്ങളാണ്‌. സര്‍വവിനാശകാരിയായ അത്തരമൊരു ആക്രമണം ഇതുവരെ അമേരിക്ക മാത്രമേ നടത്തിയിട്ടുള്ളൂ. അത്തരമൊരു ആക്രമണം നടത്താന്‍ ആധിപത്യ ദുര മൂത്ത അവര്‍ക്കു മാത്രമേ മനസ്സ്‌ വരുമായിരുന്നുള്ളൂ. 



ഇന്നലെ ജപ്പാനില്‍ പ്രയോഗിച്ചത്‌ നാളെ നമുക്കുനേരെയും വരാമെന്ന ഭീതി മറ്റു രാജ്യങ്ങളെ ബാധിച്ചു. ബ്രഹ്‌മാസ്‌ത്രം പ്രയോഗിക്കാനുള്ള സാധ്യത തടുക്കണമെങ്കില്‍ ബ്രഹ്‌മാസ്‌ത്രം സ്വന്തമായുണ്ടാവണമെന്ന തീരുമാനത്തിലേക്ക്‌ ഓരോ രാജ്യവും എത്തി. അമേരിക്ക അണുബോംബുണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ സോവിയറ്റ്‌ യൂനിയന്‍ ആ വഴിക്ക്‌ നീങ്ങുകയും 1949ല്‍ ആദ്യത്തെ ആയുധ പരീക്ഷണം നടത്തുകയും ചെയ്‌തു. ബ്രിട്ടന്‍, ഫ്രാന്‍സ്‌, ചൈന എന്നിവയൊക്കെ ഇതേ പാത പിന്തുടര്‍ന്നവരാണ്‌. രണ്ട്‌ അണുബോംബുകള്‍ മാനവരാശിക്കു മേല്‍ പ്രയോഗിച്ച അമേരിക്ക ഒരു വശത്ത്‌ സ്വന്തം ആയുധ ശേഖരം വര്‍ധിപ്പിക്കുകയും മറുഭാഗത്ത്‌ ആണവ നിര്‍വ്യാപനത്തിന്റെ ആവശ്യകത ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. 







1968ല്‍ ആണവ നിര്‍വ്യാപന കരാര്‍ (നോണ്‍ പ്രൊലിഫിറേഷന്‍ ട്രീറ്റി - എന്‍ പി ടി) ഒപ്പ്‌ വെക്കുന്നത്‌ ഈ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ്‌. എന്‍ പി ടിക്ക്‌ എന്തുകൊണ്ട്‌ അമേരിക്ക മുന്‍കൈ എടുത്തുവെന്ന ചോദ്യത്തിന്‌ അവരുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ തന്നെ സാക്ഷ്യം പറയും. 1967 ആവുമ്പോഴേക്കും അമേരിക്കയുടെ ആണവ ആവനാഴിയിലുണ്ടായിരുന്ന അസ്‌ത്രങ്ങളുടെ എണ്ണം 31,255 ആയിക്കഴിഞ്ഞിരുന്നു. ഇത്രയും ആയുധങ്ങള്‍ സ്വന്തമായുള്ളവര്‍ക്ക്‌ പിന്നെ നിര്‍വ്യാപനത്തെക്കുറിച്ച്‌ സംസാരിക്കാന്‍ മടിയുണ്ടാവില്ല. ലിറ്റില്‍ ബോയ്‌, ഫാറ്റ്‌ മാന്‍ മാതൃകയില്‍ നിന്ന്‌ അപ്പോള്‍ തന്നെ ഏറെ പുരോഗമിച്ചു കഴിഞ്ഞിട്ടുണ്ടാവണം.



ഇപ്പോള്‍ എന്‍ പി ടിയിലെ പുനരവലോകനത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ അമേരിക്ക പറയുന്നു അവരുടെ പക്കല്‍ 5,113 ആണവായുധങ്ങളുണ്ടെന്ന്‌. 1967ലെ ശേഖരവുമായി താരതമ്യം ചെയ്യുമ്പോള്‍ ആയുധങ്ങളുടെ എണ്ണത്തില്‍ 80 ശതമാനം കുറവാണ്‌ തങ്ങള്‍ വരുത്തിയതെന്നും നിര്‍വ്യാപനത്തിന്റെയും നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ അമേരിക്കക്കുള്ള പ്രതിജ്ഞാബദ്ധതയാണ്‌ ഇത്‌ കാണിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. കണക്കുകളുടെ താരതമ്യത്തില്‍ ഈ അവകാശവാദം ശരിയായിരിക്കാം. എന്നാല്‍ സാങ്കേതിക വിദ്യയില്‍ കൈവരിച്ച മുന്നേറ്റം കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴുള്ള അയ്യായിരത്തിന്‌ മുമ്പുണ്ടായിരുന്ന മുപ്പതിനായിരത്തിനേക്കാള്‍ പ്രഹര ശേഷിയുണ്ടാവും. ലിറ്റില്‍ ബോയ്‌ ഉപയോഗിച്ച്‌ ഒരു ഹിരോഷിമ തകര്‍ക്കാനേ കഴിഞ്ഞുള്ളൂവെങ്കില്‍ ഇപ്പോള്‍ അമേരിക്കയുടെ കൈവശമുള്ള ലിറ്റില്‍ ബോയ്‌ കുറഞ്ഞത്‌ പത്ത്‌ ഹിരോഷിമകളെയെങ്കിലും തകര്‍ക്കാന്‍ ത്രാണിയുള്ളതാവുമെന്ന്‌ അര്‍ഥം. വേണമെങ്കില്‍ അമേരിക്കയൊഴികെ ഭൂഗോളത്തിലെ മറ്റെല്ലാ സ്ഥലങ്ങളെയും തകര്‍ത്തുപൊടിക്കാന്‍ പാകത്തില്‍ ആയുധങ്ങള്‍ തയ്യാറാണ്‌. 




റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളുടെ പക്കലും ഏതാണ്ട്‌ ഇതിനൊപ്പം ആയുധങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്‌. ഇനിയൊരിക്കല്‍ ആണവായുധം ഉപയോഗിക്കാന്‍ ആരും തയ്യാറായേക്കില്ല. പക്ഷേ, തങ്ങളുടെ ആയുധശേഷി ഉപയോഗിച്ച്‌ മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ചൊല്‍പ്പടിക്ക്‌ നിര്‍ത്താന്‍ ഇവര്‍ക്ക്‌ സാധിച്ചേക്കും. അതാണ്‌ അമേരിക്കയും സഖ്യ ശക്തികളും കുറേക്കാലമായി ചെയ്‌തുവരുന്നതും.
ഇത്രയും ആയുധങ്ങള്‍ സ്വന്തമാക്കിവെച്ചുകൊണ്ടാണ്‌ ഇറാഖില്‍ സദ്ദാം ഭരണകൂടം മാരക പ്രഹരശേഷിയുള്ള ആയുധം നിര്‍മിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ ആ രാജ്യത്തെ അമേരിക്ക ആക്രമിച്ചത്‌. മാരക പ്രഹര ശേഷിയുള്ള ആയുധമെന്നേ പറഞ്ഞുള്ളൂ, അത്‌ ആണവായുധമാണെന്ന്‌ ആരോപണമുണ്ടായിരുന്നില്ല. എന്നിട്ടും ലോകത്തിനാകെ വെല്ലുവിളിയായി സദ്ദാമും ഇറാഖും മാറുന്നുവെന്ന്‌ ആരോപിക്കാനും അതിന്‌ ഐക്യരാഷ്‌ട്ര സഭയുടെയുടെയും രക്ഷാസമിതിയുടെയും അംഗീകാരം വാങ്ങിയെടുക്കാനും അമേരിക്കക്ക്‌ സാധിച്ചു. എന്തുകൊണ്ട്‌ ആരും എതിര്‍ക്കാനുണ്ടായില്ല എന്ന്‌ ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഈ 5,113 എന്ന അക്കം നല്‍കും. ഇറാഖിനെ ആക്രമിക്കാന്‍ ആരംഭിച്ച നാളുകളില്‍ അക്കം ഇതിനും മുകളിലുള്ള ഏതെങ്കിലുമായിരിക്കും.



5,113 ആണവായുധങ്ങളേ തങ്ങളുടെ പക്കലുള്ളൂ എന്ന്‌ അമേരിക്ക പറയുന്നു, ലോകം അത്‌ വിശ്വസിക്കുന്നു. അതിലപ്പുറം ഉണ്ടോ ഇല്ലയോ എന്ന്‌ പരിശോധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ മറ്റ്‌ രാജ്യങ്ങളുടെ കാര്യത്തിലാവുമ്പോള്‍ പരിശോധനകള്‍ക്ക്‌ അമേരിക്ക തന്നെ മുന്‍കൈ എടുക്കും. ഇറാഖില്‍ മാരക പ്രഹര ശേഷിയുള്ള ആയുധങ്ങളുണ്ടോ എന്ന്‌ കണ്ടെത്താന്‍ യു എന്‍ ആയുധ പരിശോധകരെ നിയോഗിച്ചത്‌ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സമ്മര്‍ദ ഫലമായിട്ടാണ്‌. അവര്‍ പരിശോധിച്ച്‌ ഒന്നും കണ്ടെത്താതിരുന്നപ്പോള്‍ സദ്ദാം ഭരണകൂടം പരിശോധനകളോട്‌ വേണ്ടവിധത്തില്‍ സഹകരിച്ചില്ല എന്നായി ആരോപണം. മറ്റു രാജ്യങ്ങളില്‍ പരിശോധന അനിവാര്യം. അവിടെയുള്ള ഭരണകൂടങ്ങള്‍ പരിശോധകരുമായി പൂര്‍ണമായി (അമേരിക്കയുടെ തൃപ്‌തിയാണ്‌ പൂര്‍ണതയുടെ മാനദണ്ഡം)സഹകരിക്കേണ്ടതുമുണ്ട്‌. പക്ഷേ, ഇതൊന്നും അമേരിക്കയുടെ കാര്യത്തിലാവുമ്പോള്‍ നിര്‍ബന്ധവുമല്ല. അവരുടെ വാക്കുകള്‍ ലോകം വിശ്വസിച്ചുകൊള്ളണം. അത്‌ മാതൃകയാക്കി മറ്റ്‌ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുകയും വേണം. 




ആയുധങ്ങളുടെ കണക്കുപുസ്‌തകം തങ്ങള്‍ തുറന്നുകാട്ടിയെന്നും ഇന്ത്യയും റഷ്യയും ചൈനയും പാക്കിസ്ഥാനും ഇതേ മാതൃക പിന്തുടരണമെന്നും യു എസ്‌ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ പട്ടികയില്‍ നിന്ന്‌ സഖ്യകക്ഷികളായ ഫ്രാന്‍സ്‌, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളെ ഒഴിവാക്കിയത്‌ പ്രത്യേക ഉദ്ദേശ്യത്തോടെയാവണമെന്നില്ല. പക്ഷേ, മറ്റൊരു രാജ്യത്തെ ഒഴിവാക്കിയതിലെ കൃതഹസ്‌തത കാണാതിരിക്കാനാവില്ല - ഇസ്‌റാഈലിനെ. 




ഇസ്‌റാഈല്‍ രഹസ്യമായി ആണവ പദ്ധതികള്‍ നടത്തുന്നുണ്ടെന്നും ഇതിനകം നിരവധി ആണവായുധങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഇത്‌ നിഷേധിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. സാങ്കേതിക വിദ്യാ മേഖലയില്‍, പ്രത്യേകിച്ച്‌ ആയുധ സാങ്കേതിക വിദ്യയില്‍ ലോകത്തുതന്നെ മുന്‍പന്തിയിലുള്ള രാജ്യമാണ്‌ ഇസ്‌റാഈല്‍. റഡാറുകളുടെ കെണിയില്‍പ്പെടാതെ താഴ്‌ന്ന്‌ പറക്കാന്‍ ശേഷിയുള്ള പോര്‍ വിമാനങ്ങള്‍ (സ്റ്റെല്‍ത്ത്‌ ബോംബറുകള്‍) ആദ്യം നിര്‍മിച്ചത്‌ ഇസ്‌റാഈലാണ്‌. അമേരിക്ക പോലും ഇസ്‌റാഈലില്‍ നിന്ന്‌ ഈ സാങ്കേതിക വിദ്യ വാങ്ങുകയായിരുന്നു. ഇസ്‌റാഈലിന്റെ ഈ മേല്‍ക്കൈയും അമേരിക്കയും യൂറോപ്പിലെ രാജ്യങ്ങളും കൈയയച്ച്‌ നല്‍കുന്ന സാമ്പത്തിക പിന്തുണയും കണക്കിലെടുത്താല്‍ ആ രാജ്യം എത്രയോ കാലം മുമ്പ്‌ അണുബോംബ്‌ നിര്‍മിച്ചിട്ടുണ്ടാവണം. എന്നാല്‍ ഇതേക്കുറിച്ച്‌ പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെടാന്‍ അമേരിക്ക തയ്യാറല്ല. അണുബോംബ്‌ സ്വന്തമായുണ്ടോ ഇല്ലയോ എന്ന്‌ വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നില്ല. ഇതേ അമേരിക്കയാണ്‌ അണുബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ വര്‍ഷങ്ങളായി ഇറാന്റെയും ഉത്തര കൊറിയയുടെയും പിന്നാലെ കൂടുന്നത്‌. കമ്മ്യൂണിസ്റ്റ്‌ ഭരണസമ്പ്രദായം നിലനില്‍ക്കുന്ന ഉത്തര കൊറിയ കാര്യങ്ങള്‍ പരമാവധി രഹസ്യമാക്കി സൂക്ഷിക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ്‌. അതുകൊണ്ടുതന്നെ അവര്‍ പരസ്യ പ്രസ്‌താവനകളൊന്നും നടത്താറില്ല, പ്രത്യേകിച്ച്‌ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട കാര്യത്തില്‍. ഇസ്‌റാഈലിന്റെ കാര്യത്തിലെന്നപോലെ ഉത്തര കൊറിയയും ആണവായുധം ഇതിനകം സ്വന്തമാക്കിയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. 



പക്ഷേ, ഇറാന്‍ ആണവായുധം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടില്ല. ആണവായുധം നിര്‍മിക്കാന്‍ പാകത്തില്‍ യുറേനിയം സമ്പുഷ്‌ടീകരിച്ചെടുക്കാന്‍ നിലവില്‍ ഇറാനിലുള്ള പ്ലാന്റുകള്‍ക്ക്‌ സാധിക്കില്ലെന്നതും വ്യക്തമായ കാര്യമാണ്‌. രാജ്യത്തിന്റെ ഊര്‍ജാവശ്യം നേരിടുന്നതിനാണ്‌ ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന്‌ അവര്‍ ആവര്‍ത്തിക്കുന്നുമുണ്ട്‌. അമേരിക്ക പുറത്തിറക്കിയ ആയുധക്കണക്ക്‌ തൊണ്ടതൊടാതെ വിഴുങ്ങുന്നവര്‍ ഇറാന്റെ പ്രഖ്യാപനങ്ങളെ വിശ്വസിക്കുന്നില്ല. എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ അമേരിക്ക വിശ്വസിക്കാത്തതുകൊണ്ട്‌ എന്ന്‌ മാത്രമേ മറുപടിയുള്ളൂ. 5,113 ആണവായുധങ്ങള്‍ സ്വന്തം ശേഖരത്തിലുള്ള ഒരു രാജ്യമാവുമ്പോള്‍ അവരുടെ പ്രസ്‌താവനകള്‍ വിശ്വസിക്കാതെ തരമില്ലല്ലോ? ന്യായാന്യായങ്ങള്‍ അവരുടെ വിധിതീര്‍പ്പിന്‌ വിധേയവുമാവുമല്ലോ?



എന്‍ പി ടിയുടെ സമഗ്രമായ പുനരവലോകനമാണ്‌ ലക്ഷ്യമിടുന്നത്‌ എന്ന്‌ ബരാക്‌ ഒബാമ ഭരണകൂടം ആവര്‍ത്തിക്കുന്നുണ്ട്‌. 1967വരെ അണ്വായുധങ്ങള്‍ പരീക്ഷിച്ച രാജ്യങ്ങള്‍ക്ക്‌ പ്രത്യേക പദവി അനുവദിക്കുന്ന നിലവിലെ എന്‍ പി ടി വിവേചനപരമാണെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌. ഇക്കാരണം ചൂണ്ടിക്കാട്ടി എന്‍ പി ടിയില്‍ ഒപ്പിടാതിരുന്ന ഇന്ത്യ ഇപ്പോള്‍ നടക്കുന്ന പുനരവലോകന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല. പുനരവലോകനത്തിന്റെ ഭാഗമായി 1975വരെ ആണവായുധം പരീക്ഷിച്ച രാജ്യങ്ങള്‍ക്ക്‌ പ്രത്യേക പദവി നല്‍കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയുടെ എതിര്‍പ്പുകള്‍ അവസാനിക്കും. എന്‍ പി ടിയില്‍ ഒപ്പ്‌ വെക്കാന്‍ പിന്നെ മടിയുണ്ടാവില്ല. മറ്റു രാജ്യങ്ങളെ സംബന്ധിച്ച്‌ കരാര്‍ വിവേചനപരമായി നിലനില്‍ക്കുന്നുവെന്ന വസ്‌തുത നമുക്കപ്പോള്‍ പ്രശ്‌നമാവില്ല. അമേരിക്കയുമായുണ്ടാക്കിയ സൗഹൃദം കൊണ്ട്‌ ലഭിച്ച നേട്ടമായി ആഘോഷിക്കപ്പെടുകയും ചെയ്യും.



ഏതുവിധത്തിലും ഇന്ത്യയെ എന്‍ പി ടിയില്‍ ഒപ്പ്‌ വെപ്പിക്കാന്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നുണ്ട്‌. എല്ലാം ആധിപത്യം നിലനിര്‍ത്താനുള്ള അമേരിക്കന്‍ ശ്രമത്തിന്റെ ഭാഗം. ഒപ്പം ശത്രുപക്ഷത്ത്‌ നിര്‍ത്തിയിരിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കാനുള്ള തന്ത്രവും. ആ നിലക്ക്‌ 5,113 ആയുധങ്ങള്‍ പക്കലുണ്ട്‌ എന്ന പ്രഖ്യാപനം കണക്ക്‌ വെളിപ്പെടുത്തല്‍ മാത്രമല്ല, എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പു കൂടിയാണ്‌. ആധിപത്യം അംഗീകരിച്ച,്‌ അമേരിക്കയുടെ വ്യാപാര, വാണിജ്യ, സൈനിക താത്‌പര്യങ്ങള്‍ നിവര്‍ത്തിച്ച്‌ കൊടുക്കുന്നവര്‍ക്ക്‌ ഭൂമിയില്‍ സമാധാനം, അല്ലാത്തവര്‍ക്ക്‌ നരകം.

2009-10-22

വീണ്ടും ആണവ `നയതന്ത്രം'


ഇന്ത്യന്‍ ആണവ പദ്ധതികളുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഹോമി ജഹാംഗീര്‍ ഭാഭയുടെ നൂറാം ജന്‍മദിനം ആഘോഷിക്കുകയാണ്‌ ഈ മാസം 30ന്‌. അണുവിഭജനത്തിലൂടെ ഊര്‍ജം സൃഷ്‌ടിക്കുകയും അത്‌ വിനാശം വിതക്കാന്‍ ഉപയോഗിക്കുകയും ചെയ്‌ത അമേരിക്കയും ഈ രംഗത്ത്‌ മുന്നേറിയ സോവിയറ്റ്‌ യൂനിയനടക്കമുള്ള ഏതാനും രാജ്യങ്ങളും തങ്ങളുടെ കണ്ടെത്തലുകള്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു കാലത്ത്‌ ഇന്ത്യയെ ഈ മേഖലയില്‍ നയിച്ച അസാമാന്യ പ്രതിഭാശാലിയായിരുന്നു 56-ാം വയസ്സില്‍ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഹോമി ജഹാംഗീര്‍ ഭാഭ. ആണവോര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്‌ത കൈവരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ച അദ്ദേഹം ആണവായുധത്തിന്റെ കാര്യത്തിലും രാജ്യത്തിന്‌ മേല്‍ക്കൈയുണ്ടാവണമെന്ന്‌ ആഗ്രഹിച്ചിരുന്നു. ഭൂമിക്കു മേല്‍ അശനിപാതം നടത്താനല്ല, മറിച്ച്‌ രാജ്യത്തിന്റെ പ്രതിരോധത്തിന്‌ ഈ ആയുധങ്ങള്‍ അനിവാര്യമാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. 1974ല്‍ പൊഖ്‌റാനില്‍ ഇന്ത്യ ആദ്യത്തെ അണുപരീക്ഷണം നടത്തുന്നത്‌ കാണാന്‍ അദ്ദേഹം ജീവനോടെയുണ്ടായിരുന്നില്ല. പക്ഷേ, ആ പരീക്ഷണത്തിന്‌ ഇന്ത്യയെ പ്രാപ്‌തമാക്കിയത്‌ ഭാഭയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളായിരുന്നുവെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. ആദ്യത്തെ ആണവായുധ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കിയ ഡോ. പി കെ അയ്യങ്കാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്‌.


ഈ മാസം മുപ്പതിന്‌ ഭാഭയുടെ നൂറാം ജന്മദിനത്തോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിക്കപ്പെടുന്ന ചടങ്ങുകളില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗു തന്നെ പങ്കെടുത്തേക്കാം. രാജ്യത്തിന്റെ ആണവ ഗവേഷണ മേഖലയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ ഹോമി ജഹാംഗീര്‍ ഭാഭ നല്‍കിയ സംഭാവനകളെക്കുറിച്ച്‌ അദ്ദേഹം വാചാലനായേക്കാം. പക്ഷേ, ഭാഭയുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്‌ത്തിക്കൊണ്ടാണ്‌ താനും തന്റെ ഭരണകൂടവും മുന്നോട്ടുനീങ്ങുന്നത്‌ എന്ന കാര്യം അദ്ദേഹം മറച്ചുവെക്കുമെന്നുറപ്പ്‌. അമേരിക്കയുമായി സിവിലിയന്‍ ആണവ സഹകരണത്തിനുള്ള കരാറുണ്ടാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ 2005 ജൂലൈ പതിനെട്ടിന്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ ഒപ്പുവെച്ചപ്പോള്‍ തുടങ്ങിയ കീഴടങ്ങലുകള്‍ തുടരുകയാണെന്ന സൂചനയാണ്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ കഴിഞ്ഞ ദിവസവും നല്‍കിയത്‌. ആണവ ഇന്ധനങ്ങളുടെ ഉത്‌പാദനം പൂര്‍ണമായും തടയുന്ന കരാറില്‍ (ഫിസൈല്‍ മെറ്റീരിയല്‍ കട്ട്‌ ഓഫ്‌ ട്രീറ്റി - എഫ്‌ എം സി ടി) ഇന്ത്യ ഒപ്പിടുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ചയാവാമെന്നാണ്‌ മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കിയിരിക്കുന്നത്‌.


കഴിഞ്ഞമാസം യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക രക്ഷാസമിതി യോഗം ആണവായുധ നിര്‍മാര്‍ജനത്തെ സംബന്ധിച്ച സുപ്രധാന പ്രമേയം അംഗീകരിച്ചിരുന്നു. അമേരിക്ക തയ്യാറാക്കിയ പ്രമേയത്തില്‍ ആണവ നിര്‍വ്യാപന കരാര്‍ (എന്‍ പി ടി), സമഗ്ര പരീക്ഷണ നിരോധ കരാര്‍ (സി ടി ബി ടി) എന്നിവ സാര്‍വലൗകികമായി അംഗീകരിക്കേണ്ടതിനെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. ഇതിനൊപ്പം എഫ്‌ എം സി ടിയെക്കുറിച്ചും പറഞ്ഞിരുന്നു. എഫ്‌ എം സി ടി പ്രാബല്യത്തിലാക്കുന്നതിനായി അടുത്ത വര്‍ഷം ജനുവരിയില്‍ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പ്രത്യേക ഉച്ചകോടി വിളിച്ചു ചേര്‍ക്കുമെന്ന്‌ പ്രമേയത്തില്‍ പറയുന്നു. ചൈനയും റഷ്യയും അടക്കമുള്ള വന്‍ശക്തികളെല്ലാം ഈ പ്രമേയത്തെ പിന്തുണച്ചു.


1993ല്‍ ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ മുന്നോട്ടുവെച്ച എഫ്‌ എം സി ടി വീണ്ടും അന്താരാഷ്‌ട്ര സമൂഹത്തിന്റെ സജീവ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്‌ ഒബാമ ചെയ്‌തത്‌. യു എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്‌ഠമായി അംഗീകരിക്കപ്പെട്ടുവെങ്കിലും ലോക രാജ്യങ്ങളുടെ നേതാക്കളൊന്നും ഇതിനോട്‌ പ്രതികരിച്ച്‌ കണ്ടില്ല. ഒരു പക്ഷേ, മന്‍മോഹന്‍ സിംഗായിരിക്കും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തുന്ന ആദ്യത്തെ നേതാവ്‌. വിവേചനരഹിതവും എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്നതുമായിരിക്കണം കരാറെന്ന ഉപാധി പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്‌. എന്‍ പി ടിയും സി ടി ബി ടിയും വിവേചനപരമായതിനാല്‍ ഒപ്പുവെക്കാനാവില്ലെന്നതാണ്‌ ഇന്ത്യ ദശകങ്ങളായി പിന്തുടരുന്ന നിലപാട്‌. ഈ സാഹചര്യത്തില്‍ എഫ്‌ എം സി ടി വിവേചനരഹിതമായിരിക്കണമെന്ന ആവശ്യത്തിന്‌ പ്രസക്തി ഏറെയാണ്‌.


1993ല്‍ അമേരിക്ക മുന്നോട്ടുവെക്കുകയും 1995ല്‍ ഐക്യരാഷ്‌ട്രസഭ പിന്തുണക്കുകയും ചെയ്‌ത എഫ്‌ എം സി ടി നേരത്തെ തന്നെ ഇന്ത്യ ചര്‍ച്ചചെയ്‌തിരുന്നു. എഫ്‌ എം സി ടി പോലെ വിവേചനപരമായ ഒരു ആണവ കരാറിലും ഇന്ത്യ പങ്കാളിയാവില്ലെന്ന്‌ 1997ല്‍ പ്രധാനമന്ത്രിയായിരുന്ന ഐ കെ ഗുജ്‌റാല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ആണവ പദ്ധതികളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ്‌ ഈ നിലപാട്‌ കൈക്കൊള്ളുന്നതെന്ന്‌ അദ്ദേഹം പറയുകയും ചെയ്‌തു. അന്ന്‌ എഫ്‌ എം സി ടിയെ വിവേചപരമായ കരാറായാണ്‌ ഇന്ത്യ കണ്ടിരുന്നത്‌ എന്ന്‌ വ്യക്തം. കരാറില്‍ പില്‍ക്കാലത്ത്‌ മാറ്റമൊന്നും വരുത്തിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ്‌ എഫ്‌ എം സി ടിയെ സംബന്ധിച്ച്‌ ചര്‍ച്ചയാവാമെന്ന നിലപാട്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇപ്പോള്‍ സ്വീകരിച്ചത്‌.
സിവിലിയന്‍ ആണവ സഹകരണ കരാറിന്റെ ധാരണാ പത്രം ഒപ്പുവെച്ചതിന്‌ ശേഷം ഇന്നോളം മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും സ്വീകരിച്ച അമേരിക്കന്‍ അനുകൂല നിലപാടിന്റെ തുടര്‍ച്ചയായി ഈ നിലപാട്‌ മാറ്റത്തെ കാണേണ്ടിവരും.


2005 ജൂലൈ പതിനെട്ടിന്‌ ആണവ കരാറിന്റെ ധാരണാപത്രം ഒപ്പിട്ടതുമുതല്‍ ഇതിനൊപ്പം അമേരിക്ക മുന്നോട്ടുവെക്കുകയോ ഇന്ത്യ സമ്മതിക്കുകയോ ചെയ്‌ത രഹസ്യ ധാരണകളെക്കുറിച്ച്‌ അഭ്യൂഹം ഉയര്‍ന്നിരുന്നു. ആണവ കരാര്‍ ഒപ്പുവെച്ചതിന്‌ ശേഷം അമേരിക്കയില്‍ നടന്ന ഒരു സെമിനാറില്‍ എഫ്‌ എം സി ടി പ്രാബല്യത്തിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതന്‍ ശ്യാം സരണ്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ കരാര്‍ സംബന്ധിച്ച ചര്‍ച്ചയാവാമെന്ന്‌ പ്രധാനമന്ത്രി ഇപ്പോള്‍ പറയുമ്പോള്‍ നാല്‌ വര്‍ഷം മുമ്പ്‌ അംഗീകരിച്ച രഹസ്യ ധാരണകള്‍ പ്രാബല്യത്തിലാക്കപ്പെടുന്നുവെന്ന്‌ മാത്രം ധരിച്ചാല്‍ മതി. അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയില്‍ നിന്ന്‌ ഇന്ധനം നിറക്കാന്‍ അനുമതി നല്‍കുന്നതും അമേരിക്കന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ എന്താവശ്യത്തിന്‌ ഉപയോഗിക്കുന്നുവെന്ന്‌ പരിശോധിക്കാന്‍ അവര്‍ക്ക്‌ അനുമതി നല്‍കുന്നതുമായ കരാറുകളില്‍ ഇന്ത്യ അടുത്തിടെ ഒപ്പുവെച്ചിരുന്നു. അതിന്‌ പിറകെയാണ്‌ എഫ്‌ എം സി ടി സംബന്ധിച്ച പ്രസ്‌താവന.


ഇതിനകം സംഭരിച്ച ആണവ ഇന്ധനവും ആയുധങ്ങളും കരാറിന്റെ ഭാഗമല്ലെന്ന്‌ എഫ്‌ എം സി ടി വ്യക്തമായി പറയുന്നുണ്ട്‌. അതായത്‌ അമേരിക്ക പോലുള്ള വന്‍ശക്തികള്‍ക്ക്‌ ഇതിനകം സംഭരിച്ചുവെച്ച ഇന്ധനമുപയോഗിച്ച്‌ ആണവായുധങ്ങള്‍ നിര്‍മിക്കുന്നത്‌ അനുസ്യൂതം തുടരാനാവുമെന്ന ഉറപ്പ്‌ കരാര്‍ നല്‍കുന്നുണ്ട്‌. എന്നാല്‍ ഇന്ത്യയെപ്പോലെ പരിമിതമായ ഇന്ധന ശേഖരം മാത്രമുള്ള രാജ്യങ്ങള്‍ക്ക്‌ ആയുധ മേഖലയില്‍ തുടര്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന്‌ തടസ്സങ്ങളുണ്ടാവും. ഊര്‍ജാവശ്യം മുന്‍നിര്‍ത്തി ഇന്ത്യ സ്ഥാപിച്ച റിയാക്‌ടറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം പോലും ഇന്ത്യയുടെ പക്കലില്ല എന്നത്‌ വസ്‌തുതയാണ്‌. ഈ അവസ്ഥയില്‍ ആയുധാവശ്യത്തിനുള്ള ഗവേഷണം തുടരുന്നതിന്‌ വേണ്ടത്ര ഇന്ധനം രാജ്യത്തിന്റെ പക്കലുണ്ടെന്ന്‌ കരുതാനാവില്ല. ആണവ കരാറിന്റെ ഭാഗമായി റിയാക്‌ടറുകളെ സൈനികം, സൈനികേതരം എന്നിങ്ങനെ വിഭജിക്കുമ്പോള്‍ ആയുധാവശ്യത്തിനുള്ള ഇന്ധനങ്ങളുടെ ഉത്‌പാദനം കൂടുതല്‍ കുറയുകയും ചെയ്യും.


രാജ്യത്തിന്റെ അണ്വായുധ ശേഷി സംബന്ധിച്ച്‌ വലിയ സംശയങ്ങള്‍ അടുത്തിടെ ഉയര്‍ന്നതും കണക്കിലെടുക്കണം. 1998ല്‍ ഇന്ത്യ നടത്തിയ ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം വിജയമായിരുന്നില്ലെന്നും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും പരസ്യമായി പറഞ്ഞത്‌ ഈ പരീക്ഷണത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ആണവ ശാസ്‌ത്രജ്ഞന്‍ കെ സന്താനമാണ്‌. സന്താനത്തിന്റെ വാദങ്ങളെ ആണവോര്‍ജ കമ്മീഷനും മറ്റും എതിര്‍ത്തുവെങ്കിലും പരീക്ഷണം വിജയമായിരുന്നു എന്ന്‌ തെളിയിക്കുന്ന രേഖകളൊന്നും അവര്‍ പുറത്തുവിട്ടിട്ടില്ല. ആയുധ നിര്‍മാണത്തിന്‌ സഹായിക്കുന്ന കൂടുതല്‍ സമ്പുഷ്‌ടീകരിക്കപ്പെട്ട ഇന്ധനം ഇന്ത്യ കൂടുതലായി ഉത്‌പാദിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ്‌ സന്താനത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നത്‌. എന്നിട്ടും എഫ്‌ എം സി ടി സംബന്ധിച്ച ചര്‍ച്ചക്ക്‌ തയ്യാറാണെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ അമേരിക്കന്‍ സമ്മര്‍ദത്തിന്റെ ചൂട്‌ സുവ്യക്തമാണ്‌.


എന്‍ പി ടിയിലും സി ടി ബി ടിയിലും ഇന്ത്യ ഒപ്പിടണമെന്നതാണ്‌ അമേരിക്കയുടെ പ്രധാന ആവശ്യം. എന്‍ പി ടിയില്‍ ഒപ്പിടുന്ന കാര്യം 1968ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ്‌ ചര്‍ച്ച ചെയ്‌ത്‌ തള്ളിക്കളഞ്ഞതാണ്‌. ഇക്കാര്യത്തില്‍ നിലപാട്‌ മാറ്റണമെങ്കില്‍ പാര്‍ലിമെന്റില്‍ നിന്ന്‌ അംഗീകാരം വാങ്ങേണ്ടിവരും. ഇന്നത്തെ അംഗസംഖ്യ വെച്ചുനോക്കുമ്പോള്‍ അത്‌ ഏറെക്കുറെ അസാധ്യമാണ്‌. സി ടി ബി ടിയില്‍ ഒപ്പിടാന്‍ തീരുമാനിക്കുന്നത്‌ രാജ്യത്ത്‌ വലിയ പ്രതികരണത്തിന്‌ കാരണമാവുമെന്ന്‌ മന്‍മോഹന്‍ സിംഗിന്‌ അറിയാം. രാജ്യത്തിന്റെ പരമാധികാരം അടിയറവെച്ചുവെന്ന വലിയ പ്രചാരണമാവും തീവ്രദേശീയതയുടെ വക്താക്കളായ ബി ജെ പി ഉയര്‍ത്തുക. ഈ സാഹചര്യത്തില്‍ എഫ്‌ എം സി ടി എന്ന അമേരിക്കന്‍ നിര്‍ദേശത്തെ പിന്തുണക്കുക മാത്രമാണ്‌ മന്‍മോഹന്‍ സിംഗിന്റെ മുന്നിലുള്ള പോംവഴി. ഇരുരാജ്യങ്ങളും ഒപ്പുവെച്ചുവെങ്കിലും ഇന്ത്യാ - യു എസ്‌ ആണവ കരാര്‍ ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. അത്‌ പ്രാബല്യത്തിലാക്കുന്നതിനും ആണവ പുനസ്സംസ്‌കരണത്തിന്‌ കടുത്ത ഉപാധികളോടെയെങ്കിലും ഇന്ത്യക്ക്‌ അനുമതി ലഭിക്കുകയും വേണമെങ്കില്‍ ഒബാമ ഭരണകൂടത്തെ പ്രീതിപ്പെടുത്തേണ്ടതുണ്ട്‌. അതിനുള്ള കുറുക്കുവഴിയാണ്‌ മന്‍മോഹന്‍ സിംഗിന്‌ എഫ്‌ എം സി ടി.


എഫ്‌ എം സി ടി വിവേചനരഹിതമാണെന്ന വാദം പ്രധാനമന്ത്രിയോ ആണവകരാര്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്ന പ്രണാബ്‌ മുഖര്‍ജിയോ അടുത്തിടെ മുന്നോട്ടുവെക്കും. ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ വിളിക്കുന്ന ഉച്ചകോടിയില്‍ കരാറിന്റെ മേന്‍മയെക്കുറിച്ച്‌ ഇന്ത്യന്‍ പ്രതിനിധികള്‍ വാചാലരാവുകയും ചെയ്യും. സമ്പൂര്‍ണ ആണവായുധ നിരോധമെന്ന ഇന്ത്യന്‍ സങ്കല്‍പ്പത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നതാണ്‌ കരാറെന്ന്‌ വിശദീകരിക്കുകയും ചെയ്യും. പക്ഷേ, ഇതെല്ലാം ഒത്തുതീര്‍പ്പുകളുടെയും കീഴടങ്ങലുകളുടെയും പുതിയ അധ്യായങ്ങള്‍ മാത്രമാണ്‌. ഈ അധ്യായങ്ങളാണ്‌ ഹോമി ജഹാംഗീര്‍ ഭാഭക്ക്‌ മന്‍മോഹനും കൂട്ടരും അര്‍പ്പിക്കുന്ന `ആദരാഞ്‌ജലി'കളും.

2009-10-03

വികസിതക്കൂട്ടായ്‌മയുടെ സ്വപ്‌നങ്ങള്‍


ഗൂപ്പ്‌ എട്ട്‌ - അമേരിക്കയുടെ നേതൃത്വത്തില്‍ രൂപവത്‌കരിച്ച വികസിത രാജ്യങ്ങളുടെ കൂട്ടായ്‌മയാണിത്‌. ഈ കൂട്ടായ്‌മ അവസാനിക്കുകയാണെന്നും അത്‌ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുള്‍ക്കൊള്ളുന്ന ജി-20ല്‍ ലയിക്കുകയാണെന്നുമുള്ള പ്രഖ്യാപനം അടുത്തിടെ പിറ്റ്‌സ്‌ബര്‍ഗില്‍ അവസാനിച്ച ഉച്ചകോടിയിലുണ്ടായി. ആഗോള സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജി-20 ആയിരിക്കും ഇനി കൈക്കൊള്ളുകയെന്നും പ്രഖ്യാപനമുണ്ടായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ വികസിത രാജ്യകൂട്ടായ്‌മ തീരുമാനിച്ചതിനെ ആവേശത്തോടെയാണ്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ കാണുന്നത്‌. സാമ്പത്തിക നയപരിപാടികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ അഭിപ്രായം കണക്കിലെടുക്കുമെന്ന പ്രഖ്യാപനവും അദ്ദേഹത്തെ ആവേശഭരിതനാക്കുന്നു. ഇന്ത്യയുടെ വാക്കുകള്‍ക്ക്‌ ഉച്ചകോടിയില്‍ വലിയ പ്രാധാന്യം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.


എല്ലാറ്റിലും തങ്ങള്‍ ഒരു പടി മുന്നിലാണെന്ന വികസിത രാജ്യങ്ങളുടെ ചിന്തക്ക്‌ തിരിച്ചടിയേല്‍ക്കുന്നതും ചെറിയവന്‍ പറയുന്നതു കേള്‍ക്കാന്‍ തയ്യാറാവുന്നതും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം വികസിത രാജ്യങ്ങളെ കൂടുതലായി ബാധിക്കുകയും അത്‌ തരണം ചെയ്യാനുള്ള ശ്രമങ്ങള്‍ ഫലം കാണാതിരിക്കുകയും ചെയ്യുമ്പോഴാണ്‌ കൂട്ടായ്‌മ വിപുലീകരിക്കാന്‍ മുന്‍കൈ എടുത്തിരിക്കുന്നത്‌ എന്നത്‌ മറന്നുകൂടാ. `ചേരിചേരാ' പോലെയുള്ള കൂട്ടായ്‌മകളുടെ പ്രസക്തി നഷ്‌ടപ്പെട്ടുവെന്ന്‌ യു എസ്‌ വിദേശകാര്യ ഉപദേഷ്‌ടാവ്‌ സൂസന്‍ എലിസബത്ത്‌ റൈസ്‌ പ്രഖ്യാപിച്ച്‌ ഒരാഴ്‌ച പിന്നിടും മുമ്പാണ്‌ ജി-എട്ടിനെ ജി-20 ആക്കി വിപുലപ്പെടുത്തുന്നതും. സൂസന്‍റൈസിന്റെ പ്രസ്‌താവനയും പിറ്റ്‌സ്‌ബര്‍ഗിലെ പ്രഖ്യാപനവും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ല. പക്ഷേ, ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച്‌ നിലനില്‍ക്കുന്ന കൂട്ടായ്‌മകള്‍ ഒഴിവാക്കാനും അത്തരം ഗ്രൂപ്പുകളിലെ പ്രമുഖരായ പങ്കാളികളെ തങ്ങളുടെ കീഴില്‍
കൊണ്ടുവരാനും വികസിത (പ്രതിസന്ധിബാധിത) രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്‌. അതിന്റെ ഉദാഹരണങ്ങളിലൊന്നാണ്‌ ജി-എട്ട്‌, ജി-20 ആയി വികസിച്ചത്‌.


അമേരിക്കയിലെ ലീമാന്‍ ബ്രദേഴ്‌സ്‌ ബേങ്ക്‌ തകര്‍ന്നതിന്റെ ആദ്യ വാര്‍ഷികം കഴിഞ്ഞ പതിനഞ്ചിന്‌ ആചരിക്കുകയുണ്ടായി. അമേരിക്കന്‍ ധനവിപണിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ്‌ ഒബാമ അന്ന്‌ പ്രഖ്യാപിച്ചത്‌. ചില ധനകാര്യ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന വഴിവിട്ട നടപടികള്‍ മൂലം ലോക സാമ്പത്തിക മേഖലയൊന്നാകെ പ്രതിസന്ധിയിലാകുന്ന സ്ഥിതി അനുവദിക്കില്ലെന്നും ഒബാമ പറഞ്ഞു. ഏറെക്കുറെ സമാനമായ നിലപാടാണ്‌ ജി -20 ഉച്ചകോടിയും സ്വീകരിച്ചത്‌. പണത്തിന്റെ നിയമവിരുദ്ധമായ ഒഴുക്ക്‌ തടയുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി യു എസ്‌ അടക്കമുള്ള വികസിത രാജ്യങ്ങള്‍ ആഭ്യന്തര വിപണി സംരക്ഷിക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ക്കെതിരെ ഉച്ചകോടിയില്‍ വിമര്‍ശമുയരുമെന്നാണ്‌ പ്രതീക്ഷിച്ചത്‌. സംരക്ഷണ നടപടികള്‍ക്കെതിരെ ശക്തമായ സന്ദേശം ഉച്ചകോടിയിലുണ്ടാകുമെന്ന്‌ ഡോ. മന്‍മോഹന്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.


ഇക്കാര്യത്തില്‍ ഇന്ത്യപോലും പ്രതിഷേധം ഉയര്‍ത്തിയില്ല. മറ്റു രാജ്യങ്ങളുടെ കമ്പോളങ്ങള്‍ തുറന്നുകിട്ടണമെന്ന്‌ നിര്‍ബന്ധിക്കുകയും സ്വന്തം കമ്പോളം സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുന്ന അമേരിക്കയെപ്പോലുള്ളവയുടെ നടപടിയെ പേരിനെങ്കിലും വിമര്‍ശിക്കാതെ ഇന്ത്യയിലെത്തിയ പ്രധാനമന്ത്രിയാണ്‌ നമ്മുടെ ശബ്‌ദം ജി-20 ശ്രദ്ധിച്ചുവെന്ന്‌ അവകാശപ്പെട്ടത്‌. ആഭ്യന്തര കമ്പോളത്തെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ ധനവിപണിയിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്‌ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക നിയന്ത്രണ പരിപാടിയിലൂടെ അമേരിക്കയും മറ്റും. അതിരുകളില്ലാത്ത ധനവിപണിയെ പ്രോത്സാഹിപ്പിച്ചവര്‍ കള്ളപ്പണത്തെക്കുറിച്ചും നിയമവിരുദ്ധ പണത്തിന്റെ ഒഴുക്കിനെക്കുറിച്ചും സംസാരിക്കുന്നു. ആഭ്യന്തര ധനവിപണി സംരക്ഷിച്ചു നിര്‍ത്താനുള്ള കൂടുതല്‍ ശക്തമായ നടപടികളുണ്ടാകുമെന്നുകൂടിയാണ്‌ ഇതിന്റെ അര്‍ഥം. പ്രത്യക്ഷവും പരോക്ഷവുമായ വിദേശ നിക്ഷേപത്തിലൂടെ അസംതുലിതമായി വളരുകയും സാമ്പത്തിക വളര്‍ച്ച അവകാശപ്പെടുകയും ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക്‌ ഈ നിയന്ത്രണം കൂടുതല്‍ ദുരിതമാവും സമ്മാനിക്കുക.


വിദേശനയത്തിന്റെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്‌റു മുന്നോട്ടുവെച്ച പഞ്ചശീല തത്വങ്ങളില്‍ നിന്നാണ്‌ ചേരിചേരാ പ്രസ്ഥാനത്തിന്റെ തുടക്കം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ്‌ യൂനിയനും ചേരികള്‍ക്ക്‌ നേതൃത്വം നല്‍കി ശീതയുദ്ധത്തിലേര്‍പ്പെട്ടിരുന്ന കാലം. ഒരു ചേരിയിലുമല്ലാതെ സ്വതന്ത്രമായി നിലകൊള്ളാന്‍ ഒരു രാജ്യവും മിനക്കെടുമായിരുന്നില്ല. ഇതിനിടയിലാണ്‌ സ്വതന്ത്രമായി നിന്ന്‌ ശക്തി തെളിയിക്കുക എന്ന സിദ്ധാന്തം നെഹ്‌റു മുന്നോട്ടുവെക്കുന്നത്‌. ഇതിനോട്‌ വിവിധ രാജ്യങ്ങള്‍ യോജിച്ചു. 1961 ല്‍ ചേരിചേരാ പ്രസ്ഥാനം നിലവില്‍വരുമ്പോള്‍ 25 രാഷ്‌ട്രങ്ങളാണ്‌ അംഗങ്ങളായുണ്ടായിരുന്നത്‌. അമേരിക്ക - സോവിയറ്റ്‌ ചര്‍ച്ചകള്‍ ആരംഭിക്കുകയും 1991 ല്‍ സോവിയറ്റ്‌ യൂണിയന്‍ തകരുകയും ചെയ്‌തതോടെ ചേരികള്‍ അപ്രത്യക്ഷമായി. പക്ഷേ, ചേരിചേരാ പ്രസ്ഥാനം വ്യക്തിത്വം നിലനിര്‍ത്തി മുന്നോട്ടുപോയി. സോവിയറ്റ്‌ യൂനിയന്‍ ഇല്ലാതായതോടെ ഏകധ്രുവമായി നീങ്ങിയ ലോകത്തിന്‌ ചില ബദലുകളെങ്കിലും സമ്മാനിച്ചത്‌ ഈ പ്രസ്ഥാനമായിരുന്നു. യു എന്‍ രക്ഷാസമിതിയില്‍ റഷ്യയും ചൈനയും ചിലപ്പോഴെങ്കിലും അമേരിക്കക്ക്‌ എതിരായ നിലപാടുകള്‍ സ്വീകരിച്ചതിന്‌ പിന്നില്‍ ഈ പ്രസ്ഥാനത്തിന്റെ സ്വാധീനമുണ്ടായിരുന്നു - പ്രത്യേകിച്ച്‌ ഇറാന്‍, ഉത്തര കൊറിയ, ക്യൂബ രാജ്യങ്ങളുടെ കാര്യത്തില്‍.


ഈ പ്രസ്ഥാനമാണ്‌ അപ്രസക്തമായെന്ന്‌ അമേരിക്ക പറയുന്നത്‌. ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം പല കാര്യങ്ങളിലും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന്‌ തടസ്സമാകുന്നുണ്ടെന്നും അമേരിക്ക വ്യക്തമാക്കുന്നു. ലോക വ്യാപാര സംഘടനയുടെ ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലുണ്ടായ തടസ്സം തന്നെ പരിഗണിക്കുക. കാര്‍ഷിക മേഖലക്കുള്ള സബ്‌സിഡി വികസ്വര, അവികസിത രാജ്യങ്ങള്‍ വെട്ടിക്കുറക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളും അപ്രകാരം ചെയ്യണമെന്ന്‌ വാദിച്ചവരുടെ മുന്‍പന്തിയില്‍ ഇന്ത്യയും ബ്രസീലുമായിരുന്നു. ഇപ്പോള്‍ ഇന്ത്യയെ അനുനയിപ്പിച്ച്‌ ഡബ്ല്യൂ ടി ഒ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്‌. പക്ഷേ, ചേരിചേരാ പോലുള്ള കൂട്ടായ്‌മകള്‍ നിലവിലുള്ള കാലത്തോളം ഇന്ത്യക്കു മേല്‍ പുതിയ സമ്മര്‍ദം ഉണ്ടാകാനും അമേരിക്കന്‍ അനുകൂല നിലപാടില്‍ അവര്‍ മാറ്റം വരുത്താനുമുള്ള സാധ്യത ശക്തമാണ്‌.


ഈ സാധ്യത ഇല്ലാതാക്കണമെങ്കില്‍ ഇത്തരം ഗ്രൂപ്പുകള്‍ ഇല്ലാതാവണം. അത്‌ സാധ്യമാവണമെങ്കില്‍ ഇന്ത്യയെപ്പോലെ കൂട്ടായ്‌മക്ക്‌ നേതൃത്വം നല്‍കുന്ന രാജ്യങ്ങളെ ഒപ്പം നിര്‍ത്തണം. ജി എട്ട്‌ വിപുലീകരിച്ച്‌ ജി-20 ആക്കി, സാമ്പത്തിക നയങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള അധികാരം പുതിയ അംഗങ്ങള്‍ക്ക്‌ കൂടി നല്‍കുമ്പോള്‍ ഒരു എട്ടുകാലി വലകൂടി നെയ്യുന്നുണ്ട്‌. സാമ്പത്തികാധികാരത്തിന്‌ തട്ടുന്ന ഇളക്കം പരിഹരിക്കാന്‍ ഇരകളെ പിടിക്കാനുള്ള വല. ദോഹവട്ട ചര്‍ച്ചകളിലെടുത്ത തീരുമാനം ഉടന്‍ നടപ്പാക്കണമെന്ന്‌ അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടതും അതിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക്‌ മുന്‍കൈ എടുക്കാനും ഇന്ത്യയെ നിയോഗിച്ചതും ഇതിന്റെ ഭാഗമാണ്‌.


ഈജിപ്‌തില്‍ അടുത്തിടെ നടന്ന ചേരിചേരാ ഉച്ചകോടിയില്‍ 105 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. പ്രസ്ഥാനത്തിലെ അംഗ രാജ്യങ്ങളുടെ എണ്ണം 118 ആണ്‌ ഇപ്പോള്‍. ഇത്രയും നേതാക്കള്‍ പങ്കെടുക്കുകയും ലോകജനസംഖ്യയുടെ 55 ശതമാനത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനമാണ്‌ അപ്രസക്തമെന്നും അംഗരാജ്യങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയമെന്നും അമേരിക്ക കുറ്റപ്പെടുത്തുന്നത്‌. രൂപംകൊണ്ട കാലത്ത്‌ ലോകരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ചേരിചേരാ പ്രസ്ഥാനത്തിന്‌ ബോധ്യമുണ്ടായിരുന്നു. അക്കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോള്‍ ആ നിലപാട്‌ തുടരാന്‍ കഴിയുന്നുണ്ടോ എന്നത്‌ സംശയമാണ്‌. ഈജിപ്‌തില്‍ ഒടുവില്‍ ചേര്‍ന്നപ്പോള്‍ ആഗോള ഭീകരവാദവും സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു പ്രധാന ചര്‍ച്ച. ഇവ ചര്‍ച്ച ചെയ്യുമ്പോള്‍ ആണവ മേഖലയുമായി ബന്ധപ്പെട്ട്‌ ഇറാനോട്‌ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകള്‍ ഉച്ചകോടി ചര്‍ച്ച ചെയ്‌തില്ല. നേതൃപദവി വഹിക്കുന്ന ഇന്ത്യപോലുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ അനുകൂലമായതിന്റെ കൂടി ഫലമായിരുന്നു ഇത്‌. എങ്കിലും ചേരിചേരാ പ്രസ്ഥാനം നിലവിലുണ്ട്‌.


ദോഹവട്ട തീരുമാനങ്ങളിലെ അനീതി ചോദ്യംചെയ്‌തു ബ്രസീലും ഇന്ത്യയും മുന്‍കൈ എടുത്ത്‌ രുപവത്‌കരിച്ച കുറുമുന്നണി നിലവിലുണ്ട്‌. ഇത്തരം കൂട്ടായ്‌മകള്‍ ഇല്ലാതായാലേ ഏകപക്ഷീയമായി കാര്യങ്ങള്‍ നടപ്പാക്കി എടുക്കാനാവൂ. അതിന്‌ ഉചിതമായ വഴി കൂട്ടായ്‌മകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന രാജ്യങ്ങളെ തങ്ങളുടെ കൂടെക്കൂട്ടുക എന്നതാണ്‌. തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ക്ക്‌ പങ്കാളിത്തമുണ്ടെന്ന്‌ വരുത്തുകയും. ആഗോള സാമ്പത്തിക ശക്തി എന്നത്‌ ഇനിമുതല്‍ ജി-20 ആയിരിക്കുമെന്ന്‌ പ്രഖ്യാപിച്ചതിലൂടെ ഒരു പരിധിവരെ ലക്ഷ്യം നേടിയിരിക്കുന്നു. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ആഭ്യന്തര കമ്പോളം സംരക്ഷിച്ചു നിര്‍ത്തുന്നതിനെതിരെ ഉച്ചകോടിയില്‍ വിമര്‍ശമുയര്‍ന്നില്ല. ഇനിയും പ്രതിസന്ധി തുടര്‍ന്നാല്‍ ഉത്തരവാദിത്വമേല്‍ക്കാന്‍ പുതിയ അംഗരാജ്യങ്ങളുണ്ട്‌.


സാമ്പത്തിക, സൈനിക അധീശത്വം നിലനിര്‍ത്തണമെങ്കില്‍ പുതിയ ലോകക്രമം ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന്‌ അമേരിക്ക മുന്‍കൂട്ടി കാണുന്നു. അതിനു മുന്നോടിയായുള്ള നടപടികള്‍ അവര്‍ ആരംഭിച്ചുകഴിഞ്ഞു. അതിന്റെ തുടക്കമാണ്‌ പിറ്റ്‌സ്‌ബര്‍ഗില്‍ കണ്ടത്‌. ചേരിചേരാ പ്രസ്ഥാനം കാലഹരണപ്പെട്ടുവെന്ന ആശയപ്രചാരണത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല.

2009-07-18

സാമന്ത സായൂജ്യം


സൈനികേതര ആണവമേഖലയിലെ സഹകരണത്തിന്‌ അമേരിക്കയുമായി കരാര്‍ ഒപ്പിടുമ്പോള്‍ ഉയര്‍ന്നു കേട്ടിരുന്ന ആശങ്കകള്‍ യാഥാര്‍ഥ്യമാവുന്നുവെന്നാണ്‌ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ശീതയുദ്ധകാലത്ത്‌ ചേരിചേരാ പ്രസ്ഥാനത്തിന്‌ രൂപം നല്‍കുകയും അമേരിക്കയുമായി സൗഹൃദം പുലര്‍ത്തുന്നതില്‍ ദീര്‍ഘകാലം വിമുഖത കാട്ടുകയും ചെയ്‌ത ഇന്ത്യയെ വളഞ്ഞു പിടിക്കുകയാണ്‌ അവരിപ്പോള്‍. അതിന്‌ ആയുധമാവുന്നത്‌ ആണവകരാറെന്ന ബ്രഹ്മാസ്‌ത്രവും. യു എസ്‌ വിദേശകാര്യ സെക്രട്ടറി ഹില്ലാരി ക്ലിന്റണ്‍, ഇപ്പോള്‍ നടത്തുന്ന ഇന്ത്യാ സന്ദര്‍ശനം ഈ പരോക്ഷ അധിനിവേശത്തില്‍ സുപ്രധാനമാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ആണവ കരാര്‍ പ്രാബല്യത്തിലാക്കുന്നതിന്‌ സ്വീകരിക്കേണ്ട തുടര്‍ നടപടികളും പ്രതിരോധ മേഖലയില്‍ ഒപ്പുവെക്കേണ്ട മൂന്ന്‌ കരാറുകളുമാണ്‌ ഹില്ലാരിയുയെ സന്ദര്‍ശനത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം.


ആണവ കരാറില്‍ ഇരുരാജ്യങ്ങളുടെയും തലവന്‍മാര്‍ ഒപ്പുവച്ചുവെങ്കിലും അത്‌ പ്രാബല്യത്തിലാക്കാന്‍ ഏറെക്കുറെ ഒരു വര്‍ഷം കൂടി വേണ്ടിവരുമെന്നാണ്‌ കരുതുന്നത്‌. സൈനിക, സൈനികേതര ആണവ മേഖലയുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ ഉറപ്പുകള്‍ നേടിയെടുക്കാന്‍ അമേരിക്കയും ഇന്ധന സമ്പുഷ്‌ടീകരണവും പുനസ്സംസ്‌കരണവും സംബന്ധിച്ച്‌ അമേരിക്കയില്‍ നിന്ന്‌ കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കാന്‍ ഇന്ത്യയും ശ്രമിച്ചുവരികയാണ്‌. ആണവ ഇന്ധനങ്ങളുടെ പുനസ്സംസ്‌കരണത്തിന്‌ അനുവാദം നല്‍കുന്നത്‌ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അടുത്തമാസം ആരംഭിക്കുമെന്നാണ്‌ ഇരുരാജ്യങ്ങളും അറിയിച്ചിരിക്കുന്നത്‌. അമേരിക്കയില്‍ നിന്ന്‌ വാങ്ങുന്ന ആണവ ഇന്ധനം ഊര്‍ജോത്‌പാദനത്തിന്‌ വിനിയോഗിച്ച ശേഷം വീണ്ടും സംസ്‌കരിച്ച്‌ ഇന്ധനമാക്കുന്നതിനുള്ള അനുമതിയാണ്‌ ഇന്ത്യ ആവശ്യപ്പെടുന്നത്‌. ഇത്തരം പുനസ്സംസ്‌കരണത്തിനിടയില്‍ സൈനികാവശ്യത്തിനുള്ള ഇന്ധനം വേര്‍തിരിച്ചെടുക്കാനാവും. ഇതുകൊണ്ടാണ്‌ പുനസ്സംസ്‌കരണത്തിന്‌ അനുമതി നല്‍കുന്നത്‌ സംബന്ധിച്ച്‌ തര്‍ക്കം നിലനിര്‍ത്തുന്നത്‌. ഇതിനൊപ്പം ഇന്ധന സമ്പുഷ്‌ടീകരണത്തിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നത്‌ സംബന്ധിച്ച തര്‍ക്കങ്ങളും ഉണ്ടായേക്കാം.


ആണവ നിര്‍വ്യാപന കരാറില്‍ (എന്‍ പി ടി) ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ക്ക്‌ ഇന്ധന സമ്പുഷ്‌ടീകരണത്തിനുള്ള സാങ്കേതിക വിദ്യ കൈമാറരുതെന്ന്‌ അടുത്തിടെ ചേര്‍ന്ന ജി എട്ട്‌ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ തീരുമാനമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി ജി എട്ട്‌ ഉച്ചകോടിയല്ലെന്നും അതുകൊണ്ട്‌ ആ തീരുമാനം ബാധകമാവില്ലെന്നുമുള്ള ധനകാര്യ മന്ത്രി പ്രണാബ്‌ കുമാര്‍ മുഖര്‍ജിയുടെ വാദം മുഖവിലക്കെടുക്കാം. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയും (ഐ എ ഇ എ), ആണവ സാമഗ്രികളുടെ വിതരണക്കാരായ രാജ്യങ്ങളുടെ സംഘടന (എന്‍ എസ്‌ ജി)യുമാണ്‌ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്‌ എന്ന വാദവും അംഗീകരിക്കാം. പക്ഷേ, ഐ എ ഇ എയുടെയും എന്‍ എസ്‌ ജിയുടെയും നിലപാടുകള്‍ തീരുമാനിക്കുന്നത്‌ ജി എട്ട്‌ രാജ്യങ്ങള്‍ തന്നെയാണെന്ന വസ്‌തുത തള്ളിക്കളയാവുന്നതല്ല. ഈ രാജ്യങ്ങളുടെ സമ്മര്‍ദത്തിന്‌ വഴങ്ങി ഐ എ ഇ എയും എന്‍ എസ്‌ ജിയും പുതിയ നിബന്ധനകള്‍ നിഷ്‌കര്‍ഷിക്കാനുള്ള സാധ്യത ഏറെയാണ്‌.


മാത്രമല്ല ആണവായുധ നിര്‍വ്യാപനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന്‌ ഹില്ലാരി ക്ലിന്റന്‍ ആവര്‍ത്തിക്കുമ്പോള്‍ ജി എട്ട്‌ ഉച്ചകോടിയില്‍ തീരുമാനിച്ചതിന്റേ അതേ പാതയിലാണ്‌ അമേരിക്ക നീങ്ങുന്നത്‌ എന്ന്‌ ഏറെക്കുറെ വ്യക്തമാണ്‌. നിര്‍വ്യാപന കരാറിലും സമഗ്ര അണ്വായുധ പരീക്ഷണ നിരോധ കരാറിലും (സി ടി ബി ടി) ഇന്ത്യ ഒപ്പുവെക്കണമെന്ന്‌ നേരിട്ട്‌ ആവശ്യപ്പെടുന്നില്ലെന്ന്‌ മാത്രം. വൈകാതെ അത്തരം ആവശ്യം മുന്നോട്ടുവെക്കാന്‍ അമേരിക്ക തയ്യാറാവുമെന്ന്‌ തന്നെ കരുതണം. ആണവ കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെങ്കിലും അതിന്‌ ശേഷം അമേരിക്കന്‍ കമ്പനികള്‍ സ്ഥാപിക്കുന്ന ആണവ റിയാക്‌ടറുകള്‍ എവിടെയൊക്കെ ആയിരിക്കുമെന്ന്‌ വ്യക്തമാക്കാന്‍ അമേരിക്ക ഇപ്പോള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. അത്‌ ഹില്ലാരിയുടെ സന്ദര്‍ശന കാലത്ത്‌ ഉണ്ടാവുമെന്ന്‌ കരുതുന്നു.


ഗുജറാത്തും ആന്ധ്രാ പ്രദേശും കര്‍ണാടകവുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്‌. പതിനായിരം മെഗാവാട്ട്‌ വൈദ്യുതി ഈ നിലയങ്ങളില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വാങ്ങുമെന്ന ഉറപ്പും അമേരിക്കന്‍ കമ്പനികള്‍ക്ക്‌ നല്‍കേണ്ടിവരും. അമേരിക്കന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വില നല്‍കി വേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. വൈകാതെ ഇന്ത്യന്‍ ഊര്‍ജ മേഖല അമേരിക്കന്‍ നിയന്ത്രണത്തില്‍ വരുമെന്ന്‌ തന്നെയാണ്‌ ഇതിനര്‍ഥം.
ആണവ കരാറും ഊര്‍ജ മേഖലയിലേക്കുള്ള അമേരിക്കന്‍ കമ്പനികളുടെ കടന്നുവരവും ഏറെ മുമ്പേ ആസൂത്രണം ചെയ്‌ത പദ്ധതിയുടെ ഭാഗമാണെന്നും ഇവിടെ വ്യക്തമാവുന്നുണ്ട്‌. ഒരുപക്ഷെ 1998ല്‍ ഇന്ത്യ നടത്തിയ രണ്ടാമത്തെ അണുപരീക്ഷണവും അതിന്‌ ശേഷം പ്രധാനമന്ത്രി എ ബി വാജ്‌പയ്‌ നടത്തിയ അമേരിക്കന്‍ സന്ദര്‍ശവുമായി വരെ ഈ ആസൂത്രണത്തിന്‌ ബന്ധമുണ്ടെന്ന്‌ കരുതേണ്ടിവരും. ഇതിനെല്ലാം ശേഷമാണ്‌ ഇന്ത്യയിലെ വൈദ്യുതി മേഖലയെ ഉത്‌പാദനം, പ്രസരണം, വിതരണം എന്നിവയാക്കി തിരിച്ച്‌ മൂന്ന്‌ കമ്പനികളും ലാഭകേന്ദ്രങ്ങളുമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ വൈദ്യുതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നത്‌.


2001ല്‍ അവതരിപ്പിച്ച ബില്ല്‌ 2003ല്‍ അംഗീകരിക്കപ്പെട്ടു. ഉത്‌പാദന, വിതരണ മേഖലകളില്‍ സ്വകാര്യ മേഖലയെ കൂടുതലായി പങ്കാളികളാക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. നിയമം പാസ്സാക്കി ഇത്ര കാലമായിട്ടും ആഭ്യന്തര കുത്തക കമ്പനികള്‍ ഊര്‍ജോത്‌പാദന മേഖലയില്‍ കാര്യമായി ഇടപെട്ടിട്ടില്ല. ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുക എന്നത്‌ അവരെ സംബന്ധിച്ച്‌ ഏറെക്കുറെ അപ്രാപ്യവുമാണ്‌. അതുകൊണ്ടുതന്നെ 2003ലെ വൈദ്യുതി നിയമത്തിലൂടെ പാതയൊരുക്കിയത്‌ അമേരിക്കന്‍ കമ്പനികള്‍ക്കാണെന്ന്‌ കരുതുന്നതില്‍ തെറ്റില്ല. 2005ല്‍ തന്നെ ആണവകരാറിനുള്ള ശ്രമങ്ങള്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ ആരംഭിച്ചിരുന്നുവെന്നത്‌ കൂടി ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാണ്‌.


തുടക്കത്തില്‍ ഉത്‌പാദന രംഗത്ത്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ വൈകാതെ വിതരണ രംഗത്തേക്ക്‌ കൂടി കടന്നുവരും. അവരുടെ വൈദ്യുതി, അവര്‍ നിശ്ചയിക്കുന്ന വിലക്ക്‌ വാങ്ങേണ്ടിവരും ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ റിയാക്‌ടറുകള്‍ വാങ്ങി സ്ഥാപിക്കാന്‍ തീരുമാനിച്ചാല്‍ അതിന്‌ ചെലവഴിക്കേണ്ടിവരിക പതിനായിരക്കണക്കിന്‌ കോടി രൂപയായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്‌ കേന്ദ്രം തയ്യാറാവാന്‍ ഇടയില്ല. അതറിഞ്ഞുകൊണ്ടാണ്‌ എവിടെയൊക്കെ റിയാക്‌ടറുകള്‍ സ്ഥാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ വ്യക്തമാക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്‌. കരാര്‍ പ്രാബല്യത്തിലായാല്‍ അധികം വൈകാതെ ഇന്ത്യന്‍ ഊര്‍ജ വിപണിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. ഒപ്പം ഇന്ത്യയുമായി ആണവ സഹകരണ കരാറുണ്ടാക്കിയ റഷ്യ, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളാനും അവര്‍ ലക്ഷ്യമിടുന്നു.


ഈ ലാഭമെടുക്കലിന്‌ പിറകെയാണ്‌ പ്രതിരോധ മേഖലയുമായുണ്ടാക്കുന്ന കരാറുകള്‍. 1974ല്‍ നടത്തിയ ആദ്യത്തെ അണ്വായുധപരീക്ഷണത്തിന്‌ ശേഷം ഇന്ത്യക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം എന്‍ എസ്‌ ജിയുടെ തീരുമാനത്തോടെ ഇല്ലാതാക്കപ്പെട്ടത്‌. ഇന്ത്യയുമായി ആയുധ ഇടപാടുകള്‍ നടത്തുന്നതിന്‌ ഇതോടെ അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ക്ക്‌ സൗകര്യം ലഭിച്ചു. പക്ഷേ, അമേരിക്ക ആഭ്യന്തരമായി നിര്‍മിച്ച ചില നിയമങ്ങള്‍ ഇതിന്‌ തടസ്സമാണ്‌. ആ നിയമത്തിന്‌ അനുസരിച്ചുള്ള പ്രതിരോധ കരാറുകളില്‍ ഇന്ത്യയെക്കൊണ്ട്‌ ഒപ്പിടുവിക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കിണഞ്ഞ്‌ ശ്രമിക്കുന്നത്‌ അതിനാലാണ്‌. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ അവസാനകാലത്ത്‌ ഇന്ത്യയില്‍ ഒരു ഭരണമാറ്റമുണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട്‌ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വലിയ സമ്മര്‍ദമാണ്‌ ചെലുത്തിയിരുന്നത്‌. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ, ഇടതുപാര്‍ട്ടികളുടെ മൂക്കുകയറില്ലാതെ അധികാരത്തിലെത്തിയത്‌ അവര്‍ക്ക്‌ ഏറെ സന്തേഷം പകര്‍ന്നട്ടുണ്ട്‌. പ്രതിരോധ കരാറുകള്‍ എളുപ്പത്തില്‍ പ്രാബല്യത്തിലാക്കാമെന്നും ഇന്ത്യന്‍ ആയുധ വിപണി വൈകാതെ തുറന്നു കിട്ടുമെന്നും അവര്‍ കരുതുന്നു. അതിനുള്ള പ്രധാന തടസ്സം എന്‍ഡ്‌ യൂസ്‌ വെരിഫിക്കേഷനുള്ള കരാറാണ്‌. അമേരിക്ക നല്‍കുന്ന ആയുധങ്ങളും ആയുധ നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യയും സാമഗ്രികളും നിര്‍ദിഷ്‌ട ആവശ്യങ്ങള്‍ക്ക്‌ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന്‌ ഉറപ്പാക്കുന്നതാണ്‌ ഈ കരാര്‍. ഇത്‌ ഉറപ്പാക്കുന്നതിന്‌ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ കഴിയും. ആയുധ വിപണി മാത്രമല്ല, സേനാ കേന്ദ്രങ്ങളും ആയുധ ശേഖരണ ശാലകളും അമേരിക്കക്ക്‌ മുന്നില്‍ തുറന്നിടണമെന്ന്‌ അര്‍ഥം.


ആണവ ഇന്ധനങ്ങളുടെ പുനസ്സംസ്‌കരണത്തിനുള്ള അനുമതി ഇന്ത്യക്ക്‌ അമേരിക്ക നല്‍കിയാലും എന്‍ഡ്‌ യൂസ്‌ വെരിഫിക്കേഷന്‍ കരാര്‍ ബാധകമാവും. പുനസ്സംസ്‌കരണത്തിനിടെ ഉത്‌പാദിപ്പിക്കാവുന്ന പ്ലൂട്ടോണിയം ആയുധാവശ്യങ്ങള്‍ക്ക്‌ ഇന്ത്യ ഉപയോഗിക്കുന്നില്ല എന്ന്‌ ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ നടത്താന്‍ അവര്‍ക്ക്‌ കഴിയും. സൈനികേതര ആണവ നിലയങ്ങള്‍ ഐ എ ഇ എയുടെ പരിശോധനക്ക്‌ വിധേയമാക്കുമ്പോള്‍ സൈനിക ആണവ സംവിധാനങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പരിശോധനക്ക്‌ വിധേയമാക്കേണ്ടിവരുന്ന അവസ്ഥ. ഇന്ത്യനന്‍ ആണവ, സൈനിക മേഖലയെ ആകെ അമേരിക്കക്ക്‌ തുറന്ന്‌ നല്‍കുക എന്നതായിരിക്കും ഫലം. ഇന്ത്യാ-അമേരിക്ക നയതന്ത്ര ബന്ധം സുഗമമായി മുന്നേറുന്ന ഒരു അവസ്ഥയില്‍ ഇതൊന്നും ഉണ്ടാവണമെന്നില്ല. പക്ഷേ, അതില്‍ ഉലച്ചിലുണ്ടായാല്‍ പരിശോധനകളുടെ പേരില്‍ ഇന്ത്യയെ ക്രൂശിക്കാന്‍ അമേരിക്കക്ക്‌ എളുപ്പമായിരിക്കും.


അവിടെയാണ്‌ വിദേശനയത്തിന്റെ പ്രസക്തി ഉയര്‍ന്നുവരുന്നത്‌. അന്താരാഷ്‌ട്ര ബന്ധങ്ങളുടെ കാര്യത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളുടെ ചുവടു പിടിച്ച്‌ മാത്രമേ നയ, നിലപാടുകള്‍ സ്വീകരിക്കാന്‍ ഇന്ത്യക്ക്‌ കഴിയൂ. സ്വതന്ത്ര വിദേശനയമെന്നത്‌ മരീചികയാവുമെന്ന്‌ ചുരുക്കം. വാണിജ്യ, വ്യാപാര മേഖലകളില്‍ ഇതിനകം തന്നെ അമേരിക്കന്‍ ഇംഗിതങ്ങള്‍ക്ക്‌ വഴിപ്പെട്ടു കഴിഞ്ഞ രാജ്യം ഈ മേഖലകളില്‍ കൂടി ഈ വഴി സ്വീകരിക്കുന്നതോടെ സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്ക്‌ എന്ന ഭരണഘടനയിലെ പരാമര്‍ശത്തിന്‌ പ്രത്യേക അര്‍ഥമൊന്നുമുണ്ടാവില്ല. യു എസ്‌ ഭരണകൂടത്തില്‍ നിന്ന്‌ ഉത്തരവുകള്‍ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന അപ്രഖ്യാപിത കോളനിയുടെ അന്തസ്സ്‌ മാത്രമേ നമുക്കുണ്ടാവൂ. ഇന്ത്യയുടെ വിവിധ വിപണികളില്‍ നിന്നുള്ള ലാഭം കപ്പമാക്കി അമേരിക്ക വരവുവെച്ചോളും. ഇസ്റ്റ്‌ ഇന്ത്യാ കമ്പനി നേരിട്ട്‌ കപ്പം സ്വീകരിച്ചപ്പോള്‍ യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക പരോക്ഷമായി അത്‌ ഈടാക്കുന്നുവെന്ന വ്യത്യാസമേയുണ്ടാവൂ.


പ്രതിരോധ മേഖലയില്‍ നിര്‍ദേശിച്ചിരിക്കുന്ന മറ്റൊരു കരാര്‍ അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയില്‍ നിന്ന്‌ ഇന്ധനം നിറക്കാന്‍ അനുമതി നല്‍കുക എന്നതാണ്‌. ഈ അനുമതി ഇന്ത്യക്ക്‌ തിരിച്ചുമുണ്ടാവും. മറ്റു രാജ്യങ്ങളിലൊന്നും ആക്രമണം നടത്താത്ത ഇന്ത്യക്ക്‌ ഈ അനുമതി കൊണ്ട്‌ പ്രത്യേകിച്ച്‌ നേട്ടമൊന്നുമില്ല. പക്ഷേ, അഫ്‌ഗാനിസ്ഥാനില്‍ ആക്രമണം ശക്തമാക്കുകയും ഇറാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിടുകയും ചെയ്യുന്ന അമേരിക്കക്ക്‌ ഇന്ത്യയില്‍ നിന്ന്‌ ഇന്ധനം നിറക്കാന്‍ അനുമതി ലഭിക്കുന്നത്‌ ഗുണകരമാണ്‌. ആക്രമണത്തിന്‌ ഇന്ത്യന്‍ സഹായം ലഭിച്ചാല്‍ അധിനിവേശ വിരുദ്ധ പോരാളികളുടെ ലക്ഷ്യ സ്ഥാനങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനവും ഉയരും. ഇന്ന്‌ പാക്കിസ്ഥാനില്‍ നടക്കുന്ന പൊട്ടിത്തെറികള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കും.


ഊര്‍ജോത്‌പാദനത്തേക്കാളും അമേരിക്കയില്‍ നിന്ന്‌ ലഭിക്കാനിടയുള്ള ആയുധത്തേക്കാളും പ്രധാനമാണ്‌ ജീവിക്കാനുള്ള അവകാശമെന്നത്‌ മന്‍മോഹന്‍ സിംഗും കൂട്ടരും മറന്നുപോയിരിക്കുന്നു. ഇതേക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ അലോസരപ്പെടുത്താതിരിക്കാനുള്ള ജനവിധിയും അവര്‍ സ്വന്തമാക്കിയിരിക്കുന്നു. അതുകൊണ്ട്‌ ബരാക്‌ ഒബാമക്കും ഹില്ലാരി ക്ലിന്റനും സിന്ദാബാദ്‌ വിളിക്കുക മാത്രമേ നമുക്ക്‌ കരണീയമായുള്ളൂ.