2012-12-25

ബലാത്സംഗാര്‍ത്ഥമിദം രാഷ്ട്രം



അപ്രതീക്ഷിതമായുയരുന്ന പ്രതിഷേധത്തിന് മുന്നില്‍ ഭരണകൂടം, അതെത്ര സുശക്തവും സഭദ്രവുമാണെങ്കിലും, അമ്പരന്ന് നിന്ന് പോകുന്നതിന്റെ പ്രകടോദാഹരണമാണ് ശനിയാഴ്ച (2012 ഡിസംബര്‍ 22) ഡല്‍ഹിയില്‍ കണ്ടത്. ഏതെങ്കിലുമൊരു രാഷ്ട്രീയ സംവിധാനത്തിന്റെ ആഹ്വാനമില്ലാതെ, ഡല്‍ഹിയില്‍ തമ്പടിച്ച യുവജനക്കൂട്ടം, അതില്‍ തന്നെ ഭൂരിഭാഗവും പെണ്‍കുട്ടികള്‍. അവര്‍ സമരങ്ങളുടെ പതിവ് രീതികള്‍ തെറ്റിച്ച് മുന്നോട്ടുപോയി. രാഷ്ട്രപതി ഭവനോ, ആഭ്യന്തര മന്ത്രിയുടെ ഓഫീസോ അത്തരം മേഖലകളില്‍ നിലനില്‍ക്കുന്ന സവിശേഷമായ സുരക്ഷാ സംവിധാനങ്ങളോ ഒന്നും തടസ്സമായില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഒരു സംഗതി, പ്രത്യേകിച്ചൊരു നേതൃത്വത്തിന്റെ കീഴിലല്ലാതെ നടന്നു. ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പങ്കുവെക്കപ്പെട്ട ആഹ്വാനത്തോട് പ്രതികരിച്ചെത്തിയവരായിരുന്നു മിക്കവാറുമെല്ലാവരും. ടുണീഷ്യയില്‍ ആരംഭിച്ച് ഈജിപ്തിലൂടെ പടര്‍ന്ന്, പറന്ന കാറ്റിന്റെ ഗന്ധം ചെറിയ സമയത്തേക്കെങ്കിലും ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകണം. ഭരണാധികാരികള്‍ മാത്രമല്ല, രാജ്യത്തെ ഇതര രാഷ്ട്രീയ സംവിധാനത്തിന്റെ നേതാക്കളും ആ ഗന്ധം അനുഭവിച്ചിട്ടുണ്ടാകണം.


മുമ്പ് വിളിച്ച ഒരു മുദ്രാവാക്യം കടമെടുത്താല്‍, 'സൂചനയാണിത് സൂചന'മാത്രമെന്ന് വേണമെങ്കില്‍ പറയാം. രാജ്യത്തെ വലിയൊരു ജനവിഭാഗം, പ്രത്യേകിച്ച് യുവാക്കള്‍, നിലവിലുള്ള വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങളുടെ പിന്‍ബലമില്ലാതെ സംഘടിക്കാന്‍ തയ്യാറാണെന്ന സൂചനയാണ് ഒന്ന്. സമരം പോലും വ്യവസ്ഥാപിതമാക്കിയിട്ടുണ്ട് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍. ഡല്‍ഹിയിലാണെങ്കില്‍ സ്ഥിരം സമര വേദി ജന്തര്‍ മന്തറാണ്. അവിടെ നിന്ന് തുടങ്ങുന്ന പ്രകടനം അധികം വൈകാതെ പോലീസ് തടയുകയും പ്രതിഷേധക്കാര്‍ സമാധാനപരമായി പിരിഞ്ഞുപോകുകയും ചെയ്യുന്ന രീതി. ഇത് യാതൊരു മുടക്കവും മടുപ്പും കൂടാതെ നടത്തിവരികയായിരുന്നു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. നേതാവില്ലാത്ത പ്രതിഷേധക്കൂട്ടം ഈ രീതിയെ എളുപ്പത്തില്‍ അതിലംഘിക്കുമ്പോള്‍ ഭരണകൂടം പകയ്ക്കുന്നത് സ്വാഭാവികം. അതിലേറെ പകപ്പ് പ്രതിപക്ഷത്തുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകണം.


സൗമ്യ എന്ന പെണ്‍കുട്ടി വധിക്കപ്പെട്ട സംഭവം കേരളത്തില്‍ കോളിളക്കമുണ്ടാക്കിയതാണ്. ഏതാണ്ട് സമാനമായ സംഭവം  രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ അരങ്ങേറിയതാണ് ഇപ്പോഴുയര്‍ന്ന പ്രതിഷേധത്തിന് കാരണം. ബസ്സില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച നരാധമന്‍മാര്‍, ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. മാരകമായ പരുക്കുകളെ മറികടന്ന് ജീവിതത്തിലേക്ക് മടങ്ങാനാകുമോ എന്ന സംശയം ശേഷിപ്പിച്ച് ആശുപത്രിയില്‍ കഴിയുകയാണ് അവള്‍. സൗമ്യ വധിക്കപ്പെട്ടപ്പോള്‍ കേരളത്തിലുണ്ടായ തീഷ്ണമായ വികാര പ്രകടനത്തിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ ഡല്‍ഹിയിലേത്. കേരളത്തിലെ വികാര പ്രകടനം വൈകാതെ കെട്ടടങ്ങുകയും ലൈംഗിക കൈയേറ്റങ്ങള്‍ (പീഡനം എന്ന പൊതുപേരിലേക്ക് എല്ലാറ്റിനെയും ചുരുക്കുക കൊണ്ട്, പലതിന്റെയും ഗൗരവം മനസ്സിലാക്കാതെ പോയിട്ടുണ്ട്)  നിര്‍ബാധം തുടരുകയും ചെയ്യുന്നു. ഡല്‍ഹിയിലെ വികാര പ്രകടനത്തിനും സമാനമായ അന്ത്യമുണ്ടാകാനാണ് സാധ്യത. പക്ഷേ, സൂചനകളെ തിരിച്ചറിയാതിരുന്നുകൂട.


രാജ്യത്ത്, തലസ്ഥാനമായ ഡല്‍ഹിയില്‍ തന്നെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പുത്തരിയല്ല. കൈയേറ്റം കൊലയില്‍ കലാശിക്കുന്നതും പുതുമയല്ല. അപ്പോഴൊന്നുമുണ്ടാകാതിരുന്ന പ്രതിഷേധം ഉയരുമ്പോള്‍, പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്നതിന് നിയമം ഭേദഗതി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തലയൂരുകയാണ് ഭരണകൂടം. ആക്രമണത്തിന് ഭരണകൂടത്തിന്റെ വീഴ്ചകളും കാരണമായിട്ടുണ്ടെന്ന പതിവ് പല്ലവി പാടി, സര്‍ക്കാറിനെതിരായ വികാരം ഉണര്‍ത്താനാകുമോ എന്ന ലാക്ക് നോക്കുകയാണ് പ്രതിപക്ഷം. അതിനപ്പുറത്ത് യാതൊന്നും സാധ്യമാകുന്നില്ല. 'എന്തുകൊണ്ടിങ്ങനെ' എന്ന ചോദ്യത്തെ അഭിമുഖീകരിക്കാന്‍ ആരും തയ്യാറാകുന്നുണ്ടെന്ന് തോന്നുന്നില്ല. ആ ചോദ്യത്തെ അത്രയെളുപ്പത്തില്‍ അഭിമുഖീകരിക്കാന്‍  ഭരണ, രാഷ്ട്രീയ സംവിധാനങ്ങള്‍ക്കും ഇപ്പോഴൊരു ഉണര്‍വ്വ് കാട്ടിയ ജനതക്കും സാധ്യമാകില്ല എന്നതാണ് വസ്തുത.


ഭരണകൂടം ഏതളവിലാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് അരു നിന്നിരിക്കുന്നത് എന്നത് ആദ്യം ആലോചിക്കണം. സി പി ഐ (മാവോയിസ്റ്റ്) എന്ന, സായുധ വിപ്ലവത്തിലൂടെ മാത്രമേ മാറ്റത്തിന് കളമൊരുങ്ങൂ എന്ന് വിശ്വസിക്കുന്ന സംഘടന സ്വാധീനമുറപ്പിച്ചുവെന്ന കാരണത്താല്‍ ഝാര്‍ഖണ്ഡിലെയും ഛത്തീസ്ഗഢിലെയും ഒഡീഷയിലെയുമൊക്കെ എത്ര ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍/സ്ത്രീകള്‍ ഭരണകൂടത്തിന്റെ പ്രതിപുരുഷന്‍മാരുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. ഇപ്പോഴും വിധേയരായിക്കൊണ്ടിരിക്കുന്നു. അതില്‍ പുറംലോകമറിഞ്ഞ സംഭവങ്ങള്‍ എത്രയുണ്ടാകും. അങ്ങനെ പുറംലോകമറിഞ്ഞപ്പൊഴെപ്പോഴെങ്കിലും ജനരോഷമുയരുകയുണ്ടായോ?


സൈന്യത്തിന്  പ്രത്യേക അധികാരം നല്‍കുന്ന നിയമം പ്രാബല്യത്തിലിരിക്കുന്ന സ്ഥലങ്ങളില്‍ എത്ര പെണ്‍കുട്ടികള്‍/സ്ത്രീകള്‍ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്? അതിലേതെങ്കിലുമൊരു കേസില്‍ നിയമപരമായ പരിഹാരമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടോ? പശ്ചിമ ബംഗാളിലെ ലാല്‍ഗഢില്‍ ആദിവാസി സ്ത്രീകളെ പോലീസുകാര്‍ ഉപദ്രവിക്കുമ്പോള്‍ പേരിലെങ്കിലും കമ്മ്യൂണിസം നിലനിര്‍ത്തുന്നവരായിരുന്നു അവിടെ ഭരണത്തില്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമമുള്‍പ്പെടെ പ്രചാരണ വിഷയമാക്കി ഇടതുപക്ഷത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കി, മമതാ ബാനര്‍ജിയെന്ന സ്ത്രീ അധികാരത്തിലേറിയിട്ട് ലാല്‍ഗഢിലെ ആദിവാസികള്‍ക്ക് നീതി ലഭ്യമായോ?


രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ കാര്യമെടുക്കാം. 1984 ഒക്‌ടോബര്‍ 31ന് വൈകിട്ട് മുതലുള്ള മൂന്ന് ദിവസങ്ങള്‍ സിഖുകാര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഇടങ്ങളില്‍ അരങ്ങേറിയത് കൂട്ടക്കുരുതിയാണ്. ഭരണകൂടത്തിന്റെ എല്ലാ കൈവഴികളും നിസ്സഹായരായി നിന്ന് അക്രമികള്‍ക്ക് സഹായം ചെയ്തപ്പോള്‍ നിരവധി പേര്‍ മരിച്ചു വീണു. അന്ന് കൊടിയ ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളെയും പെണ്‍കുട്ടികളെയും കുറിച്ച് എപ്പോഴെങ്കിലുമോര്‍ത്തിട്ടുണ്ടോ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന് ഊറ്റം കൊള്ളുന്ന ഈ രാജ്യം. അവരില്‍ ചിലരെങ്കിലും   നൃശംസതയുടെ പൊള്ളിക്കുന്ന ഓര്‍മകളുമായി ഇപ്പോഴും ജീവിക്കുന്നുണ്ടാകണം. അതിലേതെങ്കിലുമൊരാള്‍ക്ക് നീതി ഉറപ്പാക്കാന്‍ നമുക്ക് സാധിച്ചോ? അത്തരമൊരു ഭരണ സംവിധാനത്തിന് കീഴില്‍, അത്രത്തോളം തന്നെ ജാഗ്രതയില്ലാത്ത ജനതതിയുടെ സാന്നിധ്യത്തില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അത്ഭുതമുണ്ടോ?


1980കളുടെ അവസാനത്തില്‍ രാമക്ഷേത്ര നിര്‍മാണമെന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ കെ അഡ്വാനി നടത്തിയ രഥയാത്രയുടെ പാര്‍ശ്വങ്ങളില്‍ ഉപദ്രവമേറ്റുവാങ്ങേണ്ടിവന്നവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. 1992ന്റെ അവസാനത്തിലും 1993ന്റെ ആദ്യത്തിലും മുംബൈയില്‍ അക്രമികള്‍ തേര്‍വാഴ്ച നടത്തിയപ്പോഴും സ്ത്രീകളും കുട്ടികളും ഇരകളായിട്ടുണ്ടാകുമെന്നുറപ്പ്. അതിന്റെ ആസൂത്രകരിലൊരാളായ ബാല്‍ താക്കറെയെ മരണശേഷം ദിവ്യനായി ഉയര്‍ത്തുന്ന ഒരു ജനസമൂഹം നീതിക്ക് സമാന്തരമായി സഞ്ചരിക്കുന്നവരല്ല. അത്തരം സമൂഹത്തില്‍ ഡല്‍ഹികള്‍ ആവര്‍ത്തിക്കപ്പെടുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ല.


2002ല്‍ ഗുജറാത്തിലെ തെരുവിലേക്ക് പാഞ്ഞിറങ്ങിയ ഹിന്ദുത്വ വര്‍ഗീയ വാദികളുടെ ഇരകളിലും സ്ത്രീകളും പെണ്‍കുട്ടികളും കുറവായിരുന്നില്ല. കൂട്ട ബലാത്സംഗങ്ങള്‍ക്ക് പുറമെ ഗര്‍ഭിണിയെ വയറു പിളര്‍ന്ന് കൊല്ലുക വരെയുള്ള കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകള്‍ക്ക് ഗുജറാത്ത് സാക്ഷിയായി. അതിന്റെ ഉത്തരവാദികളില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു? അക്രമം ആസൂത്രണം ചെയ്തവര്‍, അതിന് അരു നിന്നവര്‍ ഒക്കെ സ്വതന്ത്രരും സുരക്ഷിതരുമായി തുടരുമ്പോള്‍ നിയമ ഭേദഗതികള്‍ രോഷം തണുപ്പിക്കാനുള്ള കേവലോപാധികള്‍ മാത്രമാണ്. വംശഹത്യക്ക്, (1984ലും 2002ലും നടന്നത് വംശഹത്യയാണ്. സ്ത്രീകളെയും കുട്ടികളെയും പ്രത്യേകം ലക്ഷ്യമിടുക എന്നത് വംശഹത്യാ ശ്രമങ്ങളുടെ പ്രത്യേകതയാണ്) നേതൃത്വം നല്‍കിയവര്‍ അധികാരത്തില്‍ തുടരുകയോ അവിടെ സ്വാധീനം ചെലുത്തി നിയമത്തിന്റെ  മാര്‍ഗത്തെ തടയുകയോ ചെയ്തതാണ് ചരിത്രം. നിയമ നിര്‍മാണ സഭകളിലേക്കും അധികാര സ്ഥാനങ്ങളിലേക്കും നിരന്തരം തിരഞ്ഞെടുക്കപ്പെടുന്നത്, തങ്ങളുടെ നിരപരാധിത്വത്തിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.


ഇത്തരം നീതികേടുകളുടെ മുകളില്‍ കയറിയിരുന്നാണ് നാം പുരോഗതിയെക്കുറിച്ചും ഉയര്‍ന്ന് വരുന്ന സാമ്പത്തിക ശക്തിയെക്കുറിച്ചും സംസാരിക്കുന്നത്. യഥാര്‍ഥ പുരോഗതി എന്താണെന്നതിനെക്കുറിച്ചുള്ള വിചിന്തനത്തെക്കുറിച്ച് കൂടി ഇത്തരം സംഭവങ്ങളും പ്രതിഷേധങ്ങളും വഴി തെളിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഡല്‍ഹിയിലെ യുവജനക്കൂട്ടം സൂചനകള്‍ നല്‍കുന്നുവെന്ന് പറഞ്ഞത്. സാമ്പത്തിക പുരോഗതിക്കൊപ്പം സാമൂഹിക പുരോഗതി കൂടി കൈവരിക്കേണ്ടതുണ്ട്. സാമൂഹിക പുരോഗതി വേണമെങ്കില്‍ ജനങ്ങളെ വിദ്യാസമ്പന്നരും സഹജീവികളെ സ്‌നേഹിക്കുന്നവരുമാക്കി വളര്‍ത്തിക്കൊണ്ടുവരണം. അതിന് നേതൃത്വം നല്‍കുക എന്നത് കൂടി രാഷ്ട്രീയ സംവിധാനങ്ങളുടെ ചുമതലയാണ്. അതില്‍ നിന്ന് മാറി, അധികാരം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും ലക്ഷ്യം നേടുന്നതിന് ഏതി ഹീനമാര്‍ഗം അവലംബിക്കുകയും ചെയ്യുമ്പോള്‍ ഏത് ക്രൂരതക്കും മടിയില്ലാത്ത ഒരു ജനതയാണ് ബാക്കിയാകുക.


ജാതി ചിന്തക്കും അയിത്തത്തിനുമെതിരെ സമരം ചെയ്തിട്ടുണ്ട് പണ്ട്, നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാവര്‍ക്കും വിദ്യാഭ്യാസമുറപ്പാക്കാനും ശ്രമിച്ചിരുന്നു പുതിയ കാലത്തിന്റെ സാമൂഹിക വെല്ലുവിളികള്‍ ഏറ്റെടുത്ത് എന്തെങ്കിലും ചെയ്യുന്നുണ്ടോ നമ്മുടെ പാര്‍ട്ടികള്‍ എന്നത് ആലോചിക്കണം. ജനങ്ങളുടെ മനസ്സില്‍ പുതിയ വെളിച്ചമെത്തിക്കാന്‍ അവര്‍ക്കാകുന്നുണ്ടോ എന്നതും ആലോചിക്കണം. ഇല്ലെന്നതിന്റെ പ്രത്യക്ഷമായ തെളിവുകളാണ് ഇത്തരം അക്രമങ്ങള്‍. അതിന്റെ തുടര്‍ച്ചയായുണ്ടായ നേതൃത്വത്തമില്ലാത്ത പ്രതിഷേധങ്ങളും. വധശിക്ഷ വിധിക്കാന്‍ വ്യവസ്ഥ ചെയ്തത് കൊണ്ട് മാത്രം ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല. അതുകൊണ്ട് യുവാക്കളുടെ പ്രതിഷേധങ്ങളെ തുടക്കത്തില്‍ സ്വാഗതം ചെയ്യേണ്ടിവരും. നീതികേടുകളെ സംരക്ഷിച്ച് നിര്‍ത്തിയ (ഭരണ, പ്രതിപക്ഷ) രാഷ്ട്രീയ സംവിധാനങ്ങള്‍ സൂചനകള്‍ കണ്ട് പഠിക്കുമെന്ന് പ്രതീക്ഷിക്കാം.


2012-12-22

ഇറ്റലിക്കാര്‍ക്കൊക്കെ എന്തുമാകാം...



മാസ്സിമില്യാനോ ലറ്റോറെയും സാല്‍വറ്റോര്‍ ഗിരോനെയും സന്തുഷ്ടരായിരിക്കും. കേരളത്തിലെ തീര്‍ത്തും അപരിഷ്‌കൃതമായ പരിസരങ്ങളില്‍ നിന്ന് (ഇന്ത്യന്‍ തടവുകാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഭേദപ്പെട്ട സൗകര്യങ്ങള്‍ രണ്ട് പേര്‍ക്കും ലഭിച്ചിരുന്നു) മോചിതരായി, ഇറ്റലിയില്‍ കുടുംബത്തോടൊപ്പം ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാന്‍ സൗകര്യം ലഭിച്ചതില്‍ തോഷമല്ലാതെ മറ്റെന്ത് തോന്നേണ്ടൂ!! ഈ രണ്ട് നാവികരെ ഇറ്റലിയിലേക്ക് മടക്കി അയക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കിയ അനവധി വ്യക്തികളുണ്ട്. ചില പ്രസ്ഥാനങ്ങളുമുണ്ട്. അവരുടെയും ശ്വാസം നേരെ വീണിട്ടുണ്ടാകും. ലിറ്റോറെക്കും ഗിരോനെക്കുമൊപ്പം  ക്രിസ്മസ് ആഘോഷിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിച്ചിരുന്നില്ല എങ്കില്‍,  ഇവരുടെ മനസ്സിനുണ്ടാകുമായിരുന്ന താപം, അളക്കുക എളുപ്പമേയല്ല. അതിനൊന്നും ഇട വരുത്താതെ കാത്തു, ഇന്ത്യന്‍ യൂനിയന്റെ ഭരണ സംവിധാനവും അതിന്റെ ഉറപ്പിന്മേല്‍ ഇപ്പോഴും വിശ്വാസ്യത പുലര്‍ത്തുന്ന നീതിന്യായ സംവിധാനവും.


നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ നേര്‍ക്ക്, എന്റിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവെപ്പുണ്ടായി. 2012 ഫെബ്രുവരി 15നുണ്ടായ സംഭവത്തില്‍ ജെലസ്റ്റിന്‍ എന്ന മലയാളി തൊഴിലാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. മറ്റ് ചിലര്‍ക്ക് പരുക്കേറ്റു. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വെച്ചുണ്ടായ ആക്രമണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് വിചാരണത്തടവുകാരായി പാര്‍പ്പിച്ചിരുന്നവരാണ് മാസ്സിമില്യാനോ ലറ്റോറെയും സാല്‍വറ്റോര്‍ ഗിരോനെയും.


ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ശേഷം അടുത്ത മാസം പത്തിന് രണ്ട് പേരും കേരളത്തില്‍ മടങ്ങിയെത്തണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആറ് കോടി രൂപയാണ് ജാമ്യത്തുക. രണ്ട് ആഘോഷങ്ങള്‍ക്കും ശേഷം ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാമെന്ന് ഇറ്റലിയുടെ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികള്‍ നല്‍കിയ ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇങ്ങനെ ഉറപ്പ് നല്‍കാന്‍, നയതന്ത്ര പ്രതിനിധികളെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയുടെ കത്തും ഹാജരാക്കി. ഇത്രയും ഭദ്രമായൊരു ജാമ്യം വേറെ നല്‍കാന്‍ സാധിക്കൂമോ? ഉറപ്പ് ഇറ്റലിക്കാരുടെതാകുമ്പോള്‍, നിലവില്‍ ഇന്ത്യയുടെ ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിശ്വാസമേറുന്നതിന് കാരണം വേറെയുണ്ട്.


കുറ്റകൃത്യം ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലാണോ നടന്നത് എന്നതില്‍ സൂക്ഷ്മമായ പരിശോധന നേരത്തെ നടന്നിരുന്നു. രണ്ട് ജീവന്‍ പൊലിഞ്ഞതിനേക്കാള്‍ വലിയ പ്രശ്‌നമായിരുന്നു നിറയൊഴിഞ്ഞത് ഏത് തിരപ്പുറത്തുവെച്ചാണെന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെച്ചാണ് നിറയൊഴിഞ്ഞതെങ്കില്‍ ഇറ്റലിക്കാരായവര്‍ക്ക് അന്നു തന്നെ നാട്ടിലേക്ക് മടങ്ങാമായിരുന്നു. ആ പഴുത് മുന്നില്‍ക്കണ്ട് ആവര്‍ത്തിച്ച് അളന്നെങ്കിലും പരാജയമായിരുന്നു ഫലം. പിന്നെ വന്ന  ആദ്യ അവസരമാണ് ക്രിസ്മസും പുതുവര്‍ഷവും. പാഴാക്കരുതെന്ന് നാഭീനാളത്താല്‍ ബന്ധിതമായ പ്രസ്ഥാനത്തിനും അതിന്റെ കുഞ്ഞാടുകള്‍ക്കും അവരുടെയൊക്കെ നേതൃസ്ഥാനത്തുള്ള മഹതിക്കും തോന്നിയിട്ടുണ്ടാകില്ലേ? ഉണ്ടെന്ന് തന്നെ വേണം കരുതാന്‍, അല്ലെങ്കില്‍ ഇത്രക്ക് ഭദ്രമായൊരു ഉറപ്പുമായി കേന്ദ്രം കേരള ഹൈക്കോടതിയിലെത്തുമായിരുന്നില്ലല്ലോ!!


നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍, ഇത് കേവലം രണ്ട് വ്യക്തികളുടെ വിചാരണത്തടവോ അവരുടെ ക്രിസ്മസ്, നവവത്സരാഘോഷ സാധ്യതയോ മാത്രമല്ല, മറിച്ച് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടിയാണ്. ആ ബന്ധത്തിലുണ്ടാകുന്ന വിള്ളല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ട ബാധ്യത നീതിന്യായ സംവിധാനത്തിനുണ്ട്. അന്നന്നത്തെ അന്നത്തിന് വേണ്ടി യത്‌നിച്ചിരുന്ന രണ്ട് പേരുടെ ജീവനേക്കാളേറെ വിലയുണ്ട് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്. ആ രണ്ട് ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ അനാഥമായ കുടുംബങ്ങളേക്കാള്‍ വിലയുണ്ട് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക്. വലിയ കാര്യങ്ങളെ വലുതായി തന്നെ കാണണമെന്ന പ്രായോഗിക ബുദ്ധിയുമുണ്ട് ന്യായാസനത്തിന്. അതുകൊണ്ടാണ് പേരിനാണെങ്കില്‍ക്കൂടി കേരള സര്‍ക്കാര്‍ തൊടുത്ത തടസ്സവാദത്തെ വിഗണിച്ച് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടില്‍ വിശ്വാസമര്‍പ്പിക്കാന്‍ നീതിന്യായ സംവിധാനം തയ്യാറായത്.


ഇതുപോലെ വിശാല മനസ്‌കത, ഇറ്റലിക്കാരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറും നീതിന്യായ സംവിധാനവും നേരത്തെയും കാട്ടിയിട്ടുണ്ട്. എ ബി ബൊഫോഴ്‌സ് കമ്പനിയില്‍ നിന്ന് ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങിയതില്‍ 164 കോടിയുടെ അഴിമതി നടന്നുവെന്ന കേസില്‍ ആരോപണവിധേയനായ ഒട്ടാവിയോ ക്വത്‌റോച്ചി ഇറ്റലിക്കാരനാണ്. കോഴപ്പണത്തിന്റെ നടുക്കഷണം വിഴുങ്ങിയെന്ന് കരുതപ്പെടുന്ന ക്വത്‌റോച്ചിയെ പിടികൂടാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടത് സോണിയാ ഗാന്ധി അധ്യക്ഷയായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഒന്നാം യു പി എ സര്‍ക്കാറാണ്. അതിന്റെ പ്രതിധ്വനിയുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കോടതിയിലെത്തി.


മുപ്പത് വര്‍ഷത്തോളമായി പിടികൂടാന്‍ കഴിയാത്ത ഇറ്റലിക്കാരനെ ഇനി പിടികൂടുക എന്നത് അസാധ്യമെന്ന് ഇറ്റാലിയന്‍ മാഫിയയുടെ അനിതര സാധാരണ കഴിവുകളെക്കുറിച്ച് ബോധ്യമുള്ള നമ്മുടെ നീതിന്യായ സംവിധാനത്തിന് ബോധ്യമായി. പൊതുതാത്പര്യ ഹരജിക്കാരായെത്തുന്ന ചില ശല്യക്കാരുടെ പരിദേവനങ്ങള്‍ കൂടി തീരുന്നതോടെ ഒട്ടാവിയോ ക്വത്‌റോച്ചിയെന്ന ഇറ്റലിക്കാരന്‍ കുറ്റവിമുക്തനാകും.


മാസ്സിമില്യാനോ ലറ്റോറെയുടെയും സാല്‍വറ്റോര്‍ ഗിരോനെയുടെയും കാര്യത്തില്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ നല്ല സര്‍ട്ടിഫിക്കറ്റിന് കാത്തിരിപ്പുണ്ടാകില്ല തന്നെ. ജനുവരി പത്തെന്ന, കേരള ഹൈക്കോടതിയുടെ കാലപരിധി ഇവര്‍ പാലിക്കുമോ എന്ന് കണ്ടറിയണം. രണ്ട് പേരും ഇറ്റാലിയന്‍ മണ്ണില്‍ കാല് കുത്തുന്നതോടെ, മത്സ്യത്തൊഴിലാളികളുടെ നേര്‍ക്ക് വെടിവെച്ചത്, എന്റിക്കാ ലെക്‌സി അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെ സഞ്ചരിക്കുമ്പോഴാണെന്ന വാദം ഇറ്റാലിയന്‍ ഭരണകൂടം ശക്തമായി ഉയര്‍ത്തും. മത്സ്യബന്ധന ബോട്ട് ആക്രമണോത്സുകമായി കപ്പലിന്റെ നേര്‍ക്ക് അടുത്തപ്പോള്‍ പ്രതിരോധമെന്ന നിലക്ക് വെടിയുതിര്‍ത്തതാണെന്ന് ലറ്റോറെയും ഗിരോനെയും അഭിമുഖത്തില്‍ പറയുന്നത് അവിടുത്തെ മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകളാകും. ഇക്കാര്യം ഇന്ത്യന്‍ ഭരണകൂടവുമായി നയതന്ത്ര മാര്‍ഗത്തില്‍ സംസാരിക്കാന്‍ ഇറ്റാലിയന്‍ ഭരണകൂടം തയ്യാറാകും. നയതന്ത്ര മാര്‍ഗത്തിലെ സംസാരങ്ങള്‍ തീരും വരെ ലറ്റോറെയും ഗിരോനെയും ഇറ്റലിയില്‍ തുടരുന്നതല്ലേ ഭംഗിയെന്ന ചോദ്യത്തോട് അനുകൂലമായി പ്രതികരിക്കാനേ കേന്ദ്ര സര്‍ക്കാറിന് സാധിക്കൂ. അത്തരം പ്രതികരണത്തിലെ അനിഷേധ്യമായ യുക്തിയും സൗന്ദര്യവും നീതിന്യായ സംവിധാനത്തിന് എളുപ്പം ബോധ്യമാകുകയും ചെയ്യും.


പണ്ട് രാജാക്കന്‍മാരുടെയും ചക്രവര്‍ത്തിമാരുടെയും കാലത്ത്, കുറ്റവാളിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് യുദ്ധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.  ഇന്നും അത്തരം ആക്രമണങ്ങള്‍ അപൂര്‍വമല്ല. അഫ്ഗാനിസ്ഥാന്റെ മണ്ണിലേക്ക് അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച്, തുടരുന്ന ആക്രമണം ഉദാഹരണം. പക്ഷേ, കുറ്റവാളികളെ സംരക്ഷിക്കുകയോ കൈമാറാതിരിക്കുകയോ ചെയ്യുന്നത് അമേരിക്കയോ സഖ്യശക്തികളോ ആണെങ്കില്‍ ആക്രമണത്തിന് സാധ്യതയില്ല. അത്തരം ആക്രമണത്തിന് ആരെങ്കിലും പുറപ്പെട്ടാല്‍ തന്നെ അതിന് നിയമസാധുതയുണ്ടാകുകയുമില്ല. സാമ്പത്തിക, വിദേശ നയങ്ങളില്‍ അമേരിക്കന്‍ പക്ഷത്ത് ഉറച്ചു നില്‍ക്കുന്ന ഇന്ത്യയുടെ നിലവിലെ ഭരണ സംവിധാനത്തിന് അക്കാര്യത്തില്‍ സംശയമേതുമുണ്ടാകില്ല. കുറ്റവാളിയെ കൈമാറിയില്ലെന്ന കാരണത്താല്‍ ഒരു രാജ്യത്തെ ആക്രമിക്കാന്‍ പാകത്തില്‍ അപരിഷ്‌കൃതരുമല്ലല്ലോ നമ്മള്‍. ലറ്റോറെയും ഗിരോനെയും ശേഷിക്കുന്ന  ക്രിസ്മസും പുതുവത്സരവും സ്വന്തം  കുടുംബത്തിനൊപ്പം ആഘോഷിക്കുമെന്ന് കരുതാം. അതിന് ആശംസ നേരുകയും  ചെയ്യാം.


ഏതാണ്ട് ഒരു  ദശകത്തിന് മുമ്പാണ്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായി പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നു. മഅ്ദനിയുടെ അടുത്ത ബന്ധു മരിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിന് വേണ്ടി പോകാന്‍ അനുവാദം തേടി കോടതിയെ സമീപിച്ചു. മഅ്ദനി കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ ഇവിടെ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് സംസ്ഥാന ഡി ജി പി, മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത കോടതി മഅ്ദനിക്ക് അനുമതി നിഷേധിച്ചു. പെരുന്നാള്‍ ആഘോഷിക്കുന്നതിനോ മകന്റെ പിറന്നാളാഘോഷത്തിനോ പോകാനല്ല മഅ്ദനി അനുവാദം തേടിയത്.

ഇപ്പോള്‍ മഅ്ദനി വീണ്ടും ജയിലിലുണ്ട്. ബംഗളൂരു സ്‌ഫോടന പരമ്പരക്കേസിന്റെ വിചാരണത്തടവ്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷം നീണ്ട വിചാരണത്തടവിനു  ശേഷം, കുറ്റവിമുക്തനാക്കപ്പെട്ടയാളെന്ന പരിഗണന പുതിയ കേസിലെ ജാമ്യത്തിന് ഉതകുന്നതല്ലെന്ന് ന്യായം പറയുന്നു നീതിന്യായ സംവിധാനം. ഏതര്‍ഥത്തിലാണെങ്കിലും ജാമ്യത്തിന് യോഗ്യനെന്ന് ചില ജഡ്ജിമാര്‍ അഭിപ്രായപ്പെടുമ്പോള്‍, വീല്‍ ചെയറില്‍ എവിടെയിരുന്നാലും അപകടം വിതക്കാന്‍ സാധിക്കുന്നയാളെന്ന് അഭിപ്രായപ്പെടുന്നു മറ്റ് ചില ജഡ്ജിമാര്‍.
എന്തായാലും ഒരു കാല്‍ നഷ്ടപ്പെട്ട, സദാ പോലീസ് സംരക്ഷണയില്‍ കഴിയുന്ന, എല്ലാ സമയവും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ റഡാറിന്‍ കീഴില്‍ തുടരുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജാമ്യം നിഷേധിക്കാന്‍ സര്‍വ നിയമ വ്യവസ്ഥകളും ചൂണ്ടിക്കാട്ടുന്ന ഭരണകൂടവും അതിന് അംഗീകാരം നല്‍കുന്ന നീതീന്യായ സംവിധാനവും നിലനില്‍ക്കുമ്പോഴാണ് കൊലക്കുറ്റം നേരിടുന്ന രണ്ട് ഇറ്റലിക്കാര്‍ ആഘോഷങ്ങള്‍ക്കായി സ്വന്തം നാട്ടിലേക്ക് പോകുന്നത്.


അവര്‍ കുറ്റക്കാരാണോ അല്ലയോ എന്നത് പിന്നീട് തീരുമാനിക്കപ്പെടേണ്ടതാണ്. രണ്ട് പേര്‍ക്കും നിയമത്തിന്റെ സകല ആനുകൂല്യങ്ങളും നല്‍കുകയും വേണം.  പക്ഷേ, ഇതേ നീതി രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ബാധകമാകേണ്ടതല്ലേ?
മഅ്ദനിയെപ്പോലുള്ളവര്‍ നിരന്തരം വേട്ടയാടപ്പെടുകയും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുമ്പോള്‍ ലറ്റോറെ, ഗിരോനെമാര്‍ക്കും ക്വത്‌റോച്ചിമാര്‍ക്കും നല്‍കുന്ന ഇളവുകള്‍, അത് നിയമപരമാണെങ്കില്‍ക്കൂടി ചോദ്യം ചെയ്യപ്പെടും. നിരപരാധികള്‍ വര്‍ഷങ്ങളോളം കാരാഗൃഹത്തില്‍ അടക്കപ്പെടുമ്പോഴാണ് ഇവര്‍ക്കായി കവാടങ്ങള്‍ തുറന്നു കൊടുക്കപ്പെടുന്നത് എന്നത് നീതിനിര്‍വഹണത്തെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്യും. അതിലെ, ഭരണകൂടത്തിന്റെയും ന്യായാസനങ്ങളുടെയും പങ്കിനെക്കുറിച്ചും.

2012-12-11

വാള്‍മാര്‍ട്ടിന്റെ മിര്‍ ജാഫര്‍മാര്‍!!!



ചലച്ചിത്ര രീതിയില്‍ തുടങ്ങിയാല്‍, 2012 നവംബര്‍ 01 (രീതി ചലച്ചിത്രത്തിന്റെതാകയാല്‍ തീയതി യഥാര്‍ഥമായിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല) - കോഴിക്കോട് ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തിന് എതിര്‍വശത്തുള്ള സ്റ്റോപ്പ് പോലീസ് എടുത്തുകളഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് വിശദീകരണം. ബസ് സ്റ്റോപ്പിന് തൊട്ട് പിറകില്‍, മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച, വന്‍കിട കച്ചവട സമുച്ചയത്തിന്റെ (ഷോപ്പിംഗ് മാള്‍) സൗകര്യാര്‍ഥമാണ് പോലീസിന്റെ നടപടിയെന്ന് ആരോപണമുണ്ട്.


ബസ്സുകള്‍ നിര്‍ത്തിക്കൊണ്ടിരുന്ന സമയത്ത് ഷോപ്പിംഗ് മാളിന്റെ കവാടം പെട്ടെന്ന് കാണാന്‍ സാധിക്കുമായിരുന്നില്ല. സ്റ്റോപ്പില്ലാതായതോടെ കവാടം എല്ലായ്‌പ്പോഴും ദൃശ്യമാണ്. ബസ്സ് കാത്ത് ആളുകള്‍ നിന്നിരുന്നപ്പോള്‍ സമുച്ചയത്തിലേക്കുള്ള കാറുകള്‍ക്ക് പ്രവേശം പ്രയാസമായിരുന്നു. ആളൊഴിഞ്ഞതോടെ ഈ പ്രയാസം നീങ്ങി. ഉപഭോക്താക്കളുടെ ശ്രദ്ധ എളുപ്പത്തില്‍ ലഭിക്കും വിധത്തില്‍ സമുച്ചയം നിവര്‍ന്നു നില്‍ക്കുന്നു. ഈ സുന്ദര വ്യാപാര ദൃശ്യത്തിന് പുറത്ത് കുറച്ചാളുകള്‍ അലഞ്ഞ് നടക്കുന്നത് കാണാം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന രോഗികളും വൃദ്ധരും അവരുടെ ബന്ധുക്കളുമാണ് ഇവരില്‍ കൂടുതല്‍. ബസ്സുകള്‍ നിര്‍ത്താത്തതിന്റെ കാരണം അന്വേഷിക്കും. സ്റ്റോപ്പ് ഇല്ലാതാക്കിയെന്ന് മനസ്സിലാകുമ്പോള്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള അടുത്ത സ്റ്റോപ്പിലേക്ക്, തിളച്ച വെയിലില്‍ നടക്കും. ഈ ദൃശ്യങ്ങളിലെ വൈരുധ്യം കണക്കിലെടുക്കുമ്പോള്‍ സ്റ്റോപ്പ് നിര്‍ത്തലാക്കിയത്, ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വിശ്വസിക്കുക പ്രയാസം. കുരച്ചു തുപ്പുന്ന ജനക്കൂട്ടത്തെ ഒഴിവാക്കി, ഗതാഗതം സുഗമമാക്കി കച്ചവടത്തിന് കൊഴുപ്പ് കൂട്ടാന്‍ തന്നെയാകണം.


സ്വദേശിയായ വ്യാപാര സമുച്ചയത്തിന്റെ കഥയാണ് ഇപ്പറഞ്ഞത്. പരിസര പ്രദേശത്തെ ചെറുകിട കടകളുടെ ആയുസ്സറ്റുപോകുക മാത്രമല്ല ചെയ്യുന്നത്, ഒരു വലിയ സമൂഹത്തിന്റെ സൗകര്യങ്ങളെയാകെ നിഹനിക്കുക കൂടിയാണ്. കച്ചവടം അഭിവൃദ്ധിപ്പെടുത്താന്‍ സഹോദരങ്ങളോട് യുദ്ധം പ്രഖ്യാപിക്കാന്‍ പോലും മടിയില്ല. അതിന് വേണ്ടി ഏത് അധികാര കേന്ദ്രത്തെയും സ്വാധീനിക്കാന്‍ കഴിയുകയും ചെയ്യും. അപ്പോള്‍ പിന്നെ വലിയ മൂലധന പിന്തുണയോടെ വിദേശ കമ്പനികള്‍ ചില്ലറ വില്‍പ്പന പോലെ സാധാരണക്കാരെ ഏറെ നേരിട്ട് ബാധിക്കുന്ന മേഖലയിലേക്ക് എത്തുമ്പോഴോ?


ഇനിയൊരു ഫഌഷ് ബാക്കാകാം - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പുറമെ പറങ്കികളും ലന്തക്കാരും ഫ്രഞ്ചുകാരുമൊക്കെ അധിനിവേശ ത്വരയുമായി നടന്ന കാലം. വ്യാപാരം തന്നെയായിരുന്നു എല്ലാവരുടെയും മാര്‍ഗം. ചിലയിടങ്ങളില്‍ നയതന്ത്ര മാര്‍ഗത്തിലൂടെ വ്യാപാരത്തിന് അനുവാദം നേടിയെടുത്തു. വൈകാതെ സമസ്താധികാരവും. ചിലയിടങ്ങള്‍ യുദ്ധത്തിലൂടെ പിടിച്ചെടുത്തു. ആക്രമിച്ച് കീഴടക്കാന്‍ കഴിയാത്തവരുമായി സന്ധിയൊപ്പിട്ടു. സന്ധിക്കുള്ള ഉപാധികളിലൊന്ന് വ്യാപാരത്തിന് അവസരം വേണമെന്നതായിരുന്നു. അത് അംഗീകരിച്ചവരൊക്കെ വൈകാതെ അധിനിവേശത്തിന്റെ ഇരകളായി. ഇങ്ങനെ ഭൂരിഭാഗം പ്രദേശവും കാല്‍ക്കീഴിലായതോടെ, വ്യാപാരത്തിന് അവസരം നല്‍കാതെ സ്വയംഭരണാധികാരം കാത്ത ഒന്നോ രണ്ടോ രാജ്യങ്ങളെ വീഴിക്കാന്‍ പ്രയാസമില്ലാതെയുമായി. സായുധ നീക്കങ്ങളിലെല്ലാം പോരടിച്ചത് ഇന്ത്യക്കാര്‍ തമ്മില്‍ തന്നെയായിരുന്നു. വട്ടിയിലെ പണം നല്‍കി, ഈസ്റ്റ് ഇന്ത്യാ കമ്പനിയും പറങ്കികളും ലന്തക്കാരും ഫ്രഞ്ചുകാരുമൊക്കെ പട്ടാളത്തെ നിയമിച്ചു. പണം നല്‍കിയവര്‍ക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ ഇന്ത്യക്കാര്‍ തയ്യാറായിരുന്നു. പരസ്പരം പടവെട്ടിയത് വിദേശിയുടെ അധികാര സ്ഥാപനത്തിന് വേണ്ടിയാണെന്ന് മനസ്സിലാക്കാതെ. ഇനിയൊരുപക്ഷേ, അത് മനസ്സിലാക്കിയ ഭരണാധികാരികള്‍ പോലും പോരുകള്‍ക്ക് വഴിയൊരുക്കുന്നതില്‍ വിമുഖത കാട്ടിയില്ല.

1756 മുതല്‍ 1763 വരെ നീണ്ട പ്ലാസി യുദ്ധം, ഇന്ത്യന്‍ ഉപഭുഖണ്ഡത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആധിപത്യമുറപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഒന്നാണ്. ബംഗാള്‍ നവാബായിരുന്ന സിറാജുദ്ദൗലയുടെ സുശക്തമായ സൈന്യത്തെ തോല്‍പ്പിക്കുന്നതിന്, മിര്‍ ജഅ്ഫറെന്ന നവാബിന്റെ സേനാ നായകനെത്തന്നെ ഉപയോഗിച്ചു റോബര്‍ട്ട് ക്ലൈവ് എന്ന ബ്രീട്ടീഷ് സേനാധിപതി. മിര്‍ ജഅ്ഫറിനോട് കൂറ് പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സൈനികര്‍ യുദ്ധത്തിനിടെ പിന്‍തിരിഞ്ഞു നിന്നപ്പോള്‍ ദൗല വീണു. സമാനതകളില്ലാത്ത ചതി പ്രയോഗം.


ദക്ഷിണ ഭാഗത്ത്, ടിപ്പു സുല്‍ത്താന്റെ സുശക്തമായ മൈസൂര്‍പ്പടയെ വീഴ്ത്തുന്നതിലും ചതിക്ക് ലോപമുണ്ടായിരുന്നില്ല. മഹാരാഷ്ട്ര ഭരിച്ചിരുന്നവരും ഹൈദരാബാദ് നൈസാമുമൊക്കെ വേണ്ട സഹായം ചെയ്തു കൊടുത്തു. അധിനിവേശത്തിന്റെ സമ്പൂര്‍ണത സാധ്യമാക്കുന്നതില്‍ ഇന്ത്യക്കാരും അവരുടെ ഭരണകര്‍ത്താക്കളായി സ്വയം ചമഞ്ഞവരും അവരുടെ ശേവുകക്കാരുമൊക്കെ വഹിച്ച പങ്ക് ഇപ്രകാരമാണ്. ചേരി മാറ്റുന്നതിലും കൂടുതല്‍ പട്ടാളക്കാരെ കമ്പനി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും പണം വലിയൊരു പങ്ക് വഹിച്ചിരുന്നു.
ഫഌഷ് ബാക്ക് അവസാനിക്കുന്നു.


2012 ഡിസംബര്‍ ആദ്യ വാരം - പലചരക്കിന്റെ ചില്ലറ വ്യാപാരത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് ചോദ്യം ചെയ്തുള്ള പ്രമേയത്തില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച നടക്കുന്നു. പ്രമേയം തള്ളണമോ കൊള്ളണമോ എന്നത് വോട്ടിനിട്ട് തീരുമാനിക്കും. ലോക്,  രാജ്യ സഭകളില്‍ ന്യൂനപക്ഷമായ സര്‍ക്കാറിനെ രക്ഷിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും (എസ് പി) ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബി എസ് പി) രംഗത്തുവന്നു. രാജ്യസഭയില്‍ നിന്ന് എസ് പി അംഗങ്ങള്‍ ഇറങ്ങിപ്പോയപ്പോള്‍ ബി എസ് പി അംഗങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. രാജ്യത്ത് സമസ്ഥിതി പുലരണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുകയും  ചെയ്യുന്ന പാര്‍ട്ടിയാണ് എസ് പി. വാള്‍മാര്‍ട്ടിനെയും കാരെഫോറിനെയും പോലുള്ള ഭീമന്‍മാര്‍ ചില്ലറ വ്യാപാര മേഖലയില്‍ പ്രവേശിക്കുമ്പോള്‍ എന്ത് സമസ്ഥിതിയാണ് കൈവരിക എന്നത് വിശദീകരിക്കേണ്ട ബാധ്യത എസ് പിക്കില്ല. ഇതിനകമെത്തിയ വിദേശ മൂലധനം ഏത് വിധത്തിലാണ് കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത് എന്ന് ഓര്‍ക്കേണ്ട ആവശ്യവും അവര്‍ക്കില്ല.


ദളിതുകളാണ് തങ്ങളുടെ മുഖ്യ പിന്‍ബലമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് ബി എസ് പി. സ്വദേശിയും വിദേശിയുമായ മൂലധനത്തിന്റെ ശക്തിയില്‍ പിഴുതെറിയപ്പെട്ട പതിനായിരങ്ങളില്‍ മുഖ്യ പങ്കും ദളിതുകളും ആദിവാസികളുമാണ്. പുതിയ മൂലധനത്തിന്റെ കടന്നു വരവോടെ, ദളിതുകളും ആദിവാസികളും സാമൂഹികമായി കൂടുതല്‍ അകറ്റിനിര്‍ത്തപ്പെടുമോ എന്ന ആശങ്ക ബി എസ് പിക്ക് ഉണ്ടാകേണ്ടതില്ല. ചില്ലറ വ്യാപാരത്തിലെ സ്വദേശ/വിദേശ മൂലധനത്തിന് കൂടുതല്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സബ്‌സിഡികള്‍ വ്യക്തികളുടെ ബേങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുമ്പോള്‍ വിവേചനത്തിന്റെ പുതിയ മാനദണ്ഡം കൂടിയാണ് നിശ്ചയിക്കപ്പെടുന്നത് എന്നത് അവരെ അലട്ടുന്ന പ്രശ്‌നമല്ല. അത്തരം വിവേചനത്തിന്റെ പ്രധാന ഇരകള്‍ ദരിദ്രരും സാമൂഹികമായി പിന്നാക്കാവസ്ഥയില്‍ തുടരുന്ന ദളിത്/ആദിവാസി വിഭാഗങ്ങളുമായിരിക്കുമെന്ന് ഓര്‍ക്കുകയും വേണ്ടതില്ല.


എസ് പിയും ബി എസ് പിയും സ്വീകരിച്ച ഈ നിലപാടുകള്‍ക്ക് ഒറ്റ വാക്യത്തില്‍ വിശദീകരണമുണ്ട് - വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് വേണ്ടി കോണ്‍ഗ്രസിനെ തുണക്കുന്നുവെന്ന്. മത നിരപേക്ഷമായി ചിന്തിക്കുന്നവര്‍ക്കൊന്നും തള്ളിക്കളയാന്‍ പറ്റാത്ത ഉശിരന്‍ സംഭാഷണ ശകലം. വര്‍ഗീയശക്തികളെ അകറ്റി നിര്‍ത്തുന്നതിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട്‌നില്‍ക്കേണ്ടതുണ്ടോ? വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലേ?


എസ് പിയും ബി എസ് പിയും യോജിച്ച് നിന്നാല്‍ ഉത്തര്‍ പ്രദേശിലെ 84 ലോക് സഭാ സീറ്റുകളില്‍, ഭൂരിഭാഗവും സ്വന്തമാക്കാം. ജനതാദള്‍ (യുനൈറ്റഡ്), ബിജു ജനതാ ദള്‍ തുടങ്ങിയവയെ കൂടെക്കൂട്ടിയാല്‍ ശക്തമായ ബദലിന് മറ്റെവിടെയും പോകേണ്ടതില്ല. അത്തരമൊരു സഖ്യം സാധ്യമാകണമെങ്കില്‍ സങ്കുചിത അധികാര ലക്ഷ്യങ്ങള്‍ നേതാക്കള്‍ ബലികഴിക്കേണ്ടിവരും. അത്തരം ത്യാഗങ്ങള്‍ക്കുള്ള വിമുഖതയാണ് വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താന്‍ മറ്റ് മാര്‍ഗമില്ലെന്ന കേവല വാദത്തിന്റെ കാതല്‍. എതിരാളികളെ ഭിന്നിപ്പിച്ച് നിര്‍ത്തിയും ആവശ്യം വരുമ്പോള്‍ മുഖ്യ എതിരാളിക്കെതിരെ അണിചേര്‍ത്തുമാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി അധിനിവേശം വിജയകരമാക്കിയത്. അന്ന് പണത്തിനൊപ്പം ആയുധം വേണ്ടിയിരുന്നു അധിനിവേശത്തിന്. ഇന്ന് പണം മാത്രം മതി എന്ന വ്യത്യാസം മാത്രം.
രാജ്യ ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍, അനുകൂലമായി നില്‍ക്കുമ്പോള്‍ ആയുധപ്രയോഗം വേണ്ടതില്ലല്ലോ!


ചില്ലറ വ്യാപാരത്തിലേതുള്‍പ്പെടെ ഇന്ന് യു പി എ അനുവദിക്കുന്ന വിദേശ നിക്ഷേപത്തെ മുഴുവന്‍ എതിര്‍ക്കുന്ന ബി ജെ പി, നാളെ അധികാരത്തിലേറുകയാണെങ്കില്‍  വിദേശ നിക്ഷേപത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ്. ഭരണത്തിന് നേതൃത്വം നല്‍കാന്‍ അവസരം ലഭിച്ച ഘട്ടത്തില്‍ സ്വീകരിച്ച നയങ്ങള്‍ മാത്രം മതി അത് തെളിയിക്കാന്‍. ഓഹരി വിറ്റഴിക്കാന്‍ മാത്രം വകുപ്പുണ്ടാക്കിയാണ് സനാതനധര്‍മികള്‍ വിദേശ കമ്പനികള്‍ക്ക് അവസരങ്ങളൊരുക്കിയത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആക്രമണ കാലത്തും സനാതനധര്‍മികള്‍, പാരതന്ത്ര്യത്തെക്കുറിച്ചോ അതിന്റെ മാനക്കേടിനെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല. അതുകൊണ്ടാണല്ലോ ഈ ധര്‍മത്തെ അടിസ്ഥാനമാക്കിയ ശിവജിയുടെ പിന്മുറക്കാര്‍, മൈസൂറിനെ കീഴ്‌പ്പെടുത്താനുള്ള കമ്പനിപ്പട്ടാളത്തിന്റെ ശ്രമങ്ങള്‍ക്ക് അരു നിന്നത്.


ആധുനിക ആയുധങ്ങളുടെ (അന്നത്തെ കണക്കില്‍) സമൃദ്ധി, വേണ്ടുവോളം ഇന്ത്യക്കാരെ പട്ടാളത്തില്‍ ചേര്‍ക്കാന്‍ വേണ്ട സമ്പത്ത് ഇവയൊക്കെയുണ്ടായിട്ടും ദശകങ്ങള്‍ വേണ്ടിവന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അധിനിവേശം പൂര്‍ത്തിയാക്കാന്‍. ഇപ്പോള്‍ പണവും സാമ്പത്തികത്തില്‍ അധിഷ്ഠിതമായ വിദേശനയവുമാണ് ആയുധങ്ങള്‍. തോക്കും പീരങ്കിയുമുപയോഗിച്ച് പൂര്‍ത്തിയാക്കിയ അധിനിവേശത്തേക്കാള്‍, ഒരുപക്ഷേ എളുപ്പത്തില്‍ കാര്യം നേടാന്‍ പുതിയ ആയുധങ്ങള്‍ സഹായിച്ചേക്കും. അത്തരമൊന്ന് പൂര്‍ത്തിയാകുമ്പോള്‍ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കുമൊക്കെ ഗുണമുണ്ടാകുമെന്നാണ് പുതിയ മിര്‍ ജഅ്ഫര്‍മാര്‍ പറയുന്നത്. ആ അവകാശവാദം ശരിയെന്ന് വിശ്വസിക്കുക മാത്രമേ ശതകോടിയിലേറെ വരുന്നവര്‍ക്ക് മാര്‍ഗമുള്ളൂ. പക്ഷേ, പുതിയ കാലത്ത് നഷ്ടമാകുന്നത് ബസ് സ്റ്റോപ്പ് മാത്രമായിരിക്കില്ലെന്ന് ഉറപ്പ്. കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശമാകാം. ആവശ്യത്തിന് അനുസരിച്ച് വാങ്ങുന്നതിനുള്ള സ്വാതന്ത്ര്യമാകാം. അവര്‍ മാറ്റി നിശ്ചയിക്കാന്‍ പോകുന്ന സ്റ്റോപ്പുകള്‍ ബസ്സുകളുടെതാകില്ല. കുരച്ചും തുപ്പിയും തുടരുന്ന ജീവിതങ്ങളുടെ സ്റ്റോപ്പുകളായിരിക്കാം.