കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം കയ്യാലപ്പുറത്തെ തേങ്ങയായി ഇരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം, ഉപമുഖ്യമന്ത്രി സ്ഥാനത്തോടെയായിരിക്കുമെന്നും ആഭ്യന്തര വകുപ്പ് കൈയാളിക്കൊണ്ടായിരിക്കുമെന്നുമുള്ള വാര്‍ത്തകളുടെയൊക്കെ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കുന്നത്. വാര്‍ത്ത മാധ്യമ സൃഷ്ടിയായാലും അല്ലെങ്കിലും കെ പി സി സി അധ്യക്ഷ പദത്തിലെത്തിയ ശേഷം രമേശ് ചെന്നിത്തല അഭിമുഖീകരിക്കുന്ന വലിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നുവെന്നതാണ് വസ്തുത. മന്ത്രിസഭയിലേക്ക്, ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ എത്തിയാല്‍ പോലും പരിഹരിക്കപ്പെടാത്ത പ്രതിസന്ധി. ഉന്നത/രണ്ടാം സ്ഥാനം ലഭിക്കുക എന്ന ഏക ഉദ്ദേശ്യത്തില്‍ വിലപേശിയ നേതാവെന്ന പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടുവെന്നതാണ് അതില്‍ പ്രധാനം. മന്ത്രിയാകേണ്ട, കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നാല്‍ മതിയെന്ന് തീരുമാനിച്ചാലും പ്രയാസം തീരില്ല. രണ്ട് ടേമിലധികം കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന എ ഐ സി സി തീരുമാനം ലംഘിച്ച് തുടരുമ്പോള്‍ പദവിയില്ലാതെ അര നിമിഷം കഴിയാന്‍ വയ്യാത്ത നേതാവായി ചിത്രീകരിക്കപ്പെടുകയും ചെയ്യും.
എന്തുകൊണ്ടിത്തരമൊരു ദുരവസ്ഥ? ആലോചിക്കേണ്ടത് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഐ ഗ്രൂപ്പും തന്നെയാണ്. ഉമ്മന്‍ ചാണ്ടിയെന്ന നേതാവിനെ തീരെ ചെറുതാക്കിക്കണ്ടുവെന്നതാണ് ചെന്നിത്തലയുടെ ആദ്യത്തെ പാളിച്ച. സമുദായ സന്തുലനമെന്ന എന്‍ എസ് എസ്, എസ് എന്‍ ഡി പി മുറവിളിക്ക് പരിഹാരം മന്ത്രിസഭയില്‍ രണ്ടാമനായി താനെത്തുക എന്നതല്ലാതെ മറ്റൊന്നുമില്ലെന്ന് ധരിച്ച് വശായതും. പൊതുവെ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം നേരിടാറുണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി. അതിനുമപ്പുറത്ത് സമുദായ നേതാക്കളുമായി ചങ്ങാത്തം പുലര്‍ത്തി, അവരുടെ സൗകര്യത്തിനനുസരിച്ച് പാര്‍ട്ടി പരിപാടികള്‍ പോലും മാറ്റി, പ്രതിച്ഛായ സ്വയം കളഞ്ഞുകുളിച്ചുവെന്നതാണ് മൂന്നാമത്തെ പ്രശ്നം.
കെ കരുണാകരന്റെ സ്വന്തമാളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പൊടുന്നനെ വളര്‍ന്ന രമേശ് ചെന്നിത്തല, മുരളീധരന്റെ രംഗപ്രവേശത്താല്‍ അസ്വസ്ഥനായി ജി കാര്ത്തികേയന്, എം ഐ ഷാനവാസ് എന്നിവര്‍ക്കൊപ്പം തിരുത്തല്‍വാദിയായി മാറിയതും വാഹനാപകടത്തിലേറ്റ പരുക്കിന്റെ ചികിത്സക്ക് ലീഡര്‍ അമേരിക്കയിലേക്ക് പോയ കാലത്ത്, അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കാന്‍ എ ഗ്രൂപ്പിനൊപ്പം നിന്നതും അത്ര പഴയ ചരിത്രമല്ല. അന്നും ലീഡറോട് നേരിട്ടേറ്റുമുട്ടാന് എ കെ ആന്റണിക്ക് പിന്‍ബലമായി നിന്നയാളാണ് ഉമ്മന്‍ ചാണ്ടി. പിന്നീട് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ, തനിക്ക് നേതാവാകാന്‍ സമയമായെന്ന് തോന്നിയപ്പോള്‍, പഴയ കൂറ് മാറ്റിവെച്ച് രംഗത്തുവന്നയാളുമാണ് ഉമ്മന്‍ ചാണ്ടി. ആന്റണിയുടെ പേരില്‍ ഗ്രൂപ്പ് നിലനില്‍ക്കുന്നുവെന്നേയുള്ളൂ, ഏറെക്കാലമായി അത് ഉമ്മന്‍ ചാണ്ടി ഗ്രൂപ്പാണ്. ഗ്രൂപ്പിലെ അതൃപ്തരെ ഒതുക്കാനും അടുപ്പമുള്ളവരെ വളര്‍ത്താനും ശ്രദ്ധിച്ച്, തന്റെ അധീശത്വം ഭംഗിയായി നിലനിര്‍ത്തുന്നുണ്ട് ഉമ്മന്‍ ചാണ്ടി. അത്തരമൊരാളോട് നേര്‍ക്കുമ്പോള്‍ കരുതലോടെ നീങ്ങാന്‍ കഴിഞ്ഞില്ല രമേശ് ചെന്നിത്തലക്ക്, മാറ്റാന്റെ അടവ് മുന്‍കൂട്ടി കണ്ട് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പാകത്തില്‍ ആരും ക്യാമ്പിലുണ്ടായിരുന്നുമില്ല.
കേരള യാത്രക്ക് മുന്നോടിയായി പത്രങ്ങളിലെഴുതിയ ലേഖനത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ വിമര്‍ശിച്ചതോടെ തുടങ്ങി പാളിച്ചകള്‍. വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയാണ്, കൊള്ളയും പിടിച്ചുപറിയും സ്ത്രീ പീഡനവും സംസ്ഥാനത്ത് പെരുകുന്നു എന്നിങ്ങനെ ലേഖനത്തിലെഴുതിയപ്പോള്‍ അത് ഉമ്മന്‍ ചാണ്ടിയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ലക്ഷ്യമിട്ടാണെന്ന് ആരെയും പറഞ്ഞ് മനസ്സിലാക്കേണ്ടതില്ല. ഈ വിമര്‍ശത്തെ അംഗീകരിച്ച് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകുമോ? തന്റെ ഭരണം പരാജയമായിരുന്നുവെന്നും ചെന്നിത്തലയെ ഉള്‍പ്പെടുത്തി മന്ത്രിസഭയെ ശക്തിപ്പെടുത്തി ഭരണം കാര്യക്ഷമമാക്കിയെന്നുമുള്ള ഖ്യാതി സ്വീകരിക്കാന്‍ മാത്രം സഹൃദയനാകുമോ ഉമ്മന്‍ ചാണ്ടി? ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും, എട്ടാണ്ടിലേറെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് വാണരുളിയിട്ടും മനസ്സിലായിട്ടില്ലെന്ന് വന്നാല്‍ ആ രാഷ്ട്രീയ ബുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടും.
കോണ്‍ഗ്രസ് തര്‍ക്കത്തിലുണ്ടായ വാര്‍ത്താ പ്രളയത്തില്‍ ഉമ്മന്‍ ചാണ്ടി സ്വീകരിച്ച, മാധ്യമ സൃഷ്ടിയാണ് എല്ലാമെന്നും മാധ്യമങ്ങള്‍ക്ക് സ്വന്തം വിശ്വാസ്യതയില്‍ താത്പര്യമില്ലെങ്കില്‍ തനിക്കെന്ത് ചെയ്യാനാകുമെന്നുമൊക്കെയുള്ള നിലപാട് യഥാര്‍ഥത്തില്‍ സൂക്ഷ്മമായി പഠിക്കേണ്ടത് ചെന്നിത്തലയും ഐ ഗ്രൂപ്പുമാണ്. ഭാവിയില്‍ അപകടങ്ങളൊഴിവാക്കാന്‍ അത് നന്നായിരിക്കും. കേരള യാത്ര സമാപിച്ച് ദിവസങ്ങള്‍ക്കകമാണ് 'രമേശ് മന്ത്രിസഭയിലേക്ക്' എന്ന വാര്‍ത്ത കേരളത്തിലെ ഏറ്റവും സര്‍ക്കുലേഷനുള്ള പത്രം മുഖ്യ വാര്‍ത്തയായി നല്‍കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും അടുപ്പമുള്ള പത്രത്തില്‍ അത്തരമൊരു വാര്‍ത്ത മുഖ്യ വാര്‍ത്തയായി വരുമ്പോള്‍ തന്നെ അതിലെ അപകടം ചെന്നിത്തലക്ക് മനസ്സിലാകേണ്ടതായിരുന്നു.
പിന്നീട് എല്ലാ മാധ്യമങ്ങളും ആ വാര്‍ത്ത ഏറ്റെടുത്തു. വലിയ ചര്‍ച്ചയായി, എ, ഐ ഭേദമില്ലാതെ എല്ലാ നേതാക്കളും പ്രതികരണവുമായി രംഗത്തുവന്നു. ബഹളങ്ങള്‍ക്കിടെ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും ചര്‍ച്ച നടത്തി, തൊട്ടുപിറകെ വാര്‍ത്ത വന്നു; ഉപമുഖ്യമന്ത്രി പദത്തില്‍ തീരുമാനമായെന്ന്. പിറ്റേന്ന് രാവിലെ ഉപമുഖ്യമന്ത്രിപദത്തിന്റെ കാര്യം മുന്നണിയില്‍ ആലോചിച്ചിട്ടില്ലെന്നും അത്തരമൊരു സ്ഥാനമുണ്ടെങ്കില്‍ അതിന്റെ ആദ്യ അവകാശം തങ്ങള്‍ക്കാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ഏറ്റവും സര്‍ക്കുലേഷനുള്ള പത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലിനോട് പ്രതികരിച്ചു. ഇത്രയുമായപ്പോഴെങ്കിലും നേരം വെളുക്കേണ്ടതായിരുന്നു രമേശ് ചെന്നിത്തലക്കും ഐ ഗ്രൂപ്പിനും. അതുണ്ടായില്ല, അതിന്റെ ക്ഷീണമാണ് ഇപ്പോള്‍ തേച്ചാലും കുളിച്ചാലും മാറാത്ത വിധം നിലനില്‍ക്കുന്നത്.
ഇത്രയുമൊക്കെ നടന്ന ശേഷമാണ് മാധ്യമ സൃഷ്ടിയായും മാധ്യമങ്ങള്‍ക്ക് അവരുടെ വിശ്വാസതയിലെ താത്പര്യമില്ലായ്മയായും വാര്‍ത്തകളെ ഉമ്മന്‍ ചാണ്ടി വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ട് ഈ വിശേഷണം എന്നറിയണമെങ്കില്‍ കുറച്ച് കൂടി കാര്യങ്ങള്‍ 'റീവൈന്റ്' ചെയ്താല്‍ മതിയാകും. വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന, സി പി എം വിഭാഗീയത പാരമ്യത്തില്‍ നിന്ന, കാലത്ത് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് എഴുന്നേറ്റ ശേഷം ''മാധ്യമ സിന്‍ഡിക്കേറ്റെന്ന് ആക്ഷേപിക്കുന്നവര്‍ തന്നെ മാധ്യമങ്ങളെ ഉപയോഗിക്കുക'' എന്ന ആരോപണം വി എസ് ഉന്നയിച്ചിരുന്നു. വി എസിന്റേത് മാത്രമായ അംഗവിക്ഷേപങ്ങളോടെ ആ വാക്കുകള്‍ ഓര്‍ത്തു നോക്കുക. ദീര്‍ഘ വീക്ഷണത്തോടെയുള്ളതായിരുന്നു ആ വാക്കുകളെന്ന് ഉമ്മന്‍ ചാണ്ടിയുടെ, മാധ്യമ സൃഷ്ടി ആരോപണവും വാര്‍ത്തകളുടെ ഒഴുക്കും കാണുമ്പോള്‍ തോന്നിപ്പോകും.
മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ രമേശ് ചെന്നിത്തല സ്വീകാര്യനായിരിക്കും. മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനത്തേക്ക് ചെന്നിത്തലയെ ആനയിക്കുമ്പോള്‍ അത് സമുദായ സന്തുലനത്തിന്റെ കണക്കിലെഴുതലായി മാത്രമേ നിലവിലുള്ള എന്‍ എസ് എസ്, എസ് എന്‍ ഡി പി സമ്മര്‍ദ സാഹചര്യത്തില്‍ വിലയിരുത്താനാകൂ. ലീഗിന്റെ പ്രതിനിധികളില്‍ അഞ്ചാമതൊരാള് മന്ത്രിസഭയില്‍ എത്തിയപ്പോഴാണ് സമുദായ സന്തുലനം തകര്‍ന്നുവെന്ന ആരോപണമുണ്ടായത്. താക്കോല്‍ സ്ഥാനത്തേക്ക് ചെന്നിത്തല എത്തുമ്പോള്‍, സന്തുലനം തകര്‍ന്ന പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയില്‍ അത് വ്യവഹരിക്കപ്പെടുമെന്ന് ലീഗ് കരുതുന്നു. രമേശ് മന്ത്രിസഭയില്‍ വരുന്നത് കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് ജി സുകുമാരന്‍ നായര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മനസ്സിലിരുപ്പ് അതല്ലെന്ന് എല്ലാവര്‍ക്കുമെന്ന പോലെ ലീഗിനുമറിയാം. ലീഗിന്റെ രണ്ടാം സ്ഥാനം തങ്ങളിടപെട്ട് ഇല്ലാതാക്കി എന്ന് അഹങ്കരിക്കാന്‍ എന്‍ എസ് എസിനും എസ് എന്‍ ഡി പിക്കും അവസരമുണ്ടാക്കുന്നത് ശരിയല്ലെന്നും അവര്‍ കരുതുന്നുണ്ടാകണം.
ഇതിന് മുമ്പ് നടന്ന കേരള യാത്രക്കിടെ (നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചെന്നിത്തല നടത്തിയത്) പത്തനംതിട്ടയിലെ പര്യടനം, നായര്‍ മഹാ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു. ചെന്നിത്തല ഹരിപ്പാട് മത്സരിച്ചതിന്റെ ക്രഡിറ്റും എന്‍ എസ് എസ് അവകാശപ്പെട്ടിരുന്നു. ചെന്നിത്തലക്ക് മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വം തങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്ന അവകാശവാദവും എന്‍ എസ് എസ് പിന്നീട് നടത്തി. കെ പി സി സി പ്രസിഡന്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കുന്നതിനേക്കാള്‍ താത്പര്യം ഒരു സമുദായ സംഘടന എടുക്കുന്നുവെങ്കില്‍ ആ നേതാവിന്റെ കാര്യത്തില്‍ ചില്ലറ സംശയം ആര്‍ക്കും തോന്നാം. അത്തരം സംശയം മുസ്ലിം ലീഗിനുണ്ടായിട്ടുണ്ടാകണം. അതുകൊണ്ട് കൂടിയാണ് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ക്കൊപ്പം നിന്ന് ഉപമുഖ്യമന്ത്രി പദത്തിന്റെ സാധ്യത അവര്‍ ഇല്ലാതാക്കിയത്.
ഏറെ ചെറുപ്പത്തില്‍ മന്ത്രിയായി, പലവട്ടം എം പിയായി, ഹിന്ദി ഭാഷ വശത്താക്കിക്കൊണ്ട് എ ഐ സി സി നേതാക്കളുമായി മറ്റ് കേരള നേതാക്കള്‍ക്കില്ലാത്ത അടുപ്പം ഉണ്ടാക്കി എന്നിങ്ങനെ പല മേന്മകളുമുണ്ടാകാം രമേശ് ചെന്നിത്തലക്ക്. കെ പി സി സി അധ്യക്ഷപദത്തില്‍ തുടര്‍ന്ന കാലത്തോളം ആരും ചോദ്യം ചെയ്യാനുണ്ടായതുമില്ല. അതൊന്നും പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ അടവുകള്‍ തിരിച്ചറിഞ്ഞ് പയറ്റാനുള്ള പഠിപ്പായില്ലെന്ന് രമേശ് ചെന്നിത്തല ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാകണം. പാര്‍ട്ടിക്കുള്ളിലെ ബന്ധുബലം കൊണ്ടല്ല ഉമ്മന്‍ ചാണ്ടി യുദ്ധം ജയിക്കുന്നത്. പുറത്തുള്ള സുഹൃത്തുക്കളെ കൃത്യ സമയത്ത് ഉപയോഗിച്ചുകൊണ്ടാണ്. അങ്ങനെ ഉപയോഗിക്കുന്നതില്‍ പരാതിയില്ലാത്ത ശക്തരായ ബന്ധുക്കള്‍ ഏറെയുണ്ട് താനും.
പാര്‍ട്ടിയില്‍ ഒന്നാമനെന്ന സ്ഥാനം കോണ്‍ഗ്രസിനെയോ യു ഡി എഫിനെയോ സംബന്ധിച്ച് മുഖ്യമന്ത്രി, മന്ത്രി എന്നീ പദവികളെക്കാള്‍ വലുതല്ല. അതുകൊണ്ടാണ് വെറും എം എല്‍ എയായി തുടര്‍ന്ന കാലത്തും പാര്‍ട്ടി സ്ഥാനങ്ങളൊന്നും ഉമ്മന്‍ ചാണ്ടി സ്വീകരിക്കാതിരുന്നത്. പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലക്കെതിരെ ചെറുവിരലനക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നതും മറ്റൊന്നുകൊണ്ടല്ല. കെ പി സി സി പ്രസിഡന്റ് സ്ഥാനമുപേക്ഷിച്ച് മന്ത്രിയാകാന്‍ പുറപ്പെട്ടാല്‍ ഗതിയെന്താകുമെന്ന് അനുഭവജ്ഞാനമുള്ള കെ മുരളീധരന് മുന്‍കൂട്ടി പറഞ്ഞുകൊടുത്തതാണ്. ആ മുന്നറിയിപ്പ് മുഖവിലക്കെടുത്തിരുന്നുവെങ്കില്‍ അല്‍പ്പം കരുതലോടെ നീങ്ങുമായിരുന്നു. ഇനി ആകെ പറയാവുന്നത്, ഈ പാര്‍ട്ടിയെക്കുറിച്ചും മുന്നണിയെക്കുറിച്ചും നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന് മാത്രം.
മുണ്ട് - ലുങ്കി കമ്പനികൾ മറ്റെല്ലാ ബ്രാൻഡ് ambassador മാരെയും മാറ്റി പുതിയ COMMON BRAND AMBASSADORനു വേണ്ടി ആയി ചെന്നിത്തല യിലേക്ക് വണ്ടി കയറിയിട്ടുണ്ട് .... ഉടുക്കുന്നത് കൂടാതെ ഇനി തലയിലും ഇടേണ്ടി വരുമല്ലോ അവിടുത്തെ ഒരാൾക്ക് എപ്പോഴും മുണ്ട് ...
ReplyDeleteകേരളസംസ്ഥാന കാത്തിരിപ്പ് വകുപ്പ് മന്ത്രി എന്ന തലക്കെട്ടില്‍ ഒരു ചിത്രം കണ്ടതോര്‍മ്മ വരുന്നു...
ReplyDeleteമുൻപ് നിത്യ ഹരിത നിയുക്ത അഞ്ചാം മന്ത്രി എന്നൊരു ജീവിയുണ്ടായിരുന്നു..ഇപ്പൊ നിത്യഹരിത നിയുക്ത ഉപ മുഖ്യമന്ത്രിയുമായി ..
ReplyDeleteകേൺഗ്രേസ് എന്നാൽ ഒരു കുതികാൽവെട്ട് സഘമെന്നല്ലേ മാഷേ..? അതിവിടെ ആർക്കാ..അറിയാൻ പാടില്ലാത്തത്.
ReplyDelete