2017-03-27

മണി ബില്ലില്‍ സുഖശയനം, ആധാര്‍ ബന്ധിത വിരേചനം


രാജ്യം അടിയന്തരാവസ്ഥയിലാണോ? നിലവിലുള്ള ജനാധിപത്യ സമ്പ്രദായങ്ങളൊക്കെ അട്ടിമറിക്കപ്പെടുമ്പോള്‍, ഭരണഘടനാ സ്ഥാപനങ്ങളെയൊക്കെ വരുതിയിലാക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍, പൗരന്റെ അവകാശങ്ങളെ ഓരോന്നായി ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോള്‍ അത് അടിയന്തരവാസ്ഥ തന്നെയാണ്. അടിയന്തരാവസ്ഥയെന്നാല്‍ ഏകാധിപത്യവുമാണ്, അത് വ്യക്തിയുടേതായാലും ആ വ്യക്തിയുടെ വിധേയത്വത്തിലുള്ള പാര്‍ട്ടിയുടേതായാലും.


ആദായനികുതി നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കണക്കില്‍പ്പെടാത്ത സമ്പത്ത് കൈവശം വെച്ചിരിക്കുന്നുവെന്നും അത് വെളിപ്പെടുത്താന്‍ ഇടയില്ലെന്നും വിശ്വസിക്കാനോ സംശയിക്കാനോ കാരണമുണ്ടെങ്കില്‍ പരിശോധന നടത്താന്‍ (റെയ്ഡ്)  ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കുകയാണ് ഈ മാറ്റത്തിലൂടെ. റെയ്ഡ് നടത്താന്‍ ഉദ്ദേശിക്കുന്നുവെന്ന വിവരം ആരെയും അറിയിക്കേണ്ടതില്ല, ട്രൈബ്യൂണലുള്‍പ്പെടെ ഒരു സംവിധാനത്തിന്റെയും അനുവാദം വാങ്ങേണ്ടതില്ല. വാറണ്ടിന്റെ ആവശ്യവുമില്ല. റെയ്ഡ് നടത്തിയത് നീതിയല്ലെന്ന പരാതിയുമായി കോടതിയെ സമീപിക്കാന്‍ ആര്‍ക്കും അധികാരമുണ്ടാവില്ലെന്നതാണ് നിയമത്തില്‍ വരുത്തിയ മാറ്റത്തിന്റെ കാതല്‍. കണക്കില്‍പ്പെടാത്ത സമ്പാദ്യമുണ്ടെന്ന സംശയം റെയ്ഡ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കുണ്ടായാല്‍ മേലുദ്യോഗസ്ഥന്റെ അനുവാദത്തോടെ, ആറു മാസത്തേക്ക് സ്വത്ത് പിടിച്ചെടുക്കാനും നിയമത്തില്‍ വരുത്തിയ മാറ്റം അനുവാദം നല്‍കുന്നു. അത് കോടതിയില്‍ ചോദ്യംചെയ്യാന്‍ അധികാരമുണ്ടോ എന്നതില്‍ തിട്ടം പോര.


പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് ധനകാര്യ ബില്ലിലെ വ്യവസ്ഥകള്‍ പ്രാബല്യത്തിലാകുന്നതോടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എവിടെയും പരിശോധന നടത്താവുന്ന സാഹചര്യമുണ്ടാകും. കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന ശങ്കയുണ്ടായാല്‍ മാത്രം മതിയാകും. ആ ശങ്കയുടെ ഇരകള്‍ ആരൊക്കെയാകും? നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആരെയൊക്കെ ലക്ഷ്യമിട്ടുവെന്നത് നോക്കിയാല്‍ ഉത്തരം കിട്ടും. ആദ്യം ലക്ഷ്യമിട്ടത് സര്‍ക്കാറിതര സംഘടനകളെയായിരുന്നു. വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചവരെന്ന് ആരോപിച്ച്. വിദേശത്തു നിന്ന് ധനസഹായം സ്വീകരിക്കുന്നതിനുള്ള ലൈസന്‍സുകള്‍ റദ്ദ് ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഇരുപതിനായിരത്തിലധികം സന്നദ്ധ സംഘടനകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി, വികസന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നതായിരുന്നു പ്രധാന ആരോപണം. ഇത് തെളിയിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോകളുടെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.


ആണവ ഇന്ധനവും കല്‍ക്കരിയും ഉപയോഗിച്ച് വൈദ്യുതോത്പാദന പദ്ധതികള്‍ ആരംഭിക്കുന്നതിന് എതിരെ സമരം ചെയ്യുന്ന സംഘടനകള്‍, ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന് എതിരെ സമരം ചെയ്യുന്ന സംഘടനകള്‍, പോസ്‌കോയെയും വേദാന്തയെയും പോലുള്ളവ മുന്നോട്ടുവെക്കുന്ന വന്‍കിട പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്ന സംഘടനകള്‍, അനിയന്ത്രിതമായ ഖനനത്തിന് എതിരെ സമരം ചെയ്യുന്ന സംഘടനകള്‍ ഒക്കെയാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഇരകളായതില്‍ പ്രധാനം. അതിനൊപ്പം ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച സംഘടനകളും വ്യക്തികളും ലക്ഷ്യങ്ങളായി. അത്തരം സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കേസെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായി. തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും നിശ്ശബ്ദരാക്കാനോ ഇല്ലാതാക്കാനോ ശ്രമം നടക്കുകയും ചെയ്യുന്നു.


ഈ സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിയമപ്രകാരം ലഭിക്കുന്ന അനിയന്ത്രിതമായ അധികാരത്തിന്റെ ഇരകള്‍ ആരായിരിക്കുമെന്നത് ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്. നരേന്ദ്ര മോദിയെ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ, സംഘപരിവാരത്തെയൊക്കെ വിമര്‍ശിക്കുന്ന സംഘടനകളും വ്യക്തികളുമൊക്കെ ലക്ഷ്യങ്ങളാകുമെന്നതില്‍ തര്‍ക്കം വേണ്ട. ജനത്തെയാകെ ഭീതിയിലാക്കി, അധികാരമുറപ്പിക്കുക എന്നത് ഏകാധിപതികളൊക്കെ പിന്തുടര്‍ന്ന രീതിയാണ്. 'നാവടക്കൂ പണിയെടുക്കൂ' എന്ന മുദ്രാവാക്യമുയര്‍ന്ന അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണത്തെ നിയന്ത്രിച്ച ഗൂഢസംഘവും ശ്രമിച്ചത് ജനതയെ ഭീതിയിലാഴ്ത്തി അധികാരമുറപ്പിച്ചുനിര്‍ത്താനാണ്. വംശഹത്യാ ശ്രമത്തിന് ശേഷം ഗുജറാത്തിനെ വ്യാഴവട്ടിത്തിലേറെക്കാലം നരേന്ദ്ര മോദി ഭരിച്ചത് സ്വന്തം പാര്‍ട്ടിയെപ്പോലും ഭീതിയുടെ നിഴലില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു. അത് ആവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ യൂണിയനില്‍, പല വിധത്തില്‍.


ഫോണ്‍ കണക്ഷന്‍ മുതല്‍ സ്‌ക്കൂളിലെ ഉച്ചക്കഞ്ഞിവരെ സകലതിനും ആധാര്‍ നിര്‍ബന്ധമാക്കുന്ന തീരുമാനം ഇതിന്റെ തുടര്‍ച്ചയായി കാണണം. പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുമൊക്കെ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതിയും ഇതിനൊപ്പം കൊണ്ടുവന്നിട്ടുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് വിരേചനമൊഴികെ ഏതാണ്ടെല്ലാറ്റിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ആധാര്‍ കൊണ്ടുവരാന്‍ യു പി എ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്തവരുടെ മുന്‍പന്തിയില്‍ തങ്ങളുമുണ്ടായിരുന്നുവെന്ന ഓര്‍മ പോലും മോദി, ജെയ്റ്റ്‌ലി പ്രഭൃതികള്‍ക്കില്ല, സംഘപരിവാരത്തിനുമില്ല. പൗരന്‍മാരുടെ എല്ലാ പ്രവൃത്തികളെയും ഭരണകൂടം നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഭരണകൂടത്തിന് വഴങ്ങാത്തവരുടെ ജീവിതത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കുമെന്ന ഭീഷണി, എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കുക എന്നതിനപ്പുറത്ത് 130 കോടി വിധേയരെ സൃഷ്ടിച്ചെടുക്കാനാണ്.


വിവിധ ട്രൈബ്യൂണലുകളുടെ അധ്യക്ഷന്‍മാരെ നിയമിക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതിയും ഇതിനൊപ്പമുണ്ടായി. സര്‍ക്കാറിന്റെയും നീതിന്യായ സംവിധാനത്തിന്റെയുമൊക്കെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സമിതിയാണ് ട്രൈബ്യൂണല്‍ അധ്യക്ഷന്‍മാരെ നിശ്ചയിച്ചിരുന്നത്. ഇതില്‍ മാറ്റം വരുത്തിയത് സര്‍ക്കാറിന്റെ (നരേന്ദ്ര മോദിയുടെ) സംഘപരിവാരത്തിന്റെ ഇംഗിതത്തിന് അനുസരിച്ച് മാത്രം കാര്യങ്ങള്‍ നീങ്ങണമെന്ന ഉദ്ദേശ്യത്തിലാണ്. ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണല്‍, ഗ്രീന്‍ ട്രൈബ്യൂണല്‍ തുടങ്ങി സുപ്രധാനമായ പലതിന്റെയും തലവന്‍മാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാകുകയാണ്. സര്‍ക്കാറിന്റെ ഇംഗിതമറിഞ്ഞുള്ള തീരുമാനങ്ങള്‍ മാത്രമേ ട്രൈബ്യൂണലില്‍ നിന്ന് വരേണ്ടതുള്ളൂവെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ. വിവിധ ട്രൈബ്യൂണലുകളെ ഏകോപിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അതായത് പരാതികളുടെ ബാഹുല്യം മൂലം ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകണമെന്ന നിര്‍ബന്ധബുദ്ധി സര്‍ക്കാറിനുണ്ടെന്ന് ചുരുക്കം. പരാതി നല്‍കിയാല്‍ വിധിയുണ്ടാകാന്‍ വര്‍ഷങ്ങളെടുക്കുമെന്ന സ്ഥിതിയുണ്ടായാല്‍ അതിനെ സമീപിക്കുന്നവരുടെ എണ്ണം കുറയും. സര്‍ക്കാറിന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് നരേന്ദ്ര മോദിയും സംഘവും കണക്കുകൂട്ടുന്നുണ്ടാകണം.


ഇതുള്‍പ്പെടെ അമ്പതോളം നിയമങ്ങളിലെ ഭേദഗതികളാണ് ധനകാര്യ ബില്ലിനൊപ്പം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചുട്ടെടുത്തത്. മണി ബില്ലായതിനാല്‍ ലോക്‌സഭയുടെ അംഗീകാരം മാത്രം മതിയാകും ഇവയൊക്കെ പ്രാബല്യത്തിലാകുന്നതിന്. ബി ജെ പിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ അംഗീകാരം വേണ്ടതില്ല. ധനകാര്യ ബില്ലെന്നത്, ബജറ്റ് പാസ്സാക്കുന്നതിന് വേണ്ടി കൂടിയുള്ളതാണ്. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് മുമ്പ് ധനകാര്യ ബില്ല് അംഗീകരിക്കപ്പെടണം. അതുകൊണ്ട് തന്നെ ധനകാര്യ ബില്ല് മടക്കിക്കൊണ്ട്, അതിനൊപ്പം വരുത്തിയ ഭേദഗതികളിലെ ജനാധിപത്യ വിരുദ്ധത ചൂണ്ടിക്കാട്ടാനുള്ള അവസരം രാഷ്ട്രപതിക്ക് പോലും ഉണ്ടാകില്ല.
അടിയന്തരാവസ്ഥ നടപ്പാക്കുന്ന (പ്രഖ്യാപിച്ചിട്ടായാലും അല്ലെങ്കിലും) ഏകാധിപത്യത്തിന് രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സമ്പ്രദായങ്ങളെ പരിഗണിക്കേണ്ട ആവശ്യമേയില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, പൗരാവകാശങ്ങളൊക്കെ റദ്ദുചെയ്തപ്പോള്‍ ജനാധിപത്യ സമ്പ്രദായത്തിന് തൃണപരിഗണന പോലും നല്‍കിയിരുന്നില്ല ഇന്ദിരാഗാന്ധി. ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്ന ഭരണഘടനാ വാഗ്ദാനത്തെ, തെല്ലും പരിഗണിക്കാന്‍ മുമ്പ് തന്നെ തയ്യാറല്ലാത്ത സംഘപരിവാരത്തിനും സംഘപരിവാരത്തെപ്പോലും പരിഗണിക്കാതെ ഏകാധിപത്യ സ്വഭാവം കാണിക്കാന്‍ മടിയില്ലാത്ത പരമാധികാരിക്കും അടിയന്തരാവസ്ഥ പ്രാബല്യത്തിലാക്കുന്നതിന് അത് ജനത്തെ അറിയിക്കുക പോലും ആവശ്യമില്ല.


ആദ്യമായി പാര്‍ലിമെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ താണുകുനിഞ്ഞു നമസ്‌കരിച്ചത്, ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനുള്ള അനുവാദം വാങ്ങലായിരുന്നുവെന്ന് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ബോധ്യമാകുകയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ദുര്‍ബലമാകുകയും ഭിന്നിച്ചുനിന്ന് കൂടുതല്‍ ദുര്‍ബലരാകാന്‍ സന്നദ്ധരാണെന്ന് തെളിയിക്കുകയും ചെയ്ത സംഘവിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മുരടനക്കാന്‍ പോലുമാകുന്നില്ല. മണിബില്ലെന്ന പേരില്‍ ഇത്രയും നിയമങ്ങള്‍ ഒരുമിച്ച് ഭേദഗതി ചെയ്യുമ്പോള്‍ 'ജനാധിപത്യ ശ്രീകോവിലി'ന്റെ രണ്ട് വേദികളില്‍ നിശ്ശബ്ദ സാന്നിധ്യമായി അവരിരുന്നു.


സംഘപരിവാരത്തെ സമൂലം എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന സി പി എമ്മിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി തുടരുന്ന കേരളത്തിലെത്തി വാര്‍ത്താ സമ്മേളനം നടത്തി, കോര്‍പ്പറേറ്റുകളില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥ ഉദാരമാക്കിയും അതിന്റെ വിവരങ്ങള്‍ ജനത്തിന് നല്‍കുന്നത് വിലക്കിയും കമ്പനി നിയമവും ജനപ്രാതിനിധ്യ നിയമവും ഭേദഗതി ചെയ്തതിലെ അനീതി ചൂണ്ടിക്കാട്ടി. അതിനൊപ്പം ശത്രുസ്വത്ത് നിയമം ഭേദഗതി ചെയ്തത് പ്രതിപക്ഷം സഭയിലില്ലാത്ത തക്കം നോക്കിയാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. പ്രതിപക്ഷം സഭയിലില്ലാത്ത സാഹചര്യം എങ്ങനെയുണ്ടായെന്ന് പറയാതെ, അത് മുതലാക്കി ഭരണപക്ഷം പ്രവര്‍ത്തിച്ചുവെന്ന് യെച്ചൂരി കുറ്റപ്പെടുത്തുമ്പോള്‍ ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ ജാഗ്രതയില്‍ കൂടി സംശയമുയരുകയാണ്.
ഇന്ത്യന്‍ യൂണിയന്‍ ഏകാധിപത്യ - അടിയന്തരാവസ്ഥയിലാണെന്നും ദേശീയതയുടെ/രാജ്യസ്‌നേഹത്തിന്റെ പേരില്‍ അത് സ്വീകരിക്കാന്‍ സന്നദ്ധരാകുന്നവര്‍ കൂടി വരികയാണെന്നും മണിബില്ലിലൂടെ കൊണ്ടുവന്ന ഭേദഗതികളൊക്കെ ദേശത്തിന്റെ സുരക്ഷക്കാണെന്ന പ്രചണ്ഡ പ്രചാരണം ആരംഭിക്കുമ്പോള്‍ വെറുംകൈയോടെ നില്‍ക്കേണ്ടി വരുമെന്നും കോണ്‍ഗ്രസിന്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്, ജനതാ ദളങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ എത്രകാലം വേണ്ടിവരുമോ ആവോ!

No comments:

Post a Comment