2015-03-30

കസേരകളിയിലെ പാഠങ്ങള്‍


''പാര്‍ട്ടിയുടെ കാര്യമെടുക്കൂ, അതിനെ ഇങ്ങനെ ഇല്ലാതാക്കരുത്. എനിക്കൊപ്പമോ അതോ അവര്‍ക്കൊപ്പമോ എന്ന് ഇനി നിങ്ങള്‍ തീരുമാനിക്കൂ. നിങ്ങള്‍ അവരെ തിരഞ്ഞെടുത്താല്‍ എല്ലാ പദവികളില്‍ നിന്നും ഞാനൊഴിയും. സാധാരണ പ്രവര്‍ത്തകനായി തുടരും'' - ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ 45 മിനുട്ട് നീണ്ട പ്രസംഗത്തിന്റെ ഒടുവിലെ വാചകങ്ങളാണിത്. യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരുള്‍പ്പെടെ നേതൃനിരയിലെ നാല് പേരെ ദേശീയ എക്‌സിക്യുട്ടീവില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ച് കമ്മിറ്റി അംഗങ്ങള്‍ കെജ്‌രിവാളിനൊപ്പം നിന്നു. തന്റെ പ്രസംഗത്തിലുടനീളം യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരായ കുറ്റപത്രം വിശദീകരിക്കുകയാണ് കെജ്‌രിവാള്‍ ചെയ്തത്. ഇതിന് മറുപടി നല്‍കാന്‍ ആരോപണവിധേയരെ ആരെയും അനുവദിച്ചുമില്ല. ഗ്രാമസഭകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കേട്ട് തീരുമാനമെടുക്കുന്ന വിധത്തില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് വഴിതുറക്കുമെന്ന് പ്രഖ്യാപിച്ച്, എല്ലാ കാര്യത്തിലും സുതാര്യത ഉറപ്പാക്കുമെന്ന് ഉദ്‌ഘോഷിച്ച ആം ആദ്മി പാര്‍ട്ടി ഏറെ എളുപ്പത്തില്‍ അവരെപ്പോഴും കുറ്റം പറഞ്ഞിരുന്ന 'ഹൈക്കമാന്‍ഡ്' സമ്പ്രദായത്തിലേക്ക് മാറി. അതുകൊണ്ടാണ് ആ പാര്‍ട്ടിയുടെ ഏറ്റവും ഉന്നതരായ നേതാക്കള്‍ ഉള്‍ക്കൊള്ളുന്ന സമിതിയില്‍ ജനാധിപത്യം ഈവിധം പൂത്തുലഞ്ഞത്.


2013ലും 2015ലും ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എ എ പി നേടിയ വിജയങ്ങള്‍ രാജ്യത്ത് കാലങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. എ എ പിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്ന് ഇപ്പോള്‍ 'ഒളിവില്‍ കഴിയുന്ന' എ ഐ സി സിയുടെ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മുതല്‍ സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്ന സി പി എമ്മിന്റെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വരെ പറഞ്ഞു. ഡല്‍ഹി നിവാസികളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയും അതില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകും വിധത്തിലുള്ള പരിഹാരങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു എ എ പി. ജനങ്ങളുമായി നിരന്തരം സംവദിക്കാന്‍ നേതാക്കളടക്കമുള്ളവര്‍ തയ്യാറാകുകയും ചെയ്തു. ആഗോളവത്കരണത്തെയും സമ്പത്തിന്റെ കേന്ദ്രീകരണത്തെയും അത് സാധാരണക്കാരും ഇടത്തരക്കാരുമായ ജനങ്ങളിലുണ്ടാക്കുന്ന ആഘാതത്തെയും കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്നവരെ കവച്ചുവെച്ച്, ഇത്തരം പ്രതിഭാസങ്ങളെ നിയമവ്യവസ്ഥകളനുസരിച്ച് ഏത് വിധത്തില്‍ നേരിടാമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു ഈ നവാഗതപാര്‍ട്ടി.


ഡല്‍ഹിയിലെ വൈദ്യുതി വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന റിലയന്‍സ് പോലുള്ള കമ്പനികളുടെ കണക്കുകള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സി എ ജി) പരിശോധിക്കാനാകുമെന്ന നില വന്നത്, 2013ല്‍ കുറച്ചുകാലം അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡല്‍ഹി ഭരിച്ചതിന്റെ ഫലമായിരുന്നു. പ്രകൃതി വാതക വില നിര്‍ണയിക്കുന്നതിന് പിറകിലെ ഗൂഢാലോചനക്ക് മുകേഷ് അംബാനിക്കും മുരളി ദേവ്‌റക്കും (പരേതന്‍), വീരപ്പ മൊയ്‌ലിക്കുമെതിരെ കേസെടുക്കാന്‍ ധൈര്യം കാട്ടിയതും മറ്റാരുമല്ല. പ്രകൃതി വാതക വില നിര്‍ണയിച്ചതിലും ഉത്പാദനച്ചെലവ് പെരുപ്പിച്ച് കാട്ടിയതിലൂടെ റിലയന്‍സ് അനര്‍ഹമായ ലാഭം സ്വന്തമാക്കിയെന്നുമുള്ള സി എ ജിയുടെ റിപ്പോര്‍ട്ട് മുന്നിലുണ്ടായിട്ടും, അഴിമതിക്കെതിരെ കര്‍ശന നിലപാടെടുക്കുമെന്ന് തൊണ്ടപൊട്ടുമാറ് പ്രസംഗിച്ച നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ല എന്നതുകൂടി കണക്കിലെടുക്കുമ്പോഴേ 2013ല്‍ കെജ്‌രിവാള്‍ കാട്ടിയ ധൈര്യത്തിന്റെ യഥാര്‍ഥ വില മനസ്സിലാകൂ.


ഇത്തരം പ്രവര്‍ത്തന രീതികള്‍ പഠിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയും പ്രകാശ് കാരാട്ടുമൊക്കെ പറഞ്ഞത്. അവരതിന് ശ്രമം തുടങ്ങും മുമ്പ്, കോണ്‍ഗ്രസില്‍ നിന്നും സി പി എമ്മില്‍ നിന്നുമൊക്കെയുള്ള പാഠങ്ങള്‍ അരവിന്ദ് കേജ്‌രിവാളും കൂട്ടരും പഠിച്ചു. 2013ല്‍ ഡല്‍ഹിയില്‍ കേവല ഭൂരിപക്ഷത്തോടടുത്ത വിജയം നേടിയതോടെ നാടാകെ തങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയാണെന്ന തോന്നലിലേക്ക് എ എ പി എത്തിയത് അതുകൊണ്ടാണ്. ഹരിയാനയില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം തനിക്കെന്ന് യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടതും 22 ശതമാനം വോട്ട് കുരുക്ഷേത്രമണ്ണില്‍ ഉറപ്പെന്ന് മനക്കണക്ക് കൂട്ടി മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ടതും മറ്റൊന്നുകൊണ്ടല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയം കെജ്‌രിവാളിനെ യാഥാര്‍ഥ്യബോധത്തിലേക്ക് കൊണ്ടുവന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഡല്‍ഹിയില്‍ കേന്ദ്രീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചപ്പോള്‍ അതും സ്വന്തം സ്ഥാനം ഉറപ്പിക്കുക എന്ന പാഠത്തിന്റെ ഉള്‍ക്കൊള്ളലായിരുന്നു.


2015ലെ ഡല്‍ഹിയിലെ വലിയ വിജയത്തോടെ പാര്‍ട്ടിയില്‍ അച്ചടക്കമുറപ്പാക്കേണ്ടതിന്റെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം തടയേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെട്ടു. 'ഹൈക്കമാന്‍ഡി'ന്റെ തീരുമാനങ്ങളോട് വിയോജിക്കുന്നത് പാര്‍ട്ടി വിരുദ്ധമാണെന്ന തിരിച്ചറിവുണ്ടായി. പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ക്ക് ബദല്‍ കുറിപ്പ് തയ്യാറാക്കുന്നത് പാര്‍ട്ടി വിരുദ്ധമാണെന്ന് മനസ്സിലാക്കി. ഭൂരിപക്ഷാഭിപ്രായങ്ങള്‍ക്ക് ന്യൂനപക്ഷം കീഴ്‌വഴങ്ങുക എന്ന ലെനിനിസ്റ്റ് സംഘടനാ തത്വമാണ് പ്രാവര്‍ത്തികമാക്കേണ്ടത് എന്ന് തീരുമാനിക്കുകയും ചെയ്തു. ഓരോ വിഷയത്തിലും പാര്‍ട്ടി അംഗങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ വേദിയുണ്ടാക്കുമെന്ന് എ എ പിയുടെ ഔദ്യോഗിക നേതൃത്വം നിര്‍ദേശിച്ചപ്പോള്‍, പാര്‍ട്ടിയുടെ നയ-നിലപാടുകള്‍ അംഗങ്ങളുടെ വോട്ടെടുപ്പിലൂടെ തീരുമാനിക്കണമെന്ന് യോഗേന്ദ്ര യാദവ് പക്ഷം ബദല്‍ വെച്ചു. ഇതടക്കമുള്ള ബദലുകളെ തള്ളിക്കൊണ്ടാണ് ഹൈക്കമാന്‍ഡ് തീരുമാനത്തിന് അംഗീകാരം നേടിക്കൊടുക്കും വിധത്തില്‍ ലെനിനിസ്റ്റ് സംഘടനാ തത്വം പ്രയോഗിച്ചത്.


വേണ്ട പാഠങ്ങള്‍ നരേന്ദ്ര മോദിയില്‍ നിന്നും കേജ്‌രിവാള്‍ അഭ്യസിച്ചിരിക്കുന്നു. 'ഞാന്‍' 'എന്റെ' 'എനിക്ക്' എന്നിവ യഥേഷ്ടം പ്രവഹിക്കുന്നതാണ് മോദിയുടെ പ്രസംഗങ്ങളെല്ലാം. 'ഞാന്‍' വേണോ 'അവര്‍' വേണോ എന്ന് ചോദിക്കുകയും പ്രസംഗത്തിലുടനീളം 'ഞാന്‍' ചെയ്ത കാര്യങ്ങളെ വിശദീകരിക്കുകയും ചെയ്യുമ്പോള്‍ പഠനം കാര്യക്ഷമമായെന്ന് തന്നെ കരുതണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളില്‍ ചോദ്യോത്തര പംക്തി പൊതുവായിരുന്നു. 'നിങ്ങള്‍ക്ക് തൊഴിലവസരം ഉറപ്പാക്കാന്‍ ഞാന്‍ അധികാരത്തില്‍ വരേണ്ടേ?' എന്ന് ചോദ്യം. 'വേണം' എന്ന് സദസ്സിന്റെ ഉത്തരം. ഏതാണ്ട് ഇതേ രീതിയിലായിരുന്നു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെജ്‌രിവാളിന്റെയും പ്രസംഗം. 'ഞാന്‍ വേണോ അവര്‍ വേണോ' എന്ന് ചോദ്യം. 'നിങ്ങള്‍ മതി'യെന്ന് സദസ്സിന്റെ ഉത്തരം. ഡല്‍ഹിയിലെ ഭരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദി ഭരണകൂടവുമായി നല്ല ബന്ധം സ്ഥാപിക്കുകയും അതുവഴി അവര്‍ പിന്തുണക്കുന്ന റിലയന്‍സ് അടക്കമുള്ള കോര്‍പ്പറേറ്റുകളോട് സമരസപ്പെടുകയും ചെയ്യുന്നതോടെ പഠനം പൂര്‍ത്തിയാകും.


രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് അഴിമതിക്കെതിരായ വികാരം ഉയര്‍ന്നുവരികയും അതിനെ ഊതിക്കത്തിച്ച്, നരേന്ദ്ര മോദിക്ക് വഴിയൊരുക്കാന്‍ രംഗത്തെത്തുകയും ചെയ്തവരില്‍ ഒരുവിഭാഗം, വ്യക്തമായ നയനിലപാടുകളുടെ അടിസ്ഥാനത്തിലല്ലാതെ രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ഇതിലധികം എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യമാണ് ഏറ്റം പ്രസക്തം. എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ അതിന് രൂപംനല്‍കാന്‍ ത്രാണിയുണ്ടായിരുന്ന യോഗേഷ് യാദവും പ്രശാന്ത് ഭൂഷണുമൊക്കെ പാര്‍ട്ടിയില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചുതന്നെ പുറത്തേക്ക് പോകുകയാണ്.


ബഹുസ്വര സമൂഹത്തിന്റെ പ്രത്യേകതകളെ കണക്കിലെടുക്കേണ്ടതിന്റെ പ്രാധാന്യവും അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടാക്കുന്ന മാറ്റവും മനസ്സിലാക്കുന്ന എത്രപേരുണ്ട് ഇനി എ എ പിയുടെ നേതൃനിരയില്‍? ജമ്മു കാശ്മീരിന്റെ സ്വയം നിര്‍ണയാവകാശത്തെക്കുറിച്ചും സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിന്റെ ജനവിരുദ്ധതയെക്കുറിച്ചും സംസാരിക്കാന്‍ ശേഷിയുള്ള ആരെങ്കിലുമുണ്ടോ ഈ പാര്‍ട്ടിയില്‍?


അലോസരപ്പെടുത്തുന്ന ഇത്തരം വിഷയങ്ങളെ ഒഴിവാക്കി നിര്‍ത്തുന്നതാണ് നല്ലതെന്ന്, അരാഷ്ട്രീയത്തില്‍ ജനിച്ച്, അതിനെ വളര്‍ത്തുന്നതിലൂടെ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന, മുന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ കരുതുന്നുണ്ടാകണം. സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ യഥാസമയം വിതരണം ചെയ്യുന്ന ഭരണ സംവിധാനമാണ്, രാഷ്ട്രീയത്തിന്റെ ഉച്ചകോടിയെന്ന് മനസ്സിലാക്കുന്നവര്‍ക്ക്, അതിനപ്പുറത്തുള്ള കാര്യങ്ങളില്‍ നിലപാടുകളെടുക്കേണ്ട ആവശ്യമില്ല. സാമ്പ്രദായിക രാഷ്ട്രീയ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടവരും പുതിയ തലമുറയും ഇതിനൊപ്പമാണെന്ന് അവര്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ, യഥാര്‍ഥത്തില്‍ ഗുണകരമാകുക തീവ്ര ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദി നേതാവായ പരിവാരത്തിനാണ്.


പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളൊക്കെ ഒരു മഴയില്‍ ജനിച്ച്, അടുത്ത വെയിലില്‍ വാടി സാമ്പ്രദായിക രീതികളുടെ ചുമലില്‍ ചായുന്നവരാണെന്ന തോന്നല്‍ സൃഷ്ടിക്കുന്നുവെന്നതാണ് എ എ പി ചെയ്യുന്ന വലിയ അപകടം. മുമ്പ് വലിയ പ്രതീക്ഷയുണര്‍ത്തിയ ജനതാ പരിവാര്‍, പലതായി പിരിഞ്ഞ് തമ്മിലടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ച ഊര്‍ജം വലുതായിരുന്നു. പ്രതിപക്ഷനിരയെയാകെ ദുര്‍ബലമാക്കി, ഒന്നിന് പിറകെ ഒന്നായി വിജയങ്ങള്‍ കൊയ്ത് മുന്നേറിയ ബി ജെ പിക്ക് (നരേന്ദ്ര മോദിക്ക്) ഒരു കടിഞ്ഞാണായത് ഡല്‍ഹിയിലെ എ എ പിയുടെ വലിയ വിജയമായിരുന്നു. ആ വിജയത്തിന്റെ തിളക്കം മങ്ങും മുമ്പ് അവര്‍ തമ്മിലടിക്കുമ്പോള്‍ ഈടുവെപ്പ് പരിവാരത്തിനാകാതെ വയ്യ. പുതുതായി ഉയരുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും വിശ്വാസ്യതയെ, എ എ പിയുമായി താരതമ്യം ചെയ്ത് ചോദ്യം ചെയ്യാനും അവര്‍ക്കാകും.

ചുരുങ്ങിയ സമയയത്തിനിടെ ഇവര്‍ ചെയ്ത ചില നല്ല കാര്യങ്ങളെങ്കിലും പകര്‍ത്താന്‍ നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളേതെങ്കിലും തയ്യാറാകുമോ എന്നതേ കാത്തിരുന്ന് കാണേണ്ടതുള്ളൂ. അത്തരം പ്രതീക്ഷകള്‍ തത്കാലം ആരും നല്‍കുന്നില്ലെങ്കിലും.

2015-03-14

കോഴ, ബജറ്റ്, പ്രതിഷേധം (സമ്പൂര്‍ണം)


സഭ സ്തംഭിപ്പിക്കുക എന്നത് കേരള നിയമസഭയെ സംബന്ധിച്ച് പുതുമയല്ല. അതിരുവിടുന്ന ബഹളങ്ങള്‍ കൈയേറ്റത്തോട് അടുക്കുകയോ കൈയേറ്റത്തില്‍ കലാശിക്കുകയോ ചെയ്യുന്നതും അപൂര്‍വമായെങ്കിലുമുണ്ടായിട്ടുണ്ട്. ഇടതുപക്ഷം പ്രതിപക്ഷനിരയിലിരിക്കുമ്പോഴാണ് ഇത്തരം സംഗതികളുണ്ടാകാറ് എന്നതുകൊണ്ട് അതിനെല്ലാം പൂര്‍ണ ഉത്തരവാദി അവരാണെന്ന് പറയുക വയ്യ. സമാനമായ സാഹചര്യമാണ് 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുന്ന വേളയിലുമുള്ളത്. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ധനവകുപ്പ് ഏറ്റെടുത്ത കെ എം മാണി അവതരിപ്പിച്ച ബജറ്റുകളൊക്കെ ദുരുപയോഗം ചെയ്യുകയും കോഴ വാങ്ങുകയും ചെയ്തതായി ആരോപണമുണ്ട്.


സ്വര്‍ണം മുതല്‍ കോഴി വരെ നികുതി ചുമത്താവുന്ന ഏതാണ്ടെല്ലാ ഇനത്തിനും ബജറ്റില്‍ വര്‍ധന പ്രഖ്യാപിക്കുകയും പിന്നീട് ഇളവുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് കെ എം മാണി. ഈ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന്  കോഴ വാങ്ങിയെന്നാണ് ആരോപണം. നികുതിയിളവുകള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കാന്‍ ബജറ്റുകളില്‍ വ്യവസ്ഥ ചെയ്തതും കൈക്കൂലി വാങ്ങിയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതല്ലെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്തുവെച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. നികുതി ഇളവ് ലഭിച്ച സ്ഥാപനങ്ങളുടെ പേരെടുത്ത് വിശദീകരിക്കുന്ന സി എ ജി റിപ്പോര്‍ട്ട് ഇതിലൂടെ ഖജനാവിനുണ്ടായ നഷ്ടം രേഖപ്പെടുത്തുന്നു. വ്യക്തമായ വിശദീകരണം വകുപ്പില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന കുറിപ്പ് ഓരോ ഖണ്ഡികയിലും സി എ ജി ചേര്‍ത്തിട്ടുമുണ്ട്.


ഇത്തരം സാഹചര്യത്തില്‍ കെ എം മാണി ധനമന്ത്രി സ്ഥാനത്തു തുടരുന്നതും ബജറ്റ് അവതരിപ്പിക്കുന്നതും ശരിയോ എന്ന ചോദ്യം അദ്ദേഹവും കേരള കോണ്‍ഗ്രസും (എം) ഐക്യ ജനാധിപത്യ മുന്നണിയും പുലര്‍ത്തുന്ന ധാര്‍മികതയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അഴിമതിയാരോപണം നേരിടുന്ന മന്ത്രിമാരെ രാജിവെപ്പിച്ച ചരിത്രമൊന്നും യു ഡി എഫിനോ അതിലെ ഘടകകക്ഷികള്‍ക്കോ ഇല്ല. അഴിമതിയാരോപണം നേരിടുന്ന ഒരൊറ്റയാളും തന്റെ മന്ത്രിസഭയിലുണ്ടാകില്ലെന്ന് അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പ്രഖ്യാപനവും  അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ സൃഷ്ടിക്കുന്ന പ്രതീതിയും പ്രഹസനത്തിനപ്പുറത്ത് ഗൗരവമുള്ളതായി ആരും കണ്ടുകാണാന്‍ ഇടയില്ല.


അത്തരമൊരാള്‍ മന്ത്രിയായി തുടരുന്നതും ബജറ്റ് അവതരിപ്പിക്കുന്നതും ചോദ്യംചെയ്യേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്. അതിനായി അവര്‍ ശ്രമിക്കുന്നതില്‍ തെറ്റുകാണാന്‍ സാധിക്കുകയുമില്ല. കാരണങ്ങളിലേക്ക് പരിശോധന നീളാതെ, കാര്യങ്ങളില്‍ മാത്രം വിശകലനങ്ങള്‍ പരിമിതപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ നിയമസഭക്കുള്ളിലെ ഇടതുമുന്നണി എം എല്‍ എമാരുടെ പ്രകടനം വിമര്‍ശവിധേയമാകുകയും അതിനെതിരായ വികാരം രൂപപ്പെടുകയും ചെയ്യുമെന്നുറപ്പ്. സോളാര്‍ തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തമെന്ന ആരോപണത്തേക്കാള്‍ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയെന്ന മട്ടില്‍ ഒരു വീട്ടമ്മ നടത്തിയ പ്രകടനത്തിന് ഗൗരവം ലഭിച്ചതുപോല്‍. സഞ്ചാരത്തിനുള്ളതുള്‍പ്പെടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ അഴിമതിക്കും തട്ടിപ്പിനും ക്രമക്കേടിനും കൂട്ടുനില്‍ക്കാത്ത ഒരു ഭരണസംവിധാനം ഉണ്ടാകേണ്ടതുണ്ട് എന്ന പ്രഥമവും പ്രധാനവുമായ വസ്തുത മറയ്ക്കപ്പെട്ടുപോകും ഇത്തരം സംഗതികളില്‍.


അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നിര്‍ദേശങ്ങളിലേക്ക് വന്നാല്‍, അതിന്റെ ന്യൂനതകളോ ജനവിരുദ്ധമായ നിര്‍ദേശങ്ങളോ ചൂണ്ടിക്കാട്ടാന്‍ സാധിക്കാത്ത സ്ഥിതി പ്രതിപക്ഷത്തിന് വന്നുചേര്‍ന്നിരിക്കുന്നു. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ക്ക് പ്ലാന്റേഷന്‍ നികുതി ഇളവ് ചെയ്യുകയും അരിക്കും പഞ്ചസാരക്കും വെളിച്ചെണ്ണക്കും നികുതി ചുമത്തുകയും ചെയ്തതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടാന്‍ അവര്‍ക്ക് സാധിക്കില്ല. കോര്‍പ്പറേറ്റ് നികുതി ഇളവ് ചെയ്ത്, ഡീസലിന്റെയും പെട്രോളിന്റെയും വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ തുടരാന്‍ തീരുമാനിച്ച അരുണ്‍ ജെയ്റ്റ്‌ലിക്ക് സമാനനാണ് ഇവിടെ കെ എം മാണി.


മുന്‍കാല ബജറ്റുകളില്‍ ആരോപണത്തിന് വിധേയമായ രീതികള്‍ ഇക്കുറിയും മാണി തുടര്‍ന്നിട്ടുണ്ടോ എന്നും സംശയിക്കണം. ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന ലെഡ് ഓക്‌സൈഡിനെ വ്യാവസായിക ഇന്‍പുട്ടായി പരിഗണിച്ച് നികുതി അഞ്ച് ശതമാനമാക്കി കുറക്കാന്‍ 2013ലെ ബജറ്റില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഈ നികുതിയിളവിന് 2005 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുകയാണ് ഇക്കുറി ധനമന്ത്രി ചെയ്തത്. 2005 മുതല്‍ പിരിച്ചെടുത്ത കൂടിയ നിരക്കിലുള്ള നികുതി സര്‍ക്കാറിലേക്ക് ഒടുക്കണമെന്ന ഒരു മേനിപറച്ചില്‍ പോലും ഇവിടെ ധനമന്ത്രി നടത്തുന്നില്ല. കൂടിയ നിരക്കിലുള്ള നികുതി പിരിച്ചെടുത്ത ലെഡ് ഓക്‌സൈഡ് നിര്‍മാണ/വിതരണ കമ്പനികള്‍ക്കാണ് മുന്‍കാല പ്രാബല്യത്തിന്റെ ആനുകൂല്യം. നിരക്ക് കുറവ് തുടരുന്നതിന്റെ ലാഭം ബാറ്ററി നിര്‍മാണക്കമ്പനികള്‍ക്കും.


വിഭവ സമാഹരണത്തിന്റെ പേരില്‍ അരി മുതല്‍ റവ വരെ പലതിനും നികുതി കൂട്ടാന്‍ തീരുമാനിച്ച കെ എം മാണി ലെഡ് ഓക്‌സൈഡിന്റെ നികുതി മുന്‍കാല പ്രാബല്യത്തില്‍ ഇളവ് ചെയ്തതിന്റെ കാരണമെന്ത്? ബാറ്ററി എല്ലാ ജനങ്ങളുടെയും നിത്യ ജീവിതത്തിലെ അത്യന്താപേക്ഷിതമായ ഘടകമായതിനാല്‍ വിലകുറച്ച് കിട്ടട്ടെ എന്ന മഹാമനസ്‌കതയായി ഇതിനെ കാണാം. പക്ഷേ, മുന്‍കാല പ്രാബല്യം നല്‍കിയതിന്റെ പ്രയോജനം ബാറ്ററിയുടെ ഉപഭോക്താക്കള്‍ക്ക് കിട്ടില്ലല്ലോ? ഓക്‌സൈഡ് നിര്‍മാണക്കമ്പനികളില്‍ നിന്നാണോ ബാറ്ററി നിര്‍മാണക്കമ്പനികളില്‍ നിന്നാണോ ഈ നിര്‍ദേശമുള്‍പ്പെടുത്തുന്നതിന് കോഴ വാങ്ങിയതെന്ന ചോദ്യം ഉന്നയിക്കപ്പെട്ടാല്‍ മറുപടി പറയുക പ്രയാസമാകും.


ബജറ്റ് മേശപ്പുറത്തുവെക്കുമ്പോള്‍ നിയമസഭ ഏതവസ്ഥയിലായിരുന്നോ അതിനേക്കാള്‍ മോശം അവസ്ഥയിലാണ് കേരളത്തിന്റെ സമ്പദ് ഘടന. റവന്യൂ വരവ് വന്‍തോതില്‍ ഇടിഞ്ഞുവെന്നും ധനക്കമ്മി ഉയര്‍ന്നതോതില്‍ തുടരുകയാണെന്നും സാമ്പത്തിക സര്‍വേ വെളിപ്പെടുത്തുന്നുണ്ട്. കാര്‍ഷിക, വ്യാവസായിക മേഖലകള്‍ തകര്‍ച്ച നേരിടുകയാണെന്നും. ഈ സാഹചര്യത്തെ മറികടക്കാന്‍ പാകത്തിലുള്ള നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ ഉള്ളതായി കാണുന്നില്ല. അവശ്യവസ്തുക്കളുടെ മേല്‍ നികുതി ചുമത്തുകയോ ഉള്ളത് വര്‍ധിപ്പിക്കുകയോ ചെയ്തതിലൂടെ 1220 കോടി 2015-16ല്‍ സമാഹരിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നിട്ടും പ്രതീക്ഷിക്കുന്ന റവന്യൂ കമ്മി 7831.92 കോടിയാണ്. പൊതുവിപണിയില്‍ നിന്ന് കടമെടുത്തതിന്റെ 80 ശതമാനത്തോളം ദൈനംദിന ഭരണച്ചെലവുകള്‍ക്ക് ചെലവിടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ധനക്കമ്മി കുറയുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കാത്തതുകൊണ്ടുതന്നെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൊതുവിപണിയില്‍ നിന്ന് എടുക്കാവുന്ന കടം പരിമിതപ്പെടുകയും ചെയ്യും. ഇതിനൊപ്പം റവന്യൂ കമ്മി 7831 കോടിയിലെത്തുമ്പോള്‍ സമ്പദ്സ്ഥിതി കൂടുതല്‍ പരുങ്ങലിലാകുമെന്ന് ചുരുക്കം.


അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 2000 കോടി നീക്കിവെച്ചതായി ബജറ്റില്‍ പറയുന്നു. എവിടെ നിന്നാണ് ഈ പണം കണ്ടെത്തുക എന്നതില്‍ വ്യക്തതയില്ല. ബദല്‍ നിക്ഷേപ നിധി, പൊതുബാധ്യതാ ബോണ്ടുകള്‍ തുടങ്ങിയവയിലൂടെ വിഭവസമാഹരണം നടത്തുമെന്ന് ധനമന്ത്രി അവകാശപ്പെടുന്നുണ്ട്. ഇത്തരത്തില്‍ എടുക്കുന്ന കടങ്ങള്‍ ദൈനംദിന ചെലവിലേക്ക് മാറ്റിവെച്ച കഥയാണ് കഴിഞ്ഞ കാലങ്ങളിലേത്. അതില്‍ നിന്ന് മാറ്റമുണ്ടാകണമെങ്കില്‍, ഭരണച്ചെലവുകള്‍ നിറവേറ്റാന്‍ പാകത്തില്‍ റവന്യൂ വരുമാനമുണ്ടാകണം. അവിടെ ഏഴായിരത്തിലേറെ കോടിയുടെ കമ്മി നിലനില്‍ക്കെ, വികസനപ്രവൃത്തികള്‍ക്കുള്ള വിഭവ സമഹാരണമെന്നത്, മുന്‍ ബജറ്റുകളില്‍ മാണി നടത്തിയ പ്രഖ്യാപനങ്ങളെപ്പോലെ നിലനില്‍ക്കുകയാകും ചെയ്യുക. അടിസ്ഥാന സൗകര്യ വികസന നിധിയിലൂടെ 25,000 കോടി രൂപ സമാഹരിക്കാനും ലക്ഷ്യമിടുന്നുണ്ട്. കൂടുതല്‍  പദ്ധതികള്‍ പൊതു - സ്വകാര്യ മേഖലയിലേക്ക് മാറുമെന്നാണ് ഇതിന്റെ അര്‍ഥം.


ചികിത്സാ സൗകര്യമൊരുക്കുന്നതിന് വിവിധ കാലങ്ങളില്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ യോജിപ്പിച്ച് സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് ബജറ്റില്‍ കഴമ്പുള്ളതായി തോന്നുന്ന ഒന്ന്. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കുമെന്നും ഇതുപയോഗിച്ച് സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, ഈ പദ്ധതി ഏത് വിധത്തിലാണ് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. ചികിത്സാ സൗകര്യമൊരുക്കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 2015 - 16 വര്‍ഷത്തില്‍ 500 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത്ര മതിയാകുമോ എന്ന ചോദ്യം ചോദിക്കുന്നില്ല. ഇതിനകം പ്രഖ്യാപിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത പുതിയ മെഡിക്കല്‍ കോളജുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ പോലും പണമില്ലാതെ നട്ടംതിരിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. അങ്ങനെയിരിക്കെ 500 കോടി രൂപ കണ്ടെത്തി ഈ പദ്ധതി നടപ്പാക്കുമെന്ന് കരുതാനാകില്ല. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ തന്നെ അവതാളത്തിലാകാനാണ് ഈ സംയോജനം ഒരുപക്ഷേ വഴിയൊരുക്കുക. നികുതി വിഹിതം വര്‍ധിപ്പിക്കുന്നതോടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിനാല്‍ പല പദ്ധതികളും തുടരുക എന്നത് എളുപ്പമല്ലെന്ന യാഥാര്‍ഥ്യം കൂടിയുണ്ട് ഈ സംയോജനത്തിന് പിറകില്‍.


എല്ലാവര്‍ക്കും വീട്, പാവപ്പെട്ടവര്‍ക്കായി 75,000 ഫഌറ്റുകള്‍, തൊഴിലവസരം സൃഷ്ടിക്കാന്‍ കമ്മീഷന്‍, വ്യവസായ ഇന്‍കുബേറ്ററുകള്‍, സ്റ്റാര്‍ട്ട് അപ് വില്ലേജുകളിലെ വ്യവസായങ്ങള്‍ക്ക് ആയിരം രൂപ ധനസഹായം എന്ന് തുടങ്ങി പതിവ് പ്രഖ്യാപനങ്ങളുടെ നിര വേണ്ടുവോളം കാണാം. ഇവയൊക്കെ പല പേരുകളിലും പല തലക്കെട്ടുകളിലും പോയ കാല ബജറ്റുകളിലും വായിക്കാനാകും. നെല്ലു സംഭരിച്ചാല്‍ ഒരാഴ്ചക്കകം കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിന് പദ്ധതി കൊണ്ടുവരുമെന്നാണ് മറ്റൊരു പ്രഖ്യാപനം. സംഭരിക്കുമ്പോള്‍ തന്നെ പണം നല്‍കേണ്ട സര്‍ക്കാര്‍ അത് നല്‍കാതെ ഒരാഴ്ചക്കകം പണം നല്‍കാന്‍ പദ്ധതി കൊണ്ടുവരുമെന്ന് പറയുന്നതില്‍ ആത്മാര്‍ഥത കാണാനാകില്ല. കിലോക്ക് 150 രൂപ നല്‍കി 20,000 ടണ്‍ റബ്ബര്‍ സംഭരിക്കാനും തോട്ടമുടമകള്‍ക്ക് പ്ലാന്റേഷന്‍ നികുതി ഒഴിവാക്കി നല്‍കാനും തീരുമാനിച്ചതിലൂടെ സ്വന്തം മണ്ഡലത്തെ അഭിസംബോധന ചെയ്യാന്‍ മാണി ശ്രദ്ധിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോഴുയര്‍ന്ന കോട്ടയം - പാല ബജറ്റെന്ന ആക്ഷേപത്തെ സാധൂകരിക്കുന്നുണ്ട് ഈ പ്രഖ്യാപനങ്ങള്‍.


രാഷ്ട്രീയ സാധ്യത കണക്കിലെടുത്താല്‍ കെ എം മാണി അവതരിപ്പിക്കുന്ന അവസാനത്തെ സമ്പൂര്‍ണ ബജറ്റാകണം ഇത്തവണത്തേത്. അടുത്തതവണയും മാണി ബജറ്റ് അവതരിപ്പിച്ചേക്കാം, എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വരുന്ന സര്‍ക്കാര്‍ ഏത് മുന്നണിയുടേതായാലും പുതിയത് അവതരിപ്പിക്കേണ്ടിവരും. ഈ സര്‍ക്കാറിന്റെ കാലഘട്ടം പരിശോധിക്കുമ്പോള്‍ സാമ്പത്തിക കൈയടക്കമോ ദീര്‍ഘവീക്ഷണമുള്ള ആസൂത്രണമോ ഇല്ലാതെ ധനമന്ത്രിയായി തുടര്‍ന്നുവെന്ന 'ഖ്യാതി'യുമായാകും മാണിയെ കാത്തിരിക്കുക. അതിന്റെ ആഘാതങ്ങളൊക്കെ  വരും കാലത്ത് കേരളം അനുഭവിക്കേണ്ടിയും വരും. അതിനെല്ലാമൊരു മറയായി പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ഉപയോഗിക്കാന്‍  സാധിക്കുമെന്നതില്‍ മാണിക്കും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനും ആശ്വാസമുണ്ടാകും.

2015-03-11

കടുംവെട്ടിലെ മാണി മഹാത്മ്യം


കെ എം മാണി- 50:25:13. അടുത്ത ദിവസം കേരള നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിനെ ബൈബിള്‍ മാതൃക സ്വീകരിച്ചാല്‍ ഇവ്വിധം രേഖപ്പെടുത്താം. നിയമസഭാംഗമായി 50 വര്‍ഷവും മന്ത്രി പദത്തില്‍ 25 വര്‍ഷവും പൂര്‍ത്തിയാക്കിയ കെ എം മാണി അവതരിപ്പിക്കുന്ന പതിമൂന്നാമത്തെ ബജറ്റ്. ഇതില്‍ അവസാനത്തെ നാല് ബജറ്റുകളുടെ തുടക്കം ഏറെക്കുറെ ഒരേ പോലെയായിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിനും സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച്, അതില്‍ നിന്ന് പൂര്‍ണമായും മുക്തമായിട്ടില്ലെന്ന് ഓര്‍മിപ്പിച്ചായിരുന്നു തുടക്കം. ഇതിനിടയിലും ആഭ്യന്തര വളര്‍ച്ചയെ പിടിച്ചുനിര്‍ത്താനോ മുന്നോട്ടുനയിക്കാനോ സംസ്ഥാന ധനവകുപ്പിന് സാധിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.


പതിമൂന്നാമത്തെ ബജറ്റിന്റെയും തുടക്കം ഇങ്ങനെ തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കാം. വിവിധ വകുപ്പുകള്‍ക്ക് നീക്കിവെക്കുന്ന വിഹിതങ്ങള്‍, പോയ ബജറ്റില്‍ പ്രഖ്യാപിക്കുകയും നടപ്പാക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്ത പദ്ധതികളെ പുതിയ വാചകങ്ങളിലൂടെ വീണ്ടും വായിക്കല്‍, അമ്പതിനായിരം മുതല്‍ അഞ്ച് ലക്ഷം രുപ വരെ വിഹിതം അനുവദിക്കുന്ന പ്രതിമ - പാര്‍ക്ക് - സ്മാരക നിര്‍മാണ/പുനരുദ്ധാരണ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയൊക്കെയാകും ഉള്ളടക്കം. കോഴ സമാഹരിക്കാനുള്ള ഉപാധിയായി ബജറ്റ് നിര്‍ദേശങ്ങളെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച്, കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ ഏത് വിധത്തിലാണ് ഇടത് ജനാധിപത്യ മുന്നണി ശ്രമിക്കുക എന്നതിലും അതുണ്ടാക്കാന്‍ ഇടയുള്ള സംഘര്‍ഷത്തിലും നാടകീയതയിലുമാണ് കൗതുകമുണ്ടാകുക. തദ്ദേശഭരണ തിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പും നടക്കും മുമ്പുള്ള പൂര്‍ണ ബജറ്റെന്ന നിലക്ക് ജനപ്രിയ നിര്‍ദേശങ്ങളുണ്ടാകുമോ എന്നതിലും.


നികുതി പിരിച്ചെടുക്കുന്നതിലുണ്ടായ അലംഭാവം വരുമാനത്തിലുണ്ടാക്കിയ കുറവ്, ധനക്കമ്മി ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പിന് ഉണ്ടാകാന്‍ ഇടയുള്ള നിയന്ത്രണം, കേന്ദ്ര നികുതി വിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് പത്ത് ശതമാനം വര്‍ധിച്ചപ്പിതോടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ചിലതിനുള്ള സഹായം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി നിര്‍ത്തലാക്കുകയും  ചിലതിനുള്ള സംസ്ഥാന വിഹിതം വര്‍ധിപ്പിക്കുകയും ചെയ്തത് മൂലമുണ്ടാകുന്ന ബാധ്യത എന്നിവ കണക്കിലെടുക്കുമ്പോള്‍ വലിയ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള (പ്രഖ്യാപിക്കുന്നതിന് തടസ്സമുണ്ടാകില്ല) കനം ധനമന്ത്രിയുടെ മടിശ്ശീലക്കുണ്ടാകാന്‍ സാധ്യതയില്ല. നടപ്പാകണമെന്ന് നിര്‍ബന്ധമില്ലാത്ത പ്രഖ്യാപനങ്ങള്‍ കൊണ്ട് നിറയുന്നതും വരും വര്‍ഷങ്ങളിലെ ധനസ്ഥിതിയോ വികസനദിശയോ നിര്‍ണയിക്കാന്‍ ഉതകാത്തതുമായ രേഖയായി പൊതുവില്‍ ബജറ്റുകള്‍ മാറിയതിനാല്‍ മടിയിലെ കനം നോക്കാതെ മാണി, പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് ഉറപ്പ്.


പതിവ് നടപടിക്രമമനുസരിച്ചാണെങ്കില്‍, നിന്നോ ഇരുന്നോ മാണി ബജറ്റ് പ്രസംഗം വായിക്കുകയും തുടര്‍ന്ന് പ്രതിപക്ഷം നിരാശാജനകമെന്ന് ബജറ്റിനെ വിശേഷിപ്പിക്കുകയുമാണ് വേണ്ടത്. മുന്‍ ധനമന്ത്രി തോമസ് ഐസക്കാകും ബജറ്റിനെ എതിര്‍ക്കുന്നതില്‍ മുന്നിലുണ്ടാകുക.  വിഭവ സമാഹരണത്തിന്റെ പോയ വര്‍ഷത്തെ കണക്ക്, ആ കണക്ക് വരും വര്‍ഷത്തേക്കായി അവതരിപ്പിച്ച ബജറ്റില്‍ പുതുക്കി അവതരിപ്പിച്ചപ്പോഴുള്ള അപാകം, ധനമന്ത്രിയുടെ പിടിപ്പുകേടുകൊണ്ടാണ് ഈ അപാകമുണ്ടായത് എന്നീ മട്ടിലായിരിക്കും ഐസക്കിന്റെ വാദം തുടങ്ങി പുരോഗമിക്കുക. പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കാത്ത പ്രഖ്യാപനങ്ങള്‍ ധാരാളമുള്ള ഈ ബജറ്റ് കേരളത്തെ പിന്നാക്കം നയിക്കുമെന്ന വാദങ്ങള്‍ ഇടത് മുന്നണിയിലെ ഇതര നേതാക്കളും എം എല്‍ എമാരും ആവര്‍ത്തിക്കുകയും ചെയ്യും. ഇതിനപ്പുറത്ത് ബജറ്റ് രേഖകളെ സൂക്ഷ്മമായി പഠിക്കാന്‍ ഇവരാരും തയ്യാറാകാറില്ലെന്ന് കരുതണം. ബജറ്റ് രേഖകള്‍ എന്നത് ആയിരക്കണക്കിന് പേജുകള്‍ വരും. പ്രസംഗമെന്നത് നൂറോ നൂറ്റിപ്പത്തോ പേജുകളേ വരൂ (കെ എം മാണിയുടെ തോതനുസരിച്ച്). ഇത് പോലും സൂക്ഷ്മമായി വായിക്കുകയോ പോയ വര്‍ഷത്തേതുമായി തട്ടിച്ചുനോക്കുകയോ ചെയ്യുന്നില്ലെന്നും കരുതണം. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ നികുതി നിരക്കുകള്‍ ഇളവ് ചെയ്ത് നല്‍കുന്നതിലൂടെ കോടികളുടെ കോഴ കൈപ്പറ്റുന്നുവെന്ന് ഒരു ബാര്‍ മുതലാളി ആരോപിക്കും വരെ പ്രതിപക്ഷ ശിങ്കങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരില്ലായിരുന്നു.


2012- 13ലെ ബജറ്റ് പ്രസംഗത്തില്‍ കെ എം മാണി ഇങ്ങനെ പറഞ്ഞു - എയര്‍ ടൈറ്റ് കണ്ടെയ്‌നറില്‍ വില്‍ക്കുന്ന രജിസ്റ്റര്‍ ചെയ്ത ട്രേഡ് മാര്‍ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങളുടെ വില്‍പ്പന നികുതി 12.5 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറക്കുന്നു. എയര്‍ ടൈറ്റ് കണ്ടെയ്‌നറില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനികള്‍, കുടുംബ ശ്രീയുടെയോ ജന ശ്രീയുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറികിട സ്ഥാപനങ്ങളാകില്ലെന്ന് ഉറപ്പ്. ഇത്തരം ഉത്പന്നങ്ങള്‍ വില്‍പ്പനക്ക് വെക്കുന്ന സ്ഥാപനങ്ങള്‍ മിക്കതും വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളുമാകും. 12.5 ശതമാനം നികുതി അഞ്ച് ശതമാനമാക്കാന്‍ വ്യവസ്ഥ ചെയ്തതിലൂടെ ആരെയാണ് കെ എം മാണി തൃപ്തിപ്പെടുത്തിയത്? എയര്‍ ടൈറ്റ് കണ്ടെയ്‌നറില്‍ ലഭിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ നികുതി കുറച്ച് നല്‍കണമെന്ന് ഇതിന്റെ ഉപഭോക്താക്കള്‍ സംഘടിച്ച് ആവശ്യപ്പെട്ടതായി വിവരമില്ല. അപ്പോള്‍ പിന്നെ വന്‍കിട നിര്‍മാതാക്കള്‍ക്ക്, വിപണി പിടിക്കാനൊരു സാഹചര്യമുണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു  ലക്ഷ്യമെന്ന് കരുതേണ്ടിവരും.


ആയുര്‍വേദവുമായി ബന്ധപ്പെടുത്തി വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഡ്രഗ് ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളെ ആയുര്‍വേദ മരുന്നുകളുടെ പട്ടികയില്‍പ്പെടുത്തി 12.5 ശതമാനം നികുതി എന്നത് അഞ്ച് ശതമാനമായി ഇളവ് ചെയ്യുന്നുവെന്ന് 2012 - 13ലെ ബജറ്റില്‍ കെ എം മാണി പ്രഖ്യാപിച്ചു. ഒരു സാമ്പത്തിക വര്‍ഷത്തിന് ശേഷം 2014 - 15 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ മാണി ഇങ്ങനെ പറയുന്നു - ''ആയുര്‍വേദ മേഖലയില്‍ നികുതിയെ സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വം ഒഴിവാക്കുന്നതിനായി 13-11-2009 മുതല്‍ 31-03-2012 വരെയുള്ള കാലയളവില്‍, ഡ്രഗ് ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിറ്റഴിച്ച ആയുര്‍വേദ കോസ്‌മെറ്റിക് ഉത്പന്നങ്ങളുടെ നികുതി നിരക്ക് 12.5 ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കി കുറക്കുന്നു. വ്യാപാരികള്‍ ഉയര്‍ന്ന നിരക്കില്‍ നികുതി പിരിച്ചിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാറിലേക്ക് ഒടുക്കേണ്ടതാണെന്നും ഉയര്‍ന്ന നിരക്കില്‍ സര്‍ക്കാറിലേക്ക് ഒടുക്കിയ നികുതി തിരികെ നല്‍കുന്നതല്ല എന്നും വ്യവസ്ഥ ചെയ്യുന്നു.''


സൗന്ദര്യ വര്‍ധകവസ്തുക്കളുടെ നികുതി 12.5ല്‍ നിന്ന് അഞ്ച് ശതമാനമാക്കാന്‍ 2012-13ല്‍ ധനമന്ത്രി വ്യവസ്ഥ ചെയ്യുമ്പോള്‍ അതിന് ആയുര്‍വേദവുമായി ബന്ധപ്പെട്ട വിനോദ സഞ്ചാരത്തിന്റെ വികസനമെന്ന യുക്തി അകമ്പടിയായുണ്ടായിരുന്നു. 2009 നവംബര്‍ മുതല്‍ 2012  മാര്‍ച്ച് 31 വരെയുള്ള നികുതി നാല് ശതമാനമാക്കി ചുരുക്കിയെന്ന് 2014 - 15 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ പറഞ്ഞതിന്റെ യുക്തി എന്താണ്? ഇക്കാലത്ത് വിറ്റഴിച്ച ഉത്പന്നങ്ങള്‍ക്ക് നിയമപ്രകാരം ഈടാക്കേണ്ട നികുതി ഈടാക്കാതിരിക്കുകയോ ഈടാക്കിയ ശേഷം സര്‍ക്കാറിലേക്ക് ഒടുക്കാതിരിക്കുകയോ ചെയ്ത കമ്പനികള്‍ക്ക് കൊള്ളലാഭമെടുക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണ് ധനമന്ത്രി ചെയ്തത്.  ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാറിലേക്ക് ഒടുക്കണമെന്ന് വ്യവസ്ഥ ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പായോ എന്നും ആ ഇനത്തില്‍ സര്‍ക്കാറിന് എന്ത് വരുമാനം ലഭിച്ചുവെന്നും ആരെങ്കിലും പരിശോധിച്ചോ?


ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് പോയ വര്‍ഷങ്ങളില്‍, പ്രതിപക്ഷനിരയിലെ അംഗങ്ങളാരും തയ്യാറായില്ലെന്ന് കരുതണം. സ്വര്‍ണ വ്യാപാരികള്‍ക്ക് നികുതി കോമ്പൗണ്ട് ചെയ്ത് നല്‍കുന്ന സംവിധാനം തുടരാനും നിരക്കില്‍ ഇളവ് വരുത്താനും തീരുമാനിച്ചപ്പോള്‍ കൈക്കൂലിക്കുള്ള സാധ്യത ഇതാണെന്ന് വിശദീകരിച്ച്, ബാര്‍ മുതലാളിയുടെ ആരോപണം പുറത്തുവന്നതിന് ശേഷം, തോമസ് ഐസക്ക് ഒരു കുറിപ്പ് സാമൂഹിക മാധ്യമത്തിലൂടെ നല്‍കിയിരുന്നു. ബജറ്റില്‍ നികുതി നിരക്ക് കുറക്കാതെ വെക്കുകയും നിരക്ക് കുറക്കേണ്ടതിന്റെ ആവശ്യകത നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയെ ബോധ്യപ്പെടുത്തിയ ശേഷം മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം നിരക്ക് കുറക്കുകയും ചെയ്തു.  ഈ ഇടവേളയില്‍ സ്വര്‍ണ വ്യാപാരികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് തോമസ് ഐസക്ക് ആരോപിച്ചത്. ബാര്‍ മുതലാളി ആരോപണം ഉന്നയിച്ച ശേഷമാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് കൃതഹസ്തനും സാമ്പത്തിക വിശാരദനുമായ ഐസക്ക് ആലോചിച്ചതെന്ന് ചുരുക്കം.


ടെലിവിഷന്‍ ചര്‍ച്ചകളിലെ പതിവ് വിമര്‍ശങ്ങള്‍ക്കും ഒരാഴ്ചയിലധികം നീളാത്ത പ്രസ്താവനകളിലും ഒതുങ്ങും ബജറ്റ് വിലയിരുത്തലും പരിശോധനയുമെന്ന് കെ എം മാണിക്ക് തിട്ടമുണ്ടെന്ന് ചുരുക്കം. കൈക്കൂലിക്കോ അഴിമതിക്കോ സാധ്യതയുള്ള ഇളവുകളുടെ കാര്യത്തില്‍ അതിന് ആവശ്യപ്പെടുന്നവരും (വ്യക്തികളും കമ്പനികളും) ആ ആവശ്യം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും അംഗീകാരം നല്‍കുന്ന മന്ത്രിയും മാത്രമേ അറിയൂ. അതിനപ്പുറത്ത് അറിയണമെങ്കില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമുണ്ടാകണം. അതില്ലാതിരിക്കെ  ഇത്തരം നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകുകയും അതിന്റെ പാര്‍ശ്വങ്ങളിലെ കോഴ/അഴിമതി ആരോപണങ്ങള്‍ പോലുമാകാതെ സുരക്ഷിതമായിരിക്കുകയും ചെയ്യും. സര്‍ക്കാര്‍ - സ്വകാര്യ മേഖലയിലെല്ലായിടത്തും സ്വന്തം സംഘടനകളുണ്ടായിട്ട് കൂടി ഇത്തരം കാര്യങ്ങള്‍ അറിയാതെ പോകുന്നുവെങ്കില്‍ ഈ സംഘടനകളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും അവയില്‍ അംഗങ്ങളായവരുടെ സത്യസന്ധതയെക്കുറിച്ചും സി പി എം കൂലംകഷമായി ആലോചിക്കേണ്ടതുണ്ട്.


സംഗതികള്‍ ഇവ്വിധമായിരിക്കെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ശാഠ്യം ഉപേക്ഷിച്ച്, ബജറ്റ് നിര്‍ദേശങ്ങള്‍ പഠിക്കാനും അതിന്റെ ആഘാതവും അഴിമതി സാധ്യതകളും മനസ്സിലാക്കാനും അത് ജനങ്ങളിലേക്ക് എത്തിക്കാനും ശ്രമിക്കുന്നതാകും ഉചിതം. അതില്ലെങ്കില്‍ ഒരു ബാര്‍ മുതലാളിയുടെ ആരോപണം കേട്ട് സമരത്തിനിറങ്ങുകയും അതിന്റെ പാര്‍ശ്വത്തിലുണ്ടാകുന്ന (ഉണ്ടാക്കുന്ന) സംഘര്‍ഷങ്ങള്‍ക്ക് പിഴ മൂളുകയും ചെയ്യുന്ന സ്ഥിതിക്കാണ് ഏറെ സാധ്യത.


ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് - ജി എസ് ടി) രാജ്യത്ത് പ്രാവര്‍ത്തികമാക്കുക എന്ന ആശയം പ്രണാബ് കുമാര്‍ മുഖര്‍ജി ധനമന്ത്രിയായ കാലം മുതല്‍ പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയതാണ്. രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാനകാലമായപ്പോഴേക്കും അത് ഉടന്‍ നടപ്പാകുമെന്ന സ്ഥിതി വന്നു. ഏറ്റവുമൊടുവില്‍ 2016 ഏപ്രില്‍ ഒന്നുമുതല്‍ ജി എസ് ടി എന്ന് അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നു. ജി എസ് ടി നിലവില്‍ വന്നാല്‍ രാജ്യത്താകെ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഏകീകൃത നികുതിയാകും. മൂല്യ വര്‍ധിത നികുതി സമ്പ്രദായത്തിലെ സ്ലാബുകള്‍ ഉപയോഗിച്ച് നികുതി വര്‍ഷാവര്‍ഷം ക്രമീകരിക്കാനുള്ള സംസ്ഥാന ധനമന്ത്രിമാരുടെ അധികാരം, ജി എസ് ടി വരുന്നതോടെ തുലോം കുറയും. അതിന് മുമ്പൊരു കടുംവെട്ടിന് 2011 - 16 കാലമേയുള്ളൂവെന്ന് ധനമന്ത്രി സ്ഥാനമേല്‍ക്കുമ്പോള്‍ കെ എം മാണി കരുതിയോ? അതിന്റെ ഭാഗമാണോ കോഴി മുതല്‍ ക്വാറി വരെ നീളുന്ന നികുതി ഇളവ് പ്രഖ്യാപനങ്ങളും അതിന്മേലുയര്‍ന്ന കോഴയാരോപണങ്ങളും? ഇതേക്കുറിച്ചുള്ള അന്വേഷണമാണ് ആദ്യം നടക്കേണ്ടത്, അതിനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. ബജറ്റവതരണം തടഞ്ഞതുകൊണ്ട് ആ അന്വേഷണം നടക്കാന്‍ ഇടയില്ല തന്നെ.