2017-09-11

അടവ്, അങ്കത്തട്ടറിഞ്ഞാകുമോ?


''ശക്തമായ സി പി ഐ (എം) കെട്ടിപ്പടുക്കണം. ഇടത് ഐക്യം വ്യാപിപ്പിക്കണം. ഇടത്, ജനാധിപത്യ ശക്തികളെ ഒന്നിച്ചു നിര്‍ത്താന്‍ സാധിക്കണം. അതുവഴി ഇടത് ജനാധിപത്യ മുന്നണി രൂപവത്കരിക്കാനാകണം'' - ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്ത് സമാപിച്ചപ്പോള്‍ ആവിഷ്‌കരിച്ച അടവ് നയമാണ് വിവരിച്ചത്. ഈ അടവ് നയത്തിന്റെ ആവിഷ്‌കരണത്തിന് അടിസ്ഥാനമാക്കിയ, പാര്‍ട്ടി കൊണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ സമീപന രേഖയില്‍ ഇവ്വിധം പറയുന്നു - ''ബി ജെ പി, കോണ്‍ഗ്രസ്, മറ്റ് ബൂര്‍ഷ്വ - ഭൂവുടമ ശക്തികള്‍ എന്നിവകക്കുള്ള യഥാര്‍ത്ഥ ബദല്‍ ഇടത് ജനാധിപത്യ മുന്നണിയാണ്. ഇത് ജനകീയ ജനാധിപത്യ മുന്നണിയായിരിക്കണം. തെരഞ്ഞെടുപ്പോ സര്‍ക്കാര്‍ രൂപവത്കരണമോ മാത്രം ലക്ഷ്യമിട്ടുള്ളതാകരുത് ഈ മുന്നണി. തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ഇടത്തരക്കാര്‍, ചെറുകിട കച്ചവടക്കാര്‍ എന്ന് തുടങ്ങി വിവിധ വിഭാഗങ്ങളെയൊക്കെ പ്രതിനിധാനം ചെയ്യുന്ന ഒന്നായിരിക്കണം''. (എന്നുവെച്ചാല്‍ ജനകീയ ജനാധിപത്യ വിപ്ലവമെന്ന സി പി എം പരിപാടി നടപ്പാക്കാന്‍ പാകത്തിലുള്ള മുന്നണി).


2015ല്‍ സി പി എമ്മിന്റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍, ലോക്‌സഭയില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടി, നരേന്ദ്ര മോദിയുടെ ഏകാധിപത്യച്ഛായയുള്ള ഭരണം ഒരു വര്‍ഷം പിന്നിട്ടിരുന്നു. തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കലിനുള്ള അരങ്ങൊരുക്കല്‍ സംഘ്പരിവാരം തുടങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ബി ജെ പി - ആര്‍ എസ് എസ് സംയുക്തത്തിനെതിരെ രാഷ്ട്രീയ - പ്രത്യയശാസ്ത്ര സമരത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത് എന്ന് വിശാഖപട്ടണം കോണ്‍ഗ്രസ് വിലയിരുത്തി. വര്‍ഗീയതക്കെതിരായ പോരാട്ടം ഒറ്റക്ക് നടത്തിയാല്‍ പോരെന്നും നവ ഉദാരവത്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടവുമായി യോജിപ്പിക്കേണ്ടതാണെന്നും സി പി എം തീരുമാനിച്ചു. നവ ഉദാരവത്കരണ നയങ്ങള്‍ പിന്തുടര്‍ന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളും കൊടിയ അഴിമതിയുമാണ് ബി ജെ പിക്ക് ജനപിന്തുണയുണ്ടാക്കിക്കൊടുത്തതെന്നും പാര്‍ട്ടി വിലയിരുത്തി. കോണ്‍ഗ്രസിനെ തുടര്‍ന്നും എതിര്‍ക്കുമെന്ന് തീരുമാനിച്ചു. ആ തീരുമാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വ്യക്തമാകും വിധത്തില്‍, രാഷ്ട്രീയ നയരേഖയില്‍ ഇങ്ങനെ രേഖപ്പെടുത്തി - ''കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ പാര്‍ട്ടിക്ക് ഉണ്ടാകില്ല'.


സി പി എമ്മിന്റെ കൂടി പിന്തുണയോടെ അധികാരത്തിലിരുന്ന ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്തെ നടപടികളുടെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് രണ്ടാം യു പി എ സര്‍ക്കാറിന്റെ (അതിന് സി പി എം പിന്തുണയുണ്ടായിരുന്നില്ല) കാലത്ത് പുറത്തേക്കുവന്നത്. നിറംപിടിപ്പിച്ച നുണകളുടെ അകമ്പടിയോടെ നരേന്ദ്ര മോദി നടത്തിയ പ്രചാരണത്തിന് സാധുത നല്‍കുന്നതില്‍ ഈ ആരോപണങ്ങള്‍ വലിയ പങ്കുവഹിച്ചു. ആ നിലക്ക്, കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറാണ്, ബി ജെ പിക്ക് അധികാരത്തിലേക്ക് വഴിതുറന്നത് എന്ന് പറയാം. സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യാനന്തരമുള്ള കാലത്തും കോണ്‍ഗ്രസ് പിന്തുടര്‍ന്നിരുന്ന മൃദുഹിന്ദുത്വ നയങ്ങള്‍ ആര്‍ എസ് എസ്സിനും അവരുടെ രാഷ്ട്രീയ രൂപങ്ങള്‍ക്കും ജനമനസ്സില്‍ വേരോട്ടമുണ്ടാക്കിക്കൊടുത്തിട്ടുണ്ട് എന്ന് വിശാലമായ അര്‍ഥത്തില്‍ പറയാം. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകളെടുത്ത പല തീരുമാനങ്ങളും തീവ്ര വര്‍ഗീയ അജന്‍ഡകളെ മുന്നോട്ടുവെക്കാന്‍ ആര്‍ എസ് എസ്സിന് വഴിതുറന്നുകൊടുത്തിട്ടുണ്ടെന്നും പറയാം. അതിന്റെ ശരിതെറ്റുകള്‍ വിലയിരുത്തി, നേരിടേണ്ട ഭീഷണിയാണോ ഇന്ത്യന്‍ യൂനിയന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എന്നതാണ് പ്രധാനം.


യു പി എ സര്‍ക്കാറിന്റെ കൊടിയ അഴിമതിയും ജനവിരുദ്ധ നയങ്ങളും ബി ജെ പിക്ക് വഴിയൊരുക്കിയെന്ന് പറയുമ്പോള്‍, ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് അഴിമതിക്ക് കളമൊരുങ്ങിയപ്പോള്‍ അതുമനസ്സിലാക്കി ചെറുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന കുറ്റസമ്മതം കൂടിയാണ് സി പി എം നടത്തുന്നത്. അഴിമതി സാധ്യത മനസ്സിലാക്കി ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍, അതിനെ ജനപിന്തുണയായി വളര്‍ത്തി, പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകാന്‍ സാധിച്ചില്ലെന്ന് കൂടിയാണ്. ജനപിന്തുണ വര്‍ധിച്ചില്ലെന്ന് മാത്രമല്ല, വലിയ സ്വാധീനമുണ്ടായിരുന്ന പശ്ചിമ ബംഗാളില്‍ അത് തകരുക കൂടിയാണ് സംഭവിച്ചത് (ആ തകര്‍ച്ചക്ക് മറ്റു കാരണങ്ങള്‍ ഉണ്ടെങ്കിലും).


കോണ്‍ഗ്രസ് തുടക്കമിടുകയയും 1991മുതല്‍ അമിത വേഗത്തില്‍ നടപ്പാക്കാന്‍ ആരംഭിക്കുകയും ചെയ്ത സാമ്പത്തിക പരിഷ്‌കരണ - ഉദാരവത്കരണ നയങ്ങളെ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കുകയാണ് ബി ജെ പി ചെയ്യുന്നത്. 1998 മുതല്‍ 2004 വരെ ബി ജെ പിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരത്തിലിരുന്ന കാലത്ത് നടപ്പാക്കിയതിനേക്കാള്‍ ഊര്‍ജിതമായാണ് ഇപ്പോള്‍ നടപ്പാക്കുന്നത് എന്ന വ്യത്യാസമേയുള്ളൂ. 1998 മുതല്‍ 2004 വരെ വാജ്പയി സര്‍ക്കാറിന്റെ കാലത്ത് അടിത്തറയിട്ട അഴിമതികളാണ് (ടെലികോമും കല്‍ക്കരിയും) ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ഭീമാകാരം ആര്‍ജിച്ചത്. അഴിമതിയുടെ കാര്യത്തിലും ഇവര്‍ക്കുതമ്മില്‍ വലിയ ഭിന്നതയില്ലെന്ന് അര്‍ഥം. അക്കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ സി പി എമ്മിനും ഇടതുപക്ഷത്തിനും സംഭവിച്ച വലിയ വീഴ്ച കൂടിയാണ് കോണ്‍ഗ്രസിന് ബദലായി ബി ജെ പിയെ വളര്‍ത്തിയത്. അത്തരത്തിലൊരു ബദലായി വളരാനോ ബദല്‍ സഖ്യത്തെ ശക്തിപ്പെടുത്തി നിര്‍ത്താനോ സി പി എമ്മിനോ ഇടതു പാര്‍ട്ടികള്‍ക്കോ സാധിച്ചില്ല. വര്‍ഗ വൈരുധ്യത്തില്‍ അധിഷ്ഠിതമായി മാത്രം, ഭിന്ന സ്വത്വങ്ങളില്‍ അധിഷ്ഠിതമായ ജനതയെ രാഷ്ട്രീയമായി ഏകോപിപ്പിക്കാനാകില്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായില്ല, ഇപ്പോഴുമുണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനും ബി ജെ പിക്കും ബദലായ രാഷ്ട്രീയ ധാരയുണ്ടാകണമെന്ന ആഗ്രഹം ആഗ്രഹമായി തന്നെ തുടര്‍ന്നു.


1978ലെ പത്താം പാര്‍ട്ടി കോണ്‍ഗ്രസാണ് ഇടത് ജനാധിപത്യ സഖ്യമെന്ന ആശയം ആദ്യമായി മുന്നോട്ടുവെക്കുന്നത്. നാല് ദശകം പിന്നിടുമ്പോള്‍ പ്രാവര്‍ത്തികമായ ഇടങ്ങളില്‍ പോലും ആ സഖ്യം ദുര്‍ബലമായ കാഴ്ചയാണ് കാണുന്നത്. എന്നിട്ടും വിശാഖപട്ടണം കോണ്‍ഗ്രസ് ഈ സഖ്യമാണ് രാജ്യത്തിന് ഉചിതമായ ബദലെന്ന കാഴ്ചപ്പാട് ആവര്‍ത്തിച്ചു. സി പി എമ്മിനെ കൂടുതല്‍ ശക്തമാക്കണമെന്നും നിശ്ചയിച്ചു. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന തീരുമാനം സ്വപ്‌നമായി ശേഷിക്കുന്നു. കേരളം, ബംഗാള്‍, ത്രിപുര എന്നിവക്കപ്പുറത്ത് ഇടതു ജനാധിപത്യ സഖ്യമെന്നത് മരീചികയുമാണ്. ഈ സാഹചര്യത്തിലാണ്, നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി അടവു നയത്തില്‍ മാറ്റം വരുത്തുന്ന കാര്യം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്.


ബി ജെ പി - ആര്‍ എസ് എസ് സംയുക്തത്തെ മുഖ്യമായി എതിര്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിനെയും എതിര്‍ക്കുക എന്ന നയം മാറുകയെന്നതാണ് അടവുനയത്തില്‍ വരാനുള്ള ഏകമാറ്റം. അതിലേക്ക് വലിയ ആലോചനകള്‍ ഇനിയും വേണ്ടതുണ്ടെന്ന് സി പി എമ്മിന് ഇപ്പോഴും തോന്നുന്നുവെങ്കില്‍ ആ പാര്‍ട്ടി, സമകാലിക രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ എത്രത്തോളം ഗൗരവത്തിലാണ് കാണുന്നത് എന്ന് സംശയിക്കേണ്ടിവരും.


കോണ്‍ഗ്രസിന് ഒറ്റക്ക് ഇന്ത്യന്‍ യൂനിയനില്‍ അധികാരത്തില്‍ വരാനാകില്ലെന്ന് 1990കളുടെ ആദ്യത്തോടെ തെളിഞ്ഞതാണ്. ആ പാര്‍ട്ടിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയും ചെയ്യുന്നു. പ്രാദേശിക പാര്‍ട്ടികള്‍, ജനതാപാര്‍ട്ടി ചിതറിത്തെറിച്ചുണ്ടാകുകയും മണ്ഡല്‍ രാഷ്ട്രീയത്തോടെ കരുത്താര്‍ജിക്കുകയും ഏറിയും കുറഞ്ഞും അത് നിലനിര്‍ത്തുകയും ചെയ്യുന്ന ദളങ്ങള്‍, ഇടതു പാര്‍ട്ടികള്‍ ഒക്കെ ചേര്‍ന്നാലേ ഏകാധിപതിയെയും അദ്ദേഹത്തിന്റെ കീഴിലുള്ള പാര്‍ട്ടിയെയും എതിരിട്ടുനോക്കാനെങ്കിലും സാധിക്കൂ എന്നതാണ് സ്ഥിതി. അതുണ്ടായാല്‍പ്പോലും സംഘ്പരിവാരം ഉയര്‍ത്തിവിടുന്ന വിദ്വേഷ - വര്‍ഗീയ രാഷ്ട്രീയത്തെ ഏതളവില്‍ പ്രതിരോധിക്കാനാകുമെന്ന് സംശയം. അപ്പോഴാണ് കോണ്‍ഗ്രസിനോടുള്ള ബന്ധം എങ്ങനെ വേണമെന്നതില്‍ കൂലംകഷമായ ആലോചനക്ക് സി പി എം തയ്യാറാകുന്നത്, ആ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ എതിരാളിയാകയാല്‍ കേരളത്തിലെ സി പി എം നേതാക്കള്‍ പരോക്ഷമായി പറയുന്നത്.


2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിച്ചിരുന്നുവെന്നതും അത്, കേരളത്തിലെ തിരഞ്ഞെടുപ്പുഫലത്തെ ഒരു വിധത്തിലും ബാധിച്ചിരുന്നില്ലെന്നതും ഇവരുടെ ഓര്‍മയിലേ ഇല്ലെന്ന് തോന്നുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫും ഇടതുപക്ഷവും നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍, തൊട്ടയല്‍പക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സി പി എം നേതാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും  വേദി പങ്കിട്ട്, ഒരു മുന്നണിക്കായി വോട്ടുചോദിച്ചിരുന്നു.
നവ ഉദാരവത്കരണ നയങ്ങളാണോ അക്രമോത്സുകവും അധിനിവേശോദ്യുക്തവുമായ തീവ്ര ഹിന്ദുത്വ നയങ്ങളാണോ കൂടുതല്‍ അപകടകരമെന്ന് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, നവ ഉദാരവത്കരണ നയങ്ങള്‍ വര്‍ഗീയതക്ക് വളമായിട്ടുണ്ടെന്ന വാദമുയര്‍ത്തി, രണ്ടിനെയും ഒരുപോലെ എതിര്‍ക്കണമെന്ന് ന്യായം പറയുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമാണ്.


നവ ഉദാരവത്കരണ നയങ്ങളില്‍ നിന്ന് മാറിക്കൊണ്ട്, സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുക എന്നത് സി പി എം ഒറ്റക്ക് അധികാരത്തില്‍ വന്നാല്‍പ്പോലും അസാധ്യമാണെന്ന് അറിയാത്തവരല്ല ഈ വാദമുയര്‍ത്തുന്നത്. വന്‍കിടക്കാര്‍ക്ക് വലിയ അവസരങ്ങള്‍ തുറന്നിടുകയും പാവപ്പെട്ടവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പലതും നടപ്പാക്കുന്നത്. അതിലൊരു മാറ്റമുണ്ടാക്കുക എന്നത് മാത്രമേ കരണീയമായുള്ളൂ. ഉദാരവത്കരണം രാജ്യത്തെ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നുവെന്ന് പഠിക്കാനും അതിനനുസരിച്ച് രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം വരുത്താനും ശ്രമിക്കുമെന്ന് നേരത്തെ സി പി എം പ്രഖ്യാപിച്ചിരുന്നു. അതിലേക്ക് മാറുകയും കമ്മ്യൂണിസ്റ്റ് സ്വഭാവം നിലനിര്‍ത്തുക എന്നതിനപ്പുറത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും നിലനില്‍ക്കുകയും പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഇപ്പോഴത്തെ ആവശ്യമെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. അതുണ്ടാകുന്നില്ലെങ്കില്‍ വര്‍ഗീയ ഫാസിസത്തിനെതിരായ ഉറച്ച നിലപാടുകാരാണ് 'ഞങ്ങളെ'ന്ന അവകാശവാദം കവലപ്രസംഗങ്ങളില്‍ മാത്രമേ ഉണ്ടാകൂ. വൈകാതെ, ആ അവകാശവാദം കവല പ്രസംഗങ്ങളില്‍ പോലും ഉന്നയിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും.


നിലനില്‍പ്പ് ഒരു വലിയ ചോദ്യമായി മുന്നിലുണ്ടെന്നും ആ ചോദ്യം പാര്‍ട്ടി മാത്രമല്ല, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ സംവിധാനവും നേരിടുന്നതാണെന്നും നേതാക്കള്‍ സ്വയം മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകരും അനുഭാവികളുമൊക്കെ ഇത് വളരെ നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അതിനനുസരിച്ച് നയം നിശ്ചയിച്ച് നടപ്പാക്കുന്നതിന് പാര്‍ട്ടി കോണ്‍ഗ്രസ് വരെ പോലും കാത്തിരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. മുഖ്യ ശത്രുവിനെ മാത്രമല്ല, അവര്‍ക്ക് വളരാന്‍ പാകത്തിലുള്ള നയങ്ങള്‍ പിന്തുടര്‍ന്നവരെ/പിന്തുടരുന്നവരെ കൂടി എതിര്‍ക്കണമെന്ന വാദം തത്വത്തില്‍ ശരിയായിരിക്കാം. പക്ഷേ, രാജ്യമെത്തിനില്‍ക്കുന്ന  വലിയ അപകടം പരിഗണിക്കുമ്പോള്‍ അത് പ്രായോഗികമല്ല.

2017-09-09

കശാപ്പ് (നിറയൊഴിച്ചും അല്ലാതെയും)


വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഭരണകൂടത്തിന്റെ, അതിന് നേതൃത്വം നല്‍കുന്നവരുടെ, അവരുള്‍ക്കൊള്ളുന്ന പാര്‍ട്ടിയുടെ, അതിനെ നിയന്ത്രിക്കുന്ന 'സാംസ്‌കാരിക സംഘടന'യുടെ, അതിന് കീഴിലുള്ള പരിവാരത്തിന്റെ ഒക്കെ അജന്‍ഡകളോടും പ്രവൃത്തികളോടുമുള്ള എതിര്‍പ്പുകളെ അടിച്ചൊതുക്കുന്നതിനെയാണ് പൊതുവില്‍ അസഹിഷ്ണുത എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. ആ അളവില്‍ മാത്രമാണോ നരേന്ദ്ര മോദിയാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യന്‍ യൂനിയനില്‍ അരങ്ങേറുന്ന അതിക്രമങ്ങളെ കാണേണ്ടത്? ഭരണഘടന ഉറപ്പുനല്‍ക്കുന്ന സ്വാതന്ത്ര്യങ്ങളിലുള്ള അധിനിവേശമാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്. അതിനെ അസഹിഷ്ണുത എന്ന വൃത്തത്തിലേക്ക് ചുരുക്കുന്നത്, അപകടത്തെ അതിന്റെ ആഴത്തില്‍ മനസ്സിലാക്കാതെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ആ അധിനിവേശത്തിന്റെ പുതിയ ഇരയാണ് ഗൗരി ലങ്കേഷ്.


തീവ്ര ഹിന്ദുത്വത്തെ, അധികാരസ്ഥാപനത്തിന് അതുപയോഗിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തെ ഒക്കെ നിശിതമായി വിമര്‍ശിച്ചിരുന്നു ഗൗരി ലങ്കേഷ്. തീവ്ര ഹിന്ദുത്വം രാജ്യത്തിന്റെ ജനാധിപത്യത്തെ, മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കുകയും സ്വതന്ത്ര വായു നിഷേധിക്കുകയും ചെയ്യുമെന്ന് ഏറെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു അവര്‍. രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമിട്ട് എല്‍ കെ അഡ്വാനി രഥയാത്ര നടത്തിയപ്പോള്‍, അതിന്റെ ചുവടുപിടിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍, ബാബരി മസ്ജിദ് തകര്‍ത്ത് ന്യൂനപക്ഷത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടപ്പോള്‍, ഗുജറാത്തില്‍ വംശഹത്യാ ശ്രമം അരങ്ങേറിയപ്പോള്‍ ഒക്കെ ഗൗരി തന്റെ ഉറച്ച അഭിപ്രായം ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ലങ്കേഷ് പത്രികയിലും പിന്നീട് സ്വന്തമായി ആരംഭിച്ച ഗൗരി ലങ്കേഷ് പത്രിക എന്ന ടാബ്ലോയിഡിലും മറ്റ് പത്രങ്ങളിലും എഴുതിയ ലേഖനങ്ങളിലൂടെ മാത്രമല്ല, തെരുവില്‍ ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങളിലും അവരുടെ ശബ്ദമുയര്‍ന്നിരുന്നു. അത്തരത്തിലൊരാളെ വെടിവെച്ചിടുമ്പോള്‍ സമാന ആശയക്കാരായ മറ്റു നിരവധി പേര്‍ക്കുള്ള മുന്നറിയിപ്പാണത്. നരേന്ദ്ര ധാബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും എം എം കല്‍ബര്‍ഗിയെയും വധിച്ചതിലൂടെ സൃഷ്ടിച്ച ഭീതിയുടെ ആവരണം കുറേക്കൂടി കനത്തതാക്കുകയാണ്.


2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍, അടുത്തത് നരേന്ദ്ര മോദിയുടെ ഭരണമാണെന്ന് വിവിധ അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചപ്പോള്‍ മുതല്‍ സംഘ്പരിവാരം ഈ പ്രവൃത്തി തുടങ്ങിയിരുന്നു. എതിര്‍പ്പുന്നയിക്കുന്നവരെ നിശ്ശബ്ദരാക്കുക എന്നത് ഏകാധിപത്യത്തിന്റെ, വര്‍ഗീയ ഫാസിസത്തിന്റെ വിജയത്തില്‍ നിര്‍ണായകമാണ്. അതുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധി, പൗരാവകാശങ്ങള്‍ റദ്ദാക്കുകയും മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തത്. ഇപ്പോള്‍ നിയമത്തിന്റെ വിവിധ ഉപാധികളെ ഉപയോഗപ്പെടുത്തിയും അക്രമിക്കൂട്ടങ്ങളെ സൃഷ്ടിച്ചും പൗരന്‍മാരെ നിശ്ശബ്ദ വിധേയരാക്കി നിര്‍ത്താന്‍ ശ്രമിക്കുകയാണ് സംഘ്പരിവാരം.


ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ രാജ്യം വിട്ടുപോകുമെന്ന് പ്രഖ്യാപിച്ച യു ആര്‍ അനന്തമൂര്‍ത്തിയെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആഹ്വാനം നല്‍കിയിരുന്നു സംഘ്പരിവാര നേതാക്കള്‍. അനന്തമൂര്‍ത്തി മരിച്ചപ്പോള്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും 'രാജ്യദ്രോഹി' ഇല്ലാതായതിനെ ആഘോഷിക്കുകയും ചെയ്തു അവര്‍. ഗോമാംസത്തിന്റെ പേരില്‍ നടന്ന കൊലകള്‍, മര്‍ദനങ്ങള്‍ ഒക്കെ നിശ്ശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഗുജറാത്തില്‍ വംശഹത്യാ ശ്രമത്തോടെ സ്ഥാപിച്ചെടുത്ത ഭീതിയുടെ അന്തരീക്ഷം, തുടര്‍ച്ചയായ ഭരണം നല്‍കിയെന്ന തിരിച്ചറിവില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ തന്ത്രമെന്ന് കരുതണം. ഗുജറാത്തിലെ വര്‍ഗീയ - വംശഹത്യാ അജന്‍ഡക്ക് കാര്‍മികത്വം വഹിച്ചവര്‍ അധികാരവും പാര്‍ട്ടിയും ഭരിക്കുമ്പോള്‍ അത് സ്വാഭാവികമാണ്.


സംഘ്പരിവാരത്തിന്റെ അജന്‍ഡകളുമായി ഒരു കാലത്തും യോജിച്ചുപോകാന്‍ സാധിക്കാത്തവരാണ് മുസ്‌ലിംകളും ദളിതുകളും.  ഗോമാംസത്തിന്റെ പേരില്‍ തല്ലലും കൊല്ലലും പതിവാക്കിയവര്‍, ഭരണത്തെ ഉപയോഗിച്ച് കശാപ്പിന് വേണ്ടിയുള്ള കന്നുകാലിക്കച്ചവടം നിരോധിച്ചത്, ഉപജീവനത്തിന് വഴിയില്ലാതാക്കുമെന്ന മുന്നറിയിപ്പ് ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നല്‍കാനായിരുന്നു. അക്രമത്തിലൂടെയും ഭരണനടപടികളിലൂടെയും ഈ വിഭാഗങ്ങളെ നിസ്സഹായരും നിശ്ശബ്ദരുമാക്കുകയും രാഷ്ട്രീയമായി നിഷ്‌ക്രിയരാക്കുകയും ചെയ്താല്‍ ഹിന്ദുത്വ അജന്‍ഡകളുമായുള്ള മുന്നോട്ടുപോക്ക് എളുപ്പത്തിലാകുമെന്ന കണക്കുകൂട്ടല്‍. ഭരണകൂടത്തെ അനുസരിച്ച്, അതിന്റെ കല്‍പ്പനകളെ ശിരസ്സാവഹിച്ച് ജീവിക്കാന്‍ തയ്യാറുള്ളവര്‍ക്കു മാത്രമേ ഭാവി ഹിന്ദു രാഷ്ട്രത്തില്‍ സ്ഥാനമുള്ളൂവെന്ന സന്ദേശവും.


2014ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തു തന്നെ ഇന്ത്യയിലെ മാധ്യമങ്ങളില്‍ വലിയൊരുവിഭാഗം നരേന്ദ്ര മോദി പക്ഷം ചേര്‍ന്നിരുന്നു. മോദിയുടെ ആധിപത്യത്തിലേക്ക് ഇന്ത്യന്‍ യൂനിയന്‍ മാറിയതോടെ ബാക്കിയുള്ളവയും. ഒരു ടെലിവിഷന്‍ ശൃംഖലയുടെ ഭൂരിപക്ഷ ഓഹരികള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് സ്വന്തമാക്കിയപ്പോള്‍ തീവ്ര ഹിന്ദുത്വത്തെ എതിര്‍ത്തു നിന്ന രാജ്ദീപ് സര്‍ദേശായിക്കും സാഗരിക ഘോഷിനും പുറത്തേക്കുള്ള വഴിതുറക്കുക മാത്രമല്ല സംഭവിച്ചത്, രാജ്യത്താകെ വേരുകളുള്ള വലിയൊരു ശൃംഖലയൊന്നാകെ സ്തുതിപാഠക സ്ഥാനത്തേക്ക് എത്തുക കൂടിയായിരുന്നു. വഴങ്ങാതെ നിന്ന എന്‍ ഡി ടി വി അനധികൃത സമ്പാദ്യത്തിന്റെ പേരില്‍, മുന്‍കാലത്തെടുത്ത വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ (തിരിച്ചടച്ചുവെന്ന രേഖ പോലും സ്വീകരിക്കപ്പെടുന്നില്ല) ഒക്കെ കേസുകള്‍ നേരിടുന്നു. പലവിധത്തില്‍ സമ്മര്‍ദത്തിലാക്കി, ഭരണകൂടത്തിന്റെ സ്തുതിപാഠകരാക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനെ നിയമവഴിയില്‍ നേരിടാന്‍ ശ്രമിക്കുന്നുണ്ട് ആ സ്ഥാപനം. പല കോണുകളില്‍ നിന്നുള്ള ഞെരിക്കലിനെ നേരിട്ട് എത്രകാലം നില്‍ക്കാന്‍ സാധിക്കുമെന്നത് കണ്ടറിയണം.


രാഷ്ട്രീയത്തിലും സമാനമായ നടപടികള്‍ കാണാം. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ എം എല്‍ എമാരെ കൂറുമാറ്റി ആ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കി. ബീഹാറില്‍ മഹാസഖ്യമുണ്ടാക്കി ബി ജെ പിയെ വെല്ലുവിളിച്ച ലാലു പ്രസാദ് യാദവിനെ കേസുകളിലൂടെ വേട്ടയാടുന്നു. അഴിമതി ആരോപണങ്ങള്‍ ലാലുവിനെതിരെ മുമ്പുമുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. പുതിയ ആരോപണങ്ങളുണ്ടായാല്‍ അതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനും ആരും എതിരല്ല. പക്ഷേ, ലാലുവിനെയും കുടുംബത്തെയുമൊന്നാകെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിന് പിന്നില്‍, എതിര്‍പ്പുന്നയിക്കുന്നവരെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യം കാണാതിരിക്കാനാകില്ല. സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങി വിവിധ ഏജന്‍സികളെ അതിനായി ഉപയോഗിക്കുകയും ചെയ്യുന്നു.


ശ്വാസം മുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ രോഷമുയരാന്‍ സാധ്യതയുള്ള മറ്റൊരിടം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളുമാണ്. അവിടെയും ഭരണകൂടത്തിന്റെയും സംഘ്പരിവാരത്തിന്റെയും പ്രഹരമുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റു, ഹൈദരാബാദ് സര്‍വകലാശാലകളില്‍, മദ്രാസ് ഐ ഐ ടിയില്‍, പുനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒക്കെ കണ്ടത് അതാണ്. ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും കേന്ദ്രങ്ങളായി ഇവിടങ്ങള്‍ മുദ്രകുത്തപ്പെട്ടു. എതിരഭിപ്രായം പറയുന്നവര്‍ രാജ്യദ്രോഹികളായി. സ്വയം ജീവനെടുത്ത് പ്രതിഷേധിച്ചവരെപ്പോലും അവഹേളിച്ചു. പ്രതിഷേധത്തിന്റെ സ്വാഭാവികയിടങ്ങളായിരുന്ന ക്യാമ്പസുകള്‍ ഏറെക്കുറെ നിശ്ചലമായതാണ് രാജ്യം പിന്നീട് കണ്ടത്.


ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും വംശഹത്യാശ്രമത്തിന്റെ നടത്തിപ്പില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന പരാതിക്ക് നിയമവഴിയിലൂടെ സാധൂകരണമുണ്ടാക്കാനും ശ്രമിച്ച ടീസ്റ്റ സെറ്റല്‍വാദ്, വിദേശത്തു നിന്ന് അനധികൃതമായി പണം സ്വീകരിച്ച കേസില്‍ പ്രതിയാണ് ഇപ്പോള്‍. അവരുടെ സന്നദ്ധ സംഘടനയുടെ സാമ്പത്തിക സ്രോതസ്സ് തടഞ്ഞ് അതിനെ നിര്‍വീര്യമാക്കി. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മറ്റു നിരവധി സന്നദ്ധ സംഘടനകളുടെയും ഫണ്ടും തടയപ്പെട്ടു.


ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് നരേന്ദ്ര ധാബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ ജീവനുകള്‍. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ നിശ്ശബ്ദരാക്കാനുള്ള തിരഞ്ഞെടുത്ത കൊലകള്‍. ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നീ നാലുപേര്‍ക്കിടയില്‍ ആശയഐക്യം ഏറെയുണ്ടായിരുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്ത, തീവ്ര ഹിന്ദുത്വ അജന്‍ഡകളെ ശക്തമായി വിമര്‍ശിച്ച, സമൂഹത്തിലെ അസമത്വത്തെ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു എല്ലാവരും. വ്യക്തി എന്ന നിലയില്‍ ആര്‍ക്കെങ്കിലും ഇവരോട് വിരോധമുണ്ടാകാന്‍ കാരണമുണ്ടായിരുന്നില്ല, ആര്‍ക്കെങ്കിലും അങ്ങനെ വിരോധമുണ്ടായിരുന്നുവെന്നതിന് ഇതുവരെ തെളിവുമില്ല. ഇവര്‍ ഉറച്ചുവിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആശയങ്ങളല്ലാതെ മറ്റൊരു കാരണം ഈ കൊലക്ക് കാണുന്നുമില്ല. ധാബോല്‍ക്കറുടെയും പന്‍സാരെയുടെയും കല്‍ബുര്‍ഗിയുടെയും ജീവനെടുത്ത അതേ ശക്തികള്‍ തന്നെയാണ് ഗൗരി ലങ്കേഷിന്റെ കൊലക്കു പിന്നിലുമെന്ന നിഗമനം അതുകൊണ്ടാണ്. കൊലക്കു ശേഷം സംഘ്പരിവാര പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ച നികൃഷ്ടമായ അഭിപ്രായങ്ങള്‍ ഈ നിഗമനത്തെ ശരിവെക്കുന്നു.


ധാബോല്‍ക്കറില്‍ തുടങ്ങി ഗൗരിയിലെത്തിനില്‍ക്കുന്ന കൊലകള്‍ക്ക് ഭയാനകമായ സാമ്യങ്ങളുണ്ട്. എല്ലാവരുടെ നേര്‍ക്കും വെടിയുതിര്‍ത്തത് തൊട്ടടുത്തു നിന്ന്, ഒരേയിനം പിസ്റ്റള്‍ ഉപയോഗിച്ച്. മോട്ടോര്‍ സൈക്കിളിലെത്തി, കൃത്യം നടത്തി അപ്രത്യക്ഷരായ അക്രമികള്‍.  ധാബോല്‍ക്കറിനെയും ഗോവിന്ദ് പന്‍സാരെയെയും കൊലപ്പെടുത്തിയത് സംഘ്പരിവാറുമായി ബന്ധമുള്ള സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരാണ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്ക് കല്‍ബുര്‍ഗിയുടെ കൊലയില്‍ പങ്കുണ്ടോ എന്ന സംശയം സജീവമായി നില്‍ക്കുകയും ചെയ്യുന്നു. സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന നിര്‍ദേശം 2011ല്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ ആഭ്യന്തര മന്ത്രിയായിരിക്കെ യു പി എ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നുവെന്നതിന് ഇപ്പോള്‍ വലിയ പ്രാധാന്യം കൈവരുന്നു. മക്ക മസ്ജിദിലും മലേഗാവിലും അജ്മീര്‍ ദര്‍ഗയിലുമൊക്കെ സ്‌ഫോടനങ്ങള്‍ നടത്തിയ ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ച് ഗൗരവത്തില്‍ അന്വേഷിക്കാനുള്ള ഇച്ഛാശക്തിയും അന്നത്തെ യു പി എ സര്‍ക്കാറിനുണ്ടായില്ല, അതിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിനുമുണ്ടായില്ല. അതിന്റെ പ്രതിഫലം കൂടിയാണ് ഏകാധിപത്യത്തിന്റെയും തീവ്ര ഹിന്ദുത്വത്തിന്റെയും കൈകളില്‍ നിന്ന് രാജ്യം ഇപ്പോള്‍ സ്വീകരിക്കുന്നത്.


പല ഇടങ്ങളില്‍, പല രൂപങ്ങളില്‍ വേട്ട നടക്കുകയാണ്. അതുകൊണ്ടു തന്നെ അതിനെ അസഹിഷ്ണുതയുടെ പ്രകടനമായോ അപ്രഖ്യാപിത അടിയന്തരാവസ്ഥയായോ അല്ല, ഏകാധിപത്യത്തിന്റെ, തീവ്ര ഹിന്ദുത്വത്തിന്റെ അധിനിവേശമായി വേണം കാണാന്‍. രാജ്യത്തിന്റെ എഴുപതാണ്ടോളം നിലനിന്ന സ്വഭാവ സവിശേഷതകളെയൊക്കെ ഇല്ലായ്മ ചെയ്യാനുള്ള അധിനിവേശം.

2017-08-07

വെള്ളം ചേര്‍ക്കാത്ത കള്ളം അഥവാ ക്രമസമാധാനം


അരച ശിരോമണി, ആപല്‍ ബാന്ധവന്‍, അന്നദാന പ്രഭു എന്നിത്യാദി വിശേഷണങ്ങള്‍ മതിയാകാത്ത നേതാവ്. മരണം പോലും ആധാറില്‍ ചേര്‍ത്ത്, ജനത്തിന്റെ ക്ഷുത്പിപാസാദികള്‍ ഇല്ലായ്മ ചെയ്യുന്നതിന് അഹോരാത്രം വിയര്‍പ്പൊഴുക്കുന്ന പുണ്യദേഹം. ഇന്ധന സബ്‌സിഡി പാടെ ഇല്ലാതാക്കി, സമത്വസുന്ദരരാജ്യ സൃഷ്ടി വേഗത്തിലാക്കുന്ന ബൃഹദാശയന്‍. ആ ദേഹത്തില്‍ ദേഹിയായി ഭാരത ജനങ്ങളുടെ പാര്‍ട്ടിയും ആ പാര്‍ട്ടിക്ക് സംസ്‌കാരിക ദേശീയതുടെ അടിത്തറ വന്ദേമാതരമീണത്തില്‍ ചൊല്ലിപ്പടുക്കുന്ന സ്വയം സേവകരുടെ സംഘടനയും. സാംസ്‌കാരിക ദേശീയത വന്യമോ അക്രമോത്സുകമോ ആകേണ്ടപ്പോള്‍ ആയതിലേക്ക് അവതാരമെടുക്കുന്ന പരദശം പരിവാര സംഘങ്ങള്‍ വേറെയും. അതിന്റെ അപഹാരം രാജ്യത്താകെ അരങ്ങേറുമ്പോള്‍ ഇങ്ങ് തെക്ക്, നാല് കോടിയില്‍ താഴെ വരുന്ന ജനങ്ങളില്‍ ഇളക്കമുണ്ടാക്കാന്‍ സാധിക്കാതിരുന്നാല്‍ മാനക്കേട് തന്നെ. അരച ശിരോമണിക്ക്, അരച വിശ്വസ്തനും കുതന്ത്ര വിദഗ്ധനുമായ സചിവോത്തമന്, സാംസ്‌കാരിക ദേശീയതയുടെ അവതാരമായ ഭഗവാന് ഒക്കെ.


പരിഹാരം ഉടനുണ്ടാകണം. അതിനുപായം പലതാലോചിച്ചു, തച്ചുശാസ്ത്ര വിധിപ്രകാരം തന്ത്രങ്ങള്‍ പണിതൊരുക്കി, കൈക്കാരന്മാരെ മാറ്റി നോക്കി, ശേവുകക്കാരായി ചേകവന്‍മാരെ ഇറക്കി - ചക്ക വീണു മുയലു ചത്തത് പോലൊരു നേമം മാത്രം. അതിന്‍മേലുന്നി ചുറ്റോടുചുറ്റ് വേരുന്നാമെന്ന് കരുതിയപ്പോഴാണ്, ഇല്ലാത്ത അധികാരമുപയോഗിച്ച് നേതാക്കള്‍ പണക്കൊയ്ത്ത് നടത്തിയതിന്റെ കഥ പുറത്തുവന്നത്. ഒന്നാണെങ്കില്‍ ഒന്നെന്ന് കരുതി തള്ളാമായിരുന്നു. ഒന്നിന് പുറകെ ഒന്നായി, പല ദേശങ്ങളില്‍ നിന്ന്. ആരൊക്കെ എന്തിനൊക്കെ പണം വാങ്ങിയെന്ന് ആര്‍ക്കും തിട്ടമില്ലാത്ത സ്ഥിതി. അഴിമതിയുടെ മത്തുപിടിപ്പിക്കുന്ന വാസന. ഒരു കുറിക്ക് നറുക്കു ചേര്‍ക്കാത്തതില്‍ മനം നൊന്ത് ശേവുകക്കാരായ ചേകവരുടെ മുതലാളി വെള്ളം ചേര്‍ക്കാതെ അതൃപ്തി അറിയിച്ചു. നിവൃത്തികേടില്‍, കുമ്മനക്കോനാതിരി നാലുകെട്ടിന്റെ പടിയടച്ച് മൗനദീക്ഷ സ്വീകരിച്ചു. പതിനാറുകെട്ടില്‍ പണിതൊരുക്കുന്ന രാജകാര്യാലയം വൃഥാവിലാകുമല്ലോ എന്ന് ഖിന്നനായി.


അങ്ങനെയിരിക്കുമ്പോഴാണ് കേരള ഭരണ നേതൃത്വത്താല്‍ അഹംകൊണ്ട കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ വഴിയൊരുക്കിയത്. അടിക്ക് തിരിച്ചടി അവരുടെ ശീലമാണ്. അതിലെ പ്രയോഗം തെറ്റിയില്ല, പരിവാരത്തിന്. ശ്രീകാര്യത്ത് ചോരകണ്ടപ്പോള്‍, അഴിമതിയുടെ വാസനക്ക് കുറവുണ്ടായി. ശ്രീകാര്യവും തലസ്ഥാനത്തെ ക്രമസമാധാനനിലയും കൊഴുപ്പിച്ചാല്‍, സ്വയം സേവകരായ നരേന്ദ്രനും കോവിന്ദനും ബാക്കി നോക്കുമെന്ന പ്രതീക്ഷയായി. ശേഷം കാഴ്ചയുടെ ആട്ടക്കഥ തയ്യാറാകുകയാണ്. 2016 മെയ് അവസാനത്തോടെ പ്രഖ്യാപിച്ച തെരുവിലെ പ്രതിപക്ഷം ആട്ടക്കഥ. രൗദ്രമാണ് മുഖ്യ വേഷം.


കേരളമെന്ന ചെറുദേശത്ത് സ്വയം സേവകര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നില്ല, ജനങ്ങളുടെ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല, അഥവാ പ്രവര്‍ത്തിച്ചാല്‍ ജീവന് ഭീഷണി, ഭീഷണിയില്‍ പൊലിഞ്ഞ ജീവനുകള്‍ നിരവധി. സ്വയം സേവകര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, പിന്നാക്ക വിഭാഗക്കാര്‍, പട്ടിക വിഭാഗങ്ങള്‍ എന്നിവര്‍ക്കൊന്നും ഭയം കൂടാതെ ജീവിക്കാനാകുന്നില്ല. കേന്ദ്ര ഭരണം കൈയാളുന്ന പാര്‍ട്ടിയുടെ സംസ്ഥാന കുടീരത്തിനും അശ്വവേഗത്തിനപ്പുറം ചരിക്കുന്ന വാഹനത്തിനും നേര്‍ക്ക് കല്ലുകൊണ്ട് ആക്രമണം. ക്രമസമാധാനമില്ലെന്നതിന് തെളിവെന്തിന് വേറെ. ആകയാല്‍ മുന്നറിയിപ്പ് നല്‍കുന്നു, സ്വയം സേവകരുടെ സംഘത്തിന്റെ ദേശാന്തര പ്രാന്ത കാര്യവാഹ്.



കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ഭരണം, ഉത്തരവാദിത്തം നിറവേറ്റണം. ഇല്ലെങ്കില്‍ കേന്ദ്രം ഇടപെടണം. ഗവര്‍ണറും രാഷ്ട്രപതിയും ഉചിതമായ തീരുമാനമെടുക്കണം. വിളിച്ചുവരുത്തി താക്കീത് ചെയ്തതുകൊണ്ടൊന്നും കാര്യമായില്ല, ക്രമസമാധാനത്തകര്‍ച്ച രേഖയിലാകണം. ആയത്, അരചശിരോമണിക്ക് മുന്നിലേക്ക് എള്ളും പൂവും ചന്ദനവും തൊട്ട്, തളികയില്‍ നല്‍കണം, സദാശിവ പ്രഭു. സംഹാരത്തിന്റെ ദേവന്‍, കര്‍മം മറക്കരുത്. അതിലൊരു തുള്ളി വെള്ളം ചേര്‍ക്കാതെ ഉദകക്രിയ, അതിലവസാനിക്കണം കഥ, അതിനനുസരിച്ചാണ് ആട്ടത്തിന്റെ ചിട്ട.


ഡല്‍ഹിയില്‍, ദേശാന്തര പ്രാന്ത കാര്യവാഹിന്റെ വാര്‍ത്താ സമ്മേളനം. പിറകെ അരുണ്‍ ജെയ്റ്റ്‌ലിയുടെ തിരുവനന്തപുര പ്രവേശം. വിവേകം കൊണ്ട് വികാരം മറയാതിരിക്കാന്‍ ശ്രദ്ധിച്ച്, പ്രതികരണം. അതിനെച്ചൊല്ലി തര്‍ക്കം, പത്രത്താളുകളിലും ടെലിവിഷന്‍ ചതുരങ്ങളിലും. പിറകെ അഖിലേന്ത്യാധ്യക്ഷന്റെ അശ്വമേധം. അതിക്രമങ്ങളെ ഇല്ലാതാക്കി, സംഘ രഥം വേണ്ടവിധം ഉരുളുന്നുവെന്ന് ഉറപ്പാക്കാനുള്ള മേധം. അതിന്റെ പാര്‍ശ്വങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന ചെറു കുരുക്ഷേത്രങ്ങളില്‍ ഉതിരുന്ന നിണത്തുള്ളികള്‍ രാഷ്ട്രപതി ഭരണത്തിന്റെ ശോണ രേഖയാകും.  ബ്രിട്ടീഷ് ആധ്യപത്യത്തില്‍ നിന്ന് വിടര്‍ന്ന്, ഇന്ത്യന്‍ യൂനിയന്‍ രൂപപ്പെട്ടതിന് ശേഷം ഇത്രയും വലിയ അതിക്രമം മുമ്പെപ്പോഴെങ്കിലും ഏതെങ്കിലും ദേശത്ത് ഉണ്ടായിട്ടുണ്ടോ? ഇല്ലെന്ന് നിസ്സംശയം പറയാം, ആകയില്‍ ആട്ടക്കഥ പൂര്‍ത്തിയാകട്ടെ, രാഷ്ട്രപതി ഭരണം പൂക്കട്ടെ, അതിലേക്ക് നയിക്കാന്‍ പാകത്തില്‍ അക്രമങ്ങള്‍ക്ക് വിത്തിടട്ടെ, അധികാരം വിളയട്ടെ.


അരചശിരോമണി ഒന്നരദശാബ്ദം മുമ്പുള്ള പുര്‍വാശ്രമത്തില്‍, വംശഹത്യാ ശ്രമത്തിന് അധ്യക്ഷതവഹിച്ചയാളാണ്. പൊലീസിനെ ശാസിച്ച്, നിഷ്‌ക്രിയമാക്കി നിര്‍ത്തി, ഭൂരിപക്ഷ സമുദായത്തിന്റെ രോഷമൊഴുകി, മുസ്‌ലിംകളുടെ നിണം സബര്‍മതിയില്‍ ചേരാന്‍ അവസരമുണ്ടാക്കിയയാളും. ഇതിന് ഭംഗമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സചിവരില്‍ പ്രധാനികളായ രണ്ടുപേരെ പൊലീസ് കേന്ദ്രത്തിലേക്ക് നിയോഗിച്ചയാളാണ്. നിണമൊഴുക്ക് തടയണമെന്ന് രാജ്യത്ത് ആക്രന്ദനമുണ്ടായപ്പോള്‍ പട്ടാളത്തെ ഇറക്കുന്നത് വൈകിപ്പിക്കാന്‍ കരുനീക്കിയവനാണ്. ആ കരുനീക്കത്തില്‍ അന്നത്തെ അരചന്‍ (ശിരോമണിയല്ല) സര്‍വാംഗം വിറച്ച്, സ്വന്തം ഗാത്രത്തിലേക്ക് ചുരുങ്ങിയതുമാണ്. എല്ലാം ആരോപണങ്ങളാണ്. രേഖകളുണ്ടെങ്കിലും തെളിയിക്കപ്പെടാത്തവ.



ക്രമസമാധാന പാലനത്തിന്റെ ഈ മാതൃക കണ്ടു പഠിക്കാന്‍, പലതിനും മാതൃകയുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന കേരള ദേശത്തിനും ആ മാതൃകകളുടെയൊക്കെ പിതൃത്വം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ക്കും  കഴിയുന്നതേയില്ല. ശാന്തം പാപം.
ആരെയും പിടികൂടി തടങ്കലില്‍ വെക്കുകയും അവസരം വരുമ്പോള്‍ വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയും ചെയ്യുക എന്നത് കലയായി വികസിപ്പിച്ച്, തന്ത്രമായി വളര്‍ത്തി, ദേശദ്രോഹികളുടെ ലക്ഷ്യസ്ഥാനമാണ് ഈ ശരീരമെന്ന തോന്നലുളവാക്കി, ഈ ശരീരമില്ലെങ്കില്‍ രാജ്യം സുരക്ഷിതമല്ലെന്ന നുണ പ്രചരിപ്പിച്ച് സത്യമാക്കിയതും അരച ശിരോമണിയുടെ പൂര്‍വാശ്രമത്തിലാണ്. ഈ കഥകളില്‍ നരച്ച താടിയും കറുത്ത താടിയും ആടിത്തിമര്‍ത്തത്, രുധിരചരിതത്തിലെ അപൂര്‍വ അങ്കം തന്നെ.


മൂന്ന് വര്‍ഷത്തിനിടെ മുപ്പത് തവണ, തെരുവുകളില്‍ രക്തമൊഴുകി. പൊലിഞ്ഞ ജീവനുകളുടെ എണ്ണം എത്രയെന്നതില്‍ തിട്ടമില്ല, ഇങ്ങനെ പൊലിഞ്ഞവര്‍ ആരൊക്കെ എന്നതില്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല. എന്തായാലും ചെറുകാലത്തിനിടെ, ഇത്രയധികം പേര്‍ ഭീകരരായി ചമഞ്ഞെത്തിയ നാട് വേറെയുണ്ടായിരുന്നില്ല. കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയും ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് സംശയിക്കുകയും ചെയ്യുന്നവരിലേക്കാളും ഏറെയധികം. എന്നിട്ടും സബര്‍മതിയുടെ തീരം ഭീകരതയുടെ കരിമണ്ണായി എന്നാരും പറഞ്ഞില്ല. വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നതില്‍, അത് ക്രമസമാധാനപാലനത്തിലെ ഒഴിവാക്കാനാകാത്ത തന്ത്രമാണെന്ന് രാജ്യ വാസികളെ ബോധ്യപ്പെടുത്തുന്നതില്‍ പൂര്‍വാശ്രമത്തില്‍ അരച ശിരോമണി വിജയിച്ചു. അതിന് തെളിവാണ് പില്‍ക്കാലത്ത് ശിരോമണിപ്പട്ടത്തിലേക്ക് മത്സരിക്കുമ്പോള്‍ ഈ കഥകള്‍ പാടി ഇകഴ്ത്താന്‍ നടത്തിയ ശ്രമങ്ങളൊക്കെ പുകഴ്ത്തലായി സ്വയം സ്വീകരിച്ചത്. ബിഹാറിലെ നിതീഷ് കുമാര്‍ മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ട്രംപ് വരെ, അതൊക്കെ പുകഴ്ത്തലാണെന്ന് പിന്നീട് ശരിവെച്ചത്.


ഇത്രക്കൊന്നും സാധിച്ചില്ലെങ്കിലും അരച ശിരോമണിയുടെ അനുചരന്‍മാരായ നാട്ടുരാജാക്കന്‍മാര്‍ പലരും സമാനമായ രീതിയില്‍ ക്രമസമാധാനം പാലിച്ചതിന്റെ കഥകളുണ്ട്, അതൊക്കെ മൈനര്‍ സെറ്റ് (കഥ)കളിയാണെന്ന് മാത്രം. ഭോപ്പാലിലെ ജയിലില്‍ നിന്ന് നാലഞ്ചു പേരെ കിലോമീറ്ററുകള്‍ അകലെയുള്ള കുന്നിന്‍മുകളിലേക്ക് രക്ഷപ്പെടാന്‍ സഹായിക്കുകയും പിന്നീട് വെടിവെച്ച് കൊന്ന്, തടവുചാടിയ കൊടുംഭീകരരെ വെടിവെച്ചുകൊന്നെന്ന് ഊറ്റം കൊള്ളുകയും ചെയ്തത് അതിലൊന്ന്. പട്ടിണിക്ക് പരിഹാരം തേടിയ കര്‍ഷകര്‍ക്ക് വെടിയുണ്ട കൊണ്ട് അന്ത്യത്താഴമൊരുക്കിയത് മറ്റൊന്നാണ്. മാവോയിസ്റ്റുകളെന്നും അവരുടെ അറിവാളികളെന്നും ആരോപിച്ച് ആളുകളെ വെടിവെച്ച് കൊല്ലുകയോ ബലാത്സംഗത്തിന് ഇരയാക്കി ശിക്ഷിക്കുകയോ ചെയ്ത് ക്രമസമാധാനം പാലിക്കുന്ന നാട്ടുരാജാവ് വേറെയുണ്ട്.


ഇവ്വിധമായ ക്രമസമാധാനപാലനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കെ, കേരളത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുക പ്രയാസം തന്നെ. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വേണ്ട വിധം മുന്നോട്ടുകൊണ്ടുപോകുക അതിലും പ്രയസം, അധികാര ലബ്ദി, എത്രകാലം സ്വപ്‌നമായി ശേഷിക്കുമെന്നതില്‍ തിട്ടവുമില്ല. ഭാരതീയ ജനതാ പാര്‍ട്ടിക്ക് കേരളത്തില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നത് അത്രത്തോളം വിശ്വാസയോഗ്യമല്ലെന്നത് ഇവിടെ പറയാതെ തരമില്ല. കൈക്കൂലി വാങ്ങി പെട്രോള്‍ പമ്പ് അനുവദിക്കുന്ന പ്രവൃത്തി വിഘ്‌നം കൂടാതെ നടന്നിരുന്നു, ദേശീയ കൗണ്‍സിലിന്റെ നടത്തിപ്പിന് പണം പിരിച്ചപ്പോള്‍ വ്യാജനടിച്ച് പണപ്പിരിവ് നടത്താനായി, വ്യാജനുണ്ടായെന്ന് പുറത്തുപറഞ്ഞയാളെ സമൂലം മര്‍ദിക്കാനുമായി, അഞ്ച് ലക്ഷം മുതല്‍ അയ്യായിരം വരെ നിശ്ചയിച്ച് വ്യാപാരികള്‍ നിന്ന് പണം പിരിക്കാനായി, നിശ്ചയിച്ച പണം നല്‍കാതിരുന്നവരെ ഫോണിലൂടെ അസഭ്യം പറയാനും എന്നിട്ടും അടങ്ങാത്ത ഇടങ്ങളില്‍ ദണ്ഡ പ്രയോഗിക്കാനുമായി. ഈ പട്ടിക ഇനിയും നീളും. അതിനാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന പരാതി പൂര്‍ണമായും ശരിയല്ലെന്ന് കാണുന്നുണ്ട്. എങ്കിലും സാമുദായിക സ്പര്‍ധ വേണ്ട വിധം വളര്‍ത്താന്‍, വര്‍ഗീയ കലഹങ്ങളായി അതു വളര്‍ത്തിയെടുക്കുന്നതില്‍ ഒക്കെ വലിയ പ്രയാസം നേരിടുന്നുണ്ട്. ആകയാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം വേണ്ടത്രയില്ലെന്ന് കട്ടായം പറയാം.


മാനക്കേട് മാറ്റിയേ മതിയാകൂ. അതിന്, ഭരണം രാഷ്ട്രപതി വകയെങ്കില്‍ അങ്ങനെ, സബര്‍മതീ തീരത്തെ രുധിര മാര്‍ഗമെങ്കില്‍ അങ്ങനെ.  അഴിമതിയുടെ വാസനയില്‍ മയങ്ങി, അതില്‍ നിന്ന് മുക്തിയാകാത്ത ഇവിടുത്തെ നേതാക്കള്‍ക്ക് ഇതിനൊന്നും സമയം തികയാത്തതില്‍ കേന്ദ്രത്തില്‍ നിന്ന് ആളെയിറക്കും. അവര്‍ക്ക് അവസരമൊരുക്കുന്നതില്‍ പ്രദേശ നേതാക്കള്‍ പരാജയമായാലും ഉണ്ണാവ്രതവും പ്രാര്‍ഥനാ സംഗമവുമായി കോണ്‍ഗ്രസുകാര്‍ സഹായത്തിനുണ്ടാകും. കാലിനടിയിലെ മണ്ണ് ചോരുന്നത് അറിഞ്ഞാലും അറിഞ്ഞ മട്ട് കാണിക്കാത്ത കോണ്‍ഗ്രസുകാര്‍. എല്ലാം തനിയെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസുകാര്‍. അവര്‍ക്ക് നന്ദി പറയാം. പ്രകോപനങ്ങളോട് യഥാവിധി പ്രതികരിച്ച് സകല അവസരവും തുറന്നിടുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ക്കും.

2017-07-30

പശു, കൂടാരം, ബിഹാറി


'ഒന്നിന് പിറകെ ഒന്നായി തുടച്ചുനീക്കൂ എന്നാണ് നിങ്ങള്‍ (നരേന്ദ്ര മോദി) ജനങ്ങളോട് പറയുന്നത്. നിങ്ങള്‍ വോട്ട് നേടി ജയിക്കണം, തുടച്ചുനീക്കിയല്ല. ഇത് ഏകാധിപത്യം മാത്രമല്ല, ഫാസിസം കൂടിയാണ്. ഫാസിസത്തില്‍ വിശ്വസിക്കുന്നവരുടെ ബിംബം ഹിറ്റ്‌ലറാണ്. ഹിറ്റ്‌ലര്‍ ചെയ്തത് അവരും ചെയ്യും... ഫാസിസത്തിന്റെ ഭാഷ ജനാധിപത്യത്തില്‍ ഫലം കാണില്ല'- ജെ ഡി (യു) നേതാവ് നിതീഷ് കുമാര്‍ 2013ല്‍ പറഞ്ഞതാണിത്. ഗുജറാത്തിലെ വംശഹത്യാ ശ്രമത്തിന് അധ്യക്ഷതവഹിച്ചയാളെന്ന ആരോപണം നേരിടുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പിയുമായുള്ള 17 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചതിന് പിറകെയായിരുന്നു ഈ വാക്കുകള്‍.


മതനിരപേക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ബീഹാറില്‍ ഭരണം തുടര്‍ന്ന നിതീഷ്, 2015ല്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും (ആര്‍ ജെ ഡി) കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട്, വലിയ വിജയം നേടി. ആ ഫലത്തില്‍  കൂടുതല്‍ ശ്രദ്ധേയമായത് ലാലു പ്രസാദ് യാദവിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു. 80 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ആര്‍ ജെ ഡിക്ക് സാധിച്ചു. മഹാസഖ്യത്തിന്റെ യഥാര്‍ഥ നേതാവ് ലാലുവാണെന്ന, പ്രചാരണഘട്ടത്തില്‍ തന്നെ സൃഷ്ടിക്കപ്പെട്ട പ്രതീതിക്ക് ബലമേകുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. മഹാസഖ്യത്തിന്റെ ആയുസ്സിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അന്ന് തന്നെ ഉയരാന്‍ കാരണങ്ങളിലൊന്ന് ഇതായിരുന്നു. കഴിഞ്ഞ ദിവസം സഖ്യം ഇല്ലാതായപ്പോള്‍ അതിന് പെട്ടെന്നുള്ള കാരണമായി ലാലു യാദവിന്റെ മകന്‍ തേജസ്വി യാദവിനെതിരായ അഴിമതി ആരോപണം മാറിയെന്ന് മാത്രം.


അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ സമരം ചെയ്ത് ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ നിതീഷ്, എക്കാലവും ജനതാ പരിവാറിന്റെ ഭാഗമായിരുന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി നിലകൊണ്ട നേതാവുമായിരുന്നു, അധികാരമോഹത്തിന്റെ കാറ്റേല്‍ക്കും വരെ. 1996ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസും നിതീഷ് കുമാറും അടക്കമുള്ള നേതാക്കള്‍ ബി ജെ പിയുടെ സഖ്യകക്ഷിയാകുമ്പോള്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് നാല് വര്‍ഷമേ ആയിരുന്നുള്ളൂ. മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിറകെ, തീവ്ര ഹിന്ദുത്വ അജന്‍ഡകളുയര്‍ത്തി, വര്‍ഗീയധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയായിരുന്നു സംഘ്പരിവാരം. അയോധ്യയിലേക്കുള്ള രഥയാത്രയുടെ പാര്‍ശ്വങ്ങളില്‍ അരങ്ങേറിയ വലുതും ചെറുതുമായ കലാപങ്ങളുടെ ഒക്കെ പരോക്ഷ ഉത്തരവാദിത്തമുണ്ടായിരുന്ന, ഹിന്ദുത്വത്തിന്റെ തീവ്ര മുഖമായി എല്‍ കെ അഡ്വാനി നേതൃത്വത്തിലുണ്ടായിരുന്നു. ജനാധിപത്യ സങ്കല്‍പ്പമോ, സംഘ്പരിവാരം ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയോ ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ളവര്‍ ബി ജെ പിയുമായി കൈകോര്‍ക്കുമ്പോള്‍ സംഘ്പരിവാരത്തിന് ഉണ്ടാകാന്‍ ഇടയുള്ള ജനകീയ മുഖംമൂടിയെക്കുറിച്ചോ നിതീഷ് അടക്കമുള്ളവര്‍ക്ക് ചിന്തയേ ഉണ്ടായിരുന്നില്ല.


2002 ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായി ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ അരങ്ങാകുകയും പോലീസിനെ നിര്‍വീര്യമാക്കി നരേന്ദ്ര മോദിയും പട്ടാളത്തെ അയക്കുന്നത് വൈകിപ്പിച്ച് എ ബി വാജ്പയിയും അക്രമികള്‍ക്ക് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തപ്പോഴും ചോരയില്‍ മുങ്ങിയ കൈകളിലാണ് തങ്ങള്‍ കൈ ചേര്‍ത്തുവെച്ചിരിക്കുന്നത് എന്ന  തോന്നല്‍ നിതീഷിനും സംഘത്തിനും ഉണ്ടായതുമില്ല.


ആ നിതീഷാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി ബന്ധം ഉപേക്ഷിച്ചത്. ഒരു ദശകം നീണ്ട ഭരണത്തിനെതിരെ സ്വാഭാവികമായി ഉയരാനിടയുള്ള ജനരോഷത്തെ മറികടക്കാനൊരു തന്ത്രം മാത്രമായിരുന്നു അതെന്ന് മതനിരപേക്ഷ മനസ്സുള്ളവര്‍ തിരിച്ചറിയുന്നത് ഇപ്പോഴാണെന്നേയുള്ളൂ. നരേന്ദ്ര മോദിക്കെതിരായ നിലപാടും ഫാസിസത്തിന്റെ ഭാഷ ജനാധിപത്യത്തില്‍ ഫലം കാണില്ലെന്ന പ്രസ്താവനയുമൊക്കെ അന്ന് വിളവെടുപ്പ് നടത്താനുള്ള രാഷ്ട്രീയം മാത്രമായിരുന്നു നിതീഷിന്. ഇപ്പോള്‍ ബി ജെ പിയുമായി ചേരുന്നതിലൂടെ അടുത്ത ടേമിലും ബീഹാറിന്റെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാനാകുമെന്ന കണക്കുകൂട്ടല്‍ അദ്ദേഹത്തിനുണ്ടാകണം. തേജസ്വി യാദവ് മാത്രമല്ല, ലാലു പ്രസാദ് യാദവിന്റെ മറ്റു മക്കളും അഴിമതി ആരോപണം നേരിടുന്നുണ്ട്. അഴിമതിക്കും സഖ്യകക്ഷിയിലെ കുടുംബവാഴ്ചക്കുമെതിരെ നിലപാടെടുത്തത് തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.


ഈ അവസരം നിതീഷിന് സമ്മാനിക്കാനാണ് ലാലുവിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. യജമാനന്‍ കല്‍പ്പിച്ചത് അടിമകള്‍ വേണ്ടവിധം ചെയ്തുകൊടുത്തു. ലാലു യാദവും കുടുംബാംഗങ്ങളും അഴിമതിക്കാരാണോ എന്നത് വേറെ വിഷയമായി കാണേണ്ടിവരുന്നത്, അന്വേഷണ ഏജന്‍സികളുടെ ഇടപെടലുണ്ടായത്, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്ര മോദിയുടെ നടപടിയെ നിതീഷ് കുമാര്‍ സ്വാഗതം ചെയ്തതിന് ശേഷമായിരുന്നുവെന്നത് പ്രത്യേകം ഓര്‍ക്കണം.


വംശഹത്യാ ശ്രമത്തിന് അധ്യക്ഷത വഹിച്ചുവെന്ന ആരോപണം താന്‍ മറന്നുകഴിഞ്ഞുവെന്നും അധീശത്വം അംഗീകരിച്ച് സാമന്തനാകാന്‍ തയ്യാറാണെന്നുമാണ്, ജനത്തെയാകെ വലയ്ക്കുകയും സാമ്പത്തിക മേഖലയെ മാന്ദ്യത്തിലേക്ക് നയിക്കുകയും സ്വതേ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ ആഴത്തിലേക്ക് തള്ളിയിടുകയും ചെയ്ത നോട്ട് പിന്‍വലിക്കലിനെ പ്രകീര്‍ത്തിച്ചപ്പോള്‍, നിതീഷ് അറിയിച്ചത്. (ഗുജറാത്ത് വംശഹത്യയിലെ പങ്ക് സംബന്ധിച്ച ആരോപണങ്ങള്‍ 2014ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ നെഗറ്റീവ് പബ്ലിസിറ്റിയായി നരേന്ദ്ര മോദി ഉപയോഗപ്പെടുത്തിയതോടെ ഈ വിഷയം ഇനിയുമുന്നയിക്കുന്നതില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശയക്കുഴപ്പത്തിലായിരുന്നു. വൈകാതെ അവയില്‍ പലതും ഇക്കാര്യം  ഓര്‍ത്തതേയില്ല. വംശഹത്യാകാലത്ത് ബി ജെ പി ബന്ധത്തിലായിരുന്ന നിതീഷിന് ഇത് മറക്കേണ്ട കാര്യം പോലും ഇല്ലായിരുന്നു)


പിന്നീടങ്ങോട്ട് കാര്യങ്ങള്‍ സുഗമമായിരുന്നു. നിതീഷിനെ പ്രശംസിക്കാനുള്ള അവസരങ്ങള്‍ മോദി പാഴാക്കിയില്ല. തിരിച്ചും. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പൊതു സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രിപ്പണിയുടെ തിരക്കില്‍ അമര്‍ന്ന നിതീഷ്, പിറ്റേദിവസം വിദേശരാഷ്ട്ര പ്രതിനിധിക്ക് നരേന്ദ്ര മോദിയൊരുക്കിയ വിരുന്നില്‍ ഹാജര്‍ വെച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മോദിയുടെ നോമിനിക്ക് പിന്തുണ പ്രഖ്യാപിച്ച് കൂറുമാറല്‍ വൈകില്ലെന്ന് ജനത്തെ അറിയിച്ചു. ഇതിനൊക്കെ സമാന്തരമായാണ് അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിത്യാദി ആരോപണങ്ങളുടെ പേരില്‍ ലാലുവിന്റെ മക്കള്‍ക്കെതിരെ അന്വേഷണവും കേസുകളുമുണ്ടായത്. നടപടികള്‍ക്ക് വേഗം കൂടിയത്. അനധികൃത സ്വത്ത് സമ്പാദനമെന്നത്, രാഷ്ട്രീയ നേതാക്കളെയും എതിര്‍ പാര്‍ട്ടികളെയും വരുതിയില്‍ നിര്‍ത്താനുള്ള ആയുധമായി പ്രയോഗിച്ച അനുഭവം രാജ്യത്ത് പലതുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാറുകളും എ ബി വാജ്പയിയുടെ എന്‍ ഡി എ സര്‍ക്കാറും ഇതുപയോഗിച്ചിട്ടുണ്ട്. ആ കളി ആവര്‍ത്തിക്കുകയാണ് ബീഹാറില്‍. ഇതിലൂടെ ആര്‍ ജെ ഡിയുടെ നേതൃത്വത്തെ
പ്രതിസന്ധിയിലാക്കാമെന്നും അധികാരമോഹികളായ എം എല്‍ എമാരെ മറുകണ്ടം ചാടിച്ച് ആ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കാമെന്നും നിതീഷും ബി ജെ പിയും കരുതുന്നുണ്ട്.


രാഷ്ട്രീയ പ്രതിസന്ധി നിതീഷിനെയും കാത്തിരിക്കുന്നു. ജെ ഡി (യു) പ്രസിഡന്റ് ശരദ് യാദവ് അടക്കം ഒരുകൂട്ടം നേതാക്കള്‍ നിതീഷിന്റെ ബി ജെ പി ബാന്ധവത്തെ എതിര്‍ക്കുന്നുണ്ട്. മുസ്‌ലിംകളുടെ പിന്തുണയില്‍ ജയിച്ച് നിയമസഭയിലെത്തിയ ജെ ഡി (യു) നേതാക്കള്‍ക്കൊന്നും സ്വന്തം മണ്ഡലത്തില്‍ നിന്ന് ഇനിയൊരു ജയം പ്രതീക്ഷിക്കാനാകില്ല. 1989ലെ ഭഗല്‍പൂര്‍ കലാപത്തിന്റെ ഉത്തരവാദികളെ രണ്ട് ദശകത്തിന് ശേഷം നിയമത്തിന് മുന്നിലെത്തിച്ച് ഇരകളായ മുസ്‌ലിംകള്‍ക്ക് നീതിയുറപ്പാക്കിയ നേതാവെന്ന പ്രതിച്ഛായ ആ സമുദായത്തിലെ വലിയൊരു വിഭാഗത്തെ നിതീഷിന്റെ ഉറച്ച പിന്തുണക്കാരാക്കിയിരുന്നു. അതൊക്കെ പുതിയ തീരുമാനത്തോടെ ഇല്ലാതാകും. ആര്‍ ജെ ഡിക്കാകും ഇതിന്റെ നേട്ടം. 1996ലെ ബി ജെ പിയല്ല, 2014ന് ശേഷമുള്ളത് എന്നതും എ ബി വാജ്പയിയല്ല നരേന്ദ്ര മോദിയെന്നതും നിതീഷിന് വെല്ലുവിളിയാകും.


കേവല ഭൂരിപക്ഷത്തോടെ കേന്ദ്രാധികാരം കിട്ടിയതിന് ശേഷം നടന്ന മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അതുവരെ സഖ്യത്തിലെ മുഖ്യകക്ഷിയായിരുന്ന ശിവസേനയെ വീട്ടില്‍ നിന്ന് തൊഴുത്തിലേക്ക് മാറ്റിക്കെട്ടാന്‍ ബി ജെ പിക്ക് പ്രയാസമൊന്നുമുണ്ടായില്ലെന്നത് നിതീഷിന് ഇപ്പോഴേ പഠിച്ചുവെക്കാം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ വലിയ അധികാരമൊന്നുമില്ലാത്ത രണ്ടാംകക്ഷിയായ ശിവസേനയെ, എങ്ങനെയാണ് ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നതും ഓര്‍ത്തുവെക്കാം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതീഷിന്റെയും ജെ ഡി (യു) വിന്റെയും മേല്‍ക്കോയ്മ ഇല്ലാതാക്കാന്‍ ബി ജെ പി ശ്രമം തുടങ്ങും. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ അവരത് പൂര്‍ത്തിയാക്കുകയും ചെയ്യും. പശുവിന് കൂടാരത്തില്‍ തല കടത്താന്‍ അനുവാദം നല്‍കിയ ബീഹാറി, പശു കൂടാരം കൈയടക്കിയതുകണ്ട്  'സന്തോഷം' പ്രകടിപ്പിച്ച് നിസ്സഹായനായി പുറത്തുനില്‍ക്കുന്ന കാഴ്ച അധികം ദൂരെയല്ല.


പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ ഉയര്‍ത്തിക്കാട്ടാന്‍ പാകത്തില്‍ വലുപ്പമാര്‍ജിച്ച, പ്രധാനമന്ത്രി പദം മോഹിക്കുന്നതില്‍ എന്താണ് തെറ്റെന്ന് പരസ്യമായി ചോദിച്ച, നിതീഷ്‌കുമാര്‍, കുഴി കുഴിക്കുകയാണ്, സ്വയം വീഴാന്‍. നിതീഷിനൊപ്പം ജെ ഡി (യു) എന്ന പാര്‍ട്ടി കൂടി ഇല്ലാതാകും. ദീര്‍ഘനാളത്തെ ബി ജെ പി ബാന്ധവം, ആ പാര്‍ട്ടിയിലെ അണികളെ സംഘ് ശീലങ്ങള്‍ പരിചയിക്കാന്‍ സഹായിച്ചിട്ടുണ്ട്. അവര്‍ക്ക് ജെ ഡി (യു)വില്‍ നിന്ന് ബി ജെ പിയിലേക്കുള്ള മാറ്റം നിതീഷിന് ഇന്നലെ ഉറങ്ങി ഇന്ന് എഴുന്നേറ്റപ്പോഴുണ്ടായ മാറ്റത്തേക്കാള്‍ എളുപ്പമായിരിക്കും.


വര്‍ഗീയ ഫാസിസത്തിനെതിരായ പ്രതിപക്ഷ ഐക്യനിര എന്ന സങ്കല്‍പ്പത്തിന് ശേഷിച്ചിരുന്ന വിശ്വാസ്യത കൂടി ഇല്ലാതാക്കി എന്നതാണ് ഈ തീരുമാനത്തിലൂടെ നിതീഷ് ഇന്ത്യന്‍ യൂണിയനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം. ഇത്തരം സഖ്യങ്ങള്‍ ഈടില്ലാത്തവയാണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍, ഭാവിയില്‍ ഇത്തരം സഖ്യങ്ങളുടെ സാധ്യത പോലും ഇല്ലാതാക്കുകയാണ്. അതിനെ നേരിടാനും വിശ്വാസമാര്‍ജിക്കാവുന്ന ഐക്യനിരയുണ്ടാക്കാനും തത്കാലം ആര്‍ക്കും ത്രാണിയില്ലെന്നതാണ് യാഥാര്‍ഥ്യം.


'ഒന്നിന് പിറകെ ഒന്നായി തുടച്ചു നീക്കൂ എന്നാണ് നിങ്ങള്‍ (നരേന്ദ്ര മോദി) ജനങ്ങളോട് പറയുന്നത്' എന്ന് 2013ല്‍ പറഞ്ഞ നിതീഷ് തുടച്ചുനീക്കപ്പെടാന്‍ കഴുത്ത് നീട്ടിക്കൊടുക്കുകയാണ് ഞാനും എന്റെ പാര്‍ട്ടിയും എന്നാണ് ഇപ്പോള്‍ പറയുന്നത്. മോദി കാലത്ത് ഫാസിസത്തിന്റെ ഭാഷയാണ് ജനാധിപത്യത്തില്‍ ഫലം കാണുക എന്ന് തിരിച്ചറിഞ്ഞുകൊണ്ട്.