2015-08-20

നിങ്ങള്‍ നിങ്ങളായത് കൊണ്ടും ഞാന്‍ ഞാനായതുകൊണ്ടും


ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിയില്‍ നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐസാന്‍ ജഫ്‌രിയുടെ ഭാര്യ സാകിയ ജഫ്‌രി നല്‍കിയ പരാതി 2011 സെപ്തംബറിലാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്. സി ബി ഐയുടെ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും ഇതിനെ അധികരിച്ച് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൈമാറാനും അവിടെ കേസ് പരിഗണിക്കാനുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ടുകളിന്‍മേല്‍ പരാമര്‍ശമൊന്നും സുപ്രീം കോടതി നടത്തിയില്ല എന്നതുകൊണ്ട് നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എന്ന മട്ടില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് സഞ്ജീവ് ഭട്ട് തുറന്ന കത്തെഴുതുന്നത്.


ആ കത്ത് മാത്രം മതി, പോലീസ് സര്‍വീസില്‍ നിന്നുള്ള പുറത്താക്കലിന്. തുറന്നകത്തില്‍ ''താങ്കളുടെ പതിവനുസരിച്ച് നേരിട്ടോ അല്ലാതെയോ ഉള്ള പ്രതികാര നടപടിക്ക് താങ്കളോ ഏജന്റുമാരോ തയ്യാറാവില്ലെന്നും കരുതുന്നു''വെന്ന് സഞ്ജീവ് കുറിച്ചിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയും സ്വേച്ഛാധിപതിയുടെ ലക്ഷണങ്ങള്‍ കൂടുതലായി കാട്ടുകയും കൂടുതല്‍ ഏജന്റുമാരുണ്ടാകുകയും ചെയ്തപ്പോള്‍ പ്രതികാരം എളുപ്പത്തില്‍ നടപ്പാക്കിയിരിക്കുന്നുവെന്ന് മാത്രം. സഞ്ജീവ് അന്നെഴുതിയ കത്ത് - ഒരാവര്‍ത്തി കൂടി വായിക്കുന്നതിന്


പ്രിയപ്പെട്ട ശ്രീ മോദി,

'ഗുജറാത്തിലെ ആറ് കോടി ജനങ്ങള്‍'ക്ക് തുറന്ന കത്തെഴുതുക എന്നത് താങ്കള്‍ തിരഞ്ഞെടുത്തത് എന്നെ സന്തോഷിപ്പിക്കുന്നു. ഇത് താങ്കളുടെ മനസ്സ് കാണാനൊരു ജാലകം എനിക്ക് നല്‍കുന്നു, മാത്രമല്ല ഇതേ മാധ്യമത്തിലൂടെ താങ്കള്‍ക്ക് മറുപടിയെഴുതാന്‍ എനിക്കൊരു അവസരവും നല്‍കിയിരിക്കുന്നു.


എന്റെ പ്രിയപ്പെട്ട സഹോദരാ, സാകിയ നാസിം ഇഹ്‌സാനും  ഗുജറാത്ത് സര്‍ക്കാറുമായുള്ള പ്രത്യേക അനുമതി ഹരജിയുടെ ഭാഗമായ ക്രിമിനല്‍ അപ്പീലില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി എത്തിച്ചേര്‍ന്ന തീരുമാനത്തെയും പുറപ്പെടുവിച്ച വിധിയെയും താങ്കള്‍ തീര്‍ത്തും തെറ്റായി വ്യാഖ്യാനിച്ചുവെന്ന് തോന്നുന്നു. താങ്കള്‍ തിരഞ്ഞെടുത്ത ഉപദേഷ്ടാക്കള്‍ ഒരിക്കല്‍ കൂടി താങ്കളെ തെറ്റിദ്ധരിപ്പിച്ചിരിക്കാനാണ് സാധ്യത. നിങ്ങളെ തിരഞ്ഞെടുക്കപ്പെട്ട നേതാവായി കാണുന്ന 'ആറ് കോടി ഗുജറാത്തുകാരെ' നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇത് കാരണമായി.
ഗുജറാത്തിയായ ഒരു ഇളയ സഹോദരന്‍ എന്ന നിലയില്‍ സുപ്രീം കോടതിയുടെ തീരുമാനത്തെയും ഉത്തരവിനെയും വിശദീകരിച്ച് തരാന്‍ എന്നെ അനുവദിക്കുക. ഈ വിധി സംശയാതീതമാം വിധം മഹത്തരമാണെന്ന് രാഷ്ട്രീയത്തിലെ ഒരു വിഭാഗം വിശേഷിപ്പിക്കുകയും ആവേശഭരിതമായ ആഘോഷങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. താങ്കളുടെ കത്തില്‍ ഇങ്ങനെ പറയുന്നു ''സുപ്രീം കോടതിയുടെ ഉത്തരവില്‍ നിന്ന് ഒരു കാര്യം പ്രകടമാണ്. 2002ലെ  കലാപത്തിന് ശേഷം എനിക്കും ഗുജറാത്ത് സര്‍ക്കാറിനുമെതിരെ ഉന്നയിക്കപ്പെട്ട അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ സൃഷ്ടിച്ച അനാരോഗ്യകരമായ അന്തരീക്ഷം ഇല്ലാതായിരിക്കുന്നു.''  


ഞാനൊരു കാര്യം സ്പഷ്ടമാക്കട്ടെ, ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലൊരിടത്തും സാകിയ ജഫ്‌രിയുടെ പരാതിയിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതോ വ്യാജമോ ആണെന്ന് പറഞ്ഞിട്ടില്ല. ഗുജറാത്ത് വംശഹത്യയുടെ ആശയറ്റ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ദിശയില്‍ വളരെ വലിയ ചുവടുവെപ്പാണ് ബഹൂമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ് എന്നതാണ് സത്യവും വസ്തുതയും. താങ്കള്‍ക്ക് വ്യക്തമായി അറിവുള്ളത് പോലെ, തന്റെ പരാതി പ്രഥമ വിവര റിപ്പോര്‍ട്ടായി (എഫ് ഐ ആര്‍) രജിസ്റ്റര്‍ ചെയ്യണമെന്ന അപേക്ഷയുമായാണ് സാകിയ ബഹുമാനപ്പെട്ട ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക അനുമതി ഹരജയിലൂടെ സാകിയ ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിച്ചു. പരാതി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഇവര്‍ ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ പ്രഗത്ഭനായ അഭിഭാഷകനെ അമികസ് ക്യൂറിയായി (കോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെടുന്ന അഭിഭാഷകന്‍)  നിയോഗിച്ചു.


ദൈര്‍ഘ്യമേറിയ ക്ലേശകരമായ ഇത്തരം നടപടികള്‍ക്ക് ശേഷം സാകിയയുടെ അപ്പീല്‍ അനുവദിക്കുക മാത്രമല്ല സുപ്രീം കോടതി ചെയ്തത്, അവരുടെ പരാതി എഫ് ഐ ആറായി സങ്കല്‍പ്പിച്ച് ക്രിമിനല്‍ പ്രോസീജിയര്‍ കോഡിലെ 173(2) വകുപ്പനുസരിച്ച് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ പ്രത്യേക സംഘത്തോട് നിര്‍ദേശിക്കുക കൂടിയാണ്. താങ്കളുടെയും താങ്കളുടെ സഹോദരീ സഹോദരന്‍മാരായ ആറ് കോടി ഗുജറാത്തികളുടെയും പ്രയോജനത്തിനായി സ്പഷ്ടമാക്കട്ടെ, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 173 (2) പ്രകാരം സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടാണ് സാമാന്യ ജനങ്ങള്‍ പറയുന്ന കുറ്റപത്രം അഥവാ അന്തിമ റിപ്പോര്‍ട്ട്. ശേഖരിച്ച എല്ലാ തെളിവുകളും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടും അധികാരപ്പെട്ട മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാനും പ്രത്യേക സംഘത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ പ്രോസീജിയര്‍ കോഡിന്റെ രീതിയനുസരിച്ച് സുപ്രീം കോടതിക്ക് സ്വീകരിക്കാവുന്ന സാധ്യമായ ഏറ്റവും നല്ല വഴി ഇതായിരുന്നു. രാജ്യത്തെ നിയമം അതിന്റെ മാര്‍ഗം സ്വീകരിക്കാന്‍ പാകത്തില്‍ ഇതിനെ താങ്കള്‍ സ്വാഗതം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.


സുപ്രീം കോടതി സാകിയക്ക് നല്‍കിയത് അവര്‍ യഥാര്‍ഥത്തില്‍ ആവശ്യപ്പെട്ടതിലും വളരെയേറെയാണ്. സംശയാതീതമാം വിധം മഹത്തരമെന്ന വ്യാജ സ്തുതിക്ക് വിധേയമാകുന്ന ഈ ഉത്തരവ് യഥാര്‍ഥത്തില്‍ വളരെ ബുദ്ധിപൂര്‍വം എഴുതപ്പെട്ടതാണ്. അത് 2002ലെ കൊടുംക്രൂരത ആസൂത്രണം ചെയ്തവരെയും സാധ്യമാക്കിയവരെയും പ്രതിഫലത്തിന്റെ ദിനത്തിലേക്ക് കുറച്ച് കൂടി അടുപ്പിക്കുന്നു. ഇപ്പോഴത്തെ വ്യാജ വീരസ്യം എളുപ്പത്തില്‍ പറ്റിക്കാവുന്ന ഗുജറാത്ത് ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള സമര്‍ഥമായ ശ്രമമാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ആത്മവിശ്വാസത്തിന്റെ വ്യാജ ബോധം നിറക്കാനും. ഉത്തരവ് യഥാര്‍ഥത്തില്‍ സങ്കല്‍പ്പിക്കുന്നത് പൂര്‍ത്തിയാകുകയും നീതിന്യായ പ്രത്യാഘാതം ഉണ്ടാകുകയും ചെയ്യുമ്പോള്‍  നമ്മള്‍ വളരെ വ്യത്യസ്തമായ ഒരു ചിത്രം കാണും.


താങ്കളെപ്പോലുള്ളവര്‍ ദുരുദ്ദേശ്യത്തിനായി, ബോധപൂര്‍വമോ അശ്രദ്ധമൂലമോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ 'ആറ് കോടി ഗുജറാത്തി'കളില്‍ ഒരാളെന്ന നിലയില്‍ എനിക്ക് കടുത്ത വേദന തോന്നുന്നു, വഞ്ചിക്കപ്പെടുന്നതായും. അഡോള്‍ഫ് ഹിറ്റ്‌ലറുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന, നാസി ജര്‍മനിയിലെ പ്രചാരണ വിഭാഗം മന്ത്രിയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സ് ആവിഷ്‌കരിച്ച് നടപ്പാക്കിയ സിദ്ധാന്തം കുറച്ച് കാലത്തേക്ക് ഭൂരിഭാഗം ജനങ്ങളിലും തീര്‍ച്ചയായും ഫലം കാണും. എന്നാല്‍ ഗീബല്‍സിന്റെ പ്രചാരണം കൊണ്ട് എല്ലാവരെയും എല്ലാകാലത്തേക്കും വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്ന് ചരിത്രത്തിലെ അനുഭവത്തില്‍ നിന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.


''വെറുപ്പിനെ ഒരിക്കലും വെറുപ്പുകൊണ്ട് ജയിക്കാനാകില്ല'' എന്ന താങ്കളുടെ തിരിച്ചറിവിനെ ഞാന്‍ പൂര്‍ണമായും പിന്തുണക്കുന്നു. ഈ സംസ്ഥാനത്തെ കഴിഞ്ഞ ഒരു ദശകമായി സേവിക്കുന്ന താങ്കള്‍ക്കും 23 വര്‍ഷമായി ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്ന എനിക്കുമല്ലാതെ മറ്റാര്‍ക്കാണ് ഇത് ഇത്രയും നന്നായി അറിയുക. ഗുജറാത്തിലെ വിവിധ വേദികളില്‍ വെറുപ്പിന്റെ നൃത്തം സംവിധാനം ചെയ്ത് അരങ്ങേറ്റം ചെയ്യപ്പെട്ട 2002ലെ ആ ദിവസങ്ങളില്‍ താങ്കളെ സേവിക്കേണ്ട ദൗര്‍ഭാഗ്യം എനിക്കുണ്ടായി. നമ്മളോരോരുത്തരും വഹിച്ച പങ്കിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യേണ്ട ഉചിതമായ വേദി ഇതല്ല. ഉചിതവും അധികാരപ്പെട്ടതുമായ വേദി ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവിടെ വെറുപ്പിന്റെ ബലതന്ത്രം സംബന്ധിച്ചുള്ള നമ്മുടെ അറിവുകള്‍ ഗുജറാത്തിന്റെ അധികാരം കേന്ദ്രീകരിച്ചുള്ള യഥാര്‍ഥ രാഷ്ട്രീയത്തെ വെളിപ്പെടുത്തും. താങ്കളും സര്‍ക്കാറിനകത്തും പുറത്തുമുള്ള താങ്കളുടെ സുഹൃത്തുക്കളും ഇതിന്റെ പേരില്‍ എന്നെ കൂടുതലായി വെറുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.


''നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തവരുടെ വിശ്വാസ്യത ആഗാധ ഗര്‍ത്തത്തിലായിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ഇത്തരക്കാരെ ഇനിയൊരിക്കലും വിശ്വസിക്കില്ല'' എന്ന് താങ്കള്‍ പറയുമ്പോള്‍ അതിനോട് യോജിക്കാന്‍ എനിക്ക് സാധിക്കില്ല. പക്ഷേ, എന്റെ പ്രിയപ്പെട്ട സഹോദരാ, ആരാണ് നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് എന്നതില്‍ താങ്കള്‍ക്ക് തീര്‍ത്തും തെറ്റ് പറ്റിയിരിക്കുന്നു. സത്യം പുറത്തുകൊണ്ടുവരുന്നതിനും നീതി ഉറപ്പാക്കുന്നതിനും വേണ്ടി അവിരാമം പോരാടുന്ന അശരണരരായ ഇരകളല്ല ഗുജറാത്തിന് അപമാനം കൊണ്ടുവന്നത്, മറിച്ച്് രാഷ്ട്രീയ, തിരഞ്ഞെടുപ്പ് വിളവെടുപ്പിനായി വെറുപ്പ് വിതച്ച് വളര്‍ത്തിയയാളുകളുടെ നികൃഷ്ടമായ പ്രവൃത്തികളാണെന്ന് എന്റെ മനസ്സ് പറയുന്നു. ദയവായി ഇതേക്കുറിച്ച് ചിന്തിക്കൂ. ആത്മപരിശോധന ചിലപ്പോഴെങ്കിലും വെളിപാടുകള്‍ക്ക് വഴിതുറക്കാറുണ്ട്.


''ഗുജറാത്തിന്റെ സമാധാനവും ഐക്യവും സൗഹാര്‍ദവുമുള്ള അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍'' താങ്കള്‍ കാണിക്കുന്ന ശുഷ്‌കാന്തിയും അതിന് നടത്തുന്ന ശ്രമങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. 2002ന് ശേഷം ഗുജറാത്തില്‍ വര്‍ഗീയ അക്രമങ്ങള്‍ വലിയ തോതിലുണ്ടായിട്ടില്ല എന്നതില്‍ താങ്കളോടും ബന്ധുക്കളോടും നന്ദിയുണ്ട്. ഇതിന്റെ കാരണം നമ്മുടെ 'ആറ് കോടി ഗുജറാത്തി' കള്‍ക്ക് വ്യക്തമായിട്ടുണ്ടാകണമെന്നില്ല. ഐ പി എസ്സില്‍ എന്റെ 24-ാമത്തെ വര്‍ഷമാണിത്. സംസ്ഥാനം വ്യാപകമായ വര്‍ഗീയ അക്രമങ്ങള്‍ക്ക് സാക്ഷിയായ കാലത്താണ് ഗുജറാത്ത് കേഡറിലേക്ക് എന്നെ നിയോഗിച്ചത്. അഗ്‌നിയാല്‍ ജ്ഞാന സ്‌നാനം ചെയ്യപ്പെട്ടതുകൊണ്ട് അന്ന് മുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും വെറുപ്പിന്റെ വിഭാഗീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന താങ്കളെപ്പോലുള്ളവരുമായി ഇടപെടാനും ശ്രമിച്ചുവരികയാണ്. വര്‍ഗീയ അക്രമം കൊണ്ട് ഏതെങ്കിലും പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ പ്രയോജനമുണ്ടാകുന്ന രാഷ്ട്രീയ അവസ്ഥ ഗുജറാത്ത് മറികടന്ന് കഴിഞ്ഞിരിക്കുന്നുവെന്നാണ് എന്റെ നിരീക്ഷണം. കാരണം വര്‍ഗീയ ചേരിതിരിവ് ഇവിടെ ഏതാണ്ട് പൂര്‍ണമായിക്കഴിഞ്ഞു. വിഭാഗീയ രാഷ്ട്രീയത്തിന്റെ പരീക്ഷണം ഗുജറാത്തില്‍ വളരെ വിജയകമായിരുന്നു. 'ആറ് കോടി ഗുജറാത്തി' കളുടെ ഹൃദയത്തിലും മനസ്സിലും വിള്ളലുണ്ടാക്കുന്നതില്‍ താങ്കളും താങ്കളെപ്പോലെയുള്ളവരും വലിയതോതില്‍ വിജയിച്ചു. കൂടുതല്‍ വര്‍ഗീയ അക്രമം നടത്തേണ്ട ആവശ്യം ഗുജറാത്തില്‍ ഇനി ഇല്ല തന്നെ.


ഏത് സാഹചര്യത്തിലും സമയത്തും ഉത്തമ വിശ്വാസത്തില്‍ പ്രവര്‍ത്തിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ് നമ്മുടേത് പോലുള്ള ഭരണഘടനാ ജനാധിപത്യത്തില്‍. 2002 ഫെബ്രുവരി 27ലെ വിധിനിയന്ത്രിതമായ പ്രഭാതത്തില്‍ ഗോധ്രയില്‍ സംഭവിച്ച അപലപനീയമായ സംഭവത്തോട് പൊടുന്നനെയുണ്ടായ പ്രതികരണമാണ് ഗുജറാത്ത് കൂട്ടക്കുരുതി എന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന്റെ ഇരകളായി തീര്‍ന്നിട്ടുണ്ട് ഒട്ടേറെ സുഹൃത്തുക്കള്‍. ന്യൂട്ടന്റെ നിയമം മുമ്പൊരിക്കലും ഇത്രത്തോളം ദുരുപയോഗം ചെയ്തിട്ടുണ്ടാകില്ല. ന്യൂട്ടന്റെ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവിനെയും ധാരണയെയും ആശ്രയിച്ച് നിങ്ങളത് രാഷ്ട്രീയത്തിലും ഭരണത്തിലും പ്രയോഗിക്കുകയായിരുന്നു, കൂട്ടക്കുരുതി അതിന്റെ ഉച്ചസ്ഥായിയിലെത്തിയപ്പോള്‍. ഭരണഘടനാ ജനാധിപത്യത്തിലെ മതേതര ഭരണകൂടത്തിന് വിഭാഗീയമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന,   ഭരണത്തെ സംബന്ധിച്ച് സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ട തത്വം അന്ന് നിങ്ങള്‍ മനഃപൂര്‍വം മറന്നു, അതാണ് ഇപ്പോള്‍ ഞങ്ങളില്‍ പലരും ശ്രദ്ധയില്ലായ്മമൂലം മറക്കുന്നതും. ന്യൂട്ടന്റെ സിദ്ധാന്തമനുസരിച്ചുള്ള പ്രതിപ്രവര്‍ത്തനത്തിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് നിയന്ത്രിക്കുക എന്നത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. അല്ലാതെ നിരപരാധികളായ വ്യക്തികളെ ആസൂത്രിതമായി ലക്ഷ്യമിടുകയും അത് സംവിധാനം ചെയ്ത് നടപ്പാക്കുയുമല്ല!


അത് എന്തായാലും, മഹാത്മയുടെ ഭൂമിയില്‍ സദ്ഭാവന പരത്തുക എന്ന താങ്കളുടെ പ്രഖ്യാപിത ലക്ഷ്യത്തോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമെന്ന നിലയില്‍ സദ്ഭാവനാ മിഷനില്‍ താങ്കള്‍ക്കൊപ്പം ചേരാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ അതിനുള്ള നല്ല വഴി സത്യം പുറത്തുവരാന്‍ സഹായിക്കുകയും നീതിയുടെ അന്തസ്സത്തയും സൗമനസ്യവും നിലനില്‍ക്കാന്‍ അനുവദിക്കുകയുമാണ്.
പക്ഷേ, മുന്നറിയിപ്പെന്നോണം പറയട്ടെ സ്വാഭാവികവും ഹൃദയത്തില്‍തട്ടിയുള്ളതുമായ സൗമനസ്യം നമുക്ക് ആവശ്യപ്പെടാവുന്ന ഒന്നല്ല, വാങ്ങാവുന്നതോ ഭീഷണിപ്പെടുത്തി ഈടാക്കാവുന്നതോ അല്ല. അത് അര്‍ഹതപ്പെട്ടതാകാന്‍ ശ്രമിക്കാന്‍ മാത്രമേ സാധിക്കൂ. അത്ര എളുപ്പമുള്ള ദൗത്യമല്ല അത്. മഹാത്മയുടെ ഭൂമി മായാനിദ്രയില്‍ നിന്ന് പതുക്കെയാണെങ്കിലും ഉണരുകയാണെന്നത് തീര്‍ച്ചയാണ്.


സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും കാഴ്ചപ്പാടുകളോട് ഉത്തരവാദിത്വം വേണ്ടതില്ലെന്ന് ഗുജറാത്തിലെ ഏറ്റവും അധികാരമേറിയ വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് തോന്നുന്നുണ്ടാകും. എന്നാല്‍ സ്വാഭാവിക സൗമനസ്യമില്ലാത്ത അധികാരം കഠാരകള്‍ നീണ്ടുനില്‍ക്കുന്ന, തിരികെ നടക്കാന്‍ സാധിക്കാത്ത പാതയാണെന്ന് ചരിത്രം പലകുറി തെളിയിച്ചിട്ടുണ്ട്. സദ്ഭാവത്തിന് മുന്നോടിയായി സംഭവിക്കേണ്ടതാണ് സമഭാവം. ന്യായബോധവും സൗമനസ്യവുമുള്ള ഭരണം താങ്കളുടെ വിശ്വാസത്തിലെ ആദ്യത്തെ ഖണ്ഡികയും മതവിശ്വാസം അവസാനത്തെ ഖണ്ഡികയുമാകണം. സത്യം എല്ലായിപ്പോഴും കയ്‌പ്പേറിയതും വിഴുങ്ങാന്‍ പ്രയാസമുള്ളതുമായിരിക്കും. ഈ കത്ത് അതെഴുതിയതിന്റെ യഥാര്‍ഥ അന്തസ്സത്തയില്‍ താങ്കള്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ പതിവനുസരിച്ച് നേരിട്ടോ അല്ലാതെയോ ഉള്ള പ്രതികാര നടപടിക്ക് താങ്കളോ ഏജന്റുമാരോ തയ്യാറാവില്ലെന്നും കരുതുന്നു.
എവിടെയെങ്കിലും സംഭവിക്കുന്ന അനീതി എല്ലായിടത്തുമുള്ള നീതിക്ക് നേര്‍ക്കുയരുന്ന വെല്ലുവിളിയാണെന്ന മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന അശരണരായ ഇരകളുടെ ആത്മവീര്യം ഇടക്ക് ദുര്‍ബലമായേക്കാം, എന്നാല്‍ ഗീബല്‍സിയന്‍ പ്രചാരണത്തിലൂടെ അത് അടിച്ചമര്‍ത്താനാകില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം ലോകത്തൊരിടത്തും എളുപ്പമായിട്ടില്ല...ക്ഷയിക്കാത്ത ക്ഷമയും പരാജയപ്പെടാത്ത സ്ഥിരോത്സാഹവും ഈ പോരാട്ടം എല്ലാ കാലത്തും ആവശ്യപ്പെടുന്നു.

ഗുജറാത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി  കുരിശുയുദ്ധം നടത്തുന്നവരുടെ ആത്മവീര്യം ഈ കവിത സംഗ്രഹിക്കുന്നുണ്ട്. ബറോഡയിലെ എം എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഭുചുംഗ് സോനം എഴുതിയ വരികള്‍


എനിക്ക് തത്വങ്ങളുണ്ട്, അധികാരമില്ല
നങ്ങള്‍ക്ക് അധികാരമുണ്ട്, തത്വങ്ങളില്ല
നിങ്ങള്‍ നിങ്ങളായത് കൊണ്ടും
ഞാന്‍ ഞാനായതു കൊണ്ടും
ഒത്തുതീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അതുകൊണ്ട് യുദ്ധം തുടങ്ങാം...

എനിക്ക് സത്യമുണ്ട്, സൈന്യമില്ല
നിങ്ങള്‍ക്ക് സൈന്യമുണ്ട്, സത്യമില്ല
നിങ്ങള്‍ നിങ്ങളായത് കൊണ്ടും
ഞാന്‍ ഞാനായതുകൊണ്ടും
ഒത്തുതീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അതുകൊണ്ട് യുദ്ധം തുടങ്ങാം...

നിങ്ങളെന്റെ തല തല്ലിത്തകര്‍ത്തേക്കാം
ഞാന്‍ പൊരുതും
നിങ്ങളെന്റെ എല്ലുകള്‍ പൊടിച്ചേക്കാം
ഞാന്‍ പൊരുതും
നിങ്ങളെന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം
ഞാന്‍ പൊരുതും
സത്യം എന്നിലോടുന്നു
ഞാന്‍ പൊരുതും
എന്റെ എല്ലാ കരുത്തുമുപയോഗിച്ച്
ഞാന്‍ പൊരുതും
അവസാന ശ്വാസം വരെ
ഞാന്‍ പൊരുതും
അവിടെ വരെ ഞാന്‍ പൊരുതും
നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങല്‍ തീര്‍ത്ത കൊട്ടാരം
തകര്‍ന്ന് വീഴും വരെ
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്
എന്റെ സത്യത്തിന്റെ മാലാഖക്ക് മുന്നില്‍ മുട്ടുകുത്തും വരെ

എല്ലാവരോടും നീതിബോധവും കൃപയുമുള്ളവനാകുവാന്‍ വേണ്ട ശക്തി ദയാപരനായ ദൈവം താങ്കള്‍ക്ക് നല്‍കട്ടെ!

സത്യമേവ ജയതേ!

ആശംസകളോടെ

വിശ്വാസപൂര്‍വം

സഞ്ജീവ് ഭട്ട്







No comments:

Post a Comment