2011-06-08

ഹസാരെ ആന്‍ഡ് കൊ. ക്ലിപ്തം




ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ സുപ്രീം കോടതി ജഡ്ജി സ്ഥാനത്തു നിന്ന് വിരമിച്ചത് 2005ലാണ്. കര്‍ണാടകത്തില്‍ അധികാരത്തിലുണ്ടായിരുന്ന ജനതാ ദള്‍ (സെക്യുലര്‍) - ബി ജെ പി സഖ്യ സര്‍ക്കാര്‍ 2006ല്‍ സന്തോഷ് ഹെഗ്‌ഡെയെ സംസ്ഥാന ലോകായുക്തയായി നിയമിച്ചു. 2008ല്‍ അധികാരത്തില്‍ വന്ന ബി എസ് യെദിയൂരപ്പ സര്‍ക്കാറുമായി കലഹിച്ചാണ് ലോകായുക്ത സ്ഥാനത്ത് സന്തോഷ് ഹെഗ്‌ഡെ തുടര്‍ന്നത്. ബെല്ലാരിയിലെ ഖനികള്‍ അടക്കി വാഴുന്ന, മന്ത്രി സ്ഥാനം അലങ്കരിക്കുന്ന സഹോദരന്‍മാര്‍ ജി കരുണാകര റെഡ്ഢിക്കും ജി ജനാര്‍ദന റെഡ്ഢിക്കുമെതിരെ കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കാന്‍ തയ്യാറായതോടെ സന്തോഷ് ഹെഗ്‌ഡെയുടെ വിശ്വാസ്യത വര്‍ധിച്ചു. റെഡ്ഢി സഹോദരന്‍മാര്‍ അനധികൃത ഖനനവും ഇരുമ്പയിരിന്റെ കള്ളക്കടത്തും നടത്തുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കണ്ടതോടെ ലോകായുക്ത സ്ഥാനത്തു നിന്ന് രാജി പ്രഖ്യാപിച്ചു. 


കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം, കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ജനതാദളി (സെക്യുലര്‍) ന്റെ നേതാക്കള്‍ എന്നിവരെല്ലാം രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പറഞ്ഞ വാക്കില്‍ മാറ്റമില്ലെന്ന് ഉറച്ചു നിന്നു ജനതാ പരിവാര്‍ അധികാരത്തിലിരിക്കെ ലോക്‌സഭാ സ്പീക്കര്‍ പദം അലങ്കലിച്ച കെ എസ് ഹെഗ്‌ഡെയുടെ മകന്‍ സന്തോഷ്. പക്ഷേ, എല്‍ കെ അഡ്വാനിയും ബി ജെ പിയുടെ പ്രസിഡന്റ് നിതിന്‍ ഗാഡ്കരിയും നേരിട്ടെത്തി സംസാരിച്ചതോടെ പിണക്കം മാറി. ലോകായുക്ത സ്ഥാനത്ത് തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. അഡ്വാനി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന്റെ വാക്കുകളെ നിഷേധിക്കാന്‍ സാധിക്കില്ലെന്നും തുറന്നു പറയുകയും ചെയ്തു. 


ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ ഇന്ന് കര്‍ണാടകത്തിലെ ലോകായുക്ത സ്ഥാനത്ത് തുടരുക മാത്രമല്ല ലോക് പാല്‍ ബില്ലിലുള്‍പ്പെടുത്തേണ്ട വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംയുക്ത സമിതിയില്‍ അംഗവുമാണ്. നിയമ വിദഗ്ധനാണ് അദ്ദേഹം. രാമകൃഷ്ണ ഹെഗ്‌ഡെ കര്‍ണാടകം ഭരിച്ചപ്പോള്‍ അഡ്വക്കറ്റ് ജനറലായിരുന്നു. 1989ല്‍ കേന്ദ്രത്തില്‍ വി പി സിംഗ് അധികാരത്തിലെത്തിയപ്പോള്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി. പിന്നീട് ജനതാദളിന്റെ നേതൃത്വത്തില്‍ ഐക്യമുന്നണി അധികാരത്തിലെത്തിയപ്പോള്‍ സോളിസിറ്റര്‍ ജനറലുമായി. 1999ല്‍ ബി ജെ പി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. ആറ് വര്‍ഷം സുപ്രീം കോടതിയില്‍ സേവനം അനുഷ്ഠിച്ചു. നിയമ മേഖലയിലെ വിശാലമായ ഈ അനുഭവ പരിചയം നിയമ നിര്‍മാണ പ്രക്രിയയില്‍ ഗുണം ചെയ്യുമെന്ന് ഉറപ്പ്. 


പക്ഷേ, സന്തോഷ്  ഹെഗ്‌ഡെയെ എങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന സംയുക്ത സമിതിയില്‍ പൊതു സമൂഹത്തിന്റെ പ്രതിനിധിയായി ഉള്‍പ്പെടുത്തുക? അല്ലെങ്കില്‍ പൊതു സമൂഹത്തിന്റെ പ്രതിനിധിയെന്ന് സന്തോഷ് ഹെഡ്‌ഡെയെ എങ്ങനെയാണ് വിശേഷിപ്പിക്കുക? അങ്ങനെ വിശേഷിപ്പിക്കപ്പെടുമ്പോള്‍ സന്തോഷ് ഹെഗ്‌ഡെ പ്രതിനിധാനം ചെയ്യുന്ന പൊതു സമൂഹം ഏതാണ്? 


നിയമ രൂപവത്കരണത്തിന് വിദഗ്ധ സമിതി രൂപവത്കരിച്ച് അതില്‍ നിയമവിശാരദനെന്ന നിലക്ക് സന്തോഷ് ഹെഡ്‌ഗെയെ ഉള്‍പ്പെടുത്തി എന്നാണെങ്കില്‍ ഒരു പരിധിവരെ അംഗീകരിക്കാം. പക്ഷേ, വര്‍ഗീയ രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്തുള്ള എല്‍ കെ അഡ്വാനിയെ പിതൃസ്ഥാനത്ത് കാണുകയും അദ്ദേഹത്തിന്റെ ഉപദേശത്തെ തള്ളാന്‍ കഴിയാത്ത മാനസികാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്ന ഒരാളെ നിയമ വിശാരദനായിപ്പോലും ഉള്‍പ്പെടുത്തുന്നത് എങ്ങനെ? രാജ്യത്തെ നിയമനിര്‍മാണ പ്രക്രിയയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധത്തില്‍ അന്നാ ഹസാരെ, സന്തോഷ് ഹെഗ്‌ഡെ, അരവിന്ദ് കേജ്‌രിവാള്‍, ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവരെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപവത്കരിച്ച കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അതിന് പിഴ മൂളാന്‍ തുടങ്ങുകയാണ്. 


സത്യഗ്രഹ സമരം തുടങ്ങിയ  ബാബ രാംദേവിനെ പോലീസിനെ ഉപയോഗിച്ച് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു ഈ അഞ്ച് പേരും. രാംദേവിന്റെ അറസ്റ്റ് സംബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് ആവശ്യം. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ സമിതിയിലെ ഈ സ്വതന്ത്ര അംഗങ്ങള്‍ ഏറെക്കുറെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് എന്ന് സാരം. ലോക്പാല്‍  നിയമ നിര്‍മാണ പ്രക്രിയയില്‍ നിന്ന് തത്കാലം പിന്‍വാങ്ങാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കില്ല. അഴിമതി ആരോപണങ്ങളാല്‍ മൂടി നില്‍ക്കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്നത്. എങ്കിലും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇവര്‍ നടത്തുന്ന ശ്രമത്തെ ചോദ്യം ചെയ്‌തേ മതിയാകൂ. 


മേല്‍പ്പറഞ്ഞ പൊതു സമൂഹത്തിന്റെ പ്രതിനിധികളെന്ന് മാധ്യമങ്ങള്‍ ചിത്രീകരിക്കുകയും സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന അഞ്ച് പേരില്‍ മൂന്‍ കേന്ദ്ര നിയമ മന്ത്രിയും ജനതാ പരിവാറിന്റെ ഭാഗമായി രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളിയാകുകയും ചെയ്ത ശാന്തിഭൂഷണൊഴികെ മറ്റാര്‍ക്കാണ് ജനങ്ങളുമായി ബന്ധമുള്ളത്? ശാന്തി ഭൂഷണിന്റെ മകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിഭാഷകനാണ്. ആ ജോലി പ്രൊഫഷനായി സ്വീകരിച്ച് നീതിയുടെ പക്ഷത്തു നിന്ന് വാദിക്കുന്നയാള്‍. ടെലികോം അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ കാരണമായ കോടതി നടപടികളില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലവുമാണ്. പൗരാവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു. പക്ഷേ, അതുകൊണ്ട് പ്രശാന്ത് ഭൂഷണ് പൊതു സമൂഹത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടാന്‍ സാധിക്കുമോ? അരവിന്ദ് കേജ്‌രിവാളിന്റെയും അന്നാ ഹസാരെയുടെയും കാര്യത്തില്‍ ഇത് തന്നെയാണ് സ്ഥിതി. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങളെ മാറ്റി നിര്‍ത്തി ഇത്തരമൊരു സമിതി രൂപവത്കരിച്ചപ്പോള്‍ തന്നെ വിമര്‍ശമുയര്‍ന്നതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാറോ കോണ്‍ഗ്രസ് പാര്‍ട്ടിയോ അതിനെ മുഖവിലക്കെടുക്കാന്‍ തയ്യാറായിരുന്നില്ല. 


അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് വാദിക്കുന്ന ഇക്കൂട്ടര്‍ കര്‍ണാടകത്തിലെ ലോകായുക്ത എന്ന നിലയില്‍ സന്തോഷ് ഹെഗ്‌ഡെ സ്വന്തം കര്‍ത്തവ്യം നീതിപൂര്‍വം നിറവേറ്റുന്നുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുള്‍പ്പെടെ 14 മന്ത്രിമാര്‍ക്കെതിരെ അഴിമതി സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞത് ഹെഗ്‌ഡെ തന്നെയാണ്. എല്ലാ മന്ത്രിമാര്‍ക്കും നോട്ടീസ് അയച്ചതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ബെല്ലാരി റെഡ്ഢിമാരുടെ പ്രശ്‌നത്തില്‍ ഹെഗ്‌ഡെയുടെ രാജി നാടകം അരങ്ങേറിയിട്ട് വര്‍ഷമൊന്നായി. കരുണാകര, ജനാര്‍ദന റെഡ്ഢിമാര്‍ ഇപ്പോഴും മന്ത്രിമാരായി തുടരുന്നു. അവരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ഭരണം നടക്കുന്നുണ്ട്. കോടതി ഇവര്‍ക്കെതിരെ പുറപ്പെടുവിച്ച ഒമ്പത് സമന്‍സുകള്‍ കൈമാറാന്‍ പോലും കര്‍ണാടക പോലീസിന് സാധിച്ചിട്ടില്ല.  ഇതൊക്കെ സ്വന്തം മൂക്കിന് താഴെ നടക്കുമ്പോഴാണ് നിയമപരമായി സ്ഥാപിതമായ പദവി അലങ്കരിക്കുന്ന ഹെഗ്‌ഡെ പുതിയ നിയമ സംവിധാനത്തിനുവേണ്ടി വാദിക്കുന്നത്. ഇത് ചൂണ്ടിക്കാണിക്കാന്‍ ത്രാണിയില്ലാത്തവരാണോ പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന് അവകാശപ്പെട്ട് സംയുക്ത സമിതിയില്‍ ഇരിക്കുകയും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പുതിയ നിയമ വ്യവസ്ഥ ആവിഷ്‌കരിക്കാന്‍ കൂലംകഷമായി ആലോചിക്കുകയും ചെയ്യുന്നത്! 


ബാബ രാംദേവിന്റെ രാംലീല മൈതാനത്തെ പ്രഹസനം ആര്‍ എസ് എസ് പിന്തുണയോടെ അരങ്ങേറിയതാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. അതിനെ സര്‍ക്കാര്‍ നേരിട്ട രീതിയെ അപലപിച്ച് ലോക്പാല്‍ സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അന്നാ ഹസാരെയും സംഘവും തീരുമാനിക്കുമ്പോള്‍ അത് കരുത്തേകുന്നത് ലോകായുക്ത രൂപവത്കരിക്കാന്‍ പോലും മടി കാട്ടിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കൂടി അംഗമായ സംഘ്പരിവാറിന്റെ അജന്‍ഡക്കാണ്. പരിണതപ്രജ്ഞനായ ശാന്തി ഭൂഷണിനും ഗുജറാത്തിലെ വംശഹത്യ സംബന്ധിച്ച കേസുകളില്‍ മോഡിക്കെതിരെ നിലപാടെടുക്കുന്ന പ്രശാന്ത് ഭൂഷണിനും ഇത് മനസ്സിലായില്ലെന്ന് കരുതാനാകില്ല. 


ഭരണ സംവിധാനത്തെയാകെ ഗ്രസിച്ച അഴിമതി ഒരു പരിധിവരെയെങ്കിലും തടയാന്‍ ലോക്പാലിന് സാധിക്കുമെങ്കില്‍ (ലോക് പാല്‍ വന്നാലും ഇവിടെ ഒന്നും സംഭവിക്കില്ലെന്ന കപില്‍ സിബലിന്റെ പ്രസ്താവനയെ ഓര്‍മിച്ചുകൊണ്ട്) അത് നടപ്പാകണം. അതിന് പൊതുസമുഹത്തിന്റെയാകെ പ്രാതിനിധികളായി ചിത്രീകരിക്കപ്പെടുകയോ അവകാശപ്പെടുകയോ ചെയ്യുന്ന ഇവരുടെ സാന്നിധ്യം സമിതിയില്‍ അനിവാര്യമാണെന്ന് കരുതുക വയ്യ. ലോക് പാല്‍ എന്ന  സങ്കല്‍പ്പം 1969ല്‍ മുന്നോട്ടുവെച്ചത് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തന്നെയായിരുന്നു. അത് ഇതുവരെ പ്രാബല്യത്തിലാക്കാതിരുന്നതിന്റെ ഉത്തരവാദിത്വം അവര്‍ക്കുണ്ട് താനും. നിയമം പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയതിനെ സ്വാഗതം ചെയ്യാം. അതിലൂടെ നിയമനിര്‍മാണ പ്രക്രിയയുടെ വേഗം കൂട്ടിയതിനെയും പിന്തുണക്കാം. അതിനപ്പുറം തങ്ങള്‍ (ഈ അഞ്ച് പേരും അവരെ പിന്തുണക്കുന്ന വരേണ്യ വ്യക്തിത്വങ്ങളും) ഉദ്ദേശിക്കുന്നതേ നടക്കാവൂ എന്ന ഈ വാശി എത്രത്തോളം ഗുണകരമാകും? ആ വാശിക്ക് വഴങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ചെയ്തത്. ഇപ്പോള്‍ വാശിക്ക് പിറകിലെ രാഷ്ട്രീയം പതുക്കെ മറനീക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നു. 


സെന്‍ട്രി മുതല്‍ മന്ത്രി വരെ എല്ലാവരെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന അന്നാ ഹസാരെയുടെയും കൂട്ടരുടെയും ആവശ്യത്തിന്റെ പ്രായോഗികത ഇതിനകം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി, ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാര്‍ തുടങ്ങി ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവരെ ഉള്‍ക്കൊള്ളുന്ന നിയമമാണ് ആവശ്യമെന്ന് നിയമ വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നു. ഇതൊന്നും കണക്കിലെടുക്കാതെ അഞ്ചംഗ സംഘത്തിന്റെ നിര്‍ദേശങ്ങളെ മാത്രം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് ഏത് ജനാധിപത്യ മര്യാദയാണ്? ഇതെല്ലാം നടക്കട്ടെ, അന്നാ ഹസാരെയുടെയും കൂട്ടരുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ലോക്പാല്‍ പ്രാബല്യത്തിലാകുകയും ചെയ്യട്ടെ. ഈ പുതിയ രീതി ഭാവിയില്‍ സൃഷ്ടിക്കാന്‍ ഇടയുള്ള അനഭിലഷണീയ പ്രവണതകളെ (രാം ലീലകള്‍ ആവര്‍ത്തിക്കാം) ക്കുറിച്ചുള്ള ആശങ്കകള്‍ തത്കാലം മറക്കാം. ഒന്ന് മാത്രം, പൊതു സമൂഹത്തിന്റെയാകെ പ്രതിനിധികളെന്ന് സ്വയം അവകാശപ്പെടുന്നതും അത്തരത്തില്‍ വിശേഷിപ്പിക്കുന്നതും ഒഴിവാക്കണം. ഇവരോട് വിയോജിക്കുന്നവര്‍ പൊതു സമൂഹത്തിലുണ്ട് എന്ന് അംഗീകരിക്കപ്പെടാനെങ്കിലും.

2 comments:

  1. രാജീവേ,
    നൂറു ശതമാനം യോജിക്കുന്നു. സന്തോഷ് ഹെഗ്ഡേ , അണ്ണാ ഹസാരെ മുതലായ സംഘ് (ഹിന്ദുത്വ) ആശയഗതിക്കാരായ ബ്രാഹ്മണരാണ് പൊതുസമൂഹത്തിന്റെ പ്രതിനിധികളെന്നു ധ്വനിപ്പിക്കുന്നത് ദേശീയ(ബ്രാഹ്മണിക്കല്‍) മാധ്യമങ്ങളാണ് .അതു തൊണ്ടതൊടാതെ വിഴുങ്ങുന്നവരാണ് പ്രബുദ്ധരായ കേരളീയര്‍ . ഉപരിവര്‍ഗം(മേല്‍ജാതി എന്നതിന് മാധ്യമങ്ങള്‍ നല്‍കുന്ന ഓമനപ്പേര്) ഇപ്പോള്‍ ഈ അണ്ണന്മാര്‍ക്കു പിന്നിലണിനിരന്നിരിക്കയാണ്. നിരവധി ഇംഗ്ലീഷ് ബ്ലോഗുകളില്‍ താങ്കളുടേതിനു സമാനമായ അഭിപ്രായം ഞാന്‍ കണ്ടിരുന്നു. എന്നാല്‍ മലയാളത്തില്‍ ഒരെണ്ണം പോലും ഇല്ല. ഒരാളെങ്കിലും പറഞ്ഞല്ലോ. അഭിനന്ദനം.

    പിന്നെ ഇതൊന്നു ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനൊന്നും ഇല്ലല്ലോ. അതു നല്‍കണേ.

    ReplyDelete
  2. If you dont know anything about Anna Hazare. Please keep quiet. As salim kumar said, VIVARAM ILLA but ELLA VIVARAVUM UNDU ENNA THONALUM

    ReplyDelete