2021-05-31

ചാവറയച്ചനും വിശുദ്ധ എ കെയും 80:20 അനുപാതവും



പില്‍ക്കാലത്ത് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചന്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പായിരുന്ന ബര്‍ണാഡിനോസ് ബച്ചനെല്ലിയുടെ പിന്തുണയോടെ 'പള്ളിക്കൊപ്പം പള്ളിക്കൂടം' എന്ന ആശയം നടപ്പാക്കാനൊരുങ്ങിയത് രണ്ട് നൂറ്റാണ്ട് മുമ്പാണ്. ആളെണ്ണം കൊണ്ടോ സമ്പത്ത് കൊണ്ടോ ക്രൈസ്തവ സഭ(കള്‍) ഇന്ന് കാണുന്നതിന്റെ ആയിരത്തിലൊരംശം പോലുമില്ലാതിരുന്ന കാലത്ത്. ജാതി വ്യവസ്ഥ, അതിന്റെ എല്ലാ ക്രൂരതകളോടും നിലനിന്ന കാലത്ത്, ജാതി ഭേദമില്ലാതെ ഏവര്‍ക്കും പഠനാവസരമുണ്ടാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ക്രിസ്തുമതത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും അതുവഴി സഭയെ വളര്‍ത്താനും പ്രേഷിത പ്രവര്‍ത്തനം മാത്രം മതിയാകില്ലെന്ന ദീര്‍ഘവീക്ഷണത്തിന്റെ കൂടി ഭാഗമായി വേണം പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന ആശയത്തെ കാണാന്‍. ന്യൂനപക്ഷമെന്ന നിലക്ക്, സ്വന്തം സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങളുടെ കണക്കിനെക്കുറിച്ചല്ല, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സ്വന്തം പ്രവര്‍ത്തനത്തിലൂടെ ചെറിയ അവസരങ്ങളെങ്കിലും തുറന്നു കൊടുക്കേണ്ടതിനെക്കുറിച്ചാകണം പ്രാഥമികമായി ചാവറയച്ചന്‍ ആലോചിച്ചിട്ടുണ്ടാകുക. ന്യൂനപക്ഷ വിഭാഗമെന്ന നിലക്കുള്ള അവകാശം നേടിയെടുക്കുന്നതിന് സഭയും കുഞ്ഞാടുകളും നടത്തുന്ന 'വലിയ പ്രവര്‍ത്തനം' കാണുമ്പോള്‍ ഓര്‍ത്തുപോയതാണ്. 

ആ 'വലിയ പ്രവര്‍ത്തനം' ഒരുപക്ഷേ, ഏറ്റവും നന്നായി അറിയാവുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായിരിക്കും. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അരങ്ങേറിയ വിമോചന സമരത്തില്‍ സഭക്കുള്ള പങ്ക് ചെറുതായിരുന്നില്ലല്ലോ. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള അവകാശം കോടതിമുഖാന്തിരം സഭ ഉറപ്പിച്ചെടുത്തപ്പോള്‍, അത് നിലനില്‍ക്കേണ്ടതായിരിക്കെ തന്നെ, സാമൂഹിക പരിഷ്‌കരണത്തിനുള്ള ശ്രമങ്ങളുടെ വേഗം കുറക്കുക എന്ന പാര്‍ശ്വഫലം കൂടിയുണ്ടായിട്ടുണ്ട്. പിന്നീട് ആ 'വലിയ പ്രവര്‍ത്തന'ത്തിന്റെ തിക്താനുഭവമുണ്ടായത് 2001ല്‍ മുഖ്യമന്ത്രിപദമേറ്റ എ കെ ആന്റണിക്കാണ്. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള നയപരമായ തീരുമാനമെടുത്തപ്പോള്‍ രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന സമവാക്യം ആവര്‍ത്തിച്ചിരുന്നു എ കെ ആന്റണി. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന മാനേജ്‌മെന്റുകള്‍ അമ്പത് ശതമാനം സീറ്റ് മെറിറ്റില്‍ മുന്നിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി നീക്കിവെക്കുമെന്നും സര്‍ക്കാര്‍ ഫീസില്‍ അവര്‍ക്ക് പഠനാവസരം നല്‍കുമെന്നുമായിരുന്നു സങ്കല്‍പ്പം. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് മുതലിറക്കാനുദ്ദേശിക്കുന്നവരൊക്കെ ഇത് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണി ആവര്‍ത്തിച്ചത്. നയം അംഗീകരിച്ച് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ നിലവില്‍ വന്നതിന് പിറകെ ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണത്തില്‍ കൈകടത്താന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സഭ മാനേജ് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചു. അതിന്‍മേല്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായുണ്ടായ കോടതി വിധിയുടെ തുടര്‍ച്ചയിലാണ് നമ്മളിപ്പോഴും കാണുന്ന അനിശ്ചിതാവസ്ഥ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തുണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ അനുവദിക്കപ്പെട്ട അവകാശങ്ങളെ ലാഭമെടുപ്പിനുള്ള ഉപാധിയായി വിനിയോഗിക്കാന്‍ ക്രൈസ്തവസഭകള്‍ മടിച്ചിട്ടില്ലെന്ന് ചുരുക്കം. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറില്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്വാശ്രയ കോളജുകളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവന്നപ്പോള്‍ രണ്ടാം വിമോചന സമരമെന്ന ഭീഷണി മുഴക്കിയതും ക്രൈസ്തവ സഭയുടെ നേതാക്കളാണ്. സമുദായവും സമൂഹവും എങ്ങനെ മുന്നോട്ടുപോകണമെന്നതില്‍ ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചനോ പിന്‍ഗാമികള്‍ക്കോ ഉണ്ടായിരുന്ന ദര്‍ശനം സ്ഥാപനങ്ങളായി മാറിയ സഭകള്‍ക്ക് കൈമോശം വന്നതിന്റെ തെളിവുകളായി ഇതിനെയൊക്കെ കാണണം. കച്ചവട താത്പര്യങ്ങളുടെ സംരക്ഷണത്തിന് വര്‍ഗീയതയെ ഫലപ്രദമായി ഉപയോഗിച്ചതിന്റെയും. 

വിമോചനസമര കാലത്ത് സവര്‍ണ വര്‍ഗീയതയുമായി കൈകോര്‍ത്ത സഭാ നേതൃത്വം സംഘ്പരിവാരം ശക്തിയാര്‍ജിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ അതിന്റെ അജന്‍ഡകളെ ഏറ്റെടുക്കാന്‍ മടികാണിച്ചിട്ടുമില്ല. ലവ് ജിഹാദ് എന്ന വ്യാജം സംഘ്പരിവാരവുമായി ബന്ധമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഘടനകളും പ്രചരിപ്പിച്ച് തുടങ്ങിയപ്പോള്‍ കേരളത്തില്‍ അതേറ്റെടുക്കാന്‍ മുന്നില്‍ സഭാ നേതൃത്വമുണ്ടായിരുന്നു. സംഗതി വ്യാജമെന്ന് പോലീസും കോടതിയുമൊക്കെ പറഞ്ഞതിന് ശേഷവും തുടരുന്ന ആ പ്രചാരണത്തെ ഇപ്പോഴും സജീവമാക്കി നിര്‍ത്തുന്നതില്‍ അറിഞ്ഞോ അറിയാതെയോ സഭക്കുള്ള പങ്ക് ചെറുതല്ല. സംഘ്പരിവാറിന്റെ അജന്‍ഡയോടുള്ള അനുരാഗത്തിന്റെ തുടര്‍ച്ചയായി വേണം, രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങളില്‍ ജനസംഖ്യാനുപാതമായ പങ്ക് ചോദിച്ചുള്ള കോടതി വ്യവഹാരവും കോടതി വിധിയെത്തുടര്‍ന്നുള്ള പ്രതികരണങ്ങളും. 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നാല്‍, മുസ്‌ലിം, ക്രിസ്തുമത വിശ്വാസികള്‍ ചേര്‍ന്ന ന്യൂനപക്ഷം കേരളത്തിലെ വോട്ടര്‍മാരില്‍ ഏതാണ്ട് 45 ശതമാനം വരും. ഇവരിലൊരു വിഭാഗത്തിന്റെ പിന്തുണ കിട്ടാതെ, ബി ജെ പിക്ക് ഇവിടെ അധികാരം പിടിക്കുക അസാധ്യമാണ്. 55 ശതമാനം വരുന്ന ഹൈന്ദവര്‍ മുഴുവനായി ബി ജെ പിക്ക് വോട്ട് ചെയ്യുന്ന സ്ഥിതി ഒരുകാലത്തുമുണ്ടാകില്ലല്ലോ. മുസ്‌ലിം വിഭാഗത്തിന്റെ വിശ്വാസമാര്‍ജിക്കുക എന്നത് ബി ജെ പിയെയും സംഘ്പരിവാരത്തെയും സംബന്ധിച്ച് അസാധ്യവുമാണ്. സംഘ അജന്‍ഡയുമായി ചേര്‍ന്നുപോകാന്‍ വിമുഖത പ്രകടിപ്പിക്കാത്ത സഭാ നേതൃത്വത്തെയും അതുവഴി ആ വിശ്വാസി സമൂഹത്തെയും സ്വാധീനിക്കലേ കരണീയമായുള്ളൂ. അതിനുള്ള പല മാര്‍ഗങ്ങളിലൊന്നാണ് ഈ കോടതി വ്യവഹാരവും വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യവും. 

ന്യൂനപക്ഷ അവകാശമെന്നത്, ന്യൂനപക്ഷങ്ങള്‍ക്കൊന്നാകെയുള്ളതാണ്, മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതല്ലെന്നതാണ് വ്യവഹാരത്തിന്റെ കാതല്‍. ന്യൂനപക്ഷ അവകാശമെന്ന നിലയ്ക്കല്ല, സാമ്പത്തിക - സാമൂഹിക - വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളില്‍ ചെറിയൊരു പങ്ക് പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് അനുവദിക്കാന്‍ ഭരണകൂടങ്ങള്‍ കാണിച്ച ജനാധിപത്യ മര്യാദയും അതംഗീകരിച്ച മുസ്‌ലിം സമുദായത്തിന്റെ സഹിഷ്ണുതയും വിലമതിക്കാനുള്ള മനസ്സ് സഭാ നേതൃത്വം കാണിക്കാതിരിക്കുമ്പോള്‍ വര്‍ഗീയതയുടെ വിത്തിറക്കാനുള്ള സംഘ അജന്‍ഡയോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ അവര്‍ സന്നദ്ധമാകുകയാണെന്ന് കരുതണം. ആനുകൂല്യങ്ങള്‍ ഒരു സമുദായത്തിന് മാത്രം നല്‍കുകയാണ് ഇടത് - ഐക്യ മുന്നണി സര്‍ക്കാറുകള്‍ ചെയ്തതെന്ന വ്യാജം വിളമ്പി സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ക്ക് അവസരമൊരുക്കുകയാണ് കോടതി വ്യവഹാരത്തിന് മുന്നിട്ടിറങ്ങിയവരും അതിനെ സാധൂകരിക്കുന്ന സഭാ നേതാക്കളും. ഒരു വിഷയത്തിന്റെ രണ്ടറ്റത്ത് രണ്ട് സമുദായങ്ങള്‍ നില്‍ക്കുമ്പോള്‍ രണ്ട് കൂട്ടര്‍ക്കും തൃപ്തികരമായ നിലപാട് സ്വീകരിക്കുക എന്നത് ഇടത് - ഐക്യ മുന്നണികളെ സംബന്ധിച്ച് പ്രയാസമാണ്. അത് മനസ്സിലാക്കി പയറ്റാനാണ് ബി ജെ പിയുടെ ശ്രമവും.  

സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപവത്കരിച്ച പാലോളി കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് നടപ്പാക്കിയതെന്നും അത് ന്യൂനപക്ഷങ്ങള്‍ക്കൊന്നാകെ ബാധകമായിരുന്ന സംഗതിയായിരുന്നില്ലെന്നുമുള്ള വസ്തുത ഉറപ്പിച്ച് പറയേണ്ട ബാധ്യതയുണ്ട് ഇടത് മുന്നണിക്കും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനും. വിഭവങ്ങളുടെ തുല്യ വിതരണം ഉണ്ടാകാതിരുന്നത് മൂലം ഒരു വിഭാഗത്തിനുണ്ടായ പിന്നാക്കാവസ്ഥ മനസ്സിലാക്കി പരിഹരിക്കുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണെന്നും അതിലൊരു പങ്കിന് അവകാശമുന്നയിക്കാനുള്ള അര്‍ഹത മറ്റൊരു വിഭാഗത്തിനില്ലെന്നും നീതിപീഠത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വവുമുണ്ട്. രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു പി എ സര്‍ക്കാറാണ്. അത് രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ അവസ്ഥ പഠിക്കാന്‍ മാത്രമായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കപ്പെട്ട ആനുകൂല്യങ്ങളാണ് കേരളത്തിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്നത് എന്നും തുറന്ന് പറയേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനും യു ഡി എഫിനുമുണ്ട്. വര്‍ഗീയത മറയാക്കിയുള്ള കച്ചവടവും പുതിയ കച്ചവടം ലാക്കാക്കിയുള്ള വര്‍ഗീയതയും സംരക്ഷിക്കപ്പെടേണ്ട ആചാരമല്ലെന്ന് തുറന്ന് പറയാനുള്ള സത്യസന്ധത ഇരു മുന്നണികള്‍ക്കും. 

സഭാ തര്‍ക്കത്തിലിടപെട്ടും സഭക്ക് കീഴിലെ ഭൂമിക്കച്ചവട തര്‍ക്കത്തിലിടപെടാന്‍ ശ്രമിച്ചും സംബന്ധത്തിന് ശ്രമം നടത്തിയിരുന്നു സംഘ്പരിവാരം. അതിന് പുറമെയാണ് ലവ് ജിഹാദ്, മുസ്‌ലിം പ്രീണനം തുടങ്ങിയ വ്യാജങ്ങള്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ പ്രചരിപ്പിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചത്. അക്കാലത്ത് മൗനം ഭജിച്ച് വോട്ട്‌നഷ്ടമൊഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഇടത് - ഐക്യ മുന്നണികള്‍. കച്ചവടം പൊട്ടി, ഏക അക്കൗണ്ട് പൂട്ടിപ്പോയവര്‍ തീവ്ര വര്‍ഗീയ കൃഷിക്കൊരുങ്ങുമെന്നതില്‍ തര്‍ക്കം വേണ്ട. അത് മനസ്സിലാക്കുക എന്നത് ഇടത് - ഐക്യ മുന്നണികളുടെ പ്രഥമമായ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന് മുദ്രാവാക്യം മുഴക്കിയ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനിപ്പോള്‍ വിശുദ്ധനാണെന്ന ഓര്‍മയുണ്ടാകുക എന്നത് സഭാ നേതാക്കളുടെ മാത്രമല്ല അല്‍മായരുടെയും ഉത്തരവാദിത്വമാണ്.


2021-05-10

ഇതാണ് മാതൃക, ഇതാണ് ധൈര്യം - സച്ചിദാനന്ദന്മാരറിയാന്‍



നെഗറ്റീവായിരിക്കാനാണ് ഈ കാലത്ത് എല്ലാവരും ആഗ്രഹിക്കുക. ചുരുങ്ങിയപക്ഷം പോസിറ്റീവാകരുതെന്ന്. അത് കൊവിഡ് 19ന്റെ കാര്യത്തില്‍. രാജ്യത്തിന്റെയും അധികാരികളുടെയും കാര്യത്തില്‍ പക്ഷേ, പോസിറ്റീവായേ പറ്റൂ. അതാണ് ഇന്ത്യന്‍ യൂനിയന്റെ കുറേക്കാലമായുള്ള സ്ഥിതി. മഹാമാരിയുടെ കാലം കൂടിയാകുമ്പോള്‍ ആ പോസിറ്റിവിറ്റി അല്‍പ്പം കൂടുതലുണ്ടാകണം. നെഗറ്റീവായത് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത് അല്ലെങ്കില്‍ ചിന്തിക്കരുത്, എഴുതരുത്, പ്രചരിപ്പിക്കരുത്. അവ്വിധമെന്തെങ്കിലുമുണ്ടായാല്‍ ശിക്ഷയുണ്ട്. ഭ്രഷ്ട് മുതല്‍ ഗളച്ഛേദം വരെ. അതറിയായ്കയാലാണ്, കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ആകെ പരാജയപ്പെട്ടെന്നും മോദി സര്‍ക്കാറിന്റെ പിടിപ്പുകേടാണ് രണ്ടാം തരംഗം ഇത്ര രൂക്ഷമാകാന്‍ കാരണമെന്നും തരംഗം രൂക്ഷമായതിന് ശേഷവും ജീവവായു എത്തിക്കാന്‍ കഴിയുന്നില്ലെന്നുമൊക്കെ നെഗറ്റീവടിച്ച് വിടുന്നത്. കൊവിഡിനോട് പോസിറ്റീവാകാതെ, ഭരണകൂടത്തോട് പോസിറ്റീവാകുക എന്ന മഹാമാരിക്കാലത്തെ അടിസ്ഥാന തത്വങ്ങളെ കാറ്റില്‍ പറത്തുന്നവരോട് ഇനി വിട്ടുവീഴ്ചയില്ല.

ഒന്നാം തരംഗ കാലമെടുക്കുക. ഒരു മുന്നറിയിപ്പും കൂടാതെ രാജ്യമാകെ അടച്ചിടാന്‍ തീരുമാനിച്ചതിലൂടെ വൈറസിന്റെ വലിയ വ്യാപനമുണ്ടാകാതെ കാക്കാനായി. മുന്നറിയിപ്പെങ്ങാനും നല്‍കിയിരുന്നെങ്കില്‍, ജനം രാജ്യത്തങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞ്, ആകെ വഷളാക്കിയേനേ. മുന്നറിയിപ്പില്ലാത്തതുകൊണ്ട്, കൂലിവേലക്കാരായ ഏതാനും ലക്ഷങ്ങള്‍ നടന്നുമോടിയും നാടുപിടിച്ചു. യാത്രാക്കൂലിയിനത്തില്‍ തന്നെ അവര്‍ക്കെത്ര ലാഭമുണ്ടായിക്കാണും. പോയപോക്കില്‍ വഴിവക്കില്‍ വീണുടഞ്ഞുപോയവരുണ്ടെങ്കില്‍ അതും നല്ലത്. ഈ രണ്ടാം തരംഗകാലത്ത് വൈറസ് വാഹകരാകാന്‍ അത്രയും പേരില്ലാതായല്ലോ. 

മഹാമന്ത്രങ്ങളൊക്കെ ഇരുചെവിയറിയാതെ ചൊല്ലുന്നതാണ് ആര്‍ഷഭാരത സംസ്‌കാരത്തിലെ രീതി. പണ്ട് മാമുനിമാരൊക്കെ അങ്ങനെയായിരുന്നു. മഹത്തായ തീരുമാനങ്ങളൊക്കെ ഏതാണ്ട് മഹാമന്ത്രങ്ങളെപ്പോലെയാണ്. അതുകൊണ്ട് ഇരുചെവിയറിയാതെ തീരുമാനം പ്രഖ്യാപിക്കുന്നത് സംസ്‌കാര പാരമ്പര്യങ്ങളുടെ തുടര്‍ച്ചയായും കാണാം. പിന്നെ ആ കാലം, ചെലവെല്ലാം സംസ്ഥാനങ്ങളുടെ വഹയായിരുന്നു. അരിയും പയറും യഥേഷ്ടം നല്‍കിയതൊഴിച്ചാല്‍ അരക്കാശ് കേന്ദ്ര ഖജാനയില്‍ നിന്ന് നല്‍കിയില്ല. തരംഗങ്ങളെത്ര ആവര്‍ത്തിക്കുമെന്നറിയാതെ ആദ്യത്തില്‍ തന്നെ സകലതും തീര്‍ത്താല്‍ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്ന ദീര്‍ഘദൃഷ്ടി. ഈ ഭരണചാതുര്യത്തെ പോസിറ്റീവായി കാണാതിരിക്കുന്നത് കുറ്റകൃത്യമാണ്. കണ്ടാലുടന്‍ വെടിക്ക് യോഗ്യമായ കുറ്റം. 

രാജ്യമടച്ചിട്ട് സൂക്ഷ്മാണുവിനെ തോല്‍പ്പിച്ചുവെന്നത് രണ്ടാമതൊന്നാലോചിച്ചപ്പോള്‍ കുറച്ചിലായി. വൈറസിനെ തോല്‍പ്പിക്കാന്‍ രാജ്യമടച്ചിട്ട ഭരണാധികാരി എന്ന ദുഷ്പേര് വന്നാലോ. വികസിത രാഷ്ട്രങ്ങളെയൊക്കെ പിടിച്ചുലച്ച രണ്ടാം തരംഗത്തെ ധീരമായി നേരിട്ട്, അടച്ചിട്ടതിന്റെ പേരുദോഷം നീക്കാന്‍ തന്നെ തീരുമാനിച്ചു. അതുകൊണ്ടാണ് ജനിതക മാറ്റത്തിലൂടെ കൂടുതല്‍ കരുത്തുമായി വൈറസ് വരട്ടെ എന്ന് നിശ്ചയിച്ചത്. അങ്ങനെ വന്നുവെന്ന വിവരം ഗവേഷകര്‍ യഥാകാലം അറിയിച്ചിട്ടും നടപടിയൊന്നുമെടുക്കാതെ കാത്തിരുന്നതിലും കാര്യമുണ്ട്. കരുത്താര്‍ജിച്ച വൈറസ്, വേണ്ടും വിധം പടര്‍ന്നാലേ ലോകത്തിന് മാതൃകയാകും വിധത്തില്‍ യുദ്ധം ചെയ്യാനാകൂ. വൈറസിനെ അവന്റെ മടയില്‍ പോയി കൊല്ലുന്നതിലെന്ത് കാര്യം. പതിനൊന്ന് അക്ഷൗഹിണിപ്പടയെ ഏഴ് അക്ഷൗഹിണിപ്പടകൊണ്ട് തോല്‍പ്പിച്ചതാണ് കുരുക്ഷേത്രത്തിലെ മഹാഭാരത ചരിതം. അങ്ങനെ വരുമ്പോഴാണ് ധീരത അംഗീകരിക്കപ്പെടുക, അമ്പത്തിയാറിഞ്ച് വലിപ്പമുള്ള നെഞ്ചിലെ കരുത്ത് ലോകമറിയുക. 

ജനിതകമാറ്റത്തിലൂടെ വര്‍ധിത വ്യാപനശേഷിയും പ്രഹരശേഷിയുമുള്ളതായി നോവല്‍ കൊറോണ മാറിയിരിക്കുന്നുവെന്നും അത് മഹാരാഷ്ട്രയില്‍ കണ്ടെത്തിയെന്നും മാര്‍ച്ച് മധ്യത്തോടെ ഗവേഷകരറിയിച്ചു. ഉത്ഭവം മഹാരാഷ്ട്രയിലായത് നന്നായി. കാല്‍ നൂറ്റാണ്ട് കൂടെ നിന്നശേഷം കാലില്‍ ചവിട്ടിയവന്റെ ഭരണപ്രദേശം. കുത്തിവെക്കാനുള്ള പ്രതിരോധത്തിന്റെ ഒഴുക്ക് കുറച്ച് വ്യാപനത്തിന്റെ ഗതിവേഗം കൂട്ടാന്‍ കല്‍പ്പനയായി. ഭൃത്യസംഘം അതനുസരിച്ചു. പടര്‍ച്ചക്ക് ഏപ്രില്‍ മധ്യം വരെ കാത്തു. പടക്കിറങ്ങാന്‍ കരുത്തായോ വൈറസിന്റെ അക്ഷൗഹിണിക്കെന്ന് ഗണിച്ചു. ആയെന്ന് ബോധ്യമായപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കുറിയയച്ചു. പഴയ രാമായണം സീരിയല്‍ ലൈനില്‍ - 'ആക്രമണ്‍'. അത്രയേ വേണ്ടൂ തത്കാലം. ശത്രുവിന്റെ പൂര്‍ണ നിഗ്രഹം ചിലപ്പോള്‍ ഈ തരംഗ കാലത്തുണ്ടാകില്ല. ആ കാലമാകുമ്പോഴേ, യഥാര്‍ഥ വീരന്റെ രംഗപ്രവേശം വേണ്ടൂ. ശത്രു അതിന്റെ പൂര്‍ണ കരുത്തിലേക്ക് എത്തുമ്പോഴേ യഥാര്‍ഥ നായകന്‍ എത്തേണ്ടതുള്ളൂ.  

ആദ്യ തരംഗം തടയാനെടുത്ത അടച്ചിടല്‍ അടവിന്റെ കാലത്ത് മുണ്ടുമുറുക്കിയുടുത്ത് പോരിന് തയ്യാറായവരാണ് ജനം. അവരുടെ സഹനശക്തിയില്‍ ലോകരാഷ്ട്രങ്ങളൊന്നാകെ അത്ഭുതം കൂറി. ആ സഹനശക്തിയിലൊരു കുറവുമുണ്ടായിട്ടില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന്. പരിമിതമായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി ഒരു ജനത അതിജീവിക്കുന്നത് കണ്ട് ലോകരാഷ്ട്രങ്ങള്‍ അത്ഭുതസ്തബ്ധരാകണം. 

വേണ്ടത്ര ഓക്സിജന്‍ കിട്ടാതെയും പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, എങ്ങനെയെങ്കിലും ഓക്സിജന്‍ സപ്ലൈയുള്ള ആശുപത്രിയിലൊരു കിടക്ക തരപ്പെടുത്തുമെന്ന ദൃഢനിശ്ചയവുമായി, കുനിയാത്ത നട്ടെല്ലുമായി പായുന്ന ജനങ്ങള്‍, തനിക്കു ലഭിച്ച ഓക്സിജന്‍ സപ്ലൈ, പാര്‍ശ്വത്തില്‍ കിടക്കുന്നവന് വേണ്ടി പങ്കിടാന്‍ വിശാല മനസ്സ് കാട്ടുന്ന പൗരന്‍മാര്‍, അവരുടെ സഹനശക്തി വര്‍ധിപ്പിക്കാനും ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാത്ത മനോവീര്യം ഉണ്ടാക്കിയെടുക്കാനും ലക്ഷ്യമിട്ട് ഉള്ള മരുന്ന് പൂഴ്ത്തിവെച്ച് വില വര്‍ധിപ്പിക്കുന്ന വണിക്കുകള്‍, വൈറസിനോടുള്ള യുദ്ധത്തില്‍ വീരചരമം പ്രാപിച്ചവരെ സംസ്‌കരിക്കാന്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങള്‍ - കരുത്തിന്റെ യഥാര്‍ഥ ചിഹ്നങ്ങളിതൊക്കെയാണ്. അതെല്ലാം ആസൂത്രണമില്ലായ്മയുടെ പിടിപ്പുകേടിന്റെ ഉദാഹരണങ്ങളാണെന്ന നെഗറ്റിവിറ്റി പ്രസരിപ്പിക്കുന്നത് കണ്ടാലുടന്‍ വെടിക്ക് യോഗ്യമായ കുറ്റമല്ലെന്ന് ആരും പറയില്ല തന്നെ. 

രാജ്യതലസ്ഥാനത്ത് ജീവവായു കിട്ടാനില്ലെന്നായിരുന്നു ആക്ഷേപം. കിട്ടാത്തതല്ല, കൊടുക്കാത്തതാണെന്നും അതൊരു ഭരണ തന്ത്രമാണെന്നും അറിയാനുള്ള പഠിപ്പെങ്കിലും വേണ്ടേ പുതിയ ചേകവന്‍മാര്‍ക്ക്! അധികാരിയുടെ മൂക്കിന്‍ ചുവട്ടില്‍ ആവശ്യത്തിനുള്ളതെല്ലാം വേണ്ടുംവണ്ണം വിളമ്പിയാല്‍ ദൂരദേശങ്ങളിലുള്ളവരൊക്കെ സ്വജനപക്ഷപാതമെന്നാണ് കരുതുക. അതിലും വലിയൊരു മാനഹാനി മറ്റെന്ത്? പ്രാണവായുവിന് കഷ്ടപ്പെടേണ്ടിവരുന്ന ഒരു ജനതക്കുണ്ടാകുന്ന സഹനശക്തിയും മനോവീര്യവും ഏത് വലിയ ആക്രമണത്തെയും ചെറുക്കാന്‍ പാകത്തിലുള്ളതാകില്ലേ? അവര്‍ക്കു മുന്നില്‍ ഈ സൂക്ഷ്മാണു തോറ്റു തുന്നംപാടില്ലേ? ഏത് യുദ്ധത്തിലും ജീവഹാനിയുണ്ടാകും. അതിവിടെയും സംഭവിക്കുമ്പോള്‍ രാജ്യാന്തസ്സിനെ ഹനിക്കും വിധത്തില്‍ വിമര്‍ശനശരമെയ്യാന്‍ ആരും തുനിയരുത്. 

നോട്ട് പിന്‍വലിക്കലുള്‍പ്പെടെ, പല ദുര്‍ഘടങ്ങള്‍ സൃഷ്ടിച്ച്, കൊവിഡിനെ നേരിടാന്‍ അത്യപൂര്‍വമായ (ആരും സഞ്ചരിക്കാത്ത വഴികളെന്ന് വേണമെങ്കില്‍ ചലച്ചിത്ര ഭാഷ്യമാകാം) വഴികള്‍ സ്വീകരിച്ച് ആര്‍ജിച്ചെടുത്ത കരുത്തിനെ ദൗര്‍ബല്യമായി കാണുന്ന, ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ അപകടമാം വിധം വൈറസിനെ വളര്‍ത്തിയെന്ന് കുറ്റപ്പെടുത്തുന്ന ചില വിദേശ ഗവേഷകരുണ്ട്. അവരെ അവരുടെ വഴിക്ക് വിടാം. രാജ്യത്തുത്പാദിപ്പിക്കുന്ന പ്രതിരോധ മരുന്ന്, അടുത്ത നേരത്തെ അന്നത്തിന് എന്തുവഴിയെന്ന് ആലോചിച്ചിരിക്കുന്ന വോട്ടര്‍മാര്‍ക്ക് നല്‍കും മുമ്പ് വിദേശത്തേക്ക് കയറ്റിയയച്ച് ആഗോള സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിച്ച അധികാരിയെ ആ ബഹുമാനത്തോടെ കാണാന്‍ ഇത്തരം ഗവേഷകര്‍ പണ്ടും പഠിച്ചിട്ടില്ല. വൈറസിനെപ്പേടിച്ച് കച്ചവടം മുടക്കാനാകില്ലെന്ന് പറഞ്ഞ ധീരനെ അമേരിക്കന്‍ ഐക്യനാടുകളിലെ ദേശവാസി മാത്രമാക്കാന്‍ മുന്നിലുണ്ടായിരുന്നു ഇതേ ഗവേഷകരും. 

പിന്നെ വസ്തുതാകഥനം. അത് തത്കാലത്തേക്ക് മാറ്റിവെക്കാം. രാജ്യമൊരു യുദ്ധത്തിലിരിക്കുമ്പോള്‍ വസ്തുത എന്നത് അധികാരി പറയുന്നത് മാത്രമാണ്. ഭാരതവര്‍ഷം രൂപപ്പെടും മുമ്പേയുള്ള പതിവതാണ്. അതിനുമപ്പുറത്ത് വസ്തുത പറയണമെന്ന് നിര്‍ബന്ധമുള്ളവര്‍ ആപത്തുകാലത്ത് നെഗറ്റിവിറ്റിയുടെ തൈ പത്ത് വെക്കുന്നവരാണ്. അവരെ ശിക്ഷിക്കേണ്ടിവരും. ഏത് ചിതാനന്ദനായാലും. ശിക്ഷിക്കാന്‍ നിര്‍ബന്ധിക്കേണ്ടിവരും. ഫേസ്ബുക്ക് അടക്കമുള്ള എല്ലാ കച്ചവടക്കാരെയും. ഇല്ലെങ്കില്‍ പൂട്ടിവെക്കാന്‍ മടിയില്ലെന്ന് നേരത്തേ കാട്ടിക്കൊടുത്തതാണ്. ഇതും ധൈര്യമല്ലാതെ മറ്റെന്താണ്? ആ ധൈര്യം അംഗീകരിക്കുക, അതിനെ വാഴ്ത്തുക എന്നതാണ് ഉത്തരവാദിത്വം. അതല്ലെന്ന് കരുതുന്നവരോട് ഒരിക്കല്‍ കൂടി - നെഗറ്റിവിറ്റി അത് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത്.


2020-02-25

മതിലു പണിയുടെ മേസ്തിരിമാര്‍


ഊര്‍ജസ്വലരും കരുത്തരുമായ രണ്ട് നേതാക്കള്‍, ഒരു നിര്‍ണായക അവസരം - അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'നമസ്തേ ട്രംപ്' പരിപാടിയുടെ പ്രചാരണ വാക്യങ്ങളിലൊന്ന് ഇതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപും വേദി പങ്കിടുമ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ ഇതില്‍ക്കവിഞ്ഞൊരു വാക്യമില്ല തന്നെ. ഊര്‍ജസ്വലതക്കും കരുത്തിനും പുറമെ മറ്റ് പലതുമുണ്ട് ഇവര്‍ക്ക് പൊതുവായി. മതിലുപണിയുടെ മേസ്തിരിമാരാണ് രണ്ട് പേരുമെന്നതാണ് അതിലേറ്റം പ്രധാനം. അതിരു കടന്ന് ആളെത്തുന്നത് തടയാനാണ് ട്രംപ് മതില്‍ പണിയുന്നതെങ്കില്‍, ജനങ്ങളിലൊരു വിഭാഗത്തെ അതിരിന് പുറത്താക്കാനുള്ള മതിലാണ് നരേന്ദ്ര മോദി പണിയുന്നത് എന്ന വ്യത്യാസമേയുള്ളൂ. 


2016ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ ജനതക്ക് നല്‍കിയ പ്രധാന വാഗ്ദാനം മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നതായിരുന്നു. 2017 ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനമേറ്റ അദ്ദേഹം രണ്ടാമൂഴത്തിന് കച്ചമുറുക്കിയിരിക്കുകയാണ്. അമേരിക്കയും മെക്സിക്കോയും അതിര്‍ത്തി പങ്കിടുന്ന 2000 മൈല്‍ ദൂരത്തില്‍ മതില്‍ പണിയുമെന്നായിരുന്നു വാഗ്ദാനം. ഒരു ടേം പൂര്‍ത്തിയാകുമ്പോള്‍ ഏതാണ്ട് 69 മൈല്‍ നീളത്തില്‍ മതില്‍ പണിതുവെന്നാണ് അമേരിക്കന്‍ ഭരണകൂടം പറയുന്നത്. 650 മൈല്‍ ദൂരത്തില്‍ നിലവിലുണ്ടായിരുന്ന നിര്‍മാണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുക മാത്രമാണുണ്ടായതെന്ന് മറ്റൊരു വാദവുമുണ്ട്. 2,000 കോടി ഡോളര്‍ ചെലവിട്ട് മതില്‍ പൂര്‍ത്തിയാക്കുക എന്നത് ഈ തിരഞ്ഞെടുപ്പിലും ട്രംപിന്റെ മുഖ്യ വാഗ്ദാനമാകും.


യു എസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മതിലുണ്ടാക്കി. സാമ്രാട്ടിന്റെ ദൃഷ്ടിയില്‍, ചേരിനിവാസികള്‍ പെടുന്നത് ഒഴിവാക്കാന്‍ സാമന്തന്റെ വകയൊരു മതില്‍. ഇതുകൊണ്ടും മതിയാകാതെ വന്നപ്പോള്‍ കുറേപ്പേരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞു. ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരെ ഒഴിപ്പിക്കുകയല്ലാതെ എന്തുവഴി! അഹമ്മദാബാദിലെ മതിലിന് ഏതാനും ലക്ഷങ്ങളേ ചെലവായിട്ടുണ്ടാകൂ. രാജ്യത്ത് അദൃശ്യമായൊരു മതില്‍ പണിയാന്‍ സഹസ്ര കോടികള്‍ മാറ്റിവെച്ചിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയും എന്‍ പി ആര്‍ - എന്‍ ആര്‍ സി സംയുക്തവും ചേര്‍ന്ന് ജനങ്ങളെ വേര്‍തിരിക്കുന്ന വന്‍മതില്‍. അതിന്റെ മേസ്തിരിയായി നില്‍ക്കവെയാണ് സാമ്രാട്ടിന്റെ വരവിന് അഴകേറ്റാന്‍ അഹമ്മദാബാദിലൊരു ചെറു മതില്‍ പണിതത്. പൊതുവായി മറ്റു പലതുമുണ്ട്. വാക്കില്‍, പ്രയോഗത്തില്‍, നുണകളുടെയും അര്‍ധ സത്യങ്ങളുടെയും പ്രചാരണത്തില്‍ ഒക്കെ. വിസ്താരഭയത്താല്‍ അതൊന്നും പറയുന്നില്ല.


എന്തായാലും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടക്കം ഗംഭീരമായി. പുരാണ കഥയിലെ രാജാപ്പാര്‍ട്ട് വേഷത്തിന്റെ അരങ്ങേറ്റം പോലെ. അതിന് കൊഴുപ്പേകാന്‍ വിമാനത്താവളത്തില്‍ പോയി കാത്തുനിന്നു നമ്മുടെ പ്രധാനമന്ത്രി. അതിഥി ദേവോ ഭവഃ എന്നാണ് സംസ്‌കൃതമെന്ന് ഉരച്ചു. പണ്ട് ചക്രവര്‍ത്തിമാരോട് രാജാക്കന്‍മാരും രാജാക്കന്‍മാരോട് നാടുവാഴികളും നാടുവാഴികളോട് അധികാരികളും അതിഥി ദൈവമാണെന്ന് തന്നെയാണ് പറഞ്ഞിരുന്നത്. ആതിഥ്യമര്യാദകളാല്‍ മനംനിറഞ്ഞ്, കനിഞ്ഞു നല്‍കുന്നത് സ്വീകരിച്ച് കൃതാര്‍ഥരാകും. ഇതിനിടയില്‍ പരസ്പരം പുകഴ്ത്തും. വീരാധിവീരന്‍, ജനക്ഷേമതത്പരന്‍, മുടിചൂടാമന്നന്‍ എന്ന മട്ടില്‍.


ഊര്‍ജസ്വലരും കരുത്തരുമായ രണ്ട് നേതാക്കള്‍, നിര്‍ണായക അവസരത്തില്‍ ഇതൊക്കെ തന്നെ ചെയ്തു. ആതിഥ്യമര്യാദയില്‍ മനംനിറഞ്ഞ്, കനിഞ്ഞു നല്‍കിയത് 300 കോടി ഡോളറിന്റെ ഹെലിക്കോപ്റ്ററുകളാണ്. വ്യാപാരക്കരാറിനില്ലെന്ന് നേരത്തേ പറഞ്ഞ ട്രംപ്, വ്യാപാരക്കരാറിനുള്ള ചര്‍ച്ചകള്‍ തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ച് സന്തോഷിപ്പിച്ചു. കാല്‍ലക്ഷത്തോളം കോടി രൂപ മുടക്കി ഹെലികോപ്ടര്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്മതിച്ചത് ട്രംപിന്റെ നേട്ടം. 16,000 കോടി രൂപക്ക് വിവിധോദ്ദേശ്യ നാവിക ഹെലികോപ്ടര്‍, അമേരിക്കന്‍ കമ്പനിയില്‍ നിന്ന് വാങ്ങാന്‍ മോദി സര്‍ക്കാര്‍ അനുവാദം നല്‍കി അധികദിനമായിട്ടില്ല. അതിന് പിറകെ കാല്‍ലക്ഷം കോടി രൂപയുടെ ഓര്‍ഡര്‍. തിരഞ്ഞെടുപ്പു കാലത്ത് ഇതിലധികം എന്തുവേണം ട്രംപിന്!


കച്ചവടത്തിനപ്പുറത്തുള്ള രാഷ്ട്രീയമുണ്ട് ഈ സന്ദര്‍ശനത്തിന്. അതാണ് ഊര്‍ജസ്വല - കരുത്ത ദ്വന്ദ്വത്തിന് ഏറെ പ്രധാനം. ഇന്ത്യന്‍ യൂനിയനില്‍ മതസ്വാതന്ത്ര്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന വിമര്‍ശനം അമേരിക്ക ഏതാണ്ട് ഔദ്യോഗികമായി തന്നെ ഉയര്‍ത്തിയിട്ടുണ്ട്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം പലകുറി. പൗരത്വ നിയമ ഭേദഗതി മത ന്യൂനപക്ഷങ്ങളോടുള്ള വിവേചനമാണെന്ന് അമേരിക്കയും ഇതര യൂറോപ്യന്‍ രാജ്യങ്ങളും കുറ്റപ്പെടുത്തിയിരുന്നു. നിയമ ഭേദഗതിക്ക് പിറകെ പൗരത്വ പട്ടിക രാജ്യവ്യാപകമാക്കുമെന്ന പ്രഖ്യാപനം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണെന്ന അഭിപ്രായം ഈ രാജ്യങ്ങള്‍ക്കുണ്ട് താനും.


അതങ്ങനെ ഉയര്‍ന്ന് നില്‍ക്കുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ ജനത്തെ വിഭജിക്കുന്ന ഭരണകൂടമാണ് ഇന്ത്യന്‍ യൂനിയനിലെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്താല്‍ പ്രഹരം പലവഴിക്ക് കിട്ടാം. നിലവില്‍ തന്നെ മാന്ദ്യത്തിലിഴയുന്ന സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തളര്‍ത്തുന്നതുമാകാം പ്രഹരം. അഞ്ചാണ്ട് പറന്നു നടന്ന് ലോക നേതാവെന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചതൊക്കെ പാഴാകാം. അതിലപ്പുറം വലിയ നഷ്ടമുണ്ടോ! ലോകനേതാവിനെ അതിഥിയാക്കി, പരസ്പരം പ്രശംസിച്ചതോടെ പ്രതിച്ഛായാ നഷ്ടം കുറച്ചൊഴിവാകുമെന്നാണ് പ്രതീക്ഷ.


2014 സെപ്തംബറില്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിലും 2019 സെപ്തംബറില്‍ ഹ്യൂസ്റ്റണിലെ സ്റ്റേഡിയത്തിലും (ഹൗഡി മോഡി) സംഘടിപ്പിച്ച പരിപാടികള്‍ ഇങ്ങ് നാട്ടില്‍, മുണ്ടുമുറുക്കിയുടുക്കുന്നവര്‍ക്കിടയില്‍, പ്രതിച്ഛായ വര്‍ധിപ്പിച്ചിരുന്നു. ലോക മഹാശക്തിയെന്ന് കരുതപ്പെടുന്ന നാട്ടില്‍ നമ്മുടെ പ്രധാനമന്ത്രിക്ക് കിട്ടുന്ന സ്വീകരണത്തില്‍ അഭിമാനപുളകിതരായവര്‍ ഏറെ. തിരിച്ച് അത്തരമൊരു ചടങ്ങ് ഇപ്പോള്‍ ട്രംപിനും ആവശ്യമുണ്ട്. ഇന്ത്യയെപ്പോലൊരു വലിയ കമ്പോളത്തില്‍ കിട്ടുന്ന വലിയ സ്വീകരണം, തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകണം.


അരക്കോടിയോളം വരും അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍. അതില്‍ പാതി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരാണ്. അവരില്‍ വലിയൊരളവ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണക്കുന്നവരും. 'നമസ്തേ ട്രംപ്' പരിപാടിയിലൂടെ ഇന്ത്യന്‍ വോട്ടര്‍മാരുടെ മനസ്സു മാറ്റാമെന്ന് യു എസ് പ്രസിഡന്റ് കരുതുന്നുണ്ടാകണം. ഹ്യൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിയില്‍ 'അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന് ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പിലെ 'അബ് കി ബാര്‍ മോദി സര്‍ക്കാര്‍' എന്ന മുദ്രാവാക്യത്തെ മാതൃകയാക്കി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ഓര്‍ക്കുക. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇത്ര പരസ്യമായി ഇന്ത്യയുടെ ഭരണാധികാരി ഇടപെട്ട കാഴ്ച മുമ്പ് കണ്ടിട്ടില്ല. അതിന്റെ തുടര്‍ച്ചയൊരുക്കുകയായിരുന്നു മൊട്ടേരയിലെ സ്റ്റേഡിയത്തില്‍ നരേന്ദ്ര മോദിയെന്ന് നിശ്ചയമായും കരുതണം.


രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തേക്കാള്‍ അധികാരങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഇവിടെ ഊട്ടിയുറപ്പിക്കപ്പെടുന്നത്. ആ നിലക്ക് ഊര്‍ജസ്വലരും കരുത്തരുമായ രണ്ട് നേതാക്കള്‍ - ഒരു നിര്‍ണായക അവസരമെന്ന പ്രചാരണവാക്യം കുറേക്കൂടി അര്‍ഥവത്താണ്. വ്യാപാര - പ്രതിരോധ സഹകരണം ഊട്ടിയുറപ്പിക്കും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി എന്നിവയെല്ലാം പതിവ് വാചാടോപങ്ങള്‍. അതിലൊക്കെ എക്കാലത്തും നഷ്ടം ഇന്ത്യന്‍ യൂനിയനായിരുന്നു. ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ യു പി എ സര്‍ക്കാറിന്റെ കാലത്ത് സിവില്‍ ആണവ സഹകരണമുള്‍പ്പെടെ സമഗ്ര പ്രതിരോധ കരാറുണ്ടാക്കിയപ്പോഴും വിവിധ വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടപ്പോഴുമൊക്കെ. അതേ നഷ്ടം ഇനിയും തുടരും. ആതിഥ്യമര്യാദകൊണ്ട് അതില്ലാതാക്കാനാകില്ല.


2008ല്‍ ഒപ്പുവെച്ച സിവില്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് ആറ് അമേരിക്കന്‍ കമ്പനിയായ വെസ്റ്റിംഗ്ഹൗസില്‍ നിന്ന് ആറ് ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യയുടെ ആണവോര്‍ജ കോര്‍പറേഷന്‍ ഒപ്പിടുന്ന ചടങ്ങ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെയുണ്ടാകുമെന്ന് കേട്ടുകേള്‍വിയുണ്ടായിരുന്നു. അതുണ്ടായോ എന്ന് ഇതുവരെ അറിയില്ല. ആണവ അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന്റെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കിയാലേ റിയാക്ടറുകളുടെ വില്‍പ്പനക്ക് തയ്യാറാകൂ എന്നാണ് അമേരിക്കന്‍ കമ്പനികള്‍ ഇതുവരെ എടുത്തിരുന്ന നിലപാട്. അതിലെന്ത് വിട്ടുവീഴ്ചയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തുകൊടുത്തത് എന്ന ചോദ്യം ഇവ്വിധമൊരു കരാറുണ്ടായാല്‍ ഉയരും. അതിന്റെ ഉത്തരം നഷ്ടത്തിന്റെ പുതിയ കഥയാകും.

2020-02-14

അംബാനിക്കു വേണ്ടി, അംബാനിയാല്‍... (എ ജി ആര്‍ കഥ)


വരുമാന നികുതിയിലെ കുടിശ്ശിക ടെലികോം കമ്പനികള്‍ ഉടന്‍ ഒടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നു. മൂന്ന് മാസത്തിനകം ഒടുക്കണമെന്ന മുന്‍ ഉത്തരവ് പാലിക്കാത്തതില്‍ വലിയ അതൃപ്തിയും പ്രകടിപ്പിച്ചിരിക്കുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച്. കുടിശ്ശികയും പലിശയും പിഴയും പിഴയിന്മേലുള്ള പലിശയുമൊക്കെ ചേരുമ്പോള്‍ 92,000 കോടി. അതിന്റെ കഥയും കഥയിലെ രാഷ്ട്രീയവും ഇതാണ്.

-----

മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പില്‍ നിന്ന് ജിയോ എന്ന ടെലികോം കമ്പനി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ 'ഇന്ത്യയ്ക്കായി സമര്‍പ്പിക്കുന്നു, 120 കോടി ഇന്ത്യക്കാര്‍ക്കും' എന്ന വാക്യമുള്‍ച്ചേര്‍ന്ന പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഡലായി എത്തിയത് മറന്നുകാണാന്‍ ഇടയില്ല. രാജ്യത്തെ ടെലികോം മേഖല റിലയന്‍സിന്റെ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന സൂചന അന്ന് തന്നെയുണ്ടായിരുന്നു. സൗജന്യ കോളുകളും ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്ത് വരിക്കാരുടെ എണ്ണം വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ ജിയോക്ക് സാധിച്ചു. ഇതോടെ ഇതര ടെലികോം സേവന ദാതാക്കളായ കമ്പനികളൊക്കെ പ്രതിസന്ധിയിലായി. മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷനാണ് ആദ്യം തകര്‍ന്നത്. പിറകെ ടാറ്റ ടെലി സര്‍വീസസ്, ടെലിനോര്‍, എയര്‍ സെല്‍, വീഡിയോകോണ്‍ തുടങ്ങി പത്ത് കമ്പനികള്‍ പൂട്ടുകയോ സ്വത്തുക്കള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയോ ആണ്. ശേഷിക്കുന്നത് നാല് കമ്പനികള്‍ മാത്രം. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയും സര്‍ക്കാര്‍ സ്ഥാപനമായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും.



ഇവയില്‍ തന്നെ ഭാരതി എയര്‍ ടെല്ലും വോഡഫോണ്‍ ഐഡിയയും സര്‍ക്കാര്‍ സ്ഥാപനവും കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. 2019 - 20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയ നഷ്ടം 50,921.9 കോടി രൂപയാണ്. ഭാരതി എയര്‍ടെല്ലിന്റേത് 23,045 കോടി രൂപയും. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും ജീവനക്കാര്‍ക്ക് ശമ്പളം നല്കാന്‍ പോലും വകയില്ലാതെ വലയുന്നു. അതേസമയം റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തന ലാഭം വര്‍ധിച്ചുകൊണ്ടോയിരിക്കുന്നു. ഈ ഘട്ടത്തിലാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എ ജി ആര്‍ - ഒരു കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ നികുതിക്ക് വിധേയമാകേണ്ട വരുമാനം) കണക്കാക്കുന്നതില്‍ ടെലികോം വകുപ്പ് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുകയും അത് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തത് പ്രധാനമാകുന്നത്.


എ ജി ആറിന്റെ നിര്‍വചനം സംബന്ധിച്ച നിയമ വ്യവഹാരം പതിനാല് വര്‍ഷമായി തുടരുന്നതാണ്. ടെലികോം സേവനങ്ങളില്‍ നിന്നുള്ള വരുമാനം മാത്രമേ ഇതില്‍ കണക്കാക്കാവൂ എന്നായിരുന്നു കമ്പനികളുടെ വാദം. എന്നാല്‍ ടെലികോം സേവനങ്ങള്‍ക്ക് പുറത്ത് സേവന ദാതാവായ കമ്പനിയ്ക്കുള്ള മറ്റ് വരുമാനങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നായിരുന്നു ടെലികോം വകുപ്പിന്റെ നിലപാട്. ഇതാണ് സുപ്രീം കോടതി ശരിവെച്ചത്.


പുതുക്കിയ രീതിയനുസരിച്ച് എ ജി ആര്‍ കണക്കാക്കി, അതിനുസരിച്ചുള്ള നികുതി അടക്കാന്‍ ടെലികോം കമ്പനികള്‍ ഇപ്പോള്‍ ബാധ്യസ്ഥരാണ്. എ ജി ആറിന്റെ എട്ട് ശതമാനമാണ് ലൈസന്‍സ് ഫീസ്. സ്‌പെക്ട്രം ഉപയോഗിക്കുന്നതിനുള്ള ഫീസ് എ ജി ആറിന്റെ മൂന്ന് മുതല്‍ അഞ്ച് വരെ ശതമാനവും. എ ജി ആറിന്റെ പുതുക്കിയ നിര്‍വചനമനുസരിച്ച് പതിനാല് വര്‍ഷത്തെ കുടിശ്ശിക കമ്പനികള്‍ നല്‍കണം. കുടിശ്ശികയ്ക്ക് മേല്‍ പതിനാല് വര്‍ഷത്തെ പലിശ ഒടുക്കണം. ഫീസ് വൈകിയതിനുള്ള പിഴയും പിഴയ്ക്കുമേലുള്ള പലിശയും വേറെയും നല്‍കണം. ഇതെല്ലാം കണക്കാക്കുമ്പോള്‍ നിര്‍ത്തിപ്പോയതോ കടബാധ്യതകള്‍ തീര്‍ക്കാന്‍ സ്വത്തുക്കള്‍ വില്‍പ്പനയ്ക്ക് വെക്കാന്‍ അനുമതി തേടിയതോ ആയ പത്ത് കമ്പനികളും ഇപ്പോഴും പ്രവര്‍ത്തിക്കുന്ന നാല് കമ്പനികളും ചേര്‍ന്ന് സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കേണ്ടത് ഏതാണ്ട് 1.40 ലക്ഷം കോടി രൂപയാണെന്നാണ് ടെലികോം വകുപ്പിന്റെ ഏകദേശ കണക്ക്. ഇതില്‍ 92,000 കോടി രൂപ ലൈസന്‍സ് ഫീസിലെ കുടിശ്ശികയാണ്. ബാക്കിയുള്ളത് സെപ്ക്ട്രം ഉപയോഗിച്ചതിനുള്ള ഫീസും പലിശയും പിഴയുമൊക്കെ. പൂട്ടിപ്പോകുകയോ പ്രതിസന്ധിയിലാകുകയോ ചെയ്ത കമ്പനികളില്‍ നിന്ന് പണം കിട്ടില്ലെന്നതിനാല്‍ 1.4 ലക്ഷം കോടി സര്‍ക്കാര്‍ ഖജനാവിലേക്ക് എത്താനിടയില്ല.


ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കണക്കാക്കിയതനുസരിച്ച് വോഡഫോണ്‍ ഐഡിയ നല്‍കേണ്ടത് 25,680 കോടി രൂപയാണ്. ഭാരതി എയര്‍ ടെല്‍ നല്‍കേണ്ടത് 28,450 കോടി രൂപയും. ഈ കമ്പനികള്‍ എ ജി ആറായി കണക്കാക്കിയ തുക പരിഗണിച്ചാണ് ട്രായ്  കുടിശ്ശികയും പലിശയും പിഴയും ചേര്‍ത്ത് ഈ തുകകള്‍ നിശ്ചയിച്ചിരിക്കുന്നത്. കമ്പനികള്‍ എ ജി ആര്‍ നിര്‍ണയിച്ച രീതി പരിശോധിക്കാന്‍ ട്രായ് നിശ്ചയിച്ചാല്‍ ഈ തുക ഇനിയുമുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹസ്ര കോടികളുടെ നഷ്ടം നേരിടുന്ന ഭാരതി എയര്‍ ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും ഇത്രയും തുക ഉടനെ ഒടുക്കുക എന്നത് പ്രയാസമായിരിക്കും. അതുകൊണ്ടാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന പ്രസ്താവന വോഡഫോണിന്റെ ഭാഗത്തു നിന്ന് അടുത്തകാലത്തുണ്ടായത്. സര്‍ക്കാര്‍ സ്ഥാപനമായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും ചേര്‍ന്ന് നല്‍കേണ്ടത് 5000 കോടി രൂപയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുന്ന ഈ സ്ഥാപനങ്ങള്‍ക്ക് 5000 കോടിയുടെ ബാധ്യത ചെറുതല്ല. സര്‍ക്കാര്‍ സ്ഥാപനമാകയാല്‍ കണക്കിലെ അഡ്ജസ്റ്റുമെന്റുകളിലൂടെ കമ്പനികളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞേക്കും. എന്നാല്‍ ഏതു വിധേനയും ഈ കമ്പനികളെ വിറ്റൊഴിഞ്ഞ്, അംബാനിയുടെ ജിയോയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ യത്‌നിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അതിന് തയ്യാറാകാനുള്ള സാധ്യത കുറവ്.


കുടിശ്ശികയും പലിശയും പിഴയും ചേരുന്ന തുക മൂന്ന് മാസത്തിനകം കെട്ടിവെക്കണമെന്നാണ് ഒക്‌ടോബര്‍ 24ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് വോഡഫോണും എയര്‍ടെല്ലും ടാറ്റടെലിസര്‍വീസസും നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് ഏതാണ്ട് പൊട്ടിത്തെറിച്ചത്.

ടെലികോം മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഈ വിഷയത്തെ സമീപിക്കണമെന്നും കുടിശ്ശിക തവണകളായി അടക്കാന്‍ അവസരമുണ്ടാക്കണമെന്നും കാണിച്ച് ടെലികോം ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ത്ത് റിലയന്‍സ് ജിയോ രംഗത്തെത്തി. കുടിശ്ശിക തുക ഒറ്റത്തവണയായി കെട്ടിവെക്കാനുള്ള സാമ്പത്തിക ശേഷി എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കുമുണ്ടെന്നാണ് ജിയോയുടെ വാദം. കുടിശ്ശിക കെട്ടിവെക്കാത്തതുകൊണ്ട് ഈ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാലും രാജ്യത്ത് പ്രശ്‌നമൊന്നുമുണ്ടാകില്ല. ഈ രംഗത്ത് ശക്തമായി മത്സരിക്കുന്ന കമ്പനികള്‍ വേറെയുണ്ട് (ഇപ്പോള്‍ ജിയോ മാത്രം). പൊതുമേഖലാ സ്ഥാപനങ്ങളും (ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും) ഈ മേഖലയിലെ ശക്തമായ സാന്നിധ്യമാണ്. അതിനാല്‍ കുടിശ്ശിക കെട്ടിവെക്കുന്നതില്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് ജിയോയുടെ വാദം.


എ ജി ആറിന് പുതിയ വ്യാഖ്യാനം ടെലികോം വകുപ്പ് ചമയ്ക്കുകയും അതിനെ സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തെ ഉപയോഗപ്പെടുത്തി തങ്ങളുടെ കുത്തക ഉറപ്പിക്കാനാണ് ജിയോ ശ്രമിക്കുന്നത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ വൈകാതെ ഇല്ലാതാകുമെന്ന ഉറപ്പ് ഇതിനകം ജിയോക്കുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ സംയുക്തത്തെ കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെക്കാനുള്ള സാധ്യതയും അവര്‍ കാണുന്നു. നിലവിലുള്ള നഷ്ടത്തിന്റെ വലുപ്പം കണക്കിലെടുത്താല്‍ തന്നെ ഭാരതി എയര്‍ടെല്ലോ വോഡഫോണ്‍ ഐഡിയയോ ദീര്‍ഘകാലം ഇന്ത്യന്‍ വിപണിയിലുണ്ടാകാനുള്ള സാധ്യത കുറവ്. ആ കലയളവ് കുറേക്കൂടി കുറയ്ക്കാനാകുമോ എന്നാണ് മുകേഷ് അംബാനി നോക്കുന്നത്. ജിയോയുടെ പരസ്യത്തില്‍ അഭിനയിച്ച പ്രധാനമന്ത്രി ഇപ്പോഴും അതേ സ്ഥാനത്ത് തുടരുന്നതിനാല്‍ അംബാനിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് സാധ്യത.


രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. എന്ത് കിട്ടിയാലും മതിയാകാത്ത സ്ഥിതിയിലാണ് കേന്ദ്ര സര്‍ക്കാര്‍. മഹാരത്‌ന കമ്പനിയായ ഭാരത് പെട്രോളിയം ലിമിറ്റഡ് അടക്കം ലാഭത്തിലോടുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിച്ച് ഒരു ലക്ഷത്തിലേറെ കോടി രൂപ ഖജനാവിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. വിത്തുകുത്തിയുണ്ണേണ്ട ഗതികേടില്‍ എത്തിയിരിക്കുന്നതിനാല്‍ കുടിശ്ശിക ഇനത്തില്‍ ടെലികോം കമ്പനികളില്‍ നിന്ന് കിട്ടേണ്ടത് ഉടന്‍ കിട്ടണമെന്ന് ശഠിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കുമെന്ന് ചുരുക്കം.  അതായത് ജിയോയുടെ ആവശ്യം അംഗീകരിച്ച് കുടിശ്ശിക തവണകളായി ഒടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളാനാണ് സാധ്യത. പ്രതിസന്ധി കണക്കിലെടുത്ത് കുടിശ്ശികയ്ക്കു മേലുള്ള പലിശയ്ക്ക് മോറട്ടോറിയമേര്‍പ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കാന്‍ ഇടയില്ല. ടെലികോം മേഖലയിലെ ജിയോയുടെ കുത്തകവത്കരണം വൈകാതെ സംഭവിക്കുമെന്ന് ചുരുക്കം.


ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ ടെലികോം സേവന ദാതാക്കളായ കമ്പനികള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നതും കാണാതെപോയിക്കൂട. എ ജി ആറിന്റെ നിര്‍വചനം പുതുക്കാനുള്ള ടെലികോം വകുപ്പിന്റെ നിര്‍ദേശം 2003 മുതലുള്ളതാണ്. ട്രായ് ഇത് പുതുക്കിയെങ്കിലും ടെലികോം മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ട്രൈബ്യൂണല്‍ ആദ്യ ഘട്ടത്തില്‍ ഇതിനോട് യോജിച്ചിരുന്നില്ല. എന്നാല്‍ 2015ല്‍ ട്രൈബ്യൂണല്‍ ട്രായിയുടെ തീരുമാനത്തെ അംഗീകരിച്ചു. ഇതൊക്കെ കണക്കിലെടുത്താല്‍ സുപ്രീം കോടതിയുടെ ഉത്തരവോടെ പൊടുന്നനവെ ഉണ്ടായതാണ് ഈ ബാധ്യത എന്ന എയര്‍ടെല്ലിന്റെയോ വോഡഫോണ്‍ ഐഡിയയുടെയോ വാദം നിലനില്‍ക്കില്ല.  ടെലികോം സേവന മേഖലയില്‍ ശക്തമായ സാന്നിധ്യമായിരുന്ന ഈ കമ്പനികള്‍ ഭാവിയിലെ വികസന സാധ്യതകള്‍ പരിഗണിച്ച് സാങ്കേതിക വിദ്യ പുതുക്കുന്നതിന് തയ്യാറായില്ല എന്നതും വസ്തുതയാണ്. മൂന്ന്, നാല് തലമുറ മൊബൈല്‍ സേവനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തുമ്പോഴേക്കും അതിനനുസരിച്ചുള്ള സാങ്കേതിക വികാസം ഈ കമ്പനികള്‍ കൈവരിച്ചിരുന്നില്ല. ജിയോയുമായി രംഗത്തെത്തിയ റിലയന്‍സ് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയും അതിവേഗം അവരുടെ വ്യാപനം സാധ്യമാക്കുകയും ചെയ്തു.

വോയ്‌സ് കോളുകളിലൂടെയുള്ള ആശയവിനിമയത്തിന്റെ കാലം അവസാനിക്കുകയാണെന്നും ഇനിയങ്ങോട്ട് ഡാറ്റയുടെ കാലമാണെന്നും ജിയോയുടെ മാനേജുമെന്റ് തിരിച്ചറിഞ്ഞിരുന്നു. അതിനനുസരിച്ച് അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേഗം കൂടി ഇന്റര്‍നെറ്റ് ബന്ധം സാധ്യമാക്കുകയും ചെയ്തതോടെ അതിന് പിറകെ ഓടാന്‍ പോലും ത്രാണിയില്ലാത്തവരായി നിന്നു ഈ കമ്പനികള്‍. പൊതു മേഖലാ സ്ഥാപനമായ ബി എസ് എന്‍ എലും എം ടി എന്‍ എല്ലും ഭിന്നമല്ല. അവര്‍ക്ക് മൂന്നും നാലും തലമുറ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ പാകത്തിലുള്ള സ്‌പെക്ട്രം കൈവശമുണ്ടായിരുന്നുവെങ്കിലും പതിവ് സര്‍ക്കാര്‍ രീതികളിലൂടെ ജിയോയുമായി മത്സരിക്കാനാകില്ലെന്ന ബോധം വരാന്‍ വൈകി.


സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ തെറ്റായ നിലപാടുകളും ഈ അവസ്ഥയ്ക്ക് കാരണമാണ്. സ്ഥിരതയുള്ള നയത്തിനും കൃത്യമായ നിയന്ത്രണ സംവിധാനങ്ങള്‍ക്കും വേണ്ടി വാദിക്കേണ്ട സംഘടന, വോയ്‌സ് കോളുകളുടെ വിപണിയെ ആശ്രയിച്ച് മുമ്പേട്ടുപോയ ഏതാനും കമ്പനികളുടെ വിപണി സാധ്യതകളെ സംരക്ഷിക്കാന്‍ മാത്രം ലക്ഷ്യമിട്ട് നീങ്ങി. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കാനുള്ള ട്രായിയുടെ ശ്രമങ്ങളെ അവര്‍ എതിര്‍ക്കുകയും ചെയ്തു. വോയ്‌സ് കോളുകളെ ഇന്റര്‍നെറ്റ് ഡാറ്റ മറികടക്കില്ലെന്ന ബോധ്യത്തിലായിരുന്നു സംഘടയനയുടെ നിലപാടുകള്‍. ഇതും എയര്‍ടെല്‍, വോഡഫോണ്‍ പോലുള്ള കമ്പനികള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമാണ്.

മുകേഷ് അംബാനിയ്ക്കും കൂട്ടര്‍ക്കും ടെലികോം മേഖല തീറെഴുതിക്കൊടുക്കുക എന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആഗ്രഹത്തെ ഫലപ്രാപ്തിയിലെത്തിക്കും വിധത്തിലാണ് മറ്റ് കമ്പനികളും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും പ്രവര്‍ത്തിച്ചത്. അംബാനി ഇച്ഛിച്ചതും മോദി കല്‍പ്പിച്ചതും നടപ്പാക്കിക്കൊടുത്തു ഈ കമ്പനികളും അവരുടെ സംഘടനകളും. 'ഇന്ത്യയ്ക്കായി സമര്‍പ്പിക്കുന്നു, 120 കോടി ഇന്ത്യക്കാര്‍ക്കും' എന്ന ജിയോയുടെ പരസ്യ വാചകം ഫലം കാണാന്‍ വലിയ താമസമുണ്ടാകില്ല. ആകെയൊരു കമ്പനിയേ ഉണ്ടാകൂ എന്നതിനാല്‍ അംബാനിയുടെ പരസ്യ മോഡലാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതുമില്ല.

ഇനി കാത്തിരിക്കേണ്ടത് അസംസ്‌കൃത എണ്ണയുടെ സംസ്‌കരണത്തിന്റെയും ഇന്ധന വിതരണത്തിന്റെയും മേഖലയിലാണ്. ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിനെ മുകേഷിന്റെ റിലയന്‍സ് വാങ്ങുമെന്ന് തന്നെ കരുതണം. അവര്‍ക്ക് വാങ്ങാന്‍ പാകത്തിലേ വില്‍പ്പന നടക്കൂ. അതോടെ ആ മേഖലയിലെ കുത്തകവത്കരണത്തിന് വേഗം കൂടും. 




2020-01-29

നരേന്ദ്ര മോദിയുടെ JANUS WORDS


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി മന്‍ കി ബാത് എന്നതില്‍ മന്‍ കി എന്നത് ചേര്‍ത്ത്, ആംഗലേയത്തില്‍ വായിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. അങ്ങനെ വായിക്കുന്നത്, പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച്, പൂര്‍വ സൂരികളെ അപമാനിക്കലാകുമെന്നതിനാലാണ് യോജിക്കാത്തത്. ചില പഴഞ്ചൊല്ലുകളും ഇതുപോലെ സമാന പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പൂര്‍വ സൂരികളെ അപമാനിക്കാന്‍ മാത്രമുണ്ടാക്കിയ പഴഞ്ചൊല്ലിനെ അനുകരിച്ചാണ് 'ചിലരുടെ കൈയിലെ ഭരണഘടന പോലെ' എന്നൊക്കെ വ്യവഹരിക്കപ്പെടുന്നത്. ഇവിടുത്തെ വിഷയം, റിപ്പബ്ലിക് ദിനത്തിലെ മന്‍ കി ബാത്താണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ആ ബാത്തില്‍ പ്രയോഗിച്ച ചില വാക്കുകളാണ്.


കോപറേറ്റീവ് ഫെഡറലിസം, ഡയലോഗ്, കണ്‍സെന്റ് ഓഫ് പീപ്പിള്‍, സെന്‍സിറ്റിവിറ്റി, കംപാഷന്‍, ബ്രദര്‍ഹുഡ്, നോണ്‍ വയലന്‍സ് എന്നിത്യാദി വാക്കുകള്‍ നരേന്ദ്ര മോദിയാല്‍ പ്രയോഗിക്കപ്പെട്ടു. കേട്ടെഴുത്ത് ആംഗലേയത്തില്‍ തന്നെയായതില്‍ ക്ഷമിക്കുക. ഇവയോരോന്നിന്റെയും അര്‍ഥമറിഞ്ഞു തന്നെയാണോ നമ്മുടെ പ്രധാനമന്ത്രി ഉപയോഗിച്ചത് എന്നതും ആ അര്‍ഥത്തില്‍ രാജ്യത്ത് പ്രയോഗിക്കപ്പെടുന്നുണ്ടോ എന്നതുമാണ് തര്‍ക്ക വിഷയം. ആ തര്‍ക്കം തന്നെയാണല്ലോ തെരുവുകളില്‍ പ്രതിഷേധമായി ഉയര്‍ന്നു നില്‍ക്കുന്നതും.


ഇന്ത്യന്‍ യൂനിയന്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നത് ഫെഡറല്‍ സമ്പ്രദായത്തില്‍ അധിഷ്ഠിതമായാണ്. രാജ്യത്തെ പൊതു വിഷയങ്ങളില്‍ കേന്ദ്രാധികാരം നിലനിര്‍ത്തുമ്പോള്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് സ്വയം ഭരണാധികാരം നല്‍കുന്നതാണ് സംഗതി. സഹകരണാത്മക ഫെഡറലിസത്തെക്കുറിച്ചാണ് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറയുന്നത്. സഹകരണമെന്നാല്‍ ഇരുഭാഗത്തു നിന്നുമുണ്ടാകണം. അങ്ങനെയൊന്നുണ്ടാകുന്നുണ്ടോ എന്നത് സംശയമാണ്. കേന്ദ്രം പിന്തുടരുന്ന തീവ്ര ഹിന്ദുത്വ അജന്‍ഡകളെ എതിര്‍ക്കുകയും ആ അജന്‍ഡകളില്‍ അധിഷ്ഠിതമായ നയ - നിയമ നിര്‍മാണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുക എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്ന സഹകരണാത്മക ഫെഡറലിസം. ബി ജെ പി ഇതര പാര്‍ട്ടികള്‍, പ്രത്യേകിച്ച് സംഘ്പരിവാരത്തെ രാഷ്ട്രീയമായി എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ ഏറിയും കുറഞ്ഞും ഇതിന്റെ ഇരകളാണ്. പ്രളയ ദുരിതാശ്വാസം അനുവദിക്കാതെ, ജി എസ് ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് കേന്ദ്രം വാഗ്ദാനം ചെയ്ത പരിഹാരം നല്‍കാതെ, കടമെടുപ്പിനുള്ള പരിധി തൊടുന്യായം പറഞ്ഞ് വെട്ടിക്കുറച്ച് ഒക്കെ കേരളത്തെ ശ്വാസം മുട്ടിക്കുന്നത് ഉദാഹരണം. സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ കുറച്ചും 'സഹകരണാത്മക ഫെഡറലിസ'ത്തിന് പുതിയ മാതൃക സൃഷ്ടിക്കുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. മന്‍ കി എന്നത് ചേര്‍ത്ത് ആംഗലേയത്തില്‍ വായിക്കരുത്.


ജനാധിപത്യം നിലനില്‍ക്കുന്നത് തന്നെ 'ഡയലോഗ്' (സംവാദം) അനുവദിക്കപ്പെടുന്ന അന്തരീക്ഷത്തിലാണ്. ബി ജെ പിക്ക് ഭൂരിപക്ഷമുള്ള ലോക്സഭയിലും ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും സംവാദമനുവദിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകുന്നുണ്ടോ? 2019ല്‍ വര്‍ധിത വീര്യത്തോടെ അധികാരത്തിലേറിയ ശേഷം വേണ്ട സംവാദങ്ങളൊന്നും നടത്താതെ പാസ്സാക്കപ്പെട്ട നിയമങ്ങളുടെ എണ്ണം മാത്രം മതി തെളിവായി. സംവാദമെന്നാല്‍ ഭരണകൂടത്തിന്റെയോ അതിന്റെ ശക്തിസ്രോതസ്സായ സംഘ്പരിവാരത്തിന്റെയോ അഭിപ്രായങ്ങളെ ഏറ്റുപാടലല്ല. അതിലുള്ള വിയോജിപ്പ് പ്രകടിപ്പിക്കല്‍ കൂടിയാണ്. അങ്ങനെ വിയോജിക്കുന്നവരോട് ഭരണകൂടവും സംഘ്പരിവാരവും സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ദിനേന ജനം കാണുന്നുണ്ട്. വിയോജിക്കുന്നവരെ ഇല്ലാതാക്കാന്‍ പോലും മടിക്കുന്നില്ല. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഷാഹിന്‍ ബാഗില്‍ ഒത്തുകൂടിയവരെക്കുറിച്ച് പ്രധാനമന്ത്രിക്കൊപ്പം മന്ത്രിസഭയില്‍ ഇരുന്നമരുന്നവര്‍ പറയുന്ന കാര്യങ്ങള്‍ 'ഡയലോഗി'ന് ഉദാഹരണമാണ്. വിയോജിപ്പുന്നയിക്കുന്നവരെ 'ഡയലോഗി'ന് ക്ഷണിക്കുക എന്നതാണ് പരിഷ്‌കൃത ജനാധിപത്യത്തിലെ രീതി. ഏതെങ്കിലും പ്രശ്നത്തില്‍ ആരെയെങ്കിലും ഡയലോഗിന് ക്ഷണിച്ചിട്ടുണ്ടോ എന്ന് ഓര്‍മ കിട്ടുന്നില്ല. മന്‍ കി ബാത് എന്നത് ചേര്‍ത്ത്, ആംഗലേയത്തില്‍ വായിക്കരുത്.


കണ്‍സെന്റ്ഓഫ് പീപ്പിള്‍ എന്നാല്‍ ജനസമ്മതി. രണ്ട് തിരഞ്ഞെടുപ്പുകളില്‍ ആകെ വോട്ട് ചെയ്തവരില്‍ 30 മുതല്‍ 40 വരെ ശതമാനം പേരുടെ പിന്തുണ നേടിയതാണ് ഉദ്ദേശിച്ചതെങ്കില്‍ പ്രശ്നമില്ല. രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ജനസമ്മതിയുടെ അടിസ്ഥാനത്തിലാണെന്നാണ് ഉദ്ദേശിച്ചതെങ്കില്‍ പിന്നൊന്നും പറയാനില്ല. തിരഞ്ഞെടുപ്പുകളില്‍ പിറകില്‍പ്പോയിട്ടും അധികാരം പിടിക്കാന്‍ നടത്തിയ കളികളുടെ കഥ വടക്ക് കിഴക്കു മുതല്‍ കന്നഡം വരെ നീളുന്നതാണ്. അതും ജനസമ്മതിയാണെന്ന് വേണമെങ്കില്‍ വാദിക്കാം. തീവ്ര ഹിന്ദുത്വ അജന്‍ഡകളെ പിന്തുണക്കുന്ന ഭൂരിപക്ഷ മതാംഗങ്ങളുടെ സമ്മതി മാത്രമാണ് ജനസമ്മതിയെങ്കില്‍ പിന്നെ തര്‍ക്കമില്ല. അതില്‍പ്പെടാത്തവരെയൊക്കെ ഒഴിവാക്കിയാല്‍ ജനസമ്മതി സമ്പൂര്‍ണമാകും.


സെന്‍സിറ്റിവിറ്റി, കംപാഷന്‍, ബ്രദര്‍ഹുഡ് മൂന്നും ചേര്‍ന്നു നില്‍ക്കുന്നതാണ്. സംവേദനക്ഷമത, അനുകമ്പ, സാഹോദര്യം. ഇതെല്ലാം നിറഞ്ഞു നില്‍ക്കുന്നതാണ് 2014 മുതലിങ്ങോട്ട് നരേന്ദ്ര മോദിയാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യന്‍ യൂനിയന്‍! സംഘ്പരിവാര്‍ ബന്ധമുള്ള ആള്‍ക്കൂട്ടങ്ങളുടെ ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ പ്രകടിപ്പിച്ച സംവേദനക്ഷമതയും അനുകമ്പയും പ്രസിദ്ധം. അക്രമികളെ ന്യായീകരിക്കാനും കേസുകള്‍ അട്ടിമറിച്ച് അവരെ രക്ഷിച്ചെടുക്കാനും കാണിച്ച അനുകമ്പ അനുകരണീയം. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് സമൂഹത്തെ വിഭജിക്കാന്‍ കാണിച്ച കൈയടക്കത്തില്‍ കണ്ട സാഹോദര്യം പ്രശംസനീയം. 2002ലെ വംശഹത്യാ ശ്രമത്തിന്റെ കാലത്ത് പോലീസിനെ നിഷ്‌ക്രിയമാക്കിയും പട്ടാളമിറങ്ങുന്നത് വൈകിപ്പിച്ചും അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയ സംവേദനക്ഷമതയും സാഹോദര്യവും അത്യപൂര്‍വം.


ബാക്കിയുള്ളത് നോണ്‍ വയലന്‍സാണ്. അഹിംസ. അത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ജാമിഅ മില്ലിയ്യയില്‍ പോലീസും സംഘ്പരിവാര പ്രവര്‍ത്തകരും ചേര്‍ന്ന് നേരിട്ടത് അഹിംസയില്‍ അധിഷ്ഠിതമായ രീതിയിലായിരുന്നു. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധക്കാരെ നേരിട്ടപ്പോഴും അഹിംസ വിട്ടൊരു കളിയുണ്ടായില്ല പോലീസിനോ സംഘ്പരിവാര പ്രവര്‍ത്തകര്‍ക്കോ. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍, ഇരുട്ടിന്റെ മറവില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച എ ബി വി പി പ്രവര്‍ത്തകരും സ്വീകരിച്ചത് അഹിംസയുടെ പാതയാണ്. അവര്‍ക്ക് അവസരമൊരുക്കുകയും പിന്നീട് അക്രമികളെ പിടികൂടാന്‍ മടിക്കുകയും ചെയ്ത അമിത് ഷായുടെ പോലീസ് അഹിംസയുടെ പ്രതീകമാണ്. മന്‍ കി ബാത് എന്നത് ചേര്‍ത്ത് ആംഗലേയത്തില്‍ വായിക്കരുത്. 


സംവേദനക്ഷമതയോടെ, അനുകമ്പ പ്രകടിപ്പിച്ച്, സാഹോദര്യം നിലനിര്‍ത്തി, സംവാദങ്ങളിലൂടെ ജനസമ്മതി ആര്‍ജിച്ച്, അഹിംസയിലൂടെ സഹകരണാത്മക ഫെഡറലിസം നടപ്പാക്കുന്നതിനെ ചിലര്‍ ഫാസിസമെന്ന് വിശേഷിപ്പിക്കും. അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന പരമാധികാരിയെ അത് അല്‍പ്പം പോലും മനക്ലേശത്തിലാക്കരുത്. മതനിരപേക്ഷ ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കൊക്കെ മന്‍ കി ബാത് മനസ്സിലാകും! അങ്ങേക്ക് ഈ വാക്കുകളൊക്കെ അറിയാമല്ലോ എന്ന തിരിച്ചറിവില്‍ പുളകിതഗാത്രരാകുകയും ചെയ്യും!


2019-11-18

ഭരണഘടനാ വധം ആട്ടക്കഥ, വേഷം വിധേയന്‍


''ഈ സ്ഥാപനത്തെ സംരക്ഷിക്കുകയും അതിലെ സമതുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ ഈ രാജ്യത്ത് ജനാധിപത്യം അതിജീവിക്കില്ലെന്ന് ഞങ്ങള്‍ നാല് പേര്‍ക്കും ഉറച്ച ബോധ്യമുണ്ട്'' - ജസ്റ്റിസുമാര്‍ ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍. കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം വിളിച്ച് ഇവര്‍ പറഞ്ഞത് സുപ്രീം കോടതിയെക്കുറിച്ചാണ്. ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ തിരഞ്ഞെടുത്ത ജഡ്ജിമാരുള്‍ക്കൊള്ളുന്ന ബഞ്ചുകളെ ഏല്‍പ്പിക്കുകയാണെന്ന ആരോപണം പ്രധാനമായി ഉന്നയിച്ചാണ് ഈ നാല് പേര്‍ ജനാധിപത്യം അപകടത്തിലാകാനുള്ള സാധ്യതയാണ് മുന്നിലെന്ന് രാജ്യത്തെ ജനങ്ങളോട് പറഞ്ഞത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖ തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം തുടരുന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം.


ഇവരില്‍ മൂന്ന് പേര്‍ നേരത്തേ വിരമിച്ചു. ജസ്റ്റിസ് ദീപക് മിശ്രയെ പിന്തുടര്‍ന്ന് ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗോഗോയ് ഈ മാസം പതിനേഴിന് വിരമിച്ചു. സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നും ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഈ സ്ഥാപനത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളോട് പറഞ്ഞ ഒരാള്‍ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും നിലനിര്‍ത്താന്‍ എന്ത് ചെയ്തുവെന്ന ചോദ്യം സ്വാഭാവികമാണ്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസായ ശേഷവും രാഷ്ട്രീയ പ്രാധാന്യമുള്ള, രാജ്യത്തിന്റെ ഭാവിയെ വലിയ തോതില്‍ സ്വാധീനിക്കാന്‍ ഇടയുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന ബഞ്ചുകളിലെ ജഡ്ജിമാരെ തീരുമാനിച്ചിരുന്നത് ചീഫ് ജസ്റ്റിസ് മാത്രമായിരുന്നു. ഇക്കാര്യത്തില്‍ മുതിര്‍ന്ന ജഡ്ജിമാരുമായുള്ള കൂടിയാലോചന വേണമെന്ന താന്‍ കൂടി ഉള്‍പ്പെട്ട നാല് ജഡ്ജിമാരുടെ മുന്‍ ആവശ്യം അദ്ദേഹം ഓര്‍ത്തതേയില്ല. ജഡ്ജിമാരുടെ നിയമനത്തിലുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന രേഖ ഇപ്പോഴും തയ്യാറായിട്ടില്ല. അത് തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ യാതൊരു മനഃക്ലേശവും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കുണ്ടായില്ല. കേന്ദ്രം അലംഭാവം തുടരുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് തന്നെ നടപടിക്രമങ്ങള്‍ നിശ്ചയിക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ട ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്റെ ഭരണകാലത്ത് അതിന് മിനക്കെട്ടതുമില്ല.


ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം നല്‍കിയ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയും കൊളീജിയം ശിപാര്‍ശ വീണ്ടും നല്‍കുകയും ചെയ്ത സംഭവം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ ഭരണകാലത്തുമുണ്ടായി. ഗുജറാത്ത് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന അകില്‍ ഖുറൈശിയെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാറിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് കൊളീജിയം മാറ്റിയതും ഇക്കാലത്ത് തന്നെ. ഭരണകൂടമോ അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനമോ ജുഡീഷ്യറിയില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകളായി തന്നെ ഇതിനെ കാണണം. ഇത് തന്നെയാണ് കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ള ജഡ്ജിമാര്‍ സൂചിപ്പിച്ചത്. ബാഹ്യ ഇടപെടലിനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസായിരിക്കെ രഞ്ജന്‍ ഗോഗോയ് എന്തെങ്കിലും ചെയ്തതായി അറിവില്ല. മറിച്ച് നരേന്ദ്ര മോദി സര്‍ക്കാറും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘും (ആര്‍ എസ് എസ്) ആഗ്രഹിക്കും വിധത്തിലുള്ള വിധികള്‍ പുറപ്പെടുവിക്കുന്ന വിധത്തിലേക്ക് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി മാറുകയും ചെയ്തു.


വിരമിക്കുന്നതിന് തൊട്ടുമുമ്പ്, മുന്‍കാല ചീഫ് ജസ്റ്റിസുമാരെപ്പോലെ പല സുപ്രധാന കേസുകളിലും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ച് വിധി പറഞ്ഞു. ഏതാണ്ടെല്ലാ വിധികളും മോദി സര്‍ക്കാറിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതോ അവര്‍ക്ക് ആശ്വാസമേകുന്നതോ ആയിരുന്നു. പോര്‍ വിമാനമായ റാഫേല്‍ വാങ്ങാന്‍ കരാറുണ്ടാക്കുകയും റാഫേല്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന കമ്പനിയുടെ പങ്കാളി സ്ഥാനത്തു നിന്ന് എച്ച് എ എല്ലിനെ മാറ്റി അനില്‍ അംബാനിയുടെ കമ്പനിയെ നിശ്ചയിക്കുകയും ചെയ്തതില്‍ ക്രമക്കേടും അഴിമതിയുമുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയതാണ് ഒന്ന്. ഈ വിധി പുനഃപരിശോധിക്കണമെന്ന ഹരജി അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുമ്പ് തള്ളുകയും ചെയ്തു. ഇല്ലാത്ത സി എ ജി റിപ്പോര്‍ട്ട് കൂടി ചൂണ്ടിക്കാണിച്ചാണ് ആദ്യം ഹരജി തള്ളിയത്. അങ്ങനെയൊരു റിപ്പോര്‍ട്ട് കേസ് പരിഗണിക്കുമ്പോള്‍ തയ്യാറായിരുന്നില്ല എന്നത് പുനഃപരിശോധനാ ഹരജിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് കണക്കിലെടുത്തില്ല. ഇല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നരേന്ദ്ര മോദി സര്‍ക്കാറിനെ ശാസിക്കാന്‍ പോലും കോടതി തയ്യാറായില്ല.


ബാബരി ഭൂമി കേസില്‍ ഭൂരിപക്ഷ മതത്തിന്റെ വിശ്വാസത്തെ ആധാരമാക്കി, ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നും അതിനായി ട്രസ്റ്റ് രൂപവത്കരിക്കണമെന്നും വിധിക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാറോ സംഘ്പരിവാര്‍ സംഘടനകളോ സ്വപ്നത്തില്‍ പോലും കാണാത്ത സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്‍കിയ ബഞ്ച്. വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കം പരിഹരിക്കുക എന്ന 'സദുദ്ദേശ്യ'ത്തിന്റെ മറപിടിച്ച് ഒരു വിയോജിപ്പിന്റെ ശബ്ദം പോലും കോടതിയില്‍ നിന്നുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹത്തിനായി. പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും (1949) പള്ളി പൊളിച്ചതും (1992) തികച്ചും നിയമ വിരുദ്ധമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ ആ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ വിധിച്ചതിലെ കൈയടക്കം ഇക്കാലം വരെ ഒരു നീതിന്യായ സംവിധാനവും പ്രകടിപ്പിച്ചിട്ടില്ല, ഇനിയങ്ങോട്ട് ഉണ്ടാകാനും ഇടയില്ല. ഇവിടെ നീതി നടപ്പാക്കാനല്ല, മറിച്ച് നീതി നിഷേധിച്ച് രാജ്യത്ത് സമാധാനം സ്ഥാപിക്കുക എന്നതിനായിരുന്നു താത്പര്യം. നീതി നടപ്പാക്കുകയും അതിന്റെ പേരില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതെ നോക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തെ ബോധ്യപ്പെടുത്തുകയുമാണ് ശക്തമായ നീതിന്യായ സംവിധാനം ചെയ്യേണ്ടിയിരുന്നത്. അതില്‍ നിന്ന് പിന്നാക്കം പോകുമ്പോള്‍ ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറുകയായിരുന്നു അദ്ദേഹം. ഫലത്തില്‍ ഭരണഘടനയെ പരാജയപ്പെടുത്തുകയും, അതിനെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുകയും.


ശബരിമലയില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെ തന്നെ ആ കേസില്‍ 'ആചാരാനുഷ്ഠാന വാദികള്‍' ഉന്നയിച്ച പ്രശ്നങ്ങളൊക്കെ വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ടതിലുമുണ്ട് കൗതുകം. വിശാല ബഞ്ചിന്റെ പരിഗണനക്ക് വിടുന്നതിന് കാരണമായി മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും പാഴ്സി സ്ത്രീകളുടെ മതാവകാശങ്ങളും ദാവൂദി ബോറ വിഭാഗത്തിലെ ചേലാകര്‍മവും ചൂണ്ടിക്കാട്ടുക വഴി ഭൂരിപക്ഷ മതത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവര്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ആചാര സംരക്ഷണത്തിന് വഴിയൊരുക്കുകയല്ല താനെന്ന് ധ്വനിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഭരണഘടനാ ബഞ്ചിന്റെ വിധി രാജ്യത്തെ നിയമമാണെന്നിരിക്കെ, അത് നടപ്പാക്കുന്നത് തടയാന്‍ നടത്തിയ അക്രമാസക്തമായ ശ്രമങ്ങളില്‍ യാതൊരു ഖേദവുമുണ്ടായില്ല ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക്. കോടതി വിധിയനുസരിച്ച് മല ചവിട്ടാന്‍ ശ്രമിച്ച യുവതികള്‍ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളും ഭീഷണികളും കോടതിയില്‍ ചൂണ്ടിക്കാട്ടിയതിനോട് നിസ്സംഗമായി പ്രതികരിക്കാനുള്ള 'പക്വത' അദ്ദേഹം പ്രകടിപ്പിച്ചുവെന്ന് പറയാം.


ജനാധിപത്യത്തെ സംരക്ഷിക്കാനും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ നിലനിര്‍ത്താനും ഉതകുന്ന രീതിയില്‍ ഭരണഘടനയെ വ്യാഖ്യാനിക്കും വിധത്തിലേക്ക് പരമോന്നത കോടതിയെ നയിക്കാന്‍ ശ്രമിക്കാതിരുന്ന ചീഫ് ജസ്റ്റിസ് എന്ന വിശേഷണമാകും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് ചേരുക. ജനാധിപത്യത്തെ കൂടുതല്‍ അപകടത്തിലാക്കിയാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്.

2019-11-06

തുറന്ന ജയിലിലെ വാട്‌സ് ആപ് സന്ദേശങ്ങള്‍


കഥ 2009ലേതാണ്. രാജ്യം വീണ്ടും വീണ്ടും ഭരിക്കേണ്ട പുമാന്‍, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും മുഹമ്മദ് അലി ജിന്നയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും ധിരുഭായ് അംബാനിയെന്ന് പില്‍ക്കാലം അറിയപ്പെട്ട ധിരാജ്‌ലാല്‍ ഹിരാചന്ദ് അംബാനിയുമൊക്കെ ജനിച്ചു വളര്‍ന്ന നാട് വീണ്ടും വീണ്ടും ഭരിച്ച കാലം. വീണ്ടും വീണ്ടും ഭരിച്ച എന്ന് വായിക്കുമ്പോള്‍ സമകാലിക സമൂഹത്തിലെ വാര്‍ത്തകളുമായുള്ള നിരന്തര സമ്പര്‍ക്കം മൂലം വീണ്ടും വീണ്ടും പീഡിപ്പിച്ച എന്നോ മറ്റോ ആര്‍ക്കെങ്കിലും തോന്നിയാല്‍ ലേഖകന് ഉത്തരവാദിത്തമില്ല. ഗാന്ധി മുതല്‍ അംബാനി വരെയുള്ളവരുടെ നാട് ഭരിച്ച കാലവും പില്‍ക്കാലം രാജ്യം ഭരിക്കുന്ന കാലവും ബലാത്സംഗ സമൃദ്ധമായ വംശഹത്യാ ശ്രമമുള്‍പ്പെടെ പലവിധ പീഡനങ്ങളാല്‍ സമ്പുഷ്ടമാകയാല്‍ വീണ്ടും വീണ്ടും പീഡിപ്പിച്ച എന്ന തോന്നല്‍ ഉണ്ടായിപ്പോകുകയും ചെയ്യും.


2009ല്‍ ഗുജറാത്തിലെ ഭീകരവിരുദ്ധ സേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥര്‍ക്ക് സവിശേഷമായ ഒരു ദൗത്യം ലഭിച്ചു. 'സാഹെബി'ന്റെ നിര്‍ദേശമനുസരിച്ച് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന നേതാവിന്റെ കല്‍പ്പന. അതേ നേതാവാണ് ഇപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി. ദൗത്യം നിസ്സാരമായിരുന്നു. ഒരു യുവതിയെ നിരീക്ഷിക്കണം. എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു അങ്ങനെ സര്‍വതും. യുവതിയുടെ സ്‌നേഹ ബന്ധത്തില്‍ സവിശേഷ നിരീക്ഷണവും ആവശ്യപ്പെട്ടിരുന്നു. കൗമാര കാലത്തെ വിവാഹം അവസാനിപ്പിച്ച ശേഷം ബ്രഹ്മചാരിയായ നേതാവിന് യുവതിയുടെ സ്‌നേഹ ബന്ധത്തില്‍ എന്തുകാര്യം എന്ന ചോദ്യം പ്രസക്തമല്ല. എന്തായാലും രണ്ട് മാസത്തോളം യുവതിയുടെ നീക്കങ്ങള്‍ ഭീകരവിരുദ്ധ സേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. അവരുടെ ഫോണ്‍ കോളുകളൊക്കെ ചോര്‍ത്തി. ഇതെല്ലാം നിയമവിരുദ്ധമായിട്ടായിരുന്നു. യുവതി കര്‍ണാടകത്തിലേക്ക് പോയപ്പോഴൊക്കെ, അക്കാലം അവിടം ഭരിച്ച ബി എസ് യെദ്യൂരപ്പ സര്‍ക്കാറിനോട് വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയോട് അത്രക്ക് കൂറ് അന്നും ഇന്നും ഇല്ലെങ്കിലും നിയമ വിധേയമല്ലാത്ത നിരീക്ഷണത്തിന് അന്ന് കര്‍ണാടക സര്‍ക്കാര്‍ വിസമ്മതിച്ചുവെന്നാണ് കഥ.


നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ സംഭാഷണം പിന്നീട് ചോര്‍ന്നു. നിരീക്ഷണ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ഭരിച്ച നേതാവുമായി ഉദ്യോഗസ്ഥര്‍ നടത്തിയ സംഭാഷണവും ചോര്‍ന്നു. കേസും കൂട്ടവുമായി. നിരീക്ഷണം തന്റെ ആവശ്യപ്രകാരമായിരുന്നുവെന്ന് യുവതിയുടെ പിതാവ് മാധ്യമങ്ങളെയും കോടതിയെയും അറിയിച്ചു. തന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായിരുന്നു പോലീസ് നിരീക്ഷണമെന്ന് യുവതി തന്നെ പിന്നെ പറഞ്ഞു. അതോടെ സംഗതി തീര്‍ന്നു. യുവതിയുടെ കുടുംബത്തിന് ഗുജറാത്ത് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനര്‍ഹമായ സഹായം ലഭിച്ചുവെന്ന ആരോപണം പിറകെ എത്തി. എന്തായാലും എന്തിനായിരുന്നു നിരീക്ഷണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇനി വ്യക്തമാകുകയുമില്ല. 


ഭീകരവിരുദ്ധ വിഭാഗത്തിലെയും ഇന്റലിജന്‍സിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഒരു യുവതിയെ നിരന്തരമായി നിരീക്ഷിക്കാനും അവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്താനും നിയോഗിക്കാന്‍ മടിക്കാത്തവരുടെ കീഴില്‍ രാജ്യം വരുമ്പോള്‍ എന്തൊക്കെ നിരീക്ഷിക്കപ്പെടുന്നുണ്ടാകും? ആരുടെയൊക്കെ ഫോണ്‍ കോളുകള്‍ ചോര്‍ത്തപ്പെടുന്നുണ്ടാകും. നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഫോണുകള്‍ ചോര്‍ത്താന്‍ ഭരണകൂടത്തിന് അനുവാദമുണ്ട്. സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും അത് സാധിക്കും. ചോര്‍ത്തേണ്ട സാഹചര്യം വ്യക്തമാക്കി സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് ആഭ്യന്തര സെക്രട്ടറിയാണ് അനുവാദം നല്‍കേണ്ടത്. അതില്‍ കുറഞ്ഞ ഉദ്യോഗസ്ഥന്റെ അനുമതിപത്രം പോരെന്ന് ചുരുക്കം. ഗുജറാത്തിലെ യുവതിയുടെ ഫോണ്‍ ചോര്‍ത്തിയത് ആഭ്യന്തര സെക്രട്ടറിയുടെ താഴെയുള്ള ഉദ്യോഗസ്ഥന്റെ അനുമതിപത്രം ആധാരമാക്കിയാണ്. ഭരണഘടനാ വ്യവസ്ഥകളെയോ ഭരണഘടനാ സ്ഥാപനങ്ങളെയോ അവഗണിക്കാന്‍ മടിക്കാത്ത ഭരണകൂടം നിലനില്‍ക്കെ, ആരുടെയും അനുവാദം വാങ്ങാതെ തന്നെ ഫോണുകള്‍ ചോര്‍ത്തപ്പെടാം.


പരമാധികാരിയായ പുമാന്‍ പരസ്യ മോഡലായി വന്ന കമ്പനി, രാജ്യത്തെ ടെലിക്കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ കുത്തക സ്ഥാപിക്കാനൊരുങ്ങുകയാണ്. ആധാറിന്റെ കാര്യത്തിലെ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് അതിന്റെ ഡാറ്റാ ബേസിലേക്ക് നേരിട്ടുള്ള ബന്ധം നല്‍കിക്കൊണ്ടാണ് ഈ കമ്പനിയെ ഭരണകൂടം സഹായിച്ചിരുന്നത്. അത്തരമൊരു കമ്പനിയുടെ വരിക്കാരുടെ ഫോണുകള്‍ അവര്‍ തന്നെ ചോര്‍ത്തി സര്‍ക്കാറിന് നല്‍കിയാല്‍ അത്ഭുതമില്ല. അല്ലെങ്കില്‍ തന്നെ ഏത് ഫോണ്‍ കോളും ചോര്‍ത്താന്‍ പാകത്തിലുള്ള സാങ്കേതിക വിദ്യ ഇസ്‌റാഈലില്‍ നിന്ന് വാങ്ങി സ്വന്തമാക്കിയിട്ടുണ്ടല്ലോ നമ്മുടെ ഭരണകൂടം. ഒരേ സമയം നടക്കുന്ന കോടിക്കണക്കിന് ഫോണ്‍ കോളുകള്‍ക്കിടയില്‍ നിന്ന് തിരഞ്ഞെടുത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ കണ്ടെടുത്ത് ചോര്‍ത്താന്‍ പാകത്തിലുള്ള സാങ്കേതിക വിദ്യ. അതുപയോഗിച്ച് എന്തൊക്കെ ചെയ്യുന്നുണ്ടാകും?


വ്യക്തികളെ നിരീക്ഷിക്കാനും ഫോണുകള്‍ ചോര്‍ത്താനും നമ്മുടെ ഭരണകൂടത്തിന് അത്ര പ്രയാസമൊന്നുമില്ല. മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും നിരീക്ഷിക്കാനും ബുദ്ധിമുട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഒന്നായ വാട്‌സ് ആപ്പിന്റെ കാര്യത്തില്‍ മാത്രം ചില്ലറ പ്രയാസമുണ്ട്. നുണകളോ അര്‍ധ സത്യങ്ങളോ പ്രചരിപ്പിക്കാനുള്ള ആയുധമായി വാട്‌സ് ആപ്പിനെ ഫലപ്രദമായി ഉപയോഗിച്ചവര്‍, ഇതിലൂടെ നടക്കാനിടയുള്ള എതിര്‍ പ്രചാരണങ്ങളെ നിരീക്ഷിക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ചിട്ടുണ്ടാകും. ഇസ്‌റാഈല്‍ സ്ഥാപനമായ എന്‍ എസ് ഒയില്‍ നിന്ന് പെഗാസസ് എന്ന രഹസ്യം ചോര്‍ത്താനുള്ള സോഫ്റ്റ് വെയറിലേക്ക് എത്തിയത് അങ്ങനെയാകാനേ തരമുള്ളൂ. വിവിധ സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മാത്രമേ പെഗാസസ് കൈമാറിയിട്ടുള്ളൂവെന്നാണ് എന്‍ എസ് ഒ പറയുന്നത്. ചോര്‍ത്തല്‍ രഹസ്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ അതിനുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്ന കമ്പനിക്ക് കച്ചവടം വിജയകരമായി നടത്താനാകൂ.


അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മാത്രമേ പെഗാസസ് കൈമാറിയിട്ടുള്ളൂവെന്ന എന്‍ എസ് ഒയുടെ വാദം വിശ്വസിക്കേണ്ടിവരും.
മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളെയും അതിന്റെ പ്രവര്‍ത്തകരെയും സ്തുതിപാഠകരായി നിര്‍ത്തുക എന്നതിലാണ് ഭരണകൂടത്തിന് താത്പര്യം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിടുകയും. അങ്ങനെ ലക്ഷ്യമിടുന്നതിന് ഉദാഹരണങ്ങള്‍ പലത്. അവ്വിധമുള്ള ഭരണകൂടം മാധ്യമ പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കൂടി ചോര്‍ത്തിയെടുക്കാന്‍ മടിക്കില്ല തന്നെ. സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാറിതര സംഘടനാ പ്രവര്‍ത്തകരുമൊക്കെ ഈ ഭരണകൂടത്തിന്റെ ഹിറ്റ്‌ലിസ്റ്റിലാണെന്നതിന് പല ഏജന്‍സികളെ ഉപയോഗിച്ച് അവര്‍ക്കെതിരെ ഇതിനകം നടത്തിയ നീക്കങ്ങള്‍ തന്നെ തെളിവ്. അത്തരമാളുകള്‍ വാട്‌സ് ആപ്പിലൂടെ കൈമാറാനിടയുള്ള സന്ദേശങ്ങളെക്കുറിച്ച് അറിയാന്‍ ഭരണകൂടം ശ്രമിക്കാതിരിക്കുമോ? പെഗാസസ് ഉപയോഗിച്ച് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന വിവരം മെയ്, സെപ്തംബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നുവെന്ന് വാട്‌സ് ആപ്പ് സംരംഭകര്‍ പറയുന്നു. ചോര്‍ത്താന്‍ തീരുമാനിച്ചവര്‍ക്ക് തന്നെ ചോര്‍ത്തല്‍ നടക്കുന്നുണ്ടെന്ന വിവരം അറിയിച്ചതില്‍ വാട്‌സ് ആപ്പ് സംരംഭകര്‍ക്ക് നിര്‍വൃതി അടയാം.


130 കോടിയിലേറെ വരുന്ന ജനം മുഴുവന്‍ കള്ളപ്പണക്കാരാണെന്ന് സംശയിച്ച് നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപിച്ച ഭരണകൂടം, സകലതിനെയും ആധാര്‍ ബന്ധിതമാക്കി പൗരന്‍മാരെയാകെ നിരീക്ഷണ വലയത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഭരണകൂടം, സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടം, അധികാരത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്ന് വ്യാഖ്യാനിച്ച് ശിക്ഷിക്കാന്‍ മടികാണിക്കാത്ത ഭരണകൂടം നിലനില്‍ക്കെ രാജ്യത്തൊരു തുറന്ന ജയിലിന്റെ അന്തരീക്ഷമേ ഉണ്ടാകൂ. അവിടെ പൗരന്റെ സ്വകാര്യതക്കും അഭിപ്രായ പ്രകടനത്തിനും ആശയ പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യവും ഭരണകൂടം അനുവദിക്കുന്ന അളവിലേ പാടുള്ളൂ. അതിലേക്കുള്ള മറ്റൊരു ചുവടുവെപ്പായി മാത്രമേ പെഗാസസിനെ കാണേണ്ടതുള്ളൂ.

2019-10-23

ഭാരത (ഭീരുത്വ) രത്‌ന


വിനായക് ദാമോദര്‍ സവര്‍ക്കറെന്ന പേരിനേക്കാള്‍ പരിചിതം വീര്‍ സവര്‍ക്കറെന്നതാണ്. വീരത്വമെന്തെന്നറിയാതെ തന്നെ അങ്ങനെ അഭിസംബോധന ചെയ്യുന്നവരാണ് അധികവും. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തില്‍ കാണിച്ച അസാമാന്യ ധൈര്യത്തിന് രാഷ്ട്രം ചാര്‍ത്തിക്കൊടുത്തതാണ് പേരിന് മുന്നിലെ വിശേഷണപദമെന്ന് കരുതുന്നവരും ധാരാളമുണ്ടാകും. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് പോരടിക്കുന്ന സൈനികര്‍ക്ക് പരംവീര്‍ ചക്രമൊക്കെ നല്‍കുന്നതുപോലെ. രാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ സന്നദ്ധനായ വ്യക്തിയെന്ന് വിശേഷിപ്പിച്ചാണ് എ ബി വാജ്പേയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരത്തിലിരിക്കെ സവര്‍ക്കറുടെ ചിത്രം പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് ആദരവ് പ്രകടിപ്പിച്ചത്. അതുപോരെന്ന തോന്നലുള്ളതു കൊണ്ടാണ് ഇപ്പോള്‍ പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.


മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി ജെ പി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരത രത്ന സമ്മാനിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന വാഗ്ദാനം. ഭാരത രത്നത്തിന് സര്‍വഥാ യോഗ്യനാണ് സവര്‍ക്കറെന്നും അര്‍ഹരായ പലര്‍ക്കും ഭാരത രത്ന സമ്മാനിക്കാന്‍ രാജ്യത്തെ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തയ്യാറായില്ലെന്നും ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറിന് ഭാരത രത്ന സമ്മാനിക്കുന്നത് വൈകിയത് അതുകൊണ്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതര ബി ജെ പി നേതാക്കളും പടിപടിയായി മൊഴിയുകയും ചെയ്തു.


സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്ന ആവശ്യമുന്നയിക്കുന്നതിനൊപ്പം ബഹുമതി വൈകിപ്പിച്ച് അംബേദ്കറെ കോണ്‍ഗ്രസ് അപമാനിച്ചെന്ന ആരോപണമുന്നയിച്ചപ്പോള്‍ ബി ജെ പി ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങളാണ്. മറാത്ത വികാരമുണര്‍ത്താന്‍ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന ശിവജിയുടെ അനുയായിയെന്ന് സ്വയം വിശേഷിപ്പിച്ച സവര്‍ക്കര്‍ക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കാന്‍ ആവശ്യപ്പെടുന്നതിലൂടെ ഒരു കാലത്ത് മറാത്ത വികാരത്തിന്റെ മൊത്തക്കച്ചവടക്കാരായിരുന്ന ശിവസേനയുടെ അവശേഷിക്കുന്ന വോട്ടുബേങ്കിനെ കൂടുതല്‍ ഭിന്നിപ്പിക്കുക എന്നതാണ് ഒന്ന്. അംബേദ്കറെ കോണ്‍ഗ്രസ് അപമാനിച്ചെന്ന ആരോപണം ഉന്നയിക്കുന്നതിലൂടെ കൂടുതല്‍ സംഘടിതമാകുന്ന ദളിത് രാഷ്ട്രീയത്തെ ആശയക്കുഴപ്പത്തിലാക്കുക എന്നതും. ഇതെത്രത്തോളം സാധിക്കുമെന്നതിലൊക്കെ തര്‍ക്കമുണ്ടാകാം. പക്ഷേ ആശയക്കുഴപ്പം സൃഷ്ടിച്ചോ അവാസ്തവങ്ങളോ അര്‍ധ വാസ്തവങ്ങളോ നുണകളോ പ്രചരിപ്പിച്ചോ മുതലെടുക്കാന്‍ സംഘ്പരിവാര ശക്തികള്‍ക്കുള്ള (പൊതുവില്‍ ഫാസിസ്റ്റുകള്‍ക്കെല്ലാമുള്ള) സവിശേഷ പ്രാവീണ്യം കണക്കിലെടുക്കുമ്പോള്‍ ലക്ഷ്യവേധം നടക്കില്ലെന്ന് കരുതേണ്ട തന്നെ.


'വീര' സവര്‍ക്കറിലേക്ക് തിരികെ വന്നാല്‍, ഭാരത രത്നത്തിന് അദ്ദേഹം എന്തുകൊണ്ടും അര്‍ഹനാണെന്ന് തന്നെ പറയേണ്ടിവരും. രാഷ്ട്രപിതാവായിരുന്ന മഹാത്മാഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണ വിധേയനാകുകയും അത് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തത് കൊണ്ടുമാത്രം കോടതി വിട്ടയക്കുകയും ചെയ്ത വ്യക്തിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് മാത്രമേ ചോദ്യമുള്ളൂ. രാഷ്ട്രപിതാവ് വെടിയേറ്റ് വീഴുമ്പോള്‍ മധുര പലഹാരം വിതരണം ചെയ്തിരുന്നു രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രവര്‍ത്തകര്‍. ഗാന്ധി വധത്തിലെ പങ്കിന്റെ പേരില്‍ ആര്‍ എസ് എസ് നിരോധിക്കപ്പെടുകയും ചെയ്തു. ആ സംഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടി രാജ്യത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കുമ്പോള്‍ സവര്‍ക്കറെ അല്ലാതെ ആരെയാണ് ആദരിക്കേണ്ടത്?
ലോക്സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടി നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറിയ 2014ല്‍ തന്നെ സവര്‍ക്കറെ ഭാരത രത്ന വിഭൂഷിതനാക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നതില്‍ ഖേദ പ്രകടനം നടത്തുക കൂടി വേണം.


രാഷ്ട്രപിതാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് വിധേയനായി വിചാരണ നേരിട്ടുവെന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല സവര്‍ക്കറുടെ വീരത്വം. അതങ്ങ് പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ബ്രിട്ടീഷുകാര്‍ ഭംഗിയായി പയറ്റിയതോടെ ആവര്‍ത്തിക്കപ്പെട്ട വര്‍ഗീയ കലാപങ്ങളിലൊന്നിന്റെ തുടര്‍ച്ചയില്‍ ഏതാനും കൂട്ടാളികള്‍ക്കൊപ്പം മുസ്ലിം പള്ളിക്ക് കല്ലെറിഞ്ഞ കാലത്ത്. അന്ന് പന്ത്രണ്ടാം വയസ്സില്‍ പേരിന് മുന്നില്‍ ചേര്‍ക്കപ്പെട്ടതാണത്രെ 'വീര്‍' എന്ന വിശേഷണം. അത്തരം വീരന്‍മാര്‍ക്ക് തീരെ സഹിക്കാന്‍ സാധിക്കാത്തതായിരുന്നു ആചാര ലംഘനം. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയും ഒടുങ്ങണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്ന 'മഹത്തരമായ' ആചാരത്തെ ബ്രിട്ടീഷുകാര്‍ നിരോധിച്ചത് ഹൈന്ദവ ആചാരങ്ങളെയാകെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് തിരിച്ചറിഞ്ഞ് ആചാര ലംഘകരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് വീരന്‍ നിശ്ചയിച്ചു. അങ്ങനെ തുടങ്ങിയ ബ്രിട്ടീഷ് വിരോധം, നാസിക് കളക്ടറെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കേസില്‍ അറസ്റ്റിലായി 50 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപുകളിലെ തടവറയിലെത്തിയപ്പോള്‍ അവസാനിച്ചു.


അധിനിവേശത്തോടുള്ള വിധേയത്വവും വീരത്വമെന്ന തിരിച്ചറിവുണ്ടായി. ബ്രിട്ടീഷ് സാമ്രാജ്യത്തെ എതിര്‍ത്തത് തെറ്റായിപ്പോയെന്നും. തെറ്റ് മനസ്സിലാക്കിയാല്‍ മാപ്പ് ചോദിക്കുന്നതാണ് വീരത്വം.
ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാപ്പുചോദിച്ച് 'വീര' സവര്‍ക്കറെഴുതിയ കത്തുകള്‍ പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. ചെയ്ത തെറ്റിനൊക്കെ മാപ്പ് ചോദിക്കുക മാത്രമല്ല, പിന്നീടുള്ള 'നല്ല നടപ്പ്' വാഗ്ദാനം ചെയ്യുകയും ചെയ്തു. ഏത് ഉപാധിയും സ്വീകാര്യമെന്ന് ആവര്‍ത്തിച്ച് അറിയിച്ചു. ഏറ്റവും അവസാനമെഴുതിയ മാപ്പപേക്ഷയില്‍ വീരനായ താന്‍ മാത്രമല്ല സഹോദരനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കല്‍പ്പനകള്‍ അനുസരിച്ച് കൊള്ളാമെന്നും എവിടേക്കൊക്കെ പോകുന്നുവെന്നതും എന്തൊക്കെ ചെയ്യുന്നുവെന്നതും അധികാരികളെ യഥാസമയം അറിയിച്ചുകൊള്ളാമെന്നുമൊക്കെ സമ്മതിച്ചിരുന്നു. ഇതൊരു കീഴടങ്ങലായി വേണമെങ്കില്‍ തോന്നാം. പക്ഷേ, എവിടെയൊക്കെ പോകും, എന്തൊക്കെ ചെയ്യുമെന്നൊക്കെ മുന്‍കൂട്ടി അറിയിച്ച് സ്വാതന്ത്ര്യ സമരം നടത്തുക എന്നതിലെ വീരത്വം അതൊന്ന് വേറെയാണ്.


ആ ധൈര്യം ആരും മനസ്സിലാക്കുന്നില്ലെന്ന് തോന്നിയപ്പോള്‍ ജീവിതകഥ എഴുതി മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ചു. ആത്മകഥ, ജീവചരിത്രമായി പ്രസിദ്ധീകരിക്കാനുള്ള വീരത്വവും ഒരുപക്ഷേ ആദ്യം കാട്ടിയത് സവര്‍ക്കറായിരുന്നു. ആ ജീവചരിത്രത്തിലൂടെയാണ് മറാത്ത രാജവംശ സ്ഥാപകന്‍ ശിവജിയുടെ അനുയായിയും പന്ത്രണ്ടാം വയസ്സില്‍ തന്നെ 'വീര' പട്ടം ചാര്‍ത്തിക്കിട്ടുകയും ചെയ്ത അസാമാന്യ വീരനായ 'വീര്‍ സവര്‍ക്കര്‍' പ്രതിഷ്ഠിക്കപ്പെട്ടത്. ജീവചരിത്രം യഥാര്‍ഥത്തില്‍ ആത്മകഥയായിരുന്നുവെന്ന് അതിന്റെ പ്രസാധകര്‍ തന്നെ പില്‍ക്കാലം വെളിപ്പെടുത്തിയെങ്കിലും അപ്പോഴേക്കും സവര്‍ക്കറേക്കാള്‍ വലിയ വീരന്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു, ഹിന്ദുത്വ വാദികള്‍ക്ക്.


ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ പില്‍ക്കാലം നടന്ന ശ്രമങ്ങളിലൊന്നും വീര സവര്‍ക്കറുടെ പങ്കാളിത്തം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യത്തിനുള്ള വഴി സായുധ സമരത്തിലൂടെയെന്ന് വാദിച്ച സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുണ്ടാക്കാന്‍ ഓടി നടക്കുമ്പോള്‍ ബ്രിട്ടീഷ് സൈന്യത്തിലേക്ക് ആളെക്കൂട്ടാന്‍ അശ്രാന്ത പരിശ്രമം നടത്തുകയായിരുന്നു സവര്‍ക്കര്‍. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ദര്‍ശനത്തിലുള്ള ഭാരതത്തിന് രൂപം നല്‍കാന്‍ ബ്രിട്ടീഷ് ആധിപത്യം നിലനിന്നേ മതിയാകൂ എന്ന് തിരിച്ചറിഞ്ഞിരുന്നു ആ വീരന്‍. അപ്പോള്‍ പിന്നെ സ്വാതന്ത്ര്യത്തിന് വാദിക്കുന്ന ഇന്ത്യക്കാരായ 'വിഡ്ഢി'കളെ ഇല്ലാതാക്കാനുള്ള സൈന്യത്തെ സജ്ജമാക്കുകയെന്നതല്ലാതെ വീരന്റെ ധര്‍മമെന്ത്?
ഇതിനൊക്കെയല്ലെങ്കില്‍ പിന്നെയെന്തിനാണ് ഭാരത രത്ന സമ്മാനിക്കേണ്ടത്?


പില്‍ക്കാലത്ത് ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായപ്പോഴും പണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിനെഴുതിയത് പോലൊരു കത്ത് സവര്‍ക്കര്‍ എഴുതി, സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികള്‍ക്ക്. തടവിലാക്കാതെയിരുന്നാല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാലത്തോളം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താതിരിക്കാം, വര്‍ഗീയത വളര്‍ത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാം എന്നൊക്കെ വാഗ്ദാനം ചെയ്തു. കൈയില്‍ വിലങ്ങ് വീഴുമെന്ന് ഉറപ്പാകുമ്പോള്‍ മാപ്പപേക്ഷിച്ച് തടി രക്ഷിക്കുന്നതാണ് വീരത്വം.


രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി മാത്രമല്ല, ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിന്റെ പിതൃത്വം പോലും സവര്‍ക്കര്‍ക്ക് അവകാശപ്പെട്ടതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ തുടര്‍ച്ചയില്‍ വീര പദവി നേടിയ സവര്‍ക്കര്‍ തന്നെയാണ് അവരുടെ തന്ത്രത്തെ പൂര്‍ണമായി നടപ്പാക്കിക്കൊടുക്കാന്‍ പാകത്തില്‍ രണ്ട് രാഷ്ട്രമെന്ന സിദ്ധാന്തം ആദ്യം അവതരിപ്പിച്ചത്. അതിനെ തെളിഞ്ഞ വര്‍ഗീയതയില്‍ വ്യാഖ്യാനിച്ച് ഹിന്ദുവും മുസല്‍മാനും രണ്ട് രാഷ്ട്രമെന്ന് പ്രഖ്യാപിച്ചത് സവര്‍ക്കറായിരുന്നു - ഹിന്ദുത്വത്തെ വിശകലനം ചെയ്തുള്ള പുസ്തകത്തില്‍. ഈ സിദ്ധാന്തമാണ് 1937ല്‍ ഹിന്ദു മഹാസഭ അവരുടെ രാഷ്ട്രീയ പ്രമേയമായി അംഗീകരിച്ചത്. അധികാരത്തില്‍ അര്‍ഹമായ പങ്കാളിത്തം അനുവദിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വം നിയന്ത്രിച്ചിരുന്ന സവര്‍ണ ഹൈന്ദവര്‍ ഒരിക്കലും തയ്യാറാകില്ലെന്ന തിരിച്ചറിവില്‍ മുസ്ലിം ലീഗെന്ന രാഷ്ട്രീയ കക്ഷിയുണ്ടാക്കി ഇറങ്ങിയ മുഹമ്മദലി ജിന്നയും കൂട്ടരും രണ്ട് രാജ്യങ്ങളെന്ന ആവശ്യമുന്നയിച്ചത് പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞായിരുന്നു. ആ നിലക്ക് രാഷ്ട്രീയ സ്വയം സേവക് സംഘ് ലക്ഷ്യമിടുന്ന ഹിന്ദു രാഷ്ട്രം സ്ഥാപിതമാകുമ്പോള്‍ അതിന്റെ രാഷ്ട്രപിതാവാകാന്‍ സവര്‍ക്കറെക്കാള്‍ യോഗ്യന്‍ മറ്റാരുമില്ല തന്നെ.


ഗാന്ധി വധത്തിലെ സവര്‍ക്കറുടെ പങ്കിനെക്കുറിച്ച്, നരേന്ദ്ര മോദിയുള്‍പ്പെടെ ബി ജെ പിയുടെയും മോഹന്‍ ഭഗവത് മുതല്‍ സംഘ്പരിവാരത്തിന്റെയും നേതാക്കളൊക്കെ വാഴ്ത്തുന്ന സര്‍ദാര്‍ പട്ടേല്‍ എഴുതി വെച്ചത് ഇപ്പോഴും ഇന്ത്യന്‍ സര്‍ക്കാറിന്റെ ശേഖരത്തിലുണ്ടാകും. (അതെല്ലാം വൈകാതെ നശിപ്പിച്ച് കളയാന്‍ മോദിയും ഷായും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എഴുതുന്നത്) ഹിന്ദു മഹാസഭയില്‍ സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന തീവ്ര യാഥാസ്ഥിതിക വിഭാഗമാണ് ഗാന്ധി വധം ആസൂത്രണം ചെയ്തതും അത് നടപ്പാകുന്നുവെന്ന് ഉറപ്പാക്കിയതുമെന്നാണ് പട്ടേലിന്റെ വാക്കുകള്‍. ഇതൊരു സര്‍ട്ടിഫിക്കറ്റായെടുത്താല്‍ അത് മാത്രം മതി ഭാരത രത്നക്ക് യോഗ്യതയാകാന്‍. ഹിന്ദു -മുസ്ലിം ഐക്യത്തിനായി മരണം വരെ നിരാഹാരമനുഷ്ഠിക്കാന്‍ മടി കാണിക്കാതിരുന്ന, സവര്‍ക്കറെപ്പോലുള്ളവരുടെ ആഗ്രഹത്തിന്റെ തുടര്‍ച്ചയായിക്കൂടി പിറന്ന പാക്കിസ്ഥാന് ഇന്ത്യയുടെ ഖജനാവില്‍ നിന്ന് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട, അതിലേക്ക് അന്നത്തെ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ട്ടിഫിക്കറ്റിനപ്പുറം മറ്റെന്ത് വേണം രത്ന വിഭൂഷിതനാകാന്‍.

2019-10-21

പെരുന്നയ്ക്ക് ശൗര്യം പകരുന്നവര്‍


ഏതാണ്ട് ഒരു ദശകം മുമ്പത്തെ കഥയാണ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ അര്‍ഹമായ വിഹിതം നായര്‍ സമുദായത്തിന് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍ എസ് എസ്) പരിഭവം പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിലെ (രണ്ടാം യു പി എ സര്‍ക്കാര്‍) പ്രതിനിധികളെ നിശ്ചയിച്ചപ്പോഴും സമുദായത്തിന് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് കെറുവിക്കുകയും ചെയ്തു. അക്കാലം പി കെ നാരായണപ്പണിക്കരായിരുന്നു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെങ്കിലും കൈകാര്യകര്‍തൃത്വം ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. എന്തായാലും പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയും കെ പി സി സിയുടെ പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് പാഞ്ഞെത്തി.


ആ സമയം കേരളം ഭരിച്ചിരുന്ന വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനും ഏതാണ്ട് അതേസമയം പെരുന്നയിലെത്തിയിരുന്നു. ദേവസ്വം ബോര്‍ഡുകളുടെ രൂപവത്കരണത്തില്‍ എന്‍ എസ് എസ് നേതൃത്വത്തിന്റെ അഭിപ്രായം തേടുകയായിരുന്നു കടന്നപ്പള്ളിയുടെ സന്ദര്‍ശനോദ്ദേശ്യം. മന്ത്രിയുടെ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതാകാം. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ അന്നും ഇന്നും നിയന്ത്രിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്ദര്‍ശനം പൊടുന്നനെയായിരുന്നു. സമുദായത്തെ അവഗണിച്ചുവെന്ന് പെരുന്നയിലെ ആശാന്‍മാര്‍ പൊരുന്നിയപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാതെയായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. എന്‍ എസ് എസ് നേതൃത്വം കെറുവിച്ചാല്‍ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന (അബദ്ധ) ധാരണ മാത്രമാണ് ഇവരെ നയിച്ചത് എന്ന് വ്യക്തം. എന്‍ എസ് എസ്സിന്റെ സമ്മേളനം പ്രമാണിച്ച്, 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച കേരള യാത്ര മാറ്റിവെക്കാന്‍ പോലും ആലോചിച്ച രമേശ് ചെന്നിത്തല, സമുദായ നേതൃത്വം അസംതൃപ്തി പരസ്യമായി പ്രകടിപ്പിക്കുമ്പോള്‍ ഉലഞ്ഞു പോകുക സ്വാഭാവികം.


ദേവസ്വം ബോര്‍ഡുകള്‍ എങ്ങനെ രൂപവത്കരിക്കണമെന്നതില്‍ നിയമമനുശാസിക്കുന്ന മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ച് രൂപവത്കരിക്കുന്ന ബോര്‍ഡ് നിയമപ്രകാരം നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിച്ചാല്‍ മതിയാകും. എന്നിട്ടും എന്‍ എസ് എസ് നേതൃത്വത്തിന്റെ അഭിപ്രായം തേടാന്‍ മന്ത്രി നേരിട്ടെത്തിയത് എന്തുകൊണ്ടാകും? കടന്നപ്പള്ളി രാമചന്ദ്രന്റെ വ്യക്തിപരമായ തീരുമാനമനുസരിച്ചോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ (എസ്) തീരുമാനമനുസരിച്ചോ ആകില്ല ഈ സന്ദര്‍ശനം. മറിച്ച് മന്ത്രിസഭയെ നിയന്ത്രിക്കുന്ന എല്‍ ഡി എഫിന്റെയും എല്‍ ഡി എഫിനെ നിയന്ത്രിക്കുന്ന സി പി ഐ (എം) യുടെയും തീരുമാനമനുസരിച്ചല്ലാതെ വരാന്‍ തരമില്ല.

സംബന്ധോദ്യുക്തരായ നമ്പൂതിരിമാരുടെ ചൂട്ടുകറ്റ പാളുന്നത് കാണുമ്പോള്‍ വാതിലോടാമ്പല്‍ നീക്കേണ്ടിവന്നിരുന്ന നായര്‍ കുടുംബങ്ങളുടെ ദുര്‍ഗതി മാറ്റാനും സമുദായത്തിലെ പുതു തലമുറക്ക് വിദ്യാഭ്യാസത്തിനും സാമൂഹിക - സാമ്പത്തിക പുരോഗതിക്കും വഴിയൊരുക്കാനും വേണ്ടിയാണ് മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ്സിന് രൂപം നല്‍കിയത്. നായര്‍ സമുദായത്തേക്കാള്‍ മോശമാണ് താഴേത്തട്ടിലുള്ള മറ്റ് സമുദായങ്ങളുടെ സ്ഥിതിയെന്ന ബോധ്യം അന്നദ്ദേഹത്തിനുണ്ടായിരുന്നു. അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് വൈക്കം ക്ഷേത്രത്തിലേക്കുള്ള പാതകളിലൂടെ സഞ്ചരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ അദ്ദേഹം പങ്കെടുത്തത് അതുകൊണ്ടാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിലേക്ക് വഴിതുറന്ന ജാതി വ്യവസ്ഥക്കെതിരായ സമരത്തിന്റെ ഭാഗമായതും.

എന്നാല്‍ 1957ല്‍ അധികാരത്തിലേറിയ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ ഭൂപരിഷ്‌കരണത്തിനും വിദ്യാഭ്യാസ പരിഷ്‌കരണത്തിനും നിയമങ്ങള്‍ കൊണ്ടുവന്നതോടെ മന്നത്തിന്റെ നിലപാട് മാറി. കിട്ടാവുന്ന ജാതി മത സംഘടനകളെ കൂട്ടിപ്പിടിച്ച്, കോണ്‍ഗ്രസിന്റെ സമൂല പങ്കാളിത്തത്തോടെ അരങ്ങേറിയ വിമോചന സമരത്തിന്റെ സര്‍വ സൈന്യാധിപനായി അദ്ദേഹം. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. മുന്‍കാലത്ത് സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മന്നവും എന്‍ എസ് എസ്സും പിന്നീട് തികഞ്ഞ ജനാധിപത്യ വിരുദ്ധതയുടെയും സവര്‍ണ മേല്‍ക്കോയ്മ ഉദ്‌ഘോഷിക്കുന്ന വര്‍ഗീയതയുടെയും ഒപ്പമായി. വിമോചന സമരകാലത്തെ ഈ പാരമ്പര്യമാണ് പിന്നീട് എന്‍ എസ് എസ് ഏതാണ്ടെല്ലായിപ്പോഴും പിന്തുടര്‍ന്നത്. ആ സംഘടനയെ പ്രീണിപ്പിക്കാനോ പിണക്കാതെ നോക്കാനോ ആണ് പില്‍ക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുള്‍പ്പെടെ ശ്രമിച്ചതും. വിമോചന സമരത്തിന്റെ നേതൃപദവിയിലുണ്ടായിരുന്നതു കൊണ്ട് കോണ്‍ഗ്രസിന് അതൊരു അനിവാര്യതയുമായി. 


പരിഭവം തീര്‍ക്കാനും ഇംഗിതം അറിയാനും പെരുന്നയിലേക്ക് പാഞ്ഞെത്തിയ രാഷ്ട്രീയ നേതൃത്വം തന്നെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇല്ലാത്ത വലുപ്പം എന്‍ എസ് എസ് മേധാവിമാര്‍ക്ക് നല്‍കിയത്. അതിന്റെ തുടര്‍ച്ചയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരില്‍ 45 ശതമാനം നായര്‍ സമുദായാംഗങ്ങളാണെന്നും അവരുടെ വോട്ട് ശബരിമലയിലെ ആചാര സംരക്ഷണത്തിന് (വിശ്വാസ സംരക്ഷണമെന്നേ ജി സുകുമാരന്‍ നായര്‍ പറയൂ. വിശ്വാസവും ആചാരവും തമ്മിലുള്ള അന്തരമറിയാത്ത സമുദായാംഗങ്ങള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങട്ടെ) ഉതകും വിധത്തില്‍ നിലപാടെടുത്തവര്‍ക്കായിരിക്കുമെന്നും പ്രഖ്യാപിക്കുമ്പോള്‍ ഇല്ലാത്ത വലുപ്പം ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ് എന്‍ എസ് എസ് നേതൃത്വം.

2011ലെയും 2016ലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ തരക്കേടില്ലാത്ത ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലവും. ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നതിന് ഈ കണക്കുകള്‍ തന്നെ ധാരാളം. വോട്ടര്‍ പട്ടികയിലെ നായര്‍ സമുദായാംഗങ്ങളുടെ കണക്ക് പരിഗണിച്ച്, വട്ടിയൂര്‍ക്കാവില്‍ (പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം) ആ സമുദായത്തിലെ അംഗത്തെ തന്നെ സ്ഥാനാര്‍ഥിയാക്കുന്നതാണ് മുന്നണികളുടെ പതിവ്. അതിലൊരു മാറ്റം ഇക്കുറി ഇടതു മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി ഐ (എം) വരുത്തിയതോടെ മത്സരരംഗത്ത് ശേഷിക്കുന്ന നായന്‍മാരില്‍ 'ആഢ്യത്വം' കല്‍പ്പിക്കപ്പെടുന്നവനായിരിക്കും സമുദായാംഗങ്ങളുടെ വോട്ട് എന്നതുമുറപ്പ്. ആചാര സംരക്ഷണക്കാര്‍ക്ക് പിന്തുണയെന്ന് പ്രഖ്യാപിച്ച്, വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കരയോഗാംഗങ്ങളോട് നിര്‍ദേശിക്കുമ്പോള്‍ സുനിശ്ചിതമായ വിജയത്തിന്റെ മുഖ്യ ഉത്തരവാദിത്തം എന്‍ എസ് എസ്സില്‍ ഉറപ്പിക്കുക എന്ന തന്ത്രമേ സുകുമാരന്‍ നായര്‍ക്കുള്ളൂ. അതുവഴി വിലപേശല്‍ ശക്തി കൂട്ടുക എന്നതും. അഥവാ വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ മറ്റ് ജാതി - മത ശക്തികളെല്ലാം യോജിച്ച് നായരെ തോല്‍പ്പിച്ചുവെന്ന് വിലപിച്ച് സമുദായ വികാരം ജ്വലിപ്പിക്കാന്‍ ശ്രമിക്കുകയുമാകാം. 


നേരിട്ടും അല്ലാതെയും രാഷ്ട്രീയത്തില്‍ ഇടപെടുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ സമുദായ കാര്‍ഡ് കളിക്കുകയും ചെയ്യുന്നതില്‍ എന്‍ എസ് എസ്സിനോളം വരില്ല മറ്റൊരു സംഘടനയും. ശക്തമായ വോട്ടു ബേങ്കെന്ന ഇവരുടെ അവകാശവാദത്തില്‍ കഴമ്പൊന്നുമില്ലെന്ന് ഓരോ തിരഞ്ഞെടുപ്പിലും തെളിയുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ പെരുന്ന പ്രണാമത്തില്‍ കുറവുണ്ടാകുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി 2016ല്‍ എല്‍ ഡി എഫ് അധികാരത്തിലേറിയ ശേഷം, പെരുന്നയിലേക്ക് ഇടതുവശം ചേര്‍ന്നുള്ള യാത്രകള്‍ കുറഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണ്.


എങ്കിലും ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലെ പത്ത് ശതമാനം മുന്നാക്ക സംവരണവും, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന നിലപാടും, യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ നിശ്ചയിച്ചപ്പോള്‍ ജി സുകുമാരന്‍ നായരുടെ മകള്‍ സുജാതയെ മാത്രം നിലനിര്‍ത്തിയതുമൊക്കെ എന്‍ എസ് എസ് നേതൃത്വത്തെ അനുനയിപ്പിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് പെരുന്നയിലെത്തി വണങ്ങാത്തതിലുള്ള അരിശം പക്ഷേ, ഇതുകൊണ്ടൊന്നും തീരുന്നതല്ല. 
കണിച്ചുകുളങ്ങര ദേവസ്വത്തിലെത്തി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാമെങ്കില്‍ സവര്‍ണനായ തന്നെ കാണാന്‍ പെരുന്നയില്‍ വന്നാലെന്തെന്ന ചിന്ത, മന്നം സമാധിയില്‍ ചെരുപ്പിട്ട് കയറിയെന്ന കാരണം പറഞ്ഞ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ 'മുട്ടുകുത്തിച്ച' കാര്യസ്ഥന്‍മാര്‍ക്കുണ്ടാകുക സ്വാഭാവികം. മന്നം സമാധിക്ക് മുന്നില്‍ വന്നുനിന്ന് താന്‍ ആശീര്‍വദിച്ച നാമജപ ഘോഷയാത്രയെ അവഗണിച്ച്, ശബരിമലയുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രിയോട് ക്ഷമിക്കുക അസാധ്യവുമാണ്. അതിലും വലുതാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുണ്ടാക്കി തലപ്പത്ത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കെ പി എം എസ് നേതാവ് പുന്നല ശ്രീകുമാറിനെയും ഇരുത്തിയപ്പോഴുണ്ടായ രോഷം. അതിനൊക്കെ പ്രതികാരം ചെയ്‌തെന്ന് പൊതു സമൂഹത്തിന് മുന്നില്‍ വീമ്പിളക്കാന്‍ വട്ടിയൂര്‍ക്കാവിലോളം എളുപ്പവഴി വേറെയില്ല.

ആചാര സംരക്ഷണത്തിന് നിലപാടെടുത്തു എന്ന പേരില്‍ പിന്തുണ പ്രഖ്യാപിക്കപ്പെട്ടതിലും എന്‍ എസ് എസ് കരയോഗങ്ങള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ വേദിയായതിലും അത്യുത്സാഹം കൊള്ളുന്നുണ്ട് കോണ്‍ഗ്രസ് നേതാക്കള്‍. തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബി ഡി ജെ എസ് എന്ന പാര്‍ട്ടി എന്‍ ഡി എ മുന്നണിയില്‍ തുടരുകയും ആ പാര്‍ട്ടിയുമായി അടുത്ത ബന്ധമാണ് തങ്ങള്‍ക്കിപ്പോഴുമെന്ന് ബി ജെ പി നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന കാലത്തോളമേ പെരുന്നയില്‍ നിന്നുള്ള ശരിദൂരം കെ പി സി സി ആസ്ഥാനത്തേക്കുണ്ടാകൂ. അത് മാറിയാല്‍ ശരിദൂരം ഭാവി മുഖ്യമന്ത്രിയുടെ ഓഫീസിന് വരെ സ്ഥലമിട്ട തിരുവനന്തപുരത്തെ ബി ജെ പി ഓഫീസിലേക്കാകും. ജന്മിയായ നമ്പൂതിരിയുടെ കാര്യസ്ഥമാണ് പാരമ്പര്യം. അധികാരമുള്ള സവര്‍ണന്റെ കാര്യസ്ഥത്തിലാണ് ഭാവി. അതിലേക്ക് സമുദായത്തെ നയിക്കാനുദ്ദേശിക്കുന്നവരുടെ ഇടത്താവളം മാത്രമാണ് വട്ടിയൂര്‍ക്കാവ്.

2019-10-14

ഭഗവാനില്‍ നിന്ന് ഭാഗവതുമാരിലേക്ക് എത്തുന്ന ആള്‍ക്കൂട്ടം


ആര്‍ഷ ഭാരതത്തില്‍ ആള്‍ക്കൂട്ട ആക്രമണമോ? അതും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ചൈനയുടെ പ്രസിഡന്റ് സി ജിന്‍പിംഗിനെയും വലത്തും ഇടത്തുമിരുത്താന്‍ കരുത്തുള്ള നേതാവ് രാജ്യം ഭരിക്കുമ്പോള്‍! പുരാണ നാടകങ്ങളിലെപ്പോലെ അസംഭവ്യമെന്ന് ഗര്‍ജിക്കേണ്ടിവരും. അത്തരം സംഗതികള്‍ നടക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ആര്‍ഷ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ്. ആള്‍ക്കൂട്ട ആക്രമണമെന്ന പ്രയോഗത്തിന്റെ ഉദയം വൈദേശിക മത ഗ്രന്ഥങ്ങളില്‍ നിന്നാണ്. മഗ്ദലന മറിയത്തെ കല്ലെറിഞ്ഞു കൊല്ലാന്‍ ആള്‍ക്കൂട്ടം തീരുമാനിച്ചതിനെക്കുറിച്ച് പറയുന്നത് ബൈബിളാണ്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്ന് വിധിച്ച് മറിയത്തിന്റെ ജീവന്‍ രക്ഷിച്ച യേശു ക്രിസ്തുവിന് കുരിശു മരണം വിധിക്കപ്പെടുമ്പോള്‍ അവനെ ക്രൂശിക്കൂ എന്ന് ആര്‍ത്തലച്ച ആള്‍ക്കൂട്ടവും ബൈബിളിലേതാണ്.


അതിനാല്‍ നീതിന്യായ വിചാരണക്ക് പുറത്ത് ശിക്ഷവിധിക്കാന്‍ പാകത്തിലുള്ള ആള്‍ക്കൂട്ടമോ വിധിക്കപ്പെട്ട ശിക്ഷ വേഗത്തില്‍ നടപ്പാക്കാന്‍ ആക്രോശിക്കുന്ന ആള്‍ക്കൂട്ടമോ ആര്‍ഷ ഭാരതത്തിന്റെ സൃഷ്ടിയേയല്ല! ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്ന് പറയുന്നതോ അത്തരം ആക്രമണങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുന്നതോ ആര്‍ഷ ഭാരതത്തെ അവഹേളിക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗം തന്നെ. അത്തരക്കാര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം, വിചാരണ ചെയ്ത് ശിക്ഷിക്കണം. ബീഹാറിലെ മുസഫര്‍പൂര്‍ കോടതി ഈ വഴിക്ക് സ്വീകരിച്ച നടപടികള്‍ എല്ലാവരും മാതൃകയാക്കേണ്ടതുമാണ്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘടിതമായി നടക്കുന്ന ശ്രമങ്ങളെ ചൂണ്ടിക്കാണിച്ച, അത്തരം ശ്രമങ്ങളെ രാജ്യദ്രോഹമായി കാണണമെന്ന് നിയമ പാലന - നീതി നിര്‍വഹണ സംവിധാനത്തോട് പരോക്ഷമായി ആവശ്യപ്പെട്ട രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘചാലകിന്റെ അഭിപ്രായത്തോട് 'രാജ്യസ്നേഹി'കള്‍ക്ക് യോജിക്കാതെ തരമില്ല.


സര്‍ സംഘ ചാലക് മോഹന്‍ ഭഗവത് എന്തുകൊണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടുവെന്നത് വര്‍ത്തമാന കാലത്തിലും ആര്‍ എസ് എസ് മഹത്തരമായി കാണുന്ന പുരാണേതിഹാസങ്ങളുടെ കാലത്തിലും പരിശോധിക്കപ്പെടേണ്ടതാണ്. വര്‍ത്തമാന കാലത്ത്, എന്നുവെച്ചാല്‍ 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേവല ഭൂരിപക്ഷത്തോടെ കേന്ദ്രാധികാരം പിടിച്ച കാലം മുതലിങ്ങോട്ട് പല കാരണങ്ങളാല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറിയതായി ആരോപണമുണ്ട്. അതിലേറെയും ഗോരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണ്. കശാപ്പിനായി കാലികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നോ മാംസത്തിനായി പശുവിനെ കശാപ്പ് ചെയ്തുവെന്നോ ഗോമാംസം സൂക്ഷിച്ചുവെന്നോ ഒക്കെ ആരോപിച്ച് അരങ്ങേറിയവ. ഗോമാംസം ഭക്ഷിക്കുന്നവരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കൈകാര്യം ചെയ്യുകയും അതിനിടയില്‍ കൊലക്കത്തിക്ക് പാളിയ സംഭവവുമുണ്ട്. ഇതിനെയൊക്കെ ആള്‍ക്കൂട്ട ആക്രമണമായി ചിത്രീകരിച്ച് 'ഭാരത'ത്തിന്റെ യശോധാവള്യത്തിന് മേല്‍ കരി തേക്കുന്നതിനോട് യാതൊരു യോജിപ്പുമില്ല. കാരണം ഇവയൊന്നും പൊടുന്നനെ ഒന്നിക്കുന്ന ആള്‍ക്കൂട്ടം പ്രകോപിതരായി നടത്തുന്ന ആക്രമണമല്ല തന്നെ.


ഗോ സംരക്ഷണത്തിനെന്ന പേരില്‍ ഗുണ്ടകളെ സജ്ജരാക്കുന്നതും അവരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നതും തികച്ചും ആസൂത്രിതമായാണ്. അവരെ വെറും ആള്‍ക്കൂട്ടങ്ങളെന്ന് വിശേഷിപ്പിക്കുമ്പോള്‍ ഗോ സംരക്ഷണത്തിനെന്ന പേരില്‍ ഗുണ്ടകളെ സൃഷ്ടിക്കുന്നതിന്റെ ലക്ഷ്യത്തില്‍ വെള്ളം ചേര്‍ക്കുകയാണ് ചെയ്യുന്നത്. അതില്‍പ്പരം ആര്‍ഷ ഭാരതത്തിന് അപകീര്‍ത്തികരമായി മറ്റെന്തുണ്ട്? ഗോ സംരക്ഷണമെന്നതിനെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമായി വളര്‍ത്തിയെടുത്ത്, ന്യൂനപക്ഷങ്ങളും ദളിതുകളും ഗോ വധത്തിന് മടിക്കാത്തവരാണെന്ന ധാരണ വളര്‍ത്തി, അവരെ ആക്രമിച്ച്, വെറുപ്പ് വളര്‍ത്തി അധികാരം നിലനിര്‍ത്താന്‍ സംഘടിതമായി ശ്രമം നടക്കുന്നതിനെ ആള്‍ക്കൂട്ട ആക്രമണമെന്ന് ചുരുക്കിക്കാണാനേ സാധിക്കില്ല!


മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദു രാഷ്ട്രമാക്കാന്‍ പല തലങ്ങളില്‍ നടക്കുന്ന ശ്രമങ്ങളില്‍ ഒന്നായ 'ഗോ സംരക്ഷണ യജ്ഞ'ത്തെ ആള്‍ക്കൂട്ട ആക്രമണമെന്ന പൊതു സംജ്ഞക്ക് കീഴില്‍ ഉള്‍പ്പെടുത്തുന്നതിനെ ഒരു നിലക്കും അംഗീകരിക്കാനുമാകില്ല. അതുകൊണ്ടാണ് ആ ശ്രമത്തെ ആര്‍ എസ് എസ് മേധാവി എതിര്‍ക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്നതാണ് ഇതൊക്കെ എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം. അതിനെ ഉള്‍ക്കൊള്ളാന്‍ പാകത്തിലേക്ക് 'രാജ്യ സ്നേഹി'കളായി മാറാന്‍ ജനത തയ്യാറാകേണ്ടതിന്റെ ആവശ്യകതയിലാണ് ഊന്നല്‍. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പാര്‍ലിമെന്റില്‍ പ്രസംഗിച്ചാല്‍ പോര, തടയാന്‍ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രിയെ തെര്യപ്പെടുത്താന്‍ ശ്രമിച്ചവരുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തീരുമാനിച്ചപ്പോള്‍ നീതിന്യായ സംവിധാനം പ്രകടിപ്പിച്ചതും ഇതേ വികാരമാണ്. (കേസ് ഒഴിവാക്കാന്‍ പിന്നീട് തീരുമാനിച്ചത് ഗൗരവത്തിലെടുക്കേണ്ട. നല്‍കേണ്ട സന്ദേശം നല്‍കിക്കഴിഞ്ഞാല്‍ പിന്നെ ചുവടല്‍പ്പം പിറകിലേക്ക് വലിക്കുന്നതില്‍ തെറ്റില്ലെന്നാണ് ചതുരുപായക്കാരുടെ പ്രമാണം)


രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ നാഥുറാം ഗോഡ്സെ വെടിവെച്ചുകൊന്നുവെന്ന വിവരമറിഞ്ഞപ്പോള്‍ ആര്‍ എസ് എസ്സിന്റെ നാഗ്പൂര്‍ ആസ്ഥാനത്ത് ആഘോഷങ്ങള്‍ അരങ്ങേറിയെന്നാണ് അക്കാലം അവിടം സന്ദര്‍ശിച്ച വാര്‍ത്താ ഏജന്‍സിയുടെ ലേഖകന്‍ ഓര്‍മിക്കുന്നത്. ഗാന്ധിയെ വധിച്ചെന്ന വിവരമറിഞ്ഞപ്പോള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മധുരപലഹാരം വിതരണം ചെയ്തുവെന്ന് രേഖപ്പെടുത്തിവെച്ചത്, സാക്ഷാല്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലാണ്. സംഘ് പാരമ്പര്യത്തിലെ ഇളകാത്ത കണ്ണിയായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ നരേന്ദ്ര മോദി മുതലിങ്ങോട്ടുള്ള തീവ്രഹിന്ദുത്വ വാദികളെല്ലാം ശ്രമിക്കുന്ന അതേ സര്‍ദാര്‍ പട്ടേല്‍. ആള്‍ക്കൂട്ട ആക്രമണത്തിലല്ല, ആസൂത്രിതമായ അക്രമത്തിലാണ് താത്പര്യമെന്നും അത്തരം അക്രമത്തിന് വേണ്ടി ആക്രോശിക്കുന്നതിലല്ല ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് ശേഷമുള്ള ആഘോഷത്തിലാണ് താത്പര്യമെന്നും മനസ്സിലാക്കാന്‍ ഇതിലപ്പുറമെന്ത് വേണം.


സ്വാതന്ത്ര്യാനന്തരം രാജ്യത്ത് അരങ്ങേറിയ ചെറുതും വലുതുമായ വര്‍ഗീയ കലാപങ്ങളില്‍ ഏതാണ്ടെല്ലാറ്റിന്റെയും ആസൂത്രണത്തില്‍ ആര്‍ എസ് എസ്സിന് പങ്കുണ്ടെന്ന് എഴുതി വെച്ചിരിക്കുന്നത് തുടര്‍ന്ന് നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകളിലാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളിലല്ല, സംഘര്‍ഷങ്ങള്‍ ആസൂത്രിതമായി സൃഷ്ടിച്ച് അതിന്റെ വര്‍ഗീയ ലാഭം കൊയ്യുക എന്നതിലാണ് താത്പര്യമെന്നതിന് ഇതിലപ്പുറം തെളിവെന്ത് വേണം. 2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തിലും സംഗതി ഭിന്നമായിരുന്നില്ല. ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് നിര്‍ദേശിച്ച്, പോലീസിനെ നിര്‍വീര്യമാക്കി നിര്‍ത്തി, കണ്‍ട്രോള്‍ റൂമിലേക്ക് മന്ത്രിമാരെ നിയോഗിച്ച് അക്രമികള്‍ക്ക് തുറന്ന അവസരമുണ്ടാക്കിക്കൊടുത്ത് സംഘടിപ്പിക്കപ്പെട്ട വംശഹത്യാ ശ്രമത്തെ, ആള്‍ക്കൂട്ടത്തിന്റെ രോഷം പൊട്ടിയൊഴുകിയതാണെന്ന് ചിത്രീകരിച്ചാല്‍ അംഗീകരിക്കാനാകുമോ? കൂട്ടക്കുരുതി തടയാന്‍ ഉടന്‍ പട്ടാളത്തെ ഇറക്കണമെന്ന രാഷ്ട്രപതിയുടെ നിര്‍ദേശം തള്ളിക്കളഞ്ഞത്, അരങ്ങേറുന്നത് ആള്‍ക്കൂട്ട ആക്രമണമല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ!  ഇതൊക്കെയിങ്ങനെ മുന്നില്‍ നില്‍ക്കെ, ആള്‍ക്കൂട്ട ആക്രമണമെന്ന പദമുപയോഗിച്ച് 'ഭാരത'ത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ സര്‍ സംഘ ചാലക് നോക്കിനില്‍ക്കുവതെങ്ങനെ?


ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം വൈദേശിക മത ഗ്രന്ഥത്തിലാണെന്ന വാദവും അംഗീകരിക്കപ്പെടണം. ആര്‍ഷ ഭാരതത്തിന്റെ അടിസ്ഥാനമെന്ന നിലക്ക് സംഘ്പരിവാരം വ്യാഖ്യാനിക്കുന്ന പുരാണേതിഹാസങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണമെന്ന് വ്യാഖ്യാനിക്കാവുന്ന സംഗതികളുണ്ടോ എന്നറിയില്ല. പക്ഷേ, അധികാരമുറപ്പിക്കാന്‍ നടത്താവുന്ന ഏത് നീച കൃത്യങ്ങളുടെയും ഉദാഹരണങ്ങള്‍ അവിടെ കാണാം. അതില്‍ മനുഷ്യനെന്നോ ദേവനെന്നോ വ്യത്യാസവുമില്ല. ഭാരത വംശത്തിന്റെ പിന്‍മുറക്കാരെന്ന് അവകാശപ്പെട്ട പാണ്ഡവരെ ഇല്ലാതാക്കാന്‍ പിതൃസഹോദര പുത്രന്‍മാര്‍ ആസൂത്രണം ചെയ്ത ഹീന കൃത്യങ്ങള്‍ നിരവധി. വിഷം കൊടുത്തത് മുതല്‍ അരക്കില്ലത്തില്‍ ചുട്ടെരിക്കാന്‍ ശ്രമിച്ചത് വരെ. കള്ളച്ചൂതില്‍ തോല്‍പ്പിച്ച് രാജ്യം പിടിച്ചെടുത്തതും (എന്‍ഫോഴ്സ്മെന്റിനെയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെയും ആദായ നികുതി വകുപ്പിനെയും കരുക്കളാക്കി ഇപ്പോള്‍ നടക്കുന്ന ചൂതിലും കള്ളക്കളിയില്ലെന്ന് പറയാനാകില്ലല്ലോ) ദാസിയായി വ്യാഖ്യാനിച്ച് ദ്രൗപദിയെ രാജസഭയിലേക്ക് വിളിപ്പിച്ച് വസ്ത്രാക്ഷേപത്തിന് മുതിര്‍ന്നതും ആര്‍ഷ ഭാരതേതിഹാസത്തിന്റെ ഭാഗമല്ലോ! ആ വസ്ത്രാക്ഷേപശ്രമം പോലും ആള്‍ക്കൂട്ട ആക്രമണമല്ല, അധികാരം പിടിച്ചവരുടെ ആഹ്ലാദ പ്രകടനമായിരുന്നു.

ഈ അനീതികള്‍ക്കെല്ലാമുള്ള മറുപടിയാണല്ലോ കുരുക്ഷേത്രം. യുദ്ധമാരംഭിക്കാനിരിക്കെ പിതാമഹന്‍മാരോടും ഗുരുക്കന്‍മാരോടും യുദ്ധം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ, തളര്‍ന്ന അര്‍ജുനന് കരുത്തേകാന്‍ ശ്രീകൃഷ്ണന്‍ നടത്തിയ ദീര്‍ഘ പ്രഭാഷണമാണല്ലോ ഭഗവദ് ഗീത. ഇവരെയൊക്കെ വധിച്ച് പ്രതികാരം ചെയ്യലും അധികാരം പിടിക്കലുമാണ് പ്രധാനമെന്നാണല്ലോ പഠിപ്പിച്ചത്. അതിലെ ന്യായത്തെ സംശയിക്കാതിരിക്കാം. ഗുരുവിനെക്കൊല്ലാന്‍ അര്‍ധ നുണ പറയാന്‍ ഉപദേശിക്കുന്ന, സഹോദരീ ഭര്‍ത്താവിനെ വധിക്കാന്‍ സൂര്യനെ മറച്ച് അസ്തമയം സൃഷ്ടിച്ച് നല്‍കുന്ന, നിരായുധനായ എതിരാളിയുടെ കണ്ഠത്തിലേക്ക് അസ്ത്രമയക്കാന്‍ നിര്‍ദേശിക്കുന്ന, യുദ്ധമര്യാദകള്‍ ലംഘിച്ച് പ്രതിയോഗിയുടെ തുടക്കടിക്കാന്‍ കല്‍പ്പിക്കുന്ന ഭഗവാനുമുണ്ട് ഇതിഹാസത്തില്‍. അഭിസാരികയെന്ന് ആരോപിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആക്രോശിച്ച ആള്‍ക്കൂട്ടത്തെ പരാമര്‍ശിച്ച, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയൂ എന്ന് നിര്‍ദേശിച്ച ബൈബിളിനേക്കാള്‍ നുണകളും അര്‍ധ സത്യങ്ങളും വ്യാജ നിര്‍മിതികളും നിയമലംഘനങ്ങളും അധികാര ലബ്ധിക്കുപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന ഇതിഹാസമാണ് സംഘ്പരിവാരത്തിന് കൂടുതല്‍ യോജിക്കുക. അതുകൊണ്ടാണ് അവര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെ വൈദേശിക മത പരാമര്‍ശമുപയോഗിച്ച് 'ഭാരത'ത്തെ അപകീര്‍ത്തിപ്പെടുത്തരുത് എന്ന് ആവശ്യപ്പെടുന്നത്. ഭാരതത്തിന്റെ 'കീര്‍ത്തി' അവരുദ്ദേശിക്കും വിധത്തില്‍ വര്‍ധിപ്പിക്കാനുതകും വിധത്തില്‍ ഉപയോഗിക്കാവുന്ന പലതും വ്യാഖ്യാനിച്ചെടുക്കാവുന്ന പുരാണേതിഹാസങ്ങള്‍ മുന്നിലിരിക്കെ പ്രത്യേകിച്ചും.

നുണകള്‍ക്കും അര്‍ധ സത്യങ്ങള്‍ക്കും വ്യാജ നിര്‍മിതികള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും ഇതിഹാസകാരന് ന്യായങ്ങളുണ്ട്. ധര്‍മ സംസ്ഥാപനാര്‍ഥം സംഭവിക്കേണ്ടത് സംഭവിച്ചേ മതിയാകൂ എന്ന ന്യായം. തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ സ്ഥാപനം മാത്രം ലക്ഷ്യമിടുന്ന, അതിന് വേണ്ടത് സംഭവിപ്പിക്കാന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ ഭഗവതുമാര്‍ക്ക് ഇതിഹാസകാരന്റെ ന്യായങ്ങള്‍ ബാധകമല്ല. ആ ന്യായങ്ങള്‍ മനസ്സിലാകാത്തവര്‍ക്ക് ബൈബിളിന്റെ ന്യായം മനസ്സിലാകുമെന്ന പ്രതീക്ഷ വേണ്ട.

ഒന്നുറപ്പിക്കാം, 'ഭാരത'ത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്ല. പുരാണത്തിലും ചരിത്രത്തിലും വര്‍ത്തമാനത്തിലും വെറുപ്പ് വളര്‍ത്താനും ഭയം വിതക്കാനും ഉദ്ദേശിച്ചുള്ള ആസൂത്രിത ആക്രമണങ്ങളും ഹത്യകളും മാത്രമേയുള്ളൂ. അധികാരമുറപ്പിക്കാന്‍ സഹായിക്കുന്ന അത്തരം ക്രിയകളാണ് പുതിയ ഭഗവതുമാരുടെ ഹിതം. അതാണ് പ്രഘോഷിക്കപ്പെട്ടതും.

2019-09-03

പൗരകുല സൃഷ്ടിയിലെ സംഘ അജണ്ട


മനുഷ്യനും പൗരനും തമ്മില്‍ എന്താണ് വ്യത്യാസം?

ബെഡ് കോഫിയോളം മാത്രം വളര്‍ന്ന പ്രഭാതത്തില്‍ പൊടുന്നനെ ഉയര്‍ന്ന ചോദ്യം. അത്തരമൊരു ചോദ്യം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ ആദ്യം കൗതുകമായിരുന്നു. പിന്നെയാണ് ഉത്തരം എത്രമാത്രം സങ്കീര്‍ണമാണെന്ന് ആലോചിച്ചത്. എങ്കിലും ആദ്യമുണ്ടായത് ഒരു മറുചോദ്യമായിരുന്നു - 'എന്താ ഇപ്പോഴിങ്ങനെയൊരു ചോദ്യം'.

''ഒരു സ്വപ്നം കണ്ടു. പുലര്‍കാലത്ത് കണ്ട സ്വപ്നം ഫലിക്കുമെന്നാണല്ലോ! ഞാനൊരു ഫോറം പൂരിപ്പിക്കുകയായിരുന്നു. അതിലൊരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങളിലൊന്ന് തിരഞ്ഞെടുക്കണമായിരുന്നു. മനുഷ്യന്‍/പൗരന്‍ എന്നായിരുന്നു ഉത്തരങ്ങള്‍. ഏത് തിരഞ്ഞെടുക്കണമെന്ന് ആലോചിച്ച് ആശയക്കുഴപ്പത്തിലായാണ് ഉണര്‍ന്നത്''

മറു ചോദ്യത്തിന് ഉത്തരമായി. പക്ഷേ, യഥാര്‍ഥ ചോദ്യത്തിന് എന്ത് ഉത്തരം? മനുഷ്യനും പൗരനും തമ്മില്‍ വ്യത്യാസമുണ്ടോ എന്ന ആലോചന ഇതുവരെയുണ്ടായിട്ടില്ല. കേരളത്തില്‍ 45 ആണ്ട് ജീവിച്ച ഒരാള്‍ക്ക് ഇത്തരമൊരു ആലോചന നടത്തേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ലല്ലോ.

ഉത്തരം ലളിതമാണെന്ന മുഖവുരയോടെയാണ് തുടങ്ങിയത്. മനുഷ്യന്‍ മനുഷ്യനാണ്. എല്ലായിടത്തും അതങ്ങനെയാണ്. പൗരന്‍ ഓരോ രാജ്യാതിര്‍ത്തിയുടെയും അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെടും. അമേരിക്കന്‍ ഐക്യനാടുകളില്‍ ജീവിക്കുന്ന മനുഷ്യര്‍ അവിടുത്തെ പൗരന്‍മാരാകും. ഇന്ത്യന്‍ യൂനിയനില്‍ താമസിക്കുന്നവര്‍ ഇവിടുത്തെ പൗരന്‍മാരും. അതാണ് മനുഷ്യനും പൗരനും തമ്മിലുള്ള വ്യത്യാസം.

പറഞ്ഞു നിര്‍ത്തിയപ്പോള്‍ സംശയങ്ങള്‍ ചോദ്യങ്ങളായി വീണ്ടും. ഒരു രാജ്യത്ത് ജീവിക്കുന്നുവെന്നതു കൊണ്ട് അവിടുത്തെ പൗരനാകണമെന്നില്ലല്ലോ? ഇല്ല, ആ രാജ്യത്ത് ജനിച്ചവര്‍ക്കാണ് സ്വാഭാവികമായും അവിടെ പൗരത്വം ലഭിക്കുക. അല്ലെങ്കില്‍ പിന്നെ ഭരണകൂടം പൗരത്വം അനുവദിക്കണം. ജനനം കൊണ്ട് മാത്രം പൗരത്വം ലഭിക്കാത്ത രാജ്യങ്ങളുമുണ്ടല്ലോ? ഉണ്ട്, ജനനം കൊണ്ട് പൗരത്വം ലഭിക്കാത്ത രാജ്യങ്ങളുമുണ്ട്. അവിടുത്തെ പൗരന്‍മാരായവരുടെ കുഞ്ഞുങ്ങളെ മാത്രമേ അത്തരം രാജ്യങ്ങള്‍ സ്വന്തം പൗരന്മാരായി പരിഗണിക്കൂ.

പൗരന്‍മാരല്ലാത്ത മനുഷ്യരോ? ചോദ്യങ്ങളുടെ എണ്ണം കൂടുകയാണ്, കനവും. അങ്ങനെയുള്ളവരുണ്ടോ? ചോദ്യകര്‍ത്താവ് ആത്മഗതം പോലെ തുടര്‍ന്നു - എല്ലാ മനുഷ്യരും ഏതെങ്കിലും രാജ്യത്തെ പൗരന്‍മാരായിരിക്കുമല്ലോ?
ആകണം. മറുപടി പറഞ്ഞു തുടങ്ങുമ്പോള്‍ പല ചിന്തകളായിരുന്നു മനസ്സില്‍. പല കാരണങ്ങളാല്‍ രാജ്യം വിട്ടുപോയവര്‍ ധാരാളം. ഇപ്പോഴും ആയിരങ്ങള്‍ ഇങ്ങനെ പലായനം ചെയ്യുന്നു. ഫലസ്തീന്‍, ബര്‍മ, ഇറാഖ്, സിറിയ എന്നിങ്ങനെ പല രാജ്യങ്ങളില്‍ നിന്ന് ഓടിപ്പോകേണ്ടിവന്നവര്‍. ലോകത്തിന് മുന്നിലെ അഭയാര്‍ഥികള്‍. അഭയാര്‍ഥികളാണെങ്കിലും അവര്‍ക്കൊക്കെ ഒരു പൗരത്വം നിലവിലുണ്ട്.

പൗരന്‍മാരല്ലാത്ത മനുഷ്യരുണ്ടാകുമോ? ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. നിങ്ങള്‍ ഈ രാജ്യത്തെ പൗരനല്ലെന്ന് നാളെ നമ്മളോട് ഈ ഭരണകൂടം പറഞ്ഞാല്‍ എന്തുചെയ്യും?

പൗരത്വം തെളിയിക്കാന്‍ നമ്മുടെ പക്കല്‍ രേഖകളുണ്ടല്ലോ? ജനന സര്‍ട്ടിഫിക്കറ്റുണ്ട്, എസ് എസ് എല്‍ സി പുസ്തകമുണ്ട്, റേഷന്‍ കാര്‍ഡുണ്ട്, പാസ്സ്പോര്‍ട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, ആധാര്‍ നമ്പറുണ്ട്. ഇതിലപ്പുറമെന്ത് വേണം. മറുപടി പറഞ്ഞു കഴിഞ്ഞപ്പോള്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടി വന്നു. ഇപ്പറഞ്ഞവയൊക്കെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഭരണകൂടമാണല്ലോ? നിങ്ങളുടെ രേഖകളൊന്നും സ്വീകാര്യമല്ലെന്ന് അവര്‍ പറഞ്ഞാല്‍! പിന്നെ കോടതിയേ ശരണമുള്ളൂ. അവിടെയും ഭരണകൂടത്തിനാണ് മേല്‍ക്കൈ. സ്വീകാര്യമായ രേഖകളല്ല ഇവയെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് എളുപ്പമാണ്. അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് കേരളത്തിലുള്ളവര്‍ക്ക് തത്കാലം പ്രതീക്ഷിക്കാം. എന്നാല്‍ അത്തരമൊരു അവസ്ഥ വന്നുകൂടെന്നില്ല.


ഭരണകൂടം സംശയത്തിന്റെ നിഴലിലാക്കിയ പൗരത്വവുമായി ദീര്‍ഘകാലം ജീവിച്ച ലക്ഷക്കണക്കിനാളുകള്‍. അവരില്‍ 19,06,657 പേര്‍ പൗരത്വമില്ലാത്തവരായി നില്‍ക്കുകയാണ് ഇപ്പോള്‍. അസാമിലെ ഈ നിസ്സഹായര്‍ക്ക് ഇനി ട്രൈബ്യൂണലിനെ സമീപിക്കാം. ദേശീയ പൗരത്വപ്പട്ടിക തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖകളില്‍ കവിഞ്ഞതൊന്നും ട്രൈബ്യൂണലിന് മുന്നില്‍ ഇവര്‍ക്ക് സമര്‍പ്പിക്കാന്‍ ഉണ്ടാകില്ല. പൗരത്വപ്പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ അസാമിലെ 40 ലക്ഷം പേരാണ് പുറത്തായത്. അവസാന പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് കരടില്‍ നിന്ന് പുറത്തായവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ പാകത്തിലുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമാണ് 19 ലക്ഷത്തിലേറെപ്പേര്‍ ഈ രാജ്യത്തെ പൗരന്‍മാരല്ലെന്ന് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 19 ലക്ഷത്തില്‍ നിന്ന് വലിയ കുറവൊന്നും ട്രൈബ്യൂണലിലെ അപ്പീലുകളില്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ചുരുക്കം.

ആഭ്യന്തര സംഘര്‍ഷങ്ങളോ അധിനിവേശം ഉദ്ദേശിച്ചുള്ള ആക്രമണങ്ങളോ ഒക്കെയാണ് അഭയാര്‍ഥികളെ സൃഷ്ടിക്കാറുള്ളത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ അവരവരുടെ നാട്ടിലേക്ക് മടക്കി അയക്കാന്‍ ഓരോ രാജ്യങ്ങളും നടപടികള്‍ സ്വീകരിക്കാറുമുണ്ട്. അത്തരത്തിലുള്ള മനുഷ്യന്‍മാര്‍ക്കൊക്കെ പേരിനെങ്കിലും ഒരു പൗരത്വമുണ്ട്, സ്വന്തം നാടെന്ന് പറഞ്ഞ് മടങ്ങിപ്പോകാന്‍ ഒരിടമുണ്ട്. അസാമില്‍ നിന്ന് പുറന്തള്ളപ്പെടാന്‍ പോകുന്ന ആളുകള്‍ക്ക് അങ്ങനെയൊന്നില്ല എന്നതാണ് നടുക്കുന്ന വസ്തുത. പല തലമുറകളായി ഈ ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പോലും പൗരന്‍മാരല്ലാതായി മാറിയിരിക്കുന്നു. അസാം നിയമസഭയില്‍ മുമ്പ് അംഗങ്ങളായിരുന്ന ചിലര്‍ പോലും ഇപ്പോള്‍ നാടില്ലാത്തവരാണ്. സ്വന്തം നാട്ടുകാരെ, പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ച് പുറത്താക്കാന്‍ നടപടിയെടുത്ത ഒരു പക്ഷേ, ലോകത്തെ ആദ്യ രാജ്യമെന്ന 'ബഹുമതി' ഇന്ത്യന്‍ യൂനിയന് നേടിക്കൊടുക്കാനുള്ള ധൃതിയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.


വര്‍ഗീയ രാഷ്ട്രീയമല്ലാതെ മറ്റൊന്ന് ഈ ധൃതിക്ക് പിറകിലില്ല. അതിനുള്ള വഴി അവര്‍ക്ക് ഒരുക്കിക്കൊടുത്തത് കോണ്‍ഗ്രസാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയം വര്‍ഗീയ ധ്രുവീകരണത്തിലൂടെ സ്വാധീനമുറപ്പിക്കാനുപയോഗിച്ച ഏതാണ്ടെല്ലാ ആയുധങ്ങളും സംഭാവന ചെയ്തത് കോണ്‍ഗ്രസാണല്ലോ!
സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ തുടര്‍ന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വടക്കു കിഴക്കന്‍ മേഖലയെ വലിയ തോതില്‍ പരിഗണിച്ചിരുന്നില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഭരണകൂടം പ്രത്യേകിച്ചൊന്നും ചെയ്യാതിരുന്നതിന്റെ ഫലമായിരുന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളര്‍ന്നുവന്ന തീവ്ര നിലപാടുള്ള സംഘടനകള്‍. അസാമില്‍ ഓള്‍ അസം സ്റ്റുഡന്റ്സ് യൂനിയനായിരുന്നു കേന്ദ്ര വിരുദ്ധ സമരത്തിന്റെ മുന്‍പന്തിയില്‍. ഇന്ത്യന്‍ യൂനിയനില്‍ നിന്ന് വേറിട്ട്, സ്വതന്ത്ര പ്രദേശമാകണമെന്ന ആവശ്യം പോലും അവരുയര്‍ത്തിയിരുന്നു. അസാം സ്വത്വത്തില്‍ അധിഷ്ഠിതമായ ഈ സംഘടന മുഖ്യമായും ഉന്നയിച്ച മറ്റൊരു പ്രശ്നം അസാമിലേക്കുള്ള അനധികൃത കുടിയേറ്റമായിരുന്നു. പ്രധാനമായും ബംഗ്ലാദേശില്‍ നിന്നുള്ളത്. കുടിയേറ്റക്കാരെന്ന് സംശയിക്കുന്നവരെ ആക്രമിക്കാനും സംഘടന മടിച്ചിരുന്നില്ല. ഇത് അസാമിനെ പലപ്പോഴും ചോരയില്‍ കുളിപ്പിച്ചു.


1984ല്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാര്‍ അസാം സ്റ്റുഡന്റ്സ് യൂനിയനുമായി സന്ധി സംഭാഷണം നടത്തി. അതിലാണ് അസാമിന് സവിശേഷമായി ഉണ്ടായിരുന്ന ദേശീയ പൗരത്വപ്പട്ടിക (1951ലേത്) പരിഷ്‌കരിക്കാമെന്ന ഉപാധി അംഗീകരിച്ചത്. 1971 മാര്‍ച്ച് 24ന് ശേഷം കുടിയേറിയവരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. ഉടമ്പടിയില്‍ ഒപ്പുവെച്ചെങ്കിലും പട്ടിക പുതുക്കി, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുക എന്നത് എളുപ്പമല്ലെന്ന് കോണ്‍ഗ്രസിന് വൈകാതെ ബോധ്യപ്പെട്ടു. അതിനാല്‍ ഇതിനുള്ള നടപടികള്‍ പിന്നീടുവന്ന സര്‍ക്കാറുകള്‍ സ്വീകരിച്ചില്ല.


വര്‍ഗീയ ധ്രുവീകരണത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ബി ജെ പി ഇതൊരു അജന്‍ഡയായി എടുത്തിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ പുറം തള്ളുക എന്നതിന്റെ മറവില്‍ അസാമിലെ മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിടുക എന്നതായിരുന്നു ഉദ്ദേശ്യം. അനധികൃതമായി താമസിക്കുന്ന മുസ്ലിംകളുടെ എണ്ണം വളരെ വലുതാണെന്ന് പ്രചരിപ്പിക്കുക വഴി രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള വേഗം കൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ അവസാന ഘട്ടമെത്തുകയാണ്. പക്ഷേ, ഒഴിവാക്കപ്പെടുന്നവരില്‍ മുസ്ലിംകളോളം ഹിന്ദുക്കളുമുണ്ടെന്ന് വന്നതോടെ തങ്ങളുടെ അജന്‍ഡ പൂര്‍ണമായി നടപ്പാക്കാന്‍ പാകത്തിലല്ല അന്തിമ പട്ടിക എന്ന് ബി ജെ പി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് പൗരത്വ പട്ടികയില്‍ പാളിച്ചകളുണ്ടെന്ന ആരോപണവുമായി അതിന്റെ നേതാക്കള്‍ തന്നെ രംഗത്തുവരുന്നത്. പട്ടിക കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യമുന്നയിക്കുന്നതും.


നരേന്ദ്ര മോദി സര്‍ക്കാര്‍ പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ച് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന ഹിന്ദു, ജൈന, പാഴ്സി, ബുദ്ധ മതങ്ങളില്‍ പെട്ടവര്‍ക്കും ക്രിസ്തുമത വിശ്വാസികള്‍ക്കും പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് അസാമിലെ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം അനുവദിക്കുമെന്നും ബി ജെ പി പറയുന്നു. മുസ്ലിംകളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുക എന്നതായിരുന്നു പൗരത്വ പട്ടിക പരിഷ്‌കരണത്തിന്റെ ലക്ഷ്യമെന്ന് ഇതിലും പച്ചയായി പറയാന്‍ സാധിക്കില്ല.
സംശയിക്കപ്പെടുന്ന പൗരത്വവുമായി ദീര്‍ഘകാലം കഴിയേണ്ടിവരിക, കരട് പട്ടികയില്‍ പേരില്ലാതെ വന്നതോടെ പൗരത്വം സ്ഥാപിച്ചെടുക്കാന്‍ നെട്ടോട്ടമോടേണ്ടി വരിക, അവസാനപ്പട്ടികയില്‍ പേരില്ലാതെ വന്നതോടെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരിക - ലക്ഷക്കണക്കിന് മനുഷ്യര്‍ അനുഭവിച്ച/അനുഭവിച്ചു കൊണ്ടിരിക്കുന്ന തീവ്രമായ മാനസിക സംഘര്‍ഷം നമ്മള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ എത്രയോ വലുതായിരിക്കും. ഭരണകൂടം ഒരുക്കുന്ന വലിയ ജയിലുകളിലേക്ക് എന്നാണ് മാറേണ്ടിവരിക എന്ന് മാത്രമേ അവര്‍ ആലോചിക്കുന്നുണ്ടാകൂ. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ആചാര മര്യാദകള്‍ എന്തൊക്കെയായിരിക്കുമെന്നും. ഒരിടത്തെയും പൗരന്‍മാരല്ലാതായി മാറുന്ന ഈ നിസ്സഹായര്‍ക്ക് മുന്നില്‍ മറ്റെന്ത് സാധ്യത?


വര്‍ഗീയ ഫാസിസത്തിന് മുന്നില്‍ മനുഷ്യന്‍മാരില്ല. അവരുടെ അജന്‍ഡകളെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ സന്നദ്ധരാകേണ്ട പൗരന്‍മാര്‍ മാത്രമേയുള്ളൂ. രാജ്യമെന്നാല്‍ ഭരണകൂടമെന്നും രാജ്യക്കൂറെന്നാല്‍ ഭരണകൂടത്തോടുള്ള കൂറെന്നും വിശ്വസിക്കേണ്ടവര്‍. അസാം മാതൃകയിലുള്ള പട്ടികാ നിര്‍മാണം രാജ്യത്താകെ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. മാട്ടിറച്ചിയുടെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലാന്‍ അവകാശമുണ്ടെന്ന് അംഗീകരിക്കുന്ന 'പൗരന്‍മാര്‍' മാത്രമടങ്ങുന്ന പട്ടികയാണ് സങ്കല്‍പ്പത്തില്‍. ചോദ്യത്തിന് ഉത്തരമായി - ഇന്ത്യന്‍ യൂനിയനില്‍ മനുഷ്യനും പൗരനും തമ്മില്‍ ഏറെ അന്തരമുണ്ട്. മനുഷ്യനോ പൗരനോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട കാലം കാത്തിരിക്കാം.


2019-08-18

ഗാഡ്ഗിലിറങ്ങണം, പശ്ചിമഘട്ടത്തിന് താഴേക്ക്


അപ്രതീക്ഷിതവും അസാധാരണവുമായ പ്രളയത്തിന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അത്ര വ്യാപ്തിയില്ലെങ്കിലും പ്രളയത്തിലൂടെയും മറ്റ് ദുരിതങ്ങളിലൂടെയും കേരളം കടന്നുപോകുന്നത്. 2018ലെ പ്രളയം ഏതാണ്ടൊരു നൂറ്റാണ്ടിന് ശേഷം ആവര്‍ത്തിക്കപ്പെട്ട ഒന്നായാണ് നമ്മള്‍ പൊതുവെ പരിഗണിച്ചിരുന്നത്. അത്രയൊന്നും വേഗത്തിലൊരു ആവര്‍ത്തനം അതിനുണ്ടാകില്ലെന്നും കരുതിയിരുന്നു. ആ പ്രതീക്ഷയെ തകര്‍ത്തു കൊണ്ടാണ് വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമൊക്കെയുണ്ടായത്. അണക്കെട്ടുകളൊന്നും നിറയുന്നതിന് മുമ്പേ. പശ്ചിമഘട്ട പ്രദേശങ്ങളിലും അതിന്റെ ഓരങ്ങളിലുമാണ് വലിയ ദുരന്തങ്ങള്‍. അവിടെ നിന്ന് കുത്തിയൊലിച്ച വെള്ളമാണ് മലബാറിന്റെ വിവിധ പ്രദേശങ്ങളെ മുക്കിക്കളഞ്ഞത്.

എന്തായാലും ആവര്‍ത്തിക്കുന്ന വലിയ ദുരന്തങ്ങള്‍ പ്രകൃതിയില്‍ മനുഷ്യനേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് ജീവിത - വികസന രീതികളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള ചിന്തകളിലേക്ക് നയിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തെ തുടര്‍ന്നുള്ള ദിനങ്ങളിലും ഇതുണ്ടായിരുന്നുവെങ്കിലും വൈകാതെ കെട്ടടങ്ങി. ദുരന്തം ആവര്‍ത്തിച്ച സാഹചര്യത്തില്‍ അതങ്ങനെ കെട്ടടങ്ങില്ലെന്ന് കരുതാം.


അധികൃതവും അനധികൃതവുമായി നടക്കുന്ന അനിയന്ത്രിതമായ പാറപൊട്ടിക്കലും ചെങ്കല്‍ ഖനനവും ഇപ്പോഴത്തെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാണ്. പൊതു - സ്വകാര്യ മേഖലകളിലെ വികസന പദ്ധതികളുടെ പേരില്‍ നടക്കുന്ന കുന്നിടിക്കലും. ഭൂമിയുടെ ഘടന കണക്കിലെടുക്കാതെയും അതിനെ ആകെ തകിടം മറിച്ചുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മറ്റൊരു കാരണം. പുഴ കൈയേറി കൃഷി നടത്തുകയും കെട്ടിടം നിര്‍മിക്കുകയും ചെയ്തതിലൂടെ അതിന്റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞത് വെള്ളപ്പൊക്കത്തിനുള്ള കാരണങ്ങളിലൊന്നാണ്. അനധികൃത നിര്‍മാണങ്ങളെ തകര്‍ത്ത് സ്വന്തം വഴി പുഴ തിരിച്ചെടുത്തപ്പോഴുണ്ടായ നാശനഷ്ടം ചെറുതല്ല. പെയ്ത്തുവെള്ളം ശേഖരിക്കാന്‍ പാകത്തില്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്ന നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തപ്പെട്ടതും വെള്ളമൊഴുകിപ്പോകാനുള്ള ചാലുകളൊക്കെ നികത്തപ്പെട്ടതും വെള്ളം വേഗത്തില്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. ഇപ്പറഞ്ഞ കാരണങ്ങളെല്ലാം ഏതാണ്ടെല്ലാ മലയാളികള്‍ക്കും നേരത്തെ അറിവുള്ളതാണ്, കഴിഞ്ഞ പ്രളയത്തിന് ശേഷം കൂടുതല്‍ ഓര്‍ത്തതുമാണ്.


അത്തരം അറിവോ ഓര്‍മയോ നമ്മുടെ പതിവ് ചിന്താ രീതികളെയോ വികസന സങ്കല്‍പ്പങ്ങളെയോ മാറ്റുന്നില്ല എന്നതാണ് വസ്തുത. ദുരന്തത്തിന്റെ വേദനകള്‍ ഒട്ടൊന്ന് ഒടുങ്ങുകയും കണ്ണീര്‍ച്ചാലുകള്‍ ഉണങ്ങുകയും ചെയ്യുന്നതോടെ നഷ്ടപരിഹാരമോ പുനരധിവാസമോ വേഗത്തില്‍ നടക്കാത്തതിന്റെ അസംതൃപ്തികളിലേക്ക് മാത്രമായി നമ്മള്‍ ചുരുങ്ങും. അതൊക്കെ വേഗത്തില്‍ നടക്കുമ്പോള്‍ തന്നെ ഇനിയൊരു പ്രകൃതിക്ഷോഭമുണ്ടാകാതിരിക്കാന്‍ പാകത്തില്‍, അഥവാ ഉണ്ടായാല്‍ തന്നെ ജീവജാലങ്ങള്‍ക്കുണ്ടാകുന്ന നാശം പരമാവധി കുറക്കാന്‍ സഹായകമാകുന്ന വിധത്തില്‍ പുനര്‍ നിര്‍മാണവും വികസന പദ്ധതികളും ആവിഷ്‌കരിക്കണമെന്ന ചിന്ത സമാന്തരമായി ചരിക്കേണ്ടതുണ്ട്.
അതുണ്ടാകുന്നില്ല എന്നതാണ് പരമാര്‍ഥം.


കഴിഞ്ഞ പ്രളയകാലത്ത് മലയാളികളുടെ മനോവീര്യത്തെ ഉയര്‍ത്തി നിര്‍ത്താന്‍ പാകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആശയവിനിമയം വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. അതില്‍ ചിലപ്പോഴെങ്കിലും പരിസ്ഥിതിക്ക് ഇണങ്ങും വിധത്തിലുള്ള വികസന കാഴ്ചപ്പാടിലേക്ക് മാറേണ്ടതിനെക്കുറിച്ച്, ദുരന്ത മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെക്കുറിച്ച് ഒക്കെ പറഞ്ഞിരുന്നു. അതിനനുസരിച്ചാണോ നമ്മള്‍ നവകേരള നിര്‍മാണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന വലിയ മഴകള്‍, ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്താന്‍ എന്തെങ്കിലും ശ്രമം ഇക്കാലയളവില്‍ നടന്നിട്ടുണ്ടോ? അങ്ങനെ നടക്കുകയും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിവ് നല്‍കിയിരുന്നോ എന്നും പരിശോധിക്കണം. ഇതൊക്കെ നിക്ഷിപ്തമായ രാഷ്ട്രീയ താത്പര്യങ്ങളുദ്ദേശിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് പുറത്ത് നടക്കേണ്ട കാര്യമാണ്.


അതിനൊപ്പം പ്രധാനമാണ് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം. അതേക്കുറിച്ച് പഠിക്കാനും ജീവജാലങ്ങളുടെ സംരക്ഷണത്തിന് ഉതകും വിധത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനും രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് നിയോഗിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളിലേക്ക് കേരളം കടക്കണമെന്നതാണ് ഉയര്‍ന്നുവരുന്ന പ്രധാന നിര്‍ദേശം. അത് ഗൗരവത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക്, ആറായിരത്തോളം വരുന്ന ക്വാറികള്‍ക്കാണ്. ഒപ്പം കുന്നിടിക്കലിനും. ഭൂമിയുടെ സ്വാഭാവിക ഘടന അട്ടിമറിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പശ്ചിമഘട്ടത്തിലെ മലനിരകളെ ദുര്‍ബലമാക്കുന്നുണ്ട്. പശ്ചിമഘട്ട മേഖലകളില്‍ മാത്രം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കൊണ്ട് മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആറായിരത്തോളം വരുന്ന ക്വാറികളില്‍ അധികൃതമായത് എണ്ണൂറോളമേ വരൂ. എന്തുകൊണ്ട് അനധികൃതമായി ഇത്രയും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു? ലൈസന്‍സുള്ള ക്വാറികള്‍ തന്നെയും അനുവദിക്കപ്പെട്ട പരിധിക്ക് അപ്പുറത്ത് പാറയും ചെങ്കല്ലും ഖനനം ചെയ്യുന്നത് എന്തുകൊണ്ടാണ്? കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കായി അത്രയധികം അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമുള്ളതുകൊണ്ട് എന്നാണ് ഉത്തരം. ഇത്രയൊക്കെയായിട്ടും പലപ്പോഴും കല്ലിനും ചെങ്കല്ലിനുമൊക്കെ ക്ഷാമം നേരിടുന്നുമുണ്ട്.


പശ്ചിമഘട്ടത്തിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് വേണ്ടിയല്ല, അവിടെ നിന്ന് അടര്‍ത്തിയെടുക്കുന്ന കല്ലും ചെങ്കല്ലും ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത്. ഇടനാടെന്ന് അറിയപ്പെടുന്ന കേരളത്തിലെ മധ്യവര്‍ഗം ധാരാളമായി അധിവസിക്കുന്ന മേഖലകളിലും പുഴകളുടെയും കായലുകളുടെയും കടലിന്റെയും തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലുമാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. തീരത്തോട് ചേര്‍ന്ന് നടക്കുന്ന നിര്‍മാണങ്ങളില്‍ വലിയൊരളവ് വിനോദ സഞ്ചാരത്തെ മുന്നില്‍ക്കണ്ടുള്ള വന്‍കിട നിര്‍മാണങ്ങളാണ്. ഇത്തരം നിര്‍മാണങ്ങള്‍ക്കൊക്കെ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ പശ്ചിമഘട്ടത്തിലുള്ള അപകടകരമായ ഖനനം നിയന്ത്രിക്കാന്‍ സാധിക്കുകയില്ല തന്നെ. തീര സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുടെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ അനുവാദം നിഷേധിക്കുന്ന നമ്മുടെ ഭരണസംവിധാനം വന്‍കിടക്കാര്‍ നടത്തുന്ന അനധികൃത നിര്‍മാണങ്ങളെ കണ്ടില്ലെന്ന് വെക്കുകയോ അനധികൃതമെന്ന് കണ്ടെത്തിയാല്‍ തന്നെ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഓര്‍ക്കണം. അതിലൊക്കെ മാറ്റമുണ്ടാകുക എന്നത് കൂടി അനിവാര്യമായിരിക്കുന്നു.


കേരളത്തില്‍ നിര്‍മിക്കുന്ന വീടുകളുടെ വലുപ്പം ഒരു പ്രശ്നമാണ്. ആവശ്യങ്ങള്‍ക്ക് ആനുപാതികമായല്ലാതെ നിര്‍മിക്കപ്പെടുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങളും. ഇവയുടെയൊക്കെ നിര്‍മാണത്തിന് വേണ്ടിവരുന്ന അസംസ്‌കൃത വസ്തുക്കളില്‍ (കല്ല്, ചെങ്കല്ല്, പാറപ്പൊടി) ഭൂരിഭാഗവും പശ്ചിമഘട്ടത്തെ തുരന്നെടുക്കുന്നതാണ്. ഇഷ്ടികയും ചരലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതൊക്കെ തണ്ണീര്‍ത്തടങ്ങളെയും വയലുകളെയും പുഴകളെയും ഇല്ലാതാക്കിക്കൊണ്ട് നിര്‍മിക്കുന്നതോ സംഭരിക്കുന്നതോ ആണ്. പൊതു ആവശ്യത്തിനുള്ള റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് ഈ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമായേ മതിയാകൂ. പക്ഷേ, അനാവശ്യമായ നിര്‍മാണങ്ങള്‍ക്കും ആഡംബരം മാത്രമുദ്ദേശിച്ചുള്ള നിര്‍മിതികള്‍ക്കും ഈ അസംസ്‌കൃത വസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കിയേ മതിയാകൂ.


അതങ്ങനെ ഒഴിവാക്കപ്പെട്ടാല്‍ തന്നെ പശ്ചിമഘട്ടത്തെ പിളര്‍ക്കുന്ന സ്ഫോടനങ്ങളുടെ എണ്ണം കുറയും. തണ്ണീര്‍ത്തടങ്ങളുടെയും പുഴകളുടെയും നാശമുറപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് വേഗം കുറയും. കൃത്യമായ വ്യവസ്ഥകളോടെയും കര്‍ക്കശമായ നിരീക്ഷണത്തോടെയും അനുവദിക്കപ്പെടുന്ന ഖനന പ്രവൃത്തികൊണ്ട് തന്നെ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തിലുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. അത്തരം സാധ്യതകള്‍ തേടുമെന്ന് കഴിഞ്ഞ പ്രളയകാലത്തെ ആശയവിനിമയങ്ങളില്‍ മുഖ്യമന്ത്രി പറയുകയും ചെയ്തിരുന്നു. എന്നാല്‍ അതിലേക്കൊന്നും പോകാതെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തുള്ള പരമ്പരാഗത നിര്‍മാണ രീതികള്‍ തുടരുകയാണ് നമ്മള്‍ ചെയ്യുന്നത്.


മാധവ് ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ട സംരക്ഷണത്തിന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ അത് ആ പ്രദേശത്തിന് മാത്രം ബാധകമായ ഒന്നായാണ് പൊതുവില്‍ മലയാളികള്‍ കണ്ടത്. അതങ്ങനെയല്ലെന്ന് മനസ്സിലാക്കാനുള്ള ഒരവസരം കൂടിയാണ് ഇപ്പോഴുണ്ടായ ദുരന്തങ്ങള്‍. അങ്ങനെ മനസ്സിലാക്കാന്‍ ഇനിയെങ്കിലും തയ്യാറുണ്ടെങ്കില്‍ സംസ്ഥാനത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ച് ആലോചനകളുണ്ടാകണം. അനധികൃത നിര്‍മാണങ്ങളെ കൃത്യമായ ഇടവേളകളില്‍ (ഓരോ തവണ ഭരണം മാറുമ്പഴും) ക്രമപ്പെടുത്തി നല്‍കുന്ന പതിവും അവസാനിപ്പിക്കണം.


ഒരു കുടുംബത്തിന് പരമാവധി സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് അപ്പുറത്തുള്ളത് പോലെ വീടുകള്‍ ആവശ്യമുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കണം. അങ്ങനെ ചിന്തിക്കാന്‍ ജനത്തെ പ്രേരിപ്പിക്കുന്നതില്‍ രാസത്വരകമായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തമുണ്ട് മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ജീവനെക്കുറിച്ച് ആശങ്കയുള്ള ഭരണകൂടത്തിന്, ആശങ്കയുണ്ടെങ്കില്‍. ഭരണകൂടത്തെ ആ വിധത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കാനുള്ള കടമയുണ്ട് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന, അവരുടെ ദുരിതങ്ങളിലൊക്കെ ഒപ്പം നില്‍ക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും. അല്ലെങ്കില്‍ ആവര്‍ത്തിക്കുന്ന ദുരിതങ്ങളില്‍ ഒപ്പം നില്‍ക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പുനരധിവാസത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കാനും മാത്രമേ തുടര്‍ന്നും സാധിക്കൂ.


പശ്ചിമഘട്ടത്തെ പരിസ്ഥിതി പ്രാധാന്യമനുസരിച്ചുള്ള മൂന്ന് സോണുകളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശിച്ചത്. അത്തരം പ്രദേശങ്ങളില്‍ നടക്കേണ്ട നിര്‍മാണ/വികസന പ്രവൃത്തികള്‍ തീരുമാനിക്കാനുള്ള അവകാശം ജനകീയ കമ്മിറ്റികള്‍ക്ക് നല്‍കാനും. ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞതിനപ്പുറത്തുള്ള കാര്യങ്ങള്‍ ചിന്തിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു. ഭൂമിയുടെ ഘടന, ജലത്തിന്റെ ലഭ്യത, നീരൊഴുക്കിനുള്ള വഴികള്‍ എന്നിങ്ങനെ ജീവജാലങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായ ഘടകങ്ങളെ ആധാരമാക്കി കേരളത്തെ തന്നെ വിവിധ സോണുകളാക്കി തിരിക്കേണ്ട ഘട്ടം.


നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മാപ്പ് ചെയ്ത് പട്ടിക പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം ഒരു ദശകമായിട്ടും നടപ്പാക്കാത്ത ഭരണകൂടവും പ്രളയകാലത്ത് പോലും കൈക്കൂലി വാങ്ങി വയല്‍ തരംമാറ്റി കരഭൂമിയാക്കി നല്‍കുന്ന ഉദ്യോഗസ്ഥ സംവിധാനവും പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചോ അതിനപ്പുറത്തുള്ള സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചോ ആലോചിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. ദുരിതം അനുഭവിച്ച ജനങ്ങളും അവരെ രക്ഷിക്കാന്‍ ഓടിയടുത്ത ആയിരങ്ങളും അതൊക്കെ കണ്ട് കണ്ണുനനഞ്ഞവരുമുണ്ട്. അവരിലൊരു ചെറിയ പ്രതീക്ഷവെക്കാം, തത്കാലം.