2009-08-19

തൊട്ടാല്‍ പൊള്ളും ജിന്ന


പാക്കിസ്ഥാന്റെ രാഷ്‌ട്രപിതാവ്‌ ഖാഇദേ അഅ്‌സം മുഹമ്മദ്‌ അലി ജിന്നയുടെ പേരില്‍ ബി ജെ പിയില്‍ ഒരാള്‍ കൂടി അച്ചടക്ക നടപടിക്ക്‌ വിധേയനായിരിക്കുന്നു. സംഘടനയുടെ ആരംഭകാലം മുതല്‍ അതിന്റെ ഭാഗമാവുകയും പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ ഉണ്ടായപ്പോഴൊക്കെ നിര്‍ണായക സ്ഥാനം അലങ്കരിക്കുകയും ചെയ്‌ത ജസ്വന്ത്‌ സിംഗ്‌. ഈ പട്ടികയിലെ ആദ്യത്തെ പേരുകാരന്‍ ബി ജെ പി സ്ഥാപക നേതാക്കളില്‍ ഒരാളായ എല്‍ കെ അഡ്വാനിയാണ്‌. 2005ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴാണ്‌ ജിന്നയെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ അഡ്വാനി നടത്തിയത്‌. 1947 ആഗസ്‌ത്‌ 11ന്‌ കോണ്‍സ്റ്റിറ്റിയൂവന്റ്‌ അസംബ്ലിയില്‍ ജിന്ന നടത്തിയ പ്രസംഗം അഡ്വാനി ഉദ്ധരിച്ചു. മതേതര ഭരണ സംവിധാനത്തെയാണ്‌ അന്ന്‌ ജിന്ന അനുകൂലിച്ചത്‌. ഹിന്ദുവും മുസ്‌ലിമും തമ്മില്‍ വ്യത്യാസമില്ലാത്ത രാജ്യത്തെയും. ഈ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ ജിന്ന മതേതരവാദിയായിരുന്നുവെന്ന്‌ അഡ്വാനി പറഞ്ഞത്‌. കറാച്ചിയില്‍ ജിന്നയുടെ ഖബറിടം സന്ദര്‍ശിച്ച അഡ്വാനി `ചരിത്രത്തിന്റെ സ്രഷ്‌ടാവ്‌' എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. പാക്കിസ്ഥാന്‍ മതേതര രാഷ്‌ട്രമാകണമെന്ന്‌ നിലപാടെടുത്ത ജിന്നയെ അഡ്വാനി പ്രകീര്‍ത്തിക്കുകയും ചെയ്‌തു.
അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കുന്നതിനായി രഥയാത്രക്ക്‌ പുറപ്പെടുകയും ആര്‍ എസ്‌ എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളോട്‌ ചേര്‍ന്ന്‌ നില്‍ക്കുകയും ചെയ്യുന്ന അഡ്വാനിയില്‍ നിന്ന്‌ ഇത്തരം പരാമര്‍ശങ്ങളുണ്ടായത്‌ സംഘ പരിവാരത്തില്‍ വലിയ അങ്കലാപ്പാണ്‌ സൃഷ്‌ടിച്ചത്‌. രാജ്യത്തിന്റെ വിഭജനത്തിന്‌ കാരണക്കാരനായി ജിന്നയെ പ്രതിഷ്‌ഠിക്കുകയും അദ്ദേഹമുള്‍ക്കൊള്ളുന്ന സമുദായത്തെ പ്രതിക്കൂട്ടിലാക്കുകയും അതുവഴി ഭൂരിപക്ഷ മത വിഭാഗത്തിന്റെ ഐക്യം സാധിച്ചെടുക്കുകയും ചെയ്യുക എന്ന അജന്‍ഡക്കേറ്റ തിരിച്ചടിയായി ഈ പ്രസ്‌താവനയെ ആര്‍ എസ്‌ എസ്‌ വിലയിരുത്തി. ആര്‍ എസ്‌ എസ്സിന്റെ സമ്മര്‍ദത്തെ ചെറുത്തുനില്‍ക്കാനുള്ള ത്രാണി ഒരു കാലത്തും ബി ജെ പിക്കുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ അഡ്വാനി ഒഴിയുന്നതാണ്‌ വൈകാതെ കണ്ടത്‌. താന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ശരിയായിരുന്നുവെന്ന്‌ അഡ്വാനി ആവര്‍ത്തിച്ചതാണ്‌ ആര്‍ എസ്‌ എസിനെ ഏറെ പ്രകോപിപ്പിച്ചത്‌.


അഡ്വാനി പറഞ്ഞതേയുള്ളൂവെങ്കില്‍ ജസ്വന്ത്‌ സിംഗ്‌ പറയുകയും എഴുതുകയും ചെയ്‌തു. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കാനായിരുന്നു ആര്‍ എസ്‌ എസ്‌ വിധിച്ച ശിക്ഷ. ബി ജെ പി അത്‌ നടപ്പാക്കി. അഡ്വാനി പറഞ്ഞതും ജസ്വന്ത്‌ എഴുതിയതും വ്യക്തിപരമായ അഭിപ്രായങ്ങളായി പോലും കണക്കാക്കാന്‍ ആര്‍ എസ്‌ എസിന്‌ സാധിക്കില്ല. കാരണം, സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ അടിത്തറ തോണ്ടാന്‍ മാത്രം ശക്തി ഈ നിലപാടുകള്‍ക്കുണ്ട്‌. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ 1925ല്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്‌ രൂപം നല്‍കുമ്പോള്‍ മുതല്‍ അതിന്റെ ആശയാടിത്തറ സാംസ്‌കാരിക ദേശീയതയില്‍ ഊന്നുന്നതാണ്‌. ഇപ്പോഴത്തെ അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍ എന്നിവയെല്ലാം ചേര്‍ന്ന ഭാരതദേശം സ്ഥാപിക്കുക എന്നതാണ്‌ ലക്ഷ്യം. സാംസ്‌കാരിക ദേശീയത, ഭാരത ദേശം എന്നിവയുടെയെല്ലാം അടിസ്ഥാനം ഈ മേഖലകളിലെ ഭൂരിപക്ഷ വിഭാഗമായ ഹൈന്ദവര്‍ക്കുള്ള ആധിപത്യം തന്നെയാണ്‌.


വര്‍ഗശുദ്ധിയും വര്‍ഗശുദ്ധിയുള്ളവന്റെ അധീശത്വവും കാത്തു സൂക്ഷിക്കാനായി എന്തും ചെയ്യാന്‍ മടിക്കാതിരുന്ന ഹിറ്റ്‌ലറാണ്‌ അടിസ്ഥാന മാതൃക. സ്വതന്ത്ര രാജ്യമായി മാറുമ്പോള്‍ രാഷ്‌ട്രീയ അധികാരത്തില്‍ നിന്നും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുമെന്ന മുസ്‌ലിം നേതാക്കളുടെ ആശങ്കകള്‍ക്ക്‌ അടിസ്ഥാനമിട്ടതിന്‌ ഒരു കാരണം ഈ ആശയ പ്രചാരണം കൂടിയായിരുന്നു. വിഭജിച്ച്‌ ഭരിക്കുക എന്ന ബ്രിട്ടീഷ്‌ തന്ത്രം കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി; വിഭജനം എന്ന ദുരന്തം അനിവാര്യവുമായി.
വിഭജനത്തിന്റെ ഉത്തരവാദിത്വം ജിന്നയിലും അതുവഴി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിലും അടിച്ചേല്‍പ്പിക്കുക വഴി ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണം സാധ്യമാക്കുക എന്നതായിരുന്നു പിന്നീടുള്ള അജന്‍ഡ. ആ ലക്ഷ്യം മുന്‍നിര്‍ത്തിക്കൂടിയാണ്‌ ആര്‍ എസ്‌ എസ്‌ അവരുടെ ആദ്യത്തെ രാഷ്‌ട്രീയ രൂപമായ ജനസംഘിന്‌ രൂപം നല്‍കിയത്‌. ലക്ഷ്യത്തോട്‌ അടുക്കാന്‍ പോലും അവര്‍ക്കായില്ല. സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം കോണ്‍ഗ്രസിനോട്‌ ജനങ്ങള്‍ക്കുണ്ടാക്കിയ അടുപ്പം, മതേതര നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഇത്‌ മറികടക്കാനുള്ള ത്രാണി ജനസംഘിനുണ്ടായില്ല. എന്നാല്‍ വിഭജനത്തിന്റെ കാരണക്കാരായി മുദ്രകുത്തിക്കൊണ്ടുള്ള പ്രചാരണം ആര്‍ എസ്‌ എസും അവരുടെ സഹചാരികളായ സംഘടനകളും തുടര്‍ന്നുകൊണ്ടിരുന്നു.


1980ല്‍ ആര്‍ എസ്‌ എസ്സിന്റെ രണ്ടാമത്തെ രാഷ്‌ട്രീയ രൂപമായ ബി ജെ പി ഉദയം കൊണ്ട ശേഷവും. ഇതിന്റെ കടയ്‌ക്കല്‍ കത്തിവെക്കാനാണ്‌ എല്‍ കെ അഡ്വാനി ശ്രമിച്ചത്‌. ജിന്ന മതേതരവാദിയായിരുന്നുവെന്ന്‌ പറയുമ്പോള്‍ അതിന്‌ മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം രൂപവത്‌കരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല എന്നു കൂടി അര്‍ഥമുണ്ട്‌. ഈ ആശയം ഉളവാക്കുമായിരുന്ന ആശയക്കുഴപ്പം പരിഹരിച്ച്‌ കേഡര്‍മാരായ പ്രവര്‍ത്തകരെ കൂടെ നിര്‍ത്തണമെങ്കില്‍ അഡ്വാനിയെ ബി ജെ പി പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ നീക്കാതെ കഴിയുമായിരുന്നില്ല.
ജസ്വന്ത്‌ സിംഗ്‌ ഒരു പടികൂടി കടന്നിരിക്കുന്നു. പാക്കിസ്ഥാന്‍ എന്ന രാഷ്‌ട്രം ജവഹര്‍ലാല്‍ നെഹ്‌റുവും പട്ടേലും ചേര്‍ന്ന്‌ ജിന്നക്കു സമ്മാനിക്കുകയായിരുന്നുവെന്നാണ്‌ ജസ്വന്ത്‌ പറയുന്നത്‌. അധികാര കേന്ദ്രീകരണം വേണമെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഉറച്ച നിലപാടും അതിന്‌ പട്ടേല്‍ നല്‍കിയ പിന്തുണയും വിഭജനത്തിന്‌ കാരണമായെന്ന്‌ അദ്ദേഹം തന്റെ `ജിന്ന- ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം' എന്ന പുസ്‌തകത്തില്‍ നിരീക്ഷിക്കുന്നു. ജിന്നയെ ചെകുത്താനായി ചിത്രീകരിച്ചത്‌ ഇന്ത്യയാണെന്നും വിഭജനത്തിന്‌ ഒരു കാരണക്കാരനെ ചൂണ്ടിക്കാട്ടേണ്ടിയിരുന്നത്‌ ഇന്ത്യയുടെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു.


ജിന്ന മുന്നോട്ടുവെച്ച ഫെഡറല്‍ ഭരണ സമ്പ്രദായം അംഗീകരിക്കാന്‍ നെഹ്‌റുവും പട്ടേലും തയ്യാറാവാതിരുന്നതാണ്‌ വിഭജനത്തിന്‌ കാരണമായതെന്ന്‌ പരോക്ഷമായി പറയുകയാണ്‌ ജസ്വന്ത്‌. ജിന്നയടക്കമുള്ള മുസ്‌ലിം ലീഗ്‌ നേതാക്കള്‍ മതത്തെ അടിസ്ഥാനമാക്കി രാജ്യം വേണമെന്ന വിട്ടുവീഴ്‌ചയില്ലാത്ത നിലപാടെടുത്തതുകൊണ്ടു മാത്രമാണ്‌ രാജ്യം വിഭജിക്കപ്പെട്ടത്‌ എന്ന പൊതു പ്രചാരണത്തെ തകര്‍ക്കുന്നതാണിത്‌. വിഭജനത്തിന്‌ ചില രാഷ്‌ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്ന്‌ ഇവിടെ വിവക്ഷിക്കപ്പെടുന്നു. അധികാര കേന്ദ്രീകരണം വേണമെന്ന നെഹ്‌റുവിന്റെ നിലപാട്‌ അംഗീകരിക്കപ്പെട്ടാല്‍ മുസ്‌ലിംകളെപ്പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാതെ പോകുമോ എന്ന ശങ്ക രാഷ്‌ട്രീയമായ നിലപാടായി കാണേണ്ടിവരും.


ഈ നിലപാട്‌ പ്രഖ്യാപിക്കുന്ന ഒരാളോട്‌ സാംസ്‌കാരിക ദേശീയതയിലും ഭാരത ദേശത്തിലും വിശ്വസിക്കുന്ന ആര്‍ എസ്‌ എസിന്‌ യോജിക്കാനാവില്ല. ഇന്ത്യയെ ഇന്ന്‌ കാണുന്ന രൂപത്തില്‍ ഏകോപിപ്പിക്കാന്‍ യത്‌നിച്ച പട്ടേലിനെ തങ്ങളുടെ ആദര്‍ശപുരുഷനായി സങ്കല്‍പ്പിക്കുന്നവയാണ്‌ ആര്‍ എസ്‌ എസും ബി ജെ പിയും. ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാന്‍ തയ്യാറാകാതിരുന്ന നാട്ടു രാജ്യങ്ങളെ സൈനിക നടപടിയിലൂടെ കീഴടക്കാന്‍ കരുത്തുകാട്ടിയ നേതാവ്‌. അതുപോലുള്ള കീഴടക്കലുകളിലൂടെ ഭാരതദേശമെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുക എന്നതാണ്‌ ലക്ഷ്യം. ജിന്നയെ മതേതരവാദിയായും മഹാനായ ദേശീയവാദിയായും വിശേഷിപ്പിക്കുമ്പോള്‍ ഈ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം വിള്ളല്‍ വീഴും. അത്തരം ചര്‍ച്ചകള്‍ സജീവമായാല്‍ സംഘിന്റെയും ബി ജെ പിയുടെയും പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാവും. ബി ജെ പിയിലൂടെ മുന്നോട്ടുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത ഹിന്ദുത്വ അജന്‍ഡയോട്‌ അനുഭാവം പ്രകടിപ്പിക്കുന്നവരായി മാറിയവരില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം അതിരൂക്ഷമായിരിക്കും.


ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയോടെ ദുര്‍ബലാവസ്ഥയിലായ ബി ജെ പിക്ക്‌ കായകല്‍പ്പ ചികിത്സ നടത്താന്‍ ആര്‍ എസ്‌ എസ്‌ ഒരുങ്ങുമ്പോഴാണ്‌ ജസ്വന്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായത്‌ എന്നത്‌ നടപടിയുടെ വേഗം കൂട്ടി എന്നു മാത്രം.


ജിന്നയെക്കുറിച്ച്‌ മുമ്പ്‌ അഡ്വാനിയും ഇപ്പോള്‍ ജസ്വന്തും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പുതുമയല്ല. മരിക്കുവോളം മതേതര നിലപാടുകളില്‍ ഉറച്ചുനിന്നയാളായി നിരവധി ചരിത്രകാരന്‍മാര്‍ ജിന്നയെ രേഖപ്പെടുത്തിയിട്ടുണ്ട്‌. മതേതര, ജനാധിപത്യ രാഷ്‌ട്രമായാണ്‌ അദ്ദേഹം പാക്കിസ്ഥാനെ വിഭാവനം ചെയ്‌തതെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരനായ പാട്രിക്‌ ഫ്രഞ്ച്‌ കണ്ടെത്തുന്നുണ്ട്‌. കടുത്ത നിയന്ത്രണങ്ങളില്ലാത്ത ഫെഡറല്‍ ഭരണ സമ്പ്രദായം നിലനില്‍ക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നതായി ഫ്രഞ്ച്‌ പറയുന്നു. ഇത്തരം നിരീക്ഷണങ്ങള്‍ ഉണ്ടായപ്പോഴൊന്നും വിവാദങ്ങള്‍ ഉയര്‍ന്നിട്ടില്ല. പക്ഷേ, തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതും ഫാസിസ്റ്റ്‌ വീക്ഷണങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന മാതൃസംഘടനയാല്‍ നിയന്ത്രിക്കപ്പെടുന്നതും ആയ ഒരു പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിലിരിക്കുന്നവര്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അത്‌ പ്രശ്‌നമാവുക സ്വാഭാവികം. പ്രശ്‌നം ആ പാര്‍ട്ടിക്കോ അതിനെ നിയന്ത്രിക്കുന്നവര്‍ക്കോ മാത്രമേയുള്ളൂ. ബാക്കി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക്‌ ഇത്‌ ഓര്‍മപ്പെടുത്തലാണ്‌. പൊതുവെ പ്രചരിപ്പിക്കപ്പെടുന്നതാകണമെന്നില്ല ചരിത്രമെന്നും ചരിത്രമായ സംഭവങ്ങള്‍ക്ക്‌ പല കാരണങ്ങള്‍ ഉണ്ടാകാമെന്നുമുള്ള ഓര്‍മപ്പെടുത്തല്‍. വിഭജനം പോലുള്ള ഒരു ദുരന്തത്തിന്റെ പല കാരണങ്ങളെയും ഒന്നിലേക്ക്‌ മാത്രമായി ചുരുക്കിയിട്ടുണ്ടാകാമെന്ന ഓര്‍മപ്പെടുത്തല്‍. ഇങ്ങനെ വിലയിരുത്തുമ്പോള്‍ ജസ്വന്തിന്റെ പുസ്‌തകരചനയും ബി ജെ പി അദ്ദേഹത്തിനെതിരെ സ്വീകരിച്ച നടപടിയും നന്നായെന്ന്‌ വിലയിരുത്തേണ്ടിവരും.


പ്രായോഗിക രാഷ്‌ട്രീയം പരിഗണിച്ചാല്‍ ബി ജെ പിക്കുമേല്‍ ആര്‍ എസ്‌ എസിന്റെ ആധിപത്യം കൂടുതല്‍ ശക്തമാകുന്നുവെന്ന സൂചന കൂടിയാണിത്‌. പാര്‍ട്ടിയെ നയിക്കാന്‍ പ്രാഗത്‌ഭ്യമുള്ള 75 സ്വയം സേവകുമാരെ തരാന്‍ തയ്യാറാണെന്ന സര്‍സംഘ്‌ ചാലക്‌ മോഹന്‍ ഭഗവതിന്റെ പ്രസ്‌താവന വെറുതെയല്ലെന്ന്‌ വ്യക്തമാക്കുന്നുമുണ്ട്‌. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആര്‍ എസ്‌ എസ്‌ ഉപദേശിക്കാനിടയുള്ള മന്ത്രം തീവ്ര ഹിന്ദുത്വയിലേക്ക്‌ മടങ്ങുക എന്നതല്ലാതെ മറ്റൊന്നുമാവില്ല. അഡ്വാനിയുടെ സിംഹാസനം പോലും ആടിയുലയുന്നുണ്ട്‌. പഴയ വീര്യം പ്രകടിപ്പിക്കാത്ത നേതാവിനെ ആവശ്യമില്ലെന്ന്‌ പ്രഖ്യാപിക്കുന്നവര്‍ `ശത്രു'വിനെ പ്രശംസിക്കുന്നവരെ ശിക്ഷിക്കാതെ വിടില്ലല്ലോ!

5 comments:

  1. നല്ല ലേഖനം, നെഹ്രുവിന്റെയും ജിന്നയുടെയ്യും പട്ടേലിന്റെയുമെല്ലാം അധികാരക്കൊതി മൂത്തപ്പോള്‍ സംഭവിച്ച ദുരന്തമായിരുന്നു വിഭജനം എന്ന് പലരും മുമ്പും പറഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ത്യയും പാകിസ്ഥാനും ഉണ്ടായപ്പോള്‍ നെഹ്രു തുന്നി വെച്ച കുപ്പായം ഉപകാരപ്പെട്ടു.

    പക്ഷെ ജസ്വന്ത് സിംഗിന്റെ ഈ കണ്ടു പിടുത്തം പുതിയതല്ല. എന്നാല്‍ താങ്കള്‍ പറഞ്ഞ പോലെ അത് ബിജെപിയില്‍ നിന്നാവുമ്പോഴാണ് പ്രശ്നം. നരെന്ദ്ര മോഡി അടക്കമുള്ള കൊലയാളി നേതാക്കള്‍ കടന്നു വരുമ്പോള്‍ പുതിയ ‘ഉരുക്കു മനുഷ്യന്‍ ‘ മോഡിയായിരുക്കും. പഴയത് പട്ടേല്‍ ആണല്ലോ ??

    നന്ദി.

    ReplyDelete
  2. മതേതരവാദി ആയ ജിന്നയുടെ പാക്കിസ്ഥാന്‍ ഒരു മുസ്ലിം രാജ്യം ആയതെങ്ങനെ?പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദു സിഖ് അഭയാര്‍ഥിപ്രവാഹത്തിനുത്തരവാദി ആരു?

    ReplyDelete
  3. അസഹിഷ്ണുതയുടെ പ്രത്യയശസ്ത്രമായ സംഘത്തില്‍ നിന്ന് ഇതില്‍ കുറഞ്ഞൊരു നടപടി ആരു പ്രതിക്ഷിക്കില്ല. യഥാര്‍ത്ഥത്തില്‍ ജസ്വന്ത് സിംഗ് പറഞ്ഞതു പോലെ മോഡിയുടെ ഗ്ഉജറാത്തില്‍ പുസ്തകം നിരോധിച്ചതു കൊണ്ടോ, അദ്ദേഹത്തെ തന്നെ പുറത്താക്കിയതു കൊണ്ടോ അവസാനിക്കുന്നതല്ല ഈ വിഷയം. ദശാബ്ദങ്ങളായി ദേശിയതെയെന്ന ഓമനപേരില്‍ വിഭജനത്തിന്റെ നോവത്രയും ഒരു സമൂഹത്തിനെതിരെ നിരന്തരം ഉയര്‍ത്തിയ വിഭാഗങ്ങളില്‍ നിന്നുതന്നെ യാഥാര്‍ത്ഥ്യം പുരത്തുവരുന്നത് ചരിത്രത്തിന്റെ ഇടപെടലാണു താനും.

    ReplyDelete
  4. ഓരോ കുബുദ്ധികള്‍ ചെയ്തുവച്ച കടും കൈകള്‍ക്ക് ബലിയാടാവാന്‍ വിധിക്കപ്പെട്ടവര്‍ നാം......

    ReplyDelete
  5. This comment has been removed by the author.

    ReplyDelete