2010-02-17

ചിദംബരത്തിന്റെ മാന്ത്രികദണ്ഡ്‌


പൂനെ സ്‌ഫോടനം അതില്‍ നഷ്‌ടപ്പെട്ട പത്ത്‌ ജീവനെക്കാളും ആക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ആസുര ശക്തികളെക്കാളുമൊക്കെ ശ്രദ്ധേയമാക്കിയത്‌ പി ചിദംബരം എന്ന ആഭ്യന്തര മന്ത്രിയെയാണ്‌. മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കില്‍ ഉയരുമായിരുന്ന മുറവിളികള്‍ തടുത്തുനിര്‍ത്താന്‍ പളനിയപ്പന്‍ ചിദംബരത്തിന്‌ സാധിച്ചു. 2008ല്‍ ന്യൂഡല്‍ഹിയില്‍ സ്‌ഫോടന പരമ്പരയുണ്ടാവുമ്പോള്‍ ശിവരാജ്‌ പാട്ടീലായിരുന്നു ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത്‌. സ്‌ഫോടനത്തിന്‌ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയപ്പോള്‍ ധരിച്ചിരുന്ന കോട്ട്‌, പിന്നീട്‌ മാധ്യമ പ്രവര്‍ത്തകരെ കാണുമ്പോഴേക്കും പാട്ടീല്‍ മാറ്റിയിരുന്നു. വൈകിട്ട്‌ പ്രധാനമന്ത്രി വിളിച്ച യോഗത്തിനെത്തുമ്പോഴേക്കും വീണ്ടും കോട്ട്‌ മാറ്റി. തലസ്ഥാനത്ത്‌ സ്‌ഫോടന പരമ്പരയുണ്ടായപ്പോള്‍ ആഭ്യന്തര മന്ത്രി പ്രകടിപ്പിച്ച ശുചിത്വ ബോധം പിന്നീട്‌ ചര്‍ച്ച ചെയ്യപ്പെട്ടു. 




പൂനെയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ തമിഴ്‌നാട്ടിലായിരുന്നു ചിദംബരം. പിറ്റേന്ന്‌ നേരം പുലര്‍ന്നത്‌ ചിദംബരം സ്‌ഫോടനസ്ഥലം സന്ദര്‍ശിക്കുന്നുവെന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്‌. സ്‌ഫോടനത്തില്‍ പരുക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കൂടി കണ്ടതിനു ശേഷം മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാനൊപ്പം ചിദംബരം വാര്‍ത്താ സമ്മേളനത്തിനെത്തി.



``നിങ്ങള്‍ ഒന്നിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്‌. ഞാനം പ്രചരിപ്പിക്കില്ല. അന്വേഷണത്തിനു ശേഷം തെളിവുകളുമായി നമുക്ക്‌ സംസാരിക്കാം. നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം എന്റെ അറിവനുസരിച്ച്‌ മറുപടി നല്‍കിയ ശേഷമേ മടങ്ങുകയുള്ളൂ'' - വാര്‍ത്താ സമ്മേളനത്തില്‍ ചിദംബരത്തിന്റെ ആമുഖ വാക്യങ്ങള്‍. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി. ഒരു ചോദ്യം പോലും ചോദിക്കാത്തവരെ തിരഞ്ഞുപിടിച്ച്‌ അവസരം നല്‍കി. മുമ്പ്‌ `ചിന്ത' വാരികയിലെ ചോദ്യോത്തര പംക്തിയിലേക്ക്‌ അയക്കുന്ന ചോദ്യങ്ങള്‍ ഇ എം എസ്‌ തിരുത്തിയിരുന്നതുപോലെ ചോദ്യം ചോദിക്കേണ്ടിയിരുന്നത്‌ അങ്ങനെയല്ലെന്ന്‌ പറഞ്ഞ്‌ സ്വയം ചോദ്യം ചോദിച്ച്‌ മറുപടി പറഞ്ഞ്‌ ചിദംബരം നിറഞ്ഞു. സ്‌ഫോടനത്തിന്‌ കാരണം ഇന്റലിജന്‍സ്‌ വീഴ്‌ചയല്ലെന്ന്‌ സമര്‍ഥിച്ച്‌ അദ്ദേഹം മടങ്ങി. 




രാഷ്‌ട്രീയ, ഭരണ നേതൃത്വങ്ങളിലുള്ളവരെ സംബന്ധിച്ച്‌ ഒരു വിഷയം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും അത്‌ പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നതുമാണ്‌ വലിയ പ്രതിസന്ധി. ഇത്തരം പ്രതിസന്ധികള്‍ ഒഴിവാകണമെങ്കില്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കണം. അത്‌ നല്ലപോലെ പഠിച്ചയാളാണ്‌ താനെന്ന്‌ ചിദംബരം തെളിയിച്ചു. ജര്‍ണയില്‍ സിംഗിന്റെ ഷൂ തന്റെ നേരെ കൂതിച്ചപ്പോള്‍ പോലും പതറാതിരുന്ന നയതന്ത്ര സൗന്ദര്യം.



പൂനെ നയതന്ത്ര ദൗത്യത്തിനിടെ അദ്ദേഹം പറഞ്ഞതില്‍ ഒരു കാര്യം സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല മഹാരാഷ്‌ട്രയിലെ ഭീകര വിരുദ്ധ സേനക്കാണ്‌ എന്നതായിരുന്നു. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എന്‍ ഐ എ) ഉദ്യോഗസ്ഥരെ അവിടേക്ക്‌ നിയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്‍ ഐ എ രൂപവത്‌കരിച്ചതിന്‌ ശേഷം ആദ്യമായാണ്‌ ഇത്തരൊരു സംഭവം നടക്കുന്നത്‌. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ പ്രാഥമിക പഠനത്തിന്‌ ഉചിതമെന്ന നിലയിലാണ്‌ പൂനെയിലേക്ക്‌ നിയോഗിച്ചത്‌ എന്നും ചിദംബരം പറഞ്ഞു. അന്വേഷണത്തില്‍ മഹാരാഷ്‌ട്ര പോലീസിനെ എന്‍ ഐ എ സഹായിക്കുക മാത്രമേ ചെയ്യൂ എന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ക്കും ഒരു പരാതിയുമുണ്ടായില്ല.



മുംബൈ ആക്രമണത്തിന്‌ ശേഷമാണ്‌ അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്റെ (എഫ്‌ ബി ഐ) മാതൃകയില്‍ എന്‍ ഐ എ രൂപവത്‌കരിച്ചത്‌. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ ഏകോപിപ്പിച്ച അന്വേഷണം അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. പക്ഷേ, അത്തരമൊരു സംഗതിയാണോ നടക്കുന്നത്‌ എന്നത്‌ സംബന്ധിച്ച സംശയങ്ങള്‍ ഉയരുന്നുണ്ട്‌. എന്‍ ഐ എ രൂപവത്‌കരിച്ചതിനു ശേഷം ആദ്യമായി നടന്ന പൂനെ സ്‌ഫോടനത്തിന്റെ അന്വേഷണച്ചുമതല മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേനക്ക്‌ തന്നെയാണെന്ന്‌ വ്യക്തമാക്കുമ്പോള്‍ ഈ സംശയം ബലപ്പെടുകയും ചെയ്യുന്നു.



കേസുകള്‍ എന്‍ ഐ എക്ക്‌ കൈമാറുന്നതിനെ പരസ്യമായി ആദ്യം ചോദ്യം ചെയ്‌തത്‌ കേരളമായിരുന്നു. സംസ്ഥാനത്തെ നാല്‌ കേസുകളാണ്‌ എന്‍ ഐ എക്ക്‌ കൈമാറിയത്‌. കോഴിക്കോട്‌ ഇരട്ട സ്‌ഫോടനം, കാശ്‌മീരില്‍ വെച്ച്‌ നാല്‌ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടത്‌, വാഗമണ്ണിലും പാനായിക്കുളത്തും സ്റ്റുഡന്റ്‌സ്‌ ഇസ്‌ലാമിക്‌ മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യ (സിമി) ക്യാമ്പുകള്‍ നടത്തിയെന്ന ആരോപണം, കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ എന്നിവയാണ്‌ അവ. കേരള പോലീസ്‌ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ട്‌ (എഫ്‌ ഐ ആര്‍) തങ്ങളുടെ ഓഫീസ്‌ സ്ഥിതി ചെയ്യുന്ന ഡല്‍ഹിയിലായതിനാല്‍ അവിടുത്തെ പോലീസ്‌ സ്റ്റേഷനില്‍ റീ രജിസ്റ്റര്‍ ചെയ്യുക മാത്രമാണ്‌ ഇതുവരെ ചെയ്‌തത്‌. അന്വേഷണം നടക്കുന്നുണ്ടെന്നും വസ്‌തുതകള്‍ പുറത്തുവരുമെന്നും വിശ്വസിച്ച്‌ നമുക്ക്‌ മുന്നോട്ടുപോകാം.



കേരള സര്‍ക്കാറിനെയോ പോലീസിനെയോ അറിയിക്കാതെയാണ്‌ കേസ്‌ ഏറ്റെടുത്തത്‌ എന്ന ആക്ഷേപമാണ്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ആദ്യം ഉന്നയിച്ചത്‌. ഫെഡറല്‍ ഭരണ സമ്പ്രദായത്തിന്‍മേല്‍ കടന്നു കയറും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനും പിന്നീട്‌ വിമര്‍ശിച്ചു. എന്നാല്‍ കേസുകള്‍ ഏറ്റെടുത്തതില്‍ അപാകതയൊന്നുമില്ലെന്നും കേരള സര്‍ക്കാറിനെ കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്നുമാണ്‌ ആഭ്യന്തര മന്ത്രി പി ചിദംബരം പറഞ്ഞത്‌. സ്വദേശത്തും വിദേശത്തും ഒരുപോലെ ബന്ധങ്ങളുള്ള കേസായതിനാലാണ്‌ ഈ നാലെണ്ണം എന്‍ എ ഐ ഏറ്റെടുത്തതെന്നും വിശദീകരണമുണ്ടായി. 




ഏതാണ്ട്‌ ഇതേ വിശദീകരണങ്ങളൊക്കെ ബാധകമാണ്‌ പൂനെയിലെ സ്‌ഫോടനത്തിനും. സ്‌ഫോടനത്തിന്‌ പിന്നില്‍ വിദേശശക്തികളുടെ സാന്നിധ്യം കേന്ദ്ര സര്‍ക്കാര്‍ തന്നെ സംശയിക്കുന്നുണ്ട്‌. മുംബൈ ആക്രമണക്കേസില്‍ ആരോപണ വിധേയനായ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുടെ പേര്‌ ഇവിടെയും പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. പാക്‌ അധീന കാശ്‌മീരില്‍ ജമാഅത്തുദ്ദഅ്‌വ നടത്തിയ സമ്മേളനത്തില്‍ ഒരാള്‍ നടത്തിയ പ്രസംഗത്തില്‍ പൂനെ ആക്രമണത്തെക്കുറിച്ച്‌ സൂചിപ്പിച്ചുവെന്ന റിപ്പോര്‍ട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. കേരളത്തില്‍ നിന്ന്‌ ഏറ്റെടുത്ത നാല്‌ കേസുകളേക്കാള്‍ ഗൗരവമുണ്ട്‌ പൂനെയിലെ സ്‌ഫോടനത്തിന്‌ എന്ന്‌ പ്രഥമ ദൃഷ്‌ട്യാതന്നെ മനസ്സിലാക്കാവുന്നതാണ്‌. എന്നിട്ടും പുനെ സ്‌ഫോടനം മഹാരാഷ്‌ട്ര പോലീസിലെ ഭീകര വിരുദ്ധ സേന അന്വേഷിച്ചാല്‍ മതിയെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.



ബംഗളൂരു സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും അന്വേഷിക്കുന്നത്‌ കര്‍ണാടക പോലീസാണ്‌. ഈ കേസില്‍ ആരോപണ വിധേയനായ തടിയന്റവിട നസീര്‍ കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ കേസിലും ആരോപണ വിധേയനാണ്‌. എന്നിട്ടും കളമശ്ശേരി കേസ്‌ ഏറ്റെടുത്ത എന്‍ ഐ എയോട്‌ ബംഗളൂരു സ്‌ഫോടന പരമ്പരയുടെ അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചില്ല. സ്‌ഫോടന പരമ്പരയേക്കാള്‍ വലുതാണ്‌ തട്ടിയെടുത്ത ബസ്സ്‌ യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ടതിനു ശേഷം കത്തിച്ച സംഭവം എന്ന്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. എന്‍ ഐ എയുടെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്‌ണനും വി എസ്‌ അച്യുതാനന്ദനും ഉന്നയിച്ച സംശയങ്ങള്‍ വെറുതയല്ലെന്നും പറയേണ്ടിവരുന്നു.



അന്വേഷണ ഏജന്‍സികളെ രാഷ്‌ട്രീയ താത്‌പര്യത്തിന്‌ ഉപയോഗിച്ച ചരിത്രം ഇവിടെ കുറവല്ല. ബൊഫോഴ്‌സ്‌ കേസില്‍ സി ബി ഐയെ ഉപയോഗിച്ച വിധം ഏവര്‍ക്കും അറിവുള്ളതാണ്‌. അര്‍ജന്റീനയില്‍ പിടിയിലായ ക്വത്‌റോച്ചിയെ ഇന്ത്യക്ക്‌ വിട്ടുകിട്ടുന്നതിന്‌ യഥാസമയത്ത്‌ നടപടി സ്വീകരിക്കാതിരുന്ന സി ബി ഐയെ ശാസിച്ചത്‌ കോടതി തന്നെയാണ്‌. എന്തുകൊണ്ട്‌ നടപടി സ്വീകരിച്ചില്ല എന്നതിന്‌ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇടപെടലിനപ്പുറത്ത്‌ കാരണമൊന്നും തിരക്കേണ്ടതില്ല. 1984ല്‍ നടന്ന സിഖ്‌ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലും സി ബി ഐ രാഷ്‌ട്രീയ താത്‌പര്യത്തിന്‌ അനുസരിച്ച്‌ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ശക്തമാണ്‌. ആരോപണവിധേയരായവര്‍ക്കെതിരെ മൊഴി നല്‍കാനെത്തിയവരെ സി ബി ഐ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ച സംഭവങ്ങള്‍ വരെയുണ്ട്‌. ഇത്തരത്തില്‍ മടക്കി അയക്കപ്പെട്ടവരില്‍ ചിലരെ പിന്നീട്‌ കണ്ടെത്താനേ കഴിഞ്ഞില്ലെന്നാണ്‌ സി ബി ഐ കോടതിയെ അറിയിച്ചത്‌. 




എന്‍ ഐ എയെക്കൂടി രാഷ്‌ട്രീയ താത്‌പര്യത്തിന്‌ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമാണ്‌ ബലപ്പെടുന്നത്‌. കോണ്‍ഗ്രസും ബി ജെ പിയും ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന സംസ്ഥാനങ്ങളിലെ കേസുകളൊന്നും എന്‍ ഐ എയുടെ പക്കലില്ല എന്നതാണ്‌ വസ്‌തുത. ഗുജറാത്തിലെയോ കര്‍ണാടകത്തിലെയോ കേസുകള്‍ അതാതിടങ്ങളിലെ പോലീസ്‌ തന്നെ കൈകാര്യം ചെയ്യുന്നു. മഹാരാഷ്‌ട്രയിലെയും ഡല്‍ഹിയിലെയും കേസുകളും അങ്ങിനെ തന്നെ. കൊട്ടിഘോഷിക്കപ്പെട്ട എന്‍ ഐ എ പിന്നെ എന്താണ്‌ ചെയ്യുന്നത്‌? ഇതാണോ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്റെ മാതൃകയിലുള്ള അന്വേഷണ ഏജന്‍സിയെക്കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?



പൂനെ സ്‌ഫോടനത്തിന്റെ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്നത്‌ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായ കെ പി രഘുവംശിയാണ്‌. 2006ലെ മലേഗാവ്‌ സ്‌ഫോടനമടക്കം കേസുകളില്‍ ആരോപണ വിധേയനാണ്‌ ഇദ്ദേഹം. മലേഗാവ്‌ കേസില്‍ രഘുവംശിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌ത ഒമ്പത്‌ മുസ്‌ലിം യുവാക്കള്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ തെളിവില്ലെന്ന്‌ കോടതിയെ അറിയിച്ചത്‌ സി ബി ഐയാണ്‌. സി ബി ഐ ഈ കേസ്‌ ഏറ്റെടുക്കുന്ന ദിവസം ഈ യുവാക്കള്‍ക്കെതിരെ രഘുവംശിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇത്തരം ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തെ സഹായിക്കുക എന്ന റോളാണ്‌ എന്‍ ഐ എക്ക്‌ ഇപ്പോഴുള്ളത്‌. മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ അസമാന്യ ശേഷിയുള്ള ഒരു ആഭ്യന്തര മന്ത്രിയുണ്ടാവുമ്പോള്‍ ഇതൊന്നും പ്രശ്‌നമേയല്ല. 




യുക്തി ഭംഗമില്ലാത്ത മറുപടികള്‍ അദ്ദേഹത്തിനുണ്ട്‌. വേണമെങ്കില്‍ ചോദ്യങ്ങള്‍ തിരുത്തി അദ്ദേഹം മറുപടി നല്‍കും. അത്‌ സ്വീകരിക്കുക എന്നതാണ്‌ നമ്മുടെ കടമ. എന്‍ ഐ എ കേസുകള്‍ ഏറ്റെടുത്തതിലെ ക്രമക്കേടും അസാംഗത്യവും കോടിയേരിയോ വി എസ്സോ ചൂണ്ടിക്കാട്ടുമ്പോള്‍ അതില്‍ രാഷ്‌ട്രീയ, മഅ്‌ദനി പക്ഷ താത്‌പര്യം കാണുന്നവര്‍, ചില കേസുകളില്‍ നിന്ന്‌ എന്‍ ഐ എയെ ഒഴിവാക്കി നിര്‍ത്തുമ്പോള്‍ രാഷ്‌ട്രീയം കാണില്ല. ഒരിടത്ത്‌ എന്‍ ഐ എയെ ഉള്‍പ്പെടുത്തുന്നതാണ്‌ ദേശീയ താത്‌പര്യമെങ്കില്‍ മറ്റൊരിടത്ത്‌ അവരെ ഒഴിവാക്കുന്നതാണ്‌. മഹാരാഷ്‌ട്ര പോലീസിനു പകരം എന്‍ ഐ എയെ അന്വേഷണത്തിന്‌ നിയോഗിക്കുന്നത്‌ പോലും മറാത്ത വികാരത്തിന്റെ മാപിനി ഉപയോഗിച്ച്‌ അളക്കുന്നവരുള്ളപ്പോള്‍ പ്രത്യേകിച്ചും.

14 comments:

  1. പുണെ സ്ഫോടനത്തിനു ഹിന്ദുത്വ ബന്ധമെന്നു മൊഴി
    Thursday, February 18, 2010
    മുംബൈ: പുണെ സ്ഫോടനത്തിനു പിന്നിലും ഹൈന്ദവ തീവ്രവാദ സംഘടനകളെന്ന് സൂചന. ഇന്ത്യ^പാക് സമാധാന ചര്‍ച്ച അട്ടിമറിക്കാനുള്ള ലക്ഷ്യവുമായി സംഘ്പരിവാര്‍ സംഘടനകള്‍ ഒരുക്കിയ പദ്ധതിയുടെ ഭാഗമാണ് ഓഷോ ആശ്രമവും ജൂത ക്രേന്ദവും സ്ഥിതിചെയ്യുന്ന പുണെയിലെ കൊരേഗാവ് പാര്‍ക്കിലുണ്ടായ സ്ഫോടനമെന്നാണ് സൂചനകള്‍. സ്ഫോടനമുണ്ടായ ജര്‍മന്‍ ബേക്കറിയില്‍ ജീവനക്കാരന്‍ പരശ് റീമളുടെ മൊഴിയില്‍ ഒരു 'സ്വാമി'യെക്കുറിച്ച പരാമര്‍ശമുണ്ട്.

    സ്ഫോടനക്കേസിലെ ഏക ദൃക്സാക്ഷിയാണ് നേപ്പാള്‍കാരനായ പരശ്. ആളില്ലാതെ കണ്ട ബാഗാണ് പൊട്ടിത്തെറിച്ചത്. ഈ ബാഗെടുക്കാന്‍ ചെന്നപ്പോള്‍ അതുവരെ പുറത്തുനില്‍ക്കുകയായിരുന്ന 'സ്വാമി' ധിറുതിയില്‍ കയറിവന്ന് തന്നോട് വെള്ളത്തിന്റെ ബോട്ടലിന് ഓര്‍ഡര്‍ ചെയ്തെന്നും രണ്ട് നൂറു രൂപ നോട്ടുകള്‍ നല്‍കിയെന്നും പരശ് പറയുന്നു. അകത്തു ചെന്നപ്പോഴാണ് 200 രൂപയാണ് തന്നതെന്ന് മനസ്സിലായതെന്നും വെള്ളവും ബാക്കി പണവുമായി ചെന്നപ്പോള്‍ വെള്ളം തിരക്കിട്ടുവാങ്ങി സ്വാമി ധിറുതിയില്‍ പുറത്തേക്കു പോയെന്നും അതിനു പിന്നാലെയാണ് സ്ഫോടനമുണ്ടായതെന്നും പരശ് പറഞ്ഞു. സ്വാമി ബേക്കറിയിലെ പതിവുകാരനാണെന്നാണ് പരശിന്റെ മൊഴി.

    എന്നാല്‍, കെ.പി. രഘുവംശി മേധാവിയായ മഹാരാഷ്ട്ര എ.ടി.എസിന്റെ പുണെ സ്ഫോടന കേസ് അന്വേഷണം നീങ്ങുന്നത് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയെ കേന്ദ്രീകരിച്ചാണ്. ഓഷോ ആശ്രമത്തെയും ജൂതകേന്ദ്രത്തെയും ലക്ഷ്യംവെച്ച തീവ്രവാദികള്‍ അങ്ങോട്ട് കടക്കാനാകാത്തതിനെ തുടര്‍ന്ന് ബോംബ് ഒളിപ്പിച്ച ബാഗ് ബാക്കറിയില്‍ വെക്കുകയായിരുന്നു എന്നാണ് എ.ടി.എസ് വൃത്തങ്ങള്‍ പറയുന്നത്.
    എന്നാല്‍, വിദേശികളൊഴിഞ്ഞ നേരത്ത് ബോധപൂര്‍വമായി തീവ്രവാദികള്‍ സ്ഫോടനത്തിന് ബേക്കറി തെരഞ്ഞെടുത്തതാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഓഷോ ആശ്രമത്തിലെ ധ്യാനത്തിന്റെ സമയത്തായിരുന്നു സ്ഫോടനം. ആ സമയത്ത് വിദേശികള്‍ ബേക്കറിയില്‍ വളരെ കുറവായിരിക്കും. ഓഷോ ആശ്രമത്തെയും ജൂത കേന്ദ്രത്തെയും ലക്ഷ്യംവെക്കുന്നു എന്നു തോന്നിപ്പിക്കുകയും അതുവഴി പാക് വിരോധം ആളിക്കത്തിക്കുകയുമായിരുന്നു തീവ്രവാദികളുടെ തന്ത്രമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മുമ്പും ഈ തന്ത്രവുമായി സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ടെന്നും സിമിയുടെ പേരിലാക്കപ്പെട്ട ഇത്തരം സ്ഫോടനങ്ങളുടെ യഥാര്‍ഥ തലച്ചോറ് ഹൈന്ദവ തീവ്രവാദ സംഘടനകളാണെന്ന് എ.ടി.എസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെ കണ്ടെത്തിയിട്ടുണ്ടെന്നും അവാമി ഭാരതിന്റെ കിഷോര്‍ ജഗതാപ് പറഞ്ഞു.

    മഹാരാഷ്ട്രയിലെ പുണെ, നാസിക്, വാര്‍ധ, നാന്ദേഡ് തുടങ്ങിയ പ്രദേശങ്ങള്‍ സംഘ്പരിവാര്‍ സംഘടനകളുടെ തീവ്രവാദ പരിശീലന കേന്ദ്രങ്ങളാണെന്ന് നേരത്തേ മഹാരാഷ്ട്ര എ.ടി.എസ് കണ്ടെത്തിയിരുന്നു. 2008ലെ മാലേഗാവ് സ്ഫോടന കേസ് അന്വേഷണത്തിനിടെയാണ് സിമി പ്രവര്‍ത്തകരിലും മറ്റും കുറ്റം ചാര്‍ത്തപ്പെട്ട രാജ്യത്തെ പല സ്ഫോടനങ്ങള്‍ക്കു പിന്നിലും പുണെയിലെ അഭിനവ് ഭാരത് അടക്കമുള്ള ഹൈന്ദവ തീവ്രവാദ സംഘടനകളാണെന്ന വിവരം എ.ടി.എസിന് ലഭിച്ചത്. ഇത്തരം സ്ഫോടനങ്ങളില്‍ തെളിഞ്ഞ അടയാളങ്ങള്‍ പുണെ സ്ഫോടനത്തിലും വ്യക്തമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 2003 മേയ് 13ന് ജയ്പൂരിലുണ്ടായ സ്ഫോടനത്തിലും സംഝോത എക്സ്പ്രസ് സ്ഫോടനത്തിലും ഹൈന്ദവ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ മാലേഗാവ് സ്ഫോടന കേസ് മുഖ്യപ്രതി കേണല്‍ ശ്രീകാന്ത് പുരോഹിത് വെളിപ്പെടുത്തിയിരുന്നു. ഇന്തോ^പാക് സമാധാന ചര്‍ച്ചക്ക് ആഴ്ച മുമ്പായിരുന്നു 2003ലെ ജയ്പൂര്‍ സ്ഫോടനമെന്ന് അവാമി ഭാരത് നേതാക്കളായ കിഷോര്‍ ജഗതാപും ഫിറോസ് മിത്തിബൊര്‍വാലയും ചൂണ്ടിക്കാട്ടി.

    ഈ വസ്തുതകളുണ്ടായിരിക്കെ ഹൈന്ദവ തീവ്രവാദ സംഘടനകളെ സംശയിക്കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനക്കു പിന്നാലെ പോകുന്നത് നിര്‍ഭാഗ്യമാണെന്നും ഇന്ത്യന്‍ മുജാഹിദീന്‍ എന്നത് മൊസാദിന്റെ പിന്‍ബലമുള്ള ഐ.ബിയിലെയും പൊലീസിലെയും ബ്രാഹ്മണ വാദികളുടെ സൃഷ്ടിയാണെന്നും ജഗതാപ് പറഞ്ഞു.

    ReplyDelete
  2. പൂനെ സ്പോടനം ഹൈന്ദവ ഭീകരാക്രമണം ആണേ എന്ന കരച്ചില്‍ വന്നില്ലല്ലോ എന്നു കരുതിയിരിക്കുകയാരിന്നു... ഇപ്പളാ സമാധാനമായത്.

    കേരളാ പോലീസിന്റെ അന്വേഷണ ‘മിടുക്ക് ‘ കൊണ്ടാണ് കേസ് എനൈഎ കൊണ്ടു പോയത്. കേരള പോലീസ് എസ്കോര്‍ട്ടോടെ നാടു കടത്തി വിട്ട നസീറന്മാരെ മഹാരാഷ്ട്ര, കര്‍ണാടക പോലീസുകാര്‍ വളരെ കഷ്ടപ്പെട്ട് അല്ലേ കൂപ്പേ പിടിച്ചത്. അവ്രെ ഇനിയും കേരളാ പോലീസിനു കൊടുത്ത് നടു കടത്തേണമെന്നു കൂപ്പിനു നിര്‍ബ്ബബ്ബ്ധന്മുണ്ടോ?...

    ReplyDelete
  3. എന്നിട്ടും കളമശ്ശേരി കേസ്‌ ഏറ്റെടുത്ത എന്‍ ഐ എയോട്‌ ബംഗളൂരു സ്‌ഫോടന പരമ്പരയുടെ അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചില്ല.

    അത് മറ്റൊന്നും കൊണ്ടല്ല പാല് പുളിക്കും അതുകൊണ്ടാ .....പിരിഞ്ഞത് കൊണ്ടല്ല

    ReplyDelete
  4. dear anonumous
    Naseer was not arrested by Yeddiyurappa's police. He has been handed over to india by bangladesh arrest recorded in Meghalaya.

    ReplyDelete
  5. അണ്ണന്‍ മറ്റു പത്രങ്ങളൊന്നും വായിക്കാറില്ല അല്ലേ? കര്‍ണാടക പോലീസ് ന്‍സീറിനെ ട്രയ്സ് ചെയത് ബ്മ്ഗ്ലാദേശില്‍ പോയതും അയ്യാളുടെ ഒളി സ്ഥലം ക്രുത്യമായി കണ്ടെത്തിയതും ഒന്നും അറിഞ്ഞില്ല...

    ReplyDelete
  6. ഇന്ത്യയിലെ കപട മതേതര മനുഷ്യാവകശക്കാര്‍ക്കായി ഈ ലിങ്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.

    Let Shahmira Oad’s body rest in peace

    ReplyDelete
  7. മിസ്റ്റര്‍ അനോണിമസ്‌

    മണ്ടത്തരം എന്ന മിതമായ ഭാഷയില്‍ മാത്രമേ കര്‍ണാടക പോലീസ്‌ ബംഗ്ലാദേശില്‍ പോയി നിരീക്ഷണം നടത്തിയെന്ന മനോരമ വാര്‍ത്തയെ വിശേഷിപ്പിക്കാനാവൂ. ഇത്തരം മണ്ടത്തരങ്ങള്‍ വിശ്വസിക്കാനുള്ള ബുദ്ധിയേ താങ്കള്‍ക്കുള്ളൂ എന്ന്‌ കരുതുന്നില്ല. യെദിയൂരപ്പയുടെ പോലീസ്‌ കാട്ടിയ അതീവ ജാഗ്രതയുടെ പ്രകടമായ ഉദാഹരണമായി ഇതിനെ പ്രചരിപ്പിക്കാനുള്ള അതിബുദ്ധിയാണ്‌. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെയും പോലീസിന്‌ രാജ്യത്തിന്‌ പുറത്ത്‌ അന്വേഷണം നടത്താന്‍ അധികാരമില്ല. അങ്ങനെ അധികാരമുണ്ടെങ്കില്‍ കര്‍ണാടകം പ്രത്യേക രാജ്യമാണെന്ന്‌ പറയേണ്ടിവരും. സി ബി ഐ പോലും ഇന്റര്‍പോളുമായി ബന്ധപ്പെട്ടാണ്‌ വിവിധ കേസുകളിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നത്‌. അല്ലെങ്കില്‍ ഇന്ത്യ കുറ്റവാളിയെന്ന്‌ ആരോപിക്കുന്നവരെ അറസ്റ്റ്‌ ചെയ്‌ത്‌ കൈമാറാന്‍ വിദേശരാജ്യം തയ്യാറാവണം. ഇതിനെല്ലാം അപ്പുറത്ത്‌ പ്രവര്‍ത്തിക്കാന്‍ കര്‍ണാടക പോലീസിന്‌ കഴിഞ്ഞുവെങ്കില്‍ അന്താരാഷ്‌ട്ര ബന്ധമുള്ള കേസുകളെല്ലാം അവരെ ഏല്‍പ്പിക്കുന്നതായിരിക്കും ഉചിതം.
    സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഇത്തരം വാര്‍ത്തകളെ ആശ്രയിക്കുന്നതാണ്‌ താങ്കളുടെ പ്രധാന പ്രശ്‌നം. ലഭ്യമാവുന്ന വാര്‍ത്തകളെ സ്വയം വിശകലനം ചെയ്യാന്‍ ശീലിക്കുന്നത്‌ നന്നായിരിക്കും. ഹീറോ പുക്കില്‍ (ലൂണയെന്ന്‌ നാം മുമ്പ്‌ പറഞ്ഞിരുന്ന അതേ വാഹനം) എ കെ 47 തോക്കുമായി വിധാന്‍ സൗധ ആക്രമിക്കാനെത്തിയ ഭീകരവാദിയെ പിടികൂടിയ ചരിത്രമുണ്ട്‌ കര്‍ണാടക പോലീസിന്‌. കലാഷ്‌നിക്കോവ്‌ തോക്കിന്റെ റികോയില്‍ ഫോഴ്‌സിനെക്കുറിച്ചു പോലും ആലോചനയില്ല.

    ReplyDelete
  8. മണ്ടത്തരം പറയുന്നത് താങ്കളാണ് രാജീവേ. 2 പോലീസുകാര്‍ക്ക് അനൌദ്യഓഗികമായി ബഗ്ഗ്ലാദേശിലല്ല അമേരിക്കയില്‍ വേണേലും പോയി അത്യാവശ്യ അന്വേഷണം നടത്താന്‍ പറ്റും. പ്രതികളെ എങനെയെങ്കിലും ഇവിടെയെത്തിക്കണം എന്ന മിനിമം ചിന്തയേലും സര്‍ക്കാരിനു വേണമെന്നു മാത്രം. കേരളത്തിലേപ്പോലെ കിട്ടുന്നവരെ എങിനെയെങ്കിലും നാടുകടത്തൈ രക്ഷിക്കണം എന്നു കരുതുന്നവര്‍ക്ക് ഇതൊക്കെ വലിയ കാര്യമായി തോന്നും.

    ക്രിത്യമായി ഐഡന്റിഫൈ ചെയ്ത് പിടിച്ചു തരണമെന്നു പറഞ്ഞാല്‍ ഏതു രാജ്യവും അതു ചെയ്യും.

    പിന്നെ ലൂണായില്‍ എകെ47മായി വരുന്നവനു കാലില്ലെങ്കില്‍ താങ്കള്‍ പറഞ്ഞ കലാഷ്‌നിക്കോവ്‌ തോക്കിന്റെ റികോയില്‍ ഫോഴ്‌സിനെക്കുറിച്ചു ചിന്തിക്കേണ്ടി വരും മണ്ടന്മാരല്ലത്തവര്‍ക്ക്.

    ReplyDelete
  9. പ്രിയപ്പെട്ട അനോനിമസ്‌

    ബാംഗ്ലൂര്‍ പോലീസുകാര്‍ അനൗദ്യോഗികമായി ബംഗ്ലാദേശില്‍ പോയി നിരീക്ഷണം നടത്തി തടിയന്റവിട നസീറിനെക്കുറിച്ച്‌ വിവരം ശേഖരിച്ചുവെന്നതും മണ്ടത്തരത്തിന്റെ തുടര്‍ച്ച മാത്രമാണ്‌. നസീറല്ല ബംഗ്ലാദേശില്‍ നിന്ന്‌ കൈമാറിക്കിട്ടിയ ആദ്യത്തെയാള്‍. യുനൈറ്റഡ്‌ അസം ലിബറേഷന്‍ ഫ്രണ്ടിന്റെ (ഉള്‍ഫ) അരബിന്ദ രാജ്‌ഖോവയടക്കമുള്ള നേതാക്കളെയാണ്‌. ബംഗ്ലാദേശ്‌ സര്‍ക്കാറിന്റെ അറിവോടെയോ അല്ലാതെയോ ദീര്‍ഘകാലമായി അവിടെ കഴിഞ്ഞിരുന്നവരാണ്‌ ഇവര്‍. അസം പോലീസ്‌ അവിടെപ്പോയി നിരീക്ഷണം നടത്തിയിട്ടൊന്നുമല്ല രാജ്‌ഖോവയടക്കമുള്ളവരെ കൈമാറിയത്‌. ശേഖ്‌ ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലുണ്ടായ മെച്ചപ്പെട്ട ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്‌ കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാതിരുന്നിട്ടുപോലും കൈമാറ്റങ്ങള്‍ നടന്നത്‌. അതുകൊണ്ടാണ്‌ കൈമാറിക്കിട്ടിയതാണെന്നത്‌ ഔദ്യോഗികമായി അംഗീകരിക്കാതെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെച്ച്‌ അറസ്റ്റ്‌ ചെയ്‌തുവെന്ന്‌ രേഖയുണ്ടാക്കിയത്‌. ബാംഗ്ലൂര്‍ പോലീസിന്‌ അനൗദ്യോഗികമായി ബംഗ്ലാദേശില്‍ പോയി താമസിക്കാന്‍ കഴിയുമെന്നത്‌ എന്നെപ്പോലെ അല്‍പ്പജ്ഞാനികള്‍ക്ക്‌ അറിയില്ലായിരുന്നു. തൊഴിലിനോ വിനോദ സഞ്ചാരത്തിനോ വേണ്ട വിസയെങ്കിലും വേണമെന്നായിരുന്നു ധാരണ. യാത്ര പോവുന്നവര്‍ പോലീസുകാരാണെങ്കില്‍ സന്ദര്‍ശന ലക്ഷ്യം വ്യക്തമയി ധരിപ്പിക്കേണ്ടിയും വരും. ഇതൊന്നുമില്ലാതെ പോയിട്ടുണ്ടെങ്കില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറിയതാവണം. അങ്ങിനെയാണെങ്കില്‍ അത്‌ സൈന്യത്തിന്റെയോ മിലിറ്ററി ഇന്റലിജന്‍സിന്റെയോ റോയുടെയോ ഒക്കെ അറിവോടെയാവണം. അത്തരമൊരു നീക്കം നടത്തുമെങ്കില്‍ ഇത്തരം ഏജന്‍സികള്‍ അത്‌ നേരിട്ട്‌ ചെയ്യുമായിരുന്നു. ബാംഗ്ലൂര്‍ പോലീസിലെ `മിടുക്കന്‍'മാരെ തേടിപ്പോവുമായിരുന്നില്ല. ബാംഗ്ലൂര്‍ പോലീസ്‌ വേഷം മാറി ബംഗ്ലാദേശില്‍ പോയ കഥ മാത്തുക്കുട്ടിച്ചായന്റെ പത്രത്തില്‍ മാത്രമേ വന്നതുമുള്ളൂ. ചന്ദന്‍ മിത്രയുടെ പയനിയറില്‍ പോലും കണ്ടില്ല. മാത്തുക്കുട്ടിച്ചായന്റെ പത്രം പിന്നെ അത്‌ സംബന്ധിച്ച്‌ ഒരക്ഷരം മിണ്ടിയതുമില്ല. പ്രചരിപ്പിക്കാന്‍ അനോനിമാരുണ്ടല്ലോ എന്ന്‌ സമാധാനിച്ചിട്ടുണ്ടാവണം.


    കലാഷ്‌നിക്കോവ്‌ തോക്ക്‌ വഹിച്ച്‌ സൈക്കിളില്‍ പോവുന്ന ചിത്രം കണ്ടു. അഫ്‌ഗാനിലെ ആളില്ലാത്ത ഏതോ പ്രദേശത്ത്‌ നിന്നുള്ള ചിത്രം. ജനത്തിരക്കേറിയ ബാംഗ്ലൂര്‍ നഗരത്തിലെ വിധാന സൗധ ആക്രമിക്കാന്‍ കലാഷ്‌നിക്കോവ്‌ തോക്കുമായി ഹീറോ പുക്കില്‍ യാത്ര ചെയ്‌തുവെന്ന ബാംഗ്ലൂര്‍ പോലീസിന്റെ കഥയുമായി താരതമ്യമില്ല ചിത്രത്തിന്‌. സൈക്കിളില്‍ സഞ്ചരിക്കുന്ന തോക്കുധാരി അതിലിരുന്ന്‌ വെടിയുതിര്‍ക്കുമെന്ന്‌ ഒരു നേരം ചോറുണ്ണുന്നവരാരും വിശ്വസിക്കാന്‍ ഇടയുമില്ല. ഹീറോ പുക്കില്‍ സഞ്ചരിച്ച്‌ എ കെ തോക്കുകൊണ്ട്‌ വെടിവെക്കാന്‍ കഴിയുമെന്ന്‌ താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ സഹതപിക്കാനേ കഴിയൂ. കാലില്ലാത്തയാളാണെങ്കില്‍ എന്ന പ്രയോഗത്തിലൂടെയുള്ള ധ്വനി ഗംഭീരമായി!

    ReplyDelete
  10. "ഹീറോ പുക്കില്‍ സഞ്ചരിച്ച്‌ എ കെ തോക്കുകൊണ്ട്‌ വെടിവെക്കാന്‍ കഴിയുമെന്ന്‌ താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ സഹതപിക്കാനേ കഴിയൂ."

    മോപ്പടില്‍ തോക്കുമായി വരുന്നവന്‍ അതിലിരുന്നു തന്നീയാണ് വെടി വെക്കുന്നത് എന്നു താങ്കള്‍ വിശ്വസിക്കുന്നത് എങ്കില്‍ സഹതപിക്കാനേ എനിക്കും കഴിയൂ.

    “ബാംഗ്ലൂര്‍ പോലീസിന്‌ അനൗദ്യോഗികമായി ബംഗ്ലാദേശില്‍ പോയി താമസിക്കാന്‍ കഴിയുമെന്നത്‌ എന്നെപ്പോലെ അല്‍പ്പജ്ഞാനികള്‍ക്ക്‌ അറിയില്ലായിരുന്നു. തൊഴിലിനോ വിനോദ സഞ്ചാരത്തിനോ വേണ്ട വിസയെങ്കിലും വേണമെന്നായിരുന്നു ധാരണ.“

    അനൗദ്യോഗികമായി പോകുക എന്നു പറഞ്ഞാല്‍ വിസയില്ലാതെ പോകുക എന്നണര്‍ത്തം എന്ന് അല്പഞാനിയായ എനിക്കും അറിയില്ലായിരുന്നു.

    റാണ ഇന്ത്യയില്‍ വന്നത് വിസ്യൊക്കെ അടിച്ചാ അണ്ണാ...

    മൊസ്സാദ് ഈയിടെ ഒരുത്തനെ തട്ടിയെന്നു പറയുന്നതും വിസ അടിച്ചു തന്നേ...

    ReplyDelete
  11. "ശേഖ്‌ ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തിലുണ്ടായ മെച്ചപ്പെട്ട ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്‌ കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാതിരുന്നിട്ടുപോലും കൈമാറ്റങ്ങള്‍ നടന്നത്‌. അതുകൊണ്ടാണ്‌ കൈമാറിക്കിട്ടിയതാണെന്നത്‌ ഔദ്യോഗികമായി അംഗീകരിക്കാതെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെച്ച്‌ അറസ്റ്റ്‌ ചെയ്‌തുവെന്ന്‌ രേഖയുണ്ടാക്കിയത്‌."

    ഹഹഹ... ഇതൊക്കെ നടക്കുമെങ്കിലാ രണ്ടു പോലീസുകാര്‍ക്ക് അവിടെ വരെ പോകാന്‍ പറ്റാത്തത്.

    നസീറിനെ രക്ഷിച്ചു വിട്ടവുരുടെ കയ്യിലേക്കു നശീറിനെ വീണ്ടും രക്ഷീച്ചു വിടാനായി കിട്ടാത്തതിനു താങ്കള്‍ക്കുള്ള് അമ്ര്ഷം ഉണ്ട് എന്നു കരുതി എല്ലാവരും അങ്ങനെയാകണം വിചാരിക്കുന്നതി കാര്യം ഉണ്ടോ അണ്ണാ...

    ReplyDelete
  12. മിസ്റ്റര്‍ അനോനിമസ്‌

    ഹെഡ്‌ലിയും റാണയും വന്നപോലെയും മൊസാദിന്റെ ഏജന്റുമാര്‍ പോയപോലെയുമാണ്‌ ബാംഗ്ലൂര്‍ പോലീസ്‌ ബംഗ്ലാദേശില്‍ പോയതെങ്കില്‍ പിന്നൊന്നും പറയാനില്ല സുഹൃത്തേ. യെദിയൂരപ്പയുടെ പോലീസ്‌ ഒരു സംഭവം തന്നെയാണ്‌. ഉള്‍ഫ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതും ഇവര്‍ തന്നെയായിരിക്കും, ഉറപ്പ്‌. ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ അമേരിക്കയില്‍ പോയ റോ ഉദ്യോഗസ്ഥര്‍ക്ക്‌ എഫ്‌ ബി ഐ ഉദ്യോഗസ്ഥര്‍ അതിന്‌ അനുമതി നല്‍കിയില്ല. ഇക്കാര്യം താങ്കള്‍ തന്നെ ബാംഗ്ലൂര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമല്ലോ! അവര്‍ക്ക്‌ അനൗദ്യോഗികമായി വാഷിംഗ്‌ടണില്‍ ചെന്ന്‌ ഏതെങ്കിലും വിധത്തില്‍ ചോദ്യംചെയ്യാന്‍ സാധിച്ചേക്കും.
    റാണയെയും മൊസാദ്‌ ഏജന്റുമാരെയും പോലെ വ്യാജ പാസ്‌പോര്‍ട്ടും വിസയും സംഘടിപ്പിച്ച്‌ ബാംഗ്ലൂര്‍ പോലീസ്‌ ബംഗ്ലാദേശില്‍ പോയി എന്നൊന്നും സൂചിപ്പിക്കല്ലേ പ്രിയപ്പെട്ട അനോനിമസ്‌. താങ്കളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടും.
    തടിയന്റവിട നസീറിനെ രക്ഷിക്കാഞ്ഞിട്ട്‌ ഇരിക്കപ്പൊറുതിയില്ലെന്ന മട്ടിലുള്ള പരാമര്‍ശം കണ്ടു. നസീര്‍ എന്റെ അളിയനൊന്നുമല്ല സുഹൃത്തേ. കുറ്റം ചെയ്‌തവര്‍ ശിക്ഷിക്കപ്പെടണം. അതിന്‌ നീതിന്യായ സംവിധാനം ഇവിടെയുണ്ട്‌. വിചാരണ പൂര്‍ത്തിയായി ശിക്ഷിക്കപ്പെടാതെ ആരെയും കുറ്റവാളിയാക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടാണല്ലോ എല്‍ കെ അഡ്വാനിയെ മുന്‍ ഉപപ്രധാനമന്ത്രി എന്ന്‌ ഇപ്പോഴും വിശേഷിപ്പിക്കുന്നത്‌. നരേന്ദ്ര മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയായി തുടരുന്നതും. ഇത്തരക്കാരുടെ പ്രവൃത്തികള്‍കൊണ്ട്‌ ചിന്തപ്പെട്ട ചോരയുടെ അത്രയൊന്നും തടിയന്റവിട നസീറിന്റെ പ്രവൃത്തികൊണ്ട്‌ ചൊരിയപ്പെട്ടിട്ടില്ല എന്നത്‌ വസ്‌തുത മാത്രമാണ്‌.
    കലാഷ്‌നിക്കോവ്‌ തോക്കുമായി ഹീറോപുക്കില്‍ വിധാന്‍ സൗധ ആക്രമിക്കാനെത്തി എന്നത്‌ എന്റെ കണ്ടെത്തലല്ല. ബാംഗ്ലൂര്‍ പോലീസിന്റേതാണ്‌. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചാല്‍ ഇത്‌ രേഖപ്പെടുത്തിയ എഫ്‌ ഐ ആര്‍ ആര്‍ക്കും ലഭിക്കും. താങ്കള്‍ക്ക്‌ ശ്രമിക്കാവുന്നതാണ്‌.

    ReplyDelete
  13. ദേ പിന്നേം ഉരുളുന്നു...
    “ഹെഡ്‌ലിയും റാണയും വന്നപോലെയും മൊസാദിന്റെ ഏജന്റുമാര്‍ പോയപോലെയുമാണ്‌ ബാംഗ്ലൂര്‍ പോലീസ്‌ ബംഗ്ലാദേശില്‍ പോയതെങ്കില്‍ പിന്നൊന്നും പറയാനില്ല സുഹൃത്തേ.“

    തന്നേ തന്നേ... വിദേശത്തേയ്ക്കു പോകുന്നവരൊക്കെ സത്യം സത്യമായി ബോധിപ്പിച്ചല്ലേ പോകുകയും വരുകയും ചെയ്യുക. ഇനി കന്നട പോലീസ് പോയത് അങ്ങനെയാണെങ്കില്‍ പോലും ഭീകര പരവര്‍ത്ത്നം നടത്താനും ജസിയ നികുതി പിരിക്കാനുമൊന്നുമല്ലല്ലോ പോയത്.

    അറസ്റ്റ് ചെയ്ത് കോടതി ജയിലിലിട്ടിരിക്കുന്ന ഒരുത്തനെ ചേദ്യം ചെയ്യാന്‍ പോകുന്ന പോലല്ല അണ്ണാ ഒരുത്തനെ ഒളിസ്ഥലം കണ്ടെത്താന്‍ പോകുന്നത്...

    “കലാഷ്‌നിക്കോവ്‌ തോക്കുമായി ഹീറോപുക്കില്‍ വിധാന്‍ സൗധ ആക്രമിക്കാനെത്തി എന്നത്‌ എന്റെ കണ്ടെത്തലല്ല. “

    താങ്കളുറടെ കണ്ടെത്തലാണേന്ന്കിലും എനിക്കു കുഴപ്പമില്ല. പക്ഷേ ഹീറൊ പുക്കില്‍ കാലാനിഷ്ക്കോവുമായി പോകുന്നവന്‍ അതിലിരുന്നു ഓടിച്ചോണ്ടു മാത്രമേ വെടി വക്കൂ എന്ന താങ്കളുടെ കണ്ടു പിടുത്തം അപാരം തന്നെ.

    ഞാന്‍ ആരോടാ ഇതൊക്കെ പറയുന്നത് അല്ലേ... “ജസിയ നികുതി” ഇന്ത്യാക്കരെ തുല്യരാക്കാനാണെന്നു കണ്ടെത്തിയ താങലോട് ഇതു വല്ലതും പറഞ്ഞിട്ടു കാര്യമുണ്ടോ?

    ReplyDelete