2009-10-28

വെള്ളാപ്പള്ളിയുടെ ജിഹാദ്‌, സഭയുടേതും


ലൗ ജിഹാദ്‌ മൂലം ദക്ഷിണ കാനഡ മേഖയില്‍ നിന്ന്‌ ഒരു വര്‍ഷത്തിനിടെ കാണാതായ യുവതികളുടെ എണ്ണം മൂവായിരമാണെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌, ബജ്‌രംഗ്‌ ദള്‍, ശ്രീരാമ സേന സംഘടനകള്‍ പറയുന്നു. ഇക്കാലത്തിനിടെ സംസ്ഥാനത്ത്‌ ആകെ കാണാതായ യുവതികളുടെ എണ്ണം 30,000 ആണെന്നും ഇവര്‍ ആരോപിക്കുന്നു. ലൗ ജിഹാദ്‌ പ്രസ്ഥാനത്തിനെതിരെ ബോധവത്‌കരണം നടത്താനാണ്‌ ഇവരുടെ തീരുമാനം.


കേരളത്തില്‍ നിരവധി ഈഴവ യുവതികള്‍ പുതിയ ജിഹാദിന്‌ ഇരയായിട്ടുണ്ടെന്നാണ്‌ വെള്ളാപ്പള്ളി പറയുന്നത്‌. സമ്പന്ന ഈഴവ കുടുംബത്തിലെ യുവതികളെയാണ്‌ ജിഹാദുകാര്‍ ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം എടുത്തുപറയുന്നുണ്ട്‌. ഇതിനെതിരെ സ്‌കൂളുകളിലും കോളജുകളിലും ബോധവത്‌കരണം നടത്താനാണ്‌ എസ്‌ എന്‍ ഡി പി തീരുമാനം.


കേരള കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സിലിന്റെ കീഴിലുള്ള `ജാഗ്രത' എന്ന സംഘടന പുറത്തിറക്കിയ കണക്കനുസരിച്ച്‌ 2006 മുതല്‍ 2009 വരെ തിരുവനന്തപുരം ജില്ലയില്‍ 216 പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ വലയില്‍പ്പെട്ടു. ഇതില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആറു പേരെ മാത്രമാണ്‌ രക്ഷിക്കാനായത്‌. കൊല്ലത്ത്‌ 98 പെണ്‍കുട്ടികളെ നഷ്‌ടപ്പെട്ടു. 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ഏഴ്‌ പെണ്‍കുട്ടികള്‍ മാത്രമാണ്‌ രക്ഷപ്പെട്ടത്‌. ജില്ല തിരിച്ചുള്ള കണക്കുകള്‍ തുടരുന്നു. ഒട്ടാകെ നാലായിരത്തോളം പെണ്‍കുട്ടികള്‍ വലയിലായി എന്നാണ്‌ ജാഗ്രതയുടെ കണക്ക്‌. ലൗ ജിഹാദിനെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ആരംഭിച്ച ജാഗ്രതക്ക്‌ ഒരു ദിവസം മാത്രം 1,500 വിളികള്‍ എത്തിയെന്ന കണക്കും പുറത്തുവന്നിരുന്നു.


കേരള, കര്‍ണാടക ഹൈക്കോടതികളെ അന്വേഷണത്തിന്‌ ഉത്തരവിടാന്‍ പ്രേരിപ്പിക്കും വിധത്തില്‍ സ്‌തോഭജനകമാണ്‌ ഇപ്പറയുന്ന കണക്കുകള്‍. എന്നാല്‍ കര്‍ണാടക പോലീസ്‌ പറയുന്ന മറ്റൊരു കണക്ക്‌ പരിശോധിക്കണം. 2009 സെപ്‌തംബര്‍ 30ന്‌ അവസാനിച്ച മൂന്നുവര്‍ഷത്തിനിടെ ദക്ഷിണ കാനഡ മേഖലയില്‍ കാണാതായ പെണ്‍കുട്ടികളടക്കം സ്‌ത്രീകളുടെ എണ്ണം 404 ആണെന്ന്‌ പോലീസ്‌ പറയുന്നു. ഇതില്‍ 332 പേരെ കണ്ടെത്തി. 57 പേരെക്കുറിച്ചു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവരം ലഭിക്കാത്തവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ട്‌. തങ്ങളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ കണക്കുണ്ടാക്കുന്നത്‌. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കേസുകളുണ്ടാവും. അത്‌ ഒരു ആയിരം എണ്ണം വരുമെന്ന്‌ കരുതുക. എന്നാലും കാണാതായ സ്‌ത്രീകളുടെ എണ്ണം 1404 മാത്രമേ വരൂ.


അപ്പോള്‍ പിന്നെ ശ്രീരാമ സേനയും മറ്റും പറയുന്ന 3000വും 30,000വും എവിടെ നിന്നാണ്‌? ഊതിപ്പെരുപ്പിച്ച കണക്കുകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ഹിന്ദു സമുദായാംഗങ്ങള്‍ക്കിടയില്‍ മുസ്‌ലിംകളെ സംബന്ധിച്ച അവിശ്വാസം ജനിപ്പിക്കുക. അതിലൂടെ തങ്ങളുടെ വര്‍ഗീയ രാഷ്‌ട്രീയം പൂവണിയിപ്പിക്കുക. ഇനി ഈ സംഘടനകള്‍ പറയുന്നതാണ്‌ ശരിയെങ്കില്‍ കര്‍ണാടകത്തിലെ ബി ജെ പി സര്‍ക്കാറിന്‌ ചെയ്യാവുന്ന ഉചിതമായ കാര്യം സ്‌ത്രീകളെ കാണാതാവുന്നതു സംബന്ധിച്ച അന്വേഷണങ്ങളില്‍ നിന്ന്‌ പോലീസിനെ മാറ്റി നിര്‍ത്തി ഈ സംഘടനകളെ ചുമതലപ്പെടുത്തുക എന്നതാണ്‌.


നൂറിന്റെയും ആയിരത്തിന്റെയും കണക്കു പറയാന്‍ വെള്ളാപ്പള്ളി തയ്യാറായില്ല. സമ്പന്ന ഈഴവ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കുരുക്കിലാക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദിന്റെ പിടിയില്‍ നിരവധി പെണ്‍കുട്ടികള്‍ പെട്ടുപോയിട്ടുണ്ടെന്ന്‌ മാത്രമേ അദ്ദേഹത്തിന്‌ നിശ്ചയമുള്ളൂ. ബിഷപ്‌സ്‌ കൗണ്‍സില്‍ ജില്ല തിരിച്ചുള്ള കണക്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ആ കണക്കനുസരിച്ചാണെങ്കില്‍ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ നടത്തുന്ന ഹൈന്ദവ കേരളം വെബ്‌സൈറ്റും താനെ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നു പോലീസ്‌ സംശയിക്കുന്ന ജന ജാഗ്രുതി സമിതിയുടെ സൈറ്റും ജന്മഭൂമിയും ഏറെ പിന്നിലായിപ്പോയി. ഇത്രയും കാലം അന്വേഷിച്ചിട്ടും അഞ്ചോ ആറോ കേസുകള്‍ മാത്രമാണ്‌ സൈറ്റുകള്‍ക്കും ജന്മഭൂമിക്കും കണ്ടെത്താനായത്‌. `ജാഗ്രത' പറയുന്നത്‌ അനുസരിച്ചാണെങ്കില്‍ 2006 മുതല്‍ ലൗ ജിഹാദ്‌ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സംഘ്‌പരിവാറുംഅവരുടെ പ്രസിദ്ധീകരണങ്ങളും പറയുന്നത്‌ ഒരു വര്‍ഷം മുമ്പാണ്‌ ഇത്‌ ആരംഭിച്ചതെന്നും.


മൂന്നു വര്‍ഷം മുമ്പ്‌ ആരംഭിച്ച ലൗ ജിഹാദിനെക്കുറിച്ച്‌ അന്വേഷിച്ച്‌ കാണാതായ പെണ്‍കുട്ടികളെത്ര, രജിസ്റ്റര്‍ ചെയ്‌ത കേസെത്ര, രക്ഷപ്പെട്ട പെണ്‍കുട്ടികളെത്ര എന്ന കണക്ക്‌ പ്രസിദ്ധീകരിക്കാന്‍ തയ്യാറായ കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍, എന്തുകൊണ്ട്‌ ഇത്രയും വൈകി എന്നതാണ്‌ അതിശയം. സ്വന്തം സ്ഥാപനങ്ങള്‍ക്കെതിരെ ഒരു കല്ലേറ്‌ വന്നാല്‍ വിമോചന സമരം ഓര്‍മിപ്പിക്കുന്നവരാണ്‌ അവര്‍. എന്നിട്ടും സമുദായത്തിലെ പെണ്‍കുട്ടികളെ മതം മാറ്റി ഭീകരപ്രവര്‍ത്തനത്തിന്‌ നിയോഗിക്കുന്ന ലൗ ജിഹാദ്‌ ശ്രദ്ധയില്‍പ്പെട്ടിട്ടു സഭ ഇത്രയും കാലം ഒന്നും ചെയ്യാതെ ഇരുന്നു! എന്തിനും ഏതിനും ഇടയലേഖനങ്ങളിലൂടെ സമുദായത്തെ സമുദ്ധരിക്കുന്ന ബിഷപ്പുമാര്‍ ഒരു ഇടയലേഖനം പോലും എഴുതിയില്ല! ഇപ്പോള്‍ ലൗ ജിഹാദ്‌ സംബന്ധിച്ച്‌ ഹിന്ദു ഐക്യ വേദി ആരോപണമുന്നയിച്ചപ്പോഴാണോ കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സിലിന്‌ സമുദായത്തിലെ പെണ്‍കുട്ടികളെക്കുറിച്ച്‌ ചിന്തയുണ്ടായത്‌? അതോ ഈ ആരോപണം സമുദായത്തിനിടയില്‍ സഭാ നേതൃത്വത്തിനുള്ള സ്വാധീനം ഉറപ്പിക്കാനുള്ള ആയുധമാണെന്ന്‌ തിരിച്ചറിഞ്ഞതാണോ?


അഭയ കേസ്‌ വഴിത്തിരിവിലെത്തുകയും മൂന്നു പുരോഹിതര്‍ അറസ്റ്റിലാവുകയും ചെയ്‌തതു സഭക്ക്‌ വലിയ ക്ഷീണമാണുണ്ടാക്കിയത്‌. അറസ്റ്റ്‌ മാത്രമല്ല, പതിനാറു വര്‍ഷത്തോളം ഈ കേസ്‌ മൂടിവെക്കാന്‍ ശ്രമിച്ചതും ഇപ്പോഴും ആരോപണവിധേയരായവര്‍ക്ക്‌ പിന്തുണ നല്‍കുന്നതുമൊക്കെ വിശ്വാസികളില്‍ ന്യൂനപക്ഷത്തിന്റെയെങ്കിലും അപ്രീതിക്ക്‌ കാരണമായിട്ടുണ്ട്‌. ഈ ഘട്ടത്തില്‍ വിശ്വാസി സമൂഹത്തെ ഒന്നിപ്പിച്ച്‌ നിര്‍ത്താനും സഭാ നേതൃത്വത്തിന്റെ അധീശത്വം അരക്കിട്ടുറപ്പിക്കാനും ഇതിലും നല്ലൊരു വിഷയം കിട്ടാനുണ്ടോ? ജാബുവ, ഗ്രഹാം സ്റ്റെയിന്‍സ്‌, കാന്ദമല്‍ തുടങ്ങിയ പേരുകള്‍ ഓര്‍മയിലുണ്ടായിരുന്നെങ്കില്‍ വിശ്വ ഹിന്ദു പരിഷത്തിനൊപ്പം ചേര്‍ന്നു കാത്തലിക്‌ കൗണ്‍സില്‍ ഈ മുറവിളി ഉയര്‍ത്തുമായിരുന്നില്ല.


കെ സി ബി സിയുടെ കണക്കുകള്‍ വിശ്വസിച്ചാല്‍ ഇതു സംബന്ധിച്ച നിരവധി കേസുകള്‍ സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. തിരുവന്തപുരത്ത്‌ 26 ഉം കൊല്ലത്ത്‌ 34 ഉം രജിസ്റ്റര്‍ ചെയ്‌തുവെന്നാണ്‌ ഇവരുടെ കണക്ക്‌. ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടും ഒന്നു പോലും വാര്‍ത്തയായില്ല. കേരളത്തില്‍ മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും എണ്ണം തീരെ കുറഞ്ഞുപോയതുകൊണ്ടാവണം ഇത്‌ എന്ന്‌ വിശ്വസിക്കുക. ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെങ്കിലും രക്ഷപ്പെട്ടവരുടെ എണ്ണം കുറവാണ്‌. എന്നിട്ടും ആഭ്യന്തര വകുപ്പിന്റെ കാര്യക്ഷമതയില്ലായ്‌മയെക്കുറിച്ച്‌ ബിഷപ്പുമാര്‍ പരാതി പറഞ്ഞില്ല. ഈ പെണ്‍കുട്ടികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ ഒരു നിവേദനം പോലും നല്‍കിയതുമില്ല. പോലീസ്‌ കാര്യക്ഷമമായി അന്വേഷിക്കാത്തതിനെച്ചൊല്ലി ഒരു കോടതിയെയും സമീപിച്ചില്ല. ആകെ ചെയ്‌തത്‌ ഒരു ലഘുലേഖ തയ്യാറാക്കി. യേശു ക്രിസ്‌തുവിനെപ്പോലും അതിശയിപ്പിക്കുന്ന സഹനമാതൃക തന്നെ !


വെള്ളാപ്പള്ളിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. എസ്‌ എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ വെള്ളാപ്പള്ളി എത്തുന്നത്‌ പണം ചെലവഴിച്ചാണെന്ന്‌ അദ്ദേഹം പോലും സമ്മതിക്കും. ആ സ്ഥാനത്ത്‌ അദ്ദേഹം തുടരുന്നതും മകന്‍ തുഷാറിനെ പിന്‍ഗാമിയാക്കാന്‍ ശ്രമിക്കുന്നതും പണത്തിന്റെ ബലത്തില്‍ തന്നെ. പണത്തിന്റെ കാര്യത്തില്‍ മോശമല്ലാത്ത ഗോകുലം ഗോപാലനും മുന്‍കാലത്ത്‌ കൂടെ നിന്ന ശ്രീകുമാറും വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ വെള്ളാപ്പള്ളിക്ക്‌ തലവേദനയുണ്ടാവാന്‍ സാധ്യതയുണ്ട്‌. കൂടുതല്‍ പണം വിതറാന്‍ ഗോപാലന്‍ തയ്യാറായാല്‍, അദ്ദേഹത്തിന്റെ രാഷ്‌ട്രീയ, മാധ്യമ ബന്ധങ്ങള്‍ തുണക്കുകയും ചെയ്‌താല്‍, വൈകാതെ യോഗം വെള്ളാപ്പള്ളിക്ക്‌ കൈമോശം വന്നേക്കും. ചുരുങ്ങിയപക്ഷം ഗോപാലന്‍ രൂപവത്‌കരിച്ച സംഘടന വെല്ലുവിളിയായേക്കാം. അപ്പോള്‍ ചെയ്യാവുന്ന കാര്യം സമുദായത്തെ കൂടെ നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയുക എന്നതാണ്‌. അതിന്‌ ലൗ ജിഹാദിനെക്കാള്‍ നല്ല ആയുധമെന്താണുള്ളത്‌?


സ്വന്തം സ്വാധീനവും അധികാരവും ഉറപ്പിച്ചു നിര്‍ത്തുക എന്നത്‌ ഓരോരുത്തരുടെയും താത്‌പര്യമാണ്‌. അതിന്‌ എളുപ്പമാര്‍ഗം ചേരിതിരിവുകള്‍ ഉണ്ടാക്കുകയാണ്‌. ബ്രിട്ടീഷുകാര്‍ ഫലപ്രദമായി നടപ്പാക്കുകയും കോണ്‍ഗ്രസുകാര്‍ മൃദുസ്വഭാവത്തില്‍ പിന്തുടരുകയും ആര്‍ എസ്‌ എസ്‌ പിന്തുണയോടെ ബി ജെ പി തീവ്രമായി പരീക്ഷിക്കുകയും ചെയ്‌ത തന്ത്രം. മുന്‍കാലങ്ങളില്‍ ഉപയോഗിച്ച ആയുധങ്ങളില്‍ ചിലത്‌ ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നുണ്ട്‌. മലേഗാവ്‌, നാന്ദേഡ്‌, താനെ സ്‌ഫോടനങ്ങളില്‍ ഹൈന്ദവ തീവ്രവാദ സംഘടനകള്‍ക്ക്‌ പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു. മഡ്‌ഗാവില്‍ സ്‌ഫോടനം നടത്തിയതും തുടര്‍ സ്‌ഫോടനങ്ങക്ക്‌ ശ്രമിച്ചതും സനാതന്‍ സംസ്ഥാന്‍ പ്രവര്‍ത്തകരാണെന്ന്‌ വ്യക്തമാവുന്നു. സ്‌ഫോടനങ്ങള്‍ക്കെല്ലാം പിന്നില്‍ `ഭീകരര്‍' (മുസ്‌ലിം ഭീകരര്‍ എന്നേ പ്രയോഗിക്കാറുള്ളൂ. അതുകൊണ്ടാണ്‌ നേരത്തെ ഹൈന്ദവ തീവ്രവാദ സംഘടന എന്ന്‌ ഉപയോഗിച്ചത്‌)ആണെന്ന വാദത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയാണ്‌. അപ്പോള്‍ പിന്നെ പുതിയ ആയുധങ്ങള്‍ കണ്ടെത്തേണ്ടിവരും. അത്‌ ലക്ഷ്യം നേടാന്‍ പ്രാപ്‌തമായത്‌ ആവുകയും വേണം. അത്തരം ആയുധങ്ങള്‍ ചിലര്‍ മറ്റാവശ്യങ്ങള്‍ക്ക്‌ പ്രയോജനപ്പെടുത്തിയെന്നും വരും.


ആയുധങ്ങള്‍ തിരഞ്ഞു നടക്കുന്നവര്‍ക്കായി പുതിയ ഒരെണ്ണം മുന്നോട്ടുവെക്കുന്നു- `ക്ലിനിക്കല്‍ ജിഹാദ്‌' . ഇതിന്റെ സ്രോതസ്സ്‌ ജന ജാഗ്രുതി സമിതിയുടെ വെബ്‌ സൈറ്റാണ്‌. കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘടനയാണ്‌ ഇതിന്റെ പിന്നിലെന്ന്‌ സൈറ്റ്‌ പറയുന്നു. മെഡിക്കല്‍ കോളജുകളിലും മറ്റും പ്രവര്‍ത്തിക്കുന്ന ചില ഡോക്‌ടര്‍മാരെ സംഘടനയില്‍ അംഗമാക്കിയിട്ടുണ്ട്‌. ഇവര്‍ മുസ്‌ലിംകളല്ലാത്ത രോഗികള്‍ക്ക്‌ തെറ്റായ മരുന്നുകള്‍ കുറിച്ചു നല്‍കും. അല്ലെങ്കില്‍ വിലകൂടിയവ മാത്രം നിര്‍ദേശിക്കും. രണ്ടായാലും ഇതരരെ ഇല്ലായ്‌മ ചെയ്യുക ലക്ഷ്യം. `മതേതര' സമൂഹമായതിനാല്‍ ക്ലിനിക്കല്‍ ജിഹാദ്‌ നടക്കുന്നുവെന്ന മുന്നറിയിപ്പ്‌ വിശ്വാസത്തിലെടുക്കാന്‍ സമയമെടുക്കുമെന്ന്‌ ജനജാഗ്രുതി സമിതി രേഖപ്പെടുത്തുന്നു. എങ്കിലും ജിഹാദി ഡോക്‌ടര്‍ കുറിച്ചുതരുന്ന മരുന്നുകളെക്കുറിച്ച്‌ മുന്‍കരുതലെടുക്കാന്‍ ഹൈന്ദവരോട്‌ അഭ്യര്‍ഥിക്കുന്നു സൈറ്റ്‌.


കളം തയ്യാറായിക്കഴിഞ്ഞു. ഇനി കളി തുടങ്ങിയാല്‍ മതി. കേരളത്തിലെവിടെയെങ്കിലും `അബൂബക്കര്‍' എന്ന ഒരു ഡോക്‌ടറുടെ ചികിത്സയിലുള്ള `കൃഷ്‌ണന്‍' എന്ന രോഗി മരിക്കുകയും ഡോക്‌ടര്‍ മരുന്നു കുറിച്ചതിലെ പിഴവാണ്‌ കാരണമെന്ന്‌ ആരോപണമുയരുകയും മാത്രമേ വേണ്ടൂ. ഹിന്ദു ഏകോപന സമിതിക്ക്‌ ലെറ്റര്‍ പാഡിലെ ഒരു ഷീറ്റ്‌ ചെലവാക്കേണ്ടിവരും. സംഗതി `ക്ലിനിക്കല്‍ ജിഹാദാ'ണെന്ന്‌ പ്രസ്‌താവനയിറക്കാന്‍. ബാക്കി കാര്യങ്ങള്‍ ചാനലുകളും പത്രങ്ങളും നോക്കിക്കൊള്ളും. കേരള കൗമുദി, ജന്മഭൂമി തുടങ്ങിയ പത്രങ്ങളില്‍ വലിയ വാര്‍ത്തകള്‍. കലാകൗമുദിയില്‍ സചിത്ര ഫീച്ചര്‍. സമ്പന്ന ഈഴവ കുടുംബങ്ങളിലെ രോഗികള്‍ക്ക്‌ ആയിരക്കണക്കിന്‌ രൂപയുടെ മരുന്നു കുറിച്ച നിരവധി കേസുകളുണ്ടെന്ന്‌ വെള്ളാപ്പള്ളി ആരോപിക്കും. കാത്തലിക്‌ ബിഷ്‌പ്‌സ്‌ കൗണ്‍സിലിന്‌ ജില്ല തിരിച്ചുള്ള കണക്ക്‌ പ്രസിദ്ധപ്പെടുത്താം. മംഗളം, ശുഭം.

18 comments:

  1. കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു, ചില യുവതികളെ കിട്ടി ഇത്രപേരെ രക്ഷപ്പെടുത്തി എന്നൊക്കെ പറയുന്നു. ഈ പെട്ട് പോയവരെയും ലൌ ജിഹാദില്‍ പെട്ട് കാണാതായവരെയും പറ്റി ഇവരെന്താണ് ഒന്നും ചെയ്യാത്തത്.

    സനാതന ഹിന്ദു രാഷ്ട്ര നിര്‍മാണം ആശയം കൊണ്ട്റ്റ് നടപ്പില്ല എന്ന് സംഘപരിവാറിന് പണ്ടെ അറിയാം.അത് കൊണ്ടാണ് വടി വാളും, ബോംബും കൊണ്ടൊക്കെ അവര്‍ നിര്‍മാണ്‍ നടത്തുന്നത്. കാരണം ഹിന്ദുക്കള്‍ എന്നത് കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നതെന്ന്താണെന്ന് ഇവിടെയുള്ള ദലിതനും, മറ്റ് താഴ്ന്ന വര്‍ഗ്ഗക്കാരനും അറിയാം. പണ്ട്റ്റത്തെ കാലമല്ലല്ലോ കഴിഞ്ഞ് ദിവസം വരെ ദളിതന്‍ ക്ഷേത്ര പ്രവേശനം നേടിയ നാടാണ് നമ്മുടേത്.

    അടുത്ത ക്ലിനിക്കല്‍ ജിഹാദില്‍ നെഴ്സുമാരെയും കൂട്ടാം, കാരണം മുസ്ലിം നഴ്സുമാര്‍ എയിഡ്ദ്സോ അല്ലെങ്കില്‍ പന്നി പ്പനിയോഒ ഒക്കെയുള്ള സൂചികള്‍ കൊണ്ട്റ്റ് ഹിന്ദുക്കളെ സൂചി വെച്ച് കൊല്ലാന്‍ സാധ്യത യുണ്ടല്ലോ. ഈ വര്‍ഗീയ പിശാചുക്കള്‍ക്ക് ഇതിനൊക്കെ ഓശാന പാടാന്‍ കുറെ മാധ്യമക്കാരും ഉണ്ടല്ലോ.

    വാല്‍കഷ്ണം : മുംബൈ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ശ്രീ.ഹേംനദ് കര്‍ക്കരെയെ കൊലപ്പെടുത്തിയത് ഹൈന്ദ തീവ്രവാദികളാണെന്നുള്ള സംശയം ബലപ്പെടുന്നു എന്നുള്ളതുമായി ബന്ധപ്പെട്ട്റ്റ് ഒര്യു പുസ്തകം ഇറങ്ങിയിട്ടൂണ്ട്. കര്‍ക്കരെയുടെ ഭാരുഅയുടെ സംശയം ശരിവെക്കുന്നതാണ് ഇക്കാര്യങ്ങള്‍.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നിരുത്തരവാദപരമായ സമീപനമാണു കേരള സറ്ക്കാറ് സ്വീകരിക്കുന്നതു...മത/വറ്ഗീയ സാംഘടനകളുടെ ആരോപണങ്ങളുടെ മുനയൊടിക്കാന് യതാറ്ത്ത കണക്കു പുറത്തിറക്കേണ്ടതാണു. The author has effectively brought out the devious agenda to polarise Kerala society on communal lines. It is heartening to see there are some who are vigilant enough....

    ReplyDelete
  4. ഞാനൊരു മുസല്‍മാന്‍ ആയ കോളേജ് അദ്ധ്യാപകന്‍ ആണ്. എന്നാണാവോ ഇവര്‍ "അധ്യാപന ജിഹാദ്" കണ്ടുപിടിക്കുന്നത്? എന്റെ കഞ്ഞി കുടി മുട്ടിക്കല്ലേ സാറന്മാരെ!! കൂടുതലും മീന്‍ കച്ചവടക്കാരും കോഴി-ബീഫ് കച്ചവടക്കാരും മുസ്ലിങ്ങള്‍ ആണ്. ഹോട്ടല്‍ മേഖലയിലും മോശമല്ല. നമുക്കൊരു "ജിഹാദ് പേര് നിര്‍ദേശ മത്സരം" നടത്തിയാലോ?

    ചിരിക്കുമ്പോഴും എന്റെ ഉള്ളില്‍ തീയാണ്. പടച്ചോനേ നീ കാക്ക്‌!

    ReplyDelete
  5. മതം‌മാറ്റം എന്ന വിഷയത്തിൽ ഏറ്റവും കൂടുതൽ പഴി കേൾക്കുന്ന(ആക്രമണവും നേരിടുന്ന) വിഭാഗമാണ് ക്രൈസ്തവർ. ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുൻപേ എന്ന മട്ടിലുള്ള ഒരു ഏറാണ് അവരുടെ ഈ ലൌ ജിഹാദ് സർക്കുലർ എന്നു സംശയിക്കണം. സർക്കാർന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പേർ മതം മാറിയിരിക്കുന്നത് ക്രൈസ്തവരിൽനിന്ന് ഹിന്ദുമതത്തിലേക്കാണ്. ദലിത് ക്രൈസ്തവർ, സംവരണം കിട്ടാനായി വീണ്ടും ‘ഹിന്ദു’ക്കളാവുന്നു. എന്നാൽ ദലിതർ പോകുന്നതിൽ ക്രൈസ്തവർക്കു സന്തോഷമേയുള്ളൂ. മറിച്ച് ഒരു സുറിയാനി ക്രിസ്ത്യാനി പോയാൽ അവർ സഹിക്കില്ല.
    വെള്ളാപ്പള്ളിയും (ഗോകുലം ഗോപാലനായാലും) ഹിന്ദുത്വവാദികളും[അതുകൊണ്ടുതന്നെ മുസ്ലിം വിരുദ്ധരും]ആണ്. മുസ്ലിങ്ങക്കെതിരെ മുഖ്യധാരാ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന എല്ലാ നുണപ്രചാരണങ്ങളും അതേപടി ആവർത്തിക്കുകയാണ് അവരുടെ പത്രവും ദൈവാരികയും.ഈഴവ സമുദായവും അതേറ്റുപാടുന്നു.

    ReplyDelete
  6. കേരളത്തില്‍ കലാപമുണ്ടാക്കി 'ഗുജറാത്ത്' സൃഷ്ടിക്കാനുള്ള പൂതിയുമായി നടക്കുന്ന സംഘ്പരിവാറിന്റെയും താരതമ്യേന മതേതരനായ ഗോകുലം ഗോപാലനുയര്‍ത്തുന്ന ഭീഷണി നേരിടാന്‍ പരിച തേടുന്ന വെള്ളാപ്പള്ളിയുടെയും അഭയ കേസിന്റെ മാനക്കേട് മാറ്റാനും കുഞ്ഞാടുകള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനും പാടുപെടുന്ന സഭകളുടെയും 'ജിഹാദ്' പ്രേരണ മനസിലാക്കാം. എന്നാല്‍ മുഖ്യധാരാമാധ്യമങ്ങളുടെ 'ജിഹാദീ ഭീകരത'ക്ക് പിന്നിലെ കാരണങ്ങളാണ് മനസിലാകാത്തത്. മനോരമ, കേരളകൌമുദി, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളുടെ മുസ്ലിം വിരുദ്ധത പഠനവിധേയമാക്കേണ്ട വിഷയമാണ്.

    ReplyDelete
  7. കളം തയ്യാറായിക്കഴിഞ്ഞു. ഇനി കളി തുടങ്ങിയാല്‍ മതി. കേരളത്തിലെവിടെയെങ്കിലും `അബൂബക്കര്‍' എന്ന ഒരു ഡോക്‌ടറുടെ ചികിത്സയിലുള്ള `കൃഷ്‌ണന്‍' എന്ന രോഗി മരിക്കുകയും ഡോക്‌ടര്‍ മരുന്നു കുറിച്ചതിലെ പിഴവാണ്‌ കാരണമെന്ന്‌ ആരോപണമുയരുകയും മാത്രമേ വേണ്ടൂ. ഹിന്ദു ഏകോപന സമിതിക്ക്‌ ലെറ്റര്‍ പാഡിലെ ഒരു ഷീറ്റ്‌ ചെലവാക്കേണ്ടിവരും. സംഗതി `ക്ലിനിക്കല്‍ ജിഹാദാ'ണെന്ന്‌ പ്രസ്‌താവനയിറക്കാന്‍. ബാക്കി കാര്യങ്ങള്‍ ചാനലുകളും പത്രങ്ങളും നോക്കിക്കൊള്ളും. കേരള കൗമുദി, ജന്മഭൂമി തുടങ്ങിയ പത്രങ്ങളില്‍ വലിയ വാര്‍ത്തകള്‍.

    നമുക്ക് തികഞ്ഞ മൂര്‍ച്ചയുള്ള കലാപങ്ങള്‍ കാണാന്‍ ഭാഗ്യമുണ്ടാകാതിരിക്കട്ടെ ,മാധ്യമങ്ങള്‍ മനുഷ്യ നന്‍മയില്‍ ചിന്തികണം ,അവര്‍ കലാപക്കാരാകുമ്പോള്‍ തെരുവില്‍ ചോര തളംകെട്ടും. അവര്‍ക്ക് വാര്‍ത്തയാകും അതില്‍ പിടഞ്ഞവരും, നൊന്തവരും ,മരിച്ചരും വാര്‍ത്തകള്‍ക്ക് ആക്കം കുട്ടാം. സ്വന്തം ശരീരത്തിന്റെ നോവല്ലേ തിരിച്ചറിയാന്‍ കഴിയു .
    സമയം തെറ്റാത്ത എഴുത്ത് തികച്ചും അഭിനന്ദനാര്‍ഹം

    ReplyDelete
  8. ഹായ് ജോക്കറണ്ണാ,
    ആ കിത്താബ് കിട്ടുന്ന സ്ഥലം ഒന്നു പറയണേ..
    അതു നമ്മുടെ പാര്‍ലമെന്റ് ആക്രമിച്ചത് ബീഹറില്‍നിന്നുള്ള സംഘപരിവാറുകാരാണെന്നു പറഞ്ഞ ഗവേഷണ പ്രബന്ന്ഡം പോലുള്ളതായിരിക്കുമല്ലോ.

    പിന്നെ അജമല്‍ കസബ്ബ് കേരളക്കാരനായ ഒരു സംഘപരിവാറുകാരനാണെന്നു പാക്കിസ്ഥാനിലുള്ള അയാളുടേ അമ്മ രുഗ്ഗ്മിണീ ഉറുദുവില്‍ എഴുതിയ കിത്താബ്ബ്‌ അണ്ണന്‍ ഗള്‍ഫില്‍ വായിച്ചു കൊണ്ടിരിക്കുകയ്യാണല്ലോ. കഴിയുമ്പോല്‍ ഒന്നു മലയാളത്തിലാക്കി തരണേ. പണ്ടു പോയിട്ടുണ്ടെന്നു പറയുന്ന ശാഖയില്‍ ഏല്‍പ്പിച്ചാലും മതി.
    ഡാക്സ്.

    ReplyDelete
  9. എസ.എഫ്‌ .ഐ നേതാവ് സ്വരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'പിത്രുശുന്യരായ' കുറെ പേര്‍ അനോണികളായി വര്‍ഗ്ഗിയ വിഷം കലക്കാന്‍ ഇറക്കിയിരിക്കുകയാണ്. സ്വന്തം വ്യക്തിത്വം പോലും പുറത്തെടുക്കാന്‍ തയ്യാറാകാത്ത ഈ ഭിരുക്കലാണ് കള്ളക്കണക്കുകള്‍ പറഞ്ഞു ആളുകളെ പഠിയ്ക്കാന്‍ ശ്രമിക്കുന്നത്. പത്തനം തിട്ടയില്‍ ഹിണ്ട് ഐക്യവേദിയുടെ പ്രകോപനപരമായ ഒരു പോസ്റ്ററിന്റെ താഴെ പ്രാദേശിക സംഘം നേതാവിന്റെ ഫോണ്‍ നമ്പര്‍ കൊടുത്തിരുന്നു. പ്ലിസ് അന്വേഷിച്ചപ്പോള്‍ പരയുകയാനത്രേ സാമുഹിക വിരുദ്ധരാണ് ഇതിന്റെ പിന്നിലെന്ന്. ഇത് തന്നെയാണ് എല്ലാവരും പറയുന്നത് സമു‌തിക വിരുദ്ധരായ വര്ഗ്ഗീയവാദികാളാനു ഈ കുപ്രചാരനങ്ങള്‍ക്ക് പിന്നിലെന്ന്..

    ReplyDelete
  10. ലവ് ജിഹാദ് ഇല്ല എന്ന് പറയുവാന്‍ എന്താ ഇത്ര ധൃതി?
    കാത്തിരിക്കൂ..
    കേരളത്തില്‍ മുസ്ലിം തീവ്രവാദം ഇല്ല എന്ന് പറഞതല്ലേ..
    അവസാനം കയറ്റു മതി ഇവിടെ നിന്നായിരുന്നു..
    അത് കൊണ്ടു..................
    ലവ് ജിഹാദ് ഉണ്ട് എന്ന് വിശ്വസിക്കാന്‍ തന്നെ കൂടുതല്‍ എളുപ്പം.
    പിന്നെ വെള്ളാപ്പള്ളി വെറുതെ ചാടിക്കേറി വര്‍ഗീയത പറയുന്ന ആളാണോ?
    എന്‍.ഡി .എഫ്‌ നെ ഒരിക്കല്‍ പോലും വിമര്‍ശിക്കാത്തവര്‍ ഇപ്പോള്‍ വെള്ളപള്ളിക്കും
    സഭക്കും നേര്‍ക്ക്‌ വാളെടുക്കുമ്പോള്‍ മനസിലാകുന്നു...
    കേരളത്തില്‍ ചില സമുദായക്കാര്‍ ഉണ്ടാക്കിയ സാമ്പത്തിക വളര്‍ച്ച.
    മാധ്യമവും., ചന്ദ്രികയും, തെജസുമെല്ലാം എഴുതിയിട്ടും പോരാഞ്ഞ് ബ്ലോഗ്‌ ചര്‍ച്ച.
    തീവ്രവാദം എതിര്‍ക്കപെടന്നം.അത് വോട്ട് ബാങ്കിന്റെ ആയാലും..

    ReplyDelete
  11. അനോണി സുഹൃത്തേ, ലവ് ജിഹാദ് ഉണ്ടോന്നു അന്വേഷിച്ചോളൂ, വേണ്ടാന്നു ആരു പറഞ്ഞു? ഒരു കാര്യം പറയട്ടെ: ഇതുവരെ തീവ്രവാദികള്‍ തങ്ങളുട്ടെ സംഘടനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പേരിട്ടിരുന്നത് അറബി ഭാഷയിലാണ്, അമേരിക്കക്കാര്‍ക്ക് മനസ്സിലായിക്കോട്ടേ എന്ന് കരുതി ഇംഗ്ലീഷില്‍ അല്ല. ഇതിപ്പോള്‍ റോമിയോ ജിഹാദീസ്, ലവ് ജിഹാദ്, റോമിയോ ജിഹാദ് എന്നൊക്കെ പറഞ്ഞാല്‍ എല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ വിശ്വസിക്കാന്‍ കുറച്ചു പ്രയാസം. സംഘ പരിവാറും മാധ്യമങ്ങളും ചര്ദ്ദിക്കുന്നത് താങ്കള്‍ വാരിത്തിന്നോള്ളൂ, ഞങ്ങളും അത് തന്നെ ചെയ്യണം എന്ന് വാശിപിടിക്കല്ലേ! സ്വന്തം പെണ്‍കുട്ടികളെ ഇങ്ങനെ താഴ്ത്തികെട്ടാതെ!

    തീവ്രവാദം തീര്‍ച്ചയായും എതിര്‍ക്കണം, അത് ഏതു ഭാഗത്തുനിന്നായാലും. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും വേണം. വെള്ളാപ്പള്ളി എന്തുകൊണ്ട് പലതും പറയുന്നു എന്ന് രാജീവ്‌ എഴുതിയല്ലോ, അത് ശരിയാകാം തെറ്റാകാം. മുസ്ലിങ്ങള്‍ സാമ്പത്തിക വളര്‍ച്ച നേടിയിട്ടുണ്ട്, അത് അറബിനാട്ടില്‍ പോയി കൊടുംചൂടത്ത്‌ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടാണ്. കേരളത്തിന്റെ സമ്പത്ത്‌ - വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത് എന്താണ് എന്ന് സുഹൃത്ത് വിവരമുള്ള വല്ല സാമ്പത്തിക വിദഗ്ദരോടും അന്വേഷിക്കുന്നത് നന്ന്. ക്രിസ്ത്യാനികളും കാശുണ്ടാക്കിയിട്ടുണ്ട്, അതെങ്ങനെ എന്ന് എനിക്കറിയില്ല, സഭയോട് ചോദിക്കണം.

    ശരിയാണ്, കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം നടക്കുന്നുണ്ട്. അത് നിര്‍ത്തണം, എല്ലാവരും തുല്യരാവണം! മതപരിവര്‍ത്തനം നിരോധിക്കട്ടെ, കേരളത്തില്‍ നടക്കുന്ന മതപരിവര്തനങ്ങളെ പറ്റി വിശദമായി അന്വേഷണം നടത്തട്ടെ! വോട്ട് ബാങ്ക് എന്നുള്ളത് രാഷ്ട്രീയക്കാരുടെ മിഥ്യാ ധാരണ മാത്രമാണ്, അങ്ങനെ കൂട്ടമായി വോട്ടു ചെയ്യുന്ന മുസ്ലിമോ തിയ്യനോ, ദലിതനൊ കേരളത്തിലില്ല എന്ന് ഞാന്‍ കരുതുന്നു. ഉണ്ടായിരുന്നെങ്കില്‍ ചെങ്ങറ സമരത്തിന്റെയൊന്നും ഒരു ആവശ്യവും ഇല്ലായിരുന്നു.

    അവസാനമായി, ഇത്തരം ഒരു ചര്‍ച്ചയ്ക്ക് മലയാളി ആര്‍ജവം കാണിക്കണം, അനോണി ആയി കമന്റ് പോസ്റ്റുക അല്ല വേണ്ടത്.

    ReplyDelete
  12. ഇതൊരല്പം ഓഫ് ടോപിക് ആണ്. ക്ഷമാപണം, രാജീവ്.

    കൂലിപ്രണയം എന്ന കൺസപ്റ്റിനേപ്പറ്റിയോ – അത്തരം കേസുകൾ തുടരെ റിപ്പോർട്ടുചെയ്യപ്പെട്ടതിനേത്തുടർന്ന് അടുത്തിടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുണ്ടായ അഭിപ്രായപ്രകടനങ്ങളേക്കുറിച്ചോ – അതിന്റെ ചുവടുപിടിച്ച് തുടർന്നുണ്ടായ മറ്റു പ്രതികരണങ്ങളേക്കുറിച്ചോ – ഒന്നും തന്നെ പറയാനില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമല്ലേ. കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ തന്നെ അന്വേഷിച്ചു കണ്ടെത്തി പറയട്ടെ. ഗോകുലം ഗോപാലനില്ലായിരുന്നെങ്കിൽ എസ്.എൻ.ഡി.പി.യോഗവും അഭയകേസില്ലായിരുന്നില്ലെങ്കിൽ കെ.സി.ബി.സി.യും
    ഇക്കാര്യത്തിലിടപെടുമായിരുന്നില്ല എന്ന മട്ടിൽ താങ്കളുയർത്തിയിരിക്കുന്ന ധ്വനിയേപ്പറ്റിയും യാതൊന്നും പറയാനില്ല. യോഗക്ഷേമസഭയും ഇപ്പോൾ എൻ.എസ്.എസുമൊക്കെ ഇക്കാര്യത്തിൽ ഉത്ക്കണ്ഠരേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ ഇടപെടലിനുപിന്നിലും എന്തെങ്കിലും കാരണം കണ്ടെത്തിക്കൊണ്ട് താങ്കളുടെ മറ്റൊരു പോസ്റ്റു വന്നാൽ അവിടെയും ഒന്നും പറയാനുണ്ടാവുമെന്നു തോന്നുന്നില്ല. ഈ വിഷയത്തിൽ താങ്കളുടെ ആദ്യപോസ്റ്റിൽ അതീവഗുരുതരമായ ചില പിഴവുകളുണ്ടായിരുന്നതു വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടും താങ്കളതു തിരുത്താനോ തുറന്നു സമ്മതിക്കാനോ ഇതുവരെ തയ്യാറാവാത്തതേക്കുറിച്ചും പറയാനൊന്നുമില്ലതന്നെ.

    ഇവിടെ ശ്രീ.ജോക്കറിന്റെ ഒരു കമന്റുകണ്ടപ്പോൾ തോന്നിയ സംശയം അദ്ദേഹത്തോടു തന്നെ ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കാനുള്ള ഉദ്യമം മാത്രമാണ് ഈ കമന്റിൽ.

    ശ്രീ. ജോക്കർ, താങ്കൾ ഇങ്ങനെ പറയുന്നു.

    ഹിന്ദുക്കള്‍ എന്നത് കൊണ്ട് ഇവര്‍ (സംഘപരിവാർ) ഉദ്ദേശിക്കുന്നതെന്താണെന്ന് ഇവിടെയുള്ള ദലിതനും, മറ്റ് താഴ്ന്ന വര്‍ഗ്ഗക്കാരനും അറിയാം. പണ്ടത്തെ കാലമല്ലല്ലോ. കഴിഞ്ഞദിവസം വരെ ദളിതന്‍ ക്ഷേത്ര പ്രവേശനം നേടിയ നാടാണ് നമ്മുടേത്

    ഇതുകൊണ്ട് താങ്കളെന്താണുദ്ദേശിച്ചതെന്ന് അറിയാനാഗ്രഹമുണ്ട്. ക്ഷേത്രപ്രവേശനം, ജാതീയമായ അസ്പൃശ്യത മുതലായ വിഷയങ്ങളിൽ സംഘത്തിന്റെ നിലപാടും പ്രവർത്തനങ്ങളുമൊക്കെ എന്താണെന്നാണ് താങ്കൾ അറിഞ്ഞുവച്ചിരിക്കുന്നതെന്ന് അറിയാനാഗ്രഹമുണ്ട്. ഇവിടെ പറയാനാഗ്രഹമില്ലെങ്കിൽ ഒരു മെയിലയച്ചാലും മതി. ഈ വിഷയത്തിൽ താങ്കളുടെ മനസ്സിലുള്ള ധാരണയെന്തായിരിക്കുമെന്നറിയാനുള്ള ജിജ്ഞാസയിൽക്കവിഞ്ഞ് മറ്റൊരു പ്രേരണയുമില്ല ഈ ചോദ്യത്തിനു പിന്നിൽ. തർക്കവിതർക്കങ്ങൾക്കു തീരെ താല്പര്യവുമില്ല. മറുപടി അറിയിക്കുമല്ലോ.

    സ്നേഹപൂർവ്വം,


    qw_er_ty

    ReplyDelete
  13. നൗഫൽ said...
    എസ.എഫ്‌ .ഐ നേതാവ് സ്വരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'പിത്രുശുന്യരായ' കുറെ പേര്‍ അനോണികളായി വര്‍ഗ്ഗിയ വിഷം കലക്കാന്‍ ഇറക്കിയിരിക്കുകയാണ്.

    What a Joke. You see the blogs by onymous bloggers , and see who is bringing communalism. And you are PROUD enough to talk about the identity by showing a name and picture???? Creating some blog IDs and boasting about the IDENTITY. AND Anonymous option is just googles facility to hide from attackers like you, not from WORLD.

    ReplyDelete
  14. Bottom line:If there is a muslim name in any criminal incident our bloggers will treat that as a intentional attack to religion. Please should not spoil the religion for the benifit of some crminals.

    ReplyDelete
  15. കേരളത്തിന്റെ സാമുദായൈക്യത്തിന്നെതിരെയുള്ള ഈ കുപ്രചാരണങ്ങള്‍ക്ക് തടയിടാന്‍ നമ്മുടെ നിയമത്തിനൊന്നും ചെയ്യാനാവില്ലെ? ഇങ്ങാനെ കയറൂരി വിട്ടാല്‍ കേരല്ലം തകരും. പെന്നെയിവെറ്റിന്നാണ്‍ വോട്ട്?

    ReplyDelete
  16. ലവ് ജിഹാദിനെപ്പറ്റി എന്റെ ഏറ്റവും പുതിയ പോസ്റ്റ് ഇവിടെ:
    http://pulchaadi.blogspot.com/2009/11/blog-post_14.html

    ReplyDelete