2009-06-26

ഈ നായരെ എന്തിന്‌ ഭയക്കണം


വിമോചന സമരത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയും രണ്ടാം വിമോചനസമരത്തെക്കുറിച്ച്‌ ക്രിസ്‌തീയ സഭാ നേതൃത്വങ്ങളും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ചര്‍ച്ചകള്‍ ഉയര്‍ത്തുകയും ചെയ്യുന്നതിനിടെയാണ്‌ നായര്‍ സര്‍വീസ്‌ സൊസൈറ്റി (എന്‍ എസ്‌ എസ്‌) അവരുടെ പുതിയ സമ്മര്‍ദ തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിനു ശേഷം യു പി എ മന്ത്രിസഭ രൂപവത്‌കരിച്ചപ്പോഴും നായര്‍ സമുദായത്തിന്‌ അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ കോണ്‍ഗ്രസ്‌ തയ്യാറായില്ല എന്നതാണ്‌ എന്‍ എസ്‌ എസ്‌ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്‌. തിരുവനന്തപുരത്ത്‌ മത്സരിച്ച്‌ ജയിച്ച്‌ വിദേശകാര്യ സഹമന്ത്രിയായി സ്ഥാനലബ്‌ധി ഉണ്ടായ ശശി തരൂര്‍ ജന്മം കൊണ്ട്‌ നായരാണെങ്കിലും എന്‍ എസ്‌ എസ്‌ പട്ടികയിലുള്ള നായരായി കണക്കാക്കാന്‍ കഴിയില്ലെന്നാണ്‌ ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കരും അസിസ്റ്റന്റ്‌ സെക്രട്ടറി ജി സുകുമാരന്‍ നായരും പറയുന്നത്‌. കോണ്‍ഗ്രസ്‌ നേതൃത്വം തുടരുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച്‌ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാവുമെന്ന ഭീഷണിയും അവര്‍ മുഴക്കിയിട്ടുണ്ട്‌.


പറഞ്ഞാല്‍ അതുപോലെ ചെയ്യുന്ന മന്നത്ത്‌ പത്മനാഭന്റെ അനുയായികളാണ്‌. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്‌ ഭയന്നിരിക്കുന്നു, അല്ലെങ്കില്‍ ഭയം അഭിനയിക്കുന്നു. നാരായണപ്പണിക്കരും സുകുമാരന്‍ നായരും വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കി പെരുന്നയിലെ ആസ്ഥാനത്ത്‌ ചെന്നു കയറും മുമ്പ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ തിരുവനന്തപുരത്ത്‌ മാധ്യമങ്ങളെ കണ്ടു. എന്‍ എസ്‌ എസ്‌ നേതൃത്വത്തിനുണ്ടായ അതൃപ്‌തി പരിഹരിക്കാന്‍ അവരുമായി ചര്‍ച്ച നടത്തുമെന്ന്‌ പ്രഖ്യാപിച്ചു. എന്‍ എസ്‌ എസ്‌ കോണ്‍ഗ്രസിനെതിരെ സ്വീകരിച്ച നിലപാടിനോട്‌ പ്രതികരിച്ചില്ലെങ്കിലും രണ്ടാം വിമോചന സമരത്തിന്‌ പ്രസക്തിയില്ലെന്ന അവരുടെ നിലപാട്‌ സ്വാഗതം ചെയ്യാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തയ്യാറായി. പരോക്ഷമായി എന്‍ എസ്‌ എസ്സിനെ പിന്തുണക്കുകയാണ്‌ പിണറായി വിജയന്‍ ചെയ്‌തത്‌ എന്ന്‌ മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.
ചര്‍ച്ചക്കു സന്നദ്ധരാണെന്ന കോണ്‍ഗ്രസിന്റെ ഉടനുള്ള മറുപടിയും സന്തോഷം അടക്കിവെച്ചുള്ള പിണറായി വിജയന്റെ പ്രതികരണവും എന്‍ എസ്‌ എസ്‌ എന്ന സംഘടനക്ക്‌ സംസ്ഥാനത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സ്ഥാനമാണ്‌ കാണിക്കുന്നത്‌. എന്തുകൊണ്ടാണ്‌ ഈ സ്ഥാനം എന്നത്‌ ആലോചിക്കേണ്ട വിഷയമാണ്‌.


1914 ഒക്‌ടോബര്‍ 31ന്‌ മന്നത്ത്‌ പത്മനാഭന്‍ നായര്‍ സര്‍വീസ്‌ സൊസൈറ്റി രൂപവത്‌കരിക്കുമ്പോള്‍ സാഹചര്യങ്ങള്‍ ഭിന്നമായിരുന്നു. ഉച്ചനീചത്വവും തീണ്ടലും തൊടീലും നിലനിന്ന കാലം. ഭൂ സ്വത്തുള്ള നമ്പൂതിരി ഇല്ലങ്ങളുടെ കാര്യസ്ഥപ്പണിയുണ്ടായിരുന്ന നായര്‍ വിഭാഗം താരതമ്യേന ഭേദപ്പെട്ട നിലയിലായിരുന്നു. പക്ഷേ, `തിരുമേനി'മാരുടെ സംബന്ധ വീടുകളായിരുന്നു നായര്‍ ഭവനങ്ങള്‍ ഏറെയും. അതില്‍ ഏറെക്കുറെ അഭിമാനിക്കുന്ന അവസ്ഥയും നിലനിന്നിരുന്നു. നിലവന ഈശ്വരന്‍ നമ്പൂതിരിയുടെ മകനായി മന്നത്ത്‌ പാര്‍വതി അമ്മക്ക്‌ ജനിച്ച പത്മനാഭന്‌ പൈതൃകാവകാശങ്ങളിലുണ്ടായിരുന്ന തൊട്ടുകൂടായ്‌മ ഒരുപക്ഷേ സംബന്ധങ്ങളില്‍ അധിഷ്‌ഠിതമായി സമുദായം മുന്നോട്ടുപോകുന്നതിനെ ചോദ്യംചെയ്യാന്‍ പത്മനാഭനെ പ്രേരിപ്പിച്ചിട്ടുണ്ടാവാം. ഇല്ലങ്ങളിലെ കാര്യസ്ഥപ്പണിയില്ലാതിരുന്ന നായര്‍ കുടുംബങ്ങള്‍ ദാരിദ്ര്യത്തിലുമായിരുന്നു. ഈ സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക ഉന്നമനമായിരുന്നു മന്നത്ത്‌ പത്മനാഭന്റെ ലക്ഷ്യം. ഇതിനായി നായന്‍മാരെ സംഘടിപ്പിക്കുമ്പോള്‍ തന്നെ അവരുടെ താഴെയുള്ള ജാതി വിഭാഗങ്ങള്‍ അനുഭവിച്ചിരുന്ന കൊടും പീഡനങ്ങളെക്കുറിച്ച്‌ മന്നത്ത്‌ പത്മനാഭന്‍ ചിന്തിച്ചിരുന്നു. വൈക്കം, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക്‌ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ നടന്ന സമരങ്ങളുടെ നേതൃസ്ഥാനത്ത്‌ മന്നത്ത്‌ പത്മനാഭനുണ്ടായിരുന്നു.



1959ല്‍ നടന്ന വിമോചന സമരത്തോടെയാണ്‌ എന്‍ എസ്‌ എസ്‌ എന്ന സംഘടന രാഷ്‌ട്രീയത്തില്‍ അവരുടെ നിര്‍ണായക സ്വാധീനം ഉറപ്പിച്ചത്‌. പക്ഷേ, അതിനു മുമ്പുതന്നെ തിരഞ്ഞെടുപ്പ്‌ വിജയത്തിന്‌ സമുദായങ്ങളെ പ്രീണിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. 1957ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ നായര്‍ വിഭാഗക്കാരായ സ്ഥാനാര്‍ഥികളെ കൂടുതലായി മത്സരിപ്പിക്കാന്‍ സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ തീരുമാനിച്ചതിന്റെ പൊരുള്‍ അതായിരുന്നു. കല്യാണ കൃഷ്‌ണന്‍ നായര്‍, തോപ്പില്‍ ഭാസി, പി ഗോവിന്ദപ്പിള്ള തുടങ്ങിയവര്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടുന്നത്‌ അങ്ങനെയാണ്‌. മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ച തോപ്പില്‍ ഭാസിയെ എം എനും പാര്‍ട്ടിയും നിര്‍ബന്ധിച്ച്‌ രംഗത്തിറക്കുകയായിരുന്നു. നായര്‍ സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ എന്‍ എസ്‌ എസ്‌ അംഗങ്ങളോട്‌ ആഹ്വാനം ചെയ്‌താണ്‌ മന്നത്ത്‌ പത്മനാഭന്‍ ഇതിന്‌ പ്രത്യുപകാരം ചെയ്‌തത്‌.


ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ ഭൂപരിഷ്‌കരണത്തിനുള്ള നിയമവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള നിയമവും കൊണ്ടുവരാന്‍ ശ്രമിച്ചതോടെ മന്നം ഇടഞ്ഞു. കോണ്‍ഗ്രസിന്റെയും മറ്റും പിന്തുണയോടെ അരങ്ങേറിയ വിമോചന സമരത്തിന്റെ തലപ്പത്ത്‌ മന്നത്ത്‌ പത്മനാഭനായിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ ഘടകത്തിന്റെയും ഇന്ദിരാ ഗാന്ധിയുടെയും സമ്മര്‍ദത്തിന്‌ വഴങ്ങി തിരഞ്ഞെടുക്കപ്പെട്ട ഇ എം എസ്‌ സര്‍ക്കാറിനെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു നിര്‍ദേശം നല്‍കിയതോടെ എന്‍ എസ്‌ എസ്‌ അടക്കമുള്ള സമുദായ സംഘടനകളുടെ സ്വാധീനം കേരള രാഷ്‌ട്രീയത്തില്‍ ഉറയ്‌ക്കുകയായിരുന്നു.
അന്ന്‌ മുതല്‍ ഇങ്ങോട്ട്‌ സംസ്ഥാന രാഷ്‌ട്രീയത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെടാന്‍ എന്‍ എസ്‌ എസ്‌ ശ്രദ്ധിച്ചിരുന്നു. നാഷണല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി (എന്‍ ഡി പി) എന്ന പേരില്‍ രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടാക്കി പ്രത്യക്ഷത്തില്‍ രംഗത്തിറങ്ങി. കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച്‌ നിയമസഭയില്‍ ഏതാനും സീറ്റ്‌ സ്വന്തമാക്കിയ എന്‍ ഡി പിക്ക്‌ 1982ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗത്വവുമുണ്ടായിരുന്നു. പക്ഷേ, രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലക്ക്‌ എന്‍ ഡി പി ദയനീയമായി പരാജയപ്പെട്ടു. 1994ല്‍ എന്‍ ഡി പി പിരിച്ചുവിടാന്‍ തീരുമാനിച്ച ശേഷമാണ്‌ പ്രശസ്‌തമായ സമദൂര സിദ്ധാന്തം എന്‍ എസ്‌ എസ്‌ ആവിഷ്‌കരിച്ചത്‌.


നായര്‍ സര്‍വീസ്‌ സൊസൈറ്റി അവകാശപ്പെടുന്ന സ്വാധീനം സമുദായത്തിനു മേല്‍ അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എന്‍ ഡി പി എന്ന പരീക്ഷണം പരാജയമാവുമായിരുന്നില്ല. നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച്‌ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന വിഭാഗമല്ല നായര്‍ സമുദായമെന്നും എന്‍ ഡി പിയുടെ പരാജയം തെളിയിക്കുന്നു.
തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നത്‌ ആരായാലും അതിന്റെ പിന്നില്‍ തങ്ങളുടെ കൂടി ശക്തിയുണ്ടായിരുന്നു എന്ന്‌ അവകാശപ്പെടുക എന്ന ലക്ഷ്യത്തോടെയാണ്‌ സമദൂരം എന്ന സിദ്ധാന്തം ആവിഷ്‌കരിച്ചത്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷത്തിനെതിരെ ശക്തമായ വിമര്‍ശമുന്നയിച്ചിരുന്ന എന്‍ എസ്‌ എസ്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ സമദൂരം എന്ന സിദ്ധാന്തത്തിലേക്ക്‌ മടങ്ങിവന്നത്‌ ഓര്‍ക്കുക. യു ഡി എഫ്‌ അനുകൂല നിലപാട്‌ സ്വീകരിക്കുകയും ഇടതുപക്ഷം അപ്രതീക്ഷിത വിജയം നേടുകയും ചെയ്‌താല്‍ തങ്ങളുടെ വിലപേശല്‍ ശക്തിയില്‍ ഇടിവുണ്ടാവുമെന്ന്‌ നേതൃത്വം ഭയന്നിരുന്നു. അതുകൊണ്ടാണ്‌ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ സമദൂര നിലപാട്‌ ആവര്‍ത്തിച്ചത്‌. തിരഞ്ഞെടുപ്പില്‍ യു ഡി എഫ്‌ വിജയിച്ചപ്പോള്‍ തങ്ങളുടെ നിര്‍ദേശ പ്രകാരം സമുദായം വോട്ട്‌ ചെയ്‌തതിന്റെ ഫലം കൂടിയാണത്‌ എന്ന്‌ അവകാശപ്പെടുകയും ചെയ്യുന്നു.


എന്‍ എസ്‌ എസ്‌ ആസ്ഥാനമായ പെരുന്ന ഉള്‍പ്പെടുന്ന ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന്‌ തുടര്‍ച്ചയായി ഏഴ്‌ തവണ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌ കേരള കോണ്‍ഗ്രസ്‌ എം നേതാവും സത്യക്രിസ്‌ത്യാനിയുമായ സി എഫ്‌ തോമസാണ്‌. എന്‍ ഡി പി നിലവിലിരുന്ന കാലത്തും ഈ സീറ്റ്‌ തോമസിന്‌ തന്നെയായിരുന്നു. ഇദ്ദേഹം തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നതു മൂലം ചങ്ങനാശ്ശേരിയിലെ നായര്‍ സമുദായാംഗങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി അറിവില്ല. സി എഫ്‌ തോമസ്‌ തുടര്‍ച്ചയായി ഇവിടെ മത്സരിക്കുന്നതില്‍ എന്‍ എസ്‌ എസ്‌ നേതൃത്വം യാതൊരു അസംതൃപ്‌തിയും ഇക്കാലം വരെ പ്രകടിപ്പിച്ചിട്ടുമില്ല. അവകാശപ്പെടുന്നതു പോലൊരു സ്വാധീനം തിരഞ്ഞെടുപ്പിലുണ്ടാക്കാനുള്ള ത്രാണി എന്‍ എസ്‌ എസ്സിനില്ല എന്ന്‌ വ്യക്തമാവാന്‍ ഇതിലപ്പുറം ഒന്നും ആവശ്യമില്ല. എന്നിട്ടും കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യത്തെക്കുറിച്ച്‌ പരാതി പറയാനും ഭീഷണി മുഴക്കാനും എന്‍ എസ്‌ എസ്‌ തയ്യാറാവുന്നു. സംസ്ഥാനത്തെ ആദ്യത്തെ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും വിമോചന സമരകാലത്ത്‌ കോണ്‍ഗ്രസ്സും നല്‍കിയ പ്രാമുഖ്യത്തിന്റെ ഫലം വര്‍ഷങ്ങളായി കൊയ്‌തുകൊണ്ടിരിക്കുകയാണ്‌ ഇവര്‍. അതിന്റെ മറ്റൊരു മുഖമാണ്‌ ഇപ്പോള്‍ കാണുന്നത്‌.



ജാതി വ്യവസ്ഥക്കെതിരെയും തൊട്ടുകൂടായ്‌മക്കെതിരെയും പോരടിച്ചിരുന്ന കാലത്ത്‌ എന്‍ എസ്‌ എസ്സിന്‌ പ്രസക്തിയുണ്ടായിരുന്നു. കേരള സംസ്ഥാനം രൂപവത്‌കരിക്കപ്പെട്ടതിന്‌ ശേഷം ഇത്തരം സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ സംഘടന പിന്നാക്കം പോയി. സമുദായാംഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സൗകര്യം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ മന്നത്ത്‌ പത്മനാഭന്‍ മുന്‍കൈ എടുത്തിരുന്നു. ഈ സമ്പ്രാദയത്തെ വ്യവസായമാക്കി മാറ്റുകയാണ്‌ എന്‍ എസ്‌ എസ്‌ പിന്നീട്‌ ചെയ്‌തത്‌. മറ്റ്‌ സ്വകാര്യ എയിഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെപ്പോലെ ജീവനക്കാരുടെയും അധ്യാപകരുടെയും നിയമനത്തിന്‌ ലക്ഷങ്ങള്‍ കോഴ വാങ്ങാന്‍ എന്‍ എസ്‌ എസ്സും തയ്യാറാവുന്നുണ്ട്‌. വിദ്യാര്‍ഥികളുടെ പ്രവേശനത്തിന്‌ പോലും തലവരി കൊടുക്കേണ്ട അവസ്ഥയും നിലനില്‍ക്കുന്നു. ഈ വ്യവസായങ്ങളുടെ സുഗമമായ തുടര്‍ നടത്തിപ്പാണ്‌ എന്‍ എസ്‌ എസ്‌ നേതൃത്വത്തിന്റെ ലക്ഷ്യം.



വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്വകാര്യനിക്ഷേപം അനുവദിക്കാനാണ്‌ കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. അതിലൊരു പങ്ക്‌ നേടിയെടുക്കേണ്ടത്‌ എന്‍ എസ്‌ എസ്‌ നേതൃത്വത്തിന്റെ ആവശ്യമാണ്‌. സംസ്ഥാനത്ത്‌ ഇടതുമുന്നണി സര്‍ക്കാറുമായി ഇടഞ്ഞുനില്‍ക്കുന്ന അവസ്ഥ മാറിയില്ലെങ്കില്‍ ഈ രംഗത്ത്‌ വേണ്ടത്ര വിജയിക്കാനാവില്ല. സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്‌ പ്രധാനമാണ്‌. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിലൂടെ ഇടതുപക്ഷത്തിന്റെ അനുകൂല മനസ്സ്‌ നേടിയെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ ചര്‍ച്ചെക്കത്തുമ്പോള്‍ അവരോട്‌ ഡിമാന്റുകള്‍ മുന്നോട്ടുവെക്കാന്‍ സംഘടനാ നേതൃത്വത്തിന്‌ കഴിയും. ഇതുകൂടിയാണ്‌ സമദൂര സിദ്ധാന്തത്തിന്റെ പ്രയോജനം.


എന്‍ എസ്‌ എസ്‌ സമീപകാലത്ത്‌ സ്വീകരിച്ചിരിക്കുന്ന പല നിലപാടുകളും സവര്‍ണപക്ഷത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നതാണ്‌. സംവരണ വിഷയത്തില്‍ എതിര്‍പ്പ്‌ ഉന്നയിക്കുന്നത്‌ സ്വാഭാവികം. അത്‌ സമുദായത്തിന്റെ താത്‌പര്യം സംരക്ഷിക്കാനാണെന്ന്‌ വിശദീകരിക്കാം. പക്ഷേ, പൂജാവിധികളില്‍ പ്രാവീണ്യം നേടിയ അവര്‍ണര്‍ക്ക്‌ എല്ലാ ക്ഷേത്രങ്ങളിലും ശാന്തി ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ അവര്‍ സ്വീകരിച്ച നിലപാടിന്‌ ഈ ന്യായീകരണമില്ല. ഇത്തരം ജോലികള്‍ ബ്രാഹ്‌മണര്‍ തന്നെ ചെയ്യണമെന്നാണ്‌ സംഘടന നിലപാടെടുത്തിരുന്നത്‌. മന്നത്ത്‌ പത്മനാഭന്‍ ഒരു കാലത്ത്‌ തള്ളിക്കളഞ്ഞ ചാതുര്‍വര്‍ണ്യ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന മനോഭാവത്തിലാണ്‌ സംഘടനയുടെ പുതിയ നേതൃത്വം. ഇവരുടെ അപ്രീതി പരിഹരിക്കാന്‍ ഉടന്‍ ചര്‍ച്ചക്ക്‌ തയ്യാറെടുക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കളും പരോക്ഷമായെങ്കിലും പ്രസ്‌താവനകളെ സ്വാഗതം ചെയ്യുന്ന സി പി എം നേതാക്കളും നടത്തുന്നത്‌ പ്രീണനം തന്നെയാണെന്ന്‌ പറയേണ്ടിവരും. മൃദു ഹിന്ദുത്വം വരും തിരഞ്ഞെടുപ്പില്‍ നല്‍കിയേക്കാവുന്ന നേട്ടം തന്നെയാണ്‌ രണ്ട്‌ കൂട്ടരുടെയും ലക്ഷ്യം.

No comments:

Post a Comment