2010-01-28

മുഖം മറക്കുന്നത്‌ ആരാണ്‌?



നീതിന്യായ സംവിധാനത്തിനു രാജ്യത്തെ ഭരണഘടന ചില അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്‌. നയപരമായ കാര്യങ്ങളില്‍ സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണത്‌. തിരഞ്ഞെടുപ്പ്‌ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാല്‍ അത്‌ പൂര്‍ത്തിയാവും വരെ കോടതി ഇടപെടല്‍ നിഷിദ്ധമാണ്‌. ഈ വ്യവസ്ഥ ചൈനയുടെ വന്‍മതില്‍ പോലെയാണെന്ന്‌ അടുത്തിടെ കോടതി വ്യക്തമാക്കുകയും ചെയ്‌തു. സാമൂഹിക മാറ്റത്തിന്‌ അനിവാര്യമായ നിയമനിര്‍മാണങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യുന്നത്‌ ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌ ഭരണഘടനയുടെ ഒമ്പതാം പട്ടിക. ജുഡീഷ്യറി, നിയമനിര്‍മാണ സഭ, ഭരണ സംവിധാനം എന്നിവ അധികാരങ്ങളില്‍ കടന്നുകയറുന്നത്‌ ഒഴിവാക്കുക എന്നതാണ്‌ ഇത്തരം നിയന്ത്രണങ്ങളുടെ ലക്ഷ്യം. എങ്കിലും ചില കാര്യങ്ങളില്‍ ഈ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടാറുണ്ട്‌. അത്‌ അനിവാര്യമായ തര്‍ക്കത്തിനു കാരണമാവാറുമുണ്ട്‌. നിയന്ത്രണങ്ങള്‍ ലംഘിക്കാനുള്ള പ്രവണത മിക്കപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്‌ നീതിന്യായ സംവിധാനമാണ്‌.




ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്‌കര്‍, ബി എസ്‌ പി സ്ഥാപക നേതാവ്‌ കാന്‍ഷി റാം തുടങ്ങിയവരുടെ സ്‌മരണ നിലനിര്‍ത്തുന്നതിനായി പ്രതിമകളും പാര്‍ക്കുകളും നിര്‍മിക്കാന്‍ യു പിയിലെ മായാവതി സര്‍ക്കാര്‍ തീരുമാനിച്ചത്‌ വിവിധ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പ്രതിമകളും പാര്‍ക്കുകളും നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടിക്കണക്കിനു രൂപ ചെലവഴിച്ചതാണ്‌ പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടത്‌. ഭൂമി ഏറ്റെടുത്തതു സംബന്ധിച്ച മറ്റു ചില കേസുകള്‍ വേറെയുമുണ്ട്‌. ഖജനാവില്‍ നിന്നു കോടികള്‍ ചെലവഴിക്കുന്നുവെന്ന പരാതി പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിലൊന്ന്‌ പാര്‍ക്ക്‌ നിര്‍മിക്കുക എന്നത്‌ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനമാണെങ്കില്‍ അതില്‍ ഇടപെടാന്‍ കോടതിക്കു കഴിയില്ല എന്നതാണ്‌. മറ്റൊന്ന്‌ പൊതുഖജനാവില്‍ നിന്നു പണം ചെലവഴിച്ചാണ്‌ ഇവ നിര്‍മിക്കുന്നതെങ്കില്‍ ഇങ്ങനെ പണം ധൂര്‍ത്തടിക്കാന്‍ സര്‍ക്കാറുകള്‍ക്ക്‌ അധികാരമുണ്ടോ എന്നു പരിശോധിക്കുമെന്നും.




രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ച വ്യക്തികളുടെ പേരില്‍ സ്‌മാരകങ്ങള്‍ നിര്‍മിക്കാന്‍ പൊതു ഖജനാവില്‍ നിന്നു പണം ചെലവഴിക്കുന്നതില്‍ തെറ്റുണ്ടോ എന്നതാണ്‌ പ്രധാന പ്രശ്‌നം. ജനങ്ങള്‍ വോട്ട്‌ ചെയ്‌ത്‌ അധികാരത്തിലേറ്റിയ ഒരു മന്ത്രിസഭ, ആലോചിച്ചെടുത്ത തീരുമാനത്തില്‍ ഇടപെടാതെ എങ്ങനെയാണ്‌ ഈ പ്രശ്‌നം പരിഗണിക്കുക എന്നത്‌ വ്യക്തമല്ല. സ്‌മാരകങ്ങള്‍ക്കു പഞ്ഞമില്ലാത്ത രാജ്യമാണ്‌ നമ്മുടെത്‌. നേതാക്കളെ ഓര്‍ക്കുക മാത്രമല്ല ഇവയുടെ ലക്ഷ്യം. അവര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍, അവര്‍ അനുഷ്‌ഠിച്ച ത്യാഗങ്ങള്‍ ഒക്കെ ഓര്‍ക്കുകയാണ്‌. 




രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക്‌ അല്‍പ്പം പരിഹാസത്തോടെയാണെങ്കിലും ഒരു വിളിപ്പേരുണ്ട്‌ - ശ്‌മശാനങ്ങളുടെ നഗരമെന്ന്‌. മഹാത്‌മാ ഗാന്ധി മുതല്‍ ശങ്കര്‍ ദയാല്‍ ശര്‍മ വരെയുള്ളവരുടെ ശവകുടീരങ്ങള്‍ക്കായി ഇവിടെ സര്‍ക്കാറിന്റെ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്‌. പൊതുജനങ്ങള്‍ക്കു കൂടുതല്‍ ഗുണകരമായ രീതിയില്‍ ഉപയോഗിക്കാവുന്ന കോടിക്കണക്കിന്‌ രൂപ വിലയുള്ള ഭൂമി ശവകുടീരങ്ങള്‍ക്കായി നീക്കിവെച്ചതിനെ വേണമെങ്കില്‍ വിമര്‍ശിക്കാം. താത്‌പര്യമുള്ളവര്‍ക്കു പൊതുതാത്‌പര്യ ഹരജി വഴി ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതുമാണ്‌. അങ്ങനെ ശ്രമിക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ സഞ്‌ജയ്‌ ഗാന്ധിയുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കാവുന്നതാണ്‌. 




നെഹ്‌റുവിന്റെ പേരക്കുട്ടി, പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയുടെ മകന്‍, പിന്നീട്‌ പ്രധാനമന്ത്രിയായ രാജീവ്‌ ഗാന്ധിയുടെ സഹോദരന്‍ എന്നതില്‍ വലിയ പദവി സഞ്‌ജയ്‌ ഗാന്ധിക്കില്ല. 1980 ജനുവരിയില്‍ ഉത്തര്‍ പ്രദേശിലെ അമേത്തിയില്‍ നിന്ന്‌ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു ലോക്‌സഭാംഗമായി. ആ വര്‍ഷം ജൂണില്‍ വിമാനാപകടത്തില്‍ മരിക്കുകയും ചെയ്‌തു. അടിയന്തരാവസ്ഥക്കാലത്ത്‌ സഞ്‌ജയ്‌ നടത്തിയ ഇടപെടലുകളെല്ലാം കുപ്രസിദ്ധമാണ്‌. നിര്‍ബന്ധിത വന്ധ്യം കരണം മുതല്‍ ചേരികള്‍ തല്ലിത്തകര്‍ക്കല്‍ വരെ നീളുന്ന കൊടിയ ക്രൂരതകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. എന്നിട്ടും രാഷ്‌ട്ര ശില്‍പ്പികളായ നേതാക്കള്‍ക്കൊപ്പം സഞ്‌ജയ്‌ ഗാന്ധിക്കും ഡല്‍ഹിയില്‍ ശവകുടീരമൊരുങ്ങി. ഇത്‌ സംബന്ധിച്ച്‌ അന്നുയര്‍ന്ന തര്‍ക്കങ്ങളൊന്നും കോടതി കയറിയിരുന്നില്ല.




ഇപ്പോള്‍ മായാവതി സര്‍ക്കാര്‍ അംബേദ്‌കറിനും കാന്‍ഷി റാമിനും സ്‌മാരകങ്ങള്‍ നിര്‍മിക്കുമ്പോള്‍ അത്‌ കോടതിയിലെത്തുന്നു. കോടതി അത്‌ പരിഗണിക്കുന്നു. മായാവതി സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നു. എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ സഞ്‌ജയ്‌ ഗാന്ധിയോളം കുലമഹിമ ഈ നേതാക്കള്‍ക്കില്ല എന്നതിനപ്പുറമൊരു മറുപടി നല്‍കാനില്ല. രാജ്യത്തു നിര്‍മിക്കപ്പെട്ട സ്‌മാരകങ്ങളും ഉദ്യാനങ്ങളുമൊക്കെ പിന്നീട്‌ സര്‍ക്കാറുകള്‍ക്കു കോടികള്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന സഞ്ചാര കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നതും വസ്‌തുതയാണ്‌. മൈസൂര്‍ വിനോദ സഞ്ചാരികളുടെ ഇഷ്‌ട സ്ഥലമായി മാറിയത്‌ അവിടുത്തെ ഉദ്യാനത്തിന്റെ മേന്‍മകൊണ്ടു മാത്രമാണ്‌. ഡല്‍ഹിയില്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഏറെയും ഇത്തരം സ്‌മാരകങ്ങള്‍ തന്നെയാണ്‌. 




സ്‌മാരക നിര്‍മാണം പൊതുതാത്‌പര്യ ഹരജിയുടെ രൂപത്തില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിന്റെ പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയമുണ്ട്‌. യു പിയില്‍ അധികാരം പിടിക്കാന്‍ ലക്ഷ്യമിടുന്ന എല്ലാ പാര്‍ട്ടികളും മായാവതിയെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ മുന്‍ചൊന്ന വസ്‌തുതകളൊക്കെ മുന്നില്‍ നില്‍ക്കെ നമ്മുടെ നീതിന്യായ സംവിധാനം തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറെടുത്ത തീരുമാനത്തില്‍ അമിത താത്‌പര്യം കാണിച്ച്‌ ഇടപെടുന്നതിന്റെ പിന്നില്‍ ഈ രാഷ്‌ട്രീയം മാത്രമല്ല ഉള്ളതെന്നു കരുതേണ്ടിവരും. അംബേദ്‌കര്‍, കാന്‍ഷി റാം എന്നീ പേരുകള്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയത്തോടുള്ള വിയോജിപ്പ്‌ കൂടി ഈ അമിത താത്‌പര്യത്തിലില്ലേ എന്ന്‌ സംശയിക്കേണ്ടിയും വരും.




ഇതേ രാഷ്‌ട്രീയ നിലപാടിന്റെ മറ്റൊരു ഭാഷ്യമാണ്‌ മുഖം മൂടുന്ന പര്‍ദ (ബുര്‍ഖ) ധരിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ പോളിംഗ്‌ ബൂത്തിലേക്കു പോകേണ്ടെന്നു കൂടി തീരുമാനിക്കണമെന്നു സുപ്രീം കോടതി അഭിപ്രായപ്പെടുമ്പോള്‍ പുറത്തുവരുന്നത്‌. ഇത്‌ സംബന്ധിച്ച കേസിന്റെ അന്തിമ വിധിയിലല്ല ഈ പരാമര്‍ശങ്ങളെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഒരാളെ തിരിച്ചറിയുക എന്നതാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ലക്ഷ്യം. ഈ കാര്‍ഡിലെ ചിത്രം നോക്കി വോട്ട്‌ ചെയ്യാനെത്തിയയാള്‍ അതുതന്നെ എന്ന്‌ ഉറപ്പിക്കുക എന്നതാണ്‌ പോളിംഗ്‌ ബൂത്തിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്‌. അതിന്‌ വിഘാതം സൃഷ്‌ടിക്കുന്ന സാഹചര്യത്തില്‍ മുഖം മറക്കുന്ന പര്‍ദ നിര്‍ബന്ധമെന്നു വാദിക്കുന്നവര്‍ പോളിംഗ്‌ ബൂത്തിലേക്കു വരാതിരിക്കണമെന്നു കോടതി അഭിപ്രായപ്പെടുമ്പോള്‍ അതില്‍ അപകാതയില്ലെന്നു പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ ഇത്‌ കോടതി പറയേണ്ട അഭിപ്രായമാണോ എന്നതാണ്‌ പ്രധാന ചോദ്യം. 




അന്യപുരുഷന്‍മാരുടെ മുന്നില്‍ മുഖം കാണിക്കാതിരിക്കുക എന്ന മതപരമായ ആചാരം പിന്തുടരുന്നവരാണ്‌ മുഖം മറക്കുന്ന ബുര്‍ഖ ധരിക്കുന്ന സ്‌ത്രീകള്‍. തിരിച്ചറിയല്‍ കാര്‍ഡിനായി ഇവരുടെ ചിത്രമെടുക്കാനും പോളിംഗ്‌ ബൂത്തില്‍ ഇവരെ തിരിച്ചറിയാനും സ്‌ത്രീ ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ തീരുന്ന പ്രശ്‌നമാണിത്‌. ഈ ഒരു സാധ്യത പരിശോധിക്കുന്നത്‌ സംബന്ധിച്ചു തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെയോ സര്‍ക്കാറിന്റെയോ അഭിപ്രായം തേടാന്‍ പോലും മിനക്കെടാതെ, കേസില്‍ അന്തിമ തീര്‍പ്പുണ്ടാവും മുമ്പ്‌ വളരെ രൂക്ഷമായ ചില പരാമര്‍ശങ്ങള്‍ നടത്തേണ്ട ആവശ്യകത എന്തായിരുന്നു?




ഇന്ത്യയിലെ വോട്ടെടുപ്പിന്റെ ചരിത്രത്തിലൊരിടത്തും പര്‍ദ ധരിച്ചെത്തിയവര്‍ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളില്ല. ജനങ്ങളെ സേവിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ ആയുധങ്ങളുമായെത്തി ബൂത്തുകള്‍ കയ്യേറി ജനഹിതം അട്ടിമറിച്ചതിന്റെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്‌. ഇത്തരം എത്ര സംഭവങ്ങളില്‍ ആരോപണവിധേയരായവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌? വര്‍ഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയെന്ന്‌ ആരോപണവിധേയനായ വരുണ്‍ ഗാന്ധി മറ്റു ബുദ്ധിമുട്ടൊന്നും കൂടാതെ മത്സരിച്ചു ലോക്‌സഭാംഗമായി മാറിയ തിരഞ്ഞെടുപ്പ്‌ സമ്പ്രദായം നിയമവിധേയമായി ഇപ്പോഴും രാജ്യത്തു നിലനില്‍ക്കുന്നു. പ്രത്യക്ഷത്തില്‍ തന്നെ സമുദായസ്‌പര്‍ധ സൃഷ്‌ടിക്കാന്‍ ശ്രമിച്ചവര്‍ക്കും ശ്രമിക്കുന്നവര്‍ക്കും തുണയാവുന്ന നീതിന്യായ സംവിധാനമാണ്‌ പര്‍ദയുടെ കാര്യത്തില്‍ വിധി തീര്‍പ്പിനു മുമ്പ്‌ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്‌. 




ബുര്‍ഖ നിരോധിക്കാന്‍ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ചു ഫ്രാന്‍സ്‌ സംസാരിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. അടുത്തിടെ ഡെന്‍മാര്‍ക്ക്‌ ഈ വഴിക്കു നീങ്ങി. സമാനമായ ആശയം ലണ്ടനിലെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ഉന്നയിച്ചു. ഈ ആഗോള പരിസരത്തിന്റെ പ്രതിഫലനമാണ്‌ നമ്മുടെ ജഡ്‌ജിമാരുടെ അഭിപ്രായങ്ങളിലുള്ളത്‌. ഫ്രാന്‍സും ബ്രിട്ടനും ഡെന്‍മാര്‍ക്കും നിരോധത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതിനു സാമൂഹിക മാറ്റത്തിനപ്പുറത്ത്‌ തലങ്ങളുണ്ട്‌. ബുര്‍ഖ ധരിക്കുന്ന മുസ്‌ലിം സ്‌ത്രീ ഭീകരവാദിയാവാമെന്ന സംശയം ആവര്‍ത്തിച്ച്‌ ഉറപ്പിക്കുകയാണ്‌ അവര്‍. ഏറെക്കുറെ സമാനമായ അവസ്ഥയില്‍ ഇന്ത്യന്‍ `രാഷ്‌ട്രീയം' എത്തി നില്‍ക്കുന്നു. കോടതികള്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ കൂടിയാവുമ്പോള്‍ ഈ `രാഷ്‌ട്രീയം' കുറേക്കൂടി ഉറക്കുകയും ചെയ്യുന്നു.




ഒരു ജനതയെ അവരുടെ മത, സാംസ്‌കാരിക പാരമ്പര്യത്തില്‍ ജീവിതം തുടരാന്‍ അനുവദിക്കുക എന്നത്‌ പരിഷ്‌കൃതമായ ഏത്‌ ഭരണ സംവിധാനത്തിന്റെയും ബാധ്യതയാണ്‌. ഈ ബാധ്യത നിറവേറ്റുക എന്നത്‌ ഓരോ ജനവിഭാഗത്തിനും ഭരണ, നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടാവാന്‍ അനിവാര്യവുമാണ്‌. തങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവെന്നു കരുതുന്ന നേതാക്കളുടെ സ്‌മാരകം നിര്‍മിക്കുന്നതിനെ നീതിന്യായ സംവിധാനം ചോദ്യം ചെയ്യുമ്പോള്‍ ദളിതുകള്‍ക്കുണ്ടാവുന്ന വികാരമെന്തായിരിക്കും? എന്തുകൊണ്ട്‌ തങ്ങളുടെ നേതാക്കളുടെ കാര്യത്തില്‍ മാത്രം ഇത്രമാത്രം പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്നുവെന്ന്‌ അവര്‍ ആലോചിച്ചു പോയാല്‍ കുറ്റം പറയാനാവുമോ? 




ഈ രണ്ട്‌ പ്രശ്‌നങ്ങളിലും ഉത്തരങ്ങളുണ്ടാവേണ്ടത്‌ ഭരണ, രാഷ്‌ട്രീയ സംവിധാനങ്ങളില്‍ നിന്നാണ്‌, കോടതികളില്‍ നിന്നല്ല. അത്‌ ഭരണ, രാഷ്‌ട്രീയ സംവിധാനത്തിനു വിട്ടുകൊടുക്കുക എന്നതാണ്‌ കോടതികള്‍ ചെയ്യേണ്ടത്‌. ഇത്തരം പ്രശ്‌നങ്ങള്‍ നിയമ വ്യവസ്ഥയേക്കാളുപരി സാമൂഹിക വ്യവസ്ഥയോടാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌. നിയമ വ്യവസ്ഥകള്‍ പരിശോധിച്ചു വിധി കല്‍പ്പിക്കാം. തെറ്റില്ല. മുഖം മൂടുന്ന പര്‍ദ ധരിച്ചെത്തുന്നവര്‍ പോളിംഗ്‌ ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ മുമ്പാകെ തിരിച്ചറിയലിനു വിധേയമാവണം എന്ന്‌ വിധിക്കാം. അതിനു മുമ്പ്‌ നിങ്ങള്‍ പോളിംഗ്‌ ബൂത്തിലേക്ക്‌ പോകാതിരിക്കുന്നതാണ്‌ നല്ലത്‌ എന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്താതിരിക്കാം. സ്‌മാരകങ്ങള്‍ നിര്‍മിക്കുന്നതിനു പൊതുപ്പണം ഉപയോഗിച്ചത്‌ തെറ്റായിപ്പോയെന്നും വിധിക്കാം. അതിനു മുമ്പ്‌ ഈ നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളവരായിരുന്നുവെന്ന്‌ ഓര്‍ക്കണം. എല്ലാ സ്‌മാരകങ്ങളുടെ കാര്യത്തിലും ഇത്‌ ബാധകമാവുമെന്ന്‌ ഉറപ്പാക്കുകയും വേണം.

12 comments:

  1. Good one buddy. Accidentally reached your blog from malayalam blog search.

    Regards,
    Iqbal

    ReplyDelete
  2. നമ്മുടെ കോടതികളെ ജഡ്ജിമാരെ മാധ്യമങ്ങള്‍ സ്വാധീനിക്കുന്നുണ്ട് എന്നതാണ് സമീപകാലത്തുണ്ടായ പല കോടതിവിധികളും നല്‍കുന്ന സൂചന.ഇസ്ളാമോഫോബിയ കൂടിയായപ്പോള്‍ തികഞ്ഞു.പ്രസക്തമായ പോസ്റ്റ്.അഭിനന്ദനം.

    ReplyDelete
  3. <<< തിരിച്ചറിയല്‍ കാര്‍ഡിനായി ഇവരുടെ ചിത്രമെടുക്കാനും പോളിംഗ്‌ ബൂത്തില്‍ ഇവരെ തിരിച്ചറിയാനും സ്‌ത്രീ ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ തീരുന്ന പ്രശ്‌നമാണിത്‌.തിരിച്ചറിയല്‍ കാര്‍ഡിനായി ഇവരുടെ ചിത്രമെടുക്കാനും പോളിംഗ്‌ ബൂത്തില്‍ ഇവരെ തിരിച്ചറിയാനും സ്‌ത്രീ ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ തീരുന്ന പ്രശ്‌നമാണിത്‌.>>>>

    ഈയൊരൊറ്റ പോയിന്റിന്മേലാണ് വാദമെങ്കില്‍ വിയോജിപ്പുണ്ട്. .. പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം (അതെത്രത്തോളം വിശ്വസനീയമാണെന്നതില്‍ തര്‍ക്കമുണ്ടെന്നത് ശരി) ഹര്‍ജിയിലെ വാദം ഇതല്ല. ഫോട്ടോ എടുക്കുമ്പോള്‍ മുഖം മുഴുവനും കാണണമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദ്ദേശത്തിനെതിരെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. അതായത് തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയില്‍ പതിയുന്ന മുഖത്തിന്റെ അളവാണ് വിഷയം.

    മുഖം മുഴുവന്‍ മൂടിയ ചിത്രമുളള കാര്‍ഡുമായി മുഖം മുഴുവന്‍ മൂടി ബൂത്തിലെത്തുന്ന ആളെ ഒരു പരിശോധനയും കൂടാതെ വോട്ടു ചെയ്യാന്‍ അനുവദിക്കണമെന്നല്ലേ ആവശ്യം. മതവിശ്വാസമനുസരിച്ച് ബുര്‍ഖ മാറ്റാന്‍ ആവശ്യപ്പെടാന്‍ ഫോട്ടോഗ്രാഫര്‍ക്കോ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കോ അവകാശമില്ല.

    അന്യപുരുഷന്‍ മുഖം കാണരുതെന്ന മതവിശ്വാസം ശരിയായ അര്‍ത്ഥത്തില്‍ പുലരണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയിലും മുഖം പതിയാന്‍ പാടില്ലല്ലോ.. അപ്പോള്‍ ചില തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഫോട്ടോയുടെ സ്ഥാനത്ത് ഒരു ബ്ലാക്ക് ഷേഡേ കാണൂ..

    മുഖം മുഴുവന്‍ മറച്ചു കൊണ്ടുളള ഫോട്ടോ ഏതായാലും തിരിച്ചറിയല്‍ കാര്‍ഡില്‍ ചേര്‍ക്കാന്‍ കഴിയില്ല. അത് തിരിച്ചറിയാത്ത കാര്‍ഡേ ആവൂ. ഒരു രാജ്യത്തെ ചില പൗരന്മാര്‍ക്ക് തിരിച്ചറിയാത്ത കാര്‍ഡ് നല്‍കാന്‍ ഏതെങ്കിലും ഭരണകൂടം തയ്യാറാകുമോ എന്ന ചോദ്യത്തിനും സുപ്രിംകോടതി ഉത്തരം പറയേണ്ടി വന്നേക്കാം.. എവിടെയെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകണമല്ലോ..

    ReplyDelete
  4. ശരിക്കും മുഖം മറക്കുന്നതാരാണ്
    In Kerala, Muslim outfits make a dash for dailies-IndianExpress

    വര്‍ത്തമാനം

    ReplyDelete
  5. കോടതി അത്‌ പരിഗണിക്കുന്നു. മായാവതി സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നു. എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ സഞ്‌ജയ്‌ ഗാന്ധിയോളം കുലമഹിമ ഈ നേതാക്കള്‍ക്കില്ല
    കോടതികള്‍ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്നത് നമ്മുടെ രാജ്യം ഭരിക്കുന്ന ഗവണ്മെന്റുകള്‍ കാണുന്നില്ലേ അപകടമായ ഒരു നിലയിലേക്കാണ് കൊടതികളുടെ പോക്ക് .ഇതാണ് നമ്മുടെ പാലോളി മുഹമ്മദുകുട്ടി പറഞ്ഞത്

    ReplyDelete
  6. dear anonymous
    varthamanam issue related to the loan took by employees has been settled. And your attatchment of I E report has a little value, since it has been published during the days in which it carried s gurumurthy's articles in its front page each day. I don't think any Muslim management is in need of recruiting 'Communist journalists' as reported by P I Rajeev
    There very good jounralists from Muslim community, who had better knoledge about the social realities. Working in a Daily which is managed by a Muslim Organisation did'nt influence individual opinion. It was in late 1980s when indian media and some political parites described sikhs as terrorist, i started thinking against that, and i was a high school student then. sorry u r thourouly mistaken.

    ReplyDelete
  7. കുലമഹിമ തന്നെ കാര്യം.
    പ്രസക്തമായ പോസ്റ്റ്.അഭിനന്ദനം.

    ReplyDelete
  8. "There very good jounralists from Muslim community"
    പ്ക്ഷേ അവരൊന്നും കമ്മ്യൂണിസ്റ്റ് പത്രക്കാരെപ്പോലെ ഗീബത്സിയന്‍ തന്ത്രങള്‍ പയറ്റഉന്നതില്‍ മിടുക്കരായിട്ടില്ലായിരിക്കും. തല്‍പ്പര കക്ഷികള്‍ക്ക് അതറിയാവുന്നതു കൊണ്ടാണ് ഇടതു പത്രക്കാരെ പണിയേല്‍പ്പിക്കുന്നത്. ദില്ലിപോസ്റ്റ്, ഫ്രീപ്രസ്സ് ദില്ലി, കൂപ്പ് എല്ലാവരും ഇടതന്മാര്‍ തന്നെ...

    താങ്കള്‍ ഒഴിച്ചുള്ളരുടെയെല്ലാം എഴുത്തുകള്‍ക്ക് ലിറ്റില്‍ വാല്യൂവേ ഒള്ളു എന്നു പറഞ്ഞാല്‍ എല്ലവരും വിശ്വസ്സിക്കണം എന്നു നിര്‍ബദ്ധിക്കരുതേ..

    ReplyDelete
  9. "അന്യപുരുഷന്‍മാരുടെ മുന്നില്‍ മുഖം കാണിക്കാതിരിക്കുക എന്ന മതപരമായ ആചാരം പിന്തുടരുന്നവരാണ്‌ മുഖം മറക്കുന്ന ബുര്‍ഖ ധരിക്കുന്ന സ്‌ത്രീകള്‍"
    താങ്കളുടെ ഉദ്ദേശം എന്താണ് എന്ന് മനസിലാകുന്നില്ല ..... മുസ്ലിം സംഘടനകളും മത നേതാക്കന്മാരും സ്വാഗതം ചെയ്ത വിധിയെ പറ്റി പറഞ്ഞു എന്തിനാണ് രാജീവ്‌ വര്‍ഗീയത പറയുന്നത് .. മത പരമായ ആചാരം പിന്തുടരന്നവര്‍ എങ്ങിനെ ആണ് Passport: എടുത്തു ഹജ്ജിനു പോകുന്നത്... എങ്ങിനെ ആണ് ഇന്ത്യന്‍ ക്രിമിനല്‍ കോഡ് അന്ഗീകരിക്കുന്നത് .....
    ശരിയത്‌ നിയമങ്ങള്‍ അനുസരിക്കാന്‍ ഇവര്‍ക്ക് ബാധ്യത ഇല്ലേ..

    കഷ്ടം മനുഷ്യനു ഇത്രത്തോളം അധപതിക്കാന്‍ കഴിയും എന്നതിന് മറ്റൊരു ഉദാഹരണം ....
    NDF നു ഒരു നാള്‍ ഒരു മുകുന്ദന്‍ മേനോന്‍ ഉണ്ടായിരുന്നു ......അതുപോലെ താങ്കളുടെ പത്രപ്രവര്തനതിനും സ്ഥാനം ചവറ്റു കൊട്ടയിലാണ് ....
    ഇനി ഇവിടെക്ക് വരാതെ നോക്കാം ........

    ReplyDelete
  10. മുഖം മറയ്ക്കുന്നത്‌ ആര്‌, നല്ല ചോദ്യം,

    മുഖം (സത്യം) മറച്ച്‌കൊണ്ടല്ലേ ഈ പോസ്റ്റ്‌ മുഴുവനും.

    മായാവതി നടത്തിയ സ്വജനപക്ഷപാതം (പാർട്ടിക്കാര്യം) കോടതിയിൽ നിയമത്തിന്റെ നൂലാമാലകളിലൂടെ ചോദ്യം ചെയ്‌തു. കോടതി പല നിരീക്ഷങ്ങൾ, പല താൽക്കലിക വിധികൾ നടത്തി, പാർക്ക്‌ നിർമ്മാണത്തിലിടപെടുന്നില്ല, പക്ഷെ ദൂർത്തടിച്ചാൽ ഇടപെടും, അങ്ങനെ നിരവധി. "നിയമപരമായി" കോടതി കാണിച്ചത്‌ ശരിയോ തെറ്റോ, അത്‌ നിങ്ങൾ ചൂണ്ടികാണിച്ചില്ല.

    3000 കോടി രൂപയിൽപരം ചിലവ്‌! മായാവതിയുടെ പ്രതിമയുണ്ടാക്കുന്ന കാര്യം എഴുതാൻ മറന്ന്‌പോയതാണൊ? മറച്ച്‌ വെച്ചതല്ലല്ലോ? കാൻഷിറാം ഒരു പാർട്ടിയുടെ മാത്രം നേതാവല്ലേ? കാൻഷിറാമിനും പ്രതിമ വേണം, പക്ഷെ എത്രയെണ്ണം?

    താങ്ങൽ പറഞ്ഞ മത്രിസഭയുടെ തിരുമാനം, അത്‌ അവസാനവാക്കൊന്നും അല്ല. അങ്ങനെ നൂറുകണക്കിന്‌ മന്ത്രിസഭ തീരുമാനങ്ങൾ കോടതിയിൽ ചോദ്യം ചെയ്‌തിട്ടുണ്ട്‌. നിയമത്തിന്റെ പരിരക്ഷയില്ലാത്ത മന്ത്രിസഭാതീരുമാനങ്ങൽ കോടതിയിൽ ചോദ്യം ചെയ്യും. അതിനല്ലേ സുഹ്രുത്തെ കോടതി?

    ശവകുടിരങ്ങളിലെ താൽപര്യങ്ങളെ കുറിച്ച്‌ വിമർശിക്കാം, കോടതിയിൽ ചോദ്യം ചെയ്യാം പക്ഷെ അത്‌ മായാവതിയുടെ പ്രതിമയെ ന്യായികരിക്കുന്ന തരത്തിലാവരുത്‌.

    കറങ്ങി തിരിഞ്ഞ്‌ ബൂർഖയിൽ എത്തി. തിരിച്ചറിയൽ രേഖ എന്നത്‌ നിയമമാണ്‌, ആ നിയമമുള്ളിടത്തോളം, കോടതിക്ക്‌ തിരിച്ചറിയണം എന്ന്‌ തന്നെ പറയാൻ പറ്റു. അതിൻ വേറൊരു മുഖവും കൊടുക്കേണ്ടതില്ല. പിന്നെ നിരിക്ഷണം, അതിനെ വിമർശിച്ചാൽ എനിക്ക്‌ മനസ്സിലാവും പക്ഷെ ബൂർഖ പ്രശ്‌നം എങ്ങനെ പരിഹരിക്കം എന്നുള്ള താങ്ങളുടെ പ്രതിവിധി, ഫ്രാൻസിലേക്കുള്ള യാത്ര, അപ്പോൾ താങ്ങൾ എല്ലാം മറച്ച്‌ വെച്ചില്ലേ? കൂട്ടത്തിൽ വരുണും

    ReplyDelete
  11. വളരെ കാലിക പ്രസക്തമായ പോസ്റ്റ്‌. കാര്യങ്ങള്‍ വസ്തുതാപരമായി എഴുതിയതിനു അഭിനന്ദനങ്ങള്‍. പര്‍ദ്ദ വിരോധികളില്‍ നിന്നും രൂക്ഷമായ കല്ലേര്‍ ഏല്‍ക്കേണ്ടിവരും.

    ReplyDelete
  12. മോരും മുതിരയും മിക്സ്‌ ചെയ്യുന്ന പോലെയാണ് പല കാര്യങ്ങലും എഴുതിയിരിയ്ക്കുന്നത് എന്ന് പറയേണ്ടി വരുന്നു. മായാവതി 2800 കോടി രൂപ ചെലവഴിച്ചതിനെ കോടതി വിമര്ഷിയ്ക്കരുത് എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഗാന്ധിമാരുടെ ശവകുടീരങ്ങള്‍ നീക്കം ചെയ്തിട്ട് മതിയെന്നാണോ? എത്ര സിമ്പിള്‍ ആയ കാര്യം. ബുര്‍ഖ പ്രശ്നത്തില്‍ ഒരു വര്‍ഗ്ഗീയതയുമില്ല.ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സ്വാര്‍ത്ഥത്തിനു വേണ്ടി വളച്ചോടിയ്ക്കാന്‍ ശ്രമിച്ചതാണ് അജ്മല്‍ഖാന്‍.അയാള്‍ ഏതു മുസ്ലിം സ്ത്രീയെ ആണ് പ്രതിനിധീകരിയ്ക്കുന്നത്? ഒരു സമൂഹം മുന്നോട്ടു പോവാന്‍ ശ്രമിയ്ക്കുമ്പോള്‍ അതിനെ ഇത്തരം കുറ്റികളില്‍ കെട്ടിയിടാന്‍ ശ്രമിയ്ക്കുന്നത് അപഹാസ്യമാണ്.

    ReplyDelete